Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ ടെനറൈഫിൽ അവധി ആഘോഷിക്കാൻ പോയ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിലിന് കണ്ണീരിൽ കുതിർന്ന അന്ത്യം. 19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിന്റേതെന്നു കരുതുന്ന മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ജെയ് സ്ലേറ്ററിൻ്റെ മൊബൈൽ ഫോണിൻറെ സിഗ്നലുകൾ അവസാനമായി ലഭിച്ചതിൻ്റെ സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ഔപചാരികമായ തിരിച്ചറിയൽ ഇനിയും നടക്കാനുണ്ടെങ്കിലും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ജെയ് സ്ലേറ്ററുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിൻ്റെ തിരോധാനം ബ്രിട്ടനിൽ ആകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് ഇപ്പോൾ തിരോധാനത്തിന് ഉത്തരം നൽകിയിരിക്കുന്നത്. അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൊണാൾഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് ഒഹായോയിൽനിന്നുള്ള ജെ.ഡി.വാൻസിനെയാണ്. തുടക്കത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്ന ജെ ഡി വാൻസ്, 2016-ൽ അഭിമുഖങ്ങളിലും ട്വിറ്ററിലും സ്വകാര്യ സന്ദേശങ്ങളിലും ട്രംപിനെതിരെയുള്ള തൻെറ അഭിപ്രായം പങ്കുവച്ചിരുന്നു. ട്രംപിനെ “വിഡ്ഢി”, “അമേരിക്കയുടെ ഹിറ്റ്‌ലർ” തുടങ്ങിയ പേരുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഈ പോസ്റ്റുകളിൽ അഭിസംബോധന ചെയ്‌തത്‌. എന്നാൽ പിന്നീട് വാൻസ് ട്രംപിൻ്റെ ഉറച്ച സഖ്യകക്ഷികളിൽ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ് അദ്ദേഹം.

വൈസ് പ്രസിഡന്റ് സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ സ്ഥാനാർഥിയാക്കി പാർട്ടി പ്രഖ്യാപിച്ചത്. യുഎസ് ഗവൺമെൻ്റ് അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ. ഒഹായോയിലെ മിഡിൽടൗണിലാണ് ജെഡി വാൻസ് ജെയിംസ് ഡേവിഡ് ബോമാൻ ജനിച്ചത്. യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു.

വാൻസ് 2016 ൽ ഇറക്കിയ ഹിൽബില്ലി എലിജി എന്ന ഓർമ്മക്കുറിപ്പ് ദേശീയശ്രദ്ധ നേടിയിരുന്നു. അതേസമയം പല വിഷയങ്ങളിലും ഡോണൾഡ് ട്രംപിന്റെ നിലപടുകളുടെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിൻെറ ഭാഗമായി ഇലക്ട്രിക് കാർ ചാർജറുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. നിലവിൽ ഏകദേശം 1 ദശലക്ഷത്തിലധികം ഇലക്ട്രിക് കാർ ചാർജറുകൾ ചാർജ് യുകെയിൽ നിന്നുള്ള ഡേറ്റപ്രകാരം ഭൂരിഭാഗം ചാർജറുകളും വീടുകളും ബിസിനസ്സ് പരിസരങ്ങളും പോലുള്ള സ്വകാര്യ സ്ഥലങ്ങളിലാണ്. ഇതുവരെ സ്ഥാപിച്ചിരിക്കുന്ന 9,30,000 ചാർജറുകളിൽ 65,000 എണ്ണം മാത്രമേ പൊതുവായി ആക്‌സസ് ചെയ്യാനാകൂ. മോട്ടോർവേ സേവനങ്ങളിലെ അൾട്രാ റാപ്പിഡ് മുതൽ ലാമ്പ് പോസ്റ്റുകളിലെ സ്ലോ ചാർജറുകൾ വരെ പബ്ലിക് ചാർജറുകളിൽ ഉൾപ്പെടുന്നു.

2024 -ൽ ഓരോ 25 മിനിറ്റിലും ഒരു പുതിയ പബ്ലിക് ചാർജർ എന്ന തരത്തിൽ ചാർജറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ചാർജ് യുകെ പറയുന്നു. ഉയർന്ന് വരുന്ന ആവശ്യം പരിഗണിച്ച് കമ്പനികൾ ഈവർഷം ആരംഭത്തിൽ 5,100 പൊതു ചാർജറുകൾ സ്ഥാപിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായി യുകെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സർക്കാർ ചെയ്യുന്നത്.

ചാർജ് പോയിൻ്റുകളുടെ അഭാവം പല ഡ്രൈവർമാരെയും ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തിൽ യുകെയുടെ ചാർജിംഗ് മേഖലയുടെ ഗണ്യമായ വളർച്ച ചാർജ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിക്കി റീഡ് ചൂണ്ടിക്കാട്ടി. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിൻ്റെ (എസ്എംഎംടി) കണക്കനുസരിച്ച്, യുകെ റോഡുകളിൽ 1.1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളുണ്ട്. ഈ വർഷം പകുതിയോടെ 167,000 കാറുകളാണ് രാജ്യത്ത് വിറ്റത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെയാകമാനം കണ്ണീരിലാഴ്ത്തിയ ദുഃഖകരമായ ഒരു വാർത്തയായിരുന്നു രണ്ടാഴ്‌ച മുൻപ് നമുക്ക് മുമ്പിൽ എത്തിയത് . സ്വപ്നങ്ങളും പ്രതീക്ഷകളുമായി വെറും നാലു മാസം മുൻപ് യുകെയിലേക്ക് എത്തിയ റൈഗനെ കാത്തിരുന്നത് അതിദാരുണമായ വിടപറച്ചിൽ ആയിരുന്നു .

റൈഗൻെറ വിടവാങ്ങലിൽ മനം തകർന്നിരിക്കുന്ന ബന്ധുമിത്രാദികൾക്ക് അവരുടെ വിഷമത്തിൽ കൈത്താങ്ങാകുന്നതിനു പകരം, വിടവാങ്ങിയ റൈഗൻെറ മരണത്തിൽ കൂടുതൽ ദുരൂഹതകൾ കലർന്ന, വാർത്തകളും, കഥകളും സ്വയം മെനഞ്ഞു ബന്ധുമിത്രാദികളെ വീണ്ടും വിഷമത്തിലേക്ക് ആഴ്ത്തുകയാണ് യുകെയിലെ പല പ്രമുഖ പ്രവർത്തകരും ചെയ്തു എന്നത് ദുഃഖകരമായ കാര്യമാണ്.

സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി . ഇന്നലെയാണ് (14/07/24) പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം , പോലീസ് ഉദ്യഗസ്ഥരുടെ ഭാഗത്ത്‌ നിന്ന് വ്യക്തമായ കാരണം അറിയാൻ കഴിഞ്ഞത് . അതിൻപ്രകാരം ജോലി ചെയ്യുന്ന വെയർ ഹൗസിൽ വെച്ച് ഒരു വലിയ ബീം തലയിൽ വന്നു പതിക്കുകയും , അതുമൂലം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണമായി മാറിയത് എന്നാണ് പോലീസ് അറിയിച്ചത് . അതുപോലെ വേറെ ഒരു രീതിയിലുമുള്ള , സംശയാസ്പദമായ ഒരു സംഭവങ്ങളും മരണത്തിനു പുറകിൽ ഇല്ലെന്ന് പോലീസ് വ്യക്തമായി അറിയിച്ചു . കൂടാതെ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വേണ്ടി പോലീസ് അനേഷണം തുടരുകയാണ്.

ഫ്യൂണറൽ ഡയറക്ടേഴ്സിന് റൈഗന്റെ ബോഡി ഇന്ന് തന്നെ വിട്ടുകിട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത് . ആയതിനാൽ ബിർമിംഗ്ഹാമിൽ വെച്ച് നാളെ യുകെയിലുള്ള സുഹൃത്തുക്കൾക്കും , ബന്ധുക്കൾക്കും വേണ്ടി പൊതുദർശനം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം നാലുമണിയോടുകൂടി പൊതുദർശനം അതിനുശേഷം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന അഞ്ചുമണിയോടുകൂടി തുടങ്ങുന്നതായിരിക്കും..

യുകെ മലയാളികൾക്ക് റൈഗനെ അവസാനമായി ഒരു നോക്ക് കാണാൻ നാളെ (16/07/24 ).

Olton Friary Roman Catholic Church. The Friary, St. Bernards Rd, Solihull B92 7BL

അവസരം ഒരുക്കിയിരിക്കുന്നു..

കേരളത്തിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇപ്പോൾ വീടുകൾ വാങ്ങാൻ ഉചിതമായ സമയമാണോ? വാടക വീടുകളിൽ താമസിക്കുന്ന സ്വന്തമായി ഒരു വീട് വാങ്ങാൻ താല്പര്യപ്പെടുന്ന ഒട്ടു മിക്ക മലയാളികളുടെയും മനസ്സിൽ ഉയർന്നു വരുന്ന ചോദ്യമാണ് ഇത്. ഓഗസ്റ്റ് 1- ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് തുടരണോ കുറയ്ക്കണമോ എന്ന കാര്യത്തിൽ അവലോകന യോഗം ചേരാനിരിക്കുകയാണ്. പണപെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിലവിലെ നിരക്കായ 5.25 -ൽ നിന്ന് കുറയ്ക്കുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


ഈ കണക്കുകൂട്ടലിൽ ഇംഗ്ലണ്ടിലെ ഭവന വിപണിയിൽ ക്രയവിക്രയം 15 % വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് മോർട്ട്ഗേജ് നിരക്കുകളിൽ വരാനിരിക്കുന്ന കുറവ് പരിഗണിച്ച് ആളുകൾ വീടുകൾ വാങ്ങുവാൻ തുടങ്ങിയതായാണ് ഈ കണക്കുകൾ കാണിക്കുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുകയും കൂടുതൽ ആളുകൾ ഭവന വിപണിയിൽ രംഗപ്രവേശനം ചെയ്യുകയും ചെയ്താൽ വീടുകളുടെ വില ഇനിയും ഉയർന്നേക്കാം എന്നും പുതിയ സാഹചര്യങ്ങളെ വിലയിരുത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ വിൽപ്പനയ്ക്കായി വിപണിയിൽ വരുന്ന വസ്തുക്കളുടെ ശരാശരി വില 0.4 ശതമാനമായി കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ ഈ കുറവ് 2% വരെയാണ്. നിലവിൽ 15 % കൂടിയ ഭവന വിൽപന അടുത്ത ശരത്കാലത്തോട് ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത് . പലിശ നിരക്ക് കുറയുന്നത് ഈ വർദ്ധനവിന് ആക്കം കൂട്ടിയേക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ യുകെയിലെ ഏറ്റവും വലിയ വായ്പാ സ്‌ഥാപനമായ ഹാലിഫാക്‌സ് അതിൻ്റെ നിരക്കുകൾ 0.13% വരെ കുറച്ചപ്പോൾ ബാർക്ലേസ് 0.33% വരെയാണ് കുറച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിനെതിരെ യൂറോ കപ്പ് ജയിച്ച് സ്പെയിൻ. ഇതോടെ നാല് തവണ യൂറോ കപ്പ് നേടിയ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തി അടിതെറ്റുന്നത്. രണ്ടാം പകുതിയോടെ കളിയിൽ സ്പെയിൻ ലീഡെടുത്തെങ്കിലും ഇംഗ്ലണ്ടിൻെറ മറുപടി ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായി കേറിയ കോൾ പാമറാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.

1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായി തന്നെയാണ് ടീം ഫൈനലിൽ എത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയോടെ സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. കളിയിൽ മികച്ച താരമായി മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.

യൂറോ കപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ യുകെ മലയാളികളും ഏറ്റെടുത്തിരുന്നു. പലരും കളികൾ കാണാൻ സുഹൃത്തുക്കളുമായി ഒരിടത്ത് ഒത്തു ചേർന്നിരുന്നു. കടുത്ത ഫുട്ബോൾ പ്രേമികളായ പലരും ഇംഗ്ലണ്ടിന്റെ തോൽവിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു വീടിന് തീ പിടിച്ച സംഭവത്തിൽ ഒരു കുട്ടി കൂടി മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഈസ്റ്റ് ഹാമിലെ നേപ്പിയൻ റോഡിലെ വീടിൻറെ ഒന്നാം നിലയിൽ ആണ് അഗ്നിബാധ ഉണ്ടായത്. ശനിയാഴ്ച രാത്രി 8:30നാണ് സംഭവം നടന്നത്. കുട്ടി സംഭവസ്ഥലത്ത് വെച്ചും മറ്റൊരു കുട്ടി രാത്രിയിൽ ആശുപത്രിയിൽ വെച്ചും മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അസിസ്റ്റൻ്റ് കമ്മീഷണർ പാട്രിക് ഗൗൾബൺ പറഞ്ഞു.


നിലവിൽ രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെയും ഒരു മുതിർന്നയാളിന്റെയും നില ഗുരുതരമാണെന്ന് കമ്മീഷണർ പറഞ്ഞു. അപകടത്തിന് ഇരയായ ആറുപേരും അഗ്നിബാധയ്ക്ക് ഇരയായ വീട്ടിൽ താമസിച്ചിരുന്നവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല.


തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴു മാസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷം ആനന്ദ് അംബാനി രാധിക മര്‍ച്ചന്റ് വിവാഹം നടന്നപ്പോൾ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ വന്ന പ്രമുഖരിൽ രണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ബോറിസ് ജോണ്‍സണും കുടുംബസമേതമാണ് മുംബൈ വെഡ്ഡിങ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അംബാനി കല്യാണത്തിൽ പങ്കെടുക്കാൻ വന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബോറിസ് ജോൺസണും ഭാര്യ കാരിയും. 60 കാരനായ ബോറിസും 36 കാരിയായ കാരിയും മക്കളെ കൂട്ടിയാണ് വിവാഹ ചടങ്ങിന് എത്തിയത്. നാലുവയസുള്ള വില്‍ഫ്, രണ്ടു വയസുള്ള റോമി, ഒരു വയസു മാത്രം പ്രായമായ ഫ്രാങ്ക് എന്നിവരും ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിന് വന്നത്.

ലോക ശ്രദ്ധ പിടിച്ച് പറ്റിയ അംബാനി കല്യാണത്തിൽ കിം കർദാഷിയൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇതിനിടെ വൈറലായിരിക്കുകയാണ് കിംമും ബോറിസ് ജോൺസൻെറ മകൾ റോമിയും ആയുള്ള ചിത്രം. ക്രീം സില്‍വര്‍ കളര്‍ ഇന്ത്യന്‍ ലെഹങ്ക അണിഞ്ഞാണ് കാരി ചടങ്ങിൽ പങ്കെടുത്തത്. അതേസമയം ബോറിസ് ജോൺസൻ ബ്ലാക്ക് സ്യൂട്ടും ഗ്രീൻ ടൈയും ആണ് ധരിച്ചത്.

എ-ലിസ്റ്റ് സെലിബ്രിറ്റികളുടെ ആതിഥേയത്വം വഹിച്ച കല്യാണത്തിൽ ഏകദേശം 250 മില്യൺ പൗണ്ടോളം ചിലവ് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചുവന്ന ലെംഹഗ ധരിച്ച രാധിക മര്‍ച്ചന്റിൻെറ ചിത്രങ്ങൾ നിറകൈകളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പരമ്പരാഗത ഹിന്ദു ചടങ്ങുകൾക്കനുസരിച്ചാണ് വിവാഹ ചടങ്ങുകൾ നടന്നിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള ചടങ്ങുകളായിരുന്നു വിവാഹത്തിൽ അരങ്ങേറിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെൻസിൽവാനിയയിൽ നടന്ന റാലിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്. വെടിയൊച്ച കേട്ടതിന് പിന്നാലെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് ഉടൻ മാറ്റി. സംഭവത്തിൻെറ വീഡിയോ ദൃശ്യങ്ങളിൽ വെടി ഉതിർത്തതിന് പിന്നാലെ അദ്ദേഹത്തിൻെറ വലതു ചെവിയുടെ ഭാ​ഗത്തുനിന്ന് രക്തം ഒഴുകുന്നത് കാണാം. പെട്ടെന്ന് തന്നെ യുഎസ് രഹസ്യാന്വേഷണ ഏജൻ്റുമാർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്‌തു. തൻ്റെ വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട ഏറ്റതായി പിന്നീട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ട്രംപ് ഇപ്പോൾ പ്രാദേശിക മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണെന്ന് വക്താവ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിൻെറ അടുത്ത് വരുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. വെടിവച്ചതായി സംശയിക്കുന്നയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ എഫ്ബിഐയുടെ നേതൃത്വത്തിൽ സജീവമായ അന്വേഷണം നടന്നുവരികയാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പെൻസിൽവാനിയയിലെ അനുയായികളെ അഭിസംബോധന ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിലവിലെ പ്രസിഡന്റ ജോ ബൈഡനെയും അദ്ദേഹത്തിൻ്റെ ഭരണകൂടത്തെയും കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ട്രംപ് സംസാരിക്കുന്ന വേദിയുടെ വലതുവശത്തുള്ള ഒരു നില കെട്ടിടത്തിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ചു വയസു മാത്രം പ്രായമുള്ള കുഞ്ഞു മാലാഖ പനിബാധിച്ച് മരണമടഞ്ഞു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി എന്നിവരുടെ മകളായ ഹന്നാ മേരി ഫിലിപ്പാണ് മരണമടഞ്ഞത്. ഒരു മാസമായി പനി പിടിച്ച് ചികിത്സയിലായിരുന്നു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹന്നയുടെ അമ്മ ജെയ്മോള്‍ ഇവിടെ സ്വകാര്യ കെയർ ഹോമിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഹന്നയും ഇളയ സഹോദരൻ ആൽബിനും വെറും 8 മാസം മുൻപ് മാത്രമാണ് പിതാവിനൊപ്പം യുകെയിൽ എത്തിയത്. കേരളത്തിൽ മല്ലപ്പള്ളിക്കടുത്തുള്ള തുരുത്തിക്കാടാണ് ഇവരുടെ സ്വദേശം.

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ പൊന്നോമന പുത്രിയുടെ ജീവൻ അപകടത്തിലായതിന്റെ ഞെട്ടലിലാണ് കുടുംബം. ബർമിങ് ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവ് അംഗങ്ങളാണ് ഹന്നയുടെ കുടുംബം. കുഞ്ഞിൻറെ അകാല വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി ഇടവക സമൂഹവും ഇവിടുത്തെ പ്രാദേശിക സമൂഹവും സജീവമായുണ്ട്. തുരുത്തിക്കാട് മാർത്തോമാ ദേവാലയമാണ് ഹന്നയുടെ പിതാവ് ബിൻസെന്റ് ഫിലിപ്പിന്റെ മാതൃ ഇടവക . ഹന്നയുടെ മൃതദേഹം നാട്ടിലെത്തിച്ച് മൃതസംസ്കാരം നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. കുടുംബത്തെ സഹായിക്കുന്നതിനായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പിന്റെയും കുടുംബ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഹന്ന മേരി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved