Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിങ്കൺഷെയറിലെ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഗോൾഡൻ ബീച്ച് ഹോളിഡേ പാർക്കിൽ ആണ് അപകടം സംഭവിച്ചത്. സ്കെഗ്നെസ്, വെയ്ൻഫ്ലീറ്റ്, സ്പിൽസ്ബി, ആൽഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയതായും രണ്ട് സംഘങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ അറിയിച്ചു.


തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.
ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ രണ്ട് ജീവനക്കാർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും
മരിച്ച രണ്ട് പേരുടെയും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ അവർക്കുണ്ടെന്നും സേന അറിയിച്ചു.


പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രദേശത്തെ വൈദ്യുത വിതരണം വിച്ഛേദിച്ചിരുന്നു. അന്വേഷണം പൂർത്തിയായാൽ ഉടൻ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് നാഷണൽ ഗ്രിഡിൻ്റെ വക്താവ് പറഞ്ഞു. അടിയന്തിര സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ഈസ്റ്റ് ലിൻഡ്സെ ഡിസ്ട്രിക്റ്റ് കൗൺസിൽ പൊതുജനങ്ങളോട് പ്രദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് ബുക്കിംഗ് സിസ്റ്റത്തിലെ പിഴവുകൾ കാരണം ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യുന്നത് ദുഷ്കരമായി തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യുന്നതിനുള്ള ഏകമാർഗ്ഗം ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) വെബ്‌സൈറ്റ് വഴിയാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 6 മണിക്ക് ഡിവിഎസ്എയുടെ വെബ്സൈറ്റിൽ ബുക്കിംഗ് ആരംഭിക്കുമെങ്കിലും ടെസ്റ്റ് സ്ലോട്ടുകൾ കിട്ടാറില്ലന്നതാണ് വ്യാപകമായി ഉയർന്നുവരുന്ന പരാതി.


പല വ്യക്തികളും സ്ഥാപനങ്ങളും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റ്‌ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതാണ് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഡിവിഎസ്എയുടെ ഉപയോഗ നിബന്ധനകളുടെ ലംഘനമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബുക്കിംഗ് സേവനം ദുരുപയോഗം ചെയ്തതിന് ഡിവിഎസ്എ 800-ലധികം ബിസിനസ് അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ആണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 62 പൗണ്ട് ഫീസിനു പുറമേ ഒരു ഇടനിലക്കാരന് നൂറുകണക്കിന് പണം നൽകാൻ തയ്യാറല്ലെങ്കിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റ് ലഭിക്കാൻ ശരാശരി അഞ്ച് മാസമെടുക്കും എന്നതാണ് നിലവിലെ ദുരവസ്ഥ.

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്. പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. യുകെയിൽ തന്നെ സ്കോട്ട് ലൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ്. 23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രമുഖ ഹാസ്യ നടൻ റസ്സൽ ബ്രാൻഡിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. നിരവധി ആരോപണങ്ങൾക്ക് ശേഷം 2023 സെപ്റ്റംബറിൽ ആണ് റസ്സൽ ബ്രാൻഡിനെതിരെ നടപടി ആരംഭിച്ചത്. ബ്രാൻഡ് മെയ് 2 ന് ലണ്ടനിലെ കോടതിയിൽ ഹാജരാകുമെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

നാല് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആണ് ഇയാൾക്ക് എതിരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗം, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. വേറെ ആർക്കെങ്കിലും സമാനമായ പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് മെട്രോപോളിറ്റൻ പോലീസ് അഭ്യർത്ഥിച്ചു. 1999 ൽ ബോൺമൗത്ത് ഏരിയയിൽ ബ്രാൻഡ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ വേറെയും ആരോപണങ്ങൾ കൂടി ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

2001 ൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിൽ ഒരു സ്ത്രീയെ അസഭ്യം പറഞ്ഞു, 2004 ൽ വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് റസ്സൽ ബ്രാൻഡിനെതിരെ ഉയർന്നു വന്നിരിക്കുന്ന മറ്റ് ആരോപണങ്ങൾ. കേസന്വേഷണം തുടരുകയാണെന്നും ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള ഡെറ്റ് സൂപ്റ്റ് ആൻഡി ഫർഫി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ നല്ലൊരു ശതമാനത്തിന്റെയും ക്ലാസുകൾ നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 170,000 ലധികം കുട്ടികളുടെ സ്കൂൾ പാഠങ്ങളുടെ പകുതിയെങ്കിലും നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വരെയുള്ളത് വെച്ച് കണക്കു കൂട്ടുമ്പോൾ ഇത് വളരെ ഉയർന്ന നിലയിലുള്ളതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


ഇത് മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്റെ 2.3 ശതമാനം ആണ്. ഈ വിദ്യാർത്ഥികൾക്ക് 2023 – 24 അധ്യയന വർഷത്തിൽ നടന്ന ക്ലാസുകളിൽ കുറഞ്ഞത് 50 ശതമാനം എങ്കിലും നഷ്ടപ്പെട്ടതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 – 23 ൽ ഇത് 2.0% മാത്രമായിരുന്നു. മൊത്തത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ 171,269 വിദ്യാർത്ഥികളെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചിട്ടുണ്ട്, 2022-23 ൽ 150,256 ആയിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) ഡേറ്റ കാണിക്കുന്നു. നിലവിലെ DfE ഡേറ്റ 2006-07 ൽ ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള അവസാന അധ്യയന വർഷമായ 2018-19 ൽ, 60,247 പേരെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചു.

ഓരോ വർഷവും അനധികൃതമായി സ്കൂളുകളിൽ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളിൽ നിന്നു മുങ്ങുന്ന വിദ്യാർത്ഥികൾ പല ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയിൽ പെടുന്ന സംഭവവും കുറവല്ല. സ്കൂളുകൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികൾ ഉണ്ടെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജൻസികളുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയിൽ നിലവിലുണ്ട്. സെപ്റ്റംബറിൽ, ഇംഗ്ലണ്ടിലെ സ്കൂൾ ഹാജർ പിഴകൾ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി ഉയർന്നു, മൂന്ന് വർഷത്തിനുള്ളിൽ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോൾ 160 പൗണ്ടാണ് പിഴ. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഹാജർ മെച്ചപ്പെടുത്തുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആഹ്വാനം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ 2-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് ചൈന. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34% അധിക നികുതിയാണ് ഏപ്രിൽ 10 മുതൽ ചൈന ഏർപ്പെടുത്തുക. ഇത് ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും സാമ്പത്തിക വിപണികളിൽ കോളിളക്കമുണ്ടാക്കുകയും ചെയ്‌തു കഴിഞ്ഞു. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരി വിപണിയിൽ ഏകദേശം 5 ട്രില്യൺ ഡോളറിൻെറ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

യുകെയിലെ എഫ്‌ടി‌എസ്‌ഇ 100 തിങ്കളാഴ്ച മുതൽ 7% ത്തിലധികം ഇടിഞ്ഞു. കോവിഡ് -19 പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവ് ഉണ്ടാകുന്നത്. യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷം ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വ്യാപാര യുദ്ധം, ഉയർന്ന പണപ്പെരുപ്പത്തിനും മന്ദഗതിയിലുള്ള വളർച്ചയ്ക്കും കാരണമാകുമെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ദുർബലമായ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ഐ‌എം‌എഫ് ആശങ്ക പ്രകടിപ്പിച്ചു.

ചൈനയ്ക്ക് പുറമെ വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ട്രംപ് തീരുവ ചുമത്തി. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ദന്ത ഡോക്ടർമാരുടെ സേവനം ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നതിനുള്ള സർക്കാർ നടപടികൾ സമ്പൂർണ്ണ പരാജയമാണെന്ന വിമർശനം പുറത്തുവന്നു. സർക്കാരിൻറെ പല നടപടികളും പ്രതിസന്ധി കൂടുതൽ വഷളാക്കാൻ കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ദശലക്ഷക്കണക്കിന് രോഗികൾക്ക് ആണ് ദന്തപരിചരണം നിഷേധിക്കുന്നത്. എൻ എച്ച് എസിൽ മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ പലരും സ്വകാര്യമേഖലയിൽ ചികിത്സ തേടുന്നതിന് നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ആണ് കടുത്ത വിമർശനങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്.

ദന്ത ചികിത്സ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ കൺസർവേറ്റീവ് സർക്കാരിന്റെ കാലത്ത് പുതിയ പദ്ധതികൾ ആരംഭിച്ചിരുന്നു. 1.5 ദശലക്ഷത്തിലധികം അധിക എൻഎച്ച്എസ് ചികിത്സകൾ അല്ലെങ്കിൽ 2.5 ദശലക്ഷം അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള നടപടികൾ ആണ് സർക്കാർ തലത്തിൽ തുടക്കമിട്ടത് . ഇതിൻറെ ഭാഗമായി അധികമായി ജോലി ചെയ്യുന്ന ദന്ത ഡോക്ടർമാർക്ക് 20,000 പൗണ്ട് ഇൻസെന്റീവ് ലഭിക്കുന്ന സ്കീം സർക്കാർ അവതരിപ്പിച്ചിരുന്നു. ന്യൂ പ്രീമിയം പേഷ്യന്റ് (NPP ) എന്നപേരിൽ അവതരിപ്പിച്ച ഈ പദ്ധതിയിൽ ഓരോ പുതിയ രോഗികളെയും ഡോക്ടർമാർ ചികിത്സിക്കുമ്പോൾ അവർക്ക് ക്രെഡിറ്റ് ലഭിക്കുന്ന സംവിധാനവും ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചതിനുശേഷം കുറഞ്ഞത് 88 മില്യൺ പൗണ്ട് ചിലവായ NPP, പ്രതിസന്ധി കൂടുതൽ വഷളാകാൻ കാരണമായതായും, എൻഎച്ച്എസ് ദന്തഡോക്ടറെ കാണുന്ന പുതിയ രോഗികളിൽ 3% കുറവ് വന്നതായും ആണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് . കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മൊബൈൽ ഡെന്റൽ വാനുകൾ പൂർണ്ണമായും നിന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിൽ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം പല ദന്തഡോക്ടർമാരും സ്വകാര്യമേഖലയിൽ ജോലി സ്വീകരിക്കുന്നതിന് കാരണമായതായി PAC ചൂണ്ടികാണിക്കുന്നു. ശരിയായ വേതനം ലഭിച്ചില്ലെങ്കിൽ കൂടുതൽ ഡോക്ടർമാർ സ്വകാര്യ മേഖലയിലേയ്ക്ക് ചുവടു മാറാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ 4 – ന് പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാർ ഒരു തകർന്ന ആരോഗ്യ പരിപാലന മേഖലയെ ആണ് ലഭിച്ചതെന്നും അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെൻറ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവയാണ് ഇപ്പോൾ എല്ലാവരുടെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. യുകെയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനം നികുതിയാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ അനുസരിച്ച് കടുത്ത ആശങ്കയിലാണ് എല്ലാവരും. യുഎസിൻറെ പുതിയ താരിഫ് നയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്കോച്ച് വിസ്കിയുടെ നിര്മാതാക്കളെയാണ്. യുഎസ് ആണ് പ്രധാനമായും സ്കോച്ച് വിസ്കിയുടെ മാർക്കറ്റ് എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

പ്രതിവർഷം 971 മില്യൺ പൗണ്ട് സ്കോച്ച് വിസ്കി ആണ് യുഎസിലേയ്ക്ക് കയറ്റി അയക്കുന്നത്. ഐസ്ലേ ദ്വീപിൽ കിൽചോമാൻ ഡിസ്റ്റിലറി നടത്തുന്ന ആന്റണി വിൽസ് താരിഫുകൾ വിപണിയിൽ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കയിലാണ്. ഇത് വ്യവസായത്തിന് വലിയൊരു തിരിച്ചടിയാണ് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുഎസ് തീരുമാനത്തിൽ വന്ന മാറ്റം സ്കോച്ച് വിസ്കിയുടെ വ്യവസായത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നാണ് പൊതുവെ എല്ലാവരും അഭിപ്രായപ്പെടുന്നത്. സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കികൾക്ക് 25 ശതമാനം ലെവി യുഎസ് ഏർപ്പെടുത്തിയതിന് തുടർന്ന് 2019 -ൽ വൻ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേയ്ക്ക് വിൽപ്പനയിൽ 600 മില്യൺ പൗണ്ട് നഷ്ടം ഉണ്ടായതായി സ്കോട്ടിഷ് വിസ്കി അസോസിയേഷന്റെ കണക്കുകൾ കാണിക്കുന്നത്.

യുഎസ് താരിഫ് കൂട്ടിയതും കൊണ്ട് സ്കോച്ച് വിസ്കിയുടെ നിർമ്മാതാക്കൾ നേരിടുന്നത് വൻ വെല്ലുവിളിയാണ്. വില ഉയർത്തിയാൽ ഉപഭോക്താക്കൾ മറ്റ് ഉത്പന്നങ്ങൾ തേടി പോകും. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ലഭിക്കുന്ന വിപണി വില മുൻപത്തെ പോലെ തന്നെ പിടിച്ചു നിർത്താൻ തങ്ങളാൽ ആകുന്നതെല്ലാം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സ്കോച്ച് വിസ്കിയെ സംബന്ധിച്ചിടത്തോളം യുഎസിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടേതായ വെല്ലുവിളികൾ ഇല്ല എന്നതാണ് ഒരു പ്രത്യേകത. എന്നിരുന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ യുഎസ് ഏർപ്പെടുത്തിയ താരിഫ് മാറുമോ എന്ന ആശങ്ക ശക്തമാണ്.തൊഴിൽ ഉടമകളുടെ ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിച്ച് യുകെ സർക്കാർ കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയതിനെ പുറമെയാണ് നിലവിലെ പ്രശ്നങ്ങൾ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

യുഎസിലേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന മിക്ക ഉത്പന്നങ്ങളുടെയും നിർമ്മാതാക്കളുടെ അവസ്ഥ ഇത് തന്നെയാണ്. യുഎസിൻ്റെ താരിഫ് നയം കാർ നിർമ്മാണ മേഖലയേയും വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. യുഎസിലേയ്ക്ക് കയറ്റി അയക്കുന്ന വാഹനങ്ങൾക്ക് 25 ശതമാനം എന്ന പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു . അടുത്ത കുറെ മാസങ്ങൾക്കുള്ളിൽ കാറിന്റെ നിർമ്മാണ സാമഗ്രികൾക്കും സമാനമായ നികുതി ഏർപ്പെടുത്തും. യുകെയുടെ കാർ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും കഴിഞ്ഞവർഷം യു എസിലേയ്ക്ക് ആണ് നടന്നത്. അതുകൊണ്ടു തന്നെ ട്രംപിന്റെ പുതിയ താരിഫ് നയം കാർ നിർമ്മാതാക്കൾക്കും വൻ തിരിച്ചടിയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൂട്ടൻ എയർപോർട്ടിന്റെ വിപുലീകരണത്തിന് സർക്കാർ അംഗീകാരം നൽകി. ബെഡ്‌ഫോർഡ്‌ഷെയർ ആസ്ഥാനമായുള്ള വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഇരട്ടിയായി 32 ദശലക്ഷം ആയി ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുകെയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായിരുന്നു ലൂട്ടൺ. പ്രതിവർഷം 16.9 ദശലക്ഷം ആളുകൾ ആണ് 132,000 വിമാനങ്ങളിൽ ആയി ഇതുവഴി യാത്ര ചെയ്യുന്നത് . ഒരു പുതിയ ടെർമിനലിൻ്റെ നിർമ്മാണം വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ പുതിയ ടാക്സി വേകൾ, നിലവിലുള്ള ടെർമിനലിൻ്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. വിപുലീകരണ പദ്ധതിയോട് അനുബന്ധമായി 11,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്താവള വികസനത്തിനെതിരെ വിമർശനവും ഉയർന്നു വരുന്നുണ്ട്. പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ സർക്കാർ അവഗണിച്ചതായി കാമ്പെയ്ൻ ഗ്രൂപ്പായ ലഡാക്കൻ്റെ ആൻഡ്രൂ ലംബോൺ പറഞ്ഞു. 2030-ഓടെ നെറ്റ് സീറോയിൽ എത്താനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെ പരിഹസിക്കുന്നതാണ് ഈ വിപുലീകരണം എന്ന് റൂറൽ ചാരിറ്റി CPRE കൂട്ടിച്ചേർത്തു. സെൻട്രൽ ലണ്ടനിൽ നിന്ന് ഏകദേശം 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലൂട്ടൺ, ചെലവ് കുറഞ്ഞ യാത്രകൾക്ക് പേരുകേട്ടതാണ്. യാത്രയ്ക്ക് മാത്രമല്ല യുകെയുടെ സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഈ എയർപോർട്ടിന് നിർണ്ണായകമായ പങ്കുണ്ട് . നേരിട്ടും അല്ലാതെയും 27000 -ലധികം തൊഴിൽ അവസരങ്ങൾ ആണ് എയർപോർട്ടിനോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുന്നത്. ഓരോ വർഷവും യുകെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഏകദേശം 1.8 ബില്യൺ പൗണ്ട് ആണ് ലൂട്ടൻ എയർ പോർട്ടിന്റെ സംഭാവന .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂളിൽ ഒരു വീടിന് തീപിടിച്ച് പതിമൂന്ന് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പ്രെസ്‌കോട്ടിലെ കിംഗ്‌സ്‌വേയിലെ ഒരു മിഡ്-ടെറസ്ഡ് വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം കണ്ടെത്തിയതെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.

ഒരു പുരുഷനും സ്ത്രീയും അഞ്ച് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കൗമാരക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സമീപസ്ഥലങ്ങളിലേയ്ക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെന്നും പോലീസ് അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് സേനയും മെർസിസൈഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഉൾപ്പെട്ട സംയുക്ത അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിധിയുടെ വിളയാട്ടത്തിന്റെ ഫലമായി ചൂടു കണ്ണീരിൽ കുതിർന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ യുകെ മലയാളിയും പ്രതിശ്രുത വധുവും ദാരുണമായി കൊല്ലപ്പെട്ടു. യുകെയിൽ എൻജിനീയർ ആയ അഖിൽ അലക്സും ( 27) സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്ന ടീന (26) യുമാണ് വാഹനാപകടത്തിൽ ധാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത ജൂൺ 16-ാം തീയതി നാട്ടിൽ വെച്ച് വിവാഹം കഴിക്കാനിരിക്കെയാണ് ദാരുണമായ ദുരന്തം ഉണ്ടായത് .

വയനാട് അമ്പലവയൽ ഇളയിടത്ത് മഠത്തിൽ ആണ് അഖിൽ അലക്സിന്റെ കുടുംബം. സൗദിയിൽ കാർഡിയാക് സെൻററിൽ നേഴ്സായ ടീന വയനാട് നടവയൽ നെയ്ക്കുപ്പക്കാരി കുന്നേൽ കുടുംബാംഗമാണ്.

അഖിലിന്റെ അനിയൻ നേഴ്സായ ഡെനിൻ അലക്സും യുകെയിൽ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.

അവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ഫലമായി കാറുകൾക്ക് തീപിടിച്ചതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അഖിലിന്റെയും ടീനയുടെയും അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലികൾ ബന്ധുമിത്രാദികളെ അറിയിക്കുന്നു.

Copyright © . All rights reserved