ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു സ്വകാര്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ബുധനാഴ്ച ബർമിംഗ്ഹാം വിമാനത്താവളത്തിൽ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. വുഡ്ഗേറ്റ് ഏവിയേഷന്റെ ഇരട്ട എഞ്ചിൻ ബീച്ച് കിംഗ് എയർ 200, ഉച്ചയ്ക്ക് 1:30 ഓടെയാണ് പറന്നുയരുന്നതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു വിമാനത്താവളത്തിൽ തിരിച്ച് വരികയായിരുന്നു. ബെൽഫാസ്റ്റിലേക്ക് പോകുകയായിരുന്ന വിമാനം ലാൻഡിംഗ് ഗിയർ തകരാറിലായതോടെയാണ് റൺവേയുടെ ഒരു വശത്തേക്ക് നീങ്ങിയത്.
സംഭവത്തിൽ ഒരാൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. വിമാനത്തിൻെറ അടിയന്തിര ലാൻഡിംഗ് കാര്യമായ തടസ്സമുണ്ടാക്കി. ഇതിന് പിന്നാലെ എല്ലാ വിമാന പുറപ്പെടലുകളും വരവുകളും വൈകുന്നേരം 7:30 വരെ നിർത്തിവച്ചു. ഇത് 116 ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളെയാണ് ബാധിച്ചത്. മാഞ്ചസ്റ്റർ, ലൂട്ടൺ, സ്റ്റാൻസ്റ്റഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് ഏകദേശം 21 വിമാനങ്ങൾ തിരിച്ചുവിട്ടു. അതേസമയം പല വിമാനങ്ങളും രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്.
44 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിന് പിന്നാലെ വിമാന സർവീസുകളുടെ പെട്ടെന്നുള്ള റദ്ദാക്കൽ നിരവധി യാത്രക്കാരെയാണ് ദുരിതത്തിൽ ആക്കിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനങ്ങൾ വ്യാപകമായ കാലതാമസം കാണിച്ചു. എയർ ലിംഗസ്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. സംഭവത്തിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ സ്കൂൾ യൂണിഫോമുകൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരാണ്. ഇത്തരം കുടുംബങ്ങളെ സർക്കാർ തലത്തിൽ സഹായിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. യുകെയിലെ ഏറ്റവും വലിയ ഡെബ്റ്റ് അഡ്വൈസ് ചാരിറ്റി ആയ മണി വെൽനസ് ആണ് ഈ വിഷയം ചർച്ചയാക്കിയിരിക്കുന്നത്.
സ്കൂൾ യൂണിഫോമിന്റെ വിലയിൽ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ടിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഗ്രാന്റുകൾ നൽകണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. സ്കോട്ട് ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങൾക്കും ബാക്ക്-ടു-സ്കൂൾ വസ്ത്രങ്ങൾക്കായി ഒരു കുട്ടിക്ക് £93 മുതൽ £200 വരെ ക്ലെയിം ചെയ്യാൻ കഴിയും. എന്നാൽ ഇംഗ്ലണ്ടിലെ കൗൺസിലുകളിൽ അഞ്ചിലൊന്ന് മാത്രമേ എന്തെങ്കിലും സാമ്പത്തിക പിന്തുണ നൽകുന്നുള്ളൂ എന്ന് മണി വെൽനസ് കണ്ടെത്തി. ഒരു സ്റ്റാറ്റിയൂട്ടറി സ്കൂൾ വസ്ത്ര ഗ്രാന്റ് അവതരിപ്പിക്കാൻ അവർ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് യൂണിഫോമിനുള്ള പണം കൗൺസിലുകൾ നിർബന്ധമായും നൽകണമെന്ന ആവശ്യം ശക്തമാകുന്നത്. സ്കൂളുകൾക്ക് നിർബന്ധിക്കാവുന്ന ബ്രാൻഡഡ് ഇനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി നിയമം മാറ്റുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് (DfE) പറഞ്ഞു, ഇത് ചില കുടുംബങ്ങൾക്ക് ബാക്ക്-ടു-സ്കൂൾ ഷോപ്പിൽ 50 പൗണ്ടിൽ കൂടുതൽ ലാഭിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, DfE കണക്കുകൾ പ്രകാരം, പ്രൈമറി സ്കൂൾ കുട്ടികൾക്ക് ഒരു സ്കൂൾ യൂണിഫോമിന്റെ ശരാശരി വില £340 ൽ കൂടുതലും സെക്കൻഡറി വിദ്യാഭ്യാസത്തിലുള്ളവർക്ക് ഏകദേശം £454 ഉം ആണ്. താഴ്ന്ന വരുമാനമുള്ള പല കുടുംബങ്ങൾക്കും ശരിയായ പിന്തുണയില്ലാതെ യൂണിഫോമുകൾ താങ്ങാനാവുന്നതല്ല എന്ന് മണി വെൽനസിലെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്‌സ് ഓഫീസർ ആദം റോൾഫ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിലെ വാട്ടർ തീം പാർക്കിൽ നാലുവയസ്സുകാരി പെൺകുട്ടി മുങ്ങി മരിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മരണത്തിലേയ്ക്ക് നയിച്ച സുരക്ഷാ വീഴ്ചയെ കുറിച്ച് വിവിധ ഏജൻസികൾ ആണ് അന്വേഷണം തുടങ്ങിയത്. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിൽ തങ്ങളുടെ പരിസ്ഥിതി ആരോഗ്യ സംഘം പോലീസുമായി ചേർന്ന് പൂർണ്ണ ആരോഗ്യ സുരക്ഷാ അന്വേഷണം നടത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന ദാരുണ സംഭവത്തെ തുടർന്ന് ഇന്നലെ വാട്ടർ തീം പാർക്ക് അടച്ചിരുന്നു. ഉടമസ്ഥരായ വാട്ടർവേൾഡ് തങ്ങളുടെ അക്വാ പാർക്ക്, മിനി ഗോൾഫ്, മിനി വില്ലേജ് എന്നിവ ഇന്ന് ബുധനാഴ്ച വീണ്ടും തുറക്കുമെന്ന് പറഞ്ഞു.
തിങ്കളാഴ്ചയാണ് വാട്ടർ തീം പാർക്കിലെ സ്വിമ്മിങ് പൂളിൽ 4 വയസുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടത് . ഇന്നലെ ഉച്ചകഴിഞ്ഞ് പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവിടത്തെ ജീവനക്കാരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് തന്നെ പെൺകുട്ടിയെ ചികിത്സിച്ചതായും കുറച്ച് സമയത്തിന് ശേഷം അവൾ മരിച്ചതായും സ്റ്റാഫോർഡ്ഷെയർ പോലീസ് പറഞ്ഞു. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടനെ ലൈഫ് ഗാർഡും മാനേജ്മെന്റ് ടീമുകളും കുളത്തിന്റെ അരികിൽ ചികിത്സ നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് സാക്ഷിയായവരോ ഇതിനെ കുറിച്ച് അറിവുള്ളവരോ 101 എന്ന നമ്പറിൽ വിളിക്കാൻ സ്റ്റാഫോർഡ്ഷെയർ പോലീസ് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് യൂത്ത് ക്ലബ്ബുകൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു . കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യം വെച്ചാണ് സർക്കാരിൻറെ ഈ നടപടി. ഇതോടൊപ്പം സ്കൂൾ സമയത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾക്കായും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 88 ബില്യൺ പൗണ്ടിന്റെ ധനസഹായം വിദ്യാർത്ഥികൾക്ക് സ്‌പോർട്‌സ്, ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ, കല, സംഗീതം, സംവാദം, സന്നദ്ധസേവനം എന്നീ മേഖലകളിലായാണ് ക്ലബ്ബുകൾ ചിലവഴിക്കേണ്ടത്.
