Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തുടനീളം താപനില കുറയുന്നതിനാൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച അടുത്ത മൂന്നു ദിവസത്തേയ്ക്ക് ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനം, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നൽകിയിരുന്നു. മോശം കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരും എന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.

നിലവിലെ വാണിംഗ് അടുത്ത തിങ്കളാഴ്ച 9 മണിവരെ നിലനിൽക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഴികയുള്ള എല്ലാ പ്രദേശങ്ങളിലും വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സതേൺ സ്കോട്ട്‌ലന്റിന്റെ വിവിധ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധിക്കും. ഈയാഴ്ച അവസാനത്തോടെ മിഡ്ലാൻഡ്സ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളിൽ ഏകദേശം 5 സെൻറീമീറ്റർ വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സ്കോട്ട് ലൻഡിന്റെയും നോർത്തേൺ അയർലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ ഇന്നുമുതൽ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. കനത്ത മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കവും യുകെയിൽ ഉടനീളം ഉള്ള പുതുവത്സര ആഘോഷങ്ങളെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും ബോൾട്ടൺ, ഡിഡ്സ്ബെറി, സൗത്ത് ആൻഡ് നോർത്ത് മാഞ്ചസ്റ്റർ, സ്റ്റാലിബ്രിഡ്ജ് എന്നീ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ചെഷയറിലെ ബ്രിഡ്ജ് വാട്ടർ കനാൽ ബാങ്കുകൾ തകർന്നതിനെ തുടർന്ന് റോഡ് അടച്ചിട്ടിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ മാത്രം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഏകദേശം 90 മില്ലിമീറ്റർ മഴയാണ്. നോർത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്ററിൽ അധികം വരെ മഴ രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജയിലുകളിൽ മയക്കുമരുന്നുമായെത്തുന്ന ഡ്രോണുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള ഡ്രോണുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കുവാൻ ജയിലുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പണം അത്യാവശ്യമാണെന്ന് കോമൺസ് കമ്മിറ്റി തലവൻ കഴിഞ്ഞദിവസം വ്യക്തമാക്കി. 2024 ഒക്ടോബർ അവസാനം വരെയുള്ള 10 മാസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ 1,296 ഡ്രോൺ സംഭവങ്ങൾ നടന്നതായി ഗാർഡിയൻ പത്രം നടത്തിയ വിവരാവകാശ അഭ്യർത്ഥന കണ്ടെത്തി. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇവയെന്ന് കോമൺസ് ജസ്റ്റിസ്‌ കമ്മിറ്റി ലേബർ ചെയർ ആൻഡി സ്ലോട്ടർ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരും ജയിൽ സുരക്ഷ ക്രമീകരിക്കുന്നവരെക്കാൾ വളരെയധികം മുൻപിൽ ആണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്, ഭൂരിഭാഗം ഡെലിവറികളും നടക്കുന്നതിനാൽ, യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ് എന്നതാണ് യാഥാർത്ഥ്യം.

ജയിലിലെ മയക്കുമരുന്ന് കച്ചവടം ലാഭകരമായതിനാൽ, ഉയർന്ന വൈദഗ്ധ്യമുള്ള ഡ്രോൺ പൈലറ്റുമാരെ ആണ് ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. അനേകായിരം പൗണ്ട് വിലമതിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ഡ്രോണുകൾക്ക് ഒരു മീറ്റർ വീതിയും തെർമൽ ഇമേജിംഗ് സൗകര്യവുമുണ്ട്. ഇത് ഇരുട്ടിൻ്റെ മറവിൽ നിരവധി കിലോഗ്രാം അനധികൃത സാധനങ്ങൾ കടത്താൻ ക്രിമിനൽ സംഘങ്ങളെ അനുവദിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജയിലിന്റെ 400 മീറ്റർ പരിസരപ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇവയെ കാറ്റിൽ പറത്തിയാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ജയിലിൽ സുരക്ഷാ സംവിധാനങ്ങളിൽ ശക്തമായ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.

കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.

സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാ ബ്രിട്ടീഷുകാർക്കും കെയർ സ്റ്റാർമർ പുതുവത്സരാശംസകൾ നേർന്നു. 2024 – നെ മാറ്റത്തിന്റെ വർഷം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജൂലൈ 4 ൻ്റെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിനെ നയിക്കുന്ന കെയർ സ്റ്റാർമർ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണം എത്തി ചേരാനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നതായി പ്രധാനമന്ത്രി രാഷ്ട്രത്തോടായി പറഞ്ഞു.

ഡൗണിങ് സ്ട്രീറ്റിൽ ഏകദേശം 6 മാസത്തെ സമയം പൂർത്തിയാകുമ്പോൾ ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും കടുത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പുതുവത്സര സന്ദേശം കടുത്ത ശുഭാപ്തി വിശ്വാസം പുലർത്തുന്നതായിരുന്നു. മിനിമം വേതനം റെക്കോർഡ് നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത് സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനാ പട്ടികയുടെ മുൻപന്തിയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1.5 ദശലക്ഷം പുതിയ വീടുകളുടെ നിർമ്മാണത്തെ കുറിച്ച് പുതുവത്സര ദിന സന്ദേശത്തിൽ കെയർ സ്റ്റാർമർ എടുത്തു പറഞ്ഞു.


എന്നാൽ ബ്രിട്ടന്റെ സമ്പദ് രംഗത്ത് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള വാർത്തകളാണ് ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ലേബർ സർക്കാർ നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പൂജ്യം വളർച്ചയാണ് നേടിയത് എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലേറെ വർഷം തോറും വളരുമ്പോൾ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കുറയുകയാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉണർത്തുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്ന ബ്രെക്സിറ്റ് ആണ് ബ്രിട്ടന്റെ സാമ്പത്തിക വളർച്ചയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ലോകത്തിലെ സകല വൻകിട കമ്പനികളുടെയും യൂറോപ്പിലെ ആസ്ഥാനം ലണ്ടനായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം മിക്ക കമ്പനികളുടെയും ആസ്ഥാനം ലണ്ടനിൽ നിന്ന് മാറുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്തു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് ജോലിക്കായി എത്തുന്നവരോടുള്ള ഇഷ്ടക്കേടായിരുന്നു ബ്രെക്സിറ്റിലേയ്ക്ക് നയിച്ച പ്രധാന ചേതോവികാരം. എന്നാൽ നിലവിൽ കൃഷിപ്പണി പോലുള്ള പല ജോലികൾക്കും ബ്രിട്ടനിൽ ആളെ കിട്ടാനില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് കൂടാതെ ബ്രെക്സിറ്റിന്റെ അനന്തര ഫലമായി ബ്രിട്ടനിൽ സർവ്വ സാധനത്തിനും വില ഇരട്ടിയാവുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവർഷ പുലരിയിൽ യുകെയിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തിൽ വർദ്ധനവ് നിലവിൽ വരും. സർക്കാരിൻറെ പുതിയ വാല്യൂ ആഡഡ് ടാക്സ് നിലവിൽ വരുന്നതാണ് ഇതിന് കാരണം . ഇന്ന് മുതൽ സ്വകാര്യ സ്കൂളുകൾക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. ഇതിനെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഫീസ് വർദ്ധിപ്പിച്ച് തങ്ങൾക്ക് ഉണ്ടായ അധികഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒട്ടേറെ യു കെ മലയാളികളുടെ മക്കളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത് . പുതിയ നയം മാതാപിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഫീസ് കാരണം പലരും അടുത്ത അധ്യയന വർഷം കുട്ടികളെ ഫീസ് കുറഞ്ഞ സ്കൂളുകളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു.


പുതിയ വാറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഏർപ്പെടുത്തിയതോടെ 2025 വർഷത്തിൽ മാത്രം 1.5 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2024 ഓടു കൂടി ഇത് 1.8 ബില്യൺ പൗണ്ട് ആയി ഉയരും . ഇതുവഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 6500 പുതിയ അധ്യാപകരുടെ നിയമനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നികുതി നയത്തിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പുതിയതായി സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്റ്റേറ്റ് സ്കൂളിനെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് കനത്തതോതിൽ വർദ്ധിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുമെന്ന ആക്ഷേപം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോശം കാലാവസ്ഥയെ തുടർന്ന് യുകെയിൽ ഉടനീളമുള്ള പുതുവത്സര പരിപാടികൾ റദ്ദാക്കി. എന്നാൽ മാഞ്ചസ്റ്ററിലും ലണ്ടനിലും ഉള്ള ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുകെയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാലാവസ്ഥ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 70 മൈൽ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് പറയുന്നു. ഇതിനാൽ ഗതാഗതം വൈകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

നോർത്ത് യോർക്ക് ഷെയറിലെ ബ്ലാക്ക്പൂൾ, ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, റിപ്പൺ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ മോശം കാലാവസ്ഥയെ തുടർന്ന് വെടിക്കെട്ട് പ്രദർശനങ്ങൾ പോലുള്ള ആഘോഷങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പൊതുജന സുരക്ഷയെ മുൻനിർത്തി എഡിൻബർഗിലെ ന്യൂ ഇയർ ആഘോഷങ്ങളും റദ്ദാക്കി. എഡിൻബർഗിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളോട് പരിപാടിയുടെ സംഘാടകർ ക്ഷമാപണം നടത്തി. അതേസമയം ആഘോഷങ്ങൾ റദ്ദാക്കിയത് ശരിയായ തീരുമാനം ആണെന്ന് സ്കോട്ട് ലന്റിന്റെ സാംസ്കാരിക സെക്രട്ടറി ആംഗസ് റോബർട്ട്സൺ പറഞ്ഞു.

ശക്തമായ കാറ്റ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതിന് പിന്നാലെയാണ് ബ്ലാക്ക് പൂളിലെ വെടിക്കെട്ട് പരിപാടികൾ റദ്ദാക്കിയത്. പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന പ്രൊജക്ഷൻ ഉൾപ്പെടെയുള്ള മറ്റു പരിപാടികൾ മുടക്കമില്ലാതെ തന്നെ നടക്കും. കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും ലണ്ടനിലെ വെടിക്കെട്ട് ആഘോഷങ്ങൾ അർദ്ധരാത്രിയോടെ മുന്നോട്ടുപോകുമെന്ന് ലണ്ടൻ മേയറുടെ വക്താവ് അറിയിച്ചു. മാഞ്ചസ്റ്ററിലെ വെടിക്കെട്ട് പരിപാടികൾ മാറ്റിയെങ്കിലും മറ്റ് ആഘോഷങ്ങൾ അറിയിച്ചത് പോലെ തന്നെ നടക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവർഷാഘോഷ പരിപാടികൾ റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയിൽ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാർഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവർഷാഘോഷങ്ങൾ റദ്ദാക്കുന്നതിന് കാരണമായത്.


ബ്ലാക്ക് പൂൾ , ന്യൂകാസിൽ, ഐൽ ഓഫ് വൈറ്റ്, നോർത്ത് യോർക്ക്ഷെയർ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയർ ആഘോഷങ്ങൾ റദ്ദാക്കിയതിൽ പെടുന്നു. എഡിൻബർഗിൽ ഹോഗ്മാനേ ഫെസ്റ്റിവൽ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കിൽ പുതുവത്സര ദിനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദർശനങ്ങൾ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന് സംഘാടകർ പറഞ്ഞു.


വടക്കൻ സ്കോട്ട് ലൻഡിൽ കനത്ത മഴയുണ്ടാകുമെന്ന ആംബർ വൺ എന്ന ഏറ്റവും ഗുരുതര സ്വഭാവമുള്ള മുന്നറിയിപ്പാണ് നിലവിലുള്ളത്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും പുതുവർഷ രാവിൽ വൈകുന്നേരം 6 മണി മുതൽ കനത്ത മഴയുണ്ടാകും എന്ന 24 മണിക്കൂർ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പുതുവത്സര ദിനത്തിൽ വെയിൽസിലും ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗങ്ങളിലും യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറിൽ 75 മൈൽ (120 കിമീ/മണിക്കൂർ) വരെ വേഗതയുള്ള തീരദേശ കാറ്റ് ആണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ അയർലൻഡിലുടനീളം പുതുവത്സര രാവിൽ ഉച്ചയ്ക്ക് 2 മണി വരെ ശക്തമായ കാറ്റിന് യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. നോർത്ത് യോർക്ക് ഷെയറിലും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു . പ്രതികൂല കാലാവസ്ഥ മൂലം റിപ്പൺ സിറ്റി കൗൺസിൽ മാർക്കറ്റ് സ്ക്വയറിലെ നടക്കാനിരുന്ന സംഗീത നൃത്ത കലാ പ്രകടനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്ലാക്ക് പൂൾ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി 9 മാസം മാത്രം പ്രായമായ റിച്ചാർഡ് ജോർജ് സാജൻ വിടവാങ്ങി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ബ്ലാക്ക് പൂൾ സെൻറ് ജോൺസ് വിയാനി ചർച്ചിൽ വച്ച് നടത്തപ്പെടും. കോട്ടയം ഏറ്റുമാനൂർ സ്വദേശി നമ്പ്യാം കുളം സാജൻ തോമസിൻ്റെയും ജോസി മോൾ ജോർജിന്റെയും മകനാണ് റിച്ചാർഡ് ജോർജ് സാജൻ. റിച്ചാർഡിന്റെ സഹോദരി സഹോദരങ്ങൾ റയൻ തോമസ് സാജൻ റിവാന മരിയ സാജൻ.

റിച്ചാർഡ് ജോർജ് സാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സമീപകാലത്തെങ്ങും കേട്ടിട്ടില്ലാത്ത രീതിയിലുള്ള മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന വടക്കൻ ലണ്ടനിലെ പ്രിംറോസ് ഹില്ലിലെ അവന്യൂ റോഡിലുള്ള വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയത്. ഡിസംബർ 7 ന് വൈകുന്നേരം 5 നും 5.30 നും ഇടയിൽ രണ്ടാം നിലയിലെ ജനലിലൂടെ മോഷ്ടാവ് അകത്തു കടന്നതായാണ് പോലീസ് പറയുന്നത്. 10 മില്യണിലധികം വിലമതിക്കുന്ന ആഭരണങ്ങളും 150,000 പൗണ്ട് വിലമതിക്കുന്ന ഡിസൈനർ ഹാൻഡ്‌ബാഗുകളും മോഷ്ടിക്കപ്പെട്ടു.


ഹെർമിസ് ക്രോക്കഡൈൽ കെല്ലി ഹാൻഡ്‌ബാഗുകളും 15,000 പൗണ്ട് പണവും ആഭരണങ്ങൾ പതിച്ച നെക്ലേസുകളും വളകളും ഉൾപ്പെടെ 10.4 മില്യൺ പൗണ്ട് വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിക്കപ്പെട്ടതായാണ് അനുമാനിക്കപ്പെടുന്നത്. പ്രതിയെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം പൗണ്ട് പാരിതോഷികം ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വസ്തുവകകൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂല്യത്തിന്റെ 10 ശതമാനം പണം പാരിതോഷികം വീട്ടുടമകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് . പോലീസ് പറയുന്നത് അനുസരിച്ച് മോഷണം പോയ ആഭരണങ്ങൾ ഭൂരിഭാഗവും അമൂല്യവും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്നവയുമാണ്. ഈ ഗണത്തിൽപ്പെടുന്ന ആഭരണങ്ങൾ വിൽക്കാൻ ആരെങ്കിലും ബന്ധപ്പെടുമ്പോൾ ഉടൻ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും ചിലവേറിയ സ്ഥലമായ അവന്യൂ റോഡ് -6 ലെ വീട്ടിൽ നടന്ന മോഷണം വൻ ഞെട്ടലാണ് നിയമവൃത്തങ്ങളുടെ ഇടയിൽ ഉളവാക്കിയിരിക്കുന്നത്. ലോയ്ഡ്സ് ബാങ്കിൻ്റെ സമീപകാല ഗവേഷണമനുസരിച്ച്, യുകെയിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് അവന്യൂ റോഡ്, ശരാശരി വീടിൻ്റെ വില £15.2 മില്യൺ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോശം കാലാവസ്ഥ മൂലം പുതുവർഷ ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി. ഇതിനു പുറമെ കനത്ത മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വടക്കൻ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ചൊവ്വാഴ്ച മുതൽ യുകെയുടെ ഭൂരിഭാഗം ഭാഗങ്ങളിലും യെല്ലോ വാണിംഗ് നിലവിലുണ്ട്.

യുകെയിലെ ചില പ്രദേശങ്ങളിലെ മോശം കാലാവസ്ഥ ജനുവരി 2 വരെ നിലനിൽക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട് . നാല് ദിവസത്തിനുള്ളിൽ യുകെയുടെ മിക്ക സ്ഥലങ്ങളിലും യെല്ലോ അലർട്ട് ഒരു പ്രാവശ്യം എങ്കിലും ലഭിച്ചതിനാൽ മിക്ക ഇടങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. പുതുവത്സര രാവിൽ പടിഞ്ഞാറൻ സ്കോട്ട്‌ ലൻഡിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുണ്ട്. ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടായേക്കാം.

മിക്ക സ്ഥലങ്ങളിലും കാറ്റിന്റെ ശക്തി കൂടുതലാണെങ്കിലും തെക്കൻ ഇംഗ്ലണ്ടിൽ കൂടുതൽ കനത്ത കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തെക്കും പടിഞ്ഞാറൻ തീരങ്ങളിലും 70 മൈൽ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുകെയിൽ ഉടനീളം 30 മില്ലിമീറ്റർ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വെയിൽസിൽ ബുധനാഴ്ച മഴ ശക്തമാകുമെന്ന് പ്രവചനമുണ്ട്. ഇത് ചെറിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച കനത്ത തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ചില പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും കനത്ത മൂടൽമഞ്ഞ് മൂലം വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ കാലതാമസം വരുകയോ ചെയ്തിരുന്നു. വ്യാഴാഴ്ച മുതൽ അടുത്ത വാരാന്ത്യം വരെ എല്ലായിടത്തും തണുപ്പ് വ്യാപകമായിരിക്കും. ശീതകാല മഴ വടക്കൻ പ്രദേശങ്ങളെ ബാധിക്കുകയും മഞ്ഞുമൂടിയ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

RECENT POSTS
Copyright © . All rights reserved