Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗികളുടെ ഡിസ്ചാർജ് വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം ലണ്ടനിലെ ചെൽസിയിലും വെസ്റ്റ്മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും പരീക്ഷിച്ചു. രോഗികളെ വീട്ടിലേയ്ക്ക് അയയ്ക്കുന്നതിന് ആവശ്യമായ രേഖകൾ പ്ലാറ്റ്‌ഫോം സ്വയമേവ പൂർത്തിയാക്കും. ഇതുവഴി മണിക്കൂറുകളോളം കാലതാമസം ലാഭിക്കാൻ ആശുപത്രികൾക്ക് സാധിക്കും.

രോഗനിർണ്ണയം, പരിശോധനാ ഫലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഈ സാങ്കേതികവിദ്യ മെഡിക്കൽ രേഖകളിൽ നിന്ന് വേർതിരിച്ചെടുത്ത്, ഡിസ്ചാർജ് സമ്മറികൾ തയ്യാറാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. രോഗികൾ ആശുപത്രി വിടുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ഈ സമ്മറികൾ പിന്നീട് ആരോഗ്യ സംരക്ഷണ ജീവനക്കാർ അവലോകനം ചെയ്ത് ഡിസ്ചാർജ് അല്ലെങ്കിൽ റഫറലുകൾ സ്ഥിരീകരിക്കും. നിലവിലുള്ള സംവിധാനം പലപ്പോഴും നീണ്ട കാത്തിരിപ്പിന് കാരണമാകുന്നുണ്ട്. ഡോക്ടർമാർ പലപ്പോഴും ഈ ഫോമുകൾ പൂരിപ്പിക്കാൻ വൈകുന്നുവെന്നതാണ് ഇതിന് കാരണം.

ഡോക്ടർമാർക്ക് പേപ്പർവർക്കുകളിൽ കുറച്ച് സമയം ചെലവഴിക്കാനും രോഗികളെ പരിചരിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനും പുതിയ ഉപകരണം സഹായകരമാകും. ഇതോടെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എൻഎച്ച്എസിനെ ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യാനുള്ള സർക്കാരിന്റെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉപകരണം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എൻ എച്ച് എസ് ഫെഡറേറ്റഡ് ഡേറ്റാ പ്ലാറ്റ്‌ഫോമിലാണ് ഈ ഉപകരണം ഹോസ്റ്റ് ചെയ്യുന്നത്. പൊതു സേവനങ്ങളിലുടനീളം മറ്റ് എ ഐ നവീകരണങ്ങളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിനും അടിയന്തിര പരിശോധനകൾ നടത്തുന്നുന്നതിനും എൻഎച്ച്എസ് എഐ ഉപയോഗിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്ന് നാല് പേർ 200 പൗണ്ട് (ഏകദേശം ₹21,000) ബിൽ വരുന്ന ആഹാരം കഴിച്ചതിന് പിന്നാലെ ബിൽ അടയ്ക്കാതെ ഇറങ്ങിയോടി. ഓഗസ്റ്റ് 4 ന് രാത്രി 10:11 ഓടെയാണ് സാഫ്രോൺ റെസ്റ്റോറന്റിൽ നാടകീയ സംഭവം അരങ്ങേറിയത്. ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പങ്കിട്ട സിസിടിവി ദൃശ്യങ്ങളിൽ പുരുഷന്മാർ റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കുന്നതും ഭക്ഷണം കഴിച്ചതിന് പിന്നാലെ പുറത്തേയ്ക്ക് ഓടുന്നതും കാണാം. ഇതിന് പിന്നാലെ ഒരു ജീവനക്കാരൻ അവരെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

