ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇടത് വലത് ചേർന്ന് ഒഴുകിയിരുന്ന കേരള രാഷ്ട്രീയം എങ്ങോട്ടാണ്? കടുത്ത ഭയപ്പാടിലാണ് ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിയുടെ നേതാക്കന്മാർ. ഈ രീതിയിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥികൾ തോറ്റു തുന്നം പാടും എന്നത് ഉറപ്പാണ്. പക്ഷേ ഈ സത്യം മനസ്സിലാക്കിയെങ്കിലും പാർട്ടി നേരിടുന്ന പ്രതിസന്ധി ഈ സത്യം തുറന്നു പറയാൻ ആരും സിപിഎമ്മിൽ ഇല്ല എന്നതാണ്.
ജാതി സമുദായ പ്രീണനമാണ് കേരള രാഷ്ട്രീയത്തിന്റെ മുഖമുദ്ര. തിരഞ്ഞെടുപ്പിൽ വിജയം കാണാൻ ഈ രീതിയിലുള്ള പ്രീണന നയമാണ് ഇടതു വലതു മുന്നണികൾ വർഷങ്ങളായി കേരളത്തിൽ പയറ്റി കൊണ്ടിരുന്നത്. ഇതിൽ അവർ നല്ല രീതിയിൽ വിജയം കണ്ടുവന്നിരുന്നതിന്റെ കാറ്റു മാറി വീശിയതാണ് ഇടതുമുന്നണിയുടെ പരാജയത്തിൽ എത്തിച്ചിരിക്കുന്നത്. സർവേകൾക്കും മാധ്യമ വിചാരണകൾക്കും അപ്പുറം ഈ സത്യം മനസ്സിലാക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. അല്ലെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ പൊട്ടിച്ചെറിഞ്ഞ് രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് അണികൾ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കാര്യ മാത്ര പ്രസക്തമായ പുനർവിചിന്തനം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായിരുന്നു സിപിഎം സംസ്ഥാന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പത്രസമ്മേളനം. എല്ലാം പറഞ്ഞ് അവസാനം മുഖ്യമന്ത്രിയുടെ ശൈലിക്ക് പൂർണ്ണ പിന്തുണ നൽകിയാണ് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചത്. നവ കേരള സദസ്സിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളെ രക്ഷാപ്രവർത്തനം എന്ന് വ്യാഖ്യാനിച്ചത് മുതൽ മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും പ്രവർത്തനം പ്രതിപക്ഷത്തെ മാത്രമല്ല ചിന്താശീലമുള്ള പാർട്ടി അണികളെയും വെറുപ്പിക്കുന്നതായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പാർട്ടിയെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയും പുകഴ്ത്തുന്ന പോസ്റ്ററുകൾ പങ്കു വയ്ക്കുമ്പോഴും സ്വാതന്ത്ര ചിന്താഗതിയുള്ള വ്യക്തികളാണ് പാർട്ടി അണികൾ എന്ന് മനസ്സിലാക്കുന്നതിൽ സിപിഎം നേതാക്കൾക്ക് വന്ന പരാജയത്തിന്റെ ഫലം കൂടിയാണ് പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം.
പല നേതാക്കളുടെ സ്ഥാനാർത്ഥിത്വം അവരെ കേരളത്തിൽനിന്ന് കെട്ടു കെട്ടിക്കാനുള്ള മാർഗമായിരുന്നു എന്ന് രാഷ്ട്രീയ കേരളത്തിന്റെ പിന്നാമ്പുറ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു. ശൈലജ ടീച്ചറിന്റെ ദയനീയ തോൽവിയെ കുറിച്ചുള്ള വിലയിരുത്തലിൽ അവരുടെ സേവനം കേരളത്തിൽ നിലനിർത്താനാണ് ജനങ്ങൾ ആഗ്രഹിച്ചതെന്ന നിരീക്ഷണം സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു വശത്ത് വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് ഈഴവ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കവും മറുവശത്ത് ഹമാസ് അനുകൂല സമ്മേളനങ്ങൾ സംഘടിപ്പിച്ച് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമവും ഫലത്തിൽ തുണയായത് ബിജെപിക്ക് ആണ് . ബിജെപിയോട് കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന അയിത്തം മാറിയിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾക്ക് ഭീക്ഷണിയായി ബിജെപി ഉയർന്നു വന്നേക്കാം. ഒപ്പത്തിനൊപ്പമല്ലെങ്കിലും ചെറിയ ഒരു ശതമാനം എംഎൽഎമാരെ നേടാൻ ബിജെപിയ്ക്ക് ആയേക്കാം. ഇത് സംഭവിച്ചാൽ ഇടത് വലത് മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാതെ വരുന്ന അവസരത്തിൽ കേരളത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ അനശ്ചിതത്വം വളരെ വലുതായിരിക്കും.
കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയുടെ സ്ഥിതിയും ശുഭകരമല്ല. ബിജെപിയുടെ മുന്നേറ്റം അവരെയും ബാധിക്കും. തലയെടുപ്പുള്ള ജനകീയ സ്വഭാവമുള്ള നേതാക്കൾ ഇല്ലാത്തതും യുഡിഎഫിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. വിജയത്തിൻറെ ആഘോഷം അവസാനിക്കുമ്പോൾ പടല പിണക്കങ്ങൾ മുൻനിരയിലേയ്ക്ക് ഉയർന്നു വരാനിരിക്കുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ നടത്തിയ പാർട്ടി സമ്മേളനത്തിൽ രമേഷ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതിനെ ചൊല്ലി അദ്ദേഹത്തിൻറെ പ്രതിഷേധം ഒരു സൂചന മാത്രമാണ് . ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ എൽഡിഎഫ് പക്ഷത്തേയ്ക്ക് ചായാനിരുന്ന മുസ്‌ലിംലീഗ് ഇനി മാറി ചിന്തിച്ചേക്കില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ആശ്വാസകരമാണ്.
മകന്റെ എൻഡിഎയുടെ ഭാഗമായി കേന്ദ്ര അനുകൂല നിലപാടുകളും കേരളത്തിൽ എൽഡിഎഫ് അനുകൂല നിലപാടുകൾ പുലർത്തുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയം വരുന്ന ദിവസങ്ങളിൽ എൽഡിഎഫിന് വിഷമം സൃഷ്ടിക്കും . ഒരുപക്ഷേ സർക്കാർ സംവിധാനമായ നവോത്ഥാന സമിതി അധ്യക്ഷനെന്ന നിലയിയിലുള്ള അദ്ദേഹത്തിൻറെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം. വെള്ളാപ്പള്ളിയും എൽഡിഎഫും തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മ കൂടുതൽ പ്രയോജനം ചെയ്യുന്നത് ബിജെപിക്കായിരിക്കും.
ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചതിൽ ക്രിസ്ത്യൻ സമുദായങ്ങളും പ്രതിക്കൂട്ടിലാണ്. ചില സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള അന്വേഷണങ്ങൾ സഭാ മേലധ്യക്ഷന്മാരെ ബിജെപി അനുകൂല നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന പാർട്ടി നിലപാട് സിപിഎം സെക്രട്ടറി തന്നെ പരസ്യമായി പ്രകടിപ്പിച്ച സാഹചര്യം ഉണ്ടായി. എന്നാൽ സഭാ മേലധ്യക്ഷന്മാരുടെ പോക്കറ്റിലാണോ സമുദായ അംഗങ്ങൾ എന്നത് മറ്റൊരു പ്രധാന ചോദ്യമാണ് . യുവ വോട്ടർമാരുടെ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേയ്ക്കുള്ള മാറ്റത്തിന്റെ കാറ്റ് തിരിച്ചറിയുന്നതിൽ ഇടതു വലതു മുന്നണികൾ പരാജയപ്പെട്ടാൽ കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് മൂന്നാം മുന്നണിയുടെ ഉദയമായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആസിഡ് ആക്രമണ കേസുകളിൽ യുകെയിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വർഷത്തിനുള്ളിൽ ഇത്തരം ആക്രമണങ്ങളുടെ കാര്യത്തിൽ 75 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം രേഖപ്പെടുത്തിയ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 1244 ആണ്. 2022ൽ ഇത് 710 മാത്രമായിരുന്നു.

ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഇതിൽ ശാരീരിക ആക്രമണങ്ങൾ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നുണ്ട് . എന്നാൽ യഥാർത്ഥ കണക്കുകൾ ഇനിയും കൂടുതലാകുമെന്നാണ് ആസിഡ് സർവൈവേഴ്‌സ് ട്രസ്റ്റ് ഇൻ്റർനാഷണൽ (എഎസ്‌ടിഐ) പറഞ്ഞു. മറ്റ് മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ പ്രതിരോധിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെ തന്നെ ആസിഡ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും നടത്തണമെന്ന് എഎസ്ടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫ് ഷാ പറഞ്ഞു.

എന്നാൽ ആസിഡ് ഉപയോഗിച്ച് നടന്ന ആക്രമണങ്ങളിൽ 8 ശതമാനം കേസുകൾ മാത്രമാണ് ക്രിമിനൽ കുറ്റങ്ങളായോ മറ്റ് നടപടിക്രമത്തിലേയ്ക്കോ കോടതിക്ക് മുന്നിൽ എത്തിയിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന സത്യവും പുറത്തുവന്നു. ഇത്തരം ആക്രമണങ്ങളിൽ സ്ത്രീകളെയും കുട്ടികളെയുമാണ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ സൗത്ത് ലണ്ടനിലെ ക്ലാഫാമിറിൽ ഒരു സ്ത്രീയെയും രണ്ട് പെൺമക്കളെയും ആസിഡ് ഉപയോഗിച്ച് അബ്ദുൾ എസെദിയെ എന്ന വ്യക്തി ആക്രമിച്ച സംഭവം യുകെയിൽ ഒട്ടാകെ വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇയാളെ പിന്നീട് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വഴിയാത്രക്കാർക്കും പോലീസിനും പരിക്കേറ്റിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെയർ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനും നീണ്ട ചികിത്സ കാലതാമസം അവസാനിപ്പിക്കുന്നതിനും എൻഎച്ച്എസിന് അടുത്ത പാർലമെൻ്റിൻ്റെ അവസാനത്തോടെ പ്രതിവർഷം 38 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവാകുമെന്ന് ഹെൽത്ത് ഫൗണ്ടേഷൻ്റെ മുന്നറിയിപ്പ്. നിലവിൽ ലേബർ, കൺസർവേറ്റീവ് പാർട്ടികൾ വാഗ്‌ദാനം ചെയ്തിരിക്കുന്ന ഫണ്ടുകൾ എൻഎച്ച്എസിന് തീർത്തും അപര്യാപ്തമാണെന്നും ഹെൽത്ത് ഫൗണ്ടേഷൻ പറയുന്നു. കോവിഡിന് ശേഷം നീണ്ട കാത്തിരിപ്പ് സമയം, പരിമിതമായ ജിപിയുടെ കൺസൾറ്റേഷൻ തുടങ്ങിയവ മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാർ എൻഎച്ച്എസിനായി ആവശ്യമായ ഫണ്ട് ഉപയോഗിക്കുന്നില്ല എന്ന ആരോപണവും നിലവിൽ ശക്തമാണ്.

ഹെൽത്ത് ഫൗണ്ടേഷൻ്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന് വരുന്ന ചികിത്സാ ആവശ്യങ്ങൾക്ക് അധിക ഫണ്ടുകൾ ആവശ്യമായി വരും. വരും വർഷങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് മതിയായ ഫണ്ട് ലഭിച്ചില്ലെങ്കിൽ, എൻഎച്ച്എസിലെ ചകിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സമീപകാല വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകും.

നിലവിലെ പദ്ധതികൾ പ്രകാരം 2030 ആകുമ്പോഴേക്കും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിൻ്റെ ബജറ്റ് 7.6 ബില്യൺ പൗണ്ടിൽ നിന്ന് ഉയർന്ന് 196.9 ബില്യൺ പൗണ്ടായി മാറും. എന്നാൽ ഹെൽത്ത് ഫൗണ്ടേഷൻെറ റിപ്പോർട്ട് പ്രകാരം 38 ബില്യൺ പൗണ്ട് കൂടി ആവശ്യമാണ്. അതായത് മൊത്തം തുക £235.4 ബില്യൺ ആയി ഉയരും. ആരോഗ്യ മേഖലയ്ക്ക് വേണ്ട ആവശ്യമായ സഹായങ്ങൾ നടത്തുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഫണ്ട് അപര്യാപ്തമാണെന്ന് തിങ്ക്ടാങ്കിൻ്റെ ലോങ്ങ് ടെം ഇക്കണോമിക് അനാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ അനിറ്റ ചാൾസ്വർത്ത് പറഞ്ഞു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച വാതുവെപ്പ് കേസിൽ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ പ്രൊട്ടക്ഷൻ ഓഫീസർ അറസ്റ്റിലായി . തുടർന്ന് ഇയാളെ അദ്ദേഹത്തിൻറെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നു. ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന സംഭവങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മന്ത്രിമാരായ വിഐപികൾക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും വ്യക്തിപരമായ അടുത്ത സംരക്ഷണം നൽകുന്ന മെറ്റ്‌സ് റോയൽറ്റി ആൻഡ് സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷൻ (RaSP) കമാൻഡിലെ അംഗമാണ് ഈ ഉദ്യോഗസ്ഥൻ. നേരത്തെ സുനകിൻ്റെ ക്ലോസ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ പെട്ട പോലീസ് കോൺസ്റ്റബിളിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുന്നതായി ഗാംബ്ലിംഗ് കമ്മീഷൻ ജൂൺ 14 വെള്ളിയാഴ്ചയാണ് മെറ്റ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.

തുടർച്ചയായി പുറത്തുവരുന്ന സർവേ റിപ്പോർട്ടുകളിൽ ലേബർ പാർട്ടി വൻ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടി നൽകി വാതുവെപ്പ് വിവാദം പുറത്തുവന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഞെട്ടിച്ചാണ് ജൂലൈ 4- ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഋഷി സുനക് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഈ വിവരങ്ങൾ ചൂതാട്ടത്തിനായി ഉപയോഗിച്ചിരിക്കാമെന്ന ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രിയിൽ 7 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . കുട്ടിയുടെ വീട്ടിൽ തന്നെ വളർത്തുന്ന നായയുടെ ആക്രമണത്തിലാണ് ദുരന്തം സംഭവിച്ചത്. വളർത്തു നായയുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം റിപ്പോർട്ട് ചെയ്തത് എന്ന് വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു. നായ അപകടകാരിയായ ഇനത്തിൽ പെട്ടതല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ആക്രമിച്ച നായയുടെ ഇനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വളർത്തു നായയുടെ ആക്രമണത്തിൽ 7 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണവാർത്ത കടുത്ത ഞടുക്കമാണ് ഉളവാക്കിയത്. കഴിഞ്ഞവർഷം അമേരിക്കൻ XL ബുള്ളി ഇനത്തിൽപ്പെട്ട നായയുടെ ആക്രമണങ്ങൾ യുകെയിൽ വൻ വാർത്തയായിരുന്നു. വാഴ്സാളിൽ ഒരാൾ ഈ ഇനത്തിൽ പെട്ട നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഈ വിഭാഗത്തിൽ പെട്ട നായകളെ നിരോധിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷത്തിൽ ആദ്യമായി യുകെയിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തി. നിലവിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ ആണ് . ഇതിനു മുൻപ് പണപ്പെരുപ്പം 2.3 ശതമാനം ആയിരുന്നു. ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഒരു പ്രധാന ചർച്ചാവിഷയമാണ്.

എല്ലാ പ്രധാന പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ ജീവിത ചിലവ് കുറയ്ക്കുന്നതിന് വളരെ പ്രധാനം കൊടുത്തിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞത് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നേട്ടമാണ്. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ ഋഷി സുനക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു.

ഭക്ഷ്യ വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയ സാധനങ്ങളിൽ ഉണ്ടായ ഇടിവാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും പണപ്പെരുപ്പം കുറയുന്നതിനും കാരണമായത് . എന്നിരുന്നാലും പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 ൻ്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷണവിലയിൽ 25% കൂടുതലാണ്. നാളെ പലിശ നിരക്ക് സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായ ഏഴാമത്തെ പ്രാവശ്യവും മാറ്റമില്ലാതെ തുടരുന്ന യുകെയിലെ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . നിലവിലെ പലിശ നിരക്ക് ആയ 5.25 ശതമാനം 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദിനംപ്രതി യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ദ്ധർ. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളിൽ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും തടിച്ചവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങൾക്കും അടിമയാക്കുകയും ചെയ്യുന്നു.

റിപ്പോർട്ടിൽ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളിൽ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വർദ്ധിച്ചു. യുവാക്കൾക്കിടയിൽ ടൈപ്പ് 2 പ്രമേഹ രോഗനിർണയം 20ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയർന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോർട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിൻെറ കാരണങ്ങളായി പറയുന്നത്.

വേണ്ട ഇടപെടലുകൾ നടത്തിയില്ലെങ്കിൽ കുട്ടികളിൽ ഇത് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അകാല മരണം എന്നിവയ്ക്ക് വരെ കാരണമാകാം. സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉടനെ ഒരു നീക്കം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ യുകെയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന വിലയുള്ളതാക്കുന്നതിനും ജങ്ക് ഫുഡ് ലഭ്യത കുറയ്ക്കുന്നതിനും ഉള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് അടിയന്തിരമായി വേണമെന്ന് മുൻ ഗവൺമെൻ്റ് ഫുഡ് സായായിരുന്ന ഹെൻറി ഡിംബിൾബി പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിലെ ടെനറൈഫിൽ ബ്രിട്ടീഷുകാരനെ കാണാതായി. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ആണ് തിങ്കളാഴ്ച മുതൽ കാണാതായിരിക്കുന്നത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.

ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികളിൽ താൻ തൃപ്തയാണെന്നും ജെയിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുറത്തുവന്ന ഏറ്റവും പുതിയ സർവേയിൽ ലേബർ പാർട്ടി 256 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്നുള്ള പ്രവചനം പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നിലവിലെ ഭരണപക്ഷമായ ടോറികൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് . സർ കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 453 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ 115 സീറ്റുകൾ മാത്രമാണ് സർവേ ഫലം അനുസരിച്ച് കൺസർവേറ്റീവ് പാർട്ടിക്ക് കിട്ടുന്നത്.

സർവേ ഫലം അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരിക്കും ലേബർ പാർട്ടിക്ക് ലഭിക്കുന്നത്. ഇത് യുദ്ധാനന്തരകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും തിളക്കമാർന്ന വിജയമായിരിക്കും. അതേസമയം ടോറി എംപിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ പാർലമെൻറ് ആണ് നിലവിൽ വരാൻ പോകുന്നത് . അഭിപ്രായ സർവേകളിൽ സ്ഥിരമായി ലേബർ പാർട്ടി മുന്നിലാണെങ്കിലും അവരുടെ ഭൂരിപക്ഷത്തെ സംബന്ധിച്ച് ഏറ്റവും വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സർവേ ഫലം നൽകിയിരിക്കുന്നത്.

ഗ്രാൻ്റ് ഷാപ്‌സ്, പെന്നി മോർഡൗണ്ട്, ഗില്ലിയൻ കീഗൻ, ജോണി മെർസർ, സർ ജേക്കബ് റീസ്-മോഗ് തുടങ്ങിയ മുതിർന്ന കൺസർവേറ്റീവ് നേതാക്കൾ പരാജയപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് സർവേ വിരൽ ചൂണ്ടുന്നത്. ലിബ് ഡെംസിന് 38 സീറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 15 സീറ്റുകളും ഗ്രീൻ പാർട്ടിക്ക് മൂന്ന് സീറ്റുകളും റിഫോം യുകെയ്ക്ക് മൂന്ന് സീറ്റുകളും നേടാനാകുമെന്നും സർവേ പ്രവചിക്കുന്നു. കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജനപിന്തുണ ഉറപ്പാക്കുന്നതിൽ ഋഷി സുനക് പരാജയപ്പെട്ടതായാണ് സർവേ ഫലം കാണിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലങ്ങൾ അഭിപ്രായ സർവേകളെ പാടെ നിരാകരിക്കുന്നതായിരുന്നു . അതുകൊണ്ടുതന്നെ അന്തിമ ഫലപ്രഖ്യാപനം വരുമ്പോൾ മാത്രമെ ജനങ്ങൾ ആർക്കൊപ്പമെന്ന് അറിയാനാകും. ലേബർ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് അടുത്തിടെ വന്ന അഭിപ്രായങ്ങൾ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർ ബറോയിൽ കുടുംബമായി താമസിച്ചിരുന്ന സുഭാഷ് മാത്യു (45) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു അന്ത്യം. സുഭാഷ് ഭാര്യ മിന്നുവിനും മകനും ഒപ്പമാണ് പീറ്റർ ബറോയിൽ താമസിച്ചിരുന്നത്. സുഭാഷ് ഇവിടെ കമ്മ്യൂണിറ്റി നേഴ്സ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ മിന്നു ഇവിടെ തന്നെ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ വ്യക്തിയായിരുന്നു.
മരണം നടക്കുമ്പോൾ വീട്ടിൽ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. ഈ സമയമത്രയും അച്ഛൻ ഉറങ്ങുകയാണെന്നാണ് മകൻ കരുതിയത്. പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ എത്തിയപ്പോഴാണ് സുഭാഷ് മരിച്ചത് പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് രോഗങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ സുഭാഷിൻെറ ആകസ്‌മിക വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
സുഭാഷ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.