Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെപ്റ്റംബറിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗാസയിലെ ജനങ്ങൾക്ക് സഹായ വിതരണം പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.


ഇസ്രായേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ കടുത്ത സമ്മർദ്ദമാണ് പ്രധാനമന്ത്രി നേരിടുന്നത്. സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കുന്നതിന് പാലസ്തീനെ ഒരു രാജ്യമായി ഇസ്രായേൽ അംഗീകരിക്കണമെന്ന അഭിപ്രായമുള്ളവർ ഭരണപക്ഷത്ത് തന്നെ ഒട്ടേറെയാണ്. കഴിഞ്ഞ ആഴ്ച ഫ്രാൻസ് സെപ്റ്റംബറിൽ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. G7 രാജ്യങ്ങളിൽ ഫ്രാൻസ് ആണ് ആദ്യമായി ഈ പിൻതുണ പ്രഖ്യാപിച്ചത്. സുരക്ഷിത ഇസ്രായേലിനൊപ്പം പരമാധികാരമുള്ള പാലസ്തീൻ എന്നതാണ് യുകയുടെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും ഇത് നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേന്നിരുന്നു. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത നടപടിയുമായി യുകെ മുന്നോട്ടുവന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്ത് എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രായം പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ പദ്ധതി ഇട്ട് യുകെ സർക്കാർ. അഭയകേന്ദ്രത്തിലേയ്ക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിനായി മുതിർന്നവർ കുട്ടികളായി നടിക്കുന്നത് തടയുന്നതിനാണ് ഈ നീക്കം സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ അനധികൃത കുടിയേറ്റക്കാരിൽ ചില മുതിർന്നവരെ കുട്ടികളായും ചില കുട്ടികളെ മുതിർന്നവരായും കണക്കാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

നിലവിൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ശാരീരിക രൂപവും ഇന്റർവ്യൂകളും വഴിയാണ് അനധികൃത കുടിയേറ്റക്കാരുടെ പ്രായം നിർണ്ണയിക്കുന്നത്. എന്നാൽ ഇതുവഴി കൃത്യമായ പ്രായം അറിയുക എന്നത് പ്രയാസമാണ്. അടുത്തിടെ ഇറങ്ങിയ റിപ്പോർട്ടിൽ 100 കേസുകളിൽ ആദ്യം മുതിർന്നവരായി അടയാളപ്പെടുത്തിയ 22 പേർ പിന്നീട് 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയതായി പറയുന്നു. ഇത്തരത്തിലുള്ള വീഴ്‌ചകൾ അപകടമരമാണ്.

നിരവധി മുഖചിത്രങ്ങൾ അടിസ്ഥാനമാക്കി ട്രെയിൻ ചെയ്തെടുത്ത എഐ മോഡലാണ് മുഖം കണ്ട് പ്രായം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. കത്തി പോലുള്ള വസ്തുക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാൻ ബാങ്കുകളും ഓൺലൈൻ ഷോപ്പുകളും ഈ സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. 2026 ഓടെ ഈ സംവിധാനം ഉപയോഗിക്കാൻ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രായം സ്ഥിരീകരിക്കാൻ അസ്ഥി, പല്ല് പരിശോധനകൾ മുൻ സർക്കാർ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ എഐ സംവിധാനം ഉപയോഗിച്ച് ആളുകളെ മറ്റൊരിടത്ത് കൊണ്ടുവരാതെ അതിർത്തിയിൽ തന്നെ പ്രായം തിരിച്ചറിയാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആളുകളെ സുരക്ഷിതമായും സ്വകാര്യമായും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN). ഇത് ഒരു റിമോട്ട് സെർവർ വഴി കണക്റ്റ് ചെയ്‌ത് ഉപയോക്താവിന്റെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കും. ഇങ്ങനെ ചെയ്യുന്നത് വഴി ഇവർ മറ്റൊരു രാജ്യത്താണെന്ന് തോന്നിപ്പിക്കും. പലരും തങ്ങളുടെ രാജ്യത്ത് ബ്ലോക്ക് ചെയ്‌തിരിക്കുന്ന ആപ്പുകളോ ഉള്ളടക്കങ്ങളോ ആക്‌സസ് ചെയ്യുന്നതിനോ അവരുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനോ ആയാണ് വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നത്.

പോൺഹബ്, റെഡ്ഡിറ്റ്, എക്സ് (ട്വിറ്റർ) പോലുള്ള വെബ്‌സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം യുകെയിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നവയായി വി പി എൻ ആപ്പുകൾ മാറിയിരിക്കുകയാണ്. മുതിർന്നവർക്ക് ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകളെ 18 വയസ്സിന് മുകളിലുള്ളവരാണോ ഉപഭോക്താക്കൾ എന്ന് പരിശോധിക്കാൻ നിർബന്ധിതമാക്കുന്ന ഓൺലൈൻ സുരക്ഷാ നിയമം മൂലമാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. ഈ പരിശോധനകൾ ഒഴിവാക്കാൻ, പലരും വിപിഎൻ ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഒരു ജനപ്രിയ വിപിഎൻ കമ്പനിയായ പ്രോട്ടോണിൽ നിന്ന് മാത്രം ഈ വാരാന്ത്യത്തിൽ യുകെയിൽ നിന്നുള്ള ഡൗൺലോഡുകളിൽ 1,800% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രായ പരിശോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ഫേസ് ഐഡി, സെൽഫി എന്നിവ ഉപയോഗിക്കും. എന്നാൽ ഇത് പല ഉപയോക്താക്കളിലും ഡേറ്റാ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ പലരും വിപിഎന്നുകളെയാണ് ആശ്രയിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഭക്ഷ്യവില തുടർച്ചയായി ആറാം മാസവും വർദ്ധിച്ചു. മാംസ ഭക്ഷണ സാധനങ്ങളുടെയും ചായയുടെയും വിലയിൽ കുത്തനെ വർദ്ധനവ്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പ്രകാരം, ജൂലൈ വരെയുള്ള കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെ വില 4% ആണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ ഇത് 3.7% ആയിരുന്നു. ആഗോളതലത്തിൽ വിതരണം കർശനമായത് മാംസം, ചായ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വില കൂടുന്നതിന് കാരണമായതായി ബിആർസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഫ്രഷ് ഫുഡിൻെറ വില 3.2 ശതമാനത്തിൽ തന്നെ തുടരുന്നുവെന്ന് സർവേയിൽ കണ്ടെത്തി. എന്നാൽ ചായ, മാംസം തുടങ്ങിയവയുടെ വിലയിൽ 5.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിയുടെ വില രണ്ട് വർഷത്തിനിടെ കിലോയ്ക്ക് £2.85 ൽ നിന്ന് £5.50 ആയാണ് ഉയർന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റ പ്രകാരം യുകെയിലെ പണപ്പെരുപ്പം ജൂണിൽ 3.6% ആയാണ് ഉയർന്നത്. ജൂണിൽ ഇത് 3.4% ആയിരുന്നു.

ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഭക്ഷണപാനീയങ്ങളുടെ വില 4.5% വർദ്ധിച്ചതായി കാണാം. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡ്രസ്സുകളിലും ഫർണീച്ചറിലും കിഴിവുകൾ ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ കടകളിലെ പണപ്പെരുപ്പം 0.7% ആയി ഉയർന്നിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസ വിഷയത്തിൽ ചർച്ചകൾ നടത്താൻ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. ഗാസയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്ന പട്ടിണിയും ആഹാരവും മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമവും യുഎസിൻെറ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസം സർ കെയർ സ്റ്റാർമർ സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയം യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിൻെറ ഭാഗമായി വാരാന്ത്യത്തിൽ ഫ്രാൻസിന്റെയും ജർമ്മനിയുടെയും നേതാക്കളുമായും അദ്ദേഹം സംസാരിച്ചിരുന്നു.

യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ അടിയന്തിര സഹായം നൽകുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായുള്ള ഒരു പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. ഈ പദ്ധതി അറബ് രാജ്യങ്ങളുമായും പങ്കിടും. ഗാസയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് ട്രംപും സർ കെയർ സ്റ്റാർമറും പറയുന്നു. ഗാസയിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ നിലയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, പാലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ യുകെ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലേബർ പാർട്ടിയിൽ നിന്നുള്ള 147 പേർ ഉൾപ്പെടെ ആകെ 255 എംപിമാർ അടിയന്തിര അംഗീകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഇതിനോടകം തന്നെ സമാന നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രാൻസ് ഉടൻ തന്നെ പാലസ്തീനെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷം ഗവൺമെൻറ് മുന്നോട്ടു വെച്ച ശമ്പള പാക്കേജ് എൻഎച്ച്എസ് നേഴ്സുമാർ നിരസിച്ചു. ഇത് എൻഎച്ച്എസിൽ കൂടുതൽ പണിമുടക്കുകൾക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 3.6 ശതമാനം വർദ്ധനവ് ആണ് ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലേയ്ക്ക് ഗവൺമെൻറ് മുന്നോട്ടുവെച്ച ശമ്പള പാക്കേജ് .


യൂണിയൻ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളും ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത് . ആർ സി എൻ 3.6 ശതമാനം വർദ്ധനവിനെ വിചിത്രം എന്നാണ് വിശേഷിപ്പിച്ചത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പരിഗണിക്കുമ്പോൾ ശമ്പള വർദ്ധനവ്‌ പൂർണ്ണമായും അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപകരുടെയും ശമ്പള വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്ന അഭിപ്രായവും ശക്തമാണ്.


2022 ലും 2023 ലും സംഭവിച്ചതുപോലെ വീണ്ടും നേഴ്സുമാർ സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയാണ് ഉള്ളത്. ഇത് എൻഎച്ച്എസിന്റെ കാത്തിരിപ്പ് സമയം കുത്തനെ ഉയരുന്നതിന് കാരണമാകും. നിലവിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് എൻഎസ്എസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 29 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് 5 -ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻട്രൽ ലണ്ടനിൽ നാല് പേർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം നടന്നത്. സൗത്ത്‌വാർക്കിലെ ലോംഗ് ലെയ്‌നിലേക്ക് 4 പേർക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


കത്തി കുത്തിൽ 58 വയസ്സുള്ള ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. 27 വയസ്സുള്ള ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഞെട്ടിക്കുന്ന സംഭവത്തിൻ്റെ പൂർണ്ണമായ സാഹചര്യത്തെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും പ്രാദേശിക പോലീസ് മേധാവി എമ്മ ബോണ്ട് പറഞ്ഞു. ഈ ഘട്ടത്തിൽ സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27) ആണ് മരണമടഞ്ഞത്. ലീഡ്‌സിൽ എ 647 കനാൽ സ്ട്രീറ്റിലൂടെ ബൈക്കിൽ സഞ്ചരിക്കവെയാ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. റോഡിന്റെ വളവിൽ ബൈക്ക് സ്‌കിഡ് ആയതിനെ തുടർന്നാണ് അപകടം നടന്നത്. കവൻട്രി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി എത്തിയ ജെഫേഴ്‌സൻ, പഠനശേഷം ലീഡ്‌സിൽ ജോലി ചെയ്യുകയായിരുന്നു.

ജെഫേഴ്സന്റെ ലൈസൻസിൽ നൽകിയിട്ടുള്ള മേൽവിലാസത്തിൽ പോലീസ് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെയിലുള്ള സുഹൃത്തുക്കൾ അറിയുന്നത്. ഇതിന് പിന്നാലെ ദുബായിലുള്ള മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ജെഫേഴ്‌സന്റെ പിതാവ് ജസ്റ്റിൻ പെരേര, തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ്. ജസ്റ്റിന്‍ പെരേരയും കുടുംബവും ജോലി സംബന്ധമായി താമസിക്കുന്നത് ദുബായില്‍ ആണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ജെഫേഴ്‌സൺ ജസ്റ്റിന്റെ വിയോഗത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറക്കുമതി ചെയ്ത റെസ്ക്യൂ നായ്ക്കളെ സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാ ഡോഗ് റെസ്ക്യൂ സംഘടനകൾക്കും ലൈസൻസിംഗ് ഏർപ്പെടുത്തണമെന്നുള്ള ആവശ്യവുമായി യുകെയിലെ പ്രമുഖ മൃഗ ചാരിറ്റി ഗ്രൂപ്പ്. റൊമാനിയ, ഉക്രെയ്ൻ, നോർത്ത് മാസിഡോണിയ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് നായ്ക്കളെ ഓരോ വർഷവും യുകെയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് RSPCA പറയുന്നു. ഇത്തരത്തിൽ കൊണ്ടുവരുന്ന നായ്ക്കൾക്ക് ശരിയായ രീതിയിലുള്ള പരിശോധനകൾ പോലും ലഭിക്കുന്നില്ല.

ഈ നായ്ക്കളെ പലപ്പോഴും ഓൺലൈനിലോ സോഷ്യൽ മീഡിയ വഴിയോ പരസ്യപ്പെടുത്തി നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെയ്ത പല നായ്കൾക്കും ശരിയായ ആരോഗ്യ പരിശോധനകൾ ലഭിക്കുന്നില്ല. ഇവയ്ക്കുള്ള രോഗങ്ങൾ മനുഷ്യരിലേക്ക് പടരുകയും ഇൻഫ്ലുവൻസ, ഗുരുതരമായ സന്ധി പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന രോഗത്തിൻെറ കേസുകൾ 2020 ന് മുമ്പ് വെറും മൂന്ന് എണ്ണം മാത്രമായിരുന്നെങ്കിൽ 2024 ൽ 300 ൽ അധികം ആയിരിക്കുകയാണ്.

പലപ്പോഴും ഫോൺ കോളുകൾ നടത്തിയതിന് പിന്നാലെ സംഘടനകൾ നായ്ക്കളെ കൈമാറുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഉള്ള സംഘടനകൾക്ക് ദുരുദ്വേഷങ്ങൾ ഇല്ലെങ്കിലും നായ്ക്കളെ ശരിയായി വിലയിരുത്തുന്നതിനോ അനുയോജ്യമായ ഉടമകളുമായി അവയെ പൊരുത്തപ്പെടുത്തുന്നതിനോ ഉള്ള സംഘടന സ്വീകരിക്കുന്നില്ല. ഉക്രെയ്നിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു നായ ക്വാറന്റൈനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ അതിന്റെ പുതിയ ഉടമയെയും മകനെയും ആക്രമിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ നായയെ കുടുംബത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. സ്‌കോട്ട്‌ ലൻഡിൽ ഇതിനകം തന്നെ റെസ്‌ക്യൂ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിൽ ഒന്നായ ഓപ്പൺ എഐയുമായി സുരക്ഷ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനായി യുകെ കരാറിൽ ഒപ്പിട്ടു. കമ്പനിയുടെ തലവനായ സാം ആൾട്ട്മാനും ബ്രിട്ടന്റെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കൈലുമായാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. നേരത്തെ യുകെ സർക്കാരും ഓപ്പൺ എഐയുടെ എതിരാളികളുമായ യുഎസ് ടെക് കമ്പനി ഗൂഗിളുമായി സമാനമായ ഒരു കരാർ സർക്കാർ ഒപ്പു വച്ചിരുന്നു.


സർക്കാർ സംവിധാനത്തിൽ ഉടനീളം Al ടെക്നോളജി എങ്ങനെ ഉപകാരപ്രദമാക്കാമെന്ന കാര്യത്തിൽ ഓപ്പൺ Al യും യു കെ സർക്കാരും സഹകരിക്കുമെന്ന് കരാറിൽ പറയുന്നു. സിവിൽ സർവീസുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുക പൗരന്മാർക്ക് പൊതു സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ വർഷം തന്നെ Al സാങ്കേതികവിദ്യ മനുഷ്യ ബുദ്ധിക്ക് തുല്യമായ പ്രകടന മികവിലേയ്ക്ക് എത്തുമെന്ന് ആൾട്ട്മാൻ മുമ്പ് പ്രവചിച്ചിരുന്നു.


ചെറുകിട ബിസിനസുകൾക്ക് സർക്കാർ വെബ്‌പേജുകളിൽ നിന്ന് ഉപദേശവും പിന്തുണയും എളുപ്പത്തിൽ ലഭിക്കാൻ അനുവദിക്കുന്നതിനായി ഒരു Al ചാറ്റ്ബോട്ടിനെ ശക്തിപ്പെടുത്തുന്നതിന് ഓപ്പൺ Al ഇതിനകം തന്നെ അതിന്റെ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്തിൻറെ തന്ത്രപ്രധാനമായ വിവരങ്ങൾ പ്രൈവറ്റ് കമ്പനികളുമായി പങ്കുവയ്ക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായവും ഉയർന്നുവരുന്നുണ്ട്. ഓപ്പൺ Al യുമായും ഗൂഗിളുമായും ഉണ്ടാക്കിയ കരാർ അപകടകരമാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെ കുറിച്ച് ശക്തമായ ആശങ്കയാണ് യുകെയിൽ നടത്തിയ ഒരു സർവ്വേയിൽ ഉയർന്നു വന്നത്.

RECENT POSTS
Copyright © . All rights reserved