ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ റെഡ്കാർ പട്ടണത്തിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ഞെട്ടലാണ് ഉളവാക്കിയത് . വ്യാഴാഴ്ച ഉച്ചയ്ക്ക് ഡോർമൻസ്റ്റൗണിലെ ഹാർഡെയിൽ ഗ്രോവിലുള്ള വീട്ടിലേക്ക് വാർത്തയറിഞ്ഞ് ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് 45-കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട നായയുടെ ഉടമസ്ഥനായിരുന്നുവെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. തെരുവിൽ ഒരു നായയെയും വീട്ടിനുള്ളിൽ മറ്റൊരു നായയെയും പോലീസ് വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

കുഞ്ഞ് നായയുടെ കടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 31-കാരിയായ ഒരു സ്ത്രീയ്ക്കും കൈയിൽ കടിയേറ്റു, തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധർ നടത്തിയ പരിശോധനയിൽ ഈ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോർമാൻസ്റ്റൗനിൽ നായയുടെ ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹാർഡേൽ ഗ്രോവിൽ നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയുധധാരികളായ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു . പോലീസ് എത്തുമ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. ഇത് നായ കടിച്ചതിനാലാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെ തുടർന്ന് നായയെ സ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊല്ലുകയും മറ്റൊരു നായയെ വീട്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു. കുട്ടിയുടെ പ്രായവും നായകളുടെ ഇനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക–ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും എണ്ണവിലയിൽ അനശ്ചിതത്വം തുടരുകയാണ്. ഇതിനെ തുടർന്ന് പെട്രോൾ–ഡീസൽ വിലകൾ വീണ്ടും ഉയർന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ബ്രെന്റ് ക്രൂഡ് വില ഏകദേശം 35% വരെ ഉയർന്നതായി ആണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ കുറവുണ്ടായെങ്കിലും, അത് നിലനിൽക്കുമോ എന്ന അനിശ്ചിതത്വം വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് . പ്രത്യേകിച്ച് ലെബനോണിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ സാഹചര്യത്തെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടതായാണ് വിലയിരുത്തപ്പെടുന്നത് .

ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്നത് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നെങ്കിലും, ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ കടലിടുക്ക് അടച്ചിടു മെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇതിനിടെ, പ്രതിദിനം ഏകദേശം 130 കപ്പലുകൾ സഞ്ചരിച്ചിരുന്ന വഴിയിൽ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് കടന്നു പോകുന്നത്. ബാക്കി ചരക്കുകൾ നീക്കാൻ കുറഞ്ഞത് 10 ദിവസം എങ്കിലും വേണ്ടി വരുമെന്നും, സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകളും മാസങ്ങളും എടുക്കാമെന്നുമാണ് വിലയിരുത്തൽ.

ഇന്ധനവിലയിൽ ഉടൻ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോൾസെയിൽ വിലയിൽ കുറവ് വന്നാലും, പമ്പ് നിരക്കുകളിൽ അത് പ്രതിഫലിക്കാൻ 10 മുതൽ 14 ദിവസം വരെ വൈകുമെന്ന് വിലയിരുത്തുന്നു. വെടിനിർത്തൽ സ്ഥിരത പുലർത്തുകയാണെങ്കിൽ അടുത്ത ആഴ്ചയോടെ വിലകൾ സ്ഥിരത കൈവരിച്ച് കുറയാൻ സാധ്യതയുണ്ടെന്നും സൂചന. എന്നാൽ നിലവിലെ അനിശ്ചിതത്വം മൂലം ആഗോള വിപണികളും സമ്മർദ്ദത്തിലാണ്, ഓഹരി വിപണികളിൽ ചെറിയ ഇടിവുകളും രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംപ്‌ഷയറിലെ ഈസ്റ്റ്‌ലിയിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് വഴി പരിചയപ്പെട്ട 14 കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പത്തൊൻപതുകാരന് 28 മാസം തടവ് ശിക്ഷ. നിരന്തരം സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയ കാർലോ ട്രിട്ട എന്ന പത്തൊൻപതുകാരനായ പ്രതി പെൺകുട്ടിയെ അശ്ലീല ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി ഇത് പ്രണയബന്ധമാണെന്ന് കരുതിയിരുന്നുവെങ്കിലും അത് ചൂഷണമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കൽ, ലൈംഗിക ആശയവിനിമയം നടത്തൽ, 13–15 വയസ്സുള്ള കുട്ടിയെ ലൈംഗിക പ്രവർത്തനം കാണിക്കാൻ പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. കേസിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയെ സമ്മർദത്തിലാക്കാൻ ഇയാൾ വീട്ടിലെത്തിയതിനെ തുടർന്ന്, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നു .

പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് അറിയാമായിരുന്നിട്ടും ഇയാൾ ചെയ്ത പ്രവൃത്തികൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. 2025 ഓഗസ്റ്റിൽ പെൺകുട്ടിയുടെ ഫോണിലെ സന്ദേശം അമ്മ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്; തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങൾ വെളിപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി മലയാളി സ്ഥാനാർഥി ബിബിൻ ബേബി . മെയ് 7-ന് നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്പ്രൗസ്റ്റണിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിൽ സ്പ്രൗസ്റ്റൺ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമാണ് ബിബിൻ .
സ്പ്രൗസ്റ്റണിലെ രണ്ട് വാർഡുകളും നിലവിൽ ലേബർ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ടൗൺ കൗൺസിലിലും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രാദേശിക തലത്തിൽ സ്ഥിരമായി പ്രവർത്തിക്കുകയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തതാണ് ബിബിനെ ശ്രദ്ധേയനക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് . ഗ്രൗണ്ട് ലെവലിൽ പ്രവർത്തിക്കുന്ന നേതാവെന്ന ഇമേജ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി തുടരുന്നു.
ഇത്തവണ വിജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നീ മൂന്ന് തലങ്ങളിലുമായി ഒരേസമയം ജനപ്രതിനിധിയായി സേവനം അനുഷ്ഠിക്കുന്ന സ്പ്രൗസ്റ്റണിലെ ആദ്യ ഇന്ത്യൻ വംശജനായ വ്യക്തിയാകും ബിബിൻ ബേബി. ബ്രിട്ടീഷ് പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ശ്രദ്ധേയമായ ഒരു ചരിത്ര നേട്ടമായി മാറും. നിലവിൽ രണ്ട് ക്വാസി-ജുഡീഷ്യൽ കമ്മിറ്റികളിൽ അംഗമായും, അവയിൽ ഒന്നിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്ന അദ്ദേഹം, നയപരവും നിയമപരവുമായ വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന നേതാവാണ്. കൂടാതെ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് ഗവർണറായി സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയാണ് ബിബിൻ ബേബിയുടെ സ്വദേശം. ഭാര്യ ടിൻസി ബിബിൻ. ബെൽവിൻ ബിബിൻ, ബെൽമിയ ബിബിൻ എന്നീ രണ്ട് മക്കളുണ്ട്. ബിബിൻ ബേബിയുടെ രാഷ്ട്രീയ യാത്ര പ്രവാസി മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകളും ആവേശവും സൃഷ്ടിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുബോട്ടുകളിൽ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025-ൽ മാത്രം 41,472 പേരാണ് ഇത്തരം ചെറുകപ്പൽ യാത്രകളിലൂടെ യുകെയിലെത്തിയത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ അനധികൃതമായി യുകെയിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത് . 2022-ലെ 45,755 പേരുടെ റെക്കോർഡിന് ശേഷം രണ്ടാമത്തെ ഉയർന്ന വാർഷിക സംഖ്യയാണ് ഇത്.

എറിത്രിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചെറുകപ്പലുകളിൽ എത്തുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എറിത്രിയയിൽ നിന്നുള്ളവർ 7,602 പേരുമായി മുന്നിലാണ്. തുടർന്ന് അഫ്ഗാനിസ്ഥാൻ (4,755), ഇറാൻ (4,489), സുഡാൻ (4,432), സോമാലിയ (3,783) എന്നിവയാണ് പ്രധാനമായും അനധികൃത കുടിയേറ്റക്കാർ എത്തുന്ന മറ്റ് രാജ്യങ്ങൾ.

അതേസമയം ചെറുകപ്പൽ യാത്രകൾക്കുപുറമേ മറ്റ് മാർഗങ്ങളിലൂടെ അനധികൃതമായി യുകെയിൽ എത്തുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതിരിക്കുക, വ്യാജ രേഖകൾ ഉപയോഗിച്ച് പ്രവേശനം നേടുക തുടങ്ങിയ രീതികളാണ് കൂടുതലായി കാണപ്പെടുന്നത്. സംഭവത്തെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വാരാന്ത്യ കോഴ്സുകളിൽ പഠിക്കുന്ന 20,000ത്തിലധികം വിദ്യാർത്ഥികൾക്ക് നൽകിയ മെയിന്റനൻസ് ലോൺ, ചൈൽഡ്‌കെയർ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അവ ഉടൻ തിരിച്ചടയ്ക്കണമെന്ന് അറിയിപ്പ് ലഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC)യോ സർവകലാശാലകളോ അയച്ച കത്തുകളിൽ, ഈ കോഴ്സുകൾ ഇത്തരം ധനസഹായങ്ങൾക്ക് അർഹത ഇല്ലായിരുന്നുവെന്നും, വാരാന്ത്യ ക്ലാസുകൾ മാത്രമാണെന്ന വിവരം സർവകലാശാലകൾ നൽകിയില്ലെന്നും പറയുന്നു. ഇതോടെ “ഓവർ പേയ്‌മെന്റ്” മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലണ്ടൻ മെട്രോപൊളിറ്റൻ, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടൺ സോളന്റ്, ഓക്സ്ഫോർഡ് ബ്രൂക്സ് എന്നിവ ഉൾപ്പെടെ 15 സർവകലാശാലകളിലെയും കോളേജുകളിലെയും കോഴ്സുകൾക്ക് ഇത് ബാധകമാണ്. വാരാന്ത്യങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും, ചിലത് ഓൺലൈൻ പഠനവുമുള്ള കോഴ്സുകളായിരുന്നു. വിദ്യാർത്ഥികൾ താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾക്കായി മെയിന്റനൻസ് ലോൺ എടുത്തതും, ചിലർക്ക് തിരികെ നൽകേണ്ടതില്ലാത്ത ചൈൽഡ്‌കെയർ ഗ്രാന്റും ലഭിച്ചിരുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ പല വിദ്യാർത്ഥികളും തങ്ങൾ “വഞ്ചിക്കപ്പെട്ടുവെന്ന്” പ്രതികരിച്ചു. മൂന്ന് മക്കളുള്ള ഖ്വാജാ അഹ്സാൻ എന്ന വിദ്യാർത്ഥി £14,335 രൂപയുടെ സഹായം ലഭിച്ചതായും, ഇപ്പോൾ അത് മുഴുവൻ തിരിച്ചടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണെന്നും പറഞ്ഞു. “ഇത്രയും പണം ഉടൻ കണ്ടെത്താൻ കഴിയില്ല” എന്ന ആശങ്കയിലാണ് പലരും എന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് അധ്യക്ഷ അമിറ ക്യാംപ്ബെൽ വ്യക്തമാക്കി. സർക്കാർ ഭാഗത്ത് നിന്ന് “അശ്രദ്ധയോ സംവിധാന ദുരുപയോഗമോ” മൂലമാണിത് സംഭവിച്ചതെന്ന നിലപാടും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ചില വിദ്യാർത്ഥികൾക്ക് ആശ്വാസമായി, അക്ക്യുപങ്ക്ചർ ബിഎസ്‌സി പഠിക്കുന്ന ചിലർക്കായി SLC തീരുമാനം പിന്‍വലിക്കുകയും അവരുടെ ധനസഹായം പുനഃസ്ഥാപിക്കുകയും ചെയ്തു. മുമ്പ് £37,000 വരെ തിരികെ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിരുന്ന ചിലർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നത്തിന് കാരണം സർക്കാരിന്റെ “അപ്രതീക്ഷിത തീരുമാനം” ആണെന്നും, നിയമനടപടികൾ പരിഗണിക്കുന്നുവെന്നും സർവകലാശാലകൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള മൂന്ന് ദശാബ്ദങ്ങളിൽ നടന്ന ബലപ്രയോഗ ദത്തെടുക്കലിൽ പങ്കുണ്ടായതിനാൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ക്ഷമ ചോദിക്കാൻ ഒരുങ്ങുന്നു. വിവാഹിതരല്ലാത്ത സ്ത്രീകൾക്ക് ജനിച്ച കുട്ടികളെ സമൂഹത്തിൽ നിന്ന് മറച്ചുവെച്ച് ദത്തെടുക്കലിന് നിർബന്ധിതരാക്കിയ സംഭവങ്ങളായിരുന്നു ഇവ. ഇംഗ്ലണ്ടിലുടനീളം ഏകദേശം 100 ‘മദർ ആൻഡ് ബേബി ഹോംസ്’ നടത്തിയാണ് ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്.

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 1.85 ലക്ഷം കുഞ്ഞുങ്ങൾ ഇത്തരം ബലപ്രയോഗ ദത്തെടുക്കലിന് ഇരയായതായി പാർലമെന്ററി അന്വേഷണത്തിൽ കണ്ടെത്തി. ഈ വീടുകളിൽ കഴിയേണ്ടി വന്ന സ്ത്രീകൾ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 16 -ാമത്തെ വയസ്സിൽ ഗർഭിണിയായ ജാൻ ഡോയൽ എന്ന സ്ത്രീ, ഗർഭിണിയായിരിക്കെ പോലും കഠിന ജോലികൾ ചെയ്യേണ്ടി വന്നതായി ഓർമ്മിക്കുന്നു. പ്രസവത്തിന് പിന്നാലെ അവളുടെ കുഞ്ഞിനെ വേർതിരിച്ചെങ്കിലും, 63 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിച്ചു.

സ്ത്രീകളും കുട്ടികളും അനുഭവിച്ച വേദനയും ദീർഘകാല ആഘാതവും അംഗീകരിക്കുന്നതായും, അന്നത്തെ സാമൂഹിക സമീപനങ്ങൾ വലിയ ദോഷം വരുത്തിയതായും ചർച്ച് സമ്മതിക്കുന്നു. ചരിത്ര പഠന വിദഗ്ധർ പറയുന്നതനുസരിച്ച്, ഈ ക്ഷമാപണം പഴയ ‘ലജ്ജയും പാപവും’ എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി, സംഭവിച്ച അനീതികളെ തുറന്നു അംഗീകരിക്കാൻ സഹായകരമാകും. ഇതിനകം തന്നെ കത്തോലിക്കാ സഭയും സ്കോട്ട് ലൻഡും വെയിൽസും ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നടപടി ബ്രിട്ടീഷ് സർക്കാരിനും സമ്മർദ്ദമാകും. സർക്കാർ ഇപ്പോഴും ഔദ്യോഗികമായി ക്ഷമ ചോദിച്ചിട്ടില്ലെങ്കിലും, വിഷയത്തിൽ “സജീവ പരിഗണന” നടക്കുന്നതായി മന്ത്രി ജോഷ് മക്അലിസ്റ്റർ അറിയിച്ചു. എന്നാൽ, ജാൻ ഡോയൽ പോലുള്ള ഇരകൾക്ക്, “ഹൃദയത്തിൽ നിന്നുള്ള യഥാർത്ഥ ക്ഷമാപണമായിരിക്കണം” എന്ന നിലപാടാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക സോളാർ ഫാം പദ്ധതിയായ സ്പ്രിങ് വെൽ സോളാർ ഫാമിന് അനുമതി സർക്കാർ നൽകി. ലിങ്കൺ–സ്ലീഫോർഡ് മേഖലക്കിടയിൽ സ്ഥാപിക്കപ്പെടുന്ന ഈ പദ്ധതി ഏകദേശം 1.8 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകുമെന്നാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ ഡി എഫ് പവർ സൊല്യൂഷൻസ് യുകെ വ്യക്തമാക്കിയത്. പദ്ധതിക്ക് പ്രാദേശികരുടെ ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഡിപ്പാർട്ട്മെന്റ് ഫോർ എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോ അനുമതി നൽകി.

നേവൻബി പ്രദേശത്തിന് സമീപം നിർമ്മിക്കുന്ന ഈ സോളാർ ഫാം ഏകദേശം 1,700 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലായിരിക്കും വ്യാപിക്കുക. കൂടാതെ, ലിഥിയം- ഐയൺ ബാറ്ററി സംഭരണ സൗകര്യവും ഇതിന്റെ ഭാഗമായിരിക്കും. വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി നിരക്കുകൾ കുറയ്ക്കാനും, ഇന്ധന ഇറക്കുമതികളിൽ ആശ്രയത്വം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രി മൈക്കൽ ഷാങ്ക്സ് പറഞ്ഞു.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്പ്രിങ് വെൽ സോളാർ ആക്ഷൻ ഗ്രൂപ്പ് പ്രതിനിധി മാർക്ക് വില്ല്യംസ് സർക്കാരിൻെറ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു. പ്രകൃതി ഭംഗിക്ക് ഭീഷണി, ബാറ്ററി സുരക്ഷ സംബന്ധമായ ആശങ്കകൾ എന്നിവയാണ് പ്രധാന എതിർപ്പുകൾ. സോളാർ വൈദ്യുതി ഏറ്റവും ചെലവു കുറഞ്ഞ ഊർജ സ്രോതസുകളിലൊന്നാണെന്നും, അന്താരാഷ്ട്ര ഫോസിൽ ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യം സ്വതന്ത്രമാകാൻ ഇത് സഹായിക്കുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതായുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിപണിയിൽ ഭയം സൃഷ്ടിച്ചതോടെ വീടുകൾക്ക് ആവശ്യകത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .സമാധാനാവസ്ഥ തുടരുകയും വിപണികൾ സ്ഥിരത കൈവരിക്കുകയും ചെയ്താൽ ഭവന വായ്പാ വിപണി സ്ഥിരത കൈവരിക്കുമെന്നും പലിശ നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നതായി മണി ഫാക്സിലെ ഉപഭോക്തൃ ധനകാര്യ വിഭാഗം മേധാവി ആദം ഫ്രഞ്ച് പറഞ്ഞു , എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഇടിവിന് പകരം വളർച്ച മന്ദഗതിയിലാകുകയോ താൽക്കാലികമായി നിൽക്കുകയോ ചെയ്യാനാണ് സാധ്യത.

ഇതിനിടെ, വീടുകളുടെ വിലയിൽ അടുത്ത മാസങ്ങളിൽ മാറ്റങ്ങൾ സ്ഥിരത ഇല്ലാത്തതായിരിക്കും എന്നാണ് ഫൈൻ ആൻഡ് കൺട്രി സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടർ നിക്കി സ്റ്റീവൻസൺ വ്യക്തമാക്കുന്നത്. എന്നാൽ ദീർഘകാലത്തിൽ വിപണി “മിതമായ സ്ഥിരത” പുലർത്തുമെന്നാണ് വിലയിരുത്തൽ. വില ഉയർച്ചയും ഇടിവും മാറിമാറി വരാമെങ്കിലും വലിയ തകർച്ചയ്ക്ക് സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു.

ഫെബ്രുവരി വരെ ഒരു വർഷത്തിനിടെ ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 3% ആയിരുന്നു രേഖപ്പെടുത്തിയിരുന്നത് . പക്ഷെ പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പം കൂടാനുള്ള സാധ്യത ഉണ്ടന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ് . മാർച്ചിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നത് പുതിയ ആശങ്കകൾക്ക് വഴിവെക്കുകയാണ്. ഈ ഘടകങ്ങൾ മൂലം വിപണിയിലെ അനിശ്ചിതത്വം വീണ്ടും ശക്തമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.