കുട്ടികളും യുവാക്കളും വീടുകളിൽ ഒറ്റപ്പെട്ട് സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യം ഉണ്ടെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. യുവാക്കൾക്ക് മാനസികമായ പിൻതുണ നൽകുന്നതിനും ഒരു കമ്പ്യൂട്ടറിനും മൊബൈലിനും നൽകാൻ കഴിയാത്ത ആത്മവിശ്വാസവും ജീവിത നൈപുണ്യവും നൽകുന്നതിനും വേണ്ടിയാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 88 മില്യൺ പൗണ്ട് പാക്കേജിൽ, 22.5 മില്യൺ പൗണ്ട് മൂന്ന് വർഷത്തിനുള്ളിൽ 400 സ്‌കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പണമാണ്.
സ്കൗട്ട്സ്, ഗൈഡ്സ്, വോളണ്ടിയർ പോലീസ് കേഡറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും യുവജന സംഘടനകളിൽ ആയിരക്കണക്കിന് സ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ഫണ്ടുകൾ പ്രാദേശിക അധികാരികളെ പിന്തുണയ്ക്കും. 2012 നും 2023 നും ഇടയിൽ ഇംഗ്ലണ്ടിലെ പ്രാദേശിക അധികാരികൾ നടത്തുന്ന യുവജന കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞിരുന്നു. യുവജന ജോലികൾക്കായുള്ള കൗൺസിൽ ചെലവ് 75% കുറയുകയും യുവ തൊഴിലാളികളുടെ എണ്ണം ഏകദേശം 4,500 ആയി കുറയുകയും ചെയ്തു. പുതിയതായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഈ സ്ഥിതിവിശേഷത്തിന് ഒരു മാറ്റത്തിനു കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ സർക്കാർ ഈ ഇനത്തിൽ ചിലവഴിക്കുന്ന പണം മുൻ സർക്കാരുകളെക്കാൾ കുറവാണെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. ധനസഹായം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ യൂത്ത് വർക്ക് ചാരിറ്റിയായ യുകെ യൂത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്ലോറിസ് കൊടുങ്കാറ്റിൻെറ ആഘാതത്തിന് പിന്നാലെ സ്കോട്ട് ലൻഡിലുടനീളമുള്ള ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിന് പുറമെ, നിരവധി ട്രെയിൻ സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വരെ വേഗതയിൽ വീശിയടിച്ച ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.
ഇതിനോടകം 50,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏകദേശം 22,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി സ്കോട്ടിഷ്, സതേൺ വൈദ്യുതി ശൃംഖലകൾ (SSEN) റിപ്പോർട്ട് ചെയ്തു. ഫ്ലോറിസ് കൊടുങ്കാറ്റ് സമീപകാലത്തെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന വേനൽക്കാല കൊടുങ്കാറ്റാണെന്ന് SSEN പറയുന്നു. മോശം കാലാവസ്ഥ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം സേവനങ്ങൾ നിലനിർത്തുന്നതിനും വീണ മരങ്ങൾ നീക്കം ചെയ്യുന്നതിനും ജീവനക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ സ്കോട്ട് ലൻഡിന്റെ റൂട്ട് ഡയറക്ടർ റോസ് മൊറാൻ പറഞ്ഞു. അതേസമയം ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചിരിക്കുകയാണ്.
കൊടുങ്കാറ്റ് വിമാന സർവീസുകളെയും തടസപ്പെടുത്തിയിട്ടുണ്ട്. A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ലാങ്ക്‌ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. മോശം കാലാവസ്ഥ സാംസ്കാരിക പരിപാടികളെയും ബാധിച്ചിട്ടുണ്ട്. ഗ്ലാസ്‌ഗോയിലെ പുതിയ സ്പൈഡർമാൻ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ എഡിൻബർഗ് ഫ്രിഞ്ച് ഫെസ്റ്റിവലിൽ 100-ലധികം ഷോകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാലാവസ്ഥ ശാന്തമാകുമെന്നാണ് മെറ്റ് ഓഫീസിൻെറ പ്രവചനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വേഗതയിൽ വീശിയടിച്ച ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. ഇത് റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പലയിടത്തും സ്തംഭിക്കുന്നതിന് കാരണമായിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ലൈനുകളിൽ വീണ മരങ്ങളും മറ്റും നീക്കം ചെയ്യാൻ റെയിൽ ഓപ്പറേറ്റർമാർ പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ സ്കോട്ട്ലൻഡ് അറിയിച്ചു.
