ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൂട്ടൻ എയർപോർട്ടിന്റെ വിപുലീകരണത്തിന് സർക്കാർ അംഗീകാരം നൽകി. ബെഡ്‌ഫോർഡ്‌ഷെയർ ആസ്ഥാനമായുള്ള വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഇരട്ടിയായി 32 ദശലക്ഷം ആയി ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുകെയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായിരുന്നു ലൂട്ടൺ. പ്രതിവർഷം 16.9 ദശലക്ഷം ആളുകൾ ആണ് 132,000 വിമാനങ്ങളിൽ ആയി ഇതുവഴി യാത്ര ചെയ്യുന്നത് . ഒരു പുതിയ ടെർമിനലിൻ്റെ നിർമ്മാണം വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ പുതിയ ടാക്സി വേകൾ, നിലവിലുള്ള ടെർമിനലിൻ്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. വിപുലീകരണ പദ്ധതിയോട് അനുബന്ധമായി 11,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്താവള വികസനത്തിനെതിരെ വിമർശനവും ഉയർന്നു വരുന്നുണ്ട്. പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ സർക്കാർ അവഗണിച്ചതായി കാമ്പെയ്ൻ ഗ്രൂപ്പായ ലഡാക്കൻ്റെ ആൻഡ്രൂ ലംബോൺ പറഞ്ഞു. 2030-ഓടെ നെറ്റ് സീറോയിൽ എത്താനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെ പരിഹസിക്കുന്നതാണ് ഈ വിപുലീകരണം എന്ന് റൂറൽ ചാരിറ്റി CPRE കൂട്ടിച്ചേർത്തു. സെൻട്രൽ ലണ്ടനിൽ നിന്ന് ഏകദേശം 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലൂട്ടൺ, ചെലവ് കുറഞ്ഞ യാത്രകൾക്ക് പേരുകേട്ടതാണ്. യാത്രയ്ക്ക് മാത്രമല്ല യുകെയുടെ സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഈ എയർപോർട്ടിന് നിർണ്ണായകമായ പങ്കുണ്ട് . നേരിട്ടും അല്ലാതെയും 27000 -ലധികം തൊഴിൽ അവസരങ്ങൾ ആണ് എയർപോർട്ടിനോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുന്നത്. ഓരോ വർഷവും യുകെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഏകദേശം 1.8 ബില്യൺ പൗണ്ട് ആണ് ലൂട്ടൻ എയർ പോർട്ടിന്റെ സംഭാവന .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂളിൽ ഒരു വീടിന് തീപിടിച്ച് പതിമൂന്ന് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പ്രെസ്‌കോട്ടിലെ കിംഗ്‌സ്‌വേയിലെ ഒരു മിഡ്-ടെറസ്ഡ് വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം കണ്ടെത്തിയതെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.

ഒരു പുരുഷനും സ്ത്രീയും അഞ്ച് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കൗമാരക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സമീപസ്ഥലങ്ങളിലേയ്ക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെന്നും പോലീസ് അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് സേനയും മെർസിസൈഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഉൾപ്പെട്ട സംയുക്ത അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിധിയുടെ വിളയാട്ടത്തിന്റെ ഫലമായി ചൂടു കണ്ണീരിൽ കുതിർന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ യുകെ മലയാളിയും പ്രതിശ്രുത വധുവും ദാരുണമായി കൊല്ലപ്പെട്ടു. യുകെയിൽ എൻജിനീയർ ആയ അഖിൽ അലക്സും ( 27) സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്ന ടീന (26) യുമാണ് വാഹനാപകടത്തിൽ ധാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത ജൂൺ 16-ാം തീയതി നാട്ടിൽ വെച്ച് വിവാഹം കഴിക്കാനിരിക്കെയാണ് ദാരുണമായ ദുരന്തം ഉണ്ടായത് .
വയനാട് അമ്പലവയൽ ഇളയിടത്ത് മഠത്തിൽ ആണ് അഖിൽ അലക്സിന്റെ കുടുംബം. സൗദിയിൽ കാർഡിയാക് സെൻററിൽ നേഴ്സായ ടീന വയനാട് നടവയൽ നെയ്ക്കുപ്പക്കാരി കുന്നേൽ കുടുംബാംഗമാണ്.
അഖിലിന്റെ അനിയൻ നേഴ്സായ ഡെനിൻ അലക്സും യുകെയിൽ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.
അവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ഫലമായി കാറുകൾക്ക് തീപിടിച്ചതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അഖിലിന്റെയും ടീനയുടെയും അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലികൾ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ ആണ് സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. പാഠ്യ പദ്ധതികൾ നൽകുന്ന സമ്മർദ്ദം മുതൽ മാനസികാരോഗ്യ ആശങ്കകൾ, അമിതമായ ഓൺലൈൻ ഉപയോഗം മൂലമുള്ള അപകടസാധ്യതകൾ തുടങ്ങിയ പ്രശ്നങ്ങൾ അവരുടെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ് . മയക്കുമരുന്ന് ഉപയോഗം പോലുള്ള ജീവിതത്തെ ആകെ താളം തെറ്റിക്കുന്ന ഗുരുതര പ്രശ്നങ്ങളും ഒട്ടേറെ പേരെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകളും ആശങ്കയുളവാക്കുന്നതാണ്.

യുകെയിലെ സ്കൂളുകളിൽ പുരുഷ അധ്യാപകരുടെ അഭാവം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആൺകുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കാര്യമായി ചെറുക്കുന്നതിന് കൂടുതൽ പുരുഷ അധ്യാപകർ രാജ്യത്തെ സ്കൂളുകളിൽ വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞത് ഇതിന്റെ വെളിച്ചത്തിലാണ് . ശക്തമായ റോൾ മോഡലുകളായി പുരുഷ അധ്യാപകർ ആൺകുട്ടികൾക്ക് അനുഭവപ്പെടുമെന്നും അത് അവരുടെ സ്വഭാവരൂപീകരണത്തിന് കാരണമാകുമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്. ആൺകുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികസനത്തിന് ഇത് പ്രധാന ഘടകമാണെന്ന അഭിപ്രായം നേരത്തെയും ഉയർന്നു വന്നിരുന്നു. ഓൺലൈൻ സ്വാധീനം വർധിച്ചുവരുമ്പോൾ നമ്മുടെ ആൺകുട്ടികൾക്ക് ശക്തമായ, പോസിറ്റീവായ പുരുഷ മാതൃകകൾ വീട്ടിലും, സ്കൂളിലും ആവശ്യമാണ് എന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

വെല്ലുവിളികളെ നേരിടാനും മികച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനും കർശനമായ ഓൺലൈൻ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും സന്തുലിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്കൂളുകളും രക്ഷിതാക്കളും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇൻ്റർനെറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകൾ ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ സംയോജിപ്പിക്കണം. സമ്മർദ്ദവും മറ്റ് പ്രശ്നങ്ങളും നേരിടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് കൗൺസിലിംഗ് സേവനങ്ങളും മെൻ്റർഷിപ്പ് പ്രോഗ്രാമുകളും ശക്തിപ്പെടുത്തണം. ആൺകുട്ടികൾ നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെ ഫലപ്രദമായി തരണം ചെയ്യാൻ പുരുഷ അധ്യാപകരുടെ സാന്നിധ്യം സ്കൂളുകളിൽ ഉറപ്പാക്കണമെന്നത് എത്രമാത്രം പ്രായോഗികതലത്തിൽ നടപ്പാകുമെന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. സ്കൂൾ തലത്തിലുള്ള അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വളരെ കുറവാണ് രേഖപ്പെടുത്തി വരുന്നത്. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള താത്പര്യ കുറവും ആകർഷകമല്ലാത്ത ശമ്പളവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോളതലത്തിൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾ കടുത്ത പ്രത്യാഘാതങ്ങൾ ആണ് ആഗോള തലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇതിനോട് ബന്ധപ്പെട്ട് നേരിട്ടത് വൻ തകർച്ചയാണ്. അമേരിക്കയിലേയ്ക്ക് വരുന്ന എല്ലാ ചരക്കുകൾക്കും പുതിയ നികുതികൾ ട്രംപ് പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൻറെ ഭാഗമായി യുകെയിൽ നിന്നുള്ള ചരക്കുകൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവയ്ക്ക് 20 ശതമാനവുമാണ് പുതിയ താരിഫുകൾ .

യുകെയിൽ നിന്നുള്ള സാധനങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന സൂചനയാണ് ഏറ്റവും പുതിയതായി ഈ വിഷയത്തിൽ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പങ്കുവെച്ചത് . യുഎസുമായി ഒരു വ്യാപാരയുദ്ധം ഒഴിവാക്കുന്നതിനായുള്ള കരാറിനായി മുന്നോട്ട് പോകുന്നതിനാണ് യുകെ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു വ്യാപാരയുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും യുകെയുടെ ദേശീയ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

ട്രംപ് ഏർപ്പെടുത്തിയ പുതിയ വ്യാപാര നയങ്ങൾ അമേരിക്കയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും മാത്രമല്ല യുഎസിനെയും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാനഡ പോലുള്ള രാജ്യങ്ങൾ യു എസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് പകരം ആ രാജ്യത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി തിരിച്ചടിച്ചിരുന്നു. ഫലത്തിൽ ട്രംപിന്റെ നയം ലോകരാജ്യങ്ങളുടെ ഇടയിലെ നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തേംസ് നദിയിൽ കാണാതായ പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. 11 വയസുകാരിയായ കാലിയ കോവയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടത് . തിങ്കളാഴ്ചയാണ് ഈസ്റ്റ് ലണ്ടനിലെ ലണ്ടൻ സിറ്റി എയർപോർട്ടിന് സമീപമുള്ള ബാർജ്ഹൗസ് കോസ്‌വേയ്‌ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി നദിയിൽ വീണത്. തിങ്കളാഴ്ച ഏകദേശം ഒരു മണിക്ക് സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചിരുന്നു.

അത്യാഹിതം സംഭവിച്ച ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി), ആർഎൻഎൽഐ എന്നിവയിൽ നിന്നുള്ള ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ കണ്ടെത്തുന്നതിന് സേന പ്രതിജ്ഞാബദ്ധരാണെന്ന് നോർത്ത് ഈസ്റ്റ് ലണ്ടനിലെ ലോക്കൽ പോലീസിലെ കമാൻഡർ ആയ ഡാൻ കാർഡ് പറഞ്ഞു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൻ്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യയും ബോട്ടുകളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാമ്പത്തിക പരിമിതികൾ മൂലം വ്യാപകമായ രീതിയിൽ ജീവനക്കാരെ കുറവ് വരുത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് നടപടി സ്വീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1700 ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന ബഡ്ജറ്റിലെ 260 മില്യൺ പൗണ്ട് കുറവ് മൂലമാണ് കടുത്ത നടപടിക്ക് പോലീസ് സേന നിർബന്ധിതമായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞവർഷം അവസാനം സേനയിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് മെറ്റ് കമ്മീഷണർ സർ മാർക്ക് റൗളി സൂചന നൽകിയിരുന്നു. അന്ന് ഡിപ്പാർട്ട്മെന്റിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടെ 2300 പേരുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സർക്കാരിൽ നിന്നും മെറ്റക്ക് കൂടുതൽ ധനസഹായം ലഭിച്ചതോടെ ആ സാഹചര്യം ഒഴിവായിരുന്നു.

ആളുകളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പകരം പുതിയതായി എടുക്കുന്നവരുടെ എണ്ണം കുറച്ചും സർവീസ് പൂർത്തിയാക്കാതെ പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നവരെ അതിനായി അനുവദിച്ചും പരമാവധി പിടിച്ചു നിൽക്കാനാണ് നിലവിൽ തീരുമാനം എടുത്തിരിക്കുന്നത് .വെട്ടിക്കുറയ്ക്കലുകൾ ഉണ്ടെങ്കിലും പൊതുവായ സമാധാന പാലനം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യൽ, സേനയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ മുൻനിര സേവനങ്ങളെ സംരക്ഷിക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനെറ്റും സമൂഹമാധ്യമങ്ങളുടെ ഉപയോഗവും കൂടിയത് മൂലം ഏറ്റവും കൂടുതൽ ഇരകളാകുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്ന റിപ്പോർട്ടുകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഓൺലൈനിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും കൗമാരക്കാരിൽ പെട്ടവരാണ്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളെ ഓൺലൈൻ തട്ടിപ്പുകളിലും മറ്റ് അപകട സാധ്യതകളെ കുറിച്ചും ബോധവത്കരിക്കുന്നതിനുള്ള പാഠ്യപദ്ധതി നടപ്പിലാക്കുന്ന തീരുമാനം സർക്കാർ കൈകൊണ്ടു.

80 പാഠങ്ങളുടെ പദ്ധതി ലക്ഷ്യമിടുന്നത് പ്രധാനമായും സാമ്പത്തിക തട്ടപ്പുകളെ കുറിച്ചുള്ള ബോധവത്കരണം നടത്തുക എന്നതാണ്. കുട്ടികൾ അവരുടെ സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടെ പണം ഓൺലൈനിൽ ചിലവഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല കുട്ടികൾക്കും ഇത്തരത്തിൽ പണം ചിലവഴിക്കുമ്പോൾ അതിൻറെ മൂല്യത്തെ കുറിച്ച് ധാരണ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എട്ട് വയസ്സുകാരിയായ പെൺകുട്ടി 90 ദിവസങ്ങളിലായി 8500 പൗണ്ടിധികം ഓൺലൈനിൽ ചിലവഴിച്ചത് പണം നഷ്‌ടപ്പെടുമെന്ന് അറിയാതെയാണെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഓൺലൈൻ പഠനത്തെ പിന്തുണയ്ക്കുന്നതിനായി പാൻഡെമിക് സമയത്ത് സ്ഥാപിച്ച ഓക്ക് നാഷണൽ അക്കാദമി നിർമ്മിച്ച പുതിയ വിപാഠ്യ പദ്ധതി ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കുട്ടികളെ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു. പ്രൈമറി സ്കൂൾ കുട്ടികൾക്കുള്ള പാഠങ്ങളിൽ പണം എവിടെ നിന്ന് വരുന്നു, അത് എങ്ങനെ ട്രാക്ക് ചെയ്യണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, പരസ്യദാതാക്കൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ, തട്ടിപ്പുകാരിൽ നിന്ന് പണം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നിവയെക്കുറിച്ച് അവർക്ക് ഇതിലൂടെ പഠിക്കാനാകും. പണപ്പെരുപ്പം, വ്യക്തിഗത അപകടസാധ്യത, ക്രിപ്‌റ്റോകറൻസി, നിക്ഷേപം എന്നിവ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് സെക്കൻഡറി സ്‌കൂളുകൾക്കായുള്ള പാഠ്യ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പേസ്‌ലിപ്പുകളും എങ്ങനെ മനസ്സിലാക്കാം, പ്രചാരകർ, പരസ്യദാതാക്കൾ, ഓൺലൈൻ സ്വാധീനം ചെലുത്തുന്നവർ എന്നിവർ നടത്തുന്ന ഡാറ്റയും ക്ലെയിമുകളും എങ്ങനെ സൂക്ഷ്മമായി പരിശോധിക്കാം എന്നതിനെക്കുറിച്ചും പാഠങ്ങളുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളിൽ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ഉള്ള സംതൃപ്തി ഏറ്റവും കുറഞ്ഞ നിലയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ മുതിർന്നവരിൽ 21 ശതമാനം മാത്രമാണ് നിലവിൽ എൻഎച്ച്എസ്സിന്റെ ആരോഗ്യ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത് . ഒരു വർഷം മുമ്പ് ഇത് 24 ശതമാനം ആയിരുന്നു. അതുപോലെതന്നെ മുതിർന്നവരിൽ മൂന്നിലൊന്നിൽ താഴെ അതായത് 31 ശതമാനം മാത്രമാണ് ജി പി സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്.

പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കിംഗ്സ് ഫണ്ടിനൊപ്പം ഡാറ്റ വിശകലനം ചെയ്ത നഫ്ഫീൽഡ് ട്രസ്റ്റ് തിങ്ക്ടാങ്കിലെ പോളിസി അനലിസ്റ്റായ മാർക്ക് ദയാൻ പറഞ്ഞു. നിലവിലെ ലേബർ സർക്കാരിനും പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒട്ടും ശുഭകരമല്ല. കാരണം അധികാരമേറ്റെടുത്ത് ഏകദേശം ഒരു വർഷമാകുന്ന സമയത്ത് അടിക്കടി എൻഎച്ച്എസ്സിന്റെ പ്രവർത്തനം താളം തെറ്റുന്നതിന്റെ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എൻഎച്ച്എസ്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും കാത്തിരിപ്പു സമയം കുറയ്ക്കുമെന്നും ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിനോട് അനുബന്ധിച്ച് പല പരിഷ്കരണങ്ങളും സർക്കാർ എൻ എച്ച് എസിൽ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞയിടെയാണ് ബ്യൂറോക്രസിയുടെ അമിത സ്വാധീനം ഒഴിവാക്കാനായി എൻഎച്ച്എസ് ഇംഗ്ലണ്ടിനെ പിരിച്ചുവിടാനുള്ള നിർണ്ണായക തീരുമാനം സർക്കാർ കൈക്കൊണ്ടത്.

കഴിഞ്ഞ ലേബർ സർക്കാർ അധികാരത്തിൽനിന്ന് വിട്ട വർഷമായ 2010 – ൽ എൻഎച്ച്എസിൻ്റെ മേലുള്ള സംതൃപ്തി രേഖപ്പെടുത്തിയവരുടെ എണ്ണം 70 ശതമാനം ആയിരുന്നു. എന്നാൽ 2019 – ലെ കോവിഡ് മഹാമാരിക്ക് മുമ്പ് ഇത് 60 ശതമാനമായിരുന്നു. മഹാമാരിക്ക് ശേഷം പടിപടിയായി എൻഎച്ച്എസിൻ്റെ പ്രവർത്തനം താളം തെറ്റുന്നതായാണ് കണ്ടത് . എൻ എച്ച് എസ് ദന്തചികിത്സയോടുള്ള സംതൃപ്തി 2019-ൽ 60% ആയിരുന്നത് കഴിഞ്ഞ വർഷം വെറും 20% ആയി കുറഞ്ഞു. മറ്റേതൊരു സേവനത്തേക്കാളും കൂടുതൽ ആളുകൾ (55%) ദന്തസംരക്ഷണത്തിൽ അസംതൃപ്തരാണ്. ഏറ്റവും പുതിയ ഫലങ്ങൾ എൻ എച്ച് എസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയും സർക്കാരിനുള്ള വെല്ലുവിളിയുടെ വലിപ്പവും വെളിപ്പെടുത്തുന്നു എന്ന് കിംഗ്സ് ഫണ്ടിലെ മുതിർന്ന സഹപ്രവർത്തകനായ ഡാൻ വെല്ലിംഗ്സ് പറഞ്ഞു. തങ്ങൾ അധികാരത്തിലെത്തിയപ്പോൾ ഒരു തകർന്ന എൻഎച്ച്എസ് ആണ് നിലവിൽ ഉണ്ടായിരുന്നതെന്നും പടിപടിയായി എൻഎച്ച്എസ്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഹെൽത്ത് ആൻ്റ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിരവധി സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ചൈനയിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥിക്കെതിരെ കൂടുതൽ പേർ സമാനമായ കുറ്റം നടത്തിയതിന് രംഗത്ത് വന്നു. ചൈനയിലും ലണ്ടനിലുമായി 10 സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതിന് ചൈനീസ് പിഎച്ച്‌ഡി വിദ്യാർത്ഥിയും ലൈംഗികകുറ്റവാളിയുമായ ഷെൻഹാവോ സോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ഇയാൾക്കെതിരെ 23 സ്ത്രീകൾ കൂടി പരാതിയുമായി രംഗത്ത് വന്നു എന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 50 ഇരകളുമായി നടത്തിയ ലൈംഗിക അതിക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ തന്നെ ചിത്രീകരിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇരകളായ സ്ത്രീകളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ അതിക്രമത്തിന് വിധേയരായ പല സ്ത്രീകൾക്കും സമാനമായ ക്രൂരതകൾ ആണ് നേരിടേണ്ടി വന്നത്. മിക്കവർക്കും ഇയാൾ നൽകിയ പാനീയം കുടിച്ചതിനു ശേഷം ബോധമുണ്ടായിരുന്നെങ്കിലും സംസാരിക്കാനോ അനങ്ങാനോ കഴിഞ്ഞില്ല . ലണ്ടനിൽ വച്ച് അയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് സ്വയം ചിത്രീകരിക്കുന്നത് കണ്ടാണ് ഉറക്കം ഉണർന്നതെന്ന് ഒരു പെൺകുട്ടി പറഞ്ഞു.

പുതിയതായി ആരോപണങ്ങളുമായി വന്ന സ്ത്രീകളിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് . 2021 -ൽ ലണ്ടനിൽ വച്ച് സോ തന്നെ ആക്രമിച്ചെന്നും എന്നാൽ കഴിഞ്ഞമാസം ഇയാൾക്കെതിരെയുള്ള വിചാരണയ്ക്ക് ശേഷം മാത്രമേ തനിക്ക് പോലീസിൽ പോകാൻ കഴിഞ്ഞുള്ളൂവെന്നും അവൾ പറഞ്ഞു. സോ തൻറെ ഇരകളെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിൽ കൂടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇയാൾ തന്റെ ഇരകളെ കെണിയിൽ വീഴിക്കാൻ ജനപ്രിയ സോഷ്യൽ മെസ്സേജിങ് ആപ്പ് ആയ വി ചാറ്റ് ആണ് ഉപയോഗിച്ചിരുന്നത്. യുകെയിൽ പഠിക്കാനെത്തിയ ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇയാളുടെ ഇരകളായവരിൽ ഭൂരിഭാഗവും. യുകെയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിദേശ പൗരന്മാർക്ക് വെല്ലുവിളിയാണെന്ന് ലണ്ടനിലെ സൗത്ത് ഈസ്റ്റ് ആൻഡ് ഈസ്റ്റ് ഏഷ്യൻ വിമൻസ് അസോസിയേഷൻ്റെ ട്രസ്റ്റിയായ സാറാ യേ അഭിപ്രായപ്പെട്ടു.