Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2014 ൽ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി പോലീസിനെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിൽ താൻ കുറ്റക്കാരിയാണെന്ന് അന്ന് ഏറ്റു പറഞ്ഞിരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്‌ഗ്. 2013ൽ ഒരു രാത്രിയിൽ നടന്ന ഒരു മോഷണത്തിൽ തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായാണ് ഹെയ്‌ഗ് പോലീസിനോട് ആദ്യം വ്യക്തമാക്കിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത് അബദ്ധവശാൽ സംഭവിച്ച ഒരു പിഴവാണെന്നും, എന്നാൽ പിന്നീട് നടന്ന പോലീസ് ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് പരാമർശിക്കേണ്ട എന്ന് തന്റെ അഭിഭാഷകൻ തന്നെ ഉപദേശിച്ചതായും അവർ വ്യക്തമാക്കി. പോലീസ് പിന്നീട് ഈ കേസ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറുകയായിരുന്നു. 2015 ലെ എംപി തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ, പോലീസിൽ തെറ്റായ റിപ്പോർട്ട് നൽകിയതായി താൻ കുറ്റസമ്മതം നടത്തിയതായും, തനിക്ക് ഇതിൽ ഡിസ്ചാർജ് ലഭിച്ചതായും ആണ് ഗതാഗത സെക്രട്ടറി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെങ്കിലും കാര്യമായ ശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു തരം ശിക്ഷയാണ് ഡിസ്ചാർജ്. ലേബർ പാർട്ടി പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ തന്നെ ഷാഡോ ക്യാബിനറ്റിലെ തന്റെ നിയമന സമയത്ത്, ട്രാൻസ്‌പോർട് സെക്രട്ടറി തന്റെ ഡിസ്ചാർജ് പ്രഖ്യാപിച്ചിരുന്നതായി വൈറ്റ് ഹോൾ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ആശങ്കപരമാണ് എന്ന പ്രതികരണമാണ് കൺസർവേറ്റീവ് പാർട്ടി ചെയർ നൈജൽ ഹഡിൽസ്റ്റൺ നടത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഒരാളെ തന്റെ ക്യാബിനറ്റിൽ അപ്പോയിന്റ് ചെയ്യുമ്പോൾ പ്രധാനമന്ത്രി ഉത്തരം പറയേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ട്രാൻസ്പോർട്ട് സെക്രട്ടറി മെട്രോപൊളിറ്റൻ പോലീസിൽ പ്രത്യേക കോൺസ്റ്റബിളായിരുന്നു. 2009 നും 2011 നും ഇടയിൽ സൗത്ത് ലണ്ടൻ ബറോ ഓഫ് ലാംബെത്തിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ പ്രായപരിധി 13 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പോലെയുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി കുട്ടികൾ ഓൺലൈൻ നിന്നുള്ള അപകട സാധ്യതകളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് . കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കാനാണ് പ്രധാനമായും ഈ നിയമങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അനുചിതമായ ഉള്ളടക്കം, സൈബർ ഭീഷണിയിൽ നിന്നും മറ്റ് കുറ്റവാളികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് പ്രായ നിയന്ത്രണത്തിൻന്റെ പ്രാഥമിക ലക്ഷ്യം.


എന്നാൽ കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ കണക്കുകളുടെ അടിസ്ഥാനത്തിൽ പുറത്ത് വന്നിരിക്കുന്നത്. അഞ്ചിലൊന്ന് കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അവരുടെ യഥാർത്ഥ പ്രായം നൽകിയല്ലെന്ന വിവരങ്ങൾ പുറത്തു വന്നു. നിയമങ്ങൾ ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്ന വസ്തുതയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.


കുട്ടികൾ പ്രായ കൂടുതൽ നൽകി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പരിഹരിക്കുന്നതിന് പരിഹാരം കണ്ടില്ലെങ്കിൽ സോഷ്യൽ മീഡിയ കമ്പനികൾ നടപടി നേരിടേണ്ടി വരുമെന്ന് ഓഫ്‌കോം മുന്നറിയിപ്പ് നൽകി. എട്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 22% പേരും സോഷ്യൽ മീഡിയ ആപ്പുകളിൽ 18 വയസോ അതിൽ കൂടുതലോ ആണെന്ന് കള്ളം പറയുന്നു എന്നാണ് യുകെ മീഡിയ റെഗുലേറ്റർ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത്, . കമ്പനികൾ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അവരുടെ ആഗോള വരുമാനത്തിൻറെ 10 ശതമാനം വരെ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നതായി ഓഫ്‌കോമിലെ മാർക്കറ്റ് ഇൻ്റലിജൻസ് ഡയറക്ടർ ഇയാൻ മക്രേ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകരോഗമുള്ള മുതിർന്നവർക്ക് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കാനുള്ള നീക്കങ്ങളെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പിന്തുണയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദയാവധം നിയമ വിധേയമാക്കാനുള്ള നീക്കങ്ങളെ താൻ നേരത്തെ എതിർത്തിരുന്നെങ്കിലും നിലവിൽ ചർച്ച ചെയ്യുന്ന നിയമം ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്നും മുൻപ് താൻ കരുതിയത് പോലെ ദുർബലരായ ആളുകളുടെ മേൽ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ഡേവിഡ് കാമറൂൺ പ്രഭു പറഞ്ഞു.


ഗോർഡൻ ബ്രൗൺ, ബറോണസ് തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിവരെല്ലാം ബില്ലിനെ തള്ളിക്കളയാൻ എംപിമാരോട് ആവിശ്യപ്പെട്ടതിനു ശേഷം ബില്ലിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ മുൻ പ്രധാനമന്ത്രിയാണ് കാമറൂൺ പ്രഭു. എന്നാൽ മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ വളരെ ശക്തമായ ഭാഷയിലാണ് ബില്ലിനെതിരെ പ്രതികരിച്ചത്. നിയമത്തിലെ വ്യവസ്ഥകൾ എത്ര നല്ലതാണെങ്കിലും അത് പ്രായമായവരോടും ഗുരുതരമായ രോഗികളോടും വികലാംഗരോടും സമൂഹത്തിൻറെ മനോഭാവത്തെ മാറ്റുമെന്ന് ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 2015 മുതൽ അദ്ദേഹം എംപി അല്ലെങ്കിലും ലേബർ പാർട്ടിയിൽ ഗോർഡൻ ബ്രൗണിന് ഇപ്പോഴും നിർണ്ണായക സ്വാധീനമുണ്ട്. ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ.

അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്. പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിങ്ങളുടെ കൈയ്യിലുള്ള വിസ ഏത് തരത്തിലുള്ളതായാലും ഡിസംബർ 31 ന് അകം അത് ഇ-വിസ ആക്കേണ്ടത് അനിവാര്യമായി മാറുന്ന നിയമമാണ് യുകെയിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. യുകെ വിസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ) വിഭാഗം ഫിസിക്കൽ ഇമിഗ്രേഷൻ ഡോക്യുമെൻ്റുകൾക്ക് പകരം ഇ-വിസ എന്ന ഓൺലൈൻ റെക്കോർഡ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. നിങ്ങളുടെ വിസ പുതുക്കേണ്ട തീയതി ആയില്ലെങ്കിൽ പോലും, ഇ – വിസയിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകം ഫീസോ മറ്റൊന്നും തന്നെയില്ല. നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ മൊബൈലിലോ ലാപ്ടോപ്പിലോ ഇതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. നിങ്ങൾക്ക് പിആർ ഉണ്ടെങ്കിൽ പോലും ഇ – വിസയിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

യുകെയില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്താണ് എന്നുള്ളതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇ -വിസ. ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് (ബി ആര്‍ പി), അല്ലെങ്കില്‍ ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കും പകരമുള്ളതാണിത്. ഈ ഡിജിറ്റൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങളുടെ എമിഗ്രേഷൻ സ്റ്റാറ്റസ് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. 2025 ഓടെ നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ബിആർപി കാർഡ് നിങ്ങൾക്ക് ഇമിഗ്രേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി നൽകുവാൻ സാധിക്കുന്നതല്ല. ഇ വിസയ്ക്കായി അപേക്ഷിക്കണമെങ്കിലോ, നിങ്ങളുടെ ഇ വിസ ആക്സസ് ചെയ്യണമെങ്കിലോ, നിങ്ങള്‍ ആദ്യം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു യു കെ വി ഐ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. യുകെ വിഐ അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുകെയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വാർത്ത പ്രധാനമാണ്.

താഴെ പറയുന്ന ലിങ്ക് ഉപയോഗിച്ച് ഇ-വിസ ആക്കാവുന്നതാണ്.

 https://www.gov.uk/get-access-evisa

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ നിറയെ കഠിനമായ ഉപദ്രവം ഏറ്റതിന്റെ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഞായറാഴ്ച വിരാലിലെ സീകോമ്പിലെ ഒരു വീട്ടിൽ കുഞ്ഞിനെ കണ്ടെത്തിയതായി മെർസിസൈഡ് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായിട്ടുണ്ട്. ഇവരും കുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർ കുട്ടിയുടെ മാതാപിതാക്കൾ ആണെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. കുട്ടിക്ക് ഗുരുതരമായ മുറിവുകൾ ശരീരത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെ പെർസി റോഡിലെ ഒരു കുട്ടിക്ക് ഗുരുതരമായ മർദ്ദനമേറ്റതായുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഉടൻതന്നെ പോലീസും പാരാമെഡിക്‌സും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സീകോംബ് സ്വദേശികളായ ക്ലെവി പിർജാനി (36), നിവാൾഡ സാൻ്റോസ് പിർജാനി (33) എന്നിവർക്കെതിരെ ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിക്കുകയും മനഃപൂർവം മുറിവേൽപ്പിക്കുകയും ചെയ്‌ത കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഇവരെ ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വിട്ടു. ഇവരെ വീണ്ടും ഡിസംബർ 23 ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും എന്നാണ് അറിയാൻ സാധിച്ചത്.


യുകെയിൽ കുട്ടികളെ മാതാപിതാക്കൾ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ചിൽഡ്രൻസ് ആക്ട് 1989 , 2004 എന്നിവ പോലുള്ള നിയമ നിർമ്മാണങ്ങൾ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ശിശുക്ഷേമത്തിന് മുൻഗണന നൽകുന്നതുമാണ്. ഇത്തരം കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന രക്ഷിതാക്കൾക്കോ ​​പരിചരിക്കുന്നവർക്കോ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഏതെങ്കിലും രീതിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങളെ കുറിച്ച് സൂചന ലഭിച്ചാൽ ഉത്തരവാദപെട്ടവരെ അറിയിക്കണമെന്ന് സ്കൂൾ അധികൃതർ, ആരോഗ്യപരിപാലന വിദഗ്ധർ ഉൾപ്പെടെയുള്ളവർക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടായിരം ആണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യമേഖലയിലെ വിവിധ ജോലികൾക്കായി യുകെയിലെത്തിയ മലയാളി സമൂഹത്തിന്റെ പുതുതലമുറ എല്ലാം മേഖലയിലും വെന്നി കൊടി പാറിക്കുകയും നേട്ടം കൊയ്യുകയും ചെയ്യുന്ന കാഴ്ച ഒരു സമൂഹമെന്ന നിലയിൽ യുകെ മലയാളികളുടെ അഭിമാനം ഉയർത്തുന്നതാണ് . മിസ്സ് ആൻ്റ് മിസ്സിസ് മലയാളി യു കെ 2024 ന്റെ ബാനറിൽ നടന്ന മത്സരങ്ങൾ മലയാളികളുടെ സാംസ്കാരിക പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരാർത്ഥികളായി എത്തിയ മലയാളികൾ സൗന്ദര്യത്തിൽ മാത്രമല്ല പ്രതിഭയിലും മികവിന്റെ മുൻനിരയിലാണെന്ന് തെളിയിക്കുന്നതായിരുന്നു മിസ്സ് ആൻ്റ് മിസ്സിസ് മലയാളി യു കെ 2024 മത്സരങ്ങൾ. മിസ്സിസ് വിഭാഗത്തില്‍, ഡോ. അര്‍ച്ചന പ്രദീപ് (ലെസ്റ്റര്‍) വിജയിയായി. ആര്‍ച്ച അജിത് (ലണ്ടന്‍) ഒന്നാം റണ്ണറപ്പായും ഡോ. ജാസ്മിന്‍ സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. മിസ് വിഭാഗത്തില്‍, ശ്രീപ്രിയ ശ്രീലത (ഷെഫീല്‍ഡ്) വിജയിയായി. അന്ന റോസ് പോള്‍ (നനീറ്റണ്‍) ഒന്നാം റണ്ണറപ്പും ക്രിസ്റ്റീന സെബാസ്റ്റ്യന്‍ (ലണ്ടന്‍) രണ്ടാമത്തെ റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ ഡിസൈനറായ കമല്‍ രാജ് മാണിക്കത്തിൻ്റെ വൈബ്രന്റ്സ് ലണ്ടന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. ഹാരോയിലെ ഗ്രേറ്റ് ഹാളിൽ നിറഞ്ഞ ആരാധക സദസ്സിന് മുൻപിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.

മിസ്സ് മലയാളി യുകെ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ശ്രീപ്രിയ ശ്രീലതയുടെ സ്വദേശം മാവേലിക്കരയാണ്. തെക്കേക്കര പല്ലാരിമംഗലം സാരംഗയിൽ ടി . എസ് സുഗതന്റെയും ശ്രീലതയുടെയും മകളായ ശ്രീപ്രിയ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടാനായാണ് യുകെയിൽ എത്തിയത്. നിലവിൽ ഷെഫീൽഡിലെ സിറ്റി കൗൺസിൽ ഹ്യൂമൻ റിസോഴ്സ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന ശ്രീപ്രിയ മത്സരത്തിലെ എല്ലാ റൗണ്ടുകളിലും മികവു പുലർത്തിയാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ സാമിപ്യവും സഹവാസവും ഒരു വ്യക്തിക്ക് അത്യന്താപേക്ഷിതമാണ്. ശൈശവദശയിൽ ഒരു കുഞ്ഞിൻറെ ശാരീരിക മാനസിക വികാസത്തിന് ഈ ഘടകങ്ങൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എന്നാൽ ചെഷയറിൽ നിന്ന് പുറത്തുവരുന്ന കൊടുംക്രൂരത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ 3 വർഷത്തോളമാണ് ഒരു അമ്മ ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയത്. പകൽവെട്ടം കാണാതെ അമ്മയൊഴിച്ച് മറ്റൊരാളുടെ മുഖം കാണാതെ കൊടും കുറ്റവാളികൾ ജയിലിൽ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയിലൂടെയായിരുന്നു ആ കുഞ്ഞ് കടന്ന് പോയത്. കഴിഞ്ഞ വർഷം 2023 ഫെബ്രുവരിയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി വീടിന്റെ മുകൾ നിലയിലേക്ക് പോയ അവളുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരുവായത്. പോഷകാഹാര കുറവുമൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെൺകുട്ടി.

2020 മാർച്ചിൽ ചെഷയറിലെ വീട്ടിൽ ബാത്ത് ടബ്ബിലാണ് പെൺകുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുകയും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നില്ല. പെൺകുട്ടിയുടെ പിതാവുമായി തനിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും താൻ ഗർഭിണിയാണെന്ന് അയാളോട് പറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നിയമപരമായ കാരണങ്ങളാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പോലീസിന് മൊഴി നൽകിയത്. മെഡിക്കൽ വിദഗ്ധർ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ അവൾക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പകൽ വെളിച്ചത്ത് കാണിക്കാതെ കുട്ടിയെ ഡ്രോയറിനുള്ളിൽ തളച്ചിട്ട അമ്മയ്ക്ക് 7 വർഷം തടവാണ് ചെസ്റ്ററിലെ കോടതിയിൽ ജഡ്ജ് സ്റ്റീവൻ എവററ്റ് വിധിച്ചത്. യുവതി ചെയ്തത് വിശ്വസിക്കാൻ പറ്റാത്ത തിന്മയാണെന്ന് അദ്ദേഹം വിധി ന്യായത്തിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിലവിൽ 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ആരും പുകയില ഉൽപന്നങ്ങൾ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികളെ എംപിമാർ പിന്തുണച്ചു. നേരത്തെ മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ സർക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ മുൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.

ഇന്നലെ പുതിയ ടുബാക്കോ ആൻഡ് വേപ്സ് ബിൽ 47നെതിരെ 415 വോട്ടുകൾക്കാണ് പാസ്സാക്കിയത്. എന്നാൽ ചില ടോറി , ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാർലമെൻറിൽ പാസായ ബിൽ എംപിമാരിൽ നിന്നും മറ്റ് വിദഗ്ധരിൽ നിന്നും കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ അവതരിപ്പിച്ച ബില്ലിൽ സ്വതന്ത്ര വോട്ട് ചെയ്യാൻ കൺസർവേറ്റീവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോൾ ടോറി എംപിമാരിൽ ഭൂരിപക്ഷം പേരും ബില്ലിനെ പിൻതുണച്ചു.


ഏറ്റവും മഹത്തായ പൊതുജനാരോഗ്യ ഇടപെടലായാണ് ബില്ലിനെ ആരോഗ്യവിദഗ്ധർ കാണുന്നത്. അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ടായിരുന്നു . പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങൾ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയർത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാൻ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൽഹി സ്വദേശി ഹർഷിത ബ്രെല്ല യുകെയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബ നേരത്തെ ഗാർഹിക പീഡന കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ആളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഗസ്റ്റ് മാസത്തിലാണ് പങ്കജ് ലാംബയ്ക്കെതിരെ ഗാർഹിക പീഡന പരാതി ഹർഷിത ബ്രെല്ല നൽകിയത്. ഇതിനെ തുടർന്ന് സംഭവത്തെ കുറിച്ച് നോർത്താംപ്ടൺഷെയർ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യ വ്യവസ്ഥകളും ഗാർഹിക പീഡന സംരക്ഷണ നോട്ടീസും നൽകി വിട്ടയക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.


ഗാർഹിക പീഡന പരാതിയിൽ പോലീസ് എടുത്ത സമീപനത്തെ കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പങ്കജ് ലാംബയുടെ അറസ്റ്റും പോലീസ് തുടർനടപടികളും ഫലപ്രദമായിരുന്നെങ്കിൽ ഹർഷിത ബ്രെല്ലയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. ഈ വർഷം ഓഗസ്റ്റ് അവസാനവാരം ഹർഷിത ബ്രെല്ല നൽകിയ ഗാർഹിക പീഡന പരാതിയെ കുറിച്ചുള്ള പോലീസിന്റെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള പരിശോധന നടത്തുമെന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) റീജിയണൽ ഡയറക്ടർ ഡെറിക് കാംപ്‌ബെൽ പറഞ്ഞു.


നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നിന്നുള്ള ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് പങ്കജ് ലാംബ ഇപ്പോഴും ഒളിവിലാണ് . പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇയാൾ രാജ്യം വിട്ടതായാണ് കരുതുന്നത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാരവൃത്തി നടത്തിയതായി ആരോപിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞനെ റഷ്യ പുറത്താക്കി. സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസിൽ നിന്നോ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയിൽ നിന്നോ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.


ബ്രിട്ടീഷ് നയതന്ത്രജ്ഞൻ തന്റെ രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകിയതും ചാരവൃത്തിയും അട്ടിമറി പ്രവർത്തനങ്ങളും നടത്തുകയും ചെയ്തതായും ആണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് . ഇപ്പോൾ പുറത്താക്കിയ നയതന്ത്രജ്ഞൻ നേരത്തെ റഷ്യ പുറത്താക്കിയ ആറ് നയതന്ത്രജ്ഞരിൽ ഒരാളുടെ പകരക്കാരനായി എത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 -ൽ ഉക്രയിനിലേയ്ക്ക് നടത്തിയ അധിനിവേശത്തിന് ശേഷം റഷ്യയും യു കെയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.


കഴിഞ്ഞ ആഴ്ച റഷ്യക്കെതിരെ യുകെ നൽകിയ മിസൈലുകൾ ഉക്രയിൻ ഉപയോഗിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതിന് കാരണമായി . യുദ്ധം തുടങ്ങിയതിനു ശേഷം രണ്ടു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് സാധാരണമായിരുന്നു. ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗില്ലിനോട് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രതിരോധ അറ്റാഷെയെ ലണ്ടനിൽ നിന്ന് പുറത്താക്കിയതിനെ പകരമായിട്ടായിരുന്നു ചാരവൃത്തി ആരോപിച്ചുള്ള ഈ നടപടി

RECENT POSTS
Copyright © . All rights reserved