Main News

സിനു രഞ്ജിത്ത്

പ്രിൻസ് ഒരു നിമിഷം ശങ്കിച്ചു നിന്നു. കോളിംഗ് ബെൽ അമർത്തണോ വേണ്ടയോ ? അത്രമേൽ ഒച്ചയും ബഹളവും അകത്തു നിന്ന് കേൾക്കാം. ജീനാമ്മയുടെ കരച്ചിലും എണ്ണിപ്പെറുക്കിയുള്ള പായാരം പറച്ചിലുമെല്ലാം ” നീയൊന്നടങ്ങു ജീനെ നാട്ടുകാര് കേൾക്കുമല്ലോ …..പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ ..” ജീനയുടെ ഹസ്ബൻഡ് ബർണാഡ് ഭാര്യയെ എന്തോ പ്രശ്നത്തെ ചൊല്ലി തണുപ്പിക്കുവാൻ നോക്കുന്നുണ്ട്.
തിരികെ പോയാലോ ?… പ്രിൻസ് ഒന്ന് ആലോചിച്ചു. അല്ലെങ്കിൽ വേണ്ട എന്താണ് കാര്യമെന്നറിഞ്ഞിട്ടു പോകാം ഇല്ലെങ്കിൽ ഒരു സമാധാനവുമില്ല. കാര്യമെന്തായാലും ഇന്നറിയുക തന്നെ. അയാൾ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി. സ്വിച്ച് ഇട്ടതു പോലെ ജീനാമയുടെ കരച്ചിൽ നിന്നതു പ്രിൻസിനു നന്നായി മനസ്സിലാവുമായിരുന്നു. ഒന്ന് രണ്ടു മിനിറ്റുകൾക്ക് ശേഷം ബർണാഡ് വന്നു വാതിൽ തുറന്നു. ” അല്ല ആരിതു പ്രിൻസോ ….. വാ വാ. ? ബർണാഡ് പ്രിൻസിനെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും മുഖത്തെ ജാള്യം പ്രിൻസ് നേരിൽ കണ്ടതുപോലെ വായനക്കാർക്കും സാഹചര്യവശാൽ ഊഹിക്കാവുന്നതേയുള്ളു.
” എന്നാ പ്രിൻസെ ഒരു സർപ്രൈസ് വിസിറ്റ് “. ബർണാഡ് മുഖത്തെ ജാള്യം മറയ്ക്കുവാനായി ആതിഥേയന്റെ കുപ്പായമെടുത്തണിഞ്ഞു.
” അതവിടെ നിൽക്കട്ടെ ഇവിടെയെന്നാ പ്രോബ്ലം ജീനമ്മയുടെ കരച്ചിലും പായാരം പറച്ചിലുമെല്ലാം ദൂരേയ്ക്ക് കേൾക്കാമല്ലോ എന്താ ബർണാഡ് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ …..”?
ഒട്ടും മറവില്ലാതെ പ്രിൻസ് തുറന്നു ചോദിച്ചു. ബർണാഡ് ഞെട്ടിയതും വാതിലിനപ്പുറം ജീനയുടെ മുഖം പ്രത്യക്ഷമായതും ഒരേ സമയത്തായിരുന്നു. ” അത് ….അത്… അതിപ്പോൾ ഏതു വീട്ടിലാ ചെറിയ ചെറിയ പ്രശ്നങ്ങൾ ഇല്ലാത്തതു. ? കാര്യങ്ങളെ മറച്ചു പിടിക്കുവാനുള്ള ആ കുടുംബിനിയുടെ അന്തസ്സിനെ ബർണാഡ് കഷ്ണിച്ചു കളഞ്ഞു.

പ്രിൻസ് എന്തായാലും അല്പനേരമെങ്കിലും ആയിട്ടുണ്ടാവും പുറത്തു വന്നിട്ടെന്നും തങ്ങളുടെ സംഭാഷണം കുറച്ചൊക്കെ കേട്ടിട്ടുണ്ടാകുമെന്നും ഊഹിക്കുവാൻ ബർണാഡിന് വലിയ ചിന്തയുടെ ഒന്നും ആവശ്യമുണ്ടായില്ല. അത് കൊണ്ടാണ് അയാൾ ഭാര്യ പറഞ്ഞത് വക വയ്ക്കാതെ പ്രിൻസിനോട്
പ്രശ്നത്തെ കുറിച്ച് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.
” ഇന്നത്തെകാലത്തു മക്കളെ വളർത്താം എന്നല്ലാതെ നമ്മുടെ ഇഷ്ടത്തിന് വളർത്താം എന്നത് വെറും സ്വപ്നം മാത്രമാണ് പ്രിൻസെ ….ദേ ഇവിടെയൊരുത്തിക്കു പ്രണയം അതും ഒരു പാകിസ്താനി പയ്യനോട് ……” വർത്തകേട്ട് പ്രിൻസ് ഞെട്ടിയില്ല കാരണം തലേ ദിവസം വൈകുന്നേരം നടക്കുവാനിറങ്ങിയ പ്രിൻസ് ആ ദൃശ്യം നേരിൽ കണ്ടിരുന്നു.

” ജീനാമ്മേ ഒന്നിങ്ങു വായോ ഒരു കാര്യം പറഞ്ഞോട്ടെ ”

“ഞാൻ കുടിക്കാനെന്തെലും എടുക്കാം പ്രിൻസേ ” അങ്ങനെ പറഞ്ഞിട്ട് ജീന കിച്ചണിലേക്കു പോയി. ഒരു കണക്കിന് നന്നായി ചില കാര്യങ്ങൾ പെണ്ണുങ്ങൾ അറിയുന്നത് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നതിനോടൊപ്പം അയാൾ ബർണാഡിനെ നോക്കി പറഞ്ഞു ” ഇന്നലെ ഞാൻ നമ്മുടെ സ്പോർട്സ് ഡയറക്റ്റിന്റെ മുൻപിൽ വച്ച് ഒരു കാര്യം കണ്ടിരുന്നു. അതിനെ കുറിച്ച് ഒന്ന് സംസാരിക്കാം എന്ന് കരുതിയാണ് ഞാൻ സത്യത്തിൽ ഇപ്പോൾ വന്നത്. .. അടുക്കള ഭാഗത്തേക്ക് ഒന്ന് എത്തിവലിഞ്ഞു നോക്കിയ ശേഷം അയാൾ തുടർന്ന് ….. ഇന്നലെ വൈകുന്നേരം ഇവിടുത്തെ ശ്രേയ മോളെ ഞാൻ കണ്ടിരുന്നു സ്പോർട്സ് ഡയറക്റ്റിന്റെ മുന്നിൽ കിടന്ന ഒരു കാറിൽ മോളും കൂടെ നിങ്ങൾ ഈ പറഞ്ഞ പച്ച പയ്യനും ”

” ഹെയ് ഇന്നലെ വൈകുന്നേരം അവൾ ഫ്രണ്ട്സുമായിട്ടു നമ്മടെ ബാബുവിന്റെ മകൾ ആഗ്‌നസിന്റെ അടുത്തായിരുന്നു. ….. പ്രിൻസിനു ആളു തെറ്റിയതാവുമെന്നെ”. ബർണാഡ് അത് വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല .. ” ബർണാഡ് കാര്യങ്ങൾ അല്പംകൂടി സീരിയസ് ആയിട്ട് എടുത്തേ എന്റെ സോനാ മോളുടെ പ്രായം തന്നെയല്ലേ ശ്രേയ മോൾക്കും ഇയാൾ ആഗ്‌നസിനെ ഒന്ന് വിളിച്ചു നോക്കിക്കേ .. അപ്പോൾ അറിയാമല്ലോ ” അത്യധികം വേവലാതിയോടെ ബർണാഡ് ഫോണിൽ ആഗ്‌നസിന്റെ പപ്പാ ബാബുവിനെ നമ്പർ എടുത്തു വിളിക്കുവാൻ ഒരുങ്ങിയപ്പോൾ പ്രിൻസ് തടഞ്ഞു. ” അത് ബുദ്ധി മോശമാണ് ബർണാഡ്. ബാബു സാർ ഒരു പക്ഷെ ഇതൊന്നുമറിഞ്ഞിട്ടില്ലായിരിക്കാം വെറുതെ അറിയിക്കേണ്ട എന്നാണു എന്റെ സജെക്ഷൻ ഇതാ ആഗ്നസിന്റെ നമ്പർ ഇത് ഡയല് ചെയ്യൂ ”
ബർണാഡ് ആഗ്നസിന്റെ നമ്പർ ടൈപ്പ് ചെയ്തിട്ട് അൽപനേരം ചിന്താമഗ്നനായി ഇരുന്നു അപ്പോഴേക്കും ജീന മൂന്ന് മഗ്ഗിൽ ആവി പാറുന്ന കാപ്പിയുമായി എത്തി.

” ഹായ് മോളെ ഞാൻ ശ്രേയയുടെ ഫാദർ ബർണാഡ് ആണ് ”
” ഹായ് അങ്കിൾ മോർണിംഗ് …. എന്താ അങ്കിൾ “?
അങ്ങേത്തലയ്ക്കൽ നിന്നും ആഗ്‌നസിന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചോദിച്ചു ” മോളെ അവിടെ ഒരു ബ്ലൂ കളർ ഫോബ്‌ കീ ഉണ്ടോയെന്ന് നോക്കാമോ ഇന്നലെ ശ്രേയ അവിടെ വച്ച് മറന്നു പോയി ”
“നോ അങ്കിൾ ഇവിടെ ഫോബ്‌ കീ ഇല്ല , ബട്ട് അങ്കിൾ ഇന്നലെ ഞങ്ങൾ ഔട്ട് ഓഫ് ഹോം ആണ് അവൾ ഇന്നലെ ഇവിടെ വന്നിട്ടില്ല. ”

” ഓ സോറി മോളെ മെയ് ബി അവൾ സോനയുടെ വീട്ടിലായിരിയ്ക്കും പോയിട്ടുണ്ടാവുക ഞാൻ കേട്ടതിന്റെ പ്രശ്നമാവും ” ബർണാഡ് പെട്ടെന്ന് സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു. ” നോ അങ്കിൾ ദയർ ഈസ് നോ ചാൻസ് വിത്ത് സോനാ ദേ ആർ നോട്ട് ഇൻ ഗുഡ് റിലേഷൻ …… എന്താ അങ്കിൾ ശ്രേയ അവിടെയില്ലേ അവളോട് ചോദിച്ചാൽ പോരെ ”

അവൾ ക്ലാസ്സിലാണ് രാവിലെ പോയതാ. ഞാൻ വാട്സ്ആപ് ചെയ്തിട്ടുണ്ട് ബട്ട് ഷീ ഈസ് നോട്ട് ഇൻ ഓൺലൈൻ. എനിവേ താങ്ക്സ് മോളെ പപ്പാ ഇല്ലേ അവിടെ ”
” പപ്പാ ഡ്യൂട്ടിക്ക്പോയി അങ്കിൾ ”
ബർണാഡിന്റെ സംഭാഷണത്തിൽ ഒന്നും മനസ്സിലാകാതെ ജീനാമ്മ സംശയത്തോടെ” ചോദിച്ചു ” എന്താ പപ്പാ എന്നാ പറ്റി ആരെയാ വിളിച്ചേ “.

” നീയൊന്നടങ്ങു ജീന ആദ്യം നിന്റെ ഈ ചോദ്യം ചെയ്യൽ ഒന്ന് നിറുത്താമോ …” ബർണാഡ് അല്പം ദേഷ്യപ്പെട്ടു. ബർണാഡ് ഞാൻ പറഞ്ഞില്ലേ ഞാൻ കണ്ടതാണ് ഇന്നലെ, എന്നെ അവൾ കണ്ടില്ല മോൾ ജീനാമ്മയോടാണ് സംസാരിച്ചു കൊണ്ടിരുന്നത് എന്ന് തോന്നുന്നു അവൾ ഫ്രണ്ടിന്റെ വീട്ടിൽ ഗ്രൂപ്പ് സ്റ്റഡിക്കു പോവുകയാണെന്ന് കള്ളം പറഞ്ഞത് ഞാൻ കേട്ടതും കണ്ടതുമാണ്. അതും ആ പയ്യന്റെ കൂടെ ഇനിയുള്ള കാര്യങ്ങൾ എനിക്ക് നിങ്ങളോടു പറയുവാൻ ബുദ്ധിമുട്ടുണ്ട്. ഇതൊന്നു നോക്കിക്കേ ” പ്രിൻസ് തന്റെ ഫോൺ ബർണാഡിന് നേർക്ക് നീട്ടി അത് വാങ്ങി നോക്കിയ അയാളുടെ പിതൃത്വം മരവിച്ചു പോയി . പ്രിൻസ് ഫോൺ തിരികെ വാങ്ങും മുന്നേ ജീനാമ്മ ആ ഫോൺ കൈക്കലാക്കിയിരുന്നു. അതിൽ പ്രിൻസിന്റെ വാട്സ്ആപ് ഗാലറി ഓപ്പൺ ആയിരുന്നു ജീനാമ്മ ഫോട്ടോസ് സ്ക്രോൾ ചെയ്തു നോക്കി കന്നാബിസ്സിന്റെ പുകയില മുങ്ങി നിൽക്കുന്ന തന്റെ മകൾ ശ്രേയ . ഒപ്പം ആ പാകിസ്ഥാനി പയ്യനും അടുത്ത ഫോട്ടോ ഒരു അമ്മയ്ക്ക് കാണുവാൻ കൊള്ളാത്തതായിരുന്നു ജീനാമ്മയുടെ മുഖഭാവം മനസ്സിലാക്കിയ പ്രിൻസ് മെല്ല ഫോൺ കൈക്കലാക്കി. ” എന്റെ മാതാവേ ഇതിനാണോ ഈ …… പുന്നാരമോളെ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ജീവിക്കാതെ രാപകൽ ജോലി ചെയ്തു ഇത്രയൊക്കെ സമ്പാദിച്ചത് ഇവളെ പോലെ പിഴച്ച മക്കൾക്കു വേണ്ടിയാണല്ലോ കർത്താവെ “…
ജീനാമ്മയുടെ കരച്ചിലിന്റെ ശക്തി കൂടിയിരുന്നു. ബർണാഡ് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു.
പ്രിൻസ് സംസാരിച്ചു തുടങ്ങി ” ജീനാമ്മേ അവിടെയാണ് കുഴപ്പം, നിങ്ങൾ നിങ്ങൾ മാത്രമല്ല ഇവിടെയുള്ള സിംഹഭാഗവും അങ്ങനെ തന്നെയാണ് മക്കൾ അല്പം വലുതായാൽ പേരന്റ്സ് കൂടുതൽ ജോലി ചെയ്തു പണം സമ്പാദിക്കുവാൻ നോക്കും അത് തെറ്റല്ല. പക്ഷെ അവിടെ സംഭവിക്കുന്നത് മറ്റൊന്ന് കൂടിയാണ് നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ അവരുടെ മാനസിൽ നമ്മൾക്കൊന്നും ഒരു സ്ഥാനവുമില്ലാതെ ആകും പകരം ഫ്രണ്ട്സിൻറെ ഇൻഫ്ലുവൻസ് വളരെയധികം കൂടും പ്രായം അതല്ലേ ”

അപ്പോഴേക്കും വാതിൽ തുറന്നു പൊടുന്നനെ ശ്രേയ കയറി വന്നു. സോഫയിൽ തളർന്നു കിടന്ന ജീനാമ്മ പെട്ടെന്ന് ചാടിയെഴുന്നേറ്റു മകളുടെ മേൽ മർദ്ദനമാരംഭിച്ചു ” കൊല്ലുമെടീ നശിച്ചവളെ ഇന്ന് നിന്നെ എന്തിനാണെടീ ഞങ്ങൾ ജീവിച്ചിരിക്കുന്നെ കണ്ട പച്ചകൾക്കു വച്ച് വിളമ്പാനായി നാണം കെട്ടവളേ നീ ഞങ്ങളെ കുറിച്ച് ഓർത്തില്ലലോ ഡീ ” പെട്ടെന്ന് ബർണാഡ് ചാടിയെഴുന്നേറ്റ് ഭാര്യയെ പിടിച്ചു മാറ്റി ” നിർത്തെടീ നിന്റെ കൂത്ത് ഇത് നിന്റെ കുടുംബം പോലയല്ല യുകെ ആണ് വല്ലവരും വല്ലതും കംപ്ലൈന്റ്റ് ചെയ്താൽ പൊക്കോണം നീ ജയിലിലേക്ക് എന്നെ കൊണ്ടാവുല്ല അതിന് ” ബർണാഡിന്റെ കൈകളിൽ താങ്ങി ജീനാമ്മ സോഫയിലേക്കിരുന്നു. പ്രിൻസ് ശ്രേയ മോളെ നോക്കി പറഞ്ഞു ” മോളെ മോളെന്താ ഫാമിലിയെപ്പറ്റി ……..
” ഷട്ട് അപ്പ് മാൻ …. അയാളുടെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് ശ്രേയ പൊട്ടിത്തെറിച്ചു …… നിങ്ങളുടെ കാർ ഔട്ട് സൈഡ് കണ്ടപ്പോൾ തന്നെ ഞാൻ തിരികെ പോയാലോ എന്നാലോചിച്ചതാ .. കുറെ നാളായി നിങ്ങളുടെ
മകൾക്കു വല്ലാത്ത സൂക്കേട് എന്റെ പ്രൈവസി അവൾക്കെന്തോ എഴുതി കൊടുത്തപോലെയാ ഇപ്പൊ ദാ അവളുടെ തന്തയും ഒരു പണിയുമില്ലാതെ ഇറങ്ങിയേക്കുവാ രാവിലെ , മേലാൽ നിങ്ങളെ ഇവിടെ കണ്ടു പോകരുത്. ” യുകെയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ടിനെകുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്ന ബർണാഡിനു മകളെ അടിക്കുന്നതിൽ നിന്നും ഭാര്യയെ പിന്തിരിപ്പിച്ച മകൾ തന്റെ തന്നെ പ്രായമുള്ള പ്രിൻസിനോട് അത്രമേൽ മോശമായി പെരുമാറിയത് കണ്ടു നിൽക്കാനായില്ല അയാൾ ചാടിയെഴുന്നേറ്റു കൈവീശി മകളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. വട്ടം കറങ്ങി നിലത്തു വീണ അവൾ സ്തബ്ധയായെങ്കിലും പൊട്ടിത്തെറിച്ചു ” ഹൌ ഡെയർ യു പപ്പാ …. “?

” ഐ യാം യുവർ ഫാദർ ദാറ്റ് ഈസ് മൈ ഡെയർ ” അയാൾ ആക്രോശിച്ചു കൊണ്ട് പ്രിൻസിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അതിലെ ഫോട്ടോകൾ ഒന്നൊന്നായി മകളെ കാണിച്ചു കൊടുത്തു ” എന്താണെടീ ഇതൊക്കെ ഞങ്ങൾ ഇതും കാണേണ്ടി വന്നല്ലോ ”

താഴ് വീണു കിടന്ന അവളെ പ്രിൻസ് താങ്ങിയെഴുന്നേൽപിച്ചു അയാളോടുള്ള വെറുപ്പിൽ ഒന്ന് കുതറി മാറുവാൻ വിഫല ശ്രമം നടത്തിയെങ്കിലും പ്രിൻസിന്റെ കരങ്ങൾ ബലിഷ്ഠങ്ങൾ ആയിരുന്നു. അയാൾ ശ്രേയയെ തന്റെയടുക്കൽ പിടിച്ചിരുത്തി. എന്നിട്ട് സ്നേഹ സ്വരത്തിൽ പറയുവാൻ തുടങ്ങി ” മോളെ നിന്റെ
സെയിം ഏജ് ആണ് എന്റെ മകൾ സോനയ്ക്കും നിങ്ങൾ ക്ലാസ് മേറ്റും അല്ലെ. എനിക്കറിയാം മോൾക്ക് സോനയുമായിട്ട് ഇഷ്ടമല്ല എന്ന് അവൾ മോളുടെ കൂട്ടുകെട്ടുകൾ നല്ലതല്ല എന്ന് നേരത്തെ തന്നെ അങ്കിളിനോട് പറഞ്ഞിരുന്നു. ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല. ഇന്നലെ വരെ … ഇന്നലെ മോൾ ആ
പാകിസ്താനി ചെറുക്കന്റെ കാറിൽ ഇരുന്നു മോളുടെ അമ്മയോട് കള്ളം പറഞ്ഞത് അങ്കിൾ നേരിൽ കാണുന്നത് വരെ ഇതൊന്നും വിശ്വസിച്ചിരുന്നില്ല. …. മോളെ ഒന്നുണ്ട് നീയെത്ര വേദനകൾ അനുഭവിച്ചെന്നാലും നിന്നിൽ നിന്നും വരുന്ന ഓരോ വാക്കുകളും നിന്റെ അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാൾ പോലെ തുളച്ചു കയറുകയും ചെയ്യും.” അതാണ് പ്രസവ വേദനയുടെ വെളിപാട് .

അത് പറയുമ്പോൾ ശ്രേയയുടെ മുഖത്തുണ്ടായ ഞെട്ടൽ കണ്ട ജീനാമ്മ അവളെ നോക്കി പല്ലു കടിച്ചു ” പെറ്റ വയറിനോട് നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞവൾ നീ ഗുണം പിടിക്കില്ലെടീ ” ജീനാമ്മ തലയിൽ കൈ വച്ചു പ്രാകി. പ്രിൻസ് തുടർന്നു “ മോളെ മോൾ പാപ്പയോട് ചോദിച്ചു ഹൌ ഡെയർ യു എന്ന് മോൾക്കറിയുമോ ഇവിടെ യുകെയിൽ നമ്മുടെ ഈ ചെറിയ പട്ടണത്തിൽ ഉള്ള മലയാളി കുടുംബത്തിലെല്ലാം രണ്ടോ അതിലധികമോ കുട്ടികൾ വച്ചിട്ടുണ്ട്. ഇവിടെ മാത്രമെന്താ മോൾ മാത്രമായി പോയതെന്ന് ചിന്തിച്ചിട്ടുണ്ടോ അവർക്കു വീണ്ടും കുട്ടികൾക്ക് വേണ്ടി നോക്കാമായിരുന്നു എന്നിട്ടും അവർ അതിനു ശ്രമിക്കാതെ സമയം മിച്ചം വച്ച് ജോലി ചെയ്തു എന്തിനു …? പണമുണ്ടാക്കുവാൻ ആർക്കുവേണ്ടി ….?

അവരുടെ ഒരേയൊരു മകൾക്ക് വേണ്ടി അവളുടെ ലൈഫ് എവിടെയും സ്റ്റക്ക് ആവാതെയിരിക്കുവാൻ അവർ അവരുടെ എല്ലാ എന്റർടൈന്റ്‌മെന്റ്സും പോസ്റ്റ്പോണ്ട് ചെയ്തു കൊണ്ട് സേവിങ്സ് ഉണ്ടാക്കി .. എന്നിട്ടു മോളെന്താ അവർക്കു തിരിച്ചു കൊടുത്തത് ഇവിടെ ഈ മലയാളി സമൂഹത്തിൽ വലിയൊരു ഇൻസൾട്ട് …”
അയാൾ പറഞ്ഞവസാനിപ്പിക്കും മുന്നേ ശ്രേയ വീണ്ടും പൊട്ടിത്തെറിച്ചു ….” വാട്ട് എ ഷെയിം അങ്കിൾ ഞാൻ പറഞ്ഞോ എനിക്ക് സിബിലിങ്സ് വേണ്ട എന്ന് ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി അവരോടു അവരുടെ ലൈഫ് സാക്രിഫൈസ് ചെയ്യാൻ. ഇവിടെ എനിക്ക് മിണ്ടാൻ ആരുമില്ല. നിങ്ങളൊക്കെ എപ്പളും വലിയ പ്രൗഡ് ആയിട്ട് പറയുന്നുണ്ടല്ലോ നിങ്ങളുടെ ചൈൽഡ്‌ഹുഡ് മാവിൽ കയറിയതും കുളത്തിൽ നീന്തിയതും കൊറേ സിബിലിങ്സ് ആൻഡ് കസിൻസ് ഭയങ്കര വമ്പു പറയുന്നുണ്ടല്ലോ ….. എനിക്ക് എനിക്ക് ആരുണ്ടിവിടെ ജസ്റ്റ് എന്റെ തോട്സ് ഷെയർ ചെയ്യാൻ ആരുമില്ല ഫാക്ട് അതാണ് അങ്കിൾ ട്രൂലി എനിക്ക് ആരുമില്ല ഐ ആം എലോൺ ……. അവൾ ഏങ്ങിയേങ്ങി കരഞ്ഞു ……ഇവിടെ….ഇവിടെ ആർക്കാണ് ടൈം ടു സ്പെൻഡ്‌ ഫോർ മി. ക്യാഷ് തന്നാൽ എല്ലാം കഴിഞ്ഞു എന്നാണോ …. എന്റെ കാര്യങ്ങൾ സോനാ അങ്കിളിനോട് പറഞ്ഞു എന്നല്ലേ പറഞ്ഞത് ബട്ട് സോനയുടെ പേരന്റ്സ് ഇവരാണെങ്കിൽ അവൾക്കതൊക്കെ പറയാൻ ധൈര്യം ഉണ്ടാവില്ല അങ്കിൾ …. എനിക്ക് എന്റെ പാരന്റ്സിനോട് ഓപ്പൺ ആയിട്ട് സംസാരിക്കുവാൻ പേടിയാണ് അങ്കിൾ… എനിക്ക് ഫ്രണ്ട്‌സ് മാത്രമാണ് സംസാരിക്കുവാനുള്ളു അവരുടെ കാരക്ടർ ചെക്ക് ചെയ്യാൻ എനിക്കറിയില്ല അങ്കിൾ…… അല്ലെങ്കിൽ നല്ലതാരാണെന്നും ദോഷമാരാണെന്നും എനിക്ക് ഗൈഡൻസ് തരാൻ ആരാണുള്ളത്. എന്റെ പപ്പാ എന്നെ തല്ലി ഫോർ വാട്ട്. അങ്കിളിനോട് റുഡ് ആയിട്ട് ബീഹെവ് ചെയ്തതിനു….. ഞാൻ ഗ്രോ ആയതൊക്കെ ഇവിടെ ബോൺ ആൻഡ് ബോട്ടപ് ആയിട്ടുള്ള കുട്ടികളുടെ കൂടെയാണ്. അവർ സ്പോട്ടിൽ റീയാക്ട് ചെയ്യും. നിങ്ങളുടെ ട്രഡീഷണൽ മല്ലു കുട്ടികളെപ്പോലെ ഹെഡ് ടു ഫൂട്ട് വളഞ്ഞിങ്ങനെ എന്താ നിങ്ങൾ മലയാളത്തിൽ സ്റ്റാറ്റസ് ചെയ്യുക .. വിനയമോ …… സംതിങ്ങ് എൽസ് അങ്ങനെയൊക്കെ ചെയ്യാൻ എനിക്കറിയില്ല …. എന്നെയാരും പഠിപ്പിച്ചിട്ടില്ല …… ” ചിതറി പോയ കരച്ചിലുകൾ കടിച്ചമർത്തി അവൾ മുകളിലത്തെ നിലയിലേക്ക് പോയി. എന്താണ് പറയേണ്ടതെന്ന് മനസ്സിലാകാതെ പ്രിൻസ് മൂകനായി സോഫയിലിരുന്നു.

ആപാദചൂഡം തരിച്ചിരിയ്ക്കുകയായിരുന്നു ബർണാഡ്.

” അവൾ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ പപ്പാ … അങ്ങനെയൊക്കെയാണോ നമ്മൾ അവളെ വളർത്തിയത് … അവൾക്കു വേണ്ടിയല്ലേ നമ്മൾ …….”

ജീനാമ്മയുടെ രോദനത്തെ ചൂണ്ടു വിരൽ ചുണ്ടത്തമർത്തി ” ശ് …..” എന്നൊരു ശബ്ദം കൊണ്ടയാൾ ബന്ധിച്ചു. ” എന്ത് വളർത്തിയെന്നാണ് നീ അവകാശപ്പെടുന്നത്. അവൾ പറഞ്ഞത് അവളുടെ പ്രയാസങ്ങളാണ് “. എന്ത് പ്രയാസങ്ങളാണ് പപ്പാ അവൾക്കുള്ളത് അവളുടെ പ്രായമെല്ലാം കഴിഞ്ഞട്ടല്ലേ ഞാനും മറ്റുള്ള പെണ്ണുങ്ങളുമെല്ലാം ഈ നിലയിലേക്കെത്തിയത് അവൾക്കു മാത്രമെന്താ വഴി പിഴയ്ക്കണമെന്നു ….. ഇത് നല്ല അടിയുടെ കുറവ് തന്നെ. അല്ലാതെന്താ. എന്റെ അമ്മച്ചി എന്നെയൊക്കെ വളർത്തിയതങ്ങനെയാ ” ജീനാമ്മ ചിതറി കൊണ്ടേയിരുന്നു.

” ജീനാമ്മേ …… പ്രിൻസ് ശബ്ദിച്ചു …..ഒരു കാര്യം ഓർക്കണം മോൾ പറഞ്ഞിട്ട് പോയത് മുഴുവനും അവള് ആഗ്രഹിച്ച ജീവിതവും അവൾക്കു നിങ്ങൾ കൊടുത്ത ലൈഫും തമ്മിലുള്ള ഡിഫറൻസ് ആണ് അറ്റ്ലീസ്റ്റ് അത് അക്‌സെപ്റ്റ് എങ്കിലും ചെയ്യുക ……. ശരിയാണ് എനിക്ക് ഇതൊന്നും പറയേണ്ട ആവശ്യമില്ല ഇത് നിങ്ങളുടെ സ്വകാര്യതയാണ് …. ബട്ട് ഇതിങ്ങനെ പോയാൽ ഈ ചെറു പട്ടണത്തിൽ ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കുവാൻ അധിക കാലം വേണ്ടില്ല. ശരിയാണ് നിങ്ങൾ പറഞ്ഞത്. ജീവിച്ചത് അവൾക്കു വേണ്ടിയാണ് ബട്ട് അവൾക്കു വേണ്ടിയതെന്തെന്നു നിങ്ങൾ ശ്രദ്ദിച്ചിരുന്നോ ഇത്രയും കാലം … ഇനിയെങ്കിലും റിയലൈസ് ചെയ്യുക അവൾ ആഗ്രഹിച്ചത് നിങ്ങളുടെ സ്നേഹമാണ് കരുതലാണ്. അല്ലാതെ പണം കൊടുത്തു നേടാവുന്നതെല്ലാം സ്വായത്തമാക്കി കൊടുക്കുന്ന ബാങ്കർമാരെ അല്ല നിങ്ങളുട മകൾക്കാവശ്യം … സമയം ഇനിയുമുണ്ട് ബർണാഡ് …. നിങ്ങൾക്കു നിങ്ങളുടെ മകളെ മനസ്സിലാക്കാനായില്ലെങ്കിൽ അതിനു ആളുകൾ പുറത്തുണ്ട് . ബട്ട് അതെങ്ങനെ ആയിത്തീരുമെന്നു ഞാൻ പറയേണ്ടതുണ്ടോ ഇനിയും നിങ്ങൾക്കു മനസ്സിലാകുവാൻ …. ചിന്തിക്കു നിങ്ങൾ രണ്ടാളും.

പ്രിൻസ് അത്രമേൽ പറഞ്ഞിട്ട് പോയിട്ടും ജീനാമ്മയുടെ കലുഷിതകമായ ചിന്തകൾക്ക് എവിടെയാണ് താളം പിഴച്ചതെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . അവർ ഏറ്റവും അടുത്ത ദിനം തന്നെ പാകിസ്താനി മരുമകന് പുട്ടും കടലയ്ക്കുമൊപ്പം കഞ്ചാവും വിളമ്പേണ്ടി വന്നേക്കാവുന്ന തന്റെ അവസ്ഥയെ കുറിച്ചോർത്തു ഭീതി പൂണ്ടു. അതെ സമയം ബർണാഡ് ഫോൺ കയ്യിലെടുത്തു അമ്മച്ചിയെ വിളിക്കണം .

വർഷം കുറേയേറെയായി അമ്മച്ചിയോടു മനസ്സ് നിറഞ്ഞൊന്നു മിണ്ടിയിട്ട്. അതെങ്ങനെ മിണ്ടാനാകും ഇതല്ലേ എന്റെ അവസ്ഥ സോഫമേൽ കുത്തിയിരുന്നു പായാരം പറയുന്ന ജീനമ്മയെ നോക്കി അയാൾ ഉള്ളിൽ മുറുമുറുത്തു, അല്ലെങ്കിലും അവളെ പറഞ്ഞിട്ടു എന്ത് കാര്യം. പ്രവാസി സംഘടനയിലെ കൊച്ചമ്മമാരുടെ വമ്പു പറച്ചിലുകൾ മാത്രമാണ് അവളുടെ പുസ്തകം. മക്കൾ പറയുന്ന ഇംഗ്ലീഷ് വാചകങ്ങളുടെ മാത്രം കണക്കെടുക്കുന്നവർക്കു മക്കളെ നേർ വഴിക്കു നയിക്കുവാനെവിടെയാണ് നേരം. ജീനാമ്മ എത്രത്തോളം തന്റെമേൽ പിടിമുറുക്കിയാലും ഞാൻ എന്റെ അമ്മച്ചിയെ മറക്കുവാനോ വെറുക്കുവാനോ പാടില്ലായിരുന്നു തെറ്റുപറ്റിപോയി .. മാപ്പു പറയണം എന്റെ താഴെയുള്ള മൂന്നു പെങ്ങന്മാരെയും ഒരു കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ അന്തസ്സായി വളർത്തിയ ഇലന്തൂരുകാരി ഏലിയാമ്മ എന്റെ അമ്മച്ചി അവരുടെ കയ്യിൽ തന്റെ മകൾ അങ്ങേയറ്റം സേഫ് ആണെന്ന ചിന്തയുടെ പിൻപറ്റി ബർണാഡ് അമ്മച്ചിയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.

ഒരമ്മയെന്ന നിലയിൽ കഥാകാരിയായ ഞാൻ ആർക്കാണ് ഈ കഥ സമർപ്പിക്കേണ്ടത്. ?
മക്കളെ അടുത്ത തലമുറകൾക്കുള്ള വെളിച്ചമായി വളർത്തുന്ന ഏലിയാമ്മച്ചിമാർക്കോ അതോ പാതി വഴിയെത്തും മുന്നേ തളർന്നു പോയ പൊങ്ങച്ചങ്ങളുടെ വിള നിലമായ ജീനാമ്മമാർക്കോ …… അതോ ജീവിച്ചു തുടങ്ങും മുന്നേ ജീവിതം കൈ വിട്ടു പോയ ശ്രേയയുടെ തല മുറയ്ക്കോ ….. നിങ്ങൾ തീരുമാനിക്കുക ….

റിയ തോമസ്

മനുഷ്യൻ്റെ ജീവിതത്തിലെ സംഭവബഹുലമാർന്ന കാലഘട്ടമാണ് ശൈശവം! അപ്പൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും നടുവിൽ കുസൃതിയും സ്നേഹവും നിഷ്കളങ്കതയും ചാലിച്ചുചേർത്ത് യോജിപ്പിക്കുന്ന പ്രായമാണ് ശൈശവം.

ശൈശവത്തിലെ താരാട്ടിനെ ഒന്നിനോടും ഉപമിക്കാനാവില്ല. അത്ര മധുരമാണതിന്. ശൈശവത്തിലെ താരാട്ടിൻ്റെ ആദ്യരൂപം അമ്മയുടെ പാട്ടിൽ നിന്നാണ്. തൻ്റെ കുഞ്ഞിനെ സുഖനിദ്രയിലേക്ക് കടത്തി വിടാൻ അമ്മ തന്റെ ഹൃത്തിൽനിന്ന് സ്നേഹവും വാത്സല്യവും സമം ചേർത്താണ് താരാട്ട് പാടുന്നത്. താരാട്ടിൻ്റെ മധുരം ഓർമ്മയുടെ ചെപ്പിലുണ്ടാവണമെന്നില്ല എങ്കിലും അതിൻ്റെ മധുരം ഓർമ്മകൾക്കുമപ്പുറം തന്നെ.

അമ്മ മാത്രമല്ല അപ്പനും ഇതേ കൂട്ടുചേർത്ത് ഒരുപാട് താരാട്ട് പാടിയിട്ടുണ്ട്… പക്ഷേ അവയ്ക്ക് ഓർമ്മയുടെ ചെപ്പിലടയ്ക്കാനുള്ള പ്രാധാന്യമില്ലായിരുന്നുവെന്നു മാത്രം.

താരാട്ടിന്റെ രണ്ടാംരൂപം വഴക്കിൻ്റെ രൂപത്തിലാണ്. ഏതെടുത്താലും എന്ത് ചെയ്താലും കുഴപ്പം. എല്ലാത്തിനും പുറമേ വഴക്ക് മാത്രം. സ്ഥിരം കേട്ടുകേട്ട് പണ്ടെപ്പോഴോ കേട്ട് മറന്ന താരാട്ടുപോലെ ഇതും താരാട്ടായി തന്നെ തോന്നി തുടങ്ങി.

ഈ രണ്ട് താരാട്ടുകൾക്കും പല വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ താരാട്ടിൽ അമ്മ വാത്സല്യവും സ്നേഹവും സമംചേർത്താണ് താരാട്ട് പാടിയതെങ്കിൽ രണ്ടാമത്തേതിൽ ദേഷ്യവും, ഇഷ്ടക്കേടുകൊണ്ടാണ് എന്ന് നമുക്ക് തോന്നാം. പക്ഷേ പ്രത്യക്ഷതയിൽ ഈ രോക്ഷവും ഇഷ്ടക്കേടുമാണെങ്കിൽ പരോക്ഷത്തിൽ അതിൽ പഴയ സ്നേഹവും വാത്സല്യവും നിറയേയുണ്ട്. പക്ഷേ ആ പരോക്ഷത കാണാനാവാതെ, താരാട്ടിന്റെ മധുരം നുകരാതെ നമ്മുടെ തലമുറയോടുന്നത് സമൂഹമാധ്യമങ്ങളുടെ താരാട്ട് കേൾക്കാനാണ്.

വർണ്ണമാരി വില്ലഴകുപോലെ സന്തോഷം നൽകുന്ന ഒരു റിയൽ എസ്റ്റേറ്റ് ആണ് സമൂഹമാധ്യമം. തങ്ങളുടെ ആവശ്യമനുസരിച്ചുള്ള ‘താരാട്ടുകൾ’ ആ റിയൽ എസ്‌റ്റേറ്റിൽ നിന്ന് ലഭിക്കും. പക്ഷെ താരാട്ടിനു പുറമേ പരോക്ഷത്തിൽ ചതിക്കുഴികളും കെണികളും മാത്രമാണ് അതിനുള്ളിലെന്ന് നാം തിരിച്ചറിയുന്നില്ല.

സത്യത്തിൽ ആരാണ് മാറേണ്ടത്? മാതാപിതാക്കളോ അതോ കുട്ടികളോ? ആര് മാറിയാലും ഇരയെ തേടിയുള്ള വിഷം പൂണ്ട ദാതാവിന്റെ മനസ്സിൽ ചതിയുടെ താരാട്ടാണ് എന്ന ഓർമ്മ ജീവിതത്തിലുടനീളം നമ്മുടെ മനസ്സിൽ ഉണ്ടാവേണ്ടത് ആവശ്യമാണ് പ്രിയ സുഹൃത്തേ!

റിയ തോമസ് പാലക്കുഴിയിൽ : പാലക്കുഴിയിൽ റെജി തോമസിന്റെയും ഏലിയാമ്മ തോമസിൻ്റെയും പുത്രി. മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിൽ 10-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എം.ഡി. സെമിനാരിയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. യുകെയിൽ വന്നിട്ട് ഒരു വർഷമായി. വാസ്കുലർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. 2018 ആദ്യ പുസ്തകം അകലെ പ്രസിദ്ധീകരിച്ചു.

സൂരജ് രാധാകൃഷ്ണൻ

മാതൃദിനത്തിനെതിരെ സംസാരിക്കുന്നവരെ ‘അമ്മയോട് സ്നേഹമില്ലാത്തവർ’ എന്ന് ചാപ്പകുത്തുന്നവർക്ക് മദറിങ്ങ് സൺഡേയെക്കുറിച്ചും, മാതൃദിനത്തിൻ്റെ ചരിത്രത്തെ പറ്റിയും, അന്ന ജാർവിസിനെ പറ്റിയും ഒട്ടും അറിവില്ലായിരിക്കണം. മാതൃദിനത്തിൽ കുറഞ്ഞത് ഒരു സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ മോശമെന്ന് കരുതുന്ന നിഷ്കളങ്കത ചമയുന്നവർ വേറെയും. ഇങ്ങനെ മാതൃദിനം ഉറക്കെ ആഘോഷിക്കപ്പെടുമ്പോൾ തന്നെ, അമ്മയില്ലാത്തവർ, അത് ആരെന്നറിയാത്തവർ, അവരെ വെറുക്കുന്നവർ എന്നിങ്ങനെ പല തലങ്ങളിൽ ജീവിക്കുന്ന ജീവിതങ്ങളെ കുറിച്ച് വ്യാകുലപ്പെടാത്ത സമൂഹം കുറഞ്ഞത് മാതൃദിന ചരിത്രമെങ്കിലും അറിഞ്ഞിരിക്കണം.

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അമേരിക്കയിലും ഇന്ത്യയിലും അതുപോലെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതെങ്കിൽ യുകെയിലും അയർലൻഡിലും അത് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള ഏതെങ്കിലും ഒരു ദിവസമാകാം. അമ്മമാരെ ആദരിക്കാൻ ഒരു ദിനം വേണമെന്ന് ആവശ്യപ്പെട്ട്, അങ്ങനെയൊന്ന് തുടങ്ങാൻ കാരണക്കാരിയായ അതേ വനിത പിന്നീട് ആ ദിനം നിർത്തലാക്കാൻ പോരാടിയതാണ് അമേരിക്കൻ മാതൃദിന ചരിത്രം. അതിന് മുന്നേ യുകെയിലെ മാതൃദിനം വന്ന വഴി അറിയാം.

പണ്ട് കാലത്ത് ജോലികൾ കൂടുതലും സമ്പന്നരുടെ വീട്ടിലും അവരുടെ സ്ഥലവും ചുറ്റിപറ്റിയായിരുന്നു. ഇവിടെ ഇംഗ്ലണ്ടിലും ധനിക പ്രഭുക്കളുടെ വീട്ടുജോലിയിലായിരുന്നു ഭൂരിഭാഗം പേരും. അവരുടെ താമസവും പ്രഭുക്കന്മാരുടെ വീട്ടിൽ തന്നെ. പതിനാറാം നൂറ്റാണ്ടിൽ അന്നത്തെ മത പുരോഹിതരുടെയൊക്കെ ഇടപെടൽ കാരണമായിരിക്കണം ഈ ജോലിക്കാർക്കൊക്കെ അവരുടെ ‘മദർ ചർച്ച്’ കളിലേക്ക് പോകാൻ ഒരു ദിവസം അനുവദിക്കപ്പെട്ടു. മാതൃ ഇടവക പള്ളിയിലേക്ക് പോകുമ്പോൾ ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ ഒരുമിക്കുന്ന ഈ ദിവസം ജന മനസ്സുകളിൽ വലിയ ആഘോഷമായിരുന്നിരിക്കണം. ‘മദറിങ്ങ് സൺഡേ’ എന്നാണ് ഈ ദിവസത്തെ വിളിക്കുന്നത്. “മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും” എന്ന് ഓർമ്മപ്പെടുത്തുന്ന ‘വിഭൂതി ബുധൻ’ (Ash Wednesday) തുടങ്ങിയാൽ നാലാമത്തെ ഞായറാഴ്ചയാണ് മദറിങ്ങ് സൺഡേ ആയി അവധി കൊടുത്തിരുന്നത്. ഈസ്റ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന ദിവസമായത് കൊണ്ട് മദറിങ്ങ് സൺഡേയും ചന്ദ്ര വർഷം ആസ്പദമാക്കിയാണ്. അത് കൊണ്ട് തന്നെ ആ വർഷം ഏത് ദിവസമാണോ ഈസ്റ്റർ അതനുസരിച്ച് മദറിങ്ങ് സൺഡേ ദിവസവും മാറും. വലിയനോമ്പ് കാലമായത് കൊണ്ട് പ്രഭുക്കന്മാർക്ക് ഈ ഒരു ദിവസത്തെ അവധി കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കില്ല. പറഞ്ഞു വരുന്നത് അമ്മയുമായി ഒരു ബന്ധവും ഈ ദിവസത്തിനില്ല. മാത്രമല്ല, പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വ്യവസായവൽക്കരണത്തിൻ്റെ ഭാഗമായി ജോലി ലഭ്യത കൂടിയതും നഗരവൽക്കരണത്തിൻ്റെയും മറ്റും പശ്ചാത്തലത്തിൽ ഈ ദിവസത്തിൻ്റെ പ്രത്യേകതയും ഇല്ലാതായി. പിന്നെ എങ്ങനെയാണ് ഈ ദിവസം വീണ്ടും ആഘോഷിക്കപെട്ട് തുടങ്ങിയത്. അത് മനസ്സിലാക്കാൻ അമേരിക്കൻ മാതൃദിന ചരിത്രം കൂടി പറയേണ്ടതുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണ്. ആൻ റീവ്സ് ജാർവിസ് എന്ന സ്ത്രീക്ക് പതിമൂന്ന് മക്കളുണ്ടായി. ശൈശവ മരണനിരക്ക് വളരെ കൂടുതലായിരുന്ന അന്ന് ആനിൻ്റെ നാല് കുട്ടികൾക്ക് മാത്രമേ കൗമാരം കാണാൻ സാധിച്ചുള്ളൂ. മാതൃദിനം സൃഷ്ടിച്ച, പിന്നീട് അതിനെ തള്ളി പറഞ്ഞ ലോക പ്രശസ്തയായ അന്ന ജാർവിസ് ആയിരുന്നു ആ നാലുപേരിൽ ഒരാൾ .

തൻ്റെ ഒൻപത് കുട്ടികളുടെ മരണം ആനിനെ നന്നേ വിഷമിപ്പിച്ചു. അതേ സമയം, തന്നെ പോലുള്ള അമ്മമാരുടെ പ്രാധാന്യത്തെ പറ്റി ആൻ ചിന്തിച്ച് തുടങ്ങി. അങ്ങനെ അവർ അവിടെയുള്ള അമ്മമാരെയൊക്കെ ചേർത്ത് മദേഴ്സ് ഡേ വർക്ക് ക്ലബ്ബുകൾ സംഘടിപ്പിച്ചു. സമൂഹത്തിലെ അമ്മമാർക്ക് ശുചിത്വത്തിൻ്റെ പ്രധാന്യം പഠിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രധാന്യം എന്നിങ്ങനെ ഒരു അമ്മയ്ക്ക് വേണ്ട എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഈ ക്ലബ്ബുകൾ പ്രവർത്തിച്ചു. ആയിടെയാണ് അമേരിക്കൻ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. യുദ്ധത്തിൽ പരുക്ക് പറ്റിയ ആർക്കും മദേഴ്സ് ഡേ ക്ലബ് പക്ഷഭേദമന്യേ ശുശ്രൂഷ നൽകി. യുദ്ധം സമാപിച്ചപ്പോൾ യുദ്ധത്തിൻ്റെ മുറിവുണക്കാൻ ‘മദേഴ്സ് ഫ്രണ്ട്ഷിപ്പ് ഡേ’ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, ആൻ അമ്മമാരുടെ ത്യാഗങ്ങളെ ആദരിക്കാൻ ഒരു ദിനത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിക്കുമായിരുന്നു. അങ്ങനെയൊന്ന് യാഥാർഥ്യമാകുന്നതിന് മുന്നേ തന്നേ അവർ മരണപ്പെട്ടു. പക്ഷേ ആനിൻ്റെ മകൾ അന്ന ജാർവിസ് അമ്മമാർക്ക് വേണ്ടി ഒരു ദിവസം കൊണ്ട് വരുമെന്നു പ്രതിജ്ഞ എടുത്തു. അമേരിക്കൻ ഗവൺമെൻ്റുമായുള്ള നിരന്തര ഇടപെടലും കുറച്ച് വ്യാപാര സ്ഥാപനങ്ങളുടെ സഹായം കൊണ്ടും അന്നയുടെ ആവശ്യം അമേരിക്ക മൊത്തം അറിയുകയും അവസാനം 1914 ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ‘മദേഴ്സ് ഡേ’ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

അന്നയുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ മാതൃദിനത്തെ ഒരു വിൽപനച്ചരക്കായി മാത്രം കാണുന്നു എന്ന സത്യം അവർ മനസ്സിലാക്കി. അങ്ങനെ അവർ താൻ സൃഷ്ടിച്ച മാതൃദിനത്തിന് എതിരെ സ്വയം പോരാടാൻ തുടങ്ങി. “അച്ചടിച്ച ഗ്രീറ്റിങ് കാർഡ് എന്നത് നിങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയിൽ എഴുതാൻ പോലും കഴിയത്താവണ്ണം നിങ്ങളെ മടിയരാക്കി” എന്നും ” അമ്മ എന്ന വികാരം മാറി മാതൃദിനത്തെ ലാഭത്തിൻ്റെ ദിനമാക്കി മാറ്റി” എന്നും തുടങ്ങി അന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും സമൂഹത്തിൻ്റെ അന്ധതയ്ക്കെതിരെയും നിരന്തരം ശബ്ദിച്ചു. തൻ്റെ ദുഖങ്ങൾക്ക് പരിഹാരമാകാതെ അന്ന ഈ ലോകത്തിൽ നിന്ന് യാത്രയായി. മാതൃദിനം ആഘോഷിക്കാൻ സമ്മതിച്ചത് തന്നെ ഗവൺമെൻ്റിനും കച്ചവടക്കാർക്കും വേണ്ടിയാണെന്നും ‘അമ്മ’ എന്നത് അവർക്കൊരു കച്ചവട വാക്ക് മാത്രമാണെന്നും മരണത്തിന് കുറേ മുന്നേ തന്നേ അന്ന മനസ്സിലാക്കിയിരുന്നിരിക്കണം.

അപ്പോഴേക്കും യുകെ യിൽ മദറിങ്ങ് സൺഡേ ഏതാണ്ട് മാഞ്ഞ് പോയിരുന്നു. ഒരു ഇംഗ്ലീഷ് യുവതി, പേര് കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്ത് . ഒരു വികാരിയുടെ മകളായിരുന്ന കോൺസ്ടൻസ് മതത്തെ ആഴത്തിൽ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു മതാധിഷ്ഠിത ദിവസം ആരാലും ഗൗനിക്കപ്പെടാതെ കടന്ന് പോകുന്നത് അവരെ വളരെ ആകുലപ്പെടുത്തി. അപ്പോഴാണ് അവർ അന്ന ജാർവിസിൻ്റെ മാതൃദിനം തുടങ്ങാനുള്ള പദ്ധതിയെ പറ്റി കേൾക്കുന്നത്. തൻ്റെ ആകുലതകൾ അകറ്റാനുള്ള ഊർജ്ജം കോൺസ്ടൻസ്സിന് അന്നയിൽ നിന്നും ലഭിച്ചിരിക്കണം. പിന്നീട് അവർ ആദ്യം ചെയ്തത് മദറിങ്ങ് സൺഡേ യെ കുറിച്ചുള്ള ചരിത്രവും അതിൽ മതത്തിനുള്ള പ്രാധാന്യവും ചേർത്ത് ഒരു ബുക്ക് എഴുതുകയാണ്. പിന്നീട് സ്കൂളുകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ സ്ഥാപ്‌നങ്ങളിലൂടെയും മദറിങ്ങ് സൺഡേ യെ കുറിച്ച് പ്രചരണം നൽകി.

ആയിടെയാണ് ഒന്നാം ലോകമഹായുദ്ധം നടന്നത്. യുദ്ധാനന്തരം മതാഘോഷങ്ങളിൽ സന്തോഷം കണ്ടെത്തിയ ജനങ്ങൾ മദറിങ്ങ് സൺഡേയും വ്യാപകമായി ആഘോഷിച്ച് തുടങ്ങി. പക്ഷേ വൈകാതെ തന്നെ ഈ മതാഘോഷം വ്യാപാരികളുടെ കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങി അമേരിക്കൻ മാതൃദിനം എന്ന പോലെ ആചരിക്കാൻ തുടങ്ങുകയായിരുന്നു. ഇന്ന് യുകെയിലും മദറിങ്ങ് സൺഡേ അമേരിക്കൻ രീതിയിൽ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു . ഏതായാലും മദറിങ്ങ് സൺഡേ വ്യാപാരികളുടെ കയ്യിൽ അകപ്പെടും മുന്നേ കോൺസ്ടൻസ് ഇഹലോകവാസം വെടിഞ്ഞിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും അന്ന ജാർവിസിനെ പോലെ കോൺസ്ടൻസും ഈ മാറ്റത്തിനെതിരെ പോരാടിയേനെ എന്ന് അനുമാനിക്കാം.

മദറിങ്ങ് സൺഡേയുടെയും മാതൃ ദിനത്തിൻ്റെയും ചരിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലാകുന്നത് ഈ ദിവസം ഒരു കച്ചവട തന്ത്രം മാത്രമാണെന്നാണ്. അത് മനസ്സിലാക്കി വേണം നമ്മൾ മാതൃദിനം ആചരിക്കാൻ.

സ്ത്രീയെ ബഹുമാനിക്കുന്നവർക്ക് മാത്രമേ അമ്മമാരെ പൂർണ്ണമായി ബഹുമാനിക്കാൻ സാധിക്കൂ. ഓർക്കുക, ഏതൊരു അമ്മയും ആദ്യം ഒരു സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, അതല്ലാ, അങ്ങനെ ഒരു അമ്മയാണ് നിങ്ങളെങ്കിൽ സ്വന്തം ജീവിതത്തിൽ ആനന്ദം കണ്ടെത്തേണ്ട സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അമ്മയാകാത്തത് ഒരു സ്ത്രീക്ക് അപമാനമല്ല എന്നും മനസ്സിലാക്കുക. ഈ ദിനത്തിന് കാരണക്കാരായ അന്ന ജാർവിസും കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്തും, വിവാഹിതരുമല്ല,അമ്മമാരുമായില്ല. അവർക്ക് അവരുടേതായ ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

മാതൃദിനത്തിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി, കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങിയുള്ള പ്രഹസനങ്ങളും കാട്ടികൂട്ടലുകളും ഇല്ലാത്ത ദിനാഘോഷങ്ങളാകട്ടെ ഇനിമുതൽ. ഈ ഒരു ദിവസമെങ്കിലും ലോകം മൊത്തമുള്ള അമ്മമാർക്ക് ആത്മാർത്ഥമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ വിനിയോഗിക്കുക. എല്ലാ ദിവസവും നിങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ വെമ്പുന്ന അമ്മയ്ക്ക്, അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഈ ഒരു ദിവസമെങ്കിലും കരുതിക്കൂടെ? പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത അമ്മമ്മാരുടെ സ്നേഹത്തിന് വിലയിട്ട വ്യാപാര സ്ഥാപനങ്ങളെ ഈ മാതൃദിനം മുതൽ അവഗണിക്കുക. അമ്മയോടുള്ള സ്നേഹത്തിനാകട്ടെ മുൻഗണന.

സൂരജ് രാധാകൃഷ്ണൻ : സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സൂരജ് രാധാകൃഷ്ണൻ ഇംഗ്ലണ്ടിലെ വെയ്ക്ക് ഫീൽഡിലാണ് താമസിക്കുന്നത്.  തളിപ്പറമ്പിനടുത്ത് നടുവിൽ ആണ് കേരളത്തിൽ സൂരജ് രാധാകൃഷ്ണന്റെ സ്വദേശം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടൺ ഷെയറിലെ ഒരു വീടിനുള്ളിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വീടിൻറെ മേൽക്കൂര പൂർണ്ണമായും ഇളകി കത്തി നശിച്ച നിലയിലാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് . ഡ്രോൺ ഉപയോഗിച്ച് എടുത്ത വീടിൻറെ ചിത്രത്തിലാണ് സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.


മരിച്ച മൂന്നുപേരുടെയും വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അഗ്നിബാധയെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അഗ്നിബാധയുണ്ടായ കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ച് ഒരു വീടാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


അത്യാഹിത വിദഗ്ധർ സംഭവസ്ഥലത്ത് തുടരുകയാണ്. സമീപത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഷെഫീൽഡിനും ലണ്ടൻ സെൻ്റ് പാൻക്രാസിനും ഇടയിലുള്ള ചില സർവീസുകൾ ഉൾപ്പെടെ കെറ്ററിംഗിനും മാർക്കറ്റ് ഹാർബറോയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെ തീപിടുത്തം ബാധിച്ചു. താമസ ആവശ്യങ്ങൾക്കായി മാറ്റുന്നതിന് മുമ്പ് ഈ വീട് ഗ്ലെൻഡൻ ആൻഡ് റഷ്‌ടൺ റെയിൽവേ സ്റ്റേഷനായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2024 ഡിസംബർ മുതൽ, യുകെ വിസ അപേക്ഷകളിലെ സുരക്ഷ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സ്കിൽഡ് വർക്കർ അപേക്ഷകരുടെ അപേക്ഷകളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. 2025 മുതൽ, ക്രിമിനൽ റെക്കോർഡ് പരിശോധനകൾ കൂടുതൽ കർശനമാക്കും. മുൻ വർഷങ്ങളേക്കാൾ ‘വെരിഫിക്കേഷൻ’ കൂടുതൽ കർശനമാക്കും. 2024 ഡിസംബർ 11 മുതൽ, യുകെയിലെ സ്‌കിൽഡ് വർക്കർ വിസകൾക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകർ പങ്കാളികളുടെ രേഖകൾ ഉൾപ്പെടെ ഒരു വർഷമോ അതിൽ കൂടുതലോ താമസിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ക്രിമിനൽ റെക്കോർഡ് പരിശോധനകൾ നൽകണം. കുട്ടികളുമായി പ്രവർത്തിക്കുന്നവർക്കുള്ള, പുതിയ ഇന്റർനാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കറ്റ് (ICPC) സമഗ്രമായ പശ്ചാത്തല പരിശോധനകൾ ഉറപ്പാക്കുന്നുണ്ട്.

യുകെ സ്‌കിൽഡ് വർക്കർ വിസ തേടുന്ന ഇന്ത്യക്കാർക്ക്, ഈ മാറ്റം കൂടുതൽ പ്രതികൂലമായി ബാധിച്ചേക്കാം. നിരവധി ഇന്ത്യൻ അപേക്ഷകർ ജോലിക്കോ പഠനത്തിനോ വേണ്ടി ഒന്നിലധികം രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് ഓരോ രാജ്യത്ത് നിന്നും ക്രിമിനൽ റെക്കോർഡ് പരിശോധനകൾ ശേഖരിക്കേണ്ടതായി വരും. ഇന്ത്യയിൽ മാത്രം ഇത് നല്ല കാലതാമസം നേരിടുന്ന പ്രക്രിയകളിൽ ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിലോ വിദ്യാഭ്യാസത്തിലോ ഉള്ളവരെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമാണ് രേഖകകൾ നൽകുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ശിശു മരണങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആശുപത്രികളുടെ പേരുവിവരങ്ങൾ പുറത്തുവന്നു. അപകടകരമാം വിധം ശിശുമരണ നിരക്ക് ഉയർന്ന ആശുപത്രികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കുറഞ്ഞത് അഞ്ച് ശതമാനം കൂടുതലുള്ള ശിശുമരണ നിരക്ക് റിപ്പോർട്ട് ചെയ്ത ഏഴ് എൻഎച്ച്എസ് ട്രസ്റ്റുകളുടെ വിവരങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .


സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലെസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ഹെൽത്ത് സർവീസ് ജേണൽ അന്വേഷണം നടത്തിയ കഴിഞ്ഞ 7 വർഷങ്ങളിലും മേൽപ്പറഞ്ഞ രണ്ട് ആശുപത്രികളിലായിരുന്നു ശിശുമരണങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ടത്. ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇവിടെ മാത്രം ഈ വർഷം ആദ്യം 56 കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അവരുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഏഴു വർഷങ്ങളിൽ നാലിലും ഇവിടെ അസ്വാഭാവികമായ രീതിയിൽ ശിശു മരണ നിരക്ക് ഉയർന്ന നിലയിലായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എൻ എച്ച് എസ് ട്രസ്റ്റിനെ കുറിച്ചുള്ള പൊതുവായ ചില വിശകലനങ്ങൾ വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ശിശുമരണ നിരക്കിനെയും പരിപാലനത്തെയും കുറിച്ചുള്ള ഞെട്ടിക്കുന്ന നിരീക്ഷണങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ അമ്മമാർക്ക് നഷ്ടപരിഹാരങ്ങൾ നൽകേണ്ടി വന്നെന്ന കുപ്രസിദ്ധി നേടിയത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആണ് . ഇത് കൂടാതെ സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റലുകൾ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ലെസ്റ്റർ എന്നിവ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ അഞ്ചെണ്ണത്തിലും റെഡ് റേറ്റിംഗ് നേടി. പൂർണ്ണ ഗർഭിണിയായ പലർക്കും ഫോണിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുന്നത് വഴിയും ശിശുമരണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022 ജനുവരിയിൽ, ബ്രൈറ്റണിലെ റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റൽ പ്രസവവേദന അനുഭവിക്കുമ്പോൾ വീട്ടിൽ തന്നെ കഴിയുന്നതാണ് നല്ലതെന്ന് ഫോണിലൂടെ തെറ്റായി ഉറപ്പ് നൽകിയതിനെ തുടർന്ന് ഒരു അമ്മയ്ക്ക് തന്റെ മകളെ രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങളും പുറത്തുവന്ന റിപ്പോർട്ടിൽ ഉണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീവിരുദ്ധത, ഇസ്ലാമോഫോബിയ, ഇന്ത്യൻ പോലീസ് സേനയിലെ അക്രമം എന്നിവ ഉണ്ട് എന്ന പേരിൽ നിരൂപക പ്രശംസ നേടിയ സന്തോഷ് എന്ന സിനിമയുടെ റിലീസ് ഇന്ത്യയിൽ തടഞ്ഞു . ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് സന്ധ്യ സൂരി രചനയും സംവിധാനവും നിർവഹിച്ച സന്തോഷ് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിധവയായ ഒരു യുവതി പോലീസ് സേനയിൽ ചേരുന്നതിന്റെയും ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുകയും ചെയ്യുന്നതിനെ ഇതിവൃത്തമാക്കിയ സിനിമ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയിരുന്നു.

ഇന്ത്യൻ സമൂഹത്തിൽ നടമാടുന്ന സ്ത്രീവിരുദ്ധത, താഴ്ന്ന ജാതിക്കാരായ ദളിതർക്കെതിരെയുള്ള വിവേചനം, പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന്റെ നഗ്നമായ ദൃശ്യങ്ങൾ എന്നിവ ചിത്രത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ലൈംഗിക ആക്രമണങ്ങൾ പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാർക്കെതിരെയുള്ളതും വർദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധതയും ചിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്.

കാൻ ചലച്ചിത്ര മേളയിൽ സന്തോഷ് വ്യാപകമായ പ്രശംസ നേടിയിരുന്നു. ഓസ്‌കാറിന്റെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്കുള്ള യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഈ സിനിമ. ഇത് കൂടാതെ നിരവധി അവാർഡുകൾക്ക് സിനിമ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രധാന നടി ഷഹാന ഗോസ്വാമി അടുത്തിടെ ഏഷ്യൻ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ചിത്രം പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും ഇന്ത്യക്കാരുമാണ്. വടക്കേ ഇന്ത്യയിലെ പ്രധാന ഭാഷയായ ഹിന്ദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ചിത്രീകരിക്കുന്നതിനായി ചലച്ചിത്ര നിർമ്മാതാക്കൾ മുമ്പ് തിരക്കഥ സമർപ്പിച്ചിരുന്നു. അന്ന് അവർക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വന്നില്ല. ജനുവരിയിൽ ചിത്രം വിതരണം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയും രംഗത്തുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് സർക്കാർ സ്ഥാപനമായ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലെ (സിബിഎഫ്‌സി) യിലെ സെൻസർമാർ ചിത്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് ഒരിക്കലും ഈ സിനിമ കാണാൻ സാധിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സെൻസർമാരുടെ തീരുമാനത്തെ “നിരാശജനകവും ഹൃദയഭേദകവും” എന്ന് സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സൂരി വിശേഷിപ്പിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദഗ്ധ ചികിത്സയ്ക്കായി എൻഎച്ച്എസിൽ നേരിടുന്ന കാലതാമസം മുതലാക്കി രോഗികളിൽ നിന്ന് കൈക്കൂലി മേടിച്ച മലയാളി ഡോക്ടർ നടപടികൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ പീഡിയാട്രിക് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന മലയാളി ഡോക്ടർ അനീഷിനെതിരെയാണ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ ആണ് ഇയാൾ ജോലി ചെയ്തിരുന്നത്.

ആൻട്രിം ഏരിയ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർ അനീഷിന് 850 പൗണ്ട് കൈക്കൂലി കൊടുത്തതായി ഒരു രക്ഷിതാവ് പരാതി നൽകിയതാണ് സംഭവം വെളിയിൽ വരാൻ കാരണമായത്. ഇയാളുടെ പക്കൽ നിന്നും സ്വകാര്യ സേവനത്തിനായി ചില രക്ഷിതാക്കൾ പണം നൽകിയെങ്കിലും പിന്നീട് തുടർ സേവനങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു വന്നിരുന്നു. എൻഎച്ച്എസിൽ സേവനം അനുഷ്ഠിക്കുന്ന സമയത്തു തന്നെ ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്തു. എൻഎച്ച്എസ് ആശുപത്രികളിൽ ജോലിചെയ്യുന്ന സമയത്ത് ഡോ. അനീഷ് പ്രൈവറ്റ് പ്രാക്ടീസ് നടത്തിയ നടപടികളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടൊ എന്നതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ സ്വകാര്യ നേട്ടത്തിനായി രോഗികളെ പ്രൈവറ്റ് പ്രാക്ടീസിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്ന കർശന നിർദേശം നൽകപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഏതെങ്കിലും രീതിയിലുള്ള മറ്റ് വീഴ്ചകൾ ഡോ. അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ഡോ. അനീഷ് പക്ഷേ പരാതി നൽകിയ മാതാപിതാക്കളെ കാണാനും ഖേദം പ്രകടിപ്പിക്കാനും ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. ഇയാളെ കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കൂടി കടുത്ത വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്. ഡോ. അനീഷിനെതിരെയുള്ള പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എൻഎച്ച്എസ് നോർത്തേൺ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ ഒരു മലയാളി ഡോക്ടർ തന്നെ കടുത്ത ആരോപണങ്ങൾക്ക് വിധേയനായത് യുകെയിലെ മലയാളികൾക്ക് കടുത്ത അപമാനം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകൾ ചാൾസ് രാജാവ് നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി വ്യാഴാഴ്ച രാജാവിനെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായി ബക്കിംഗ് ഹാം കൊട്ടാരം അറിയിച്ചു. ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില പാർശ്വഫലങ്ങൾ രാജാവിനെ ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആശുപത്രിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം രാജാവ് ക്ലാരൻസ് ഹൗസിലേക്ക് മടങ്ങി. അവിടെ അദ്ദേഹം ഒദ്യോഗിക കടമകൾ നിർവഹിക്കുന്നത് തുടരുകയാണ് .


എന്നാൽ വൈദ്യോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബർമിംഗ്ഹാം പര്യടനം റദ്ദാക്കിയിട്ടുണ്ട് . 76 വയസ്സുകാരനായ രാജാവിന് ബർമിംഗ്ഹാമിൽ 4 പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. നിലവിലെ ആരോഗ്യ സ്ഥിതിയുടെ വെളിച്ചത്തിൽ ബർമിംഗ്ഹാമിൽ രാജാവ് പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു.രാജാവിന്റെ ആരോഗ്യ സ്ഥിതി വ്യാഴാഴ്ച മൂന്ന് അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയെയും ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വക്താവ് പറഞ്ഞു. രാജാവിൻറെ പൊതു പരിപാടികൾ റദ്ദാക്കിയതിൽ അദ്ദേഹത്തിന് അതീവ ദുഃഖമുണ്ടെന്നും അവ വീണ്ടും പുന:ക്രമീകരിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കൊട്ടാര പ്രസ്താവനയിൽ അറിയിച്ചു. രാജാവിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെൻട്രൽ ലണ്ടനിലെ ആശുപത്രിയിലേയ്ക്ക് അദ്ദേഹം പോയത് ആംബുലൻസിൽ അല്ലെന്നും കാറിൽ ആണെന്നും ആണ് അറിയാൻ കഴിഞ്ഞത് .

കഴിഞ്ഞ കുറെ നാളുകളായി യുകെയുടെ നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാകുവാൻ രാജാവ് നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. അടുത്ത ആഴ്ച മുതലുള്ള രാജാവിൻറെ പരിപാടികൾ മുടക്കമില്ലാതെ നടക്കുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ അദ്ദേഹം ഇറ്റലി സന്ദർശിക്കും. 2024 ഫെബ്രുവരിയിലാണ് കൊട്ടാരം രാജാവിൻ്റെ ക്യാൻസർ രോഗനിർണ്ണയം ആദ്യമായി പ്രഖ്യാപിച്ചത്. രാജാവിന് ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. ചികിൽസയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം പൊതു ജോലിയിൽ തിരിച്ചെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താൻ നേരിട്ട നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ വേദനകൾ പങ്കുവെച്ച് അതേ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ. 2023 ജനുവരിയിൽ ആണ് സംഭവം നടന്നത്. ഗുരുതരമായ രോഗിയായ മകനെ ഡോക്ടർ താൻ ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ ആണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. അവിടെ അവൻ സെപ്സിസ് ബാധിച്ച് മരണമടയുകയായിരുന്നു.

മെനിഞ്ചൈറ്റിസ് സെപ്‌സിസായി വികസിച്ചതിനെ തുടർന്ന് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ വില്യം ഹ്യൂസ് (22) മരിച്ചു. തൻറെ മകൻറെ മരണത്തെ തുടർന്ന് ഡോ. ഡെബോറ ബേൺസിൻ്റെ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും രോഗിക്ക് യഥാസമയം ലഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. 22 വയസ്സുകാരനായ രോഗിയുടെ അവസ്ഥ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരമായിരുന്നുവെന്നും വേഗത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവോ എന്ന് പറയാനാകില്ലെന്നും ഉള്ള ആശുപത്രിയെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നത്.

തൻറെ മകൻറെ മരണത്തിൽ താൻ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റം കാരണമുള്ള മാനസിക വിഷമം മൂലം പിന്നീട് ജോലിയിലേയ്ക്ക് മടങ്ങി വരാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഡോക്ടർ ബേൺസ് പറഞ്ഞു. എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രതിരോധാത്മക സംസ്കാരത്തെ കുറിച്ച് ഇപ്പോൾ എനിക്ക് ബോധ്യമുണ്ടെന്നും താൻ അവരെ വിശ്വസിച്ചെങ്കിലും വഞ്ചിക്കപ്പെട്ടതായും അവർ പറഞ്ഞു. ഭാവിയിൽ ഇത്തരം മരണങ്ങൾ തടയുന്നതിനുള്ള വിശദമായ റിപ്പോർട്ട് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് നൽകുമെന്ന് അന്വേഷണം നടത്തിയ കൊറോണർ വ്യക്തമാക്കി .

RECENT POSTS
Copyright © . All rights reserved