ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ സുരക്ഷിതമല്ലാത്ത മരുന്നുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം നിലവിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ശരീരഭാരം കുറയ്ക്കുന്നതിനായി എൻഎച്ച്എസിൻ്റെ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് നീണ്ടു പോകുന്നതാണ് പലരെയും വ്യാജ മരുന്നുകളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. അനിയന്ത്രിതമായി ചില്ലറ വ്യാപാരികളിൽ നിന്ന് ഓൺലൈൻ ആയി മരുന്നുകൾ വാങ്ങുന്നത് അപകടകരമായ സ്ഥിതിവിശേഷം ഉളവാക്കുമെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫ കമില ഹത്തോൺ മുന്നറിയിപ്പ് നൽകി.
ബ്യൂട്ടി സലൂണുകൾ, വ്യാജ ഫാർമസി വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ നിയമവിരുദ്ധമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വാങ്ങുന്നതിനെതിരെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ ഉത്പന്നങ്ങളിൽ വിഷ വസ്തുക്കളും മറ്റ് ഘടകങ്ങളും അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അനാരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വിൽക്കുന്നതിനെ കുറിച്ച് എം എച്ച് ആർ എയുടെ ക്രിമിനൽ എൻഫോഴ്സ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻഡി മോർലിംഗ് മുന്നറിയിപ്പ് നൽകി. ഇത്തരം മരുന്നുകൾ വിൽക്കുന്ന കുറ്റവാളികൾ തങ്ങളുടെ ഉത്പന്നങ്ങൾ ആധികാരികമാണെന്ന് കാണിക്കാനുള്ള ചെപ്പടി വിദ്യകൾ അവരുടെ വെബ്സൈറ്റിൽ ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജിപിയെ കൺസൾട്ട് ചെയ്യാതെ ധാരാളം ആളുകൾ ഇത്തരം മരുന്നുകൾ സ്വകാര്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ കടുത്ത ആശങ്കകൾ ഉണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പൊതുവായി പറയുന്നത് . പലരും വ്യാജ മരുന്നുകൾ തേടി പോകുന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് എൻ എച്ച് എസിൻ്റെ നീണ്ട കാത്തിരിപ്പ് സമയമാണ്. ചില രോഗികൾക്ക് സ്പെഷ്യലിസ്റ്റ് പിന്തുണയ്ക്കായി അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്ന് ഒബിസിറ്റി ഹെൽത്ത് അലയൻസ് (OHA) വെളിപ്പെടുത്തിയത് ഇതിൻറെ വെളിച്ചത്തിലാണ്. അമിതവണ്ണം കുറയ്ക്കാനുള്ള എൻഎച്ച്എസ് മരുന്നുകൾ എല്ലാവരിലേയ്ക്കും എത്തിക്കുവാൻ ഏകദേശം 12 വർഷം സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.4 ദശലക്ഷം ആളുകൾ ഈ മരുന്നിനായി കാത്തിരിക്കുന്നുവെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രായമായവരുടെ സാമൂഹിക പരിചരണ നിയമങ്ങളിൽ മാറ്റം വരുത്തുവാനായി ഒരു സ്വതന്ത്ര കമ്മീഷനെ നിയമിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടനിലെ മന്ത്രിസഭ. നിലവിലെ സാഹചര്യത്തിലുള്ള പരാജയങ്ങളെയും പഴുതുകളെയും നീക്കി പൂർണ്ണമായ സ്ഥിരതയുള്ള ഒരു സംവിധാനം കെട്ടിപ്പടുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ നടപടി. ലേബർ പാർട്ടിയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിട്ടുള്ള തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ നടപടിയിലൂടെ അവർ നടന്നടുക്കുകയാണ്. സോഷ്യൽ സർവീസ് പരിഷ്കരിക്കാൻ ഉള്ള പുതിയ നടപടികൾ ആസൂത്രണം ചെയ്യുകയാകും ഈ കമ്മീഷന്റെ ലക്ഷ്യം. എന്നാൽ അന്തിമ റിപ്പോർട്ട് 2028 ഓടുകൂടി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. 2026 ൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ഒരു ഇടക്കാല റിപ്പോർട്ട് ഉണ്ടാകുമെങ്കിലും, ലേബർ പാർട്ടി സാമൂഹിക പരിപാലനത്തെ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന പ്രതിഷേധങ്ങളും ഉയരുന്നു. ക്രോസ്സ് – ബെഞ്ച് അംഗം ലൂയിസ് കേസിയാണ് കമ്മീഷന് നേതൃത്വം നൽകുക. ഈ മേഖലയ്ക്കുള്ള പിന്തുണയുടെ വിപുലമായ പാക്കേജിൻ്റെ ഭാഗമായി, വൃദ്ധർക്കും വികലാംഗർക്കും വീട് മെച്ചപ്പെടുത്തുന്നതിനും ചികിത്സയ്ക്കുമായി ദശലക്ഷക്കണക്കിന് പൗണ്ട് ധനസഹായവും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2050 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ 65 വയസ്സിനു മുകളിലുള്ള നാല് ദശലക്ഷം ആളുകൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതിനാൽ തങ്ങൾ യാതൊരുവിധ നടപടിയും എടുത്തില്ലെങ്കിൽ, 2018-ലെ സംഖ്യകളെ അപേക്ഷിച്ച് 2038-ഓടെ യഥാർത്ഥ സാമൂഹിക പരിപാലന ചെലവ് ഏകദേശം ഇരട്ടിയാകും. കൂടുതൽ ആളുകൾക്കും സേവനം ലഭിക്കാതെ അവശേഷിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ഇപ്പോഴുള്ള ഈ നടപടി അടിയന്തരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ പരിചരണം നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ചും ഇത്തരം പരിഷ്കാരങ്ങൾ ശുപാർശ ചെയ്തും 2026-ൻ്റെ മധ്യത്തോടെ സർക്കാരിന് കമ്മീഷന്റെ ഭാഗത്ത് നിന്നും ആദ്യഘട്ട റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല നടപടികൾ ശുപാർശ ചെയ്യുന്ന അന്തിമ റിപ്പോർട്ട് 2028 നു മുൻപ് ഉണ്ടാവുകയില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്മീഷൻ ആരംഭിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അന്തിമ റിപ്പോർട്ട് മൂന്ന് വർഷമെങ്കിലും നൽകാത്തതിൽ തനിക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് കോ-ചെയർ നദ്ര അഹമ്മദ് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അവഗണനയ്ക്കും ഫണ്ടിംഗ് കുറവിനും ശേഷം ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സാമൂഹിക പരിപാലന സമ്പ്രദായത്തിന് നവീകരണം ആവശ്യമാണെന്ന മുറവിളികൾ ഉയരുന്നതിനിടെയുള്ള സർക്കാരിന്റെ ഈ നടപടി പ്രതീക്ഷ നൽകുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവർഷത്തിൽ പുകവലി എന്ന ദുശ്ശീലത്തിൽ നിന്ന് മോചനം നേടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ ഇത്തരക്കാർക്ക് സഹായകരമാകുന്ന ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ. പുകവലിയിൽ നിന്ന് വിമുക്തി നേടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ടെക്നോളജി അടിസ്ഥാനമായുള്ള ആദ്യത്തെ ഇടപെടലാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പൂർണ്ണമായും