ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ രാജകുടുംബത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഓമിഡ് സ്‌കോബിയുടെ ‘എൻഡ്ഗെയിം ‘ എന്ന പുസ്തകത്തിന്റെ ഡച്ച് വിവർത്തനം പുതിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഹാരി രാജകുമാരന്റെയും മേഗന്റെയും മകനായ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് രാജകുടുംബത്തിൽ തന്നെയുള്ള നിന്നുള്ള രണ്ടുപേർ ആകുലരായിരുന്നുവെന്ന് മേഗൻ മുൻപ് തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ, ഈ രണ്ടുപേർ ചാൾസ് രാജാവും കെയ്റ്റും ആണെന്ന് തുറന്നു പ്രസ്താവിച്ചിരിക്കുകയാണ്.
രണ്ടുവർഷം മുൻപ് ഇത്തരം ഒരു ആരോപണം ഉയർന്നു വന്നപ്പോൾ അത് തികച്ചും കഥാസൃഷ്ടി ആണെന്ന് വ്യക്തമാക്കി രാജകുടുംബം തള്ളിക്കളഞ്ഞിരുന്നു. ആരോപണം ശരിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുമില്ല. എന്നാൽ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ഒമിഡ് സ്‌കോബിയുടെ പുസ്തകത്തിന്റെ ഡച്ച് വിവർത്തനത്തിൽ രാജകുടുംബത്തിലെ രണ്ട് മുതിർന്നവരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് വിവാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. എൻഡ്‌ഗെയിമിന്റെ വിവർത്തന പതിപ്പിൽ പേരുകൾ എങ്ങനെ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓമിഡ് സ്‌കോബി പറഞ്ഞു. പുസ്തകത്തിൽ കടന്നുകൂടിയ പിശക് കാരണം ഡച്ച് ഭാഷയിൽ നിന്ന് പുസ്തകം പിൻവലിക്കുകയാണെന്ന് പ്രസാധകരായ സാൻഡർ യുറ്റ്ഗെവേർസ് അറിയിച്ചു. ഇത്തരത്തിൽ രാജകുടുംബാംഗങ്ങളുടെ പേരുകൾ എഴുതിയ ഒരു പുസ്തകവും തന്റെ അറിവോടെ പുറത്തിറക്കിയിട്ടില്ലെന്നും, സംഭവത്തിൽ താൻ നിരാശനാണെന്നും ഓമിഡ് സ്‌കോബി പറഞ്ഞു. യുഎന്നിന്റെ കോപ് -28 കാലാവസ്ഥാ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്താൻ രാജാവ് ദുബായിൽ എത്തിയ സന്ദർഭത്തിലാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.
2021 മാർച്ചിൽ ഹാരിയും മേഗനും ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി രാജകുടുംബത്തിലെ രണ്ട് പേർ തന്റെ മകന്റെ ചർമ്മത്തിലെ നിറത്തെ സംബന്ധിച്ച് ചോദ്യം ചെയ്തതായി മേഗൻ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം അഭിപ്രായപ്രകടനം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തുവാൻ ഇരുവരും വിസമ്മതിച്ചിരുന്നു. എൻഡ്ഗെയിമിന്റെ ബ്രിട്ടീഷ് വേർഷനിൽ ഇത്തരത്തിൽ ആരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം തന്നെ രാജകുടുംബാംഗങ്ങളെ വംശീയവാദികൾ എന്ന ഒരിടത്തും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സ്‌കോബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലം പിടിമുറുക്കുമ്പോൾ കോവിഡ് ഫ്ലൂ , നോറോ വൈറസ്, ആർ എസ് വി തുടങ്ങിയ നിരവധി രോഗങ്ങളാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഫലപ്രദമായ പ്രതിരോധ മാർഗങ്ങളിലൂടെ പല രോഗങ്ങളെയും അകറ്റി നിർത്താൻ സാധിക്കും. എന്നാൽ നോറോ വൈറസ് രോഗ വ്യാപനം തടയാൻ ഹാൻഡ് ജെല്ലിന്റെ ഉപയോഗം ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
നോറോ വൈറസിന്റെ വ്യാപനത്തിനെതിരെ ഒരു പൊതു ശുചിത്വ രീതി ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥയുമായി ബന്ധപ്പെട്ട പല പകർച്ചവ്യാധികളും കുറവാണെങ്കിലും നോറോ വൈറസ് പടരുന്നതിന്റെ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. എന്നാലും ഈ വൈറസുകളുടെ വ്യാപനം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വയറുവേദന, ഓക്കാനം, ഛർദി , വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് നോറോ വൈറസ് . ദ്രുതഗതിയിലാണ് വൈറസ് പടർന്നുപിടിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം, രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം പകരും. പ്രായമായവർ , കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് രോഗം ബാധിച്ചാൽ ആരോഗ്യസ്ഥിതി സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരായ വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ കുറഞ്ഞാലും വൈറസ് വ്യാപനം തുടരുമെന്നതും വൈറസിന് ദിവസങ്ങളോ ആഴ്ചകളോ നിലനിൽക്കാൻ സാധിക്കുമെന്നതും ആരോഗ്യ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളാണ്. വൈറസ് ബാധിച്ചവർ മറ്റു വ്യക്തികളുമായും പൊതുസ്ഥലങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് യുകെ ഹെൽത്ത് ആന്റ് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുൻ ചാൻസിലർ അലിസ്റ്റർ ഡാർലിംഗ് അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു പ്രായം. 2008 -ലെ വൻ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അദ്ദേഹമായിരുന്നു ചാൻസിലർ. 1997 -ൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനെ തുടർന്ന് ടോണി ബ്ലെയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും കീഴിൽ 13 വർഷക്കാലം അദ്ദേഹം ക്യാബിനറ്റിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ സാമ്പത്തിക രംഗത്തും ബാങ്കിംഗ് മേഖലയിലും വൻ പ്രതിസന്ധി നേരിട്ടപ്പോൾ രാജ്യത്തെ നയിച്ച ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത് .
ക്യാൻസർ ബാധിതനായ അദ്ദേഹം വെസ്റ്റേൺ ജനറൽ ഹോസ്പിറ്റലിൽ പരിചരണത്തിലിരിക്കെയാണ് മരണം നടന്നതെന്ന് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചു. മാർഗരറ്റിന്റെ പ്രിയപ്പെട്ട ഭർത്താവും കാലത്തിന്റെയും അന്നയുടെയും സ്നേഹ സമ്പന്നനായ പിതാവും എന്നാണ് പത്രക്കുറിപ്പിൽ കുടുംബം അദ്ദേഹത്തെ വിശേഷിപ്പിച്ചത് .പൊതു സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഡാർലിംഗിനെ ചാൻസിലറായി നിയമിച്ച ബ്രൗൺ അദ്ദേഹത്തിൻറെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ തൻറെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തിനു തന്നെ വലിയ നഷ്ടമാണ് ഡാർലിംഗ് പ്രഭുവിന്റെ വേർപാടെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തീവ്ര ഇടതുപക്ഷ നയവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം നന്നേ ചെറുപ്പത്തിലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അഭിഭാഷകനായി ആണ് ജോലി ചെയ്തിരുന്നതെങ്കിലും ബ്രിട്ടൻ കണ്ട മികച്ച സാമ്പത്തിക കാര്യ വിദഗ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാൻ ശ്രമിച്ച മന്ത്രിയായി താൻ ഓർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡാർലിംഗ് ഒരിക്കൽ പറഞ്ഞത് രാജ്യത്തെ പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിൻറെ മനോഭാവമാണ് വെളിപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാമിൽ വാഹന മോഷ്ടാക്കളുടെ ആക്രമത്തിൽ പരിക്കേറ്റയാൾ ആശുപത്രി വിട്ടു . കാർ തട്ടിയെടുക്കുന്നത് തടയാനായി ശ്രമിച്ച ഇദ്ദേഹത്തെ 100 മീറ്ററോളം ആണ് ആക്രമികൾ കാറിനൊപ്പം വലിച്ചിഴച്ചത്. ഇതിനെ തുടർന്ന് കെവിൻ വാട്ട്സ് എന്ന 42 വയസ്സുകാരൻ ആഴ്ചകളോളം ആണ് ആശുപത്രിയിൽ കഴിയേണ്ടതായി വന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മോഷണ രീതിയാണ് കാസിൽ വെയ്‌ലിലെ സെയിൻസ്‌ബറി പെട്രോൾ സ്റ്റേഷനിൽ നവംബർ 10 വെള്ളിയാഴ് അരങ്ങേറിയത്. തൻറെ വാഹനത്തിൻറെ ടയറുകളിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച വാഹന ഉടമയെ തള്ളി മാറ്റി മോഷ്ടാവ് വാഹനവുമായി കടന്നുകളഞ്ഞു. മോഷണശ്രമം തടയുന്നതിനായി വാഹനത്തിന്റെ ബോണറ്റിൽ കയറിയ വാഹന ഉടമ താഴെ വീണ് ഗുരുതരമായ പരുക്കു പറ്റിയാണ് ആശുപത്രിയിലായത് .
സംഭവത്തെ തുടർന്ന് ഇതുവരെ പോലീസിന് ആരെയും പിടികൂടാനായിട്ടില്ല. പോലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെവിൻ വാട്ട്സ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെവിന് കാലിനാണ് കൂടുതൽ പരുക്ക് പറ്റിയത്. മോഷ്ടാക്കൾ ഉപേക്ഷിച്ച കാർ പിന്നീട് ചെംസ് ലി വുഡിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
വാഹന മോഷണത്തിന്റെയും മോഷണശ്രമങ്ങളുടെയും നടുക്കുന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയെ. ശൈത്യകാലത്ത് മോഷണശ്രമങ്ങൾ കൂടുതലാകാനാണ് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതലായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വേണ്ട രീതിയിലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വാഹനം മോഷണം പോകാൻ സാധ്യതയുണ്ട്. ഒട്ടേറെ യു കെ മലയാളികളും മോഷണശ്രമത്തിന് ഇരയായിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ന്യൂയോർക്കിൽ സിഖ് വിഘടന രാഷ്ട്രത്തിന് വേണ്ടി വാദിച്ച അമേരിക്കൻ പൗരനെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി യുഎസ് വെളിപ്പെടുത്തിയിരിക്കുകയാണ്. 100,000 ഡോളർ (79,000 പൗണ്ട്) പണത്തിനു ഒരാളെ വാടകയ്‌ക്കെടുത്ത് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത ആണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാൽ ഈ വാടകയ്ക്ക് എടുത്തയാൾ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഫെഡറൽ ഏജന്റ് തന്നെയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന അമ്പത്തിരണ്ടുകാരനായ ഗുപ്തയെ യുഎസിലേക്ക് കൈമാറും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒരു ഇന്ത്യൻ ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ഇദ്ദേഹം പ്രവർത്തിച്ചതെന്ന് ആരോപണവും യുഎസ് ഉന്നയിക്കുന്നുണ്ട്.
കൊലപാതക ശ്രമങ്ങളെ സംബന്ധിച്ച് ഇന്ത്യയുടെ ഉന്നത തല ഉദ്യോഗസ്ഥരുമായി ആശങ്കകൾ പങ്കുവെച്ചെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. തങ്ങൾ അന്വേഷണം നടത്തുകയാണെന്നും യുഎസ് സർക്കാർ ഉയർത്തിക്കാട്ടുന്ന സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു. ആരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യുഎസ്-കനേഡിയൻ ഇരട്ട പൗരനും യുഎസ് ആസ്ഥാനമായുള്ള സിഖ് ആക്ടിവിസ്റ്റ് ഗ്രൂപ്പിലെ അംഗവുമായ ഗുർപത്വന്ത് സിംഗ് പന്നൂനായിരുന്നു ലക്ഷ്യമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തെ ഒരു തീവ്രവാദിയായാണ് കാണുന്നത്.
ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന മറ്റൊരു സിഖ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് യുഎസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. മെയ് മാസത്തിൽ ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരനാണ് മിസ്റ്റർ ഗുപ്തയെ റിക്രൂട്ട് ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കൊലപാതക സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുവരും ദില്ലിയിൽ യോഗം ചേർന്നതായും ആരോപണങ്ങൾ ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെയർ വിസകളുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമായതോടെ കടുത്ത നടപടികളുമായി യുകെ സർക്കാർ രംഗത്ത് വന്നു. കുടിയേറ്റം കുതിച്ചുയരുന്നതിനാൽ കുറെ നാളുകളായി കടുത്ത വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ ഏറ്റുവാങ്ങുന്നത്. യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിലുള്ളവരിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിലും കെയർ മേഖലയിലും ജോലിക്കായി ആണ് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ കെയർ വിസയുടെ പേരിൽ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് പുതിയ ജീവനക്കാർക്ക് ഇനി പുതിയ വിസകൾ അനുവദിപ്പിക്കുന്നത് കെയർ ഹോം ഉടമകൾക്ക് അത്ര സുഗമമായിരിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം പുതിയ ഒരു നിയമനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. കെയർ ഹോമുകളുടെ പേരിൽ അനുവദിക്കുന്ന വിസകൾ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ വ്യാപകമായി ഉയർന്നു വന്നിരുന്നു. പരാതികൾ ഉയർന്നുവന്ന പല കമ്പനികളുടെയും ലൈസൻസും ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. ഈ ദിവസങ്ങളിൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പല കെയർ ഹോമുകളിലും കർശന പരിശോധനകൾ ആണ് നടന്നുവരുന്നത്.
തൊഴിൽ തട്ടിപ്പിനായി വ്യാപകമായ രീതികൾ കെയർ ഹോമുകൾ ഉപയോഗിക്കുന്നതാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ യുകെ സർക്കാരിനെ പ്രേരിപ്പിച്ചത്. ഏജൻസികൾ ലക്ഷങ്ങൾ ഈടാക്കി യുകെയിൽ എത്തിക്കുന്നവർ ജോലി ഇല്ലാതെ ദുരിതത്തിലായ വാർത്തകൾ ഒട്ടേറെയാണ് അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊച്ചിയിൽ നിന്നുള്ള ഏജൻസി 400 മലയാളികളെ യുകെയിലെത്തിച്ച് പണം തട്ടിയതായുള്ള പരാതി ആണ് അതിൽ പ്രധാനപ്പെട്ടത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഭയാർത്ഥി പ്രശ്നത്തിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ഋഷി സുനക് സർക്കാർ . 17000 – ത്തിലധികം അഭയാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ഹോം ഓഫീസ് ഉദ്യോഗസ്ഥർ സമ്മതിച്ചതായുള്ള വാർത്തകൾ രാജ്യത്തെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 നവംബർ 13 വരെ 27284 പേരാണ് ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്ത് എത്തിച്ചേർന്നത്.
ഈ വർഷാവസാനത്തോടെ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം കുറയുമെന്ന ഋഷി സുനക് സർക്കാരിൻറെ നയത്തെക്കുറിച്ച് എംപിമാർ ചർച്ച ചെയ്യുന്നതിനിടെയാണ് ഹോം ഓഫീസിന് ആകപ്പാടെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങൾ പുറത്തേക്ക് വന്നത്. ചിലരൊക്കെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോയിട്ടുണ്ടോ എന്ന സെലക്ട് കമ്മിറ്റിയുടെ ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് ഹോം ഓഫീസിലെ മുതിർന്ന സിവിൽ ഉദ്യോഗസ്ഥനായ സൈമൺ റിഡ്‌ലി നൽകിയത് . തുടർച്ചയായ രണ്ട് അഭിമുഖങ്ങളോടും ചോദ്യാവലികളോടും അഭയാർത്ഥികളായി എത്തുന്നവർ പ്രതികരിക്കാതെ വരുന്നതോടെയാണ് അവരെ കാണാതായതായി കണക്കാക്കുന്നത് എന്നാണ് ഹോം ഓഫീസ് കമ്മിറ്റിയെ അറിയിച്ചത്. കഴിഞ്ഞവർഷം ഡിസംബർ മുതൽ 17316 തവണയാണ് അഭയാർത്ഥികളായി എത്തിയവർ ഈ രീതിയിൽ തുടർച്ചയായി പ്രതികരിക്കാതെ വന്നത്.
രാജ്യത്തിൻറെ അതിർത്തികളുടെ നിയന്ത്രണം ഋഷി സുനക് സർക്കാരിന് നഷ്ടപ്പെട്ടതായാണ് സംഭവത്തെക്കുറിച്ച് പ്രതിപക്ഷവും സർക്കാരിൻറെ വിമർശകരും ആരോപിച്ചത്. ഇതോടൊപ്പം കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ പല ഭാഗങ്ങളിലും ഇന്നലെ അനുഭവിച്ചത് 13 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്. 2010 – ന് ശേഷം ഏറ്റവും കൂടിയ തണുപ്പാണ് യുകെ കണ്ടത്. ഇനിയും മൂന്ന് ദിവസങ്ങൾ കൂടി തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷകർ നൽകിയിട്ടുണ്ട്.
അയർഷയറിലെ പ്രെസ്റ്റ് വിക്കിൽ ഇന്നലെ രാത്രിയിലെ താപനില -5.5 c ( 22 F) ആയി കുറഞ്ഞു. കുംബ്രിയൻ പട്ടണമായ കെസ്‌വിക്കിലെ താപനില അതിലും കുറവായ – 6.1c (21 F) ആണ് രേഖപ്പെടുത്തിയത്. സ്കോട്ടിഷ് ഹൈലാൻഡ്സിലെ ആയോനാച്ച് മേറിൽ – 8 ഡിഗ്രി സെൽഷ്യസ് തണുപ്പായിരുന്നു. സ്കോട്ട്‌ലൻഡിലും കിഴക്കൻ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ചയായിരുന്നു. കടുത്ത തണുപ്പ് കുറച്ച് ദിവസങ്ങൾ കൂടി നിലനിൽക്കും.
മിഡ്ലാൻഡ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും മൂലം കടുത്ത യാത്രാദുരിതവും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ . സ്കോട്ട്ലൻഡിന്റെ വടക്കും കിഴക്കും ഇംഗ്ലണ്ടിന്റെ കിഴക്കും കനത്ത മഞ്ഞുവീഴ്ച കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിട്ടുണ്ട്. തണുത്ത മൂടൽമഞ്ഞിനൊപ്പം റോഡുകളും നടപ്പാതകളും മഞ്ഞുമൂടിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ ഏറ്റവും തണുപ്പുള്ള ചില സ്ഥലങ്ങൾ ഇവയായിരുന്നു.
ബ്രിഡ്ജ്ഫൂട്ട്, കുംബ്രിയയിൽ -7.2C (19F)
ക്രിയാൻലാറിക്കിലെ ടിൻഡ്രം -5.8C (22F)
ഫ്ലിന്റ്ഷെയറിലെ ഹാവാർഡൻ -3 (27F)
ആൽഡർഗ്രോവ്, കൗണ്ടി ആൻട്രിം -2.9C (27F).
കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പന്നിപ്പനി പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പന്നിപ്പനി രാജ്യത്ത് ആദ്യമായാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യമേഖലയിൽ നിന്നുള്ളവർ അതീവ ജാഗ്രതയോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. നോർത്ത് യോർക്ക് ഷെയറിൽ ഉള്ള ഒരു രോഗി പനിയുമായി ജിപിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചേർന്നതാണ് രോഗം തിരിച്ചറിയാൻ കാരണമായത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി വീട്ടിൽ സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .
എങ്ങനെയാണ് രോഗം ഒരാൾക്ക് വന്നതിനെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിക്ക് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗം ബാധിച്ച വ്യക്തി പന്നികളുമായി ഒരുതരത്തിലും ഇടപെട്ടിട്ടുള്ള ആളല്ല. അതുകൊണ്ടു തന്നെ രോഗത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഗൗരവതരത്തിലുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രോഗബാധിതനായ ആളുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷിച്ചു വരുകയാണ്.
യുകെയിൽ മുമ്പൊരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത പന്നിപ്പനി ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. രോഗം രാജ്യത്ത് വന്നതിനെ കുറിച്ച് സാധ്യമായ എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ചീഫ് സയൻറിഫിക് ഓഫീസർ ഡോ ഇസബെൽ ഒലിവർ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത പല കേസുകളും ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ പബ്ലിക് ഹെൽത്ത് വിദഗ്ധനായ ഡോ. അസീം മജീദ് മാധ്യമങ്ങളോട് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ്സിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ജീവനക്കാരല്ലാത്ത ഒരു വ്യക്തി സെൻറ് ആൻറണീസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കുകയും ഒരു രോഗിയെ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്തതിനുശേഷം വളരെ പ്രധാനപ്പെട്ട ചില രേഖകളുമായി മുങ്ങിയതിന്റെ വാർത്തയാണ് യുകെയിലെ ആരോഗ്യമേഖലയ്ക്ക് നാണക്കേടായി പുറത്ത് വന്നത്.
സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ആയിരുന്നു. ഇത് മന:പ്പൂർവ്വമായി സംഭവിച്ചതാണോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നു വരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കടന്നു കയറിയ വ്യക്തിയെ തിരിച്ചറിയാനും നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) പറഞ്ഞു. 2023 ഫെബ്രുവരിയിൽ ഫൈഫിലെ സെൻറ് ആൻഡ്രൂസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു സംഭവം.
ഏജൻസി വഴി നിയമിക്കപ്പെട്ട ജീവനക്കാരിയാണ് എന്നാണ് ആദ്യം വ്യാജ നേഴ്സിനെ കുറിച്ച് മറ്റുള്ളവർ ധരിച്ചത്. 14 പേരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ രേഖകളുമായാണ് ഇവർ കടന്നുകളഞ്ഞത്. നിലവിൽ ഇവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. തിരിച്ചറിയൽ പരിശോധനകളുടെയും ഔപചാരിക നടപടിക്രമങ്ങളുടെയും അഭാവം മൂലമാണ് വ്യാജ നേഴ്സിന് വാർഡിലേയ്ക്ക് പ്രവേശിക്കാൻ കഴിഞ്ഞതെന്ന് ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. സ്വകാര്യ ചികിത്സാ വിവരങ്ങൾ അടങ്ങുന്ന രേഖകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നയിച്ച സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ഫൈഫിനെ ഐ സി ഒ കടുത്ത രീതിയിൽ ശ്വാസിച്ചിട്ടുണ്ട്.