Main News

യു കെ :- കെയ്റ്റ് രാജകുമാരിയുടെ ക്യാൻസർ രോഗനിർണയത്തിനുശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പ്രതിരോധ കീമോതെറാപ്പി ( പ്രിവെൻറ്റീവ് കീമോതെറാപ്പി). അഡ്ജുവൻ്റ് കീമോതെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സ പ്രാഥമിക കാൻസർ ചികിത്സയ്ക്ക് ശേഷവും ശരീരത്തിൽ അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നതിനായി നൽകുന്ന ക്യാ ൻസർ വിരുദ്ധ മരുന്നുകളുടെ ഒരു കോഴ്സാണ്. സാധാരണയായി സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്തതിനുശേഷം ആണ് ഈ ചികിത്സാരീതി നടപ്പിലാക്കുന്നത്. ക്യാൻസർ വീണ്ടും വരുന്നത് തടയുവാനും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകരുന്നത് തടയുവാനുമാണ് ഈ ചികിത്സാരീതി മുഖ്യമായും ലക്ഷ്യമിടുന്നത്. ഹോസ്പിറ്റൽ സ്കാനുകളും ടെസ്റ്റുകളും ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറുതായ ക്യാൻസർ കോശങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷവും പലപ്പോഴും ശരീരത്തിൽ അവശേഷിക്കുമ്പോഴാണ്, വീണ്ടും രോഗികളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഏറുന്നത്. പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ക്യാൻസർ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് പകരുന്നതിനും, ഇതോടൊപ്പം തന്നെ വീണ്ടും ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ അവസാനഘട്ടത്തിൽ കണ്ടുപിടിക്കുമ്പോഴേക്കും ഇവ പലപ്പോഴും ലിംഫ് നോഡുകളിലേക്ക് പകർന്നിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഭൂരിഭാഗം ക്യാൻസർ ചികിത്സാ രീതികളും അതിവേഗം വിഭജിക്കുന്ന കോശങ്ങളെ തടയിടുവാൻ ആണ് ശ്രമിക്കുന്നത്. പ്രിവൻ്റീവ് കീമോതെറാപ്പിയുടെ ഒരു സാധാരണ കോഴ്സ് ക്യാൻസറിൻ്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കും. എന്നാൽ ചില സമയങ്ങളിൽ ഈ മരുന്നുകൾ വർഷങ്ങളോളം രോഗികൾക്ക് നൽകാറുണ്ട്. സർജറിക്ക് ശേഷം നീക്കം ചെയ്യുന്ന ട്യൂമറിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് ചികിത്സകൾ തീരുമാനിക്കപ്പെടുന്നത്. സ്തന, കുടൽ, ശ്വാസകോശ അർബുദം എന്നിവയ്ക്ക് ഈ ചികിത്സാരീതി പ്രത്യേകിച്ചും ഫലപ്രദമാണ്. എന്നാൽ മറ്റുതരത്തിലുള്ള അർബുദങ്ങൾക്കും ഇവ ശുപാർശ ചെയ്യപ്പെടാറുണ്ട്. ഉദാഹരണത്തിന്, അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമായ എപ്പിത്തീലിയൽ ഓവേറിയൻ ക്യാൻസറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അഡ്ജുവൻ്റ് കീമോതെറാപ്പി ഉപയോഗിക്കാറുണ്ട്. രോഗം വീണ്ടും വരാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഇത്. ക്യാൻസറിന്റെ വകഭേദം, അത് എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ഈ ചികിത്സാരീതി ശുപാർശ ചെയ്യുന്നത്.


ഒരുതരത്തിലുള്ള കീമോതെറാപ്പിയും പൂർണമായും പാർശ്വഫലങ്ങൾ ഇല്ലാതെയുള്ളവയല്ല. ഭൂരിഭാഗം രോഗികളിലും ക്ഷീണം, ഛർദി, വയറിളക്കം മുതലായ പല പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സയ്ക്കായി നൽകപ്പെടുന്ന മരുന്നുകൾ ക്യാൻസർ കോശങ്ങളെ മാത്രമല്ല, മുടി, മജ്ജ, ചർമ്മം, ദഹനവ്യവസ്ഥയുടെ ആവരണം എന്നിവയുൾപ്പെടെ അതിവേഗം വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ബാധിക്കുന്നതിനാലാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ചികിത്സകൾ കഴിഞ്ഞാലും രോഗികൾ തിരിച്ച് പൂർവസ്ഥിതിയിലേക്ക് എത്താൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരാളെ കാറിടിച്ച് കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ആളെ പോലീസ് ഹീത്രു എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത് .

ഈസ്റ്റ് ഹാമിൽ ഒരു കാർ കാൽനട യാത്രക്കാരനെ ഇടിച്ചതായുള്ള വിവരത്തെ തുടർന്ന് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. കാർ ഇടിച്ചതിന്റെ ഫലമായി പരുക്കേറ്റ 35 വയസ്സുള്ള ഒരാളെ പരിക്കേറ്റ നിലയിൽ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. അടിയന്തിര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാനായില്ല.

ഈ അപകടത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഹീത്രു എയർപോർട്ടിൽ വച്ച് 35 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ചതിന് 30 വയസ്സുള്ള ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ഇരുവരും കസ്റ്റഡിയിൽ തുടരുകയാണെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൃശ്യത്തിന് ദൃക്സാക്ഷിയായിട്ടുള്ളവർ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. മരിച്ചയാളെ കുറിച്ചും കസ്റ്റഡിയിലുള്ളവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനായ ജോവാനാ യോർക്ക് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിക്ക് വെറും 12 വയസ്സ് മാത്രമാണ് പ്രായം.

പെൺകുട്ടിക്ക് കുത്തേറ്റെന്ന റിപ്പോർട്ടുകളെ തുടർന്ന് പോലീസും പാരാമെഡിക്കൽ ജീവനക്കാരും അടിയന്തരമായി സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായ 12 വയസ്സുകാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് . സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സിസിടിവിയോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

യുകെയിൽ കഴിഞ്ഞ വർഷം മാത്രം 59,000 ത്തോളം കുട്ടികളെ ആണ് കുറ്റകരമായ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തതത് . 2022 മാർച്ചിൽ അവസാനിച്ച വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 9% വർദ്ധനയാണ്. കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം തന്റെ ക്യാൻസർ രോഗവിവരം ജനങ്ങൾക്ക് മുൻപിൽ പങ്കുവെച്ച കെയ്റ്റിനും കുടുംബത്തിനും ലഭിക്കുന്നത് ജനങ്ങളുടെ പൂർണ്ണ പിന്തുണയും സ്നേഹവുമാണ്. ഇത് ഇരുവരെയും ഹൃദയത്തിൽ വളരെയധികം സ്പർശിച്ചതായി കെൻസിംഗ്ടൺ കൊട്ടാരം വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗവിവരം അറിഞ്ഞശേഷം നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നുള്ള ഇവരുടെ ആവശ്യത്തെ പൂർണ്ണമായും മനസ്സിലാക്കിയ പൊതുജനങ്ങളോട് ഇരുവർക്കും ഉള്ള കടപ്പാടും കൊട്ടാരം വക്താവ് അറിയിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വീഡിയോയിൽ ആണ് കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ വിവരം പൊതുജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന പരിശോധനകളിലാണ് കെയ്റ്റിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. രോഗവിവരം ജനങ്ങൾക്ക് മുൻപിൽ അറിയിച്ചതിനു ശേഷം, യുകെയിലും കോമൺവെൽത്തിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. ഇതിൽ ഇരുവർക്കും വളരെയധികം നന്ദിയുണ്ടെന്നും, തങ്ങളുടെ സ്വകാര്യത മാനിക്കുന്ന ജനങ്ങളുടെ പിന്തുണയിൽ കടപ്പാട് ഉണ്ടെന്നും ഇരുവരും അറിയിച്ചതായി കൊട്ടാരം അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറെ മാസങ്ങളായി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന കെയ്റ്റിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവയ്ക്കെല്ലാം വിരാമം ഇട്ടു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വിശദീകരണം. എന്നാൽ ഇപ്പോഴത്തെ പൊതുജനങ്ങൾക്ക് നൽകിയ അഭിമുഖത്തിന് ശേഷം ഇനി ഇരുവരും സ്വകാര്യതയിലേയ്ക്ക് മടങ്ങും എന്നാണ് കൊട്ടാരം അധികൃതർ വ്യക്തമാക്കുന്നത്. ഈസ്റ്റർ സർവീസുകളിൽ ഒന്നും തന്നെ ഇരുവരും പങ്കെടുക്കുകയില്ല എന്ന് കൊട്ടാരം അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെൽട്ടൺ ഹാമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് വയസ്സുള്ള പോളി , അഞ്ച് വയസ്സുള്ള ജോലിൻ, എട്ട് വയസ്സുള്ള ബെറ്റ്‌സി എന്നിവരെയാണ് കാണാതായത് . കുട്ടികൾ അമ്മ ജെസീക്കയ്‌ക്കൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളെ കുറിച്ചും അവരുടെ അമ്മയെ കുറിച്ചും ലഭ്യമായ പ്രാഥമിക വിവരങ്ങളും ഫോട്ടോയും പോലീസ് പുറത്തുവിട്ടു. പോളിനും ജോളിനും ഇരുണ്ട തവിട്ട് നിറമുള്ള മുടിയും ബെറ്റ്‌സിക്ക് നീളമുള്ള മുടിയും ആണ് ഉള്ളത് . കാണാതായ സമയത്ത് ഇവർ എന്താണ് ധരിച്ചിരുന്നത് എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയായ ജെസീക്ക ഉയരമുള്ളവളും വിളറിയ നിറമുള്ള മെലിഞ്ഞ ശരീരമുള്ളയാളുമാണ് .

കുട്ടികളെയും അമ്മയെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101, 999 എന്നീ ഫോൺ നമ്പറുകൾ വഴി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് തീപിടിച്ച് ഓസ്ട്രേലിയയിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന ഷെറിൻ ജാക്സനാണ് (34 ) ആണ് മരണമടഞ്ഞത് . അപകടത്തെ തുടർന്ന് ഷെറിൻ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.

പത്തനംതിട്ട കൈപ്പട്ടുർ സ്വദേശിയും റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സൻ ആണ് ഭർത്താവ് . അപകടം നടന്നപ്പോൾ ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു . ഷെറിൻ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് . അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.

ഷെറിൻ ജാക്സന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2020 മാർച്ച് 23 പെട്ടെന്ന് യുകെയിലുള്ളവർ മറക്കില്ല. ഇന്നേക്ക് നാല് വർഷം മുമ്പ് ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്ത് ആദ്യമായി കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും പഠനം ഓൺലൈൻ മാധ്യമങ്ങളിലൂടെയുമായി . മിക്കവാറും ഓഫീസ് ജോലികൾ വർക്ക് ഫ്രം ഹോം ആയി മാറ്റപ്പെട്ടു.

യുകെ കോവിഡിനെ നേരിട്ടതിനെയും ലോക് ഡൗണിനെയും കുറിച്ച് രാജ്യത്ത് വിപുലമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ആരോഗ്യ മേഖലയിലുള്ളവരുടെ മുന്നിൽ ഉയർന്നു വന്നിരിക്കുന്ന ചോദ്യം മറ്റൊന്നാണ്. ഇപ്പോൾ രാജ്യത്ത് ഒരു പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അത് നേരിടാൻ രാജ്യം സജ്ജമാണോ? വീണ്ടും രാജ്യം ലോക്ഡൗണിനെ അഭിമുഖീകരിക്കേണ്ടതായി വരുമോ?

ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന ദുരന്തം എന്ന രീതിയിലാണ് കോവിഡിനെ പലരും നോക്കി കാണുന്നത്. ആഗോളതലത്തിൽ 6 ദശലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതിന് സമാനമായി ലോകം ഒരു മഹാമാരിയെ അഭിമുഖീകരിച്ചത് 4 പതിറ്റാണ്ട് മുമ്പായിരുന്നു. അന്ന് ലോകത്തെ വിറപ്പിച്ചത് എച്ച്ഐവി മൂലമുണ്ടായ എയ്ഡ്സ് രോഗമായിരുന്നു. 36 ദശലക്ഷം ആളുകളാണ് അന്ന് ഈ രോഗം മൂലം കൊല്ലപ്പെട്ടത്. 1968 ലെ ഹോങ്കോംഗ് ഫ്ലൂ ബാധിച്ച് ഏകദേശം ഒരു ദശലക്ഷം പേരും 1918 ലെ സ്പാനിഷ് ഫ്ലൂ 50 ദശലക്ഷം പേരുടെയും മരണത്തിന് കാരണമായി.

ഇടവേളകളിൽ മനുഷ്യന് ഭീഷണിയായി വരുന്ന മഹാമാരി ഒരു ദുരന്തമായി നമ്മുടെ മുന്നിലുണ്ട് എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അത് രണ്ടു വർഷം കഴിഞ്ഞാവാം അതുമല്ലെങ്കിൽ 20 വർഷത്തിനു ശേഷമാകാം. പ്രവചനാതീതമായ കാല പരിഗണനയിൽ നമ്മൾ ജാഗ്രതയോടെ തയ്യാറെടുപ്പുകളോടെ കഴിയേണ്ടിയിരിക്കുന്നു. ഗവൺമെൻ്റും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉയർന്നുവരുന്ന വൈറസിനെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ അറിയുന്നതുവരെ ഇനി ഒരു ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നാണ് ലീഡ്‌സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസർ സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞത് .

അടുത്ത മഹാമാരിയുടെ കാലൊച്ചകളിൽ ഏറ്റവും കൂടുതൽ ജാഗരൂകരാകേണ്ടത് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് എല്ലാവരും വർക്ക് ഫ്രം ഹോമിന്റെ സുരക്ഷയിലായിരുന്നപ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർ ആണ് കൊറോണ വൈറസിനെതിരെ മുഖാമുഖം നിന്ന് യുദ്ധം ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കെയ്റ്റ് രാജകുമാരി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നത് ബ്രിട്ടനിൽ ഏറെ നാളുകളായി ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് തന്റെ ക്യാൻസർ ചികിത്സയെ സംബന്ധിച്ച് തുറന്നുപറയുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കെയ്റ്റ്. കാൻസർ രോഗനിർണയത്തിന് ശേഷം താൻ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് അവർ ഇതിലൂടെ വ്യക്തമാക്കുന്നു. കഠിനമായ രണ്ടു മാസങ്ങളാണ് കടന്നുപോയതെന്നും, എന്നാൽ താൻ ദിനംപ്രതി സുഖം പ്രാപിച്ചു വരികയാണെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ക്യാൻസറിനെ സംബന്ധിച്ച് പൂർണമായ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും, രാജകുമാരി ഉടൻതന്നെ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.

ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് താൻ വിധേയമാകുമ്പോൾ ക്യാൻസറിനെ സംബന്ധിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിലാണ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. അതിനാൽ പ്രതിരോധമായി കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ ടീം ഉപദേശിച്ചതായും ഇപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് തുറന്നു പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെയാണ് കെയ്റ്റിന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. എന്നാൽ എന്ത് തരം ക്യാൻസർ ആണെന്നതും മറ്റും സംബന്ധിച്ച സ്വകാര്യ മെഡിക്കൽ വിവരങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കില്ലെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.

ക്യാൻസർ ബാധിച്ച ഓരോരുത്തരെയും പറ്റിയും താൻ ചിന്തിക്കാറുണ്ടെന്നും, ഈ രോഗം നേരിടുന്നവരൊന്നും തന്നെ വിശ്വാസമോ പ്രതീക്ഷയോ നഷ്ടപ്പെടുത്തരുതെന്നും നിങ്ങൾ ആരും തന്നെ ഒറ്റക്കല്ലെന്നുമുള്ള ഉറപ്പ് കെയ്റ്റ് തന്റെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോട് എല്ലാം തന്നെ അവർക്ക് അനുയോജ്യമായ രീതിയിൽ വിശദീകരിക്കാനും തനിക്ക് എല്ലാം ശരിയാകുമെന്ന ഉറപ്പ് അവർക്ക് നൽകാൻ തങ്ങൾക്ക് കുറെ സമയം എടുത്തതായും കെയ്റ്റ് തുറന്നുപറയുന്നു. കെയ്റ്റിനൊപ്പം തന്നെ, എഴുപത്തഞ്ചുകാരനായ ചാൾസ് രാജാവും ക്യാൻസർ ചികിത്സയിലാണ്. തന്റെ രോഗവിവരം തുറന്നു പറയാനുള്ള കെയ്റ്റിന്റെ മനോധൈര്യത്തിൽ താൻ അഭിമാനിക്കുന്നതായി ചാൾസ് രാജാവും വ്യക്തമാക്കി. കെയ്റ്റിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റ്റിന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഉള്ള എല്ലാ ആശംസകളും ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആപ്പ് എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയത് കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നു. ഇപ്പോൾ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാത്തവർക്ക് അത് വീണ്ടും ഉപയോഗിച്ചു തുടങ്ങേണ്ടതായി വന്നേക്കാം. കാരണം സമയം ലാഭിച്ച് നമ്മുടെ ആരോഗ്യപരിപാലനത്തിന് സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണ് എൻ എച്ച് എസ് ആപ്പിൽ കൂടി ലഭ്യമാകുന്നത്.


എൻഎച്ച്എസ് ആപ്പ് വഴിയായി നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി സാധിക്കും. ആപ്പിലൂടെ പരിശോധന ഫലങ്ങൾ അറിയാനും എൻഎച്ച്എസിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. ഇത് കൂടാതെ നേരത്തെ നൽകപ്പെട്ടിട്ടുള്ള ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ അറിയുന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് എൻഎച്ച്എസ് ആപ്പിൽ കൂടി സാധിക്കുന്നത് . രോഗലക്ഷണങ്ങളെയും ചികിത്സാരീതികളെയും കുറിച്ചുള്ള വിശ്വസനീയമായ ഒട്ടേറെ വിവരങ്ങൾ ലഭിക്കാനും ഇത് ഉപയോഗിക്കുന്നവരെ സഹായിക്കും. ഒട്ടേറെ വിവരശേഖരണങ്ങളും ഗവേഷണങ്ങളുമാണ് എൻഎച്ച്എസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. എൻഎച്ച്എസ് ആപ്പിൽ കൂടി ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിൽ ഇടപെടാനും ഭാഗമാകാനും നമ്മൾക്ക് സാധിക്കും.


ഫാർമസികൾ , ജിപിയുടെ അപ്പോയിൻ്റ്മെന്റുകൾ, അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ നിങ്ങളുടെ സ്ഥലത്ത് ലഭിക്കുന്ന സേവനങ്ങൾ എന്നിവ വേഗത്തിൽ കണ്ടെത്താൻ ആപ്പ് ഉപകരിക്കും. ഇതോടൊപ്പം മരണാനന്തരമുള്ള നേത്രദാനം ഉൾപ്പെടെ കാര്യങ്ങൾ ഭാഗമാകാനും ആപ്പിൽ കൂടി സാധിക്കും. 13 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും എൻഎച്ച്എസ് ആപ്പ് ലഭ്യമാണ്. മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായതുകൊണ്ട് ഒട്ടുമിക്കവരും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട് . പക്ഷേ ആപ്പ് ഉണ്ടായിട്ടും ഇപ്പോഴും അതിലെ സേവനങ്ങൾ പൂർണതോതിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ nhs.uk/nhs-app/ സന്ദർശിക്കുകയോ അതല്ലങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വരാതിരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള കണക്കുകൾ പുറത്തു വന്നു. ഹാജർ നിലയിൽ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ റിക്കോർഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളിൽ 50-ൽ ഒരാൾക്ക് അവരുടെ പാഠഭാഗങ്ങളിൽ പകുതിയെങ്കിലും ക്ലാസ്സിൽ വരാതിരുന്നത് മൂലം നഷ്ടമായി.

2022- 23 കാലഘട്ടത്തിൽ 150,000 വിദ്യാർത്ഥികൾ ആണ് ഏറ്റവും കൂടുതൽ ക്ലാസുകളിൽ ഹാജരാകാതിരുന്നത് . ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാൽ പകർച്ചവ്യാധിക്ക് മുമ്പ് 2018 – 19 കാലത്ത് 60,000 കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ ഇത്രയും ഗുരുതരമായ രീതിയിൽ ഹാജരാകാതിരുന്നത്. അതായത് നിലവിലെ കണക്കുകൾ മുമ്പുള്ളതിനേക്കാൾ 150% കൂടുതലാണ്. കുട്ടികൾക്ക് പല രീതിയിലുള്ള ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നത് ഹാജർ നിലയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന കുട്ടികൾക്ക് കൂടുതൽ മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് സ്കൂൾ ആൻഡ് കോളേജ് ലീഡർ അസോസിയേറ്റ് ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൻ പറഞ്ഞു. സ്കൂൾ ദിനത്തിൽ അനധികൃതമായി ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് കടുത്ത പിഴ ഈടാക്കുന്ന നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർനില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴ കിട്ടിയത് മലയാളം യുകെ വാർത്തയാക്കിയിരുന്നു .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .

സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

RECENT POSTS
Copyright © . All rights reserved