സാധ്യമാകുന്നിടത്തെല്ലാം സേവനങ്ങൾ നിലനിർത്തുന്നതിനും വീണ മരങ്ങൾ നീക്കം ചെയ്യുന്നതിനും ജീവനക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്‌വർക്ക് റെയിൽ സ്കോട്ട് ലൻഡിന്റെ റൂട്ട് ഡയറക്ടർ റോസ് മൊറാൻ പറഞ്ഞു. അതേസമയം ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചു. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനിൽക്കുകയാണ്.
A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ലാങ്ക്‌ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നത് സ്ഥിതിഗതികളെ കൂടുതൽ മോശമാക്കിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ കാരണം കാൽമാക് നടത്തുന്ന ഫെറി സർവീസുകളും നിർത്തിവച്ചു. തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികളുടെ കാര്യത്തിൽ ആശങ്കകൾ ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 52 വയസ്സുള്ള ലിൻഡ്‌സെയും ക്രെയ്ഗ് ഫോർമാനും ജനുവരി ആദ്യം മധ്യ ഇറാനിലെ കെർമാനിൽ ഒരു മോട്ടോർ ബൈക്ക് യാത്രയ്ക്കിടെ ആണ് ഇറാൻ കസ്റ്റഡിയിൽ എടുത്തത് . ചാരവൃത്തി ആരോപിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത് . ഇവരെ ടെഹറസ് സമീപമുള്ള ഒരു പ്രത്യേക ജയിലിലേയ്ക്ക് മാറ്റിയതായി അവരുടെ മകൻ ജോ ബെന്നറ്റ് പറഞ്ഞതാണ് വിവരം പൊതുസമൂഹത്തിൽ ചർച്ചയാകാൻ കാരണമായത്.
ലോകത്തിലെ ഏറ്റവും മോശം ജയിലുകളിൽ ആണ് തന്റെ മാതാപിതാക്കൾ ഇപ്പോഴുള്ളതെന്ന് ജോ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 200 ദിവസങ്ങൾക്കു മുമ്പാണ് ദമ്പതികൾ കസ്റ്റഡിയിലായത്. എന്നാൽ ഇതുവരെ തനിക്ക് അവരോട് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ജോ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ദമ്പതികളെ പുതുതായി കാണാൻ അനുവദിക്കാനും മാതാപിതാക്കളെ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കാനും ഇറാനിയൻ അധികൃതരോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ് ദമ്പതികൾ അറസ്റ്റിലായത്.
അർമേനിയിൽ നിന്നാണ് ഇവർ ഇറാനിൽ പ്രവേശിച്ചത്. പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിന് നാല് ദിവസം മുമ്പ് മാത്രമാണ് ദമ്പതികൾ അറസ്റ്റിലായത്. ദമ്പതികൾ ആശയവിനിമയം നിർത്തിയപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് ബന്ധുക്കൾക്ക് മനസ്സിലായി. എന്നാൽ ഇവർ വിദേശ സഞ്ചാരി വേഷത്തിൽ വിവരങ്ങൾ ശേഖരിക്കാൻ രാജ്യത്ത് പ്രവേശിച്ചു എന്നാണ് ഇറാനിയൻ അധികൃതർ പറഞ്ഞത്. ഇറാന്റെ ചാരവൃത്തി ആരോപണങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്നും നേരിട്ട് ഇറാനിയൻ അധികാരികളുമായി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്നും വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഫാമിലി പാർക്കിൽ 4 വയസുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. വാട്ടർ വേൾഡ് എന്ന ഫാമിലി പാർക്കിലെ സ്വിമ്മിങ് പൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവിടത്തെ ജീവനക്കാരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് തന്നെ പെൺകുട്ടിയെ ചികിത്സിച്ചതായും കുറച്ച് സമയത്തിന് ശേഷം അവൾ മരിച്ചതായും സ്റ്റാഫോർഡ്ഷെയർ പോലീസ് പറഞ്ഞു.
സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഈ പ്രാരംഭ ഘട്ടത്തിൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഡിറ്റക്ട് ചീഫ് ഇൻസ്പെക്ടർ ലൂസി മാസ്ക്യൂ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാട്ടർ വേൾഡ് അക്വാ പാർക്കിലെ ലഗൂൺ പ്രദേശത്താണ് സംഭവം നടന്നത് . പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടനെ ലൈഫ് ഗാർഡും മാനേജ്മെന്റ് ടീമുകളും കുളത്തിന്റെ അരികിൽ ചികിത്സ നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് സാക്ഷിയായവരോ ഇതിനെ കുറിച്ച് അറിവുള്ളവരോ 101 എന്ന നമ്പറിൽ വിളിക്കാൻ സ്റ്റാഫോർഡ്ഷെയർ പോലീസ് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂണീറ്റണിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പുരുഷന്മാരെ കോടതിയിൽ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖിൽ രണ്ട് ബലാത്സംഗ കുറ്റങ്ങൾ ആണ് നേരിടുന്നുത് . അതേസമയം രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേൽ 13 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് കൊല്ലൽ, ബലാത്സംഗത്തിന് സഹായിക്കൽ എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിയിരിക്കുന്നത്. പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാർവിക്ഷയർ കൗണ്ടി കൗൺസിൽ നേതാവ് ജോർജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാർവിക്ഷയർ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു. കുറ്റകൃത്യങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നത് രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും. ഇതിൽ വംശീയതയോ കുടിയേറ്റം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നില്ലെന്ന് പോലീസ് കൂട്ടി ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസുമായുള്ള കരാർ ഉൾപ്പെടെ ചാനൽ വഴിയുള്ള കടന്നുകയറ്റം തടയുന്നതിനുള്ള നടപടികൾക്കായി 100 മില്യൺ പൗണ്ട് കൂടി ചെലവഴിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനായി നാഷണൽ ക്രൈം ഏജൻസി ഉദ്യോഗസ്ഥർക്ക് പണം നൽകുമെന്ന് ആളുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകുമെന്നും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിന് കടുത്ത സമ്മർദ്ദമാണ് സർക്കാർ നേരിടുന്നത്. അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധം ഈ വാരാന്ത്യത്തിൽ വ്യാപിച്ചിരുന്നു . ശനിയാഴ്ച വടക്കൻ ലണ്ടനിലെ ഇസ്ലിംഗ്ടണിൽ തിസിൽ സിറ്റി ബാർബിക്കൻ ഹോട്ടലിന് പുറത്ത് പ്രതിഷേധക്കാരും എതിർ പ്രതിഷേധക്കാരും തമ്മിൽ നടന്ന ചെറിയ ഏറ്റുമുട്ടലിനുശേഷം ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം തടയാൻ ഫ്രാൻസുമായി ദീർഘകാല കരാർ സർക്കാർ ഒപ്പുവെച്ചിരുന്നു. പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ൽ ഇതുവരെ 25,000 ത്തിലധികം കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്. ഡോവറിൽ ബുധനാഴ്ച 13 ബോട്ടുകളിലായി 898 പേരെ കരയിലേക്ക് കൊണ്ടുവന്നതായി ഹോം ഓഫീസ് അറിയിച്ചു. ഇതോടെ ഈ വർഷം യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 25436 ആയി. ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് 25000 എന്ന സംഖ്യ വളരെ നേരത്തെ കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റ് 27-ാം തീയതിയാണ് 25000 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ നിർണ്ണായകമായ നീക്കങ്ങൾ യുകെ നടത്തുമ്പോഴാണ് ഒരു വശത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. അനധികൃത കുടിയേറ്റം തടയും എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുറത്തുവന്ന കണക്കുകളെ കുറിച്ച് കടുത്ത വിമർശനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ദേശീയ അടിയന്തിരാവസ്ഥ എന്നാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് എംപി പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത്. ഇതുകൂടാതെ ക്രോസിംഗുകൾ തടയാൻ ലേബർ പാർട്ടി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.