ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക്ഫീൽഡിലെ പിൻഡർ ഫീൽഡ് ആശുപത്രി ഒരു അപൂർവ്വ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ തന്നെ അപൂർവ്വതകൾ നിറഞ്ഞ ഒരു വിവാഹം. ഒരുപക്ഷേ ഈ കമിതാക്കളുടെ പ്രണയബന്ധത്തിന്റെ സൗന്ദര്യം വരുംകാലങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ചേക്കാം.
ഫോണ്ടാനയും ജോവാൻ സ്ട്രിംഗ്ഫെല്ലോയുമാണ് ഈ അപൂർവ പ്രണയ കഥയിലെ നായികാ നായകന്മാർ . ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അപൂർവ്വ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയിലായിരുന്നു ഫോണ്ടാന ആശുപത്രിയിൽ കഴിഞ്ഞത്. ഓക്സിജൻ മെഷീൻ സഹായത്തോടെ ജീവിക്കുന്ന ഫോണ്ടാനയുടെ അവസ്ഥ ഗുരുതരമായപ്പോൾ ഇതിൽ കൂടുതൽ ഒന്നും വൈദ്യശാസ്ത്രത്തിൽ ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. തങ്ങൾക്ക് ഈ വിവരം ഒരു ഞെട്ടലായിരുന്നു എന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് തങ്ങൾ പെട്ടെന്ന് ചിന്തിച്ചതായും 54 വയസ്സുള്ള ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു. പിന്നെ നടന്നത് എല്ലാം സ്വപ്നതുല്യമായിരുന്നു. ആശുപത്രി ജീവനക്കാർ എല്ലാ സഹായവും ചെയ്തു.
ഏപ്രിൽ 29 -നായിരുന്നു ദമ്പതികളുടെ വിവാഹം. ഫോണ്ടാനയ്ക്ക് ശ്വാസോച്ഛ്വാസത്തിൽ സഹായിക്കാൻ ഒരു CPAP ഹുഡ് ഉപയോഗിച്ചിരുന്നു. എന്നാൽ വിവാഹത്തിൻെറ സമയത്ത് ദമ്പതികൾക്ക് ചുംബിക്കാനായി താത്കാലികമായി ഇത് ഒഴിവാക്കി കൊടുത്തു . ദമ്പതികളുടെ ആറ് സുഹൃത്തുക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹച്ചടങ്ങിൽ രജിസ്ട്രി ഓഫീസ് നൽകിയ ഒരു കവിത സുഹൃത്തുക്കൾ ചൊല്ലി. ഇത് കൂടാതെ ആശുപത്രി കാന്റീൻ ഒരു കേക്കും നൽകി.
ദമ്പതികളുടെ അറിവില്ലാതെ മിസ്റ്റർ ഫോണ്ടാനയുടെ വാർഡ് മുറി ആശുപത്രി ജീവനക്കാർ അലങ്കരിച്ചിരുന്നു. ഏറ്റവും അത്ഭുതകരമായ കാര്യം വിവാഹത്തിനുശേഷം ഫോണ്ടാനയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടു എന്നതാണ് . മരുന്നുകൾ പ്രയോജനം ചെയ്തിരുന്നു എന്നിരുന്നാലും തങ്ങളുടെ സ്നേഹമാണ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചതെന്ന് ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം?’ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് ഇത്. പലപ്പോഴും ഇത്തരക്കാരുടെ ആക്രമണത്തിൽ പെട്ട് ആരോഗ്യ പ്രവർത്തകർക്ക് പരുക്കുകൾ പറ്റുന്നതും ജീവൻ തന്നെ അപകടത്തിൽ ആകുന്നതും സ്ഥിരമായി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവരെ പോലീസ് നിയന്ത്രിക്കുന്നതിനു പകരം എൻഎച്ച്എസ് ആശുപത്രി ജീവനക്കാർ നേരിട്ട് തടങ്കലിൽ വയ്ക്കാനുള്ള പദ്ധതികൾ അപകടകരമാണെന്ന് ഡോക്ടർമാരും നേഴ്‌സുമാരും സൈക്യാട്രിസ്റ്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാനസികാരോഗ്യം വഷളായി തങ്ങൾക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കുന്ന ആളുകളുമായി ഇടപെടുന്നതിനുള്ള ദീർഘകാലമായി നിലനിൽക്കുന്ന രീതി മാറ്റുന്ന നിയമനിർമ്മാണം മുൻ പ്രധാനമന്ത്രി തെരേസ മേ നേരത്തെ ഇംഗ്ലണ്ടിലും വെയിൽസിലും നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് പലപ്പോഴും മാനസികാരോഗ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഗുരുതരമായ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് മെഡിക്കൽ ഗ്രൂപ്പുകളുടെയും ആംബുലൻസ് മേധാവികളുടെയും സാമൂഹിക പ്രവർത്തന നേതാക്കളുടെയും കൂട്ടായ്മ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പോലീസ് സെല്ലിൽ നിന്ന് മാറ്റി എൻ എച്ച് എസ് ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിൽ ആക്കാനുള്ള മാറ്റങ്ങളാണ് തെരേസാ മേ വരുത്തിയ മാറ്റങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരക്കാർ ഉയർത്തുന്ന അപകട സാധ്യതകളെ കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ഹാജരാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ എന്നിവ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ എട്ട് സംഘടനകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ 40 വർഷത്തിനിടെ യുകെയിലെ വംശീയ അസമത്വത്തെ കുറിച്ചുള്ള സർക്കാർ നിയോഗിച്ച 12 പ്രധാന റിപ്പോർട്ടുകളിൽ നിന്നുള്ള ശുപാർശകളിൽ മൂന്നിലൊന്ന് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്ന് പ്രമുഖ യുകെ ന്യൂസ്‌പേപ്പർ നടത്തിയ അന്വേഷത്തിൽ വ്യക്തമായി. സ്റ്റീഫൻ ലോറൻസിന്റെ കൊലപാതകം, വിൻഡ്‌റഷ് അഴിമതി തുടങ്ങിയ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വംശീയതയെ അഭിസംബോധന ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളുടെ അഞ്ചാം വാർഷികത്തിന് മുന്നോടിയായാണ് ഈ കണ്ടെത്തൽ പുറത്ത് വിട്ടത്.
സമത്വ സംരംഭങ്ങൾക്കെതിരായ വലതുപക്ഷ പ്രതിരോധം വളർന്നുവരുന്നതിനിടയിൽ, പരിഗണിക്കപ്പെടാത്ത ഇത്തരം ശുപാർശകളിൽ നടപടിയെടുക്കാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ വംശീയ അസമത്വത്തെ കുറിച്ചുള്ള 12 പ്രധാന റിപ്പോർട്ടുകളിൽ നിന്നുള്ള ഏകദേശം 600 ശുപാർശകളെ കുറിച്ചുള്ള വിശകലനത്തിൽ, മൂന്നിലൊന്നിൽ താഴെ മാത്രമേ പൂർണ്ണമായി നടപ്പിലാക്കിയിട്ടുള്ളൂ. ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങളുടെ ഫലമായി മറ്റുള്ളവയിലെ പുരോഗതി ഗണ്യമായി കുറയുകയായിരുന്നു.
വിദ്യാഭ്യാസം, ബിസിനസ്സ്, ആരോഗ്യം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ, സമൂഹ ഐക്യം എന്നിവയിലുടനീളമുള്ള പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത ശുപാർശകൾ പലപ്പോഴും ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നത്. സർക്കാരിന്റെ സമീപനത്തെ ലേബർ എംപിമാർ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. വടക്കൻ പട്ടണങ്ങളിൽ 2001-ൽ നടന്ന കലാപങ്ങൾക്ക് ശേഷം കമ്മ്യൂണിറ്റി ഏകീകരണ അവലോകനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ടെഡ് കാന്റിൽ, തന്റെ ശുപാർശകളിൽ ഏകദേശം 5% മാത്രമേ പൂർണ്ണമായി നടപ്പിലാക്കിയിട്ടുള്ളൂ എന്ന് പറയുന്നു. എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചെയർമാനായ ലോർഡ് വിക്ടർ അഡെബോവാലെ, 2021-ൽ മുന്നോട്ട് വച്ച ശുപാർശകളിൽ 14% മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് ഏകദേശം 100 മൈൽ മാത്രം ദൂരമുള്ള ഒരു ദ്വീപ്. ഒട്ടേറെ പ്രത്യേകത ഉള്ളതാണ് ഈ സ്ഥലം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ ആർക്കും ഇൻകം ടാക്സും അനന്തരാവകാശ നികുതിയും അടയ്ക്കേണ്ടതില്ല. സാർക്ക് എന്ന ഈ കൊച്ചു ദ്വീപിൻറെ വിശേഷണം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സാർക്കിലെ താമസക്കാർ ആദായനികുതി, അനന്തരാവകാശ നികുതി, മൂലധന നേട്ട നികുതി അല്ലെങ്കിൽ വാറ്റ് എന്നിവ നൽകേണ്ടതില്ല. സാർക്കിൽ താമസിക്കുന്നവർ തങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ സാധാരണയായി ടിക്ടോക്ക് വീഡിയോകളാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ നികുതി ഫോം ഒരു പേജ് മാത്രമേയുള്ളൂ. അത് പൂർത്തിയാക്കാൻ 5 മിനിറ്റ് താഴെ മാത്രമേ സമയമെടുക്കുള്ളൂ. ഇവിടെ താമസക്കാർക്ക് അവരുടെ വീടിൻറെ വലുപ്പത്തിന്റെ അനുപാതികമായി ഒരു പ്രോപ്പർട്ടി ടാക്സും ഒരു ചെറിയ വ്യക്തിഗത മൂലധന നികുതിയും മാത്രമാണ് അടയ്ക്കേണ്ടതുള്ളൂ. ഇത്തരം ആനുകൂല്യങ്ങൾ നിരവധി പേരെയാണ് സാർക്കിലേയ്ക്ക് ആകർഷിക്കുന്നത്.
സാർക്കിലെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ ടൂറിസ്റ്റ് സീസൺ. ഈ സമയത്ത് ഇവിടെ ഒട്ടേറെ ജോലി സാധ്യതകളുണ്ട്. മിക്കവയും ഹോസ്പിറ്റാലിറ്റി , വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ആണുള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെസ്റ്റ് ലണ്ടനിൽ സ്റ്റോൺബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസിൽ വീടിനുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളും മരിച്ചു. 43 വയസ്സുള്ള ഒരു അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കുമാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തിൽ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോൺ ബട്‌ലർ തന്റെ ദുഃഖം രേഖപ്പെടുത്തി.
തീപിടിത്തത്തിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും ജീവൻ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലൻ തൻെറ പ്രസ്‌താവനയിൽ അറിയിച്ചു. എട്ട് ഫയർ എഞ്ചിനുകളും വെംബ്ലി, പാർക്ക് റോയൽ, വില്ലെസ്ഡൻ സ്റ്റേഷനുകളിൽ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. ബ്രെന്റ് കൗൺസിലും ലണ്ടൻ മേയറും ഉൾപ്പെടെയുള്ള അധികാരികൾ ദുരിതബാധിതർക്ക് തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് പിൻവാങ്ങി. ഈ വർഷം മിസ് വേൾഡ് മത്സരങ്ങൾ തെലുങ്കാനയിൽ ആണ് നടക്കുന്നത്. ഗുരുതര ആരോപണങ്ങൾ ആണ് മത്സരം ഉപേക്ഷിക്കാൻ കാരണമായി അവർ പറഞ്ഞത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്.
മത്സരാർത്ഥികളെ വില്പന ചരക്കുകൾ പോലെ പരിഗണിച്ചുവെന്നും മധ്യവയസ്കരായ സ്പോൺസർമാരോടൊപ്പം ഇരിക്കാൻ നിർബന്ധിച്ചു എന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ് മില്ല മാഗി ഉന്നയിച്ചത്. സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതിയാണ് സംഘാടകരുടെ കാലത്തിനൊത്ത് തുള്ളിയത് എന്ന് മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. ‘ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി’ എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങൾ ആണ് ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മില്ല ഉന്നയിച്ചത്.
മില്ല മാഗിയുടെ ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകർ അറിയിച്ചു. സംസ്ഥാനത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേൾഡ് മത്സരമാണ് തുടർച്ചയായ വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥികളുടെ കാൽ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാർത്ഥി പിന്മാറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദിൽ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-നാണ് യു.കെയിലേക്ക് മടങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭാര്യ കാരി ജോൺസനും ഒരു പെൺകുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികൾ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തന്റെ മകൾ പോപ്പി എലിസ ജോസഫിൻ ജോൺസന്റെ ചിത്രം പങ്കുവെച്ചു.
മെയ് 21 – നാണ് തങ്ങൾക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 2021 മെയ് മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് വിൽഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ 2020 ഏപ്രിലിൽ ആണ് ദമ്പതികൾക്ക് ആദ്യത്തെ കുട്ടി വിൽഫ്രഡ് ജനിച്ചത്. 60 കാരനായ ജോൺസണിന് മുൻ ഭാര്യയും അഭിഭാഷകയുമായ മറീന വീലറിൽ നാല് കുട്ടികളും, ആർട്ട് കൺസൾട്ടന്റായ ഹെലൻ മക്കിന്റൈറുമായുള്ള ബന്ധത്തിന്റെ ഫലമായി 2009 ൽ ജനിച്ച ഒരു കുട്ടിയുമുണ്ട്. തെരേസ മേയ്ക്ക് ശേഷം, ജോൺസൺ 2019 ജൂലൈ മുതൽ 2022 സെപ്റ്റംബറിൽ രാജിവയ്ക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ നിങ്ങളുടെ കൈവശമുണ്ടോ എങ്കിൽ ഈ അടിയന്തിര മുന്നറിയിപ്പ് നിങ്ങൾക്ക് വേണ്ടിയാണ് . ടെസ്‌കോ ക്ലബ് കാർഡ് വൗച്ചറുകൾ കൈവശമുള്ളവർക്ക് പണമായി മാറ്റാൻ ഇനി ഒരാഴ്ച കൂടിയേ സമയമുള്ളൂ. അടിയന്തിരമായി നടപടി സ്വീകരിക്കാത്ത ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെടാം.
ഈ വിവരങ്ങൾ കാണിച്ച് ടെസ്കോ തങ്ങളുടെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. തങ്ങളുടെ വൗച്ചറുകൾ എന്നന്നേക്കുമായി കാലഹരണപ്പെടുത്തുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. 2023 ല്‍ ആരംഭിച്ച ചില വൗച്ചറുകളാണ് ഉടൻ കാലഹരണപ്പെടാൻ പോകുന്നത്. മെയ് 31 – ന് വൗച്ചറുകൾ കാലഹരണപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ക്യാഷ് ബാക്ക് തിരിച്ചുകിട്ടാൻ ഒരു ആഴ്ച മാത്രമേ ഉള്ളൂവെന്നും ഈമെയിൽ സന്ദേശത്തിലുണ്ട്.
ടെസ്കോയുടെ ആപ്പിൽ നിന്ന് വൗച്ചറുകൾ കണ്ടെത്താൻ സാധിക്കും . അതുമല്ലെങ്കിൽ ടെസ്കോ ഷോപ്പിൽ നിന്നോ ഉപഭോക്താക്കളുടെ ഫോണിൽ നിന്നോ സ്കാൻ ചെയ്തോ വൗച്ചറുകൾ കണ്ടെത്താം. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ നിങ്ങളുടെ വൗച്ചറുകൾ ചെക്ക്ഔട്ടിലെ കൂപ്പൺ, വൗച്ചർ വിഭാഗത്തിലായിരിക്കും കാണാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ പെട്ടെന്ന് നടപടി സ്വീകരിക്കാൻ ടെസ്‌കോയുടെ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്റർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വൗച്ചറുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ കാലാവധി ഉള്ളൂ. ടെസ്‌കോയിൽ ഷോപ്പിംഗ് നടത്തുമ്പോൾ പണത്തിന് പോയിന്റുകൾ നേടാൻ അംഗങ്ങളെ അനുവദിക്കുന്ന ഒരു സൗജന്യ ലോയൽറ്റി പ്രോഗ്രാമാണ് ടെസ്‌കോ ക്ലബ് കാർഡ് . കാർഡ് ഉടമകൾക്ക് ഉള്ള ലോയൽറ്റി സ്കീമിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വൗച്ചറുകൾ നൽകിയിരിക്കുന്നത്. 150 പോയന്റുകൾ ഉള്ള ഒരു ഉപഭോക്താവിന് 1.50 പൗണ്ട് വൗച്ചർ ആണ് ലഭിക്കുന്നത്. ടെസ്കോയുമായി പങ്കാളിത്തമുള്ള മറ്റ് ബ്രാൻഡുകളിൽ നിന്ന് സാധനങ്ങൾ മേടിക്കുമ്പോഴും അധിക പോയൻ്റുകൾ നേടാൻ സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് യുകെയിൽ നിന്നുള്ള 252 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം. ഇന്ത്യയിൽ നിന്ന് 788 വിദ്യാർത്ഥികളാണ് നിലവിൽ ഹാർവാർഡിൽ പഠിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 6800 വിദേശ വിദ്യാർഥികളെ ട്രംപിന്റെ നടപടി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടൻ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് യൂണിവേഴ്സിറ്റികളിലേയ്ക്ക് മാറാത്ത വിദ്യാർത്ഥികളുടെ സ്റ്റുഡൻറ് വിസ റദ്ദാക്കുമെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഇന്നലെ യുഎസ് കോടതി സർക്കാരിന്റെ നീക്കം താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. 1636-ൽ സ്ഥാപിതമായ ഹാർവാർഡ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. നിലവിൽ ബിരുദ ബിരുദാനന്തര പ്രോജക്ടുകൾക്കായി ഇരുപതിനായിരത്തിലധികം വിദ്യാർഥികളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാർക്ക്സ് & സ്പെൻസർ അടുത്തിടെ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സൈബർ ആക്രമണത്തിന് പ്രവേശന കവാടമായി പ്രവർത്തിച്ചോ എന്ന ആഭ്യന്തര അന്വേഷണം നടന്നു വരുന്നതായി ബിബിസി റിപ്പോർട്ട്. ഒരു പതിറ്റാണ്ടിലേറെയായി ടിസിഎസ് എം&എസ്സിന് സേവനങ്ങൾ നൽകി വരുന്ന ഇന്ത്യൻ കമ്പനിയാണ്. നേരത്തെ ഹാക്കർമാർ ഒരു മൂന്നാംകക്ഷി വഴിയാണ് തങ്ങളുടെ സിസ്റ്റത്തിൽ പ്രവേശിച്ചതെന്ന് എം&എസ്സ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അന്വേഷണത്തെ കുറിച്ച് എം&എസും ടിസിഎസും ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.
വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച്, ടിസിഎസ് ആഭ്യന്തര അന്വേഷണം എപ്പോൾ ആരംഭിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, മാസാവസാനത്തോടെ അന്വേഷണം പൂർത്തിയാകുമെന്നാണ് അന്വേഷണത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തത്. ഏപ്രിൽ അവസാനം മുതൽ, സൈബർ ആക്രമണം കാരണം ഉപഭോക്താക്കൾക്ക് മാർക്ക്സ് & സ്പെൻസർ വെബ്‌സൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ ഓൺലൈൻ സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലൂം ജൂലൈ വരെ ചെറിയ തോതിലുള്ള തടസ്സങ്ങൾ നേരിടും.
സൈബർ ആക്രമണം ഈ വർഷത്തെ ലാഭത്തിൽ ഏകദേശം 300 മില്യൺ പൗണ്ടിൻെറ സാമ്പത്തിക ആഘാതം ഉണ്ടാക്കിയതായി എം&എസ് പറയുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം, സ്കാറ്റേർഡ് സ്പൈഡർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ഹാക്കർമാരുടെ ഒരു സംഘത്തിൽ പോലീസ് അന്വേഷണം കേന്ദ്രികരിച്ചിട്ടുണ്ട്. കോ-ഓപ്പിലും ഹാരോഡ്‌സിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇതേ ഗ്രൂപ്പാണെന്നാണ് കരുതുന്നത്. എന്നാൽ ഇവരുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ടത് എം & എസ് ആണ്. ലോകമെമ്പാടുമായി 607,000-ത്തിലധികം ജീവനക്കാരുള്ള ഐടി കമ്പനിയാണ് ടിസിഎസ്. 2023-ൽ റീട്ടെയിൽ പാർട്ണർഷിപ്പ് ഓഫ് ദി ഇയർ അവാർഡ് നേടിയ ടിസിഎസിന് എം&എസ്സുമായി ദീർഘകാല പങ്കാളിത്തമുണ്ട്. കോ-ഓപ്പ്, ഈസിജെറ്റ്, നേഷൻവൈഡ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും കമ്പനിയുടെ ക്ലയന്റ് പട്ടികയിൽ ഉൾപ്പെടുന്നു.