Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വന്നു. കുറെ നാളുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഇലോൺ മസ്കിൻ്റെ നടപടികളെ തുടർന്നാണ് പ്രധാനമന്ത്രിയുടെ നടപടി . പ്രമുഖ സമൂഹ മാധ്യമമായ X – ൻ്റെ ഉടമയായ മസ്ക് നുണകളും തെറ്റായ വിവരങ്ങളും തുടർച്ചയായി പ്രചരിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.


മസ്കിന്റെ സമീപകാല അഭിപ്രായങ്ങൾ രാജ്യത്തിൻറെ ജനാധിപത്യത്തെ തകർക്കാൻ ലക്ഷ്യമിടുന്നതാണെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആരോപിച്ചത്. ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതു മുതൽ തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ X – ലൂടെ യുകെയിലെ രാഷ്ട്രീയത്തെ കുറിച്ച് നിരവധി വിവാദ പരാമർശങ്ങൾ ആണ് മസ്കിന്റെതായി വന്നത്. ബ്രിട്ടനിലെ ജനങ്ങളെ അവരുടെ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് അമേരിക്ക മോചിപ്പിക്കണം, കെയർ സ്റ്റാർമറെ ജയിലിലടയ്ക്കണം തുടങ്ങിയ വിവാദ പരാമർശങ്ങളാണ് കെയർ സ്റ്റാർമറിനെ രോക്ഷം കൊള്ളിച്ചത്. തീവ്ര വലതുപക്ഷ പ്രവർത്തകർ കുട്ടികളെ ദുരുപയോഗം ചെയ്തത് കുടിയേറ്റവുമായി ബന്ധപ്പെടുത്തി മസ്ക് പോസ്റ്റുകൾ ഇട്ടിരുന്നു.


2008 നും 2013 നും ഇടയിൽ ഇംഗ്ലണ്ടിന്റെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സ്റ്റാർമർ പരാജയപ്പെട്ടെന്ന കടുത്ത ആരോപണങ്ങളും മസ്ക് ഉന്നയിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മസ്ക് കുറ്റപ്പെടുത്തുന്നത്. നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആണ് ഇലോൺ മസ്ക്. അതുകൊണ്ടുതന്നെ കെയർ സ്റ്റാർമറും മസ്കും തമ്മിലുള്ള ശീതയുദ്ധം ഡൊണാൾഡ് ട്രംപുമായുള്ള പ്രശ്നമായി വളരുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. സമീപകാലത്ത് ഇരുവരുടെ ഇടയിലും അസാരസ്യങ്ങൾ ഉടലെടുത്തിരുന്നു. താൻ പ്രസിഡൻറ് ആകാതിരിക്കാൻ ലേബർ പാർട്ടി അനുയായികൾ പ്രചാരണം നടത്തി എന്ന് തിരഞ്ഞെടുപ്പ് വേളയിൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക്ഷെയറിലെ വെള്ളപ്പൊക്കം ഉണ്ടായ മേഖലയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റിനും മഴയ്ക്കും പിന്നാലെ യാത്രാ തടസ്സങ്ങൾ, പവർ കട്ട്, സ്കൂളുകൾ അടച്ചിടൽ എന്നിവയ്ക്ക് കാരണമായി. ബുധനാഴ്‌ച വരെ യെല്ലോ വാണിംഗ് പ്രഖ്യാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തണുത്ത കാലാവസ്ഥയിൽ നിന്ന് ഉടനടി മാറ്റം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

നോർത്ത് യോർക്ക്ഷെയർ പോലീസ് ഉദ്യോഗസ്ഥരും വെസ്റ്റ് യോർക്ക്ഷെയറിലെ സേനയും ചേർന്ന് പ്രവർത്തിച്ചിട്ടും മൃതദേഹത്തെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾക്ക്, ചെറിയ ഇളം തവിട്ട് നിറമുള്ള മുടിയും വെളുത്ത ശരീരവുമാണ്. ബ്രൗൺ വാക്കിംഗ് ബൂട്ടുകളും, ബ്രൗൺ ബെൽറ്റുള്ള നീല ജീൻസും, സിപ്പും ഹുഡും ഉള്ള ഒരു മൾട്ടി-കളർ നെയ്റ്റഡ് ജമ്പറും, കടുംപച്ച നിറത്തിലുള്ള വാട്ടർപ്രൂഫ് കോട്ടും അദ്ദേഹം ധരിച്ചിരുന്നു.

ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് ഇയാൾ വെള്ളത്തിൽ വീണതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ലെസ്റ്റർഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് തിങ്കളാഴ്ച രാവിലെ മാത്രം 200-ലധികം കോളുകളാണ് ലഭിച്ചത്. ഇതിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതും വെള്ളം കയറുന്നതും വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറുകളും ഉൾപ്പെട്ട സംഭവങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് ഒരു സ്ത്രീയെ ലെസ്റ്റർഷെയർ റെസ്റ്റോറൻ്റ് ഉടമ രക്ഷിച്ച സംഭവം ഉണ്ടായി. പുറത്ത് വന്ന വീഡിയോ ഫൂട്ടേജിൽ ഗ്രേറ്റ് ഗ്ലെനിലെ ഇറ്റാലിയൻ ഗ്രേഹൗണ്ടിൻ്റെ ഉടമയായ സിമി കസാസി, വെള്ളത്തിൽ നീന്തി ഒരു സ്ത്രീയെ രക്ഷിക്കുന്നത് കാണാം. ഇന്നലെ ഉച്ചയോടെ ഇംഗ്ലണ്ടിലുടനീളം 180-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബഹുനില കെട്ടിടത്തിൻ്റെ കാർ പാർക്കിങ്ങിൽ വച്ചുണ്ടായ അപകടത്തിൽ ആറുമാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ജനുവരി 2-ന് പെംബ്രോക്‌ഷെയറിലെ ടെൻബിയിലുണ്ടായ അപകടത്തെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ നിന്നുള്ള സോഫിയ കെലെമെനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. കടൽത്തീര നഗരമായ ടെന്‍ബിയിലെ കാർപാർക്കിങ്ങിലെ ഏറ്റവും താഴത്തെ നിലയിലായിരുന്നു അപകടം നടന്നത്.


സംഭവത്തെ തുടർന്ന് ലൈസൻസില്ലാതെ അപകടകരമായി വാഹനം ഓടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഗനിൽ നിന്നുള്ള 33 കാരനായ ഫ്ലാവിയു നാഗിവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഫെബ്രുവരി 7 ന് സ്വാൻസി ക്രൗൺ കോടതിയിൽ ഹാജരാക്കും. ഇയാൾ മദ്യപിച്ചിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദുഷ്കരമായ സമയത്ത് പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് പോലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന മുഹമ്മദ് ഇബ്രാഹിം ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കണ്ണൂർ വളപട്ടണം സ്വദേശിയായ അദ്ദേഹം മികച്ച പാചക വിദഗ്ധൻ എന്ന നിലയിൽ പേരെടുത്തിരുന്നു.

മുംബൈയിൽ ജനിച്ചു വളർന്ന അദ്ദേഹം ദുബായ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ജോലി ചെയ്തതിനു ശേഷമാണ് യുകെയിൽ എത്തിയത്. എവിടെ ചെന്നാലും തന്റെ നളപാചകം കൊണ്ട് അദ്ദേഹം എല്ലാവരുടെയും മനം കവർന്നിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നിരവധി പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു മികച്ച മനുഷ്യസ്നേഹിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.

കേരളത്തിൻറെ രുചി പെരുമ അന്യനാടുകളിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ് . ഈസ്റ്റ് ലണ്ടനിലെ തട്ടുകട എന്ന മലയാളി റസ്റ്റോറൻ്റിന് ജനപ്രിയമാക്കിയത് അദ്ദേഹത്തിൻറെ കൈ പുണ്യമാണ്.

മുഹമ്മദ് ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് എൻഎച്ച്എസ്സിന്റെ പ്രവർത്തനം സുഗമമാക്കുക എന്നത്. കുടിയേറ്റ വിരുദ്ധതയും എൻഎച്ച്എസ്സിലെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. അധികാരത്തിലെത്തി 6 മാസം കഴിഞ്ഞിട്ടും പല കാര്യങ്ങളിലും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തത് സർക്കാരിൻറെ ജനപ്രീതി വൻതോതിൽ കുറയുന്നതിന് കാരണമായിട്ടുണ്ട്.


ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായ ഹോസ്പിറ്റൽ സന്ദർശനത്തിനും ചികിത്സയ്ക്കും ബദൽ മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഫോൺ വഴിയോ ഇമെയിൽ വഴിയോ രോഗികൾക്ക് ജി പി മാരുമായി കൺസൾട്ട് ചെയ്യാൻ സാധിക്കും. ഇത്തരം സേവനങ്ങളിൽ ഏർപ്പെടുന്ന ജി പി മാർക്ക് ക്യാഷ് ഇൻസെന്റീവ് നൽകാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത് . ഇത്തരത്തിലുള്ള ഓരോ സേവനങ്ങളിലും ജി പി മാർക്ക് 20 പൗണ്ട് ആണ് ലഭിക്കുക. ഈ നടപടിയിലൂടെ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കാര്യമായി വെട്ടിക്കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.


92 ശതമാനം രോഗികൾക്ക് എങ്കിലും കാത്തിരിപ്പു സമയം നിലവിലെ 18 ആഴ്ചയിൽ നിന്ന് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രഖ്യാപിച്ചതാണ് പുതിയ നടപടി. ഈ പദ്ധതിയിലൂടെ പുതിയതായി 8 ലക്ഷം പേർക്കെങ്കിലും അധികമായി ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . പുതിയ പദ്ധതിക്ക് ചിലവ് വരുന്ന 80 മില്യൺ പൗണ്ട് നിലവിലുള്ള ബഡ്ജറ്റിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ ഹോസ്പിറ്റലുകളിൽ പ്രവേശനം ലഭിക്കുന്നതിനായി ആംബുലൻസുകളിൽ കാത്തിരിക്കേണ്ടി വരുന്നത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. നിലവിൽ ദിനംപ്രതി ഇത്തരം വിഷമഘട്ടത്തിലൂടെ ഏകദേശം 1000 പേരോളം കടന്നു പോകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം, 414,137 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാൻ കാത്തുനിൽക്കുന്ന ആംബുലൻസുകളിൽ വളരെക്കാലം ചെലവഴിച്ചതിനാൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരം ദുരവസ്ഥ കാരണം കടുത്ത രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളെ കൂടാതെ മരണം വരെയോ സംഭവിച്ചതായാണ് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


പുറത്തുവരുന്ന കണക്കുകൾ അമ്പരപ്പിക്കുന്നതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എ & ഇ യ്ക്ക് വേണ്ടിയുള്ള ഡിമാൻഡ് ഉയർന്നത് ഇതിനുള്ള ഒരു കാരണമാണ്. വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം പ്രായമായവരുടെ ജനസംഖ്യ തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരം സാഹചര്യത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടി കാണിക്കപ്പെടുന്നു.


ആംബുലൻസ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വളരെ കാലമായി പറയുന്നതാണ് പ്രസ്തുത വിവരങ്ങൾ എന്ന് ഇംഗ്ലണ്ടിലെ 10 പ്രാദേശിക എൻഎച്ച്എസ് ആംബുലൻസ് സേവനങ്ങളുടെ മേധാവികളെ പ്രതിനിധീകരിക്കുന്ന എഎസിഇയുടെ മാനേജിംഗ് ഡയറക്ടർ അന്ന പാരി പറഞ്ഞു. ആശുപത്രിയിലേയ്ക്ക് രോഗികളെ കൈമാറുന്ന രീതിയിലെ കാലതാമസം കൂടുന്നത് ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ആംബുലൻസിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ 15 മിനിറ്റിനുള്ളിൽ എ ആൻഡ് ഇ ജീവനക്കാരുടെ പരിചരണത്തിന് കൈമാറണമെന്ന് ദേശീയ മാർഗനിർദേശം പറയുന്നു. പലപ്പോഴും രോഗികളെ കൈമാറാൻ സാധിക്കാതെ വരുന്നത് ആംബുലൻസുകൾക്ക് മറ്റുള്ളവർക്ക് സേവനം നൽകുന്നതിനും തടസ്സമാകും. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ആംബുലൻസിൽ എത്തുന്ന രോഗികളിൽ ഏകദേശം മൂന്നിലൊന്ന് -(32.1% )- A&E ടീമുകൾക്ക് കൈമാറാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും ആണ് കാത്തിരിക്കേണ്ടി വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസിലും നോർത്തേൺ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യാത്രകൾക്ക് തടസ്സം. നോർത്തേൺ ഇംഗ്ലണ്ടിൽ കനത്ത മഞ്ഞ് വീഴ്‌ച തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലങ്കാഷയർ, കുംബ്രിയ, ലേക്ക് ഡിസ്ട്രിക്റ്റ് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര തടസ്സങ്ങൾ, പവർ കട്ട് എന്നിവയ്ക്ക് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി വരെ വാണിംഗ് നിലനിൽക്കും. ഈ കാലയളവിൽ ഉയർന്ന പ്രദേശങ്ങളിൽ 15 സെൻ്റിമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രവചകർ പറയുന്നു.

ഞായറാഴ്ച, മെറ്റ് ഓഫീസ് നോർത്തേൺ ഇംഗ്ലണ്ടിലെ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്ത് ആംബർ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഞ്ഞ് മഴയായി മാറിയെങ്കിലും, നോർത്തേൺ ഇംഗ്ലണ്ടിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വെസ്റ്റ് യോർക്ക്ഷെയറിലെ ബിംഗ്ലിയിൽ ഞായറാഴ്ച രാവിലെ 11 മണി വരെ 17 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ലീഡ്‌സ്, ഷെഫീൽഡ്, ലേക്ക് ഡിസ്ട്രിക്റ്റ് എന്നിവയുൾപ്പെടെ നോർത്തേൺ ഇംഗ്ലണ്ടിൻ്റെ ഭൂരിഭാഗവും മൂടുന്ന മഞ്ഞുവീഴ്ചയെ കുറിച്ചുള്ള മുന്നറിയിപ്പ് ഞായറാഴ്ച അർദ്ധരാത്രി വരെ നിലനിന്നിരുന്നു. ഞായറാഴ്ച യുകെയിലുടനീളമുള്ള പ്രദേശങ്ങളിൽ വ്യത്യസ്തമായ താപനിലയാണ് കാണാൻ സാധിച്ചത്. സോമർസെറ്റിലെ മെറിഫീൽഡിൽ 14.2C രേഖപ്പെടുത്തിയപ്പോൾ സ്കോട്ടിഷ് ഹൈലാൻഡ്സിലെ ലോച്ച് ഗ്ലാസ്കാർനോച്ചിൽ -11.1C രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ ജോൺ ലെനൺ എന്നീ വിമാനത്താവളങ്ങളിലെ റൺവേ ഞായറാഴ്ച രാവിലെ അടച്ചു. ഇംഗ്ലണ്ടിലുടനീളമുള്ള മഞ്ഞും വെള്ളപ്പൊക്കവും കാരണം നിരവധി റോഡുകൾ അടച്ചിട്ടുണ്ടെന്ന് നാഷണൽ ഹൈവേകൾ റിപ്പോർട്ട് ചെയ്തു. ദേശീയ പാതയിൽ തിങ്കളാഴ്ച വരെ തടസ്സം തുടരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് . പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി സ്റ്റെനി എലിസബത്ത് ഷാജി (27) മരണം അടഞ്ഞതും പനി ബാധിച്ചാണ് . ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്. ഈസ്റ്റ് ലണ്ടനിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി ഒരാഴ്ച കൂടി ക്ലാസിൽ പോയിരുന്നെങ്കിൽ ജീവിത സ്വപ്നമായിരുന്നു യുകെയിലെ പഠനം പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു.

ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസ്, കുഞ്ഞുമോൾ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് . ഇവർ പത്തനംതിട്ട സ്വദേശികൾ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടിൽ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം. സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ എല്ലാ സഹായവും നൽകുന്നത് സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആണ് .

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന സ്റ്റെനിയുടെ മരണം വലിയ മുന്നറിയിപ്പാണ് യുകെയിലെ മലയാളികൾക്ക് നൽകിയിരിക്കുന്നത്. ജോലിക്കായും പഠനത്തിനായും സ്വന്തം നിലയിൽ എത്തിയവരെ കൂടാതെ നിരവധി പ്രായമായ മാതാപിതാക്കളും വിസിറ്റിംഗ് വിസയിൽ യുകെയിൽ എത്തിയിട്ടുണ്ട്. യുകെയിലെ കടുത്ത ശൈത്യകാലത്തെ നേരിടുന്നതിന് കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനയാണ് അടുത്തിടെയായി പ്രത്യേകിച്ചും ചെറുപ്പക്കാരായ യുകെ മലയാളികളുടെ ഇടയിലുണ്ടായ മരണങ്ങൾ വിരൽചൂണ്ടുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച അവസാനം പനിബാധിച്ച് 5000 രോഗികൾ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3.5 ശതമാനം കൂടുതലാണ് പനി ബാധിതരുടെ എണ്ണം. പനിയും അനുബന്ധ രോഗങ്ങളുമായി നിരവധി പേരാണ് വീടുകളിൽ ഉള്ളത്. ഇത് കൂടി കണക്കിലാക്കുമ്പോൾ പനിബാധിതരുടെ എണ്ണം അനുദിനം വളരെ കൂടുതലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്ന വളരെ തണുത്ത കാലാവസ്ഥ ദുർബലരായ രോഗികളിലും ആരോഗ്യ സംവിധാനത്തിലും ചെലുത്തുന്ന ആഘാതത്തെ കുറിച്ച് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. തണുത്ത കാലാവസ്ഥ ദുർബലമായ ആളുകൾക്ക് അപകടകരമായിരിക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും എൻഎച്ച്എസിലെ അർജന്റ് ആൻ്റ് എമർജൻസി കെയറിലെ പ്രൊഫസർ ജൂലിയൻ റെഡ്ഹെഡ് പറഞ്ഞു.

ശൈത്യകാലത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അസാധാരണമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു. എന്നാൽ അത് മുന്നിൽകണ്ട് ഫ്ലു വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. നിലവിൽ പനിബാധിതർക്ക് ആശുപത്രിക്ക് പുറത്ത് കൂടുതൽ സേവനങ്ങൾ നൽകി മറ്റ് അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ചികിത്സ നൽകാനാണ് എൻഎച്ച്എസ് ശ്രമിക്കുന്നത്. ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി ആശുപത്രികൾ സന്ദർശനങ്ങൾ നിയന്ത്രിക്കുകയും രോഗികളോടും സന്ദർശകരോടും പനി കൂടുതൽ പടരാതിരിക്കാൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്‌കോട്ട്‌ലൻഡിൽ പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഷിബു മാത്യൂ. ന്യൂസ് ഡെസ്ക്. മലയാളം യുകെ

കീത്തിലി മലയാളി ഹിന്ദു സമാജം സംഘടിപ്പിച്ച അയ്യപ്പ വിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹട്ടിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിക്ക് സമാജത്തിൻ്റെ പ്രഥമ അയ്യപ്പ വിളക്ക് മഹോത്സവം ജയരാജ് നമ്പ്യാരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് വിഷ്ണു എം നായരുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അയ്യപ്പ വിളക്ക് മഹോത്സവത്തിന് തുടക്കമായി. സംഘാടകർ നിർമ്മിച്ച അയ്യപ്പ സ്വാമികളുടെ പതിനെട്ടാംപടിയുടെ മാതൃകയും വിശ്വാസികൾക്ക് ഒരു പുത്തൻ ഉണർവ്വായിരുന്നു.

നിലവിളക്കുകളാൽ പതിനെട്ടാംപടി പ്രകാശപൂരിതമായപ്പോൾ ശരണ മന്ത്രങ്ങളുയിർന്നു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഭക്തി നിർഭരമായ അയ്യപ്പ ഭജന നടന്നു. അതേ തുടർന്നു നടന്ന പടിപൂജയും കർപ്പൂരാഴിയും വിശ്വാസികൾക്ക് ഭക്തിനിർഭരമായ ഒരനുഭവമായി മാറി. തുടർന്ന് ഹരിവരാസനം ആലപിച്ച് അയ്യപ്പ വിളക്ക് മഹോത്സവ കർമ്മങ്ങൾ അവസാനിച്ചു. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടന്നു.

കീത്തിലിയിലും പരിസരത്തു നിന്നുമായി ജാതി മത ഭേതമെന്യേ നിരവധിയാളുകൾ അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു. അത്യധികം ഭക്തിനിർഭരമായി നടന്ന അയ്യപ്പ വിളക്ക് മഹോത്സവം പ്രവാസ ലോകത്തിലെത്തിയ മലയാളികൾക്ക് തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു അവസരമായി മാറി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെങ്ങും ഉള്ള മലയാളികൾക്ക് പ്രത്യേകിച്ച് അന്യനാടുകളിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഒരു തീരാ നൊമ്പരമാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന വാർത്ത . നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡൻറ് അന്തിമാനുമതി നൽകിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് ലോകമെങ്ങുമുള്ള മലയാളികൾ വിമുക്തരായിട്ടില്ല. നിമിഷപ്രിയ തന്റെ അവസാന വിധി എന്താണെന്ന് അറിയാതെ ഇപ്പോൾ യെമനിന്റെ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിലാണ്. നിമിഷപ്രിയയെ കുറിച്ചും അവരുടെ ജീവിതത്തില്‍ വന്നുചേർന്ന അവിചാരിതമായ സംഭവത്തെ കുറിച്ചും വളരെ വിശദമായ വാർത്താ പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ ബിബിസി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ എങ്ങനെയും അവളുടെ ജീവൻ രക്ഷിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ആഭ്യന്തര യുദ്ധങ്ങൾ കൊണ്ട് കലുഷിതമായ യെമനിൽ പൂർണ്ണമായ രീതിയിൽ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ലെന്നതാണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . നിമിഷപ്രിയയുടെ മോചനത്തിനായി സമാഹരിച്ച തുക കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലേക്ക് എത്തിക്കാനുള്ള പ്രതിബന്ധവും സമീപകാല മാധ്യമ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നിലവിൽ അവളുടെ അമ്മ മകളുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് യെമനിൽ എത്തിയിരുന്നു. അവസാന നിമിഷം രക്ഷാപ്രവർത്തനത്തിന് ഫലം കാണുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾ .


2017ൽ വാട്ടർ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ യെമൻ സ്വദേശിയായ മുൻ ബിസിനസ് പങ്കാളി തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ (34) വധശിക്ഷയ്ക്ക് വിധിച്ചത്. ശരിയത്ത് എന്നറിയപ്പെടുന്ന ഇസ്ലാമിക നീതിന്യായ വ്യവസ്ഥയ്ക്ക് കീഴിൽ വധശിക്ഷ ഒഴിവാക്കാനുള്ള ഏക മാർഗം ഇരയുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. മാസങ്ങളായി നിമിഷയുടെ ബന്ധുക്കളും മറ്റും തലാലിന്റെ കുടുംബത്തിന് നൽകാനായി ദിയ എന്നറിയപ്പെടുന്ന ബ്ലഡ് മണി സ്വരൂപിച്ചത് കൈമാറാനുള്ള ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട് .

രാഷ്ട്രപതിയുടെ അനുമതി വരുന്നതോടെ, പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് മഹ്ദിയുടെ കുടുംബത്തിൽ നിന്ന് സമ്മതം തേടുമെന്നും വധശിക്ഷയിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് ചോദിക്കുമെന്നും നിമിഷയുടെ പേരിൽ പവർ ഓഫ് അറ്റോർണി കൈവശമുള്ള യെമൻ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു . കുടുംബം മാപ്പ് നല്കാൻ തയാറായാൽ ശിക്ഷ ഉടനടി ഒഴിവായിക്കിട്ടും . യെമനിലെ നിയമമനുസരിച്ച്, നിമിഷയുടെ കുടുംബത്തിന് ഇരയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയില്ല. ഇതും പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഒരു കീറാമുട്ടിയായി തീർന്നിരിക്കുകയാണ്. നിമിഷയുടെ അവസ്ഥയെക്കുറിച്ച് അറിയാമെന്നും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവാഹം കഴിഞ്ഞതിനു ശേഷം മകളുമൊത്ത് കണ്ണീരോടെ കേരളത്തിൽ കഴിയുന്ന നിമിഷപ്രിയയുടെ ഭർത്താവ് ടോണി തോമസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. നിമിഷ പ്രിയ മോചിതയായി കേരളത്തിൽ എത്തി താനും മകളുമൊത്ത് സന്തോഷത്തോടെ ഒരു ജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടോണി .

RECENT POSTS
Copyright © . All rights reserved