Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ധനത്തിന്റെയും വിമാന ടിക്കറ്റുകളുടെയും നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് യുകെയിലെ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞു. ഭക്ഷണത്തിന്റെയും ഫർണിച്ചറുകളുടെയും വിലവർധനവിനെ പിടിച്ചുനിർത്താൻ പണപ്പെരുപ്പം കുറയുന്നത് വിമാനനിരക്കുകളിലും പെട്രോൾ വിലയിലും ഉണ്ടായ ഇടിവാണ് കാരണമായത് . ഏപ്രിൽ മാസത്തിലെ 3.5 ശതമാനം എന്ന നിരക്കിൽ നിന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കുറഞ്ഞത്.

നാളെ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പ നിരക്കുകളെ കുറിച്ചുള്ള നിർണ്ണായക വിവരം പുറത്തു വന്നത്. പണപ്പെരുപ്പ നിരക്ക് നേരിയ രീതിയിൽ കുറഞ്ഞെങ്കിലും പലിശ നിരക്കുകൾ 4.25 ശതമാനം എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരും എന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നിരുന്നാലും നേരിയ കുറവ് മാത്രമാണ് പണപ്പെരുപ്പത്തിൽ വന്നിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്.


സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന സമീപകാല ഡേറ്റ പുറത്തുവന്നിരുന്നു. ഇത് മൂലം കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സെൻട്രൽ ബാങ്കിൻ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് കാരണമായിട്ടുണ്ട് . ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള പാദത്തിൽ വേതന വളർച്ച കുറയുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് . വേതന വളർച്ചയും സർക്കാർ ചെലവുകൾ വർദ്ധിക്കുന്നതിന്റെ പണപ്പെരുപ്പ പ്രത്യാഘാതങ്ങളും കാരണം ഈ വർഷം മുഴുവൻ പണപ്പെരുപ്പം 3% ന് മുകളിൽ തുടരാൻ സാധ്യതയുണ്ട് എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റായ മോണിക്ക ജോർജ്ജ് മൈക്കൽ പറഞ്ഞു. കൂടാതെ മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട് . ഈ കാരണങ്ങളാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ നിലനിർത്തുകയും ഈ വർഷം ഒരു കുറവ് മാത്രമേ നടപ്പിലാക്കുകയും ചെയ്യുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കടന്നു പൊയ്കൊണ്ടിരിക്കുന്നത്. കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് തീരുവ ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അറ്റകൈ പ്രയോഗമെന്ന നിലയിൽ ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനി ദേശസാത്കരിക്കാൻ ബ്രിട്ടീഷ് സർക്കാർ നടപടി സ്വീകരിച്ചിരുന്നു. അടിയന്തിരമായി ചേർന്ന പാർലമെൻറ് യോഗത്തിൽ നിയമം പാസാക്കി ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നടപടികളാണ് സർക്കാർ നടത്തിയത്.


കമ്പനിയെ കരകയറ്റാൻ സർക്കാർ എടുത്ത നടപടികൾ ഫല പ്രാപ്തിയിൽ എത്തിയെന്ന സൂചനകളാണ് പുറത്തു വരുന്നത്. നെറ്റ്‌വർക്ക് റെയിലിനായി ട്രെയിൻ ട്രാക്കുകൾ വിതരണം ചെയ്യുന്നതിനായി ബ്രിട്ടീഷ് സ്റ്റീൽ 500 മില്യൺ പൗണ്ട് വിലമതിക്കുന്ന അഞ്ച് വർഷത്തെ കരാർ നേടിയതാണ് ഇതിന് അടിസ്ഥാനം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പാക്കി കൊണ്ട് കമ്പനി 337,000 ടണ്ണിലധികം ട്രാക്ക് നിർമ്മിക്കും. പുതിയ കരാർ യുകെ തൊഴിലാളികളിലും ബ്രിട്ടീഷ് വ്യവസായത്തിലും വലിയ വിശ്വാസം പകരുന്നതാണെന്ന് ബ്രിട്ടീഷ് സ്റ്റീൽ പറഞ്ഞു.


ജൂലൈ 1 മുതൽ കരാർ ആരംഭിക്കും. കമ്പനി അതിന്റെ ട്രാക്ക് ആവശ്യങ്ങളുടെ 80% നെറ്റ്‌വർക്ക് റെയിലിന് നൽകുന്നത് തുടരുകയും മറ്റ് യൂറോപ്യൻ സ്റ്റീൽ നിർമ്മാതാക്കൾ സ്പെഷ്യലിസ്റ്റ് റെയിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പറഞ്ഞു. കരാർ യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കമ്പനിക്കുള്ള പ്രാധാന്യം തെളിയിക്കുന്നതായി ബ്രിട്ടീഷ് സ്റ്റീലിലെ റെയിലിന്റെ വാണിജ്യ ഡയറക്ടർ ക്രെയ്ഗ് ഹാർവി പറഞ്ഞു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഇംഗ്ലണ്ടിലെയും വെയിൽസിലെയും എംപിമാർ. ഏകദേശം അറുപത് വർഷങ്ങൾക്ക് ശേഷമാണ് ഈ നിയമങ്ങളിൽ വലിയൊരു മാറ്റം ഉണ്ടാകാൻ പോകുന്നത്. പുതിയ നിയമം അനുസരിച്ച് 24 ആഴ്ച പരിധി കഴിഞ്ഞാലും ഗർഭം അവസാനിപ്പിക്കുന്ന സ്ത്രീകളെ കുറ്റവിമുക്ത ആക്കും. അതായത് ഇവർ ഇനി പോലീസ് അന്വേഷണങ്ങൾ നേരിടേണ്ടിവരില്ല. നിലവിലെ നിയമത്തിന് വിപരീതമായി ഗർഭച്ഛിദ്രത്തിന് സഹായിക്കുന്നവർക്കുള്ള ശിക്ഷയിൽ മാറ്റമില്ല.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലുള്ള നിയമം അനുസരിച്ച് ഗർഭഛിദ്രം നിയമവിരുദ്ധമാണ്. എന്നാൽ ഗർഭത്തിൻറെ ആദ്യ 24 ആഴ്ച വരെയും അതിനുശേഷവും സ്ത്രീയുടെ ജീവൻ അപകടത്തിലാണെങ്കിൽ ഇവ അനുവദനീയമാണ്. 10 ആഴ്ചയിൽ താഴെയുള്ള ഗർഭധാരണം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് വീട്ടിൽ തന്നെ മരുന്ന് കഴിക്കാം.

ലേബർ എംപി ടോണിയ അന്റോണിയാസിയാണ് ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഭേദഗതി മുന്നോട്ടുവച്ചത്. 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇത് പാസായി. വിക്ടോറിയൻ കാലഘട്ടത്തിൽ പുരുഷന്മാർക്ക് മാത്രമുള്ള ഒരു പാർലമെന്റ് പാസാക്കിയ നിലവിലെ ഗർഭഛിദ്ര നിയമം കാലഹരണപ്പെട്ടതാണെന്നും ദുർബലരായ സ്ത്രീകളെ ദോഷകരമായി ബാധിക്കുമെന്നും അന്റോണിയാസി വാദിച്ചു. 26 ആഴ്ച പ്രായമുള്ളപ്പോൾ ഗർഭകാല പ്രായം മനസ്സിലാക്കാതെ ഗർഭഛിദ്ര ഗുളികകൾ കഴിച്ചതിനെ തുടർന്ന് അറസ്റ്റിലായ നിക്കോള പാക്കറുടേതുപോലുള്ള കേസുകൾ മുന്നോട്ട് വച്ചായിരുന്നു ടോണിയ അന്റോണിയാസി വാദിച്ചത്. 1861-ലെ വ്യക്തികൾക്കെതിരായ കുറ്റകൃത്യ നിയമത്തിൽ നിന്ന് ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നീക്കം ചെയ്യാനും ഗർഭഛിദ്രത്തെ മനുഷ്യാവകാശമായി അംഗീകരിക്കാനും ഉള്ള നിർദ്ദേശം ലേബർ എംപി സ്റ്റെല്ല ക്രീസി മുന്നോട്ട് വച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വിസ നൽകുന്ന സമീപനത്തിൽ രാജ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ തിരിച്ചെടുക്കുന്നത് പോലുള്ള വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ യുകെയുമായി എത്രത്തോളം സഹകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് വിസകൾ നൽകാൻ കഴിയുമോ എന്നത് പരിഗണിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആണ് പുതിയ നയമാറ്റത്തെ കുറിച്ചുള്ള സൂചനകൾ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.


കാനഡയിൽ നടക്കുന്ന G7 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ക്രോസിംഗുകൾ കുറയ്ക്കുന്നതിന് കാര്യക്ഷമായി പ്രവർത്തിക്കാൻ സമ്മതിച്ചതായി നമ്പർ 10 വക്താവ് പറഞ്ഞു. ജൂലൈയിൽ പ്രസിഡന്റിന്റെ യുകെ സന്ദർശന വേളയിൽ കുടിയേറ്റം അവരുടെ മീറ്റിംഗുകളുടെ ഒരു പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കണമെന്ന് ഇരു നേതാക്കളും സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച 1,500-ലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ ചാനൽ കടന്നതായി ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിരുന്നു. ഇതും കൂടി കൂട്ടുമ്പോൾ വർഷത്തിലെ ആകെ കുടിയേറ്റം ഇതുവരെ 16,000-ൽ എത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ 42% കൂടുതലാണ്.


മറ്റ് രാജ്യങ്ങളുമായി അനധികൃത കുടിയേറ്റ നയങ്ങളിൽ സഹകരിച്ചു കൊണ്ട് മനുഷ്യ കള്ളക്കടത്ത് മാഫിയയെ നേരിടാനാണ് യുകെ ആലോചിക്കുന്നത്. നിലവിൽ നിരവധി ഉഭയകക്ഷി കരാറുകൾ അനധികൃത കുടിയേറ്റം തടയാൻ യുകെ ഏർപ്പെട്ടിട്ടുണ്ട്. ഇതിനപ്പുറം വിസ നൽകുന്നതുൾപ്പെടെയുള്ള നയങ്ങൾ ഇതുമായി ബന്ധിപ്പിക്കുന്നത് ഫലം ചെയ്യുമെന്നാണ് സർക്കാർതലത്തിൽ പ്രതീക്ഷിക്കുന്നത്. 2023-ൽ, മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റക്കാരെ തടയാൻ അധിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ഫ്രാൻസിന് മൂന്ന് വർഷത്തേക്ക് ഏകദേശം 500 മില്യൺ പൗണ്ട് നൽകുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെട്ടു. എന്നാൽ ഈ വർഷം രേഖപ്പെടുത്തിയ ബോട്ട് ക്രോസിംഗുകളുടെ 58 ശതമാനത്തിൽ താഴെ മാത്രമേ ഫ്രഞ്ച് അധികൃതർ തടഞ്ഞിട്ടുള്ളൂ എന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. മാർച്ചിൽ, ചെറിയ ബോട്ടുകൾക്ക് ചുറ്റുമുള്ള പോലീസിംഗ് കർശനമാക്കുന്നതിനുള്ള ഫ്രഞ്ച് സർക്കാർ നയങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ഒപ്പു വെച്ചിരുന്നു. നിലവിലെ കരാറിൽ ഉള്ള താരിഫ് നയങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾക്കാണ് ഡൊണാൾഡ് ട്രംപ് പച്ച കൊടി കാണിച്ചിരിക്കുന്നത്.


പുതിയ നയ മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെ കാറുകളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. ട്രംപ് അധികാരത്തിൽ എത്തിയതിനു ശേഷം നടപ്പിൽ വരുത്തിയ താരിഫുകളുടെ ആഘാതത്തിൽ നിന്ന് ബ്രിട്ടീഷ് ബിസിനസുകളെ സംരക്ഷിക്കുന്നതിനായി പുതിയ കരാർ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത്.


എന്നാൽ പുതിയ കരാറിൽ കാറുകൾ ഉൾപ്പെടെയുള്ള യുകെ ഉത്പന്നങ്ങൾക്ക് 10 ശതമാനം ലെവി ഉൾപ്പെടുന്നുണ്ട്. കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ നീക്കത്തെ ഇരു രാജ്യങ്ങൾക്കും വളരെ പ്രധാനപ്പെട്ട ദിവസം എന്ന് വിശേഷിപ്പിച്ചു. തിങ്കളാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവിൽ, മെയ് മാസത്തിൽ വിവരിച്ച നിബന്ധനകൾ പ്രകാരം ഈ വർഷം ആദ്യം എല്ലാ കാർ ഇറക്കുമതികൾക്കും ചുമത്തിയ 25% ഇറക്കുമതി നികുതിക്ക് പകരം 10% താരിഫിൽ 100,000 കാറുകൾ വരെ അനുവദിക്കുമെന്ന് യുഎസ് പറഞ്ഞു. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കായി യുഎസ് സമാനമായ ഒരു സംവിധാനം സ്ഥാപിക്കുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നെങ്കിലും അത് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്റ്റീൽ, അലുമിനിയം എന്നിവയുടെ യുകെ ഇറക്കുമതിക്കുള്ള യുഎസ് നികുതി നിലവിൽ 25% ആണ്. അധികം താമസിയാതെ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തും എന്നാണ് പ്രസ്തുത വിഷയത്തോട് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ ചാറ്റ് ജിപിടി പോലുള്ള AI ഉപകരണങ്ങൾ ഉപയോഗിച്ചുള്ള അക്കാദമിക് തട്ടിപ്പുകളുടെ എണ്ണം കുത്തനെ ഉയരുന്നതായി കണ്ടെത്തി പ്രമുഖ മാധ്യമം. 2023-24 ൽ മാത്രം ഏകദേശം 7,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022-23-ൽ 1000 വിദ്യാർഥികളിൽ നിന്ന് 1.6 കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്ഥാനത്ത് ഇതിപ്പോൾ 5.1 കേസുകളായി ഉയർന്നു. ഈ അധ്യയന വർഷാവസാനത്തോടെ 1,000 വിദ്യാർത്ഥികൾക്ക് ഏകദേശം 7.5 കേസുകളായി കണക്കുകൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പരമ്പരാഗതമായ കോപ്പിയടി കുറഞ്ഞുവരികയാണ്. ഇത് പഠന കാര്യങ്ങളിൽ വർദ്ധിച്ച് വരുന്ന AI യുടെ ദുരുപയോഗത്തെയാണ് എടുത്ത് കാട്ടുന്നത്.

ജനറേറ്റീവ് AI യുടെ വരവിന് മുൻപ് യുകെ സർവകലാശാലകളിലെ അക്കാദമിക് ദുരുപയോഗ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും കോപ്പിയടിയായിരുന്നു. പകർച്ചവ്യാധിയുടെ സമയം വിലയിരുത്തലുകൾ ഓൺലൈനായി മാറിയതോടെ ഇവയുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. 131 സർവകലാശാലകളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 27% സ്ഥാപനങ്ങളിലും AI ദുരുപയോഗം വെവ്വേറെ ട്രാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

AI ഉപയോഗിച്ച് തയാറാക്കിയ ഉത്തരങ്ങൾ പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. 88% വിദ്യാർത്ഥികളും വിലയിരുത്തലുകൾക്കായി AI ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യൂണിവേഴ്‌സിറ്റികൾ തിരഞ്ഞെടുത്തിരിക്കുന്ന നടപടികൾ അപര്യാപ്തമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. AI-യുമായി ബന്ധപ്പെട്ട തട്ടിപ്പ് തെളിയിക്കാൻ പ്രയാസമാണെന്നും അത് റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത കുറവാണെന്നും റീഡിംഗ് സർവകലാശാലയിലെ ഡോ. പീറ്റർ സ്കാർഫ് പറയുന്നു. നേരിട്ടുള്ള പരീക്ഷകൾ പോലുള്ള പരമ്പരാഗത രീതികളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ നടപടികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചികിത്സയിൽ ഏർപ്പെടുന്നത് സ്വയം ചിത്രീകരിച്ച് ടിക് ടോക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും അപ്‌ലോഡ് ചെയ്യുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ എൻഎച്ച്എസ് ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചു. എക്‌സ്-റേകളും സ്കാനുകളും എടുക്കുന്ന റേഡിയോഗ്രാഫർമാർ, ഈ പ്രവണത സമീപത്തുള്ള മറ്റ് രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും അവരുടെ ജോലി ഓൺലൈനിൽ ചർച്ച ചെയ്യുന്നതിലേക്ക് നയിക്കുമെന്നുമുള്ള ഭയപ്പാടിലാണ് . സ്വകാര്യതയുടെ ലംഘനം എന്നതിലുപരി ഇത് കൃത്യമായി ചെയ്യേണ്ട തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്ന പ്രവർത്തിയാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.


രോഗികളും അവരുടെ കൂട്ടത്തിലുള്ളവരും അവരുടെയോ മറ്റുള്ളവരുടെയോ രോഗി പരിചരണം ചിത്രീകരിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തെ കുറിച്ച് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് (SoR) അതിന്റെ പരാതി പരസ്യമാക്കി പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. പലരും ഇത്തരം സംഭവങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് അനുമതി ചോദിക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാറില്ല. എൻഎച്ച്എസ് ജീവനക്കാർ എന്ന നിലയിൽ തങ്ങൾ നെയിം ബാഡ്ജുകൾ ധരിക്കുന്നുണ്ടെന്നും അതിനാൽ ഏത് വീഡിയോയിലും തങ്ങളുടെ പേരുകൾ ദൃശ്യമാകും . ഇത് ആളുകൾക്ക് വളരെയധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉളവാക്കുന്നു എന്ന് ലണ്ടനിലെ തെറാപ്പിറ്റിക് റേഡിയോഗ്രാഫറായ ആഷ്‌ലി ഡി അക്വിനോ പറഞ്ഞു .


ചിത്രീകരണത്തെയും റെക്കോർഡിംഗിനെയും കുറിച്ചുള്ള നിയമങ്ങൾ രോഗികളുടെയും ജീവനക്കാരുടെയും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനാണെന്നും , അതനുസരിച്ച് അവ പാലിക്കണം എന്നുമാണ് ഈ വിഷയത്തിൽ റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകളുടെ പ്രസിഡന്റ് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞത് . ഏറ്റവും ദുർബലരായ രോഗികളെ പരിചരിക്കുന്ന സമയത്ത് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് അനുമതി തേടണമെന്നാണ് ഈ വിഷയത്തിൽ പൊതുവെ ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ നേഴ്സറി ജീവനക്കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ നിന്നുള്ള റോക്സാന ലെക്ക എന്ന 21 വയസ്സുകാരിയാണ് പ്രതി. ഇവർ 21 കുഞ്ഞുങ്ങളെ ഉപദ്രവിച്ചതിനാണ് പിടിക്കപ്പെട്ടത്. ഇവർ ഒരു കൊച്ചു കുട്ടിയുടെ മുഖത്തും തോളിലും ചവുട്ടിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ ഇവർക്കെതിരെ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ട്വിക്കൻഹാമിലെ റിവർസൈഡ് നഴ്സറിയിൽ നിരവധി കുട്ടികളെ നുള്ളിയതായും തെളിഞ്ഞിരുന്നു .

സംഭവം കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് ഇർവിൻ മിച്ചലിൽ നിന്നുള്ള സോളിസിറ്റർ ജെമ്മ ടിൽ പറഞ്ഞു. മെറ്റ് പോലീസിലെ ഡിറ്റക്ടീവുകൾ നേഴ്സറിയിൽ നിന്നുള്ള സിസിടിവി പരിശോധിച്ചിരുന്നു. അതിൽ റോക്സാന കുട്ടികളുടെ വസ്ത്രത്തിനടിയിലും കൈകളിലും കാലുകളിലും വയറ്റിലും നുള്ളുന്നതും ചൊറിയുന്നതും വ്യക്തമായി കാണാം . കുഞ്ഞുങ്ങളെ കട്ടിലിനു മുകളിലൂടെ തള്ളിയിടുകയും കരയാൻ തുടങ്ങുന്നവരുടെ വായ് കൈകൊണ്ട് പൊത്തുകയും ചെയ്യുന്നതായുള്ള നിരവധി ക്രൂരകൃത്യങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് താൻ കഞ്ചാവ് വലിക്കുകയും ഒരു ഘട്ടത്തിൽ ഒരു കുഞ്ഞിൽ നിന്ന് ഒരു മീറ്റർ അകലെ നിന്ന് വാപ്പിംഗ് നടത്തുകയും ചെയ്തതായി ലെക്ക പോലീസിനോട് സമ്മതിച്ചിരുന്നു.

2024 ജനുവരി മുതൽ ജൂൺ വരെ ലെക്ക റിവർസൈഡ് നേഴ്‌സറിയിൽ ജോലി ചെയ്തിരുന്നു. ആ വർഷം മാർച്ച്, മെയ് മാസങ്ങളിൽ നിരവധി മാതാപിതാക്കൾ ആണ് തങ്ങളുടെ കുട്ടികളുടെ ശരീരത്തിൽ അസാധാരണമായ പരിക്കുകളും ചതവുകളും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തത്. ലെക്ക കുഞ്ഞുങ്ങളോട് അസാധാരണമായ ക്രൂരത കാണിച്ചതായി സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ ജെമ്മ ബേൺസ് പറഞ്ഞു. സെപ്റ്റംബർ 26 ന് കിംഗ്സ്റ്റൺ ക്രൗൺ കോടതിയിൽ ലെക്കയ്ക്ക് ശിക്ഷ വിധിക്കും.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തിന്റെ യാഥാർത്ഥ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി കോക്ക് പിറ്റ് വോയ്സ് റെക്കോർഡിലെ പൈലറ്റുമാരുടെ അവസാന സന്ദേശങ്ങൾ വിലയിരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ബോയിംഗ് 787 വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിലായിരുന്നു വോയ്‌സ് റെക്കോർഡർ. ഇന്നലെ ഞായറാഴ്ച രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഇതിന് സഹായകരമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

വ്യാഴാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഒരു ബ്ലാക്ക് ബോക്സ് ദുരന്തമുണ്ടായി 28 മണിക്കൂർ കഴിഞ്ഞ ഉടനെ ലഭിച്ചിരുന്നു. ഇതിൽ ആണ് വിമാനത്തിൻറെ ഡേറ്റാ റെക്കോർഡ്സ് ഉള്ളത്. രണ്ട് ബ്ലാക്ക് ബോക്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് വിമാനാപകടത്തിന്റെ കാരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുന്നത്. യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ നിന്നുളള തെളിവുകളോ വിശദീകരണമോ ഇതുവരെ പങ്കുവെച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മോശമായ വിമാനാപകടങ്ങളിലൊന്നിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി എഞ്ചിൻ തകരാറിലും ചിറകുകളുടെ ഫ്ലാപ്പുകളിലും ലാൻഡിംഗ് ഗിയറിലുമുള്ള പ്രശ്‌നങ്ങളിലുമാണ് അന്വേഷണ ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മരിച്ച 279 പേരുടെ ബന്ധുക്കളിൽ ഭൂരിഭാഗവും ഡിഎൻഎ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. മരിച്ചവരിൽ 80 പേരെ ഞായറാഴ്ചയോടെ തിരിച്ചറിഞ്ഞതായി അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർ രജനീഷ് പട്ടേൽ പറഞ്ഞു. വിമാനത്തിൽ 169 ഇന്ത്യൻ യാത്രക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയനും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് എയർ ഇന്ത്യ പറഞ്ഞു. ഇതിനിടെ അഹമ്മദാബാദിലെ എയർഇന്ത്യ ഡ്രീംലൈനർ അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിവിധ ഇനങ്ങളിലായി 211 മില്യൻ മുതൽ 280 മില്യൻ ഡോളർ വരെ (2,400 കോടി രൂപ) തുക ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. വിമാനത്തിന്റെ ഹൾ (ഫ്യുസലേജ്), സ്പെയർ പാർട്സ്, യാത്രക്കാർ, ചരക്ക്, അപകടത്തിൽപെട്ട മറ്റുള്ളവർ എന്നിങ്ങനെ വിവിധ ഗണങ്ങളിലായാണ് ഇൻഷുറൻസ് ക്ലെയിം നടക്കുക.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ഇസ്രായേലിലേക്കും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ആവശ്യപ്പെട്ട് യുകെ സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സർക്കാരിൻെറ ഈ തീരുമാനം. സംഘർഷം കനത്ത സാഹചര്യത്തിൽ ഇസ്രായേലിന്റെ വ്യോമാതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ ഇനിയും മോശമായേക്കാമെന്ന് യുകെ വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.

യുകെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസ് (FCDO) വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും പ്രാദേശിക സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇസ്രായേൽ, അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ, ഇറാൻ, ഈജിപ്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകൾക്കെതിരെയും മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും FCDO അലേർട്ടുകൾ വഴി വിവരങ്ങൾ ശേഖരിക്കാനും FCDO പറയുന്നു.

ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഒരു മുൻ‌ഗണനയായി തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജൂൺ 12-ന് ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തെയും ഇറാന്റെ പ്രതികാര വ്യോമാക്രമണങ്ങളെയും തുടർന്നാണ് സർക്കാർ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് എതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽ കുടുങ്ങി പോയ ബ്രിട്ടീഷ് പൗരന്മാരും ഉണ്ട്. വർദ്ധിച്ചുവരുന്ന സംഘർഷത്തിന് മുൻകരുതലായി യുകെ മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ ആർ‌എ‌എഫ് ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്.

Copyright © . All rights reserved