ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെത്തി അകാലത്തിൽ നിര്യാതയായ ടീന മോൾ സക്കറിയയ്ക്ക് യുകെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയ ക്യാൻസർ രോഗത്തെ തുടർന്നാണ് മരണമടഞ്ഞത്. ബര്‍സലേം സെന്റ്: ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 30 വരെ നടന്ന പൊതു ദർശനത്തിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിച്ചു.
വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.
തുടർനടപടികൾ പൂർത്തിയാക്കി മൃതസംസ്കാരം നാട്ടിൽ വച്ച് നടത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് പിന്നാലെ ആയിരത്തിലധികം തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. എന്നാൽ സർക്കാരിൻെറ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സർ മാർക്ക് റൗളി. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി തടവുകാരെ നേരത്തെ മോചിപ്പിക്കുന്നത് പോലീസിന്റെ ജോലിഭാരം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മോചിപ്പിക്കപ്പെട്ട തടവുകാർ വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത ആണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സർക്കാരിൻെറ പുതിയ നയം അനുസരിച്ച്, ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ഒന്ന് മുതൽ നാല് വർഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. എന്നാൽ പോലീസിംഗിൽ അതിന്റെ സ്വാധീനം വിശകലനം ചെയ്യാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി നടപ്പിലാക്കിയിരുന്ന ചെലവുചുരുക്കൽ വെട്ടിക്കുറയ്ക്കലുകളിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന പോലീസ് സേനയെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് സർ മാർക്ക് റൗളി പറയുന്നു.
MI5, നാഷണൽ ക്രൈം ഏജൻസി എന്നിവയുടെ മേധാവികൾക്കൊപ്പം, റൗളി നീതിന്യായ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അടിയന്തര മോചനങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ജയിൽ മന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ഏകദേശം 1,400 ജയിൽ സ്ഥലങ്ങളിലെ പ്രതികളെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിക്കുകയായിരുന്നു. ഇതിൻ പ്രകാരം പരോൾ ബോർഡ് അവലോകനം കൂടാതെ ചില കുറ്റവാളികളെ നേരത്തെ വിട്ടയക്കും. ഇതിൽ, അപകടസാധ്യതയുള്ളവരെയോ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയോ ഒഴിവാക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ വിജയം കണ്ടു. നെസ്‌ലെ ഉൾപ്പെടെ യുകെയിൽ ഉടനീളമുള്ള വിവിധ കമ്പനികൾ എഐയുടെ സഹായത്തോടെ ഭക്ഷണം പുനർ വിതരണം ചെയ്യുന്നത് നടപ്പിലാക്കുന്നതിലൂടെയാണ് ഇത് സാധിച്ചിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ ഈ ടൂൾ ഉപയോഗിക്കുന്നതിലൂടെ ഭക്ഷണം പാഴാക്കുന്നത് 87 ശതമാനത്തിന്റെ കുറവു വരെയാണ് ഉണ്ടായത്.
പൈലറ്റ് സ്കീം നടപ്പിലാക്കിയപ്പോൾ 700 ടൺ വരെ ഗുണനിലവാരമുള്ള മികച്ച ഭക്ഷണം ലാഭിക്കാൻ കഴിഞ്ഞതായി നെസ്‌ലെ പറഞ്ഞു. ഇത് ഏകദേശം 1.5 മില്യൺ പൗണ്ട് വിലമതിക്കുന്നതാണ്. യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ ടൂൾ ഉപയോഗിക്കുന്നത് പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പല ഭക്ഷണപദാർത്ഥങ്ങളുടെയും എക്സ്പയറി ഡേറ്റ് ചെറിയ കാലയളവിലേയ്ക്കുള്ള താണ്. ഇത് എഐയുടെ സഹായത്തോടെ വിദഗ്ധമായി പുനർ വിതരണം നടപ്പിലാക്കുന്നതിലൂടെയാണ് ഭക്ഷണ ഉത്പന്നങ്ങൾ പാഴാകുന്നത് തടയാൻ സാധിക്കുന്നത്. വ്യത്യസ്ത നിർമ്മാതാക്കളുമായി നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, അടുത്ത വർഷം മാർച്ചോടെ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളം
ഈ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
സർക്കാർ ഏജൻസിയിലെ ഇന്നോവേറ്റ് യു കെ യുടെ ധനസഹായത്തോടെയാണ് AI ടൂൾ വികസിപ്പിച്ചത്. ഈ Al ടൂൾ വികസിപ്പിക്കാനായി 1.9 മില്യൺ പൗണ്ട് ആണ് ഗ്രാൻഡ് ആയി നൽകിയത്. യുകെയിലുടനീളമുള്ള ഭക്ഷ്യ സ്രോതസ്സിംഗും വിതരണവും പരിവർത്തനം ചെയ്യുക, മാലിന്യം കുറയ്ക്കുക, കാർബൺ ഉദ്‌വമനം കുറയ്ക്കുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡാറ്റാ ഇക്കണോമി ഡയറക്ടർ എസ്ര കസപോഗ്ലു പറഞ്ഞു. 10 ബില്യൺ ഭക്ഷണത്തിന് തുല്യമായ ഏകദേശം 4.6 മില്യൺ ടൺ ഭക്ഷ്യയോഗ്യമായ ഭക്ഷണം യുകെയിൽ ഓരോ വർഷവും പാഴാക്കപ്പെടുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലുടനീളമുള്ള 8,000-ത്തിലധികം ചാരിറ്റികൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ വലിയ മാറ്റമുണ്ടാക്കുമെന്ന് ചാരിറ്റിയായ ഫെയർഷെയറിലെ ഭക്ഷ്യ ഡയറക്ടർ സൈമൺ മില്ലാർഡ് പറഞ്ഞു.
ലിവർപൂളിൽ എഫ്സിയുടെ വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അപകടം ഉണ്ടായ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ അറസ്റ്റ് ചെയ്തു. ലിവർപൂൾ നഗരമധ്യത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ വെസ്റ്റ് ഡെർബി പ്രദേശത്ത് നിന്നുള്ള 53 വയസ്സുള്ള ആളെ ആണ് അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് 65 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കരൺ ജൗണ്ട്രിൽ പറഞ്ഞു. പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ തുടരുകയാണ് . ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുമെന്ന് സൂചന നൽകുന്ന ഒരു ഇന്റലിജൻസും ലഭിച്ചിരുന്നില്ലെന്നും ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, സംഭവം തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് വിവരങ്ങൾ ഉള്ള ആരും ഇത് ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും പകരം വിവരങ്ങൾ പോലീസിന് കൈമാറണമെന്നും സേന ആവശ്യപ്പെട്ടു.
ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നി പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് പ്രതി. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.
നേർത്ത ലോഹത്തിലോ പ്ലാസ്റ്റിക് കപ്പിലോ പൊതിഞ്ഞിരിക്കുന്ന വൃത്താകൃതിയിലുള്ള മെഴുകുതിരിയാണ് ടീ ലൈറ്റ്. പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഇവ പലപ്പോഴും അലങ്കാരത്തിനായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നു. മിക്ക വീടുകളിലും സുപരിചിതമായ ടീ ലൈറ്റ് പൊട്ടിത്തെറിച്ച് സതാംപ്ടണിനടുത്തുള്ള ചാൻഡലേഴ്സ് ഫോർഡിൽ നിന്നുള്ള 52 കാരിക്ക് സെക്കന്റ് ഡിഗ്രി പൊള്ളലേറ്റിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയായ മാർണി ഹോബ്സിന്റെ മുഖത്ത് ഹോം ബാർഗെയിൻസിൽ നിന്നുള്ള ഒരു ടീലൈറ്റ് മെഴുകുതിരി പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റത്.
അപകടം ഉണ്ടായതിന് പിന്നാലെ മാർണി ഹോബ്സിനെ വിൻചെസ്റ്റർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉടനെ എത്തിച്ചു. സംഭവത്തിന് പിന്നാലെ ഏഴ് ആഴ്ചകൾക്കുശേഷം, ഹോം ബാർഗെയിൻസ് അപകടത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മാർണി ആവിശ്യപ്പെട്ടിരിക്കുകയാണ്. മാർച്ചിൽ ഈസ്റ്റ്ലീ സ്റ്റോറിൽ നിന്ന് ഏകദേശം £2.50 ന് 25 ടീലൈറ്റുകളുടെ ഒരു പായ്ക്ക് വാങ്ങിയ മാർണി ഹോബ്‌സ് ഏപ്രിൽ 2 ന് ഒരെണ്ണം ഉപയോഗിക്കുകയായിരുന്നു. മുഖത്തേയ്ക്കും നെഞ്ചിലേക്കും ചൂടുള്ള മെഴുക് തെറിച്ചു വീഴുകയായിരുന്നു എന്ന് അവർ പറയുന്നു. എ&ഇയിൽ എത്തിയ ഉടനെ, അധികൃതർ ഇവർക്ക് വേണ്ട ചികിത്സ നൽകി.
അപകടം ഉണ്ടായതിന് പിന്നാലെ ഏപ്രിൽ 4 ന് മാർണി ഹോബ്‌സ് ഹോം ബാർഗെയിൻസ് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് ടീലൈറ്റുകളുടെ സുരക്ഷയെ കുറിച്ച് അന്വേഷണം അഭ്യർത്ഥിച്ചു. ഉത്പന്നത്തിന്റെ ഉയർന്ന വിൽപന ഉണ്ടായിരുന്നിട്ടും ഇത്തരത്തിലുള്ള ആദ്യത്തെ പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സഹായം നൽകാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഉപഭോക്തൃ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്നും ഉൽപ്പന്നം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഹോം ബാർഗെയിൻസ് പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലും അയർലണ്ടിലും വൻ നിക്ഷേപങ്ങൾ നടത്താൻ കെ എഫ് സി പദ്ധതി ഇടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 1.5 ബില്യൺ പൗണ്ടിന്റെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇത് മൂലം ബ്രിട്ടനിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കൻ ആൻഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വർഷത്തിനുള്ളിൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കെ എഫ് സി യുകെയിലെ പ്രവർത്തനങ്ങളുടെ 60 വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളർത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കൻ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയർലൻഡിലും 500 പുതിയ റെസ്റ്റോറന്റുകൾ തുറക്കുന്നതിന് 466 മില്യൺ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200 ലധികം റസ്റ്റോറന്റുകൾ നവീകരിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കമ്പനി വിപുലീകരണ, നവീകരണ പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുകെയിലെയും അയർലൻഡിലെയും ബിസിനസിലും വിതരണ ശൃംഖലയിലുമായി 7,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറഞ്ഞു. യുകെ ഫ്രൈഡ് ചിക്കൻ വിപണി പ്രതിവർഷം £3.1 ബില്യൺ മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്‌സ്റ്റോപ്പ്, ഡേവ്‌സ് ഹോട്ട് ചിക്കൻ, സ്ലിം ചിക്കൻസ് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ പുതിയ കമ്പനികൾ ഈ മേഖലയിൽ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെഎഫ്‌സിയും അതിന്റെ 27 ഫ്രാഞ്ചൈസി പങ്കാളികളും യുകെയിലും അയർലൻഡിലും മൊത്തം 33,500 പേർക്കാണ് ജോലി നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവൽ 7) അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ 21 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. അതായത് ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകൾക്ക് ഇനി തൊഴിലുടമകൾ പൂർണ്ണ ധനസഹായം നൽകേണ്ടതായി വരും. 21 വയസ്സിന് താഴെയുള്ളവർക്ക് കൂടുതൽ പരിശീലന അവസരങ്ങൾ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഈ നടപടി നിരവധി വിമർശനങ്ങൾ ഇപ്പോൾ നേരിടുന്നുണ്ട്.
നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എൻ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുർബലപ്പെടുത്തും എന്നും അവർ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ 16 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് അപ്രന്റീസ്ഷിപ്പുകൾ ലഭ്യമാണ്. ജോലിയിലെ പ്രായോഗിക പരിശീലനവും പഠനവും ഇതിൽ ഉൾപ്പെടുന്നു. ലെവൽ അനുസരിച്ച് ഇവ പൂർത്തിയാക്കാൻ ഒന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കും.
ലെവൽ 2 അപ്രന്റീസ്ഷിപ്പുകൾ ജിസിഎസ്ഇകൾക്ക് തുല്യമാണ്. അതേസമയം ലെവൽ 6,7 ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായി കണക്കാക്കുന്നു. നൈപുണ്യ വികസന തന്ത്രത്തിന്റെ ഭാഗമായി, യുവജനങ്ങൾക്കും വീണ്ടും പരിശീലനം ആവശ്യമുള്ളവർക്കും 120,000 പുതിയ പരിശീലന അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ബിരുദാനന്തര ബിരുദങ്ങൾ അല്ലെങ്കിൽ ബിരുദാനന്തര ബിരുദങ്ങൾക്ക് തുല്യമായ ലെവൽ 7 അപ്രന്റീസ്ഷിപ്പുകൾക്കുള്ള ധനസഹായം പിൻവലിക്കാൻ സർക്കാർ പദ്ധതിയിടുന്നതിനാൽ ഈ പ്രഖ്യാപനം വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക. അക്കൗണ്ടന്റുമാർ, ടാക്സ് അഡ്വൈസർമാർ, സോളിസിറ്റർമാർ എന്നിവരുൾപ്പെടെ വിവിധ റോളുകളിൽ പരിശീലനം നേടുന്ന ആളുകളാണ് ഈ ലെവൽ 7 അപ്രന്റീസ്ഷിപ്പുകൾ ഉപയോഗിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
താൻ ജോലി ചെയ്തിരുന്ന സ്ഥലത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് കുട്ടികളുടെ അമ്മയായ ഇന്ത്യൻ വംശജയായ യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചു. 44 വയസ്സുകാരിയായ ഹേമലത ജയപ്രകാശ് സിറ്റി സെന്റർ ആസ്ഥാനമായുള്ള നോർത്ത്വുഡ് എസ്റ്റേറ്റ് എന്ന കമ്പനിയിലാണ് 12 വർഷമായി ജോലി ചെയ്തിരുന്നത് . 2012 ൽ അക്കൗണ്ട്സ് മാനേജരായും പിന്നീട് ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും നിയമതിയായ ഹേമലത ആരെയും ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് നടത്തിയത്. കമ്പനിയിൽ ജോലി ചെയ്യുന്ന വിവിധ കാലഘട്ടത്തിൽ ഏകദേശം 166, 000 പൗണ്ട് തട്ടിയെടുത്തതായാണ് കേസ്.
2023 ഡിസംബറിൽ ആണ് കമ്പനി ഡയറക്ടർ നിൽ റഹാൻ 26000 പൗണ്ടിന്റെ വ്യത്യാസം കമ്പനി അക്കൗണ്ടുകളിൽ കണ്ടെത്തിയത്. കമ്പനിയുടെ ബിസിനസ് ക്ലൈൻഡ് അക്കൗണ്ടുകളിൽ നിന്ന് ഡസൻ കണക്കിന് നിയമവിരുദ്ധമായ ട്രാൻസ്ഫറുകൾ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് ഹേമലത തട്ടിപ്പ് നടത്തിയത്. 2018 -ൽ താൻ വാങ്ങിയ ഒരു മില്യൺ പൗണ്ടിന്റെ വിലയുള്ള വസതിയിൽ താമസിക്കുകയും എട്ട് വീടുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്ന ആളാണെന്ന് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു . കടുത്ത അത്യാഗ്രഹം മൂലമുള്ള വഞ്ചനയാണ് ഹേമലത നടത്തിയത് എന്നാണ് കോടതി പറഞ്ഞത്.
തൻറെ സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഹേമലതയ്ക്ക് രണ്ട് വർഷവും മൂന്നുമാസവും തടവാണ് ബർമിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. തൻറെ കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനും ഇന്ത്യയിലെ ബന്ധുക്കൾക്ക് അയയ്ക്കാനുമായാണ് പണം ഉപയോഗിച്ചതെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. താൻ മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നൽകിയെന്ന് ഹേമലത വിചാരണ വേളയിൽ പറഞ്ഞിരുന്നു . കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ പ്രതി ഭർത്താവും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുകെയിൽ താമസിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ എഫ്‌സി ട്രോഫി പരേഡിൽ ജനക്കൂട്ടത്തിലേയ്ക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരം നഗരമധ്യത്തിലെ വാട്ടർ സ്ട്രീറ്റിൽ നടന്ന സംഭവത്തെ തുടർന്ന് ആകെ 27 പേരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറിയ വാഹനത്തിടയിൽ 4 പേർ കുടുങ്ങിയിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ലിവർപൂൾ പ്രീമിയർ ലീഗ് നേടിയത് ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ തെരുവുകളിൽ നിരന്നിരുന്നു. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങൾ ദിവസവും കുളിക്കുന്നതിനു മുൻപ് വെള്ളം വെറുതെ പാഴാക്കി കളയാറുണ്ടോ? ഷവറിലൂടെ വെള്ളം മിനിറ്റുകളോളം ഒഴുക്കി കളയുന്ന സ്വഭാവം ബ്രിട്ടീഷുകാർക്ക് കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവന്നു . ബ്രിട്ടീഷുകാർ ഒരു വർഷം ഇങ്ങനെ 915 മില്യൺ പൗണ്ട് വരെ പാഴാക്കി കളയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
മുതിർന്നവരിൽ നടത്തിയ ഒരു സർവേയിലാണ് നിസാരമെന്ന് തോന്നുമെങ്കിലും സ്ഥിരമാകുമ്പോൾ പോക്കറ്റ് കാലിയാകുന്ന കുളി ശീലങ്ങളുടെ പിന്നാമ്പുറ കഥകൾ പുറത്തു വന്നത്. 2000 മുതിർന്നവരിൽ നടത്തിയ വിവര ശേഖരണത്തിൽ 11 മിനിറ്റ് കൂടുതലാണ് പലരും ഷവറിനടിയിൽ സമയം ചിലവഴിക്കുന്നത്. 11 മിനിറ്റ് ദൈർഘ്യമുള്ള മിക്സർ ഷവർ പ്രവർത്തിപ്പിക്കുന്നത് ഏകദേശം 132 ലിറ്റർ വെള്ളം ഉപയോഗിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സാധാരണയായി ചൂടാക്കാൻ 5.8 kWh ഊർജ്ജം ആവശ്യമാണ്. ഇതേ സമയം ഒരു ഇലക്ട്രിക് ഷവർ പ്രവർത്തിപ്പിക്കുമ്പോൾ ഏകദേശം 54 ലിറ്റർ വെള്ളം ഉപയോഗിക്കാൻ 1.9 kWh ഊർജ്ജം ആവശ്യമാണ്.
ശരീരം വൃത്തിയാക്കാൻ കുറച്ച് സമയം മാത്രമെ എടുക്കുന്നുള്ളൂവെങ്കിലും 43 ശതമാനം പേർ പതിവായി ഷവറിൽ കൂടുതൽ സമയം ചിലവഴിക്കുന്നതായി വെളിപ്പെടുത്തി. ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത് അത്യാവശ്യമാണെന്ന് പഠനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നു. കുളിക്കുമ്പോഴും മറ്റ് കാര്യങ്ങൾ ചെയ്യുമ്പോഴും പലരും ഷവറുകളും പൈപ്പുകളും തുറന്ന് ജലം പാഴാക്കുന്ന ശീലമുള്ളവരാണെന്നാണ് സർവേയിൽ വെളിപ്പെട്ടത്. ഉദാഹരണത്തിന് കുളിക്കുന്നതിനു മുൻപ് ഒന്നര മിനിറ്റ് താഴെ സമയത്ത് വെറുതെ ഷവർ തുറന്നു വയ്ക്കുന്നത് പലരുടെയും ശീലമാണ്. പല വീടുകളിലും ഇത് ശരാശരി ഏഴ് മിനിറ്റാണ് വെള്ളം പാഴാക്കുന്നതിന് കാരണമാകുന്നത്.