ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാവുന്ന വിദേശ സ്റ്റീലിന്റെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലോക വിപണിയിലേക്കുള്ള അമിത സ്റ്റീൽ ഇറക്കുമതിയും യുഎസിന്റെ താരിഫ് ഭീക്ഷണിയും വർധിച്ച പശ്ചാത്തലത്തിലാണ് നീക്കം. നിലവിലെ ഇറക്കുമതി പരിധി കടന്നാൽ 25% നികുതി ഈടാക്കുന്ന സംവിധാനം പുനഃസംഘടിപ്പിക്കാനാണ് ചർച്ച. ഏപ്രിലിൽ പ്രഖ്യാപനം ഉണ്ടാകാനും, ജൂലൈ 1 മുതൽ പുതിയ സംവിധാനം നടപ്പാക്കാനുമാണ് സാധ്യത.

2018 ൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്റ്റീലിന് ഉയർന്ന നികുതി ഏർപ്പെടുത്തിയതോടെ, യുഎസ് വിപണി അടയുകയും വിലക്കുറവുള്ള സ്റ്റീൽ യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിലേക്ക് ഒഴുകുകയായിരുന്നു. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനും കാനഡയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബ്രെക്സിറ്റിന് ശേഷം യുകെയും ഈ രീതി സ്വീകരിച്ചെങ്കിലും, അവ ജൂണിൽ കാലാവധി തീരും. ഡബ്ല്യുടിഒ നിയമങ്ങൾ കാരണം ഇത് വീണ്ടും നീട്ടാൻ കഴിയില്ല. അതേസമയം, യൂറോപ്യൻ യൂണിയൻ 50% നികുതി കുറവും താരിഫ് കുറവും പ്രഖ്യാപിച്ചതോടെ, യുകെ സ്റ്റീൽ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

ഈ രീതി തുടർന്നാൽ വിലക്കുറവുള്ള സ്റ്റീൽ രാജ്യത്തെത്തുമെന്നും, അത് ആഭ്യന്തര വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നും സ്റ്റീൽ മേഖല മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ടാറ്റ സ്റ്റീൽ യുകെ അടക്കമുള്ള കമ്പനികൾ നിലവിലെ ക്വോട്ടുകൾ വളരെ ഉദാരമാണെന്നും യഥാർത്ഥ ആവശ്യത്തിന് അനുസരിച്ചുള്ള കർശന പരിധികൾ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചില സ്റ്റീൽ ഉപയോക്തൃ കമ്പനികൾ ഇറക്കുമതി പരിധി കുറച്ചാൽ വില ഉയരുമെന്നും, ചില മേഖലകളിൽ ആഭ്യന്തര ഉത്പാദനം മതിയാകില്ലെന്നും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് . അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, സ്റ്റീൽ വ്യവസായത്തിനായി ഈ വർഷം ദീർഘകാല നയം പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി (EU) ഉടൻ ഒപ്പിടാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ ഇറക്കുമതിചെയ്യുന്ന കാറുകളിലെ തീരുവ വലിയ തോതിൽ കുറയ്ക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിൽ 70 മുതൽ 110 ശതമാനം വരെ ഈടാക്കുന്ന കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യൻ സർക്കാർ സമ്മതിച്ചിരിക്കുന്നതെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 15,000 യൂറോയ്ക്കു മുകളിലുള്ള വിലയുള്ള ചില ഇ.യു നിർമിത കാറുകൾക്കാണ് ആദ്യഘട്ടത്തിൽ ഇളവ് ബാധകമാകുക. ഈ തീരുവ പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കാനും ധാരണയായിട്ടുണ്ട്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ചർച്ചകൾക്ക് ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം കുറിയ്ക്കുമെന്നാണ് സൂചന. ‘മദർ ഓഫ് ഓൾ ഡീല്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഇരു വിഭാഗങ്ങൾക്കിടെയിലെ വ്യാപാരം വൻതോതിൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്ക ഉയർത്തിയ ഉയർന്ന തീരുവകൾ മൂലം തിരിച്ചടി നേരിട്ട വസ്ത്രം, ആഭരണം തുടങ്ങിയ ഇന്ത്യൻ കയറ്റുമതി മേഖലകൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കും. വർഷം ഏകദേശം രണ്ട് ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്ക് ഈ ഇളവ് അനുവദിക്കാനാണ് ഇന്ത്യയുടെ നിർദ്ദേശം.

ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ആദ്യ അഞ്ച് വർഷത്തേക്ക് തീരുവ ഇളവ് നൽകില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ആഭ്യന്തര കമ്പനികളുടെ നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം. പിന്നീട് ഇ.വികൾക്കും സമാന ഇളവുകൾ ലഭിക്കും. തീരുവ കുറവ് വോൾക്സ്വാഗൺ, റെനോ, മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ലിയു തുടങ്ങിയ യൂറോപ്യൻ വാഹന നിർമാതാക്കൾക്ക് വലിയ നേട്ടമാകും. നിലവിൽ സുസുക്കിയും മഹീന്ദ്ര–ടാറ്റ കൂട്ടുകെട്ടും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ കാർ വിപണിയിൽ യൂറോപ്യൻ കമ്പനികളുടെ വിഹിതം നാല് ശതമാനത്തിൽ താഴെയാണ്. 2030ഓടെ വിപണി 60 ലക്ഷം വാഹനങ്ങളായി ഉയരുമെന്ന കണക്കുകൂട്ടലിനിടെ, യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോം ഇൻഗ്രിഡിന്റെ ശക്തമായ തിരമാലകളിലും കനത്ത മഴയിലും ഡെവോണിലെ ചരിത്രപ്രസിദ്ധമായ ടെഗ്ന്മൗത്ത് ഗ്രാൻഡ് പിയറിന്റെ ഒരു വലിയ ഭാഗം കടലിൽ ഒലിച്ചുപോയി. 1865ൽ നിർമിച്ച ഈ കടൽ പാലം ഇതിനകം തന്നെ ദുർബലാവസ്ഥയിലായിരുന്നുവെന്ന് ടെഗ്ന്മൗത്ത് മേയർ കൗൺസിലർ കെയ്റ്റ് വില്യംസ് പറഞ്ഞു. നിരവധി കൊടുങ്കാറ്റുകളും യുദ്ധങ്ങളും അതിജീവിച്ച പിയറിന്റെ ഒരു ഭാഗം പൂർണമായും ഇല്ലാതായതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചരിത്ര പ്രാധാന്യമുള്ള ഈ പിയർ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അവർ വ്യക്തമാക്കി.

ഡെവൺ, കോർണ്വാൾ, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നൽകിയതോടെ കനത്ത മഴയും വെള്ളപ്പൊക്കവും യാത്രാതടസവും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ 2 മുതൽ രാത്രി 10 വരെ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച ഉച്ചവരെ വീണ്ടും സമാന മുന്നറിയിപ്പ് നിലനിൽക്കും. സ്കോട്ട് ലൻഡിലെ ഗ്രാംപിയൻ, ആംഗസ്, പെർത്ത് മേഖലകളിലും വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

കടൽക്ഷോഭത്തെ തുടർന്ന് റെയിൽ ഗതാഗതവും താറുമാറായി. എക്സിറ്റർ സെന്റ് ഡേവിഡ്സും ന്യൂട്ടൺ ആബോട്ടും തമ്മിലുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച വൈകിട്ട് വരെ നിർത്തിവച്ചതായി ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഡോളിഷ് സീവാളിൽ കടൽ തിരമാലകൾ ശക്തമായതാണ് കാരണം. നിലവിൽ പിയർ സ്വകാര്യ ഉടമസ്ഥതയിലായതിനാൽ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് കൗൺസിലിന് നിയമപരമായ അധികാരമില്ലെന്നും മേയർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനില്‍ സേവനം ചെയ്ത ബ്രിട്ടീഷ് സൈനികരെ പ്രശംസിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു . നാറ്റോ സൈന്യം യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് വിട്ടുനിന്നുവെന്ന ട്രംപിന്റെ വാക്കുകൾ വൻ വിവാദത്തിനാണ് തിരികൊളുത്തിയത് . ഈ പരാമര്‍ശങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളില്‍ കടുത്ത വിമര്‍ശനം നേരിട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ പ്രസ്താവനയെ “അപമാനകരവും അതീവ ദുഖകരവും” എന്ന് വിശേഷിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ യുദ്ധം നാറ്റോയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷ് സൈനികര്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം തന്നെ മുന്നണിയില്‍ പോരാടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദങ്ങള്‍ക്കുശേഷം സ്റ്റാര്‍മറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്‌ഫോമില്‍ ബ്രിട്ടീഷ് സൈനികരെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചു. അഫ്ഗാനിസ്ഥാനില്‍ സേവനത്തിനിടെ 457 ബ്രിട്ടീഷ് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നും, നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായെന്നും ട്രംപ് ഓര്‍മിപ്പിച്ചു. ബ്രിട്ടീഷ് സൈനികര്‍ “ലോകത്തിലെ ഏറ്റവും മഹത്തായ യോദ്ധാക്കളില്‍ പെട്ടവരാണെന്നും , യുഎസും ബ്രിട്ടനും തമ്മിലുള്ള സൈനികബന്ധം ഒരിക്കലും തകരാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നേരിട്ടുള്ള മാപ്പ് ട്രംപ് ഇതുവരെ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അഫ്ഗാന്‍ യുദ്ധത്തില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ സൈനികര്‍, വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായത്. പ്രിന്‍സ് ഹാരി നാറ്റോയുടെ കൂട്ടായ സുരക്ഷാ ഉടമ്പടിയായ ആര്‍ട്ടിക്കിള്‍ 5, 9/11 ആക്രമണത്തിന് ശേഷം ആദ്യമായും അവസാനമായും പ്രാബല്യത്തില്‍ വന്നതാണെന്ന് ഓര്‍മിപ്പിച്ചു. യുഎസിന് പിന്നാലെ ഏറ്റവും കൂടുതല്‍ സൈനികരെ അഫ്ഗാനിസ്ഥാനില്‍ നഷ്ടപ്പെട്ട രാജ്യം ബ്രിട്ടനാണെന്നും, ഹെല്‍മാന്‍ഡ് പ്രവിശ്യയിലെ കനത്ത പോരാട്ടങ്ങളില്‍ നിരവധി ബ്രിട്ടീഷ് സൈനികര്‍ ജീവന്‍ ത്യജിച്ചതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. അവരുടെ ത്യാഗം ആദരത്തോടെ മാത്രമേ ചരിത്രം ഓര്‍ക്കാവൂ എന്നും ശക്തമായ അഭിപ്രായങ്ങളാണ് ട്രംപിൻറെ മലക്കം മറിച്ചിലിന് പിന്നിൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ റിച്ച്മണ്ട് സ്ട്രീറ്റിൽ ഉണ്ടായ കലഹത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാലിൽ വെടിയേറ്റതായി സംശയിക്കുന്ന 20 വയസ്സുള്ള യുവാവിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവപായമില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തിനടുത്തുള്ള ഒരു വിലാസത്തിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 23 മുതൽ 26 വയസ്സ് വരെ പ്രായമുള്ള ആറുപേരെ കലാപം സൃഷ്ടിച്ചതിനും മാരകായുധങ്ങൾ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലായിരിക്കുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം നഗരവാസികളിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും ഇത് പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും സൂപ്രണ്ടന്റ് സ്റ്റീഫൻ വിഗിൻസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസറുമായി ബന്ധമുള്ള 120 ജീനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയ ജീൻ ഡേറ്റാബേസ് ആരംഭിക്കുന്നു. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ക്യാൻസർ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ ഇതിലൂടെ കഴിയും. ജനിതക വിവരങ്ങൾ ഈ ഡേറ്റാബേസുമായി താരതമ്യം ചെയ്ത് ഉയർന്ന അപകടസാധ്യതയുള്ളവരെ കണ്ടെത്താൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . അത്തരക്കാർക്ക് ബ്രസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കായി സ്ഥിരമായ പരിശോധനകളും സ്ക്രീനിങ്ങും നൽകും.

ജനിതക അപകട സാധ്യതയുള്ളവരെ പ്രത്യേക രജിസ്റ്ററിൽ ഉൾപ്പെടുത്തി വ്യക്തിഗത ചികിത്സയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത് . ചില രോഗികൾക്ക് പ്രത്യേക മരുന്നുകളോ ചികിത്സാരീതികളോ കൂടുതൽ ഫലപ്രദമാണോ എന്നും പരിശോധിക്കും. ഇതിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും സാധിക്കുമെന്ന് എൻഎച്ച്എസ് പറയുന്നു. ഈ പദ്ധതി ക്യാൻസർ പ്രതിരോധത്തിനും ചികിത്സ മെച്ചപ്പെടുത്തുന്നതിനുമായി തയ്യാറാക്കിയ 10 വർഷത്തെ പദ്ധതിയുടെ ഭാഗമാണ്.

“ജീവൻ രക്ഷിക്കുന്ന, ജീവിതം മാറ്റുന്ന പദ്ധതി” എന്നാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഇതിനെ വിശേഷിപ്പിച്ചത് . ഒരാളുടെ ജനിതക ഘടന മാറ്റാൻ കഴിയില്ലെങ്കിലും, അതിന്റെ വിവരങ്ങൾ ശരിയായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ലിഞ്ച് സിൻഡ്രോം ഡേറ്റാബേസ് വഴി ആയിരക്കണക്കിന് ആളുകൾക്ക് നേരത്തെ പരിശോധനയും ചികിത്സയും ലഭിച്ചതായി എൻഎച്ച്എസ് വ്യക്തമാക്കി. പുതിയ ഡേറ്റാബേസ് കർശനമായ സുരക്ഷയും രഹസ്യത്വവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗിൽഡ്ഫോർഡിൽ 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് ലൂയിസ് ഗബ്രിയേൽ ഗ്വെംബെസ് എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . തിങ്കളാഴ്ച വൈകിട്ട് 6.10ന് സ്റ്റോക്ക് പാർക്കിന് സമീപമുള്ള ലിഡോ റോഡിലെ വനപ്രദേശത്ത് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

15 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനൊപ്പം കവർച്ചയ്ക്ക് ഗൂഢാലോചന നടത്തിയതും കത്തി പോലുള്ള മൂർച്ചയുള്ള ആയുധം കൈവശം വെച്ചതുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ.

പ്രതികളെ ശനിയാഴ്ച ഗിൽഡ്ഫോർഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സറി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊതുജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവർത്തനത്തെ സത്യസന്ധതയോടെയും ആദരവോടെയും കാണണം എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാറ്റോ സഖ്യസേനകൾ മുൻനിരയിൽ നിന്ന് മാറിനിന്നുവെന്ന പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരിച്ചത് . അഫ്ഗാനിൽ അദ്ദേഹം രണ്ടു തവണ സേവനം ചെയ്തിട്ടുണ്ട് . ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഈ യുദ്ധം മാറ്റി മറിച്ചുവെന്നും ഹാരി പറഞ്ഞു. 457 ബ്രിട്ടീഷ് സൈനികർ ഉൾപ്പെടെ അനേകം പേർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ട്രംപിന്റെ പരാമർശങ്ങളെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ ഇത് അപമാനകരവും അംഗീകരിക്കാനാകാത്തതുമാണ് എന്ന് പറഞ്ഞു. അഫ്ഗാനിൽ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകൾ കൊണ്ട് വേദനിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും ട്രംപിന്റെ വാക്കുകൾക്ക് എതിരായി രംഗത്തെത്തി. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ല എന്നാണ് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരും പരിക്കേറ്റവരുടെ കുടുംബങ്ങളും ട്രംപിന്റെ പരാമർശങ്ങളെ ഹൃദയഭേദകവും ബാലിശവുമാണ് എന്ന് വിമർശിച്ചു. മുൻ നാറ്റോ സെക്രട്ടറി ജനറൽ ജാപ്പ് ഡി ഹൂപ്പ് ഷെഫർ അമേരിക്കൻ പ്രസിഡന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ബ്രിട്ടനും അടക്കം 3,500-ലധികം സഖ്യസൈനികർ ജീവൻ നഷ്ടപ്പെടുത്തിയ ഈ യുദ്ധത്തിന്റെ ചരിത്രം വളച്ചൊടിക്കരുതെന്ന് രാഷ്ട്രീയ നേതാക്കളും സൈനികരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി അപ്രതീക്ഷിതമായി മരണമടഞ്ഞു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റെഫാൻ വർഗീസ് വിടപറഞ്ഞത്. 23 വയസ് മാത്രമായിരുന്നു പ്രായം. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെഫാൻ കഴിഞ്ഞ ഒരു മാസമായി സ്റ്റുഡന്റ് പ്ലേസ്‌മെന്റിന്റെ ഭാഗമായി വിറ്റംബ്രോയിൽ താമസിച്ചു വരികയായിരുന്നു.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രി പതിവുപോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെ താമസ സ്ഥലത്ത് ലാപ്‌ടോപ്പിന് മുന്നിൽ കസേരയിൽ മരിച്ച നിലയിൽ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിംഗപ്പൂരിൽ നിന്നും യുഎഇയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ലൂട്ടനിൽ ആണ് ഇവർ താസിക്കുന്നത് . സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന മകന്റെ അപ്രതീക്ഷിത വേർപാടിൻറെ വേദനയിലാണ് കുടുംബവും യുകെ മലയാളികളും.
സ്റ്റെഫാൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിന്റെ ഗ്രാമപ്രദേശങ്ങളിലുടനീളം നൂറുകണക്കിന് അനധികൃത മാലിന്യകൂമ്പാരങ്ങൾ കൂടുന്നതായുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഇത്തരം കുറഞ്ഞത് 11 സൈറ്റുകളിൽ പതിനായിരക്കണക്കിന് ടൺ മാലിന്യങ്ങൾ അടുക്കിക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത് . 2024–25 കാലയളവിൽ 700-ലധികം അനധികൃത മാലിന്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയെങ്കിലും കഴിഞ്ഞ വർഷാവസാനം വരെ 517 കേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണെന്ന് പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. ചെഷയറിലെ നോർത്ത്‌വിചിൽ 2.8 ലക്ഷം ടൺ മാലിന്യമുള്ള കേന്ദ്രം ഉൾപ്പെടെ ലങ്കാഷയർ, കോർണ്വാൾ, കെന്റ്, ഓക്സ്ഫോർഡ്ഷയർ എന്നിവിടങ്ങളിലായി വൻകിട മാലിന്യകൂമ്പാരങ്ങളാണ് കണ്ടെത്തിയത്.

ഗ്രാമീണ മേഖലകളിലെ കൃഷിയിടങ്ങളിലും അവിടങ്ങളിലെ പാതയോരങ്ങളോട് ചേർന്നുമാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. സംഘടിതമായി കുറ്റകൃത്യം നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിൽ എന്ന് പോലീസ് വെളിപ്പെടുത്തി . നിയമപരമായ മാലിന്യസംസ്‌കരണ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ മാലിന്യം ഏറ്റുവാങ്ങി കുഴിച്ചുമൂടുകയോ കൂമ്പാരങ്ങളാക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി. ഗ്ലോസ്റ്റർഷയറിലെ ഓവറിൽ പതിനായിരക്കണക്കിന് ടൺ മാലിന്യം അടുക്കിക്കൂട്ടിയതിനെ തുടർന്ന് തീപിടിത്തവും പുകയുമുണ്ടായതായും സമീപവാസികൾ ആരോഗ്യ–പരിസ്ഥിതി ഭീഷണി നേരിടുന്നതായും പരാതിപ്പെട്ടിരുന്നു . നദീതീരങ്ങളിലേക്കും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്കും മലിനീകരണം ചോർന്നൊഴുകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട് .

പരിസ്ഥിതി പ്രവർത്തകർ സർക്കാരിന്റെയും പരിസ്ഥിതി ഏജൻസിയുടെയും നടപടികൾ അപര്യാപ്തമാണെന്ന് വിമർശിച്ചു. കുറ്റവാളികളെ കണ്ടെത്തിയിട്ടും മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ കാലതാമസമുണ്ടെന്നാണ് ആരോപണം. പരിസ്ഥിതി ഏജൻസി അന്വേഷണം തുടരുകയാണെന്നും അനധികൃത മാലിന്യകുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്നും അറിയിച്ചു. കുറ്റക്കാർക്ക് കടുത്ത ശിക്ഷയും കൂടുതൽ കർശനമായ നിയന്ത്രണങ്ങളും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.