Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ ഒൻപത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേൽക്കാൻ ഇടയായ ഗുണ്ടാ ആക്രമണത്തിൽ പ്രതിയായ ടർക്കിഷ് പൗരൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി. സംഭവം നടന്ന് 14 മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ലണ്ടൻ ഓൾഡ് ബെയിലി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബെർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ് – ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാ മധ്യേ ഹാക്ക്നിയിലെ ടർക്കിഷ് റസ്റ്റോറന്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.

ഹാക്ക്നിയിലെ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൻ്റെ തുടർച്ചയായി ഗുണ്ടാസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുട്ടിക്ക് പരിക്കുകയായിരുന്നു. ഒരു ഡ്യൂക്കാറ്റി മോൺസ്റ്റർ മോട്ടർ ബൈക്കിൽ എത്തിയ ആക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. പിന്നാലെ അതിതീവ്ര പരിചരണത്തിലാണ് പെൺകുട്ടി മാസങ്ങളോളം കഴിഞ്ഞത്. പെൺകുട്ടിക്ക് വെടിയേറ്റത്തിനോടൊപ്പം തന്നെ മറ്റു മൂന്നു ആളുകൾക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.

വെടിയേറ്റത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റതിനാൽ ടർക്കിഷുകാരനായ പ്രതിക്ക് ഗുരുതര ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ ശരീരത്തിൻെറ ഇടതുഭാഗം പൂർണ്ണമായും ഉപയോഗിക്കാത്ത വിധം കുട്ടിക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞവർഷം മെയ് 29 ന് ഹോട്ടലിനകത്ത് വെച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിക്ക് വെടിയേറ്റത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

24 വയസുകാരിയായ കെല്ലി (യഥാർത്ഥ പേരല്ല ) ദോഹയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്നുള്ള നിയമ പോരാട്ടത്തിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഒട്ടും സുഖകരമല്ലാത്ത യാത്രാ അനുഭവം അവൾക്ക് ഉണ്ടായത്. ക്ഷീണം കാരണം ഉറങ്ങി പോയ കെല്ലി താൻ സഹയാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നാണ് ഞെട്ടി ഉണർന്നത്.


ലാൻഡിങ്ങിന് രണ്ടു മണിക്കൂർ മുമ്പേ നടന്ന സംഭവം അവൾ ഉടനെ തന്നെ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചതിന് 66 കാരനായ മൊമാഡെ ജുസാബ് അറസ്റ്റിലായി. തുടർന്ന് ലൈംഗികാതിക്രമങ്ങൾക്ക് അയാൾക്കെതിരെ കേസെടുത്തു. മാർച്ചിൽ നടന്ന വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആറര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.


പ്രതി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ വിമുക്തയായില്ലെന്ന് കെല്ലി പറഞ്ഞു. ഏകദേശം ഒരു വർഷമായി താൻ പുറത്തുപോയിട്ടില്ലന്നും സുഹൃത്തുക്കളുമൊത്തുള്ള പരിപാടികളിലോ വേനൽക്കാല പാർട്ടികളിലോ പോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരം കേസുകൾക്ക് ക്രിമിനൽ ഇൻജുറീസ് കോമ്പൻസേഷൻ സ്കീം (CICS) പ്രകാരം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിനായി പോരാടുകയാണ് കെല്ലി ഇപ്പോൾ . അക്രമാസക്തമായ കുറ്റകൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ ആയ പരിക്കേറ്റ ആളുകൾക്ക് ഈ പദ്ധതി നഷ്ടപരിഹാരം നൽകുന്നു. CICS മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലൈംഗികമോ ശാരീരികമോ ആയ പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാം. എന്നാൽ ഏപ്രിലിൽ കെല്ലി നഷ്ടപരിഹാരത്തിനായി പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനം ആണെങ്കിൽ മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ട പരിഹാരം നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് യുക്തിരഹിതം എന്നാണ് കെല്ലിയുടെ അഭിഭാഷകൻ വാദിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോറിയുമായി കൂട്ടിയിടിച്ച് ട്രാക്ടർ ഓവർ ബ്രിഡ്ജിൽ നിന്ന് മോട്ടോർ വേയിലേയ്ക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. M20 മോട്ടോർ വേയിലാണ് ഗതാഗതം ഇരു ദിശയിലും നിർത്തി വയ്ക്കേണ്ടതായി വന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജംഗ്ഷൻ ഒന്നിനും മൂന്നിനും ഇടയിൽ കെന്റിലെ M20 ആണ് അപകടത്തെ തുടർന്ന് ഇരു ദിശകളിലേക്കും അടച്ചത് . കെന്റ് പോലീസ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. നാഷണൽ ഹൈവേ ട്രാഫിക് ഓഫീസർമാരും ഗതാഗതം നിയന്ത്രിക്കാൻ സഹായത്തിനുണ്ടായിരുന്നു.. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് കെന്റ് പോലീസ് പറഞ്ഞു. നാല് മുതൽ ആറ് മണിക്കൂർ വരെ റോഡ് അടച്ചിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി യുകെ നിയമങ്ങൾ അവതരിപ്പിച്ചതിനുശേഷം അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന്റെ തോത് വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ പോലും ആകസ്മികമായി അശ്ലീല ദൃശ്യങ്ങൾ കാണുന്നുണ്ടെന്നാണ് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ നടത്തിയ പഠനം കണ്ടെത്തിയത് . ഓൺലൈൻ സുരക്ഷാ നിയമം നിലവിൽ വന്ന 2023 നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതൽ യുവാക്കൾ അശ്ലീല ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്ന് ഒരു സർവേയിൽ കണ്ടെത്തിയതായി ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു. 11 വയസ്സുള്ളപ്പോൾ അശ്ലീലം കണ്ടതായി നാലിലൊന്നിൽ കൂടുതൽ (27%) പേർ പറഞ്ഞു. ചിലർ അവരുടെ ആദ്യ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ആറോ അതിൽ താഴെയോ വയസ്സുള്ളപ്പോൾ ആണ് എന്നാണ് പറഞ്ഞത്.

പുതിയ നിയമം നിലവിൽ വന്നിട്ടും മന്ത്രിമാരിൽ നിന്നും ടെക് സ്ഥാപനങ്ങളിൽ നിന്നുമുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡി സൂസ പറഞ്ഞു. മെയ് മാസത്തിൽ 16-21 വയസ്സ് പ്രായമുള്ള 1,010 കുട്ടികളിലും യുവാക്കളിലും നടത്തിയ ഒരു ദേശീയ സർവേയിലെയാണ് ഈ കണ്ടെത്തലുകൾ .എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനായി ഓഫ്‌കോം അവതരിപ്പിച്ച നിയമങ്ങൾ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികൾ അശ്ലീലം ആക്‌സസ് ചെയ്യുന്ന പ്രധാന ഉറവിടങ്ങളിൽ 80% നെറ്റ്‌വർക്കിംഗും സോഷ്യൽ മീഡിയ സൈറ്റുകളുമാണ്. പല കുട്ടികളും മാതാപിതാക്കളുടെ ഫോണുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിക്കുമ്പോൾ ആകസ്മികമായാണ് ഇത്തരം ദൃശ്യങ്ങളിലേയ്ക്ക് എത്തിപ്പെടുന്നത്. പ്രായപരുധി പരിശോധിക്കാനുള്ള നിയമം കർശനമാക്കിയിട്ടും ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടായിട്ടില്ല.

ചെറുപ്രായത്തിൽ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് വർദ്ധിച്ചു വരുന്നതിൽ ആരോഗ്യ വിദഗ്ധർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ തങ്ങൾ കാണുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്ര പ്രായം കുറഞ്ഞ കുട്ടികളിൽ ആശയക്കുഴപ്പം, കുറ്റബോധം, ഭയം എന്നിവയ്ക്ക് കാരണമാകുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ആവർത്തിച്ചുള്ള കാഴ്ച അവരെ സംവേദനക്ഷമത കുറയ്ക്കുകയും ബന്ധങ്ങളെയും അടുപ്പത്തെയും കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. ആദ്യകാല അനുഭവങ്ങൾ പിന്നീട് ജീവിതത്തിൽ ആസക്തി പോലുള്ള ശീലങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. നേരത്തെ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയവ കാണുന്നതിനുള്ള സാഹചര്യം വളരെ കൂടുതലാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മാതാപിതാക്കൾ കുട്ടികൾക്കായുള്ള സ്‌കൂൾ യൂണിഫോമുകൾ വാങ്ങാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ട് പുറത്ത്. പലപ്പോഴും ഭക്ഷണം ത്വജിച്ചാണ് മാതാപിതാക്കൾ യൂണിഫോമുകൾക്കായുള്ള പണം സ്വരൂപിക്കുന്നതെന്നും ക്ലാർണ പോലുള്ള ഇപ്പോൾ വാങ്ങിയിട്ട് പിന്നീട് പണം അടയ്ക്കുന്ന സേവനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്യുന്നുവെന്ന് പാരന്റിംഗ് ചാരിറ്റി പാരന്റ്കൈൻഡ് നടത്തിയ സർവേയിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 2,000 രക്ഷിതാക്കളിൽ പകുതിയോളം (47%) പേരും യൂണിഫോമിന്റെ ഉയർന്ന വിലയെ കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു.

ഏകദേശം പകുതിയോളം (45%) രക്ഷിതാക്കളും യൂണിഫോം ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകൾ ആണ് ഉപയോഗിക്കുന്നതെന്ന് സർവേയിൽ കണ്ടെത്തി. മൂന്നിലൊന്ന് പേർ അതായത് 34% മാതാപിതാക്കൾ വൈകിയ പേയ്‌മെന്റ് സ്കീമുകളെ ആശ്രയിക്കുമെന്നും സർവേ വെളിപ്പെടുത്തി. സ്‌കൂളുകൾ പലപ്പോഴും ഒന്നിലധികം ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ പിഇ കിറ്റുകൾ ഉൾപ്പെടെ £400 വരെ യൂണിഫോമുകൾക്ക് ചിലവ് വരും.

2026 സെപ്റ്റംബറിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ബ്രാൻഡഡ് യൂണിഫോം ഇനങ്ങളുടെ എണ്ണം ഉടൻ കുറയ്ക്കാൻ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന കുട്ടികളുടെ ക്ഷേമ ബിൽ ബ്രാൻഡഡ് ഇനങ്ങളെ മൂന്നെണ്ണം മാത്രമായി പരിമിതപ്പെടുത്തും. സ്കൂൾ യൂണിഫോം പ്രധാനമാണ്, പക്ഷേ അതൊരിക്കലും ഒരു കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ട് ആവരുതെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. നിലവിലുള്ള നിയമത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, മാതാപിതാക്കളെ ആൽഡി, മാർക്ക്സ് & സ്പെൻസർ പോലുള്ള ചില്ലറ വ്യാപാരികളിൽ നിന്ന് ഷർട്ടുകൾ, ട്രൗസറുകൾ തുടങ്ങിയ വിലകുറഞ്ഞ സ്റ്റേപ്പിൾസ് വാങ്ങാൻ അനുവദിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025 ൽ ആറു മാസം പിന്നിടുമ്പോൾ വളരെയധികം പബ്ബുകൾ ആണ് അടച്ചു പൂട്ടപ്പെട്ടത്. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ 209 പബ്ബുകൾ നിർത്തുകയോ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുകയോ ചെയ്തതായി സർക്കാർ കണക്കുകളുടെ വിശകലനത്തിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവിൽ 31 പബ്ബുകൾ ആണ് ഇവിടെ പ്രവർത്തനം നിർത്തിയത് .


2020 ന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുടനീളമുള്ള കമ്മ്യൂണിറ്റികളിൽ നിന്ന് 2,283 പബ്ബുകൾ അടച്ചുപൂട്ടി. പബ്ബുകൾ നേരിടുന്ന ഉയർന്ന പ്രവർത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ്സ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങൾ, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പർട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്.


ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് അവരുടെ ബിസിനസ് നിരക്കുകളിൽ 60% കിഴിവ് നേരത്തെ ലഭിക്കുമായിരുന്നു. എന്നാൽ ഏപ്രിലിൽ മുതൽ ഇത് 25% ആയി കുറച്ചു. ദേശീയ മിനിമം വേതനത്തിലെയും ദേശീയ ഇൻഷുറൻസ് പേയ്‌മെന്റുകളിലെയും വർദ്ധനവ് പബ്ബുകളുടെ ബില്ലുകൾ കൂട്ടുന്നതിനും കാരണമായി. പബ്ബുകൾ അടച്ചുപൂട്ടുന്ന സാഹചര്യം ഹൃദയഭേദകമാണ് എന്ന് ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ്സിന്റെ കാത്തിരിപ്പു സമയം കൂടിയതിനാൽ പല നിർണ്ണായക പരിശോധനകളും നടത്തുന്നതിന് തടസ്സമാകുന്നതായുള്ള പരാതി വ്യാപകമായി ഉണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ (സിഡിസി ) പ്രവർത്തനങ്ങൾ മെച്ചപ്പെട്ടത് ഒരു പരിധിവരെ ഇതിന് ഒരു പരിഹാരമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എണ്ണം കൂടിയതും പ്രവർത്തനസമയം വർധിപ്പിച്ചതുമാണ് ഇതിന് പ്രധാനകാരണമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇംഗ്ലണ്ടിലെ രോഗികൾക്ക് ഇപ്പോൾ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആർഐ സ്കാനുകൾ, എൻഡോസ്കോപ്പികൾ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഷോപ്പിംഗ് സെന്ററുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും മിക്ക സമയങ്ങളിലും പ്രവർത്തിക്കുന്ന 170 സിഡിസികൾ ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ജിപിയിൽ നിന്നോ ആശുപത്രികളിലെ ക്ലിനിക്കൽ ടീമുകളിൽ നിന്നോ ഒരു റഫറൽ വഴി രോഗികൾക്ക് അവയിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ഇവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിപ്പിച്ചത് എൻഎച്ച്എസിനെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.


സർക്കാർ കണക്കുകൾ അനുസരിച്ച് 100 സിഡിസികൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 8 ദിവസവും ആണ് പ്രവർത്തിക്കുന്നത്. ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ഇത്തരം 37 സിഡിസികൾ ആണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്. ഇത് മൂലം കൂടുതൽ രോഗികൾക്ക് വേഗത്തിലുള്ള സേവനങ്ങൾ നൽകാനായി. ഇത്തരം നടപടികളിലൂടെ ആരോഗ്യപരിപാലനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് സർക്കാർ വിശ്വസിക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങളുടെ വിപുലീകരണം സമീപനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജനങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ആരോഗ്യ സംരക്ഷണം നൽകാൻ ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നാണ് സിഡിസിയുടെ പ്രവർത്തനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റിലെ വിറ്റ്സ്റ്റേബിളിൽ യുവ ഡ്രൈവർ ഓടിച്ചിരുന്ന കാർ കാൽനട യാത്രക്കാർക്ക് ഇടയിലേയ്ക്ക് ഇടിച്ചു കയറി രണ്ട് വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന അപകടത്തെ തുടർന്ന് ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.

ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് വഴി മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 20 വയസ്സുള്ള ഒരാളെ സംഭവസ്ഥലത്ത് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സാക്ഷികളോ സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ ബന്ധപ്പെടണമെന്ന് കെന്റ് പോലീസ് അഭ്യർത്ഥിച്ചു. വിനോദ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഒരു കടൽത്തീര റിസോർട്ടായ വൈറ്റ്‌സ്റ്റബിൾ വേനൽക്കാലത്ത് പ്രത്യേകിച്ചും തിരക്കേറിയതാണ്.


ആദ്യമായി ലൈസൻസ് എടുക്കുന്നവർ വഴി ഉണ്ടാകുന്ന അപകടങ്ങൾ കൂടി വരികയാണെന്നത് ഔദ്യോഗിക തലത്തിൽ നേരത്തെ തന്നെ ചർച്ച ചെയ്യുന്ന വിഷയമാണ്. സർക്കാരിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ റോഡ് അപകടത്തിൽ നാലിലൊന്നിലും ഉൾപ്പെടുന്നത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളാണ്. 17 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷ ഡ്രൈവർമാർ മറ്റേതൊരു പ്രായ വിഭാഗത്തേക്കാളും കൂടുതൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുള്ളപ്പോൾ യുവ ഡ്രൈവർമാർ റോഡിൽ അപകടസാധ്യതകൾ ഉണ്ടാക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് റോഡ് സുരക്ഷാ ചാരിറ്റി ബ്രേക്ക് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായ യുവ ഡ്രൈവർമാർ സമപ്രായക്കാരായ യാത്രക്കാരെ കയറ്റരുത് എന്നതു പോലുള്ള നിയമങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പന്നികൾക്ക് നേരെയുള്ള അത്രിക്രമങ്ങളുടെ രഹസ്യ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലിങ്കൺഷെയറിലെ സോമർബി ടോപ്പ് ഫാമിൽ നിന്നുള്ള വിതരണം നിർത്തിവച്ച് യുകെയിലെ ഏറ്റവും വലിയ മൂന്ന് സൂപ്പർമാർക്കറ്റുകളായ ടെസ്‌കോ, ആസ്ഡ, സെയിൻസ്ബറീസ്. 2024 മെയ് മുതൽ 2025 ജനുവരി വരെ ആനിമൽ ജസ്റ്റിസ് പ്രോജക്ട് (എജെപി) പകർത്തിയ ദൃശ്യങ്ങളിൽ തൊഴിലാളികൾ പന്നിക്കുട്ടികളെ ചവിട്ടുന്നതും, പലകകളും പാഡുകളും ഉപയോഗിച്ച് അടിക്കുന്നതും, ഗുരുതരമായ പരിക്കുകൾ അവഗണിക്കുന്നതും കാണിക്കുന്നു.

തുറന്ന മുറിവുകൾ ഉള്ള പന്നികളെ വൃത്തികെട്ട തൊഴുത്തുകളിൽ സൂക്ഷിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഫാമിലെ നിർബന്ധിത ക്ഷേമ പരിശോധനകൾ പലപ്പോഴും തിരക്കിട്ട് നടത്തുകയായിരുന്നുവെന്നും 90 സെക്കൻഡിനുള്ളിൽ 1,000 പന്നികളെ പരിശോധിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും എജെപി പറഞ്ഞു. യുകെയിലെ ഏറ്റവും വലിയ പന്നിയിറച്ചി വിതരണക്കാരായ ക്രാൻസ്വിക്ക് 2023 അവസാനത്തോടെയാണ് ഈ ഫാം വാങ്ങിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ റെഡ് ട്രാക്ടർ ഫാമിന്റെ സർട്ടിഫിക്കേഷൻ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

ഈ മാസം ആണ് ഫാമിൻെറ വിഡിയോകൾ പുറത്ത് വന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ വളരെ വൈകിയാണ് ആക്ടിവിസ്റ്റുകൾ പുറത്ത് വിട്ടതെന്ന് വിമർശനകളും പൊങ്ങി വരുന്നുണ്ട്. അതേസമയം പുറത്ത് വന്ന വീഡിയോ തീർത്തും അപ്രതീക്ഷിതമായാണ് തങ്ങളിലേയ്ക്ക് എത്തിയതെന്ന് ക്രാൻസ്വിക്ക് കമ്പനി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട തൊഴിലാളികളെ നീക്കം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം തങ്ങളുടെ മറ്റൊരു ഫാമിലും സമാനമായ സംഭവം ഉണ്ടായതിന് പിന്നാലെ എല്ലാ ഇൻഡോർ പന്നി ഫാമുകളിലും സിസിടിവി ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ വെൽഫെയർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും ജീവനക്കാരെ വീണ്ടും പരിശീലിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയർ റിച്ച് മണ്ട് നദിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 12 വയസ്സുകാരനായ ആൺകുട്ടിക്ക് വേണ്ടി നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും സ്പെഷ്യലിസ്റ്റ് സെർച്ച് ടീമുകളുടെയും സഹായത്തോടെ നോർത്ത് യോർക്ക്ഷയർ പോലീസ് വിപുലമായ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മരണം സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved