ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ടിക്ടോക്ക് വഴി ലണ്ടനിൽ കലാപാഹ്വാനം നടത്തുകയും ഓക്സ്ഫോർഡ് സ്ട്രീറ്റിൽ യുവാക്കൾ അക്രമാസക്തരാവുകയും ചെയ്ത സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ വീഴുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷനേഴ്സിന്റെ പുതിയ അധ്യക്ഷ ഡോണ ജോൺസ് മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ ഉൾപ്പെടുന്നത് തടയാൻ മാതാപിതാക്കൾ അവരോട് സംസാരിക്കണമെന്ന് ഡോണ കൂട്ടിച്ചേർത്തു. യുവാക്കൾ കുറ്റവാളികൾക്കൊപ്പം ചേർന്നാൽ മജിസ്ട്രേറ്റ് കോടതികൾ പിഴ ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ മൈക്രോസോഫ്റ്റ് സ്റ്റോറിനു മുന്‍പില്‍ വടികളുമായി എത്തിയ യുവാക്കളെ പോലീസ് തല്ലി ഓടിക്കുന്ന ദൃശ്യം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ജെ ഡി സ്‌പോര്‍ട്ട്‌സും മറ്റ് ചില സ്റ്റോറുകളും കൊള്ളയടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പല കടകളും താത്ക്കാലികമായി അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന തലവേദന എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ശക്തമായി നേരിടുമെന്നും അത്തരത്തിൽ ഉള്ളവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചു, കൊള്ളയടിക്കാനും മോഷണത്തിനും ശ്രമിച്ചു എന്നതുള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് പേരെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾ അറസ്റ്റിൽ ആയാൽ അതവരുടെ ഭാവിയെ ബാധിക്കും. അതിനാൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ മനസിലാക്കണം. അവരോട് സംസാരിക്കണം.” ഡോണ ജോൺസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഗ്രൂമിങ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ചാരിറ്റി സംഘടനയായ എൻ എസ് പി സി അറിയിച്ചു. നാഷണൽ സൊസൈറ്റി ഓഫ് ക്രൂവൽ ടു ചിൽഡ്രൻ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളെ പിന്തുണയ്ക്കാൻ എൻഎസ്പിസിസി കമ്പനികളോടും അഭ്യർത്ഥിച്ചു

എൻ എസ് പി സി 2017 ലാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയത്. അതിനുശേഷം 34000 ഓൺലൈൻ ഗ്രൂമിങ് കേസുകളാണ് യുകെ പോലീസ് ഇതുവരെ കണ്ടെത്തിയത്. കുട്ടികൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വകാര്യ സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ കമ്പനികൾക്ക് കഴിയണമെന്നുള്ളത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നാണ് എൻ എസ് പി സി പ്രധാനമായും ആവശ്യപ്പെടുന്നത്. വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ അയക്കുന്ന സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയുള്ള സന്ദേശങ്ങൾ അയച്ചു ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ കാണാൻ കഴിയുകയുള്ളൂ.
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ ആണ് സാമൂഹിക മാധ്യമങ്ങൾ പ്രധാനമായും ഈ രീതിയിൽ സന്ദേശങ്ങൾ കൈമാറുന്നത് .എന്നാൽ സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾ വ്യാപകമായ രീതിയിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം മാത്രം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കെതിരെ 54000 കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരകളിൽ നാലിലൊന്ന് 12 വയസ്സിന് താഴെ പ്രായമുള്ളവരാണ് സ്വകാര്യതയ്ക്കൊപ്പം കുട്ടികളുടെ സുരക്ഷയും പരീക്ഷിക്കപ്പെടുക എന്നത് പ്രധാനപ്പെട്ടതാണ് എന്ന് എൻ എസ് പി സി സീനിയർ പോളിസി ഓഫീസർ ആയ റാണി ഗോവന്ദൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയാൻ ഉപയോഗിക്കണമെന്നാണ് എൻ എസ് പിസിസി ആവശ്യപ്പെടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി, കോളേജ് അധ്യാപകർ പണിമുടക്ക് നടത്തുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യു സി യു ) അറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്കും യു സി യുവിനും കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന പണിമുടക്ക് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിരുന്നു. അധ്യാപക സമരം മൂലം സമയബന്ധിതമായി ക്ലാസുകൾ നടക്കാതിരുന്നതു മൂലം പല വിദേശ വിദ്യാർഥികൾക്കും വിസയുടെ കാലയളവിൽ പഠനം പൂർത്തീകരിക്കാനാവാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 145 സർവകലാശാലകളിൽ നടന്ന പണിമുടക്ക് കുട്ടികളെയും മാതാപിതാക്കളെയും ദുരിതത്തിലാക്കിയിരുന്നു.

തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും അത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക യൂണിയൻ നടത്തുന്ന സമരത്തിന്റെ ആഘാതം കുറയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാലകൾ അറിയിച്ചു. യൂണിയനുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് സമര ദിനങ്ങളാണ്. യുകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിലാണെന്ന് അവകാശപ്പെടുമ്പോഴും കുറഞ്ഞ ശമ്പളത്തിലാണ് അധ്യാപകർ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ജോലി ചെയ്യുന്നത് എന്നത് ഉൾക്കൊള്ളാനാവില്ലെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ നടന്നുവരുന്ന ഭീകരാന്തരീക്ഷത്തെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു എൻഎച്ച്എസ് ഡോക്ടർ. ആളുകളെ രക്ഷിക്കേണ്ടതിനു പകരം ഇപ്പോൾ ആരോഗ്യ സംവിധാനങ്ങൾ അവരെ കൊല്ലുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അധികം കേസുകൾ ഉണ്ടാകാത്ത വേനൽക്കാല സമയങ്ങളിൽ പോലും എട്ടു മണിക്കൂറുകളോളം ആക്സിഡന്റ് & എമർജൻസിയിൽ ആളുകൾ കാത്തിരിക്കേണ്ട അവസ്ഥ ഭീകരമാണ്.

തന്റെ മുന്നിലെത്തിയ 60 വയസ്സുള്ള ബ്ലഡ് ക്യാൻസർ രോഗിയെ ക്യാൻസർ വാർഡിൽ സ്ഥലം ഇല്ലാത്തതിനാലാണ് ആക്സിഡന്റ്& എമർജൻസിയിലേക്ക് അയച്ചത്. അവരെ സഹായിക്കാനായി തനിക്ക് വേഗത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യങ്ങൾ തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ എവിടെയും സ്ഥലമില്ല, രോഗികൾ തോളോട് തോൾ ചേർന്ന് കിടക്കേണ്ട അവസ്ഥയാണ് എല്ലാ ഇടങ്ങളിലും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും നിരാശാജനകമായ അവസ്ഥയിലൂടെ ആണ് എൻഎച്ച്എസ് ആശുപത്രികൾ ഓരോന്നും കടന്നു പോകുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. എൻഎച്ച്എസിൽ നിന്ന് ആളുകൾക്ക് ചികിത്സ ലഭിക്കുമെന്ന ഉറപ്പു പോലും ഇന്നില്ല. ഗുരുതരമായ രോഗം ബാധിച്ചവർ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യങ്ങളാണ് എൻഎച്ച്എസ് ആശുപത്രികളിൽ ഉള്ളത്. തനിക്ക് ഒരു യുദ്ധ മേഖലയിൽ ജോലി ചെയ്യുന്ന അനുഭവമാണ് ആക്സിഡന്റ് & എമർജൻസിയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ തുറന്നു പറഞ്ഞു.

രോഗികളെ പരിശോധിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ആവശ്യത്തിനുള്ള സ്റ്റാഫുകൾ പലയിടങ്ങളിലും ഇല്ല. സ്ഥലപരിമിതികൾ മൂലം പരിശോധന പലപ്പോഴും ഇടനാഴികളിലും കോറിഡോറുകളിലും ആണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചികിത്സകളുടെ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റുകൾ നീണ്ടതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ താങ്ങാൻ പറ്റാവുന്നവർക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടൻ : കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീർന്നതിനാൽ പ്രതിസന്ധിയിലാവുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) 60,000ത്തോളം രൂപ സാമ്പത്തിക സഹായമായി നടൻ നൽകിയത്. ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു കഴിഞ്ഞതിനുള്ള പിഴതുക എന്നിവ ഉൾപ്പെടെയുള്ള ചിലവുകൾക്കായി പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് തുക കൈമാറിയത്.
2007 മുതൽ പലപ്പോഴായി കൊച്ചി സന്ദർശിക്കുകയും തെരുവു നായ്ക്കൾക്ക് അഭയകേന്ദ്രമൊരുക്കാൻ ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിക്കുകയും ചെയ്ത പെനിലോപ് കോയുടെ ജീവിതാവസ്ഥ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭർത്താവിനൊപ്പം 2007ലാണു പെനിലോപ് കൊച്ചിയിൽ എത്തിയത്. പിന്നീട് പല തവണ വന്നു. 2011ലാണ് സ്വന്തം പണം ഉപയോഗിച്ച് തെരുവ് നായ്ക്കൾക്കായി കേന്ദ്രമൊരുക്കിയത്.
ബ്രിട്ടനിലെ വീടു വിറ്റു ലഭിച്ച എട്ടുകോടിയോളം രൂപ കൊച്ചിയിലുള്ള സഹായിയുടെ സുഹൃത്ത് വിശ്വാസമാർജിച്ച് പല തവണയായി തട്ടിയെടുത്തു. പ്രതിമാസം നിശ്ചിത തുക വാഗ്ദാനം ചെയ്തതോടെ ഏഴരക്കോടി രൂപ പെനിലോപ് അക്കൗണ്ട് വഴി ഇയാൾക്കു കൈമാറി. ഇതിനിടയിൽ നിയമവിരുദ്ധ പണമിടപാട് ആരോപിച്ചു പെനിലോപിന്റെ അക്കൗണ്ട് മരവിപ്പിച്ചു. പണം കടം വാങ്ങിയയാൾ 8 വർഷമായി തന്നെ കബളിപ്പിക്കുകയാണെന്നാണു പെനിലോപ് കമ്മിഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. കടം വാങ്ങിയാണ് താമസം. ഭക്ഷണം പോലും കഴിക്കാൻ പണമില്ലെന്നും പെനിലോപ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.
ലോക്ക് ഡൗൺ കാലയളവിൽ എ ലെവൽ ഫല നിർണ്ണയം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ തന്നെ നടത്താനുള്ള തീരുമാനം കൂട്ടായ ചർച്ചകൾക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെ പഠനം നടത്തിയ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും പൊതു പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടുമായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ അന്ന് പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയ പല വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശിച്ച പല യൂണിവേഴ്സിറ്റി കോഴ്സുകളും പൂർത്തീകരിക്കാതെ ഇടയ്ക്ക് വെച്ച് നിർത്തി പോയി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

കോവിഡ് സമയത്തെ അധ്യാപക മൂല്യനിർണയത്തിന്റെ ആധികാരികതയെ കുറിച്ച് സംശയമുണർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ . എ ലെവൽ ഗ്രേഡ് നേടി യൂണിവേഴ്സിറ്റികളിൽ പ്രവേശിച്ച 30 ശതമാനം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കാതെ പുറത്തുപോയത് . 2020 ലും 2021 ലും അധ്യാപകർ നൽകിയ മൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു.

2019 -ന് ശേഷം സാധാരണ രീതിയിൽ നടന്ന എ – ലെവൽ പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദ്യാർത്ഥികളുടെ ഗ്രേഡുകൾ കുറഞ്ഞേക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഗ്രേഡുകൾ വിലയിരുത്തുന്ന രീതി കാരണം ഉയർന്ന ഗ്രേഡുകൾ കിട്ടിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു . മന്ത്രിയുടെ പ്രസ്താവന കുട്ടികളുടെയും മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. ഗ്രേഡ് ലെവൽ കുറവാണെങ്കിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് യൂണിവേഴ്സിറ്റി പ്രവേശനം ബുദ്ധിമുട്ടിലാകും.
ലണ്ടൻ : പബ്ബിൽ ടേക്ക്എവേ ആയി ഡ്രിങ്ക്സ് കൊണ്ടുപോകാൻ അനുവദിക്കുന്ന നിയമം തുടരാൻ സർക്കാർ. കോവിഡ് നിയമങ്ങൾ പ്രകാരം പബ്ബുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായപ്പോൾ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പാനീയം നൽകാൻ അനുവദിച്ചു. ഈ നിയമം സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇത് 2025 മാർച്ച് വരെ തുടരും. സാമ്പത്തിക തകർച്ചയിൽ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്.

20,000-ത്തിലധികം പബ്ബുകൾ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. ദുഷ്കരമായ സമയങ്ങളിൽ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകൾ ഇപ്പോഴും വലിയ സമ്മർദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.” അവർ പറഞ്ഞു.

വർദ്ധിച്ചുവരുന്ന ചെലവുകൾ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകൾക്ക് അധിക വരുമാന മാർഗം ലഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സ് ദേശീയ അധ്യക്ഷൻ മാർട്ടിൻ മക്‌ടേഗ് പറഞ്ഞു. 2020 ജൂലൈയിൽ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗൺസിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്‌അവേ മദ്യം വിൽക്കാൻ ഓഫ്-പ്രിമൈസ് ലൈസൻസില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.
ലണ്ടൻ : സിഗരറ്റ് പായ്ക്കറ്റുകളിൽ പുകവലി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ. ആരോഗ്യവകുപ്പിന്റെ നിർദേശം ആണിത്. കാനഡ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം, യുകെയിൽ ഏകദേശം 76,000 പേർ ഓരോ വർഷവും പുകവലി മൂലം മരിക്കുന്നുണ്ട്. 2021-ൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടി നടത്തിയ ഒരു സർവേ പ്രകാരം, യുകെയിലെ ജനസംഖ്യയുടെ 13% പേർക്ക് ഇപ്പോഴും പുകവലി ശീലമുണ്ടെന്ന് പറയപ്പെടുന്നു.
2030 ഓടെ ഇംഗ്ലണ്ടിൽ പുകവലി അവസാനിപ്പിക്കുമെന്നാണ് സർക്കാർതീരുമാനം . നിലവിലെ പുകവലി നിരക്ക് ജനസംഖ്യയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ലാഭിക്കാനാകുന്ന പണത്തെക്കുറിച്ചും ആരോഗ്യത്തെ പറ്റിയുമുള്ള വിവരങ്ങൾ സിഗരറ്റ് പാക്കറ്റുകൾക്കുള്ളിൽ ഉൾപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കൺസൾട്ടേഷൻ ഒക്ടോബർ വരെ നീളും.
പുകവലി ശീലം എൻ എച്ച് എസ്, സമ്പദ്‌വ്യവസ്ഥ, വ്യക്തികൾ എന്നിവർക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. പുകവലി നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കുന്നതിലൂടെയും 2030-ഓടെ പുകവലി രഹിതമാകാനുള്ള നീക്കത്തിലൂടെയും എൻ എച്ച് എസിന് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്യാമ്പ് സൈറ്റിലെ ടെന്റിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ഒൻപത് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ന്യൂഗേലിലെ പെംബ്രോക്ക്ഷയറിലാണ് വാഹനം റോഡിൽ നിന്ന് ക്യാമ്പ് സൈറ്റിലേക്ക് ഇരച്ച് കയറിയത്. കാർ ഒരു കുഴിക്ക് മുകളിലൂടെ പോയതിനെതുടർന്ന് നിയന്ത്രണം വിട്ട് ടെന്റിലേക്കും അവിടെ നിന്നവരുടെ നേർക്കും ഇടിച്ച് കയറുകയായിരുന്നുവെന്ന് ശനിയാഴ്ച നടന്ന അപകടത്തെ കുറിച്ച് ന്യൂഗേൽ ക്യാമ്പ്‌സൈറ്റിന്റെ ഉടമ പറഞ്ഞു. ടെന്റിലുണ്ടായിരുന്ന ഒരു കുഞ്ഞ് കട്ടിലിലായതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച്ച രാത്രി 10:30 ന് കാർ ക്യാമ്പ് സൈറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ കാറിലുണ്ടായിരുന്ന യാത്രക്കാരുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സൈറ്റിലെ ടെന്റുകളോട് ചേർന്ന് ഒരു റോഡ് കടന്നുപോകുന്നുണ്ട്. ഈ റോഡിലൂടെ പോയ വാഹനമാണ് നിയന്ത്രണം വിട്ട് ടെന്റുകളിലേക്ക് ഇടിച്ച് കയറിയത്. നിലവിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ കോസ്റ്റ്ഗാർഡ് റെസ്ക്യൂ ഹെലികോപ്റ്ററിൽ ഒരാളെ കാർഡിഫിലെ വെയിൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചതായി വെൽഷ് ആംബുലൻസ് സർവീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ആറ് ആംബുലൻസുകൾ എത്തി, മറ്റ് അഞ്ച് പേരെ പാരാമെഡിക്കുകൾ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ നാലു പേരെ കാർമാർഥനിലെ ഗ്ലാങ്‌വിലി ജനറൽ ആശുപത്രിയിലേക്കും മറ്റൊരാളെ സ്വാൻസിയിലെ മോറിസ്റ്റൺ ആശുപത്രിയിലേക്കും കൊണ്ടുപോയി.
അവധിക്ക് കേരളത്തിലെത്തി യുകെയിലേയ്ക്ക് മടങ്ങാനിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് . കേരളത്തിലെ ഏറ്റുമാനൂരിൽ ആണ് സംഭവം. സ്വകാര്യതയെ മാനിച്ച് മലയാളം യുകെ ന്യൂസ് വ്യക്തി വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല. രാത്രി സിനിമയ്ക്ക് കൊണ്ടു പോകാതിരുന്നതിന് അമ്മയോട് പിണങ്ങി 16 വയസ്സുകാരിയായ യുകെ മലയാളി പെൺകുട്ടി വീട് വിട്ടിറങ്ങിയതാണ് സംഭവപരമ്പരകളുടെ തുടക്കം. താൻ വീടുവിട്ടിറങ്ങിയെന്നും അടിയന്തര സഹായം വേണമെന്നും പെൺകുട്ടി പോലീസിൽ വിളിച്ചുപറഞ്ഞു. പരാതി ലഭിച്ച് മിനിറ്റുകൾക്കകം പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് കണ്ടത് അവശനിലയിലായ അമ്മയെയാണ്.
പെൺകുട്ടി വഴക്കുണ്ടക്കി വീടുവിട്ടിറങ്ങിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ അമ്മ അമിതമായ അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്തദിവസം യുകെയിലേയ്ക്ക് തിരിച്ചു വരേണ്ടിയിരുന്ന കുടുംബം വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമായിരുന്നു. അൽപം വൈകിയിട്ടുണ്ടെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്ന എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്.
ഒരാഴ്ച മുമ്പ് മാത്രമാണ് അമ്മയുടെ സഹോദരൻറെ മൃതസംസ്കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ കവൻട്രിയിൽ താമസിക്കുന്ന ജോബി മാത്യുവിന്റെയും സൗമ്യ ജോബിയുടെയും മൂത്തമകളായ ജിസ്മോൾ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്. കുടുംബം യുകെയിലേയ്ക്ക് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദുരന്തം വന്നു ഭവിച്ചത്.