ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനിടെ ബോട്ട് മുങ്ങിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. കലൈസ് തീരത്ത് 70 പേർ കയറിയ ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 69 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഫ്രഞ്ച് നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിലുണ്ടായിരുന്നവരിൽ പകുതി പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാൻ ശ്രമിച്ച് മരിക്കുന്ന നാലാമത്തെ ആളാണ് ഇത്.
ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും അനധികൃത കുടിയേറ്റം കുറയുന്നില്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ 1500 ലധികം ആളുകൾ ചെറിയ വള്ളങ്ങളിൽ ചാനൽ കടന്നെത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞവർഷം 36, 8 16 പേർ ആണ് ചാനൽ കടന്ന് യുകെയിൽ എത്തിയത്. 2022 – ൽ ഇത് 45,755 പേരായിരുന്നു . അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുന്ന നടപടി യുകെ ആരംഭിച്ചിരുന്നു. 2024 ജൂലൈ മുതൽ ഏകദേശം 19000 പേരെ കയറ്റി അയച്ചതായാണ് ഹോം ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ തടവിലാക്കപ്പെട്ട് ബ്രിട്ടീഷ് ദമ്പതികൾ. ക്രെയ്ഗ്, ലിൻഡ്സെ ഫോർമാൻ എന്നിവരാണ് ഇറാനിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മോട്ടോർ ബൈക്ക് യാത്രയുടെ ഭാഗമായി അഞ്ച് ദിവസം ഇറാനിൽ കഴിയാൻ പദ്ധതിയിട്ടാണ് ദമ്പതികൾ രാജ്യത്ത് പ്രവേശിച്ചത്. ദമ്പതികൾ ഇപ്പോൾ കെർമനിൽ തടവിൽ കഴിയുകയാണ്.
സുരക്ഷാ ആരോപണങ്ങളുടെ പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഇറാനിൽ അറസ്റ്റ് ചെയ്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ ആഴ്ച ആദ്യം, യുകെ അംബാസഡർ ഹ്യൂഗോ ഷോർട്ടർ ദമ്പതികളെ കണ്ടുമുട്ടുന്ന ഫോട്ടോഗ്രാഫുകൾ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചു. കെർമാൻ പ്രോസിക്യൂട്ടർ മെഹ്ദി ബക്ഷി, കെർമാൻ ഗവർണറുടെ സുരക്ഷാ നിയമ നിർവ്വഹണ ഡെപ്യൂട്ടി റഹ്മാൻ ജലാൽ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച യോഗം നടന്നതായി പ്രസിദ്ധീകരിച്ച ഫോട്ടോയിൽ കാണാം. യുകെ ഫോറിൻ ഓഫീസ് മുഖേന കുടുംബം, സാഹചര്യത്തിൻ്റെ വൈകാരിക ആഘാതം പ്രകടിപ്പിച്ച് സ്വകാര്യത അഭ്യർത്ഥിച്ചു. ദമ്പതികൾക്ക് നിലവിൽ കൗൺസിലിംഗ് സഹായം നൽകി വരികയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു.
ഡിസംബർ 30 ന് അർമേനിയയിൽ നിന്ന് ഇറാനിൽ പ്രവേശിച്ച ദമ്പതികൾ ഓസ്‌ട്രേലിയയിലേയ്ക്കുള്ള യാത്രയിലായിരുന്നുവെന്ന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വ്യക്തമാണ്. ലിൻഡ്സെ ഫോർമാൻ യാത്രയ്ക്കിടയിൽ ഒരു ഗവേഷണ പ്രോജക്റ്റ് നടത്തുന്നുണ്ടായിരുന്നു. എന്താണ് നല്ല ജീവിതം എന്നതിനെ കുറിച്ചുള്ള വിവിധ ആളുകളുടെ കാഴ്ചപ്പാടായിരുന്നു ഗവേഷണ വിഷയം. ഇറാനിൽ നിന്ന് ഇവർ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്‌തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടാറ്റ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരന് ബ്രിട്ടീഷ് എംപയർ ബഹുമതിക്ക് അർഹനായി. ബ്രിട്ടന്റെയും ഇന്ത്യയുടെയും വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. ഈ അംഗീകാരത്തിൽ അഭിമാനിക്കുന്നതായി നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു. സാങ്കേതികവിദ്യ, ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, കെമിക്കൽസ്, ഓട്ടോമോട്ടീവ് മേഖലകളിലുടനീളം യുകെയുമായി ഇത്രയും ശക്തമായ ഒരു തന്ത്രപരമായ ബന്ധം നിലനിർത്തുന്നതിൽ ടാറ്റ ഗ്രൂപ്പ് അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്‌ലി തുടങ്ങിയ ബ്രിട്ടീഷ് ബ്രാൻഡുകളെ കുറിച്ച് ഞങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു .
യുകെയിൽ മാത്രം 70,000 ത്തിലധികം ആളുകളാണ് ടാറ്റായുടെ വിവിധ സംരംഭങ്ങളിൽ ജോലിചെയ്യുന്നത്. ഓക്‌സ്‌ഫോർഡ് സർവകലാശാല, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, വാർവിക്ക് സർവകലാശാല, സ്വാൻസി സർവകലാശാല എന്നിവയുൾപ്പെടെ യുകെയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗവേഷണ, അക്കാദമിക് ബന്ധങ്ങളും ടാറ്റാ ഗ്രൂപ്പിനുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 100 ബില്യൺ യുഎസ് ഡോളറിലധികം വാർഷിക വരുമാനമുള്ള 100-ലധികം ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമായ ടാറ്റ സൺസിന്റെ ബോർഡ് ചെയർമാനാണ് ചന്ദ്രശേഖരൻ.
2016 ഒക്ടോബറിൽ അദ്ദേഹം ടാറ്റ സൺസിന്റെ ബോർഡിൽ ചേരുകയും 2017 ജനുവരിയിൽ ചെയർമാനായി നിയമിതനാകുകയും ചെയ്തു. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഉഭയകക്ഷി ബിസിനസ് ഫോറങ്ങളിൽ സജീവ അംഗമാണ് ചന്ദ്രശേഖരൻ. 2012-13 ൽ ഇന്ത്യയിലെ ഐടി സേവന സ്ഥാപനങ്ങളുടെ പരമോന്നത വ്യാപാര സ്ഥാപനമായ നാസ്‌കോമിന്റെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉള്ളതുപോലുള്ള ക്യാൻസർ മുന്നറിയിപ്പ് മദ്യത്തിന്റെ ടിന്നുകളിലും കുപ്പികളിലും ഏർപ്പെടുത്തണമെന്ന ശക്തമായ നിർദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചു. മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനും അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിനും മുന്നറിയിപ്പ് ലേബലുകൾ ഉൾപെടുത്താൻ ഗവൺമെന്റുകൾ നിർബന്ധിക്കണമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ഈ നീക്കത്തെ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏഴു തരം ക്യാൻസർ രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഈ നീക്കത്തിന് ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. സ്തന, കുടൽ രോഗ ക്യാൻസറുകൾ ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇത്തരം ലേബലുകൾ ക്യാൻസറിനെതിരെ അവബോധം വളർത്താനും മദ്യപാനത്തിൽ നിന്ന് പിന്മാറാനും ആളുകളെ പ്രേരിപ്പിക്കുമെന്ന് യുകെയിലെ ക്യാൻസർ റിസർച്ചിന്റെ സീനിയർ പ്രിവൻഷൻ പോളിസി മാനേജർ മാൽക്കം ക്ലാർക്ക് പറഞ്ഞു. ജീവിതശൈലി മൂലം ക്യാൻസർ രോഗങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുന്ന വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും ഈ വിഷയത്തിൽ നടപടിയെടുക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾക്ക് കുറച്ചു മാത്രമെ അറിയുകയുള്ളൂ എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിസി ആൻഡ് പബ്ലിക് അഫയർ ഹെഡ് ആയ കേറ്റ് ഓൾഡ്രിഡ്ജ്-ടർണർ പറഞ്ഞു. വ്യക്തവും വളരെ ദൃശ്യവുമായ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ മദ്യപാനവുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു . അടുത്ത വർഷം മെയ് മുതൽ ക്യാൻസറിനെ കുറിച്ചുള്ള പരാമർശം ഉൾപ്പെടെ മദ്യ ഉൽപാദകരെ ലേബലുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി അയർലൻഡ് മാറും. എന്നാൽ യുകെയിലെ മദ്യ ഉത്പാദകരെ പ്രതിനിധീകരിക്കുന്ന പോർട്ട്മാൻ ഗ്രൂപ്പ് നിർദ്ദേശത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. മുന്നറിയിപ്പ് ലേബലുകൾ മദ്യപാനത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള കഠിനമായ പ്രതികരണമായി തീരും എന്നും ഇത് ആളുകളെ അസ്വസ്ഥരാക്കുമെന്നും ആണ് മദ്യ ഉത്പാദകരുടെ ഗ്രൂപ്പിൻറെ വക്താവ് പ്രതികരിച്ചത്. നിർബന്ധിത മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നതിന് പിൻതുണയുമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വന്നു . തങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ എന്തു മാറ്റമാണ് ശരീരത്തിൽ ഉണ്ടാക്കുന്നതെന്ന അറിയാനുള്ള അവകാശം വ്യക്തികൾ ഉണ്ടെന്നാണ് നിർദ്ദേശത്തോട് ആരോഗ്യ സെക്രട്ടറി പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഏറ്റവും വലിയ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരുടെ ഇടപെടൽ മനുഷ്യത്വരഹിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്ലാസ്‌ഗോയിലെ ഒരു സ്പെഷ്യലിസ്റ്റ് എൻഎച്ച്എസ് യൂണിറ്റായ സ്കൈ ഹൗസിലെ നേഴ്സുമാരെ കുറിച്ചാണ് കുട്ടികൾ വ്യാപകമായി പരാതി പറഞ്ഞത്. ചില നേഴ്സുമാർ അവരെ വെറുപ്പുള്ളവാക്കുന്നവർ എന്നു വിളിച്ചതായി കുട്ടികൾ പരാതിപ്പെട്ടു.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ആത്മഹത്യാ ശ്രമങ്ങളെ പോലും നേഴ്സുമാർ പരിഹസിച്ചതായി കുട്ടികൾ പറഞ്ഞു. മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു മൃഗത്തെ പോലെയാണ് തന്നെ പരിഗണിച്ചതെന്ന് ചികിത്സയിലിരിക്കുന്ന ഒരു രോഗി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എടുത്തു കാണിക്കുന്നവയാണ്.
പുറത്തുവന്ന വിവരങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമാണെന്നാണ് എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോയും പുറത്തുവന്ന വാർത്തകളോടെ പ്രതികരിച്ചത്. ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ ആരോപണങ്ങളെ കുറിച്ച് രണ്ട് അന്വേഷണങ്ങൾ ആരംഭിച്ചു. കിഡ്‌സ് ഓൺ ദി സൈക്യാട്രിക് വാർഡ് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനിടെയാണ് ബിബിസി പ്രതിനിധികൾ 28 മുൻ രോഗികളോട് സംസാരിച്ചത്. ഗ്ലാസ്‌ഗോയിലെ സ്റ്റോബിൽ ആശുപത്രിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന 24 കിടക്കകളുള്ള മാനസികാരോഗ്യ ആശുപത്രി “നരകം” പോലെയാണെന്ന് ഒരാൾ പറഞ്ഞു. 2017 നും 2024 നും ഇടയിൽ പ്രവേശിപ്പിച്ച യുവാക്കൾ നേഴ്‌സുമാർ ബലപ്രയോഗം നടത്തിയെന്നും രോഗികളെ ഇടനാഴികളിലൂടെ വലിച്ചിഴച്ചതായും ഇത് അവരെ മുറിവേൽപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രണയ ദിനത്തിൽ പണിമുടക്കുമായി യൂബർ, ബോൾട്ട്, അഡിസൺ ലീ ഡ്രൈവർമാർ. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടു കൊണ്ടാണ് വാലൻ്റൈൻസ് ദിനത്തിലെ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ലോഗ് ഓഫ് ചെയ്‌തത്. യുകെയിൽ ഇന്നലെ വൈകിട്ട് 4 മണി മുതൽ 10 മണി വരെയാണ് സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കുറഞ്ഞ ശമ്പളവും അരക്ഷിതാവസ്ഥയും നേരിടുന്ന രാജ്യത്തെ ഡ്രൈവർമാരെ ഒന്നിപ്പിക്കുമെന്ന് ഇൻഡിപെൻഡൻ്റ് വർക്കേഴ്സ് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യുജിബി) പറഞ്ഞു.
ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, കാർഡിഫ്, ബ്രൈറ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ ഡ്രൈവർമാർ സമരത്തെ പിന്തുണച്ചെന്ന് ഐഡബ്ല്യുജിബി അറിയിച്ചു. എന്നാൽ ബെർ, ബോൾട്ട്, അഡിസൺ, ലീ എന്നിവർ തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി യൂബറും ബോൾട്ടും ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഒരാൾ ആഴ്ചയിൽ ഏഴു ദിവസം ജോലി ചെയ്യേണ്ടതായി വരുന്ന അവസ്ഥയെ കുറിച്ച് പങ്ക് വച്ചു. ജോലിയിൽ 80 മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും 51കാരി വ്യക്തമാക്കി. ഈ അവസ്ഥയിലും തനിക്ക് ലഭിക്കുന്ന ശമ്പളം വളരെ മോശമാണെന്നും അവർ വ്യക്തമാക്കി. പണിമുടക്ക് ഉയർന്ന വേതന കരാറുകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
ഡ്രൈവർമാർ തങ്ങൾക്ക് വേണ്ടത്ര വരുമാനം ലഭിക്കാത്തതിനാൽ അസ്വസ്ഥരാണ്. യുകെയിലുടനീളമുള്ള ഡ്രൈവർമാർ ഊബറിൽ നിന്ന് ശരാശരി £30 മണിക്കൂറിൽ കൂടുതൽ സമ്പാദിക്കുന്നതായി കമ്പനി വക്താവ് പറഞ്ഞു. അവധിക്കാല വേതനം, പെൻഷൻ തുടങ്ങിയ ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും വക്താവ് പറയുന്നു. പണിമുടക്ക് സേവനങ്ങളെ ബാധിക്കില്ലെന്നും സാധാരണ പോലെ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്നും പണിമുടക്കിന് ഒരു മണിക്കൂറിനുള്ളിൽ ബോൾട്ടിൻെറ വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ രണ്ട് കുട്ടികൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നേഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികൾക്കാണ് കൂടിയ അളവിൽ മരുന്ന് നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തൻറെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് തുറന്നു പറച്ചിലും തിരസ്കാരവും ആണ് ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ നാട്ടിൽ ഉള്ള സഹോദരനോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അവരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. സഹോദരൻറെ സമയോചിതമായ ഇടപെടലിൽ പാരാമെഡിക്കലുകൾ എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയുടെ രണ്ട് മക്കളും നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്. തൻറെ പേര് വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയിൽ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവൻ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നൽകിയതും ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ആയിരുന്നു യുവതിയുടെ മേൽ ചുമത്തപ്പെട്ടത്. ഈസ്റ്റ് സസെക്സിലെ ഉക്ക്ഫീൽഡിലെ ഹണ്ടേഴ്‌സ് വേയിലുള്ള കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ കടുത്ത ചൂഷണത്തിന് വിധേയരാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രേഡ് യൂണിയനായ യൂണിസൺ നടത്തിയ സർവേയിലാണ് ജോലിസ്ഥലത്ത് വ്യാപകമായി വംശീയത നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നതിന് 20000 പൗണ്ട് കൂടുതൽ നിയമവിരുദ്ധമായി ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത്, കെയർ മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരും യുകെയിലേയ്ക്ക് വരുന്നതിനായി തൊഴിലുടമയ്ക്കോ ഇടനിലക്കാരനോ മുൻകൂർ ഫീസ് അടച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും ഭീമമായ തുക അടച്ച് യുകെയിൽ എത്തിയിട്ടും തൊഴിലിടങ്ങളിൽ കെയർ മേഖലകളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാർ കടുത്ത അനീതിയാണ് നേരിടുന്നത് . പലരും താമസിക്കുന്നത് തിരക്കേറിയ നിലവാരമില്ലാത്ത താമസസ്ഥലങ്ങളിലാണ് . തൊഴിലുടമ നൽകുന്ന താമസസ്ഥലത്ത് പാർക്കുന്നവരിൽ നാലിലൊന്നു പേരും മറ്റ് തൊഴിലാളികളുമായി ഒരു കിടപ്പുമുറി പങ്കിടേണ്ടതായി വരുന്നതായ സാഹചര്യമാണ് നിലവിലുള്ളത്. പലരും വാടകയും ബില്ലുകളും അടയ്ക്കാൻ പ്രയാസം നേരിടുന്നതായി പറഞ്ഞു. പ്രതികാര നടപടികളെ ഭയന്ന് പല കുടിയേറ്റ കെയർ ജീവനക്കാരും തൊഴിലിടങ്ങളിലെ കടുത്ത ചൂഷണത്തെ കുറിച്ച് പുറത്ത് പറയാറില്ല. പലർക്കും പരാതി പറഞ്ഞതിന്റെ പേരിൽ തൊഴിലുടമയിൽ നിന്നോ മേലധികാരികളിൽ നിന്നോ പിരിച്ചുവിടൽ ഭീഷണി ഉണ്ടായതായും സർവേ വെളിപ്പെടുത്തി.
യുകെയിലെ കെയർ മേഖലയിലെ ഒഴിവുകൾ പ്രധാനമായും നികത്തുന്നത് വിദേശ തൊഴിലാളികളെ കൊണ്ടാണ്. 2023/24 ൽ ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ റോളുകളിൽ ശരാശരി 8.3% ഒഴിഞ്ഞുകിടക്കുന്നതായുള്ള കണക്കുകൾ സ്കിൽസ് ഫോർ കെയർ പുറത്തുവിട്ടിരുന്നു. 2023/24 സാമ്പത്തിക വർഷത്തിലെ പുതിയ വിദേശ ജീവനക്കാരെ നിയമിക്കുന്ന കെയർ കമ്പനികൾ അവർ ജോലി ചെയ്യുന്ന ഓരോ മൈഗ്രന്റ് തൊഴിലാളിക്കും ഒരു സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകണം. ഈ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ആണ് തൊഴിലാളികൾ വിസയ്ക്ക് അപേക്ഷിക്കാൻ ഉപയോഗിക്കുന്നത് . ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആരോഗ്യ, പരിചരണ വിസകൾക്കായി 21,300 അപേക്ഷകൾ ഉണ്ടായിരുന്നു. ഏറ്റവും ദയനീയമായ കാര്യം ഏതെങ്കിലും രീതിയിൽ തൊഴിൽ ദാതാവിന്റെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ വിദേശത്തുനിന്നുള്ള ജീവനക്കാർക്ക് 60 ദിവസത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടേണ്ടതായി വരും. നിലവിൽ ചൂഷണത്തിന് തൊഴിൽ ഉടമകളെ സഹായിക്കുന്ന ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന രീതി സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്ന് യൂണിസണിന്റെ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്അനിയ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിപണിയിൽ മത്സരം കനത്തതോടെ രണ്ട് മോർട്ട്ഗേജ് കമ്പനികൾ പലിശ നിരക്കുകൾ കുറച്ചു. സാന്റാൻഡറും ബാർക്ലേസും ആണ് മോർട്ട്ഗേജ് നിരക്കുകൾ 4 ശതമാനത്തിൽ താഴെയാക്കി കുറച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത് ആണ് നിരക്ക് കുറയ്ക്കാനുള്ള ആത്മവിശ്വാസം മോർട്ട്ഗേജ് കമ്പനികൾക്ക് നൽകിയത്.
രണ്ട് കമ്പനികൾ മോർട്ട്ഗേജ് നിരക്കുകൾ കുറച്ചത് മറ്റ് കമ്പനികളെയും സമാനമായി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മോർട്ട് ഗേജ് നിരക്കുകൾ കുറയ്ക്കുന്നത് ഭവന വാഹന വിപണിയിൽ പുത്തൻ ഉണർവിന് വഴിതെളിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കടം വാങ്ങുന്നവർക്ക് ആഗ്രഹിച്ചിരുന്ന രീതിയിൽ നിരക്ക് കുറഞ്ഞ മോർട്ട് ഗേജുകൾ ലഭിക്കാൻ തുടങ്ങിയെന്ന് ട്രിനിറ്റി ഫിനാൻഷ്യലിന്റെ ആരോൺ സ്ട്രട്ട് പറഞ്ഞു. മോർട്ട്ഗേജ് ഉടൻ പുതുക്കലിനായി വരുകയും നിങ്ങൾ ഇതിനകം ഒരു പുതിയ ഡീൽ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അവലോകനം ചെയ്യാനും മികച്ച നിരക്കിലേക്ക് മാറാനും ഇത് നല്ല സമയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 4.5 ആയി കുറച്ചു കൊണ്ട് വരുംകാലയളവിൽ വീണ്ടും പലിശ നിരക്കുകൾ കുറച്ചേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു . എന്നാൽ വരുംകാലങ്ങളിൽ യുകെയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽചുണ്ടിയത് കടുത്ത ആശങ്കയോടെയാണ് വിപണി വിദഗ്ധർ കാണുന്നത്. ദീർഘകാലത്തേയ്ക്ക് മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞാൽ വീടുവാങ്ങാൻ കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. 2022 ജനുവരി ഒന്നിന് രണ്ട് വർഷത്തെ ഫിക്സഡ് പലിശ നിരക്കുകളുടെ ശരാശരി നിരക്ക് 2.38 ശതമാനം ആയിരുന്നു. എന്നാൽ അത് 2023 ഓഗസ്റ്റിൽ 6.85 ശതമാനം എന്ന ഏറ്റവും ഉയർന്ന നിലവിൽ എത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കിയതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിരക്ക് കുറച്ചതാണ് മോർട്ട് ഗേജ് നിരക്കുകൾ പടിപടിയായി കുറയുന്നതിന് കാരണമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രണ്ടു കുട്ടികളുടെ അമ്മയും നാൽപത്തിയഞ്ചുകാരിയുമായ ക്ലെയർ ഹണിവുഡിന്റെ ദുരിത ജീവിതം നമ്മെ ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അത്യന്തം മാരകമായ പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനയെ കേവലം സാധാരണമായ ഐ ബി എസ് ലക്ഷണമായി തെറ്റിദ്ധരിച്ചത് മൂലം രോഗ നിർണ്ണയം അവസാനഘട്ടത്തിലാണ് നടത്തപ്പെട്ടത്. ഇനി 18 മാസം മാത്രം ആയുസാണ് ഡോക്ടർമാർ അവൾക്ക് വിധി എഴുതിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന ആഴ്ചകളോളം വയറുവേദന ക്ലെയറിനു അനുഭവപ്പെട്ടിരുന്നു. പക്ഷേ വളരെക്കാലമായി തന്നെ അലട്ടിയിരുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) മൂലമാണ് ഇതെന്ന് അവൾ കരുതി.
ഡോക്ടർമാർ പരിശോധന നടത്തിയെങ്കിലും രോഗനിർണ്ണയം നടത്താതെ അവൾ തിരിച്ചയക്കപ്പെടുകയായിരുന്നു. എന്നാൽ വേദന വീണ്ടും കഠിനമാവുകയും, ചർമ്മത്തിലും കണ്ണുകളിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരുന്നു ഇത്. വീണ്ടും ഒരു ആശുപത്രി സന്ദർശനത്തിനും കൂടുതൽ പരിശോധനകൾക്കും ശേഷമാണ് ഡോക്ടർമാർ അവർക്ക് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന് അറിയിച്ചത്.
കീമോതെറാപ്പിയുടെ ഒരു കോഴ്സ് ക്യാൻസറിന്റെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കുമെങ്കിലും, അവളുടെ ആയുസ്സ് ഒന്നര വർഷത്തിൽ കൂടുതൽ നീട്ടാൻ ഇത് ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. യുകെയിൽ ഓരോ വർഷവും ഏകദേശം 10,800 പുതിയ പാൻക്രിയാറ്റിക് ക്യാൻസർ കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ക്യാൻസറുകളിൽ തന്നെ ഏറ്റവും മാരകമായ ഒന്നാണ്. നടത്തി മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ ഇത് മൂലം മരണമടയുന്നു. വയറുവേദന, നടുവേദന, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ, ദഹനക്കേട്, വിശപ്പില്ലായ്മ, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നിരുന്നാലും പലപ്പോഴും ഈ ലക്ഷണങ്ങൾ ഐ ബി എസ് പോലുള്ള മറ്റ് സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചവരിൽ 80 ശതമാനം പേർക്കും രോഗം പടർന്നതിനു ശേഷമാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ചാരിറ്റി വ്യക്തമാക്കി. ക്ലെയറിന്റെ ഈ വെളിപ്പെടുത്തൽ നമുക്കെല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. രോഗലക്ഷണങ്ങളെ തള്ളിക്കളയാതെ കൃത്യമായ സമയത്ത് രോഗം നിർണ്ണയവും ചികിത്സയും നേടേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.