ലാംബ് ചോപ്‌സ്, കറികൾ, മറ്റ് വിഭവങ്ങൾ എന്നിവയുൾപ്പെടെ 197.30 പൗണ്ടിന്റെ ഭക്ഷണമാണ് ഇവർ ഓർഡർ ചെയ്‌ത്‌ കഴിച്ചതെന്ന് റസ്റ്റോറന്റ് ജീവനക്കാർ പറയുന്നു. ഇവർ പിന്നീട് ഫേസ്ബുക്ക് വഴി ഈ ബിൽ പങ്കിട്ടു. ഈ ബില്ലിൽ 5.60 പൗണ്ടിന് നാല് പോപ്പഡോമുകൾ, 2.20 പൗണ്ടിന് ഒരു ചട്ണി ട്രേ, 24 പൗണ്ടിന് ആട്ടിറച്ചി, 30 പൗണ്ടിന് ചിക്കൻ ചാറ്റ്, 28 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മെയിനുകൾ, 32 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മസാലകൾ, 11 പൗണ്ടിന് അരി, 12 പൗണ്ടിന് ഗാർലിക് നാൻ, 12 പൗണ്ടിന് ചപ്പാത്തി, 4.50 പൗണ്ടിന് ചിപ്‌സ്, 36 പൗണ്ടിന് ഒമ്പത് കുപ്പി കോക്ക് എന്നീ വിഭവങ്ങളാണ് കാണുന്നത്. സംഭവത്തിൽ മോഷണ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് സ്ഥിരീകരിച്ചു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതിനെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസ്താവന പുറപ്പെടുവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വെടിനിർത്തൽ കരാറിലെത്താൻ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും യുദ്ധാവസാനത്തിലേക്ക് എക്കാലത്തേക്കാളും നാം അടുത്തിരിക്കുന്നു എന്നാണ് ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

ഉച്ചകോടി റഷ്യ – ഉക്രയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വൻ ചുവടുവെയ്പ്പായാണ് ലോകമെങ്ങും കൊണ്ടാടിയത്. എന്നാൽ വലിയ പുരോഗതി ഉണ്ടായി എന്ന് മുൻപ് പറഞ്ഞിട്ടും വ്യക്തമായി കരാറിൽ എത്തിച്ചേരാൻ നേതാക്കൾക്ക് ആയില്ല. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയില്ലാതെ സമാധാന കരാറിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ധേയമായി. നിലവിൽ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉക്രയിന് വലിയ പിൻതുണയാണ് നൽകുന്നത്.


കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ട്രംപിനെ കാണാൻ സെലെൻസ്‌കി തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്നുണ്ട്. ആങ്കറേജ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, ശനിയാഴ്ച രാവിലെ സർ കെയർ സ്റ്റാർമർ പാശ്ചാത്യ സഖ്യകക്ഷികളുമായി സംസാരിച്ചിരുന്നു .ഏതൊരു കരാറിന്റെയും ഭാഗമായി ഉക്രെയ്നിന് ശക്തമായ സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിന് യൂറോപ്പിനൊപ്പം അമേരിക്കയും കാണിക്കുന്ന തുറന്ന മനസ്സിനെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഒരു ഇടക്കാല വെടി നിർത്തലല്ല യുദ്ധത്തിൻറെ ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ശനിയാഴ്ച ട്രംപുമായുള്ള ഒരു ഫോൺ സംഭാഷണത്തിന് ശേഷം സെലെൻസ്‌കി പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം പ്രസിദ്ധീകരിച്ച എ – ലെവൽ ഫലങ്ങളിൽ ഏറ്റവും നല്ല പ്രകടനമാണ് യുകെയിലെ വിദ്യാർത്ഥി വിദ്യാർഥിനികൾ കാഴ്ചവെച്ചത്. മലയാളി കുട്ടികളും നല്ല വിജയം നേടി. അതുകൊണ്ടു തന്നെ മിക്കവർക്കും ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ ആഗ്രഹിച്ചിരുന്ന കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും ലണ്ടനിലെ കുട്ടികളുടെ പ്രകടനങ്ങൾ ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിലെ കുട്ടികൾ നേടിയ ഗ്രേഡുകളും തമ്മിലുള്ള അന്തരം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്. ഇതിന് പിന്നാലെ ലണ്ടനിലെ സ്കൂളുകൾ മുൻനിരയിൽ എത്താനുള്ള കാരണങ്ങൾ ആണ് മാധ്യമങ്ങളിൽ വാർത്തയാകുന്നത്. തലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ ബ്ലെയർ സർക്കാർ കൊണ്ടുവന്ന ലണ്ടൻ ചലഞ്ചാണ് ഇതിന് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പ്രതിവർഷം 40 മില്യൺ പൗണ്ട് ആണ് ഈ പദ്ധതിയിൽ സർക്കാർ വകയിരുത്തുന്നത്. ഉയർന്ന ശതമാനവും സാംസ്കാരിക പൈതൃകവും കാരണം മികച്ച അധ്യാപകർ ലണ്ടനിൽ ജോലി ചെയ്യാൻ കൂടുതൽ താൽപര്യപ്പെടുന്നതാണ് മറ്റൊരു കാരണം. കുടിയേറ്റമാണ് മറ്റൊരു ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കുടിയേറ്റത്തിലൂടെ ലണ്ടനിൽ എത്തുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാൻ ബദ്ധശ്രദ്ധാലുക്കളാണ്.

എ – ലെവൽ റിസൾട്ട് പുറത്തുവന്നതിനുശേഷം രാജ്യമൊട്ടാകെ പ്രാദേശികമായി നിലനിൽക്കുന്ന അസമത്വങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രാദേശികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഫണ്ട് നൽകി സ്ഥിതി മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരും. ലണ്ടനിലെ സ്കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ ലണ്ടൻ ചലഞ്ച് പോലുള്ള ധനസഹായ പദ്ധതികൾക്കായി പ്രാദേശിക തലങ്ങളിൽ നിന്ന് കൂടുതൽ ആവശ്യങ്ങൾ ഉയർന്നു വരുന്നത് സർക്കാരിന് തലവേദനയാകും.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭിണിയായ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ചു വീഴ്ത്തി ഗർഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. 20 വയസ്സുള്ള ആഷിർ ഷാഹിദിനാണ് അമിത വേഗത്തിലും അശ്രദ്ധമായും കാറോടിച്ചതിന് ശിക്ഷ ലഭിച്ചത്. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ നടന്ന സംഭവത്തിൽ 31 കാരിയായ രഞ്ജു ജോസഫിന് ഗുരുതര പരുക്കേൽക്കുകയും ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. 30 മൈൽ മാത്രം വേഗപരിധിയുള്ള സ്ഥലത്ത് പ്രതി അമിത വേഗത്തിൽ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.

 

അപകടത്തെ തുടർന്ന് 2024 സെപ്റ്റംബർ 29 ന് വൈകുന്നേരം രഞ്ജു ജോസഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മകൻ ഒലിവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തര സി-സെക്ഷൻ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതിയുടെയും മുൻ സീറ്റിലിരുന്ന 17 വയസ്സ് പ്രായമുള്ള സഹോദരൻറെയും ഫോണുകളിൽ നിന്ന് നിർണ്ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്. കൂട്ടിയിടി കഴിഞ്ഞ് പ്രതികൾ അപകടത്തിന് കാരണമായ കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന ശിക്ഷയെ കുറിച്ച് ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയത് നിർണ്ണായക തെളിവായി.


യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതി റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. സംഭവം നടന്ന ഉടനെ തന്നെ വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ രഞ്ജു ജോസഫും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന രഞ്ജു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭപാത്രത്തില്‍ ഒരു മനുഷ്യ ഭ്രൂണം ഇംപ്ലാന്റേഷൻ ചെയ്യുന്നതിന്റെ തത്സമയ 3D ഫൂട്ടേജ് ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ. സിന്തറ്റിക് ഗർഭപാത്രം ഉപയോഗിച്ചുള്ള പ്രക്രിയയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇംപ്ലാന്റേഷൻ സ്വാഭാവികമായി എങ്ങനെ സംഭവിക്കുന്നുവെന്ന് ഗവേഷകരെ മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഈ വീഡിയോ സഹായകരമാകും.

ഭ്രൂണങ്ങൾ നൽകിയ ബാഴ്‌സലോണയിലെ ഡെക്‌സിയസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ എഞ്ചിനീയറിംഗ് ഓഫ് കാറ്റലോണിയ (IBEC) ആണ് പഠനം നടത്തിയത്. ഭ്രൂണങ്ങൾ സ്വയം പൂർണ്ണമായി ഉൾച്ചേരുന്നതിന് ശക്തിയോടെ ഗർഭാശയത്തിലേക്ക് വന്നിടിക്കുമെന്ന് പഠനം വെളിപ്പെടുത്തിയതായി പ്രമുഖ ഗവേഷകനായ സാമുവൽ ഓജോസ്നെഗ്രോസ് പറഞ്ഞു. ഇംപ്ലാന്റേഷൻ സമയത്ത് ചില സ്ത്രീകൾക്ക് വയറുവേദനയും നേരിയ രക്തസ്രാവവും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

കൊളാജനും ഗർഭാശയ കലകളും ഉപയോഗിച്ച് നിർമ്മിച്ച ഒരു പ്രത്യേക ജെൽ പ്ലാറ്റ്‌ഫോം ഗവേഷണ സംഘം സൃഷ്ടിച്ചു. ഇത് ഭ്രൂണങ്ങളെ നിയന്ത്രിത സാഹചര്യങ്ങളിൽ ശരീരത്തിന് പുറത്ത് ഇംപ്ലാന്റ് ചെയ്യാൻ അനുവദിക്കും. മനുഷ്യരുടെയും എലികളുടെയും ഭ്രൂണങ്ങളെ ഗവേഷകർ പഠിച്ചു. എലിയുടെ ഭ്രൂണങ്ങൾ ഗർഭാശയത്തിന്റെ ഉപരിതലത്തിൽ മാത്രമേ പറ്റിപ്പിടിച്ചിരിക്കുന്നുള്ളൂവെന്നും, മനുഷ്യ ഭ്രൂണങ്ങൾ അകത്തു നിന്ന് വളരുന്നതിന് മുമ്പ് പൂർണ്ണമായും ഗർഭാശയ കലയിലേക്ക് പ്രവേശിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇംപ്ലാന്റേഷൻ പ്രക്രിയ പരാജയപ്പെടുന്നതാണ് 60% ഗർഭം അലസലുകൾക്കും കാരണം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

2022 – ൽ യുകെ സർക്കാർ രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ വ്യക്തിപരമായ വിവരങ്ങൾ ചോർന്ന ഒരു അഫ്ഗാൻ പൗരനെയും കുടുംബാംഗങ്ങളെയും ഉടൻ നാടു കടത്തുന്നതിനായി പാകിസ്ഥാനിൽ കസ്റ്റഡിയിലെടുത്തു. പിതാവിന്റെ സൈനിക ബന്ധങ്ങൾ കാരണം അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചയച്ചാൽ കുടുംബാംഗങ്ങളുടെ ജീവൻ നഷ്ടമാകുവോ എന്ന ഭയം അഫ്ഗാൻ സ്വദേശിയുടെ മകൻ പറയുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേയ്ക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.

2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ നിരവധി പേരെ സർക്കാർ യുകെയിലേക്ക് മാറ്റിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്നാണ് താലിബാൻെറ അവകാശവാദം. എന്നാല്‍ ഇതിന് വിപരീതമായാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തതിനുശേഷം ഈ കുടുംബം യുകെയുടെ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസി (ARAP) യിൽ അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രാലയം ഇവരുടെ അപേക്ഷ അംഗീകരിച്ചു. നടപടിക്രമങ്ങൾ തീരുവാൻ 2024 ഒക്ടോബർ മുതൽ ഇവർ പാകിസ്ഥാനിൽ കഴിഞ്ഞു. എന്നാൽ ഈ കാലയളവിൽ നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞതിനാണ് ഇവർ പാകിസ്ഥാനിൽ പിടിയിലായത്. കുടുംബത്തിലെ കുട്ടികളെ പോലും തടങ്കൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. 2022-ലെ ഡേറ്റാ ലംഘനം യുകെയിൽ പുനരധിവാസം തേടുന്ന ഏകദേശം 19,000 അഫ്ഗാനികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് എ-ലെവൽ, ടി-ലെവൽ, ബിടെക് നാഷണൽ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടവുമായി മലയാളിൽ കുട്ടികൾ മുന്നിലെത്തി. മൂന്ന് എ സ്റ്റാർ, ഒരു എ ഗ്രേഡു എന്നിവ കരസ്ഥമാക്കി ഹെയർഫോർഡിലെ സെറ ബിൽബി എ ലെവൽ പരീക്ഷയിൽ ശ്രദ്ധേയമായ വിജയം നേടി. ബയോളജി, കെമിസ്ട്രി, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ എ സ്റ്റാർ ഗ്രേഡ് ആണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഇംഗ്ലീഷിന് എ ഗ്രേഡും നേടിയ സെറ ഫാർമക്കോളജി പഠനത്തിനായുള്ള ഒരുക്കത്തിലാണ്. കോട്ടയത്ത് മാന്നാനം ആണ് സെറ ബിൽബിയുടെ കുടുംബം. ഹെർഫോർഡ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ബിൽബി തോമസ്, റാണി കുര്യൻ എന്നിവരാണ് മാതാപിതാക്കൾ. പത്താം ക്ലാസ് വിദ്യാർഥിനിയായ സോന ഏക സഹോദരി ആണ് .

ഈ വർഷം ഉയർന്ന എ-ലെവൽ ഫലങ്ങൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. , ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ 28.3% പേർ എ* അല്ലെങ്കിൽ എ ഗ്രേഡ് നേടി . എന്നാൽ കഴിഞ്ഞ വർഷം ഇത് 27.8% ആയിരുന്നു. വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചതോടെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച എ – ലെവൽ പരീക്ഷാ ഫലമാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയിലുടനീളം ഏഴ് വർഷത്തിനിടെ ആദ്യമായി ഈ വർഷത്തെ മികച്ച എ-ലെവൽ ഗ്രേഡുകളിൽ ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ലണ്ടനും മോശം റിസൾട്ട് വന്നിരിക്കുന്ന ഇംഗ്ലണ്ടിലെ വടക്ക് കിഴക്കൻ മേഖലകളും തമ്മിലുള്ള അന്തരം വളരെ അധികം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്.

മുൻ വർഷങ്ങളിലേതു പോലെ എ – ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ contact . [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് കൗമാരക്കാരൻ അറസ്റ്റിലായി. വെസ്റ്റ് യോർക്ക് ഷെയറിൽ ആണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച രാത്രി ഹഡേഴ്സ്ഫീൽഡിലെ ഷീപ്രിഡ്ജ് റോഡിലുള്ള ഒരു ഫ്ലാറ്റിൽ ഒരു പെൺകുട്ടിയെ അബോധവസ്ഥയിൽ കണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു . പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പെൺകുട്ടി നേരിട്ട ക്രൂരത പുറത്തുവന്നത്.


ഹഡേഴ്സ്ഫീൽഡിൽ നിന്നുള്ള 16 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും ബലാത്സംഗത്തിനും സംശയിച്ച്‌ അറസ്‌റ്റു ചെയ്തു.ഇയാൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ് . പെൺകുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച കൂടുതൽ കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന അഭിപ്രായമാണ് പോലീസ് പ്രകടിപ്പിച്ചത്. സമാനമായ ഒരു സംഭവത്തിൽ കിർക്ക്ലീസിൽ 16 വയസ്സുള്ള ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയായതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിൽ ജൂണിൽ നേരിയ തോതിലുള്ള വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും, ആശുപത്രികൾ ഇപ്പോഴും ആവശ്യത്തിന് രോഗികളെ ചികിത്സിക്കുന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചികിത്സ ലഭിക്കാതെ തന്നെ രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രമുഖ മാധ്യമം ആയ ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ചെയ്തത് വഴിയാണ് കണക്കുകളിൽ കുറവുണ്ടായതെന്ന് ബിബിസി പറയുന്നു.

രോഗികൾ സുഖം പ്രാപിക്കുകയാണെങ്കിലോ, സ്വകാര്യ പരിചരണത്തിനായി പണം നൽകിയാലോ ഇനി അവർക്ക് ചികിത്സ ആവശ്യമല്ലെങ്കിലോ ആണ് രോഗികളെ നിയമപരമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുക. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഈ പ്രക്രിയ വർഷങ്ങളായി എൻഎച്ച്എസ് നടപ്പിലാക്കി വരികയാണ്. ഓരോ രോഗിയെ നീക്കം ചെയ്യുമ്പോഴും ആശുപത്രികൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ ലഭിക്കുന്നു.

എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 100,000 രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി രേഖകൾ കാണിക്കുന്നു. അതായത് പട്ടികയിൽ ഉണ്ടായിരുന്ന രോഗികളുടെ എണ്ണം നേരത്തെ പുറത്ത് വിട്ടതിനേക്കാൾ കൂടുതൽ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതിമാസം ശരാശരി 200,000-ത്തിലധികം നീക്കം ചെയ്യലുകൾ ഉണ്ടായിട്ടുണ്ടാകാം. കമ്പ്യൂട്ടർ പിശകുകൾ രോഗികളെ തെറ്റായി നീക്കം ചെയ്യുന്നതിനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സമീപകാലത്തായി ലിസ്റ്റിൽ ഉണ്ടായ കുറവുകൾ എൻഎച്ച്എസ് കൂടുതൽ രോഗികളെ ചികിത്സിച്ചതിനാലാണ് എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നഫീൽഡ് ട്രസ്റ്റിലെ ഡോ. ബെക്സ് ഫിഷർ പറഞ്ഞു. വാസ്തവത്തിൽ, റഫർ ചെയ്യപ്പെടുന്ന രോഗികളേക്കാൾ കുറച്ച് രോഗികളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അതേസമയം എൻഎച്ച്എസ് ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് ഉണ്ടായതായാണ് സർക്കാർ വാദം.

RECENT POSTS
Copyright © . All rights reserved