ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കടകളിൽ നിൽക്കുന്ന തൊഴിലാളികൾക്കെതിരെയുള്ള അക്രമത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകൾ കുതിച്ചുയരുന്നതായി ബിബിസി റിപ്പോർട്ട്. തങ്ങൾക്ക് നേരെ ആക്രോശിക്കുന്നതും അസഭ്യം പറയുന്നതും ഇപ്പോൾ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുകയാണെന്ന് ഒരു ജീവനക്കാരൻ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കടകളിലെ തൊഴിലാളികൾക്കെതിരായ അക്രമവും ദുരുപയോഗവും കഴിഞ്ഞ വർഷം ഒരു ദിവസം 1,300 സംഭവങ്ങളായി ഉയർന്നതായി കണ്ടെത്തിയിരുന്നു.

റീട്ടെയിൽ ട്രേഡ് ബോഡിയുടെ 2023 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം ജീവനക്കാർക്കെതിരായ മോശമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻെറ എണ്ണം 50% വർദ്ധിച്ചതായി കണ്ടെത്തി. കടകളിൽ നടക്കുന്ന മോഷണങ്ങളിൽ പലർക്കും നല്ലൊരു തുക നഷ്ടമായിട്ടുണ്ട്. കോവിഡിന് ശേഷമാണ് ഉപഭോക്താക്കളുടെ സ്വഭാവത്തിൽ ഇത്തരം ഒരു മാറ്റമെന്ന് ഒട്ടുമിക്ക ജീവനക്കാരും പറയുന്നു.

തൊഴിലാളികൾക്ക് നേരെയുള്ള അക്രമം ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട് ലൻഡിലുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കെതിരായ സംഭവങ്ങളിൽ വംശീയ അധിക്ഷേപവും ലൈംഗികാതിക്രമവും തുടങ്ങി ശാരീരികമായ ആക്രമണവും ആയുധങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിയും വരെ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 8,800 ഓളം എണ്ണത്തിൽ ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയെയും ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി പിൻവലിച്ചിരിക്കുകയാണ്. ഹിന്റ്ബേണിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ഗ്രഹാം ജോൺസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് റോച്ച്ഡെയിലിൽ നിന്നുള്ള അസ്ഹർ അലിയ്കക്കുള്ള പിന്തുണ പാർട്ടി പിൻവലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാർട്ടി ഇപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ രണ്ട് പുതിയ സ്ഥാനാർത്ഥികളെ തിരയുന്ന സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്നതിനെച്ചൊല്ലി മുതിർന്ന ലേബർ നേതാക്കൾ പരസ്പരം പഴിചാരുകയാണ്. അസ്ഹർ അലിയെ ആദ്യം പിന്തുണച്ച ലേബർ പാർട്ടി നേതാവ് സ്റ്റാർമർ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടർന്ന് പിന്തുണ പിൻവലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാൻ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിൽ ശ്രമിച്ചു.

മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളിൽ ലേബർ പാർട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണത്തെ അപലപിക്കാൻ സ്റ്റാർമർ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗൺസിലർമാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോൺസ് അന്വേഷണം നേരിടുകയാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അസ്ഹർ അലി ഒക്ടോബറിൽ സംസാരിച്ച അതേ പാർട്ടി മീറ്റിങ്ങിൽ വച്ച് തന്നെയാണ് ജോൺസും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് ഗൈഡോ ഫോക്‌സ് വെബ്‌സൈറ്റ് ജോൺസിൻ്റെ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലിൽ അടയ്ക്കണമെന്ന് ജോൺസ് പരാമർശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ലേബർ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികൾ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രശസ്ത കോസ്മെറ്റിക് റീറ്റെയിൽസ് സ്ഥാപനമായ ദി ബോഡി ഷോപ്പിന്റെ യുകെയിൽ ഉടനീളമുള്ള ഔട്ട് ലെറ്റുകൾ പൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏതാണ്ട് 100 -ലധികം ഔട്ട് ലെറ്റുകൾക്ക് താഴിടാനാണ് തീരുമാനം. ഏകദേശം 2000 ത്തോളം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് ഈ തീരുമാനം വഴിവെക്കും.

ദി ബോഡി ഷോപ്പിന് യുകെയിൽ ഉടനീളം 200 ഔട്ട് ലെറ്റുകളാണ് ഉള്ളത്. ഇതിൽ പകുതിയോളം ഔട്ട് ലെറ്റുകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഔട്ട് ലെറ്റുകൾ അടച്ചാലും ആവശ്യക്കാർക്ക് ഓൺലൈനായി ഉത്പന്നങ്ങൾ മേടിക്കാൻ സാധിക്കും. ബ്രിട്ടീഷ് ആസ്ഥാനമായുള്ള കോസ്മെറ്റിക് പ്രോഡക്ടുകളുടെ വിതരണ ശൃംഖലയ്ക്ക് ആഗോളതലത്തിൽ ഏകദേശം 10000 പേരാണ് ജീവനക്കാരായി ഉള്ളത്. 70 രാജ്യങ്ങളിലായി 3000 ഷോപ്പുകളാണ് കമ്പനിയുടെ സാധനങ്ങൾ വിറ്റഴിക്കാൻ ഉള്ളത്. 1976 -ൽ ഡാം അനിത റോഡിക്കും ഭർത്താവ് ഗോർഡനും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഔറിലിയെ ദി ബോഡി ഷോപ്പിനെ കഴിഞ്ഞ നവംബറിൽ 207 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. യുകെയിൽ ഉള്ള 2568 ജീവനക്കാരിൽ 927 പേർ അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് 1641 പേർ വിവിധ ഷോപ്പുകളിലുമാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സ്ഥാപനം ചെലവ് ചുരുക്കലിൻ്റെ ഭാഗമായിട്ടാണ് ഷോപ്പുകളുടെയും ജീവനക്കാരുടെയും എണ്ണം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷോപ്പുകളുടെ എണ്ണം വെട്ടി കുറച്ചാലും ഓൺലൈൻ വ്യാപാരത്തിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കാനാകുന്നത് കമ്പനിയുടെ വാണിജ്യ സാധ്യതകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോലി നഷ്ടപ്പെടുന്നവരിൽ എത്ര മലയാളികൾ ഉണ്ടെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
ന്യൂസ് ഡെസ്ക്, മലയാളം യുകെ
35 കാരിയായ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് അവരുടെ കുടുംബത്തോട് മാപ്പു പറഞ്ഞു . പുതിയ അപ്പോയിൻമെൻറിന് മുമ്പ് 6 മാസത്തെ പരിശീലനം കൂടി ചെയ്യണമെന്ന് പറഞ്ഞതാണ് ഡോക്ടറിനെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ വെളിച്ചത്തിലാണ് എൻഎച്ച്എസ് ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.

പരിശീലനം ആറുമാസത്തേയ്ക്ക് നീട്ടിയതിന്റെ ഭാഗമായി ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ തുടരാൻ ഡോ. വൈഷ്ണവി നിർബന്ധിതയാകുകയായിരുന്നു . അവിടെവച്ച് അവർക്ക് സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം നേരിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവൾക്ക് അധിക പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നാണ് എൻഎച്ച്എസ് അവരുടെ കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റുകൾക്കും അത് ഉണ്ടാക്കിയ ആഘാതത്തിനും തങ്ങൾ നിരുപാധികമായി മാപ്പ് പറഞ്ഞതായി എൻഎച്ച്സിലെ ട്രെയിനിങ് വിഭാഗത്തിന്റെ മേധാവിയായ ഡോ. നവീന ഇവാൻസ് പറഞ്ഞു.

ജൂനിയർ ഡോക്ടറായ ഡോ. വൈഷ്ണവി കുമാർ തൻറെ മരണത്തിന് പൂർണ്ണമായും ജോലിചെയ്യുന്ന ആശുപത്രിയാണ് ഉത്തരവാദികൾ എന്ന ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ജീവനൊടുക്കിയത്. 2021 ഡിസംബറിൽ തന്റെ പരിശീലനത്തിനായുള്ള അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഡോ. വൈഷ്ണവി കുമാർ മുന്നോട്ട് വന്നിരുന്നു. തെറ്റായി പരിശീലനത്തിന് അയക്കുന്ന നടപടി എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലായിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവച്ചിരിക്കുമായിരുന്നു എന്ന് ഡോക്ടറുടെ പിതാവ് രവികുമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
താൻ മദ്യപിച്ച് വാഹനമോടിച്ചതായി 50 വയസ് പ്രായമുളള വ്യക്തി പോലീസിനെ വിളിച്ചറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നോർത്ത് യോർക്ക്ഷയർ പോലീസിന് അത്ഭുതപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ വന്നത്. അൻപതുകാരനായ ഡ്രൈവർ താൻ മദ്യപിച്ചിട്ടുണ്ടെന്നും ക്നാറസ്ബറോയിലാണെന്നും പോലീസിനെ അറിയിക്കുകയായിരുന്നു. ഫോൺ കോളിന് പിന്നാലെ നടന്ന അന്വേഷണത്തിൽ 15 മിനിറ്റിനുശേഷം മദ്യപിച്ച് വാഹനം ഓടിക്കേണ്ട വേഗപരിധിയേക്കാൾ മൂന്നിരട്ടി വേഗതയിൽ വാഹനോമോടിച്ചു കൊണ്ടിരുന്ന ഇയാളെ പോലീസ് കണ്ടെത്തി.

മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായും കസ്റ്റഡിയിൽ തുടരുകയാണെന്നും സേനാ വക്താവ് അറിയിച്ചു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നതിനുള്ള നിയമപരമായ ആൽക്കഹോൾ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ എന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ റാൻഡം ബ്രീത്ത് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള കർശനമായ എൻഫോഴ്സ്മെൻ്റ് നടപടികൾ ഉണ്ട്. ഇതിന് പുറമേ, മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ അപകടസാധ്യതകളെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും സംരംഭങ്ങളും സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- റോച്ച്ഡെയിൽ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിക്കുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ് ലേബർ പാർട്ടി. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് നിരവധി വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അദ്ദേഹത്തിനെതിരെ ഉയർന്നതിനാൽ അസ്ഹർ അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗാസയെ ആക്രമിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ഒക്‌ടോബർ 7 ന് തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ഇസ്രായേൽ മനഃപൂർവം ഹമാസിനെ അനുവദിച്ചുവെന്ന പ്രസ്താവനയാണ് അലി നടത്തിയത്. ഫെബ്രുവരി 29 -ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നോമിനേഷനുകൾ അവസാനിച്ചതിനാൽ തന്നെ, അസ്ഹർ അലിയെ മാറ്റി മറ്റൊരു ലേബർ പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുവാൻ വളരെ വൈകിയിരിക്കുന്ന സാഹചര്യമാണ് ഇത്. അതിനാൽ റോച്ച്‌ഡെയ്‌ലിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി അലി ബാലറ്റിൽ തുടരുമെങ്കിലും, അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാൽ സ്വതന്ത്ര എംപിയായി ഇരിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യേണ്ടതായി വരും. ലേബർ പാർട്ടിക്ക് ഇത് കനത്ത ഒരു തിരിച്ചടിയായാണ് മാറിയിരിക്കുന്നത്.

ഏകദേശം 9,000 ത്തോളം ഭൂരിപക്ഷമുള്ള ഗ്രേറ്റർ മാഞ്ചസ്റ്റർ സീറ്റ് ലേബർ പാർട്ടി വെറുതെ വിട്ടുകൊടുക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയതിന് അസ്ഹർ അലി മാപ്പ് പറഞ്ഞതിനാൽ ലേബർ പാർട്ടി അദ്ദേഹത്തെ പിന്തുടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പലവിധ എതിർപ്പുകൾ വന്നതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മാധ്യമസമർദ്ദം മൂലം മാത്രമാണ് ലേബർ പാർട്ടിയുടെ ഈ തീരുമാനമെന്ന് പ്രധാനമന്ത്രി റിഷി സുനക് കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് അലിയുടെ പേരിൽ നടത്തുന്ന ലഘുലേഖകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും അവസാനിപ്പിക്കുവാൻ റോച്ച്‌ഡെയ്‌ലിലെ പ്രചാരകർക്ക് ലേബർ പാർട്ടി ആസ്ഥാനത്തുനിന്ന് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യഹൂദവിരുദ്ധതയോടും എല്ലാത്തരം വംശീയതയോടും സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന സ്റ്റാർമറിൻ്റെ വാഗ്ദാനങ്ങളിൽ നിന്നുള്ള നിരാശാജനകമായ മാറ്റമാണ് അലിയെ പിന്തുണയ്ക്കുന്നതെന്ന് ലേബർ എംപിമാരും അംഗങ്ങളും ഒരുപോലെ കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ എത്തിയതോടെയാണ് സ്റ്റാർമാർ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡിമെൻഷ്യ രോഗം വരാൻ സാധ്യതയുള്ളവരിൽ വളരെ നാളുകൾക്ക് മുൻപ് തന്നെ രോഗം കണ്ടെത്താനാവുമെന്ന് ഗവേഷകർ കണ്ടെത്തി. രക്ത പരിശോധനയിലൂടെ 15 വർഷം മുമ്പ് വരെ രോഗം പ്രവചിക്കാൻ സാധിക്കുമെന്നതാണ് പുതിയ കണ്ടെത്തൽ. ഡിമെൻഷ്യയും അൽഷിമേഴ്സും പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സകൾ നൽകുന്നതിന് പുതിയ കണ്ടെത്തൽ വഴി സാധിക്കും .

അൽഷിമേഴ്സിനു സമാനമായ രോഗങ്ങളുള്ള വ്യക്തികളിൽ ചില പൊതുവായ ഘടകങ്ങൾ കണ്ടെത്തിയതാണ് വിപ്ലവകരമായ ചികിത്സാ രീതിയ്ക്ക് തുടക്കമിടുന്നതിലേയ്ക്ക് വഴിവെക്കുന്നത്. രോഗസാധ്യതയുള്ളവരുടെ രക്തത്തിൽ പൊതുവായ 11പ്രോട്ടീൻ ബയോ മാർക്കറുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് 90 ശതമാനം കൃത്യതയോടെ രോഗം നേരത്തെ തന്നെ മുൻകൂട്ടി നിർണ്ണയിക്കുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടി കാണിക്കുന്നത്.

പുതിയ കണ്ടെത്തൽ എൻഎച്ച്എസ്സിന്റെ ഡിമെൻഷ്യ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് വാർവിക്ക് സർവകലാശാലയിലെ പ്രൊഫസർ ജിയാൻഫെങ് ഫെങ് പറഞ്ഞു. നിലവിൽ ഏകദേശം 900,000 ബ്രിട്ടീഷുകാർക്ക് ഓർമ്മ കുറവിനോട് അനുബന്ധിച്ചുള്ള ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ രണ്ട് ദശാബ്ദത്തിനുള്ളിൽ ഇത് 1.7 ദശലക്ഷമായി ഉയരുമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളം ത്രീ നെറ്റ്‌വർക്കിന്റെ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടു. രാജ്യവ്യാപകമായി സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ത്രീ നെറ്റ്‌വർക്ക് തങ്ങളുടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി. തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ 12,000 ത്തിലധികം ആളുകൾക്ക് ഫോൺ വിളിക്കുന്നതിനും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനും തടസ്സം നേരിട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും സമാനമായ രീതിയിൽ ത്രീ നെറ്റ്‌വർക്കിന്റെ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടത് വ്യാപകമായ പരാതികൾക്കാണ് വഴി വെച്ചിരിക്കുന്നത്.

യുകെയിൽ ഉടനീളമായി 10.5 മില്യൺ ഉപഭോക്താക്കളാണ് ത്രീ നെറ്റ്‌വർക്കിന് ഉള്ളത്. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ത്രീ നെറ്റ്‌വർക്കിനെ കുറിച്ച് കടുത്ത പ്രതിഷേധവുമായി ഉപഭോക്താക്കൾ മുന്നോട്ട് വന്നു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയാണ് പലരും തങ്ങളുടെ രോക്ഷം രേഖപ്പെടുത്തിയത്. തുടർച്ചയായ തകരാറുകൾ മൂലം ത്രീ നെറ്റ്‌വർക്ക് ഉപേക്ഷിക്കുമെന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത് .

സേവനം തടസ്സപ്പെട്ട ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുന്നത് ഉചിതമായിരിക്കും എന്ന് ടെലികോം റെഗുലേറ്റർ നിർദ്ദേശിച്ചിരിക്കുന്നത്. ത്രീയും വോഡഫോണും തമ്മിലുള്ള ലയനം സംബന്ധിച്ച് യുകെയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലയന ശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ആയി മാർക്കറ്റ് പിടിച്ചടക്കുന്നത് ഉപഭോക്താക്കളെ മോശമായി ബാധിക്കുമോ എന്നതാണ് കോമ്പറ്റീഷൻ ആൻ്റ് മാർക്കറ്റ് അതോറിറ്റി പ്രധാനമായും പരിശോധിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നോർത്ത് വെയിൽസിലെ വിൽഫയിൽ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആസൂത്രണം ചെയ്തതിനുശേഷം പിന്നീട് പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ച ആണവനിലയം ബ്രിട്ടൻ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു പുതിയ ആണവനിലയത്തിനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഹിറ്റാച്ചിയുമായി ചർച്ചകൾ നടന്നു വരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആംഗ്ലീസി ദ്വീപിൽ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള ഈ സൈറ്റിൽ റിയാക്ടർ നിർമ്മിക്കാനുള്ള ശ്രമം ഗവൺമെന്റുമായുള്ള സാമ്പത്തിക കരാർ പരാജയപ്പെട്ടതിനെ തുടർന്ന് ഹിറ്റാച്ചി ഉപേക്ഷിക്കുകയായിരുന്നു.

സോമർസെറ്റിലെ ഹിങ്ക്‌ലി പോയിൻ്റ് സിയിലും സഫോക്കിലെ സൈസ്‌വെല്ലിലും നിലവിലുള്ള പദ്ധതികളിൽ കാര്യമായ കാലതാമസവും ഭീമമായ ചിലവുകളും ഉണ്ടായിട്ടും, ആണവോർജ്ജ ഉൽപ്പാദനം വിപുലീകരിക്കാൻ സർക്കാർ സമീപ വർഷങ്ങളിൽ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടീഷ് ന്യൂക്ലിയർ എന്ന സമിതി മേൽനോട്ടത്തിനായി രൂപീകരിക്കുകയും ചെയ്തു. 2050 – ഓടെ 24 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിൽ റിയാക്ടറുകൾ വികസിപ്പിക്കുമെന്നും, ബ്രിട്ടന്റെ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ ആണവോർജ വികസന പദ്ധതിയാകും ഇതെന്ന പ്രഖ്യാപനമാണ് സർക്കാർ ജനുവരിയിൽ നടത്തിയത്. കാർബൺ എമിഷൻ ഒന്നുമില്ലാതെ തന്നെ, ഇത് ബ്രിട്ടന്റെ നാലിലൊന്ന് ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഫിനാൻഷ്യൽ ടൈംസ് പ്രകാരം, ഹിറ്റാച്ചിയും ജിബി ന്യൂക്ലിയറും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾക്ക് ശേഷം വിൽഫ സൈറ്റിന്റെ മൂല്യം 200 മില്യൺ പൗണ്ട് തുകയാണ് എന്നതാണ്. 2019 ജനുവരിയിൽ ഹിറ്റാച്ചി തങ്ങളുടെ പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാൻ ഏറ്റവും മികച്ച ഒരു സൈറ്റാണ് വിൽഫ എന്ന് ഒരു ഗവൺമെന്റ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഈ പദ്ധതിയെ വിമർശിക്കുന്നവർ ഇത് വളരെ ചിലവേറിയതാണെന്നും, അതോടൊപ്പം തന്നെ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന വാദങ്ങളാണ് ഉയർത്തുന്നത്. ന്യൂക്ലിയർ എനർജിയുടെ ഒരു ഗുണമേന്മ എന്നത്, അത് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് തീരെ കുറവാണ് എന്നതാണ്. എന്നാൽ ആണവ മാലിന്യങ്ങളുടെ നിർമ്മാർജ്ജനം ഏവരെയും ആശങ്കപ്പെടുത്തുന്ന ഒരു വിഷയം തന്നെയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എൻഎച്ച്എസിന്റെ ചികിത്സാ വിവരങ്ങൾ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡേറ്റ പുറത്തുവന്നിരിക്കുകയാണ്. ഇതിൻ പ്രകാരം, എൻ എച്ച് എസ് ഡോക്ടർമാർ കഴിഞ്ഞവർഷം 80 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ സെക്സ് അഡിക്ഷന് ചികിത്സിച്ചത് നാല് പേരെ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. 20 വയസ്സുള്ളവരെക്കാൾ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയത് 80 വയസ്സിന് മുകളിലുള്ളവരാണെന്ന് ഈ ഡേറ്റ വ്യക്തമാക്കുന്നു. സൺ ന്യൂസ് ആണ് എൻഎച്ച് എസ് ഡേറ്റ പുറത്തുവിട്ടത്.

കഴിഞ്ഞവർഷം എൻഎച്ച്എസ് കണക്കുകൾ പ്രകാരം, മൊത്തത്തിൽ 30 പുരുഷന്മാരും 7 സ്ത്രീകളുമാണ് സെക്സ് അഡിക്ഷനു ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആകെ 136 പേരാണ് എൻ എച്ച് എസിലൂടെ ചികിത്സ നടത്തിയതെന്നും കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. കേൾക്കുന്നവർ പലരും പരിഹസിക്കുന്ന ഒരു രോഗാവസ്ഥ ആണെങ്കിലും, അത് അനുഭവിക്കുന്നവരുടെ അവസ്ഥ തികച്ചും മോശമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇത്തരത്തിലുള്ള ലൈംഗിക ആസക്തി ഒരാളുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരാം. ഇത് അയാളുടെ കുടുംബബന്ധങ്ങളെയും മറ്റും തകർക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി കൂടുതൽ സമയം അവർ ചെലവഴിക്കുമ്പോൾ, അവരുടെ കാര്യക്ഷമത ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ അടക്കാനാവാതെ വരുമ്പോൾ, അവർ തേടുന്ന വഴികൾ അവരെ അപകടത്തിലേയ്ക്ക് നയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാൽ തന്നെ ഈ രോഗാവസ്ഥയ്ക്ക് ചികിത്സ തേടണമെന്ന് കർശനമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.