ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചികിത്സയ്ക്കും മരുന്ന് ലഭിക്കുന്നതിനും 52 മണിക്കൂർ കാത്തിരിപ്പിനു ശേഷം രോഗി മരിക്കാനിടയായ സംഭവം എൻഎച്ച്എസിൻ്റെ മേൽ കടുത്ത വിമർശനങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്ന അടിയന്തിര പരിചരണത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. പതിവ് അപ്പോയിന്റ്മെൻ്റുകൾക്ക് ശേഷം അത്യാഹിത വിഭാഗത്തിലേയ്ക്ക് അയച്ച 85 വയസ്സുകാരനാണ് ദുരവസ്ഥയെ അഭിമുഖീകരിക്കേണ്ടതായി വന്നത്. രണ്ട് ദിവസവും മരുന്നും പരിചരണവുമില്ലാതെ ആശുപത്രിയിലെ ഇടനാഴിയിൽ അദ്ദേഹത്തിന് ചിലവഴിക്കേണ്ടതായി വന്നു.

ഇതിനു ശേഷം മൂന്നാഴ്ചകൾക്കകം രോഗി മരിക്കുകയും ചെയ്ത സംഭവം എൻഎച്ച്എസ്സിന്റെ ചികിത്സാ പിഴവിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന വിമർശനം ശക്തമാണ്. പാർക്കിൻസൺസ് രോഗമുള്ള അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ പല ഇടവേളകളിൽ മരുന്ന് ആവശ്യമായിരുന്നു. ഹെൽത്ത് സർവീസസ് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് ബോഡിയുടെ (എച്ച്എസ്എസ്ഐബി) റിപ്പോർട്ട് അനുസരിച്ച് ഈ ശാരീരികമായ അവസ്ഥയുള്ള രോഗികൾക്ക് 18 ഡോസ് മരുന്നുകൾ എങ്കിലും ലഭിക്കേണ്ടതായിരുന്നു.

രോഗിയുടെ മരണത്തിൽ എൻഎച്ച്എസിനെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ ആശുപത്രിയുടെയോ രോഗിയുടെയോ പേര് വെളിപ്പെടുത്തിയിട്ടില്ല. എ & ഇ യിൽ 52 മണിക്കൂർ നേരം കാത്തിരിപ്പിനു ശേഷം പാർക്കിൻസൺ രോഗ ലക്ഷണങ്ങൾ വഷളാകുകയും ഭക്ഷണം വിഴുങ്ങാനുള്ള രോഗിയുടെ കഴിവ് നഷ്ടമാകുകയും ചെയ്തതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 52 മണിക്കൂർ ആശുപത്രി വരാന്തയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ 85 വയസ്സുള്ള വൃദ്ധൻ മരണമടഞ്ഞപ്പോൾ നാണക്കേട് സംഭവിച്ചത് ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആണ് . നെഞ്ചിലെ അണുബാധ, പാർക്കിൻസൺസ്, വാർദ്ധക്യത്തിൻ്റെ ബലഹീനത എന്നിവയാണ് രോഗിയുടെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കാരണങ്ങൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഒക്ടോബർ മാസത്തിൽ എ & ഇ ഡിപ്പാർട്ട്മെൻ്റിൽ 49,592 പേർക്കാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. രോഗികൾ എ &ഇ യിൽ അടിയന്തിര ചികിത്സയ്ക്കായി കാത്തിരിക്കുന്നതും മരുന്നും പരിചരണവും കിട്ടാതെ ജീവൻ വെടിയുന്നതും ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പ്രസിഡൻ്റ് ഡോ.അഡ്രിയൻ ബോയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നായയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഈസ്റ്റ് ലണ്ടനിൽ ആണ് നായയുടെ ആക്രമണത്തിൽ 42 വയസ്സുകാരനായ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടത്. സ്ട്രാറ്റ്‌ഫോർഡിലെ ഷെർലി റോഡിൽ നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ ലെയ്‌നെ മക്‌ഡൊണലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ നായയുടെ ഉടമസ്ഥയാണ് ഇവർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അപകടകരമായ രീതിയിൽ നായയെ സ്വതന്ത്രമാക്കി വിട്ടതിനാണ് ലെയ്‌നെ മക്‌ഡൊണലിൻ്റെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബർ 18 -ന് നടന്ന മറ്റൊരു സംഭവത്തിൽ അപകടകരമായ രീതിയിൽ നായയെ അഴിച്ചു വിട്ടതിന് അവരുടെമേൽ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ട നായയെ പോലീസ് പിടികൂടിയതായി സേന സ്ഥിരീകരിച്ചു. റിമാൻഡ് ചെയ്ത മക്‌ഡൊണലിനെ വെള്ളിയാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷവും ഇംഗ്ലണ്ടിൽ ഏറ്റവും ജനപ്രിയ പേരുകളുടെ മുൻപന്തിയിൽ എത്തിയത് മുഹമ്മദ് ആണ് . കഴിഞ്ഞ വർഷത്തിനു സമാനമായി പെൺകുട്ടികളുടെ പേരുകളുടെ മുൻപന്തിയിൽ ഒലിവിയ തുടരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) പുറത്തു വിട്ട കണക്കുകളാണ് ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് കൊടുക്കുന്ന ജനപ്രിയ പേരുകളെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്.

2016 മുതൽ ആദ്യ 10 പേരുകളിലുള്ള മുഹമ്മദ് എന്ന നാമം കഴിഞ്ഞവർഷം 2022 – ലാണ് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. നേരത്തെ നോഹ എന്ന പേരായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 4661 കുട്ടികൾ ആണ് കഴിഞ്ഞ വർഷം മുഹമ്മദ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടത്. നോഹയ്ക്ക് 4382 രജിസ്ട്രേഷനെ ഉള്ളൂ. രാജകീയ പേരുകൾക്ക് ജനപ്രീതി കുറഞ്ഞതും 2023ന്റെ പ്രത്യേകതയാണ്. ചാൾസ്, ജോർജ്ജ്, ഷാർലറ്റ്, എലിസബത്ത് തുടങ്ങിയ രാജകീയ പേരുകളെല്ലാം പുറകിലേക്ക് പിൻ തള്ളപ്പെട്ടു.

അതേസമയം, ഒലീവിയ, അമേലിയ, ഇസ്‌ല എന്നീ പേരുകൾ തുടർച്ചയായി രണ്ടാം വർഷവും പെൺകുട്ടികളുടെ പേരുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളിലും വെയിൽസിലും ഒലിവിയ ആണ് ഒന്നാം സ്ഥാനത്ത് . 2906 പെൺകുട്ടികൾക്കാണ് ഒലിവിയ എന്ന നാമകരണം ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ഇഷ്ടപ്പെടുന്ന പേരുകളുടെ പട്ടികയിൽ പുതിയ പേരുകളും ഇടം പിടിച്ചിട്ടുണ്ട്. ജാക്സ്, എൻസോ, ബോധി എന്നീ പേരുകളാണ് ആൺകുട്ടികളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഹാസൽ ലൈല, ഓട്ടോമൻ, നെവാഹ്, റായ എന്നിവയാണ് പെൺകുട്ടികളുടെ പട്ടികയിൽ ഇടംപിടിച്ച പുതിയ പേരുകൾ. ജനപ്രിയ സിനിമകളുടെയും മറ്റും സ്വാധീനം കുട്ടികൾക്ക് പേര് കൊടുക്കുന്നതിൽ വന്നിട്ടുണ്ടന്നാണ് ഒ എൻ എസിൻ്റെ പട്ടികയിൽ വെളിവായത് . രാജകീയ പേരുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത നാമങ്ങൾ പിൻ തള്ളപ്പെട്ടതിൽ ആധുനികതയുടെ സ്വാധീനം ഉണ്ടന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് രേഖപ്പെടുത്തിയത്.
ഷിബു മാത്യു, ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്ത് ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർദ്ധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ലോകത്തെ ഓരോ മനുഷ്യനും, മതത്തിനും വംശത്തിനും സാംസക്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിനു നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരു തരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാപ്‌തി ആഘോഷത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പാ. ശിവഗിരി മാഠത്തിന്റെ ഇന്ത്യക്കു വെളിയിൽ ഉള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് ബൈജു പാലയ്ക്കൽ സെക്രട്ടറി സജീഷ് ദാമോദരൻ, ജോ. സെക്രട്ടറി സതീഷ് കുട്ടപ്പൻ. ജോ.ട്രഷർ അനിൽകുമാർ രാഘവൻ ട്രസ്റ്റി സിബി കുമാർ തുടങ്ങിയവർ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതമേലദ്ധ്യക്ഷന്മാർ ഒരുമിച്ച സംഗമത്തിൽ ശിവഗിരി മഠത്തിന്റെ പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്കൊപ്പം മഠത്തിലെ സന്യാസി ശ്രേഷ്ടർ, സീറോ മലബാർ സഭയുടെ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, ടിബറ്റിൽ നിന്നും ബുദ്ധ മതത്തെ പ്രതിനിധീകരിച്ച് തട്സാഖ് റിൻപോച്ചേ, ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച് ശ്രീ പാണക്കാട് സാദിക്ക് അലി തങ്ങൾ, സിക്ക് മതത്തെ പ്രതിനിധീകരിച്ച് ഗിയി രഞ്ജിത്ത് സിംഗ്, ഫാ. ഡേവിഡ് ചിറമേൽ, MLA ചാണ്ടി ഉമ്മൻ കൂടാതെ, 15 രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത ഭരണ വിരുദ്ധ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയർന്ന് പ്രവർത്തിക്കാൻ സാധിച്ചോ? 5 മാസം പിന്നിടുന്ന സർക്കാർ ജനപ്രീതിയിൽ അത്ര മുന്നിലല്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. പ്രധാനമായും എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കും, ദിനംപ്രതി കൂടിവരുന്ന കുടിയേറ്റത്തിന് പരിഹാരം കാണും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കെയർ സ്റ്റാർമർ മന്ത്രിസഭയ്ക്ക് പക്ഷേ പല മേഖലകളിലും ചുവട് പിഴയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇതിനിടെ പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്.

പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചസർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേയ്ക്ക് ചാനൽ കടന്ന് എത്താൻ ശ്രമിച്ച കുടിയേറ്റക്കാർ അപകടത്തിൽപ്പെട്ടു. 85 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് നാവികസേന അറിയിച്ചു . അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച ആർക്കെങ്കിലും ജീവാപായം ഉണ്ടായോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടുകളിൽ ഒന്ന് പാസ്-ഡി-കലൈസ് മേഖലയിലെ ഒരു മണൽത്തീരത്ത് ഇടിച്ചതിന് ശേഷം സഹായം അഭ്യർത്ഥിച്ചതായിയാണ് ഫ്രഞ്ച് അധികൃതർ അറിയിച്ചത്. സേനയുടെ അടിയന്തിര ഇടപെടൽ 80 പേരുടെ ജീവൻ രക്ഷിച്ചു. ഇതു കൂടാതെ അപകടത്തിൽപ്പെട്ട മറ്റൊരു കുടിയേറ്റ ബോട്ടിൽ നിന്ന് വേറെ അഞ്ച് പേരെയും രക്ഷപ്പെടുത്തി. ഈ വർഷം ഇതുവരെ ബ്രിട്ടനിലേയ്ക്ക് ചാനൽ മുറിച്ചു കടക്കാൻ ശ്രമിച്ച 70 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. കടുത്ത കുടിയേറ്റ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി അനധികൃത കുടിയേറ്റം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു .

ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.
യു കെ :- പ്രമുഖ മാസ്റ്റർഷെഫ് അവതാരകൻ ഗ്രെഗ് വാലസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മകഥ എഴുതി നൽകിയ ഗോസ്റ്റ്റൈറ്റർ ഷാനൻ കൈൽ. മറ്റൊരാൾക്ക് വേണ്ടി പുസ്തകമോ ലേഖനമോ മറ്റും എഴുതി നൽകുന്നവരാണ് സാധാരണയായി ഗോസ്റ്റ്റൈറ്റേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. 2012 ൽ അദ്ദേഹത്തിന്റെ ആത്മകഥയായ “ലൈഫ് ഓൺ എ പ്ലേറ്റിന്റെ ” രചനയ്ക്കിടെ ആണ് നിരവധിതവണ അദ്ദേഹം മോശമായ രീതിയിൽ തന്നോട് പെരുമാറിയതെന്ന് ഷാനൻ വ്യക്തമാക്കിയിരിക്കുന്നത്. താൻ വാതിലിൽ മുട്ടിയപ്പോൾ ഒരു ടവൽ മാത്രം ധരിച്ച് തനിക്ക് മുൻപിൽ എത്തുകയും, പിന്നീട് അതും നീക്കി തനിക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ചതായി ഷാനൻ ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ അത്തരമൊരു മോശമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ഗ്രെഗ് വാലസിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിരുന്ന 2012 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, വാലസ് തൻ്റെ ലൈംഗിക ജീവിതത്തിൻ്റെ വ്യക്തമായ വിശദാംശങ്ങൾ പങ്കുവെച്ചതായി കൈൽ അവകാശപ്പെടുന്നു. അദ്ദേഹത്തോടൊപ്പം സ്പോർട്സ് യാത്ര ചെയ്ത സമയത്ത് പാസഞ്ചർ സീറ്റിൽ ഇരിക്കുമ്പോൾ, വാലസ് അനുചിതമായി തന്റെ ശരീരത്തിൽ സ്പർശിച്ചതായും കൈൽ വ്യക്തമാക്കുന്നു. ബിർമിങ്ഹാമിൽ നടന്ന ‘ഗുഡ് ഫുഡ് ഷോ’യിൽ പങ്കെടുത്ത സമയത്തും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവം ഉണ്ടായതായി എഴുത്തുകാരി വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ തങ്ങളുടെ ക്ലൈന്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് ശക്തമായ വാദമാണ് വാലസിന്റെ അഭിഭാഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. വാലസ് മോശമായ രീതിയിൽ പെരുമാറിയെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ, കഴിഞ്ഞയാഴ്ച മാസ്റ്റർഷെഫിൽ നിന്നും അദ്ദേഹം മാറിനിൽക്കുകയാണെന്ന് ഷോ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ നിരവധിപേർ അദ്ദേഹത്തിനെതിരെ മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വാലസിൻ്റെ പെരുമാറ്റത്തെ കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്നതിന് ശേഷം ബിബിസി തങ്ങളുടെ മാസ്റ്റർഷെഫ് ക്രിസ്മസ് സ്പെഷ്യലുകൾ പിൻവലിച്ചു. വാലസിനെതിരെയുള്ള ആരോപണങ്ങൾ തുറന്നു പറയുവാൻ ധൈര്യം കാണിച്ചവരെ അഭിനന്ദിക്കുന്നതായി ബിബിസി വക്താവ് വ്യക്തമാക്കി. ഇദ്ദേഹത്തിനെതിരെയുള്ള സ്വതന്ത്ര അന്വേഷണത്തിന് പ്രൊഡക്ഷൻ കമ്പനിയും ഉത്തരവിട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിസിനസിലെ നഷ്ടം പരിഹരിക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കാൻ എയർബസ് നിർബന്ധിതരാകുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആഗോള തലത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കാനുള്ള നടപടികൾ കമ്പനിയുടെ ഭാഗത്തു നിന്നും ആരംഭിച്ചതായുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്.

യുകെയിൽ മാത്രം 500 എയർബസ് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2026 പകുതിയോടെ ആഗോളതലത്തിൽ 2000 ത്തിലധികം എയർബസ് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. എയർബസ് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 5 ശതമാനം വരും ഇത്. കമ്പനിയുടെ വിൽപന ഉയരുമ്പോഴും ലാഭം കുറയുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുകെയെ കൂടാതെ ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും തൊഴിൽ നഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് .
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് എയർബസിന്റെ ലാഭം 22 ശതമാനം ഇടിഞ്ഞ് 1.8 ബില്യൺ പൗണ്ടിലെത്തി. എന്നാൽ വിൽപന കൂടുകയും ചെയ്തു. നിലവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7 % വളർച്ചയാണ് വിൽപനയിൽ ഉണ്ടായത്. ഒക്ടോബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 44 . 5 ബില്യൺ പൗണ്ടിൻറെ ബിസിനസ് ആണ് കമ്പനി നടത്തിയത്. വിൽപന കൂടുകയും ലാഭം കുറയുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ചിലവ് ചുരുക്കൽ നടപടികളുമായി കമ്പനി മുന്നോട്ടു പോകുന്നത്. ഇത് ആദ്യമായിട്ടല്ല കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നത്. 2020 – ൽ കമ്പനി ആഗോളതലത്തിൽ 15,000 ജോലികൾ വെട്ടി കുറച്ചിരുന്നു. അന്ന് യുകെയിൽ മാത്രം 1700 പേർക്കാണ് തൊഴിൽ നഷ്ടമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രെയിൻ കമ്പനികളുടെ ദേശസാത്കരണം ഉടനെ നടപ്പാക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു . എന്നാൽ ദേശസാത്കരണവുമായി ബന്ധപ്പെട്ട് നിരക്കുകളിൽ കുറവ് ഉണ്ടാകുമോ എന്നതാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം. ദേശസാത്ക്കരണം നടപ്പിലാക്കിയാലും ട്രെയിൻ നിരക്കുകളിൽ കാര്യമായ കുറവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഗതാഗത സെക്രട്ടറി പറഞ്ഞു. ലൂയിസ് ഹൈയുടെ രാജിക്ക് ശേഷം ഒരാഴ്ച മുമ്പ് ഗതാഗത വകുപ്പിൽ ചുമതലയേറ്റ ഹെയ്ഡി അലക്സാണ്ടർ പറഞ്ഞത് കടുത്ത നിരാശയാണ് സാധാരണക്കാർക്ക് സമ്മാനിച്ചിരിക്കുന്നത് .

എന്നാൽ ട്രെയിൻ കമ്പനികളുടെ ദേശസാത്കരണത്തിലൂടെ ജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ കാര്യത്തിൽ കൂടുതൽ മികവ് പുലർത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രെയിൻ റദ്ദാക്കുന്നതും വൈകി ഓടുന്നതും മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ചെയ്യാൻ സാധിക്കും. കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിൻ്റെ വെളിച്ചത്തിലാണ് ദേശസാത്കരണവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

ട്രെയിൻ ഓപ്പറേറ്റർമാരെ പൊതു ഉടമസ്ഥതയിലേയ്ക്ക് കൊണ്ടുവരുന്നത് കൂടുതൽ ഏകീകൃതമായ റെയിൽവെ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നതിൻ്റെ ആദ്യപടിയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. എന്നാൽ ദേശസാത്കരണത്തിന് എത്ര തുക ചിലവഴിക്കേണ്ടതായി വരും എന്നതിനെ കുറിച്ച് കൃത്യമായ മറുപടി മന്ത്രി നൽകിയില്ല. വിവിധ ട്രെയിൻ സർവീസുകൾ ദേശസാത്ക്കരിക്കാനുള്ള നടപടിയുടെ ഭാഗമായി സൗത്ത് വെസ്റ്റേൺ റെയിൽവെ ആയിരിക്കും ആദ്യമായി ദേശസാത്കരിക്കപ്പെടുന്നത്. ലണ്ടൻ വാട്ടർ ലൂവിൽ നിന്ന് പ്രവർത്തിക്കുന്ന യുകെയിലെ ഏറ്റവും വലിയ യാത്രാ സേവനങ്ങളിലൊന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ . ഫസ്റ്റ് ഗ്രൂപ്പും ഹോങ്കോംഗ് റെയിൽ ഓപ്പറേറ്ററായ എംടിആറും തമ്മിലുള്ള സംയുക്ത സംരംഭമായാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ പ്രവർത്തിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരവധി മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് യുകെയിലെ വിവിധ സർവകലാശാലകളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കാനായി ദിനംപ്രതി യുകെയിൽ എത്തി കൊണ്ടിരിക്കുന്നത്. ഇവരിൽ പലരും ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്താണ് നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിൽ എത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നതും അത് കഴിഞ്ഞുള്ള സ്റ്റേ ബായ്ക്കും പിന്നെ യുകെയിൽ പെർമനന്റ് വിസയും സംഘടിപ്പിക്കുക എന്ന സ്വപ്നമാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്.

എന്നാൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾ പഠിക്കുന്ന പല സർവ്വകലാശാലകളിലും സ്ഥിതി പരമ ദയനീയമാണെന്ന റിപ്പോർട്ടുകൾ ബിബിസി ന്യൂസ് പുറത്തുവിട്ടു. ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വളരെ കുറവാണ്. ഇറാനിൽ നിന്ന് വളരെ പ്രതീക്ഷയോടെ യുകെയിൽ പഠിക്കാൻ എത്തിയ ഒരു പെൺകുട്ടിയുടെ അനുഭവം ബിബിസി റിപ്പോർട്ട് ചെയ്തു. തൻറെ സഹ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് വളരെ പരിമിതമാണെന്നും തന്റെ ക്ലാസിൽ ഒന്നോ രണ്ടോ ബ്രിട്ടീഷുകാർ മാത്രമേ ഉള്ളൂവെന്നും കണ്ട് താൻ ഞെട്ടിയതായും ഇറാനിയൻ പെൺകുട്ടി പറഞ്ഞു.
ലാഭം മാത്രം നോക്കി വിദേശ വിദ്യാർത്ഥികൾക്കായി വല വിരിച്ചിരിക്കുന്ന യുകെയിലെ പല സർവകലാശാലകളുടെയും സ്ഥിതി വ്യത്യസ്തമല്ല . മിക്ക വിദ്യാർഥികളും തങ്ങളുടെ കോഴ്സ് വർക്കുകളും അസൈൻ്റ് ‘മെന്റുകളും പണം കൊടുത്ത് പുറത്ത് ചെയ്യിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ക്ലാസുകളിൽ അറ്റൻഡൻസ് രേഖപ്പെടുത്താൻ പണം നൽകി മറ്റുള്ളവരെ ചുമതലപ്പെടുത്തുന്ന വിദ്യാർത്ഥികളും ഉണ്ട്.

വിദേശ വിദ്യാർഥികളിൽ നിന്ന് ഫീസ് മേടിക്കുന്നതിന് പരുധിയില്ലെന്നതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലാഭം കൊയ്യാൻ ഒരു യോഗ്യതയും ഇല്ലാത്ത വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കൊടുക്കുകയാണ്. തൻറെ ബിരുദാനന്തര വിദ്യാർഥികളിൽ 70 ശതമാനം പേർക്കും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രൊഫസർ വെളിപ്പെടുത്തിയാതായി ബിബിസി റിപ്പോർട്ട് ചെയ്തു . പല വിദ്യാർത്ഥികളും തങ്ങളുടെ ഭാഷാ പരിജ്ഞാനത്തിലെ പരിമിതികൾ മറച്ചുവെച്ച് വളഞ്ഞ വഴികളിലൂടെയാണ് അഡ്മിഷൻ തരപ്പെടുത്തുന്നത്. പല സർവകലാശാലകളിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 10 വിദ്യാർത്ഥികളിൽ ഏഴ് പേരും വിദേശത്തു നിന്നുള്ളവരാണെന്ന സ്ഥിതിവിശേഷമാണ് ഉള്ളത് . ഇംഗ്ലണ്ടിൽ, ബിരുദാനന്തര ഗാർഹിക വിദ്യാർത്ഥികൾക്കുള്ള യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് £9,250 ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2025-26 ൽ ഇത് പ്രതിവർഷം £9,535 ആയി ഉയരും. എന്നാൽ ഇംഗ്ലണ്ടിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ഫീസിന് ഉയർന്ന പരിധിയില്ല. ഇതാണ് വിദ്യാർത്ഥികളെ യാതൊരു യോഗ്യതയും പരിഗണിക്കാതെ അഡ്മിഷൻ കൊടുക്കുന്നതിന് യൂണിവേഴ്സിറ്റികളെ പ്രേരിപ്പിക്കുന്നത്