ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ സമാന വിഷയത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു എംപി രംഗത്ത് വന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒട്ടും സ്വീകാര്യമല്ലാത്തവയാണെന്നും മാപ്പ് പറയുന്നതായും ബേൺലി എംപി ഒലിവർ റയാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ആൻഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
മറ്റൊരു എംപിയും അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചതോടെ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ എംപിയുടെ മേൽ ഒരു നടപടിയും കൈ കൊണ്ടിട്ടില്ല. പാർട്ടിയുടെ ചീഫ് വിപ്പ് റയാനുമായി സംസാരിക്കുമെന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചൊവ്വാഴ്ച ഈ വിഷയത്തിൽ പാർലമെൻറിൽ ഒരു സുപ്രധാന നിയമ നിർമ്മാണ നിർദേശം സമർപ്പിക്കപ്പെടും. എംപിയായ ഡോൺ ബട്ട്‌ലർ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
സ്വകാര്യ ബിൽ നിയമമാകുകയാണെങ്കിൽ നേഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ നേഴ്സ് എന്ന തൊഴിൽനാമത്തിൽ അറിയപ്പെടാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ നേഴ്സ് എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. ആന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങൾ യുകെയിലെ നേഴ്സ് മേഖലയിൽ നടപ്പിൽ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൊഫഷണലായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേഴ്‌സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം. ബില്ലിന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു . നേഴ്‌സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ ക്യാമ്പെയ്‌നെ പിന്തുണയ്ക്കാൻ സർക്കാരിനോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആർസിഎൻ അഭ്യർത്ഥിച്ചു . 2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്” എന്ന പദവിയുടെ സംരക്ഷണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡിസ്‌ചാർജ് ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിട്ടും 18 മാസം ആശുപത്രി കിടക്കയിൽ കഴിഞ്ഞതിന് പിന്നാലെ രോഗിയെ കെയർ ഹോമിലേക്ക് പുറത്താക്കി എൻഎച്ച്എസ്. 2023 ഏപ്രിൽ 14 നാണ് സെല്ലുലൈറ്റിസ് ചികിത്സയ്ക്കായി 35 കാരിയായ ജെസിയെ നോർത്താംപ്ടൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഏപ്രിൽ അവസാനത്തോടെ, ഡിസ്ചാർജ് ചെയ്യാനുള്ള ആരോഗ്യസ്ഥിതി ആയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇതിന് ശേഷവും 550 ദിവസം ജെസി ആശുപത്രിയിൽ തുടരുകയായിരുന്നു.
മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ എൻഎച്ച്എസ് നിയമനടപടി സ്വീകരിക്കുന്നതുവരെ അവൾ ആശുപത്രി കിടക്കയിൽ തുടർന്നു. എൻഎച്ച്എസ് നടത്തിയ നിയമനടപടിയുടെ ഫലമായി അറസ്റ്റുചെയ്‌ത ജെസിയെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ജോലി ചെയ്യാൻ കഴിയാത്ത ഇവർ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജെസിക്ക് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആറ് കിടക്കകളുള്ള വാർഡിൽ കഴിഞ്ഞതിന് പിന്നാലെ ഒറ്റപ്പെടലിനെ അഭിമുഖീകരിച്ച അവളുടെ മാനസികാരോഗ്യം അതിവേഗം വഷളായി.
പരിചരണ സംവിധാനത്തിലെ കടുത്ത സമ്മർദ്ദവും സാമൂഹിക പരിചരണത്തിൻ്റെ അഭാവവും മൂലം ആശുപത്രി കിടക്കകളിൽ കുടുങ്ങി കിടക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൻെറ ഉദാഹരണമാണ് ഇവരുടെ കേസ്. അനുയോജ്യമായ കെയർ പ്ലേസ്‌മെൻ്റ് കണ്ടെത്തിയപ്പോഴേക്കും ജെസിയുടെ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. അതേസമയം, അക്യൂട്ട് കെയർ ക്രമീകരണത്തിൽ കഴിയുന്നത് വഴി ഉണ്ടാകുന്ന ഉയർന്ന ചിലവ് കാരണം ഇത്രയും നാൾ ആശുപത്രിയിൽ കഴിഞ്ഞത് ന്യായീകരിക്കാനാവില്ലെന്ന് ആശുപത്രി വാദിച്ചു. 18 മാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, 2024 ഒക്ടോബർ 14 ന് ജെസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അടുത്തുള്ള പട്ടണത്തിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ചൈനീസ് എംബസിക്ക് മുൻപിൽ വൻ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.
അഞ്ച് ഏക്കർ (രണ്ട് ഹെക്ടർ) വരുന്ന ഈ സ്ഥലം ചൈന വാങ്ങിയിരുന്നു. ഇവിടെ യൂറോപ്പിലെ തങ്ങളുടെ ഏറ്റവും വലിയ എംബസി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 2022-ൽ ടവർ ഹാംലെറ്റ്‌സ് കൗൺസിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇവിടെ എംബസി പണിയാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു കൗൺസിൽ നടപടി നിഷേധിച്ചത്. കൗൺസിൽ തീരുമാനത്തിനെതിരെ ഇടപെടാൻ കൺസർവേറ്റീവ് പാർട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.
ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം ചൈനീസ് സർക്കാർ തങ്ങളുടെ മുൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് കെയർ സ്റ്റാർമറുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരായ യെവെറ്റ് കൂപ്പറും ഡേവിഡ് ലാമിയും ഈ നിർദ്ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ അഭയം തേടിയ ഹോങ്കോങ്ങിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയോജിപ്പുള്ളവരെ നിയന്ത്രിക്കാനും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാനും എംബസി ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ പദവിക്ക് യോജിക്കാത്ത രീതിയിൽ സംസാരിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്ത ഹെൽത്ത് മിനിസ്റ്ററിൻ്റെ കസേര തെറിച്ചു . ഹെൽത്ത് മിനിസ്റ്ററായ ആൻഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെക്കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ആൻഡ്രൂ ഗ്വിനിനെ കുറിച്ചുള്ള ആരോപണങ്ങൾ മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗോർട്ടണിലെയും ഡെൻ്റണിലെയും എംപിയെ മന്ത്രിസഭയിൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ സസ്പെൻഡ് ചെയ്യുകയായിരുന്നു. തെറ്റായി വിലയിരുത്തപ്പെട്ട തന്റെ അഭിപ്രായങ്ങളുടെ പേരിൽ ഖേദിക്കുന്നതായി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. പ്രധാനമന്ത്രിയും പാർട്ടിയും എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയർ സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് കസേര നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് ആൻഡ്രൂ ഗ്വിൻ . ഇതിനു മുൻപ് ജനുവരിയിൽ ട്രഷറി മന്ത്രിയായി തുലിപ് സിദ്ദിഖിനും കഴിഞ്ഞ നവംബറിൽ ഗതാഗത സെക്രട്ടറിയായ ലൂയിസ് ഹെയ്ഗിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനയിൽ നിർമ്മിക്കുന്ന ഇ- ബൈക്കുകൾ യുകെ വിപണി പിടിച്ചടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് കയറ്റി അയക്കുന്ന ചൈനീസ് ഇലക്ട്രിക് ബൈക്കുകളുടെ താരിഫ് ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈകൊണ്ടിരുന്നു. നേരത്തെ ബ്രെക്സിറ്റിനെ തുടർന്ന് ചൈനീസ് ഇ- ബൈക്കുകൾക്ക് ബോർഡർ ടാക്സ് ചുമത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ നോൺ ഫോൾഡിങ് ഇ- ബൈക്കുകൾക്കുള്ള താരീഫ് എടുത്തു കളയാനുള്ള ശുപാർശ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് അംഗീകരിച്ചു.
ചൈനീസ് ഇ ബൈക്കുകളുടെ ഇറക്കുമതിയുടെ താരിഫ് ഒഴിവാക്കിയതിലൂടെ ഉപഭോക്താക്കൾക്ക് 200 പൗണ്ട് ലാഭിക്കാമെന്ന് താരിഫുകൾ അവലോകനം ചെയ്യുന്ന ട്രേഡ് റെമഡീസ് അതോറിറ്റി പറഞ്ഞു. എന്നാൽ നടപടികളിൽ ഇ ബൈക്കുകൾ നിർമ്മിക്കുന്ന ബ്രിട്ടീഷ് കമ്പനികൾ സന്തുഷ്ടരല്ല. നിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന ആക്ഷേപം ശക്തമാണ്. യുകെയിൽ സമാനമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ മരണമണി മുഴക്കുമെന്നാണ് ഇത്തരം കമ്പനികളുടെ പ്രതിനിധികൾ അഭിപ്രായപ്പെടുന്നത്.
ഇ – ബൈക്ക് നിർമ്മിക്കുന്ന ചൈനീസ് കമ്പനികളുടെ ബ്രിട്ടീഷ് മാർക്കറ്റിലേക്കുള്ള അധിനിവേശത്തിന് സർക്കാർ നടപടി കാരണമാകുമെന്ന് നിർമ്മാണ കമ്പനി നടത്തുന്ന സഹോദരങ്ങളായ ജെയിംസ് മെറ്റ് കാഫും ലൈലും പറഞ്ഞു. നേരത്തെ ഇവർ പോളണ്ടിലായിരുന്നു നിർമ്മാണ ഫാക്ടറി നടത്തിയിരുന്നത്. ബ്രെക്സിറ്റിന് ശേഷമാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ യുകെയിലേക്ക് മാറ്റിയത്. നിലവാരം കുറഞ്ഞ ചൈനീസ് ഇ ബൈക്കുകൾ വിപണി കൈയ്യടക്കിയതു കൊണ്ട് തങ്ങളുടെ കമ്പനി പൂട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.
