മാർ ജോസഫ് സ്രാമ്പിക്കൽ
‘ തിരുനാളുകളുടെ തിരുനാളെന്ന്’ വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കർത്താവിന്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സന്തോഷവും എല്ലാവർക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള സമ്പൂർണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാനവും അവിടുന്ന് പ്രവർത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവർ ( ജായ്റോസിന്റെ മകൾ, നായിനിലെ വിധവയുടെ മകൻ, ബഥാനിയായിലെ ലാസർ ) മരണത്തിൻറെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങൾ ഈശോ ജീവൻറെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാൽ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിന്റെ മേലുള്ള സമ്പൂർണ്ണ വിജയവും മർത്യതയിൽ നിന്ന് അമർത്യതയിലേക്കും , മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂർണ്ണ രൂപാന്തരീകരണവുമാണ്. ഉത്ഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ് ‘ “കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെ തന്നെ ശൂന്യനാക്കിയാണ് മിശിഹാ പാപത്തിന്റെയും മരണത്തിന്റെയും മേൽ വിജയം ആഘോഷിക്കുകയും എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം അവന് നൽകപ്പെടുകയും ചെയ്തതെങ്കിൽ ” (ഫിലിപ്പി 2 : 9), മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂ. നോമ്പിൻറെ 50 ദിവസങ്ങൾ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.
ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. “സമാധാനം നിങ്ങളോടു കൂടെ ” എന്നതാണല്ലോ ഉത്ഥിതൻ്റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാർത്ഥ സമാധാനം . അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നൽകുന്നത്. അതിനാൽ ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതന്നെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്. ആശങ്കകളും , ഭയവും, അസമാധാനവും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ “സമാധാനത്തിന്റെ ദൈവം നിങ്ങൾ ഓരോരുത്തരുടെയും കൂടെ ഉണ്ടായിരിക്കട്ടെ ” (ഫിലിപ്പി 4: 9 ) എന്ന് പ്രാർത്ഥിക്കുകയും ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം
ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ
(ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി)
മെട്രിസ് ഫിലിപ്പ്
“ഞാൻ ആകുന്നു വഴിയും, സത്യവും, ജീവനും, എന്നിലൂടെ, അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല”.
“ഞാൻ സ്നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുക”.
നമ്മുടെ എല്ലാം പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ച, യേശു നാഥന്റെ ഉയിർപ്പ് തിരുന്നാൾ ലോകം ഇന്ന് ആഘോഷിക്കുന്നു.
“Jesus Christ is Risen, Hallelujah”
ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള ദൂരം, മൂന്ന് ദിവസം ആയിരുന്നു. ദുഃഖ വെള്ളി, മനുഷ്യ മനസിൽ, നല്ല വെള്ളി ആയി, മാറ്റപ്പെടുകയായിരുന്നു. ഞാൻ ആകുന്ന ആലയം മൂന്നു ദിവസം കൊണ്ട് പുനർജീവിപ്പിക്കും എന്നുള്ള യേശുനാഥന്റെ വാക്കുകൾ ആരും വിശ്വസിച്ചില്ല. ആരെയും, അടക്കാത്ത കല്ലറയും, തോട്ടവും, യേശുവിന് വേണ്ടി ഗാഗുൽത്താമലയുടെ, അടിവാരത്തുണ്ടായിരുന്നു.
ആ കല്ലറയിലേക്ക്, എത്തി ചേരുവാൻ ഒരുപാട് വേദനകളും പീഡനങ്ങളും യേശുവിന് ഏൽക്കേണ്ടി വന്നു. അതിന്റെ തുടക്കം പെസഹാ തിരുന്നാൾ ആയിരുന്നു.
താലത്തിൽ വെള്ളമെടുത്ത്, വെൺ കച്ച അരയിൽ ചുറ്റി, തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി, ചുംബിച്ചു കൊണ്ട് ലോകത്തിൽ, എളിമയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ വിസ്മയം കാണിച്ച യേശുനാഥൻ. അവസാന അത്താഴവേളയിൽ, അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, വിഭജിച്ച്, ഇതെന്റെ ശരീരവും രക്തവും ആകുന്നു, എന്ന് പറഞ്ഞു കൊണ്ട് ശിഷ്യരുടെ കയ്യിലേയ്ക്ക് നൽകിയ യേശുനാഥൻ. എന്നാൽ, തന്റെ ഗുരുവിനെ ഒറ്റി കൊടുക്കാൻ ലഭിച്ച കിഴിയിലെ, ദനാറ തുട്ടുകളുടെ, കണ്ണീർ വീണത്, രക്തത്തിന്റെ പറമ്പിൽ ആയിരുന്നു എന്ന് യൂദാസ്‌പോലും അറിഞ്ഞില്ല. എന്റെ ചുറ്റിലും ഇരിക്കുന്ന 12 ശിഷ്യരിൽ ഒരാൾ എന്നെ ഒറ്റികൊടുക്കും എന്ന് യേശു പറഞ്ഞപ്പോൾ, എല്ലാവരും പരസ്പരം മുഖത്തോട് നോക്കി, അത് ഞാൻ അല്ല ഞാൻ അല്ല എന്ന് ഏറ്റുപറഞ്ഞു കൊണ്ടിരുന്നു. യൂദാസ് തന്റെ കയ്യിലിരിക്കുന്ന കിഴി സഞ്ചിയിലേക്ക് നോക്കി വീണ്ടും വീണ്ടും പറഞ്ഞു ഞാൻ ഒരിക്കലും അത് ചെയ്യില്ല എന്ന് പറഞ്ഞിട്ടും, യേശുവിന് , അറിയാമായിരുന്നു, തന്നെ ചുംബനം കൊണ്ട് യൂദാസ് ഒറ്റികൊടുക്കുമെന്ന്.
പെസഹാ ആചരണത്തിന് ശേഷം, പീഡാനുഭവത്തിന്റെ സമയം ആരംഭിച്ചിരുന്നു. കുറ്റമില്ലാത്തവനെ കുറ്റക്കാരൻ ആക്കിയവർ ആർത്തു ചിരിച്ചു. കോഴി കുവുന്ന മുന്നേ, മൂന്നു തവണ തള്ളി പറഞ്ഞ, പത്രോസ് എന്ന അരുമ ശിഷ്യൻ. രക്തത്തിൽ മുങ്ങിയ മുഖം, തൂവാല കൊണ്ട് തുടച്ചെടുത്ത സ്ത്രീ നൊമ്പരപ്പെട്ടു. വയലിൽ നിന്നും വന്ന ആളെ നിർബന്ധിച്ചു കുരിശു ചുമപ്പിച്ചു. കുരിശുമായി മൂന്ന് തവണ വീണപ്പോഴും ആരും സഹായിക്കാതെ, ചാട്ടവർ കൊണ്ട് അടിക്കുയായിരുന്നു. കുരിശിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് കയ്യിലും കാലിലും ആണികൾ അടിച്ചു കയറ്റി, കുരിശ് ഉയർത്തിയപ്പോഴേക്കും, എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ, കയ്പ്പ് നീരാണ് കുടിക്കാൻ നൽകിയത്. അങ്ങനെ ഭൂമിയെ കുലുക്കിയും പാറകൾ പിളർത്തിയും കുരിശിൽ കിടന്നു തന്റെ പിതാവിന്റെ ആഗ്രഹത്തിന് വേണ്ടി മരിച്ചു. ഒരു പട്ടാളക്കാരൻ കുന്തം കൊണ്ട് വിലാപ്പുറത്ത് കുത്തി മുറിവേൽപ്പിച്ചു. അങ്ങനെ രണ്ട് കള്ളൻമാരുടെ മധ്യേ കിടന്ന് യേശുവിന്റെ മരണം ലോകം ഇന്നും ആചരിക്കുന്നു. കുരിശിൽ നിന്നും ഇറക്കിയ ശരിരം, ആചാരപൂർവ്വം അടക്കുവാൻ അവസരം നൽകിയ രാജാവ്.
വെൺ കച്ചകളും സുഗന്ധ ദ്രവ്യങ്ങളും പരിമളം കൊണ്ടും ആ കല്ലറ നിറഞ്ഞിരുന്നു. അതിൽ യേശുവിനെ അടക്കി കഴിഞ്ഞിട്ട് വലിയ ഒരു കല്ലും ഉരുട്ടി വെച്ചു. പട്ടാളക്കാരെ കാവലും നിർത്തി. എന്നിട്ടും, ആ വലിയ കല്ലുകളെ മാറ്റി യേശു ഉയർത്തെഴുന്നേറ്റു. ഹാലേലൂയ.
ഈ ഉയിർപ്പ് തിരുന്നാൾ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. യേശു നാഥൻ കാണിച്ച, പഠിപ്പിച്ച സ്നേഹത്തിന്റെ കാരുണ്യത്തിന്റെ സഹനത്തിന്റെ നാമ്പുകൾ നമ്മുടെ മനസ്സിൽ ഉയർന്നു വരണം. സഹായിക്കേണ്ടവരെയും ചേർത്ത് നിർത്തേണ്ടവരോടൊപ്പം ആയിരിക്കണം നമ്മുടെ മുന്നോട്ടുള്ള ജീവിതം. എല്ലാവർക്കും ഉയിർപ്പ് തിരുന്നാളിന്റെ ആശംസകൾ.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ ഉള്ള കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. ഒരു പെരുമാറ്റ വൈകല്യമായാണ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (എ ഡി എച്ച് ഡി ) കണക്കാക്കപ്പെടുന്നത്. എ ഡി എച്ച് ഡി ഉള്ളവർക്ക് ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന് മാത്രമല്ല പലപ്പോഴും അവർ അസ്വസ്ഥരാകുന്നതായും കാണപ്പെടുന്നു.

എ ഡി എച്ച് ഡി യുടെ ലക്ഷണങ്ങൾ ഉള്ളവർക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വൈകല്യമുള്ളവരുടെ ചികിത്സയെ കുറിച്ച് ഒരു പ്രധാനപ്പെട്ട അവലോകനത്തിനായി എൻഎച്ച്എസ് തയ്യാറെടുക്കുകയാണ്. രോഗനിർണ്ണയത്തിനും രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനുമായി വളരെ നാൾ കാത്തിരിക്കേണ്ടി വരുന്നതായുള്ള പരാതികൾ ഇത്തരം രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ചാരിറ്റി ഗ്രൂപ്പുകൾ ശക്തമായി ഉയർത്തുന്നുണ്ട്.

ഇതിനിടെ ഇത്തരം പ്രശ്നമുള്ളവരെ പ്രൈവറ്റ് ചികിത്സകർ ചൂഷണം ചെയ്യുന്നതായുള്ള ആരോപണങ്ങളും ശക്തമാണ്. ഓൺലൈനിൽ കൂടി രോഗികളെ ചികിത്സിക്കുകയും പാർശ്വഫലങ്ങളുള്ള ശക്തിയേറിയ മരുന്നുകൾ നൽകുന്നതായുമുള്ള പരാതികൾ പല പ്രൈവറ്റ് ക്ലിനിക്കുകൾക്കെതിരെ ഉയർന്നുവന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും യുകെയിലെ സാധാരണക്കാരെ വീർപ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കൊണ്ടുതന്നെ യുകെയിൽ ശക്തമായ ഭരണപക്ഷ വികാരമാണ് നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ കുടുംബങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. 7 ബില്ലുകളിൽ ആണ് വർദ്ദന വ് ഉണ്ടാകുന്നത്. ഇൻഷുറൻസ് വെട്ടിക്കുറച്ചതും ഊർജ്ജ ബില്ലിലെ നേരിയ കുറവും ചില ആനുകൂല്യങ്ങളുടെ തുക വർദ്ധിച്ചതും ആണ് സാധാരണക്കാരന് അൽപം എങ്കിലും ആശ്വാസം നൽകുന്ന കാര്യം.

ഏപ്രിൽ മാസം മുതൽ ഫോൺ , ബ്രോഡ്ബാൻഡ് ബില്ലുകളിൽ വൻ കുതിച്ചു കയറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഈ മേഖലയിൽ 8.8 ശതമാനം വിലക്കയറ്റമാണ് ഉണ്ടാകാൻ പോകുന്നത്. വാട്ടർ ബില്ലുകളിലും വൻ വർദ്ധനവ് ഉണ്ടാകും. വാട്ടർ ബില്ലുകളിൽ നടപ്പാക്കുന്ന 6 %’ വർദ്ധനവ് ജനങ്ങളുടെ നടുവൊടിക്കും. കൗൺസിൽ നികുതികളിലും വൻ വർദ്ധനവാണ് ഏപ്രിൽ മാസം മുതൽ നടപ്പിലാക്കുക. ബർമിംഗ്ഹാം പോലുള്ള സ്ഥലങ്ങളിൽ കൗൺസിൽ നികുതി 21 % വരെ വർദ്ധിക്കും.

രണ്ടുവർഷമായി കൂടാതിരുന്ന ടിവി ലൈസൻസ് 6.6 ശതമാനം വർദ്ധിച്ച് 161.50 പൗണ്ട് ആയി ഉയരും. 2017 ഏപ്രിൽ 1 – നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത കാറിന്റെ വാർഷിക ഫ്ലാറ്റ് നിരക്ക് 10 പൗണ്ട് ആയി വർധിക്കുന്നതോടെ വാഹനനികുതിയും ഉയരും . ഇതിനു പുറമേയാണ് ഇംഗ്ലണ്ടിലെ എൻഎച്ച് എസ് പെൻഷൻ ചാർജുകളിലെ 4 % വർദ്ധനവ്. ബില്ലുകളിൽ മിക്കതും കുതിച്ചുയരുമ്പോഴും ഏക ആശ്വാസം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന കുടുംബത്തിൻറെ വാർഷിക ഊർജ ബിൽ കുറയുമെന്നതാണ്. 1690 പൗണ്ട് ആയി ആണ് വാർഷിക ഊർജ്ജബിൽ കുറയുന്നത്. ബില്ലുകളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വൻ വർദ്ധനവ് സർക്കാരിനെതിരെ കടുത്ത ജനരോഷത്തിന് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സർക്കാരിന് തുടർ ഭരണം കിട്ടാനുള്ള സാധ്യത 1 ശതമാനം മാത്രമാണ് എന്ന് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധൻ പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2020 മുതൽ ഇംഗ്ലണ്ടിൽ കൂടുതൽ ജനങ്ങൾക്ക് മലിനജലം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജലജന്യ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഈ കാലയളവിൽ 60 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 2010 – 11 ൽ 2085 ആയിരുന്നത് 2022-23 ൽ 3286 ആയി ഉയർന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

മലിന ജലത്തിലുടെയുള്ള രോഗങ്ങൾ പകരുന്നതിന് പ്രധാന കാരണമായി എല്ലാവരും വിരൽ ചൂണ്ടുന്നത് ജലവിതരണ കമ്പനികളുടെ കാര്യക്ഷമത കുറവിനെയാണ്. പരിസ്ഥിതി ഏജൻസികളുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കപ്പെട്ട മലിന ജലത്തിൻറെ അളവിൽ 12 മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് 129 % വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നദികളിലെ മലിന ജലം വർദ്ധിക്കുന്നത് മൂലം ആളുകൾക്ക് ശാരീരിക അസുഖം ബാധയ്ക്കുള്ള സാധ്യത കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

കഴിഞ്ഞവർഷം 122 പേർക്കാണ് എലിപ്പനി ഉണ്ടെന്ന് കണ്ടെത്തിയത്. 2010 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായിട്ടുണ്ട്. കരളും വൃക്കയും തകരാറിലാകുന്ന എലി പനി പ്രധാനമായും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതുപോലെതന്നെ മലിന ജലത്തിലൂടെ പകരുന്ന ടൈഫോയിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മലിനജലം മൂലം കൂടുതൽ ആളുകൾക്ക് രോഗം വരുന്നതിനോട് ലേബർ പാർട്ടിയുടെ ഷാഡോ എൻവിയോൺമെൻറ് സെക്രട്ടറി സ്റ്റീവ് റീഡ് കർശനമായ വിമർശനമാണ് ഗവൺമെൻ്റിനെതിരെ നടത്തിയത് . ഗുണനിലവാരം ഉറപ്പാക്കാത്ത വെള്ള കമ്പനികൾക്ക് നേരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാനമായും വിമർശകർ ഉന്നയിക്കുന്ന ആക്ഷേപം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റർ മുട്ടകൾ കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്ന് എൻഎച്ച്എസിലെ ഡോക്ടർ പറഞ്ഞതിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത് . ദന്തക്ഷയം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈസ്റ്റർ എഗ്ഗ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രീതികൂലമായി ബാധിക്കുമെന്ന് പറഞ്ഞത് എൻഎച്ച്എസ് സഫോൾക്കിൻ്റെയും നോർത്ത് ഈസ്റ്റ് എസെക്സ് ഇൻ്റഗ്രേറ്റഡ് കെയർ കൗൺസിലിൻ്റെയും മെഡിക്കൽ ഡയറക്ടറായ ഡോ കെൽസോ ആണ് . ഒരു ശരാശരി ഈസ്റ്റർ മുട്ടയിൽ പ്രായപൂർത്തിയായവർക്ക് ശുപാർശ ചെയ്യുന്ന പ്രതിദിന കലോറിയുടെ മുക്കാൽ ഭാഗവും അടങ്ങിയിട്ടുണ്ടെന്ന് നമ്മളിൽ പലരും മനസ്സിലാക്കുന്നില്ലന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി . നിങ്ങൾ മധുര പലഹാരങ്ങൾ ആസ്വദിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഒന്നും അമിതമാകല്ലെന്നുമാണ് ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ പറഞ്ഞത്.
ഈസ്റ്റർ മുട്ടയുടെ ചരിത്രം പരിശോധിക്കുന്നത് രസകരമാണ്. മെസപ്പൊട്ടോമിയയിലെ ആദ്യകാല ക്രിസ്ത്യാനികൾ ഈസ്റ്ററിന് ശേഷമുള്ള കാലഘട്ടത്തിൽ മുട്ടകൾക്ക് ചായം പൂശിയിരുന്നു. ഈ സമ്പ്രദായം ഓർത്തഡോക്സ് സഭകൾ സ്വീകരിക്കുകയും അവിടെ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് വ്യാപിക്കുകയും ചെയ്തു. മുട്ടകൾ പുതിയ ജീവിതത്തെയും പുനർജന്മത്തെയും പ്രതിനിധീകരിക്കുന്നു. ഈ പുരാതന ആചാരം ഈസ്റ്റർ ആഘോഷങ്ങളിൽ ലയിപ്പിച്ചതായി കരുതപ്പെടുന്നു.മുട്ടകൾ പൊതുവെ ഫലഭൂയിഷ്ഠതയുടെയും പുനർജന്മത്തിന്റെയും പരമ്പരാഗത പ്രതീകമായിരുന്നു. ഈസ്റ്റർ മുട്ടകൾ യേശുവിന്റെ ശൂന്യമായ ശവകുടീരത്തെ പ്രതീകപ്പെടുത്തുന്നു , അതിൽ നിന്ന് യേശു ഉയിർത്തെഴുന്നേറ്റു . കൂടാതെ ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ചൊരിയപ്പെട്ട രക്തത്തിന്റെ സ്മരണയ്ക്കായി” ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് നിറത്തിൽ കറ പുരട്ടുന്നത് ഒരു പുരാതന പാരമ്പര്യമായിരുന്നു.ഇതിനും പുറമെ ഈസ്റ്റർ എഗ്ഗുകളെക്കുറിച്ചു നിരവധി കഥകൾ പറഞ്ഞു കേൾക്കാനാകും. ദുഃഖവെള്ളിയാഴ്ചയിൽ ഇടുന്ന മുട്ടകൾ 100 വർഷം സൂക്ഷിച്ചാൽ വജ്രമായി മാറുമെന്ന് പറയപ്പെടുന്നു. ദുഃഖവെള്ളിയാഴ്‌ചയിൽ പാകം ചെയ്‌തതും ഈസ്റ്റർ ദിനത്തിൽ കഴിക്കുന്നതുമായ മുട്ടകൾ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്നുള്ള മരണം തടയുകയും ചെയ്യുമെന്ന് ചിലർ കരുതി. ഈസ്റ്റർ മുട്ടയുടെ ഈ ആചാരം, പല സ്രോതസ്സുകളും അനുസരിച്ച്, മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്രിസ്ത്യാനികളിൽ നിന്ന് കണ്ടെത്താനാകും , അവിടെ നിന്ന് ഓർത്തഡോക്സ് സഭകൾ വഴി കിഴക്കൻ യൂറോപ്പിലേക്കും സൈബീരിയയിലേക്കും പിന്നീട് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകൾ വഴി യൂറോപ്പിലേക്കും വ്യാപിച്ചു . ഈസ്റ്റർ മുട്ടകളുടെ ആചാരത്തിന്റെ വേരുകൾ നോമ്പുകാലത്ത് മുട്ടകൾ നിരോധിക്കുന്നതിൽ നിന്നുമാണെന്നാണ് മധ്യകാല പണ്ഡിതന്മാരുടെ നിഗമനം.നിറമുള്ള ഫോയിൽ പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ , കൈകൊണ്ട് കൊത്തിയെടുത്ത മരമുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് പോലുള്ള പലഹാരങ്ങൾ നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ യഥാർത്ഥ മുട്ടയ്ക്ക് പകരം വയ്ക്കുന്നത് ചില സ്ഥലങ്ങളിലെ ഒരു ആധുനിക ആചാരമാണ് .എഗ്ഗ് ഹണ്ട് പോലുള്ള കളികൾ കുട്ടികൾക്കായി ഈസ്റ്ററിനു ഉള്ളതാണ്. വേവിച്ച കോഴിമുട്ടകൾ, ചോക്കലേറ്റ് മുട്ടകൾ, അല്ലെങ്കിൽ മിഠായികൾ അടങ്ങിയ കൃത്രിമ മുട്ടകൾ എന്നിവയായിരിക്കാം അലങ്കരിച്ച മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചിരിക്കുന്ന ഒരു ഗെയിമാണ് എഗ്ഗ് ഹണ്ട് . മുട്ടകൾ പലപ്പോഴും വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, വീടിനകത്തും പുറത്തും മറഞ്ഞിരിക്കാം. വേട്ട അവസാനിച്ചാൽ, ഏറ്റവും കൂടുതൽ മുട്ടകൾ ശേഖരിക്കുന്നതിനോ വലുതോ ചെറുതോ ആയ മുട്ടക്കോ സമ്മാനങ്ങൾ നൽകും.

രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ടതിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച്ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റ്മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിയും ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ്ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ്റൂട്ട്, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നൽകാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീടിൽ കൃത്രിമ നിറങ്ങൾക്കു വഴിമാറി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന പതിവുണ്ട് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും. കുട്ടികളാണ് ഈസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റർ എഗ്ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാൻ എൾ റോളിങ്, എഡാൻസിങ് പോലെ വിവിധ കളികളും ഈസ്റ്റർ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എസ്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ട-മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ
ഇത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹായഹസ്തം പരസ്പരം കൈമാറേണ്ട സമയമാണെന്ന് ചാൾസ് രാജാവ് തന്റെ ഈസ്റ്റർ ദിന സന്ദേശത്തിൽ രാജ്യത്തെ ജനങ്ങളോട് പറഞ്ഞു . ചാൾസ് രാജാവിനും വെയിൽസ് രാജകുമാരിയായ കേറ്റിനും ക്യാൻസർ രോഗനിർണയവും ചികിത്സയും നടക്കുന്ന പശ്ചാത്തലത്തിൽ സ്വാന്തനത്തിന്റെ കരസ്പർശം മറ്റുള്ളവർക്ക് പകർന്നുകൊടുക്കണമെന്ന വളരെ വികാരനിർഭരമായ ഈസ്റ്റർ സന്ദേശമാണ് അദ്ദേഹം നൽകിയത്.

ക്യാൻസർ ചികിത്സയിൽ ആയതുകൊണ്ട് മറ്റുള്ളവരുമായി അധികം ഇടപെഴകരുതെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ഇന്നത്തെ ആനുവൽ മൗണ്ടി സർവീസിൽ കേൾപ്പിക്കാനായി തൻറെ സന്ദേശം റെക്കോർഡ് ചെയ്യുകയായിരുന്നു രാജാവ് .ഈ വർഷം വോർസെസ്റ്റർ കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് രാജാവിൻറെ സന്ദേശം നൽകുന്നത് . എലിസബത്ത് രാജ്ഞി എല്ലാ വർഷവും നൽകിയിരുന്ന ഈസ്റ്റർ സന്ദേശങ്ങൾക്ക് വളരെ പ്രാധാന്യമാണ് രാജ്യം നൽകിയിരുന്നത്.
ഇന്നത്തെ ആനുവൽ മൗണ്ടി സർവീസിൽ രാജാവിൻറെ സന്ദേശം കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിൻറെ സ്ഥാനത്ത് കാമിലാ രാജ്ഞി ചടങ്ങുകളിൽ പങ്കെടുക്കും. തൻറെ സന്ദേശത്തിൽ കുടുംബത്തിൻറെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് നേരിട്ട് പരാമർശമില്ലെങ്കിലും പരസ്പരം സ്നേഹിക്കുന്നതിലും സേവനം നൽകുന്നതിലും കർത്താവായ യേശുവിൻറെ മാതൃക ഊന്നി പറയുന്നതിൽ രാജാവിന്റെയും കേറ്റിന്റെയും ക്യാൻസർ രോഗനിർണയത്തിന്റെയും ചികിത്സയുടെയും പശ്ചാത്തലത്തിൽ വളരെ പ്രാധാന്യമുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ദേശീയ മിനിമം വേതനവും ദേശീയ ജീവിത വേതനവും ഏപ്രിൽ ഒന്നുമുതൽ വർദ്ധിക്കും. ഇതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്.

യുകെയിൽ നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ട് ആണ്. ഇത് ഏപ്രിൽ ഒന്നു മുതൽ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും . 21 വയസ്സും അതിലും കൂടുതലുമുള്ള ജീവനക്കാർക്കാണ് ദേശീയ ജീവിത വേതനത്തിന് അർഹതയുള്ളത്. ദേശീയ ജീവിത വേതനത്തിന് നേരത്തെ പ്രായപരിധി 23 വയസ്സായിരുന്നു. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർധനവ് വരുത്തി തുടങ്ങിയത്.

16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.4 0 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.
രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസനാണ് നിലവിലെ ഭരണപക്ഷത്തിന് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന വിശകലനം നടത്തിയിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് ജനാഭിപ്രായങ്ങളിൽ മുന്നേറാൻ നിലവിലെ ഭരണപക്ഷത്തിന് സാധിക്കില്ലെന്നുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്.
ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിരിക്കുന്ന ലേബർ പാർട്ടിയാണ് തുടർച്ചയായി അഭിപ്രായ സർവേകളിൽ മുന്നിട്ടു നിൽക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷമായ ടോറികൾ വിജയിക്കാനുള്ള സാധ്യത 1 ശതമാനം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധനായ ജോൺ കർട്ടിസ് പറഞ്ഞത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മുൻനിര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്.

പരാജയം വിളിച്ചോതുന്ന നടപടികൾ ഭരണപക്ഷത്തുനിന്ന് തുടർച്ചയായി ഉണ്ടായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റോബർട്ട് ഹാൻഫോണിൻറെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയും സായുധസേനകളുടെ ചുമതലയുള്ള ജെയിംസ് ഹിപ്പി അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുൻപ് രാജിവെയ്ക്കുമെന്ന് പറഞ്ഞതും സർക്കാരിലെ മുൻ നിരക്കാരുടെ അതൃപ്തിയായാണ് വിലയിരുത്തുന്നത്. ഇതുകൂടാതെയാണ് ബോറി ജോൺസൺ ഉൾപ്പെടെയുള്ള മുൻനിരക്കാർ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസ കുറവ് മൂലമാണെന്ന ആക്ഷേപം ശക്തമാണ്.

എൻഎച്ച്എസ്സിന്റെ സേവനത്തെ കുറിച്ചുള്ള ജനത്തിന്റെ സംതൃപ്തി ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2010 -ൽ ലേബർ പാർട്ടി അധികാരം ഒഴിയുമ്പോൾ എൻഎച്ച്എസിനെ കുറിച്ച് 70 ശതമാനം ആൾക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ നിലവിലെ സംതൃപ്തിയുടെ നിരക്ക് 24 ശതമാനം മാത്രമാണ്. പലിശ നിരക്ക് കുതിച്ചുയർന്നതും സാധാരണ ജനങ്ങളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ജീവിത ചിലവിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രധാന പങ്കു വഹിച്ച കാരണങ്ങളിൽ ഒന്നാണ്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് അടുത്തകാലത്ത് സർക്കാരിന് അനുകൂലമായ നടന്ന പ്രധാന സംഭവം.എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് ജനങ്ങളുടെ മനസ്സിൽ പൊതുവെ അമർഷം ഉളവാക്കിയിട്ടുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- മലയാളിയായ പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാനേജിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ യുഎസിലെ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പിന്റെ മാനേജിംഗ് ചുമതലയിലുള്ള ഡാലി എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയത്. ബാൾട്ടിമോറിലെ 2.6 കിലോമീറ്ററിലധികം (1.6 മൈൽ) നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് കപ്പലടിച്ചുണ്ടായ അപകടത്തെ തുടർന്ന് തകർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ളതാണ് ഈ ചരക്ക് കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുറമുഖത്ത് നിന്ന് പുറപ്പെട്ടതിനുശേഷം കപ്പലിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

പോർട്ട് ബ്രീസിലെ ടെർമിനലിൽ നിന്ന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. അപകടത്തിന് തൊട്ടുമുൻപ് കപ്പലിൽ നിന്നും ജീവനക്കാർ അപായ സന്ദേശം അയച്ചത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇടയായെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ആ സമയത്ത് പാലത്തിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ ആണ് പുഴയിലേക്ക് വീണത്. അതോടൊപ്പം തന്നെ പാലത്തിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന എട്ടുപേരും വെള്ളത്തിൽ വീണു. ഇവരിൽ ആറു പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. പാലം പുനർ നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചിലവും ഗവൺമെന്റ് വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

അപകട സന്ദേശം ലഭിച്ച ഉടൻ തന്നെ പാലത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുവാൻ സാധിച്ചതും രക്ഷ ആയതായി അധികൃതർ വ്യക്തമാക്കുന്നു. മരണപ്പെട്ടവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. ഇതിൽ ഒരാൾ മെക്സിക്കൻ സ്വദേശിയും, മറ്റൊരാൾ ഗ്വാട്ടിമാലയിൽ നിന്നുള്ള പൗരനുമാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഉദ്യോഗസ്ഥർ കപ്പലിൻ്റെ ഡാറ്റാ റെക്കോർഡ് അഥവാ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തതായും, ഇത് അപകടത്തിൻ്റെ കൃത്യമായ ടൈംലൈൻ ശേഖരിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തകർച്ച, യുഎസ് കിഴക്കൻ കടൽത്തീരത്തെ വ്യാപാരത്തിൻ്റെ ഒരു സുപ്രധാന ശൃംഖലയായ, ബാൾട്ടിമോർ തുറമുഖത്തെ അനിശ്ചിതമായുള്ള അടച്ചുപൂട്ടലിലേക്ക് നയിച്ചിരിക്കുകയാണ്. ഇത് പ്രദേശത്തെ സാമ്പത്തികപരമായും ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഏവരെയും അഭിനന്ദിക്കുന്നതായും, അതോടൊപ്പം തന്നെ കപ്പലിൽ നിന്ന് അപകട സന്ദേശം അയക്കാൻ ശ്രമിച്ചവരോടുള്ള നന്ദിയും അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് അറിയിച്ചു. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.