ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടാനിടയായ സംഭവത്തിൽ നാഷണൽ ഗ്രിഡിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹീത്രു വിമാനത്താവളം ആലോചിക്കുന്നു. പ്രശ്നത്തിന് കാരണമായ തീപിടുത്തം ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്നാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. വിമാനത്താവളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷന്റെ പ്രശ്നത്തെ കുറിച്ച് 7 വർഷം മുമ്പ് മുതൽ കമ്പനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കുന്നതിന് ഉചിതമായ നടപടി നാഷണൽ ഗ്രിഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഭാഗങ്ങൾ ശരിയാക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ ആവർത്തിച്ച് മാറ്റിവച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുധനാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്, ഊർജ്ജ നിരീക്ഷണ ഏജൻസിയായ ഓഫ്‌ജെം നാഷണൽ ഗ്രിഡിനെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഘടകങ്ങളിലേക്ക് ഈർപ്പം പ്രവേശിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) പറഞ്ഞു.
വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടിരുന്നു. . . പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്ഷേമ പദ്ധതികളിൽ വെട്ടി കുറവിന് അനുമതി തേടിയുള്ള നിയമനിർമ്മാണം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ രണ്ട് നാൾ കൂടി മാത്രം ഉള്ളപ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു.
പതിനൊന്നാം മണിക്കൂറിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിമതരുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പരാജയം ഒഴിവാക്കാൻ യൂണിവേഴ്സൽ ക്രെഡിറ്റിൽ നടപ്പാക്കാനിരുന്ന വെട്ടി കുറവുകൾ സർക്കാർ പിൻവലിച്ചു. ഇതുകൂടാതെ പേഴ്സണൽ ഇൻഡിപെൻഡൻ്റ പെയ്മെൻറ് (പി ഐ പി ) ൽ അർഹരെ കണ്ടെത്താനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൽ നിന്നും സർക്കാർ പിന്നോക്കം പോയി. വെൽഫെയർ ബിൽ 75 വോട്ടുകൾക്ക് ആണ് സർക്കാർ പാസാക്കിയത്. ബിൽ പാസായ സാഹചര്യത്തിലും വിമതപക്ഷത്തിന് തന്ത്രപ്രധാനമായ വിജയം അവകാശപ്പെടാനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്.
ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് ദിവസത്തിനു ശേഷം ജൂലൈ നാലിന് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ പ്രതിപക്ഷം പുറത്തു വന്ന കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് .
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്. ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ഒരു കരാറിനെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് മരണമടഞ്ഞു. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ മരണമടഞ്ഞത്. സ്വിണ്ടൻ ഗ്രേറ്റ് വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം.
രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഐഡൻ കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയായിരുന്നു. 10 ദിവസം മുൻപാണ് സ്വിണ്ടൻ ആശുപത്രിയിൽ ചികിത്സയിൽ തേടിയത്. ഇതേ രോഗത്തെ തുടർന്ന് ഐഡന്റെ സഹോദരി ഐറിൻ സ്മിത തോമസ് മാർച്ച് നാലിന് ലോകത്തോട് വിടപറഞ്ഞിരുന്നു. നാല് മാസത്തിനിടെ തങ്ങളുടെ രണ്ടു മക്കളെയും നഷ്ടപെട്ട ദുഖത്തിലാണ് ഈ കുടുംബം ഇപ്പോൾ.
കഴിഞ്ഞ വർഷം മാർച്ച് 22 നാണ് അമ്മ സ്മിതയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ സഹോദരങ്ങളായ അഭിജിത്ത്, ഐറിൻ എന്നിവർക്ക് ഒപ്പം ഐഡൻ യുകെയിൽ എത്തിയത്. ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ വെച്ച് സംസ്കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. മൃതസംസ്‌കാര ശുശ്രുഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഐഡൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വീടുകളുടെ വിലയിൽ വലിയ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് . നികുതി ഇളവ് അവസാനിച്ചതോടെ വീടുകൾ വാങ്ങാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആയ നേഷൻവൈഡിൻ്റെ കണക്കനുസരിച്ച് ജൂണിൽ ഒരു വീടിൻറെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോപ്പർട്ടി പോർട്ടലായ റൈറ്റ്മൂവ് ജൂണിൽ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോർട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താൻ വിൽപ്പനക്കാർ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകൾ ഏപ്രിലിൽ അവസാനിച്ചിരുന്നു. വേനൽക്കാലം പുരോഗമിക്കുമ്പോൾ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവിൽ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാൻ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ അത് ഭവന വിപണിയിൽ കാര്യമായി പ്രതിഫലിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുകയും ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താൽ കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞവർഷം ജൂലൈ 4-ാം തീയതി നടന്ന വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ നയ തീരുമാനങ്ങളുടെ പേരിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായുള്ളറിപ്പോർട്ടുകൾ പുറത്തു വന്നു. അധികാരമേറ്റപ്പോൾ ഭരണപക്ഷത്തിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരുന്ന കെയർ സ്റ്റാർമറിന് അടിതെറ്റുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷ തൊഴിലാളി ആഭിമുഖ്യ പാർട്ടിയായി അറിയപ്പെടുന്ന ലേബർ പാർട്ടിയുടെ പുതിയ പല നയ തീരുമാനങ്ങളും അടിസ്ഥാന വർഗ്ഗത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന വിമർശനങ്ങൾ ആണ് പ്രധാനമായും ഉയർന്നുവരുന്നത്.
ഏറ്റവും പുതിയതായി ക്ഷേമ പദ്ധതികളിൽ പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടികളിൽ നിന്ന് പ്രധാനമന്ത്രിക്ക് പിന്നോക്കം പോകേണ്ടി വന്നത് പാർട്ടിയിലെ ശക്തമായ എതിർപ്പിനെ തുടർന്നാണ്. ക്ഷേമ പദ്ധതികളിൽ 5 ബില്യൺ പൗണ്ട് വെട്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിമതരുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി പല തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ട അവസ്ഥയിലാണ് പ്രധാനമന്ത്രി. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പാർട്ടിയിൽ കെയർ സ്റ്റാർമറിനെതിരെ ശക്തമായ വിമത മുന്നേറ്റമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂലൈ 4 – ന് സർക്കാരിൻറെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ ഭരണ തലപ്പത്ത് അധിക നാൾ കെയർ സ്റ്റാർമർ ഉണ്ടാവുകയില്ലെന്നാണ് രാഷ്ട്രീയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1967 ജൂൺ 28 ന് ആണ് ബ്രിസ്റ്റലിലെ ഈസ്റ്റണിലുള്ള ബ്രിട്ടാനിയ റോഡിൽ 75 വയസ്സുള്ള ലൂയിസ ഡുന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ലിവിംഗ് റൂമിലെ തറയിൽ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട ലൂയിസ ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു. ആറു പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന ഈ കേസിൽ 92 വയസ്സുള്ള റൈലാൻഡ് ഹെഡ്‌ലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡുന്നിനെ കൊലപ്പെടുത്തിയപ്പോൾ അയാൾക്ക് 30 വയസായിരുന്നു പ്രായം. ഹെഡ്‌ലിയെ 2024 നവംബറിൽ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു . 2024 നവംബറിൽ കുറ്റം ചുമത്തിയപ്പോൾ ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹെഡ്‌ലി നിഷേധിച്ചിരുന്നു.
ചൊവ്വാഴ്ച രണ്ട് കുറ്റകൃത്യങ്ങൾക്കും അയാൾക്ക് ശിക്ഷ വിധിക്കും. 58 വർഷം മുമ്പ് ഡുന്നിന്റെ മരണം അന്വേഷിക്കാൻ പോലീസ് ശ്രമിച്ചിട്ടും പ്രതിയെയും കണ്ടെത്താനായിരുന്നില്ല. അക്കാലത്ത് പുരുഷന്മാരിൽ നിന്നും ആൺകുട്ടികളിൽ നിന്നും ഏകദേശം 19,000 വിരലടയാളങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് ഏകദേശം 8,000 വീടുതോറുമുള്ള അന്വേഷണങ്ങളും 2,000 മൊഴികൾ എടുക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഏവോൺ ആൻഡ് സോമർസെറ്റ് പോലീസ് കേസ് പുനഃപരിശോധിച്ചപ്പോഴാണ് ബീജം അടങ്ങിയ ഒരു സ്വാബിന്റെ ഡിഎൻഎ പരിശോധനയിൽ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. യുകെയിൽ പരിഹരിച്ച ഏറ്റവും പഴയ കോൾഡ് കേസാണിതെന്ന് വിശ്വസിക്കപ്പെടുന്നതായി ഡെറ്റക്റ്റീവ് ഇൻസ്‌പെക്ടർ മാർച്ചന്റ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത വർഷം ചാൾസ് രാജാവിന് ഔദ്യോഗിക വാർഷിക വരുമാനം 132 മില്യൺ പൗണ്ടായി ഉയരും. ഓഫ്‌ഷോർ വിൻഡ് മേഖലയിൽ ഉണ്ടായ വളർച്ചയ്ക്ക് പിന്നാലെ ചാൾസ് രാജാവിന്റെ ഭൂമിയുടെയും സ്വത്തിന്റെയും പോർട്ട്‌ഫോളിയോ 1 ബില്യൺ പൗണ്ടിലധികമാണ് ലാഭം നേടിയിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് ചുറ്റുമുള്ള കടൽത്തീരത്തിന്റെ നിയമപരമായ ഉടമ എന്ന നിലയിൽ, പുനരുപയോഗ ഊർജ്ജ ഡെവലപ്പർമാർക്ക് അവകാശങ്ങൾ ലേലം ചെയ്യുന്നതിലൂടെയാണ് ക്രൗൺ എസ്റ്റേറ്റ് ലാഭം നേടുന്നത്.
ഈ വർഷം ലാഭം £1.1 ബില്യണിൽ സ്ഥിരമായി തുടരുന്നുണ്ട്. രണ്ട് വർഷം മുമ്പ് £442.6 മില്യൺ എന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ലാഭത്തിന്റെ 12% സാധാരണയായി സോവറിൻ ഗ്രാന്റായി രാജഭരണത്തിന് ലഭിക്കും. ഇത് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മേൽനോട്ടത്തിലേക്ക് ചിലവഴിക്കപ്പെടും. 2023-ൽ ഇത് 25% ആയിരുന്നു. വിദേശ വരുമാനം ഉയരുന്ന സാഹചര്യത്തിൽ രാജകീയ ഫണ്ടിംഗിൽ അമിതമായ വർദ്ധനവ് ഒഴിവാക്കാൻ പിന്നീട് ഇത് 12 ശതമാനം ആക്കുകയായിരുന്നു.
പുതിയ കണക്കുകൂട്ടൽ പ്രകാരം, കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ, ചാൾസ് രാജാവിന് എസ്റ്റേറ്റിൽ നിന്ന് 132 മില്യൺ പൗണ്ട് ഔദ്യോഗിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായിരിക്കുന്ന ലാഭത്തിലുള്ള വർദ്ധനവ് കുറച്ച് കാലത്തേക്ക് മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നാണ് ക്രൗൺ എസ്റ്റേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡാൻ ലബ്ബദ് പറഞ്ഞു. ലാഭം സാധാരണ നിലയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറൈൻ, റൂറൽ, പ്രൈം ലണ്ടൻ പ്രോപ്പർട്ടികൾ ഉൾപ്പെടുന്നതുമായ ക്രൗൺ എസ്റ്റേറ്റിന്റെ മൂല്യം ഇപ്പോൾ 15 ബില്യൺ പൗണ്ടാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്ന് സർക്കാർ പറഞ്ഞു. പാറ്റേണുകളോ ട്രെൻഡുകളോ കണ്ടെത്താനും അടിയന്തര പരിശോധനകൾക്ക് തുടക്കമിടാനും കഴിയുന്ന ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഈ സാങ്കേതികവിദ്യ നൽകുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. ഈ ആഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുറത്തിറക്കാൻ പോകുന്ന എൻഎച്ച്എസിനുള്ള 10 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.
മാനസികാരോഗ്യ മേഖലയിലും പ്രസവപരിചനത്തിനും നിരവധി പരാതികൾ അടുത്തിടെ ഉയർന്നുവന്നിരുന്നു. എൻഎച്ച്എസിൽ ഉടനീളം രോഗി പരിചരണത്തെ കുറിച്ചുള്ള ആശങ്കകൾ സർക്കാരിൻറെ ഉറക്കം കെടുത്തുന്ന അവസ്ഥയിലാണ്. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ച എൻ എച്ച് എസ് പ്രസവ, നവജാതശിശു സേവനങ്ങളെ കുറിച്ചുള്ള ഒരു ദേശീയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 15 വർഷത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന വീഴ്ചകളെ കുറിച്ച് ഇതിൻറെ ഭാഗമായി അന്വേഷണം നടത്തും.
എൻ എച്ച് എസിലെ മിക്ക ചികിത്സകളും സുരക്ഷിതമാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഒഴിവാക്കണമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഓരോ സുരക്ഷാ ലംഘനങ്ങളുടെയും പിന്നിൽ ഒരു വ്യക്തിയുടെ ജീവിതമാണെന്നും അതുവഴി ഒരു കുടുംബമാണ് തകരുന്നതെന്നും ആരോഗ്യ സെക്രട്ടറി കൂട്ടി ചേർത്തു. രോഗിയുടെ സുരക്ഷയും ശക്തിയുമാണ് തങ്ങളുടെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ കാതൽ എന്നും AI സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, അപകടകരമായ ലക്ഷണങ്ങൾ വേഗത്തിൽ കണ്ടെത്തുകയും ദോഷം സംഭവിക്കുന്നതിന് മുമ്പ് ദ്രുത പരിശോധനകൾ ആരംഭിക്കുകയും ചെയ്യാനാകും എന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഈ AI സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ രോഗികളുടെ സുരക്ഷ നിലനിർത്തുന്നതിന് Al ഉപയോഗിക്കുന്നതിന് പകരം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ ഏകദേശം 200 സ്കൂൾ അധിഷ്ഠിത നേഴ്സറികൾ പുതുതായി തുറക്കും. ജോലിക്കാരായ മാതാപിതാക്കൾക്ക് കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സ്കൂൾ പ്രായത്തിന് താഴെയുള്ള 4,000 കുട്ടികളെ ഉൾക്കൊള്ളാൻ ഈ നേഴ്സറികൾ സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും .
ഈ പദ്ധതിയുടെ അടുത്തഘട്ടം ശരത്കാലത്ത് ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചത്. അടുത്ത ഘട്ടത്തിൽ നേഴ്സറി സ്കൂളുകളുടെ എണ്ണം 300 ആയി ഉയർത്തും. കൂടാതെ സൗജന്യമായി ഭക്ഷണം ഉൾപ്പെടെ മാതാപിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ഒട്ടേറെ പദ്ധതികളും സർക്കാർ നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കും എന്നാണ് സർക്കാർ വിലയിരുത്തുന്നത്. പദ്ധതി പൂർണ്ണരൂപത്തിൽ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികൾക്കും പ്രയോജനം ചെയ്യും. നിലവിൽ കുഞ്ഞു കുട്ടികൾ ഉള്ള മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നേഴ്സറികൾ സെപ്റ്റംബറിൽ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വർഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സജ്ജമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതി ഈ സർക്കാരിനുണ്ടെന്നും അതുവഴി ഏത് പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടിക്കും ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനസഹായത്തോടെ ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ്കെയർ നടത്തുന്നത് രക്ഷിതാക്കൾക്ക് ശരാശരി 7,500 പൗണ്ടും സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകൾ വഴി പ്രതിവർഷം 450 പൗണ്ടും ലാഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കഴിഞ്ഞ മാസം പദ്ധതിക്കായി സർക്കാർ ഏകദേശം 370 മില്യൺ പൗണ്ട് കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളെ ആദ്യകാല വർഷങ്ങളിലേക്കുള്ള ക്രമീകരണങ്ങളാക്കി മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്.