Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഐൽ ഓഫ് വൈറ്റിൽ പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന ഒരു ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവിടെയുള്ള വയലിൽ തകർന്ന് വീഴുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ ഹെലികോപ്റ്ററിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് ഹാംഷെയറും ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയും പറഞ്ഞു.


അപകടത്തെ തുടർന്ന് ഒരാളെ സതാംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ട്രോമ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്തിരുന്നു . നിലവിൽ ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവം ഒരു മേജർ ഇൻസിഡന്റ് ആയി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളു മായി ബന്ധപ്പെടാനും പിന്തുണ നൽകാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല ഉള്ളടക്കം ഉൾപ്പെടെയുള്ള സൈറ്റുകളുടെ ഉപയോഗം പ്രായപരുധി അനുസരിച്ച് കർശനമായി നിയന്ത്രിക്കുന്നതിനുള്ള ഓൺലൈൻ സുരക്ഷാ നിയമം യുകെ നടപ്പിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ പല കുട്ടികളും പോൺ സൈറ്റുകളിലെ പ്രായ പരിശോധന മറികടക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പ്രായ പരിശോധനകൾ മറികടക്കാൻ കുട്ടികൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) ഉപയോഗിക്കുന്നത് തടയണമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ പറഞ്ഞു. വി പി എൻ വഴി ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പരിശോധനകൾക്ക് വിധേയമാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രായപരുധി പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് പലരും ചൂഷണം ചെയ്യുന്നത്. ഓൺലൈൻ സുരക്ഷാ കാര്യക്ഷമമായി നടപ്പിലാക്കാൻ സാങ്കേതിക സംവിധാനത്തിലെ ഇത്തരം പഴുതുകൾ കൂടി നാം അടയ്ക്കേണ്ടതുണ്ടെന്ന് കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.


വിപിഎൻ വഴി ഒരു രാജ്യത്തിൻറെ നിയമങ്ങളെ മറികടക്കാൻ ഉപഭോക്താവിന് സാധിക്കും. മറ്റൊരു രാജ്യത്താണെന്ന മട്ടിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായ പരിശോധന നിർബന്ധമാക്കിയത് മറികടക്കാൻ ഇതുവഴി കഴിയും. എന്നാൽ വിപിഎന്നുകൾ നിരോധിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് ഒരു സർക്കാർ വക്താവ് പറഞ്ഞത്. പോൺഹബ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ മാസം യുകെയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ വിപിഎന്നുകളായിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഒരു റിമോട്ട് സെർവർ ഉപയോഗിച്ച് ഉപയോക്താക്കളെ വെബ്‌സൈറ്റുകളിലേക്ക് ബന്ധിപ്പിക്കുകയും അവരുടെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കുകയും ചെയ്യുന്നു, അതായത് ഇതുവഴി അവർക്ക് പ്രത്യേക സൈറ്റുകളിലോ ഉള്ളടക്കത്തിലോ ഉള്ള നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയ്പ്പ് ഉപയോഗിക്കുന്ന യുവാക്കൾ പിന്നീട് കടുത്ത പുകവലി ശീലത്തിന് അടിമകളാകുമെന്ന ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരക്കാർ പുകവലി തുടങ്ങുന്നതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അതായത് ഇ സിഗരറ്റുകൾ പുകവലിക്കാർക്കുള്ള കവാടമായി പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ആണ് ഗവേഷണത്തിൽ കണ്ടെത്തിയത്. യോർക്ക് സർവകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോൾഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തിൽ യുവാക്കൾക്ക് വേപ്പുകളുടെ വിൽപ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ നയങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

