Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്ര നേട്ടമായി കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. നേരെത്തെ കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയർ എന്ന നിലയിൽ ബൈജു വർക്കി തിട്ടാല വാർത്തകളിൽ സ്‌ഥാനം പിടിച്ചിരുന്നു. നിരവധിയായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായ വ്യക്തിയായി ബൈജു തിട്ടാല വളരെ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ എത്തി കേംബ്രിഡ്ജിന്റെ മേയറായി മാറിയ ബൈജു വർക്കി തിട്ടാലയുടെ സ്‌ഥാന ലബ്ധി വളരെ  സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്.

നേഴ്സായ ആൻസിയെ വിവാഹം ചെയ്ത് 20 വർഷം മുമ്പ് യുകെയിലെത്തിയ ബൈജു വർക്കി തിട്ടാല ആദ്യം ഒരു കെയർ അസിസ്റ്റൻറ് ആയി ആണ് ജോലിയിൽ പ്രവേശിച്ചത്. പ്രായമായവരെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം പഠനത്തിനായും പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.

2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയന് വെളിയിലുള്ള നേഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നേഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എംപിമാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.

ആര്‍പ്പൂക്കര തിട്ടാല പാപ്പച്ചന്‍- ആലീസ് ദമ്പതികളുടെ മകനാണ് ബൈജു വർക്കി തിട്ടാല . കേംബ്രിഡ്ജില്‍ നഴ്‌സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആന്‍സി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ത്ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവര്‍ മക്കളാണ്.

കേംബ്രിഡ്ജിലെ മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . മഹാത്മാഗാന്ധി, നെൽസൺ മണ്ടേല നെഹ്‌റു, മാർട്ടിൻ ലൂഥർ കിംഗ്, ഭഗത് സിംഗ്, ലാൽ-ബാൽ-പാൽ, സുബാഷ് ചന്ദ്രബോസ് എന്നീ ലോക നേതാക്കളാണ് തന്റെ രാഷ്ട്രീയത്തിന്റെയും ജനസേവനത്തിന്റെയും മാതൃക എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷൻ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 – ലെ നെറ്റ് മൈഗ്രേഷൻ ഏറ്റവും ഉയർന്ന റിക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു.

2023 ഡിസംബർ വരെയുള്ള വർഷത്തിൽ യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷൻ 6,85,000 ആണ് . എന്നാൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 764,000 ആയിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയുന്നതിന്റെ പ്രവണതയാണോ ഇത് എന്ന് പറയാറായിട്ടില്ലെങ്കിലും ഈ കണക്കുകൾ ഭരണ നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്.

പ്രധാനമന്ത്രി ഋഷി സുനക് ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ യുകെയിലേയ്ക്കുള്ള കുടിയേറ്റം വൻ ചർച്ചാവിഷയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പ്രവചിച്ചിരുന്നു. നെറ്റ് മൈഗ്രേഷനിലെ ഇടിവും 2024 ൽ ഇതുവരെ വിസ അപേക്ഷകരിൽ 25 ശതമാനം കുറവ് ഉണ്ടായതും പ്രധാനമന്ത്രി ഋഷി സുനകിന്റെ നേട്ടമാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4 വ്യാഴാഴ്ച യുകെയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രവചനങ്ങളെ എല്ലാം മാറ്റിമറിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടർച്ചയായി നാലാം തവണയും ഭരണം നേടിയതിന് ശേഷം 5 -ാം തവണയാണ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിനായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 

പ്രതിപക്ഷ പാർട്ടികളെയും ഒരു നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ മോശം ഭരണത്തിൽ നിന്ന് മാറ്റത്തിനുള്ള സമയമാണിതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു . അടുത്തയിടെ നടന്ന മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണപക്ഷത്തിന് എതിരെയുള്ള ജനവികാരം പ്രകടമായിരുന്നു.


തിരഞ്ഞെടുപ്പ് ഇനിയും താമസിച്ചാൽ ഭരണപരാജയങ്ങളുടെ പേരിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമോ എന്ന് ഭയമാണ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ഋഷി സുനകിനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നിലവിൽ കഴിഞ്ഞ ബഡ്ജറ്റിൽ നികുതികൾ വെട്ടി കുറച്ചതിനെ തുടർന്നുള്ള അനുകൂല സാഹചര്യം ലഭിക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. ജൂണില്‍ പരിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകിയിരുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങൾ പരമാവധി വോട്ടാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നല്ലൊരു ശതമാനം വീടുകളിലെയും സ്മാർട്ട് മീറ്ററുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന കണക്കുകൾ പുറത്തുവന്നു. സിറ്റിസൺസ് അഡ്‌വൈസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ശരിയായി പ്രവർത്തിക്കാത്ത ഗ്യാസ്, ഇലക്‌ട്രിസിറ്റി സ്‌മാർട്ട് മീറ്ററുകളുടെ എണ്ണം സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതിലും കൂടുതലാണ് . ഇത് മൊത്തം സ്മാർട്ട് മീറ്ററുകളുടെ 20% മുതൽ 30 % വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.


സ്മാർട്ട് മീറ്ററുകളിലെ തകരാറും സാങ്കേതികവിദ്യയിലെ പ്രശ്നങ്ങളും കാരണം ദശലക്ഷ കണക്കിന് കുടുംബങ്ങൾക്ക് സ്മാർട്ട് മീറ്ററുകളിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്ന് ചാരിറ്റി പറഞ്ഞു. തങ്ങളുടെ ഗ്യാസ്, വൈദ്യുതി ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും വീടുകളിലെ സ്മാർട്ട് മീറ്ററുകൾ വഴി സാധ്യമാകും. എന്നാൽ പല സ്മാർട്ട് മീറ്ററുകളുടെയും ഡിസ്പ്ലേകൾ പ്രവർത്തിക്കാത്തത് കൊണ്ട് ഇത് സാധ്യമാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. സർവേയിൽ പങ്കെടുത്ത 31 ശതമാനം ആൾക്കാരും അവരുടെ സ്മാർട്ട് മീറ്ററുകളുടെ ഡിസ്പ്ലേയ്ക്ക് പ്രശ്നമുണ്ടെന്നാണ് രേഖപ്പെടുത്തിയത് .


ഡിപ്പാർട്ട്‌മെൻ്റ് ഫോർ എനർജി സെക്യൂരിറ്റി, നെറ്റ് സീറോ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ വർഷം അവസാനം വരെ ഗ്രേറ്റ് ബ്രിട്ടനിൽ 3.98 മില്യൺ സ്മാർട്ട് മീറ്ററുകൾ ശരിയായി പ്രവർത്തിക്കുന്നില്ല. സ്മാർട്ട് മീറ്ററുള്ള 20% വീടുകളും അവരുടെ ഉപകരണം ശരിയായി പ്രവർത്തിക്കാത്തതിനാൽ ഇപ്പോഴും മാനുവൽ മീറ്റർ റീഡിംഗുകൾ പതിവായി സമർപ്പിക്കേണ്ടതുണ്ട്. യുകെയിലുടനീളമുള്ള 4,000 ഗാർഹിക ഊർജ്ജ ഉപഭോക്താക്കളെ ഉൾപ്പെടുത്തി 2023 ഓഗസ്റ്റ് മുതൽ ഒക്‌ടോബർ വരെ നടത്തിയ ഒരു സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കനത്ത മഴമൂലമുള്ള മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നോർത്ത് യോർക്ക് ഷെയറിലാണ് ഒരാൾ ദാരുണമായി കൊല്ലപ്പെട്ടത്. നോർത്ത് യോർക്ക് മൂർസ് നാഷണൽ പാർക്കിന്റെ സമീപമാണ് ദുരന്തം നടന്നത് . മറ്റാർക്കും പരിക്കില്ലെന്ന് നോർത്ത് യോർക്ക്ഷെയർ പോലീസ് പറഞ്ഞു. എന്നാൽ പ്രദേശം ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിൻ്റെ വടക്ക്, മിഡ്‌ലാൻഡ്‌സ്, നോർത്ത്, സെൻട്രൽ വെയിൽസ് എന്നിവിടങ്ങളിൽ മഴയ്ക്കുള്ള മുന്നറിയിപ്പ് നേരെത്തെ നൽകിയിരുന്നു. ഇംഗ്ലണ്ടിൽ പല സ്ഥലത്തും കനത്ത മഴ തുടരുകയാണ്. പലയിടത്തും 30 – 40 മില്ലി മീറ്റർ മഴ ലഭിച്ചു. ചിലയിടങ്ങളിൽ മഴയുടെ തോത് 60 – 80 മില്ലിമീറ്റർ വരെയായിരുന്നു. ചില സ്ഥലങ്ങളിൽ 150 മില്ലി മീറ്റർ വരെ പെരുമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിലവിൽ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 40 വയസ്സിൽ താഴെയുള്ളവരിൽ ടൈപ്പ് 2 പ്രമേഹം കൂടുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. പ്രമേഹമുള്ളവരുടെ എണ്ണം 6 വർഷത്തിനുള്ളിൽ 39 ശതമാനം വർദ്ധിച്ചു. അമിതവണ്ണവും ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.


യൂറോപ്പിൽ ഏറ്റവും കൂടുതൽ അമിതവണ്ണം ഉള്ള ആളുകളുടെ എണ്ണത്തിൽ ബ്രിട്ടൻ മുൻനിരയിലാണ്. മുതിർന്നവരിൽ മൂന്നിൽ രണ്ടുപേർ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ എൻ എച്ച് എസ് പ്രതിവർഷം 6 ബില്യൺ പൗണ്ട് ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്ക്. 2050 ഓടെ ഇത് പ്രതിവർഷം 10 ബില്യൺ പൗണ്ട് ആയി ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


40 വയസ്സിൽ താഴെയുള്ളവരിലുള്ള ടൈപ്പ് 2 പ്രമേഹം 2016- 17 കാലയളവിൽ 12,000 ആയിരുന്നു. എന്നാൽ നിലവിൽ ഇവരുടെ എണ്ണം 168,000 ആയി വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. 40 വയസ്സ് ഉള്ളവരേക്കാൾ കൂടുതൽ വേഗത്തിൽ ചെറുപ്പക്കാർക്ക് പ്രമേഹം പിടിപെടുന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും ഡയബറ്റിസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് കോളെറ്റ് മാർഷൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനെതന്നെ വാട്ടർ ബില്ലുകളിൽ വൻവർദ്ധനവ് നടപ്പിലാക്കാൻ വാട്ടർ കമ്പനികൾ ആഗ്രഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കൺസ്യൂമർ വാച്ച്‌ഡോഗ് സമാഹരിച്ച കണക്കുകൾ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബില്ലുകൾ 24% മുതൽ 91% വരെ വർദ്ധിപ്പിക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ കമ്പനികൾ ആഗ്രഹിക്കുന്നതായുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഇതിൻ പ്രകാരം സൗത്ത് സ്റ്റാഫോർഡ്‌ഷെയറും കേംബ്രിഡ്ജ് വാട്ടറും ഏറ്റവും കുറഞ്ഞ 24% വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. 2025 നും 2030 നും ഇടയിൽ കമ്പനികൾക്ക് എന്ത് നിരക്ക് ജനങ്ങളിൽ നിന്ന് ഈടാക്കാമെന്നതിനെ കുറിച്ച് വ്യവസായ റെഗുലേറ്റർ ഓഫ്‌വാട്ട് ഈ ആഴ്‌ച നിർണായക യോഗം ചേരും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് അടിസ്ഥാന വികസനത്തിന് ഏകദേശം 100 ബില്യൺ പൗണ്ട് ചിലവഴിക്കേണ്ടി വരുമെന്നാണ് വാട്ടർ കമ്പനികൾ പറയുന്നത്. ഇതിൽ പഴകിയ പൈപ്പുകളുടെ മാറ്റിയിടൽ, ചോർച്ച ഇല്ലാതാക്കൽ, നദികളിലേയ്ക്കും കടലിലേയ്ക്കും ഒഴുകുന്ന മലിന ജലത്തിൻറെ അളവ് കുറയ്ക്കൽ എന്നീ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

വ്യാപകമായ ചോർച്ചയ്ക്കും പുറന്തള്ളുന്ന മലിനജലത്തിൻ്റെ അളവിനും വാട്ടർ കമ്പനികൾ കടുത്ത വിമർശനമാണ് നേരിടുന്നത് . നിലവിലെ വാട്ടർ ബില്ലുകളെ കുറിച്ചുതന്നെ കടുത്ത എതിർപ്പാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉള്ളത്. അതിൻറെ കൂടെ പുതിയതായുള്ള വർദ്ധനവ് കടുത്ത വിമർശനത്തിന് വഴിവെക്കും. നിലവിൽ 6 ഉപഭോക്താക്കളിൽ 5 പേർക്കും വാട്ടർ ബില്ലുകൾ താങ്ങാനാവുന്നില്ലെന്ന് ഒരു സർവേയിൽ കണ്ടെത്തിയിരുന്നു . വാട്ടർ കമ്പനികളുടെ ബിൽ വർദ്ധനവിന്റെ ആവശ്യം അതേപടി റെഗുലേറ്റർ അംഗീകരിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും പകുതി വർദ്ധനവ് എങ്കിലും നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു രക്തം സ്വീകരിച്ചതിനെ തുടർന്ന് എയ്ഡ്സ് മുതലായ രോഗങ്ങൾ പിടിപെട്ടവർക്കുള്ള നഷ്ടപരിഹാരത്തിന്റെ കൂടുതൽ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇരകളായ ഓരോരുത്തർക്കും 2 മില്യൺ പൗണ്ടിൽ കൂടുതൽ ലഭിക്കും. പ്രശ്നത്തെ കുറിച്ച് നടത്തിയ പൊതു അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്.

90 ദിവസത്തിനകം ഇടക്കാല പെയ്മെന്റ് ഈ വർഷാവസാനത്തോടെ മുഴുവൻ തുകയും നൽകാനുള്ള പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . ഇതിൽ കുട്ടികളായവരോ രക്ഷിതാക്കളോ ഉൾപ്പെടാം. നഷ്ടപരിഹാരത്തിന്റെ മൊത്തം ചിലവ് 10 ബില്യൺ പൗണ്ട് വരുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹോങ്കോങ്ങിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട ആളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ റോയൽ മറൈൻ അംഗമായ മാത്യു ട്രിക്കറ്റിനെ ബെർക്‌ഷെയറിലെ ഒരു പാർക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . 37 കാരനായ ഇയാളെ ഈ മാസം ആദ്യം ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു .

മാത്യുവിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് അടിയന്തിര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ഇയാൾ മരിച്ചു കഴിഞ്ഞിരുന്നു. ദേശീയ സുരക്ഷാ നിയമത്തിന് വിരുദ്ധമായി മറ്റൊരു രാജ്യത്തിൻറെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതായുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. സ്റ്റെയിൻസിൽ നിന്നുള്ള ചി ലിയുങ് വായ് (38), കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ നിന്നുള്ള ചുങ് ബിയു യുവൻ (63) എന്നിവരും ട്രിക്കറ്റിനൊപ്പം അറസ്റ്റിലായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു ബാധിച്ച രക്തം സ്വീകരിച്ചവർക്കുള്ള നഷ്ടപരിഹാരത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. ക്യാബിനറ്റ് മന്ത്രിയായ ജോൺ ഗ്ലെൻഹാസ് ആണ് വിവരങ്ങൾ ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 210,000 പൗണ്ടിന്റെ ഇടക്കാല പെയ്മെൻ്റുകൾ 90 ദിവസത്തിനുള്ളിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ അന്തിമ പദ്ധതി നിലവിൽ വരുന്നത് വരെ കാത്തിരിക്കേണ്ടതായി വരും. അധികം താമസിയാതെ സമയബന്ധിതമായി അന്തിമ നഷ്ടപരിഹാരത്തിന്റെ പൂർണ്ണരൂപം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്തം സ്വീകരിച്ചത് മൂലം പ്രശ്നം നേരിടുന്ന ജീവിച്ചിരിക്കുന്നവർ, രോഗബാധിതരുടെ ആശ്രിതർ എന്നിവർക്ക് സഹായം ലഭിക്കുന്നതിന് അർഹത ഉണ്ടാകും. 2024 അവസാനത്തിന് മുമ്പ് നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു കൊടുത്തു തീർക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved