ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR കമ്പനിയുടെ ഉൽപാദന പ്രവർത്തനങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് അവതാളത്തിലായി. ഓഗസ്റ്റ് 31-ന് ആരംഭിച്ച അടച്ചിടൽ ഒക്ടോബർ 1 വരെ നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചു. ദിവസേന കോടിക്കണക്കിന് പൗണ്ട് നഷ്ടം നേരിടേണ്ടി വരുന്ന സാഹചര്യം കമ്പനിക്കും തൊഴിലാളികൾക്കും വിതരണക്കാർക്കും വലിയ വെല്ലുവിളിയായി മാറുകയാണ്. കമ്പനിയുടെ ഉടമസ്ഥരായ ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പിന് (Tata Motors) തന്നെ ഈ സംഭവത്തിൽ വൻ സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രവർത്തനങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നും, ഉപഭോക്താക്കളെയും ജീവനക്കാരെയും വിതരണക്കാരെയും പിന്തുണയ്ക്കാൻ ശ്രമിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ജെ.എൽ.ആറിന്റെ ബ്രിട്ടീഷ് പ്ലാന്റുകളിലെ ഏകദേശം 33,000 തൊഴിലാളികളെയും, വിതരണ ശൃംഖലയിലെ 200,000-ത്തിലധികം ആളുകളെയും ബാധിക്കുന്ന പ്രതിസന്ധിയായാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സോളിഹൾ, ഹാലിവുഡ് പ്ലാന്റുകളിൽ തൊഴിലാളികൾക്ക് പകുതി ഷിഫ്റ്റ് ജോലികൾ പോലും നൽകാൻ സാധിക്കുന്നില്ല . വിതരണ സംവിധാനം തകരാറിലായതിനാൽ വാഹന നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ ലഭിക്കാതെ വിതരണക്കാർക്കും പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതിനൊപ്പം, പല കമ്പനികളും തൊഴിലാളികളെ താത്കാലികമായി പിരിച്ചുവിടുന്ന അവസ്ഥയാണ്. സർക്കാർ ഇടപെടലും സഹായവും അടിന്തിരമായി വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കമ്പനി കഴിഞ്ഞ വർഷം മാത്രം 2.2 ബില്യൺ പൗണ്ട് ലാഭം നേടിയതിനാൽ വിതരണക്കാർക്ക് സംരക്ഷണം നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

കമ്പനിയുടെ ഐ.ടി. സംവിധാനം പൂർണ്ണമായും നിലച്ചതിനാൽ ചൈന, ഇന്ത്യ, സ്ലോവാക്യ, ബ്രസീൽ പ്ലാന്റുകളിലും ഉൽപാദനം തടസ്സപ്പെട്ടിരിക്കുകയാണ്. ഹാക്കർമാർ നടത്തിയതായി കരുതുന്ന റാൻസംവെയർ ആക്രമണത്തെ തുടർന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ, സ്പെയർ പാർട്ട്സ് ഓർഡർ, ഡയഗ്നസ്റ്റിക് സോഫ്റ്റ്‌വെയർ തുടങ്ങി അനിവാര്യമായ സേവനങ്ങളും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ ഐ.ടി. സേവനങ്ങൾ ഇന്ത്യൻ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (TCS) കൈമാറിയതിനെ തുടർന്ന് സുരക്ഷാ പോരായ്മകൾ വർദ്ധിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. സംഭവത്തിൽ ഇന്ത്യയിലെയും ബ്രിട്ടനിലെയും സാങ്കേതിക വിദഗ്ധർ ചേർന്ന് അന്വേഷണം നടത്തുകയാണ്. ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങളെ നേരിടാൻ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ആവശ്യമാണെന്നും, രാജ്യാന്തര വ്യവസായങ്ങൾക്ക് സൈബർ പ്രതിരോധത്തിൽ കൂടുതൽ നിക്ഷേപം ചെയ്യേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിച്ചാൽ കുട്ടികളിൽ ഓട്ടിസം ഉണ്ടാകുമെന്ന് തെളിയിക്കാത്ത ആരോപണങ്ങൾ ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിംഗ് തള്ളി കളഞ്ഞു . ഗർഭിണികൾ ഈ തരത്തിലുള്ള വിമർശനങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നും, ബ്രിട്ടീഷ് ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു . 2024 ൽ സ്വീഡനിൽ 2.4 മില്യൺ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പ്രധാന പഠനം ഈ ആരോപണങ്ങൾ നിലനിൽക്കുകയില്ലെന്ന് തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭിണികൾ പാരസിറ്റാമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസത്തിന്റെ കാരണമാകുമെന്ന് കാണിച്ച് പാക്കറ്റുകളിൽ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താൻ യു.എസ്. അധികൃതർ പദ്ധതിയിടുന്നതായുള്ള വാർത്തകൾ ആരോഗ്യ വിദഗ്ദ്ധരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഇതിനെ തുടർന്ന് ബ്രിട്ടനിലെ ആരോഗ്യ ഏജൻസികളും വിദഗ്ധരും സാങ്കേതികമായ വിവരങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിന് വലിയ ശ്രമം തുടങ്ങിയിട്ടുണ്ട് . ഗർഭകാലത്ത് വേദനയും ചുമയും ചികിത്സിക്കാതെ പോകുന്നത് ഭ്രൂണത്തിന് അപകടകാരിയാകാമെന്നും, നിർദ്ദേശിച്ച മാർഗ്ഗനിർദേശ പ്രകാരം പാരസിറ്റാമോൾ ഉപയോഗിക്കേണ്ടതാണെന്നും മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി
ചീഫ് സേഫ്റ്റി ഓഫീസർ ഡോ. അലിസൺ കെവ് അറിയിച്ചു.

നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയും മറ്റ് ശാസ്ത്രജ്ഞരും ട്രംപിന്റെയും അദ്ദേഹത്തിന്റെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കേൻഡിയുടെ പരാമർശങ്ങളെ വിമർശിച്ചു. ഓട്ടിസം സംബന്ധിച്ച ദശകങ്ങളായ ഗവേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിമർശനം മാതാപിതാക്കളിൽ ഭയം, കുറ്റബോധം , സാമൂഹിക വെറുപ്പ് എന്നിവ സൃഷ്ടിക്കുന്നതായും അവർ അറിയിച്ചു. ബ്രിട്ടീഷിലെ വിദഗ്ധർ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിക്കുന്നതില്‍ അപകടം ഇല്ലെന്നും, മാതാപിതാക്കൾ അവരുടെ ജിപി അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെട്ട് മാത്രം ചികിത്സാ മാർഗങ്ങൾ പിന്തുടരണമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്സെക്‌സിലെ എപ്പിംഗിൽ 14-കാരിയായ വിദ്യാർത്ഥിനിയെയും ഒരു സ്ത്രീയെയും ലൈംഗികമായി ആക്രമിച്ച കേസിൽ എത്യോപ്യയിൽ നിന്നെത്തിയ അഭയാർത്ഥി ഹദുഷ് കിബാറ്റുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ജൂലൈ 7, 8 തീയതികളിലായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിൽ ആയിരുന്ന പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുകയും മറ്റൊരാളെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. സംഭവം നടന്നതിന് വെറും എട്ട് ദിവസങ്ങൾക്ക് മുമ്പാണ് കിബാറ്റു ചെറിയ ബോട്ടിൽ കയറി ബ്രിട്ടനിലെത്തിയത്.

സംഭവങ്ങൾ പുറത്ത് വന്നതോടെ എപ്പിംഗിലെ ദ ബെൽ ഹോട്ടലിന്റെ ’ മുന്നിൽ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. കേസിന്റെ വിചാരണയിൽ പെൺകുട്ടി താൻ 14 വയസ്സുകാരിയാണെന്ന് പറഞ്ഞിട്ടും, പ്രായം പ്രശ്നമല്ല എന്നായിരുന്നു പ്രതിയുടെ മറുപടി എന്നത് കോടതി കണ്ടത്തിയിരുന്നു. ഇയാൾ മുമ്പ് സ്ത്രീയേയും ലൈംഗികമായി ആക്രമിച്ചതായി തെളിഞ്ഞിരുന്നു.

ചെൽംസ്ഫോർഡ് മജിസ്ട്രേറ്റ്സ് കോടതിയിലെ ജഡ്ജി ക്രിസ്റ്റഫർ വില്യംസ് പ്രതി ചെയ്തത് ഗൗരവമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. പാരാതിക്കാർ കാട്ടിയ ധൈര്യത്തെ എസ്സെക്‌സ് പോലീസ് പ്രശംസിച്ചു. സംഭവത്തിന് പിന്നാലെ കുടിയേറ്റ നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും എതിർപ്രകടനങ്ങളും എപ്പിംഗിൽ അരങ്ങേറിയിരുന്നു . അഭയാർത്ഥികളെ ഹോട്ടലുകളിൽ പാർപ്പിക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിക്ഷേധമാണ് ഉണ്ടായത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകർഷിക്കാൻ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈ-സ്കിൽഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളർ (ഏകദേശം £74,000) ആക്കി ഉയർത്തിയ സാഹചര്യത്തിലാണ് ബ്രിട്ടൻ ഇത്തരത്തിൽ നീക്കങ്ങൾ ആലോചിക്കുന്നത്. കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.

നിലവിൽ ബ്രിട്ടനിലെ ഗ്ലോബൽ ടാലന്റ് വിസ യ്ക്ക് ഒരാളിൽ നിന്ന് £766 വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തർക്കും ആരോഗ്യച്ചെലവിനായി £1,035 കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയൻസ്, ഡിജിറ്റൽ ടെക്‌നോളജി, ആർട്സ്, മെഡിസിൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂൺ അവസാനത്തോടെ ഇത്തരത്തിലുള്ള വിസ അനുവദിക്കുന്നതിൽ 76% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളികൾക്ക് ഇതിലൂടെ വലിയ അവസരങ്ങൾ ലഭിക്കും എന്നാണ് പൊതുവെയുള്ള നിരീക്ഷണം . ഡിജിറ്റൽ ടെക്‌നോളജി, മെഡിസിൻ, എഞ്ചിനീയറിംഗ്, ഗവേഷണം, കല-സാംസ്കാരിക മേഖലകൾ എന്നിവയിൽ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വിസാ ചെലവ് കുറയുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറാനും ജോലി നേടാനുമുള്ള സാധ്യതകൾ കൂടുതൽ സൗകര്യപ്രദമാകും. നിലവിൽ വിസാ ഫീസും ആരോഗ്യച്ചെലവും ചേർന്നുള്ള വലിയ സാമ്പത്തികഭാരമാണ് പലർക്കും തടസ്സമാകുന്നത്. അത് ഇല്ലാതാകുകയോ കുറയുകയോ ചെയ്താൽ മലയാളി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും ബ്രിട്ടനിൽ പഠന , ഗവേഷണ , തൊഴിൽ മേഖലകളിൽ കൂടുതൽ വേഗത്തിൽ പ്രവേശിക്കാനും ഉയർന്ന നിലവാരത്തിലുള്ള കരിയർ രൂപപ്പെടുത്താനും സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഇൻവർനെസിലെ ഏറ്റവും വലിയ കെയർ ഹോമുകളിൽ ഒന്നായ കാസിൽഹിൽ കെയർ ഹോമിലെ ദുരവസ്ഥകൾ രഹസ്യ ചിത്രീകരണത്തിലൂടെ പുറത്ത് വന്നു. ബിബിസി റിപ്പോർട്ടർമാരിൽ ഒരാൾ ക്ലീനറായി ഏഴ് ആഴ്ച ജോലി ചെയ്ത് എടുത്ത ദൃശ്യങ്ങളിൽ വയോധികർ മണിക്കൂറുകളോളം മൂത്രത്തിലും നനഞ്ഞ വസ്ത്രങ്ങളിലും കിടക്കകളിലും ഉപേക്ഷിക്കപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഇത് കൂടതെ സഹായം തേടി നിലവിളിക്കുന്നവരെ ആരും പരിഗണിക്കാത്തതും ദൃശ്യങ്ങളിലുണ്ട്. ചില രോഗികൾ ദിവസങ്ങളോളം കുളിക്കാതെയും ഭക്ഷണം എത്തിച്ചാലും അത് കഴിക്കാൻ കഴിയാതെ വിശന്നിരിക്കേണ്ടി വരുന്നതുമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.

രോഗികളുടെ വ്യക്തിഗത പരിചരണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും കുടുംബങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചതുമായ കടുത്ത ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത് . സ്ത്രീകളായ രോഗികളെ പുരുഷ ജീവനക്കാർ സ്വകാര്യ പരിചരണത്തിന് വിധേയരാക്കിയത് അവരെ മാനസികമായി തളർത്തിയ അവസരങ്ങളും കണ്ടെത്തിയിട്ടുണ്ട് . പല അന്തേവാസികളും സ്വന്തം ഇഷ്ടം പ്രകടിപ്പിച്ചിട്ടും അത് ലംഘിക്കപ്പെടുകയായിരുന്നുവെന്ന കുടുംബങ്ങളുടെ ആരോപണം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ജീവനക്കാരുടെ കുറവ് കാരണം ചികിത്സാപരമായും വ്യക്തിപരമായും വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നത് പുറത്തുവന്ന വിവരങ്ങളിൽ വ്യക്തമാണ്.

2019 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കാസിൽഹിൽ കെയർ ഹോം. ഏകദേശം 88 പേരെ ഉൾക്കൊള്ളുന്ന ഈ സ്ഥാപനം മികച്ച സേവനം നൽകുന്ന കെയർ ഹോമായി പരസ്യപ്പെടുത്തുകയും, പ്രതിവാരം 1,800 പൗണ്ട് വരെ ഫീസ് ഇനത്തിൽ മേടിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഈ കെയർ ഹോമിനെ കുറിച്ചാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ലഭിച്ച പത്ത് പരാതികൾ മുഴുവനും സത്യസന്ധമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിരിക്കുകയാണ് . ആരോഗ്യ വകുപ്പും കെയർ ഇൻസ്പെക്ടറേറ്റും നിരന്തര പരിശോധനകൾ നടത്തുമ്പോഴും വീഴ്ചകൾ തുടരുകയാണെന്നും, നടപടി സ്വീകരിക്കാതെ പോയാൽ ലൈസൻസ് നഷ്ടപ്പെടാനും അടച്ചുപൂട്ടലും സംഭവിക്കാമെന്ന മുന്നറിയിപ്പ് നിലവിൽ നൽകിയിട്ടുണ്ട്. കുടുംബങ്ങളുടെ ശക്തമായ പ്രതികരണത്തിന് പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിന്ന് കാർഡിഫിലേക്ക് താമസം മാറിയ മലയാളി നേഴ്‌സ് അമൃത ചിങ്ങോരത്തിന് (27) അപൂർവമായ ഭാഗ്യം. വെറും മൂന്ന് മാസം മുൻപാണ് അവർ ഭർത്താവിനൊപ്പം കാർഡിഫിലേക്ക് താമസം മാറിയത് . ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയിൽ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആണ് , £398,492 (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവർക്ക് ലഭിച്ചത് .
ഭാഗ്യം തേടി വന്നതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോൾ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭർത്താവിനൊപ്പം വിവാഹവാർഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവർക്ക് പദ്ധതിയുണ്ട്. പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും £12.25 അടച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് അവരുടെ താമസ സ്ഥലത്തെ പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തിലാണ്.
എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌കോഡിന് 1 മില്ല്യൺ പൗണ്ട് സമ്മാനത്തുക പ്രഖ്യാപിക്കപ്പെടും. വിജയിച്ച പോസ്റ്റ്‌കോഡിലുള്ള ഓരോ വീട്ടുകാർക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും. കാർഡിഫ് CF10 4EF പോസ്റ്റ്‌കോഡ് വിജയിച്ചതോടെ അമൃതയും മറ്റൊരു അയൽക്കാരനും 3.98 കോടി രൂപ വീതം നേടിയപ്പോൾ, ശേഷിച്ച തുക 166 പേർക്ക് 90,000 മുതൽ 2.5 ലക്ഷം രൂപ വരെയായി ലഭിച്ചു. കഴിഞ്ഞ ആഴ്ച കാർമാർത്തൻഷയറിലെ ഗ്രാമപ്രദേശത്ത് നാല് പേർക്ക് 2.5 കോടി രൂപ വീതം ലഭിച്ചതോടെ, തുടർച്ചയായി രണ്ടാഴ്ചയും വെയിൽസിൽ നിന്നുള്ളവരാണ് വിജയികളായത് . ഈ വിജയത്തിൻ്റെ ഭാഗമായി പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങൾക്കും സഹായം ലഭിച്ചു. പ്രൈഡ് കിംറി, ഒയാസിസ് കാർഡിഫ്, ഗോൾഡീസ് സൈംറു, വെൽഷ് ഡാൻസ് ട്രസ്റ്റ്, ആന്തം മ്യൂസിക് ഫണ്ട്, സബ് സാഹാര അഡ്വൈസറി പാനൽ തുടങ്ങി ആറു സംഘടനകൾക്ക് 50,000 പൗണ്ട് വീതം ലഭിച്ചു. സമൂഹത്തിനായി പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളെ സഹായിക്കാനാകുന്നത് തന്നെ വലിയൊരു സന്തോഷമാണെന്നും അതിനാൽ തന്നെയാണ് ആദ്യമായി പോസ്റ്റ്‌കോഡ് ലോട്ടറിയിൽ പങ്കെടുത്തതെന്നും അമൃത പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജനറൽ പ്രാക്ടീഷണർ ഡോക്ടർമാർക്ക് ഇനി രോഗനിർണ്ണയത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനായി ‘ജെസ്സ് റൂൾ ‘ എന്ന പുതിയ സുരക്ഷാനയം നടപ്പിലാക്കുന്നു. ഒരാൾ ഒരേ രോഗ ലക്ഷണങ്ങൾക്ക് ആവർത്തിച്ച് ചികിത്സ തേടുകയും സ്ഥിതി വഷളാവുകയും ചെയ്യുന്നുവെങ്കിൽ ജിപികൾ പഴയ രോഗനിർണ്ണയം പുനഃപരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ രോഗിയെ വിദഗ്ധ ഡോക്ടർമാരുടെ പരിഗണനയ്ക്ക് വിടേണ്ടതുമാണ് എന്നതാണ് ഈ നിയമത്തിന്റെ അടിസ്ഥാന നിർദ്ദേശം.

2020-ൽ സ്റ്റീവനേജിൽ നിന്നുള്ള 27 കാരിയായ ജെസിക്ക ബ്രേഡി, വയറുവേദന, ഛർദ്ദി, ഭാരം കുറയൽ , ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി ആറുമാസത്തിലധികം ജി പികളെ സമീപിച്ചു. 20 തവണക്ക് മുകളിൽ ചികിത്സ തേടിയിട്ടും അവരെ “ലോംഗ് കോവിഡ്” ബാധിച്ചെന്നു തെറ്റായി വിലയിരുത്തുകയാണ് ഉണ്ടായത് . കോവിഡ് നിയന്ത്രണങ്ങളാൽ നേരിട്ടുള്ള പരിശോധനകൾ കിട്ടാതിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അഡീനോകാർസിനോമ (ക്യാൻസർ) കണ്ടെത്തിയത്. എന്നാൽ രോഗനിർണ്ണയത്തിന് വെറും മൂന്ന് ആഴ്ചയ്ക്കകം, ഓക്സിജൻ ചികിത്സയിൽ കഴിയവെ, ജെസിക്ക അന്തരിച്ചു.

ജെസ്സ് റൂൾ പ്രകാരം ഒരു രോഗി മൂന്നു തവണയ്ക്ക് മുകളിൽ ഒരേ ലക്ഷണങ്ങൾ പറഞ്ഞു വരുമ്പോഴും, നിലവിലെ ചികിത്സാഫലം ലഭിക്കാതിരിക്കുമ്പോഴും ജിപികൾ കേസ് വീണ്ടും പഠിക്കണം. വ്യക്തമായ രോഗനിർണ്ണയം നൽകാൻ കഴിയാത്ത പക്ഷം, രോഗിയെ വിദഗ്ധർക്കു കൈമാറുകയും വേണം. എൻഎച്ച്എസ്എസ് ഇംഗ്ലണ്ട്, റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് എന്നിവ ചേർന്നാണ് നിയമത്തിന് രൂപം നൽകിയത്. ജെസിക്കയുടെ അമ്മ ആൻഡ്രിയ ബ്രേഡി Change.org വഴി നടത്തിയ ഓൺലൈൻ പെറ്റീഷന് 5 ലക്ഷത്തോളം പേർ ഒപ്പുവെച്ചിരുന്നു . കോവിഡ് കാലത്തിനു ശേഷം ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. ജെസിക്കയുടെ ദുരന്തം മറ്റൊരു കുടുംബത്തിനും വരരുത് അത് തടയുകയാണ് എന്റെ ദൗത്യം എന്നാണ് ആൻഡ്രിയ ജെസ്സ് റൂൾ നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ അഞ്ചു വർഷം കഴിയുന്ന കുടിയേറ്റക്കാർക്ക് സ്ഥിരതാമസാനുമതി നൽകുന്ന നിലവിലെ സംവിധാനം റദ്ദാക്കുമെന്ന് റീഫോം യുകെ പ്രഖ്യാപിച്ചു. പാർട്ടി നേതാവ് നൈജൽ ഫാരജ് അവതരിപ്പിച്ച പദ്ധതിയനുസരിച്ച് കുടിയേറ്റക്കാർ ഓരോ അഞ്ച് വർഷത്തിലൊരിക്കൽ കർശനമായ മാനദണ്ഡങ്ങളോടു കൂടിയ വിസ പുതുക്കലിന് അപേക്ഷിക്കേണ്ടി വരും. പുതിയ സംവിധാനത്തിൽ ഉയർന്ന ശമ്പള മാനദണ്ഡം, മെച്ചപ്പെട്ട ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവ നിർബന്ധമായിരിക്കും.
പാർട്ടി പറയുന്നത് പ്രകാരം, ബ്രിട്ടീഷ് പൗരന്മാരല്ലാത്തവർക്ക് ക്ഷേമ പദ്ധതികൾ (വെൽഫെയർ) ലഭിക്കരുതെന്നും ഇതിലൂടെ £234 ബില്യൺ വരെ രാജ്യത്തിന് ലാഭമുണ്ടാകുമെന്നുംആണ് അദ്ദേഹം അവകാശപ്പെട്ടത് . എന്നാൽ ചാൻസലർ റേച്ചൽ റീവ്സ് ഈ കണക്കുകൾ “യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തത്” എന്നാണ് പ്രതികരിച്ചത്. നിലവിലെ സർക്കാർ തന്നെ കുടിയേറ്റക്കാരുടെ ക്ഷേമാവകാശങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയാണെന്നും അവർ പറഞ്ഞു.

നിലവിൽ കുടിയേറ്റക്കാർക്ക് അഞ്ച് വർഷം ജോലി ചെയ്താൽ സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കാം. ഇതിലൂടെ അവർക്ക് ബ്രിട്ടീഷ് പൗരത്വത്തിനുള്ള വഴി തുറക്കപ്പെടുകയും ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള നിരവധി അവകാശങ്ങൾ ലഭിക്കുകയും ചെയ്യുന്നു. റീഫോം പദ്ധതിയിലൂടെ ILR ഒഴിവാക്കും. ഇതിന് പകരം അക്യൂട്ട് സ്കിൽസ് ഷോർട്ടേജ് വിസ പോലുള്ള പുതിയ പദ്ധതി കൊണ്ടു വരുമെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കുടിയേറ്റക്കാരുടെ ആശ്രിതരായ പലരും ക്ഷേമാവകാശം നിർത്തലാക്കിയാൽ രാജ്യം വിടേണ്ടി വരുമെന്നും പാർട്ടി പോളിസി ചീഫ് സിയ യൂസഫ് വ്യക്തമാക്കി.

പദ്ധതി നടപ്പാക്കിയാൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. ആരോഗ്യരംഗം, വിദ്യാഭ്യാസം, ഐ.ടി. മേഖല തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ILR നഷ്ടപ്പെട്ടാൽ സ്ഥിരതാമസാവകാശവും ക്ഷേമ പദ്ധതികളിലേയ്ക്കുള്ള പ്രവേശനവും നഷ്ടമാകും. കുടുംബങ്ങളെ ഇവിടെ സ്ഥിരമായി സ്ഥാപിക്കാൻ ശ്രമിക്കുന്ന നിരവധി മലയാളി കുടുംബങ്ങൾക്ക് ഭാവിയിൽ ഇത് കടുത്ത അനിശ്ചിതത്വത്തിന് കാരണമാകും. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭവന പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിൽ രണ്ടാമത്തെ റൺവേയ്ക്ക് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ അനുമതി നൽകി. 2.2 ബില്യൺ പൗണ്ട് ചെലവഴിക്കുന്ന സ്വകാര്യ പദ്ധതിയിലൂടെ 12 മീറ്റർ മാറ്റി സ്ഥാപിക്കുന്ന വടക്കൻ റൺവേയും ടെർമിനൽ വികസനവും ഇതിൽ ഉൾപ്പെടും. നിലവിൽ വർഷം 40 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളം ഭാവിയിൽ 80 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

പദ്ധതി നടപ്പിലായാൽ വിമാന സർവീസുകൾ 280,000ൽ നിന്ന് 389,000 ആയി ഉയരുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഇതിനെ നിർണ്ണായകമായ വളർച്ച എന്നാണ് വിശേഷിപ്പിച്ചത്. തൊഴിൽ അവസരങ്ങളും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള വളർച്ചയും പദ്ധതിയുടെ നേട്ടങ്ങളായി ആണ് സർക്കാർ ചൂണ്ടിക്കാട്ടിയത് . എന്നാൽ ശബ്ദ മലിനീകരണം, ഗതാഗത തടസ്സം, വായു ഗുണമേന്മയിലെ ഇടിവ് തുടങ്ങിയ കാര്യങ്ങളിൽ പ്രാദേശിക വാസികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

പരിസ്ഥിതി സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പദ്ധതിയെ ‘കാലാവസ്ഥാ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത് . ശബ്ദ നിയന്ത്രണവും പൊതുഗതാഗതം കൂടുതൽ പ്രോത്സാഹിപ്പിക്കലും ഉൾപ്പെടെ കർശന നിബന്ധനകൾ പാലിച്ചാലേ പദ്ധതി മുന്നോട്ടു പോകുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായാൽ നിയമനടപടികളിലൂടെ തടയാനുള്ള നീക്കവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാം റൺവേ പദ്ധതിപോലെ തന്നെ ഗാറ്റ്വിക്കിലെയും പ്രതിഷേധം വർഷങ്ങളോളം നീണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും തൊഴിൽസാധ്യതകളെ മുൻനിർത്തി തൊഴിലാളി യൂണിയനുകൾ പദ്ധതിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഫോണിൽ നഗ്നചിത്രം നോക്കി ട്രക്ക് ഓടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 43കാരനായ ഡ്രൈവർക്ക് യുകെ കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 മേയ് 17-നാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന 46കാരനായ ഡാനിയേൽ എയ്ട്ചിസൺ ആണ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചത്.

മേഴ്‌സിസൈഡിലെ ബൂട്ടിൽ സ്വദേശിയായ നെയിൽ പ്ലാറ്റ് യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയവയിൽ തിരഞ്ഞു നോക്കിയതായി കോടതിയിൽ സമ്മതിച്ചു. അപകടത്തിനു തൊട്ട് മുൻപ് എക്‌സ് ഫീഡിൽ പ്രത്യക്ഷപ്പെട്ട നഗ്നചിത്രത്തിലേയ്ക്ക് ശ്രദ്ധിച്ചിരിക്കെയാണ് ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . ഇടിയുടെ ആഘാതത്തിൽ കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.

ഡ്രൈവർ റോഡിൽ ശ്രദ്ധിക്കേണ്ടതിന് പകരം സോഷ്യൽ മീഡിയയ്ക്കാണ് മുൻഗണന നൽകിയതെന്ന് വിധി ന്യായത്തിൽ ജഡ്ജി ഇയാൻ അൺസ്വർത്ത് വിമർശിച്ചു. അപകടം ഒഴിവാക്കാമായിരുന്നുവെന്നും, ചിന്തിക്കാനാകാത്തത്ര വിഡ്ഢിത്തം ചെയ്തതാണ് ജീവഹാനിയിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് ഡ്രൈവർ കോടതിയിൽ കുറ്റം സമ്മതം നടത്തിയിരുന്നു.