ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ് -1 പ്രമേഹമുള്ള രോഗികൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ഇംഗ്ലണ്ട് ആരംഭിച്ചു. രാജ്യത്തെ പ്രമേഹ ചികിത്സയിൽ വൻ നാഴികക്കല്ലാകുമെന്ന് കരുതുന്ന നടപടിയാണ് ഇത്. 269,000 ടൈപ്പ് 1 പ്രമേഹരോഗികൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇത്രയും ആളുകൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിന് 10 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മൊത്തം ബഡ്ജറ്റിന്റെ 10 ശതമാനത്തോളം വരും.

പരമ്പരാഗത രക്ത പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹ ബാധിതരായുള്ള ഒരു വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കപ്പെടുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ പാൻക്രിയാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം എന്ന് വിളിക്കുന്ന ഈ സംവിധാനത്തിൽ മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് പ്രവർത്തിക്കുന്നതു പോലെ തന്നെ ആവശ്യാനുസരണം ശരീരത്തിന് ആവശ്യമായ ഇൻസുലിൻ നൽകാനും സാധിക്കും. കൃത്രിമ പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ ഫോണിലുള്ള സോഫ്റ് റ്‌വെയറിൻ്റെ സഹായത്തോടെ നിരീക്ഷിക്കാനും സാധിക്കും.

ആർട്ടിഫിഷ്യൽ പാൻക്രിയാസിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എൻഎച്ച്എസ്സിന്റെ പ്രാദേശിക കേന്ദ്രങ്ങളിൽ ഉടൻതന്നെ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ ചിലവുകൾക്കായി 2.5 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത്. പ്രമേഹമുള്ളവരിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഹൈപ്പോഗ്ലൈസെമിക്, ഹൈപ്പർ ഗ്ലൈസീമിയ എന്നീ പ്രശ്നങ്ങളെ തടയുന്നതിന് കൃത്രിമ പാൻക്രിയാസ് ഉപകരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ് ത് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന റിച്ചാർഡ് ബറോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഹീത്രു എയർപോർട്ടിൽ വച്ച് ബറോസിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 1969 നും 1971 നും ഇടയിൽ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

1997 ചെസ്റ്റർ കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാൾ തായ് ലൻഡിലേയ്ക്ക് ഒളിവിൽ പോയത്. ചെസ്റ്റർ കോടതിയിൽ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉൾപ്പെടെ 13 കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്. ഇതിൽ ചില കുറ്റകൃത്യങ്ങൾ ചെഷയറിലെ ഒരു ചിൽഡ്രൻ ഫോമിലും മറ്റുള്ളവ മിഡ് ലാൻ്റിലുമാണ് നടന്നത് . ഒളിവിൽ പോയ പ്രതിയുടെ അറസ്റ്റ് ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നാഷണൽ ക്രൈം ഏജൻസിയുടെ സഹകരണത്തോടെ അന്വേഷണം നടത്തി വരുകയായിരുന്നു. അങ്ങനെയാണ് ഇയാൾ തായ്‌ലൻ്റിൽ ഒളിവിൽ കഴിയുന്നതും യുകെയിലേക്ക് വരാൻ പദ്ധതിയിടുന്നതുമായ വിവരങ്ങൾ തിരിച്ചറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എനർജി ബില്ലുകളിൽ കുറവ് വന്നു. നിലവിൽ അടുത്ത വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനർജി ബില്ലുകൾ എന്നത് ജീവിത ചിലവ് വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാൽ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനർജി ബില്ലുകളിലെ കുറവ് ജനങ്ങൾക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റെഗുലേറ്റർ ഓഫ്‌ജെമിൻ്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബിൽ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങൾക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാൻ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല ന്നും അതിനാൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ പണം നൽകേണ്ടതായി വരുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിൻ്റെ വില ഇപ്പോൾ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊർജ വില ഇപ്പോൾ ഉള്ളത് . എന്നിരുന്നാലും ഊർജ്ജ ബില്ലുകൾ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഡിമെൻഷ്യ വരാൻ കാരണമായ 161 ഘടകങ്ങൾ പരിശോധിക്കുകയും മസ്തിഷ്കത്തിൽ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിൻ്റെ അവസാനത്തിൽ ആരംഭിക്കുകയും വാർദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങൾ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിർണ്ണായകമായ പഠനം നടത്തിയത്. മദ്യത്തിൻറെ അളവ് കൂടുതലാകുന്നതാണ് രോഗികൾക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത് രോഗികൾക്ക് ഗുണം ചെയ്യും. രോഗബാധിതർ രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി പ്രദാനം ചെയ്യും. മദ്യപാനം, പ്രമേഹം, വാഹന മലിനീകരണം എന്നിവയാണ് ഏറ്റവും ദോഷകരമെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത് .

നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ യുകെ ബയോബാങ്ക് ഡാറ്റാബേസിൽ നിന്ന് 45 വയസും അതിൽ കൂടുതലുമുള്ള 40,000 ആളുകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത് . മദ്യപാനവും പ്രമേഹവും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ ഹാനികരമായി ബാധിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്വെനെല്ലെ ഡൗഡ് പറഞ്ഞു. രോഗസാധ്യത ഉള്ളവർ മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഡിമെൻഷ്യയുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡിമെൻഷ്യ തടയാനോ കാഠിന്യം കുറയ്ക്കാനോ ഉള്ള മരുന്നുകൾ ഒന്നും യുകെയിൽ ലഭ്യമല്ല. എന്നാൽ ജീവിത രീതികളിലൂടെ ഡിമെൻഷ്യയെ 40 ശതമാനം വരെ തടയാൻ കഴിയുമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യുകെയിലെ അൽഷിമേഴ്‌സ് റിസർച്ച് പോളിസി മേധാവി ഡോക്ടർ സൂസൻ മിച്ചൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ന് മുതൽ രണ്ടു വയസ്സുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നിലവിൽ വരും. ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികൾക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പിൽ വരുന്നതോടെ കൂടുതൽ മാതാപിതാക്കളെ ജോലിയിൽ തിരികെയെത്തിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സൗജന്യ ശിശു സംരക്ഷണത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെ മാർച്ച് 31 ആയിരുന്നു. ഇതിന് സാധിക്കാതിരുന്നവർക്ക് ഇനി സെപ്റ്റംബർ മാസം വരെ കാത്തിരിക്കേണ്ടതായി വരും. 2025 അവസാനം ആകുന്നതോടെ ഈ പദ്ധതി 5 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ഇതിന് വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.

2024 സെപ്റ്റംബർ മാസം മുതൽ 9 മാസം പ്രായമുള്ള കുട്ടികൾക്ക് 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണത്തിന് അർഹതയുണ്ടാവും. മൂന്ന് നാല് വയസ്സുള്ള കുട്ടികൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ഇതിനകം ലഭ്യമാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് രക്ഷിതാക്കൾ പ്രതിവർഷം 8670 പൗണ്ട് കൂടുതൽ ശമ്പളമുള്ളവരായിരിക്കണം. അതുപോലെ മാതാപിതാക്കളുടെ പ്രതിവർഷ ശമ്പളം ഒരു ലക്ഷം പൗണ്ടിൽ കുറവും ആയിരിക്കണം.
രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
രാഷ്ട്രീയം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടായിരിക്കാം ചെറിയ ഒരു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇത്രമാത്രം ന്യൂസ് ചാനലുകൾ ഉള്ളത് . മലയാളത്തിലെ പത്ര ദൃശ്യമാധ്യമങ്ങളിൽ എല്ലാം തന്നെ രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പംക്തികളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളും അന്തി ചർച്ചകൾക്കായി സമയം മാറ്റിവയ്ക്കുന്നു. കേരളത്തിൽ നിന്ന് 5 മണിക്കൂർ താമസിച്ചാണ് യുകെയിൽ പ്രഭാതം വിടരുന്നത്. അച്ചടിച്ച മാധ്യമങ്ങളെ പിന്നിലേക്ക് ആക്കി വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതോടെ ഈ കാലത്ത് ഓരോ യുകെ മലയാളിയും മൊബൈലിൽ തിരഞ്ഞെടുപ്പ് വാർത്തകൾക്കായാണ് കണ്ണോടിക്കുന്നത്. പരസ്പരം കാണുമ്പോഴും നാട്ടിലെ സ്ഥാനാർത്ഥിയുടെ വിജയസാധ്യതയാണ് സംഭാഷണങ്ങളിൽ ഇടം പിടിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ അതിപ്രസരമാണ്. ഏതെങ്കിലും മുന്നണിയുമായി അനുഭവമുള്ളവർ തങ്ങൾക്ക് അനുകൂലമായ വാർത്തകളും പോസ്റ്റുകളും ട്രോളുകളും ഷെയർ ചെയ്യുന്നു. കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം വലിയതോതിൽ ആരംഭിച്ചിട്ട് 20 വർഷത്തിൽ കൂടുതലാകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ യുകെയുടെ രാഷ്ട്രീയ പാർട്ടികളുടെ പെരുമാറ്റ സംഹിതകളുമായി താരതമ്യം കൂടി വരുത്തുന്നതിൽ അത്ഭുതപ്പെടാനില്ല . കാടും നാടും ഇളക്കി മതിലെല്ലാം പോസ്റ്ററുകൾ ഒട്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിൽ ഇല്ലല്ലോ എന്നാണ് യോർക്ക് ഷെയറിൽ നിന്നുള്ള ഒരു മലയാളി തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.
ജോലിയും ഒഴിവുസമയവും തമ്മിൽ വേർതിരിവില്ലാത്ത രീതിയാണ് കേരളത്തിൽ പലപ്പോഴും. ജോലിക്കിടയ്ക്ക് സംഘടനാ പ്രവർത്തനം നടത്തുന്ന സർക്കാർ ജീവനക്കാർ ഒട്ടനവധിയാണ് കേരളത്തിൽ . എന്നാൽ യുകെയിലെ സാഹചര്യം വ്യത്യസ്തമാണ്. ജോലി സമയത്ത് സ്വകാര്യ ആവശ്യത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അനുഭാവമുള്ള മുന്നണികളുടെ പോസ്റ്റുകൾ ജോലി സമയത്ത് ഷെയർ ചെയ്യാൻ സാധിക്കില്ലെന്നാണ് ബിർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി പരാതിപ്പെട്ടത്. ഇവർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ് വുകൾ ഉള്ളവരാണ്. കേരളത്തിൽ വച്ച് പല മുന്നണികളുടെയും ഭാഗമായി പ്രവർത്തിച്ചവരാണ് ഇവരെല്ലാം തന്നെ . എന്നാൽ കുറച്ചുകൂടി വിശാലമായ ലോകം കണ്ടപ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളിലും പ്രചാരണങ്ങളിലും കുറച്ചുകൂടി മാറ്റം വേണമെന്നാണ് ഒരു ശരാശരി യുകെ മലയാളിയുടെ മനസ്സിൽ ഉള്ളത്.
ചുവരെഴുത്ത്
കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയും സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപിയുടെ എൻഡിഎയും ആണ് കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണികൾ . എന്നാൽ അനുഭവമുള്ളപ്പോൾ തന്നെ ഏതെങ്കിലും മുന്നണിയെ അന്ധമായി അനുകൂലിക്കുവാൻ യുകെ മലയാളികളിൽ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെണെന്ന് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദേശീയ തലങ്ങളിൽ ഒരു മുന്നണിയുടെ ഭാഗമാകുമ്പോഴും കേരളത്തിൽ പരസ്പരം പട വെട്ടുന്ന ഇടതുപക്ഷത്തിന്റെയും വലതുവശത്തിന്റെയും നിലപാടിനോടും സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന ബിജെപി നിലപാടിനോടും ഒരു രാഷ്ട്രീയ ചെകിടിപ്പാണ് പലരും പ്രകടിപ്പിച്ചത്. കേജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിലെത്തി മാസങ്ങൾക്ക് ശേഷം പ്രഥുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നു. കേരള രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിലെ തങ്ങളുടെ ഇഷ്ടക്കേടുകളെ കുറിച്ചാണ് കൂടുതൽ ആളുകളും പ്രതികരിച്ചത്. അതുകൊണ്ടാവാം ഇന്ന് പല യുകെ മലയാളികളും സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രം ഡൽഹി രാംലീല മൈതാനത്തെ ഇന്ത്യാ സഖ്യ റാലിയിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത് നിൽക്കുന്ന ചിത്രമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് ഇന്ന് മുതൽ മിനിമം വേതന നിരക്ക് ഉയരും . ഏകദേശം 2.7 ദശലക്ഷം ആളുകൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ട് ആയാണ് ഉയരുന്നത് . ആദ്യമായാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ഒരു പൗണ്ടിൽ കൂടുതൽ വർദ്ധിക്കുന്നത്.

നേരത്തെ മിനിമം വേതനത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നത് 23 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു . എന്നാൽ ഈ വർഷം മുതൽ മിനിമം വേതന വർദ്ധനവിന്റെ പ്രായപരിധി 21 വയസ്സാക്കിയത് കൂടുതൽ ആളുകൾക്ക് വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവും. 16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.

വേതന വർദ്ധനവ് നടപ്പിൽ വരുന്നതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്. . 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർദ്ധനവ് വരുത്തി തുടങ്ങിയത്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റർ ദിന ചടങ്ങുകൾക്കായി ചാൾസ് രാജാവ് സെൻറ് ജോർജ് ചാപ്പലിൽ എത്തി. ക്യാൻസർ രോഗനിർണ്ണയത്തിന് ശേഷം രാജാവ് ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വിൻഡ്സറിലെ ഈസ്റ്റർ ഞായറാഴ്ച ചടങ്ങുകൾക്ക് ശേഷം രാജാവ് ജനക്കൂട്ടത്തോട് സംസാരിക്കുകയും ആളുകൾക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയും ചെയ്തു. രാജാവിനോടൊപ്പം കാമില രാജ്ഞിയും ഉണ്ടായിരുന്നു.

75 കാരനായ രാജാവ് തന്നെ കാത്തിരുന്ന ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരാധനയ്ക്ക് ശേഷം സെൻറ് ജോർജ് ചാപ്പലിന് പുറത്ത് അവരെ അഭിവാദ്യം ചെയ്തപ്പോൾ ജനങ്ങൾ വൻ കൈയ്യടിയോടെയാണ് അദ്ദേഹത്തെ വരവേറ്റത്. ഈ വർഷം ഇതുവരെ രാജാവ് പൊതു പരിപാടികളിൽ ഒന്നും പങ്കെടുത്തിരുന്നില്ല. കേറ്റ് രാജകുമാരിക്ക് ക്യാൻസർ ചികിത്സ നടക്കുന്നതിനാൽ വെയിൽസിലെ രാജകുമാരനും രാജകുമാരിയും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചാൾസ് രാജാവിനെയും കേറ്റ് രാജകുമാരിയെയും പരാമർശിച്ചു കൊണ്ടായിരുന്നു കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെർബി തൻറെ ഈസ്റ്റർ ദിന പ്രസംഗം ആരംഭിച്ചത്. നമ്മുടെ ഓരോ ജീവിതത്തിലും നമ്മെ എന്നെന്നേക്കുമായി മാറ്റുന്ന നിമിഷങ്ങൾ ഉണ്ടാവാൻ അനുകമ്പയോടും സഹതാപത്തോടും മറ്റുള്ളവരെ കേൾക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നേരത്തെ അനാരോഗ്യം മൂലം മറ്റുള്ളവരുമായി ഇടപഴകരുതെന്ന ഡോക്ടർമാരുടെ ആവശ്യം പരിഗണിച്ച് രാജാവ് ഈ വർഷത്തെ ആനുവൽ മൗണ്ടി സർവീസിൽ പങ്കെടുത്തിരുന്നില്ല. അതിനുപകരം അദ്ദേഹത്തിൻറെ റെക്കോർഡ് ചെയ്ത സന്ദേശം കേൾപ്പിക്കുകയായിരുന്നു.
ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത
വീണ്ടെടുപ്പിന്റെ ചരിത്രത്തിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. അനശ്വരനാകാനുള്ള മനുഷ്യൻറെ മോഹം സൃഷ്ടിയുടെ തുടക്കത്തിൽ തന്നെയുണ്ടായിരുന്നു – എന്നാൽ ആ ഉൽക്കടമായ ആഗ്രഹം പാപത്തിലേക്കും മരണത്തിലേക്കുമാണ് മനുഷ്യരെ നയിച്ചത്. യുഗങ്ങളിൽ നീണ്ടുനിന്ന ആ ചരിത്രത്തിന് വിരാമമിട്ടത് ക്രിസ്തുവിന്റെ മനുഷ്യവതാരമാണ് ‘ ക്രിസ്തുവിൻറെ പുനരുത്ഥാനം പാപവിമോചനവും നവജീവിതവും മനുഷ്യവർഗ്ഗത്തിനു നൽകി പ്രതീക്ഷകളെ വാനോളമുയർത്തി. മനുഷ്യവർഗ്ഗത്തിന്റെ സാധ്യതകൾക്ക് നൂതന ഭാഷ്യം രചിച്ച ആ പ്രകാശത്തിന്റെ പെരുന്നാളിനെ കുറിച്ച് ചില ചിതറിയ ചിന്തകൾ പങ്കുവയ്ക്കാം.
1. സത്യത്തിന്റെ ആത്യന്തിക വിജയം
യേശുവിൻറെ കല്ലറയിലേക്ക് വന്നവർ ക്രൂശിക്കപ്പെട്ട യേശുവിനെയാണ് ഇരുട്ടിൽ അന്വേഷിച്ചത്. ഭയവും പരിഭ്രമവും അവർക്കുണ്ടായിരുന്നു. യേശു എന്ന നിത്യ സത്യത്തെ കൊന്ന് കബറിലടച്ചെങ്കിലും ആ സത്യം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. അസത്യമുയർത്തിയ ഭയവും പരിഭ്രമവും ഉയർപ്പിലൂടെ അലിഞ്ഞ് അകന്നു . ഉയിർപ്പു പെരുന്നാൾ ഉദ്ഘോഷിക്കുന്നത് സത്യത്തിന്റെ ആത്യന്തിക വിജയമാണ്. ദൈവപുത്രനെങ്കിലും ക്രിസ്തുവിനെതിരെ ദുഷ്പ്രചാരണമുണ്ടായി. കള്ള സാക്ഷികളും അവനെതിരെ ഉയർന്നു. രാജ്യ ദ്രോഹക്കുറ്റവും അവനെതിരെ ശത്രുക്കൾ ഉയർത്തി. പീലാത്തോസിന്റെ മുമ്പാകെ കുറ്റാരോപിതനായി നിന്ന യേശുവിനോട് ‘ സത്യം എന്നാൽ എന്ത് ‘ എന്ന ചോദ്യമുയർന്നിരുന്നു. എങ്കിലും യേശു മൗനം അവലംബിച്ചതേയുള്ളൂ. എന്നാൽ അവൻറെ പുനരുത്ഥാനം ആ ചോദ്യത്തിനു ഉത്തരം നൽകി. സത്യത്തിന്റെ അന്തിമ വിജയമായിരുന്നു അവൻറെ പുനരുത്ഥാനം’ യേശുവിൻറെ വാക്കുകളിൽ അവൻറെ പിറവിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ” സത്യത്തിന് സാക്ഷി നിൽക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” (യോഹന്നാൻ 18 :37) ക്രിസ്തുവിലൂടെ നേടിയ സത്യത്തിന്റെ അന്തിമ വിജയമാണ് അവനുവേണ്ടി സാക്ഷിമരണം പ്രാപിക്കുവാൻ അനേകർക്ക് പ്രേരണയായത്. ക്രിസ്തീയ സഭയുടെ ചരിത്ര സാക്ഷ്യത്തിനും പ്രചോദനമാകുന്നത് മറ്റൊന്നുമല്ല . മലങ്കര സഭയുടെ നിർണ്ണായകമായ ചരിത്ര സാക്ഷ്യത്തിനും സത്യത്തിന്റെ ഉയിർപ്പ് പ്രചോദനമാണ്. കർത്താവിൻറെ നിണപാടുകളിൽ തൊട്ട്, ‘എൻറെ കർത്താവും എൻറെ ദൈവവുമേ ” (യോഹന്നാൻ 20 : 28 ) എന്ന് പ്രഖ്യാപിച്ച അപ്പസ്തോലിക വിശ്വാസമാണ് പൗരാണികമായ നമ്മുടെ സഭയുടെ പൈതൃകം കർത്താവിൻറെ വാക്കുകളിൽ തന്നെ നിത്യ പ്രചോദനമേകുന്നതാണ് , “സത്യ തല്പരനായവൻ എല്ലാം എൻറെ വാക്കു കേൾക്കുന്നു” (യോഹന്നാൻ 18 : 37 ) സത്യത്തിന് വേണ്ടി നിലകൊണ്ട് പീഡനമേൽക്കുന്ന ഏവർക്കും ക്രൂശിനെ ധ്യാനിക്കാം പുനരുത്ഥാനത്തിൽ പ്രതീക്ഷയർപ്പിക്കാം.
2. അനശ്വരതയുടെ നൂതന സാധ്യത
ദൈവത്തെപ്പോലെയാകാം എന്ന മനുഷ്യൻറെ മോഹമാണ് അവൻറെ മരണത്തിന് കാരണമായത് . എങ്കിലും ആ പ്രതീക്ഷ മനുഷ്യൻ നിലനിർത്തിപ്പോന്നു. ” മൃത്യോർമ അമൃതം ഗമയ ” എന്ന ഋഷിവര്യന്മാരുടെ പ്രാർത്ഥനാ മന്ത്രവും മനുഷ്യൻറെ എക്കാലത്തെയും പ്രതീക്ഷയുടെ പ്രതിധ്വനിയാണ്. ക്രിസ്തുവിൻറെ പുനരുത്ഥാനമാണ് ആ പ്രതീക്ഷകൾക്കുള്ള ഉത്തരം. ആദാം എന്ന ഏക വ്യക്തിയിലൂടെ കല്പന ലംഘനവും മരണവും ലോകത്തിലേക്ക് വന്നു. അത് മനുഷ്യവർഗ്ഗത്തെ ആകെ ബാധിച്ചു . എന്നാൽ ക്രിസ്തുവിൻറെ പുനരുത്ഥാനം ആ സ്ഥിതിക്ക് ഭേദമുണ്ടാക്കി. അവൻ നിദ്ര കൊണ്ടവരുടെ ഇടയിൽ നിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു. (1 കൊരിന്ത്യർ 15: 20 ) ആദ്യഫലം വിളവിന്റെ ഒരംശവും , വിളവിനെ മുഴുവൻ പ്രതിനിധീകരിക്കുന്നതും പോലെ വരുവാനുള്ള ഉയിർപ്പിൻ്റെ തുടക്കമാണ് ക്രിസ്തുവിൻറെ പുനരുത്ഥാനത്തിലൂടെ സാധ്യമായത്. ഒന്നാം മനുഷ്യനായ ആദാമിലൂടെ മരണം മനുഷ്യ വർഗ്ഗത്തെ ഗ്രസിച്ചുവെങ്കിൽ ഒടുക്കത്തെ ആദാമായ ക്രിസ്തുവിലൂടെ മരിച്ചവരുടെ പുനരുത്ഥാനവും യാഥാർത്ഥ്യമായി. മനുഷ്യവർഗ്ഗത്തിന് തുറന്നു കിട്ടിയ ഈ നൂതന സാധ്യതയെ കുറിച്ചുള്ള പ. പൗലോസിന്റെ വാക്കുകൾ അർത്ഥ ഗർഭങ്ങളാണ്. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ ആദ്യഫലം ക്രിസ്തു ; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ ” (1 കൊരിന്ത്യർ 15 : 23 ).
മരണത്തെ ഭയാനകമായിക്കണ്ട മനുഷ്യവർഗ്ഗത്തിന് ക്രിസ്തുവിൻറെ ഉയിർപ്പ് പുതിയ പ്രത്യാശ നൽകുന്നു . ആ പ്രത്യാശ നിദ്രിതരിലേക്കും വ്യാപരിക്കുന്നു. വിതയ്ക്കപ്പെട്ട ഒരു ധാന്യമണി മണ്ണിൽ അഴുകി ചേർന്ന് ഒരു പുതിയ സസ്യമായി മാറുന്നതുപോലെ മണ്ണിലമർന്ന മൃതരും രൂപാന്തരപ്പെടും. ഓരോ വിത്തിനും അതാതിൻ്റെ ശരീരം നൽകുന്ന ദൈവം വാങ്ങിപ്പോയവർക്കും ഒരു പുതുശരീരം നൽകും. വാങ്ങിപ്പോയവർ ഏതുവിധം ശരീരത്തോട് ഉയിർക്കുമെന്ന ചോദ്യം മനുഷ്യരുടെ എക്കാലത്തെയും അന്വേഷണമായിരുന്നു. ക്രിസ്തുവിൻറെ പുനരുത്ഥാനമാണ് അതിനുള്ള വ്യക്തമായ മറുപടി . ഉത്ഥിതനായ കർത്താവിന് ഒരു ശരീരം ഉണ്ടായിരുന്നു . അത് പരിമിതികളെ അതിജീവിക്കുന്ന ശരീരമായിരുന്നു. അതിന് അസ്ഥിയും മാംസവും ഉണ്ടായിരുന്നു . അത് തൊട്ടു നോക്കുവാൻ കഴിയുന്ന ശരീരവുമായിരുന്നു. (ലൂക്കോസ് 24: 39- 40 ; യോഹന്നാൻ 20 :27) . അത് സ്വർഗ്ഗീയ ശരീരമായിരുന്നു. കാരണം അവൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനായിരുന്നു. വാങ്ങിപ്പോയവരുടെ ഉയിർപ്പിന് കാരണവും ആരംഭവും ക്രിസ്തു ആകയാൽ ഉയിർപ്പിൽ അവർക്ക് ലഭിക്കുന്ന ശരീരവും ക്രിസ്തുവിൻ്റേതു പോലെ സ്വർഗീയമായിരിക്കും. ( 1 കൊരിന്ത്യർ 15 :49).
ഒരു വ്യക്തി മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാകയാൽ പ്രാകൃത ശരീരമുള്ളവനാണ്. ആ ശരീരം ആദ്യം ആദാമിന്റെതു പോലെയാണ് (1 കൊരിന്ത്യർ 15 :45 ). മരണത്തോടെ മണ്ണിലമരുന്ന ശരീരത്തിന് രൂപാന്തരമുണ്ടായി അത് യുഗാന്ത്യത്തിൽ ആത്മീയ ശരീരമായി മാറും. ഉത്ഥാനത്തിലൂടെ ജീവിപ്പിക്കുന്ന ആത്മാവായി മാറിയ ക്രിസ്തുവാണ് അതിന് കാരണ ഹേതു. സ്വർഗ്ഗവാസത്തിന് അനുയോജ്യമായ ഒരു ശരീരമാണ് ആത്മീയ ശരീരം . പ്രാകൃത ശരീരം ഭൗമജീവിതത്തിന് അനുയോജ്യമായിരുന്നതുപോലെ സ്വർഗ്ഗവാസത്തിന് അനുയോജ്യമായ ആത്മീയ ശരീരമാണ് നിദ്ര കൊണ്ടവർക്ക് ഉയിർപ്പിൽ ലഭിക്കുന്നത്. ക്രിസ്തുവിൻറെ തേജസ്സുള്ള ശരീരത്തിന് അനുരൂപമായ ശരീരമാണ് ഉയിർപ്പിൽ നമുക്ക് ലഭിക്കുന്നത്. (ഫിലിപ്പിയർ 3 : 21 ; റോമര്‍ 8 :11 ; 1 കൊരിന്ത്യർ 6 :14). “വന്നവനാം വരുവോൻ – മൃതരെ ഏറ്റു നോൻ, സ്തുതനെന്നോർത്തീടും – മെയ്യോടാത്മാവും ” എന്ന് സഭ പ്രത്യാശയോടെ പാടുന്നത് ഇതുകൊണ്ടാണ് . ഇവയ്ക്കെല്ലാം നിദാനം ക്രിസ്തുവിൻറെ പുനരുത്ഥാനമാണ്.

3. വഴിതിരിച്ച് വിടുന്ന പാവന സാന്നിധ്യം
യേശുവിൻറെ ശിഷ്യഗണത്തിന് അവനിൽ ചില പ്രതീക്ഷകളുണ്ടായിരുന്നു (ലൂക്കോസ് 24: 21). എന്നാൽ യേശുവിൻറെ മരണത്തോടെ അതെല്ലാം അസ്തമിച്ചതു പോലെയായി. അവൻ ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത അവർക്ക് ഒരു കെട്ടുകഥ പോലെ തോന്നി (ലൂക്കോസ് 24: 11). സംശയാലുക്കളായ ശിഷ്യന്മാർ നടത്തിയ പുനപരിശോധനയും അവർക്ക് ഉയിർപ്പിന്റെ അനുഭവമേകിയില്ല (ലൂക്കോസ് 24 :12 ) . അത് അവരെ പരിഭ്രമിപ്പിച്ചു. നിരാശ പൂണ്ട ശിഷ്യന്മാർ കുരിശിന്റെയും ഉയിർപ്പിന്റെയും അനുഭവങ്ങളിൽ നിന്ന് അന്യരായിത്തീർന്നു. ഒരു കൂട്ടർ പഴയ തൊഴിലിലേക്ക് തന്നെ മടങ്ങിപ്പോയി (യോഹന്നാൻ 21: 3) എന്നാൽ യേശു ഏല്പിച്ച ദൗത്യങ്ങളിൽ നിന്നുള്ള പിന്മാറ്റം അവരെ കൂടുതൽ നിരാശരാക്കിയതേയുള്ളൂ. (ലൂക്കോസ് 24 :17). നിരാശരായ രണ്ട് ശിഷ്യന്മാർ യെരുശലേമിൽ നിന്ന് എമ്മവൂസിലേക്ക് യാത്രതിരിച്ചത് അതുകൊണ്ടാണ് ‘ അവർക്കൊപ്പം കൂടിയ അപരിചിതനായ യാത്രികൻ അവരുടെ നിരാശയുടെയും ദുഃഖത്തിന്റെയും കാരണം ആരാഞ്ഞു. യിസ്രയേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് അവർ ആശിച്ചിരുന്ന യേശുവിന്റെ മരണമാണ് അവർക്ക് ദുഃഖമേകിയത്. കൂടാതെ യേശു ജീവിച്ചിരിക്കുന്നു എന്ന വാർത്ത അവരെ പരിഭ്രാന്തരാക്കി. ക്രിസ്തു കഷ്ടമനുഭവിച്ച് മഹത്വത്തിലേക്കു പ്രവേശിക്കണമെന്ന ദൈവനിശ്ചയം ആ ആപരിചിതൻ അവർക്ക് വ്യക്തമാക്കി കൊടുത്തു. അത് അവർക്ക് ഹൃദയം കത്തുന്ന അനുഭവമായിരുന്നു (ലൂക്കോസ് 24 : 32).