സ്മാർട്ട് വാച്ച് അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . അതായത് സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നത്. ഒരാൾ സിഗരറ്റ് പിടിക്കുമ്പോൾ സംഭവിക്കുന്ന കൈ ചലനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സെൻസർ ഉപയോഗിച്ചുള്ള സോഫ്റ്റ്വെയർ ഗവേഷകർ വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ നിർമിക്കുന്നതിന് സഹായകരമായത്. സിഗരറ്റ് ഉപയോഗിക്കുമ്പോൾ സ്മാർട്ട് വാച്ചിന്റെ സിഗ്നൽ മുന്നറിയിപ്പ് നൽകും . ഇതിനോടൊപ്പം പുകവലി നിർത്താൻ പ്രേരിപ്പിക്കുന്ന വിദഗ്ധർ രൂപകൽപ്പന ചെയ്ത മെസ്സേജുകൾ സ്മാർട്ട് വാച്ചിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനോടൊപ്പം ഉപകരണം വൈബ്രേറ്റ് ചെയ്യുകയും ചെയ്യും . ഇതോടൊപ്പം ഒരാൾ എത്ര സിഗരറ്റ് വലിക്കും എന്നതിന്റെ കണക്കുകളും എത്ര എണ്ണം ഉപയോഗിച്ചെന്നും ഉപേക്ഷിച്ചെന്നും തുടങ്ങിയ കാര്യങ്ങളും സോഫ്റ്റ്വെയർ ശേഖരിച്ചിട്ടുണ്ട്. പുകവലിക്കുന്നവർക്ക് തങ്ങളെ കുറിച്ച് ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ വിവരങ്ങൾ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ സമയത്തുള്ള ഇത്തരം ഇടപെടലുകൾ നിർണായകമാണെന്നാണ് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ പുകയില, മദ്യം ഗവേഷണ ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്ന ഡോ . ക്രിസ് സ്റ്റോൺ പറഞ്ഞു . പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇടയിൽ നടത്തിയ പഠനത്തിൽ 66 ശതമാനം ആളുകളും സ്മാർട്ട് വാച്ച് ഉപയോഗിച്ചുള്ള പുകവലി നിർത്താനുള്ള ആപ്ലിക്കേഷൻ പ്രയോജനപ്രദമാണെന്നാണ് അഭിപ്രായപ്പെട്ടത്. പങ്കെടുത്തവരിൽ 61 ശതമാനം പേരും ആപ്ലിക്കേഷനിലൂടെ തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ടു. പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിന് സ്മാർട്ട് വാച്ചുകൾ ഉപയോഗപ്രദമായ ഒരു മാർഗമാണെന്ന് ഈ പഠനം കാണിക്കുന്നുവെന്നും എന്നാൽ അവ എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ് എന്നും ക്യാൻസർ റിസർച്ച് യുകെയിലെ പോളിസി മാനേജർ അലിസെ ഫ്രോഗൽ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ചികിത്സയിൽ നേരിയ ആശ്വാസം പകരുന്ന കണക്കുകളാണ് എൻഎച്ച്എസിൽ നിന്ന് പുറത്തു വരുന്നത്. വിവിധ ക്യാൻസർ രോഗങ്ങളുടെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിൽ രാജ്യം നിർണ്ണായകമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് . പ്രാരംഭഘട്ടത്തിൽ ക്യാൻസർ നിർണ്ണയം നടത്തിയ രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് എത്തിയതായി എൻഎച്ച്എസിലെ കണക്കുകൾ കാണിക്കുന്നു.
ഏറ്റവും സാധാരണയായി ഉണ്ടാകുന്ന 13 ഇനം ക്യാൻസറുകളിൽ രോഗനിർണ്ണയം നടത്തിയവരിൽ 58.7 ശതമാനം പേരും അവരുടെ രോഗത്തിൻറെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയിരുന്നു . 2023 സെപ്റ്റംബറിലെയും 2024 ഓഗസ്റ്റിലെയും കണക്കുകളാണിത്. ഇത് രോഗികളുടെ അതിജീവന സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു . പാൻഡമിക്കിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്നു ശതമാനം കൂടുതലാണ് ഈ കണക്കുകൾ.
പൊതു ബോധവൽക്കരണ ക്യാമ്പെയ്നുകളുടെയും പുതിയ സ്ക്രീനിംഗ് രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ക്യാൻസർ നിർണ്ണയത്തിൽ ഈ പുരോഗതി കൈവരിക്കാനുള്ള കാരണമെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ രോഗനിർണ്ണയം നടത്തിയവരിൽ വേഗത്തിൽ ചികിത്സ എത്തിക്കുന്ന കാര്യത്തിൽ എൻഎച്ച്എസ് കഷ്ടപ്പെടുകയാണ്. രോഗനിർണ്ണയം നടത്തിയവരിൽ മൂന്നിൽ ഒരാൾക്ക് അടിയന്തിര ചികിത്സ ലഭിക്കുന്നതിന് 62 ദിവസത്തിൽ കൂടുതൽ ആണ് ഇപ്പോൾ കാത്തിരിക്കേണ്ടി വരുന്നത്. ശ്വാസകോശം, കരൾ ക്യാൻസർ രോഗങ്ങൾ കണ്ടെത്താനായി മൊബൈൽ സ്ക്രീനിങ് പ്രോഗ്രാമുകൾ പോലുള്ള സംരംഭങ്ങൾ നടപ്പിലാക്കിയത് വലിയ മാറ്റമുണ്ടാക്കിയതായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ദേശീയ ക്യാൻസർ ഡയറക്ടർ ഡാം കാലി പാമർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തുടനീളം താപനില കുറയുന്നതിനാൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച അടുത്ത മൂന്നു ദിവസത്തേയ്ക്ക് ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനം, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നൽകിയിരുന്നു. മോശം കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരും എന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.
നിലവിലെ വാണിംഗ് അടുത്ത തിങ്കളാഴ്ച 9 മണിവരെ നിലനിൽക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഴികയുള്ള എല്ലാ പ്രദേശങ്ങളിലും വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സതേൺ സ്കോട്ട്ലന്റിന്റെ വിവിധ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധിക്കും. ഈയാഴ്ച അവസാനത്തോടെ മിഡ്ലാൻഡ്സ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളിൽ ഏകദേശം 5 സെൻറീമീറ്റർ വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
സ്കോട്ട് ലൻഡിന്റെയും നോർത്തേൺ അയർലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ ഇന്നുമുതൽ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. കനത്ത മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കവും യുകെയിൽ ഉടനീളം ഉള്ള പുതുവത്സര ആഘോഷങ്ങളെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും ബോൾട്ടൺ, ഡിഡ്സ്ബെറി, സൗത്ത് ആൻഡ് നോർത്ത് മാഞ്ചസ്റ്റർ, സ്റ്റാലിബ്രിഡ്ജ് എന്നീ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ചെഷയറിലെ ബ്രിഡ്ജ് വാട്ടർ കനാൽ ബാങ്കുകൾ തകർന്നതിനെ തുടർന്ന് റോഡ് അടച്ചിട്ടിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ മാത്രം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഏകദേശം 90 മില്ലിമീറ്റർ മഴയാണ്. നോർത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്ററിൽ അധികം വരെ മഴ രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ജയിലുകളിൽ മയക്കുമരുന്നുമായെത്തുന്ന ഡ്രോണുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള ഡ്രോണുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കുവാൻ ജയിലുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പണം അത്യാവശ്യമാണെന്ന് കോമൺസ് കമ്മിറ്റി തലവൻ കഴിഞ്ഞദിവസം വ്യക്തമാക്കി. 2024 ഒക്ടോബർ അവസാനം വരെയുള്ള 10 മാസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ 1,296 ഡ്രോൺ സംഭവങ്ങൾ നടന്നതായി ഗാർഡിയൻ പത്രം നടത്തിയ വിവരാവകാശ അഭ്യർത്ഥന കണ്ടെത്തി. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇവയെന്ന് കോമൺസ് ജസ്റ്റിസ് കമ്മിറ്റി ലേബർ ചെയർ ആൻഡി സ്ലോട്ടർ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരും ജയിൽ സുരക്ഷ ക്രമീകരിക്കുന്നവരെക്കാൾ വളരെയധികം മുൻപിൽ ആണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്, ഭൂരിഭാഗം ഡെലിവറികളും നടക്കുന്നതിനാൽ, യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ് എന്നതാണ് യാഥാർത്ഥ്യം.
ജയിലിലെ മയക്കുമരുന്ന് കച്ചവടം ലാഭകരമായതിനാൽ, ഉയർന്ന വൈദഗ്ധ്യമുള്ള ഡ്രോൺ പൈലറ്റുമാരെ ആണ് ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. അനേകായിരം പൗണ്ട് വിലമതിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ഡ്രോണുകൾക്ക് ഒരു മീറ്റർ വീതിയും തെർമൽ ഇമേജിംഗ് സൗകര്യവുമുണ്ട്. ഇത് ഇരുട്ടിൻ്റെ മറവിൽ നിരവധി കിലോഗ്രാം അനധികൃത സാധനങ്ങൾ കടത്താൻ ക്രിമിനൽ സംഘങ്ങളെ അനുവദിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജയിലിന്റെ 400 മീറ്റർ പരിസരപ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇവയെ കാറ്റിൽ പറത്തിയാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ജയിലിൽ സുരക്ഷാ സംവിധാനങ്ങളിൽ ശക്തമായ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.
കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.
സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാ ബ്രിട്ടീഷുകാർക്കും കെയർ സ്റ്റാർമർ പുതുവത്സരാശംസകൾ നേർന്നു. 2024 – നെ മാറ്റത്തിന്റെ വർഷം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജൂലൈ 4 ൻ്റെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിനെ നയിക്കുന്ന കെയർ സ്റ്റാർമർ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണം എത്തി ചേരാനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നതായി പ്രധാനമന്ത്രി രാഷ്ട്രത്തോടായി പറഞ്ഞു.
ഡൗണിങ് സ്ട്രീറ്റിൽ ഏകദേശം 6 മാസത്തെ സമയം പൂർത്തിയാകുമ്പോൾ ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും കടുത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പുതുവത്സര സന്ദേശം കടുത്ത ശുഭാപ്തി വിശ്വാസം പുലർത്തുന്നതായിരുന്നു. മിനിമം വേതനം റെക്കോർഡ് നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത് സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനാ പട്ടികയുടെ മുൻപന്തിയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1.5 ദശലക്ഷം പുതിയ വീടുകളുടെ നിർമ്മാണത്തെ കുറിച്ച് പുതുവത്സര ദിന സന്ദേശത്തിൽ കെയർ സ്റ്റാർമർ എടുത്തു പറഞ്ഞു.
എന്നാൽ ബ്രിട്ടന്റെ സമ്പദ് രംഗത്ത് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള വാർത്തകളാണ് ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ലേബർ സർക്കാർ നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പൂജ്യം വളർച്ചയാണ് നേടിയത് എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലേറെ വർഷം തോറും വളരുമ്പോൾ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കുറയുകയാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉണർത്തുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്ന ബ്രെക്സിറ്റ് ആണ് ബ്രിട്ടന്റെ സാമ്പത്തിക വളർച്ചയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ലോകത്തിലെ സകല വൻകിട കമ്പനികളുടെയും യൂറോപ്പിലെ ആസ്ഥാനം ലണ്ടനായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം മിക്ക കമ്പനികളുടെയും ആസ്ഥാനം ലണ്ടനിൽ നിന്ന് മാറുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്തു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് ജോലിക്കായി എത്തുന്നവരോടുള്ള ഇഷ്ടക്കേടായിരുന്നു ബ്രെക്സിറ്റിലേയ്ക്ക് നയിച്ച പ്രധാന ചേതോവികാരം. എന്നാൽ നിലവിൽ കൃഷിപ്പണി പോലുള്ള പല ജോലികൾക്കും ബ്രിട്ടനിൽ ആളെ കിട്ടാനില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് കൂടാതെ ബ്രെക്സിറ്റിന്റെ അനന്തര ഫലമായി ബ്രിട്ടനിൽ സർവ്വ സാധനത്തിനും വില ഇരട്ടിയാവുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവർഷ പുലരിയിൽ യുകെയിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തിൽ വർദ്ധനവ് നിലവിൽ വരും. സർക്കാരിൻറെ പുതിയ വാല്യൂ ആഡഡ് ടാക്സ് നിലവിൽ വരുന്നതാണ് ഇതിന് കാരണം . ഇന്ന് മുതൽ സ്വകാര്യ സ്കൂളുകൾക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. ഇതിനെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഫീസ് വർദ്ധിപ്പിച്ച് തങ്ങൾക്ക് ഉണ്ടായ അധികഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒട്ടേറെ യു കെ മലയാളികളുടെ മക്കളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത് . പുതിയ നയം മാതാപിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഫീസ് കാരണം പലരും അടുത്ത അധ്യയന വർഷം കുട്ടികളെ ഫീസ് കുറഞ്ഞ സ്കൂളുകളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു.
പുതിയ വാറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഏർപ്പെടുത്തിയതോടെ 2025 വർഷത്തിൽ മാത്രം 1.5 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2024 ഓടു കൂടി ഇത് 1.8 ബില്യൺ പൗണ്ട് ആയി ഉയരും . ഇതുവഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 6500 പുതിയ അധ്യാപകരുടെ നിയമനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നികുതി നയത്തിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പുതിയതായി സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്റ്റേറ്റ് സ്കൂളിനെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് കനത്തതോതിൽ വർദ്ധിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുമെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോശം കാലാവസ്ഥയെ തുടർന്ന് യുകെയിൽ ഉടനീളമുള്ള പുതുവത്സര പരിപാടികൾ റദ്ദാക്കി. എന്നാൽ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉള്ള ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുകെയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാലാവസ്ഥ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 70 മൈൽ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് പറയുന്നു. ഇതിനാൽ ഗതാഗതം വൈകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
നോർത്ത് യോർക്ക് ഷെയറിലെ ബ്ലാക്ക്പൂൾ, ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, റിപ്പൺ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ മോശം കാലാവസ്ഥയെ തുടർന്ന് വെടിക്കെട്ട് പ്രദർശനങ്ങൾ പോലുള്ള ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പൊതുജന സുരക്ഷയെ മുൻനിർത്തി എഡിൻബർഗിലെ ന്യൂ ഇയർ ആഘോഷങ്ങളും റദ്ദാക്കി. എഡിൻബർഗിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളോട് പരിപാടിയുടെ സംഘാടകർ ക്ഷമാപണം നടത്തി. അതേസമയം ആഘോഷങ്ങൾ റദ്ദാക്കിയത് ശരിയായ തീരുമാനം ആണെന്ന് സ്കോട്ട് ലന്റിന്റെ സാംസ്കാരിക സെക്രട്ടറി ആംഗസ് റോബർട്ട്സൺ പറഞ്ഞു.
ശക്തമായ കാറ്റ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതിന് പിന്നാലെയാണ് ബ്ലാക്ക് പൂളിലെ വെടിക്കെട്ട് പരിപാടികൾ റദ്ദാക്കിയത്. പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന പ്രൊജക്ഷൻ ഉൾപ്പെടെയുള്ള മറ്റു പരിപാടികൾ മുടക്കമില്ലാതെ തന്നെ നടക്കും. കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും ലണ്ടനിലെ വെടിക്കെട്ട് ആഘോഷങ്ങൾ അർദ്ധരാത്രിയോടെ മുന്നോട്ടുപോകുമെന്ന് ലണ്ടൻ മേയറുടെ വക്താവ് അറിയിച്ചു. മാഞ്ചസ്റ്ററിലെ വെടിക്കെട്ട് പരിപാടികൾ മാറ്റിയെങ്കിലും മറ്റ് ആഘോഷങ്ങൾ അറിയിച്ചത് പോലെ തന്നെ നടക്കും.