ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ . നേരത്തെ പ്രവചിച്ചിരുന്നതിന് വിപരീതമായി ആഭ്യന്തര ഉൽപാദനം 0. 1 ശതമാനം കുറവ് രേഖപ്പെടുത്തിയാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ 0.2% ഉയർന്ന ആഭ്യന്തര വരുമാനം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ട് മൂന്ന് മാസ കാലയളവിലേയ്ക്ക് ചുരുങ്ങുമ്പോഴാണ് സാധാരണയായി സാമ്പത്തിക മാന്ദ്യം ആയി എന്ന് വിലയിരുത്തുന്നത്. കുറച്ചുകാലമായി യുകെയുടെ ദുർബലമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് കടുത്ത ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മാന്ദ്യം ഒഴിവാക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ നേരിയ തോതിൽ മാന്ദ്യം ആരംഭിച്ചതായി ക്യാപിറ്റൽ ഇക്കണോമിക്സിലെ യു കെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആഷ്‌ലി വെബ് പറഞ്ഞു.

സാമ്പത്തിക മാന്ദ്യം യുകെ മലയാളികളെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കുന്നത് വിദ്യാർത്ഥി വിസയിലും മറ്റും എത്തിച്ചേരുന്ന മലയാളികളുടെ തൊഴിലവസരത്തെ കാര്യമായി ബാധിച്ചേക്കാം. സാമ്പത്തിക വളർച്ച മുരടിക്കുന്നത് തൊഴിലവസരങ്ങളെയും ജോലിയെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ കൂടുതൽ ലാഭത്തിൽ ആയാൽ മാത്രമേ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സ്ഥാപനങ്ങൾ ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുകയുള്ളൂ.. സാമ്പത്തിക മാന്യകാലത്ത് കമ്പനികൾ ചെലവ് വെട്ടി കുറയ്ക്കുന്നതിനാൽ തൊഴിലില്ലായ്മ വർദ്ധിക്കും. ഇത് കൂടാതെ പഠനം കഴിഞ്ഞ തുടക്കക്കാർക്ക് ജോലി ലഭിക്കുന്നതും ബുദ്ധിമുട്ടിലാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കുന്നതിന് ആവശ്യമായ വാർഷിക ശമ്പളം 38,700 പൗണ്ട് ആയി ഉയർത്തിയ നടപടി കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത് . പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നിയന്ത്രണം കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷത്തു നിന്നു മാത്രമല്ല ഭരണപക്ഷത്തിൽ നിന്നും അഭിപ്രായം ഉയർന്നുവന്നിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖർ മാത്രമല്ല മത സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും ഇത് കുടുംബാംഗങ്ങളെ തമ്മിൽ അകറ്റുമെന്ന അഭിപ്രായവുമായി രംഗത്തുവന്നു.

ഇതിന്റെയൊക്കെ ഫലമായി ഫാമിലി വിസയ്ക്കുള്ള ശമ്പളപരിധിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ശമ്പളം 38,700 പൗണ്ട് ആയി ഉയർത്താനുള്ള പദ്ധതിയിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയിരിക്കുന്നത്. പുതിയ വരുമാന പരുധി 29,000 പൗണ്ട് ആയിരിക്കും. നേരത്തെ വരുമാന പരുധി 18, 600 മാത്രമായിരുന്നു. ഭാവിയിൽ പടിപടിയായി വരുമാന പരുധി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ പിന്നീട് വരുമാന പരുധി ഉയർത്താനുള്ള സമയ ക്രമത്തെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

വരുമാന പരുധി കുറയ്ക്കാനുള്ള സർക്കാരിൻറെ നീക്കം യുകെയിലെ മലയാളികൾക്ക് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ . കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വരുമാന പരുധിയുടെ പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്. വരുമാന പരുധിയുടെ പേരിൽ അന്യരാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച യു കെ പൗരന്മാർക്ക് പോലും താങ്കളുടെ പങ്കാളികളെ കൊണ്ടുവരാൻ സാധിക്കാത്തത് പുതിയ നയത്തിനെതിരെ കടുത്ത പ്രതിഷേധം രൂപപ്പെടുന്നതിന് കാരണമായിരുന്നു. എന്നാൽ നിലവിലെ ശമ്പള പരുധിയായ 29,000 പൗണ്ടും മിക്ക കുടുംബാംഗങ്ങളെ സംബന്ധിച്ചും അപ്രാപ്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ റിയുണൈറ്റ് ഫാമിലി യുകെ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- നോർത്തേൺ അയർലണ്ടിനു മേൽ ബ്രിട്ടീഷ് സർക്കാർ നടത്തിയ നിയമനിർമ്മാണത്തിനെതിരെ പുതിയ നിയമ യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് അയർലൻഡ് ഗവൺമെന്റ്. നോർത്തേൺ അയർലണ്ടിലെ “പ്രശ്ന” കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്കുള്ള ഇൻക്വസ്റ്റുകളും സിവിൽ കേസുകളും ക്രിമിനൽ പ്രോസിക്യൂഷനുകളും നിർത്തിവയ്ക്കാനുള്ള ട്രബിൾസ് ലഗസി ആക്ടിനെതിരെയാണ് ഐറിഷ് സർക്കാർ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ പ്രകാരം യുകെയുടെ നിയമനിർമ്മാണത്തിനെതിരെ ഡബ്ലിൻ അന്തർ സംസ്ഥാന കേസ് ആരംഭിക്കുമെന്ന് അയർലണ്ടിലെ താവോയിസച്ച് ലിയോ വരദ് കർ ബുധനാഴ്ച വ്യക്തമാക്കി.

1960-കളുടെ അവസാനം മുതൽ 1998-ലെ ദുഃഖവെള്ളി ഉടമ്പടി വരെ ഏകദേശം 30 വർഷം നീണ്ടുനിന്ന വടക്കൻ അയർലണ്ടിലെ ഒരു സംഘട്ടന കാലഘട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് “പ്രശ്‌ന” കാലഘട്ടമെന്നത്. ഡബ്ലിനിന്റെയും നോർത്തേൺ അയർലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് അവഗണിച്ച് യുകെയുടെ വിവാദമായ ട്രബിൾസ് ലെഗസി ആക്റ്റ് സെപ്റ്റംബറിലാണ് നിയമമായി മാറിയത്. ഈ നിയമത്തിലൂടെ പ്രശ്ന കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്ക് ഇനിയും പ്രോസിക്യൂഷൻ നേരിടുന്നവർക്ക് പൊതുമാപ്പ് നൽകാനുള്ള തീരുമാനമാണ് യുകെ സർക്കാർ കൈക്കൊണ്ടത്. എന്നാൽ ഇത് തികച്ചും നിയമവിരുദ്ധമാണെന്നും അന്നത്തെ അക്രമത്തെ അതിജീവിച്ചവരോടും ഇരകളോടും ഒപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചാണ് ഐറിഷ് സർക്കാർ ഈ നിയമത്തിനെതിരെ നീങ്ങിയിരിക്കുന്നത്.

30 വർഷം നോർത്തേൺ അയർലൻഡിൽ നീണ്ടുനിന്ന ഈ പോരാട്ടത്തിൽ 3,500-ലധികം ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘട്ടനവുമായി ബന്ധപ്പെട്ട എല്ലാ പുതിയ അന്വേഷണങ്ങളും സിവിൽ നടപടികളും പുതിയ നിയമനിർമ്മാണത്തോടെ അവസാനിപ്പിക്കാനാണ് യുകെ സർക്കാർ തീരുമാനിച്ചത്. ഐറിഷ് ഗവൺമെന്റിന്റെയും മറ്റുള്ളവരുടെയും ആശങ്കകൾക്കിടയിലും യുകെ ഗവൺമെന്റ് ഏകപക്ഷീയമായി നിയമനിർമ്മാണം പിന്തുടരുകയായിരുന്നുവെന്ന് ഐറിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. കൗൺസിൽ ഓഫ് യൂറോപ്പിന്റെ മനുഷ്യാവകാശ കമ്മീഷണർ, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര നിരീക്ഷകരും ഈ നിയമനിർമ്മാണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്നത്തിൽ അകപ്പെട്ട ഇരകളുടെ കുടുംബാംഗങ്ങളും പുതിയ നിയമനിർമ്മാണത്തിനെതിരെ നിയമ യുദ്ധത്തിന് നീങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ യുകെ സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് പുതിയ നിയമനിർമ്മാണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചെക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ചാൾസ് സർവകലാശാലയിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ 24 കാരനായ തോക്കുധാരിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് അറിയിച്ചു. ജാൻ പാലച്ച് സ്ക്വയറിലെ യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സ് കെട്ടിടത്തിൽ പ്രാദേശിക സമയം ഏകദേശം വൈകിട്ട് 3:00നാണ് വെടിവയ്പ്പ് നടന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച നാടകീയമായ ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ പല നിലകളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് ചാടുന്നത് കാണാം. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. വ്യാഴാഴ്ച വൈകുന്നേരം മാധ്യമങ്ങളുമായി പോലീസ് നടത്തിയ കൂടിക്കാഴ്ചയിൽ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രാഗിന് പുറത്ത് 21 കിലോമീറ്റർ (13 മൈൽ) അകലെയുള്ള ഒരു ഗ്രാമത്തിലാണ് അക്രമി താമസിച്ചിരുന്നത്. അക്രമിയുടെ പിതാവിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്ന ഉദ്ദേശം ഇതുവരെയും വ്യക്തമല്ല. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രാഗിനടുത്തുള്ള വനത്തിൽ കഴിഞ്ഞയാഴ്ച രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ തോക്കുധാരി ആയിരിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.
യു കെ :- ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഇതിനോടകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇനി അടുത്ത ഊഴം ബ്രിട്ടനിലെ ഇലക്ഷനുകൾ ആയിരിക്കുമെന്ന ഭയമാണ് ഇപ്പോൾ മുതിർന്ന രാഷ്ട്രീയക്കാർക്കിടയിലും സുരക്ഷാ ജീവനക്കാർക്ക് ഇടയിലും നിലനിൽക്കുന്നത്. യുകെ ജനാധിപത്യത്തിന് മുകളിലുള്ള വ്യക്തമായ അപകടമായി നിലനിൽക്കുന്ന എ ഐ ഡീപ്ഫെയ്ക്കുകൾ നേരിടാൻ കൂടുതൽ നടപടികൾ ഉണ്ടാകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പറഞ്ഞു. നിലവിൽ നോർത്തേൺ അയർലൻഡ് സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ അദ്ദേഹം രാഷ്ട്രീയക്കാരുടെ ഡീപ്ഫെയ്ക്ക് ഓഡിയോ വീഡിയോ ക്ലിപ്പുകളെ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു. പലപ്പോഴും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിലുള്ള വീഡിയോകളാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇപ്പോൾ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വിവരങ്ങൾ ജനാധിപത്യത്തെ തകർക്കുന്ന രീതിയിലുള്ളവയാണെന്നും, അത് ഇനി ഒരു ഭാവിയിൽ അല്ല മറിച്ച് ഇപ്പോൾ തന്നെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2025 ജനുവരിയിൽ നടക്കേണ്ട ബ്രിട്ടനിലെ ജനറൽ ഇലക്ഷനുകളിൽ 2017 ൽ നടന്നപോലെ പല തടസ്സങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തെ തുടർന്ന് പോളിംഗ് ദിവസത്തിന് ഒരാഴ്ച മുമ്പ് പ്രചാരണം നിർത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു 2017 -ൽ ഉണ്ടായിരുന്നത്. വിദേശ ഇടപെടലുകളിൽ നിന്ന് തിരഞ്ഞെടുപ്പിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞതായി യുകെ സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇതിനായി ആഭ്യന്തര കാര്യാലയ സുരക്ഷാ മന്ത്രി ടോം തുഗെന്ധത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡിഫൻഡിംഗ് ഡെമോക്രസി ടാസ്‌ക്‌ഫോഴ്‌സ് ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ തിരഞ്ഞെടുപ്പുകളെ തകർക്കാനൊരുങ്ങുന്നവർ ലക്ഷ്യമിടുന്ന പല ഭീഷണികളും പുതിയതല്ല.ശക്തമായ, ജനറേറ്റീവ് എ ഐ ടൂളുകളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇപ്പോഴത്തെ ഭീഷണിക്ക് ആക്കം കൂട്ടുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ ഒരു വിഭാഗമായ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചാറ്റ്ജി പി റ്റി, ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, അല്ലെങ്കിൽ ടെക്‌സ്‌റ്റ്-ടു-വീഡിയോ, സോഫ്‌റ്റ്‌വെയർ പോലുള്ള വലിയ ഭാഷാ മോഡലുകളുടെ കുതിപ്പ് എന്നിവയെല്ലാം തന്നെ തിരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനുള്ള മാർഗങ്ങളായി പലരും ഉപയോഗിക്കുന്നതാണ് പ്രശ്നമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. നവംബറിൽ, ലണ്ടൻ മേയർ സാദിഖ് ഖാന്റെ ഒരു വ്യാജ ഓഡിയോ ക്ലിപ്പ് ഫലസ്തീൻ അനുകൂല മാർച്ചിനെത്തുടർന്ന് യുദ്ധവിരാമ ദിനം വീണ്ടും ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെയർ വിസ തട്ടിപ്പുകളുടെ പിന്നാലെ സ്റ്റുഡൻറ് വിസ തട്ടിപ്പിന്റെയും കഥകൾ പുറത്തുവരാൻ തുടങ്ങി യുകെയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള വിസ ആണെന്ന് കാണിച്ച് ആറുമാസത്തെ കോഴ്സുകൾക്കുള്ള വിസ നൽകിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എ. എം. ദേവിപ്രിയ, വയനാട് സ്വദേശി അനീറ്റാ ജോൺ , കുരിയച്ചിറ സ്വദേശി സൂരജ് ശക്തൻ, വല്ലത്ത് വട്ടപറമ്പിൽ ഷാന്റോ , തെട്ടിശ്ശേരി സ്വദേശി റിൻസി എന്നിവരാണ് ചതിക്കുഴിയിൽ പെട്ടത്.

പാട്ടുരായ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി സ്കിൽഡ് സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പേരിലാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്. പരാതിക്കാർ യുകെയിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. ഇവർക്ക് ലഭിച്ചത് 6 മാസത്തെ കോഴ്സിനുള്ള ഹ്രസ്വകാല വിസയായിരുന്നു. 6 മാസത്തെ കോഴ്സിനുള്ള വിസയിൽ എത്തുന്നവർക്ക് പഠനശേഷം യുകെയിൽ തുടരാനാവില്ല. യുകെയിൽ എത്തിയശേഷം ഒട്ടേറെ കഷ്ടപ്പാടുകളിൽ കൂടിയാണ് ഇവർ കടന്നുപോയത്. താമസസ്ഥലം ലഭിക്കാത്തതിനെ തുടർന്ന് ഷെൽട്ടർ ഹോമുകളിലാണ് ഇവർ കഴിഞ്ഞു കൂടിയത്. ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിൽ നിന്ന് 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഏജൻസികൾ തട്ടിയെടുത്തത്. വീടടക്കം പണയപ്പെടുത്തി പണം നൽകിയ ഇവരിൽ പലരും ജപ്തി ഭീഷണിയിലുമാണ്. കളക്ടറും സിറ്റി പോലീസ് കമ്മീഷണർക്കും ഇവർ പരാതി നൽകി കഴിഞ്ഞു. പ്രസ്തുത സ്ഥാപനത്തിനെതിരെ മറ്റ് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എന്തുതരം കുറ്റകൃത്യങ്ങളിൽ പെടുന്നവരെയും പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള പുതിയ പദ്ധതി യുകെ പോലീസ് നടപ്പിലാക്കാനൊരുങ്ങുന്നു . ഇതിനായി 50 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ ഫോട്ടോ അടങ്ങിയ ഡാറ്റാബാങ്ക് പോലീസ് തയ്യാറാക്കി കഴിഞ്ഞു. മുക്കിലും മൂലയിലും വരെ സിസിടിവി ക്യാമറകൾ വന്നതോടെ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമാകുന്നത് എളുപ്പമായിരുന്നു. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയുന്നതിന്റെ പ്രയാസങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കപ്പെടുന്നത്.

സിസിടിവിയിലെയോ, സോഷ്യൽ മീഡിയയിലെയൊ ദൃശ്യങ്ങളിൽ ഉൾപ്പെട്ടാൽ ആരാണെന്നത് തിരിച്ചറിയാൻ പുതിയ സാങ്കേതികവിദ്യയിലൂടെ പോലീസിന് നിസ്സാരമായി സാധിക്കും. ഇതിനുള്ള അധികാരം പോലീസിന് നൽകുന്നതിനായുള്ള നിയമനിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ് സർക്കാർ . വിവരങ്ങൾക്കായി ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടെത്താൻ വാഹനത്തിൻറെ നമ്പറിൽ നിന്ന് ഉടമയെ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഫോട്ടോയിൽ നിന്ന് മുഖം തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തുന്നതിലൂടെ വാഹനം ഓടിക്കുന്ന യഥാർത്ഥ ഡ്രൈവറിനെ തിരിച്ചറിയാൻ കഴിയും.

എന്നാൽ പുതിയ സാങ്കേതികവിദ്യ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രധാനമായും പ്രതിഷേധ സമരങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇത് ഉപയോഗിക്കാൻ സാധിക്കും. വ്യക്തികളുടെ സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം , ഒത്തുചേരാനും കൂട്ടുകൂടാനുമുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ മേൽ പുതിയ സാങ്കേതികവിദ്യ ഭീഷണിയായിരിക്കും എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്‌തുമസ് ദിനത്തിന് മുൻപായി യുകെയിൽ 21 ദശലക്ഷം യാത്രകൾ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ വാരാന്ത്യത്തിൽ യുകെ നിരത്തുകളിൽ റോഡുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡുകൾ 20% അധികം തിരക്കേറിയതായിരിക്കുമെന്ന് ട്രാഫിക് അനലിസ്റ്റുകൾ പറയുന്നു. കൂടാതെ ക്രിസ്മസിന് മുമ്പുള്ള യാത്രകളിൽ 60%വും ഡിസംബർ 25 ന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രധാന ലണ്ടൻ റെയിൽവേ സ്റ്റേഷനുകളായ പാഡിംഗ്ടൺ, വിക്ടോറിയ, കിംഗ്സ് ക്രോസ് എന്നിവ ഉപയോഗിക്കാൻ പോകുന്നവർക്ക് തടസങ്ങൾ നേരിടാനുള്ള സാധ്യത ഏറെയാണ്. M25, M1, M6, M4 എന്നിവയായിരിക്കും ഈ ദിവസങ്ങളിൽ ഏറ്റവും തിരിക്ക് അനുഭവപ്പെടുന്ന മോട്ടോർവേകളെന്ന് പ്രവചന റിപ്പോർട്ടിൽ പറയുന്നു. ക്രിസ്തുമസ് അവധിക്ക് പോകുന്നവരും കുട്ടികളെ സ്കൂളുകളിൽ നിന്ന് കൊണ്ടുവരുന്നവരും കാരണം വെള്ളിയാഴ്ചയായിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്ന് ആർഎസി പറഞ്ഞു.

ഏറ്റവും മോശം ട്രാഫിക് അനുഭവപ്പെടുക ലണ്ടൺ എയർപോർട്ട് എന്നിവയ്ക്ക് സമീപമുള്ള റോഡുകളിൽ ആയിരിക്കും. ബ്രിസ്റ്റോളിന് ചുറ്റുമുള്ള M5, മാഞ്ചസ്റ്ററിന് ചുറ്റുമുള്ള M60, ലങ്കാഷെയറിനും ബർമിംഗ്ഹാമിനും ഇടയിലുള്ള M6, സൗത്ത് വെയിൽസിലെ M4 എന്നിവ ഈ ക്രിസ്മസ് കാലയളവിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാകുമെന്ന നിർദ്ദേശം ഡ്രൈവർമാർക്ക് ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ ടെസ്റ്റ് കിറ്റുകൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ. ആളുകൾ ഡേറ്റുകൾ കഴിഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചത്. കാലഹരണപ്പെട്ട ഇത്തരം ടെസ്റ്റുകളുടെ ബഫർ ലിക്വിഡിൽ വരുന്ന മാറ്റം ഫലപ്രാപ്തിയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. യുകെയിലുടനീളം കോവിഡിൻെറ പുതിയ JN.1 സബ് വേരിയന്റിന്റെ കേസുകൾ കുതിച്ചുയരുകയാണ്.

2022 ഏപ്രിലിന് മുൻപായി സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അവയുടെ എസ്‌പിരി ഡേറ്റുകൾ അടുത്തവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. ലോകം മുഴുവൻ കടുത്ത ആഘാതം ചെലുത്തിയ കോവിഡ് വേരിയന്റായ ഒമൈക്രോണിന്റെ പിൻഗാമിയാണ് JN.1. ഇവയുടെ കേസുകൾ രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നത് സാഹചര്യം ഗുരുതരമാക്കും.

പരിശോധനാ സാമഗ്രികൾ പഴക്കം ചെല്ലുന്തോറും പ്രകടനത്തെയും ഫലങ്ങളെയും ബാധിക്കുമെന്ന് വാർവിക്ക് സർവകലാശാലയിലെ പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങൾ തങ്ങളുടെ ലാറ്ററൽ ഫ്ലോ കിറ്റുകളുടെ എസ്‌പിരി ഡേറ്റുകൾ നോക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിച്ചാലും അത് യഥാർത്ഥത്തിൽ നെഗറ്റീവ് ആണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി എന്ന് കേൾക്കുമ്പോൾ തട്ടിപ്പിന് കുടപിടിക്കുന്നവരാണ് എന്ന് ഇംഗ്ലീഷുകാരെ കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിൽ കെയർ വിസ മേഖലയിലെ കള്ളക്കളികൾ യുകെയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ്. 2000 മാണ്ടിലാണ് യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് മലയാളികൾ എത്തി തുടങ്ങിയത്. കഴിവും അർപ്പണവും മനുഷ്യസ്നേഹവും കൊണ്ട് തങ്ങളുടെ പ്രവർത്തി മണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്ന ചരിത്രമാണ് ആദ്യകാല യുകെ മലയാളികൾക്ക് പറയാനുള്ളത്. അതു മാത്രമല്ല അവരുടെ അടുത്ത തലമുറ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ തദ്ദേശീയരായ വിദ്യാർഥികളെ പോലും കടത്തിവെട്ടുന്ന മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിന്റെ നേർ ചിത്രങ്ങൾ എ ലെവൽ ജി സി എസ് ഇ റിസൾട്ടുകൾ വന്നപ്പോൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ കളവും പറ്റിക്കലും പണത്തോടുള്ള ആർത്തിയും ഒത്തുചേർന്നതിന്റെ നേർ കാഴ്ചകളാണ് ഇന്ന് പുതുതലമുറ യു കെ മലയാളികളെ തദ്ദേശീയരായ ഇംഗ്ലീഷുകാരുടെ മുന്നിൽ അപഹാസ്യരാക്കിയിരിക്കുന്നത്. വിദ്യാർത്ഥി, കെയർ വിസകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.
ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.
ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
മലയാളികളിൽ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.