ആ യാത്രയുടെ അന്ത്യത്തിൽ അവർക്ക് മറ്റൊരു അനുഭവമുണ്ടായി. അത് അവരുടെ ജീവിതത്തെത്തന്നെ ആകെ മാറ്റിമറിച്ചു. അപരിചിതൻ അവരോടൊത്ത് തീൻമേശ പങ്കിട്ടപ്പോൾ അവരുടെ നയനങ്ങൾ തെളിഞ്ഞു . അവർ അപരിചിതനെ തിരിച്ചറിഞ്ഞു (ലൂക്കോസ് 24 : 31 ). തിരുവചനത്തിന്റെ പൊരുൾ തെളിച്ച് തങ്ങളോട് കൂടി സഞ്ചരിച്ച് മേശ പങ്കിട്ടത് ഉത്ഥിതനായ കർത്താവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞു. യേശുവിൻറെ പീഡാനുഭവങ്ങളിൽ നിന്നും ഉയിർപ്പിന്റെ സന്തോഷത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം അവസാനിപ്പിച്ച് ആ യാഥാർത്ഥ്യങ്ങളെ അവർ നെഞ്ചോടു ചേർത്തു. ദൈവപദ്ധതിയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന തിരിച്ചറിവിൽ അവരുടെ സ്വകാര്യ യാത്രയും ലക്ഷ്യവുമെല്ലാം വിസ്മരിച്ചു പോയി. അവർ ക്രിസ്തുവിൻറെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സാക്ഷികളായി മാറി. യെരുശലേമിലേക്ക് തന്നെ അവർ മടങ്ങി. കർത്താവിൻറെ ഉയിർപ്പ് അവർക്കിന്നൊരു യാഥാർത്ഥ്യമാണ്. അവരും ദൈവപദ്ധതിയുടെ പങ്കാളികളായി മാറി. വചന വെളിച്ചത്താൽ പ്രോജ്വലഹൃദയരായി സ്വർഗ്ഗീയവിരുന്നിൽ പങ്കാളികളായവർ ക്രിസ്തുവിൻറെ സാക്ഷികളായതുപോലെ വിശുദ്ധ ബലിയിൽ സംബന്ധിക്കുന്ന നമുക്കും ക്രിസ്തുവിൻറെ സാക്ഷികളാവാം.
മാർ ജോസഫ് സ്രാമ്പിക്കൽ
‘ തിരുനാളുകളുടെ തിരുനാളെന്ന്’ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കർത്താവിന്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സന്തോഷവും എല്ലാവർക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള സമ്പൂർണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാനവും അവിടുന്ന് പ്രവർത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവർ ( ജായ്റോസിന്റെ മകൾ, നായിനിലെ വിധവയുടെ മകൻ, ബഥാനിയായിലെ ലാസർ ) മരണത്തിൻറെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങൾ ഈശോ ജീവൻറെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാൽ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിന്റെ മേലുള്ള സമ്പൂർണ്ണ വിജയവും മർത്യതയിൽ നിന്ന് അമർത്യതയിലേക്കും , മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂർണ്ണ രൂപാന്തരീകരണവുമാണ്. ഉത്ഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ് ‘ “കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെ തന്നെ ശൂന്യനാക്കിയാണ് മിശിഹാ പാപത്തിന്റെയും മരണത്തിന്റെയും മേൽ വിജയം ആഘോഷിക്കുകയും എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം അവന് നൽകപ്പെടുകയും ചെയ്തതെങ്കിൽ ” (ഫിലിപ്പി 2 : 9), മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂ. നോമ്പിൻറെ 50 ദിവസങ്ങൾ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.
ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. “സമാധാനം നിങ്ങളോടു കൂടെ ” എന്നതാണല്ലോ ഉത്ഥിതൻ്റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാർത്ഥ സമാധാനം . അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നൽകുന്നത്. അതിനാൽ ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതന്നെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്. ആശങ്കകളും , ഭയവും, അസമാധാനവും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ “സമാധാനത്തിന്റെ ദൈവം നിങ്ങൾ ഓരോരുത്തരുടെയും കൂടെ ഉണ്ടായിരിക്കട്ടെ ” (ഫിലിപ്പി 4: 9 ) എന്ന് പ്രാർത്ഥിക്കുകയും ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം
ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ
(ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി)