Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചയാളെ കോടതി 18 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 27 വയസ്സുകാരനായ ബോൾട്ടണിൽ നിന്നുള്ള ഹ്യൂ നെൽസനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് . യുകെയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷൻ കേസാണിത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) നടത്തിയ അന്വേഷണത്തിന് ശേഷം ഓഗസ്റ്റിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

16 കുട്ടികളുടെ ചിത്രങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. ഇതുകൂടാതെ കുട്ടികളെ മറ്റ് കുറ്റവാളികളെകൊണ്ട് ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇൻറർനെറ്റ് ചാറ്റ് റൂമുകളിൽ മറ്റ് കുറ്റവാളികളുമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാൾ നടത്തിയ ചർച്ചകളും തെളിവായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിറ്റ് 18 മാസ കാലയളവിൽ ഏകദേശം 5000 ഡോളർ ആണ് പ്രതി സമ്പാദിച്ചത്.


കുട്ടികളുടെ “സാധാരണ” ചിത്രങ്ങൾ ലൈംഗിക ദുരുപയോഗ ചിത്രങ്ങളാക്കി മാറ്റാൻ AI ഫംഗ്‌ഷനുള്ള കമ്പ്യൂട്ടർ പ്രോഗ്രാമായ Daz 3D നെൽസൺ ഉപയോഗിച്ചിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ കുറ്റവാളികൾക്ക് യഥാർത്ഥ ജീവിതത്തിൽ സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ നൽകുകയും ചെയ്തിരുന്നു. രഹസ്യ പോലീസ് ഉദ്യോഗസ്ഥനോട് ചാറ്റ് റൂമിൽ നടത്തിയ വെളിപ്പെടുത്തലാണ് നെൽസൺ പിടിക്കപ്പെടാൻ കാരണമായത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളുമായി നെൽസൺ സന്ദേശങ്ങൾ കൈമാറിയിരുന്നതായും ഇയാളുടെ ഫോണുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു . A l ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിവരസാങ്കേതിക മേഖലയിലെ വിദഗ്ധർ പറയുന്നത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകൾ വിരൽ ചൂണ്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് യുകെ മലയാളികളിൽ ഒരു വിഭാഗത്തിനെ കാര്യമായി ബാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൻ്റെ കീഴിലാണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിനെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെയും നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എൻഎച്ച്എസിൻ്റെ തന്നെ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർ ഹോമുകളെയും ഹോസ്പിസുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്വകാര്യ നേഴ്സിങ് ഹോമുകൾ നടത്തുന്ന ജിപികളെയും ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് പ്രതികൂലമായി ബാധിക്കും.

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും .

സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഏബൽ ഞായറാഴ്ചയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
കണ്ണൂർ ഇരുട്ടി ആനപ്പന്തിയിൽ വാഴക്കാലായിൽ വീട്ടിൽ സന്തോഷിന്‍റെയും ചെമ്പത്തൊട്ടി മേലേമുറിയിൽ ബിന്ദുവിന്‍റെയും മകനാണ് ഒൻപതു വയസ്സുകാരനായിരുന്ന ഏബൽ. സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ദമ്പതിമാർക്ക് ഏബലിനെ കൂടാതെ ഗബ്രിയേൽ, ഡാനിയേൽ, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ട്.

നവംബർ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റൺ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്റർ ഇനിമുതൽ സേഫ് സോണുകളായാകും അറിയപ്പെടുക. ഇത്തരത്തിലുള്ള സേഫ് സോണുകളിൽ ഗർഭചിദ്ര സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ മന:പ്പൂർവ്വം തടസ്സപ്പെടുത്തുകയോ, അബോർഷന് എതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയോ, പ്രതിഷേധം നടത്തുകയോ ചെയ്താൽ ഇനിമുതൽ ക്രിമിനൽ കുറ്റമായാകും പരിഗണിക്കപ്പെടുക. ഗർഭച്ഛിദ്ര സേവനങ്ങൾ തേടുന്ന സ്ത്രീകൾക്ക് പ്രതിഷേധങ്ങളിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ അബോർഷൻ ക്ലിനിക്കുകൾക്കും പുറത്ത് ഇത്തരത്തിലുള്ള സംരക്ഷണ മേഖലകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നര വർഷം മുൻപാണ് പുതിയ മാറ്റങ്ങൾക്കുള്ള ഈ ബിൽ പാസാക്കപ്പെട്ടത്. പിന്നീട് പാർലമെൻ്റിനുള്ളിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്ക് ശേഷം, പൊതുജനാഭിപ്രായം കുടി തേടേണ്ടി വന്നതോടെയാണ് ബിൽ നടപ്പിലാക്കാൻ വൈകിയത്. വിവിധതരത്തിലുള്ള പ്രതികരണങ്ങളാണ് ബില്ലിനോട് അനുബന്ധിച്ച് പുറത്തുവരുന്നത്. അബോർഷൻ എതിരെയുള്ള പ്രതിഷേധക്കാരിൽ നിന്ന് തങ്ങൾക്ക് അനുഭവിക്കുന്ന ക്രൂരതകളിൽ നിന്നുള്ള ഒരു വിടുതലാണ് ഈ ബില്ലിലൂടെ ലഭിക്കുന്നതെന്ന് നേഴ്സായ കെന്റൽ റോബിൻസ് മാധ്യമങ്ങളോട് പറഞ്ഞു. അബോർഷനുള്ള തീരുമാനമെടുക്കുന്ന സ്ത്രീകൾ തികച്ചും ദുർബലരാണെന്നും, അവർ ജീവിതത്തിന്റെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുകയും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കി.

സ്കോട്ട്ലൻഡിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം കഴിഞ്ഞ മാസം മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. അതേസമയം ഈ നിയമ നിർമ്മാണം 2023 സെപ്റ്റംബർ മുതൽ നോർത്തേൺ അയർലണ്ടിൽ നിലവിലുണ്ട്. എന്നാൽ നിയമനിർമ്മാണം വന്നെങ്കിൽ പോലും, അബോർഷനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതികരണമാണ് പ്രതിഷേധക്കാർ നൽകുന്നത്. സെൻട്രൽ ലണ്ടനിലെ മേരി സ്റ്റോപ്സ് ഇൻ്റർനാഷണൽ (എംഎസ്ഐ) സെൻ്ററിന് സമീപമുള്ള ഒരു തെരുവിൽ ജപമാല മുത്തുകളും പ്ലക്കാർഡുമായി പ്രതിഷേധിച്ച മൂന്ന് പേർ തങ്ങൾ 150 മീറ്ററിന് പുറത്താണെന്ന് ഉറപ്പുവരുത്തിയാണ് പ്രതിഷേധിക്കുന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർന്നും ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിലെ നികുതികൾ തൊഴിലാളികളുടെ ശമ്പളത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളം മേടിക്കുന്ന അധ്വാന വർഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ബഡ്ജറ്റിൽ ഉണ്ടാവുകയില്ലെന്ന് നേരത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലുടമകളെ ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് നികുതി വർദ്ധനവ് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ദേശീയ ഇൻഷുറൻസ് നിരക്കിലെ വർദ്ധനവും അതുകൂടാതെ അടയ്ക്കേണ്ട പരുധിയിലെ കുറവും കാരണം ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതിഭാരവും ആണ് ചാൻസിലർ തൊഴിലുടമകളുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നേരിട്ട് തൊഴിൽ ദാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം ഭാരങ്ങൾ പരോക്ഷമായി തൊഴിലാളികളെ ബാധിക്കും എന്നതാണ് വസ്തുത. ദേശീയ ഇൻഷുറൻസിലെ പുതിയ വർദ്ധനവും നടപടിക്രമങ്ങളും മൂലം തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും തൊഴിലുടമകളുടെ ഭാഗത്തു നിന്ന് കർശനമായ സമീപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

എന്നാൽ ബിസിനസുകാർ അവരുടെ ലാഭത്തിൽ നിന്ന് നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് അടയ്ക്കണമെന്നാണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നതെന്നും ഇത് വേതന വർദ്ധനവിനെ ബാധിക്കേണ്ടതില്ലെന്നുമാണ് ചാൻസലർ റേച്ചൽ റീവ്സ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് നേരിട്ട് ശമ്പളത്തെ ബാധിക്കില്ലെങ്കിലും കാലക്രമേണ തൊഴിലാളികളുടെ വേതനത്തെ ബാധിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു. പരോക്ഷമായി തങ്ങളുടെ വേതനത്തെ ബാധിക്കുന്ന ബഡ്ജറ്റിലെ നയങ്ങളെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും ഉയർന്നു വരുമെന്നാണ് കരുതപ്പെടുന്നത്.

കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഉള്ള വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 മണി വരെയായിരുന്നു വോട്ടിംഗ് സമയം. മുൻ പ്രധാനമന്ത്രി ഋഷി സുനകിന് പകരം കൺസർവേറ്റീവ് പാർട്ടിയെ ആര് നയിക്കും എന്ന് ശനിയാഴ്ച രാവിലെ പ്രഖ്യാപിക്കും.

4 മാസത്തോളം നീണ്ട മാരത്തോൺ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയമാണ് ഋഷി സുനകിന് പാർട്ടി നേതൃസ്ഥാനം തെറിക്കുന്നതിന് കാരണമായത്. നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ തുടക്കത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥികൾ പുറത്തായതിനെ തുടർന്ന് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കും മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്കും ആയിരുന്നു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ എത്തിയത്.

ആര് നേതൃസ്ഥാനത്തേയ്ക്ക് എത്തും എന്നത് കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത്. 24 ശതമാനത്തിൽ താഴെ വോട്ടുകളോടെ 121 സീറ്റുകളിൽ മാത്രമേ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനായുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഫ്രിക്കയിൽ അടുത്തിടെയുണ്ടായ ക്ലേഡ് 1 ബി പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മങ്കിപോക്സ് കേസ് യുകെയിൽ സ്ഥിരീകരിച്ചു. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക ബന്ധത്തിലൂടെയാണ് ഈ രോഗം ആളുകൾക്കിടയിൽ പടരുന്നത്. രോഗം സ്ഥിരീകരിച്ച യുകെ പൗരൻ രോഗ ബാധ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ഒക്ടോബർ 22 ന് ഫ്ലൂ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ചുണങ്ങുമുണ്ടായി.

 

എംപോക്‌സ്‌ മൂലം ഉണ്ടാകുന്ന ചുണങ്ങുകൾ ഒരു മാസം വരെ നീണ്ടുനിൽക്കും. രോഗം സ്ഥിരീകരിച്ച ആൾ, ഇപ്പോൾ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൻ്റെ പ്രത്യേക പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്ലേഡ് 1 ബി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡൻ, ഇന്ത്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ക്ലേഡ് 1 എയേക്കാൾ തീവ്രത കുറവായ ഈ രോഗം മൃഗങ്ങളുടെ സമ്പർക്കവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

2022-ൽ എം പോക്സ് കേസുകളുടെ പ്രാഥമിക കാരണം ക്ലേഡ് II ആയിരുന്നു. ഇത് സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരെയാണ് ബാധിച്ചത്. പിന്നീട് ഈ കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ രോഗികളുമായി അടുത്ത് സമ്പർക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെയിലെ ആരോഗ്യ പ്രവർത്തകർ. യുകെയിൽ ഇതാദ്യമായാണ് ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. അതേസമയം ആരോഗ്യ, സാമൂഹിക സംരക്ഷണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നികുതിയും ചെലവും മുതൽ പേയ്‌മെൻ്റും പെൻഷനും വരെയുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞ ഒരു ബജറ്റാണ് ഇന്നലെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചത്. ഈ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എങ്ങനെ സാധാരണക്കാരെ ബാധിക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

നിങ്ങൾക്ക് കുറഞ്ഞ വേതനമാണെങ്കിൽ നിങ്ങളുടെ വേതനം ഉയരും :-

തൊഴിലുടമകൾ തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മാസം മുതൽ ബ്രിട്ടനിൽ ഉടനീളം ഉയർത്തുമെന്ന പ്രഖ്യാപനം ബഡ്ജറ്റിലെ പ്രധാന നടപടിയാണ്. 21 വയസസിനു മുകളിലുള്ള ജീവനക്കാർക്കുള്ള ദേശീയ ജീവിത വേതനം മണിക്കൂറിന് 11.44 പൗണ്ടിൽ നിന്ന് 12.21 പൗണ്ടായി ഉയരും. 18, 19, 20 വയസ്സ് എന്നീ പ്രായക്കാരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.60 പൗണ്ടിൽ നിന്ന് 10 പൗണ്ടായി ഉയരും. അതോടൊപ്പം തന്നെ,16 അല്ലെങ്കിൽ 17 വയസ് പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ടിൽ നിന്ന് 7.55 പൗണ്ടായി ഉയരുമെന്ന പ്രഖ്യാപനവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


എന്നാൽ ഇത് മൂലം ബിസിനസ് ഉടമകൾക്കും, തൊഴിലുടമകൾക്കും ഭാരം വർദ്ധിക്കുമെന്നാണ് നിഗമനം. മിനിമം വേതനം വർദ്ധിപ്പിച്ചത് മൂലം സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടതിന്റെ അധിക ചെലവിന് മുകളിൽ, തൊഴിലുടമകൾ സ്റ്റാഫുകൾക്കായി നൽകേണ്ട നാഷണൽ ഇൻഷുറൻസ് തുകയുടെ സംഭാവനകളും വർദ്ധിക്കും. ഇത് തൊഴിലുടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിന് ഇനി കൂടുതൽ ചെലവ് :

ഇംഗ്ലണ്ടിലെ പല റൂട്ടുകളിലും നിലവിൽ ഉണ്ടായിരുന്ന ഒറ്റ ബസ് നിരക്ക് പരിധി 2025ൽ  2 പൗണ്ടിൽ നിന്ന് 3 പൗണ്ടായി ഉയർത്തുവാനും ബഡ്ജറ്റിൽ തീരുമാനമായിട്ടുണ്ട്. ഇത് ജനങ്ങൾക്ക് കൂടുതൽ യാത്രാ ചെലവുകൾ ഉണ്ടാക്കും.


ഇതോടൊപ്പം തന്നെ പുകയിലയ്ക്ക് രണ്ട് ശതമാനം ടാക്സ് വർദ്ധിപ്പിക്കാനും ബഡ്ജറ്റിൽ തീരുമാനമായി. ക്യാപിറ്റൽ ഗയിൻ ടാക്സും വർദ്ധിപ്പിക്കാനുള്ള തീരുമാനം ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് 10% ൽ നിന്ന് 18% ആയും ഉയർന്ന നിരക്ക് 20% ൽ നിന്ന് 24% ആയും ഉയർത്തും. 2025 ജനുവരി 1 മുതൽ സ്വകാര്യ സ്കൂൾ ഫീസിൽ 20% എന്ന നിരക്കിൽ വാറ്റ് നികുതി ചേർക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിന് അനുസൃതമായി ഏപ്രിലിൽ ആനുകൂല്യങ്ങളായി ലഭിക്കുന്ന തുക 1.7% വർദ്ധിക്കുമെന്നും ചാൻസലർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ തലങ്ങളിലുള്ള സാധാരണക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി യുകെ ഗവൺമെൻ്റ് 22.6 ബില്യൺ പൗണ്ട് ഫണ്ടിംഗ് വർദ്ധന പ്രഖ്യാപിച്ചു. വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കാനും ആശുപത്രി കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും തുടങ്ങിയ കാര്യങ്ങൾക്കായി ഈ പണം ഉപയോഗിക്കും. ശരിയായ ഫണ്ടിങ്ങിന്റെ അഭാവം മൂലം അപ്പോയിൻ്റ്മെൻ്റുകൾക്കും ചികിത്സകൾക്കുമായി നീണ്ട സമയം രോഗികൾക്ക് കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനി സാധാരണയിലും 40,000 അധിക ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ വരെ സാധ്യമാകും. കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. അതായത്, ഡോക്ടർ നിർദ്ദേശിച്ചതിന് ശേഷം ചികിത്സയ്ക്കായി 18 ആഴ്ചയിൽ കൂടുതൽ ആരും കാത്തിരിക്കേണ്ടതായി വരരുത്.

അധിക ജീവനക്കാരെ നിയമിക്കുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആയുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് ഉപയോഗിക്കും. ഫണ്ടിംഗിൻ്റെ ഒരു ഭാഗം ശമ്പള വർദ്ധനയിലേക്കും വർദ്ധിച്ചുവരുന്ന പരിചരണ ചെലവുകളിലേക്കും പോകും. കാത്തിരിപ്പു സമയങ്ങളിലെ പുരോഗതി പ്രാബല്യത്തിൽ വരാൻ സമയം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എൻ എച്ച് എസിൻ്റെ പ്രതിദിന പ്രവർത്തന ബജറ്റിലേക്ക് ട്രഷറി ശരാശരി 4% വാർഷിക വർദ്ധനവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ഇൻഫ്രാസ്ട്രക്ചറിനും ഉപകരണങ്ങൾക്കുമായി 3.1 ബില്യൺ പൗണ്ടിൻ്റെ റെക്കോർഡ് നിക്ഷേപവും ചാൻസലർ റീവ്സ് പ്രഖ്യാപിച്ചു. ഇതിൽ മെയിൻ്റനൻസ് ബാക്ക്‌ലോഗുകളും അറ്റകുറ്റപ്പണികളും പരിഹരിക്കുന്നതിന് പ്രത്യേകമായി 1 ബില്യൺ പൗണ്ട് മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു £1.5 ബില്യൺ പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനും രോഗനിർണ്ണയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. അതേസമയം £ 70 ദശലക്ഷം ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി റേഡിയോ തെറാപ്പി മെഷീനുകൾ വാങ്ങുന്നതിന് ചെലവഴിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻെറ വീട്ടിൽ മോഷണം. തൻ്റെ ഭാര്യ ക്ലെയർ റാറ്റ്ക്ലിഫും അവരുടെ രണ്ട് മക്കളായ ലെയ്‌ട്ടണും ലിബിയും ഉള്ളപ്പോൾ മുഖംമൂടി ധരിച്ച കള്ളന്മാർ ഒക്ടോബർ 17 ന് തൻ്റെ കൗണ്ടി ഡർഹാമിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 2020-ൽ സമ്മാനമായി ലഭിച്ച ആഭരണങ്ങളും കായികരംഗത്തെ സംഭാവനകൾക്കും നേട്ടങ്ങൾക്കും ലഭിച്ച ബഹുമതികളും മെഡലുകളും ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ എടുത്തതായി അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ആർക്കും ശാരീരികമായി പരുക്കുകൾ ഇല്ല. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി മാലകൾ, ക്രിസ്റ്റ്യൻ ഡിയോർ ബാഗ്, മോതിരം എന്നിവയുൾപ്പെടെ മോഷണം പോയ ചില വസ്തുക്കളുടെ ചിത്രങ്ങൾ സ്റ്റോക്സ് പങ്കുവച്ചു. മോഷണം പോയ വസ്‌തുക്കൾ തിരികെ ലഭിക്കാൻ അല്ല മറിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മോഷണത്തിന് പിന്നാലെ, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനത്തിന് സ്റ്റോക്സ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 37 റൺസ് മാത്രമാണ് സ്‌റ്റോക്‌സിന് നേടാൻ ആയത്. ഇതൊക്കെയാണെങ്കിലും, ടെസ്റ്റ് പരമ്പര അവസാനിക്കുന്നതുവരെ അദ്ദേഹം പാകിസ്ഥാനിൽ തുടർന്നു. പരമ്പരയിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് തോറ്റു. കഴിഞ്ഞ വർഷം സിക്‌സ് നേഷൻസ് മത്സരത്തിന് പോകുന്നതിനിടെ സ്റ്റോക്‌സിൻ്റെ ബാഗ് മോഷണം പോയിരുന്നു.

RECENT POSTS
Copyright © . All rights reserved