ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സൺബെഡ് സലൂണുകൾ നിരോധിക്കണമെന്ന് ക്യാൻസർ വിദഗ്ധരും പ്രവർത്തകരും ആവശ്യപ്പെട്ടു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാൻസർ ആശുപത്രിയിലെ പ്രൊഫസർ പോൾ ലോറിഗൻ ഉൾപ്പെടെ വിദഗ്ധർ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സർക്കാർ ഉടൻ തന്നെ സൺബെഡുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചെറുപ്പക്കാരിൽ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ, രോഗബാധയും മരണവും കുറയ്ക്കാൻ ഒരു പൂർണ്ണ നിരോധനമാണ് ഏക മാർഗമെന്ന് അവർ പറഞ്ഞു.

2009-ൽ ലോകാരോഗ്യ സംഘടനയുടെ (WHO) അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസിയായ IARC സൺബെഡ് വികിരണം മനുഷ്യരിൽ മെലനോമ ഉൾപ്പെടെ ത്വക്ക് രോഗ ക്യാൻസർ ഉണ്ടാക്കുന്ന കാരസിനോജെനിക് ഘടകമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യുകെയിൽ വർഷംതോറും 17,600 പേർക്ക് മെലനോമ കണ്ടെത്തപ്പെടുകയും 2,700 പേർ മരിക്കുകയും ചെയ്യുന്നു. 18 വയസ്സിനു താഴെയുള്ളവർ സൺബെഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും 16–17 കാരിൽ പലരും ഇത് ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

സൺബെഡ് നിരോധനത്തിന് ലോക ക്യാൻസർ ഗവേഷണ ഫണ്ടും (WCRF) പിന്തുണ പ്രഖ്യാപിച്ചപ്പോൾ ക്യാൻസർ റിസർച്ച് യുകെ ഉപയോഗം ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയെങ്കിലും നിരോധന ആവശ്യത്തിന് പൂർണ്ണമായും പിന്തുണ നൽകിയില്ല. എന്നാൽ സർക്കാർ സൺബെഡുകളുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി അവ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. “വാണിജ്യ സൺബെഡുകൾ മെലനോമ അടക്കം മറ്റ് ത്വക്ക് രോഗ ക്യാൻസറുകളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. സുരക്ഷിതമായ മറ്റ് വഴികൾ ലഭ്യമായിരിക്കെ സൺബെഡ് ഒഴിവാക്കുന്നതാണ് ആരോഗ്യകരം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുകളിൽ പൂപ്പലിന്റെ വ്യാപനം തടയാൻ ലളിതമായൊരു മാർഗം പരീക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു. ശീതകാലത്ത് ജനലുകളിൽ രൂപപ്പെടുന്ന വെള്ളത്തുള്ളികൾ മൂലമാണ് പൂപ്പൽ വളരുന്നത്. ആരോഗ്യ പ്രശ്നങ്ങൾക്കും ആസ്ത്മയ്ക്കും കാരണമാകുന്ന ഈ പൂപ്പൽ തടയാൻ ജനലിന്റെ അരികിൽ ഉപ്പുകൊണ്ടുള്ള ചെറിയൊരു ബൗൾ വെച്ചാൽ മതിയെന്നാണ് നിർദ്ദേശം.

ഉപ്പിന് വായുവിലുള്ള ഈർപ്പം ആഗിരണം ചെയ്യാനാകും. അതിനാൽ ജനലിൽ വെള്ളത്തുള്ളികൾ പതിക്കുന്നതിനു മുമ്പ് തന്നെ വായുവിലെ ഈർപ്പം പിടിച്ചെടുക്കും. കടൽ ഉപ്പോ, കല്ല് ഉപ്പോ, സാധാരണ പാചക ഉപ്പോ – ഏതു തരത്തിലുള്ള ഉപ്പും ഉപയോഗിക്കാം. രണ്ട് ദിവസം കഴിഞ്ഞാൽ ഉപ്പ് ഈർപ്പം കൊണ്ട് അലുക്കാൻ തുടങ്ങും. അപ്പോൾ പുതിയത് മാറ്റിവെക്കണം.

