Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡിലെ ഒരു സ്കൂളിൽ 15 വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥി സഹപാഠിയുടെ കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടു. നഗരത്തിലെ ഗ്രാൻവില്ലെ റോഡിലുള്ള ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അടിയന്തിര മെഡിക്കൽ സർവീസുകൾ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തെ തുടർന്ന് കൊലപാതക കുറ്റത്തിന് 15 വയസ്സുകാരനായ ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതായും അയാൾ കസ്റ്റഡിയിൽ തുടരുകയാണെന്നും സൗത്ത് യോർക്ക് ഷെയർ പോലീസ് അറിയിച്ചു . എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ലിൻഡ്സെ ബട്ടർഫീൽഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്കൂളിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ സാന്നിധ്യം തുടരുകയാണ്.


നേരത്തെ വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ സംഘർഷാവസ്ഥ നില നിന്നിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനെ തുടർന്ന് ഓൾ സെയിന്റ്സ് ഹെഡ്മാസ്റ്റർ ഷോൺ പെൻഡർ ജനുവരി 29 ന് രക്ഷിതാക്കൾക്ക് സ്ഥലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി സന്ദേശം അയച്ചിരുന്നു. കുറച്ച് വിദ്യാർത്ഥികൾ തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്നാണ് ഈ നടപടി എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും സംശയങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടുക്കം രേഖപ്പെടുത്തി. ഒരു പിതാവ് എന്ന നിലയിൽ തന്റെ ചിന്തകൾ മരിച്ച കുട്ടിയുടെ കുടുംബത്തോടൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സ്കൂൾ, പോലീസ്, കൗൺസിൽ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാർഷിക നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനവും പിന്നിട്ടപ്പോൾ ഏകദേശം 1.1 ദശലക്ഷം പേർക്ക് അതിന് സാധിച്ചില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ടാക്സ് ഫയൽ ചെയ്യുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇവർക്ക് 100 പൗണ്ട് പിഴ അടയ്ക്കേണ്ടി വരുമെന്ന് എച്ച് എം ആർ സി അറിയിച്ചു. നിലവിൽ ഏകദേശം 11.5 ദശലക്ഷം ആളുകൾ സമയപരുധിക്കുള്ളിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്.


സ്വയം തൊഴിൽ ചെയ്യുന്നവരും ഒന്നിലധികം വരുമാന സ്രോതസ്സുകളുള്ളവരുമായവർ എല്ലാ വർഷവും നികുതി റിട്ടേൺ സമർപ്പിക്കേണ്ടവരിൽ ഉൾപ്പെടുന്നവരാണ്. അവസാന നിമിഷം നികുതി അടയ്ക്കാൻ ശ്രമിച്ച പലർക്കും സാങ്കേതിക പ്രശ്നങ്ങൾ മൂലം അതിന് സാധിച്ചില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നികുതി അടയ്ക്കാത്തവരാണെങ്കിൽ പോലും ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടിവരും. അല്ലാത്തവർക്കാണ് പ്രാരംഭ പിഴയായി 100 പൗണ്ട് അടയ്ക്കേണ്ടതായി വരുന്നത്. മൂന്നുമാസത്തിനു ശേഷം വീണ്ടും തൽസ്ഥിതി തുടരുകയാണെങ്കിൽ ഒരു ദിവസം 10 പൗണ്ട് എന്ന നിലയിൽ അധിക പിഴ അടയ്ക്കേണ്ടതായി വരും .


നിലവിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്ത ഏതൊരാളും കൂടുതൽ പിഴകൾ ഒഴിവാക്കാൻ എത്രയും വേഗം റിട്ടേൺ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി എച്ച് എം ആർ സി യുടെ ഉപഭോക്തൃ സേവനങ്ങൾക്കായുള്ള ഡയറക്ടർ ജനറൽ മർട്ടിൽ ലോയ്ഡ് പറഞ്ഞു. കുടിശ്ശിക ഉള്ള നികുതി വൈകി അടയ്ക്കുന്നതിന് പിഴ കൂടാതെ പലിശയും ഒടുക്കേണ്ടതായി വരും. പിഴയ്‌ക്കെതിരെ അപ്പീൽ നൽകണമെങ്കിൽ ഒരു ഫോം ഫയൽ ചെയ്തോ എച്ച് എം ആർ സി -ക്ക് ഒരു കത്ത് എഴുതിയോ അപ്പീൽ നൽകാം. എന്നാൽ അപ്പീൽ നൽകുന്നതിന് മുമ്പ് സ്വയം വിലയിരുത്തൽ പൂർത്തിയാക്കിയിരിക്കണം. മന:പൂർവ്വം നികുതി ദായകരെ ബുദ്ധിമുട്ടിക്കുന്നതിനും ഓൺലൈൻ സേവനങ്ങൾക്കായി പ്രേരിപ്പിക്കുന്നതിനുമായി മോശം ഫോൺ സേവനം ആണ് നൽകിയത് എന്ന ആരോപണം എച്ച് എം ആർ സി നിഷേധിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിങ്ങൾ അബദ്ധത്തിലാണെങ്കിൽ പോലും ബസ് ലെയ്നുകളിൽ കൂടി വാഹനം ഓടിച്ചിട്ടുണ്ടോ? ഒട്ടു മിക്കവരുടെയും ഉത്തരം അതെ എന്നായിരിക്കും. റോയൽ ഓട്ടോ മൊബൈൽ ക്ലബ് (ആർ എസി) നടത്തിയ ഒരു പഠനം അനുസരിച്ച് ഏകദേശം മൂന്നിൽ ഒരു വിഭാഗം ഡ്രൈവർമാർ ഈ രീതിയിൽ ബസ് ലെയ്നുകളിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. സർവേയിൽ പങ്കെടുത്ത 36 ശതമാനം പേരും ഈ രീതിയിൽ വാഹനം ഓടിച്ചിട്ടുള്ളവരാണ്.

പലരും ഇത്തരം കുറ്റങ്ങൾ ചെയ്തത് മന: പൂർവ്വമല്ലാത്തതു കാരണം ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് പകരം ആദ്യം മുന്നറിയിപ്പു നൽകണമെന്ന ശുപാർശയാണ് ആർ എസി മുന്നോട്ട് വച്ചിരിക്കുന്നത്. അബദ്ധത്തിൽ ബസ് അപകടത്തിൻ്റെ ലെയ്നുകളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അഞ്ചിൽ രണ്ടുപേർ (42%) ക്യാമറകളിൽ പിടിക്കപ്പെടുകയും പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്.


ഇത്തരത്തിൽ പ്രശ്നത്തിൽപ്പെട്ട പലരും സൂചനാ ഫലകങ്ങളുടെ അഭാവമാണ് പ്രശ്നത്തിന് കാരണമെന്നാണ് അഭിപ്രായപ്പെട്ടത്. ഏകദേശം 56 ശതമാനം ആൾക്കാരും സൈനേജ് അപര്യാപ്തമാണെന്നാണ് പറഞ്ഞ്. ബസ് ലെയ്നിൽ മനഃപൂർവ്വം വാഹനമോടിച്ചതായി 4% മോട്ടോർ വാഹന ഉടമകൾ മാത്രമാണ് സമ്മതിച്ചത്. മിക്ക ഡ്രൈവർമാരും മനഃപൂർവ്വം ബസ് ലെയ്നുകളിൽ വാഹനമോടിക്കുന്നവരല്ലെന്ന് ആർഎസി പോളിസി മേധാവി സൈമൺ വില്യംസ് പറഞ്ഞു. ആർ എ സി നടത്തിയ സർവേയിലെ കണ്ടെത്തൽ ഇത് സാധൂകരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. പല സ്ഥലങ്ങളിലും ബസ് ലെയ്ൻ നിയമങ്ങളും വ്യത്യസ്തമാണ്. ചിലത് തിരക്കേറിയ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അല്ലെങ്കിൽ ടാക്സികൾ, മോട്ടോർ ബൈക്കുകൾ പോലുള്ള മറ്റ് ചില വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ബസ് പാതകൾ ഉണ്ട് . ഇതും ഡ്രൈവർമാർക്ക് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർ കെട്ടിടത്തിലേയ്ക്ക് ഇടിച്ചു കയറി 4 പേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. മരിച്ച 4 പേരും എസെക്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 04:40 ന് കോൾചെസ്റ്ററിലെ മാഗ്ഡലൻ സ്ട്രീറ്റിൽ ആണ് അപകടം നടന്നത്. ഉടൻതന്നെ അടിയന്തര സേവന സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.


