Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഒരു മാസം മുൻപ്, ഒരുപക്ഷേ ആരും തന്നെ ജെയ് സ്ലേറ്റർ എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ജെയ് സ്ലേറ്റർ എന്ന കൗമാരക്കാരനാണ്. സ്പെയിനിലെ കാനറി ദ്വീപിലെ ടെനെറിഫിൽ മാതാപിതാക്കൾ ഇല്ലാതെ ആദ്യമായി അവധിക്കാലത്ത് എത്തിയ ഒരു പത്തൊമ്പതുകാരനായിരുന്നു ജെയ് സ്ലേറ്റർ. ജൂൺ 17നാണ് ടെനെറിഫിൽ ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ ജെയ് സ്ലേറ്ററിനെ കാണാതാകുന്നത്.

ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് ജെയ്യുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റു രണ്ടു ബ്രിട്ടീഷുകാരോട് ഒപ്പം സ്പാനിഷ് ദ്വീപിലെ നൈറ്റ് ലൈഫിൻ്റെ ഹൃദയമായ പ്ലേയ ഡി ലാസ് അമേരിക്കസിൽ നിന്നും കാറിലാണ് ജെയ് മസ്ക എന്ന ഗ്രാമത്തിൽ എത്തുന്നത്. അവിടെ ഒരു എയർബിഎൻബിയിലായിരുന്നു ജെയ് താമസിച്ചിരുന്നതെന്ന് രാവിലെ ഏഴരയ്ക്ക് സ്നാപ്പ് ചാറ്റിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം വ്യക്തമാക്കുന്നുണ്ട്. ജൂൺ 17ന് രാത്രി വരെ ജെയ് അവിടെ താമസിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നീട് രാത്രിയുടെ ജെയ്യുടെ സുഹൃത്തിന് ലഭിച്ച കോളിൽ തന്റെ ഫോണിന്റെ ബാറ്ററി ചാർജ് തീരാറായിയെന്നും തനിക്ക് വഴി തെറ്റിയതായും ജെയ് പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. എങ്ങനെയാണ് പിന്നീട് ജെയ് മലനിരകളിലേക്ക് എത്തിയതെന്നും അവിടെ അപകടകരമായ സ്ഥലത്ത് വീണ് മരണപ്പെട്ടതെന്നും ആർക്കും തന്നെ വ്യക്തമായ ധാരണയില്ല.

അത്തരത്തിലുള്ള അപകടകരമായ സ്ഥലത്തേക്ക് എന്തുകൊണ്ട് ജെയ് പോയി എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല. ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെയാണ് തിരച്ചിൽ നടന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും മലയിടക്കുകളും ധാരാളമുള്ള പ്രദേശത്താണ് ജെയ്യെ കാണാതായത്. മാഡ്രിഡിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് സ്‌നിഫർ ഡോഗ് ടീമുകളും ഹെലികോപ്റ്റർ സംഘങ്ങളും പരുക്കൻ ഭൂപ്രദേശങ്ങൾ പരിശോധിക്കുന്ന ഡ്രോണുകളുമെല്ലാം ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയ മൃതദേഹം വിരലടയാള പരിശോധനയിലൂടെയാണ് ജെയ്യുടേതാണെന്ന് ഉറപ്പ് വരുത്തിയത്. ജെയ്യുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ച സ്ഥലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ പരിശോധന സമയത്ത് ആവശ്യമായ കൈത്താങ്ങലുകൾ സ്പാനിഷ് പോലീസ് നൽകിയില്ലെന്ന കുറ്റപ്പെടുത്തൽ കുടുംബം ഉയർത്തുന്നുണ്ട്. അതോടൊപ്പം തന്നെ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉടനീളം നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- കഴിഞ്ഞവർഷം മരണപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിനിയുടെ മരണത്തെ നിസ്സാരവൽക്കരിക്കുന്ന, തമാശ രൂപേണെയുള്ള പരാമർശങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കിയിരിക്കുകയാണ് യുഎസ് പോലീസ് ഡിപ്പാർട്ട്മെന്റ്. മരിച്ച ഇന്ത്യൻ പെൺകുട്ടിയുടെ ജീവന പരിമിതമായ മൂല്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ നടത്തിയത്. 2023 ജനുവരിയിൽ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള തെരുവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു പോലീസ് വാഹനം ഇടിച്ചാണ് ഇരുപത്തിമൂന്നു കാരിയായ ജാൻവി കാൻഡ്യൂല മരണപ്പെട്ടത്. ഈ സംഭവത്തോടെ പ്രതികരിച്ച ഡാനിയൽ ഓഡറർ, മരിച്ച പെൺകുട്ടി ഒരു സാധാരണ വ്യക്തിയാണെന്നും, ഒരു ചെക്ക് എഴുതി നൽകിയാൽ മാത്രം മതിയെന്നും തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.

തന്റെ സഹപ്രവർത്തകനെ വിളിച്ച് സംസാരിക്കുന്നതിനിടെ ഡാനിയേലിന്റെ തന്നെ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പരാമർശങ്ങൾ വ്യക്തമായത്. 11000 ഡോളർ മാത്രം നൽകിയാൽ മതിയെന്നും, 26 വയസ്സുള്ള പെൺകുട്ടി മാത്രമാണെന്നും വളരെ തമാശപൂർവ്വം പ്രതികരിക്കുന്ന ഡാനിയേലിന്റെ ദൃശ്യങ്ങൾ പോലീസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു.

ബുധനാഴ്ചയാണ് സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇടക്കാല മേധാവി സ്യൂ റഹർ ഡിപ്പാർട്ട്‌മെന്റ് ഇമെയിലിലൂടെ പോലീസുകാരനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങൾ മൊത്തം ഡിപ്പാർട്ട്മെന്റിനും അതോടൊപ്പം തന്നെ നിയമപരിപാലനം എന്ന തൊഴിലിനും നാണക്കേട് ഉണ്ടാക്കിയതായി ഡിപ്പാർട്ട്മെന്റ് ചീഫ് വ്യക്തമാക്കി. ഡാനിയേലിന്റെ ക്രൂരമായ വാക്കുകൾ കാൻഡ്യൂലയുടെ കുടുംബത്തിന് ഉണ്ടാക്കിയ വേദനയ്കക്ക് ഡാനിയൽ ഓഡററുടെ സഹപ്രവർത്തകർക്കിടയിലെ നല്ല പ്രശസ്തിയെയും സമൂഹത്തിനായുള്ള അദ്ദേഹത്തിൻ്റെ വർഷങ്ങളുടെ സേവനത്തെയും മറികടക്കാൻ കഴിയില്ലെന്ന് ഇടക്കാല മേധാവി റഹ്ർ കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് ഡാനിയൽ ഓഡറെഡിനെ അന്വേഷണ വിധേയമാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം അന്വേഷിക്കുന്ന ഏജൻസിയായ ഓഫീസ് ഓഫ് പോലീസ് അക്കൗണ്ടബിലിറ്റി ഡാനിയലിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തിരുന്നു. സിയാറ്റിലിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്‌നവി കാൻഡ്യൂല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കിംഗ് ശ്രമങ്ങൾ വർധിപ്പിച്ചിരിക്കുകയാണെന്ന് ലോകമെമ്പാടുമുള്ള സൈബർ സുരക്ഷ വിദഗ്ധരും ഏജൻസികളും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മൈക്രോസോഫ്റ്റിന്റെ പ്രവർത്തന തടസ്സം മുതലെടുക്കുവാൻ ഹാക്കർമാർ പരമാവധി ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രൗഡ്‌സ്‌ട്രൈക്കിന്റെ പ്രവർത്തന തടസ്സത്തിന് കാരണമായത് ഇത്തരത്തിലുള്ള ഹാക്കിംഗ് അല്ലെന്ന് വ്യക്തമാണെങ്കിലും, ഈ മോശമായ സാഹചര്യം മുതലെടുക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നത് ആശങ്കാജനകമാണ്.

ഔദ്യോഗികമെന്നു നടിക്കുന്ന വ്യാജ ഇമെയിലുകൾ, കോളുകൾ, വെബ്‌സൈറ്റുകൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുകെയിലെയും ഓസ്‌ട്രേലിയയിലെയും സൈബർ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രശ്നപരിഹാരങ്ങളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളുമായി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ ശ്രമിക്കണമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് തലവൻ ജോർജ്ജ് കുർട്‌സ് വ്യക്തമാക്കി. എതിരാളികളും ഹാക്കർമാരും ഈ അവസരത്തെ പരമാവധി മുതലെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ അതേ അഭിപ്രായമാണ് സൈബർ സുരക്ഷാ വിദഗ്ധനായ ട്രോയ് ഹണ്ടും പ്രകടിപ്പിച്ചത്.

ക്രൗഡ്‌സ്ട്രൈക്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ സോഫ്‌റ്റ്‌വെയർ തിരുത്തലുകൾ അയക്കുന്ന ഹാക്കർമാരെ കുറിച്ചുള്ള മുന്നറിയിപ്പ് ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് നൽകി കഴിഞ്ഞു. ഇതിനോടുള്ള പ്രതികരണമാണ് ക്രൗഡ്‌സ്ട്രൈക്ക് മേധാവി നടത്തിയത്. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി കേന്ദ്രവും ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രൗഡ്‌സ്‌ട്രൈക്ക് അല്ലെങ്കിൽ മൈക്രോസോഫ്റ്റ് സഹായമെന്ന് വ്യക്തമാക്കുന്ന കോളുകളെ ആളുകൾക്ക് അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഐടി മാനേജർമാരാണ് കൂടുതൽ ശ്രദ്ധാലുക്കൾ ആകേണ്ടതെന്നും, എന്നാൽ വ്യക്തികളെയും ഇത് ബാധിക്കാം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വ്യാഴാഴ്ച വൈകുന്നേരം സംഘർഷങ്ങൾ ആരംഭിക്കുന്നത് വരെ ലീഡ്സിലെ ഹെയർഹിൽസിൽ സാധാരണ നഗരാന്തരീക്ഷം ആയിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ഹെയർഹിൽസിൽ നടന്നത് തികച്ചും അപ്രതീക്ഷിതമായ സംഘർഷാവസ്ഥകളാണ്. പോലീസ് വാഹനം മറിച്ചിടുകയും ബസ് കത്തിക്കുകയും മറ്റുമുള്ള സംഘർഷാവസ്ഥകൾ ഇപ്പോൾ പൂർണമായും അവസാനിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. സ്ഥലത്തെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹെയർഹിൽസിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ കുട്ടികളെ സോഷ്യൽ സർവീസ് അധികൃതർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ആദ്യമായി പോലീസിന് വ്യാഴാഴ്ച വൈകുന്നേരം ഫോൺ കോൾ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ സംഭവസ്ഥലത്ത് എത്തിയ പോലീസ് അധികൃതർക്ക് അവിടെ തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കാത്തതിനാൽ അവർ പിൻവാങ്ങി. പിന്നീട് പോലീസിന്റെ കൂടുതൽ അംഗങ്ങൾ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷങ്ങൾക്ക് ഒരു പരിധിവരെ അയവ് വരുത്തുവാൻ സാധിച്ചത്. ഇതിനിടെ സംഘർഷം നടത്തുന്നവർ പോലീസ് വാഹനം മറിച്ചിടുകയും മറ്റൊരു ബസ് കത്തിക്കുകയും ചെയ്തത് സംഭവങ്ങൾ കൂടുതൽ ഗുരുതരമാകുന്നതിന് ഇടയാക്കി. ഇതോടൊപ്പം തന്നെ സംഘർഷക്കാർ പോലീസിനെതിരെ ഇഷ്ടികകളും മറ്റും വലിച്ചെറിയുവാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

സംഭവത്തിന്റെ യഥാർത്ഥ കാരണം അറിയാതെ, സോഷ്യൽ മീഡിയയിൽ പരസ്പരം വിദ്വേഷ പ്രചാരണങ്ങൾക്കും ജനങ്ങൾ മുതിർന്നത് പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കി. സ്ഥലത്തെ മുസ്ലീം ന്യൂനപക്ഷമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തരത്തിലുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനിടെ സംഭവസ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിച്ച, ഹയർഹിൽസ് ഗ്രീൻ പാർട്ടി കൗൺസിലർ മോതിൻ അലിക്കെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ അണിനിരന്നതോടെ സോഷ്യൽ മീഡിയയിൽ പ്രശ്നത്തിന്റെ ചർച്ച രൂക്ഷമാക്കപ്പെടുകയാണ് ചെയ്തത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ കൗൺസിലർ രാത്രി ലീഡ്‌സിൽ കലാപം നടത്തുകയാണ് എന്ന പ്രസ്താവനയാണ് തീവ്ര വലതുപക്ഷ എതിരാളിയായ ടോമി റോബിൻസൺ നടത്തിയത്. എന്നാൽ സംഭവസ്ഥലത്ത് എത്തി പ്രശ്നത്തെ ശാന്തമാക്കാനും, പോലീസ് അധികൃതരെ സഹായിക്കുവാനുമാണ് യഥാർത്ഥത്തിൽ കൗൺസിലർ ശ്രമിച്ചത്.

സ്ഥലത്തെ സമാധാന അന്തരീക്ഷം തടസ്സപ്പെടുത്തുന്നതിനായി ക്രിമിനൽ പശ്ചാത്തലമുള്ള ഒരു ചെറിയ സംഘമാണ് സംഘർഷത്തിന് ശ്രമിച്ചതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോൾ സംഘർഷങ്ങൾ എല്ലാം തന്നെ അവസാനിച്ചതായും പ്രതികരികൾ എല്ലാം തന്നെ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. നാട്ടുകാരും പ്രദേശവാസികളും എല്ലാം തന്നെ ഒരേ മനസ്സോടെ പ്രവർത്തിച്ചതും സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിന് കാരണമായി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശമായ ലീഡ്സിൽ ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടായത് തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത് ആശ്വാസം നൽകുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക വ്യാപകമായി നടന്ന മൈക്രോസോഫ്‌റ്റിൻെറ തകരാറിൽ വലഞ്ഞ് യുകെയിലെ ആരോഗ്യ സംരക്ഷണം, ഗതാഗതം, ബാങ്കിംഗ് എന്നിവയുൾപ്പെടെ മേഖലകൾ. റെക്കോർഡ് സംവിധാനങ്ങളും ഓൺലൈൻ ബുക്കിംഗുകളും ആക്സസ് ചെയ്യുന്നതിൽ ജിപിമാർ ബുദ്ധിമുട്ട് നേരിട്ടു. അതേസമയം കുറിപ്പടികൾ എടുക്കാൻ പറ്റാത്തത് ഫാർമസി സേവനങ്ങളെ ബാധിച്ചു. ഐടി മേഖലയിൽ വന്ന തകരാർ മൂലം വിമാനത്തവളങ്ങളിലും ബുദ്ധിമുട്ട് നേരിട്ടു. പലസ്ഥലങ്ങളിലും യാത്രക്കാർക്ക് പേന കൊണ്ടെഴുതിയ ബോർഡിങ് പാസ് നൽകുക ഉണ്ടായി. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് അപ്‌ഡേറ്റിലെ തകരാറാണ് പ്രശ്‌നത്തിൻെറ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്നലെ ബ്രിട്ടനിലെ പ്രമുഖ വാർത്താ ചാനലായ സ്കൈ ന്യൂസ് തങ്ങൾക്ക് സംപ്രേഷണം ചെയ്യാൻ കഴിയുന്നില്ല എന്ന് അറിയിച്ചിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങൾക്കും തടസ്സം നേരിട്ടിരുന്നു. ഉടൻ തന്നെ പ്രശ്‌നം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിച്ചെന്ന് ക്രൗഡ്‌സ്‌ട്രൈക്കിൻ്റെ സിഇഒ ജോർജ്ജ് കുർട്‌സ് പറഞ്ഞു. ലോക വ്യാപകമായി നടന്ന തകരാർ സുരക്ഷാ ഭീഷണി ഒരുക്കുന്ന ഒന്നല്ലെന്ന് ക്യാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മക്ഫാഡൻ സ്ഥിരീകരിച്ചു. അപ്‌ഡേറ്റിലെ സോഫ്റ്റ്‌വെയർ പിശകാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ജനങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ താൻ മനസിലാക്കുന്നുവെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ്, പേഷ്യൻ്റ് കൺസൾട്ടേഷനുകൾ, ഫാർമസികളിലേക്ക് കുറിപ്പടികൾ അയക്കുന്നത് ഉൾപ്പെടെയുള്ള റെക്കോർഡ് മാനേജ്മെൻ്റ് എന്നിവയ്ക്കായി നിരവധി ജിപിമാർ ഉപയോഗിക്കുന്ന EMIS സിസ്റ്റത്തിൽ ആഗോള തകർച്ച എൻഎച്ച്എസ് അംഗീകരിച്ചു. പിന്നാലെ അടിയന്തിര കാര്യങ്ങൾക്ക് മാത്രം ജിപിമാരുമായി ബന്ധപ്പെടണമെന്ന് എൻഎച്ച്എസിൻെറ വക്താവ് അറിയിച്ചു. ചില ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളെ ബാധിച്ചെങ്കിലും മിക്ക ആശുപത്രികളിലും വലിയ തടസങ്ങൾ ഇല്ലാതെ രോഗികൾക്ക് വേണ്ട പരിചരണം നൽകാൻ അധികൃതർക്ക് സാധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2012-ൽ 40 ശതമാനമായിരുന്ന എൻ എച്ച് എസ് -ഫണ്ട് ചെയ്ത ഐ വി എഫ് സൈക്കിളുകളുടെ അനുപാതം 2022-ൽ 27% ആയി കുറഞ്ഞെന്ന് യുകെ ഫെർട്ടിലിറ്റി റെഗുലേറ്റർ, ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ (എച്ച് എഫ് ഇ എ ) റിപ്പോർട്ടുകൾ. ഐ വി എഫ് ചികിത്സയ്ക്കുള്ള ധനസഹായം രാജ്യത്തെ പല സ്ഥലങ്ങളിലും പലതാണ്. ഇതിന് പുറമേ ആദ്യമായി ഐ വി എഫ് ചികിത്സയ്ക്ക് വിധേയമാകാനുള്ള പ്രായം 35 ആക്കിയിരിക്കുകയാണ്. ഐ വി എഫ് ചികിത്സയുടെ വിജയ ശതമാനത്തിൽ കുറവുണ്ടായിട്ടും പ്രായം ഉയർത്തിയതിനെ വിമർശിച്ച് കൊണ്ട് പലരും രംഗത്ത് വന്നിരുന്നു.

2019 -ൽ ഏകദേശം 50,000 രോഗികൾ യുകെയിൽ ഐ വി എഫ് ചികിത്സയ്ക്ക് വിധേയരായപ്പോൾ, 2022-ൽ ഇത് 52,500 ആയി വർദ്ധിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഐ വി എഫ് -നുള്ള എൻ എച്ച് എസ് ഫണ്ടിംഗ് നിർണ്ണയിക്കുന്നത് സംയോജിത കെയർ ബോർഡുകളാണ്. അതേസമയം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നാഷണൽ ക്രൈറ്റീരിയയുടെ അടിസ്ഥാനത്തിലാണ് ഇവ നിർണ്ണയിക്കുക.

ഐ വി എഫ് ഫണ്ടിംഗിൽ കാര്യമായ അസമത്വങ്ങൾ ഉണ്ടെന്ന് എച്ച് എഫ് ഇ എ-യിൽ നിന്നുള്ള ക്ലെയർ എറ്റിംഗ്‌ഹോസെൻ പറയുന്നു. താമസിക്കുന്ന സ്ഥലം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, രോഗിക്ക് മുൻ ബന്ധത്തിൽ നിന്ന് കുട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഫണ്ടിംഗിനെ സ്വാധീനിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇത് കൂടാതെ കറുത്തവർഗ്ഗക്കാരായ രോഗികൾക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് കുറഞ്ഞ ധനസഹായമാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു. യുകെയിൽ ഐ വി എഫ് വഴിയുള്ള ഗർഭധാരണ നിരക്ക് 2012-ൽ 21% ആയിരുന്നെങ്കിൽ 2022-ൽ ഇത് 31% ആയി വർദ്ധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ബുധനാഴ്ച എത്തി. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് പൗണ്ടിന്റെ മൂല്യം 1.30 ഡോളറിനു മുകളിൽ എത്തുന്നത്. പണപ്പെരുപ്പത്തിൽ കാര്യമായ കുറവ് പ്രകടമാകാത്തതിനാൽ, ഓഗസ്റ്റ് മാസത്തിലും പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിൽ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയർന്നത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബർ പാർട്ടി സർക്കാർ കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി. യുകെയിലെ ഉയർന്ന പലിശ നിരക്കുകൾ കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പൗണ്ടിന്റെ മൂല്യം കൂടുതൽ ഉയർത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. യുകെ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറൻസി വിപണികൾ പ്രതികരിച്ചത്.

പണപ്പെരുപ്പ നിരക്ക് ബ്രിട്ടനിൽ ജൂൺ മാസത്തിൽ കൂടുതൽ സ്ഥിരതയുള്ളതായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ടാർഗെറ്റ് നിരക്കായ 2% എന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിയത് ആശ്വാസജനകമാണ്. എന്നാൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുൻപായി കൂടുതൽ സൂക്ഷ്മപരിശോധനങ്ങൾ നടത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സ്വിറ്റ്സർലൻഡ്, സ്വീഡൻ, കാനഡ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ചില സെൻട്രൽ ബാങ്കുകൾ ഇതിനകം തന്നെ പലിശ നിരക്കുകൾ കുറച്ചു കഴിഞ്ഞു. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് ഫെഡറൽ റിസർവും ഇതേ നീക്കം ഇതുവരെ നടത്തിയിട്ടില്ല. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് ചൊവ്വാഴ്ച യുകെയിലെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച പ്രവചന നിരക്ക് ഈ വർഷം 0.7% ആയി ഉയർത്തിയതും ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ പണപ്പെരുപ്പ നിരക്ക് ചില മേഖലകളിൽ ഉയർന്നു നിൽക്കുന്നത് പലിശ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന രീതിയിൽ തന്നെ നിലനിർത്തണമെന്ന ആശങ്കയും രാജ്യത്തിന് നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റങ്ങൾ പ്രധാനമായും ഉണ്ടാകുന്നത് ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുമായതിനാൽ ഉറവിടങ്ങളിൽ തന്നെ ഇത്തരം കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയതായി മുന്നോട്ടുവച്ചിരിക്കുന്നത്. 84 മില്യൻ പൗണ്ട് ആണ് ആഫ്രിക്കയിലും മറ്റ് പ്രശ്നബാധിത മേഖലകൾക്കുമായി വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മാനുഷിക പിന്തുണ നൽകുന്നതിനും ആയി അദ്ദേഹം പ്രഖ്യാപിച്ചത്. ആളുകളെ സ്വന്തം വീട് ഉപേക്ഷിച്ച പോരുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബ്ലെൻഹൈം പാലസിൽ യുകെ ആതിഥേയത്വം വഹിച്ച യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ (ഇപിസി) നാലാമത്തെ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ് ചാനൽ കുറുകെ കടക്കുന്ന ചെറിയ ബോട്ടുകളുടെ യാത്രയെ പൂർണമായി അവസാനിപ്പിക്കുവാൻ യാതൊരു കുറുക്കു വഴികളുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഒരുപോലെ സമ്മതിക്കുന്നു. അതിനാൽ പ്രായോഗിക പരിഹാരങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളും യുകെ പോലുള്ള മറ്റ് 20 രാജ്യങ്ങളും ഉൾപ്പെടുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി പരസ്പര സഹകരണത്തിനുള്ള അനൗപചാരികമായ ഫോറമാണ്.

നിയമവിരുദ്ധ കുടിയേറ്റത്തോടുള്ള യുകെയുടെ സമീപനം പുനക്രമീകരിക്കുവാനും പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും യൂറോപ്പുമായുള്ള സഹകരണം ആഴത്തിലാക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച സ്റ്റാർമർ പറഞ്ഞു. കള്ളക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ സമവായം ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ സ്ലോവേനിയയുമായും സ്ലൊവാക്യയുമായും യുകെ പുതിയ കരാറുകൾ രൂപപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്റെ അനധികൃത കുടിയേറ്റ നയത്തിന് അന്താരാഷ്ട്ര ഉച്ചകോടിയിൽ ഒരു പുതിയ മാനം നൽകുവാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലീഡ്‌സിലെ ഹെയർഹിൽസിൽ ഇന്നലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം നേരിടുവാനായി വൻ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് വാഹനം മറിച്ചിടുകയും മറ്റൊരു ബസ് കത്തിക്കുകയും ചെയ്ത സംഭവങ്ങൾ അവിടെ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥലത്തെ പ്രദേശവാസികളോട് വീട്ടിൽ തന്നെ തുടരുവാൻ ഉള്ള നിർദ്ദേശങ്ങളാണ് പോലീസ് അധികൃതർ നൽകിയിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഈ ആക്രമണത്തെ അപലപിച്ച ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ സംഘർഷത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സ്ഥലത്തെ സമാധാന അവസ്ഥ തകർക്കുവാൻ ക്രിമിനൽ ബന്ധമുള്ള ന്യൂനപക്ഷ സംഘങ്ങളാണ് ഈ സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഫൂട്ടേജുകളിൽ, പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുന്ന ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ലക്സർ സ്ട്രീറ്റിലെ ഒരു വിലാസത്തിൽ ഏജൻസി തൊഴിലാളികളും കുട്ടികളും തമ്മിൽ ചെറിയതോതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ഏജൻസി അധികൃതരെയും കുട്ടികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും സംഘർഷം വ്യാപിക്കുകയായിരുന്നു.

കോംപ്ടൺ സെൻ്ററിന് സമീപം ഒരു ബസ് പൂർണമായും കത്തിനശിച്ചതായി പ്രദേശത്തു നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു. അടിയന്തര സേവനങ്ങൾക്കായി കാത്തുനിന്ന ബസിലെ അംഗങ്ങൾ ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് അർദ്ധരാത്രിക്ക് ശേഷമാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്.
സ്ഥലത്തെ പ്രശ്നങ്ങളോട് അധികൃതർ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് എന്നും ഉടൻതന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നും പോലീസ് ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങളെല്ലാം തന്നെ കൃത്യമായ രീതിയിൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സമാധാനം പുനഃസൃഷ്ടിക്കുന്നതിനായി കൂടുതൽ പോലീസ് സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ വരെയുള്ള കാലയളവിലെ പണപ്പെരുപ്പം 2 ശതമാനമായി തുടരുകയാണെന്ന കണക്കുകൾ പുറത്തു വന്നു . പണപ്പെരുപ്പം 2 -ൽ നിന്ന് കുറഞ്ഞ് 1.9 ശതമാനമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. സർവീസ് ഇൻഡസ്ട്രിയുടെ പണപ്പെരുപ്പം 5.7 ശതമാനമാണ്. ഈ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യതകൾക്ക് മങ്ങലേറ്റേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത് .

2022 ഒക്ടോബർ മാസത്തിൽ 11. 1 ശതമാനമായിരുന്ന പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കടുത്ത ഇടപെടലിലൂടെയാണ് ഘട്ടം ഘട്ടമായി കുറഞ്ഞത്. ഇലക്ഷന് മുമ്പ് തന്നെ പലിശ നിരക്ക് കുറഞ്ഞേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയുന്നതിനുള്ള അഭിപ്രായം സ്വരൂപിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന സമിതിക്കായില്ല. എന്നിരുന്നാലും അടുത്ത വട്ടം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് സാമ്പത്തിക വിദഗ്ധർ പങ്കുവെച്ചത്.


സേവന മേഖലയിലെ ഉയർന്ന പണപ്പെരുപ്പം വൻ തിരിച്ചടിയാണെന്ന അഭിപ്രായം ശക്തമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിൽ അത് വീടു വാങ്ങാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലോൺ എടുക്കാൻ ആഗ്രഹിച്ചിരുന്ന യു കെ മലയാളികൾക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുന്നത്. പലിശ നിരക്ക് കുറയും എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭവന വിപണിയിൽ കഴിഞ്ഞ മാസം തന്നെ വൻ ഉണർവ് സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 – ന് നടക്കുന്ന ബാങ്കിൻറെ അവലോകന യോഗത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

RECENT POSTS
Copyright © . All rights reserved