ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ എട്ടുമാസത്തിലേറെയായി തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നൾഡ്സും (80) ഭാര്യ ബാർബിയും (76) ഒടുവിൽ മോചിതരായി. ഖത്തറിന്റെ ഇടപെടലിലൂടെയാണ് ഇവരെ വിട്ടയച്ചത് . ആദ്യം ഖത്തറിലേയ്ക്ക് കൊണ്ടുപോയി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയതിന് ശേഷം അവർ ബ്രിട്ടനിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. 2021-ൽ താലിബാൻ അധികാരം പിടിച്ചടക്കിയപ്പോൾ പല പാശ്ചാത്യരും രാജ്യം വിട്ടെങ്കിലും രണ്ടര പതിറ്റാണ്ടായി ബാമിയാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന ഇവർ ആഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ തയാറായില്ലായിരുന്നു.

പീറ്ററും ബാർബിയും 1970-ൽ കാബൂളിൽ വെച്ചാണ് വിവാഹിതരായത് . കഴിഞ്ഞ 18 വർഷമായി അവർ ആഫ്ഗാനിസ്ഥാനിൽ പ്രാദേശികർക്കായി തൊഴിൽ പരിശീലന പരിപാടി നടത്തുകയായിരുന്നു. താലിബാൻ അധികാരം പിടിച്ച ശേഷവും പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ സേവനം തുടരുകയായിരുന്നു. 2025 ഫെബ്രുവരി 1-ന് അവർ യാത്ര ചെയ്യുന്നതിനിടെ താലിബാൻ ഭരണകൂടം ഇവരെ തടവിലാക്കുകയായിരുന്നു . നിയമലംഘനമാണെന്നാരോപിച്ച് പിടികൂടിയെങ്കിലും വ്യക്തമായ കുറ്റപത്രം ഇതുവരെ നൽകിയിരുന്നില്ല . തടവിലിരിക്കെ ഇവർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി മക്കളും യു.എന്നും വ്യക്തമാക്കിയിരുന്നു. മകൻ ജോനാഥൻ റെയ്നൾഡ്സ് പറഞ്ഞത് പ്രകാരം, പിതാവ് പലപ്പോഴും കുഴഞ്ഞു വീഴുകയും മാതാവ് ക്ഷയരോഗം, പോഷകാഹാര കുറവ് എന്നിവ മൂലവും അവശയായിരുന്നു.

കുടുംബാംഗങ്ങളും അന്താരാഷ്ട്ര സംഘടനകളും മാസങ്ങളായി നടത്തിയ ശക്തമായ ഇടപെടലോടെയാണ് മോചനം നടന്നത്. ഖത്തർ സ്ഥാനപതി ഇവർക്ക് മരുന്നും ഡോക്ടർ സഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും തടവിനിടെ ഒരുക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാർ താലിബാനെ അംഗീകരിക്കുന്നില്ലെന്നും കാബൂളിലെ എംബസി അടച്ചിരിക്കുന്നതിനാൽ സഹായം പരിമിതമാണെന്നും വിദേശകാര്യ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ, ബ്രിട്ടീഷ് പ്രത്യേക പ്രതിനിധി റിച്ചാർഡ് ലിൻഡ്സിയ്ക്ക് കൈമാറിയാണ് ദമ്പതികളെ ഖത്തറിലേയ്ക്കുള്ള വിമാനത്തിൽ അയച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയും ഫ്രാൻസും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനൽ വഴി എത്തിയ ആദ്യ കുടിയേറ്റക്കാരനെ യുകെ അധികൃതർ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ എയർ ഫ്രാൻസ് വിമാനത്തിലൂടെ പാരീസിലെത്തിച്ചയാൾ ഇന്ത്യക്കാരനാണ്. ഈ കരാർ നടപ്പിലാക്കുന്നതോടെ അനധികൃതമായി ചെറിയ ബോട്ടുകളിൽ കടന്നു വരുന്നവരെ തടയാമെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ.

അതേസമയം, ഒരു എറിട്രിയൻ കുടിയേറ്റക്കാരനെ താൽക്കാലികമായി മടക്കി അയക്കുന്നത് തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി. 2019-ൽ സ്വന്തം രാജ്യത്ത് നിന്ന് നിർബന്ധിത സൈനിക സേവനം ഒഴിവാക്കാനായി പല രാജ്യങ്ങളിലും താമസിച്ച ശേഷമാണ് ഇയാൾ ഡങ്കിർക്കിൽ എത്തി ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ അഭയം തേടിയ അപേക്ഷയും മനുഷ്യക്കടത്തിൻറെ ഇരയാണെന്ന വാദവും അധികൃതർ നിരാകരിച്ചതോടെയാണ് തിരിച്ചയക്കാനുള്ള നടപടികൾക്ക് കോടതി അനുമതി നൽകിയത്.

‘വൺ ഇൻ വൺ ഔട്ട്’ കരാറിന്റെ ഭാഗമായി കൂടുതൽ വിമാന യാത്രകൾ ഉടൻ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കരാറിൻറെ ഭാഗമായി ഇപ്പോൾ ഏകദേശം 100 പുരുഷന്മാർ ലണ്ടനോട് ചേർന്നുള്ള കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്. ഇവരിൽ പലർക്കും തിരിച്ചയക്കാനുള്ള തീയതി ലഭിച്ചിട്ടില്ലെങ്കിലും, നിരവധി പേർ അടിമത്തത്തിനും മനുഷ്യക്കടത്തിനും ഇരയായതായി വാദിച്ച് നടപടികളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് രാജകുടുംബം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമ വനിതയായ മെലാനിയ ട്രംപിനും നൽകിയ സ്വീകരണം ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. രാജാവും റാണിയും പ്രിൻസ്, പ്രിൻസസ് ഓഫ് വെയിൽസ് എന്നിവർ ചേർന്ന് നടത്തിയ വരവേൽപ്പിൽ രഥയാത്ര മുതൽ സൈനിക ബഹുമതികൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻപ് ഒരിക്കലും ഒരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത രീതിയിലായിരുന്നു.

ട്രംപിന്റെ രാജ കുടുംബത്തോടുള്ള ഇഷ്ടത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ബാല്യകാലവും ന്യൂയോർക്കിലെ സമ്പന്നരുടെ ലോകത്തുണ്ടായിരുന്ന നിരാകരണവും വലിയ പങ്കുവഹിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. പഴയ പണക്കാരുടെ കൂട്ടായ്മയിൽ അംഗീകരിക്കപ്പെടാത്തതിന്റെ പ്രതികാരമായി തന്നെ ട്രംപ് സ്വന്തം അനുചര വൃത്തങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തെ പോലെ ചരിത്രപ്രാധാന്യമുള്ള കുടുംബങ്ങളെ അദ്ദേഹം എപ്പോഴും ആരാധിച്ചിരുന്നു എന്നാണ് അമേരിക്കൻ രാഷ്ട്രീയ വിദഗ്ധനായ ഡേവിഡ് ആൻഡേഴ്‌സൺ അഭിപ്രായപ്പെട്ടത് .
ട്രംപിൻ്റെ രാജകീയ സ്വീകരണത്തെ ബ്രിട്ടൻ വ്യാപാര, നയതന്ത്ര താല്പര്യങ്ങൾക്കായി വിജയകരമായി പ്രയോജനപ്പെടുത്തുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രംപിനെ യു.എസിലെ രാജാവ്’ എന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആയിരം വർഷം പഴക്കമുള്ള പാരമ്പര്യവും കൊട്ടാരങ്ങളും കാഴ്ചകളുമാണ് ട്രംപിന് തന്റെ ജീവിതകാല സ്വപ്നം സഫലമായെന്ന അനുഭവം നൽകുന്നത്. അമേരിക്കക്കാർക്ക് സ്വന്തം രാജ്യത്ത് ഇല്ലാത്ത ‘രാജകീയ സ്വപ്നം’ ബ്രിട്ടീഷ് രാജകുടുംബത്തിലൂടെയാണ് കാണാൻ കഴിയുന്നത്, അതുകൊണ്ട് തന്നെ ട്രംപിന്റെ ഈ സ്വീകരണം അവർക്കും വലിയൊരു ആകർഷണമായി മാറുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ഉത്ഭവം നേരിട്ട് ബ്രിട്ടനോടാണ് ബന്ധിപ്പിക്കപ്പെടുന്നത്. 1607-ൽ ഇംഗ്ലീഷ് കുടിയേറ്റക്കാർ വെർജീനിയയിലെ ജേംസ്‌ടൗണിൽ താമസം ആരംഭിച്ചതോടെ 13 ഇംഗ്ലീഷ് കോളനികൾ രൂപപ്പെട്ടു. ബ്രിട്ടന്റെ കർശനമായ നികുതി നിയമങ്ങളും നിയന്ത്രണങ്ങളും കോളനികളിൽ പ്രതിഷേധങ്ങൾക്കിടയാക്കി, ഒടുവിൽ 1776-ൽ അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. എട്ടുവർഷത്തെ യുദ്ധത്തിന് ശേഷം 1783-ൽ ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. അതിനുശേഷവും അമേരിക്കയുടെ ഭരണക്രമം, ഭാഷ, നിയമവ്യവസ്ഥ, സംസ്കാരം തുടങ്ങി പല മേഖലയിലും ബ്രിട്ടീഷ് സ്വാധീനം നിലനിൽക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുള്ള 13,578 കോടി രൂപയുടെ വൻ തട്ടിപ്പിൽ പ്രധാനപ്രതിയായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ വീണ്ടും സങ്കീർണ്ണമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ കഴിഞ്ഞ മാസം സമർപ്പിച്ച അപ്പീൽ കോടതി അംഗീകരിച്ചതോടെ ഇയാളെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുന്നത് വൈകാനാണ് സാധ്യത . ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വന്നാൽ പല ഏജൻസികളും ചോദ്യം ചെയ്ത് പീഡനം ഏൽപ്പിക്കാമെന്ന ആശങ്കയാണ് മോദി കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

2019 മാർച്ച് 19 മുതൽ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ് നീരവ് മോദി തടങ്കലിൽ കഴിയുന്നത്. 2021 ഫെബ്രുവരി 25-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയും 2022 നവംബർ 9-ന് യുകെ ഹൈക്കോടതിയും അദ്ദേഹത്തിനെ തിരിച്ച്ചയാക്കണമെന്നുള്ള ഇന്ത്യയുടെ ആവിശ്യം അംഗീകരിച്ചിരുന്നു. സുപ്രീം കോടതിയിലേയ്ക്ക് അപ്പീൽ ചെയ്യാനുള്ള അപേക്ഷയും തള്ളിക്കളഞ്ഞതോടെ നിയമപരമായ വഴികൾ അവസാനിച്ച സാഹചര്യത്തിലായിരുന്നു ഇപ്പോഴത്തെ പുതിയ അപേക്ഷ. തിരിച്ചയക്കലിന് അന്തിമാനുമതി ഉണ്ടായ സാഹചര്യത്തിലാണ് കോടതി വീണ്ടും അപേക്ഷ സ്വീകരിച്ചതെന്നതാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുന്നത്.

പി.എൻ.ബി.യിൽ നിന്നും വ്യാജമായ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ഉപയോഗിച്ച് 6,498 കോടി രൂപ കൈക്കലാക്കി വിദേശസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിച്ചെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ആസ്തികളിൽ 2,598 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 981 കോടി രൂപ ബാങ്കുകളിലേക്ക് മടക്കി നൽകിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വിദേശ ആസ്തികളായ 130 കോടി രൂപ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ശ്രമത്തില്‍ വീണ്ടും കടുത്ത നിലപാടുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്രധാന പലിശനിരക്ക് 4% ആയി തുടരണം എന്നാണ് ബാങ്കിന്റെ തീരുമാനം. ഒന്‍പതംഗങ്ങളുള്ള മാനറ്ററി പോളിസി കമ്മിറ്റി (MPC)യില്‍ ഏഴ് അംഗങ്ങള്‍ പലിശ നിരക്കുകൾ തൽസ്ഥിതി തുടരുന്നതിന് പിന്തുണ നല്‍കിയപ്പോൾ രണ്ട് പേര്‍ ചെറിയ കുറവ് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം 3.8% എന്ന നിലയില്‍ തുടർന്നത് ബാങ്കിന്റെ തീരുമാനത്തെ ബാധിച്ചതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.. ബാങ്കിന്റെ പ്രഖ്യാപിത പണപ്പെരുപ്പനിരക്ക് 2 ശതമാനമാണ്. നിലവിലെ പണപ്പെരുപ്പം ഈ ലക്‌ഷ്യത്തിന്റെ ഇരട്ടിയോളമാണ് . വിലക്കയറ്റം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അടിസ്ഥാന ശമ്പളവര്‍ധനവുൾപ്പെടെ ചില ഘടകങ്ങള്‍ നിരക്കുകള്‍ താഴേക്ക് വരുന്നത് തടയുകയാണ്.

ഇതിനിടെ നവംബര്‍ മാസത്തിലെ അടുത്ത പലിശനിരക്ക് തീരുമാനം ഉറ്റുനോക്കുന്ന അവസ്ഥയാണ് എല്ലാവരും . 2024 ഓഗസ്റ്റ് മുതല്‍ ഓരോ മൂന്നു മാസത്തിനും ഒരിക്കല്‍ കുറവുണ്ടായിരുന്നുവെങ്കിലും, നിലവിലെ വിലക്കയറ്റവും ബജറ്റ് പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയ ആശങ്കകളും നവംബറില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും സന്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ലേബര്‍ സര്‍ക്കാര്‍ അധികം നികുതിവരവ് ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, നിക്ഷേപകരും വായ്പകള്‍ സ്വീകരിക്കുന്നവരും ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും. പ്രത്യേകിച്ച്, ബജറ്റില്‍ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാല്‍, പലിശനിരക്കുകളില്‍ മാറ്റങ്ങള്‍ ഡിസംബര്‍ മാസത്തിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ശിക്ഷ അനുഭവിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റെന്റെയും ചിത്രങ്ങൾ വിൻഡ്സർ കൊട്ടാരത്തിൽ പ്രൊജക്റ്റ് ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. മാലീഷ്യസ് കമ്മ്യൂണിക്കേഷൻസ് കുറ്റം ചുമത്തിയാണ് നിലവിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് തേംസ് വാലി പൊലീസ് അറിയിച്ചു. സംഭവം ട്രംപ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കാണാനെത്തിയ സമയത്താണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ സംഭവം കൂടുതൽ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി.

ഈസ്റ്റ് സസ്സെക്സിൽ നിന്നുള്ള 60 വയസുകാരനും 36, 50 വയസ് പ്രായമുള്ള ലണ്ടൻ സ്വദേശികളും കെന്റിൽ നിന്നുള്ള 37 കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്നു വിൻഡ്സർ കൊട്ടാരത്തിന് മുന്നിൽ വലിയ പൊലീസ് വിന്യാസം നടപ്പാക്കുകയും സ്ഥലത്തെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. കൊട്ടാരത്തിനു സമീപം പ്രതിഷേധക്കാരും മാധ്യമ പ്രവർത്തകരും കൂടി നിന്നതിനാൽ സ്ഥിതി കൂടുതൽ സംഘർഷഭരിതമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു ട്രംപ് ലണ്ടനിലെത്തിയത്. അമേരിക്കൻ അംബാസഡറുടെ വസതിയിൽ ആണ് അദ്ദേഹം താമസിച്ചത് . രാജാവ് ചാൾസിനെ കാണുന്നതും ക്വീൻ എലിസബത്ത് രണ്ടാമന്റെ ശവകുടീരം സന്ദർശിക്കുന്നതും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് അദ്ദേഹം ഇന്നലെ പങ്കെടുത്തു . അതേസമയം “സ്റ്റോപ്പ് ട്രംപ്” കൂട്ടായ്മയുടെ നേതൃത്വത്തിൽ ലണ്ടനിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തിൽ 1,600 -ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാൻഡ്സിൽ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് യുവതിയെ വർഗീയമായി അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 20-കളിൽ പ്രായമുള്ള യുവതിയെ സെപ്റ്റംബർ 9-ന് രാവിലെയാണ് രണ്ടുപേർ ആക്രമിച്ചത് . അക്രമികളായ നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥലം ഇല്ല, പുറത്തേക്ക് പോകൂ എന്ന് പറഞ്ഞുവെന്ന റിപ്പോർട്ടുകൾ രാജ്യത്തെ കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ വൻ ആശങ്കൾക്കാണ് കാരണമായത് .

30-കളിൽ പ്രായമുള്ള ഒരാളെ ബലാത്സംഗ കുറ്റത്തിൽ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. അതേസമയം, ആക്രമണത്തിൽ പങ്കെടുത്ത രണ്ടാമത്തെ പ്രതിയെ പൊലീസ് ഇപ്പോഴും തേടുകയാണെന്നാണ് . തല മൊട്ടയടിച്ച ചെയ്ത കറുത്ത സ്വെറ്റ്ഷർട്ടും ഗ്ലൗസും ധരിച്ച ഒരാളും ചാരനിറത്തിലുള്ള ടോപ്പിട്ട മറ്റൊരാളുമാണ് അക്രമികൾ എന്ന് പോലീസ് അറിയിച്ചിരുന്നു. പൊതുജനങ്ങൾ നൽകുന്ന സൂചനകൾ കേസിൽ നിർണ്ണായകമാകുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

കേസിലെ പുരോഗതി കുറവാണെന്നാരോപിച്ച് യുകെയിലെ 450-ത്തിലധികം ഗുരുദ്വാരകളും സിഖ് സംഘടനകളും ചേർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമറിന് കത്ത് അയച്ചിട്ടുണ്ട്. ഇതോടൊപ്പം നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് യുവതിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എനിക്ക് എന്റെ കുടുംബവും സമൂഹവും വലിയ പിന്തുണയായി നിന്നെന്നും ഒരിക്കലും ഇതുപോലൊരു സംഭവം ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നാണ് അക്രമത്തിനിരയായ യുവതി പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ബ്രോംലിയിൽ ക്രോയ്ഡൻ റോഡിലെ കാൽനട പാതയിൽ 86 കാരനായ ഇന്ത്യൻ വംശജനായ കുൻവർ സിംഗ് അപകടത്തിൽ പെട്ട് ദാരുണമായി മരിച്ച സംഭവത്തിൽ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു. 25 കാരനായ ഡാനിയൽ റെഡ്‌പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു, 40 മൈൽ വേഗപരിധിയുള്ള സ്ഥലത്ത് 64 മൈൽ വേഗത്തിൽ ആണ് ഇയാൾ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാൽനടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചു തന്നെ മരിച്ചു.

ഓൾഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്ന് വർഷത്തേയ്ക്ക് ഡ്രൈവിംഗ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്ന് ജഡ്ജി റിച്ചാർഡ് മാർക്സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാരഭരിതമായ പ്രതികരണങ്ങളും കോടതി രേഖപ്പെടുത്തി. സംഭവസമയത്ത് പ്രതിക്ക് പ്രൊവിഷണൽ ലൈസൻസായിരുന്നെങ്കിലും ബൈക്കിൽ ‘എൽ’ ബോർഡില്ലായിരുന്നു. ഇൻഡിക്കേറ്ററുകളും മിററുകളും ഇല്ലാത്തതിനു പുറമെ ഹൈവേയ്‌ക്ക് അനുയോജ്യമല്ലാത്ത പിൻചക്രം ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.

കുൻവർ സിംഗ് മരിച്ചത് തന്റെ വിവാഹത്തിന്റെ സുവർണ്ണജൂബിലിക്ക് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഭർത്താവിന്റെ മരണം സഹിക്കാനാകാതെ 80കാരിയായ ഭാര്യയും പിന്നാലെ മരണമടഞ്ഞു. നേരത്തെയും നിരോധന കാലയളവിൽ വാഹനം ഓടിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രതിയുടെ മേൽ ഉണ്ടെന്ന് കോടതി നീരീക്ഷിച്ചിരുന്നു . പ്രതി സംഭവത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചുവെങ്കിലും പൊതുസുരക്ഷയെ മുൻനിർത്തി കോടതി കർശനമായ ശിക്ഷയാണ് വിധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആഗസ്റ്റ് മാസത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. എന്നാൽ ഭക്ഷണവും മദ്യമല്ലാത്ത പാനീയങ്ങളുടെയും വില സൂചിക 5.1% വരെ ഉയർന്നിട്ടുണ്ട്. പശുവിറച്ചി, വെണ്ണ, പാൽ, ചോക്ലേറ്റ് തുടങ്ങിയ ഇനങ്ങളിൽ വൻ വിലവർധനയാണ് ഉണ്ടായത്. സർക്കാർ കൂട്ടിച്ചേർത്ത ദേശീയ ഇൻഷുറൻസ് (NIC) അടക്കമുള്ള നികുതിവർദ്ധന സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതാണ് ഭക്ഷ്യവില കുതിക്കുന്നതിന് പ്രധാന കാരണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു..

ഫ്രാൻസിൽ 0.8% മാത്രവും ജർമ്മനിയിൽ 2.1% മാത്രവുമാണ് ആഗസ്റ്റ് മാസത്തെ ഇൻഫ്ലേഷൻ ഉണ്ടായത് . ഈ നിരക്കുകളുമായി താരതമ്യം ബ്രിട്ടനിലെ പണപ്പെരുപ്പം ആണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പശുവിറച്ചിക്ക് 25 % വരെയും ബട്ടറിന് 19% വരെയും ചോക്ലേറ്റിന് 15% വരെയും വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി വേതനവർധന 4.7% മാത്രമായതിനാൽ ഭക്ഷ്യവില കുതിച്ചുയരുന്നത് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യം മുന്നറിയിപ്പ് നൽകി. അതേസമയം, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വില കുറഞ്ഞു. ഇത് കൂടാതെ സെറൽസ് , പാസ്ത തുടങ്ങിയ ചില പ്രധാന ഭക്ഷണ വസ്തുക്കൾക്കും വില കുറഞ്ഞിട്ടുണ്ട് .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അഞ്ചുതവണ കുറച്ച് ഇപ്പോൾ 4 ശതമാനത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഇൻഫ്ലേഷൻ 3.8 ശതമാനത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വർഷാവസാനത്തേക്ക് ഭക്ഷ്യവിലകൾ വീണ്ടും കയറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് . അതേസമയം അടുത്ത വർഷത്തോടെ വിലക്കയറ്റം നിയന്ത്രിക്കപ്പെടുമെന്നും 2026 അവസാനത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3% വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും രണ്ടാമത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി യുകെയിൽ എത്തി. ലണ്ടൻ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ എയർഫോഴ്‌സ് വൺ വിമാനത്തിൽ നിന്ന് ഇറങ്ങിയ ട്രംപിനെ ചാൾസ് രാജാവിന്റെ പ്രതിനിധിയായ വിസ്കൗണ്ട് ഹെൻറി ഹുഡ്, വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പർ എന്നിവർ സ്വീകരിച്ചു. പിന്നീട് ട്രംപും ഭാര്യയും മാരീൻ വൺ ഹെലികോപ്റ്ററിൽ ലണ്ടനിലെ റെജന്റ്സ് പാർക്കിലെ യു.എസ്. അംബാസഡറുടെ ഔദ്യോഗിക വസതിയായ വിൻഫീൽഡ് ഹൗസിലേക്ക് പോയി.

രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ട്രംപ് ചാൾസ് രാജാവിനെ വിൻഡ്സർ കൊട്ടാരത്തിൽ കാണും. തുടർന്ന് വ്യാഴാഴ്ച അദ്ദേഹം പ്രധാനമന്ത്രി സർ കിയർ സ്റ്റാർമറെ ചേക്കേഴ്സ് കൺട്രി റസിഡൻസിൽ സന്ദർശിക്കും. സ്റ്റേറ്റ് ബാൻക്വെറ്റിനും വിവിധ ഔദ്യോഗിക സ്വീകരണങ്ങൾക്കും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ പങ്കെടുക്കും. 2019-ൽ നടന്ന ആദ്യ സ്റ്റേറ്റ് സന്ദർശനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മൂലം പൊതുചടങ്ങുകൾ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ഇത്തവണയും ട്രംപിന്റെ സുരക്ഷയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നതിനാൽ പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

സന്ദർശനത്തെ തുടർന്ന് വിൻഡ്സറിലെയും ലണ്ടനിലെയും നിരവധി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ട്രംപ്–ജെഫ്രി എപ്സ്റ്റീൻ ചിത്രങ്ങൾ വിൻഡ്സർ കൊട്ടാര ഭിത്തികളിൽ പ്രൊജക്ട് ചെയ്ത സംഭവവും ശ്രദ്ധ നേടിയിട്ടുണ്ട്. യുഎസ് – യുകെ വ്യാപാര ഉടമ്പടിയിലെ സ്റ്റീൽ കയറ്റുമതി തീരുവകൾ സംബന്ധിച്ച ചർച്ചകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ബ്രിട്ടനുമായുള്ള കരാറുകൾ പുനഃപരിശോധിക്കാമെന്ന സൂചനകൾ ട്രംപ് നൽകിയിട്ടുണ്ട് . ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യുഎസ് പ്രസിഡൻ്റ് രണ്ടാമതും ബ്രിട്ടൻ സന്ദർശിക്കുന്നത് .