യുവാക്കളുടെ പുകവലി ശീലവും മറ്റ് ദോഷകരമായ പെരുമാറ്റങ്ങളുമായി ശക്തമായ ബന്ധമുള്ളതിനാൽ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഈ പഠനം കാണിച്ചു തരുന്നതായി റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ. റോണി ച്യൂങ് പറഞ്ഞു. ലോകമെമ്പാടും കുട്ടികൾ വെയ്പ്പിംഗ് ചെയ്യുന്നതിന്റെ വർദ്ധനവ് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുമ്പ് പറഞ്ഞിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ 11 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 20% പേർ വെയ്പ്പിംഗ് ഉപയോഗിക്കുന്നതായാണ് ഈ വർഷം ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് സമാഹരിച്ച കണക്കുകൾ കാണിക്കുന്നത്. അതായത് 2020 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വെയ്പ്പിംഗ് ഉപയോഗിക്കുന്നവരുടെ അളവ് മൂന്നിരട്ടിയായി കൂടിയിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരനെയും ഒരു പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിലുള്ള ഇന്ത്യൻ അരോമയിലാണ് വെള്ളിയാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ ലക്ഷ്യമിട്ട് തീയിട്ടതായി സംശയിക്കുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയെയും 54 വയസ്സുള്ള ഒരു പുരുഷനെയും ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

തീപിടുത്തത്തിന് പിന്നാലെ പരിക്കേറ്റ ഒരു സ്ത്രീയും പുരുഷനും ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അപകടത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒൻപതോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇതിന് പിന്നാലെ ഏകദേശം 90 മിനിട്ടോളം അഗ്നിശമന സേന പ്രയത്നിച്ചതിനൊടുവിലാണ് തീ അണയ്ക്കാനായതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് പറയുന്നു. അന്വേഷണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആവശ്യമായ വിവരങ്ങൾ അറിയുന്നവർ മുന്നോട്ട് വരണമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് റോജേഴ്സ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ബെൽഫാസ്റ്റിൽ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവം കടുത്ത ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ് . ഇതിനെ തുടർന്ന് വെള്ളിയാഴ്ച കടുത്ത ജാഗ്രതാ നിർദേശം പോലീസിന്റെ ഭാഗത്തുനിന്ന് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട 30 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സംശയാസ്പദമായ രീതിയിൽ ഒട്ടേറെ വസ്തുക്കൾ ആണ് കണ്ടെടുത്തത്. ഇവയിൽ ചിലത് വസ്തുവിൽ നിന്ന് നീക്കം ചെയ്യുകയും കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട് . ഇതിൽ സ്ഫോടക വസ്തുക്കളും തോക്കുകളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്നവരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതിനെ തുടർന്ന് താമസക്കാർക്ക് അവരുടെ വീടുകളിലേയ്ക്ക് മടങ്ങാൻ അനുവാദം നൽകുകയും പ്രദേശത്തെ റോഡുകൾ വീണ്ടും തുറക്കുകയും ചെയ്തു. 30 വയസ്സുള്ള ഒരാളെ നിരവധി കുറ്റകൃത്യങ്ങളിൽ സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും കസ്റ്റഡിയിലാണെന്നും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (പിഎസ്എൻഐ) ചീഫ് ഇൻസ്പെക്ടർ പീറ്റ് കണ്ണിംഗ്ഹാം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിറ്റ്‌ലി ബേ ഫൺഫെയറിൽ ഉണ്ടായ അപകടത്തിൽ ഒരു ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. 20 വയസ്സുള്ള ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശനിയാഴ്ച വൈറ്റ്‌ലി ബേയിലെ സ്പാനിഷ് സിറ്റിയിലേക്ക് അടിയന്തര സേവനങ്ങൾ വിളിച്ചതായി നോർത്തുംബ്രിയ പോലീസ് പറഞ്ഞു.

ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരിൽ ഒരാൾ ദാരുണമായ അപകടത്തെ തുടർന്ന് മരണമടഞ്ഞതായി ടർണേഴ്‌സ് ഫൺഫെയേഴ്സ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കൽ സ്റ്റാഫിന്റെ പരമാവധി ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, കുറച്ച് സമയത്തിന് ശേഷം ആ വ്യക്തി മരിച്ചതായി പോലീസ് അറിയിച്ചു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിനെ ബന്ധപ്പെട്ട് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവർ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ ഒട്ടേറെ ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫൺഫെയർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും എന്ന അറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രൂമിംഗ് ഗ്യാങ്‌സ് അന്വേഷണത്തെ കുറിച്ചുള്ള തന്റെ നിലപാടിനെ കുറിച്ചുള്ള ഒരു വീഡിയോ കൺസർവേറ്റീവ് എംപി റോബി മൂർ പങ്കിട്ടതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികളും ഓൺലൈൻ സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും വരുന്നതായി തുറന്ന് പറഞ്ഞ് ലേബർ എംപി അന്ന ഡിക്‌സൺ. അന്ന ഡിക്‌സൺ വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിൽ പോലീസ് ഈ സംഭവം അന്വേഷിച്ച് വരികയാണ്. കീഗ്ലിയുടെയും ഇൽക്ലിയുടെയും എംപിയായ റോബി മൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും അന്ന ഡിക്‌സൺ ആരോപിച്ചു.

തെറ്റായ കാരണങ്ങളാലാണ് അന്വേഷണത്തിനെതിരെ എംപി വോട്ട് ചെയ്തതെന്നും അന്ന ഡിക്‌സൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചതായും റോബി മൂറിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തുടക്കം മുതൽ തന്നെ അന്വേഷണത്തിന്റെ ആശയം അന്ന നിരസിക്കുന്നുണ്ടെന്നും റോബി മൂർ പറഞ്ഞു. എന്നാൽ ടോറികൾ മുൻപോട്ട് വച്ച നിർദ്ദേശം കുട്ടികളുടെ ക്ഷേമത്തിനും സ്‌കൂൾ ബില്ലിനുമുള്ള ഭേദഗതിയുമായി ബന്ധപ്പെട്ടതിനാലാണ് താൻ എതിർത്തതെന്ന് അന്ന ഡിക്‌സൺ പറഞ്ഞു.

അതേസമയം, റോബി മൂർ പുറത്ത് വിട്ട വീഡിയോയ്ക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും ഉണ്ടായതായി എംപി പറഞ്ഞു. 2025 ജനുവരിയിൽ അവതരിപ്പിച്ച കൺസർവേറ്റീവ് ഭേദഗതി, കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള , ക്ഷേമ, സ്കൂൾ ബില്ലിനെ തടയുമായിരുന്നുവെന്നും എംപി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലേയ്ക്ക് ആഞ്ഞടുത്ത് എറിൻ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് എത്തുന്നതോടെ തീരപ്രദേശങ്ങളില്‍ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ രൂപം കൊള്ളും. വാരാന്ത്യം മുഴുവൻ ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എറിന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം കാലാവസ്ഥാ നിരീക്ഷകർ നോക്കി വരികയാണ്. നിലവില്‍ കാറ്റഗറി 2 വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ്, ഇന്നലെ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് ഇപ്പോള്‍ ബ്രിട്ടനിലെത്തുന്നത്.

ശനിയാഴ്ച വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ക്രെയ്ഗ് സ്നെൽ പറയുന്നു. എറിൻ ചുഴലി കാറ്റ് യുകെയിൽ എത്തുന്നതോടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് രാജ്യത്ത് അടുക്കുന്നതിനാൽ ഈ ദിവസങ്ങളിൽ താപനില ക്രമേണ കുറവായിരിക്കും. ചൊവ്വാഴ്ച മുതൽ, ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. കടലിൽ ഉയർന്ന തീരമാലകൾക്കുള്ള സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർക്ക് RNLI സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധിക്കാലത്ത് ബീച്ചുകൾ തിരക്കേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ലൈഫ് ഗാർഡുകളില്ലാതെ തീരപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കാനും RNLI നിർദ്ദേശിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് മഹാമാരി യുകെയിലെ തൊഴിൽ ഇടങ്ങളിൽ വൻ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. ഒട്ടേറെ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം എന്നത് നടപ്പിലാക്കിയത് ലോക്ക് ഡൗൺ സമയത്താണ്. കോവിഡിനു ശേഷവും വർക്ക് ഫ്രം ഹോമിന്റെ ആലസ്യത്തിലാണ് പല ജീവനക്കാരും എന്നത് പല കമ്പനികളെയും മാറി ചിന്തിക്കുന്നതിനും പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പല ഐടി കമ്പനികളും ജീവനക്കാർക്ക് യഥേഷ്ടം വർക്ക് ഫ്രം ഹോം നൽകുന്നതിന് തടസം പറയുന്നില്ല . ഈ രീതിയിൽ ഓഫീസ് സംവിധാനങ്ങൾക്കുള്ള ചിലവ് കുറയ്ക്കാമെന്നത് കമ്പനികൾക്കും നേട്ടമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

യുകെയിൽ ഉണ്ടായ മറ്റൊരു കാതലായ മാറ്റം പല കമ്പനികളും ആഴ്ചയിലെ പ്രവർത്തി ദിനങ്ങൾ 4 ദിവസമാക്കി കുറച്ചു എന്നതാണ്. കോവിഡിന് ശേഷം യുകെയിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യുന്ന രീതിയിലേയ്ക്ക് മാറി കഴിഞ്ഞു. കോവഡിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ നാല് പ്രവർത്തി ദിനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.


നാല് ദിവസം പ്രവർത്തി ദിനമാണെന്നത് തൊഴിലാളികളെ കൂടുതൽ മികച്ചവരാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ കൂടുതൽ സമയം നൽകുന്നതിലൂടെ അവർ കൂടുതൽ ഊർജ്ജസ്വലരായി തങ്ങളുടെ ജോലികളിൽ വേഗത്തിലും കാര്യക്ഷമവും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പള നഷ്ടമില്ലാതെ കുറഞ്ഞ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നൽകണമെന്ന പ്രചാരണം നടത്തുന്ന 4 ഡേ വീക്ക് ഫൗണ്ടേഷൻ്റെ കണക്കുകൾ പ്രകാരം യുകെയിൽ മാത്രം 420 കമ്പനികളാണ് കോവിഡിനു ശേഷം പ്രവർത്തി സമയം 4 ദിവസമാക്കിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥി വിസകളുടെ എണ്ണത്തിൽ 11ശതമാനം കുറവ് ആണ് ഉണ്ടായിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ആണ് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നതിന് കാരണമായത്.

വ്യാഴാഴ്ച പുറത്തിറക്കിയ ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ബിരുദാനന്തര കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. 2025 ജൂണിൽ അവസാനിച്ച വർഷത്തിൽ 98,014 വിസ ഗ്രാന്റുകൾ ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 99,919 വിസ ഗ്രാന്റുകൾ നേടിയിരുന്നു. ചൈനീസ് വിസ ഗ്രാന്റുകൾ ഇതിന് തൊട്ടുപിന്നിലാണ്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് യഥാക്രമം 11 ശതമാനവും 7 ശതമാനവും കുറവുണ്ടായി. വരും വർഷങ്ങളിലും സ്റ്റുഡൻറ് വിസ അപേക്ഷകരിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം യുകെയിൽ തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 മുതൽ തടങ്കലിൽ കഴിയുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ അൽബേനിയക്കാരാണ്. പക്ഷേ അവരുടെ എണ്ണം നമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ബ്രസീലിയൻ, ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഇരട്ടിയായി യഥാക്രമം 91 ശതമാനവും 108 ശതമാനവും ആയി വർദ്ധിച്ചു എന്നാണ് ഹോം ഓഫീസ് പറയുന്നത് .

RECENT POSTS
Copyright © . All rights reserved