ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി യു കെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പബ്ബുകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായം എന്നിവയിലുള്ള വ്യാപാരത്തിലെ ഉയർച്ചയാണ് മൂന്ന് മാസത്തിനുള്ളിൽ ആദ്യമായി യുകെ സമ്പദ്‌വ്യവസ്ഥ വളരുന്നതിന് പിന്നിൽ പ്രവർത്തിച്ചത് . കഴിഞ്ഞ രണ്ടു മാസങ്ങളിലായി സമ്പദ് വ്യവസ്ഥയുടെ വളർച്ച ചുരുങ്ങിയതായുള്ള റിപ്പോർട്ടുകൾ രാജ്യത്തിൻറെ സാമ്പത്തിക മേഖലയെ കുറിച്ച് കടുത്ത ആശങ്കകൾക്ക് കാരണമായിരുന്നു.
ജീവിത നിലവാരം ഉയർത്തുന്നതിനായി സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. കൂടുതൽ നിക്ഷേപം സൃഷ്ടിക്കുക , അനാവശ്യ പൊതു ചിലവുകൾ ഇല്ലാതാക്കുക , പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയ്‌ക്കായി നിരന്തരമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ചാൻസിലർ പറഞ്ഞു. എന്നിരുന്നാലും തൊഴിലുടമകൾ അടയ്ക്കുന്ന നാഷണൽ ഇൻഷുറൻസിലെ വർദ്ധനവും ഏപ്രിൽ മാസം മുതൽ മിനിമം വേതനത്തിൽ 6.7 ശതമാനം ഉയരുന്നതും സമ്പദ് വ്യവസ്ഥകൾക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്ക സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ശക്തമായുണ്ട്.
അധികാരമേറ്റെടുത്ത് 6 മാസങ്ങൾക്ക് ശേഷം ജനപ്രീതിയിൽ വൻ ഇടിവാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ വളർച്ച മുന്നോട്ടാണെന്ന റിപ്പോർട്ട് സർക്കാരിന് പ്രത്യേകിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് ആശ്വാസം പകരുന്ന വാർത്തയാണ്. ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരുന്നത്. ഇതിനെ തുടർന്ന് ചാൻസിലറിൻ്റെ രാജിക്കായുള്ള മുറവിളികൾ ഉയർന്നിരുന്നു. പണപ്പെരുപ്പം അപ്രതീക്ഷിതമായി 2.5 ശതമാനമായി കുറഞ്ഞ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . നേരത്തെ 2.6 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് 0.1 ശതമാനം കുറഞ്ഞത്. പ്രതീക്ഷിച്ചതിലും മികച്ച പണപ്പെരുപ്പ നിരക്കുകൾ പുറത്തു വന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിന്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നു. നിലവിൽ യെല്ലോ അലർട്ട് ആണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മീറ്ററിൽ താഴെയെ കാഴ്ച ഉണ്ടാകുകയുള്ളൂവെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ 11 മണി വരെ മൂടൽമഞ്ഞ് നിലനിൽക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. തെക്കൻ ഇംഗ്ലണ്ടിന്റെയും തെക്കുകിഴക്കൻ മിഡ്‌ലാൻഡ്‌സിന്റെയും ചില ഭാഗങ്ങളിൽ പുലർച്ചെയോടെ മൂടൽമഞ്ഞ് നേർത്തതാകുമെന്ന് മെറ്റ് ഓഫീസ് വെബ്‌സൈറ്റ് അറിയിച്ചു . ഡ്രൈവർമാർ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഫോഗ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ, ഫെറി യാത്ര എന്നിവയെല്ലാം കാലാവസ്ഥയെ ബാധിച്ചേക്കാമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച മഞ്ഞുവീഴ്ച കടുത്ത യാത്രാ ദുരിതത്തിന് വഴി വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളം അതിന്റെ രണ്ട് റൺവേകളും അടച്ചിട്ടിരുന്നു . അതേസമയം കോൺവാളിലെയും ഡെവണിലെയും റോഡുകളിലെയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്കൂളുകളുടെയും പ്രവർത്തനം നിലച്ചിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സമാധാനം നിലനിർത്തുന്നതിൽ എന്നും യുകെ മുൻപന്തിയിൽ ഉണ്ടെന്നും പ്രധാനമന്ത്രി
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇസ്രയേലും പലസ്തീൻ ജനതയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പേരുടെ മരണത്തിനും വ്യാപകമായ നാടുകടത്തലിനും കാരണമായ 15 മാസം നീണ്ട് നിന്ന തീവ്രമായ സംഘർഷത്തെത്തുടർന്ന് ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ 2025 ജനുവരി 19 ന് ആരംഭിക്കും. ഗാസയിൽ നിന്ന് ഇസ്രായേൽ സേനയെ ക്രമേണ പിൻവലിക്കുന്നതും ബന്ദികളെയും തടവുകാരെയും പല ഘട്ടങ്ങളിലായി മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. പ്രാരംഭ ഘട്ടത്തിൽ, 33 ഇസ്രായേൽ ബന്ദികളെയും 100 ലധികം പാലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വീടുകൾ യുദ്ധമേഖലകളായി മാറിയ നിരപരാധികളായ പാലസ്തീൻ ജനതകളുടെ ദുരിതം ലഘൂകരിക്കുന്നതിന് മാനുഷിക സഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. തുടരുന്ന ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഗാസയ്ക്കുള്ള മാനുഷിക സഹായം ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിൽ സുസ്ഥിര സമാധാനവും മാനുഷിക സഹായ പ്രവർത്തനങ്ങളും ആവശ്യപ്പെട്ട് മറ്റ് അന്താരാഷ്ട്ര നേതാക്കളും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിൻ്റെയും വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ അമേരിക്കയിൽ നിന്നുള്ള സുപ്രധാന നയതന്ത്ര ശ്രമങ്ങളും കരാർ ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാലസ്തീൻ രാഷ്ട്രത്തിനൊപ്പം ഇസ്രായേലിൻ്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ടുള്ള നയമായിരിക്കും സ്വീകരിക്കുക എന്ന് പ്രധാന മന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഇത്തരത്തിലുള്ള യുദ്ധങ്ങൾ തടയുന്നതിലും മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനം നടപ്പാകുന്നതിനുമായുള്ള ശ്രമങ്ങളിൽ യുകെ എന്നും മുൻപന്തിയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പം അപ്രതീക്ഷിതമായി 2.5 ശതമാനമായി കുറഞ്ഞു. നേരത്തെ 2.6 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്കാണ് 0.1 ശതമാനം കുറഞ്ഞത്. പ്രതീക്ഷിച്ചതിലും മികച്ച പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
അധികാരമേറ്റെടുത്ത് 6 മാസങ്ങൾക്ക് ശേഷം ജനപ്രീതിയിൽ വൻ ഇടിവാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തിൽ വന്ന കുറവ് സർക്കാരിന് പ്രത്യേകിച്ച് ചാൻസിലർ റേച്ചൽ റീവ്സിന് ആശ്വാസം പകരുന്ന വാർത്തയാണ് . ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ ആണ് ഉയർന്നു വന്നിരുന്നത്. ഇതിനെ തുടർന്ന് ചാൻസിലറിൻ്റെ രാജിക്കായുള്ള മുറവിളികൾ ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ പണപ്പെരുപ്പം വീണ്ടും വർദ്ധിക്കുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ശക്തമായിട്ടുണ്ട്. തൊഴിലുടമകൾ അടയ്ക്കുന്ന നാഷണൽ ഇൻഷുറൻസിലെ വർദ്ധനവും ഏപ്രിൽ മാസം മുതൽ മിനിമം വേതനത്തിൽ 6.7 ശതമാനം ഉയരുന്നതും പണപ്പെരുപ്പം വീണ്ടും കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
രൂപയുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ വില ഇന്നലെ 105.77 ആയിരുന്നു. 104.99 ആയിരുന്നു കഴിഞ്ഞവർഷം ഇതേ ദിവസം പൗണ്ടിന്റെ വിനിമയ നിരക്ക്. സെപ്റ്റംബറിൽ മാസത്തിൽ പൗണ്ട് കുതിച്ചുയർന്നത് 112 ന് മുകളിൽ എത്തിയിരുന്നു. പണപ്പെരുപ്പം കുറയുന്നതും യുകെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതും പൗണ്ടിന്റെ വിനിമയ നിരക്ക് വീണ്ടും ഉയരുന്നത്തിന് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പോർട്സ്മൗത്തിൽ താമസിക്കുന്ന യു കെ മലയാളി ജിജിമോൻ ചെറിയാൻ മരണമടഞ്ഞു. മകൻറെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് വരുന്ന വഴിയായിരുന്നു മരണം. ഗാറ്റ്വിക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് ജിജിമോൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ പോർട്സ്മൗത്തിൽ നിന്നുള്ള ഒരു നേഴ്സ് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം ഇരിക്കെ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിന് കാര്യമായ സാധ്യതകളും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം വിമാനത്തിൽ വച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജിജിയുടെ ചേട്ടൻറെ മകൻറെ വിവാഹത്തിനും മൂത്തമകൻ ജിഫോൺസിൻ്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന വിവാഹത്തിൻറെ ഒരുക്കങ്ങൾക്കുമായി നാട്ടിൽ പോയതായിരുന്നു കുടുംബം. മൃതശരീരം ഇപ്പോൾ വർത്തിംഗ് ഹോസ്പിറ്റലിൽ ആണ്.
ജിജിമോൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഇരിക്കെ കുത്തേറ്റത് മലയാളി നേഴ്സിനാണെന്ന വിവരം കടുത്ത ഞെട്ടലാണ് യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇയാളെ മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് ഭർത്താവിനോടൊപ്പം അച്ചാമ്മ താമസിച്ചിരുന്നത്. അക്രമ സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അച്ചാമ്മയുടെ ഭർത്താവ് അലക്സാണ്ടർ ചാണ്ടി വിസമ്മതിച്ചു.
. നിലവിൽ ശൈത്യകാല രോഗങ്ങളുടെ സമ്മർദ്ദത്തിലാണ് എൻഎച്ച്എസ് ആശുപത്രികൾ. അതുകൊണ്ടു തന്നെ എല്ലാ ആശുപത്രികളിലും തിരക്കോട് തിരക്കാണ്. ഇതിനു പുറമെ മതിയായ ജീവനക്കാരില്ലാത്തതിന്റെ പ്രശ്നങ്ങളും നിലവിലുണ്ട്. മഹാമാരിയുടെ സമയത്തിന് സമാനമായ രീതിയിലുള്ള ജോലി സമ്മർദ്ദമാണ് ഇപ്പോൾ പനി ബാധിച്ച് എത്തുന്നവരുടെ ആധിക്യം കൊണ്ട് ആശുപത്രികൾ നേരിടുന്നത് എന്നാണ് പല മലയാളി നേഴ്സുമാരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.
എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നേഴ്സുമാരാണ് എൻ.എച്ച്.എസിന്റെ നട്ടെല്ല്. അവരുടെ സംരംക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യും. ട്രസ്റ്റ് അധികൃതരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുബത്തിനുമൊപ്പമാണ് തന്റെ ചിന്തകളെന്നും ഹെൽത്ത് സെക്രട്ടറി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടുന്ന സ്ത്രീകൾക്ക്, രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എംപിമാർ. കണക്കുകൾ അനുസരിച്ച് പ്രതിവർഷം 250,000 സ്ത്രീകൾക്ക് 24 ആഴ്‌ചയ്‌ക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടാറുണ്ട്. ഈ ആവശ്യം മുന്നോട്ട് വരുന്ന സാഹചര്യത്തിൽ കോമൺസ് വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി ഈ നിയമം സ്ത്രീകൾക്കും അവരുടെ പങ്കാളികൾക്കും ഒരുപോലെ നൽകണമെന്നും ഇത് ഇരുവരെയും ഒരുപോലെ ബാധിക്കുമെന്നും അവകാശപ്പെട്ടു.
അഞ്ചിൽ ഒന്നിൽ കൂടുതൽ ഗർഭം അലസലിൽ അവസാനിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ അവകാശ ബില്ലിലെ മാറ്റങ്ങൾ മന്ത്രിമാർ അംഗീകരിക്കുകയാണെങ്കിൽ, ഗർഭം അലസുന്ന സ്ത്രീകൾക്ക് ഇനി സിക്ക് ലീവുകൾ എടുക്കേണ്ടിവരില്ല. ഇവർക്ക് ശമ്പളത്തോടു കൂടിയ ലീവുകൾ ലഭിക്കും. ഇതിൻെറ അടിസ്ഥാനത്തിൽ ഗർഭം അലസുന്നവർക്ക് ജനന സമയം കുട്ടികൾ മരിക്കുന്നവർക്ക് ലഭിക്കുന്ന അവധി അവകാശങ്ങൾ നൽകും.
മിസ്കാരേജ് അസോസിയേഷൻ്റെ സിഇഒ വിക്കി റോബിൻസൺ, ഏത് ഘട്ടത്തിലും ഗർഭം നഷ്ടപ്പെടുന്നതിൻ്റെ വിനാശകരമായ ആഘാതം ഊന്നിപ്പറഞ്ഞു. ഗർഭം അലസൽ ഒരു രോഗമല്ല, മറിച്ച് ഒരു വിയോഗമാണെന്ന് ഇവർ പറഞ്ഞു. 89% ആളുകളും ഗർഭം അലസലിനെ ഒരു വിയോഗമായി കാണുന്നുവെന്ന് കാണിക്കുന്ന കണക്കുകളും ഇവർ പുറത്ത് വിട്ടു. പുതിയ മാറ്റത്തിനെക്കുറിച്ചുള്ള അഭിപ്രായത്തിനായി വർക്‌സ് ആൻഡ് പെൻഷൻസ് വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രഷറി മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ അന്വേഷണത്തിൻ്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു, തുലിപ് സിദ്ദിഖിൻെറ രാജി. ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രിയുടെ സ്റ്റാൻഡേർഡ് അഡ്വൈസർ സർ ലോറി മാഗ്നസ് മന്ത്രിക്കെതിരെ തെറ്റുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. തൻെറ നിരപരാധിത്വം എടുത്ത്പറഞ്ഞ മന്ത്രി, തൻ്റെ പങ്ക് സർക്കാരിന് തടസ്സമാകുമെന്ന് പറഞ്ഞായിരുന്നു രാജി.
തുലിപ് സിദ്ദിഖിൻെറ രാജി സ്വീകരിച്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ, മന്ത്രിക്കായുള്ള വാതിൽ എന്നും തുറന്നിരിക്കുമെന്ന് പ്രതികരിച്ചു. മുമ്പ് ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ബംഗ്ലാദേശിലെ ഇൻഫ്രാസ്ട്രക്ചർ ചെലവിൽ നിന്ന് ഇവരുടെ കുടുംബം 3.9 ബില്യൺ പൗണ്ട് അപഹരിച്ചുവെന്ന അന്വേഷണത്തിൽ ഉൾപ്പെടുകയായിരുന്നു. ഇവരുടെ അമ്മായി, പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കഴിഞ്ഞ വർഷം നാടുവിട്ടിരുന്നു.
ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും ലേബർ എംപിയായ തുലിപ് സിദ്ദിഖിന് ഹസീനയുടെ സർക്കാരുമായി ബന്ധമുള്ള കമ്പനിയിൽ നിന്ന് സമ്മാനമായി കിംഗ്‌സ് ക്രോസ് ഫ്ലാറ്റ് ലഭിച്ചിരുന്നു. അതേസമയം ഈ ഫ്ലാറ്റ് വെറും സമ്മാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ തുലിപ് സിദ്ദിഖ് സ്വയം അന്വേഷണത്തിന് റഫർ ചെയ്തതിന് ശേഷം എട്ട് ദിവസത്തിനുള്ളിൽ രാജി വയ്ക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണ വിധേയനായ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ 2015 മുതൽ 2020 വരെ ജോലി ചെയ്തിരുന്ന ഡോ. യൂലിയു സ്റ്റാൻ ആണ് ലൈംഗിക സംതൃപ്തിക്കായി രോഗികളെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇത് കൂടാതെ ഇയാൾ അറിവോടെയുള്ള സമ്മതം നേടാതെയും മറ്റ് മാർഗങ്ങൾ നിർദ്ദേശിക്കാതെയും പുരുഷന്മാർക്കും ആൺകുട്ടികൾക്കും മലാശയ സംബന്ധമായ പരിശോധനകൾ നിർദ്ദേശിച്ചതായും കോടതി കണ്ടെത്തി. ഡോക്ടറുടെ ഈ നടപടികൾ ലൈംഗിക പ്രേരിതവും അനാവശ്യവും ആയി കണക്കാക്കപ്പെടുന്നവയാണെന്ന് ട്രസ്റ്റ് സമ്മതിച്ചു.
ഇതിന് പിന്നാലെ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ ഇരകളോട് ക്ഷമാപണം നടത്തി. ഡോ. യൂലിയു സ്റ്റാൻ്റെ പ്രവർത്തികളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ട്രസ്റ്റ് തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു. ഡോ. യൂലിയു സ്റ്റാൻ ട്രോമ ആൻഡ് ഓർത്തോപീഡിക്‌സിൽ ലോക്കം സീനിയർ ഹൗസ് ഓഫീസറായി ജോലി ചെയ്‌ത് വരികയായിരുന്നു. പരാതികൾ ഉയർന്നു വന്നതിന് പിന്നാലെ ഇയാൾ തൻ്റെ ലൈംഗിക സംതൃപ്തിക്കായി രോഗികളെ അനാവശ്യമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയതായി കോടതി കണ്ടെത്തി.
2024 ഫെബ്രുവരിയിൽ ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ്റെ മെഡിക്കൽ രജിസ്‌ട്രേഷൻ നിർത്തലാക്കുകയും പിന്നീട് ക്യാൻസൽ ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ വേനൽക്കാലത്ത് 200 ഓളം വ്യക്തികൾക്ക് അയച്ച ക്ഷമാപണ കത്തിൽ ഡോ. സ്റ്റാൻ്റെ കുറിപ്പടിയിലും മലാശയ മരുന്നുകളുടെ അഡ്മിനിസ്ട്രേഷനിലും ഉണ്ടായ അശ്രദ്ധ ട്രസ്റ്റ് സമ്മതിച്ചു. കേസിൽ നൂറുകണക്കിന് ഇരകൾ ഉണ്ടെന്നും ദുരനുഭവം നേരിട്ടവർ മുന്നോട്ടുവന്ന് പിന്തുണ തേടണമെന്നും അഭിഭാഷകൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമീപ ഭാവിയിൽ ബ്രിട്ടനിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ ജനപ്രീതിയിൽ കടുത്ത ഇടിവുണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കൈ ന്യൂസിനു വേണ്ടി നടത്തിയ പോളിലാണ് ഭാവിയിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കെമി ബാഡെനോക്ക് നേതാവായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷം ടോറികൾ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി സർവേ കാണിക്കുന്നു. പുറത്തു വരുന്ന പോൾ റിപ്പോർട്ട് പ്രകാരം ലേബറിന് 26%, റിഫോം യുകെ 25%, കൺസർവേറ്റീവുകൾക്ക് 22%, ലിബറൽ ഡെമോക്രാറ്റുകൾ 14%, ഗ്രീൻസിന് 8% എന്നിങ്ങനെയാണ് ജന പിന്തുണ കണക്കാക്കിയിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ലേബർ 35%, കൺസർവേറ്റീവുകൾ 24%, റിഫോം യുകെ 15%, ലിബ് ഡെം 13%, ഗ്രീൻസ് 7% എന്ന രീതിയിലായിരുന്നു ജനപിന്തുണ. സർക്കാരിൻറെ ജനപ്രീതിയിൽ വൻകുറവ് ഉണ്ടായതായാണ് പുതിയ സർവ്വേ കാണിക്കുന്നത്. എന്നാൽ അതിലും കൂടുതലായി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്.
പൊതുതെരഞ്ഞെടുപ്പിനുശേഷം, മറ്റ് എല്ലാ പാർട്ടികളെയും പിന്നിലാക്കി റിഫോം യുകെയുടെ വോട്ടുകൾ വർദ്ധിച്ചു, കഴിഞ്ഞ വർഷം ബാലറ്റിൽ ടോറികളെ പിന്തുണച്ച 16% വോട്ടർമാർ ഇപ്പോൾ റിഫോമിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. പ്രായമായ വോട്ടർമാർ ലേബറിൽ നിന്ന് പിന്മാറി. 65 വയസ്സിനു മുകളിലുള്ളവരിൽ 14% പേർ മാത്രമേ ഇപ്പോൾ ലേബറിനെ പിന്തുണയ്ക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത് 22% ആയിരുന്നു. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് ആണ് റീഫോം യുകെ സ്ഥാപിച്ചത്. 2029 – ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റീഫോം യുകെ ഒരു നിർണ്ണായക ശക്തിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പിൽ അവർ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. കുടിയേറ്റത്തെ ശക്തിയായി എതിർക്കുന്ന റീഫോം യുകെയുടെ നിലപാടുകൾ പലതും യുകെയിൽ താമസിക്കുന്ന അന്യ നാട്ടുകാർക്ക് പ്രതികൂലമായി വരുമെന്ന ആശങ്ക മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ ശക്തമാണ്.