ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷൻ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 – ലെ നെറ്റ് മൈഗ്രേഷൻ ഏറ്റവും ഉയർന്ന റിക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു.

2023 ഡിസംബർ വരെയുള്ള വർഷത്തിൽ യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷൻ 6,85,000 ആണ് . എന്നാൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 764,000 ആയിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയുന്നതിന്റെ പ്രവണതയാണോ ഇത് എന്ന് പറയാറായിട്ടില്ലെങ്കിലും ഈ കണക്കുകൾ ഭരണ നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്.

പ്രധാനമന്ത്രി ഋഷി സുനക് ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ യുകെയിലേയ്ക്കുള്ള കുടിയേറ്റം വൻ ചർച്ചാവിഷയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പ്രവചിച്ചിരുന്നു. നെറ്റ് മൈഗ്രേഷനിലെ ഇടിവും 2024 ൽ ഇതുവരെ വിസ അപേക്ഷകരിൽ 25 ശതമാനം കുറവ് ഉണ്ടായതും പ്രധാനമന്ത്രി ഋഷി സുനകിന്റെ നേട്ടമാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.