ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ വംശീയ വൈവിധ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ മൂന്നിലൊന്ന് കൂടുതലാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ തെളിയിച്ചിരിക്കുകയാണ്. വംശീയ ന്യൂനപക്ഷങ്ങളിൽ പെടുന്ന ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ റോഡ് അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് ഒരുപോലെ ആയിരിക്കുമ്പോഴും, കാർ ഇൻഷുറൻസ് തുകകൾ കൂടുതലാണ്. എന്നാൽ ഇൻഷുറൻസ് തുക നിർണ്ണയത്തിൽ വംശീയത ഒരു ഘടകമല്ലെന്നാണ് ഇൻഷുറൻസ് കമ്പനികൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾ വംശീയത പ്രകാരമുള്ള വിവേചനമാണെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. സാധാരണയായി ഒരാൾ കാർ ഇൻഷുറൻസിനായി അപേക്ഷിക്കുമ്പോൾ, അപേക്ഷകന്റെ വിലാസം, പ്രായം, ഡ്രൈവിംഗ് ഹിസ്റ്ററി എന്നിവയെല്ലാം കണക്കിലെടുത്താണ് തുക നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ എപ്രകാരമാണ് ആ കണക്കുകൂട്ടൽ നടത്തുന്നതെന്ന് ഇൻഷുറൻസ് കമ്പനി പൊതുജനങ്ങൾക്ക് മുൻപിൽ സാധാരണയായി വെളിപ്പെടുത്താറില്ല.

ഇത് സംബന്ധിച്ച് നടക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനായി നടത്തിയ പഠനത്തിൽ, അപേക്ഷകന്റെ ഡേറ്റയിൽ അഡ്രസ്സ് മാത്രം മാറ്റി നൽകിയപ്പോൾ, കണ്ടത് ആശ്ചര്യപ്പെടുത്തുന്ന മാറ്റങ്ങൾ ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ള ഭാഗങ്ങളിൽ കാർ ഇൻഷുറൻസ് തുകകൾ ശരാശരി 33% കൂടുതലാണെന്ന് ഇതിൽനിന്ന് വ്യക്തമായിരിക്കുകയാണ്. ഉദാഹരണത്തിന്, ഫോർഡ് ഫിയസ്റ്റ ഓടിക്കുന്ന 30 വയസ്സുള്ള ഒരു അദ്ധ്യാപകൻ ബിർമിംഗ്ഹാമിനടുത്തുള്ള സാൻഡ്‌വെല്ലിലെ പ്രിൻസസ് എൻഡ് ഏരിയയിൽ താമസിക്കുന്നുണ്ടെങ്കിൽ ശരാശരി 1,975 പൗണ്ടാണ് ഇൻഷുറൻസ് തുകയായി വരിക. എന്നാൽ ഇതേ വ്യക്തി അടുത്തുള്ള ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ താമസിക്കുന്നുവെങ്കിൽ ശരാശരി 2,796 പൗണ്ട് ഇൻഷുറൻസ് തുകയായി വരും. ഇൻഡെക്സ് ഓഫ് മൾട്ടിപ്പിൾ ഡിപ്രിവേഷൻ എന്ന സർക്കാർ ഡേറ്റ പ്രകാരം റോഡപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഈ രണ്ട് പ്രദേശങ്ങൾക്കും സമാനമായ സ്കോറുകളാണ് ഉള്ളത്. എന്നാൽ ഗ്രേറ്റ് ബ്രിഡ്ജ് ഏരിയയിൽ കറുത്തവർഗ്ഗക്കാരും, ഏഷ്യക്കാരും, മറ്റ് വംശീയത്തിൽ പെടുന്നവരും കൂടുതലാണ് എന്നുള്ളതാണ് ഇവിടെ ഇൻഷുറൻസ് തുകകളിൽ ഉള്ള വർദ്ധനയ്ക്ക് കാരണം. എന്നാൽ വംശീയത ഇൻഷുറൻസ് തുക നിശ്ചയിക്കുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുററേസ് വക്താവ് വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകൾ ജനങ്ങൾക്കിടയിൽ തന്നെ പല വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെങ്കടലിൽ ഉടലെടുത്തിരിക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ചരക്കു നീക്കത്തിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ചരക്ക് നീക്കത്തിൽ കാലതാമസം മാത്രമല്ല ചെലവുകളും കുതിച്ചുയരുന്നതിന് സംഘർഷം കാരണമായതായാണ് റിപ്പോർട്ടുകൾ . ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചരക്ക് കപ്പലുകൾക്ക് എതിരെ ആക്രമണം അഴിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ചെങ്കടലിലെ സംഘർഷാവസ്ഥ കാരണം ഷിപ്പിംഗ് ചിലവുകൾ കുതിച്ചുയർന്നതു കൂടാതെ 4 ആഴ്ച വരെ കാലതാമസവും നേരിട്ടെന്നാണ് ബ്രിട്ടീഷ് കമ്പനികൾ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സ് (ബിസിസി ) യുടെ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തങ്ങളെ ബാധിച്ചതായാണ് പറഞ്ഞത് . സംഘർഷത്തെ തുടർന്ന് ഉയർന്നുവരുന്ന അധിക ചെലവുകൾ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ബി സി സി മുന്നറിയിപ്പ് നൽകി കഴിഞ്ഞു . കയറ്റുമതിക്കാർ, ചില്ലറ വ്യാപാരികൾ, മൊത്ത കച്ചവടക്കാർ, നിർമ്മാതാക്കൾ എന്നിവർ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് ബിസിസിയുടെ കണ്ടെത്തൽ.

ഇതിനിടെ കഴിഞ്ഞ ദിവസം യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.

ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.
ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ സ്ഥിതി ഗുരുതരമാകുകയാണെങ്കിൽ എന്തു ചെയ്യണം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ അവസ്ഥ വഷളാവുകയാണെങ്കിൽ നിലവിൽ ചികിത്സിക്കുന്ന ടീം തന്നെ തുടർന്നാൽ മതിയാകുമോ? രോഗിയുടെ ആരോഗ്യം വഷളാകുമ്പോൾ അടുത്ത ബന്ധുക്കൾ എപ്പോഴും നേരിടുന്ന പ്രതിസന്ധിയാണ് മുകളിൽ പറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ. എന്നാൽ അടുത്ത ഏപ്രിൽ മാസം മുതൽ രോഗികളുടെ നിലവിലെ ചികിത്സയിൽ രോഗം വഷളാവുകയാണെങ്കിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ എൻഎച്ച്എസ് പുറത്തിറക്കി.

രോഗികളുടെ ആരോഗ്യസ്ഥിതി വഷളാവുകയാണെങ്കിൽ മറ്റൊരു മെഡിക്കൽ ഏജൻസികളുടെ നിരീക്ഷണവും അവലോകനവും ഏപ്രിൽ മാസം മുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാർത്താസ് റൂൾ എന്നാണ് പുതിയ നടപടി ക്രമത്തിന് നാമകരണം നടത്തിയിരിക്കുന്നത്. 13 വയസ്സ് മാത്രം പ്രായമുള്ള മാർത്ത മിൽസ് 2021-ൽ ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ സെപ്സിസ് ബാധിച്ചാണ് മരിച്ചത്. മാർത്തയെ തീവ്ര പരിജന വിഭാഗത്തിൽ എത്തിക്കുന്നതിൽ അന്ന് ചികിത്സ നൽകിയവർക്ക് സാധിച്ചില്ല . മാർത്തയുടെ മോശമായ രോഗാവസ്ഥയെ കുറിച്ച് പ്രതികരിക്കാൻ എൻഎച്ച്എസ് സംവിധാനം പരാജയപ്പെടുകയാണ് ചെയ്തത്.

