Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

174 സീറ്റുകളുടെ ഭൂരിപക്ഷം നേടി കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ലേബർ പാർട്ടി ചരിത്രപരമായി വിജയം നേടിയിട്ട് ഒരു വർഷം പൂർത്തിയായി. പ്രകടനപത്രികയിലും തുടർന്ന് അധികാരത്തിലെത്തിയപ്പോഴും സർക്കാർ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നും 5 വർഷത്തെ ഭരണത്തിന്റെ നാഴിക കല്ലുകൾ എന്തായിരിക്കുമെന്നുള്ള വ്യക്തമായ പദ്ധതികൾ ലേബർ പാർട്ടി സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അവതരിപ്പിച്ച പ്രധാന നയപരിപാടികളിൽ നേടിയ പുരോഗതി താരതമ്യേന കുറവാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നു വന്നിരിക്കുന്നത്.


ആരോഗ്യ മേഖലയിൽ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നായിരുന്നു ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ എൻഎച്ച്എസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണ്. എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിട്ടും ഭരണപരമായ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ നിർത്തലാക്കിയും സർക്കാർ നടത്തുന്ന പരീക്ഷണങ്ങൾ എത്രമാത്രം ഫലപ്രാപ്തിയിൽ എത്തുമെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴും ജീവനക്കാരുടെ അഭാവത്തിൽ എൻഎച്ച്എസ് ശ്വാസം മുട്ടുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി ഉയർന്നു വരുന്നത്. എൻഎച്ച്എസിനെ താങ്ങിനിർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർക്കുള്ള ശമ്പള വർദ്ധനവിൽ സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നതായിട്ടുള്ള ആരോപണം ശക്തമാണ്.

 

അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നുള്ള കണക്കുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ പ്രതിപക്ഷം ഈ കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് . തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം.


പണപ്പെരുപ്പം കുറഞ്ഞതിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിലും സർക്കാരിന് ആശ്വസിക്കാം. എന്നാൽ സാധാരണക്കാരുടെ മേൽ കൂടുതൽ നികുതിഭാരം പ്രഥമ ബഡ്ജറ്റിൽ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് അടിച്ചേൽപ്പിച്ചതായുള്ള ആക്ഷേപം ശക്തമാണ്. സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി ക്ഷേമ ബില്ലുകൾ വൻ വെട്ടി കുറവിന് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബില്ലുകൾ പാർട്ടിയിലെ തന്നെ എതിർപ്പുകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർബന്ധിതമായി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.

കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പല നടപടികളും മിക്ക തൊഴിൽ മേഖലകളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. കെയർ വിസ പൂർണ്ണമായും നിർത്തലാക്കിയത് ഈ മേഖലയിൽ വൻ പ്രതിസന്ധിക്ക് കാരണമാവും. ലേബർ പാർട്ടി സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തനഫലം കിട്ടാത്തതിനെ തുടർന്ന് കൂടുതൽ ആളുകൾ റീഫോം യുകെയിലേയ് ക്ക് ചേക്കേറുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാരിൻറെ ഭാവി ശുഭസൂചകമായിരിക്കില്ലെന്ന സൂചനയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന് ഡമാസ്കസിലെ സന്ദർശത്തിനിടെ അറിയിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. 14 വർഷത്തിനിടെ ഒരു ബ്രിട്ടീഷ് മന്ത്രി നടത്തുന്ന ആദ്യ സിറിയൻ സന്ദർശനമായിരുന്നു ഇത്. സന്ദർശന വേളയിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, സ്ഥിരതയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ സിറിയൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ യുകെയുടെ താൽപ്പര്യം ഊന്നി പറയുകയും ചെയ്തു.

അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും സിറിയയുടെ ദീർഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും സിറിയൻ അഭയാർത്ഥികളെ ആതിഥേയത്വം വഹിക്കുന്ന അയൽ രാജ്യങ്ങളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 94.5 മില്യൺ പൗണ്ടിന്റെ മാനുഷിക സഹായ വാഗ്ദാനമാണ് മന്ത്രി തൻെറ സന്ദർശനത്തിൽ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. 13 വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഡിസംബറിൽ ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത സേന പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറൻ രാജ്യങ്ങളുടെ സിറിയയോടുള്ള സമീപനം മാറികൊണ്ടിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ്, സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധ പദ്ധതി അവസാനിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സിറിയയുടെ സെൻട്രൽ ബാങ്കിന്റെയും ബാങ്കുകളും എണ്ണക്കമ്പനികളും ഉൾപ്പെടെ 23 മറ്റ് സ്ഥാപനങ്ങളുടെയും ആസ്തികൾ നേരത്തെ മരവിപ്പിച്ചതിൽ നിന്ന് മാറ്റം കൊണ്ടുവന്ന് ബ്രിട്ടൻ ഏപ്രിലിൽ ഉപരോധങ്ങൾ ലഘൂകരിച്ചിരുന്നു. ഭീകരതയെ ചെറുക്കാൻ സിറിയയെ സഹായിക്കുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷൻ്റെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്കെതിരെ 2000 – ലെ തീവ്രവാദ കുറ്റം ചുമത്തും. പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിയമം കഴിഞ്ഞ ദിവസം പാർലമെൻ്റ് പാസാക്കിയിരുന്നു. നിരോധനം തടയാനുള്ള ശ്രമങ്ങൾ അവരുടെ അഭിഭാഷകർ കോടതിയിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇനി മുതൽ പലസ്തീൻ ആക്ഷനിൽ അംഗമാകുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. നടപടി നേരിടുന്നവർക്ക് 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത് . ശനിയാഴ്ച പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധക്കാർ തടിച്ചു കൂടിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. പോലീസ് സംഘത്തെ വളയുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഒരു സ്ത്രീയെ ഉദ്യോഗസ്ഥർ കൈകളിൽ വിലങ്ങ് വച്ചുകൊണ്ട് പോകുന്നതും ചിത്രങ്ങളിൽ കാണാം. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചതിനെ തുടർന്നാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം യുകെയിൽ ശക്തി പ്രാപിച്ചത്. ഇതുവരെ ഗാസയിൽ മരിച്ചവരുടെ എണ്ണം 57,000-ത്തിലധികമായി ഉയർന്നതായി ആണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർ ഇൻഷുറൻസ് കമ്പനികൾ കൂടിയ തുക ഈടാക്കുന്നതായുള്ള പരാതികൾ പുറത്തുവന്നു. ഇൻഷുറൻസ് പുതുക്കുന്ന അവസരത്തിലാണ് വൻ കൊള്ള അരങ്ങേറുന്നത്. ഈ അവസരത്തിൽ പല ഇൻഷുറൻസ് കമ്പനികളും വളരെ കൂടിയ തുകയാണ് ഉപഭോക്താക്കളോട് പറയുന്നത്. ഇൻഷുറൻസ് കമ്പനികളുടെ തീവെട്ടി കൊള്ളയെ കുറിച്ച് യുകെ റെഗുലേറ്ററായ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) അന്വേഷിക്കണമെന്ന് ഉപഭോക്ത സംഘടനയായ വിച്ച് ആവശ്യപ്പെട്ടു.


കാർ ഇൻഷുറൻസ് ഉള്ള 2,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ സർവേയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്ത തുക കുറയ്ക്കണമെന്ന രീതിയിൽ വിലപേശൽ നടത്തിയ ഉപഭോക്താക്കൾക്ക് 200 പൗണ്ടോ അതിൽ കൂടുതലോ കുറവ് വരുത്തിയതായാണ് കണ്ടെത്തിയത്. അതായത് വിലപേശൽ നടത്താത്തവർക്ക് വൻതുകയാണ് നഷ്ടമായത്. പത്തിൽ ആറ് പേർ പറഞ്ഞത് തങ്ങൾക്ക് വാഗ്ദാനം ചെയ്ത ക്വട്ടേഷനെ കുറിച്ച് ഇൻഷുററുമായി ചർച്ച നടത്തിയെന്നാണ്. അവരിൽ ഭൂരിഭാഗവും ഫോണിലൂടെയാണ് അങ്ങനെ ചെയ്തത്. 61% കേസുകളിലും ഇത് അവർക്ക് കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്നതിലേക്ക് നയിച്ചു.


ഉപഭോക്താക്കൾ കൂടിയ വിലകൾ വാഗ്ദാനം ചെയ്യുകയും അവർ വിലപേശൽ നടത്തിയാൽ മാത്രം കുറയുകയും ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ സ്ഥിതി വിശേഷം കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കുന്നതായാണ് ഉപഭോക്ത അനുകൂല സംഘാടകർ പറയുന്നത്. 2023ല്‍ പ്രാബല്യത്തിൽ വന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങളെ ഇൻഷുറൻസ് കമ്പനികൾ ലംഘിക്കുന്നതായാണ് പ്രധാന ആരോപണം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗമാകുകയോ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്താൽ ക്രിമിനൽ കുറ്റമാകും. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ഗ്രൂപ്പിൻറെ വിലക്ക് തടയുന്നതിനുള്ള അവസാന നിമിഷനീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത് സാധ്യമായത്. യുകെയിലെ ഇസ്രായേലി ആയുധ ഫാക്ടറികളെയും അവയുടെ വിതരണ ശൃംഖലയെയും പ്രധാനമായും ലക്ഷ്യമിടുന്ന പലസ്തീൻ ആക്ഷനെതിരെയുള്ള നിരോധനം ഈ ആഴ്ച പാർലമെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകർ അത് പ്രാബല്യത്തിൽ വരുന്നത് തടയാൻ അവസാന നിമിഷ ശ്രമങ്ങൾ കോടതിയിൽ നടത്തിയിരുന്നു.

ഇതോടെ ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പായി പാലസ്തീൻ ആക്ഷൻ മാറും. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തും. പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരെത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ്ഷയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .

യുകെയുടെ പ്രതിരോധ സംരംഭങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണ്ണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പാലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാക്‌സിനുകളെ കുറിച്ച് ശരിയായ അവബോധം ഇല്ലാതിരിക്കുക, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ കൊണ്ട് വാക്സിനേഷൻ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവെന്ന് അധികൃതർ. വാക്സിനേഷനുകൾ എടുക്കുന്നതിനുള്ള ഭയത്തേക്കാൾ ഇത്തരത്തിലുള്ള തടസങ്ങൾ മാതാപിതാക്കളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതായി ശിശുരോഗ വിദഗ്ധർ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുകെയിൽ വാക്‌സിൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാംപനി, വില്ലൻ ചുമ എന്നിവയുടെ പൊട്ടിപ്പുറപ്പെടലിന് കാരണമായിട്ടുണ്ട്.

2022 മുതൽ രാജ്യത്തെ 95 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകുക ലക്ഷ്യം നേടാൻ യുകെയ്ക്ക് സാധിച്ചിട്ടില്ല. ഇതിന്റെ ഫലമായി അഞ്ചാംപനി പോലെ തടയാവുന്ന രോഗങ്ങൾ വീണ്ടും കണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. യുകെ പോലുള്ള ഒരു സമ്പന്ന രാജ്യത്ത് വാക്സിനേഷൻ നിരക്കുകളിലെ സ്ഥിരമായ ഇടിവ് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.

വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നിരവധി തടസങ്ങൾ കണക്കുകൾ കുറയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജിപി സർജറികളിൽ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ, അപ്പോയിന്റ്മെന്റുകൾക്കായി സമയം ലഭിക്കാത്തത്, വാക്സിനുകളെ കുറിച്ച് ചോദിക്കാൻ ജിപിയോടോ നേഴ്‌സിനോടോ സംസാരിക്കാൻ കഴിയാത്തത് തുടങ്ങിയവയാണ് സാധാരണയായി ആളുകളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്നോക്കം വലിക്കുന്നത്. വാക്സിനുകൾ ബുക്ക് ചെയ്യുന്നതിനും, വാക്സിനേഷൻ സേവനങ്ങൾ ലഭിക്കുന്നതിനും എൻഎച്ച്എസ് ആപ്പുകൾ കൂടുതൽ ജനപ്രീയമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഭക്ഷണം നൽകി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ 41 വയസുകാരനായ പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്‌ച ബെർക്ക്‌ഷെയറിലെ എയ്‌ൽസ്‌ബറിയിലുള്ള ബക്കിംഗ്ഹാം പാർക്ക് കമ്മ്യൂണിറ്റി സെൻററിൽ ആണ് സംഭവം നടന്നത് . ഇതേ തുടർന്ന് കമ്മ്യൂണിറ്റി സെന്ററിലേയ്ക്ക് പോലീസിനെ വിളിച്ചു വരുത്തിയിരുന്നു.


സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്ന് തെയിംസ് വാലി പോലീസ് അഭ്യർത്ഥിച്ചു. ഒരു അറസ്റ്റ് നടത്തിയിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു. വാട്ടർമീഡിൽ നിന്ന് അറസ്റ്റ് ചെയ്തയാൾ ഇപ്പോൾ കസ്റ്റഡിയിൽ തുടരുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത ആഴ്ച യുകെയിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് വിദഗ്ദ്ധർ. ഈ ആഴ്ച താരതമ്യേന താപനില കുറവായിരുന്നു. പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ ലഭിക്കുക വരെ ചെയ്‌തിരുന്നു. യുകെയിൽ നിലവിൽ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ആർഗിൽ ആൻഡ് ബ്യൂട്ട്, തെക്കൻ ഹൈലാൻഡ്സ്, മുൾ, സ്കൈ എന്നിവയുൾപ്പെടെ വെസ്റ്റേൺ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഉള്ള സാധ്യതയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്രദേശങ്ങളിൽ മഴ 100 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാൻ സാധ്യത ഉണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യത ഉണ്ട്.

സെൻട്രൽ, ഈസ്റ്റ് ഇംഗ്ലണ്ടിൽ വീണ്ടും 30°C യോ അതിൽ കൂടുതലോ താപനില അനുഭവപ്പെടുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. 2025 ജൂൺ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു. ജൂൺ മാസം മാത്രം രണ്ട് ഉഷ്ണതരംഗമാണ് ഉണ്ടായത്. ജൂലൈ 1 ന് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ താപനില 34.7°C ആണ് രേഖപ്പെടുത്തിയത്.

അടുപ്പിച്ചുള്ള മൂന്നാമത്തെ ഉഷ്ണതരംഗം യുകെയിൽ തീവ്രമായ ഉഷ്ണതരംഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആഗോളതാപനം മൂലമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ സാധാരണമായി വരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് തയ്യാറെടുക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന്റെ വാർത്തകൾ ആണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി മുൻ എംപി സാറാ സുൽത്താന പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അവർ പറഞ്ഞു.

രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവർഷം അവർ പാർട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കവൻട്രി എംപി സ്ഥാനം അവർക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കെയർ സ്റ്റാർമർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു . വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സർക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാർട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവർ എടുത്തുകാണിച്ചത്.


നിലവിൽ കെയർ സ്റ്റാർമർ സർക്കാർ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെൽഫെയർ ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിൻറെ ഒന്നാം വാർഷികത്തിൻ്റെ അന്ന് തന്നെ മുൻ ലേബർ പാർട്ടി എംപിയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെയർ സ്റ്റാർമറിനും സർക്കാരിനും കടുത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദേശ തൊഴിലാളികൾ യുകെ വിടുകയാണോ അതോ വിസ കാലഹരണപ്പെട്ടതിന് ശേഷം നിയമവിരുദ്ധമായി ജോലിക്കായി താമസിക്കുകയാണോ എന്ന് ഹോം ഓഫീസിന് അറിയില്ലെന്ന് എംപിമാരുടെ ക്രോസ്-പാർട്ടി കമ്മിറ്റി കണ്ടെത്തി. 2020 ൽ കൺസർവേറ്റീവുകൾക്ക് കീഴിൽ സ്കിൽഡ് വർക്കർ വിസ റൂട്ട് അവതരിപ്പിച്ചതിനുശേഷം എക്സിറ്റ് ചെക്കുകൾ വിശകലനം ചെയ്യുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്ന് സർക്കാർ ചെലവുകൾ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ആണ് കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് ഹോം ഓഫീസിന് കടുത്ത വീഴ്ച പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനുശേഷം സ്കിൽഡ് വർക്കർ വിസ റൂട്ട് ടയർ 2 (ജനറൽ) വർക്ക് വിസയ്ക്ക് പകരമായി മാറി.
2020 ഡിസംബറിൽ ആരംഭിച്ചതിനും 2024 അവസാനത്തിനും ഇടയിൽ ഏകദേശം 1.18 ദശലക്ഷം ആളുകൾ ആണ് ഈ വിഭാഗത്തിൽ യുകെയിലേക്ക് വരാൻ അപേക്ഷിച്ചത്.


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ, സാമൂഹിക പരിചരണ മേഖലയിലെ നൈപുണ്യ ക്ഷാമവും ജോലി ഒഴിവുകളും പരിഹരിക്കുന്നതിനായി മുൻ കൺസർവേറ്റീവ് സർക്കാർ 2022-ൽ ആണ് വിസ നിബന്ധനകളിൽ ഇളവ് അനുവദിച്ചത്. ഇത് കുടിയേറ്റത്തിന്റെ തോത് വൻതോതിൽ വർദ്ധിക്കാൻ ഇടയായതായാണ് കണക്കാക്കുന്നത്.

എന്നാൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ആളുകൾ യുകെ വിടുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്നാണ് പിഎസി ആരോപിക്കുന്നത്. ആരെങ്കിലും രാജ്യം വിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഇപ്പോഴും എയർലൈൻ യാത്രക്കാരുടെ രേഖകളെ ആശ്രയിക്കുന്നുണ്ടെന്നും 2020 മുതൽ ആ രേഖകളുടെ വിശകലനം നടന്നിട്ടില്ലെന്നും അതിന്റെ റിപ്പോർട്ട് പറയുന്നു. ആളുകൾ രാജ്യം വിട്ടുപോകുമ്പോൾ രേഖപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ഹോം ഓഫീസ് വ്യക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved