Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം സിറ്റി കൗൺസിലിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്കിന് ഒരു പ്രധാന സംഭവമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ബിൻ സ്ട്രൈക്കിന് പിന്നാലെ 7,000 ടൺ മാലിന്യങ്ങളാണ് തെരുവുകളിൽ അവശേഷിച്ചത്. സമരത്തിന് പിന്നാലെ കൗൺസിൽ 35 വാഹനങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തി തെരുവ് വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്.

ശമ്പള തർക്കത്തെ തുടർന്നായിരുന്നു മാർച്ച് 11 മുതൽ യുണൈറ്റ് യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗൺസിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കൗൺസിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഇതിനോടകം പാർലമെന്റിലും ഈ വിഷയം ശ്രദ്ധ നേടിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന മാലിന്യക്കൂമ്പാരങ്ങൾ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ വിഷയം ഉന്നയിച്ചപ്പോൾ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നായിരുന്നു അവരുടെ മറുപടി.

മാലിന്യ ശേഖരണത്തിലെ കാലതാമസത്തിന് കാരണം ഡിപ്പോയിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് ജീവനക്കാർ നടത്തുന്ന പ്രതിഷേധമാണെന്ന് കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിച്ചു. നിലവിലെ അവസ്ഥ ഖേദകരം ആണെന്നും, ഇത് ജനങ്ങളെ ദോഷകരമായി ബാധിക്കാൻ കൗൺസിൽ അനുവദിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പണിമുടക്കാനുള്ള അവകാശത്തെ അദ്ദേഹം ബഹുമാനിക്കുന്നുവെന്നും എന്നാൽ പ്രതിഷേധങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ കാരണം ദുരിതത്തിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ് ടണിൽ തീപിടുത്തത്തിൽ മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. സംഭവത്തിൽ ഒരു പുരുഷനും സ്ത്രീയും 4 വയസ്സുകാരിയായ പെൺകുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീപിടുത്തം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ സ്പെഷ്യലിസ്റ്റ് ഫയർ ഇൻവെസ്റ്റിഗേറ്റർമാരും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഉണ്ട്.

റെയിൽവേ സ്റ്റേഷൻ പരിവർത്തനം ചെയ്ത് വീടാക്കിയ കെട്ടിടത്തിനാണ് അഗ്നിബാധ ഉണ്ടായത്. മെയ്‌സി ഫോക്‌സ് (4), അവളുടെ അമ്മ എമ്മ കോൺ (30), ലൂയി തോൺ (23) എന്നിവരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കെറ്ററിംഗിൽ നിന്നുള്ള 54 വയസ്സുള്ള ഒരാളെ കുറ്റം ചുമത്താതെ പോലീസ് വിട്ടയച്ചിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് തെളിവൊന്നുമില്ലെന്നാണ് പോലീസ് ഇതിനെ കുറിച്ച് പറഞ്ഞത്.

മെയ്‌സി ഫോക്‌സും എമ്മ കോണും ഡെസ്ബറോയിൽ നിന്നുള്ളവരായിരുന്നു. ലൂയി തോൺ റഷ്‌ടണിൽ നിന്നുള്ളയാളായിരുന്നു. ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെന്ന് നോർത്താംപ്ടൺഷെയർ പോലീസ് പറഞ്ഞു. എന്നാൽ കൊറോണറുടെ ഓഫീസിന്റെ സമ്മതത്തോടെയും കുടുംബങ്ങളുടെ പിന്തുണയോടെയും ആണ് ഇരകളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടത്.

 

അഗ്നിബാധയെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അഗ്നിബാധയുണ്ടായ കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ച് ഒരു വീടാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിബാധയെ തുടർന്ന് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇപ്പോഴും കടുത്ത ദുരൂഹതകൾ തുടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീടിൻറെ മേൽക്കൂര പൂർണ്ണമായും ഇളകി കത്തി നശിച്ച നിലയിലാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് എടുത്ത വീടിൻറെ ചിത്രത്തിലാണ് സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പരിശോധനകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്ക് പിഴ ചുമത്തുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


ക്രിമിനൽ സംഘങ്ങൾ ജോലി സാധ്യതകളെ കുറിച്ച് മോഹിപ്പിച്ചാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താൻ ശ്രമിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര ഉച്ചകോടിക്ക് മുൻപായാണ് യെവെറ്റ് കൂപ്പർ പുതിയ തീരുമാനങ്ങൾ അറിയിച്ചത്. 40 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്.

വിദേശ തൊഴിലാളികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ഒരു അനധികൃത തൊഴിലാളിക്ക് 60,000 പൗണ്ട് വീതം പിഴ ഈടാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് പുതിയതായി യുകെ നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ, യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസ സ്പോൺസർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അത്തരം തൊഴിലാളികളെ പരിശോധിക്കാൻ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നുള്ളൂ. താത്കാലികമോ കാഷ്വൽ റോളുകളിലോ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളിലേയ്ക്ക് പരിശോധനകൾ എത്തുന്നില്ലെന്ന് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനായി തൊഴിൽ ഉടമകൾ തന്നെ കർശനമായ നടപടി എടുക്കണം എന്നതാണ് സർക്കാർ നിലപാട്. തൊഴിലിടങ്ങളിൽ സർക്കാർ പരിശോധന ശക്തമാക്കുന്ന സാഹചര്യം സ്റ്റുഡൻറ് വിസകളിൽ ഉൾപ്പെടെ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കണ്ടെത്തിയ അപൂർവ്വ നാണയം ഏകദേശം 5000 പൗണ്ടിന് ലേലത്തിൽ വിറ്റു. റോമൻ കാലത്തെ ഈ നാണയം ഡഡ്‌ലി ഫീൽഡിൽ നിന്ന് ആണ് കണ്ടെത്തിയത്. വെസ്റ്റ് മിഡ്‌ലാൻഡിലെ കിംഗ്‌സ്‌വിൻഫോർഡിൽ നിന്നുള്ള റോൺ വാൾട്ടേഴ്‌സ് (76) കഴിഞ്ഞ വർഷം ഡഡ്‌ലിക്ക് സമീപമുള്ള വാൾ ഹീത്തിൽ തൻ്റെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയിൽ ഈ ഗണത്തിൽപ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

1900 വർഷത്തിലേറെ പഴക്കമുള്ള നാണയം തൻറെ ശേഖരത്തിൽ ചേർക്കുവാൻ ലേലം വിളിച്ചയാൾക്ക് അതീവ സന്തോഷമുണ്ടെന്ന് ലേലത്തിന് നേതൃത്വം നൽകിയ മാർക്ക് ഹന്നാം പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവർത്തിയെയാണ് നാണയത്തിൽ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയിൽ നാണയം കണ്ടെത്തിയോ ആ കർഷകന് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൻ്റെ പകുതി ലഭിക്കും, നാണയം കണ്ടെത്തിയ വാൾട്ടേഴ്സിന് ബാക്കി തുക ലഭിക്കും. എന്നാൽ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡിൽ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാല പഴക്കമുള്ള ഒരു നാണയം വിറ്റു പോയത്.


അടുത്തിടെ അതിപുരാതന കാലത്തെ എന്നു കരുതുന്ന അമൂല്യമായ വസ്തുക്കൾ യുകെയിൽ വേറെ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർലമെന്റിൽ പുതിയ നിയമ നിർമ്മാണം അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കുന്നതിനുള്ള സ്വതന്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ മറികടക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. പുതിയ നിയമം മാറ്റണമെന്ന ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ അഭ്യർത്ഥന സെന്റെൻസിങ് കൗൺസിൽ നിരസിച്ചിരുന്നു. പുതിയ മാർഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച്, ന്യൂനപക്ഷ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലവും സാഹചര്യങ്ങളും ജഡ്ജിമാർ അവലോകനം ചെയ്യേണ്ടതായി വരും.

എന്നാൽ പലർക്കും പല നിയമം എന്ന തലത്തിലേയ്ക്ക് നീതിന്യായ വ്യവസ്ഥയെ പുതിയ മാറ്റം കൊണ്ടെത്തിക്കുമെന്ന ആരോപണം ഉയർന്നു വരുന്നുണ്ട്. ചില കുറ്റവാളികൾക്ക് പ്രത്യേക റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ളത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറയുന്നു. ഈ ആഴ്ച അവതരിപ്പിക്കാനൊരുങ്ങുന്ന നിയമ നിർമ്മാണം, പാർലമെന്റിന്റെ ഇരുസഭകളിലും വേഗത്തിൽ പാസാക്കാനാണ് സാധ്യത.

ചൊവ്വാഴ്ച മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെന്റെൻസിങ് കൗൺസിലിന് അയച്ച കത്തിൽ, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ്, ശിക്ഷാവിധിക്ക് മുമ്പുള്ള റിപ്പോർട്ടുകളിലെ തീരുമാനങ്ങൾ നയപരമായ കാര്യമായിരിക്കണമെന്ന് വാദിച്ചു. ഇത്തരം തീരുമാനങ്ങൾ പൊതുജനങ്ങളോടും പാർലമെന്റിനോടും ഉത്തരവാദിത്തമുള്ളതായിരിക്കണം എന്ന് കൗൺസിൽ ചെയർമാനായ ലോർഡ് ജസ്റ്റിസ് വില്യം ഡേവിസിനോട് അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിനെ തുടർന്നുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേയ്ക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആവശ്യമെങ്കിൽ യുഎസ് താരിഫുകൾക്കെതിരെ തിരിച്ചടിക്കാൻ യുകെ മടിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 2 ന് കാർ ഇറക്കുമതിക്ക് 25% നികുതിയും മറ്റ് ഉത്പന്നങ്ങൾക്ക് കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിയും മുൻനിർത്തി സർക്കാർ വൈറ്റ് ഹൗസുമായി അവസാന നിമിഷ ചർച്ചയിലാണ്.


ഇറക്കു മതി ചെയ്യുന്ന കാറുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ നടപടി ഇന്ത്യൻ കാർ നിർമ്മാതാക്കളെയും വെട്ടിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ടാറ്റാ മോട്ടേഴ്സ് ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ ഷെയറുകൾക്ക് നേരിട്ടത് കനത്ത ഇടിവാണ്. അമേരിക്കയിൽ വിൽക്കുന്ന കാറുകളിൽ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിനുള്ള നടപടി വലിയ ആഘാതം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. തീരുവ നടപ്പാക്കുന്നതിലൂടെ കാര്‍ വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നുമാണ് യുഎസ് പ്രസിഡന്റിന്റെ വാദം. എന്നാല്‍, ദശാബ്ദങ്ങളായി കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ള വിതരണ ശൃംഖലയില്‍ പെട്ടെന്ന് മാറ്റം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകുമെന്ന് വാഹന കമ്പനികള്‍ സൂചിപ്പിക്കുന്നു.


എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി യു കെയ്ക്ക് യുഎസുമായുള്ള ഊഷ്മളമായ ബന്ധവും തുല്യമായ വ്യാപാര പങ്കാളിത്തവും ഉള്ള സാഹചര്യം മുൻനിർത്തി ഇറക്കുമതി തീരുവയിൽ ഇളവ് നേടാനാണ് രാജ്യം ആഗ്രഹിക്കുന്നത്. യുഎസുമായി ഒരു വ്യാപാര യുദ്ധത്തിലേയ്ക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന യുഎസിലെ ബിസിനസുകൾക്കുള്ള നിരക്കുകൾ ഏപ്രിൽ 3-ന് ആരംഭിക്കും. പാർട്‌സുകളുടെ നികുതി മെയ് മാസത്തിലോ അതിനുശേഷമോ ആരംഭിക്കും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നത്തിന് യുഎസ് താരിഫ് ഏർപ്പെടുത്തുമ്പോൾ യുകെ എങ്ങനെ തിരിച്ചടിക്കുമെന്ന് വ്യക്തമല്ല . എന്നാൽ യു എസുമായി ഒരു വ്യാപാര യുദ്ധത്തിന് കെയർ സ്റ്റാർമർ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇന്ന് മുതൽ സമയം മാറും. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുന:ക്രമീകരണത്തിന്റെ ഭാഗമായാണ് ക്ലോക്കുകൾ പുന:ക്രമീകരിക്കുന്നത്. മാർച്ച് 30-ാം തീയതി വെളുപ്പിനെ ഒരു മണിക്കാണ് ക്ലോക്കുകൾ ഒരുമണിക്ക് പകരം രണ്ട് മണി എന്ന് പുന:ക്രമീകരണം നടത്തുന്നത്. പകൽ വെളിച്ചം കൂടുതൽ നേരം നീണ്ടു നിൽക്കുന്നതിനാൽ കൂടുതൽ ദൈർഘ്യമേറിയ പകലുകൾ ആയിരിക്കും ഇന്നുമുതൽ യുകെയിൽ അനുഭവപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സമയം സ്വയം മാറൂം. വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

വിന്റര്‍ സീസണിന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പിറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring), വിന്റര്‍ (Winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ സമയമാറ്റം ആരംഭിച്ചത്. എന്നാൽ ഈ മാറ്റം നമ്മുടെ ബയോളജിക്കൽ ക്ലോക്കിനെയും ആരോഗ്യത്തെയും ബാധിച്ചേക്കാം എന്നതിന് കൂടുതൽ തെളിവുകൾ ഉണ്ട്. ഇത് ജനങ്ങളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് ലിവർപൂൾ ജോൺ മൂർസ് സർവകലാശാല നടത്തിയ പഠനങ്ങളുടെ അവലോകനത്തിൽ കാണുന്നു.