മാർത്തയുടെ മരണശേഷം ചികിത്സാ പരാജയത്തിനെതിരെ അവളുടെ മാതാപിതാക്കളായ മെറോപ്പും പോളും വിപുലമായ പ്രചരണമാണ് നടത്തിയത്. അങ്ങനെയാണ് രോഗിയുടെ അവസ്ഥയെക്കുറിച്ച് മറ്റൊരു മെഡിക്കൽ ടീമിൽനിന്ന് അടിയന്തിര ക്ലിനിക്കൽ അവലോകനം നടത്താൻ രോഗികളെയോ അവരുടെ കുടുംബാംഗങ്ങളെയോ അനുവദിക്കുന്ന സംവിധാനത്തിനായി വ്യാപകമായ പിന്തുണ ലഭിച്ചത് . ഏപ്രിൽ മാസം മുതൽ മാർത്താസ് റൂൾ നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും തങ്ങളുടെ മകൾക്ക് ഉണ്ടായ ദുരനുഭവം മറ്റു രോഗികൾക്ക് സംഭവിക്കുന്നത് തടയാൻ ഇത് ഇടയാക്കുമെന്ന് മാർത്തയുടെ മാതാപിതാക്കൾ പറഞ്ഞു.
പുതിയ നടപടിക്രമങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ രോഗികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ അവരുടെ മാതാപിതാക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട് രേഖപ്പെടുത്തണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. രോഗിയുടെ പെരുമാറ്റത്തിലെ എന്തെങ്കിലും അസ്വാഭാവികത ആരോഗ്യ പ്രവർത്തകർക്ക് മനസ്സിലാക്കാൻ ഇത് ഉപകരിക്കും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് കഴിഞ്ഞവർഷം നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയത്. ഇതിൻറെ ഭാഗമായി 5% ശമ്പള വർദ്ധനവ് ആണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടൊപ്പം 1655 പൗണ്ട് ഒറ്റ തവണയായി നൽകാനും തീരുമാനം ആയിരുന്നു. മറ്റ് പല വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിച്ച ശമ്പള വർദ്ധനവ് താരതമ്യേന കുറവാണെങ്കിലും തുടർ സമരങ്ങൾ മൂലം ആരോഗ്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയെ മുൻനിർത്തി സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശം യൂണിയനുകൾ അംഗീകരിക്കുകയായിരുന്നു.

എന്നാൽ കമ്മ്യൂണിറ്റി നേഴ്സുമാർ ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർ ഉൾപ്പെടെയുള്ള ഹെൽത്ത് വർക്കർമാർക്ക് കഴിഞ്ഞ മെയ് മാസത്തിൽ ഒറ്റ തവണയായി നൽകുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ഇതുവരെയും സർക്കാർ എൻ എച്ച് എസിന് നൽകിയിട്ടില്ല. ബ്രിട്ടനിലെ 20,000ത്തിലധികം ഹെൽത്ത് വർക്കർമാർക്ക് വാഗ്ദാനം നൽകിയ ഈ തുക നൽകാതിരുന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. തുക ആര് നൽകും എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാർക്ക് ഒറ്റ തവണ പെയ്മെൻറ് നൽകേണ്ടതിന്റെ ഉത്തരവാദിത്വം എൻഎച്ച്എസ് ഇതര സ്ഥാപനങ്ങൾക്ക് ആണെന്നാണ് സർക്കാരിൻറെ നിലവിലെ നിലപാട്. എന്നാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നൽകുന്ന ജോലികൾ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ് ഇവയിൽ പലതും. അതുകൊണ്ടു തന്നെ സർക്കാർ നിലപാട് ഈ രീതിയിൽ തുടർന്നാൽ ഒരിക്കലും ഒറ്റത്തവണ പെയ്മെൻറ് ഹെൽത്ത് വർക്കർ മാർക്ക് ലഭ്യമാകയില്ലെന്നാണ് യൂണിയനുകൾ പറയുന്നത്.

ഇതിനിടെ എൻഎച്ച്എസിലെ നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൂടുതൽ പേർ പോകുന്നത് തടയാൻ അധിക തുക സർക്കാർ വകയിരുത്തണമെന്ന ആവശ്യവുമായി നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് രംഗത്ത് വന്നു . നേഴ്സുമാർക്ക് പണപെരുപ്പത്തിന് ആനുപാതികമായ ശമ്പള വർധനവും അതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന ആവിശ്യമാണ് ഉയർന്ന് വന്നിരിക്കുന്നത് . ആവശ്യങ്ങളുടെ മേൽ ഉചിതമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾക്ക് തുടക്കമിടുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള പരിഷ്കരണത്തെ കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകാൻ എൻഎച്ച്എസ് പേ റിവ്യൂ ബോഡിയ്ക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ആർസിഎൻ സമർപ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന പകുതിയോളം നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന ഒരു സർവേ ആർസിഎൻ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഉടനീളം 42,000 – ത്തിലധികം നേഴ്സുമാരുടെ തസ്തികകൾ ഒഴിഞ്ഞിരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് മെച്ചപ്പെട്ട ശമ്പളം ലക്ഷ്യം വച്ച് ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഇപ്പോൾ തന്നെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കൂടുതൽ നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നത് എൻഎച്ച്എസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കും
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ശനിയാഴ്ച വൻ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പൽ ആക്രമിച്ച നടപടിയെ തുടർന്നാണ് സഖ്യം ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.

ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കടലിൽ ജീവൻ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്.

യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കഴിഞ്ഞ ആഴ്ച്ച കടുത്ത ആക്രമണം നടന്നിരുന്നു . ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് അപായം ഒന്നും സംഭവിച്ചില്ല . ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചത് . ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലണ്ടൻ മേയർ സാദിഖ് ഖാനിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയുവാൻ വിസമ്മതിച്ചതിനെ തുടർന്ന് ടോറി എംപിയും പാർട്ടി മുൻ ഡെപ്യൂട്ടി ചെയർമാനുമായ ലീ ആൻഡേഴ്സനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലണ്ടൻ മേയറെ നിയന്ത്രിക്കുന്നത് ഇസ്ലാമിസ്റ്റുകൾ ആണെന്ന് ആൻഡേഴ്സൺ വെള്ളിയാഴ്ച നടത്തിയ വിവാദപരമായ പരാമർശമാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേയ്ക്ക് നയിച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ തീയിൽ ഇന്ധനം ഒഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ആൻഡേഴ്സന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സാദിഖ് ഖാൻ പ്രതികരിച്ചു. എന്നാൽ തന്റെ പ്രതികരണങ്ങൾ പ്രധാനമന്ത്രിയെയും പാർട്ടി ചീഫ് വിപ്പിനെയും പ്രതിസന്ധിയിൽ ആക്കിയെന്ന് മാത്രമാണ് ആൻഡേഴ്സൺ പ്രതികരിച്ചത്.

ഇസ്ലാമിസ്റ്റുകൾക്ക് നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം ലഭിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ സാദിഖ് ഖാന്റെ നിയന്ത്രണവും ലണ്ടന്റെ നിയന്ത്രണവും അവരുടെ കയ്യിൽ ആണെന്നുമാണ് ആൻഡേഴ്സൻ ജി ബി ന്യൂസിന് നൽകിയ വിവാദപരമായ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ പങ്കാളികൾക്ക് അദ്ദേഹം തലസ്ഥാന നഗരം തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് ആൻഡേഴ്സൺ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും ഭാഗത്തുനിന്നുള്ള നിശബ്ദതയിൽ സാദിഖ് ഖാൻ പ്രതികരിച്ചതോടെയാണ് നടപടിയെടുക്കുവാൻ പാർട്ടി നിർബന്ധിതമായത്.

ജനുവരി വരെ ആൻഡേഴ്സൺ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻമാരിൽ ഒരാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എന്നാൽ റുവാണ്ട വിഷയത്തിൽ ഗവൺമെന്റ്നെതിരെ പ്രതികരിച്ചതോടെയാണ് അദ്ദേഹം ആ സ്ഥാനത്തു നിന്നും സ്വയമേ രാജിവച്ചത്. പാർട്ടി എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നതായാണ് ആൻഡേഴ്സൺ പ്രതികരിച്ചത്. എല്ലാ തരത്തിലുള്ള തീവ്ര ചിന്താഗതികളെയും താൻ എതിർക്കുമെന്ന് അദ്ദേഹം ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആൻഡേഴ്സനെ സസ്പെൻഡ് ചെയ്തതിനുള്ള സന്തോഷം അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ ഇപ്പോഴും ഇസ്ലാമോഫോബിയ തുടരുന്നുണ്ടെന്ന കുറ്റപ്പെടുത്തലും അവർ നടത്തി. ഇത്തരത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളും, ജൂത വിരുദ്ധ പരാമർശങ്ങളുമെല്ലാം ബ്രിട്ടീഷ് രാഷ്ട്രീയത്തെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്. മുൻപ് ലേബർ പാർട്ടിയിൽ നിന്നുള്ള രണ്ടുപേർ ജൂത വിരുദ്ധ പ്രസ്താവനയിൽ പുറത്താക്കപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെ ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബുവിന്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 8 -ാം തീയതി വാറിംഗ്ടണിൽ നടക്കും. അന്ന് രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം 8.30 ഓടുകൂടി സെൻറ് ജോസഫ് ചർച്ചിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുദർശനത്തിനുശേഷം 11 മണിയോടെ ഫോക്സ് കവർട്ട് സെമിത്തേരിയിലാണ് മൃതസംസ്കാരം നടക്കുന്നത്.
പള്ളിയുടെ മേൽവിലാസം: St Joseph’s Church, Meeting Lane Warrington, WA5 8BB
സെമിത്തേരിയുടെ മേൽവിലാസം: Fox Covert Cemetery, Red Lane, Warrington, WA4 5LA
ഫെബ്രുവരി 20-ാം തീയതിയാണ് 20 വയസ്സ് മാത്രം പ്രായമുള്ള മെറീന മരണമടഞ്ഞത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് . തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. വാറിംഗ്ടണിലെ സെൻ്റ് ഹെലൻ ഹോളി ക്രോസ് ചർച്ച് ഇടവാകാംഗമാണ് മെറീന ബാബുവിൻ്റെ കുടുംബം. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ബാബു മാമ്പള്ളിയും കുടുംബവും കോട്ടയം ലൂർദ് പള്ളി ഇടവകാംഗങ്ങളാണ്.

മെറീന ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൂടുതൽ പേർ പോകുന്നത് തടയാൻ അധിക തുക സർക്കാർ വകയിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നേഴ്സുമാർക്ക് പണപെരുപ്പത്തിന് ആനുപാതികമായ ശമ്പള വർധനവും അതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യങ്ങളുടെ മേൽ ഉചിതമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾക്ക് തുടക്കമിടുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള പരിഷ്കരണത്തെ കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകാൻ എൻഎച്ച്എസ് പേ റിവ്യൂ ബോഡിയ്ക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ആർസിഎൻ സമർപ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന പകുതിയോളം നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന ഒരു സർവേ ആർസിഎൻ പ്രസിദ്ധീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഉടനീളം 42,000 – ത്തിലധികം നേഴ്സുമാരുടെ തസ്തികകൾ ഒഴിഞ്ഞിരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് മെച്ചപ്പെട്ട ശമ്പളം ലക്ഷ്യം വച്ച് ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഇപ്പോൾ തന്നെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കൂടുതൽ നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നത് എൻഎച്ച്എസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. പരിചയസമ്പന്നരായ ആയിരക്കണക്കിന് ജീവനക്കാർ പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എൻ എച്ച് എസിലെ നേഴ്സിംഗ് ജീവനക്കാരുടെ പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാകുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് പ്ലൈമൗത്തിൽ കണ്ടെത്തി. ആയിരക്കണക്കിന് ആൾക്കാരെയാണ് ബോംബ് കണ്ടെത്തിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച സെൻ്റ് മൈക്കൽ അവന്യൂവിലെ പൂന്തോട്ടത്തിലാണ് 500 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ഇഇതിനെ തുടർന്ന് കടുത്ത സുരക്ഷാഭീഷണിയാണ് ഉയർന്നുവന്നത്. ബോംബ് നിർമ്മാജനം ചെയ്യാൻ നഗരത്തിലെ തെരുവിലൂടെ കൊണ്ടുപോകുന്നതിനാൽ സ്ഥലത്തെ റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നു. കടലിലെത്തിച്ചാണ് ബോംബ് നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക.

കടലിൽ 46 അടി (14 മീറ്റർ) താഴ്ച്ചയിൽ എത്തിച്ചാണ് നിർബന്ധിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കുകയെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന ലെഫ്റ്റനൻ്റ് കേണൽ റോബ് സ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥയും മറ്റും കണക്കിലെടുത്ത് ഇന്നായിരിക്കും നിർവീര്യമാക്കുകയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ബോംബ് കടലിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലും മറ്റും പ്ലൈമൗത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

നഗരത്തിലെ കീഹാം പ്രദേശത്ത് നിന്ന് സൈനിക വാഹനവ്യൂഹത്തിൽ ടോർപോയിൻ്റ് ഫെറി സ്ലിപ്പ് വേയിലേക്ക് ബോംബ് കൊണ്ടുപോകാനായി 300 മീറ്റർ (984 അടി) വരുന്ന വലയമാണ് സൈന്യം സൃഷ്ടിച്ചത്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഉച്ചകഴിഞ്ഞ് 2:00 മുതൽ ഏകദേശം മൂന്ന് മണിക്കൂറോളം പ്രദേശത്തെ താമസക്കാരോട് വീട്ടിൽ നിന്ന് വിട്ട് നിൽക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നഗരത്തിലൂടെ ബോംബ് കൊണ്ടുപോയതിനാൽ പ്രദേശത്തെ റെയിൽ,ബസ് സർവീസുകൾ നിർത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആശുപത്രിയിൽ നിന്ന് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത വിമർശനങ്ങളാണ് എൻഎച്ച് എസിന് നേരെ ഉയരുന്നത്. ജെയ്ൻ ഒസുള്ളിവൻ്റെ 39-കാരനായ മകൻ ഡാൻ വെസ്റ്റ് ലണ്ടൻ മാനസികാരോഗ്യ വിഭാഗത്തിലെ ഒരു സൈക്യാട്രിസ്റ്റിനോട് ആത്മഹത്യ ചെയ്യാനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെ പോകാൻ അനുവദിക്കുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.

എന്തുകൊണ്ടാണ് തൻ്റെ മകനെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്ന് വിട്ടയച്ചതെന്നതിന് തനിക്ക് ഇപ്പോഴും ഉത്തരമില്ലെന്ന് ജെയ്ൻ ഒ സുള്ളിവൻ പറഞ്ഞു. ഡാനിൻറെ മരണത്തിന് പ്രധാന ഉത്തരവാദി സെൻട്രൽ നോർത്ത് ബെസ്റ്റ് എൻഎച്ച് എസ് ട്രസ്റ്റ് ആണെന്നാണ് മരണത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡാനിയേലിന്റെ മരണത്തിൽ അഗാധമായ ഖേദമുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് എൻഎച്ച് ട്രസ്റ്റ് പ്രതികരിച്ചത്. മറിച്ച് ഡാനിയേലിന്റെ അമ്മയ്ക്ക് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ നഷ്ടപരിഹാരത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

കടുത്ത മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഡാൻ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് പല പ്രാവശ്യം തന്നെ ചികിത്സിച്ച ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഡാൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് അയാൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. തനിക്ക് മരിക്കാൻ പദ്ധതി ഉണ്ടെന്ന് പലരോടും പറഞ്ഞ ഡാനിനെ ഒരു മുൻകരുതലുമില്ലാതെ ആശുപത്രിയിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചതാണ് അവൻറെ ജീവനെടുക്കാൻ കാരണമായത്. കടുത്ത മാനസിക വിഭ്രാന്തിയുള്ള അവനെ സിഗരറ്റ് വാങ്ങാൻ പുറത്തേക്ക് പോകാനായി ഹോസ്പിറ്റൽ ജീവനക്കാരൻ അനുവദിച്ചതാണ് ദുരന്തമായത്. ഇതിനെ തുടർന്ന് ഡാൻ ഒരിക്കലും തിരിച്ചെത്തിയില്ല. അർദ്ധരാത്രിയാണ് അവനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത് . മകൻറെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ കടുത്ത നിയമ പോരാട്ടമാണ് ഡാനിൻറെ അമ്മ നടത്തിയത്.