ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഗാസയിലെ ആക്രമണങ്ങളെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയെ സംബന്ധിച്ചുള്ള വിവാദത്തിൽ അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. 400,000 പൗണ്ടിലധികം ചിലവാക്കി പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ബിബിസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. “ഗാസ: ഹൗ ടു സർവൈവ് എ വാർസോണ്‍” എന്നതായിരുന്നു ഡോക്യുമെന്ററിയുടെ തലക്കെട്ട്. എന്നാൽ അതിനോടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളെ തുടർന്ന് ബിബിസി ക്ഷമാപണം നടത്തുകയും ഐപ്ലേയറിൽ നിന്ന് പ്രോഗ്രാം പിൻവലിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഹമാസ് വിരുദ്ധ പ്രതിഷേധക്കാർ ബിബിസിയുടെ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് ആസ്ഥാനത്തിന് പുറത്ത് എത്തിയതോടെ സംഘർഷം തെരുവുകളിലേക്കും വ്യാപിച്ചു. ബിബിസിയിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് പ്രകാരം, ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുള്ള അബ്ദുല്ല അൽ-യസൂരി എന്ന കുട്ടിയുടെ പിതാവ് ഹമാസ് സർക്കാരിൽ കൃഷി ഡെപ്യൂട്ടി മന്ത്രിയായിരുന്ന അയ്മാൻ അൽ-യസൂരി ആണെന്നും, അതോടൊപ്പം തന്നെ ഇത്തരത്തിൽ ചിത്രീകരിക്കാൻ കുട്ടിയുടെ അമ്മയ്ക്ക് പണം ലഭിച്ചതായും വ്യക്തമാക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഹോയോ ഫിലിംസ് ആണ് ബിബിസിക്ക് വേണ്ടി ഈ ഡോക്യുമെന്ററി നിർമ്മിച്ചത്. ചിത്രീകരണത്തിൽ ഉൾപ്പെട്ട കുട്ടിയുടെ കുടുംബവും ഹമാസ് നേതാക്കളുമായുള്ള ബന്ധവും ഇവർ ബിബിസിയോട് മറച്ചുവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡോക്യുമെന്ററി ട്രാൻസ്മിഷന് ശേഷം മാത്രമാണ് ഈ ബന്ധം അവർക്കറിയാമായിരുന്നുവെന്ന് നിർമ്മാണ കമ്പനി അംഗീകരിച്ചത്. നിർമ്മാണ കമ്പനി സ്വതന്ത്രമാണെന്ന് ബിബിസി ഊന്നിപ്പറഞ്ഞെങ്കിലും, ഈ പരിപാടിയുടെ പ്രക്രിയകളും നിർവ്വഹണവും തങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലയെന്ന് അവർ അംഗീകരിച്ചു. പരിപാടി നിർമ്മിക്കാൻ ഉപയോഗിച്ച 400,000 പൗണ്ട് ബജറ്റിൽ പണമൊന്നും തന്നെ ഒരു ഹമാസ് അംഗത്തിനും നൽകിയിട്ടില്ലെന്ന് ഹോയോ ഫിലിം ഉറപ്പുനൽകിയിട്ടും, ബിബിസി പരിപാടിയുടെ പൂർണ്ണ ഓഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ഏതൊരു പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി ബിബിസിയുടെ ഡയറക്ടർ ജനറൽ ഒരു പൂർണ്ണ വസ്തുതാന്വേഷണ അവലോകനം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭവന വില ഈ വർഷം മുൻപ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുമെന്ന് വിദഗ്ദ്ധർ. എന്നാൽ ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകൾ വർദ്ധിക്കുന്നതിലൂടെ വർദ്ധനവ് മറികടക്കുമെന്ന് കണക്കുകൾ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വർഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിൻ്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 – 25 തീയതികളിൽ 20 ഹൗസിംഗ് മാർക്കറ്റ് വിദഗ്ധരുമായി നടത്തിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ടിലെ ഭവന വില 2025 ൽ 4.0% ആയി വർദ്ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഭവനം വാങ്ങാനുള്ള വിലയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവർ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോർട്ട്ഗേജ് നിരക്കുകളും ഉയർന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയർന്ന പ്രോപ്പർട്ടി വില, പരിമിതമായ ഭവന വിതരണം, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ പലർക്കും വിപണിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കും. വാടക ചെലവ് വീടിൻ്റെ വിലയേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ, നിലവിൽ വാടകയ്‌ക്ക് കഴിയുന്നവർക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഉയർന്ന നികുതിയും ദുർബലമായ സാമ്പത്തിക പശ്ചാത്തലവും സ്വത്ത് മൂല്യങ്ങൾ പരിമിതപ്പെടുത്തുമെന്ന് എസ്റ്റേറ്റ് ഏജൻസിയായ ഹാംപ്ടൺസിലെ അനീഷ ബെവറിഡ്ജ് പറയുന്നു. ലണ്ടനിലെ വാടകയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ലേബർ ഗവൺമെൻ്റ് വാഗ്‌ദാനം ചെയ്തിരുന്നു. കൂടാതെ ഈ വർഷം വാടകക്കാരുടെ അവകാശ ബിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ, കുറഞ്ഞ സമ്മർദ്ദ നിരക്കുകൾ തുടങ്ങിയ കൂടുതൽ ആളുകൾക്ക് ഭവനം വാങ്ങാനുള്ള അവസരം ഉണ്ടാക്കുമെന്ന് റിയൽ എസ്റ്റേറ്റ് സേവന സ്ഥാപനമായ സിബിആർഇയിൽ നിന്നുള്ള സ്കോട്ട് കാബോട്ട് പറഞ്ഞു. ഈ വർഷത്തേയും അടുത്ത വർഷത്തേയും പണപ്പെരുപ്പ പ്രവചനങ്ങളിൽ വർദ്ധനവ് ഉണ്ടായെങ്കിലും ജനുവരി മുതൽ സാമ്പത്തിക വിദഗ്ധർ തങ്ങളുടെ പലിശ നിരക്ക് പ്രവചനങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഫെബ്രുവരിയിൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 4.50% ആയി കുറച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ ബീന മാത്യു അകാലത്തിൽ അന്തരിച്ചു. 53 വയസു മാത്രം പ്രായമുള്ള ബീന മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ
നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു . കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത.
ബീനയുടെ ഭർത്താവ് മാത്യു ചുമ്മാർ മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. ലിസബത്, ആൽബെർട്ട്, ഇസബെൽ എന്നിവരാണ് മക്കൾ. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
2003 ലാണ് ബീനയും കുടുംബവും യുകെയിൽ എത്തിയത്. ആദ്യകാല മലയാളി കുടിയേറ്റക്കാർ എന്ന നിലയിൽ പുതിയതായി വരുന്ന മലയാളികൾക്ക് താങ്ങും തണലുമായിരുന്നു ബീനയുടെ കുടുംബം. ട്രാഫൊർഡിലെ മലയാളി സമൂഹത്തിൻ്റെ മത , സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നതിൽ ബീന എന്നും മുൻനിരയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബീനയുടെ അകാലത്തിൽ ഉള്ള മരണം ഒരു സമൂഹത്തിൻറെ തന്നെ തീരാ വേദനയായി മാറുകയാണ്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബീന മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ദുരൂഹ രോഗത്തിൻ്റെ ലക്ഷണങ്ങൾ പുറത്ത് വിട്ടു. ഇതിനോടകം തന്നെ ഈ രോഗം ബാധിച്ച് 50 പേർ മരിച്ചു. മിക്കവർക്കും രോഗം പിടിപെട്ട് 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമാകുകയായിരുന്നു. ഇതുവരെ 413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21 ന് ബോലോകോ പട്ടണത്തിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തത്. അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികൾ ചത്ത വവ്വാലിനെ തിന്നതിനെ തുടർന്ന് രോഗബാധിതരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പനി, ഛർദ്ദി, കഠിനമായ ആന്തരിക രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികൾക്ക്, രക്തസ്രാവം പോലുള്ള അസുഖം ബാധിച്ചതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഒരു പ്രാദേശിക ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ, ചത്ത വവ്വാലിനെ ഭക്ഷിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം കണ്ടെത്തിയ കേസിൽ വയറിളക്കവും ക്ഷീണവും അനുഭവിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴുത്തിലും സന്ധികളിലും വേദന, വിയർപ്പ്, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളും രോഗികളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 59 വയസ്സിന് താഴെയുള്ള രോഗികൾക്ക് തീവ്രമായ ദാഹം അനുഭവപ്പെടാറുണ്ട്.
ദുരൂഹ രോഗത്തിന്റെ പകർച്ച ആശങ്കാജനകമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനയിൽ എബോള, മാർബർഗ് വൈറസ് പോലുള്ള രോഗങ്ങൾക്ക് നെഗറ്റീവ് ഫലം വന്നതിനാൽ രോഗത്തിന് പിന്നിലുള്ള വൈറസിനെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. കഴിഞ്ഞ വർഷം ഉണ്ടായ പകർച്ചവ്യാധിക്ക് സമാനമായി പരിശോധനയിൽ രോഗികളിൽ പകുതിയോളം പേർക്ക് മലേറിയ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പല രോഗികളും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ വർഷം കണ്ടെത്തിയ മലേറിയ അണുബാധകളിൽ നിന്ന് ഈ പൊട്ടിത്തെറിയുടെ ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനായ ഡോ.സാനിയ സ്റ്റാമാറ്റാക്കി പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിന് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കേരളത്തിൽ പ്ലസ് ടു പഠനത്തിനുശേഷം നേഴ്സിംഗ് പാസ്സായി യുകെയിലേയ്ക്ക് പറക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്ന പ്രവണത. കോവിഡിന് ശേഷമുള്ള പ്രതിസന്ധി തരണം ചെയ്യുവാൻ വിമാന ടിക്കറ്റ് താമസ സൗകര്യവും ഉൾപ്പെടെ നൽകിയാണ് എൻ എച്ച് എസ് യുകെ നേഴ്സുമാരെ റിക്രൂട്ട് ചെയ്തത്.ഇതോടെ കേരളത്തിൽ മറ്റ് കോഴ്സുകളെക്കാൾ കുട്ടികൾ നേഴ്സിങ്ങിന് പഠിക്കുന്ന അവസ്ഥ വന്നിരുന്നു. നേഴ്സിങ് മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിക്കാനായി 99% മാർക്ക് വരെ ആവശ്യമാണെന്ന സാഹചര്യം പോലും ഉണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ നേഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്‍എച്ച്എസ് യുകെ ഇപ്പോൾ കടുത്ത സാമ്പത്തിക ബാധ്യത മൂലം വിദേശ നേഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 20 ബില്യണ്‍ എന്ന കൂറ്റന്‍ തുക ബ്രിട്ടീഷ് സർക്കാരിന് മുകളിൽ വാൾ പോലെ തൂങ്ങുമ്പോൾ എൻ എച്ച്എസിനു പോലും ഫണ്ടുകൾ മാറ്റിവയ്ക്കാൻ ആകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ വിദേശ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എൻഎച്ച്എസ്.
ഇതോടൊപ്പം തന്നെ ഇതും കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് യുകെയിൽ എത്തിയ നേഴ്സുമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. യുകെയില്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകൾ പ്രകാരം എന്‍എംസി രജിസ്റ്ററില്‍ രണ്ടു ലക്ഷം വിദേശ നേഴ്സുമാരാണ് നിലവിൽ യു കെയിൽ ഉള്ളതെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഇംഗ്ലണ്ടിലെ ആകെ നേഴ്സിംഗ് വര്‍ക്ക് ഫോഴ്സിന്റെ 23.8 ശതമാനവും വിദേശ വംശജ നേഴ്സുമാര്‍ ആയി മാറിയിരിക്കുകയാണ്. എന്നാൽ മുന്‍വര്‍ഷത്തേക്കാള്‍ 16.6 ശതമാനം കുറവ് വിദേശ നേഴ്സുമാരാണ് 2024 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തു യുകെയില്‍ എത്തിയത്. എന്നാല്‍ ഇതേ മാസത്തെ കണക്കുകളില്‍ എന്‍എംസി രജിസ്റ്ററില്‍ നിന്നും കൊഴിഞ്ഞു പോയ വിദേശ നേഴ്സുമാരുടെ എണ്ണം 33 ശതമാനമാണ് എന്നതും ആശ്ചര്യമുളവാക്കുന്ന വസ്തുതയാണ്. ഇതില്‍ ഏറിയ പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയാണ് ഉള്ളത്. യുകെയിലെത്തി ഒന്നോ രണ്ടോ വർഷം ജോലി ചെയ്തതിനുശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.
ഈ ട്രെൻഡിനോടൊപ്പം കേരളത്തിൽ പടർന്നു പന്തലിച്ച ബിസിനസുകളിൽ ഒന്നായിരുന്നു ഭാഷാ പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ. പതിനായിരങ്ങൾ ഫീസ് വാങ്ങിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നടന്നു വരുന്നത്. ഒ ഇ റ്റി പാസ്സായാൽ എല്ലാമായി എന്ന പ്രചരണമായിരുന്നു ഇവർ നൽകിയത്. എന്നാൽ ഇന്ന് ഭാഷാ ടെസ്റ്റും പാസായി എന്‍എച്ച്എസ് അഭിമുഖവും നടത്തി ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വരും എന്ന് കരുതി കാത്തിരിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അനേകരാണ്. എന്നാൽ അടുത്തകാലത്തൊന്നും പഴയ തോതിലുള്ള റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
12 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2013 ൽ ഭർത്താവ് ആണ് റാനിയ അലൈദിനെ കൊലപ്പെടുത്തിയത് . മൂന്ന് കുട്ടികളുടെ അമ്മയായ റാനിയയെ കൊലപ്പെടുത്തിയതിന് ഭർത്താവ് അഹമ്മദ് അൽ-ഖത്തീബ് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എന്നാൽ വർഷം ഇത്രയും കഴിഞ്ഞിട്ടും കൊല്ലപ്പെട്ട റാനിയുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. റാനിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചതാണ് കേസിൽ നിർണ്ണായകമായത്.
നോർത്ത് യോർക്ക് ഷെയറിലെ തിർസ്കിലെ എ 19 ന് സമീപമാണ് കേസിൽ പുതിയ വഴിത്തിരിവിന് വഴിവെക്കുന്ന തെളിവുകൾ ലഭിച്ചത് എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറഞ്ഞു. അവിടെ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് മിസ് അലേദാണെന്ന് ശക്തമായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. 2014 ജൂണിൽ, ഭർത്താവ് അൽ-ഖത്തീബ് കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ഇയാൾ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും വിവരം യുവതിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് ജിഎംപി പറഞ്ഞു. മൃതദേഹം കണ്ടെത്തിയത് തൻറെ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് റാനിയുടെ മകൾ യാസൽ പ്രതികരിച്ചത്. തൻറെ അമ്മയ്ക്ക് വിശ്രമസ്ഥലം ഒരുക്കുന്നതിനും കുറച്ചു പൂക്കൾ സമർപ്പിക്കുന്നതിനുമുള്ള സാഹചര്യം ഈ ലോകത്തിൽ താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണെന്ന് ആണ് വികാര നിർഭരമായി വാർത്തകളോട് പ്രതികരിച്ചത് . തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുന്നതിൽ ഭർത്താവ് അൽ-ഖത്തീബ് ആദ്യകാലങ്ങളിൽ വിജയം കൈവരിച്ചിരുന്നു. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവൻ അവളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പതിവായി സന്ദേശമയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും നിരവധി തെളിവുകളുടെ വെളിച്ചത്തിൽ അഹമ്മദ് അൽ ഖത്തീബ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ മുഹനദ് ഹുസൈൻ അൽ ഖത്തീബ് എന്നിവർ തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട് ജയിലിലായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെയിൽസിലെ കോൾസില്‍ ബേയിൽ യുകെ മലയാളി നേഴ്സ് മരണമടഞ്ഞു. തൃശൂർ പഴയനിലം സിബി ജോർജിന്റെ ഭാര്യ പുഷ്പ സിബിയാണ് വിട പറഞ്ഞത്. 59-ാംമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചാണ് പുഷ്പ വിട മരണമടഞ്ഞത്. കുറേ കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പരേത തഴവാകുന്ന് തോട്ടപുറം കുടുംബാംഗമാണ്.
മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.
പുഷ്പ സിബിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അടുത്തടുത്തായി നടന്ന മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മലയാളി യുവാക്കൾ ആണ് 40 വയസ്സ് എത്തുന്നതിന് മുൻപ് യുകെയിൽ മരണമടഞ്ഞത്. രണ്ടുപേരുടെയും മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ കുടുംബമായി താമസിച്ചിരുന്ന റെവിൻ മരണമടഞ്ഞത് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് . ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് . രണ്ടുവർഷം മുൻപാണ് റെവിൻ യു കെയിൽ എത്തിയത്.
രണ്ട് ദിവസം മുൻപ് മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ വിസ തട്ടിപ്പു കേസിൽ സമൂഹമാധ്യമ താരം അന്ന ഗ്രേസ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. യുകെയിലേയ്ക്ക് ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്നയുടെ ഭർത്താവ് മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറിനെ (51) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ കേസിൽ പോലീസ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ (25) എന്നിവരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ 44 ലക്ഷം രൂപ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽ നിന്ന് തട്ടിയെടുത്തതായാണ് കേസ്. ഹുൻസൂരിലെ ഇഞ്ചിത്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ, അലക്സ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 രൂപ ജോൺസൺ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും വാങ്ങി എന്നാണ് പരാതി. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും ജോലി ലഭിക്കുമ്പോൾ കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കെതിരെ സമാനമായ പോലീസ് കേസുകൾ ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ആകെ ഞെട്ടിച്ച് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് അമാൻഡ പ്രിച്ചാർഡ് രാജിവെച്ചു . കഴിഞ്ഞ കുറെ നാളുകളായി സർക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടർന്നാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി അവർ നിരന്തരം കൂടി കാഴ്ചകൾ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിർണായക കൂടിക്കാഴ്ചയെ തുടർന്നാണ് രാജി. മൂന്നര വർഷത്തെ പദവിക്ക് ശേഷമുള്ള രാജി സൗഹാർദ്ദപരമാണെന്നും അവരെ നിർബന്ധിതമായി പുറത്താക്കിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
1948 എൻഎച്ച്എസ് സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നതെന്ന് സ്ട്രീറ്റിംഗും കെയർ സ്റ്റാർമറും പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തിൽ എൻഎച്ച്എസിനെ നയിക്കാനുള്ള അമാൻഡ പ്രിച്ചാർഡിൻ്റെ നേതൃത്വപരമായ പാഠവത്തെ കുറിച്ച് ഹൗസ് ഓഫ് കോമൺസ് കമ്മിറ്റികൾ അസാധാരണമായ വിമർശനം ഉന്നയിച്ച് ഒരു മാസത്തിനുള്ളിലാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം. പ്രിച്ചാർഡ്, അവരുടെ ഡെപ്യൂട്ടി ജൂലിയൻ കെല്ലി, ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലെ രണ്ട് മുതിർന്ന സിവിൽ സർവീസുകാർ എന്നിവരെ കുറിച്ച് കടുത്ത വിമർശനങ്ങളാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉന്നയിച്ചത് രാജിക്ക് വഴി വച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽഅമാൻഡ പ്രിച്ചാർഡിനോട് സ്ഥാനമൊഴിയാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അന്ന് എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഓരോ വർഷവും ഏകദേശം 55,000 സ്ത്രീകൾക്കാണ് സ്താനാർബുദം ഉള്ളതായി കണ്ടെത്തുന്നത്. ഇതിൽ ഏകദേശം 15,000 പേർക്കെങ്കിലും ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം രോഗികളിൽ ഏകദേശം 31 ശതമാനം പേർക്ക് സ്തനങ്ങളുടെ സ്വാഭാവിക പുനർനിർമ്മാണം സംഭവിക്കും. അതിൽ തന്നെ 10 ശതമാനം പേർക്ക് ഈ പ്രക്രിയക്ക് കാല താമസം നേരിടും.
ബ്രസ്റ്റ് ക്യാൻസർ ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ നീക്കം ചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്യാൻസറിനെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം സംവേദനക്ഷമത വീണ്ടെടുക്കുന്ന ഒരു ‘ബയോണിക്’ ബ്രെസ്റ്റ് ഇപ്പോൾ രോഗികളിൽ പരീക്ഷിച്ചു വരികയാണ് എന്ന വാർത്ത ലോകമെങ്ങുമുള്ള രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. മാസ്റ്റെക്ടമി നടത്തിയ സ്ത്രീകളെ സഹായിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇംപ്ലാൻ്റ് ചെയ്യാവുന്ന ഈ ഉപകരണം ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. കൂടാതെ ഒരു ചെറിയ സെൻസറും ഉണ്ട്. സംവേദന ക്ഷമത പ്രദാനം ചെയ്യാൻ പുതിയ കൃത്രിമ സ്തനത്തിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടമായി ശാസ്ത്രലോകം എടുത്തു കാണിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയുടെ പഠനമനുസരിച്ച് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നതിനൊപ്പം മസ്‌ടെക്‌ടമിയ്‌ക്കൊപ്പമുള്ള ദീർഘകാല വേദനയെ ലഘൂകരിക്കാനും ഈ ഉപകരണം ഉപകാരപ്പെടും .
ക്യാൻസർ മൂലം സ്തനങ്ങൾ മുറിച്ചുമാറ്റിയവർക്ക് സ്പർശന അനുഭവവും ലൈംഗിക സുഖവും അനുഭവിക്കാൻ സാധിക്കുമെന്ന് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറും ബ്രെസ്റ്റ് പ്രോജക്‌റ്റിലെ പ്രധാന അന്വേഷകനുമായ പ്രൊഫസർ സ്റ്റേസി ലിൻഡൗ വിശദീകരിച്ചു . സംവേദന ക്ഷമതയുള്ള കൃത്രിമ സ്തനങ്ങൾ നിർമ്മിക്കുന്നതിൽ 20 വർഷത്തോളമായി പല പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. ബയോണിക് ബ്രെസ്റ്റ്’ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവനുള്ള കോശങ്ങളെ സംയോജിപ്പിച്ച് സ്തന പുനർനിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ആണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത് എന്ന് ലണ്ടൻ ബ്രെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജനായ പ്രൊഫസർ കെഫാ മൊക്ബെൽ പുതിയ സാങ്കേതികവിദ്യയെ കുറിച്ച് പറഞ്ഞു.