ന്യൂസ് ഡെസ്ക് മലയാളം യുകെ
2022 – ലെ രാജ്യത്തേയ്ക്കുള്ള കുടിയേറ്റം745,000 ആയി വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. കുടിയേറ്റം പ്രതീക്ഷിച്ചതിലും കുതിച്ചുയർന്നതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ നേരിടേണ്ടി വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായി എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്. വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസയുടെ എണ്ണത്തിലെ കുതിച്ചു കയറ്റവും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിയതിനെയും ചൂണ്ടി കാണിച്ച് കുടിയേറ്റ വിഷയത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.
യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് പുറത്താക്കപ്പെട്ട മുൻ ആഭ്യന്തര സെക്രട്ടറി സുവല്ലാ ബ്രാവർമാൻ പറഞ്ഞു. യുകെയിലേയ്ക്ക് വരുന്ന വിദ്യാർഥികളുടെ ആശ്രിതരെ തടയുന്നതും വിസ ചെലവ് വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലൂടെ കുടിയേറ്റം കുറയ്ക്കുന്നതിന് ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തോട് പ്രതികരിച്ചത്. 2010 -ൽ അന്നത്തെ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് കാമറൂൺ കുടിയേറ്റം പ്രതിവർഷം 100,000 -ത്തിൽ താഴെയാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതുവരെ ഒരു സർക്കാരിനും ആ വാഗ്ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.
ഇതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും. പലരും പഠനത്തിനായി യുകെയിലെത്തുന്നതു തന്നെ ആശ്രിത വിസയിൽ ബന്ധുക്കളെയും കൂടി കൊണ്ടുവരാനും കൂടിയാണ്. എൻഎച്ച്എസിലും കെയർ ഹോമുകളിലും ജീവനക്കാരായി എത്തി പെർമനന്റ് വിസയെടുത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവരിൽ നല്ലൊരു ശതമാനം മലയാളികളും ഉൾപ്പെടുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ രാജകുടുംബത്തെ മുൻനിർത്തിയുള്ള നെറ്റ്ഫ്ലിക്സിന്റെ ‘ദി ക്രൗൺ ‘ എന്ന സീരീസിന്റെ പുതിയ എപ്പിസോഡിൽ കേറ്റ് മിഡിൽടണും വില്യം രാജകുമാരനും തമ്മിലുള്ള പ്രണയകഥ ഉണ്ടാകുമെന്ന് ഏറ്റവും പുതിയ പതിപ്പിന്റെ ട്രെയിലറിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. സീരീസിന്റെ എഴുത്തുകാരനായ പീറ്റർ മോർഗൻ ദമ്പതികൾക്കായി ഒരു സാങ്കൽപ്പിക ബാക്ക്‌സ്റ്റോറി സൃഷ്ടിക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. അതിൽ ദമ്പതികൾ യുവ കൗമാരക്കാരായി കണ്ടുമുട്ടുമ്പോൾ, അവരുടെ അമ്മമാരായ ഡയാന രാജകുമാരിയും കരോൾ മിഡിൽടണും ഒപ്പമുള്ളതായാണ് സീരിസിൽ ചിത്രീകരിക്കപ്പെടുക എന്ന സൂചനകളാണ് ലഭിക്കുന്നത്.
ഡിസംബർ 14 ന് ആരംഭിക്കുന്ന സീരീസിന്റെ ആറാം സീസണിന്റെ രണ്ടാം എപ്പിസോഡിൽ, 1996 ഡിസംബറിൽ കേറ്റും അവളുടെ അമ്മയും ലണ്ടനിലെ ഒരു ഡ്രസ് ഷോപ്പിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു ദിവസം യാദൃശ്ചികമായി, ഡയാന രാജകുമാരിയെ വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ ചാരിറ്റിക്കായി കണ്ടുമുട്ടുന്നുവെന്നാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സമയമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സ്കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽ വില്യം രാജകുമാരന്റെ അതേ കോഴ്‌സ് തന്റെ മകൾ ചെയ്യുന്നുണ്ടെന്ന് മിസ്സിസ് മിഡിൽടൺ ഉറപ്പാക്കുന്നതിലേയ്ക്ക് ഇത് നയിക്കുകയും ചെയ്തതായാണ് സീരീസ് ചിത്രീകരിക്കുന്നത്.
2011 ഏപ്രിലിൽ വിവാഹിതരായ വില്യം രാജകുമാരനും കേറ്റും സെന്റ് ആൻഡ്രൂസിൽ വച്ചാണ് കണ്ടുമുട്ടിയത്. യഥാർത്ഥ ജീവിതത്തിൽ, വില്യം കേറ്റിനെ കണ്ടുമുട്ടുമ്പോഴേക്കും, ഡയാന രാജകുമാരി 1997 ൽ പാരീസിൽ ഒരു കാർ അപകടത്തിൽ മരണമടഞ്ഞിരുന്നു. അതോടൊപ്പം തന്നെ ഡയാന രാജകുമാരി വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ വിൽക്കാൻ പോയിട്ടില്ലെങ്കിലും, സമൂഹത്തിൽ ഭവനരഹിതരെ ചുറ്റിപ്പറ്റിയുള്ള പല പ്രശ്നങ്ങളിലും അവർ സഹായഹസ്തങ്ങൾ ഉറപ്പാക്കിയിരുന്നു എന്നത് വാസ്തവമാണ്. അതിനാൽ തന്നെ പീറ്റർ മോർഗൻ തന്റെ സീരീസിൽ വില്യമിനും കേറ്റിനും തന്റേതായ ഒരു കഥ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്ററിൽ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ശതകോടീശ്വരനായ സോഫ്റ്റ്‌വെയർ കമ്പനി ഉടമ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യുകെ ഫാസ്റ്റ് എന്ന ടെക്നോളജി കമ്പനി ഉടമയും സംരംഭകനുമായ ലോറൻ ജോൺസ് ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ ശിക്ഷ വിധിച്ചെങ്കിലും കോടതിയുടെ നിയന്ത്രണങ്ങൾ മൂലം വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നത് ഇപ്പോഴാണ് .
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ആദ്യം റിമാൻഡിലായ ലോറൻസ് 10 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 1999 തന്റെ ഭാര്യയായ ഗെയ്ലിനൊപ്പം വെബ് ഹോസ്റ്റിങ് കമ്പനി സ്ഥാപിച്ച ജോൺസൺ ഫിനാൻഷ്യൽ ടൈംസിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 700 മില്യൺ ആസ്തിയുടെ ഉടമയാണ്. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് ലോറൻസ് കണക്കാക്കപ്പെടുന്നത്.
2019 -ൽ ലണ്ടനിലേയ്ക്കുള്ള ബിസിനസ്സ് യാത്രയ്ക്കിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു മുൻ ജീവനക്കാരി പോലീസിനോട് പറഞ്ഞതോടെയാണ് ലോറനെതിരെ പരാതികൾ ഉയരാൻ തുടങ്ങിയത്. ഏകദേശം 500 ജീവനക്കാരുള്ള കമ്പനിയാണ് യുകെ ഫാസ്റ്റ് . എൻഎച്ച്എസ്, പ്രതിരോധമന്ത്രാലയം , ക്യാബിനറ്റ് ഓഫീസ് എന്നിവയൾപ്പെടെ 5000 – ത്തിലധികം സ്ഥാപനങ്ങൾക്കാണ് കമ്പനി സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്തിന്റെ പാരമ്യതയിൽ യുകെ മലയാളികളെ തേടി അടുത്ത ഇരുട്ടടി എത്തി. അടുത്തവർഷം ജനുവരിയിൽ ഊർജ്ജ വില ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധാരണ വാർഷിക ഗാർഹിക ബിൽ 1834 പൗണ്ടിൽ നിന്ന് 1928 പൗണ്ട് ആയി ഉയരും. ഒരു ബില്ലിൽ 5% വർദ്ധനവ് ആണ് ഉണ്ടാകുന്നത്.
പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവു മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഊർജ്ജ ബില്ലിലെ വർദ്ധനവ് കടുത്ത ദുരിതം സമ്മാനിക്കുമെന്നത് ഉറപ്പാണ്. വിതരണക്കാർക്ക് ലഭിക്കുന്ന മൊത്ത വിലയിൽ ഉള്ള വർദ്ധനവിന് ആനുപാതികമായാണ് വില ഉയരുന്നതെന്നാണ് വർദ്ധനവിനെ കുറിച്ച് എനർജി റെഗുലേറ്റർ പറഞ്ഞത്. മാർച്ചിൽ വില കുറയാനുള്ള സാധ്യതയും ഉണ്ട് . ചാൻസിലർ ജെറമി ഹണ്ട് ജനങ്ങളെ സഹായിക്കാനായി നികുതിയിളവും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഊർജ ബില്ല് വർധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് .
ഊർജ ബില്ലിലെ വർദ്ധനവ് ഇംഗ്ലണ്ട്, വെയിൽസ് , സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ ഏകദേശം 29 ദശലക്ഷം കുടുംബങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എനർജി ബിൽ സംബന്ധിച്ച് വടക്കൻ അയർലൻഡിലെ നിയമങ്ങൾ വ്യത്യസ്തമാണ്. എനർജി ബിൽ വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു വർഷത്തിലെ ഊർജ്ജ ബില്ലുകൾ ഇരട്ടിയോളമായിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തും ഊർജ വില ഉയർന്നതായിരുന്നു. എന്നാൽ 6 മാസകാലയളവിൽ 400 പൗണ്ട് പിന്തുണയോളം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചത് ജനങ്ങൾക്ക് വളരെ ആശ്വാസമായിരുന്നു. ഊർജ്ജ ബില്ലുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇപ്രാവശ്യം ഗവൺമെന്റിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ചാൻസിലർ ജെറമി ഹണ്ട് പ്രതികരിച്ചില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ സാമ്പത്തിക വളർച്ച അടുത്ത രണ്ട് വർഷങ്ങളിൽ മന്ദഗതിയിലാകുമെന്ന കണക്കുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ജനങ്ങളുടെ ജീവിത നിലവാരം 2027 – 28 വരെ മഹാമാരിക്ക് മുമ്പുള്ള കാലത്തേയ്ക്ക് മടങ്ങില്ലെന്നാണ് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചിരിക്കുന്നത്.
കൂടുതൽ നികുതി ഇളവുകളും ആനുകൂല്യങ്ങളും ചാൻസിലർ ജെറമി ഹണ്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ഏജൻസിയായ ഒബിആർ ഒരു വർഷം രണ്ട് സാമ്പത്തിക പ്രവചനങ്ങളുടെ കണക്കുകൾ ആണ് പുറത്തുവിടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ സർക്കാരിൻറെ നയനൂപീകരണത്തിന് ഇത് ആധികാരിക രേഖയായാണ് കണക്കാക്കുന്നത്. യുകെയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനങ്ങളെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ലേബർ പാർട്ടി ഉന്നയിച്ചിരിക്കുന്നത്. ഗവൺമെന്റിന്റെ സാമ്പത്തിക അശ്രദ്ധക്ക് ജനങ്ങളാണ് ബലിയാടുകൾ ആകേണ്ടതായി വന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക മാന്ദ്യതയെ കുറിച്ചുള്ള വാർത്തയോട് ലേബർ പാർട്ടി പ്രതികരിച്ചത്.
ഒബിആറിന്റെ കണക്കുകൾ പ്രകാരം യുകെയുടെ ഈ വർഷത്തെ വളർച്ച 0.6 % ആയിരിക്കും. 2024 – ലെ വളർച്ച 0.7% ആയും 2025 -ൽ 1.4% ആയും വളർച്ചാ നിരക്ക് ഒ ബി ആര്‍ വെട്ടി കുറച്ചിട്ടുണ്ട്. ഇത് യഥാക്രമം 1.8%, 2.5% എന്നിങ്ങനെയാണ് നേരത്തെ കണക്കാക്കിയിരുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാൻ 2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 14 തവണയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടതായി വന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 163 സ്വതന്ത്ര രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സമാധാന നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുന്ന വാർഷിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 37-ാമത്തെ രാജ്യമെന്ന നിലയിൽ യു കെ പട്ടികയിൽ ഇടം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് & പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് എന്ന റിപ്പോർട്ടിലാണ് ലോകരാജ്യങ്ങളെ സുരക്ഷയ്ക്ക് അനുസരിച്ച് തരംതിരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഐസ്‌ലൻഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക്, അയർലൻഡ്, ന്യൂസിലൻഡ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൗത്ത് ആഫ്രിക്കയ്ക്ക് തൊട്ടു പുറകെ അമേരിക്ക നൂറ്റിമുപ്പത്തിയൊന്നാം സ്ഥാനത്താണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാനാണ് (163) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യെമൻ, സിറിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗ്രസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ സമാധാന പട്ടികയിൽ പിന്നിലാണ് എത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സമാധാനപരമായ പ്രദേശമാണ് യൂറോപ്പ്. ഏറ്റവും സമാധാനപരമായ പത്ത് രാജ്യങ്ങളിൽ ഏഴെണ്ണവും ഇവിടെയാണ്.
ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 37 – മതായാണ് യുകെ ഇടം നേടിയിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്നിലായാണ് ബ്രിട്ടൻ എത്തിയിരിക്കുന്നത്. അമേരിക്കയുടെ താഴ്ന്ന റാങ്കിങ്ങിന്റെ ഒരു കാരണം കൊലപാതക നിരക്കുകളാണ്. ഉക്രൈൻ- റഷ്യ യുദ്ധം ഇരു രാജ്യങ്ങളുടെയും സമാധാനം തകർത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ യു കെ മലയാളി യുവാവായ ടോണി സക്കറിയ ( 39 ) മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത വേദനയാണ് യുകെയിലെ മലയാളി സമൂഹത്തിന് നൽകിയത്. ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ആറുമാസം മാത്രം മുമ്പ് യുകെയിലെത്തിയ ഭാര്യ ജിയ എത്തിയതിനെ തുടർന്നാണ് ടോണിക്ക് യുകെയിൽ എത്തിച്ചേരാൻ ആയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്.
തൻറെ കുടുംബവുമോത്ത് ജീവിതം കരുപിടിപ്പിച്ച് തുടങ്ങി വരവെയാണ് ആകസ്മികമായി ടോണിയെ മരണം കൂട്ടി കൊണ്ടുപോയത്. കെയർ ഹോമിൽ ഭാര്യ ജിയ ജോലിക്ക് പോയ സമയത്തായിരുന്നു മരണം എത്തിയത്. പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ടോണിയുടെ സഹോദരിയും സഹോദരനും യുകെയിൽ തന്നെയുണ്ട്. ഇവരെ കാണിച്ച് തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അകാലത്തിലുള്ള പെട്ടെന്നുള്ള ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം .
ടോണി സക്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ട്രാഫിക് നിയമങ്ങൾ ഏറ്റവും ശക്തമായി നടപ്പാക്കുന്ന രാജ്യമാണ് യുകെ. അതുകൊണ്ടുതന്നെ ഡ്രൈവർമാർ യുകെയിലെ റോഡ് നിയമങ്ങളെ കുറിച്ച് നല്ല അറിവ് ഉള്ളവരായിരിക്കണം. അപകടങ്ങൾ കഴിവതും ഒഴിവാക്കാൻ സങ്കീർണമായ ഒട്ടേറെ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അധികം ആരും ശ്രദ്ധിക്കുകയും അറിയാതെയുമുള്ള പല നിയമങ്ങളുടെയും ലംഘനം കടുത്ത പിഴ ശിക്ഷ വിളിച്ചുവരുത്തും.
പലപ്പോഴും യുകെയിലെ ശൈത്യകാലത്തെ അതിജീവിക്കാൻ വിൻ്റർ ബൂട്ടുകൾ ധരിക്കുന്നത് സാധാരണമാണ് .എന്നാൽ വിൻന്റർ ബൂട്ടുകൾ ധരിച്ച് വാഹനം ഓടിച്ചാൽ 5000 പൗണ്ട് വരെ പിഴ ചുമത്തപ്പെടാമെന്നതിനെ കുറിച്ച് അധികം ആരും ബോധവാന്മാരായിരിക്കില്ല. വിന്റർ ബൂട്ട് ധരിച്ച് വണ്ടിയോടിക്കുന്നത് ശരിയായ രീതിയിൽ വാഹനത്തെ നിയന്ത്രിക്കുന്നതിൽ ഡ്രൈവർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടെന്ന് ഹൈവേ കോഡിന്റെ നിയമം 97 നിർദേശിക്കുന്നു. വിന്റർ ബൂട്ട് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് നിരോധനവും 9 പെനാൽറ്റി പോയിൻറ് നൽകുന്നതും ഉൾപ്പെടുന്നു.
പത്തു മില്ലിമീറ്ററിൽ കൂടുതൽ കട്ടിയുള്ള ഷൂസ് ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് റോയൽ ഓട്ടോമാറ്റിക് ക്ലബ്ബ് ( ആർ എ സി ) നൽകിയിരിക്കുന്ന മാർഗനിർദേശം. വളരെ ഭാരമുള്ള ഷൂസുകൾ കണങ്കാലിൽ ചലനം പരിമിതപ്പെടുത്തുന്നതു മൂലം അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇതിനുള്ള വിശദീകരണമായി നൽകപ്പെട്ടിരിക്കുന്നത്. ബൂട്ട് മാത്രമല്ല ശീതകാല കോട്ട് ധരിക്കുന്നവർക്കും 100 പൗണ്ട് വരെ പിഴ കിട്ടാനുള്ള സാധ്യതയുണ്ട്. കാറിലിരിക്കുമ്പോൾ കോട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ലെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ അവ നീക്കം ചെയ്യുന്നത് ക്യാമറ കണ്ണുകളിൽ കിട്ടിയാൽ പോക്കറ്റ് കാലിയാകും
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉന്നത നിലവാരത്തിൽ നവീകരിച്ച ഗോൾഡൻ പാർക്ക് കെയർ ഹോം പ്രവർത്തനം പുനരാരംഭിച്ചു. കൂടുതൽ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നതിലൂടെ എൻഎച്ച്എസിലെ സേവനങ്ങൾക്കായുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സാധിക്കുമെന്ന് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു.
നിലവിൽ 60 ഓളം താമസക്കാരെ ഉൾക്കൊള്ളാൻ തക്കവിധമുള്ള ക്രമീകരണങ്ങളാണ് ഗോൾഡൻ പാർക്ക് കെയർ ഹോമിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നേഴ്സിംഗ് പരിചരണത്തിന് ഒപ്പം ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്ക് പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കെയർ ഹോം പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ 500 – ലധികം ജീവനക്കാരെ നിയമിക്കുകയും അതോടൊപ്പം അന്തേവാസികളുടെ എണ്ണം നിലവിലുള്ളതിലും ഇരട്ടിയാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ ഹിൽ നേഴ്സിംഗ് ഹോം , ഗോൾഡൻ വ്യൂ കെയർ ഹോം എന്നിവ നടത്തുന്ന പ്രൈമറി മെഡിക്കൽ സൊലൂഷനൽ ലിമിറ്റഡാണ് ഗോൾഡൻ പാർക്ക് കെയർ ഹോം നടത്തുന്നത്.
യുകെയിൽ 18000 -ത്തിലധികം കെയർ ഹോമുകൾ ആണ് വയോജന പരിചരണത്തിനായി നിലവിലുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച് 4 ലക്ഷത്തിലധികം ആളുകൾക്ക് താമസവും പരിചരണവും ആണ് കെയർ ഹോമുകളിൽ നിന്ന് നൽകപ്പെടുന്നത് . 46 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള ഈ മേഖലയിൽ 800,000 -ത്തിലധികം ആളുകളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഒട്ടേറെ മലയാളികളും കെയർ ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട് . 2021ൽ യുകെയിൽ 65 വയസ്സിന് മുകളിലുള്ള ആളുകളുടെ എണ്ണം 11 ദശലക്ഷം ആയിരുന്നെങ്കിൽ 2030 ആകുമ്പോൾ അത് 15 ദശലക്ഷമാകും. ഭാവിയിൽ കൂടുതൽ കെയർ ഹോമുകളുടെ ആവശ്യകത വർദ്ധിക്കുമെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. യുകെ സർക്കാരിൻറെ ഏറ്റവും പുതുക്കിയ ശമ്പള വർദ്ധനവ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും. പുതിയ ശമ്പള വർദ്ധനവ് അനുസരിച്ച് മണിക്കൂറിന് ലഭിക്കുന്ന പ്രതിഫലം 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായാണ് വർദ്ധിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട 41 തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തിങ്കളാഴ്ച തുരങ്കത്തിന് ഉള്ളിലൂടെ കടത്തിവിട്ട പുതിയ പൈപ്പിനുള്ളിൽ ഘടിപ്പിച്ച എൻഡോസ്കോപ്പിക് ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. ദിവസങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് ആദ്യത്തെ ചൂടുള്ള ഭക്ഷണം നൽകാനും രക്ഷാപ്രവർത്തകർ ഈ പൈപ്പ് ഉപയോഗിച്ചു. നേരത്തെ ഇട്ട ഇടുങ്ങിയ പൈപ്പിലൂടെ ലഭിക്കുന്ന ലഘു ഭക്ഷണങ്ങൾ മാത്രം ആയിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരുമായി ഉടൻ സമ്പർക്കം സ്ഥാപിക്കുകയും അവർക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് ഇറക്കുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത് ഒരു മുന്നേറ്റമായിരുന്നു. ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മ്മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. തൊഴിലാളികളെ പുറത്തെത്തിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.