Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൈനയിൽ നിർമ്മിക്കുന്ന ഇ- ബൈക്കുകൾ യുകെ വിപണി പിടിച്ചടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് കയറ്റി അയക്കുന്ന ചൈനീസ് ഇലക്ട്രിക് ബൈക്കുകളുടെ താരിഫ് ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈകൊണ്ടിരുന്നു. നേരത്തെ ബ്രെക്സിറ്റിനെ തുടർന്ന് ചൈനീസ് ഇ- ബൈക്കുകൾക്ക് ബോർഡർ ടാക്സ് ചുമത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ നോൺ ഫോൾഡിങ് ഇ- ബൈക്കുകൾക്കുള്ള താരീഫ് എടുത്തു കളയാനുള്ള ശുപാർശ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് അംഗീകരിച്ചു.

ചൈനീസ് ഇ ബൈക്കുകളുടെ ഇറക്കുമതിയുടെ താരിഫ് ഒഴിവാക്കിയതിലൂടെ ഉപഭോക്താക്കൾക്ക് 200 പൗണ്ട് ലാഭിക്കാമെന്ന് താരിഫുകൾ അവലോകനം ചെയ്യുന്ന ട്രേഡ് റെമഡീസ് അതോറിറ്റി പറഞ്ഞു. എന്നാൽ നടപടികളിൽ ഇ ബൈക്കുകൾ നിർമ്മിക്കുന്ന ബ്രിട്ടീഷ് കമ്പനികൾ സന്തുഷ്ടരല്ല. നിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന ആക്ഷേപം ശക്തമാണ്. യുകെയിൽ സമാനമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ മരണമണി മുഴക്കുമെന്നാണ് ഇത്തരം കമ്പനികളുടെ പ്രതിനിധികൾ അഭിപ്രായപ്പെടുന്നത്.

ഇ – ബൈക്ക് നിർമ്മിക്കുന്ന ചൈനീസ് കമ്പനികളുടെ ബ്രിട്ടീഷ് മാർക്കറ്റിലേക്കുള്ള അധിനിവേശത്തിന് സർക്കാർ നടപടി കാരണമാകുമെന്ന് നിർമ്മാണ കമ്പനി നടത്തുന്ന സഹോദരങ്ങളായ ജെയിംസ് മെറ്റ് കാഫും ലൈലും പറഞ്ഞു. നേരത്തെ ഇവർ പോളണ്ടിലായിരുന്നു നിർമ്മാണ ഫാക്ടറി നടത്തിയിരുന്നത്. ബ്രെക്സിറ്റിന് ശേഷമാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ യുകെയിലേക്ക് മാറ്റിയത്. നിലവാരം കുറഞ്ഞ ചൈനീസ് ഇ ബൈക്കുകൾ വിപണി കൈയ്യടക്കിയതു കൊണ്ട് തങ്ങളുടെ കമ്പനി പൂട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

നിലവാരമില്ലാത്ത ഇ ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ യുകെയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചാർജ് ചെയ്യുന്ന സമയത്ത് തീപിടുത്തമുണ്ടായി ലണ്ടനിൽ രണ്ട് വീടുകൾ കത്തി നശിച്ചിരുന്നു. 2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.

കൊച്ചി : പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭമായി. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദംബിക കൃഷ്ണൻ നിർമ്മിക്കുന്ന നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന സിനിമ കതിരവൻ . മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായനാകുന്നു ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൂടാതെ ഹിന്ദി , തമിഴ് ചിത്രങ്ങളിലെ താരങ്ങളും അഭിനയിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ഓണത്തിന് തിയേറ്ററിൽ എത്തും. കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.

എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.

ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്‌ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.

വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വളരെ അധികം ആളുകൾ ഓൺലൈൻ ആയി സിനിമകൾ കാണാൻ ഉപയോഗിക്കുന്ന ഒ ടി ടി പ്ലാറ്റ് ഫോം ആണ് നെറ്റ്ഫ്ലിക്‌സ്. മികച്ച മലയാള സിനിമകളും വെബ് സീരീസുകളും ഉള്ളതുകൊണ്ട് യുകെയിലെ മലയാളികളുടെ ഇടയിലും നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നിട്ടും നെറ്റ്ഫ്ലിക്‌സ് അവരുടെ സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഉയർത്തിയത് സിനിമാപ്രേമികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

പ്രതിമാസം 18 ശതമാനം വർദ്ധനവ് ആണ് നെറ്റ്ഫ്ലിക്‌സ് നടപ്പാക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാതെ സ്ട്രീമിംഗ് സേവനം ലഭിക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് സബ്സ്ക്രിപ്ഷന്റെ വില 2 പൗണ്ട് വർദ്ധിപ്പിച്ച് പ്രതിമാസം 12.99 പൗണ്ട് ആക്കി. നെറ്റ്ഫ്ലിക്‌സിൻ്റെ മറ്റ് പാക്കേജുകളിലും സമാനമായ രീതിയിലുള്ള വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. 2023 ഒക്ടോബർ മാസത്തിലാണ് നെറ്റ്ഫ്ലിക്‌സ് യുകെയിൽ അവസാനമായി വില വർദ്ധനവ് നടപ്പിലാക്കിയത്.

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനാണ് സബ്സ്ക്രിപ്ഷൻ ചാർജ്ജ് വർധിപ്പിച്ചതെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞമാസം യുഎസും കാനഡയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സബ്സ്ക്രിപ്ഷൻ ചാർജുകൾ ഉയർത്തിയിരുന്നു. യുകെയിൽ പരസ്യങ്ങളോടുകൂടിയ ഒരു സാധാരണ സബ്‌സ്‌ക്രിപ്‌ഷൻ്റെ വില പ്രതിമാസം £1 മുതൽ £5.99 വരെയാണ് ഉയർന്നത് . ഏറ്റവും ചെലവേറിയ “പ്രീമിയം” ശ്രേണിയും £1 മുതൽ £18.99 വരെ കൂടി . പുതിയതായി അംഗങ്ങളെ ചേർക്കുന്നതിനുള്ള ചിലവും കൂട്ടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്‌സിൻ്റെ എതിരാളികളായ ഡിസ്‌നി+, സ്‌പോട്ടിഫൈ, പാരാമൗണ്ട്+ എന്നിവ കഴിഞ്ഞ വർഷം വില വർദ്ധിപ്പിച്ചിരുന്നു . വിലക്കയറ്റം ഉപഭോക്താക്കളെ കടുത്ത രീതിയിൽ നിരാശാജനകമാക്കുന്നെന്നും അവർ സബ്സ്ക്രിപ്ഷൻ പുതുക്കാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പിപി ഫോർസൈറ്റിലെ ടെക്‌നോളജി അനലിസ്റ്റായ പൗലോ പെസ്‌കറ്റോർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) എടുത്ത് കൊണ്ട് ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ചെയ്യാൻ യുകെ സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചപ്പോഴും, കമ്പനി വെബ്‌സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” പറയുന്നു.

അതേസമയം, ഹോം ഓഫീസും പ്രസ്‌തുത വിഷയത്തോട് പ്രതികരിക്കൻ വിസമ്മതിച്ചു. പ്രൈവസി ഇൻ്റർനാഷണൽ യുകെ സർക്കാരിൻെറ ഈ നീക്കം വ്യക്തിപരമായ വിവാരങ്ങളിലേക്കുള്ള ചൂഷണം ആണെന്ന് പറഞ്ഞു. ആപ്പിളിൻ്റെ “അഡ്വാൻസ്‌ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വിവരങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്, അതായത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. എഡിപി ഒരു ഓപ്റ്റ്-ഇൻ സേവനമാണ്. ഇത് സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും എല്ലാ ഉപയോക്താക്കളും ഇവ സജീവമാക്കുന്നില്ല. ഇത്തരക്കാർക്ക് അക്കൗണ്ട് ആക്‌സസ്സ് നഷ്‌ടപ്പെട്ടാൽ ഡാറ്റ വീണ്ടെടുക്കാനും സാധിക്കാറില്ല.

ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു എൻട്രി പോയിൻ്റ് സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാർ മുമ്പ് സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നുവെങ്കിലും ആപ്പിൾ നിരസിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഭവന വിലകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ ശരാശരി പ്രോപ്പർട്ടി വില 299,138 പൗണ്ട് ആയി ആണ് ഉയർന്നത് . ഇത് ഭവന വില നിലവാരത്തിലെ റെക്കോർഡ് ആണെന്ന് ഹാലി ഫാക്സ് പറഞ്ഞു. ഡിസംബറിൽ ഭവന വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.


ബഡ്ജറ്റിലെ നിർദ്ദേശം അനുസരിച്ച് ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി കൂടും. ഇതിനെ മുന്നിൽ കണ്ട് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിച്ചതാണ് വില കുതിച്ചുയരുന്നതിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ഈ വർഷം ഏപ്രിലിൽ അവസാനിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലെ ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. വീട് വാങ്ങുന്നവർ ഇപ്പോൾ 250,000 പൗണ്ടിന് പകരം 125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതായി വരും .


നിലവിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 425,000 പൗണ്ട് വരെയുള്ള ഭവനങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. എന്നാൽ ഈ വില പരുധി ഏപ്രിൽ മാസം മുതൽ 300,000 പൗണ്ട് ആയി കുറയും. നിലവിൽ വീട് വാങ്ങുന്നതിന് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന സ്ഥലം ലണ്ടനാണ്. ലണ്ടനിൽ ശരാശരി നിലവിൽ 548288 പൗണ്ട് ആണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനം വർദ്ധനവ് ആണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 4.50 ശതമാനമായി കുറച്ചിരുന്നു. പലിശ നിരക്ക് കുറച്ചത് കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് വീണ്ടും ഭവന വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങുമുള്ള ആംഗ്ലിക്കൻ സഭയുടെ നേതൃസ്ഥാനത്തേയ്ക്ക് വേണ്ടി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് സഭാ നേതൃത്വം അഭ്യർത്ഥിച്ചു. അടുത്ത കാന്റർബറി ആർച്ച് ബിഷപ്പ് ആരെന്നുള്ള ചർച്ചകൾ ശക്തമാകുന്നതിനിടയാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ജസ്റ്റിൻ വെൽബി രാജിവച്ചതിനെ തുടർന്ന് ആണ് കാന്റർബറി ആർച്ച് ബിഷപ്പ് പദവിയിൽ ഒഴിവ് വന്നത്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഒരാളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് ജനുവരിയിൽ വെൽബി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിർന്ന പദവി ഉപേക്ഷിക്കേണ്ടതായി വന്നത് . സഭയിലോ ആംഗ്ലിക്കൻ കൂട്ടായ്മയിലെ മറ്റെവിടെയെങ്കിലുമോ ശുശ്രൂഷയിൽ മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിക്കുന്നവരായിരിക്കും സ്ഥാനാർത്ഥികൾ ആകുന്നത്. 30 വയസ്സിന് മുകളിലും 70 വയസ്സിന് താഴെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ആർച്ച് ബിഷപ്പിനെ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാപനമായ ക്രൗൺ നോമിനേഷൻസ് കമ്മീഷന് (CNC) പേരുകൾ സമർപ്പിക്കാം.

ആളുകൾക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ട് വെബ്‌സൈറ്റിൽ അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാം. കാന്റർബറിയിലെ അടുത്ത ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്ന 20 അംഗ സിഎൻസി പാനൽ ഇതുവരെ ഔപചാരികമായി രൂപീകരിച്ചിട്ടില്ല. ആദ്യമായി വിദേശത്തുള്ള ആംഗ്ലിക്കൻ സഭയിൽ താമസിക്കുന്ന അഞ്ച് അംഗങ്ങളെ ഇതിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് 17 വോട്ടിംഗ് അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ വോട്ടുകൾ ആവശ്യമാണ്. തുടർന്ന് പേര് പ്രധാനമന്ത്രിക്ക് നൽകും.അദ്ദേഹം അത് രാജാവിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എൻ എച്ച് എസിൽ ദന്ത വിഭാഗത്തിൽ ഉണ്ടായ പ്രതിസന്ധി മൂലം ചികിത്സയ്ക്കായി രോഗികൾ കൊടും തണുപ്പിൽ തെരുവിൽ ക്യൂ നിൽക്കേണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. ബ്രിസ്റ്റോളിലെ ഒരു ഡെന്റൽ ക്ലിനിക്കിന്റെ മുൻപിലാണ് രോഗികൾ ചികിത്സയ്ക്കായി തെരുവിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. നിരവധി മൈലുകൾ സഞ്ചരിച്ചാണ് വീട്ടിൽ നിന്നും ഇവർ ഇവിടേയ്ക്കായി എത്തുന്നതെന്നും, ചിലർക്ക് ജീവന് ഭീഷണിയുള്ള ഇൻഫെക്ഷനുകൾ വരെയുള്ള സാഹചര്യമുണ്ടെന്നും രോഗികൾ പറയുന്നു. ജനിച്ചതിനു ശേഷം ഇതുവരെ ദന്ത് ഡോക്ടറെ കാണാൻ സാധിക്കാത്ത കുട്ടികൾ പോലും ഇവിടെയുണ്ടെന്ന് മിറർ പത്രം റിപ്പോർട്ട് ചെയ്തു. ദന്തൽ വിഭാഗത്തിനുള്ള ടോറി ഫണ്ടിംഗ് വെട്ടിക്കുറച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് എൻ എച്ച് എസ് പരിചരണം ലഭിക്കാതെ വന്ന സാഹചര്യവും ഉണ്ടായിരുന്നു. 96% ദന്തഡോക്ടർമാരും പുതിയ എൻ എച്ച് എസ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർ ഇല്ലാതെ ആളുകൾക്ക് സ്വന്തം പല്ലുകൾ തനിയെ പറിച്ചെടുക്കേണ്ട സാഹചര്യം പോലും നിലവിലുണ്ട്. സ്വകാര്യ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ കടം വാങ്ങുകയും ചെയ്യുന്നതിന്റെ ഭയാനകമായ കഥകളും വേദനാജനകമാണ്. ഒരു വർഷം മുമ്പ്, ബ്രിസ്റ്റലിലെ സെന്റ് പോൾസ് പ്രാക്ടീസ് പുതിയ എൻ‌എച്ച്‌എസ് രോഗികൾക്കായി അനുവദിക്കപ്പെട്ടപ്പോൾ, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു.


ബ്രിസ്റ്റോളിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നു പോലും രോഗികൾ ഇവിടെ എത്തുന്നുണ്ട്. ചികിത്സയ്ക്കായി ഒരു വർഷത്തിനു മുകളിൽ കാത്തിരിക്കേണ്ടി വന്ന പലരും തങ്ങളുടെ അനുഭവങ്ങൾ മിറർ പത്രത്തോട് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ 12 മില്യണിൽ അധികം ആളുകൾക്കാണ് കഴിഞ്ഞവർഷം ദന്തചികിത്സ ലഭിക്കാതെ പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ ബഡ്ജറ്റിൽ ഏറ്റവും കുറവ് വിഹിതവും ലഭിക്കുന്നത് ഈ വിഭാഗത്തിനാണ്. അതിനാൽ തന്നെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു രാജ്യസുരക്ഷയ്ക്ക് എതിരായി ഹണി ട്രാപ്പ് അരങ്ങേറിയ സംഭവം. എന്നാൽ പത്രപ്രവർത്തകരെ ലക്ഷ്യംവെച്ച് ഹണി ട്രാപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ യുവതി തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വെളിപ്പെടുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. ലണ്ടനിൽ താമസിക്കുന്ന 30 കാരിയായ വന്യ ഗബെറോവ ആണ് ഇത്തരത്തിൽ ചാര വനിതയായി ആരോപിക്കപ്പെടുന്ന സ്ത്രീ. മൂന്ന് വർഷമായി ഇവർ ചാരവൃത്തി നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. റഷ്യ ഭരണകൂടത്തിന് താൽപര്യമുള്ള വിവരങ്ങൾ ആണ് ഇവർ സമൂഹത്തിൻറെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളിൽ നിന്ന് ചോർത്തിയത്.

2018 ലെ സാലിസ്ബറി നോവിചോക്ക് വിഷബാധയിൽ റഷ്യൻ പങ്കാളിത്തം വെളിപ്പെടുത്തിയ പത്രപ്രവർത്തകനായ ക്രിസ്റ്റോ ഗ്രോസെവുമായി അടുപ്പം സ്ഥാപിക്കാൻ ഇവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. രഹസ്യങ്ങൾ ചോർത്തുക എന്ന ലക്ഷ്യം വെച്ച് ഇവർ പത്രപ്രവർത്തകനെ പിന്തുടരുന്നതിന്റെ തെളിവുകളും കുറ്റപത്രത്തിൽ നിരത്തിയിട്ടുണ്ട്. സ്പെയിനിലെ വലൻസിയയിലേക്ക് അവർ അദ്ദേഹത്തെ പിന്തുടർന്നതായി ആരോപിക്കപ്പെടുന്നു.
അവിടെ അന്വേഷണാത്മക പത്രപ്രവർത്തന ഗ്രൂപ്പായ ബെല്ലിംഗ്കാറ്റ് സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ ഗ്രോസെവ് പങ്കെടുത്തിരുന്നു. ഷാംബാസോവിന്റെ പങ്കാളിയായ കാട്രിൻ ഇവാനോവയും അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.


എന്നാൽ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ യുവതി നിഷേധിച്ചു. ഇത്തരം സൂക്ഷ്മമായി ആസൂത്രണം ചെയ്തുവെന്ന് പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അവർ കോടതിയിൽ വാദിച്ചത്. 2021 സെപ്റ്റംബറിൽ റഷ്യൻ യുവതിയും പത്രപ്രവർത്തകനുമായി പ്രണയബന്ധത്തിന് ശ്രമിച്ചതിന്റെ വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹണിട്രാപ്പിന്റെ ഭാഗമായി, പോൺഹബ് വെബ്‌സൈറ്റിനായി ഒരു റെക്കോർഡിംഗ് നടത്താൻ റൂസെവ് ആണ് ഹണി ട്രാപ്പ് നടത്താനുള്ള നീക്കത്തിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവായി ഉന്നയിച്ചിരിക്കുന്നത്. റഷ്യൻ യുവതി ലണ്ടനിൽ ഒരു ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു. ഇതുകൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ ആളുകളുമായി സൗഹൃദവും ഉണ്ടായിരുന്നു. അവൾ ഫേസ്ബുക്കിൽ ഗ്രോസെവിന് ക്ഷണം അയച്ചതായും അവൻ വളരെ വേഗത്തിൽ സൗഹൃദം സ്വീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മറ്റൊരു പേരിൽ യുവതിയുടെ ഫോണിൽ പത്രപ്രവർത്തകന്റെ ഫോൺ നമ്പർ ഉണ്ടായിട്ടും റൂസെവിനെ അറിയില്ലെന്ന് ഗബെറോവ ആവർത്തിച്ച് നിഷേധിച്ചു. എന്നാൽ റഷ്യൻ യുവതി ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5 ശതമാനമാക്കി കുറച്ചു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനെ 7 പേർ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പലിശ നിരക്ക് കുറയ്ക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചർച്ച ചെയ്‌തതെന്നാണ്‌ അറിയാൻ സാധിച്ചത്. ലേബർ പാർട്ടി അവതരിപ്പിച്ച ബഡ്ജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതൽ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടർന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. ഇന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധിച്ചത് മിക്കവർക്കും സ്വാഗതാർഹമായ വാർത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.


നിലവിൽ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകൾ. 2022 ലെ രണ്ടാം പകുതിയിൽ 11 ശതമാനമായി ഉയർന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടർന്നാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങൾക്ക് കൂടുതൽ ഭാരം നൽകുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സർക്കാർ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .

Copyright © . All rights reserved