ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ജനങ്ങളെ വലച്ച് ഇതാ വീണ്ടും റെയിൽവേ ജീവനക്കാരുടെ പണിമുടക്ക്. 20,000 റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെട്ടത്. ഇതേ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ യാത്രക്കാരുടെ യാത്രകൾ തടസ്സപ്പെട്ടു. ജീവനക്കാർക്ക് പുതിയ ശമ്പളപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ആർഎംടി യൂണിയൻ മേധാവി മിക്ക് ലിഞ്ച് അറിയിച്ചു. എന്നാൽ റെയിൽവേ ജീവനക്കാർക്ക് ന്യായമായ ശമ്പള ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്. നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്‌സ് ഉത്സവങ്ങളെ പണിമുടക്ക് ബാധിക്കും.
ശനിയാഴ്ച നടക്കുന്ന പണിമുടക്കിൽ 14 ട്രെയിൻ ഓപ്പറേറ്റർമാരിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുക്കും. ഇതോടെ കഴിഞ്ഞ വേനൽ കാലത്തിന് ശേഷമുള്ള ജീവനക്കാരുടെ പണിമുടക്കിൻെറ എണ്ണം 24 ആവും. പണിമുടക്ക് സ്‌കോട്ട് ലൻഡിലേക്കും വെയിൽസിലേക്കും ഉള്ള ചില യാത്രകളെ ബാധിക്കും. കൂടാതെ, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ട്രെയിൻ സമയം വൈകാൻ കാരണമാകും.
സാധാരണ ഉള്ള സർവീസുകളുടെ പകുതിയായി ചുരുങ്ങും. പല സ്റ്റേഷനുകളിലും സർവീസുകൾ വൈകി തുടങ്ങുകയും നേരത്തെ നിർത്തുകയും ചെയ്യും. സെപ്തംബർ 2-നാണ് തുടർനടപടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫ് സെപ്റ്റംബർ 1-ന് വോക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റെഗുലേറ്റർ ഓഫ്‌ഗെമിന്റെ പുതിയ പ്രൈസ് ക്യാപിന് കീഴിൽ വാർഷിക എനർജി ബിൽ ഈ ഒക്ടോബറിൽ £1,923 ആയി കുറയും. ബില്ലുകൾ നിലവിലെ നിരക്കുകളേക്കാൾ £151 കുറവായിരിക്കും. എന്നാൽ ഇത് താത്കാലിക ആശ്വാസം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2021 ലെ ശൈത്യകാലത്ത്, ഒരു സാധാരണ കുടുംബത്തിന്റെ എനർജി ബിൽ £1,277 ആയിരുന്നു. റഷ്യൻ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത് കുതിച്ചുയരുകയായിരുന്നു. ഏറ്റവും ദുർബലരായ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്ന് ചാരിറ്റികൾ പറയുന്നു. അടുത്ത വർഷം തുടക്കത്തിൽ വില വീണ്ടും ഉയർന്നേക്കാമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ 29 മില്യൺ കുടുംബങ്ങൾ ഓഫ്ഗെമിന്റെ പ്രൈസ് ക്യാപിന് കീഴിൽ വരുന്നു. നിലവിലെ വാർഷിക ബിൽ £2,074 ആണ്. ഒക്ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ ഇത് £1,923 ആയി കുറയുമെന്നാണ് വിലയിരുത്തൽ. ഇത്തവണ തണുപ്പ് കൂടുതലായാൽ മിക്കവരുടെയും വൈദ്യുത – ഗ്യാസ് ഉപയോഗവും കൂടുതലായിരിക്കുമെന്ന് ചാരിറ്റി നാഷണൽ എനർജി ആക്ഷനിൽ നിന്നുള്ള ആദം സ്‌കോറർ പറഞ്ഞു. ഒരു ശരാശരി കുടുംബം 2,900 കിലോവാട്ട് വൈദ്യുതിയും 12,000 കിലോവാട്ട് ഗ്യാസും ഉപയോഗിക്കുന്നു എന്ന കണക്കിലാണ് സാധാരണ ബിൽ കണക്കാക്കുന്നത്.
അടുത്ത പത്തുവർഷത്തേക്ക് ഗാർഹിക എനർജി ബില്ലുകൾ ഗണ്യമായി കുറയാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, ഉയർന്ന ബില്ലുകൾ സർക്കാരിന്റെ ഭരണതകർച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി വെരാ ഹോബ്ഹൗസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിൻെറ നിമിഷം. ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിന്റെ നിർമ്മാതാക്കളായി യുകെ മലയാളികൾ. ഇതിന് പിന്നാലെ ഓഗസ്റ്റ് 26 ന് യുകെ റോഥര്‍ഹാമിൽ ‘ആന്റണി’ സിനിമയിൽ അഭിനയിക്കുന്ന മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോർജും, കല്യാണി പ്രിയദർശനും ചെമ്പൻ വിനോദും അടങ്ങുന്ന ‘ആന്റണി’ സംഘം എത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യുകെയിലെത്തുന്ന താരങ്ങൾ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടക്കുന്ന വള്ളംകളിയിലും ഭാഗഭാക്കാവും.
യുകെ മലയാളിയും ഹോട്ടൽ ബിസിനസുകാരനുമായ ഐൻസ്റ്റീൻ സാക്ക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഐൻസ്റ്റീൻ സാക്ക് പോളിന്റെ ‘ഐൻസ്റ്റീൻ മീഡിയ’ എന്ന ബാനർ നിർമ്മിക്കുന്ന ആറാമത് ചിത്രമാണ് ‘ആന്റണി’. യുകെ മലയാളിയും ബിസിനസുകാരനുമായ ഷിജോ ജോസഫ് ആണ് ഐൻസ്റ്റീൻ മീഡിയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൂടാതെ ചിത്രത്തിന്റെ സഹ നിർമാതാക്കളായി യുകെ മലയാളികളായ കൃഷണരാജ് രാജൻ, ഗോകുൽ വർമ്മ എന്നിവരും ഒപ്പമുണ്ട്. യുകെയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രമോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. പുരുഷപ്രേതം എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയ ഐൻസ്റ്റീൻ മീഡിയ റിലീസ് ആകാനിരിക്കുന്ന പുലിമട, പ്രഹരം, ഇത്തിരി നേരം, 1934 തുടങ്ങിയ ചിത്രങ്ങളും നിർമ്മിക്കുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും വീണ്ടും ഒന്നിക്കുന്ന ആന്റണിയിൽ തല്ലുമാല, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കല്യാണി പ്രിയദർശൻ കൂടി ചേർന്നതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.
അപ്പച്ചൻ കണ്ണഞ്ചിറ
എൻഫീൽഡ്: ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നേഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ അനുഭപ്പെട്ട വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികൾ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു.
മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്നേഹവും, സംസാരവും, വ്യക്തിത്വവും ഏറെ ആകർഷിക്കപ്പെടുന്നതായിരുന്നു. ആല്മീയ മേഖലയിലും, ജീവ കാരുണ്യ,സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്ന മേരി, നിർദ്ധന വിദ്യാർഥികൾക്ക് പഠന ചിലവും വഹിച്ചിരുന്നു. മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ ആണ് എൻഫീൽഡിൽ നിന്ന് അകാലത്തിൽ വിടവാങ്ങിയത്.
മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോൺ. ജോണി പി ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.
എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ സിസ്റ്റർ പദവിയിൽ ജോലി നോക്കിവരികയായിരുന്നു പരേത.
അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും എൻഫീൽഡിൽ വെച്ച് സെപ്തംബർ 13 നു ബുധനാഴ്ച നടത്തും.
കൂടുതൽ വിവരങ്ങൾക്ക്
ജോസ് വർഗ്ഗീസ് – 07588 422544
അൽഫോൻസാ ജോസ്- 07804 833689
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേൽ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസങ്ങൾക്ക് മുൻപാണ് കുഷ് ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി യുകെയിൽ എത്തിയത്. എന്നാൽ ഫീസ് അടയ്ക്കുന്നത് ഉൾപ്പടെയുള്ള നിരവധി സാമ്പത്തിക പ്രതിസന്ധികൾ കുഷ് നേരിട്ടിരുന്നു.
ഇന്ത്യയിലേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് പത്ത് ദിവസങ്ങൾക്ക് മുൻപ് കുഷ് പട്ടേലിനെ കാണാതായത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വെംബ്ലി പൊലീസിൽ അറിയിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. കോഴ്‌സിന്റെ കാലാവധി പൂർത്തിയാകാറായതും യുകെയിൽ തൊഴിൽ വിസയിലേയ്ക്ക് മാറാനുള്ള നീക്കങ്ങൾ വിജയിക്കാതിരുന്നതും കുഷിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം കുഷ് പുലർത്തിയിരുന്നു. ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കാനഡയിലെ അനധികൃത വില്പനക്കാരന്റെ പക്കൽ നിന്നും വാങ്ങിയ വിഷ വസ്തു ഉപയോഗിച്ചത് മൂലമാണ് ബ്രിട്ടനിലെ 88 ഓളം പേർ മരണപ്പെട്ടതെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട്. എന്നാൽ ഈ മരണങ്ങളുടെ എല്ലാം നേരിട്ടുള്ള കാരണം ഈ രാസവസ്തു ആണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, ഇത് സമ്മതിച്ചുള്ള ശക്തമായ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും ഏജൻസി വ്യക്തമാക്കി. ഇത്തരത്തിലുള്ള രാസ വസ്തുക്കൾ വാങ്ങുന്നവരെ കണ്ടെത്തുന്നതിനായി ബ്രിട്ടീഷ് പോലീസ് നിരവധി ഭവനങ്ങളിൽ സ്വാഭാവിക സന്ദർശനം നടത്തിവരികയാണ്. ഈ രാസവസ്തുക്കളുടെ വിൽപ്പനക്കാരനായ കെന്നെത്ത് ലോ എന്ന കനേഡിയൻ പൗരനെ നിരവധി ആത്മഹത്യകൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ മെയ് മാസത്തിൽ കാനഡയിൽ അറസ്റ്റ് ചെയ്തിരുന്നു. അമ്പത്തിയേഴുകാരനായ ഇയാൾ ആത്മഹത്യക്ക് സഹായകരമായ ഉപകരണങ്ങൾ വിവിധ വെബ്സൈറ്റുകളിലൂടെ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ ബ്രിട്ടനിലെ മരണങ്ങൾക്ക് കാരണമായ തരത്തിലുള്ള രാസവസ്തുക്കൾ ഇത്തരം വെബ്സൈറ്റുകളിലൂടെ ഇയാൾ 40 ഓളം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാനഡയിലെ ടോറന്റോയിൽ ഒരു മുതിർന്ന വ്യക്തിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് കേസ് അന്വേഷണം ആരംഭിച്ചത്. കെന്നെത്ത് ലോയുടെ അറസ്റ്റിനു ശേഷം ബ്രിട്ടനിൽ പോലീസ് അധികൃതർ ഇത്തരത്തിൽ ലഹരി വസ്തുക്കൾ ഓർഡർ ചെയ്തവരുടെ എല്ലാം വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ യുകെയിലെ 232 പേർ ലോയിൽ നിന്ന് ഇത്തരത്തിൽ രാസവസ്തുക്കൾ വാങ്ങിയതായി തിരിച്ചറിഞ്ഞതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.
ക്രൗൺ പ്രോസീക്യൂഷൻ സേവനങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം യുകെയിൽ നടക്കുന്ന ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ക്രൈം ഏജൻസി തീരുമാനമായിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള കെന്നെത്ത് ലോയെ ഈ മാസം അവസാനം വീണ്ടും കോടതിയിൽ ഹാജരാക്കും. കാനഡയിലെ നിയമപ്രകാരം ആത്മഹത്യയിലൂടെ ഒരു വ്യക്തിയെ മരിക്കുവാൻ ഉപദേശിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് 14 വർഷത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇതൊരു അതിജീവനത്തിന്റെ കഥയാണ്. പരിമിതികളോട് പടവെട്ടി ജീവിതത്തിൽ നീന്തിക്കയറിയ ഒരാളുടെ കഥയാണ്. ഡോർസെറ്റിലെ പൂളിൽ നിന്നുള്ള ആലീസ് തായ് എന്ന ന്യൂറോസയൻസ് ബിരുദധാരി ജനിച്ചത് ക്ലബ്ഫൂട്ടോടെയാണ്. 12 വയസ്സിനുമുമ്പ് 14 പ്രധാന ശസ്ത്രക്രിയകൾ കാരണം അവൾ തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും വീൽചെയറിൽ ചെലവഴിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ, കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ഏഴുമാസം മാത്രം ശേഷിക്കെ, വലതുകാലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. എന്നാൽ, ഈ മാസമാദ്യം, ബെർമിംഗ്ഹാമിൽ നടന്ന ഗെയിംസിൽ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ അവൾ സ്വർണം നേടി. രാജ്യത്തിന്റെ അഭിമാനമായി മാറിയ നീന്തൽക്കാരി.
ആലീസിന്റെ ആദ്യ ഓപ്പറേഷൻ വെറും 20 ആഴ്ചയിലായിരുന്നു. പിന്നെ നിരവധി ശസ്ത്രക്രിയകൾ. തന്റെ ബാല്യവും സൗഹൃദവും നഷ്ടപ്പെട്ടതായി ആലീസ് പറയുന്നു. എട്ട് വയസ്സുള്ളപ്പോൾ, 2010 ഒക്ടോബറിലാണ് ആലീസ് നീന്താൻ പഠിക്കുന്നത്. 2014ൽ ആദ്യ ചാമ്പ്യൻഷിപ്പിന് ഇറങ്ങി. പിന്നാലെ റിയോയിലെ പാരാലിമ്പിക്സിൽ സ്വർണനേട്ടം. 2019 ആകുമ്പോഴേക്കും അവൾ ഏഴ് വ്യത്യസ്ത നീന്തൽ ഇനങ്ങളിൽ ലോക ചാമ്പ്യനായി മാറിയിരുന്നു.
ചാനൽ 4ൽ സംപ്രേഷണം ചെയ്ത അമ്പ്യൂട്ടേറ്റിംഗ് ആലീസ് എന്ന ഡോക്യുമെന്ററിയിലാണ് ആലീസ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്തുകൊണ്ടാണ് അവൾ തന്റെ കഥ വീഡിയോയിൽ ഡോക്യുമെന്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ, അവൾ പറഞ്ഞു: “എന്റെ ജീവിതത്തിലെ അത്തരമൊരു മഹത്തായ നിമിഷത്തിലേക്ക് തിരിഞ്ഞുനോക്കാനും അത് ഓർമ്മിക്കാനും ഞാൻ ആഗ്രഹിച്ചു. എന്റെ കാൽ മുറിച്ചുമാറ്റുന്നതിന് മുമ്പ് എന്നെ അറിയാത്ത ആളുകളെ കാണിക്കാനും. ചിലരുടെ കയ്യിൽ വെഡ്ഡിംഗ് ഡേ വീഡിയോ ഉണ്ട്. എന്റെ കൈയ്യിൽ ഒരു അമ്പ്യൂട്ടേഷൻ ഡേ വീഡിയോ ഉണ്ട്.”
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ കൊലപാതക അന്വേഷണത്തിൽ സാറയുടെ പിതാവിൻറെ ബന്ധുക്കളെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ കഴിയില്ല. ലാഹോർ ഹൈക്കോടതി റാവൽപിണ്ടി ബെഞ്ചിന്റേതാണ് തീരുമാനം. സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലുള്ള ഉർഫാൻ ഷെരീഫിൻെറ സഹോദരൻ ഇമ്രാൻ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്‌തത്. ഇതിനു പിന്നാലെനടന്ന ചോദ്യം ചെയ്യലിൽ സാറ കോണിപ്പടിയിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു എന്ന് ഇമ്രാൻ പറഞ്ഞിരുന്നു.
ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനിൽ താമസിക്കുന്ന ഉർഫാൻ ഷെരീഫിൻെറ രണ്ടു സഹോദരങ്ങളെ പോലീസ് അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ഷെരീഫിന്റെ കുടുംബം ആരോപിച്ചു. ലാഹോർ ഹൈക്കോടതിയിലെ റാവൽപിണ്ടി ബെഞ്ചിൽ, ഝലം പോലീസ് ഉദ്യോഗസ്ഥർ രണ്ട് പേരെയും ദിവസങ്ങളോളം തടങ്കലിൽ വച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ചില്ലെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
ഷരീഫിന്റെ ലൊക്കേഷനെ കുറിച്ച് കുടുംബത്തോട് ചോദ്യം ചെയ്യാൻ ഇന്റർപോൾ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ രണ്ട് സഹോദരങ്ങളെയും വിട്ടയച്ചു. ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കുന്നതിൽ നിന്ന് കോടതി പോലീസിനെ വിലക്കിയെങ്കിലും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാനും യുകെയും തമ്മിൽ ഔപചാരികമായ കൈമാറൽ ഉടമ്പടി ഇല്ലെങ്കിലും, ഷെരീഫ്, അദ്ദേഹത്തിന്റെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ കണ്ടെത്താൻ സറേ പോലീസ് ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ അധികാരികളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വാൻസീ : യുകെയിൽ ഇന്ന് ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി കുട്ടികൾ. മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഉന്നത വിജയം നേടിയവരിൽ വെയിൽസിലെ സ്വാൻസി ബിഷപ്പ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസും. എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ആന്റോ ഫ്രാൻസിസ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ഫ്രാൻസിസ് പോളിൻെറയും ഡയാന ഫ്രാൻസിസിൻെറയും മകനാണ് ആന്റോ ഫ്രാൻസിസ്. മികച്ച വിജയം നേടിയ ആന്റോ ഫ്രാൻസിസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഫലങ്ങൾ 2019 ലെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരുമ്പോൾ വിദ്യാർത്ഥികൾക്കിടയിൽ ഗ്രേഡുകൾ കുറയുമെന്ന് ആശങ്ക. 2020ലും 2021ലും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കുകയും അദ്ധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങൾ നൽകുകയും ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ലഭിച്ചിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, പരീക്ഷ ഫലങ്ങൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കും. എന്നാൽ 2022-നേക്കാൾ കുറയും. വിദ്യാർത്ഥികളുടെ ലെവൽ 2 ബിടെക്, കേംബ്രിഡ്ജ് നാഷണൽ, മറ്റ് വൊക്കേഷണൽ ഫലങ്ങൾ എന്നിവയും ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും.
എ-ലെവൽ, ജിസിഎസ്ഇ ഫലങ്ങൾ പ്രീ-പാൻഡെമിക് ലെവലിലേക്ക് തിരികെ കൊണ്ടുവരാൻ ഇംഗ്ലണ്ടിന്റെ പരീക്ഷാ നിരീക്ഷണ സ്ഥാപനമായ ഓഫ്ക്വൽ രണ്ട് വർഷത്തെ പദ്ധതി ആവിഷ്കരിച്ചു. കോവിഡിന് ശേഷം കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ ആദ്യമായി പരീക്ഷ എഴുതിയത്. 2018-ൽ ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഗ്രേഡിംഗ് സമ്പ്രദായം അക്ഷരങ്ങളിൽ നിന്ന് അക്കങ്ങളിലേക്ക് മാറിയപ്പോൾ, തുടർ പഠനത്തിന് യോഗ്യത നേടുന്നതിനായി വിദ്യാർത്ഥികൾ ഗണിതവും ഇംഗ്ലീഷും ഗ്രേഡ് 4-നോ അതിന് മുകളിലോ പാസാകേണ്ടതുണ്ട്.
ഈ വർഷത്തെ പരീക്ഷകളിൽ ചില കോവിഡ് നടപടികളും നിലനിന്നിരുന്നു. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യ ഷീറ്റുകളും ഉണ്ടായിരുന്നു. കൂടാതെ വിദേശ ഭാഷാ പരീക്ഷകളിൽ അപരിചിതമായ പദാവലി പരീക്ഷിച്ചിട്ടില്ല തുടങ്ങിയ രീതികൾ ഇത്തവണ പിന്തുടർന്നിരുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, ഗ്രേഡുകൾ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.