2009 ലെ ഒരു പഠനത്തിൽ, ക്ഷീണം കാരണം ജോലിസ്ഥലത്തെ അപകടങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച യുഎസ് ഗവേഷണത്തിൽ, സമയമാറ്റത്തെ തുടർന്ന് കാർ അപകടങ്ങളിൽ ആഴ്ചയിൽ 6 ശതമാനം വർദ്ധനവ് കണ്ടെത്തി. ഒരു മണിക്കൂർ മുന്നോട്ട് പോകുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയർന്ന ലെവലിലേക്ക് നീങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. 2014-ൽ കൊളറാഡോ സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ, സ്പ്രിംഗ് ക്ലോക്ക് മാറ്റത്തിനുശേഷം തിങ്കളാഴ്ച ദിവസം ഹൃദയാഘാതത്തിൽ 25 ശതമാനം വർധനയുണ്ടായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്തേൺ ഹെമിസ്‌പിയർ നിന്നുള്ള ഗവേഷകർ സാക്ഷ്യം വഹിച്ചത് അത്ഭുതകരമായ ഭാഗിക സൂര്യഗ്രഹണത്തിനാണ്. അതിശയകരമായ രീതിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുകയായിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമായിരുന്നു. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. എന്നാൽ ഇത് സോളാർ ഡിസ്കിനെ പൂർണ്ണമായും മൂടുന്നില്ല, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഇപ്പോഴും ഭൂമിയിൽ നിന്ന് ദൃശ്യമാകാൻ അനുവദിക്കുന്നു.

ചില പ്രദേശങ്ങളിൽ രാവിലെയാണ് ഗ്രഹണം ആരംഭിച്ചത്, യുകെയിലെയും വടക്കൻ യൂറോപ്പിലെയും നിരീക്ഷകർക്ക് അനുകൂല കാലാവസ്ഥയിൽ ഈ പ്രതിഭാസം കാണാൻ സാധിച്ചു. സംരക്ഷണ കണ്ണടകളും പ്രത്യേക സോളാർ ഫിൽട്ടറുകളും ഉപയോഗിച്ച് ഗ്രഹണം നിരീക്ഷിക്കാൻ നിരവധി പേരാണ് ഒന്നിച്ച് കൂടിയത്. കണ്ണിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഗ്രഹണം കാണുമ്പോൾ ശരിയായ നേത്ര സംരക്ഷണം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രജ്ഞർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

സൂര്യൻ ഒരു ചെറിയ സമയത്തേക്ക് പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഒരു പൂർണ്ണ സൂര്യഗ്രഹണത്തിൽ നിന്ന് ഈ ഗ്രഹണം വ്യത്യസ്തമാണ്. സൂര്യരശ്മികൾ ശക്തമായി തന്നെ ഭൂമിയിൽ പതിയുന്നതിനാൽ നേരിട്ട് നോക്കുന്നത് അപകടകരമാണ്. 2025-ൽ നടക്കാനിരിക്കുന്ന നിരവധി ആവേശകരമായ ആകാശ സംഭവങ്ങളിൽ ഒന്നാണ് ഈ ഭാഗിക സൂര്യഗ്രഹണം. വർഷാവസാനം വരാനിരിക്കുന്ന പൂർണ്ണ സൂര്യഗ്രഹണത്തിനായി ശാസ്ത്രജ്ഞർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ക്യാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടി വർധിപ്പിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. രണ്ടായിരത്തിലധികം ഇരട്ടകളിൽ നടത്തിയ പഠനത്തിലാണ് ഡാനിഷ്, ഫിന്നിഷ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയത്. ടാറ്റൂ ചെയ്തവരും ടാറ്റൂ ചെയ്യാത്തവരും തമ്മിലുള്ള ക്യാൻസർ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ, ടാറ്റൂ ചെയ്ത വ്യക്തികൾക്ക് സ്‌കിൻ ക്യാൻസർ വരാനുള്ള സാധ്യത 62% വരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

കൈപ്പത്തിയെക്കാൾ വലിപ്പത്തിൽ ടാറ്റൂ ചെയ്യുന്നവരിൽ സ്‌കിൻ ക്യാൻസറിനുള്ള സാധ്യത 137% കൂടുതലാണെന്നും, രക്ത ക്യാൻസറായ ലിംഫോമയുടെ സാധ്യത 173% കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യൂറോപ്പിലെ യുവതലമുറയിൽ ടാറ്റൂകളുടെ പ്രചാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഗവേഷകർ ഈ കണ്ടെത്തലുകളിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർവേകൾ അനുസരിച്ച് യുകെയിൽ നാലിൽ ഒരാൾക്ക് ഒരു ടാറ്റൂ എങ്കിലും ഉണ്ട്. ടാറ്റൂ മഷി രക്തപ്രവാഹത്തിൽ പ്രവേശിച്ച് ലിംഫ് നോഡുകളിൽ അടിഞ്ഞു കൂടുന്നത് വിട്ടുമാറാത്ത വീക്കം, അസാധാരണമായ കോശ വളർച്ച എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

ടാറ്റൂ ചെയുന്നത് വഴി ലിംഫ് നോഡുകളിൽ മഷി കണികകൾ അടിഞ്ഞുകൂടുകയും, തുടർച്ചയായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ പ്രൊഫസർ ഹെൻറിക് ഫ്രെഡറിക്സെൻ പറയുന്നു. ഈ സമ്മർദ്ദം ലിംഫ് നോഡ് പ്രവർത്തനത്തെ ദുർബലപ്പെടുത്തുമോ അതോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് ഗവേഷകർ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ടാറ്റൂകൾ നേരിട്ട് ക്യാൻസറിന് കാരണമാകുന്നില്ലെങ്കിലും രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സിനു രഞ്ജിത്ത്

പ്രിൻസ് ഒരു നിമിഷം ശങ്കിച്ചു നിന്നു. കോളിംഗ് ബെൽ അമർത്തണോ വേണ്ടയോ ? അത്രമേൽ ഒച്ചയും ബഹളവും അകത്തു നിന്ന് കേൾക്കാം. ജീനാമ്മയുടെ കരച്ചിലും എണ്ണിപ്പെറുക്കിയുള്ള പായാരം പറച്ചിലുമെല്ലാം ” നീയൊന്നടങ്ങു ജീനെ നാട്ടുകാര് കേൾക്കുമല്ലോ …..പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ ..” ജീനയുടെ ഹസ്ബൻഡ് ബർണാഡ് ഭാര്യയെ എന്തോ പ്രശ്നത്തെ ചൊല്ലി തണുപ്പിക്കുവാൻ നോക്കുന്നുണ്ട്.
തിരികെ പോയാലോ ?… പ്രിൻസ് ഒന്ന് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട എന്താണ് കാര്യമെന്നറിഞ്ഞിട്ടു പോകാം ഇല്ലെങ്കിൽ ഒരു സമാധാനവുമില്ല. കാര്യമെന്തായാലും ഇന്നറിയുക തന്നെ. അയാൾ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി. സ്വിച്ച് ഇട്ടതു പോലെ ജീനാമയുടെ കരച്ചിൽ നിന്നതു പ്രിൻസിനു നന്നായി മനസ്സിലാവുമായിരുന്നു. ഒന്ന് രണ്ടു മിനിറ്റുകൾക്ക് ശേഷം ബർണാഡ് വന്നു വാതിൽ തുറന്നു. ” അല്ല ആരിതു പ്രിൻസോ ….. വാ വാ. ? ബർണാഡ് പ്രിൻസിനെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും മുഖത്തെ ജാള്യം പ്രിൻസ് നേരിൽ കണ്ടതുപോലെ വായനക്കാർക്കും സാഹചര്യവശാൽ ഊഹിക്കാവുന്നതേയുള്ളു.
” എന്നാ പ്രിൻസെ ഒരു സർപ്രൈസ് വിസിറ്റ് “. ബർണാഡ് മുഖത്തെ ജാള്യം മറയ്ക്കുവാനായി ആതിഥേയന്റെ കുപ്പായമെടുത്തണിഞ്ഞു.
” അതവിടെ നിൽക്കട്ടെ ഇവിടെയെന്നാ പ്രോബ്ലം ജീനമ്മയുടെ കരച്ചിലും പായാരം പറച്ചിലുമെല്ലാം ദൂരേയ്ക്ക് കേൾക്കാമല്ലോ എന്താ ബർണാഡ് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ …..”?
ഒട്ടും മറവില്ലാതെ പ്രിൻസ് തുറന്നു ചോദിച്ചു. ബർണാഡ് ഞെട്ടിയതും വാതിലിനപ്പുറം ജീനയുടെ മുഖം പ്രത്യക്ഷമായതും ഒരേ സമയത്തായിരുന്നു. ” അത് ….അത്… അതിപ്പോൾ ഏതു വീട്ടിലാ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇല്ലാത്തതു. ? കാര്യങ്ങളെ മറച്ചു പിടിക്കുവാനുള്ള ആ കുടുംബിനിയുടെ അന്തസ്സിനെ ബർണാഡ് കഷ്ണിച്ചു കളഞ്ഞു.

പ്രിൻസ് എന്തായാലും അല്പനേരമെങ്കിലും ആയിട്ടുണ്ടാവും പുറത്തു വന്നിട്ടെന്നും തങ്ങളുടെ സംഭാഷണം കുറച്ചൊക്കെ കേട്ടിട്ടുണ്ടാകുമെന്നും ഊഹിക്കുവാൻ ബർണാഡിന് വലിയ ചിന്തയുടെ ഒന്നും ആവശ്യമുണ്ടായില്ല. അത് കൊണ്ടാണ് അയാൾ ഭാര്യ പറഞ്ഞത് വക വയ്ക്കാതെ പ്രിൻസിനോട്
പ്രശ്നത്തെ കുറിച്ച് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.
” ഇന്നത്തെകാലത്തു മക്കളെ വളർത്താം എന്നല്ലാതെ നമ്മുടെ ഇഷ്ടത്തിന് വളർത്താം എന്നത് വെറും സ്വപ്നം മാത്രമാണ് പ്രിൻസെ ….ദേ ഇവിടെയൊരുത്തിക്കു പ്രണയം അതും ഒരു പാകിസ്താനി പയ്യനോട് ……” വർത്തകേട്ട് പ്രിൻസ് ഞെട്ടിയില്ല കാരണം തലേ ദിവസം വൈകുന്നേരം നടക്കുവാനിറങ്ങിയ പ്രിൻസ് ആ ദൃശ്യം നേരിൽ കണ്ടിരുന്നു.

” ജീനാമ്മേ ഒന്നിങ്ങു വായോ ഒരു കാര്യം പറഞ്ഞോട്ടെ ”

“ഞാൻ കുടിക്കാനെന്തെലും എടുക്കാം പ്രിൻസേ ” അങ്ങനെ പറഞ്ഞിട്ട് ജീന കിച്ചണിലേക്കു പോയി. ഒരു കണക്കിന് നന്നായി ചില കാര്യങ്ങൾ പെണ്ണുങ്ങൾ അറിയുന്നത് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നതിനോടൊപ്പം അയാൾ ബർണാഡിനെ നോക്കി പറഞ്ഞു ” ഇന്നലെ ഞാൻ നമ്മുടെ സ്പോർട്സ് ഡയറക്റ്റിന്റെ മുൻപിൽ വച്ച് ഒരു കാര്യം കണ്ടിരുന്നു. അതിനെ കുറിച്ച് ഒന്ന് സംസാരിക്കാം എന്ന് കരുതിയാണ് ഞാൻ സത്യത്തിൽ ഇപ്പോൾ വന്നത്. .. അടുക്കള ഭാഗത്തേക്ക് ഒന്ന് എത്തിവലിഞ്ഞു നോക്കിയ ശേഷം അയാൾ തുടർന്ന് ….. ഇന്നലെ വൈകുന്നേരം ഇവിടുത്തെ ശ്രേയ മോളെ ഞാൻ കണ്ടിരുന്നു സ്പോർട്സ് ഡയറക്റ്റിന്റെ മുന്നിൽ കിടന്ന ഒരു കാറിൽ മോളും കൂടെ നിങ്ങൾ ഈ പറഞ്ഞ പച്ച പയ്യനും ”

” ഹെയ് ഇന്നലെ വൈകുന്നേരം അവൾ ഫ്രണ്ട്സുമായിട്ടു നമ്മടെ ബാബുവിന്റെ മകൾ ആഗ്‌നസിന്റെ അടുത്തായിരുന്നു. ….. പ്രിൻസിനു ആളു തെറ്റിയതാവുമെന്നെ”. ബർണാഡ് അത് വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല .. ” ബർണാഡ് കാര്യങ്ങൾ അല്പംകൂടി സീരിയസ് ആയിട്ട് എടുത്തേ എന്റെ സോനാ മോളുടെ പ്രായം തന്നെയല്ലേ ശ്രേയ മോൾക്കും ഇയാൾ ആഗ്‌നസിനെ ഒന്ന് വിളിച്ചു നോക്കിക്കേ .. അപ്പോൾ അറിയാമല്ലോ ” അത്യധികം വേവലാതിയോടെ ബർണാഡ് ഫോണിൽ ആഗ്‌നസിന്റെ പപ്പാ ബാബുവിനെ നമ്പർ എടുത്തു വിളിക്കുവാൻ ഒരുങ്ങിയപ്പോൾ പ്രിൻസ് തടഞ്ഞു. ” അത് ബുദ്ധി മോശമാണ് ബർണാഡ്. ബാബു സാർ ഒരു പക്ഷെ ഇതൊന്നുമറിഞ്ഞിട്ടില്ലായിരിക്കാം വെറുതെ അറിയിക്കേണ്ട എന്നാണു എന്റെ സജെക്ഷൻ ഇതാ ആഗ്നസിന്റെ നമ്പർ ഇത് ഡയല് ചെയ്യൂ ”
ബർണാഡ് ആഗ്നസിന്റെ നമ്പർ ടൈപ്പ് ചെയ്തിട്ട് അൽപനേരം ചിന്താമഗ്നനായി ഇരുന്നു അപ്പോഴേക്കും ജീന മൂന്ന് മഗ്ഗിൽ ആവി പാറുന്ന കാപ്പിയുമായി എത്തി.

” ഹായ് മോളെ ഞാൻ ശ്രേയയുടെ ഫാദർ ബർണാഡ് ആണ് ”
” ഹായ് അങ്കിൾ മോർണിംഗ് …. എന്താ അങ്കിൾ “?
അങ്ങേത്തലയ്ക്കൽ നിന്നും ആഗ്‌നസിന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചോദിച്ചു ” മോളെ അവിടെ ഒരു ബ്ലൂ കളർ ഫോബ്‌ കീ ഉണ്ടോയെന്ന് നോക്കാമോ ഇന്നലെ ശ്രേയ അവിടെ വച്ച് മറന്നു പോയി ”
“നോ അങ്കിൾ ഇവിടെ ഫോബ്‌ കീ ഇല്ല , ബട്ട് അങ്കിൾ ഇന്നലെ ഞങ്ങൾ ഔട്ട് ഓഫ് ഹോം ആണ് അവൾ ഇന്നലെ ഇവിടെ വന്നിട്ടില്ല. ”

” ഓ സോറി മോളെ മെയ് ബി അവൾ സോനയുടെ വീട്ടിലായിരിയ്ക്കും പോയിട്ടുണ്ടാവുക ഞാൻ കേട്ടതിന്റെ പ്രശ്നമാവും ” ബർണാഡ് പെട്ടെന്ന് സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു. ” നോ അങ്കിൾ ദയർ ഈസ് നോ ചാൻസ് വിത്ത് സോനാ ദേ ആർ നോട്ട് ഇൻ ഗുഡ് റിലേഷൻ …… എന്താ അങ്കിൾ ശ്രേയ അവിടെയില്ലേ അവളോട് ചോദിച്ചാൽ പോരെ ”

അവൾ ക്ലാസ്സിലാണ് രാവിലെ പോയതാ. ഞാൻ വാട്സ്ആപ് ചെയ്തിട്ടുണ്ട് ബട്ട് ഷീ ഈസ് നോട്ട് ഇൻ ഓൺലൈൻ. എനിവേ താങ്ക്സ് മോളെ പപ്പാ ഇല്ലേ അവിടെ ”
” പപ്പാ ഡ്യൂട്ടിക്ക്പോയി അങ്കിൾ ”
ബർണാഡിന്റെ സംഭാഷണത്തിൽ ഒന്നും മനസ്സിലാകാതെ ജീനാമ്മ സംശയത്തോടെ” ചോദിച്ചു ” എന്താ പപ്പാ എന്നാ പറ്റി ആരെയാ വിളിച്ചേ “.

” നീയൊന്നടങ്ങു ജീന ആദ്യം നിന്റെ ഈ ചോദ്യം ചെയ്യൽ ഒന്ന് നിറുത്താമോ …” ബർണാഡ് അല്പം ദേഷ്യപ്പെട്ടു. ബർണാഡ് ഞാൻ പറഞ്ഞില്ലേ ഞാൻ കണ്ടതാണ് ഇന്നലെ, എന്നെ അവൾ കണ്ടില്ല മോൾ ജീനാമ്മയോടാണ് സംസാരിച്ചു കൊണ്ടിരുന്നത് എന്ന് തോന്നുന്നു അവൾ ഫ്രണ്ടിന്റെ വീട്ടിൽ ഗ്രൂപ്പ് സ്റ്റഡിക്കു പോവുകയാണെന്ന് കള്ളം പറഞ്ഞത് ഞാൻ കേട്ടതും കണ്ടതുമാണ്. അതും ആ പയ്യന്റെ കൂടെ ഇനിയുള്ള കാര്യങ്ങൾ എനിക്ക് നിങ്ങളോടു പറയുവാൻ ബുദ്ധിമുട്ടുണ്ട്. ഇതൊന്നു നോക്കിക്കേ ” പ്രിൻസ് തന്റെ ഫോൺ ബർണാഡിന് നേർക്ക് നീട്ടി അത് വാങ്ങി നോക്കിയ അയാളുടെ പിതൃത്വം മരവിച്ചു പോയി . പ്രിൻസ് ഫോൺ തിരികെ വാങ്ങും മുന്നേ ജീനാമ്മ ആ ഫോൺ കൈക്കലാക്കിയിരുന്നു. അതിൽ പ്രിൻസിന്റെ വാട്സ്ആപ് ഗാലറി ഓപ്പൺ ആയിരുന്നു ജീനാമ്മ ഫോട്ടോസ് സ്ക്രോൾ ചെയ്തു നോക്കി കന്നാബിസ്സിന്റെ പുകയില മുങ്ങി നിൽക്കുന്ന തന്റെ മകൾ ശ്രേയ . ഒപ്പം ആ പാകിസ്ഥാനി പയ്യനും അടുത്ത ഫോട്ടോ ഒരു അമ്മയ്ക്ക് കാണുവാൻ കൊള്ളാത്തതായിരുന്നു ജീനാമ്മയുടെ മുഖഭാവം മനസ്സിലാക്കിയ പ്രിൻസ് മെല്ല ഫോൺ കൈക്കലാക്കി. ” എന്റെ മാതാവേ ഇതിനാണോ ഈ …… പുന്നാരമോളെ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിക്കാതെ രാപകൽ ജോലി ചെയ്തു ഇത്രയൊക്കെ സമ്പാദിച്ചത് ഇവളെ പോലെ പിഴച്ച മക്കൾക്കു വേണ്ടിയാണല്ലോ കർത്താവെ “…
ജീനാമ്മയുടെ കരച്ചിലിന്റെ ശക്തി കൂടിയിരുന്നു. ബർണാഡ് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു.
പ്രിൻസ് സംസാരിച്ചു തുടങ്ങി ” ജീനാമ്മേ അവിടെയാണ് കുഴപ്പം, നിങ്ങൾ നിങ്ങൾ മാത്രമല്ല ഇവിടെയുള്ള സിംഹഭാഗവും അങ്ങനെ തന്നെയാണ് മക്കൾ അല്പം വലുതായാൽ പേരന്റ്സ് കൂടുതൽ ജോലി ചെയ്തു പണം സമ്പാദിക്കുവാൻ നോക്കും അത് തെറ്റല്ല. പക്ഷെ അവിടെ സംഭവിക്കുന്നത് മറ്റൊന്ന് കൂടിയാണ് നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ അവരുടെ മാനസിൽ നമ്മൾക്കൊന്നും ഒരു സ്ഥാനവുമില്ലാതെ ആകും പകരം ഫ്രണ്ട്സിൻറെ ഇൻഫ്ലുവൻസ് വളരെയധികം കൂടും പ്രായം അതല്ലേ ”

അപ്പോഴേക്കും വാതിൽ തുറന്നു പൊടുന്നനെ ശ്രേയ കയറി വന്നു. സോഫയിൽ തളർന്നു കിടന്ന ജീനാമ്മ പെട്ടെന്ന് ചാടിയെഴുന്നേറ്റു മകളുടെ മേൽ മർദ്ദനമാരംഭിച്ചു ” കൊല്ലുമെടീ നശിച്ചവളെ ഇന്ന് നിന്നെ എന്തിനാണെടീ ഞങ്ങൾ ജീവിച്ചിരിക്കുന്നെ കണ്ട പച്ചകൾക്കു വച്ച് വിളമ്പാനായി നാണം കെട്ടവളേ നീ ഞങ്ങളെ കുറിച്ച് ഓർത്തില്ലലോ ഡീ ” പെട്ടെന്ന് ബർണാഡ് ചാടിയെഴുന്നേറ്റ് ഭാര്യയെ പിടിച്ചു മാറ്റി ” നിർത്തെടീ നിന്റെ കൂത്ത് ഇത് നിന്റെ കുടുംബം പോലയല്ല യുകെ ആണ് വല്ലവരും വല്ലതും കംപ്ലൈന്റ്റ് ചെയ്താൽ പൊക്കോണം നീ ജയിലിലേക്ക് എന്നെ കൊണ്ടാവുല്ല അതിന് ” ബർണാഡിന്റെ കൈകളിൽ താങ്ങി ജീനാമ്മ സോഫയിലേക്കിരുന്നു. പ്രിൻസ് ശ്രേയ മോളെ നോക്കി പറഞ്ഞു ” മോളെ മോളെന്താ ഫാമിലിയെപ്പറ്റി ……..
” ഷട്ട് അപ്പ് മാൻ …. അയാളുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ശ്രേയ പൊട്ടിത്തെറിച്ചു …… നിങ്ങളുടെ കാർ ഔട്ട് സൈഡ് കണ്ടപ്പോൾ തന്നെ ഞാൻ തിരികെ പോയാലോ എന്നാലോചിച്ചതാ .. കുറെ നാളായി നിങ്ങളുടെ
മകൾക്കു വല്ലാത്ത സൂക്കേട് എന്റെ പ്രൈവസി അവൾക്കെന്തോ എഴുതി കൊടുത്തപോലെയാ ഇപ്പൊ ദാ അവളുടെ തന്തയും ഒരു പണിയുമില്ലാതെ ഇറങ്ങിയേക്കുവാ രാവിലെ , മേലാൽ നിങ്ങളെ ഇവിടെ കണ്ടു പോകരുത്. ” യുകെയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ടിനെകുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്ന ബർണാഡിനു മകളെ അടിക്കുന്നതിൽ നിന്നും ഭാര്യയെ പിന്തിരിപ്പിച്ച മകൾ തന്റെ തന്നെ പ്രായമുള്ള പ്രിൻസിനോട് അത്രമേൽ മോശമായി പെരുമാറിയത് കണ്ടു നിൽക്കാനായില്ല അയാൾ ചാടിയെഴുന്നേറ്റു കൈവീശി മകളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. വട്ടം കറങ്ങി നിലത്തു വീണ അവൾ സ്തബ്ധയായെങ്കിലും പൊട്ടിത്തെറിച്ചു ” ഹൌ ഡെയർ യു പപ്പാ …. “?

” ഐ യാം യുവർ ഫാദർ ദാറ്റ് ഈസ് മൈ ഡെയർ ” അയാൾ ആക്രോശിച്ചു കൊണ്ട് പ്രിൻസിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അതിലെ ഫോട്ടോകൾ ഒന്നൊന്നായി മകളെ കാണിച്ചു കൊടുത്തു ” എന്താണെടീ ഇതൊക്കെ ഞങ്ങൾ ഇതും കാണേണ്ടി വന്നല്ലോ ”

താഴ് വീണു കിടന്ന അവളെ പ്രിൻസ് താങ്ങിയെഴുന്നേൽപിച്ചു അയാളോടുള്ള വെറുപ്പിൽ ഒന്ന് കുതറി മാറുവാൻ വിഫല ശ്രമം നടത്തിയെങ്കിലും പ്രിൻസിന്റെ കരങ്ങൾ ബലിഷ്ഠങ്ങൾ ആയിരുന്നു. അയാൾ ശ്രേയയെ തന്റെയടുക്കൽ പിടിച്ചിരുത്തി. എന്നിട്ട് സ്നേഹ സ്വരത്തിൽ പറയുവാൻ തുടങ്ങി ” മോളെ നിന്റെ
സെയിം ഏജ് ആണ് എന്റെ മകൾ സോനയ്ക്കും നിങ്ങൾ ക്ലാസ് മേറ്റും അല്ലെ. എനിക്കറിയാം മോൾക്ക് സോനയുമായിട്ട് ഇഷ്ടമല്ല എന്ന് അവൾ മോളുടെ കൂട്ടുകെട്ടുകൾ നല്ലതല്ല എന്ന് നേരത്തെ തന്നെ അങ്കിളിനോട് പറഞ്ഞിരുന്നു. ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല. ഇന്നലെ വരെ … ഇന്നലെ മോൾ ആ
പാകിസ്താനി ചെറുക്കന്റെ കാറിൽ ഇരുന്നു മോളുടെ അമ്മയോട് കള്ളം പറഞ്ഞത് അങ്കിൾ നേരിൽ കാണുന്നത് വരെ ഇതൊന്നും വിശ്വസിച്ചിരുന്നില്ല. …. മോളെ ഒന്നുണ്ട് നീയെത്ര വേദനകൾ അനുഭവിച്ചെന്നാലും നിന്നിൽ നിന്നും വരുന്ന ഓരോ വാക്കുകളും നിന്റെ അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാൾ പോലെ തുളച്ചു കയറുകയും ചെയ്യും.” അതാണ് പ്രസവ വേദനയുടെ വെളിപാട് .

അത് പറയുമ്പോൾ ശ്രേയയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ട ജീനാമ്മ അവളെ നോക്കി പല്ലു കടിച്ചു ” പെറ്റ വയറിനോട് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞവൾ നീ ഗുണം പിടിക്കില്ലെടീ ” ജീനാമ്മ തലയിൽ കൈ വച്ചു പ്രാകി. പ്രിൻസ് തുടർന്നു “ മോളെ മോൾ പാപ്പയോട് ചോദിച്ചു ഹൌ ഡെയർ യു എന്ന് മോൾക്കറിയുമോ ഇവിടെ യുകെയിൽ നമ്മുടെ ഈ ചെറിയ പട്ടണത്തിൽ ഉള്ള മലയാളി കുടുംബത്തിലെല്ലാം രണ്ടോ അതിലധികമോ കുട്ടികൾ വച്ചിട്ടുണ്ട്. ഇവിടെ മാത്രമെന്താ മോൾ മാത്രമായി പോയതെന്ന് ചിന്തിച്ചിട്ടുണ്ടോ അവർക്കു വീണ്ടും കുട്ടികൾക്ക് വേണ്ടി നോക്കാമായിരുന്നു എന്നിട്ടും അവർ അതിനു ശ്രമിക്കാതെ സമയം മിച്ചം വച്ച് ജോലി ചെയ്തു എന്തിനു …? പണമുണ്ടാക്കുവാൻ ആർക്കുവേണ്ടി ….?

അവരുടെ ഒരേയൊരു മകൾക്ക് വേണ്ടി അവളുടെ ലൈഫ് എവിടെയും സ്റ്റക്ക് ആവാതെയിരിക്കുവാൻ അവർ അവരുടെ എല്ലാ എന്റർടൈന്റ്‌മെന്റ്സും പോസ്റ്റ്പോണ്ട് ചെയ്തു കൊണ്ട് സേവിങ്സ് ഉണ്ടാക്കി .. എന്നിട്ടു മോളെന്താ അവർക്കു തിരിച്ചു കൊടുത്തത് ഇവിടെ ഈ മലയാളി സമൂഹത്തിൽ വലിയൊരു ഇൻസൾട്ട് …”
അയാൾ പറഞ്ഞവസാനിപ്പിക്കും മുന്നേ ശ്രേയ വീണ്ടും പൊട്ടിത്തെറിച്ചു ….” വാട്ട് എ ഷെയിം അങ്കിൾ ഞാൻ പറഞ്ഞോ എനിക്ക് സിബിലിങ്സ് വേണ്ട എന്ന് ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി അവരോടു അവരുടെ ലൈഫ് സാക്രിഫൈസ് ചെയ്യാൻ. ഇവിടെ എനിക്ക് മിണ്ടാൻ ആരുമില്ല. നിങ്ങളൊക്കെ എപ്പളും വലിയ പ്രൗഡ് ആയിട്ട് പറയുന്നുണ്ടല്ലോ നിങ്ങളുടെ ചൈൽഡ്‌ഹുഡ് മാവിൽ കയറിയതും കുളത്തിൽ നീന്തിയതും കൊറേ സിബിലിങ്സ് ആൻഡ് കസിൻസ് ഭയങ്കര വമ്പു പറയുന്നുണ്ടല്ലോ ….. എനിക്ക് എനിക്ക് ആരുണ്ടിവിടെ ജസ്റ്റ് എന്റെ തോട്സ് ഷെയർ ചെയ്യാൻ ആരുമില്ല ഫാക്ട് അതാണ് അങ്കിൾ ട്രൂലി എനിക്ക് ആരുമില്ല ഐ ആം എലോൺ ……. അവൾ ഏങ്ങിയേങ്ങി കരഞ്ഞു ……ഇവിടെ….ഇവിടെ ആർക്കാണ് ടൈം ടു സ്പെൻഡ്‌ ഫോർ മി. ക്യാഷ് തന്നാൽ എല്ലാം കഴിഞ്ഞു എന്നാണോ …. എന്റെ കാര്യങ്ങൾ സോനാ അങ്കിളിനോട് പറഞ്ഞു എന്നല്ലേ പറഞ്ഞത് ബട്ട് സോനയുടെ പേരന്റ്സ് ഇവരാണെങ്കിൽ അവൾക്കതൊക്കെ പറയാൻ ധൈര്യം ഉണ്ടാവില്ല അങ്കിൾ …. എനിക്ക് എന്റെ പാരന്റ്സിനോട് ഓപ്പൺ ആയിട്ട് സംസാരിക്കുവാൻ പേടിയാണ് അങ്കിൾ… എനിക്ക് ഫ്രണ്ട്‌സ് മാത്രമാണ് സംസാരിക്കുവാനുള്ളു അവരുടെ കാരക്ടർ ചെക്ക് ചെയ്യാൻ എനിക്കറിയില്ല അങ്കിൾ…… അല്ലെങ്കിൽ നല്ലതാരാണെന്നും ദോഷമാരാണെന്നും എനിക്ക് ഗൈഡൻസ് തരാൻ ആരാണുള്ളത്. എന്റെ പപ്പാ എന്നെ തല്ലി ഫോർ വാട്ട്. അങ്കിളിനോട് റുഡ് ആയിട്ട് ബീഹെവ് ചെയ്തതിനു….. ഞാൻ ഗ്രോ ആയതൊക്കെ ഇവിടെ ബോൺ ആൻഡ് ബോട്ടപ് ആയിട്ടുള്ള കുട്ടികളുടെ കൂടെയാണ്. അവർ സ്പോട്ടിൽ റീയാക്ട് ചെയ്യും. നിങ്ങളുടെ ട്രഡീഷണൽ മല്ലു കുട്ടികളെപ്പോലെ ഹെഡ് ടു ഫൂട്ട് വളഞ്ഞിങ്ങനെ എന്താ നിങ്ങൾ മലയാളത്തിൽ സ്റ്റാറ്റസ് ചെയ്യുക .. വിനയമോ …… സംതിങ്ങ് എൽസ് അങ്ങനെയൊക്കെ ചെയ്യാൻ എനിക്കറിയില്ല …. എന്നെയാരും പഠിപ്പിച്ചിട്ടില്ല …… ” ചിതറി പോയ കരച്ചിലുകൾ കടിച്ചമർത്തി അവൾ മുകളിലത്തെ നിലയിലേക്ക് പോയി. എന്താണ് പറയേണ്ടതെന്ന് മനസ്സിലാകാതെ പ്രിൻസ് മൂകനായി സോഫയിലിരുന്നു.

ആപാദചൂഡം തരിച്ചിരിയ്ക്കുകയായിരുന്നു ബർണാഡ്.

” അവൾ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ പപ്പാ … അങ്ങനെയൊക്കെയാണോ നമ്മൾ അവളെ വളർത്തിയത് … അവൾക്കു വേണ്ടിയല്ലേ നമ്മൾ …….”

ജീനാമ്മയുടെ രോദനത്തെ ചൂണ്ടു വിരൽ ചുണ്ടത്തമർത്തി ” ശ് …..” എന്നൊരു ശബ്ദം കൊണ്ടയാൾ ബന്ധിച്ചു. ” എന്ത് വളർത്തിയെന്നാണ് നീ അവകാശപ്പെടുന്നത്. അവൾ പറഞ്ഞത് അവളുടെ പ്രയാസങ്ങളാണ് “. എന്ത് പ്രയാസങ്ങളാണ് പപ്പാ അവൾക്കുള്ളത് അവളുടെ പ്രായമെല്ലാം കഴിഞ്ഞട്ടല്ലേ ഞാനും മറ്റുള്ള പെണ്ണുങ്ങളുമെല്ലാം ഈ നിലയിലേക്കെത്തിയത് അവൾക്കു മാത്രമെന്താ വഴി പിഴയ്ക്കണമെന്നു ….. ഇത് നല്ല അടിയുടെ കുറവ് തന്നെ. അല്ലാതെന്താ. എന്റെ അമ്മച്ചി എന്നെയൊക്കെ വളർത്തിയതങ്ങനെയാ ” ജീനാമ്മ ചിതറി കൊണ്ടേയിരുന്നു.

” ജീനാമ്മേ …… പ്രിൻസ് ശബ്ദിച്ചു …..ഒരു കാര്യം ഓർക്കണം മോൾ പറഞ്ഞിട്ട് പോയത് മുഴുവനും അവള് ആഗ്രഹിച്ച ജീവിതവും അവൾക്കു നിങ്ങൾ കൊടുത്ത ലൈഫും തമ്മിലുള്ള ഡിഫറൻസ് ആണ് അറ്റ്ലീസ്റ്റ് അത് അക്‌സെപ്റ്റ് എങ്കിലും ചെയ്യുക ……. ശരിയാണ് എനിക്ക് ഇതൊന്നും പറയേണ്ട ആവശ്യമില്ല ഇത് നിങ്ങളുടെ സ്വകാര്യതയാണ് …. ബട്ട് ഇതിങ്ങനെ പോയാൽ ഈ ചെറു പട്ടണത്തിൽ ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കുവാൻ അധിക കാലം വേണ്ടില്ല. ശരിയാണ് നിങ്ങൾ പറഞ്ഞത്. ജീവിച്ചത് അവൾക്കു വേണ്ടിയാണ് ബട്ട് അവൾക്കു വേണ്ടിയതെന്തെന്നു നിങ്ങൾ ശ്രദ്ദിച്ചിരുന്നോ ഇത്രയും കാലം … ഇനിയെങ്കിലും റിയലൈസ് ചെയ്യുക അവൾ ആഗ്രഹിച്ചത് നിങ്ങളുടെ സ്നേഹമാണ് കരുതലാണ്. അല്ലാതെ പണം കൊടുത്തു നേടാവുന്നതെല്ലാം സ്വായത്തമാക്കി കൊടുക്കുന്ന ബാങ്കർമാരെ അല്ല നിങ്ങളുട മകൾക്കാവശ്യം … സമയം ഇനിയുമുണ്ട് ബർണാഡ് …. നിങ്ങൾക്കു നിങ്ങളുടെ മകളെ മനസ്സിലാക്കാനായില്ലെങ്കിൽ അതിനു ആളുകൾ പുറത്തുണ്ട് . ബട്ട് അതെങ്ങനെ ആയിത്തീരുമെന്നു ഞാൻ പറയേണ്ടതുണ്ടോ ഇനിയും നിങ്ങൾക്കു മനസ്സിലാകുവാൻ …. ചിന്തിക്കു നിങ്ങൾ രണ്ടാളും.

പ്രിൻസ് അത്രമേൽ പറഞ്ഞിട്ട് പോയിട്ടും ജീനാമ്മയുടെ കലുഷിതകമായ ചിന്തകൾക്ക് എവിടെയാണ് താളം പിഴച്ചതെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . അവർ ഏറ്റവും അടുത്ത ദിനം തന്നെ പാകിസ്താനി മരുമകന് പുട്ടും കടലയ്ക്കുമൊപ്പം കഞ്ചാവും വിളമ്പേണ്ടി വന്നേക്കാവുന്ന തന്റെ അവസ്ഥയെ കുറിച്ചോർത്തു ഭീതി പൂണ്ടു. അതെ സമയം ബർണാഡ് ഫോൺ കയ്യിലെടുത്തു അമ്മച്ചിയെ വിളിക്കണം .

വർഷം കുറേയേറെയായി അമ്മച്ചിയോടു മനസ്സ് നിറഞ്ഞൊന്നു മിണ്ടിയിട്ട്. അതെങ്ങനെ മിണ്ടാനാകും ഇതല്ലേ എന്റെ അവസ്ഥ സോഫമേൽ കുത്തിയിരുന്നു പായാരം പറയുന്ന ജീനമ്മയെ നോക്കി അയാൾ ഉള്ളിൽ മുറുമുറുത്തു, അല്ലെങ്കിലും അവളെ പറഞ്ഞിട്ടു എന്ത് കാര്യം. പ്രവാസി സംഘടനയിലെ കൊച്ചമ്മമാരുടെ വമ്പു പറച്ചിലുകൾ മാത്രമാണ് അവളുടെ പുസ്തകം. മക്കൾ പറയുന്ന ഇംഗ്ലീഷ് വാചകങ്ങളുടെ മാത്രം കണക്കെടുക്കുന്നവർക്കു മക്കളെ നേർ വഴിക്കു നയിക്കുവാനെവിടെയാണ് നേരം. ജീനാമ്മ എത്രത്തോളം തന്റെമേൽ പിടിമുറുക്കിയാലും ഞാൻ എന്റെ അമ്മച്ചിയെ മറക്കുവാനോ വെറുക്കുവാനോ പാടില്ലായിരുന്നു തെറ്റുപറ്റിപോയി .. മാപ്പു പറയണം എന്റെ താഴെയുള്ള മൂന്നു പെങ്ങന്മാരെയും ഒരു കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ അന്തസ്സായി വളർത്തിയ ഇലന്തൂരുകാരി ഏലിയാമ്മ എന്റെ അമ്മച്ചി അവരുടെ കയ്യിൽ തന്റെ മകൾ അങ്ങേയറ്റം സേഫ് ആണെന്ന ചിന്തയുടെ പിൻപറ്റി ബർണാഡ് അമ്മച്ചിയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.

ഒരമ്മയെന്ന നിലയിൽ കഥാകാരിയായ ഞാൻ ആർക്കാണ് ഈ കഥ സമർപ്പിക്കേണ്ടത്. ?
മക്കളെ അടുത്ത തലമുറകൾക്കുള്ള വെളിച്ചമായി വളർത്തുന്ന ഏലിയാമ്മച്ചിമാർക്കോ അതോ പാതി വഴിയെത്തും മുന്നേ തളർന്നു പോയ പൊങ്ങച്ചങ്ങളുടെ വിള നിലമായ ജീനാമ്മമാർക്കോ …… അതോ ജീവിച്ചു തുടങ്ങും മുന്നേ ജീവിതം കൈ വിട്ടു പോയ ശ്രേയയുടെ തല മുറയ്ക്കോ ….. നിങ്ങൾ തീരുമാനിക്കുക ….

Copyright © . All rights reserved