എന്നിരുന്നാലും, വീട്ടിലെ ശരാശരി ഈർപ്പത്തിന്റെ അളവ് 74 ശതമാനത്തിൽ കൂടുതലായാൽ മാത്രമേ ഉപ്പ് കാര്യക്ഷമമായി പ്രവർത്തിക്കൂവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ എല്ലാവർക്കും ഇത് ഫലപ്രദമാകണമെന്നില്ല. വീടുകളിൽ ശുദ്ധവായു പ്രവേശിപ്പിക്കുന്നതിനായി ജനൽ തുറന്നു വെക്കുന്നതാണ് പൂപ്പൽ തടയാനുള്ള ഏറ്റവും വിശ്വസനീയ മാർഗം. എന്നാൽ ചെലവ് കുറഞ്ഞ പരീക്ഷണമായി ഉപ്പു മാർഗവും ശ്രമിക്കാവുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. NB.1.8.1 (നിംബസ്) എന്നും XFG (സ്ട്രാറ്റസ്) എന്നും അറിയപ്പെടുന്ന പുതിയ വകഭേദങ്ങളാണ് ഇപ്പോൾ ഭീക്ഷണിയായിരിക്കുന്നത് . വിദഗ്ധർ പറയുന്നതനുസരിച്ച്, മുൻ വകഭേദങ്ങളെക്കാൾ ഗുരുതരമായ രോഗം ഉണ്ടാക്കുന്നില്ലെങ്കിലും ജനിതക മാറ്റങ്ങൾ വൈറസിന് കൂടുതൽ പെട്ടെന്ന് പകരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. തലവേദന, ചുമ, മൂക്ക് അടഞ്ഞു പോകൽ, തളർച്ച എന്നിവയ്ക്ക് പുറമെ കടുത്ത കഴുത്തുവേദനയും ശബ്ദ വ്യതാസവുമാണ് പുതിയ രോഗലക്ഷണങ്ങൾ.

കുട്ടികളിലും വയോധികരിലും രോഗവ്യാപനം വർധിക്കുന്നതായി റോയൽ കോളേജ് ഓഫ് ജിപികൾ മുന്നറിയിപ്പ് നൽകി. കോവിഡ് ബാധിച്ചുള്ള ആശുപത്രി പ്രവേശനങ്ങളും ഉയരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ അപകടസാധ്യതയുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുകയും വീടിൽ കഴിയുകയും ചെയ്യണമെന്ന് ശുപാർശ നൽകിയിട്ടുണ്ട് . പുറത്തു പോകേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാസ്ക് ധരിക്കാനും കൈ കഴുകാനും ടിഷ്യൂകൾ സുരക്ഷിതമായി ഉപേക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

75 വയസിന് മുകളിലുള്ളവർക്ക് എൻ.എച്ച്.എസ് സൗജന്യ വാക്‌സിൻ നൽകുന്നുണ്ട് . വാക്‌സിൻ പുതിയ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇത് കൂടാതെ ഫ്ലൂവും ആർ.എസ്.വിയും ഉൾപ്പെടെ ശീതകാലത്ത് പതിവായി പടരുന്ന വൈറസുകൾക്കെതിരെ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധർ ആഹ്വാനം ചെയ്തു. സൗജന്യ കോവിഡ് പരിശോധനകൾ ഇനി ലഭ്യമല്ലെങ്കിലും ഫാർമസികളിലും ചില സ്വകാര്യ ക്ലിനിക്കുകളിലും ടെസ്റ്റുകളും വാക്‌സിനുകളും പണമടച്ച് സ്വീകരിക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ബൈ നൗ, പേ ലെയ്റ്റർ (BNPL) ക്രെഡിറ്റ് സംവിധാനത്തിന്റെ ഉപയോഗം വൻ തോതിൽ വർദ്ധിച്ചു വരുന്നതായി പുതിയ കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ യുവാക്കളാണ് കൂടുതലായി ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 55 മുതൽ 64 വയസ്സ് വരെയുള്ളവരിൽ ഉപയോഗം ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരും നിയന്ത്രിത വരുമാനമുള്ളവരും അനാവശ്യ കടബാധ്യതകളിൽ പെടാനുള്ള സാധ്യത വർദ്ധിച്ചുവെന്നാണ് ഉപഭോക്തൃ സംഘടനകളുടെ മുന്നറിയിപ്പ്. 2023-ൽ 10% പേർ മാത്രമായിരുന്നു BNPL ഉപയോഗിച്ചിരുന്നത്, എന്നാൽ 2024-ൽ അത് 21% ആയി ഉയർന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ചെലവുകൾ നിയന്ത്രിക്കാനായി ചെറിയ തുകയെങ്കിലും പലിശ രഹിതമായി അടയ്ക്കാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ ജനപ്രീയത.

യുകെ ഫിനാൻസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, മൊത്തത്തിൽ രാജ്യത്തെ ഏകദേശം നാലിലൊന്ന് പ്രായപൂർത്തിയായവരാണ് BNPL ഉപയോഗിക്കുന്നത്. ശരാശരി വാങ്ങൽ തുക £114 ആണെന്നും, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയാണ് കൂടുതലും ഈ രീതിയിൽ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലാർന, ക്ലിയർപേ, പേപാൽ എന്നിവയാണ് വിപണിയിൽ ഭൂരിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്ന പ്രമുഖ കമ്പനികൾ.

ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെട്ടതിനാൽ കാഷ് ഉപയോഗം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട് . 2024-ൽ ബ്രിട്ടനിൽ 10 ശതമാനത്തിൽ താഴെ പേയ്‌മെന്റുകളാണ് പണമായി നടന്നത്. മൊബൈൽ വാലറ്റുകളുടെ ഉപയോഗവും വൻ തോതിൽ വർദ്ധിച്ചു . ആകെ പ്രായപൂർത്തിയായവരിൽ പകുതിയിലധികം ആളുകൾ ആപ്പിൾ പേ , ഗൂഗിൾ പേ പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോ സർവകലാശാലയിലെ ജിയോഗ്രഫി വിദ്യാർത്ഥിയായിരുന്ന ഈഥൻ ബ്രൗൺ (23) പഠനം പൂർത്തിയാക്കിയിട്ടും ബിരുദം ലഭിക്കില്ലെന്ന തെറ്റായ വിവരം ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024 ഡിസംബറിൽ ബിരുദദാന ചടങ്ങ് നടക്കേണ്ട ദിവസമാണ് ഈഥൻ ജീവൻ ഒടുക്കിയത്. സർവകലാശാല നൽകിയ ഗ്രേഡിങ്ങിലെ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

2024 സെപ്റ്റംബർ മാസത്തിലാണ് സർവകലാശാലയിൽ നിന്ന് ഈഥന് ഒരു വിഷയത്തിനും ഗ്രേഡ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ബിരുദത്തിന് അർഹനല്ലെന്നും അറിയിച്ചത്. പിന്നീട് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈഥൻ ഹോണേഴ്സ് ഡിഗ്രിക്ക് അർഹനാണെന്നും തെറ്റായ ഗ്രേഡ് നൽകിയതാണ് സംഭവത്തിന് കാരണം എന്നും കണ്ടെത്തി. രണ്ട് ആഭ്യന്തര പരീക്ഷാ ബോർഡുകളും ഒരു ബാഹ്യ പരീക്ഷാ ബോർഡും ഉൾപ്പെടെ ആർക്കും പിഴവ് കണ്ടെത്താനായില്ല.

യൂണിവേഴ്സിറ്റി ആണ് എൻ്റെ മകന്റെ മരണത്തിന് കാരണമെന്ന് ഈഥന്റെ അമ്മ ട്രേസി സ്കോട്ട് ആരോപിച്ചു . അക്കാദമികമായും മാനസികാരോഗ്യ പിന്തുണ നൽകുന്നതിലും സർവകലാശാല പരാജയപ്പെട്ടു എന്ന് അവർ കൂട്ടിച്ചേർത്തു. മകന്റെ മരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ വീഴ്ചയാണ് എന്നും അവർ പറഞ്ഞു. സംഭവത്തിൽ ആഴത്തിലുള്ള ഖേദം പ്രകടിപ്പിച്ച സർവകലാശാല അധികൃതർ, ഇതൊരു പ്രത്യേക സംഭവമാണെന്നും മറ്റേതെങ്കിലും വിദ്യാർത്ഥിക്ക് ഇത്തരമൊരു പിഴവ് സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സർവകലാശാലയുടെ വൈസ് ചാൻസലർ കുടുംബത്തെ നേരിൽ കണ്ടു സംസാരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസ്വാരസ്യങ്ങളിൽ വലഞ്ഞ് ലേബർ പാർട്ടി. ലേബർ പാർട്ടി അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ഇനി സർ കീർ സ്റ്റാർമാർ ഒരു നല്ല പ്രധാന മന്ത്രിയാണെന്ന് കരുതുന്നില്ലെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടിയെ നയിക്കരുതെന്നുമുള്ള അഭിപ്രായങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സർവേ അനുസരിച്ച് സ്റ്റാർമർ മോശം പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് 33% പേർ അഭിപ്രായപ്പെടുമ്പോൾ, 63% പേർ അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. 37% പേർ സ്റ്റാർമർ വീണ്ടും തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കരുതെന്ന് അഭിപ്രായപ്പെടുമ്പോൾ, 53% പേർ അദ്ദേഹം വീണ്ടും ഭരണം തുടരണം എന്ന അഭിപ്രായക്കാരാണ്.

സ്റ്റാർമറിന് പകരം മാഞ്ചസ്റ്റർ മേയർ ആൻഡി ബർണമാനിനാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിന്തുണ ലഭിച്ചിരിക്കുന്നത്. 54% അംഗങ്ങളും അദ്ദേഹത്തിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പുറത്താക്കിയ ഡെപ്യൂട്ടി നേതാവ് ആഞ്ചല റെയ്‌നർക്ക് 10% മാത്രമാണ് ലഭിച്ചത്. ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിങ്ങിന് 7%, മുൻ നേതാവും ഇപ്പോഴത്തെ ഊർജ്ജ സെക്രട്ടറിയുമായ എഡ് മിലിബാൻഡിനും വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറിനും 6% വീതവും, പുതിയ ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദിന് 2 ശതമാനവും പിന്തുണ ലഭിച്ചു.

ഡെപ്യൂട്ടി നേതൃസ്ഥാനത്തിനായുള്ള മത്സരവും സർവേ പരിശോധിച്ചു. 35% പേർ ലൂസി പോവലിനെയും 28% പേർ ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണിനെയും പിന്തുണച്ചു. ലൂസി പോവലിനെ പിന്തുണയ്ക്കുന്നവർ സ്റ്റാർമറിനെതിരെ വിമർശനാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും സർവ്വേ കണ്ടെത്തി. അതേസമയം 60% പേരാണ് ആഞ്ചല റെയ്‌നർ രാജിവയ്ക്കണമെന്ന് വോട്ട് ചെയ്തത്. എന്നിരുന്നാലും ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതകളും നേതൃ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകളും പുതിയ സർവേ വെളിപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2028 മുതൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാർക്ക് വൻതോതിലുള്ള ശമ്പളവർധന ലഭിക്കുമെന്ന് ലേബർ സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് £500 മില്യൺ വകയിരുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി, ട്രേഡ് യൂണിയനുകളും തൊഴിലുടമകളും ഉൾപ്പെടുന്ന പുതിയ കരാർ സ്ഥാപനം (negotiating body) രൂപീകരിക്കും. ഇതിന്റെ ലക്ഷ്യം കുറഞ്ഞ ശമ്പളവും അനിശ്ചിത തൊഴിൽ സാഹചര്യവും മൂലം തൊഴിലാളികൾ മേഖല വിട്ടുപോകുന്ന പ്രവണത തടയലാണ്.

ഇതിന്റെ ഭാഗമായി 2027-ൽ ചർച്ചകൾ നടത്തി അന്തിമ ശമ്പള-നിബന്ധന കരാർ 2028 മുതൽ പ്രാബല്യത്തിൽ വരുത്തും. സ്വകാര്യ, പൊതുമേഖലകളിലുടനീളം എല്ലാ കെയർ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും, £500 മില്യൺ മാത്രമല്ല, കൂടുതൽ ധനസഹായം ഇല്ലാതെ പ്രതിസന്ധി മാറില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇംഗ്ലണ്ടിലെ കെയർ മേഖലയിലെ പ്രധാന തൊഴിലാളി വിഭാഗമാണ് മലയാളികൾ. കുറച്ച് ശമ്പളത്തിലും അധികസമയം ജോലി ചെയ്യേണ്ട സാഹചര്യം നിരവധി മലയാളി കെയർ വർക്കർമാരെ ബാധിച്ചിരുന്നു. പുതിയ ശമ്പള വർധനയും തൊഴിൽ നിബന്ധനകളിലെ മെച്ചപ്പെടുത്തലും ഇവർക്കും വലിയ ആശ്വാസമായിരിക്കും. വിസ നിയന്ത്രണങ്ങൾ മൂലം വിദേശ തൊഴിലാളികൾക്ക് തൊഴിൽ നേടുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും പുതിയ കരാർ സംവിധാനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂളിൽ നിന്നുള്ള 23 കാരനായ എഡി ബർട്ടണെ 20 മില്യൺ പൗണ്ടിന്റെ (ഏകദേശം ₹170 കോടി) വിലവരുന്ന മയക്കുമരുന്ന് യുകെയിലേയ്ക്ക് കടത്താൻ ശ്രമിച്ച കേസിൽ 19 വർഷം തടവിന് വിധിച്ചു. മുൻ പ്രണയിനിയായ സിയാൻ ബാങ്ക്സിന് അഞ്ചു വർഷം തടവാണ് നേരത്തെ വിധിച്ചതെന്ന് കാന്റർബറി ക്രൗൺ കോടതി അറിയിച്ചു.

2022-ൽ ഡോവർ തുറമുഖത്ത് പിടിച്ചെടുത്ത രണ്ട് ലോറിയിലായിരുന്നു കൊക്കെയിൻ, ഹെറോയിൻ, കെറ്റാമിൻ അടക്കമുള്ള 307 കിലോ മയക്കുമരുന്നുകൾ ഒളിപ്പിച്ചിരുന്നത്. അന്വേഷണത്തിൽ ബർട്ടണിന്റെ വിരലടയാളങ്ങളും ഡി.എൻ.എയും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെടുത്തു. ഇയാളെ 2023-ൽ ഐബിസയിലെ ഒരു നൈറ്റ് ക്ലബ്ബിൽ പിടികൂടുകയായിരുന്നു. സിയാൻ ബാങ്ക്സ് മാസന്ത്യം നെതർലൻഡ്സിലും സ്പെയിനിലും ബർട്ടണുമായി കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തി. ആദ്യ ലോറി പിടിക്കപ്പെട്ടതിന് രണ്ടുദിവസത്തിന് ശേഷം ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങളിലൂടെ അവർ നേരിട്ട് ചരക്കുകൾ ഒരുക്കിയതാണെന്ന് വ്യക്തമായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട്ലൻഡിലെ സ്കൂളുകളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് ശൗചാലയ സൗകര്യം ഒരുക്കേണ്ടതെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. സുപ്രീംകോടതി നൽകിയ രണ്ട് സുപ്രധാന വിധികളെയാണ് ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

അതേസമയം, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി ലിംഗനിരപേക്ഷ ടോയ്‌ലറ്റുകൾ ഒരുക്കുന്നതും സ്കൂളുകൾ പരിഗണിക്കണമെന്ന് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കുട്ടികൾ അവരുടെ ജെൻഡർ ഐഡന്റിറ്റിക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഇല്ലാത്തപക്ഷം അവരുടെ മാനസികാവസ്ഥ, ബന്ധങ്ങൾ, പെരുമാറ്റം എന്നിവയ്ക്ക് പ്രതികൂലമായ സ്വാധീനം ഉണ്ടാകാമെന്ന് രേഖയിൽ വ്യക്തമാക്കുന്നു.

സുപ്രീംകോടതി വിധി വ്യക്തമായതിനാലാണ് മാർഗ്ഗനിർദ്ദേശം പുതുക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജെന്നി ഗിൽറൂത് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി സ്ത്രീയെ ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നിർവചിക്കേണ്ടതെന്ന് വിധിച്ചിരുന്നു എന്നാൽ പ്രതിപക്ഷമായ സ്കോട്ടി ഷ് കോൺസർവേറ്റീവ് പാർട്ടി മാർഗ്ഗനിർദ്ദേശം അപകടകരമാണെന്ന് വിമർശിച്ചു. സ്കൂളുകളിൽ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതമായ ടോയ്‍ലെറ്റുകളിൽ സ്ഥലങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുന്ന പുതിയ ജിപി ഓൺലൈൻ ബുക്കിംഗ് സംവിധാനം രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾ ശക്തമായി . അടിയന്തിര ആരോഗ്യ പ്രശ്നങ്ങളും സാധാരണ അഭ്യർത്ഥനകളും തമ്മിൽ വ്യക്തമായ വ്യത്യാസം തിരിച്ചറിയാൻ സംവിധാനത്തിന് സാധിക്കില്ല എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) മുന്നറിയിപ്പ് നൽകി . ഇതോടെ ഗുരുതരമായ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും രോഗികൾക്ക് ആവശ്യമായ ചികിത്സ വൈകുകയും ചെയ്യാനുള്ള അപകടസാധ്യത ഉണ്ടെന്നതാണ് ഡോക്ടർമാരുടെ ആശങ്ക.
പുതിയ സംവിധാനത്തിലൂടെ രോഗികൾക്ക് ഡോക്ടറുടെ അതേ ദിവസത്തെ ബുക്കിങ്ങിനായി അല്ലെങ്കിൽ ക്ലിനീഷ്യന്റെ ഫോൺ കോളുകൾക്കായി ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഓൺലൈനായി അപേക്ഷിക്കാനാകും. ആവശ്യമായ ആരോഗ്യപ്രവർത്തകരെ കൂടി നിയോഗിക്കാതെ രോഗികളിൽ നിന്ന് ഉയർന്നു വരുന്ന അധിക ഓൺലൈൻ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നതാണ് ബി എം എ ചൂണ്ടി കാണിക്കുന്നത്. എന്നാൽ 2025-ൽ പോലും എൻ എച്ച് എസ് രോഗികൾക്ക് ഓൺലൈനായി ബുക്കിംഗ് അഭ്യർത്ഥിക്കാൻ കഴിയാത്തത് അസംബന്ധമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. മറ്റ് മേഖലകളിലെ അപോയിന്റ്മെന്റ് പോലും ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ആരോഗ്യ സേവനങ്ങൾ പിന്നാക്കത്തിലാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനായി ഇതിനകം 2,000 ജിപിമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും നിരവധി സർജറികൾക്ക് രോഗികൾക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ബി എം എ ജി പി കമ്മിറ്റി ചെയർ ഡോ. കെയ്റ്റി ബ്രാമൽ-സ്റ്റൈനർ സർക്കാരിനെതിരെ കടുത്ത വിമർശനം ആണ് ഉന്നയിച്ചത് . ഫെബ്രുവരി മാസത്തിൽ നിലവിൽ വന്ന കരാറിലൂടെ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അത് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു . ഈ രീതിയിൽ നടപ്പാക്കിയാൽ ആശുപത്രിയിൽ ഉണ്ടാകുന്ന രീതിയിൽ ഉള്ള വെയ്റ്റിംഗ് ലിസ്റ്റുകൾ ജിപി സേവനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും നേരിട്ടുള്ള കൺസൾട്ടേഷനുകൾ കുറയാനും ഇടയാകും എന്നും അവർ മുന്നറിയിപ്പ് നൽകി. സർക്കാർ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ തങ്ങൾക്ക് ഔദ്യോഗികമായി സമര മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും യൂണിയൻ വ്യക്തമാക്കി.