ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ജയിലുകളിലേയ്ക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ഡ്രോണുകളുടെ ഉപയോഗം ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയെന്നും അടിയന്തിര നടപടി വേണമെന്നും ജയിൽ ചീഫ് ഇൻസ്പെക്ടർ, ചാർളി ടെയ്‌ലർ മുന്നറിയിപ്പ് നൽകി. എച്ച്എംപി മാഞ്ചസ്റ്റർ, എച്ച്എംപി ലോംഗ് ലാർട്ടിൻ തുടങ്ങിയ സൗകര്യങ്ങൾക്ക് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ നിയന്ത്രണം പോലീസിനും ജയിൽ അധികാരികൾക്കും നഷ്ടപ്പെട്ടുവെന്ന് ചാർളി ടെയ്‌ലർ പറയുന്നു. ഇതുവഴി തടവുകാരിലേയ്ക്ക് കള്ളക്കടത്ത് എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഗുണ്ടാ സംഘങ്ങൾക്ക് സാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുകെയിലെ തീവ്രവാദികളും കൊടും കുറ്റവാളികളും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും അപകടകാരികളായവരെ താമസിപ്പിച്ചിരിക്കുന്ന രണ്ട് ഉയർന്ന സുരക്ഷാ ജയിലുകളാണ് എച്ച്എംപി മാഞ്ചസ്റ്ററും എച്ച്എംപി ലോംഗ് ലാർട്ടിനും. എന്നാൽ ഈ ജയിലിൽ കള്ളക്കടത്ത് മയക്കുമരുന്ന്, ഫോണുകൾ, ആയുധങ്ങൾ എന്നിവ നിത്യ സാന്നിധ്യമാണ്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതര സുരക്ഷാ വീഴ്ചയും സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ കേടുപാടുകളും കണ്ടെത്തി.
എച്ച്എംപി മാഞ്ചസ്റ്ററിൽ, ചില കുറ്റവാളികൾ പതിവ് ഡ്രോൺ ഡെലിവറികൾ ലഭിക്കുന്നതിന് വിൻഡോകളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. ജയിലുകളിലേയ്ക്ക് നിരോധിത വസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ചുള്ള ആശങ്കകൾ ചാർളി ടെയ്‌ലർ പ്രകടിപ്പിച്ചു. വ്യോമാതിർത്തി നിയന്ത്രിക്കുന്നതിലെ പോരായ്‌മകൾ ജീവനക്കാരുടെയും അന്തേവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 40 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ലിറ്റിൽ ഹൾട്ടണിലെ ഹോപ്പ് ഹേ ലെയ്‌നിലെ ഒരു വീട്ടിലാണ് ഞായറാഴ്ച രാവിലെ 50 വയസ്സ് പ്രായമുള്ള പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിന് വഴി വെച്ചത് .
ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരുക്കുകൾ ഗുരുതര സ്വഭാവമുള്ളതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 40 വയസ്സുകാരിയായ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയ ഇവർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതണമെന്നും പൊതുജനങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ഭീഷണിയില്ലെന്നും ഫോഴ്‌സിന്റെ മേജർ ഇൻസിഡന്റ് ടീമിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ നീൽ ഹിഗ്ഗിൻസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പലപ്പോഴും ലൈംഗിക അതിക്രമണ കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താതെ പോകുന്നതായുള്ള വിവരങ്ങൾ പുറത്ത്. ജൂൺ 2024 വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 1.9 ദശലക്ഷം അക്രമപരമോ ലൈംഗികമോ ആയ കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിയാൻ സാധിക്കാതെ കേസുകൾ നിർത്തേണ്ടതായി വന്നിട്ടുണ്ട്. അതായത് ഇത്തരം കേസുകളിൽ 89 ശതമാനവും അന്വേഷണം പാതിവഴിയിൽ നിന്ന് പോയവയാണ്. ഇതിൻെറ ഫലമായി, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതിനാൽ നിരവധി ഇരകൾ അന്വേഷണത്തിൽ നിന്ന് പിന്മാറുകയാണ്.
മൊത്തം റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ലങ്കാഷെയറിൽ 19.2 ശതമാനവും കുംബ്രിയയിൽ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 6.9 % കേസുകളും മെട്രോപൊളിറ്റൻ പോലീസ് ഏരിയയിൽ 7% കേസുകളും മാത്രമാണ് പരിഹരിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലും മെഴ്‌സിസൈഡിലും 10 കേസുകളിൽ ഒന്നിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. ഈ കണക്കുകൾ ഒക്കെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പോലീസിൻെറ ഭാഗത്തെ കഴിവ് കേടിനെ എടുത്ത് കാട്ടുന്നു.
ഗുരുതരമായ ശാരീരിക ഉപദ്രവം, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ലൈംഗികമായ കുറ്റകൃത്യങ്ങളുടെ കീഴിൽ വരുന്നത്. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടനിലെ പോലീസ് മേധാവികളുടെ തലവനായ ഗാവിൻ സ്റ്റീഫൻസ് സേനയുടെ പോരായ്‌മ സമ്മതിച്ചിരുന്നു. വിക്‌ടിംസ് കമ്മീഷണർ ഹെലൻ ന്യൂലോവ് നീതിന്യായ വ്യവസ്ഥയുടെ പരാജയങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത് മൂലം ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ പല ഇരകളും മടിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വകാര്യ പാർക്കിംഗ് കമ്പനികളുടെ തീ വെട്ടി കൊള്ള അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ കാർ പാർക്ക് ചെയ്ത് 5 മിനിറ്റിനുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയിലൂടെ കോടികളാണ് സ്വകാര്യ കാർ പാർക്കിംഗ് കമ്പനികൾ ജനങ്ങളെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്.
ഡെർബിയിൽ പാർക്കിംഗിനായി പണം നൽകാൻ അഞ്ച് മിനിറ്റിൽ കൂടുതൽ എടുത്തതിന് മോട്ടോർ വാഹന ഉടമ റോസി ഹഡ്‌സണെ കഴിഞ്ഞ വർഷം 1906 പൗണ്ട് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചതാണ് നിലവിലെ പിഴ ഈടാക്കുന്ന രീതി മാറ്റി ചിന്തിക്കുന്നതിന് സ്വകാര്യ പാർക്കിംഗ് കമ്പനികളെ പ്രേരിപ്പിച്ചത്. വാഹനം പാർക്ക് ചെയ്തതിന് ശേഷം ഫോൺ ആപ്പ് ഉപയോഗിക്കുന്നതിന് കാലതാമസം എടുത്തതാണ് ഫൈൻ ചുമത്തുന്നതിലേയ്ക്ക് നയിച്ചത്. പല ദിവസങ്ങളിലായി അവർക്ക് 10 പാർക്കിംഗ് ചാർജ് നോട്ടീസുകൾ ആണ് ലഭിച്ചത്.
ഹഡ്‌സൺ കോടതിയിൽ പോയതോടെ കഴിഞ്ഞ ഡിസംബർ മാസത്തിൽ സ്വകാര്യ കാർ പാർക്കിംഗ് കമ്പനിയായ എക്സൽ വിശദീകരണമില്ലാതെ അവരുടെ കേസ് ഉപേക്ഷിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പ്രവേശന സമയത്ത് പണമടയ്ക്കാൻ ബുദ്ധിമുട്ടുന്ന വാഹനമോടിക്കുന്നവരെ സഹായിക്കാൻ സ്വകാര്യ പാർക്കിംഗ് മേഖലയുടെ പെരുമാറ്റച്ചട്ടം ഒരു പാനൽ പരിഷ്കരിക്കുമെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും (ബിപിഎ) ഇന്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും (ഐപിസി) പ്രഖ്യാപിച്ചു. പേയ്‌മെന്റ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരണം 2025 ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ഏപ്രിലിൽ പൂർണ്ണ അവലോകനം പ്രതീക്ഷിക്കാമെന്നും അതിൽ പറയുന്നു. ഇത്തരം പിഴകളിലൂടെ ബ്രിട്ടനിലെ സ്വകാര്യ പാർക്കിംഗ് കമ്പനികൾ പ്രതിദിനം 4.1 മില്യൺ പൗണ്ട് സമ്പാദിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എനർജി റെഗുലേറ്ററായ ഓഫ്ജെമിന്റെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഈ ശൈത്യ കാലത്തും ഊർജ്ജ നിരക്കുകൾ ക്രമാതീതമായി കുതിച്ചുയർന്നിരിക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ബ്രിട്ടനിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, വൈദ്യുതിയുടെ ഉയർന്ന ഡിമാൻഡും, കുറഞ്ഞ കാറ്റിന്റെ വേഗതയും കൂടിച്ചേർന്നപ്പോൾ വീണ്ടും വൈദ്യുതി ഉത്പാദനത്തിന് ഗ്യാസ് പവർ പ്ലാന്റുകളെ ആശ്രയിക്കേണ്ടതായി വന്നതാണ് ബില്ലുകൾ വർധിക്കുന്നതിനുള്ള ഒരു കാരണം. മരവിപ്പിക്കുന്ന തണുപ്പും കാറ്റില്ലാത്ത അവസ്ഥയും ഊർജ്ജ നിരക്കുകൾ കൂടുതൽ വർദ്ധിപ്പിക്കുമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്. എന്നാൽ ഇതേസമയം സാഹചര്യങ്ങളെ മുതലെടുക്കുന്ന പ്രവർത്തനമാണ് ഗ്യാസ് പവർ പ്ലാന്റുകളും നടത്തുന്നത്. സാധാരണ മാർക്കറ്റ് വിലയെക്കാൾ 100 മടങ്ങ് ഇരട്ടിയാണ് ഇപ്പോൾ ഗ്യാസ് പവർ പ്ലാന്റുകൾ വൈദ്യുതി നൽകുന്നതിനായി ഈടാക്കുന്നത്. നോർത്ത് വെയിൽസിലെ കൊന്നാസ് ക്വേ ഗ്യാസ് പ്ലാൻ്റ് ഗ്രിഡ് ഓപ്പറേറ്ററുടെ ബാലൻസിംഗ് പേയ്‌മെൻ്റുകളിൽ നിന്ന് ബുധനാഴ്ച 10.3 മില്യൺ ഡോളർ വരുമാനം നേടിയെന്നത് ഇതിന് തെളിവാണ്.
പുതുതായി ദേശീയ വത്കരിക്കപ്പെട്ട നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) വൈദ്യുതി വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ ജനറേറ്ററുകൾക്ക് പേയ്‌മെൻ്റുകൾ നൽകിയാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ അപകടാവസ്ഥകൾ വരുമ്പോൾ അത് മുതലെടുക്കുന്ന പ്രവണത ഗ്യാസ് പവർ പ്ലാന്റുകൾക്ക് ഉണ്ടെന്ന ശക്തമായ വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്. 2030 ആകുമ്പോഴേക്കും യുകെയിലെ വൈദ്യുതി സംവിധാനം 95% കുറഞ്ഞ കാർബൺ പവർ സ്രോതസ്സുകളിൽ പ്രവർത്തിക്കുമെന്ന തീരുമാനമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത്തരം ഒരു തീരുമാനം നിലനിൽക്കുമ്പോഴും സാധാരണക്കാർക്ക് മേൽ വരുന്ന ഉയർന്ന ബില്ലുകൾ ആശങ്ക തന്നെയാണ് ബ്രിട്ടനിൽ ഉളവാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമ്പദ് വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു എഐ ഓപ്പർച്യുണിറ്റീസ് ആക്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുകെ സർക്കാർ. മുൻനിര ടെക് സ്ഥാപനങ്ങളുടെ പിന്തുണയോടെ ആയിരിക്കും ഇത് നടപ്പിലാക്കുക. ഈ പദ്ധതി 13,250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐ ഉപയോഗിക്കാനും ഇത് വഴി സാധിക്കും. യുകെയിലുടനീളമുള്ള എല്ലാ കമ്മ്യൂണിറ്റികളിലേക്കും ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്ന് സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി യുകെ ആക്ഷൻ പ്ലാൻ സൃഷ്ടിക്കാൻ എഐ ഉപദേഷ്ടാവ് മാറ്റ് ക്ലിഫോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻെറ ഫലമായി ലഭിച്ച 50 ശുപാർശകളാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്. ഗൂഗിൾ, ആമസോൺ, ആപ്പിൾ എന്നിവയ്ക്ക് തുല്യമായി ടെക് ഭീമന്മാരെ നിർമ്മിക്കാനുള്ള യുകെയുടെ കഴിവിൽ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുകെയിൽ നിലവിൽ ബ്രിട്ടൻ്റെ ഉടമസ്ഥതയിലുള്ള മുൻനിര, അത്യാധുനിക കമ്പനികൾ ഇല്ല. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ വിദ്യാർത്ഥികൾ സ്ഥാപിച്ച ഡീപ് മൈൻഡ് എന്ന കമ്പനി ഗൂഗിൾ ഏറ്റെടുത്തിരുന്നു. ഡീപ് മൈൻഡ് പോലുള്ള കമ്പനികൾക്ക് ബ്രിട്ടനിൽ വളരാൻ ആവശ്യമായ നവീകരണവും നിക്ഷേപവും നിലനിർത്തേണ്ടതിൻ്റെ ആവശ്യകത സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറി പീറ്റർ കെയ്ൽ ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടറുകളെ വീഡിയോ, ബോർഡ് ഗെയിമുകൾ കളിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ് ഡീപ് മൈൻഡ്. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ അഭിപ്രായത്തിൽ, എഐ-യെ പൂർണമായി സ്വീകരിക്കുന്നത് വഴി അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിവർഷം 47 ബില്യൺ പൗണ്ട് വർദ്ധനവ് ഉണ്ടാവും.
പുതിയ പദ്ധതിയുടെ കീഴിൽ യുകെയിൽ ഉടനീളം നിരവധി “എഐ ഗ്രോത്ത് സോണുകൾ” സ്ഥാപിക്കപ്പെടും, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വികസനത്തിന് കാരണമാകുകയും ചെയ്യും. അറ്റകുറ്റപണികൾ ആവശ്യമായ റോഡുകൾ തിരിച്ചറിയാൻ എഐ- പവർ ക്യാമറകൾ സഹായിക്കും. കൂടാതെ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കുറച്ചുകൊണ്ട് പൊതുമേഖലയെ പരിവർത്തനം ചെയ്യാൻ എഐ സജ്ജീകരിക്കാം. ആരോഗ്യ മേഖലയിൽ, ക്യാൻസർ രോഗനിർണയം വേഗത്തിലാക്കാൻ എഐ ഇതിനകം തന്നെ ഉപയോഗിച്ചുവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ, 50 വയസ്സുകാരിയായ നേഴ്‌സിന് നേരെ കൊലപാതകശ്രമം നടന്ന് ഗുരുതരാവസ്ഥയിൽ ആയ സംഭവത്തിൽ 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്‌തു. ഇയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് കത്തിയല്ലെങ്കിലും മൂർച്ചയുള്ള ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കും പരുക്കുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ഈ ആക്രമണം നടന്നത്. എൻഎച്ച്എസിലെ 13.7% ജീവനക്കാരും 27.6% ആംബുലൻസ് ജീവനക്കാരും കഴിഞ്ഞ വർഷം ശാരീരിക പീഡനം അനുഭവിച്ചതായി 2023 ലെ ഒരു സർവേയിൽ പറയുന്നു. എൻഎച്ച്എസ് ജീവനക്കാർ നേരിടുന്ന വർദ്ധിച്ചു വരുന്ന ദുരനുഭവങ്ങളിലേക്കാണ് ഈ ആക്രമണവും വിരൽ ചൂണ്ടുന്നത്.
2016-17കാലയളവിൽ എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി 2018-ലെ യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രം ഉള്ളത് ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വൈകല്യ ആനുകൂല്യങ്ങളിൽ, പ്രത്യേകിച്ച് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ്സ് (പിഐപി) ഗണ്യമായി വെട്ടികുറയ്ക്കാൻ ചാൻസലർ റേച്ചൽ റീവ്സ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡോളറിനെതിരെ പൗണ്ടിൻ്റെ കുത്തനെ ഇടിവിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റ് വെൽഫെയർ ബജറ്റ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പുറത്തു വന്നതോടെ ചാൻസലർ റേച്ചൽ റീവ്സ് സമ്മർദ്ദത്തിലാണ്.
2029-ഓടെ പിന്തുണ പെയ്‌മെൻ്റുകളുടെ ചെലവ് 22 ബില്യൺ പൗണ്ടിൽ നിന്ന് 35 ബില്യൺ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാൽ നികുതി ഉയർത്തുന്നതിനുപകരം, വികലാംഗ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത മേഖലകളിലെ ചെലവ് കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുൻ ട്രഷറി സെലക്ട് കമ്മിറ്റി ചെയർ ഹാരിയറ്റ് ബാൾഡ്‌വിൻ പോലെയുള്ള വിമർശകർ, ഈ നിർണായക സമയത്തും ചാൻസലർ ചൈന സന്ദർശിക്കുന്നതിന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ചാൻസലർ റേച്ചൽ റീവ്‌സ് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചൈനയിലേക്ക് യാത്ര ചെയ്തതിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിന് പിന്നാലെ പൗണ്ടിൻ്റെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കുള്ള ഇടിവിനൊപ്പം വായ്പയെടുക്കൽ ചെലവിലെ ഈ കുത്തനെയുള്ള വർദ്ധനവും നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുറിച്ചുള്ള നിരവധി സർക്കാർ രേഖകൾ 2026ലും 2027ലും പരസ്യമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ രേഖകളിൽ സെൻസർ ചെയ്‌തവയായിരിക്കും പുറത്ത് വിടുക എന്ന ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ. ഈ രേഖകൾ അവരുടെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം പുറത്ത് വിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ രേഖകളിലെ ഏതൊക്കെ വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത് എന്ന ചർച്ചയിലാണ് ഗവേഷകർ ഇപ്പോൾ.
ഈ രേഖകളിൽ രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലത്തെ പ്രധാന നിമിഷങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ട്. രാജകുടുംബവും സർക്കാരും തമ്മിലുള്ള ആശയവിനിമയം, വിദേശത്തെ രാജകീയ സന്ദർശനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, ജനനം, വിവാഹം, മരണം, വിവാഹമോചനം എലിസബത്ത് രാഞ്ജിയുടെ ഭരണകാലത്തെ പ്രധാന സംഭവങ്ങളുടെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടും. സാധാരണഗതിയിൽ, പ്രധാനപ്പെട്ട സർക്കാർ രേഖകൾ 20 വർഷത്തിന് ശേഷമാണ് പരസ്യമാക്കുന്നത്. ഇത്തരം രേഖകളിൽ വിൻഡ്‌സറിലെ രാജകുടുംബത്തിൻ്റെ സ്വകാര്യ ആർക്കൈവുകൾ ഉൾപ്പെടുന്നില്ല. ഇവ വിവരാവകാശ നിയമത്തിന് വിധേയവുമല്ല. രാജ്ഞിയുമായി ബന്ധമുള്ള രേഖകൾ അവരുടെ മരണശേഷം അഞ്ച് വർഷം വരെ രഹസ്യമായി സൂക്ഷിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2025 ആരംഭത്തോടെ തന്നെ, കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. വിവിധതരത്തിലുള്ള വ്യവസായ ഇടങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരായ തൊഴിലാളികൾ ചൂഷണം അനുഭവിക്കുന്നുണ്ടെന്നും, അവർക്ക് വേണ്ടത്ര വേതനം ലഭിക്കുന്നില്ലെന്നുമുള്ള ശക്തമായ പരാതികളെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. കൃഷി, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, കെയർ സർവീസുകൾ എന്നീ മേഖലകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചാകും പുതിയ നടപടികൾ ഉണ്ടാവുക. ഈ മേഖലകളിൽ കുടിയേറ്റ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നുവെന്ന പരാതികൾ നിരവധിയാണ്. എല്ലാ തൊഴിലാളികൾക്കും, അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ, തുല്യമായ പരിഗണന ലഭിക്കുകയും, അവരുടെ അവകാശങ്ങൾ നിയമപ്രകാരം ലഭ്യമാക്കുവാൻ സാധിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ജോലിസ്ഥലങ്ങളിലുള്ള പരിശോധന, നിയമലംഘനത്തിന് കർശനമായ പിഴകൾ, തൊഴിൽ നിയമ ലംഘനങ്ങളെ സംബന്ധിച്ച വിശദമായ അന്വേഷണങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന കർശനമായ നടപടികളാകും ഉണ്ടാവുക. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന തൊഴിലുടമകൾക്ക് കനത്ത പിഴയോ പൊതു വെളിപ്പെടുത്തലോ പ്രോസിക്യൂഷനോ നേരിടേണ്ടിവരും. അതോടൊപ്പം തന്നെ തങ്ങൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ അറിയിക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക സംരക്ഷണവും ഉറപ്പു നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യുസ് അതോറിറ്റി (ജി എൽ എ എ )പോലുള്ള റെഗുലേറ്ററി ബോഡികൾ ഈ നടപടികൾ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. യുകെയിലേയ്ക്ക് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്കും മേൽ ഇനി മുതൽ കടുത്ത നിരീക്ഷണം ഉണ്ടാകും. കൃത്യമായ ലൈസൻസിംഗ് നിയമങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് യുകെ സർക്കാർ ഇതോടെ അടിവരയിടുകയാണ്. ഈ നടപടികളോടൊപ്പം തന്നെ, തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് കുടിയേറ്റ തൊഴിലാളികളെ ബോധവാന്മാരാക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ട്.