Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിണ്ടനിൽ മരണമടഞ്ഞ ഐറിന്(11 ) മാർച്ച് 12-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയിൽ ആണ് വിൽ ഷെയർ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ സെന്റ് ജോർജ് ക്​നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുർബാനയ്ക്കും പൊതുദർശന ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.

സ്വിണ്ടനിൽ ടവർ സെന്ററിൽ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകൾ ഐറിൻ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിൻ രണ്ട് വർഷത്തിലേറെയായി പിഒഎൽജി മൈറ്റോകോൺഡ്രിയൽ ഡിസോർഡർ എന്ന അപൂർവ രോഗത്തിന്റെ ചികിത്സയിലായിരുന്നു . കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വർഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും സഹോദരങ്ങളും യുകെയിൽ എത്തിയത്. അഭിജിത്ത്, ഐഡൻ എന്നിവരാണ് സഹോദരങ്ങൾ.

എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്ന ഐറിൻ ഒരു മികച്ച ഗായിക കൂടിയായിരുന്നു. യുകെയിൽ എത്തിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂവെങ്കിലും പ്രാദേശിക മലയാളി സമൂഹത്തിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ഐറിൻ . അതുകൊണ്ട് തന്നെ ഐറിൻ്റെ മരണവാർത്ത തീരാ നോവായി കണ്ണീരോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ഐറിൻ്റെ മൃതദേഹം സ്വദേശമായ ഉഴവൂരിൽ എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏകോപിക്കുന്നത് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണന്ന് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രഷറർ കൃതിഷ് കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തം നാട്ടിൽ നിന്ന് മനസ്സുനിറയെ സ്വപ്നങ്ങളുമായി അന്യനാട്ടിലേയ്ക്ക് കുടിയേറുക. മലയാളികളെ സംബന്ധിച്ചിടത്തോളം ഈ അനുഭവം പുത്തരിയല്ല. എന്നാൽ ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും അലട്ടുന്ന പല സ്ഥലങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം മലയാളികളുടെ കുടിയേറ്റത്തിന് സമാനമല്ല. ജീവൻ കൈയ്യിൽ പിടിച്ചുള്ള രണ്ടും വിട്ട കളിയാണ്. കടുത്ത യാതനകളാണ് വഴിയിലുടനീളം കാത്തിരിക്കുന്നത്. ഇംഗ്ലീഷ് ചാനൽ കടന്ന് കുടിയേറ്റത്തിന് ശ്രമിച്ച് കൊല്ലപ്പെടുന്നവരുടെ വാർത്തകൾ ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ് .

ആഭ്യന്തര യുദ്ധവും അസ്ഥിരതയും നടമാടുന്ന സുഡാനിൽ നിന്ന് ജീവൻ കൈയ്യിൽ പിടിച്ച് ഒരു പെൺകുട്ടി നടത്തിയ അതിസാഹസികമായ യാത്രയാണ് ഇന്ന് മലയാളം യുകെ വായനക്കാരിൽ എത്തിക്കുന്നത്. ഇന്ന് അവൾ യുകെയുടെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ എൻഎച്ച്എസിൽ ഒരു നേഴ്സായി അഭിമാനപൂർവ്വം ജോലി ചെയ്യുകയാണ് എന്നതാണ് ഈ അനധികൃത കുടിയേറ്റത്തിന് വാർത്താപ്രാധാന്യം നൽകുന്നത്. ഒരു ലോറിയുടെ പുറകിലിരുന്നാണ് റിഷാൻ ബെലെറ്റ് എന്ന 17 വയസ്സുകാരി തൻ്റെ ജന്മനാടായ സുഡാനിൽ നിന്ന് 2016 -ൽ യുകെയിൽ എത്തിയത് . കഴിഞ്ഞവർഷമാണ് അവൾ ഒരു നേഴ്സായി യോഗ്യത നേടിയത്.

റിഷാൻ ഇപ്പോൾ ഈസ്റ്റ് കെൻ്റിൽ ജോലി ചെയ്യുകയാണ് . സൗത്ത് ഈസ്റ്റിലെ 50000 -ത്തിലധികം വരുന്ന എൻഎച്ച്എസ് ജീവനക്കാരിൽ ഒരാളാണ് റിഷാൻ ബെലെറ്റ് ഇപ്പോൾ. കെൻ്റ് സസെക്സിലും സറേയിലുമായി ഏകദേശം 25% എൻഎച്ച്എസ് സ്റ്റാഫുകൾ വിദേശത്തുനിന്നുള്ളവരാണ്. സുഡാനിൽ നിന്ന് എത്തിയ തനിക്ക് യുകെയിലെ ഭാഷയും സംസ്കാരവും പൊരുത്തപ്പെടാൻ ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടായിരുന്നു എന്ന് അവൾ പറഞ്ഞു. നിയമ വിരുദ്ധമായ യുകെയിൽ എത്തിയെങ്കിലും എൻ എച്ച് എസിൻ്റെ ഭാഗമായി നേഴ്സ് ആയി ജോലി ചെയ്യുന്ന റിഷാൻ ബെലെറ്റിൻ്റേത് ഒരു അപൂർവ്വ അതിജീവനത്തിന്റെ കഥയാണ് . ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്റെ മാതൃ രാജ്യമായ സുഡാൻ വിട്ട് ലിബിയ, മെഡിറ്റേറിയൻ കടലിലൂടെയും യാത്രചെയ്താണ് റിഷാൻ യുകെയിൽ എത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രശസ്തമായ ഷേക്‌സ്‌പിയറിൻെറ പ്രണയകവിതകളിൽ ഒന്നിന്റെ നൂറു വർഷം പഴക്കമുള്ള അപൂർവമായ കൈയെഴുത്തുപ്രതി കണ്ടെത്തി. പതിനേഴാം നൂറ്റാണ്ടിലെ ഒരു കവിതാസമാഹാരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന വില്യം ഷേക്സ്പിയറിന്റെ സോണറ്റ് 116 ന്റെ പതിപ്പ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് ഡോ. ലിയ വെറോണീസ് കണ്ടെത്തിയത്. ഓക്‌സ്‌ഫോർഡിലെ ആഷ്‌മോളിയൻ മ്യൂസിയത്തിന്റെ സ്ഥാപകനായ ഏലിയാസ് ആഷ്‌മോളിന്റെ പ്രബന്ധങ്ങൾക്കിടയിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതി കണ്ടെത്തിയത്.

ഷേക്സ്പിയറിന്റെ മരണശേഷമുള്ള ദശകങ്ങളിൽ അദ്ദേഹത്തിൻെറ ജനപ്രീതി മനസ്സിലാക്കാൻ ജനപ്രീതി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ ഗവേഷകരെ സഹായിക്കുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ എമ്മ സ്മിത്ത് പറഞ്ഞു. ബോഡ്‌ലിയൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത എഴുത്തുകാരുടെ തിരഞ്ഞെടുത്ത പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു തരം കൈയെഴുത്തുപ്രതിയിൽ നിന്നാണ് സോണറ്റ് കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ സമാഹരിച്ച കാറ്റലോഗിൽ, ഷേക്സ്പിയറെ പരാമർശിക്കാതെ, “കൺസിസ്റ്റൻസി ഓൺ ലവ്” എന്ന് മാത്രം കവിതയെ വിശേഷിപ്പിക്കുകയായിരുന്നു.

ആദ്യ വരിയിൽ മാറ്റം വരുത്തിയതും ഷേക്സ്പിയറുടെ പേര് ഇല്ലാത്തതുമാണ് സോണറ്റ് 116 ന്റെ ഒരു പതിപ്പായി കവിത ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണമെന്ന് ഡോ. വെറോണീസ് അഭിപ്രായപ്പെട്ടു. രാജകീയവാദികളും പാർലമെന്റേറിയൻമാരും തമ്മിലുള്ള ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടമായ 1640-കളിലെ രാഷ്ട്രീയ പ്രാധാന്യമുള്ള കൃതികൾക്കൊപ്പമാണ് സോണറ്റിനെ കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യ- ഉക്രെയിൻ യുദ്ധത്തിൻറെ പരിണിതഫലമായി ലോകത്ത് പുതിയ ശാക്‌തിക ചേരികൾ രൂപപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്ന് അമേരിക്കൻ വ്യാപാര സൈനിക നയത്തിലുള്ള മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഉക്രെയിന് സൈനിക സാമ്പത്തിക പിന്തുണ നൽകുന്നതിൽ നിന്ന് ഉള്ള അമേരിക്കയുടെ പിന്മാറ്റം ആണ് പുതിയ ചേരിതിരിവിന് വഴി വെച്ചിരിക്കുന്നത്.


ഉക്രെയിനെ സഹായിക്കാൻ സന്നദ്ധരായവരുടെ കൂട്ടായ്മയിൽ നിലവിൽ 20 രാജ്യങ്ങൾ ചേരാൻ താത്‌പര്യപ്പെടുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സഖ്യത്തിനു വേണ്ടിയുള്ള ചർച്ചകളിൽ നേതൃസ്ഥാനം വഹിക്കുന്നത് യുകെയാണ്. യുകെയുടെയും ഫ്രാൻസിൻ്റെയും നേതൃത്വത്തിൽ ഈ വാരാന്ത്യത്തിൽ 18 യൂറോപ്യൻ, കനേഡിയൻ നേതാക്കളാണ് കൂട്ടായ തീരുമാനം എടുത്തത് . റഷ്യയുടെ അധിനിവേശം തുടങ്ങിയതു മുതൽ ഉക്രെയിന് ഏറ്റവും കൂടുതൽ പിൻതുണ നൽകുന്ന രാജ്യമാണ് യുകെ. ഉക്രെയിനിൽ നിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും ആ രാജ്യത്തിന് സാമ്പത്തിക സൈനിക സഹായം ഉറപ്പുവരുത്തുന്നതിനും അകമഴിഞ്ഞ സഹായമാണ് യുകെ നൽകുന്നത്.


ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീഡ്‌സിൽ യുകെ മലയാളി മരണമടഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കൽ ഹരിദാസ് ആണ് മരണമടഞ്ഞത്. 32 വയസ്സുകാരനായ അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

ഒന്നരവർഷം മുമ്പ് യുകെയിൽ എത്തിയ അനീഷ് ലീഡ്സിൽ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. ഭാര്യ ദിവ്യയെയും പിഞ്ചു കുട്ടികളായ ദേവനന്ദയെയും അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ്.

അനീഷിന്റെ മരണവാർത്ത കടുത്ത ഞെട്ടലാണ് യുകെ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിൻ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ വിവരം അറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം നാട്ടിലെത്തിച്ച് ചടങ്ങുകൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അനീഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ചില കമ്പനികൾ എഐ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതായി മൈക്രോസോഫ്റ്റിന്റെ യുകെ മേധാവി പറഞ്ഞു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അവരുടെ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്ന സമീപനത്തോട് പിന്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇത്തരം കമ്പനികളെ എഐ ഉപയോഗിക്കുന്ന കമ്പനികൾ പിന്നിലാക്കാനുള്ള സാധ്യത ഉണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ഏകദേശം 1,500 യുകെ മുതിർന്ന നേതാക്കളിലും 1,440 ജീവനക്കാരിലും ആയി നടത്തിയ മൈക്രോസോഫ്റ്റ് സർവേയിൽ, പകുതിയിലധികം എക്സിക്യൂട്ടീവുകളും തങ്ങളുടെ സ്ഥാപനത്തിന് ഔദ്യോഗിക എഐ പദ്ധതി ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ചു.

എഐ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ ജോലി എത്രമാത്രം കാര്യക്ഷമമായി ചെയ്യുന്നതിലെ വിടവ് വർദ്ധിക്കുന്നതായും സർവേയിൽ പറയുന്നു. എഐ ഉപയോക്താക്കൾ മറ്റുള്ളവരേക്കാൾ ക്രമാതീതമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മത്സര ഓട്ടത്തിൽ എഐ ഉപയോഗിക്കാത്തവർ പിന്നിലാകാം. ഇത് ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

അതേസമയം, ചില സ്ഥാപനങ്ങൾ എഐ ഉപയോഗിച്ചും വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്റെ യുകെ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ഹാർഡ്മാൻ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പൂർണ്ണമായി നടപ്പിലാക്കുന്നതിനുപകരം, അവർ പരീക്ഷണ ഘട്ടത്തിൽ തങ്ങി നിൽക്കുകയാണ്. ചാറ്റ് ജിപിറ്റിയുടെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരായ മൈക്രോസോഫ്റ്റ്, മനുഷ്യ ഇടപെടലില്ലാതെ ജോലികൾ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വഴി ജോലിസ്ഥലങ്ങളിൽ എഐ യുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഐയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സാരംഭത്തിൻെറ ഉദാഹരണമാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി, ക്ലയന്റുകളുമായി മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ വിദ്യാർത്ഥി നിരവധി ബലാത്സംഗ കേസുകളിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. 28 വയസ്സുകാരനായ ചൈനീസ് പൗരനായ ഷെൻഹാവോ സോ നടത്തിയ ലൈംഗിക കുറ്റങ്ങൾ ഇതുവരെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗവേഷണ വിദ്യാർത്ഥിയായാണ് ഇയാൾ ചൈനയിൽ നിന്ന് യുകെയിൽ എത്തിയത്.


ഇയാൾ രണ്ട് സ്ത്രീകളെയും ഇതുവരെ കണ്ടെത്താനാകാത്ത എട്ട് പേരെയും ആക്രമിച്ചതായി ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണ കണ്ടെത്തി . എന്നാൽ 50 ഓളം ഇരകൾ കൂടി ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സോവിൻ്റെ ഇരകളെ കണ്ടെത്താൻ മെറ്റ് പോലീസ് ഒരു അപ്പീൽ ആരംഭിച്ചിട്ടുണ്ട് . മയക്കുമരുന്ന് നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചതു കൊണ്ട് പലർക്കും അവരെ ബലാത്സംഗം ചെയ്തെന്നു പോലും അറിയാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് മെറ്റ് പോലീസിൻ്റെ സിഡിആർ കെവിൻ സൗത്ത്വർത്ത് പറഞ്ഞു.


വിവിധ ബലാത്സംഗ കേസുകൾ കൂടാതെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വോയൂറിസം, അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. 2019 നും 2024 നും ഇടയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ച വസ്തുക്കൾ മെറ്റ് പോലീസ് ഇയാളുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് ബലാൽസംഗങ്ങൾ നടന്നത് കോവിഡിന്റെ സമയത്ത് ചൈനയിൽ വച്ചാണ്. ഇയാൾ സൂക്ഷിച്ചിരുന്ന വീഡിയോകളാണ് ഈ കുറ്റകൃത്യങ്ങൾക്ക് തെളിവായി പോലീസിന് ലഭിച്ചത് . എന്നാൽ ഈ ഇരകളെ ഇതുവരെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലണ്ടനിലാണ് നാല് ബലാത്സംഗങ്ങൾ നടന്നത്. രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞ് തെളിവെടുത്തു കഴിഞ്ഞു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ ദുഃഖത്തോടെ യുകെയിലെ മറ്റൊരു മലയാളി മരണം കൂടി മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുകയാണ് . ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ താമസിക്കുന്ന സണ്ണി അഗസ്റ്റിനാണ് നിര്യാതനായത്. 59 വയസു പ്രായമുള്ള സണ്ണിക്ക് വെറും രണ്ടര മാസം മുമ്പ് മാത്രമാണ് രോഗം തിരിച്ചറിഞ്ഞത്.

ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ സണ്ണി കുടുംബമായി 15 വർഷം മുമ്പാണ് യുകെയിൽ എത്തിയത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ നേഴ്സായ സിനി അഗസ്റ്റിൻ ആണ് ഭാര്യ. ഏക മകൾ മെഡിക്കൽ വിദ്യാർത്ഥിനിയായ ഐന സണ്ണി. തൊടുപുഴ കരിമണ്ണൂർ പൂവൻതുരുത്തിൽ പരേതരായ അഗസ്റ്റിൻ, റോസമ്മ ദമ്പതികളുടെ മകനാണ് സണ്ണി. നാട്ടിൽ പള്ളിക്കമുറി ലിറ്റിൽ ഫ്ലവർ ആർസി ചർച്ച് ഇടവകയിലെ അംഗങ്ങളാണ് സണ്ണിയുടെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഏറെനാളായി യുകെ യിൽ വന്ന സണ്ണിയും കുടുംബവും മത സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി പങ്കെടുക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ സണ്ണിയുടെ വിയോഗം കടുത്ത ഞെട്ടലാണ് യുകെയിലെ പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

സണ്ണി അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ അമ്മയെ കെയർ ഹോമിൽ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു കൊണ്ടുവന്നു . സ്കോട്ട്‌ ലൻഡിലെ ഫൈ ഫീലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രജിസ്റ്റർ ചെയ്ത നേഴ്‌സായ നിക്കോള ഹ്യൂസ് ആണ് ഫൈഫിലെ ഒരു കെയർ ഹോമിൽ അമ്മയുടെ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ചത്.


മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നിക്കോളയുടെ അമ്മയായ ജാനറ്റ് റിച്ചിയെ ജീവനക്കാരൻ ഉപദ്രവിക്കുന്നതും അവരോട് ആക്രോശിക്കുന്നതും ക്യാമറാ ദൃശ്യങ്ങളിൽ ഉണ്ട്. ഒരു കെയർ ഹോം നേഴ്സ് അവരുടെ തലയിൽ കിടക്കവിരി വിരിച്ച് റെസ്റ്റ് ഇൻ പീസ് എന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ കെയർ ഹോം പിരിച്ചു വിട്ടു. 2024 ഫെബ്രുവരിയിൽ ആണ് സൗകര്യപ്രദമായി വീടിനടുത്ത് ഒരു കെയർ ഹോം ലഭിച്ചപ്പോൾ നിക്കോളയുടെ അമ്മയെ അവിടെയാക്കിയത്. ഡിമെൻഷ്യ ബാധിച്ചവർക്കുള്ള പ്രത്യേക പരിചരണങ്ങൾ കെയർ ഹോമിൽ ഉണ്ടാകുമെന്നാണ് അവർ അറിയിച്ചിരുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴെ പരിചരണത്തിലെ താള പിഴകളെ കുറിച്ച് മകൾക്ക് സംശയം തോന്നിയിരുന്നു. അമ്മയെ പലപ്പോഴും മൂത്രത്തിന്റെ ഗന്ധമുള്ള വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതാണ് നിക്കോളയെ ഒളിക്യാമറ സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫാർമസി ഗ്രൂപ്പ് ആയ ബൂട്സ് ഉപഭോക്താക്കളോട് 500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ലേബലിംഗിൽ ഉണ്ടായ പിഴവാണ് നടപടിക്ക് കാരണം. വേദനസംഹാരിയായ ആസ്പിരിൻ എന്ന തെറ്റായ പ്രസ്താവന പായ്ക്കറ്റിൽ രേഖപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്.


ബാച്ച് നമ്പർ 241005 ഉൾപ്പെട്ട എക്സ്പയറിങ് ഡേറ്റ് “12/2029” ആയ ഗുളികകൾ ആണ് തിരിച്ചു വിളിച്ചവയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏകദേശം 110, 000 പായ്ക്കറ്റുകളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം മരുന്നുകൾ കൈവശം വയ്ക്കുന്നവർ തിരിച്ചു നൽകുമ്പോൾ ബില്ലില്ലെങ്കിൽ പോലും ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു.

പിഴവ് വരാനുള്ള കാരണങ്ങളെ കുറിച്ച് നിർമ്മാതാക്കളും വിതരണക്കാരായ അസ്പാർ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുളികകളുടെ പുറം കാർഡ് ബോർഡ് പാക്കേജിൽ പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളികകൾ എന്നും അകത്ത് ആസ്പിരിൻ 300 മില്ലിഗ്രാം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുളികകൾ മേടിച്ചിരിക്കുന്നവർ അത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും അത് തെറ്റായ ഡോസിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് ചൂണ്ടി കാണിക്കുന്നത്. ഈ ഉത്പന്നങ്ങൾ മറ്റാർക്കെങ്കിലുമായി മേടിച്ചവർ എത്രയും പെട്ടെന്ന് അവരോട് ഈ വിവരങ്ങൾ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണന എന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയിൽ (എംഎച്ച്ആർഎ) നിന്നുള്ള ഡോ സ്റ്റെഫാനി മില്ലികൻ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved