Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ഇന്ത്യ യു കെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.


ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പ്രശംസിച്ചു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിനെ പരസ്പരം പ്രയോജനകരമായ നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്. കരാർ നിലവിൽ വരാൻ ഒരു വർഷം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് വരുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കുന്നതിലൂടെ യുകെയിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് പറഞ്ഞു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകൂടിയ യുകെ നിർമ്മിത കാറുകളുടെ താരിഫ് 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. യു കെ നിർമ്മിത മദ്യത്തിന്റെ നികുതിയിലും കുറവ് ഉണ്ടാകും. എന്നാൽ യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ കുടിയേറ്റ നയത്തിൽ ഒരു മാറ്റവും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബിയിലെ ലോയ്ഡ്സ് ബാങ്കിന്റെ ശാഖയിൽ ഉപഭോക്താവ് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ കൂടിയാണ് സെന്റ് പീറ്റേഴ്‌സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ്സ് പ്രായമുള്ള ആൾ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി ആൾക്കാർ ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളിൽ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്.


മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാൾ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാൾ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റിൽ ആയത്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ടോണി ഓവൻ പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സംഭവത്തിന്റെ പിന്നിലെ കാരണം അനാവരണം ചെയ്യുന്നതിനുള്ള അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അറിവുള്ളവർ അടിയന്തിരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വേനൽക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സർക്കാരിൻെറ പുതിയ പരീക്ഷണത്തിൻെറ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻപ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശരിയായ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാർത്ഥികൾക്ക് പരമ്പരാഗത രീതിയിൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാൻ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.

സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11:00 മുതൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് ആപ്പ് വഴി അവരുടെ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് രാവിലെ 8:00 മുതൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാർത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റൽ റെക്കോർഡ് എന്ന ശ്രമത്തിൻെറ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ആപ്പ് അവതരിപ്പിക്കുന്നത് വഴി രേഖകൾ കൈകാര്യം ചെയ്യുന്ന രീതി ആധുനികവൽക്കരിക്കുകയും അനാവശ്യമായ പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂൾ അധികൃതർ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റത്തിനെതിരായ കർശന നടപടികളുടെ ഭാഗമായി പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ നിയമങ്ങൾ കർശനമാക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിപക്ഷവും ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ പ്രവേശിക്കുകയും പിന്നീട് സ്ഥിരമായി താമസിക്കാൻ അഭയം തേടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻെറ ഈ നീക്കം. നിലവിലെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ഒരു പൂർണ്ണ പദ്ധതിക്ക് രൂപം നൽകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.പുതിയ മാറ്റങ്ങൾ വൈകാതെ തന്നെ ഹോം ഓഫീസ് പുറത്ത് ഇറക്കും.

2020 മുതൽ ഹോം ഓഫീസ് എക്സിറ്റ് ചെക്ക് ഡാറ്റ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, വിസ കാലാവധി കഴിഞ്ഞും തുടരാൻ സാധ്യതയുള്ളവർ ഏത് രാജ്യത്ത് നിന്നുള്ളവർ ആണെന്ന് ഇനിയും വ്യക്തമല്ല. പലപ്പോഴും യുകെയിൽ നിന്ന് പോകുന്നവരുടെ യാത്ര വിവരങ്ങൾ നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രാ രേഖകൾ കണ്ടില്ല എന്ന കാരണം കൊണ്ട് ആ വ്യക്തി രാജ്യത്ത് തുടരണം എന്നില്ല.

2023/24 ൽ, യുകെയിൽ ഏറ്റവും കൂടുതൽ അഭയം തേടിയവർ പാകിസ്ഥാൻ പൗരന്മാരാണ്. പാകിസ്ഥാനിൽ നിന്നുള്ള 10,542 പേരാണ് യുകെയിൽ അഭയം തേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ ശ്രീലങ്കയിൽ നിന്ന് 2,862 പേരും നൈജീരിയയിൽ നിന്ന് 2,841 പേരും യുകെയിൽ അഭയം തേടിയിട്ടുണ്ട്. ഇതേ കാലയളവിൽ, യുകെയിൽ 732,285 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഉള്ളവരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ തൊഴിൽ, പഠന വിസകളുടെ എണ്ണം കുറവാണ്. നേരത്തെ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രാബല്യത്തിൽ വരാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്‌തമാണെന്ന് അധികൃതർ പറയുന്നു. മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.


സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയതായി ശൈത്യകാല ഇന്ധന പെയ്മെൻറ് വെട്ടിക്കുറയ്ക്കൽ നടപടിയിൽ നിന്ന് സർക്കാർ പിന്നോക്കം പോകുമെന്ന സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ശൈത്യകാല ഇന്ധന പെയ്മെന്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടി നേരത്തെ വിവിധ തലങ്ങളിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.


ഇടക്കാല ബഡ്ജറ്റിലെ സാമ്പത്തിക നടപടികളുടെ പേരിൽ കടുത്ത എതിർപ്പാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട്മൂറിൽ കാട്ടുതീയെ തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 12,500 ഏക്കർ കാട് കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമം ഇപ്പോഴും നടത്തി വരുകയാണ്.

ഏകദേശം 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച കാട്ടുതീയിൽ പരുക്കുകളോ കാണാതായതോ സംബന്ധിച്ച ആശങ്കകൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സ് അന്വേഷിച്ചു വരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരണ്ട കാലാവസ്ഥയും കാറ്റും കാട്ടുതീ പടർന്നു പിടിക്കാൻ കാരണമായി .തീപിടുത്തം ഉണ്ടായ സ്ഥലത്ത് റോഡ് ഗതാഗതം സാധ്യമല്ലാതിരുന്നത് ദൗത്യം ദുഷ്കരമാകുന്നതിന് കാരണമായി. ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രദേശത്ത് സഞ്ചരിക്കുന്ന ആളുകൾക്ക് പുകയുടെ അളവ് വർദ്ധിക്കുന്നതിനെ കുറിച്ചും റോഡിലെ ദൃശ്യപരത കുറയാനുള്ള സാധ്യതയെ കുറിച്ചും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് അഭിമാനമായി അങ്കമാലിക്കാരനായ ഇഗ്‌നേഷ്യസ് വർഗീസ്. കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എതിരില്ലാതെ കൗൺസിലറായിരിക്കുകയാണ് ഈ യുകെ മലയാളി. കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയാണ്. 2006ൽ യുകെയിലെ ന്യൂകാസിലിൽ എത്തിയ ഇഗ്‌നേഷ്യസ് വർഗീസ് റോയൽ മെയിലിൽ ആണ് ജോലി ചെയ്യുന്നത്. 2014ൽ ലേബർ പാർട്ടി അംഗമായ ഇഗ്‌നേഷ്യസ് വർഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗൺ കൗൺസിലിലേയ്ക്ക് കാസിൽ ഫീൽഡ് വാർഡിൽ നിന്നും നോമിനേഷൻ നൽകുന്നത്. സ്വന്തം വീട് നിൽക്കുന്ന വാർഡിലെ പോസ്റ്റ്‌മാൻ കൂടിയായത് ഓരോ വീടുകളുമായുള്ള ഇഗ്‌നേഷ്യസിൻെറ ബന്ധം ശക്തമാക്കാൻ സഹായിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന രണ്ട് ഇലക്ഷനിലും ഇഗ്‌നേഷ്യസ് വർഗീസ് തൻെറ വിജയം തുടർന്നു.

2014ൽ റോയൽ മെയിലിലെ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇഗ്‌നേഷ്യസിൻെറ ലേബർ പാർട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാൻ കാരണമായത്. മലയാളികൾ അധികമില്ലാത്ത കാസിൽ ഫീൽഡ് വാർഡിൽ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്‌നേഷ്യസ് വർഗീസിനെ എതിരില്ലാതെ വിജയിക്കാൻ സഹായിച്ചു.15 കൗൺസിലർമാർ ഉള്ള കൗൺസിലിൽ ലേബർ പാർട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബർ പാർട്ടി 8, കൺസർവേറ്റീവ് പാർട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില.

നാട്ടിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്ന ഇഗ്‌നേഷ്യസ് വർഗീസിന്, യുകെയിലെ പൊതുപ്രവർത്തനത്തിന് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. എൻഎച്ച്എസിൽ സ്പെഷലിസ്റ്റ് നേഴ്സായി ജോലി ചെയ്യുന്ന ഷിജി ഇഗ്‌നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കൾ. ലേബർ പാർട്ടി പ്രവർത്തനങ്ങൾക്ക് പുറമെ യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവർത്തനങ്ങളിലും ഇഗ്‌നേഷ്യസ് വർഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വർഷക്കാലം പ്രവർത്തിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭീകര ആക്രമണം നടത്തുന്നതിനായി ലക്ഷ്യം വെച്ച് 8 പേർ അറസ്റ്റിലായ സംഭവം രാജ്യമൊട്ടാകെ വൻ ചർച്ചാ വിഷയമായിരുന്നു. എട്ട് പേരിൽ ഏഴും ഇറാനിയൻ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചത് സംഭവത്തിന് വൻ വാർത്താപ്രാധാന്യം ആണ് നൽകിയത് . ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ പോലുള്ള ഭീകരാക്രമണത്തിനാണ് പിടിയിലായ പ്രതികൾ പദ്ധതി തയ്യാറാക്കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.


ഇതിനു പിന്നാലെയാണ് കടുത്ത സുരക്ഷാ വീഴ്ചയായി ചൂണ്ടി കാണിക്കപ്പെടുന്ന മറ്റൊരു വാർത്ത പുറത്തുവന്നത്. റഷ്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മൂന്ന് ബൾഗേറിയക്കാർ മുമ്പ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതായി ബിബിസി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. 2016 മെയ് മാസത്തിൽ ഒരു കമ്മിറ്റി റൂമിൽ ബ്രെക്സിറ്റ് ചർച്ച ചെയ്യുന്നതിനായി നടന്ന ഒരു പരിപാടിയിൽ ഓർലിൻ റൂസേവ്, ബിസർ ഷാംബസോവ്, കാട്രിൻ ഇവാനോവ എന്നിവർ ആണ് പങ്കെടുത്തത് . കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട റഷ്യൻ ചാരന്മാർ പാർലമെന്റിൽ നടന്ന ബ്രെക്സിറ്റ് പരിപാടിയിൽ പങ്കെടുത്തത് കനത്ത സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.


റഷ്യൻ ചാരന്മാർ യുകെയിലുള്ള ഉന്നതല മീറ്റിങ്ങുകളിൽ പങ്കെടുത്ത സംഭവം വൻ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭവം പ്രതിപക്ഷത്തിനെതിരെ ആരോപണം അഴിച്ചുവിടാൻ ഭരണപക്ഷത്തിന് കിട്ടിയ അവസരമാണ്. കാരണം ആ സമയത്ത് കൺസർവേറ്റീവ് പാർട്ടിയായിരുന്നു അധികാരത്തിൽ ഇരുന്നത് . വരും ദിവസങ്ങളിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന സംഭവമായി ഇത് വ്യാഖ്യാനിക്കപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ മുപ്പതാം തീയതി യുകെയിലെ 24 ലോക്കൽ കൗൺസിലുകളിലേയ്ക്കും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ യുകെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് തിരി കൊളുത്തുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ റീഫോം യുകെ വൻ മുന്നേറ്റമാണ് നടത്തിയത്. കൂടാതെ എംപി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സിറ്റിംഗ് സീറ്റും റീഫോം യുകെ പിടിച്ചെടുത്തിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തങ്ങളുടെ അടിവേരുകൾ ഇളകുന്നതിന്റെ തിരിച്ചറിവിലാണെന്നത് അവരുടെ തന്നെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം.


റീഫോം യുകെ ഭാവിയിൽ അധികാരത്തിലെത്തിയാൽ യുകെ മലയാളികളെയും അതിലുപരി യുകെലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിലുപരി നിലവിലെ സാഹചര്യങ്ങൾ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തിരി കൊളുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് റീഫോം യുകെയുടെ കടന്നു കയറ്റത്തെ തടയിടാൻ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ ശക്തമാക്കാൻ ലേബർ പാർട്ടി സർക്കാർ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ്.


റീഫോം യുകെയുടെ മിന്നുന്ന വിജയം ആദ്യം ബാധിക്കുന്നത് വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ഒട്ടേറെ ചോദ്യചിഹ്നങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ ധവളപത്രം മെയ് പാതിയോട് ലേബർ സർക്കാർ പുറത്തിറക്കും. നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ അതിൽ പ്രതിഫലിക്കാനാണ് സാധ്യത. യുകെയിലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനും വിസ സമ്പ്രദായത്തിന്റെ ദുരുപയോഗമാണെന്ന് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ സർക്കാർ ഈ മാസം അന്തിമമാക്കുകയാണ്. 2024 ൽ യുകെയിൽ അഭയം തേടുന്ന 108,000 പേരിൽ 16,000 പേർക്ക് വിദ്യാർത്ഥി വിസ ഉണ്ടായിരുന്നതായി കാണിക്കുന്ന കണക്കുകൾ മാർച്ചിൽ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. കുറഞ്ഞ ശമ്പളമുള്ള ജോലികൾ ഏറ്റെടുത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരുന്നത് തടയാനുള്ള വഴികളും മന്ത്രിമാർ പരിശോധിക്കുന്നുണ്ട്. അത്തരമൊരു നീക്കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന സർവകലാശാലകളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാനുള്ള സാധ്യതയുമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2025 മെയ് 5 മുതൽ മെയ് 8 വരെ നാല് ദിവസത്തെ പരിപാടികളോടെ യുണൈറ്റഡ് കിംഗ്ഡം വിക്ടറി ഇൻ യൂറോപ്പ് (VE) ദിനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി യുകെ. മെയ് 5 തിങ്കളാഴ്ച സെൻട്രൽ ലണ്ടനിൽ നടക്കുന്ന മഹത്തായ സൈനിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. പാർലമെന്റ് സ്‌ക്വയറിന് പുറത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ വിഖ്യാതമായ വിഇ ഡേ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ചൊല്ലുന്നതിന് പിന്നാലെ, ഒരാൾ നൂറ് വർഷം പഴക്കമുള്ള കോമൺവെൽത്ത് വാർ ഗ്രേവ്സ് ടോർച്ച് ഫോർ പീസ് കൈമാറും.

ഹൗസ്ഹോൾഡ് കാവൽറി മൗണ്ടഡ് റെജിമെന്റും ദി കിംഗ്സ് ട്രൂപ്പും, റോയൽ ഹോഴ്സ് ആർട്ടിലറിയും നയിക്കുന്ന ഘോഷയാത്ര, ട്രാഫൽഗർ സ്ക്വയർ, സെനോട്ടാഫ് എന്നിവ കടന്ന് മാളിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് നീങ്ങും. റെഡ് ആരോസ്, ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും ചരിത്രപരവുമായ 23 സൈനിക വിമാനങ്ങളും രണ്ടാം ലോകമഹായുദ്ധകാലത്തെ റോയൽ എയർഫോഴ്‌സ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയൽ ഫ്ലൈറ്റിലെ വിമാനങ്ങളും ഉൾപ്പെടുന്ന ഒരു ഫ്ലൈപാസ്റ്റോടെയാണ് പരിപാടി സമാപിക്കുക.

രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞവരെ ആദരിക്കുന്നതിനായി ലണ്ടൻ ടവറിൽ 30,000 കടും ചുവപ്പ് നിറത്തിലുള്ള സെറാമിക് പോപ്പികൾ സ്ഥാപിക്കുന്നതാണ് അനുസ്‌മരണ ചടങ്ങിൻെറ പ്രധാന ആകർഷണം. മെയ് 8 വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രണ്ടാം ലോക മഹായുദ്ധ തലമുറയെ ആദരിച്ചുകൊണ്ട് ചാൾസ് രാജാവ് പങ്കെടുക്കുന്ന പരിപാടിയോടെ അനുസ്മരണ ചടങ്ങുകൾ അവസാനിക്കും. രാജ്യവ്യാപകമായി രണ്ട് മിനിറ്റ് മൗനാചരണവും സംഗീതകച്ചേരികൾ, പള്ളിയിലെ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ കമ്മ്യൂണിറ്റി പരിപാടികളും ഈ ദിനത്തിൽ ഉണ്ടായിരിക്കും.

Copyright © . All rights reserved