ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് രണ്ട് വീടുകൾ കത്തി നശിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ 10.30 ന് വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ഒരു വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇ-സ്കൂട്ടർ പൊട്ടിത്തെറിച്ചു. പെട്ടെന്ന് ആളിപ്പടർന്ന തീ 60 അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ ആർക്കും ആളപായമില്ല. എന്നാൽ ഒരു നായ വീടിന് തീപിടിച്ച അവസരത്തിൽ കൊല്ലപ്പെട്ടതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു.
സമാനമായ ഒരു സംഭവം ഫെൽത്താമിലും സംഭവിച്ചു. ഇവിടെ ഒരു വീടിനുള്ളിൽ ഇ – ബൈക്കിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് അപകടം സംഭവിച്ചു. പരിവർത്തനം ചെയ്ത ഇ – ബൈക്കിനാണ് തീ പിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയും ഒരു നായ അപകടത്തിൽ കൊല്ലപ്പെട്ടു.
2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ഗില്‍ബെര്‍ട്ട് റോമൻ അന്തരിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മലേഷ്യയിലെ ക്വാലാലംപൂരിൽ ആയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് ചടങ്ങുകൾ നിർവഹിക്കാനാണ് കുടുംബം താത്പര്യപ്പെടുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ഫ്രീഡ ഗോമസ് ആണ് ഭാര്യ. മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.
2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ഗില്‍ബെര്‍ട്ട് റോമൻ യുകെയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗില്‍ബെര്‍ട്ട് റോമൻ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് ഈസ്റ്റ് ഹാമിലെ മലയാളി സമൂഹം.
ഗില്‍ബെര്‍ട്ട് റോമൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യ പിന്മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിമാന സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യുകെ മലയാളികൾ ഉയർത്തിയത്. ലാഭത്തിൽ ആയിരുന്ന കൊച്ചി – ലണ്ടൻ വിമാന സർവീസ് നിർത്തലാക്കുന്നതിന് വ്യക്തമായ കാരണം മുന്നോട്ട് വയ്ക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് കൊച്ചി എയർപോർട്ട് അധികൃതർ എയർ ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഇന്ത്യ തീരുമാനം പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയത്. യു കെ മലയാളികളുടെ ശക്തമായ പ്രതിഷേധവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടും ശക്തമായ സമ്മർദ്ദ നീക്കങ്ങൾ യുകെ മലയാളികൾ നടത്തിയിരുന്നു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയിൽ നിന്നുള്ള സർവീസ്. എക്കണോമി ക്ലാസിൽ 238 സീറ്റുകളും ബിസിനസ് ക്ലാസിൽ 18 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്താണ് കൊച്ചിയിൽ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക് നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചർച്ചയിൽ പങ്കെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങളുടെ വരുമാനത്തിന്റെ എത്ര പണം നീക്കിയിരിപ്പുണ്ട്. 3500 പൗണ്ടിൽ കൂടുതൽ സേവിങ് ബാങ്ക് അക്കൗണ്ടിലുള്ള ഏതൊരാളും ടാക്സ് ബിൽ നേരിടേണ്ടി വരുമെന്ന് എച്ച് എം ആർ സി മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ പലിശ എച്ച് എം ആർ സി സ്വയമേവ കണക്കുകൂട്ടുമെന്നാണ് അറിയാൻ സാധിച്ചത്. പലിശയിൽ നിന്നുള്ള വരുമാനവും ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ വ്യക്തികൾക്ക് അധികനികുതി ബില്ലിന്റെ അറിയിപ്പ് ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഒരു അടിസ്ഥാന നികുതി മാത്രം നൽകുന്ന ഒരാൾക്ക് സേവിങ് ബാങ്ക് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ചുമത്താതെ 1000 പൗണ്ട് സമ്പാദിക്കാൻ സാധിക്കും. ഇത് പേഴ്സണൽ അലവൻസ് എന്ന രീതിയിലാണ് വകയിരുത്തുന്നത്. എന്നാൽ ഈ ആനുകൂല്യം 50270 പൗണ്ട് വരുമാനം നേടുന്നവർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാൽ 50271 പൗണ്ടോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് പേഴ്‌സണൽ സേവിംഗ്സ് അലവൻസ് വെറും £500 ആയി കുറയ്ക്കും. നിലവിൽ പല ഫിക്സഡ് സേവിംഗ്സ് അക്കൗണ്ടുകളും 5% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നതിനാൽ 3,500 പൗണ്ട് ഒരു ഫിക്സഡ് സേവിംഗ്സ് അക്കൗണ്ടിൽ 5% നിരക്കിൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 500 പൗണ്ടിൽ കൂടുതൽ പലിശ ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണം ഇനിമുതൽ കർശനമായ നിരീക്ഷണത്തിന് വിധേയമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വലിയ തോതിൽ പണം നാട്ടിലേയ്ക്ക് അയക്കുന്നത് ശ്രദ്ധയിൽ പെട്ടതാണ് കർശന നടപടികൾക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലൂടെ ദേശ വിരുദ്ധ ശക്തികൾ പണം കൈമാറ്റം ചെയ്യുന്ന സാഹചര്യം ഉണ്ടോ എന്നത് അന്വേഷണ വിധേയമാക്കും.
യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ സ്റ്റഡി വിസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരമുണ്ട്. അങ്ങനെ പഠനത്തോടൊപ്പം ജോലിചെയ്ത് വീട്ടിലേക്ക് പണം അയക്കുന്നവർ ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതാണ് ഉചിതം. വിദ്യാർത്ഥി വിസയിൽ പോകുന്നവർ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നത് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ സഹായിക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടത്.
ബഡ്ജറ്റിൽ പ്രവാസി ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഇല്ല എന്ന സൗകര്യം മുതലെടുത്ത് വെട്ടിപ്പ് നടത്തുന്നു എന്ന സംശയം ശക്തമാണ്.
ഏതെങ്കിലും രീതിയിൽ ഇന്ത്യയിൽ വരുമാനമുള്ള പ്രവാസികൾ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ വരുമാനം ഇല്ലെങ്കിൽ പോലും ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾ നികുതി റിട്ടേൺ സമർപ്പിക്കുന്നത് ഉചിതമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൂജ്യം വരുമാനം കാണിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ ആണ് ഇതിന് സാധിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലാകെ വൻ വാർത്താ പ്രാധാന്യം നേടിയ കേസായിരുന്നു 7 കുട്ടികളെ കൊലപ്പെടുത്തിയ നേഴ്സായ ലൂസി ലെറ്റ് ബിയുടേത്. നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു . 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേരെ കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.
എന്നാൽ നീതിപീഠവും പോലീസും കുഞ്ഞുങ്ങളുടെ കൊലപാതകി എന്ന് മുദ്രകുത്തിയ ലൂസി ഒരു കുഞ്ഞിനെയും കൊലപ്പെടുത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മെഡിക്കൽ വിദഗ്ധർ സുപ്രധാന തെളിവുകൾ നിരത്തി അവകാശപ്പെട്ടു. ഏഴു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും മറ്റ് ഏഴ് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇപ്പോൾ 35 വയസ്സുള്ള ലെറ്റ്ബി 15 വർഷം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്ററിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ നടന്ന ചില മരണങ്ങൾക്ക് സ്വാഭാവിക കാരണങ്ങളുണ്ടെന്നും മറ്റുള്ളവ നിലവാരമില്ലാത്ത പരിചരണം മൂലമാണെന്നും ആണ് മെഡിക്കൽ സംഘം വാദിക്കുന്നത്.
ലെറ്റ്ബിയുടെ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അഭിഭാഷകർ അപേക്ഷിച്ചതിനെത്തുടർന്ന് ക്രിമിനൽ കേസുകളുടെ അവലോകന കമ്മീഷന് (സിസിആർസി) മുമ്പാകെ സമർപ്പിച്ച ഹർജികളുടെ കാതലായി ഈ പഠനം മാറാൻ സാധ്യതയുണ്ട്. ലെറ്റ്ബിയുടെ നിയമസംഘത്തെ സഹായിച്ചുവരുന്ന വെറ്ററൻ എംപി സർ ഡേവിഡ് ഡേവിസ്, അവരുടെ ശിക്ഷാവിധികളെ ആധുനിക കാലത്തെ പ്രധാന അനീതികളിൽ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത് . കൊലപാതകങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ലന്നും എല്ലാ കേസുകളിലും, മരണമോ പരിക്കോ സ്വാഭാവിക കാരണങ്ങളാലോ മോശം വൈദ്യ പരിചരണം മൂലമോ ആയിരുന്നു എന്നുമാണ് ശിശുക്കളിലെ എയർ എംബോളിസത്തെക്കുറിച്ചുള്ള 1989 ലെ അക്കാദമിക് പ്രബന്ധത്തിന്റെ സഹ-രചയിതാവായ വിരമിച്ച മെഡിക് ഡോ. ഷൂ ലീ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം നടന്നതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മോഷ്ടാക്കൾ ഈ കടയെ ലക്ഷ്യം വയ്ക്കുന്നത്.
ജനുവരി 8-ാം തീയതി ഈ കടയിൽ തന്നെ മോഷണം നടന്നിരുന്നതായി ഉടമ നിധിൻ മലയാളം യുകെയോട് പറഞ്ഞു. അന്ന് പണവും വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങളും മോഷ്ടാക്കൾ കവർന്നിരുന്നു.
ആദ്യത്തെ മോഷണ ശ്രമത്തിൽ സിസിടിവിയും മോഷ്ടാക്കൾ തകർത്തിരുന്നു. സുരക്ഷാ ഉപകരണങ്ങൾ പുതിയതായി ഇൻസ്റ്റാൾ ചെയ്യാനിരിക്കെയാണ് ഇന്നലെ വീണ്ടും മോഷണം നടന്നത്. കടയുടെ പുറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. ഇന്നലത്തെ മോഷണത്തിൽ ഏകദേശം ഇരുപതിനായിരം പൗണ്ട് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി നിധിൻ പറഞ്ഞു. മലയാളികൾ വളരെയേറെയുള്ള സ്ഥലമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് . രണ്ട് മോഷണശ്രമങ്ങളെ അതിജീവിച്ചു നിൽക്കുന്ന ഈ മലയാളി യുവാവ് തീർച്ചയായും യുകെ മലയാളി സമൂഹത്തിന്റെ സഹകരണവും പിന്തുണയും അർഹിക്കുന്ന സംരംഭകനാണ് .മലപ്പുറം സ്വദേശിയായ നിധിൻ സ്റ്റോക്ക് മാർക്ക് എന്ന പേരിലാണ് ഷോപ്പ് നടത്തുന്നത്. നിധിൻ യുകെയിൽ വന്നിട്ട് നാലുവർഷമായി. സ്റ്റുഡൻറ് വിസയിൽ ഇവിടെ വന്ന നിധിൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത്. എന്നാൽ കട തുടങ്ങി രണ്ടു മാസമായപ്പോഴേക്കും മനസ് മടുക്കുന്ന തിരിച്ചടിയാണ് ഈ മലയാളി യുവാവ് നേരിട്ടത്. ഹോസ്പിറ്റലിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുതുതായി ഇവിടെയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് മോഷണം നടന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ളവർക്കും തിരിച്ചടിയാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയിലേയ്ക്ക് തിരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.
യുഎസിന്റെ സൈനിക വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ നാടു കടത്തുവാൻ തീരുമാനിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ ഇന്നലെ പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള സ്ഥലമാണ് ഇന്ത്യ. യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുക, കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, അവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക എന്നിവയുൾപ്പെടെ തന്റെ കുടിയേറ്റ അജണ്ട നടപ്പിലാക്കാൻ സഹായിക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിൻറെ സേവനം പ്രയോജനപ്പെടുത്തുകയാണ്.
കുടിയേറ്റക്കാരുമായി വിമാനം യുഎസിൽ നിന്ന് പുറപ്പെട്ടെങ്കിലും കുറഞ്ഞത് 24 മണിക്കൂറെങ്കിലും വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. ഇതുവരെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് ആണ് സൈനിക വിമാനങ്ങൾ കുടിയേറ്റക്കാരെ എത്തിച്ചത് . ആദ്യമായാണ് സൈനിക വിമാനങ്ങളിൽ ഇന്ത്യയിലേയ്ക്ക് കുടിയേറ്റക്കാരെ കയറ്റി അയക്കുന്നത്. കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാർഗമാണ് സൈനിക വിമാനങ്ങൾ. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്കുള്ള ഒരു സൈനിക നാടുകടത്തൽ വിമാനത്തിന് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് $4,675 ചിലവാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കുടുംബങ്ങളിൽ മാര്യേജ് അലവൻസ് സ്വീകരിക്കുന്നവരുടെ പേഴ്സണൽ അലവൻസ് 14064 ആയി എച്ച് എം ആർ സി ഉയർത്തി . വ്യക്തിഗത നികുതി അലവൻസ് £12,570 ആണ്, എന്നാൽ ഇത് £14,064 ആയി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് എച്ച് എം ആർ സി വ്യക്തമാക്കുന്നത്. വിവാഹിതരോ സിവിൽ പങ്കാളിത്തത്തിലുള്ളവരോ ആയ ദമ്പതികൾക്ക് അവരുടെ നികുതി രഹിത ടേക്ക്-ഹോം പേ 252 പൗണ്ട് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് എച്ച് എം ആർസി പറയുന്നു. ദമ്പതികൾക്ക് നാല് വർഷത്തേക്ക് കൂടി അവരുടെ ക്ലെയിം ബാക്ക്ഡേറ്റ് ചെയ്തുകൊണ്ട് അവരുടെ അലവൻസ് പരമാവധിയാക്കാൻ സാധിക്കും. അങ്ങനെ £1,242 വരെ നികുതി ഇളവ് ലഭ്യമാക്കാനും സാധിക്കും. ഇത് അവരുടെ വ്യക്തിഗത അലവൻസിൽ ചേർക്കുമ്പോൾ ഒരു വർഷത്തേക്കുള്ള നികുതി ഇളവ് 14,064 പൗണ്ടായി മാറുകയും ചെയ്യും. വിവാഹ അലവൻസ് പ്രകാരം, ഒരാളുടെ വ്യക്തിഗത അലവൻസിൽ നിന്നും 1,260 പൗണ്ട് ഭർത്താവിനോ ഭാര്യയ്‌ക്കോ സിവിൽ പങ്കാളിക്കോ കൈമാറാൻ അനുവദിക്കുന്നുണ്ട്. ദമ്പതികളായി പ്രയോജനം നേടുന്നതിന്, ഒരാൾക്ക് വ്യക്തിഗത അലവൻസിന് താഴെയുള്ള വരുമാനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഇത് സാധാരണയായി £12,570 ആണ്.
ദമ്പതികൾ എന്ന നിലയിൽ നിങ്ങൾക്ക് എത്ര നികുതി ലാഭിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തന്നെ കണക്കാക്കാൻ സാധിക്കും. നിങ്ങളുടെ വ്യക്തിഗത അലവൻസിൽ നിന്ന് ഒരു ഭാഗം നിങ്ങളുടെ ഭർത്താവിനോ, ഭാര്യയ്‌ക്കോ അല്ലെങ്കിൽ സിവിൽ പങ്കാളിക്കോ കൈമാറുമ്പോൾ നിങ്ങൾ സ്വയം കൂടുതൽ നികുതി അടയ്ക്കേണ്ടി വന്നേക്കാം. എന്നാൽ ദമ്പതികൾ എന്ന നിലയിൽ നിങ്ങൾക്ക് അപ്പോഴും നിങ്ങളുടെ തുക കുറവായിരിക്കും. ഇത്തരത്തിൽ വിവാഹിതർക്കും സിവിൽ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വളരെയധികം നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് എച്ച് എം ആർ സി വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിർദ്ദിഷ്ട ഇന്ത്യ യു കെ വ്യാപാര കരാർ പ്രാവർത്തികമാക്കാനുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരി 24 – ന് ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു. യുകെ ട്രേഡ് മിനിസ്റ്ററും സംഘവും ഇതിൻറെ ഭാഗമായി ഡൽഹിയിൽ എത്തിച്ചേരും. നിർദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചർച്ചകൾ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടർന്ന് ഇടക്കാലത്ത് ചർച്ചകൾ നിർത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്.