നിലവാരമില്ലാത്ത ഇ ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ യുകെയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചാർജ് ചെയ്യുന്ന സമയത്ത് തീപിടുത്തമുണ്ടായി ലണ്ടനിൽ രണ്ട് വീടുകൾ കത്തി നശിച്ചിരുന്നു. 2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
കൊച്ചി : പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭമായി. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദംബിക കൃഷ്ണൻ നിർമ്മിക്കുന്ന നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന സിനിമ കതിരവൻ . മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായനാകുന്നു ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൂടാതെ ഹിന്ദി , തമിഴ് ചിത്രങ്ങളിലെ താരങ്ങളും അഭിനയിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ഓണത്തിന് തിയേറ്ററിൽ എത്തും. കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.
എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.
ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്‌ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.
വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വളരെ അധികം ആളുകൾ ഓൺലൈൻ ആയി സിനിമകൾ കാണാൻ ഉപയോഗിക്കുന്ന ഒ ടി ടി പ്ലാറ്റ് ഫോം ആണ് നെറ്റ്ഫ്ലിക്‌സ്. മികച്ച മലയാള സിനിമകളും വെബ് സീരീസുകളും ഉള്ളതുകൊണ്ട് യുകെയിലെ മലയാളികളുടെ ഇടയിലും നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നിട്ടും നെറ്റ്ഫ്ലിക്‌സ് അവരുടെ സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഉയർത്തിയത് സിനിമാപ്രേമികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
പ്രതിമാസം 18 ശതമാനം വർദ്ധനവ് ആണ് നെറ്റ്ഫ്ലിക്‌സ് നടപ്പാക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാതെ സ്ട്രീമിംഗ് സേവനം ലഭിക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് സബ്സ്ക്രിപ്ഷന്റെ വില 2 പൗണ്ട് വർദ്ധിപ്പിച്ച് പ്രതിമാസം 12.99 പൗണ്ട് ആക്കി. നെറ്റ്ഫ്ലിക്‌സിൻ്റെ മറ്റ് പാക്കേജുകളിലും സമാനമായ രീതിയിലുള്ള വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. 2023 ഒക്ടോബർ മാസത്തിലാണ് നെറ്റ്ഫ്ലിക്‌സ് യുകെയിൽ അവസാനമായി വില വർദ്ധനവ് നടപ്പിലാക്കിയത്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനാണ് സബ്സ്ക്രിപ്ഷൻ ചാർജ്ജ് വർധിപ്പിച്ചതെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞമാസം യുഎസും കാനഡയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സബ്സ്ക്രിപ്ഷൻ ചാർജുകൾ ഉയർത്തിയിരുന്നു. യുകെയിൽ പരസ്യങ്ങളോടുകൂടിയ ഒരു സാധാരണ സബ്‌സ്‌ക്രിപ്‌ഷൻ്റെ വില പ്രതിമാസം £1 മുതൽ £5.99 വരെയാണ് ഉയർന്നത് . ഏറ്റവും ചെലവേറിയ “പ്രീമിയം” ശ്രേണിയും £1 മുതൽ £18.99 വരെ കൂടി . പുതിയതായി അംഗങ്ങളെ ചേർക്കുന്നതിനുള്ള ചിലവും കൂട്ടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്‌സിൻ്റെ എതിരാളികളായ ഡിസ്‌നി+, സ്‌പോട്ടിഫൈ, പാരാമൗണ്ട്+ എന്നിവ കഴിഞ്ഞ വർഷം വില വർദ്ധിപ്പിച്ചിരുന്നു . വിലക്കയറ്റം ഉപഭോക്താക്കളെ കടുത്ത രീതിയിൽ നിരാശാജനകമാക്കുന്നെന്നും അവർ സബ്സ്ക്രിപ്ഷൻ പുതുക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പിപി ഫോർസൈറ്റിലെ ടെക്‌നോളജി അനലിസ്റ്റായ പൗലോ പെസ്‌കറ്റോർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) എടുത്ത് കൊണ്ട് ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ചെയ്യാൻ യുകെ സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചപ്പോഴും, കമ്പനി വെബ്‌സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” പറയുന്നു.
അതേസമയം, ഹോം ഓഫീസും പ്രസ്‌തുത വിഷയത്തോട് പ്രതികരിക്കൻ വിസമ്മതിച്ചു. പ്രൈവസി ഇൻ്റർനാഷണൽ യുകെ സർക്കാരിൻെറ ഈ നീക്കം വ്യക്തിപരമായ വിവാരങ്ങളിലേക്കുള്ള ചൂഷണം ആണെന്ന് പറഞ്ഞു. ആപ്പിളിൻ്റെ “അഡ്വാൻസ്‌ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വിവരങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്, അതായത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. എഡിപി ഒരു ഓപ്റ്റ്-ഇൻ സേവനമാണ്. ഇത് സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും എല്ലാ ഉപയോക്താക്കളും ഇവ സജീവമാക്കുന്നില്ല. ഇത്തരക്കാർക്ക് അക്കൗണ്ട് ആക്‌സസ്സ് നഷ്‌ടപ്പെട്ടാൽ ഡാറ്റ വീണ്ടെടുക്കാനും സാധിക്കാറില്ല.
ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു എൻട്രി പോയിൻ്റ് സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാർ മുമ്പ് സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നുവെങ്കിലും ആപ്പിൾ നിരസിച്ചിരുന്നു.