മകൈൽ ബെയ്‌ലി (22), ഇവാ ഡറോൾഡ്-ചിക്കായ (21), ആന്റണി ഹിബ്ബർട്ട് (24), ഡാൽജാങ് വോൾ (22) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് എസെക്സ് പോലീസ് പറഞ്ഞു. അപകടത്തിൽ മറ്റ് വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. പ്രദേശത്ത് ഒരു കറുത്ത ഫോർഡ് ഫോക്കസ് ഓടിക്കുന്നത് കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സ്റ്റുവർട്ട് ഹൂപ്പർ പറഞ്ഞു. 4 വിദ്യാർത്ഥികളുടെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും. മരിച്ചവരിൽ ഹിബ്ബർട്ട് , ഡാൽജാങ് വോൾ എന്നിവർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ടീമിലെ മികച്ച കളിക്കാരായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകളുടെ ഉടമസ്ഥർക്ക് ഏപ്രിൽ മുതൽ ഉയർന്ന ആദ്യവർഷ നികുതി നിരക്കുകൾ നേരിടേണ്ടി വരും. ഉയർന്ന തോതിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്നതിനായും, ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് നയിക്കുന്നതിനായും നിരവധി പുതിയ വാഹനങ്ങൾക്ക് ആദ്യ വർഷ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (വി ഇ ഡി ) വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ഒരു കാറിൻ്റെ ആദ്യ വർഷത്തെ നികുതി കണക്ക് അത് ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ് കണക്കിലെടുത്താണ് കണക്കാക്കുന്നത്. നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് വി ഇ ഡി ചാർജുകളൊന്നും ഈടാക്കുന്നില്ല. അതേസമയം, ഒരു കിലോമീറ്ററിൽ 111ഗ്രാം മുതൽ 150ഗ്രാം വരെ പുറന്തള്ളുന്ന കാറുകൾക്ക് 220 പൗണ്ട് തുകയാണ് വി ഇ ഡി ചാർജ്ജായി നൽകേണ്ടത്. ഒരു കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ പുറന്തള്ളുന്നവർ അവരുടെ ആദ്യ വർഷത്തേക്ക് 2,745 പൗണ്ട് നൽകണം. എന്നാൽ ആദ്യമായി ഇലക്ട്രിക് വാഹനങ്ങളിൽ വി ഇ ഡി കൊണ്ടുവരുന്നതാണ് പുതിയ മാറ്റം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഏപ്രിൽ മുതൽ അവരുടെ ആദ്യ വർഷ വി ഇ ഡി ചാർജ്ജായി 10 പൗണ്ട് നൽകേണ്ടതായി വരും. ഇതേ സമയം, പെട്രോൾ,ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് ആദ്യവർഷ വി ഇ ഡി നിരക്കായി ഇരട്ടി ചാർജ് ആണ് ഏപ്രിൽ മുതൽ ഉടമസ്ഥർക്ക് നൽകേണ്ടി വരിക എന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

പഴയ ഇലക്ട്രിക് വാഹനങ്ങൾ (2017-നും 2024-നും ഇടയിൽ രജിസ്റ്റർ ചെയ്തവ) ഏപ്രിൽ മുതൽ പ്രതിവർഷം 195 പൗണ്ട് നൽകണം. 2017-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ പ്രതിവർഷം 20 പൗണ്ടും നൽകണം എന്നാണ് പുതിയ നിയമങ്ങളിൽ അനുശാസിക്കുന്നത്. അതോടൊപ്പം തന്നെ, 40,000 പൗണ്ടിൽ കൂടുതൽ വിലയുള്ള പുതിയ കാറുകൾ വാങ്ങുന്നവർ ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 410 പൗണ്ട് അധികമായി എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റ് എന്ന നിലയിൽ ഇനി മുതൽ നൽകേണ്ടിവരും. നിലവിൽ ഇത് ഇലക്ട്രിക് കാറുകൾക്ക് ബാധകമല്ലെങ്കിലും, ഭാവിയിൽ ഇലക്ട്രിക് കാറുകളും ഇതിന്റെ പരിധിയിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ, ഒരു പുതിയ ഫോർഡ് പ്യൂമ ഡ്രൈവർക്ക് ആദ്യ വർഷ വി ഇ ഡി നിരക്ക് 220 പൗണ്ടിൽ നിന്ന് 440 പൗണ്ടായി ഉയരും. അതേസമയം ഒരു റേഞ്ച് റോവർ വാങ്ങുന്നയാൾക്ക് 5490 പൗണ്ട് വരെ നൽകേണ്ടിവരും. ഇലക്ട്രിക്ക് കാറുകളും പെട്രോൾ ഡീസൽ വാഹനങ്ങളും തമ്മിലുള്ള വി ഇ ഡി തിരക്കിന്റെ അന്തരം ക്രമാതീതമായി വർധിപ്പിച്ചത് ആളുകളെ കൂടുതൽ ഇലക്ട്രിക് കാറുകളിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൻ്റെ ഒക്ടോബർ ബജറ്റിലെ മാറ്റങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റൽ ബറോയിൽ യുകെ മലയാളി മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ തോമസ് ആണ് വീട്ടിലെ സ്റ്റെയർകെയ്സ് ഇറങ്ങവെ വീണ് പരുക്കേറ്റതിനെ തുടർന്ന് ജീവൻ വെടിഞ്ഞത്. വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം 49 വയസ്സ് മാത്രം പ്രായമുള്ള സോജന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം മാർച്ചിലാണ് സോജൻ യുകെയിലെത്തിയത്. ഇവിടെ മോറിസൺ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുകയായിരുന്നു. കെയർ ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ , കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് ഭാര്യയ്ക്ക് യുകെയിൽ ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലാണ് സോജനും മക്കളും ഇവിടെ എത്തി ചേർന്നത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു ( യുകെ) എന്നിവരാണ് സഹോദരർ. കുറുമ്പനാടം അസംപ്ഷൻ സീറോ മലബാർ ആർച്ച് ഇടവകാംഗമാണ് സോജനും കുടുംബവും. സോജൻ്റെ മ്യത സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സോജൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവണതകളെ ഇല്ലാതാക്കാൻ നാല് പുതിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സി എസ് എ എം ) സൃഷ്ടിക്കാനായി രൂപകല്പന ചെയ്ത എ ഐ ഉപകരണം കൈവശം വയ്ക്കുകയോ സൃഷ്ടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.


ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും യുകെ എന്ന് ഹോം ഓഫീസ് അറിയിച്ചു. ഈ രീതിയിലുള്ള Al ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവലുകൾ കൈവശം വയ്ക്കുന്നവർക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. Al ഉപയോഗിച്ച് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഏറ്റവും പുതിയ ഓൺലൈൻ ഭീഷണികൾ ചെറുക്കാനായി നിയമങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും ഓൺലൈനിൽ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അവർ പറഞ്ഞു.


കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയോ ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകളുടെ നടത്തിപ്പുകാർക്കെതിരെ കർശനമായ നടപടികൾ വരും. ഇത്തരം പ്രതിലോമ പ്രവർത്തികൾ ചെയ്യുന്നവർ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടതായി വരും . കുട്ടികൾക്ക് ലൈംഗിക ഭീഷണി ഉയർത്തുന്നുവെന്ന് സംശയിക്കുന്ന വ്യക്തികൾ യുകെയിൽ പ്രവേശിക്കുവാൻ ശ്രമിക്കുമ്പോൾ ഫോൺ മുതലായ അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുവാൻ ഉള്ള അനുവാദം ബോർഡർ ഫോഴ്സിന് ഉണ്ടായിരിക്കും. പലപ്പോഴും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നത് വിദേശത്താണ്. ഓൺലൈനിൽ കുട്ടികൾക്ക് നേരെയുള്ള ഭീഷണികളുമായി ബന്ധപ്പെട്ട് ഓരോ മാസവും ഏകദേശം 800 അറസ്റ്റുകൾ നടത്തുന്നതായി നാഷണൽ ക്രൈം ഏജൻസി (NCA) പറഞ്ഞു. രാജ്യവ്യാപകമായി 840,000 മുതിർന്നവർ ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികൾക്ക് ഭീഷണിയാണെന്ന് റിപ്പോർട്ട് പറയുന്നു . ഇത് മുതിർന്നവരുടെ ജനസംഖ്യയുടെ 1.6% വരുമെന്നാണ് കണക്കുകൾ കാണിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അബർഡീനിൽ കാണാതായ രണ്ട് സഹോദരിമാരെ അവസാനമായി കണ്ട സ്ഥലത്തിന് സമീപം രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് രാത്രി 9 മണിക്കാണ് വിക്ടോറിയ പാലത്തിന് സമീപത്തുള്ള നദിയിൽ നിന്ന് ഉദ്യോഗസ്ഥർ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ക്വീൻ എലിസബത്ത് പാലത്തിനു സമീപം ആണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തോട് അനുബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഹസ്തി കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് സ്കോട്ട് ലൻഡ് പോലീസ് പറഞ്ഞു.

രണ്ട് സഹോദരിമാരുടെ തിരോധാനം ഒരു വലിയ തിരച്ചിൽ പ്രവർത്തനത്തിന് ആണ് തുടക്കമിട്ടത് . മൃതദേഹങ്ങൾ കണ്ടെടുത്ത വിക്ടോറിയ പാലവും ക്വീൻ എലിസബത്ത് പാലവും റിവർ ഡീയിൽ ഏകദേശം അര മൈൽ അകലെയാണ്. സംഭവത്തിൽ ദുരൂഹത നീക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് ഇന്നലെ പോലീസ് സൂപ്രണ്ട് ഡേവിഡ് ഹോവിസൺ പറഞ്ഞിരുന്നു. സഹോദരിമാർ ഏകദേശം 10 വർഷം മുമ്പ് ആണ് സ്കോട്ട് ലൻഡിലേക്ക് താമസം മാറിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ച് വർഷം മുമ്പ്, 2020 ജനുവരി 31 നാണ് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത്. അന്ന്, ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി 47 വർഷമായി നിലനിർത്തിയിരുന്ന രാഷ്ട്രീയ ബന്ധം വിച്ഛേദിച്ചു. ബ്രെക്‌സിറ്റ് രാഷ്ട്രീയമായും സാമൂഹികമായും വലിയ ഭിന്നിപ്പുണ്ടാക്കി. ഇപ്പോഴും ബ്രെക്സിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വാദങ്ങൾ തകൃതിയിൽ നടന്ന് വരികയാണ്. 2021-ൽ ഇ യു സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും യുകെ പുറത്തുകടന്നത് ചരക്ക് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.

യുകെ വ്യാപാരത്തിൽ ബ്രെക്‌സിറ്റിൻ്റെ സ്വാധീനത്തെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്. യുകെ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനേക്കാൾ 6% മുതൽ 30% വരെ ചരക്ക് കയറ്റുമതി കുറഞ്ഞതായി പഠനങ്ങൾ കണക്കാക്കുന്നു. ബ്രെക്‌സിറ്റ് യുകെയിലെ ചെറുകിട സ്ഥാപനങ്ങളെ വലിയ കമ്പനികളേക്കാൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഇ യു ഇമിഗ്രേഷനും നെറ്റ് മൈഗ്രേഷനും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ കാരണം യുകെ സർവകലാശാലകൾ കൂടുതൽ നോൺ-ഇയു വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തു. 2021-ൽ അവതരിപ്പിച്ച ബിരുദാനന്തര തൊഴിൽ അവകാശങ്ങൾ യുകെയെ കൂടുതൽ ആകർഷകമാക്കി.

ഒരു പ്രധാന ബ്രെക്സിറ്റ് വാഗ്ദാനമായിരുന്നു നിയമപരമായ പരമാധികാരം. അതായത്, യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാനുള്ള യുകെയുടെ സ്വാതന്ത്രം. തുടക്കത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിന് യുകെ ഇ യു നിയമങ്ങൾ പാലിച്ചു. ഇവയാണ് “റീടൈൻഡ്‌ ഇ യു നിയമങ്ങൾ ” എന്നറിയപ്പെടുന്നത്. 2023 ആയപ്പോഴേക്കും തൊഴിലാളികളുടെ അവകാശങ്ങൾ, ഭക്ഷണ നിലവാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായി ഇത്തരം 6,901 നിയമങ്ങൾ നിലനിന്നു. 2023 അവസാനത്തോടെ അവയെല്ലാം നീക്കം ചെയ്യാൻ ഗവൺമെൻ്റ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് 600 നിയമങ്ങൾ മാത്രമാണ് ഒഴിവാക്കിയത്. പ്രാദേശിക മത്സ്യബന്ധന അവകാശങ്ങൾ, കൃഷി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ബ്രെക്‌സിറ്റ് ഉണ്ടാക്കിയ ആഘാതങ്ങൾ ഒട്ടേറെയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു 16 കാരിയായ എവിലിൻ ചാക്കോയുടേത്. 2020 ജൂലൈ 13 നാണ് ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെ എവിലിൻ ചാക്കോയെ റോയൽ വോൾട്ടൺ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കുടുംബം നടത്തിയ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് അഞ്ചുവർഷത്തിനുശേഷമുള്ള അന്തിമ വിധി വന്നിരിക്കുന്നത്. എവിലിന്റെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് കഴിഞ്ഞ ആഴ്ച ജനുവരി 20ന് ബോൾട്ടൺ കൊറോണർ കോടതിയിൽ ആരംഭിച്ചു. ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് അന്തിമ വിധി ഉണ്ടായത്. മരണസമയം എവിലിന്റെ പ്രായം 16 മാത്രമായിരുന്നുവെന്നും എന്നാൽ കുട്ടികളുടെ വാർഡിൽ പ്രവേശിപ്പിക്കുന്നതിന് പകരം സങ്കീർണ ചികിത്സ ആവശ്യമായ മുതിർന്നവരുടെ വാർഡിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെ റോയൽ ബോൾട്ടൺ ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയെ കുട്ടിയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷക സംഘം കോടതിയിൽ എടുത്തു കാട്ടി.

2020 ജൂലൈ ഒന്നിനാണ് ഫാൻവർത്തിലെ സ്വന്തം വീട്ടിൽ പാരസെറ്റമോൾ അമിതമായി കഴിച്ചതിനെ തുടർന്ന് എവിലിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എവലിന് വേണ്ടത്ര ശ്രദ്ധ അധികൃതർക്ക് നൽകാൻ ആയില്ല എന്ന് അഭിഭാഷക സംഘം വാദിക്കുന്നു. ഇതിനു പുറമേ മുഴുവൻ സമയം നിരീക്ഷണം ആവശ്യമായ പെൺകുട്ടിക്ക് ഒറ്റയ്ക്ക് സിഗരറ്റ് വലിക്കാൻ പുറത്തു പോകാനുള്ള അനുവാദം അധികൃതർ നൽകിയതിനുള്ള എതിർപ്പും സംഘം പ്രകടിപ്പിച്ചു. അമിതമായി പാരസെറ്റമോൾ കഴിച്ചതിന് പിന്നാലെ ആംബുലൻസിൽ കയറുവാൻ എവിലിൻ വിസമ്മതിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങൾ തന്നോടൊപ്പം വരുന്നില്ല എന്ന വ്യവസ്ഥയിലാണ് ആശുപത്രിയിൽ പോയത്. എവിലിനെ വാർഡിൽ പ്രവേശിപ്പിച്ചതിനു ശേഷം കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ആശുപത്രിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് എവിലിന്റെ കുടുംബം പറയുന്നു. എവിലിനെ കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്ന മുതിർന്നവർക്കായുള്ള C2 എന്ന കോംപ്ലക്സ് കെയർ വാർഡിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കുട്ടി ഡിസ്ചാർജ് ചെയ്യുന്നതിന്റെയും തുടർ ചികിത്സയുടെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച ചെയ്തതിന് ശേഷം രണ്ടുമണിക്കൂറിനകം ആശുപത്രി പരിസരത്തുള്ള മരക്കൂട്ടം നിറഞ്ഞ പ്രദേശത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

എവലിനെ അഡ്മിറ്റ് ചെയ്തിരുന്ന C2 വാർഡിലെ കൺസൾട്ടന്റുമാരായ ഡോക്ടർ വീ ഹാൻ ലിം, ഡോക്ടർ ജെറാൾഡിൻ ഡോണലി എന്നിവർ കേസിൽ തെളിവുകൾ നൽകിയിരുന്നു. എവിലിൻ മുമ്പ് ആൻറി ഡിപ്രസന്റുകൾ കഴിച്ചിരുന്നെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് ആറുമാസം മുൻപ് മുതൽ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല. എവിലിനു മുൻപും ശേഷവും വാർഡിൽ ഈ പ്രായപരിധിയിലുള്ള രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നും കോംപ്ലക്സ് കെയർ വാർഡിൽ എവിലിൻ കഴിയുന്നതിനെ പറ്റിയുള്ള ആശങ്കകൾ താൻ പ്രകടിപ്പിച്ചതാണെന്നും ഡോക്ടർ ഡോണലി പറഞ്ഞു.

13 വയസ്സ് മാത്രമായിരിക്കുമ്പോൾ ഓവർഡോസ് മരുന്ന് കഴിച്ചതിനെ തുടർന്ന് എവിലിൻ ചികിത്സ നേടിയിട്ടുണ്ട് എന്ന വാദം കോടതിയിൽ എത്തിയിരുന്നു. ഇത്തരത്തിൽ പലവട്ടം ആശുപത്രിയിൽ എവിലിനെ പ്രവേശിപ്പിച്ചിരുന്നു എന്ന രേഖകളും ആശുപത്രി അധികൃതർ നിരത്തി. എന്നാൽ ഇതൊക്കെ ആശുപത്രി അധികൃതർക്ക് സംഭവിച്ച പിഴവുകൾക്ക് പരിഹാരം ആകുമോ എന്ന കുടുംബത്തിൻറെ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. വീട്ടിൽ തനിക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ എവിലിൻ തനിക്ക് സ്വന്തമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഒരുക്കിയ സൗകര്യം കുട്ടിക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല എന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് തെറ്റായ വാർഡ് ലഭിച്ചതും വീടിനു പകരം പോകേണ്ട മറ്റൊരു താമസസ്ഥലം കണ്ടെത്താൻ വൈകിയതും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണെന്ന് കൊറോണർ കോടതി വ്യക്തമാക്കി. എവിലിൻ മരിക്കുന്നതിന് തലേദിവസം ജീവൻ ഒടുക്കാൻ ശ്രമം നടത്തിയതായി സഹപ്രവർത്തകർ വഴി അറിഞ്ഞിരുന്നുവെന്ന് ഒരു നേഴ്‌സ് കൊറോണർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 1.49 ഹോസ്പിറ്റൽ വാർഡിൽ നിന്നും പുറത്തു കടന്ന എവിലിനെ മൂന്നരയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved