Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്റർഷെയറിൽ ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് അറുപത്തിയേഴുകാരിക്ക് ദാരുണാന്ത്യം. ആംബുലൻസിനെ വിളിച്ച് മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തകർ എത്താതിരുന്നതിന് പിന്നാലെയാണ് ലെസ്റ്റർഷെയറിൽ നിന്നുള്ള ജാനറ്റ് ലിയോൺ മരണമടഞ്ഞത്. ഡിസംബർ 27 ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജാനറ്റ് ലിയോൺ 999 ലേക്ക് വിളിച്ചത്.

ജീവന് അപകടകരമല്ലാത്ത പ്രശ്‌നമാണ് എന്ന് നിർണ്ണയിച്ച 999 കോൾ ഹാൻഡ്‌ലർ ജാനെറ്റിനോട് വാക്ക്-ഇൻ സെൻ്ററിലേക്കോ ജിപിയുടെ അടുത്തേക്കോ പോകാൻ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് (EMAS) ക്ഷമാപണം നടത്തി രംഗത്ത് വന്നു. ജാനെറ്റ് ലിയോണിൻ്റെ മകൾ കാറ്റി കീറ്റിംഗ് ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസിന് ഒരു ഔപചാരിക പരാതി നൽകിയിട്ടുണ്ട്.

ചികിത്സ വേണ്ട രീതിയിൽ ലഭിച്ചിരുന്നെങ്കിൽ തടയാമായിരുന്ന മരണമാണ് തൻെറ അമ്മയുടേത് എന്ന് കാറ്റി കീറ്റിംഗ് പറയുന്നു. ലിയോണിൻ്റെ മരണ സർട്ടിഫിക്കറ്റിൽ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് പറയുന്നുണ്ട്. ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്വാസം ലഭിക്കാതെയാണ് ജാനറ്റ് മരണമടഞ്ഞത്. കോൾ ഹാൻഡ്‌ലർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നേൽ അമ്മയെ തങ്ങൾ എ&ഇ-യിലേക്ക് ഉടൻ തന്നെ കൊണ്ടുപോകുമായിരുന്നുവെന്നും മകൾ കാറ്റി പറഞ്ഞു. അതേസമയം ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് കുടുംബത്തിന് അയച്ച കത്തിൽ കോൾ സമയത്ത് നൽകിയ വിവരങ്ങളിൽ നിന്ന് കാറ്റഗറി 3 എമർജൻസി ആയാണ് സംഭവത്തെ കണക്കാക്കിയിരുന്നതെന്ന് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നത്. തുടർച്ചയായ സമരം മൂലം മറ്റും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുന്നു . ഗുരുതരമായ രോഗികൾക്ക് പോലും നീണ്ട കാത്തിരിപ്പാണ് നേരിടേണ്ടി വരുന്നത് . ഈ മാസം 24-ാം തീയതി മുതൽ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം സ്ഥിതി കൂടുതൽ വഷളാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മതിയായ ദന്ത ഡോക്ടർമാരുടെ അഭാവമാണ് എൻഎച്ച്എസ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇതിനെ നേരിടാൻ ഒട്ടേറെ പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ദന്ത ഡോക്ടർമാരെ കൂടുതലായി നിയമിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനാണ് നീക്കം. നേരത്തെ യുകെയിൽ ജോലി ചെയ്യാൻ മറ്റ് രാജ്യത്തിൽ നിന്നുള്ള ദന്ത ഡോക്ടർമാർ യുകെയിൽ പരീക്ഷയെഴുതി ജയിക്കണമായിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ കൊടുക്കാനുള്ള നിർദ്ദേശമാണ് സർക്കാർ തലത്തിൽ നടത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.

എൻഎച്ച്എസ്സിന്റെ പുതിയ നീക്കം ഒട്ടേറെ മലയാളികൾക്ക് അവസരത്തിന് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നേരത്തെ എൻഎച്ച്എസ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കയിൽ മലയാളി മകൻറെ കുത്തേറ്റ് മരണമടഞ്ഞു. ന്യൂ ജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിൽ 61 വയസുകാരനായ വിരുത്തികുളങ്ങര മാനുവൽ വി. തോമസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് മകനായ മെൽവിൻ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി തന്നെയാണ് ക്രൂര കൃത്യത്തിന് ശേഷം പോലീസിനെ വിളിച്ചു വരുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 32 കാരനായ പ്രതി അവിവാഹിതനാണ്. കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഫെബ്രുവരി 14 -നാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസമായി ജഡം വീട്ടിൽ കിടക്കുകയാണെന്നാണ് പ്രതി മാനുവൽ പോലീസിനോട് പറഞ്ഞത്. മരണമടഞ്ഞ മാനുവൽ വി തോമസിന്റെ ഭാര്യ ലിസി 2021-ൽ മരണമടഞ്ഞിരുന്നു. അതിനുശേഷം അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

അടുത്തടുത്ത ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. യുഎസിലെ കാലിഫോർണിയയിൽ 4 അംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരുടെ മരണവാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മകൻ അച്ഛനെ കൊന്ന വാർത്ത അമേരിക്ക മലയാളികളെ തേടി എത്തിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാർത്ഥി വിസയിൽ മാറ്റം വരുത്തിയതിന് പിന്നാലെ യുകെ സർവകലാശാലകളിലേയ്ക്കുള്ള ഇന്ത്യൻ അപേക്ഷകളിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള നിയമം ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നത്.

കണക്കുകൾ പ്രകാരം, പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ വരുത്തിയ മാറ്റത്തിന് ശേഷം നാല് ശതമാനം ഇടിവാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാർത്ഥികളുടെ രാജ്യാന്തര വിസകളുടെ എണ്ണത്തിൽ 0.7 ശതമാനം വർധനവുണ്ടായപ്പോഴും, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകളിൽ കുറവുണ്ടായതായി യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുസിഎഎസ്) കണക്കുകൾ കാണിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയപ്പോൾ നൈജീരിയയിൽ നിന്നുള്ള അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. ചൈന (3 ശതമാനം, 910 അപേക്ഷകർ), തുർക്കി (37 ശതമാനം, 710 അപേക്ഷകർ), കാനഡ (14 ശതമാനം, 340 അപേക്ഷകർ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർക്കിൻസൺ രോഗികൾക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എൻഎച്ച്എസ്സിൽ ലഭ്യമാകും . ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങൾ കൈമാറാൻ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവർത്തനം പാർക്കിൻസൺ രോഗത്തിൻറെ കാഠിന്യം വളരെ കുറയ്ക്കാൻ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആദ്യഘട്ടമായി പാർക്കിൻസൺ രോഗമുള്ള ആയിരം ആളുകൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്.

ഫോസ്ലെവോഡോപ്പ എന്നാണ് പുതിയ ചികിത്സാരീതി അറിയപ്പെടുന്നത്. 24 മണിക്കൂർ പോർട്ടബിൾ കിറ്റ് ധരിക്കുന്നതുൾപ്പെടെയുള്ള ഈ ചികിത്സാരീതി പാർക്കിൻസൺ രോഗം മൂലം ബുദ്ധിമുട്ടുന്നവരിൽ വളരെയേറെ ആശ്വാസം നൽകുമെന്നാണ് പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നത് . മുഴുവൻ സമയവും രക്തത്തിലേക്ക് മരുന്നുകൾ കയറ്റിവിടാൻ സഹായിക്കുകയാണ് പുതിയ ചികിത്സാരീതിയിൽ മുഖ്യമായും ചെയ്യുന്നത്.

പല പാർക്കിൻസൺ രോഗികളും അവരുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ 20 ലധികം ഗുളികകൾ പ്രതിദിനം കഴിക്കേണ്ടതായി വരുന്നുണ്ട്. ഫോസ്ലെവോഡോപ്പ, ഫോസ്കാർബിഡോപ്പ എന്നീ രണ്ട് മരുന്നുകളുടെ സംയോജനമാണ് പ്രൊഡ്യൂഡോപ്പ. ഫോസ്ലെവോഡോപ്പയെ ഡോപാമൈൻ എന്ന രാസവസ്തുവാക്കി മാറ്റുന്നതിലൂടെ ആണ് ഇത് പ്രവർത്തിക്കുന്നത് . ഇത് ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെയും ഞരമ്പുകളുടെയും ഇടയിൽ ഫലപ്രദമായി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നു. അമിതമായ ചലനം അല്ലെങ്കിൽ വിറയൽ പോലെയുള്ള പാർക്കിൻസൺസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

പുതിയ മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് മഹത്തായ വർത്തയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ സ്പെഷ്യലൈസ് ഡ് സേവനങ്ങൾക്കായുള്ള മെഡിക്കൽ ഡയറക്ടർ ജെയിംസ് പാമർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹഡേഴ്സ് ഫീൽഡിലും ഹാലി ഫാക്സിലും ഫ്ലൂ കേസുകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം മൂന്നിരട്ടിയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഹഡേഴ്‌സ്‌ഫീൽഡ് റോയൽ ഇൻഫർമറിയും കാൽഡെർഡേൽ റോയൽ ഹോസ്പിറ്റലിലും പനി ബാധിച്ചവരുടെ എണ്ണം കൂടുതലായത് കാരണം കടുത്ത സമ്മർദ്ദത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഴ്ച പനിബാധിതരുടെ എണ്ണം 737 ആയിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് 2390 പേരെയാണ് രോഗം പിടികൂടിയത്. ഒരാഴ്ച കൊണ്ട് മൂന്ന് മടങ്ങ് രോഗികളുടെ എണ്ണം വർദ്ധിച്ചത് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഈ പ്രദേശത്തെ പനി ബാധിതരുടെ എണ്ണം. പനി ബാധിതരുടെ എണ്ണത്തിലെ ശരാശരി 565 ഉം കോവിഡ് ബാധിതരുടെ എണ്ണം 3232 ആണ് ദേശീയ ശരാശരി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടി കൂടുതൽ പനി ബാധിച്ച രോഗികളെ തങ്ങൾ പരിചരിക്കേണ്ടതായി വന്നതായി ഹഡേഴ്സ്ഫീൽഡ് എൻ എച്ച് എസ് ഫൗണ്ടേഷന്റെ മെഡിക്കൽ ഡയറക്ടർ ഡേവിഡ് ബിർക്കർ ഹെഡ് പറഞ്ഞു. പനി ബാധിച്ചവരുമായി ഇടപെഴുകന്നത് ഒഴിവാക്കാനാണ് രോഗം പകരാതിരിക്കാൻ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിലും പനിബാധിതരുടെ എണ്ണം കൂടുതലായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ ആശുപത്രികളിലെയും പനി ബാധിതരുടെ എണ്ണം വളരെ കൂടിയതായി എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെനിയയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയുടെ ജനനേന്ദ്രിയം വിഛേദിച്ച സംഭവത്തിൽ അറസ്റ്റിലായ കെനിയൻ യുവതിക്ക് ഏഴ് വർഷം തടവ്. 2006-ൽ നടന്ന സംഭവത്തിൽ കെനിയൻ യുവതിയെ സഹായിച്ചതിന് 40 കാരിയായ അമീന നൂർനെ കഴിഞ്ഞ വർഷം ശിക്ഷിച്ചിരുന്നു. 2003ലെ സ്ത്രീ ജനനേന്ദ്രിയ വികലമാക്കൽ നിയമം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇതിൻെറ ലംഘനത്തിന് ഒരാളെ ശിക്ഷിച്ചത്. വെള്ളിയാഴ്ച പ്രതിക്ക് ശിക്ഷ വിധിച്ച കോടതി. സംഭവം തീർത്തും ഭയാനകമായ ഒന്നായി അപലപിച്ചു.

സ്ത്രീ ജനനേന്ദ്രിയ അവയവങ്ങൾ ഭാഗികമായോ പൂർണ്ണമായോ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഫീമെയിൽ ജനൈറ്റൽ മുട്ടിലേഷൻ അഥവാ എഫ്‍ജിഎം. 2012-ൽ യുഎൻ എഫ്‌ജിഎം നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കിയെങ്കിലും 30 ഓളം രാജ്യങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്. 2006-ൽ, 22കാരിയായ നൂർ, വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ നിന്ന് കെനിയയിലേക്ക് കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട് ഒരു വീട്ടിൽ കൊണ്ടുപോയി എഫ്‍ജിഎമ്മിന് വിധേയയാക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം പെൺകുട്ടി 16 വയസ്സുള്ളപ്പോൾ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയോട് ഇത് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്‌. 2019-ൽ കിഴക്കൻ ലണ്ടനിലെ വാൾതാംസ്റ്റോവിൽ നിന്നുള്ള ഒരു ഉഗാണ്ടൻ സ്ത്രീക്ക് മൂന്ന് വയസ്സുള്ള പെൺകുട്ടിയിൽ എഫ്‍ജിഎം ചെയ്തതിന് 11 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. സൊമാലിയയിൽ ജനിച്ച് എട്ടാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ കെനിയയിലേക്ക് താമസം മാറിയ പ്രതി, പതിനാറാം വയസ്സിലാണ് യുകെയിൽ എത്തിയത്. പിന്നീട് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉയർന്ന ജീവിത ചിലവ് മൂലം പൊതുജനങ്ങൾ കഷ്ടപ്പെടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ എനർജി സപ്ലൈയർ കമ്പനിയായ ബ്രിട്ടിഷ് ഗ്യാസിന്‍റെ ലാഭത്തിലുണ്ടായത് പത്തിരട്ടി വർധന. 2022-ൽ കേവലം 72 ദശലക്ഷം പൗണ്ട് മാത്രമായിരുന്ന ബ്രിട്ടിഷ് ഗ്യാസ് കമ്പനിയുടെ ലാഭം 2023-ൽ പത്തിരട്ടിയിലേറെ വർധിച്ച് 750 ദശലക്ഷം പൗണ്ടായി. നേരത്തെ കമ്പനിക്കുണ്ടായിരുന്ന 500 ദശലക്ഷം പൗണ്ടിന്‍റെ പ്രവർത്തന നഷ്ടം പരിഹരിക്കാൻ സർക്കാർ ലഗുലേറ്ററായ ‘’ഓഫ്ജെം’’ നൽകിയ അനുമതിയുടെ മറവിൽ വൻ നിരക്കു വർദ്ധനയിലൂടെയാണ് എല്ലാ നഷ്ടവും പരിഹരിച്ച് കമ്പനി മികച്ച നേട്ടം കൈവരിച്ചത്.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ യുകെയിലെ ഉയർന്ന ഗ്യാസിന്‍റെയും വൈദ്യുതിയുടെയും വിലയിൽ ബ്രിട്ടനിലെ സാധാരണക്കാർ വട്ടം തിരിയുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ ലാഭത്തിൻെറ വാർത്ത പുറത്തുവരുന്നത്. ബ്രിട്ടനിൽ ഒരുവർഷത്തിനിടെ ഉണ്ടായ കനത്ത ജീവിത ചെലവ് വർദ്ധനയിൽ മുഖ്യ പങ്കുവഹിച്ചത് എനർജി വിലയിലെ വർദ്ധനവാണ്. രാജ്യത്താകെ ബ്രിട്ടിഷ് ഗ്യാസിന് 75 ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്.

വർദ്ധിച്ച് വരുന്ന വിലവർദ്ധനവും മറ്റും ഋഷി സുനക് സർക്കാരിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇത് ദൃശ്യമായിരുന്നു. കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയ്ക്കായിരുന്നു ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഋഷി സുനക് സർക്കാരിന് ഇരുട്ടടിയയായി കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000 -ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഇന്ധനവും വാതകങ്ങളും സംബന്ധിച്ച സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ടോറിയുടെ മുൻനിര ശബ്ദമായ ക്രിസ് സ്കിഡ്മോർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം റിഫോം യുകെ പാർട്ടിയുടെ ഡെപ്യൂട്ടി കോ-ലീഡർ ബെൻ ഹബീബ് വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പിൽ 13% വോട്ട് നേടി. ഇതുവരെയുള്ള പാർലമെൻ്റിലെ ഒരു ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം പാർട്ടി കാഴ്ചവെച്ചതെന്ന് ഹബീബ് പ്രതികരിച്ചു.

തെക്ക്-കിഴക്കൻ ലണ്ടനിലെ ലെവിഷാമിൻ്റെ മേയർ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഡമിയൻ ഈഗൻ, 11,1176 വോട്ടുകൾ ലഭിച്ചു. അതേസമയം രണ്ടാം സ്ഥാനത്ത് എത്തിയ കൺസർവേറ്റീവിൻ്റെ സ്ഥാനാർത്ഥി സാം ബ്രോമിലിക്ക് 8,675 വോട്ടുകളാണ് ലഭിച്ചത്. കിംഗ്‌സ്‌വുഡിലും വെല്ലിംഗ്‌ബറോയിലും ലേബർ നേടിയ വിജയത്തോടെ ഈ പാർലമെൻ്റിൻ്റെ കാലത്ത് കൺസർവേറ്റീവുകൾ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളുടെ എണ്ണം പത്തായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ പതിനാറുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റം ആരോപിച്ച് 15 വയസ്സുള്ള രണ്ട് സ്കൂൾ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്തിയിട്ടിയില്ലാത്ത ഇരയെ വൈകുന്നേരം 6 മണിയോടെ റാൺസ്‌ലി പാർക്കിൽ മുഖംമൂടി ധരിച്ച രണ്ട് പേർ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പതിനാറുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

നിലവിൽ പ്രതികൾ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ നോൾ വെസ്റ്റ് ഏരിയയിൽ പതിനഞ്ചും പതിനാറും വയസ്സുള്ള മേസൺ റിസ്റ്റ്, മാക്സ് ഡിക്സൺ എന്നിവർ കൊല്ലപ്പെട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം നടന്നിരിക്കുന്നത്. യുവാക്കൾക്കിടയിൽ ആയുധങ്ങൾ കൊണ്ടുനടക്കുന്ന പ്രവണത വർദ്ധിച്ച് വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ ശല്യം ദിനംപ്രതി കൂടിവരികയാണെന്നും പാർക്കുകളിലും മറ്റും സംഘം ചേർന്ന് മയക്കുമരുന്ന് കച്ചവടങ്ങൾ വരെ നടക്കുന്നതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സംഭവത്തെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് ക്രൈം കമ്മീഷണർ മാർക്ക് ഷെൽഫോർഡ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved