Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആറ് വർഷം കഴിയുമ്പോൾ യുകെയിലെ മുൻനിര വാഹന നിർമ്മാതാക്കൾ പെട്രോളോ ഡീസലോ ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേയ്ക്ക് മാറുമെന്നാണ് പ്രധാന കാർ ബ്രാൻഡുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് പൂർണ്ണമായും സമീപഭാവിയിൽ ഒഴിവാകുന്നതിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില പരമാവധി കുറയുന്നതിനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുന്നുണ്ട്. തുടക്കകാലത്ത് ചാർജിങ് പോയന്റുകൾ വ്യാപകമല്ലാതിരുന്നത് ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . എന്നാൽ രാജ്യമൊട്ടാകെ ഈ പരിമിതിയെ മറികടക്കാൻ നിലവിൽ ആയിട്ടുണ്ട് .

ഇലക്ട്രിക് കാറുകൾക്ക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഇല്ല, അതായത് പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ ഓടുമ്പോൾ മലിനീകരണം ഉണ്ടാക്കുന്ന പുക പുറപ്പെടുവിക്കുന്നില്ല. 2030 ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനം 2035 ലേയ്ക്ക് മാറ്റിയതായി പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും തങ്ങൾ അധികാരത്തിലെത്തിയാൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വിൽപന മുൻധാരണ പ്രകാരം 2030 കളിൽ നിരോധിക്കും എന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ അഭിപ്രായ സർവേകൾ നൽകുന്ന സൂചന അനുസരിച്ച് ലേബർ പാർട്ടി അധികാരത്തിൽ വരാൻ സാധ്യതയാണ് ഉള്ളത്. 2030 ഓടെ സാധാരണ വാഹന നിർമ്മാണം നിർത്താനുള്ള കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ ഈ സാഹചര്യം ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ബെൻഫ്ലീറ്റിൽ നിന്ന് അനിത കോശി എന്ന മലയാളി പെൺകുട്ടിയെ കാണാതായി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് എസ്എക്സ് പോലീസ് അറിയിച്ചു. 15 വയസ്സുള്ള പെൺകുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്.

കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാൻഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതർ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു.

ഇന്നലെ ജൂൺ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനിൽ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തതായാണ് പോലീസ് കരുതുന്നത്. ഈ സമയത്ത് ലണ്ടനിലേക്ക് യാത്ര ചെയ്തവർക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 999 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. എസ്എക്സ് പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പെൻ്റിതിൽ മലയാളി നേഴ്സ് മരണമടഞ്ഞു. പതിനഞ്ച് വർഷത്തിൽ അധികമായി ഇവിടെ നേഴ്സായി ജോലി ചെയ്തു വരുകയായിരുന്ന ഷൈനി ജോഷിയാണ് മരണമടഞ്ഞത്. 54 വയസ്സ് പ്രായമായ ഷൈനിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് അറിയാൻ സാധിച്ചത്.

ഷൈനി കുറെ നാളായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു പാലാ രാമപുരം അലുപ്പിള്ളിൽ കുടുംബാംഗമായ ഷൈനി പെൻറിതിലെ മലയാളി സമൂഹത്തിൽ സജീവമായ ഇടപെടൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോൾ ആണ് ഭർത്താവ്. മക്കൾ: നേഹ റോസ് ജോഷി, റിയ ജോഷി. പൊതു ദർശനത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഷൈനി ജോഷിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റ് ഒട്ടനവധി സാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ യുകെയിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ജീവിത ചിലവിൽ ഉണ്ടായ വർദ്ധനവ് കാര്യമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ജീവിത ചിലവിലുണ്ടായിരിക്കുന്ന വർദ്ധനവ് മൂലം 50 ശതമാനത്തിലധികം വിദ്യാർഥികൾക്കും പഠനത്തോടൊപ്പം ദീർഘനേരം ജോലി ചെയ്യേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പലരും ആഴ്ചയിൽ രണ്ട് ദിവസം ശമ്പളമുള്ള ജോലികൾ ചെയ്യാൻ നിർബന്ധിതരാവുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ സാഹചര്യം വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിച്ചേക്കാമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജീവിത ചിലവ് വർദ്ധനവിനെ പിടിച്ചുനിർത്താൻ കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതിന്റെ അതൃപ്തി അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് എതിരാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്.


ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപി) 10,000 ഫുൾടൈം യുകെ ബിരുദധാരികളിൽ നടത്തിയ ഒരു സർവേയിൽ 56% പേരും അവർ പഠിക്കുന്ന സമയത്ത് ശരാശരി 14.5 മണിക്കൂർ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വരുന്നത്. ഇത് സമ്പന്ന വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ പഠനനിലവാരത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ഇത് പലരീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ വിഭജനം വർദ്ധിക്കുന്നതിന് കാരണമാകും. മിക്ക വിദ്യാർത്ഥികളും ജോലിചെയ്യുകയും അവർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു, ഈ പ്രവണത തുടർന്നാൽ മുഴുവൻ സമയ പഠനം പലർക്കും അപ്രായോഗികമായിരിക്കാമെന്ന് ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോസ് സ്റ്റീഫൻസൺ പറഞ്ഞു. ജീവിതചിലവ് പ്രതിസന്ധി രൂക്ഷമായതോടെ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ അനുപാതം ഇരട്ടിയായതായി നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് (എൻയുഎസ്) ഒരു പുതിയ റിപ്പോർട്ടിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തിൽ, 14% വിദ്യാർത്ഥികൾ NUS-നോട് ഒരു ഫുഡ് ബാങ്ക് ഉപയോഗിച്ചതായി പറഞ്ഞു, 2021-22 ൽ ഇത് 7% മാത്രം ആയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

1982-ൽ നോർത്താംപ്ടണിൽ നടന്ന നവജാത ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് 57 കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. 1982 മെയ് മാസത്തിൽ നഗരത്തിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 11 വർഷത്തിനു ശേഷം 1993 – ല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.


നോർത്താംപ്ടൺ പോലീസ് പ്രതികളെ പിടികൂടാൻ സാധിക്കാതിരുന്ന കേസുകളുടെ അവലോകനത്തെ തുടർന്ന് കേസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. 2023 – ൽ കേസിൽ പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതാണ് അറസ്റ്റിന് വഴിവെച്ചത് . നാല് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവങ്ങളെ കുറിച്ചുള്ള വളരെ സങ്കീർണമായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു.


അന്വേഷണം തുടരുകയാണെന്നും സംഭവങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായി പിടിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൊതു തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി അവരുടെ എക്കാലത്തെയും ഏറ്റവും താഴ്ന്ന ജനപിന്തുണയിൽ എത്തിയതായുള്ള അഭിപ്രായ സർവേകൾ പുറത്തുവന്നു. ഏറ്റവും പുതിയ റെഡ്ഫീൽഡ് & വിൽട്ടൺ സ്ട്രാറ്റജീസ് സർവേയിൽ കൺസർവേറ്റീവുകൾക്ക് വെറും 18 ശതമാനം പിന്തുണ മാത്രമെ ലഭിച്ചിട്ടുള്ളൂ. യുകെയിൽ അടുത്തയിടെ നടന്ന അഭിപ്രായ സർവേകളിൽ ടോറികൾക്ക് ഇത്ര താഴ്ന്ന പിന്തുണ കിട്ടുന്നത് ആദ്യമായാണ്.

രണ്ടുദിവസമായി നടത്തിയ സർവേയിൽ ലേബർ പാർട്ടി കൺസർവേറ്റീവുകളെക്കാൾ 24 പോയിന്റ് ആണ് ലീഡ് ചെയ്യുന്നത്. സർ കെയർ സ്റ്റാർമറിൻ്റെ പാർട്ടിക്ക് 42 ശതമാനം പിന്തുണയാണ് അഭിപ്രായ സർവേകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്. നൈജൽ ഫാരേജിൻ്റെ റിഫോം യുകെ 17 ശതമാനം പിന്തുണയാണ് നേടിയിരിക്കുന്നത്. ഇത് ടോറികളേക്കാൾ ഒരു ശതമാനം മാത്രം കുറവാണ്. അതേസമയം ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 ശതമാനം വോട്ട് ഷെയർ ലഭിച്ചു.


ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് തറവാട് ലീഡ്സ്സിന് പത്ത് വയസ്സ് തികഞ്ഞു. വളരെ വിപുലമായ പരിപാടികളോടെയാണ് തറവാട് ലീഡ്‌സ് പത്താമത് വാർഷികം ആഘോഷിച്ചത്. ജൂൺ രണ്ട് ഞായറാഴ്ച ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റിൽ നടന്ന ആഘോഷ പരിപാടികളിൽ ലീഡ്സ് സിറ്റി കൗൺസിൽ ലോർഡ് മേയർ അബിഗെയിൽ മാർഷാൾ കാറ്റുംഗ് തറവാട് ലീഡ്സിൻ്റെ പുതിയ സംരംഭമായ ചാറ്റി കഫെ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ആദ്യത്തെ ബ്ലാക് മേയർ ഓഫ് ലീഡ്സ് എന്നറിയപ്പെടുന്ന മുൻ മേയർ ഐലിൻ ടെയ് ലർ ചടങ്ങിൽ സന്നിഹിതയായിരുന്നു.

2014 ൽ തറവാട് പ്രവർത്തനമാരംഭിച്ച സമയം മുതൽ തറവാടിൻ്റെ സ്ഥിരം സന്ദർശകരായ മലയാളികൾ ഉൾപ്പെടെ നിരവധി പാശ്ചാത്യർ ആഘോഷ പരിപാടികളിൽ ക്ഷണിതാക്കളായിരുന്നു. പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഭക്ഷണങ്ങളടങ്ങിയ മെനു ആയിരുന്നു പത്താമത് വാർഷികാഘോഷങ്ങളുടെ പ്രധാനയിനം.

“ചാറ്റി കഫെ” ഏകാന്തതയനുഭവിക്കുന്നവർക്ക് പരസ്പരം സംവദിക്കാനുതകുന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് ചാറ്റി കഫെ കൊണ്ടുദ്ദേശിക്കുന്നത്. തറവാട് ലീഡ്സിൽ തുടങ്ങിയ കാലം മുതൽ തറവാടിലെ സ്ഥിരം സന്ദർശകരായ നൂറിലധികം കസ്റ്റമേഴ്സുണ്ട്. പ്രാദേശികരായ പാശ്ചാത്യരാണധികവും. ചാറ്റി കഫെ തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാശ്ചാത്യരായ പ്രായം ചെന്ന ഒരു ദമ്പതികൾ പത്ത് വർഷമായിട്ട് റെസ്റ്റോറൻ്റിൽ വരാറുണ്ടായിരുന്നു. സ്ഥിരമായി വരുന്ന അവർ എല്ലാ ആഴ്ചയിലും വരുന്നത് ഒരേ ദിവസമാണ്. അതുപോലെ ഒരേ ടേബിളിൽ തന്നെയാണ് അവർ ഇരിക്കുന്നതും. കഴിക്കുന്ന ഭക്ഷണവും എല്ലാ ആഴ്ചയിലും ഒന്നുതന്നെ. ഭക്ഷണം കഴിക്കുന്നതിനപ്പുറം തറവാടിൻ്റെ സ്റ്റാഫിനോട് സംസാരിക്കാനാണ് അവർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. റിട്ടെയറായ അവർക്ക് ജീവിതത്തിൽ ഏകാന്തത അനുഭപ്പെടുന്നതുകൊണ്ടാകണം അവർ സ്ഥിരമായി റെസ്റ്റോറൻ്റിൽ വരുന്നതും ഞങ്ങളോട് സംസാരിക്കാൻ താല്പര്യപ്പെടുന്നതും എന്ന് ഞങ്ങൾ പതിയെ മനസ്സിലാക്കി തുടങ്ങി. ജീവിത പങ്കാളി നഷ്ടപ്പെട്ടവരും മക്കളാൽ തഴയപ്പെട്ടവരും പലതരത്തിലും ദുഃഖത്തിലായവരുമൊക്കെ പതിവായി റെസ്റ്റോറൻ്റിൽ എത്തി ധാരാളം സമയം ഞങ്ങളോടെപ്പം ചെലവഴിക്കാറുണ്ട്. വളരെ വൈകാരികമായി റെസ്റ്റോറൻ്റിൽ നടക്കുന്ന നിരവധി സംഭവങ്ങളിൽ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഇതിൽ നിന്നും ഉടലെടുത്ത ഒരാശയമാണ് ‘ചാറ്റി കഫേ’ എന്ന് തറവാടിൻ്റെ ഡയറക്ടർമാരിലൊരാളായ സിബി ജോസ് പറഞ്ഞു.

എല്ലാ തിങ്കളാഴ്ച്ചയുമാണ് ചാറ്റി കഫേ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി തറവാട്ടിലെത്തുന്ന ഏകാന്ത ജീവിതം നയിക്കുന്ന ആർക്കും ചാറ്റി കഫേയിലെത്താം. അങ്ങനെയെത്തുന്നവരെ കേൾക്കാനും അവർക്ക് മാനസികമായ സപ്പോർട്ടുകൊടുക്കാനും അതുപോലെ അവർക്ക് തികച്ചും സൗജന്യമായി ഭക്ഷണം കൊടുക്കാനുമായിട്ടുള്ള രീതിയിലാണ് ചാറ്റി കഫെ രൂപപ്പെടുത്തിയിരിക്കുന്നത്.

തറവാട് ലീഡ്സ്സിൻ്റെ വളർച്ചയ്ക്ക് ഒരുപാട് സപ്പോർട്ട് തന്നവരാണ് പ്രാദേശികരായ ലീഡ്സുകാർ. അന്നവർ ആരോഗ്യപരമായി പാറി പറന്നു നടന്നവരായിരുന്നു. പ്രായാധിക്യത്താൽ ഇന്നവർ ഏകാന്ത ജീവിതത്തിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്നു. അവർക്കൊരു സപ്പോർട്ട് കൊടുക്കേണ്ടത് ഏറ്റവും അനിവാര്യഘടകമാണെന്ന് ഞങ്ങൾ ടീം തറവാട് വിശ്വസിക്കുന്നുവെന്ന് സിബി ജോസ് പറഞ്ഞു.

തറവാടിൻ്റെ പാർട്ണർമാരായ സിബിയുടെയും രാജേഷിൻ്റെയും ഭാര്യമാർ മനീഷയും നീതുവുമാണ് ചാറ്റി കഫേയ്ക്ക് നേതൃത്വം കൊടുക്കുന്നത്. സോഷ്യൽ വർക്കരായ ഇവർ പൂർണ്ണമായും ചാറ്റി കഫേയിൽ പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നത്.

2014 ലാണ് തറവാട് ലീഡ്സ്സ് പ്രവർത്തനം ആരംഭിക്കുന്നത്. അഞ്ച് സുഹൃത്തുകൾ പാർട്ണർമാരായ തറവാട് ലീഡ്സ് പേരുപോലെ തന്നെ ഒരു തറവാടിൻ്റെ എല്ലാ പ്രൗഡിയോടും കൂടിയാണ് പ്രവർത്തിക്കുന്നത്. യുകെയിലെ ഒട്ടുമിക്ക അവാർഡുകളും ഇതിനോടകം തറവാട് സ്വന്തമാക്കി കഴിഞ്ഞു. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം.

പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ, ഇന്ത്യൻ ക്രിറ്ററ്റ് ടീം ക്യാപ്റ്റൻ വിരാട് കോളി, സഞ്ചു സാംസൺ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.

ഏറ്റവും ഒടുവിൽ യോർക്ക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ 2024 ഒലിവർ അവാർഡ് നൈറ്റിൽ ശ്രദ്ധേയകേന്ദ്രമായി മാറിയത് തറവാടിൻ്റെ ഷെഫായ അജിത് കുമാറാണ്. ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ അജിത് കുമാർ തറവാട് ലീഡ്സ്സിനും യൂറോപ്പ് മലയാളികൾക്കും എന്നും അഭിമാനമാണ്.

ലീഡ്സ്സ് മെട്രോ സ്റ്റേഷനിൽ നിന്നും വെറും 200 മീറ്റർ മാറിയാണ് തറവാട് റെസ്‌റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യുകെയിൽ എവിടെ നിന്നുള്ളവർക്കും നിഷ്പ്രയാസം തവാട്ടിലെത്താൻ സാധിക്കും. വൈവിധ്യമാർന്ന രുചിയുടെ തറവാട്ടിലേയ്ക്ക് ടീം തറവാട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയതോതിൽ കൂടിയതായുള്ള വാർത്തകൾ പുറത്തുവന്നു . മാർച്ചിൽ 7.54 ദശലക്ഷമായിരുന്ന വെയിറ്റിംഗ് ലിസ്റ്റ് ഏപ്രിൽ അവസാനം 7.57 ദശലക്ഷത്തിലെത്തിയതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത് . ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും വൻ തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


എൻ എച്ച്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സമയത്ത് ഋഷി സുനക് പറഞ്ഞിരുന്നു. സർക്കാർ സ്വീകരിച്ച പല നടപടികൾ മൂലം വെയിറ്റിംഗ് ലിസ്റ്റ് കുറയുന്നതിന്റെ സൂചനകൾ വന്നിരുന്നു. നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് കഴിഞ്ഞ സെപ്റ്റംബറിനെക്കാൾ കുറവാണ്. സെപ്റ്റംബർ മാസത്തിലാണ് എൻഎച്ച്എസിൽ റെക്കോർഡ് വെയിറ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷം രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ആഴ്ചകളിൽ വെയിറ്റിംഗ് ലിസ്റ്റ് കുറയുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.


എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളുടെ താളപ്പിഴകളാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി പ്രധാനമായും ആയുധമാക്കുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനും നവീകരണത്തിനുമാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം പ്രശ്നങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയായേക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഘാനയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള വിമാനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്തു. 166 കിലോഗ്രാം കൊക്കെയ്ൻ ആണ് ഇവർ യുകെയിലേക്ക് കടത്താൻ ശ്രമിച്ചത് . ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിലാണ് പ്രതികൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇത്രയും മയക്കുമരുന്നിന് ഏകദേശം 5 മില്യൺ പൗണ്ട് വിലമതിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഘാനയിലെ നാർക്കോട്ടിക് കൺട്രോൾ കമ്മീഷൻ (NACOC) ആണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത് . ആറ് സ്യൂട്ട്കേസുകൾക്കിടയിൽ ആയിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തോട് അനുബന്ധിച്ച് രണ്ടു പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാർക്ക് മയക്കുമരുന്ന് കൈമാറിയ ഘാനയിൽ നിന്നുള്ളവർ ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.

2002 -ൽ ബ്രിട്ടനിലേയ്ക്ക് 3 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കൈയ്ൻ കടത്താൻ ശ്രമിച്ച സംഘത്തെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇവർ 28 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2021 ആഗസ്റ്റിൽ ഹീത്രൂ എയർപോർട്ടിൽ വച്ച് 6 കിലോ കൊക്കയിനുമായി വന്നയാൾ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘങ്ങൾ ഘാനയിൽ സജീവമാണ്. കർശനമായ നിയമ നിർമ്മാണത്തിലൂടെ രാജ്യത്തെ മയക്കുമരുന്ന് വിപണിയെയും സംഘങ്ങളെയും അടിച്ചമർത്താനുള്ള ശ്രമത്തിലാണ് ഘാന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിനു ഭവന നിർമ്മാണത്തിനും കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിനും പണം കണ്ടെത്താൻ സമ്പന്ന വിഭാഗത്തിൽ പെട്ടവർക്ക് നികുതി വർദ്ധിപ്പിക്കുമെന്ന് ഗ്രീൻ പാർട്ടി പ്രകടനപത്രികയിൽ വ്യക്തമാക്കി. പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുന്നതും 50,270 പൗണ്ടിനു മുകളിൽ വാർഷിക വേതനത്തിൽ നാഷണൽ ഇൻഷുറൻസ് (NI) ഉയർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. നികുതി വർദ്ധനവിന്റെ കാര്യത്തിൽ സത്യസന്ധമായ നിലപാട് എടുക്കുന്ന ഒരേയൊരു പാർട്ടി തങ്ങളുടെതാണെന്ന് ഗ്രീൻ പാർട്ടി നേതാവ് അഡ്രിയാൻ റാംസെ പറഞ്ഞു,


അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി സംസാരിക്കാൻ പാർലമെൻറിൽ പാർട്ടിയുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും റാംസെ പറഞ്ഞു. 2030 ഓടെ സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി പ്രതിവർഷം 50 ബില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത്. തങ്ങൾ വിജയിക്കുമെന്ന് കരുതുന്ന 4 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.10 മില്യണിലധികം മൂല്യമുള്ള ആസ്തികൾക്ക് 1ശതമാനവും 1 ബില്യൺ പൗണ്ടിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾക്ക് 2ശതമാനവും പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത് .

മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.

RECENT POSTS
Copyright © . All rights reserved