Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി സ്കൂൾ, നേഴ്സറി ജീവനക്കാരുടെ ഒരു ദേശീയ ടൂത്ത് ബ്രഷിംഗ് പദ്ധതിക്ക് യുകെ സർക്കാർ തുടക്കം കുറിക്കുകയാണ്. ചില സ്കൂളുകളിൽ സമാനമായ പരിപാടികൾ ഇതിനകം നിലവിലുണ്ട്, എങ്കിലും ദരിദ്ര പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ സംരംഭത്തിന് ഇനി കേന്ദ്ര ധനസഹായം ലഭിക്കും. പുതിയ സംരംഭം കുട്ടികൾക്ക് പല്ലുവേദന അനുഭവപ്പെടുന്നത് തടയാനും എൻ എച്ച് എസിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് ദന്ത വിദഗ്ധർ അറിയിച്ചു. പുതിയ പരിപാടി പ്രയോജനകരമാകുമെങ്കിലും കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ് (NAHT) അറിയിച്ചു.

2006 മുതൽ സ്കോട്ട് ലൻഡിലും 2009 മുതൽ വെയിൽസിലും ദേശീയ മേൽനോട്ടത്തിലുള്ള ടൂത്ത് ബ്രഷിംഗ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. നോർത്തേൺ അയർലൻഡിൽ, ദരിദ്ര പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ധനസഹായ പദ്ധതിയുടെ ഭാഗമായി 2016 മുതൽ ചില നേഴ്‌സറി ജീവനക്കാർ ടൂത്ത് ബ്രഷിംഗിന് മേൽനോട്ടം വഹിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂൾ ദിവസത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും എങ്ങനെ പല്ല് തേക്കണമെന്ന് കുട്ടികളെ പഠിപ്പിക്കും.

വീട്ടിൽ നിന്ന് പല്ല് തേക്കുന്നത് പിന്തിരിപ്പിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ആശയമെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ, ഇംഗ്ലണ്ടിലെ അഞ്ച് വയസ്സുള്ള നാലിൽ ഒരാൾക്ക് ദന്തക്ഷയം അനുഭവപ്പെട്ടിട്ടുണ്ട്, ദരിദ്ര പ്രദേശങ്ങളിൽ ഈ നിരക്ക് മൂന്നിൽ ഒന്നായി ഉയരുന്നു. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ആശുപത്രി പ്രവേശനത്തിന്റെ പ്രധാന കാരണവും പല്ലിന് ക്ഷയം തന്നെയാണ്. പല മേഖലകളിലും, ഒരു എൻ‌എച്ച്എസ് ദന്തഡോക്ടറെ സമീപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മാഞ്ചസ്റ്ററിലും ബെൽഫാസ്റ്റിലും ആരംഭിക്കുന്ന കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആളുകൾ തമ്മിലുള്ള ബന്ധവും ആഴത്തിലാക്കാൻ ഇത് സഹായിക്കും എന്ന് യുകെ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഹൈക്കമ്മീഷനെ കൂടാതെ എഡിൻബർഗിലും ബർമിംഗ്ഹാമിലും ഇന്ത്യക്ക് കോൺസുലേറ്റുകളുണ്ടായിരുന്നു.

പുതിയ രണ്ട് കോൺസിലേറ്റുകൾ യുകെയിൽ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് 40 വർഷമായി ഇന്ത്യ യുകെയിൽ ഒരു കോൺസുലേറ്റ് തുടങ്ങിയിട്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ഈ നടപടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് . ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം വളരെ ആഴിമേറിയതാണെന്നും സമീപ കാലത്ത് നടക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾ അതിൻറെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.


ജയ്‌ശങ്കർ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നറെ മാഞ്ചസ്റ്ററിൽ കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമൂഹവുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം സംവദിച്ചു. ജയ്‌ശങ്കർ ബെൽഫാസ്റ്റിൽ വെച്ച് വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെംഗല്ലി, ജൂനിയർ മന്ത്രി ഐസ്‌ലിംഗ് റെയ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി . ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ കാമ്പസ് സ്ഥാപിക്കുന്ന ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയും അദ്ദേഹം സന്ദർശിച്ചു.

സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമെയാണ് ഇടിത്തീ പോലെ കോവിഡ് മഹാമാരിയും റഷ്യ- ഉക്രൈൻ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധവും യുകെയെ സാമ്പത്തികമായി പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിട്ടത്. റഷ്യ ഉക്രെയിൻ യുദ്ധത്തിനോടുള്ള അമേരിക്കയുടെ സമീപനം യുകെയെ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.


ഉക്രെയ്നിലെ സമാധാനം സംരക്ഷിക്കാൻ വർഷങ്ങളോളം യുകെ സൈനികരെ വിന്യസിക്കേണ്ടിവരുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോർഡ് സെഡ്‌വിൽ മുന്നറിയിപ്പ് നൽകിയത് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉക്രെയിനു നൽകുന്ന സാമ്പത്തിക സഹായം വർഷങ്ങളോളം രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലങ്ങു തടിയായേക്കും. യുകെയുടെ നേതൃത്വത്തിൽ 20 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ഉക്രെയിന് സൈനിക സാമ്പത്തിക സഹായങ്ങൾ നൽകാൻ രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നതെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ ഗ്രൂപ്പിൽ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

കഴിഞ്ഞദിവസം ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു . റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്‌തീൻ പതാകയുമായി ബിഗ് ബെൻ എലിസബത്ത് ടവറിന് മുകളിൽ കയറിയ യുവാവിനെ നീണ്ട 16 മണിക്കൂറിൻെറ പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. ശനിയാഴ്ച രാവിലെയാണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ടവറിന് മുകളിലൂടെ ചെരുപ്പുകൾ പോലും ധരിക്കാതെയുള്ള ഈ സാഹസം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തിര സംഘങ്ങൾ ഉടൻ എത്തിയെങ്കിലും തൻെറ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളൂ എന്നായിരുന്നു യുവാവിൻെറ ആവശ്യം.

ഇതിന് പിന്നാലെ, രക്ഷാപ്രവർത്തകർ ഒരു ക്രെയിൻ ഉപയോഗിച്ച് ഇയാളുമായി ചർച്ചകൾ നടത്തി. ഒടുവിൽ അർദ്ധരാത്രിയോടെ ചെറി പിക്കറിൽ കയറാൻ സമ്മതിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ആയിരുന്നു. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച വിഡിയോയിൽ യുവാവ് ആരെങ്കിലും തന്നെ സമീപിച്ചാൽ ഇനിയും ഉയരത്തിൽ കയറുമെന്ന മുന്നറിയിപ്പ് പറയുന്നത് കേൾക്കാം.

ബിഗ് ബെൻ എലിസബത്ത് ടവർ കയറുന്നതിൻെറ വീഡിയോ ഇയാൾ സ്വയം എടുത്തിരുന്നു. ഇതിൽ, പോലീസ് അടിച്ചമർത്തലിനും ഭരണകൂട അക്രമത്തിനുമെതിരായാണ് താൻ പ്രതിഷേധിക്കുന്നതെന്ന് പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ, വെസ്റ്റ്മിൻസ്റ്റർ പാലം അടച്ചിടുകയും പാർലമെൻ്റിൻ്റെ ഷെഡ്യൂൾ ചെയ്ത പര്യടനങ്ങൾ റദ്ദാക്കുകയും ചെയ്‌തു. രക്ഷാപ്രവർത്തനത്തിനായി സെൻട്രൽ ലണ്ടനിലെ ബ്രിഡ്ജ് സ്ട്രീറ്റിൽ ഒമ്പത് എമർജൻസി സർവീസ് വാഹനങ്ങൾ ഇന്നലെ എത്തിയിരുന്നു. യുവാവുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ചെറി പിക്കറിൽ കയറാൻ ഇയാൾ സമ്മതിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഭവന രഹിതരായ ആളുകളെ പുനരധിവസിപ്പിക്കാൻ 140 മില്യണിലധികം തുക ചിലവഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ കൗൺസിലുകളും അവരുടെ ഉടമസ്ഥതയിലുള്ള ഹൗസിംഗ് കമ്പനികളും ആണ് ഭവനരഹിതരായ ആളുകളെ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനായി ഈ തുക ചിലവഴിച്ചത്.

 

തലസ്ഥാനത്തെ ഒരു ഡസനിലധികം കൗൺസിലുകൾ 2017 മുതൽ ഇംഗ്ലണ്ടിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലുമായി 850 ലധികം പ്രോപ്പർട്ടികൾ വാങ്ങുന്നതിനായാണ് ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചത്. വീടുകൾ കൗൺസിലുകളുടെ നേരിട്ടോ അല്ലെങ്കിൽ ഭാഗികമായോ പൂർണ്ണമായോ അവർ ഉടമസ്ഥരായിട്ടുള്ള കമ്പനികളുടേതാണ്. ഭവനരഹിതരായ വ്യക്തികളെയും കുടുംബങ്ങളെയും പാർപ്പിക്കാനാണ് അവ ഉപയോഗിക്കുന്നത്.

കൗൺസിലുകൾ വാങ്ങിയ വീടുകളിൽ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ തെക്ക് – കിഴക്ക് ഭാഗത്തുള്ള ദരിദ്ര പ്രദേശങ്ങളിൽ ആണ് എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ ഈ സ്ഥലങ്ങളിൽ ഉള്ള ഭവനരഹിതർ കാരണം കടുത്ത പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ ആണ് ഇവ. അതുകൊണ്ട് തന്നെ ഭവനരഹിതരെ ഇത്തരം പ്രദേശങ്ങളിൽ അധിവസിപ്പിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഉയർന്നു വന്നിരിക്കുന്ന വിമർശനം. ഇത്തരം കടുത്ത പിന്നോക്കാവസ്ഥ കാരണം ഇവിടെ താമസിക്കുന്നവർക്ക് തുടർന്നുള്ള ജീവിതം കടുത്ത വെല്ലുവിളി ആയിരിക്കും എന്നാണ് ആക്ഷേപം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വീടുകളുടെ വില കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിക്കുന്നതിന് മുൻപ് കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുമെന്നും അതുകൊണ്ട് ഭവന വില കുതിച്ചുയരുമെന്നുമുള്ള പ്രതീക്ഷകൾക്ക് കടകവിരുദ്ധമായാണ് വിലകളിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഭവന വില റെക്കോർഡ് നിലവാരത്തിൽ എത്തിയതായി ഹാലി ഫാക്സ് പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ശരാശരി പ്രോപ്പർട്ടി വില 0.1% കുറഞ്ഞ് £298,602 ആയി.


യുകെയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാൻഡ് ടാക്സ് ചുമത്തപ്പെടുന്നത്. പ്രോപ്പർട്ടിയുടെ വാങ്ങൽ വിലയോ വിപണി മൂല്യമോ, ഏതാണ് ഉയർന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എസ് ഡി റ്റി എൽ സർക്കാരിന് വരുമാനം ഉണ്ടാക്കുകയും പ്രോപ്പർട്ടി ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തി ഭവന വിപണിയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2022 സെപ്റ്റംബറിൽ കൺസർവേറ്റീവ് ഗവൺമെന്റ് സ്റ്റാമ്പ് ഡ്യൂട്ടിയിൽ താൽക്കാലിക കുറവ് വരുത്തിയിരുന്നു. ഭവന വിപണിയെ പിന്തുണയ്ക്കുക, അതുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും സംരക്ഷിക്കുക, സ്വത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നിവയായിരുന്നു കൺസർവേറ്റീവ് സർക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യം. എന്നാൽ 2025 ഏപ്രിൽ മുതൽ കൂടുതൽ മാറ്റങ്ങളാണ് എസ് ഡി റ്റി എൽ നിരക്കുകളിൽ ഉണ്ടാകാൻ പോകുന്നത്. നിലവിൽ £250,000 ആയ ത്രെഷോൾഡ് നിരക്ക് പരിധി, മുമ്പത്തെ £125,000 എന്ന നിലയിലേക്ക് തിരികെ വരുമെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതോടൊപ്പം തന്നെ, ആദ്യമായി പ്രോപ്പർട്ടികൾ വാങ്ങുന്നവർക്കുള്ള ത്രെഷോൾഡ് നിരക്ക് പരിധി നിലവിൽ £425,000 ആണ്. അത് മുമ്പത്തെ £300,000 എന്ന നിലയിലേയ്ക്ക് ഏപ്രിലോടെ തിരികെ എത്തും. ഫസ്റ്റ്-ടൈം ബയേഴ്‌സ് റിലീഫ് അഥവാ കുറച്ച സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി വാങ്ങൽ വില നിലവിൽ £625,000 ആണ്. അത് മുമ്പത്തെ £500,000 ലെവലിലേയ്ക്ക് തിരികെ വരുന്നതും സർക്കാർ ഏർപ്പെടുത്തുന്ന മാറ്റങ്ങളിൽ ഒന്നാണ്.


ഏപ്രിൽ മുതൽ 125000 പൗണ്ടിനുള്ളിൽ ഒതുങ്ങുന്ന പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ്‌ ഡ്യൂട്ടികൾ ഉണ്ടാകില്ല. എന്നാൽ അതിനു മുകളിൽ വാങ്ങുന്നവർക്ക് നിശ്ചിത തുക ഈ ഇനത്തിൽ നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500,000 പൗണ്ടിൽ കൂടുതലാണെങ്കിൽ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ സാധിക്കുകയുമില്ല. ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ, എസ് ഡി റ്റി എൽ നിരക്കുകൾക്ക് പുറമേ 5 ശതമാനം നൽകേണ്ടിവരും. നിങ്ങളുടെ പുതിയ വാങ്ങൽ പൂർത്തിയാക്കി, 36 മാസത്തിനുള്ളിൽ നിങ്ങളുടെ പഴയ പ്രധാന വസതി വിൽക്കുകയാണെങ്കിൽ ഈ അധികമായ 5% നൽകേണ്ട ആവശ്യമില്ല. 2025 ലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി മാറ്റങ്ങളും, അവയുടെ സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. ഇതിൽനിന്ന് സർക്കാർ കൂടുതൽ വരുമാനം ഉണ്ടാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലസ്സ പനി കേസുകൾ ആർക്കെങ്കിലും പിടിപെടുന്നുണ്ടോ എന്നുള്ള കാര്യത്തിൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കടുത്ത നിരീക്ഷണം ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ നിന്ന് നൈജീരിയയിലേയ്ക്ക് മടങ്ങിയ ഒരു യാത്രക്കാരന് ലസ്സ പനി സ്ഥിരീകരിച്ചതാണ് ആശങ്ക ശക്തമാകാൻ കാരണമായത്. പ്രസ്തുത വ്യക്തിയുമായി സമ്പർക്കത്തിൽ ഇരുന്ന കൂടുതൽ ആളുകൾ കടുത്ത നിരീക്ഷണത്തിലാണ്.


വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരില്ലെന്നും പൊതുജനങ്ങൾക്ക് മൊത്തത്തിലുള്ള അപകട സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു. പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ആണ് ലസ്സ പനി വ്യാപകമായി കണ്ടുവരുന്നത്. ഭക്ഷണത്തിലൂടെയും എലികളുടെ വിസർജ്യങ്ങളിലൂടെയുമാണ് പനി ബാധിക്കുന്നത്.


ലസ്സ പനി യുകെയിൽ അപൂർവ്വമാണ്. നേരത്തെ കുറച്ചു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അടുത്തയിടെ 2022 – ലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അണു വ്യാപനം ഉണ്ടാവാതിരിക്കാൻ ലസ്സ പനി ബാധിച്ചവരെ തിരിച്ചറിയാൻ എല്ലാ ശ്രമവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ രോഗത്തിന് നിലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. ലസ്സ പനി കണ്ടെത്തുന്ന ആളുകൾക്ക് സപ്പോർട്ടീവ് ട്രീറ്റ്മെൻ്റ് ലഭിക്കും. സാധാരണഗതിയിൽ ലസ്സ പനി ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകി വരുന്നത് . പലപ്പോഴും രോഗബാധിതരായ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ ഈ രോഗം ബാധിച്ചവർക്ക് മൂക്കിലൂടെയും വായിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൂടെയും രക്തസ്രാവത്തിന് കാരണമാകും. മിക്ക ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാവുകയില്ലെങ്കിലും ചിലർക്ക് മാരകമാകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിരവധി പേരാണ് തങ്ങളുടെ കാറുകളിൽ വളർത്ത് നായ്ക്കളെ കൊണ്ടുപോകുന്നത്. എന്നാൽ ഇങ്ങനെ കൊണ്ടുപോകുന്നത് വഴി 5,000 പൗണ്ട് വരെ വലിയ പിഴ ഈടായേക്കാമെന്ന് വിദഗ്ദ്ധർ. നായ ഉടമകളായ 10 ഡ്രൈവർമാരിൽ ആറ് പേർ നിയമം ലംഘിക്കുകയും കാറുകളിൽ നായ്ക്കളെ സ്വതന്ത്രരായി വിടുകയും ചെയ്യുന്നതായി പുതിയ കണക്കുകൾ പറയുന്നു. ഇത്തരത്തിൽ യുകെയിലെ ഏകദേശം 13.5 ദശലക്ഷം നായ്ക്കളിൽ 8 ദശലക്ഷം നായ്ക്കളും വാഹനാപകടം മൂലമുണ്ടാകുന്ന ഗുരുതര പരിക്കുകൾക്കോ ​​മരണത്തിനോ ഇരയാകുന്നു. ഇതിന് പുറമെ, അശ്രദ്ധമായി വാഹനം ഓടിക്കുന്നത് വഴി കാർ അപകട സാധ്യതയും വർദ്ധിക്കുന്നു.


ആശങ്കാജനകമെന്നു പറയട്ടെ, ഇത്തരത്തിൽ നായ്ക്കളെ കൊണ്ടുപോകുന്ന മിക്ക വാഹന ഉടമകൾക്കും തങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയില്ല. വളർത്തുനായയെ മടിയിൽ ഇരുത്തുക, നായയുടെ തല ജനാലയിലൂടെ പുറത്തേക്ക് വയ്ക്കുക, വളർത്തുമൃഗങ്ങളെ കാറിൽ ഒരു നിയന്ത്രണവുമില്ലാതെ കാറിൽ അഴിച്ച് വിടുക തുടങ്ങിയവ നിത്യ സംഭവങ്ങളാണ്. ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്ക് മൂന്ന് മുതൽ ഒമ്പത് വരെ പെനാൽറ്റി പോയിന്റുകളും 1,000 പൗണ്ട് പിഴയും ലഭിക്കും. ഇത് കോടതിയിൽ എത്തിയാൽ 5,000 പൗണ്ടായി ഉയരും.

വളർത്തുമൃഗങ്ങളുടെ യാത്രാ സുരക്ഷയെ കുറിച്ച് അവബോധം വളർത്തുന്നതിനും മൃഗങ്ങൾക്ക് അനാവശ്യമായ പരിക്കുകൾ തടയുന്നതിനുമായി ‘ഇമാജിൻ ദി ഇംപാക്റ്റ്’ എന്ന പേരിൽ ഒരു കാമ്പെയ്‌ൻ പരിപാടി ഉടൻ നടക്കും. വളർത്തുമൃഗങ്ങളുടെ കാർ സീറ്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ടാവോ എന്ന കമ്പനിയാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാറുകളിൽ വളർത്തുമൃഗങ്ങളെ വേണ്ട സുരക്ഷയില്ലാതെ കൊണ്ടുപോകുന്നതിൻെറ അപകടങ്ങളെ കുറിച്ച് ഊന്നിപ്പറഞ്ഞ ടിവി വെറ്റ് ഡോ. സ്കോട്ട് മില്ലറുടെ പിന്തുണയോടെയാണ് ഈ കാമ്പെയ്‌ൻ നടക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കാതിരിക്കാനും പെട്ടെന്ന് നിർത്തുമ്പോൾ പരിക്കുകൾ തടയാനും നായ്ക്കൾക്ക് വേണ്ട സുരക്ഷാ ഫീച്ചറുകൾ നൽകണമെന്ന് ഹൈവേ കോഡ് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിണ്ടനിൽ മരണമടഞ്ഞ ഐറിന്(11 ) മാർച്ച് 12-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയിൽ ആണ് വിൽ ഷെയർ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്​നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുർബാനയ്ക്കും പൊതുദർശന ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.

സ്വിണ്ടനിൽ ടവർ സെന്ററിൽ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകൾ ഐറിൻ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിൻ രണ്ട് വർഷത്തിലേറെയായി പിഒഎൽജി മൈറ്റോകോൺഡ്രിയൽ ഡിസോർഡർ എന്ന അപൂർവ രോഗത്തിന്റെ ചികിത്സയിലായിരുന്നു . കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വർഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും സഹോദരങ്ങളും യുകെയിൽ എത്തിയത്. അഭിജിത്ത്, ഐഡൻ എന്നിവരാണ് സഹോദരങ്ങൾ.

എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്ന ഐറിൻ ഒരു മികച്ച ഗായിക കൂടിയായിരുന്നു. യുകെയിൽ എത്തിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂവെങ്കിലും പ്രാദേശിക മലയാളി സമൂഹത്തിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ഐറിൻ . അതുകൊണ്ട് തന്നെ ഐറിൻ്റെ മരണവാർത്ത തീരാ നോവായി കണ്ണീരോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ഐറിൻ്റെ മൃതദേഹം സ്വദേശമായ ഉഴവൂരിൽ എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏകോപിക്കുന്നത് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണന്ന് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ കൃതിഷ് കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തം നാട്ടിൽ നിന്ന് മനസ്സുനിറയെ സ്വപ്നങ്ങളുമായി അന്യനാട്ടിലേയ്ക്ക് കുടിയേറുക. മലയാളികളെ സംബന്ധിച്ചിടത്തോളം ഈ അനുഭവം പുത്തരിയല്ല. എന്നാൽ ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും അലട്ടുന്ന പല സ്ഥലങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം മലയാളികളുടെ കുടിയേറ്റത്തിന് സമാനമല്ല. ജീവൻ കൈയ്യിൽ പിടിച്ചുള്ള രണ്ടും വിട്ട കളിയാണ്. കടുത്ത യാതനകളാണ് വഴിയിലുടനീളം കാത്തിരിക്കുന്നത്. ഇംഗ്ലീഷ് ചാനൽ കടന്ന് കുടിയേറ്റത്തിന് ശ്രമിച്ച് കൊല്ലപ്പെടുന്നവരുടെ വാർത്തകൾ ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ് .

ആഭ്യന്തര യുദ്ധവും അസ്ഥിരതയും നടമാടുന്ന സുഡാനിൽ നിന്ന് ജീവൻ കൈയ്യിൽ പിടിച്ച് ഒരു പെൺകുട്ടി നടത്തിയ അതിസാഹസികമായ യാത്രയാണ് ഇന്ന് മലയാളം യുകെ വായനക്കാരിൽ എത്തിക്കുന്നത്. ഇന്ന് അവൾ യുകെയുടെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ എൻഎച്ച്എസിൽ ഒരു നേഴ്സായി അഭിമാനപൂർവ്വം ജോലി ചെയ്യുകയാണ് എന്നതാണ് ഈ അനധികൃത കുടിയേറ്റത്തിന് വാർത്താപ്രാധാന്യം നൽകുന്നത്. ഒരു ലോറിയുടെ പുറകിലിരുന്നാണ് റിഷാൻ ബെലെറ്റ് എന്ന 17 വയസ്സുകാരി തൻ്റെ ജന്മനാടായ സുഡാനിൽ നിന്ന് 2016 -ൽ യുകെയിൽ എത്തിയത് . കഴിഞ്ഞവർഷമാണ് അവൾ ഒരു നേഴ്സായി യോഗ്യത നേടിയത്.

റിഷാൻ ഇപ്പോൾ ഈസ്റ്റ് കെൻ്റിൽ ജോലി ചെയ്യുകയാണ് . സൗത്ത് ഈസ്റ്റിലെ 50000 -ത്തിലധികം വരുന്ന എൻഎച്ച്എസ് ജീവനക്കാരിൽ ഒരാളാണ് റിഷാൻ ബെലെറ്റ് ഇപ്പോൾ. കെൻ്റ് സസെക്സിലും സറേയിലുമായി ഏകദേശം 25% എൻഎച്ച്എസ് സ്റ്റാഫുകൾ വിദേശത്തുനിന്നുള്ളവരാണ്. സുഡാനിൽ നിന്ന് എത്തിയ തനിക്ക് യുകെയിലെ ഭാഷയും സംസ്കാരവും പൊരുത്തപ്പെടാൻ ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടായിരുന്നു എന്ന് അവൾ പറഞ്ഞു. നിയമ വിരുദ്ധമായ യുകെയിൽ എത്തിയെങ്കിലും എൻ എച്ച് എസിൻ്റെ ഭാഗമായി നേഴ്സ് ആയി ജോലി ചെയ്യുന്ന റിഷാൻ ബെലെറ്റിൻ്റേത് ഒരു അപൂർവ്വ അതിജീവനത്തിന്റെ കഥയാണ് . ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്റെ മാതൃ രാജ്യമായ സുഡാൻ വിട്ട് ലിബിയ, മെഡിറ്റേറിയൻ കടലിലൂടെയും യാത്രചെയ്താണ് റിഷാൻ യുകെയിൽ എത്തിയത്.

RECENT POSTS
Copyright © . All rights reserved