ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ നേടിയ വിജയത്തോടെ ഇംഗ്ലണ്ട് യൂറോ 2025 ൽ യൂറോപ്യൻ കിരീടം നിലനിർത്തി ചരിത്രത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ടീം മാനേജർ വിഗ്മാന്റെ നേതൃത്വത്തിൽ നേടുന്ന തുടർച്ചയായ മൂന്നാമത്തെ യൂറോപ്യൻ കിരീടമാണ് ഇത്. ടൂർണമെന്റിൽ നാടകീയമായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ആദ്യ മത്സരത്തിൽ അവർ ഫ്രാൻസിനോട് തോറ്റിരുന്നു. സ്വീഡനെ പെനാൽറ്റി ഷൂട്ട് ഔട്ട് ആണ് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇറ്റലിയ്ക്കെതിരെ നേടിയ വിജയം അധികസമയത്ത് ഗോളടിച്ചാണ്.
90 മിനിറ്റും അധിക സമയവും കഴിഞ്ഞപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്നപ്പോൾ ആണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വിജയം നേടുന്നത്. മൂന്ന് വർഷം മുൻപ് ഇംഗ്ലണ്ട് യൂറോ കപ്പ് നേടിയപ്പോൾ സർക്കാർ ബാങ്ക് ഹോളിഡേ നൽകിയിരുന്നു. എന്നാൽ ഈ പ്രാവശ്യം ബാങ്ക് ഹോളിഡേ ഉണ്ടാവില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അധിക ബാങ്ക് അവധി പ്രഖ്യാപിക്കുന്നതിൻ്റെ സാമ്പത്തിക ചിലവാണ് സർക്കാരിനെ ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഗാസയിലെ മാനുഷിക പ്രതിസന്ധി ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. വെടിനിർത്തലിനുള്ള യുഎസ് ശ്രമങ്ങളെ സർ കെയർ സ്വാഗതം ചെയ്യാനും സമാധാന ചർച്ചകൾ വേഗത്തിൽ ആക്കാനുള്ള സഹായങ്ങൾ നൽകാനും സാധ്യത ഉണ്ട്.
നേരത്തെ ഗാസ നേരിടുന്ന വൻ തോതിലുള്ള ക്ഷാമത്തെ കുറിച്ച് സഹായ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്യാവശ്യ ഭക്ഷണ സാധനങ്ങൾ അടങ്ങിയ സഹായ പാക്കേജുകൾ വിമാനമാർഗം ഇസ്രായേൽ വിതരണം ചെയ്തതായും യുഎഇ, ജോർദാൻ, ഈജിപ്ത് വഴി ചില സഹായങ്ങൾ എത്തുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഗാസ നേരിടുന്ന ക്ഷാമത്തിന് ഇതൊന്നും പര്യാപ്‌തമല്ലെന്നാണ് ഏജൻസികൾ പറയുന്നത്.
ജോർദാനുമായി സഹകരിച്ച് സഹായം നൽകാനും ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ യുകെയിലേയ്ക്ക് മാറ്റാനും യുകെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സർ കെയർ സ്റ്റാർമർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുകെ പാർലമെന്റ് അവധിയിലാണെങ്കിലും ഗാസ വിഷയത്തിൽ ഒരു മന്ത്രിസഭാ യോഗം ഈ ആഴ്ച നടക്കും. സഹായം വിതരണം ചെയ്യുന്നതിനുള്ള പുതിയ യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) സംവിധാനം ആളുകളെ അപകടകരമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാക്കുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജിഎച്ച്എഫ് ആരംഭിച്ചതിനുശേഷം, സഹായം വാങ്ങാൻ ശ്രമിക്കുന്നതിനിടെ 1,000-ത്തിലധികം പേർ മരിച്ചുവെന്ന് യുഎൻ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ജോലി ചെയ്യുന്ന മുതിർന്നവരിൽ പകുതിയോളം പേരും സ്വകാര്യ അല്ലെങ്കിൽ ജോലിസ്ഥല പെൻഷന് സംഭാവന നൽകുന്നില്ലെന്ന് സമീപകാല സർക്കാർ ഡേറ്റകൾ പറയുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ, താഴ്ന്ന വരുമാനക്കാർ, സ്ത്രീകൾ, പാകിസ്ഥാൻ അല്ലെങ്കിൽ ബംഗ്ലാദേശി പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ എന്നിവരാണ് പണം പൊതുവെ കുറവുള്ളവർ. ഇത്തരക്കാരിൽ നാലിൽ ഒരാൾക്ക് മാത്രമേ പെൻഷൻ ഉള്ളൂ. ദൈനംദിന അതിജീവനത്തിനാണ് ഭാവിയിലെ സമ്പാദ്യത്തേക്കാൾ മുൻഗണന നൽകുന്നതെന്നാണ് ഈ വിഷയത്തിൽ ഇവർ പറയുന്നത്.
ബംഗ്ലാദേശിൽ നിന്ന് വന്ന ലണ്ടനിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി തൊഴിലാളിയായ 29 കാരനായ മൊഹൈമോൻ പറയുന്നത് വിരമിക്കുന്നതുവരെ പെൻഷൻ തുകകൾ ലഭിക്കാത്തത് കൊണ്ട് പെൻഷൻ സംഭാവന നിർത്തിയെന്നാണ്. വീടിനു വേണ്ടി സമ്പാദിക്കുന്നതിനാണ് താൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതാണ് കൂടുതൽ പ്രായോഗികമെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം പ്രതികരിച്ചു.
ജോലിസ്ഥലത്തോ സ്വകാര്യ പെൻഷനോ ഇല്ലാത്ത ആളുകൾക്ക് ആഴ്ചയിൽ £230.25 (ഏകദേശം £11,973 പ്രതിവർഷം) വാഗ്ദാനം ചെയ്യുന്ന സംസ്ഥാന പെൻഷനെ ആശ്രയിക്കേണ്ടിവരും. എന്നാൽ ജീവിതശൈലിയും കുടുംബ വലിപ്പത്തിനും അനുസരിച്ച് £13,400 മുതൽ £60,600 വരെ വിരമിക്കൽ പെൻഷൻ വേണം സുഖകരമായി ജീവിക്കാൻ. 2012-ൽ അവതരിപ്പിച്ച ഗവൺമെന്റിന്റെ ഓട്ടോ-എൻറോൾമെന്റ് സ്കീം, തൊഴിലുടമകൾ 10,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ളവരും 22 വയസ്സിന് മുകളിലുള്ളവരും ആകണം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെയും പ്രായം കുറഞ്ഞ തൊഴിലാളികളെയും ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർബറോയിലും കേംബ്രിഡ്ജ്ഷെയറിലുടനീളവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കപ്പെടുന്നതിൽ കുത്തനെ വർദ്ധനവ്. 27 വയസ്സുള്ള റീട്ടെയിൽ തൊഴിലാളിയായ കീരൻ എസെക്സ്, തൻെറ കടയിൽ മോഷണം നടത്താൻ ശ്രമിച്ചവരെ തടയാൻ ശ്രമിക്കുന്നതിനിടെ തനിക്ക് നേരെ കത്തി ഉയർത്തി സംഘം ഭീഷണിപ്പെടുത്തിയ അനുഭവം മാധ്യങ്ങളോട് പങ്കുവച്ചു. ഇത്തരത്തിൽ നടക്കുന്ന മോഷണങ്ങൾ ഒരു സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഒരു തവണ തന്നെ മോഷ്‌ടാക്കളുടെ കാർ വലിച്ചിഴച്ച് കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജ്ഷെയർ പോലീസിന്റെ കണക്കനുസരിച്ച്, 2020-ൽ 3,006 ആയിരുന്ന കടകളിൽ നിന്ന് മോഷണ കേസുകൾ 2024-ൽ ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മോഷണങ്ങൾ ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ചെറുകിട ബിസിനസുകളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കടയുടമയായ വിദ്യുത് സോണി പറയുന്നു. അതേസമയം, യുകെയിലുടനീളം കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് വർദ്ധിച്ചുവരുന്നുണ്ടെന്ന് പീറ്റർബറോ പോസിറ്റീവ് സിഇഒ പെപ് സിപ്രിയാനോ പറഞ്ഞു.
നഗരമധ്യത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ പട്രോളിംഗ് പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്‌തു. ഈ പ്രശ്നം പരിഹരിക്കാൻ പോലീസ് സേന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസും ക്രൈം കമ്മീഷണറും ഡാരിൽ പ്രെസ്റ്റൺ പറഞ്ഞു. 2023 സെപ്റ്റംബർ മുതൽ സൗത്ത് സ്പ്രീ ഒഫൻസിംഗ് ടീം ഫയൽ ചെയ്ത 1,600 കടകളിൽ നിന്നുള്ള മോഷണങ്ങൾ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം വിജയകരമായി പുരോഗമിക്കുകയാണെന്ന് കേംബ്രിഡ്ജ്ഷെയർ പോലീസിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ്റ്റ്യൻ ഒ’ബ്രയൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും ഇന്ത്യയുമായി നിലവിൽ വന്ന സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ തർക്കമില്ല. വിവിധ ബിസിനസ് മേഖലകളെ അത് എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ആ രംഗങ്ങളിലെ വിദഗ്ധരുടെ ഇടയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷനുകൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ സാധ്യതകൾ യുകെയിൽ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കരാർ പുതിയ വിസ റൂട്ടുകൾ ഒന്നും അവതരിപ്പിക്കുന്നില്ല. ഏതൊക്കെ രീതിയിലുള്ള കുടിയേറ്റവും രാജ്യത്തിൻറെ പൊതു നയത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് കരാറിൽ പറയുന്നത്.
വ്യാപാര കരാർ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. രണ്ട് വർഷം മുമ്പ് നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി ഇന്ത്യൻ യൂണിവേഴ്സിറ്റികൾ ബിരുദ തല കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമായി കൂട്ടിയിരുന്നു . യുകെ യുഎസ് പോലുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ നയങ്ങളുമായി ചേർന്നു പോകുന്നതിനായി ആണ് നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പിലാക്കിയത്. ഇത് മൂലം മറ്റ് രാജ്യങ്ങളിൽ തുടർ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇത് ഉപകാരപ്രദമാകും. കടുത്ത കുടിയേറ്റ നയങ്ങളും പിആർ കിട്ടാനുള്ള നിയന്ത്രണങ്ങളും കാരണം യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ പറയുന്നത്.
എന്നാൽ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും വൻ തിരിച്ചടിയാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തുന്നത്. സ്വകാര്യ മേഖലയിലുള്ള യൂണിവേഴ്സിറ്റികളും കോളേജുകളും ഇതിനകം തന്നെ യുകെ പോലുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റുകളുമായി സഹകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. യുകെയിൽ പോകുന്നതിനു പകരം ഇവിടെ നിന്നു തന്നെ യുകെ യൂണിവേഴ്സിറ്റികളുടെ ഡിഗ്രി കരസ്ഥമാക്കാനുള്ള സാഹചര്യം നിലവിൽ വരുന്നത് പല കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടുന്നതിന് കാരണമാകും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിന്ന് നല്ലൊരു വിഹിതം ഈ രീതിയിൽ യുകെയിലെ യൂണിവേഴ്സിറ്റികളിലേയ്ക്ക് എത്തിപ്പെടും. കഴിഞ്ഞ ഒരു ദശകമായി നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിൽ കൊണ്ട് നിക്ഷേപിക്കുന്ന പണം അവർ ഇവിടെ വന്ന് സമ്പാദിക്കുന്ന സ്ഥിതി നിലവിൽ വരും. വിദേശ യൂണിവേഴ്സിറ്റികൾക്ക് അനുകൂലമായ നിലപാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. സ്കോച്ച് വിസ്കികൾക്ക് വിലകുറയും എന്നു കരുതി സന്തോഷിക്കുന്ന നമ്മൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ര സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന സാഹചര്യം കൂടി മുന്നിൽ കാണണമെന്നതാണ് യുകെ – ഇന്ത്യ വ്യാപാര കരാറിന്റെ പിന്നാമ്പുറം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ അഞ്ച് മൊബൈൽ ഫോൺ മോഷണങ്ങളിൽ രണ്ടെണ്ണവും യുകെയിലാണ് നടക്കുന്നതെന്ന യുഎസ് ഇൻഷുറൻസ് കമ്പനിയായ സ്‌ക്വയർട്രേഡിന്റെ റിപ്പോർട്ട് പുറത്ത്. 12 യൂറോപ്യൻ രാജ്യങ്ങളിലായി നടക്കുന്ന എല്ലാ ഫോൺ മോഷണ പരാതികളിലും 39% യുകെയിലാണ്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ള കേസുകളിൽ യുകെയിൽ നിന്നുള്ളവർ വെറും 10 ശതമാനം മാത്രമാണ്. 2021 ജൂൺ മുതൽ യുകെയിൽ ഉള്ള ഫോൺ മോഷണ കേസുകൾ 425% വർദ്ധിച്ചെന്നാണ് പുറത്ത് വന്ന ഡേറ്റകളിൽ പറയുന്നത്.
യുകെയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്‌ഥലം ലണ്ടൻ ആണ്. യുകെയിലെ ഫോൺ മോഷണങ്ങളിൽ 42 ശതമാനവും ഇവിടെയാണ് നടക്കുന്നത്. ഇത് യൂറോപ്പിലെ മൊത്തം മോഷണങ്ങളുടെ 16% വരും. മയക്കുമരുന്ന് ഇടപാടുകളേക്കാൾ എളുപ്പവും ലാഭകരവുമായ ഒരു ഓപ്ഷനായി ഫോണുകൾ മോഷ്ടിക്കുന്നതിനെ പല ക്രിമിനൽ സംഘങ്ങളും കാണുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം ലണ്ടനിൽ ഏകദേശം 80,000 ഫോണുകൾ മോഷ്ടിക്കപ്പെട്ടതായി മെട്രോപോളിറ്റൻ പോലീസ് റിപ്പോർട്ട് ചെയ്തു. ഏകദേശം £20 മില്യൺ വിലമതിക്കുന്ന ഫോണുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഫോണുകളിൽ പ്രധാനമായും മോഷ്ടിക്കപ്പെടുന്നവ ഐഫോണുകളാണ്. ഫോൺ മോഷ്ടിക്കുന്നത് ഉയർന്ന ലാഭം നൽകുന്നു. ഇതിന് പുറമെ കഠിന ശിക്ഷകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ ഫോൺ മോഷണ കേസുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി മെറ്റ് പോലീസ് കമാൻഡർ ജെയിംസ് കോൺവേ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി മോഷ്ടിച്ച ഉപകരണങ്ങളിലെ ക്ലൗഡ് സേവനങ്ങളിലേക്കുള്ള ആക്‌സസ് തടയാൻ പോലീസ് ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്യുന്ന ഫോണുകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ബസിൽ 14 വയസ്സുള്ള കെലിയൻ ബൊക്കാസയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരായ രണ്ട് ആൺകുട്ടികളെ 15 വർഷവും 10 മാസവും തടവ് ശിക്ഷ വിധിച്ചു. ജനുവരി 7 ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിൽ പകൽ സമയത്താണ് മനുഷ്യ മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ക്രൂരകൃത്യം നടന്നത്. യുവജന നീതി അപ്പോയിന്റ്മെന്റിനായി പോകുന്നതിനിടെ കെലിയൻ റൂട്ട് 472 ബസിന്റെ മുകൾ ഡെക്കിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് ബസിൽ കയറുന്ന സിസിടിവിയിൽ കുട്ടി അരയിൽ ഒരു കത്തിയുമായി നിൽക്കുന്നതായി നിൽക്കുന്നത് കാണാം. എന്നാൽ ഇത് കെലിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നില്ല. ഏകദേശം 20 മിനിറ്റിനുശേഷം, വസ്ത്രത്തിൽ ഒളിപ്പിച്ച വാളുകളുമായി രണ്ട് കൗമാരക്കാർ ബസിൽ കയറി. ഒന്നും പറയാതെ ഇവർ കെലിയനെ വളഞ്ഞ് 14 സെക്കൻഡിനുള്ളിൽ 27 തവണ കുത്തുകയായിരുന്നു. തന്റെ സ്കൂൾ ബാഗ് ഉപയോഗിച്ച് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഉടൻ തന്നെ പോലീസും വൈദ്യ സഹായവും എത്തിയെങ്കിലും കെലിയൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
കെലിയൻ ബൊക്കാസയുടെ മരണം, കത്തിക്കുത്ത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നു. ആയുധങ്ങൾ കൗമാരക്കാരുടെ കൈകളിൽ എത്തുമ്പോഴുള്ള വിനാശകരമായ പ്രത്യാഘാതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കേസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ, ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഗുരുതര രോഗാവസ്ഥയിൽ ആകുന്നവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബോട്ടോക്സ് ട്രീറ്റ്മെന്റുകൾ സ്വീകരിച്ചതിന് പിന്നാലെ നിരവധി ആളുകൾക്കാണ് ബോട്ടുലിസം കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പലപ്പോഴും ലൈസൻസില്ലാത്ത ഇത്തരം കുത്തിവയ്‌പുകൾ പരിശീലനം ലഭിക്കാത്ത വ്യക്തികളാണ് നൽകുന്നത്. ഇത്തരത്തിൽ കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് എതിരെ കർശന നിയമങ്ങൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.
ഡർഹാമിൽ നിന്നുള്ള നിക്കോള ഫെയർലി എന്ന സ്ത്രീക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ പക്ഷാഘാതം ഉണ്ടായി. നിയമവിരുദ്ധമായ ചുളിവുകൾ തടയുന്ന ഉത്പന്നങ്ങൾ മൂലമുണ്ടാകുന്ന അപൂർവ്വവും മാരകവുമായ ഒരു രോഗമായ ബോട്ടുലിസം തനിക്ക് ബാധിച്ചതായി അവർ പിന്നീട് കണ്ടെത്തി. ഫേസ്ബുക്ക് മത്സരത്തിൽ നിക്കോള വിജയിക്കുകയും അതിൻെറ ഭാഗമായി സൗജന്യമായി ബോട്ടോക്‌സ് ചെയ്യുകയും ആയിരുന്നു. എന്നാൽ താമസിയാതെ തന്നെ മുഖത്ത് പക്ഷാഘാതം ഉണ്ടായി.
ഇത്തരത്തിൽ ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഡോക്ടർമാർ ചികിത്സിച്ച നിരവധി രോഗികളിൽ ഒരാൾ മാത്രമാണ് നിക്കോള. ഇതിൽ ഭൂരിപക്ഷം രോഗികളും അടുത്തിടെ ബോട്ടുലിനം ടോക്സിൻ അടങ്ങിയ ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചവരാണ്. ബോട്ടുലിസം വളരെ അപൂർവമായ രോഗാവസ്ഥ ആയിരുന്നു. എന്നാൽ നിലവിൽ ഇതിൻെറ പെട്ടെന്നുള്ള വർദ്ധനവ് കാരണം ആശുപത്രികൾക്ക് യുകെയിലുടനീളം കൂടുതൽ ആന്റിടോക്സിൻ ശേഖരിക്കേണ്ടി വന്നിരിക്കുകയാണ്. കോസ്മെറ്റിക് കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട 38 ബോട്ടുലിസം കേസുകൾ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലേയ്ക്ക് ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയ ആവശ്യ വസ്തുക്കൾ വിമാനങ്ങൾ വഴി എത്തിക്കുന്നതിന് യുകെ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. വർദ്ധിച്ച് വരുന്ന മാനുഷിക സാഹചര്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കയെ തുടർന്നാണ് വിദേശ രാജ്യങ്ങൾക്ക് വ്യോമമാർഗ്ഗം വഴി സഹായം എത്തിക്കാമെന്ന് ഇസ്രായേൽ തീരുമാനം എടുത്തത്. ഗാസയിലേയ്ക്ക് സഹായം എത്തിക്കാൻ യുകെയ്ക്ക് സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഗുരുതരമായ രോഗബാധിതരായ കുട്ടികളെ ഗാസയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ സർ കെയർ സ്റ്റാർമറിന് കനത്ത രാഷ്ട്രീയ സമ്മർദ്ദം ആണ് ഉള്ളത്. വെള്ളിയാഴ്ച, ഒമ്പത് പാർട്ടികളിൽ നിന്നുള്ള 220-ലധികം എംപിമാർ, ഔദ്യോഗിക അംഗീകാരം ആവശ്യപ്പെടുന്ന സംയുക്ത കത്തിൽ ഒപ്പുവച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് ഇതിനകം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുകെയും ഇതേ പാത സ്വീകരിക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു.
ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ഭക്ഷണമില്ലാതെ ദിവസങ്ങൾ കഴിയേണ്ടി വരുന്നുവെന്ന് ഏറ്റവും ഒടുവിൽ വന്ന യുഎൻ റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന് 90,000 സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിരമായി വൈദ്യചികിത്സ ആവശ്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. ഗാസയിലേയ്ക്ക് വ്യോമമാർഗം യുകെ സഹായം നൽകുന്നത് ഇത് ആദ്യമല്ല. 2024-ൽ, മുൻ കൺസർവേറ്റീവ് ഗവൺമെന്റിന്റെ സമയത്ത് വ്യോമ മാർഗത്തിലൂടെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ യുകെ ജോർദാനുമായി സഹകരിച്ചിരുന്നു. റോയൽ എയർഫോഴ്‌സ് പിന്നീട് 11 ദൗത്യങ്ങളിലായി 100 ടണ്ണിലധികം ഭക്ഷണം വിതരണം ചെയ്‌തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് ആരംഭിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗികളുടെ ചികിത്സയിൽ തടസങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
റസിഡന്റ് ഡോക്ടർമാരുടെ ദീർഘകാല ശമ്പള തർക്കത്തെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്ന് ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുൻപ് നടന്ന പണിമുടക്കുകളിൽ നിരവധി അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവിൽ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാൻ എൻഎച്ച്എസ് ശ്രമിക്കുന്നുണ്ട്.
അടുത്തിടെ ശമ്പള വർദ്ധനവ് ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ വേതനത്തിൽ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവിൽ ജൂനിയർ ഡോക്ടർമാരുടെ പ്രാരംഭ ശമ്പളം £38,831 ആണ്. പരിശീലനം ആരംഭിക്കുമ്പോൾ ഇത് £73,000-ൽ കൂടുതൽ ആവും. ഇതിൽ വാരാന്ത്യ ഷിഫ്റ്റുകളിൽ നിന്നുള്ള അധിക വരുമാനവും ഉൾപ്പെടുന്നുണ്ട്. മെഡിക്കൽ ജീവനക്കാരിൽ പകുതിയോളം റസിഡന്റ് ഡോക്ടർമാരാണ്. ബിഎംഎയും സർക്കാരും തമ്മിലുള്ള സമീപകാല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകൾ, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടന്നെങ്കിലും സ്റ്റുഡന്റ് ലോൺ റിലീഫ് സ്കീമിൻെറ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ നിരസിച്ചിരുന്നു. മുതിർന്ന ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ എൻഎച്ച്എസ് മാനേജർമാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.