Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട ഡോക്ടർക്ക് തൊഴിൽ ട്രൈബ്യൂണൽ 85,000 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചു. കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ (CDDFT) ജോലി ചെയ്തിരുന്ന ഡോ. ഫൈസൽ ഖുറേഷിയ്ക്കാണ് അനുകൂല വിധി ലഭിച്ചത്. 2021 ജനുവരിയിൽ ന്യൂകാസിലിൽ നിന്നുള്ള ഖുറേഷി ട്രസ്റ്റിന്റെ ‘ബാങ്ക് ഷിഫ്റ്റ്’ സംവിധാനത്തിലൂടെ സ്ഥിരമായി ജോലി ചെയ്തുവരികയായിരുന്നു.

താൻ സ്ഥിരമായി ഷിഫ്റ്റുകളിൽ ജോലി ചെയ്തതിനാൽ ജീവനക്കാരനായി കണക്കാക്കണമെന്നും, അതനുസരിച്ചുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെന്നും ഡോ. ഖുറേഷി ആവശ്യപ്പെട്ടതാണ് നീണ്ട നിയമ നടപടികൾക്ക് വഴി വെച്ചത്. എന്നാൽ പരാതിയുയർത്തിയതിനെ തുടർന്ന്, ഇനി ഷിഫ്റ്റുകൾ നൽകില്ലെന്നും ബാങ്ക് ഷിഫ്റ്റുകൾ മാത്രമേ ലഭിക്കൂ എന്നും ട്രസ്റ്റ് അറിയിച്ചതായി അദ്ദേഹം വാദിച്ചു. ഇതാണ് അന്യായമായ പിരിച്ചുവിടലിലേയ്ക്ക് നയിച്ചതെന്നും സിക്ക് പേ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി.

ആദ്യം കേസ് എതിർത്തിരുന്ന ട്രസ്റ്റ് പിന്നീട് ഡോ. ഖുറേഷി ജീവനക്കാരനാണെന്ന് അംഗീകരിക്കുകയും ട്രൈബ്യൂണൽ വിധി സ്വീകരിക്കുന്നതായി അറിയിക്കുകയും ചെയ്തു. ബാങ്ക് ഷിഫ്റ്റ് സംവിധാനത്തിന്റെ ദുരുപയോഗം രാജ്യത്തുടനീളം ഡോക്ടർമാരുടെ തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നതാണ് ഈ കേസിലൂടെ വ്യക്തമാകുന്നതെന്ന് ഖുറേഷി പ്രതികരിച്ചു. ട്രൈബ്യൂണൽ കണ്ടെത്തലുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സി ഡി ഡി എഫ് റ്റി വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ വനിതാ സഹപ്രവർത്തകയോട് ബിക്കിനി ധരിക്കുന്നതിനോട് ബദ്ധപ്പെടുത്തി അനുചിതമായ പരാമർശം നടത്തിയ ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയിലെ ഒരു പൊലീസ് ഇൻസ്പെക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകി. മാനസികാരോഗ്യ ആശങ്കകൾ പരിഗണിച്ച് ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുകയായിരുന്ന ട്രെയിനി വനിതാ കോൺസ്റ്റബിളിനെ പ്രൊഫഷണൽ രീതിയിൽ സഹായിക്കാനായിരുന്നു ഇൻസ്പെക്ടറുടെ ശ്രമമെന്നായിരുന്നു വാദം. എന്നാൽ വനിതയെ ബിക്കിനി ധരിച്ച നിലയിൽ ഭാവനയിൽ കണ്ടതായും അവളെക്കുറിച്ച് ‘വളരെ സുഖകരമായ സ്വപ്നം’ കണ്ടതായും, ‘ശരീരത്തോട് ചേർന്ന വസ്ത്രം’ എന്ന പരാമർശം ഉൾപ്പെടെയുള്ള സന്ദേശങ്ങൾ അംഗീകരിക്കാനാവാത്തതും അനുചിതമാണെന്ന് പാനൽ വിലയിരുത്തി. ഈ പരാമർശങ്ങൾ ലൈംഗിക പക്ഷപാതപരവും പ്രൊഫഷണൽ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് പാനൽ വിലയിരുത്തിയത്.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഐമെസേജ് എന്നിവയുൾപ്പെടെ പല മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. ഇൻസ്പെക്ടർ തന്റെ നിസ്സഹായത ‘ഉപയോഗപ്പെടുത്തി’ എന്നായിരുന്നു വനിതയുടെ പരാതി. പ്രണയബന്ധം ലക്ഷ്യമിട്ടല്ലെങ്കിലും, ഇൻസ്പെക്ടറുടെ പെരുമാറ്റം വഴിതെറ്റിയതും തൻ്റെ പദവിക്ക് നിരക്കാത്താണെന്നും പാനൽ ചൂണ്ടിക്കാട്ടി. ക്ഷമാപണവും ഖേദപ്രകടനവും നടത്തിയെങ്കിലും ഏതെങ്കിലും രീതിയിൽ പരാതിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടായെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് പ്രതിക്ക് നൽകിയിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റ് ∙ കെന്റിലെ ആഷ്ഫോർഡിന് സമീപമുള്ള ഹാംസ്ട്രീറ്റിലെ വൈറ്റ് അഡ്മിറൽ വേയിൽ വീടിന് തീപിടിച്ച് ഒരു കുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് തീപിടിത്തമുണ്ടായത്. മറ്റൊരു കുട്ടിയെയും ഒരു മുതിർന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടിയന്തിര സേവനങ്ങൾ അറിയിച്ചു.

കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് (KFRS) എത്തുമ്പോൾ കടുത്ത രീതിയിൽ തീ വീടാകെ പടർന്നിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആറ് ഫയർ എഞ്ചിനുകളും ഒരു ഏരിയൽ ഫയർ വാഹനവും ഉൾപ്പെടെ വലിയ സംഘമാണ് തീ അണയ്ക്കാൻ വിന്യസിച്ചത്. സംഭവസ്ഥലത്ത് തന്നെ ഒരു കുട്ടി മരിച്ചുവെന്നും, മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് ചെറിയ പരിക്കുകളേറ്റുവെങ്കിലും ചികിത്സയ്ക്കുശേഷം വിട്ടയച്ചതായും കെ എഫ് ആർ എസ് അറിയിച്ചു.

തീ പൂർണ്ണമായി ശമിപ്പിക്കുന്നതിനായി രണ്ട് ഫയർ ക്രൂകൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുക കാരണം പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചുവെക്കണമെന്ന് നൽകിയ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. സംഭവത്തെ തുടർന്ന് കെന്റ് പൊലീസ് റോഡ് അടച്ചിരുന്നു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എൻഎച്ച്എസ് ജീവനക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള സിക്ക് ലീവ് ദിനങ്ങൾ വളരെ കൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025-ൽ മാത്രം എൻഎച്ച്എസിൽ ആകെ 2.8 കോടി അവധി ദിനങ്ങളാണ് ജീവനക്കാർ എടുത്തത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഇതിൽ 74 ലക്ഷം ദിനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇതനുസരിച്ച് ഒരു എൻഎച്ച്എസ് ജീവനക്കാരൻ ശരാശരി അഞ്ച് ദിവസം പ്രതിവർഷം മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അമിത ജോലിഭാരം, സ്റ്റാഫ് കുറവ്, നീണ്ട ഷിഫ്റ്റുകൾ എന്നിവയാണ് മാനസിക സമ്മർദ്ദത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു എൻഎച്ച്എസ് ജീവനക്കാരൻ ഈ വർഷം ശരാശരി 20 സിക്ക് ലീവ് എടുത്തതായാണ് റിപ്പോർട്ട് പറയുന്നത്. അഞ്ച് വർഷം മുൻപ് ഇത് 16 ദിവസമായിരുന്നു. ഹെൽത്ത് കണക്റ്റ് ഗ്ലോബൽ എന്ന ടെക് സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഏകദേശം മൂന്നിലൊന്ന് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തിൽ പഠനം നടത്തിയത്. 2020 മുതൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവധി ദിനങ്ങൾ 40 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നും, നിലവിലെ പ്രവണത തുടർന്നാൽ 2030-ഓടെ ഇത് ഒരു കോടി ദിനങ്ങൾ കടക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2025-ൽ മാത്രം ഓരോ എൻഎച്ച്എസ് ട്രസ്റ്റിനും ശരാശരി 35,000 മാനസികാരോഗ്യ അവധി ദിനങ്ങൾ നഷ്ടപ്പെടുന്നുവെന്ന കണക്കും പുറത്തുവന്നു.

ഈ അവധി വർധനവ് എൻഎച്ച്എസിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിരം ജീവനക്കാരുടെ അഭാവം നികത്താൻ ഏജൻസി സ്റ്റാഫിനെയും മറ്റുള്ളവരെയും നിയോഗിക്കുന്നതിന് ഏകദേശം 2.4 ബില്യൺ പൗണ്ടാണ് ചെലവാകുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളുടെ മൂലകാരണം പരിഹരിക്കാതെ എൻഎച്ച്എസിന്റെ ചെലവ് കുറയ്ക്കാനോ സേവന നിലവാരം ഉയർത്താനോ കഴിയില്ലെന്ന് ഹെൽത്ത് കണക്റ്റ് ഗ്ലോബൽ സിഇഒ ഡോ. ദേവൻ മൂഡ്‌ലി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിന് കൂടുതൽ പിന്തുണയും സാങ്കേതിക പരിഹാരങ്ങളും അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, ജീവനക്കാരുടെ അവധി നിരക്ക് കുറയ്ക്കാൻ വിവിധ മാനസികാരോഗ്യ, ക്ഷേമ പദ്ധതികൾ നടപ്പാക്കി വരുന്നതായും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണെന്നും എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ജോലിയിലെ വീഴ്ച ചൂണ്ടിക്കാട്ടി, മലയാളികളടക്കമുള്ള ഒട്ടെറെ എൻഎച്ച്എസ് ജീവനക്കാരെ പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വിവിധ വിഭാഗങ്ങളിലായി നേഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരാണ് നടപടി നേരിട്ടത്. രോഗസുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടികളെന്ന് എൻഎച്ച്എസ് വൃത്തങ്ങൾ വ്യക്തമാക്കി.

തുടർച്ചയായ പരാതികൾ, ജോലി നിർവഹണത്തിലെ പിഴവുകൾ, പരിശീലന മാർഗനിർദേശങ്ങൾ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റത്തിലെ അപാകതകൾ എന്നിവയാണ് പ്രധാനമായും പുറത്താക്കലിന് കാരണമായത്. ആവശ്യമായ മുന്നറിയിപ്പുകളും മെച്ചപ്പെടുത്തൽ അവസരങ്ങളും നൽകിയ ശേഷമാണ് പല കേസുകളിലും നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾ അടക്കം എല്ലാവർക്കും ഒരേ മാനദണ്ഡമാണ് ബാധകമെന്നും എൻഎച്ച്എസ് വ്യക്തമാക്കി.

അതേസമയം, ജോലിഭാരത്തിലെ വർധനവ്, സ്റ്റാഫ് ക്ഷാമം, മാനസിക സമ്മർദ്ദം എന്നിവയും ജീവനക്കാരുടെ വീഴ്ചകൾക്ക് വഴിവയ്ക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പിന്തുണയും പരിശീലനവും നൽകേണ്ടതുണ്ടെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിലവാരം ഉയർത്തുന്നതിനും പൊതുജനവിശ്വാസം നിലനിർത്തുന്നതിനും കർശന നടപടികൾ തുടരുമെന്ന നിലപാടിലാണ് എൻഎച്ച്എസ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെഫ്രി എപ്‌സ്റ്റീന്റെ ബഹാമസ് വസതിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ടേപ്പുകളുമായി ബന്ധപ്പെട്ട് പ്രിൻസ് ആൻഡ്രൂ (ആൻഡ്രൂ മൗണ്ട്ബാറ്റൻ–വിൻഡ്സർ)യെ കുറിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങൾ എഫ്ബിഐക്ക് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2020-ൽ നോർവെയിൽ നിന്നുള്ള ഒരു വിലാസത്തിൽ നിന്നാണ് ഈ വിവരം എഫ്ബിഐക്ക് കൈമാറിയത്. ഡ്രോയിംഗ് റൂമിലെ ഒരു ഡ്രോയറിന്റെ രഹസ്യ അറയിൽ ടേപ്പുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് രേഖയിൽ പറയുന്നത്. ഈ ടേപ്പുകൾ പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ടവയാണെന്ന ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത് .

ഈ ആരോപണങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്നതിനെ കുറിച്ച് എഫ്ബിഐ ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ആരോപണങ്ങളെ തുടർന്ന് സ്ഥലപരിശോധനയോ മറ്റ് അന്വേഷണ നടപടികളോ നടത്തിയോയെന്നതും വ്യക്തമല്ല. 2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രേഖകൾ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഈ രേഖകളിൽ ചില ഇമെയിലുകളും ഉൾപ്പെടുന്നു. അതിൽ പ്രിൻസ് ആൻഡ്രൂ ‘ദി ഇൻവിസിബിൾ മാൻ’ എന്ന പേരിൽ ആശയവിനിമയം നടത്തിയതായി പറയുന്നു.

അതേസമയം, എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും പ്രിൻസ് ആൻഡ്രൂ ശക്തമായി നിഷേധിച്ചു വരികയാണ്. താൻ ഒരിക്കലും നിയമവിരുദ്ധമായോ അനാചാരപരമായോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എപ്‌സ്റ്റീൻ വിവാദത്തെ തുടർന്ന് ആൻഡ്രൂവിന് രാജകീയ ചുമതലകളും പദവികളും നഷ്ടപ്പെട്ടിരുന്നു. എപ്‌സ്റ്റീനുമായി ബന്ധം വിച്ഛേദിച്ചതായി അവകാശപ്പെട്ടതിന് ശേഷവും അദ്ദേഹം ഇമെയിൽ വഴി ബന്ധം തുടരുകയായിരുന്നുവെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുകളോട് ആൻഡ്രൂവിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാരോഗേറ്റ് (യുകെ): യുകെയിലെ പ്രശസ്തമായ സ്പാ നഗരമായ ഹാരോഗേറ്റിൽ ഇരുപത് വയസ്സുള്ള ഒരു യുവതി അപ്രതീക്ഷിതമായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. നോർത്ത് യോർക്‌ഷയറിലെ സ്‌കിപ്‌ടൺ റോഡിന് സമീപമുള്ള ഒരു വസതിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 23-ന് രാവിലെ 10.19ഓടെയാണ് യോർക്‌ഷയർ ആംബുലൻസ് സർവീസ് സംഭവ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുപത് വയസ്സുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ആവശ്യമായ അന്വേഷണങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇയാളെ കുറ്റം ചുമത്താതെ വിട്ടയച്ചതായി നോർത്ത് യോർക്‌ഷയർ പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെ വീടും പരിസര പ്രദേശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, യുവതിയുടെ മരണം സംശയാസ്പദമല്ല എന്നാണ് പൊലീസിന്റെ ഔദ്യോഗിക നിലപാട്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മരണത്തിൽ കുറ്റകൃത്യത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലാസ്ഗോ: ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ (QEUH) ഉണ്ടായ ഗുരുതര പിഴവിനെ തുടർന്ന്, ഒരു കുടുംബം തങ്ങളുടെ ബന്ധുവെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്‌കരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്‌കോട്ട്ലൻഡിലെ ഏറ്റവും വലിയ ആശുപത്രിയാണ് ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. മോർച്ചറിയിൽ മൃതദേഹങ്ങൾ തെറ്റായി ലേബൽ ചെയ്തതാണ് സംഭവത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി ഭരണകൂടം ഔദ്യോഗികമായി മാപ്പ് പറഞ്ഞു.

ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോർച്ചറി ജീവനക്കാർ തെറ്റായ ലേബൽ പതിച്ച മൃതദേഹം അണ്ടർടേക്കർമാർക്ക് കൈമാറിയതോടെയാണ് പിഴവ് ഉണ്ടായത്. ഫ്യൂണറൽ സർവീസ് പൂർത്തിയായി, മൃതദേഹം ദഹിപ്പിച്ച ശേഷമാണ് ഗുരുതരമായ ഈ പിഴവ് അധികൃതർ തിരിച്ചറിഞ്ഞത്. ഇതോടെ പരേതൻ്റെ കുടുംബം കടുത്ത മാനസിക വേദനയിലായി.

എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്ഗോ ആൻഡ് ക്ലൈഡ് അധികൃതർ സംഭവത്തിന് മനുഷ്യപിഴവാണ് കാരണമെന്ന് വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടായിരുന്ന ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഇത്തരമൊരു സംഭവം വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കുമെന്ന് ആശുപത്രി ഭരണകൂടം ഉറപ്പുനൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി 2026ൽ കിംഗ് ചാൾസ് മൂന്നാമനും പ്രിൻസ് ഓഫ് വെയിൽസ് വില്യവും അമേരിക്കയിലേക്ക് സന്ദർശനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്. ചാൾസ് മൂന്നാമൻ രാജാവിൻെറ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് മുൻനിര ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഏപ്രിലിൽ യാത്ര നടക്കാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷത്തിന്റെ രണ്ടാം പകുതിയിൽ, ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പ്രിൻസ് വില്യം യുഎസിൽ എത്തുമെന്നാണ് വിവരം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുക. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നിലയിൽ, ജൂൺ 27ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരത്തിനും, ജൂലൈ 4ന് നടക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾക്കും സമീപമായായിരിക്കും വില്യത്തിന്റെ സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2007ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ക്ഷണം സ്വീകരിച്ച് എലിസബത്ത് രാഞ്ജി യുഎസ് സന്ദർശിച്ചതിന് ശേഷം, ബ്രിട്ടീഷ് ഭരണാധികാരി നടത്തുന്ന ആദ്യ യാത്രയാവും ഇത്. അതേസമയം, ഈ മാസം ആദ്യം വ്യാപാര തർക്കങ്ങളെ തുടർന്ന് ബ്രിട്ടീഷ് ടെക് മേഖലയിലേക്കുള്ള യുഎസിന്റെ ബഹുകോടി പൗണ്ട് നിക്ഷേപം താൽക്കാലികമായി നിർത്തിവച്ചത് യുകെ സർക്കാരിന് തിരിച്ചടിയായി. ട്രംപിന്റെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രഖ്യാപിച്ച £31 ബില്ല്യൺ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് £22 ബില്ല്യനും ഗൂഗിൾ £5 ബില്ല്യനും ഉൾപ്പെടെ യുഎസ് ടെക് കമ്പനികൾ യുകെയിൽ വൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ “യുകെ–യുഎസ് ബന്ധത്തിലെ തലമുറമാറ്റം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, മറ്റ് മേഖലകളിലെ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിൽ യുകെയിൽ നിന്നുള്ള പുരോഗതി അപര്യാപ്തമാണെന്ന കാരണത്താൽ വാഷിങ്ടൺ കരാർ നടപ്പാക്കൽ നിർത്തി വക്കുകയായിരുന്നു.

മേയ് 2025ൽ പ്രഖ്യാപിച്ച വിശാലമായ വ്യാപാര കരാറിൽ പുരോഗതി മന്ദഗതിയിലാണെന്ന് യുഎസ് റിപ്പോർട്ടുകളിലുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, യുഎസ് കർഷകർക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ പ്രവേശനം തുടങ്ങിയ സംവേദനാത്മക വിഷയങ്ങളിലാണ് പ്രധാന തടസ്സങ്ങൾ. ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് “സജീവ ചർച്ചകൾ തുടരുകയാണ്” എന്ന് വ്യക്തമാക്കിയെങ്കിലും, ഇത്തരം ചർച്ചകൾ എളുപ്പമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം.

രാജാവിൻെറ യാത്രയിൽ പ്രധാനമന്ത്രി ഒപ്പം പോകില്ലെന്നാണ് സൂചന. സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന രാജകീയ സന്ദർശനങ്ങളെ കുറിച്ച് ബക്കിംഗ്ഹാം പാലസ് പ്രതികരിക്കാൻ തയ്യാറായില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും എൻഎച്ച്എസിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് “സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി അക്കാദമി ഓഫ് മെഡിക്കൽ റോയൽ കോളേജസിന്റെ ചെയർ ജീനറ്റ് ഡിക്‌സൺ വ്യക്തമാക്കി.

ബ്രെക്സിറ്റിന് ശേഷം എൻഎച്ച്എസിലേക്കുള്ള വിദേശ മെഡിക്കൽ ജീവനക്കാരുടെ ഒഴുക്ക് നിലച്ചതായും, വിദേശ ഡോക്ടർമാർ സേവനം ഉപേക്ഷിക്കുന്നത് കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നേഴ്സുമാരും മിഡ്‌വൈഫുമാരും പുതിയതായി ജോലിയിൽ ചേരുന്നത് ഗണ്യമായി കുറഞ്ഞു. നിലവിൽ യുകെയിലെ ഡോക്ടർമാരിൽ 42 ശതമാനവും വിദേശത്ത് യോഗ്യത നേടിയവരാണെന്നും, ഇവരുടെ സംഭാവനയില്ലാതെ എൻഎച്ച്എസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഡിക്‌സൻ മുന്നറിയിപ്പ് നൽകി . രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ, മാധ്യമങ്ങളിലെ പ്രതികൂല റിപ്പോർട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് വിദേശ മെഡിക്കൽ ജീവനക്കാരെ അകറ്റുന്നതെന്ന് അവർ പറഞ്ഞു.

വിദേശ എൻഎച്ച്എസ് ജീവനക്കാർക്ക് ദിനചര്യയിൽ പോലും സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ട്രസ്റ്റുകളിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ആശുപത്രികളിലും പൊതുസമൂഹത്തിലും വംശീയ അധിക്ഷേപം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എൻഎച്ച്എസിൽ വംശീയതയ്ക്ക് “സീറോ ടോളറൻസ്” നയമാണെന്ന് ആവർത്തിച്ചു. സർക്കാർ വക്താവ്, വിദേശ മെഡിക്കൽ ജീവനക്കാരുടെ സേവനം അമൂല്യമാണെന്നും, എന്നാൽ ആഭ്യന്തരമായി പരിശീലനം നേടിയ ഡോക്ടർമാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രതികരിച്ചു. കുടിയേറ്റ വിരുദ്ധ ഭാഷയും നയങ്ങളും തുടരുകയാണെങ്കിൽ എൻഎച്ച്എസിന്റെ പ്രവർത്തനസുരക്ഷ തന്നെ അപകടത്തിലാകുമെന്ന് മെഡിക്കൽ രംഗത്തെ നേതാക്കൾ നൽകുന്ന മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved