ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ അപ്ഗ്രേഡുമായി എൻഎച്ച്എസ് ആപ്പ്. പുതിയ മാറ്റങ്ങളിൽ ഇനി എല്ലാ രോഗികൾക്കും പരിശോധനാ ഫലങ്ങൾ സ്വീകരിക്കാനും ഫോളോ-അപ്പ് അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാനും എവിടെ ചികിത്സിക്കണമെന്ന് തിരഞ്ഞെടുക്കാനും സാധിക്കും. വെയിറ്റിംഗ് ലിസ്റ്റുകളും കാത്തിരിപ്പ് സമയവും വെട്ടിക്കുറയ്ക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം. ചികിത്സകൾക്കായി എവിടെ തിരഞ്ഞെടുക്കണം എന്നതിന് രോഗികൾക്ക് നിയമപരമായ അവകാശമുണ്ട്. എന്നാൽ, ഇത്തരത്തിൽ സമീപിക്കുന്ന ആശുപത്രികളിൽ നാലിലൊന്നിൽ താഴെ മാത്രമേ തിരിച്ച് ബന്ധപ്പെടാറുള്ളു എന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
മാറ്റങ്ങൾ വരുത്തിയ പുതിയ ആപ്പിൽ ബുക്കിംഗ് പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. നോൺ-എമർജൻസി ഇലക്‌റ്റീവ് ചികിത്സകൾ ആവശ്യമുള്ള രോഗികൾക്ക് അവരുടെ അപ്പോയിൻ്റ്‌മെൻ്റുകൾ കാണാനും നിയന്ത്രിക്കാനും ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ബുക്ക് ചെയ്യാനും കഴിയും. കൂടാതെ, പരിശോധനാ ഫലങ്ങൾ സ്വീകരിക്കാനും അവരുടെ പരിചരണത്തിൻ്റെ അടുത്ത ഘട്ടം തിരഞ്ഞെടുക്കാനും കഴിയും, ഉചിതമായ സന്ദർഭങ്ങളിൽ ശസ്ത്രക്രിയയ്ക്കുള്ള വിദൂര കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ഉണ്ട്.
നിലവിൽ, ഒരു റഫറലിന് ശേഷമുള്ള ബുക്കിംഗുകളുടെ 8% മാത്രമാണ് എൻ എച്ച് എസ് ആപ്പ് അല്ലെങ്കിൽ മാനേജ് യുവർ റഫറൽ വെബ്‌സൈറ്റ് വഴി ഉള്ളത്. 2025 മാർച്ചോടെ മാറ്റങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാകും. ചികിത്സയ്ക്കായി എത്ര സമയം കാത്തിരിക്കാൻ സാധ്യതയുണ്ട് എന്നതുൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ കൊണ്ടുവരുന്നതും പരിഗണനയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. തൊഴിലാളിവർഗ വ്യക്തികൾ ഉൾപ്പെടെ എല്ലാ രോഗികൾക്കും അവരുടെ പരിചരണ ദാതാവിനെ തിരഞ്ഞെടുക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള ശ്രമത്തിൻെറ ഭാഗമായാണ് ഈ മാറ്റമെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞും മഴയും വന്നതിന് പിന്നാലെ രാജ്യത്ത് ആംബർ കാലാവസ്ഥ മുന്നറിയിപ്പ്. പല സ്‌ഥലങ്ങളിലും പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസങ്ങൾ നേരിടുന്നുണ്ട്. വടക്കൻ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, വെയിൽസ് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 20-40cm (7.8-15.7in) മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരം ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരുന്നു. പവർ കട്ടുകൾക്കും യാത്രാ തടസങ്ങൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സ്‌കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, ഇംഗ്ലണ്ടിലെ മറ്റിടങ്ങളിലും കടുത്ത യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
ആംബർ വാർണിങ്ങുകൾ മഞ്ഞ വാർണിങ്ങുകളേക്കാൾ ഗൗരവമുള്ളതും ജീവന് അപകടസാധ്യതയെ കുറിച്ചും കൂടുതൽ കാര്യമായ യാത്രാ തടസ്സങ്ങളെ കുറിച്ചും സൂചിപ്പിക്കുകയും ചെയ്യുന്നു. ഗ്ലൗസെസ്റ്റർഷയർ, വിൽറ്റ്ഷയർ, ഹാംഷെയർ, സറേ, ഓക്സ്ഫോർഡ്ഷയർ എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ, മധ്യ, തെക്കൻ കൗണ്ടികൾക്കൊപ്പം വെയിൽസിൻ്റെ പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ച റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബ്രിസ്റ്റോൾ വിമാനത്താവളം വെള്ളിയാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ നിർത്തിവച്ചു. ഇന്ന് യാത്രകൾക്ക് കാലതാമസം ഉണ്ടാകുമെന്നും യാത്ര ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ എയർലൈനുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ ലണ്ടനിൽ താമസിച്ചിരുന്ന യുകെ മലയാളി ഡോക്ടർ ആനന്ദ് നാരായണൻ ( 33 ) നിര്യാതനായി. സ്റ്റുഡൻസ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർ ആയിരുന്ന ആനന്ദ് കരൾ രോഗ ബാധിതനായിരുന്നു. രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടൻ കിംഗ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ ആയിരിക്കെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയിട്ട് ഒന്നരവർഷം മാത്രം ആയിട്ടുള്ളു. ഭാര്യ ഹരിതയും ആയുർവേദ ഡോക്ടർ ആണ് ആനന്ദിനൊപ്പം യുകെയിൽ സ്റ്റുഡൻറ് വിസയിലെത്തിയ ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. ഹരിത മൂന്നുമാസം ഗർഭിണിയാണ്.
കരളിലും നെഞ്ചിലുമായി അണുബാധ ഉണ്ടാവുകയും പിന്നീട് ഇത് മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചതുമാണ് മരണത്തിലേക്ക് നയിച്ചത്. ചികിത്സയിലിരിക്കെ ഒന്നര ആഴ്ച മുമ്പ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതിരുന്നതിനാൽ ഇന്നലെ വൈകുന്നേരമാണ് വെന്റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിച്ചത്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ് ആനന്ദ്.
ആനന്ദ് നാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം നാല് ഇരട്ടിയായി വർദ്ധിച്ചത് ആശങ്കാജനകമാണെന്ന് എൻഎച്ച്എസ് മേധാവികൾ മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച അവസാനം പനിബാധിച്ച് 5000 രോഗികൾ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3.5 ശതമാനം കൂടുതലാണ് പനി ബാധിതരുടെ എണ്ണം.
പനിയും അനുബന്ധ രോഗങ്ങളുമായി നിരവധി പേരാണ് വീടുകളിൽ ഉള്ളത്. ഇത് കൂടി കണക്കിലാക്കുമ്പോൾ പനിബാധിതരുടെ എണ്ണം അനുദിനം വളരെ കൂടുതലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്ന വളരെ തണുത്ത കാലാവസ്ഥ ദുർബലരായ രോഗികളിലും ആരോഗ്യ സംവിധാനത്തിലും ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. തണുത്ത കാലാവസ്ഥ ദുർബലമായ ആളുകൾക്ക് അപകടകരമായിരിക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും എൻഎച്ച്എസിലെ അർജന്റ് ആൻ്റ് എമർജൻസി കെയറിലെ പ്രൊഫസർ ജൂലിയൻ റെഡ്ഹെഡ് പറഞ്ഞു.
ശൈത്യകാലത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അസാധാരണമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു. എന്നാൽ അത് മുന്നിൽകണ്ട് ഫ്ലു വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. നിലവിൽ പനിബാധിതർക്ക് ആശുപത്രിക്ക് പുറത്ത് കൂടുതൽ സേവനങ്ങൾ നൽകി മറ്റ് അടിയന്തിര സേവനങ്ങൾ ആവശ്യമുള്ളവർക്ക് ചികിത്സ നൽകാനാണ് എൻഎച്ച്എസ് ശ്രമിക്കുന്നത്. ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി ആശുപത്രികൾ സന്ദർശനങ്ങൾ നിയന്ത്രിക്കുകയും രോഗികളോടും സന്ദർശകരോടും പനി കൂടുതൽ പടരാതിരിക്കാൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്‌കോട്ട്‌ലൻഡിൽ പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യവസായ , കാർഷിക ഗാർഹിക മാലിന്യങ്ങളിൽ നിന്നുള്ള മലിനീകരണം യുകെയിലാകെ ശുദ്ധജല സ്രോതസ്സുകൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും ജലലഭ്യതയെയും ഗുണനിലവാരത്തെയും കാര്യമായി ബാധിക്കുന്നുമുണ്ട്. നദികൾ, തടാകങ്ങൾ, ഭൂഗർഭജലം എന്നിവയുൾപ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകൾ കുടിവെള്ളത്തിനും കൃഷിക്കും അത്യന്താപേക്ഷിതമാണ്. കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങളും നിരീക്ഷണവും കാരണം യുകെയിലെ ജലത്തിൻ്റെ ഗുണനിലവാരം കഴിഞ്ഞ ദശകങ്ങളിൽ ഗണ്യമായി മെച്ചപ്പെട്ടു. ജലസ്രോതസ്സുകൾ ഉയർന്ന പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുകെ വാട്ടർ ഫ്രെയിംവർക്ക് നിർദ്ദേശങ്ങളും മറ്റ് ദേശീയ നിയമങ്ങളും നൽകിയിട്ടുണ്ട് . പരിസ്ഥിതി ഏജൻസിയും സെപയും പോലെയുള്ള ഓർഗനൈസേഷനുകളും മലിനീകരണം തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി ജലത്തിൻ്റെ ഗുണനിലവാരം പതിവായി നിരീക്ഷിക്കുന്നു. എന്നിരുന്നാലും കാലപ്പഴക്കം ചെന്ന മലിനജല സംവിധാനങ്ങളും ജലപാതകളിലെ മൈക്രോപ്ലാസ്റ്റിക്കുകളും ഉയർത്തുന്നത് കടുത്ത ഭീഷണിയാണ്.
നദീ ജലത്തിൻറെ ഗുണനിലവാരം പരിശോധിക്കാനുള്ള വിപുലമായ സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിനായി രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി വൻ വിജയകരമാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2024-ൽ എർത്ത്‌വാച്ച് യൂറോപ്പ് എന്ന എൻജിഒ രണ്ട് വാരാന്ത്യങ്ങളിലായി നടത്തിയ നദീ ജല പരിശോധനകളിൽ 7,000-ത്തിലധികം ആളുകൾ ആണ് പങ്കെടുത്തത് . എൻജിഒയും ലണ്ടനിലെ ഇംപീരിയൽ കോളേജും നൽകിയ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധന യുകെയിലുടനീളമുള്ള 4,000 ശുദ്ധജല സൈറ്റുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചു.
പരിശോധനയിലൂടെ ശേഖരിച്ച വിവരങ്ങൾ നദീ ജല മലിനീകരണത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാട്ടർ കമ്പനികളിൽ നിന്നുള്ള മലിനീകരണത്തെ കുറിച്ചും കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങൾ മൂലമുള്ള പ്രശ്നങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായാണ് അറിയാൻ സാധിച്ചത്. 2025 മാർച്ച് മാസത്തോടെ കൂടുതൽ ആളുകളെ പരിശോധനയിൽ പങ്കാളികളാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. നദീ ജലത്തിലെ രാസ മാലിന്യത്തിന്റെ അളവ് ജലജീവികൾക്ക് അതീവ ഹാനികരമായ രീതിയിൽ ഉയർന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത് . സന്നദ്ധ പ്രവർത്തകർ നടത്തിയ പരിശോധനയിൽ യുകെയിലെ ശുദ്ധജലത്തിൽ 61 ശതമാനവും മോശം അവസ്ഥയിലാണെന്നാണ് വിവരണങ്ങളും പുറത്ത് വന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ്ഷയറിലെ ഒരു ക്വാറിയിൽ നിന്ന് 200 ഓളം ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തി. ഈ കാല്പാടുകൾക്ക് 166 ദശലക്ഷം വർഷം പഴക്കമുള്ളതായി ഗവേഷകർ പറയുന്നു. ചുണ്ണാമ്പുകല്ല് ക്വാറിയിലെ “അസാധാരണ ബമ്പുകൾ” ഒരു തൊഴിലാളി ശ്രദ്ധിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദേവർസ് ഫാം ക്വാറിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ദിനോസറുകളുടെ കാല്പാടുകൾ കണ്ടെത്തിയത്.
150 മീറ്റർ നീളമുള്ള തുടർച്ചയായ ട്രാക്ക് ഉൾപ്പെടെ, ദിനോസർ കാൽപ്പാടുകളുടെ അഞ്ച് ട്രാക്കുകൾ ഗവേഷകർ കണ്ടെത്തി. നാല് സെറ്റ് ട്രാക്കുകളിൽ കണ്ടെത്തിയിരിക്കുന്നത് 18 മീറ്റർ വരെ നീളമുള്ള സസ്യഭുക്കായ സെറ്റിയോസോറസ് പോലുള്ള ദിനോസറുകളുടേതാണ് എന്നാണ് ഗവേഷകർ പറയുന്നത്. ട്രിപ്പിൾ-ക്ലോ പ്രിൻ്റുകളുള്ള മാംസഭോജിയായ ദിനോസറായ മെഗലോസോറസിലിൻെറ കാൽപാടുകളും ഒരു ട്രാക്കിൽ കാണാം.
ദിനോസറുകൾ എങ്ങനെ നടന്നു, അവയുടെ വേഗത, വലിപ്പം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകാൻ ദിനോസർ ട്രാക്കുകൾക്ക് കഴിയും. ഓക്‌സ്‌ഫോർഡിലെയും ബർമിംഗ്‌ഹാമിലെയും സർവ്വകലാശാലകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഉത്ഖനനത്തിൽ ഒരാഴ്ച നീണ്ട പരിശ്രമത്തിൽ 100-ലധികം പേരാണ് പങ്കെടുത്തത്. ഗവേഷകർ ഏകദേശം 200 കാൽപ്പാടുകൾ കണ്ടെത്തുകയും ഏകദേശം 20,000 ഫോട്ടോഗ്രാഫുകൾ പകർത്തുകയും ചെയ്തു. കൂടുതൽ വിശകലനത്തിനായി ഏരിയൽ ഡ്രോൺ ഫോട്ടോഗ്രാഫി ഉപയോഗിച്ച് സൈറ്റിൻ്റെ വിശദമായ 3D മോഡലുകളും ഗവേഷകർ സൃഷ്ടിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളിയെ ഏകദേശം ഒരു മാസമായി കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നു. ലണ്ടനിൽ താമസിക്കുന്ന നരേന്ദ്രൻ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയർന്നുവന്നിരിക്കുന്നത് . രാമകൃഷ്ണനെ അവസാനമായി കണ്ടത് കെൻ്റിലെ ഡോവറിൽ ആണ്. കഴിഞ്ഞവർഷം സെപ്റ്റംബർ വരെ അദ്ദേഹം ജെപി മോർഗനില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് വേറെ ജോലി അന്വേഷിക്കുകയായിരുന്നു രാമകൃഷ്ണൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 8-ാം തീയതി മുതൽ രാമകൃഷ്ണനെ കാണാതായതിൽ കടുത്ത ദുരൂഹത ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. കാണാതായതിന് മുൻപ് അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള അനൗദ്യോഗിക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്ന സഹോദരൻ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
രാമകൃഷ്ണനെ കാണാനില്ലെന്ന് കാണിച്ച് അടുത്ത സുഹൃത്ത് പോലീസിൽ പരാതി നൽകിയതാണ് സംഭവം വാർത്തയാക്കിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. രാമകൃഷ്ണനെ കാണാനില്ലെന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷനെയും അറിയിച്ചിട്ടുണ്ട്.
നരേന്ദ്രൻ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 116000 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിയറ്റ്നാമിലെ ഒരു ടൂറിസ്റ്റ് വില്ലയിൽ ബ്രിട്ടീഷ് യുവതിയുടെയും പ്രതിശ്രുത വരന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. 33 വയസ്സുകാരിയായ ഗ്രേറ്റ മേരി ഒട്ടേസൺ , 36 കാരനായ ആർനോ എൽസ് ക്വിൻ്റൺ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് ദക്ഷിണാഫ്രിക്കൻ വംശജനാണ്. മധ്യ ക്വാങ് നാം പ്രവിശ്യയിലെ ഹായ് ആനിലെ സമുച്ചയത്തിലാണ് സംഭവം നടന്ന ടൂറിസ്റ്റ് വില്ല സ്ഥിതിചെയ്യുന്നത്.
ഡിസംബർ 26 ന് രാവിലെ 11.18-ന് വില്ല ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം ഒന്നാം നിലയിലും യുവാവിൻ്റേത് മറ്റൊരു മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഒരു ഫോറൻസിക് പരിശോധനയിൽ ശാരീരിക ആഘാതത്തിൻ്റെയോ അക്രമത്തിൻ്റെയോ തെളിവുകളൊന്നും കാണിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ വേറെ ആരെങ്കിലും അതിക്രമിച്ചു കയറി ഇവരെ അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ മരണ കാരണങ്ങളെ കുറിച്ച് കടുത്ത ദുരൂഹതയാണ് ഉയർന്നു വന്നിരിക്കുന്നത്.
മരിച്ച യുവാവും യുവതിയും കഴിഞ്ഞവർഷം ജൂലൈ 4-ാം തീയതി മുതൽ ടൂറിസ്റ്റ് വില്ലയിൽ ദീർഘകാല താമസത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിരവധി മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് മാനേജരായിട്ട് ഗ്രേറ്റ മേരി ഒട്ടേസൺ ജോലി ചെയ്തിട്ടുണ്ട്. വിയറ്റ്നാമിൽ മരിച്ച ബ്രിട്ടീഷ് യുവതിയുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്ന് യുകെയുടെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെൻ്റ് ഓഫീസിൻ്റെ വക്താവ് വ്യാഴാഴ്ച പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ സുരക്ഷിതമല്ലാത്ത മരുന്നുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം നിലവിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ശരീരഭാരം കുറയ്ക്കുന്നതിനായി എൻഎച്ച്എസിൻ്റെ സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് നീണ്ടു പോകുന്നതാണ് പലരെയും വ്യാജ മരുന്നുകളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷത്തിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. അനിയന്ത്രിതമായി ചില്ലറ വ്യാപാരികളിൽ നിന്ന് ഓൺലൈൻ ആയി മരുന്നുകൾ വാങ്ങുന്നത് അപകടകരമായ സ്ഥിതിവിശേഷം ഉളവാക്കുമെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫ കമില ഹത്തോൺ മുന്നറിയിപ്പ് നൽകി.
ബ്യൂട്ടി സലൂണുകൾ, വ്യാജ ഫാർമസി വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ നിയമവിരുദ്ധമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വാങ്ങുന്നതിനെതിരെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ ഉത്പന്നങ്ങളിൽ വിഷ വസ്തുക്കളും മറ്റ് ഘടകങ്ങളും അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അനാരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ വിൽക്കുന്നതിനെ കുറിച്ച് എം എച്ച് ആർ എയുടെ ക്രിമിനൽ എൻഫോഴ്‌സ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻഡി മോർലിംഗ് മുന്നറിയിപ്പ് നൽകി. ഇത്തരം മരുന്നുകൾ വിൽക്കുന്ന കുറ്റവാളികൾ തങ്ങളുടെ ഉത്പന്നങ്ങൾ ആധികാരികമാണെന്ന് കാണിക്കാനുള്ള ചെപ്പടി വിദ്യകൾ അവരുടെ വെബ്സൈറ്റിൽ ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജിപിയെ കൺസൾട്ട് ചെയ്യാതെ ധാരാളം ആളുകൾ ഇത്തരം മരുന്നുകൾ സ്വകാര്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ കടുത്ത ആശങ്കകൾ ഉണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പൊതുവായി പറയുന്നത് . പലരും വ്യാജ മരുന്നുകൾ തേടി പോകുന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് എൻ എച്ച് എസിൻ്റെ നീണ്ട കാത്തിരിപ്പ് സമയമാണ്. ചില രോഗികൾക്ക് സ്പെഷ്യലിസ്റ്റ് പിന്തുണയ്‌ക്കായി അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്ന് ഒബിസിറ്റി ഹെൽത്ത് അലയൻസ് (OHA) വെളിപ്പെടുത്തിയത് ഇതിൻറെ വെളിച്ചത്തിലാണ്. അമിതവണ്ണം കുറയ്ക്കാനുള്ള എൻഎച്ച്എസ് മരുന്നുകൾ എല്ലാവരിലേയ്ക്കും എത്തിക്കുവാൻ ഏകദേശം 12 വർഷം സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.4 ദശലക്ഷം ആളുകൾ ഈ മരുന്നിനായി കാത്തിരിക്കുന്നുവെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രായമായവരുടെ സാമൂഹിക പരിചരണ നിയമങ്ങളിൽ മാറ്റം വരുത്തുവാനായി ഒരു സ്വതന്ത്ര കമ്മീഷനെ നിയമിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടനിലെ മന്ത്രിസഭ. നിലവിലെ സാഹചര്യത്തിലുള്ള പരാജയങ്ങളെയും പഴുതുകളെയും നീക്കി പൂർണ്ണമായ സ്ഥിരതയുള്ള ഒരു സംവിധാനം കെട്ടിപ്പടുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ നടപടി. ലേബർ പാർട്ടിയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിട്ടുള്ള തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ നടപടിയിലൂടെ അവർ നടന്നടുക്കുകയാണ്. സോഷ്യൽ സർവീസ് പരിഷ്കരിക്കാൻ ഉള്ള പുതിയ നടപടികൾ ആസൂത്രണം ചെയ്യുകയാകും ഈ കമ്മീഷന്റെ ലക്ഷ്യം. എന്നാൽ അന്തിമ റിപ്പോർട്ട് 2028 ഓടുകൂടി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. 2026 ൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ഒരു ഇടക്കാല റിപ്പോർട്ട് ഉണ്ടാകുമെങ്കിലും, ലേബർ പാർട്ടി സാമൂഹിക പരിപാലനത്തെ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന പ്രതിഷേധങ്ങളും ഉയരുന്നു. ക്രോസ്സ് – ബെഞ്ച് അംഗം ലൂയിസ് കേസിയാണ് കമ്മീഷന് നേതൃത്വം നൽകുക. ഈ മേഖലയ്ക്കുള്ള പിന്തുണയുടെ വിപുലമായ പാക്കേജിൻ്റെ ഭാഗമായി, വൃദ്ധർക്കും വികലാംഗർക്കും വീട് മെച്ചപ്പെടുത്തുന്നതിനും ചികിത്സയ്ക്കുമായി ദശലക്ഷക്കണക്കിന് പൗണ്ട് ധനസഹായവും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2050 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ 65 വയസ്സിനു മുകളിലുള്ള നാല് ദശലക്ഷം ആളുകൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അതിനാൽ തങ്ങൾ യാതൊരുവിധ നടപടിയും എടുത്തില്ലെങ്കിൽ, 2018-ലെ സംഖ്യകളെ അപേക്ഷിച്ച് 2038-ഓടെ യഥാർത്ഥ സാമൂഹിക പരിപാലന ചെലവ് ഏകദേശം ഇരട്ടിയാകും. കൂടുതൽ ആളുകൾക്കും സേവനം ലഭിക്കാതെ അവശേഷിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ഇപ്പോഴുള്ള ഈ നടപടി അടിയന്തരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ പരിചരണം നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ചും ഇത്തരം പരിഷ്കാരങ്ങൾ ശുപാർശ ചെയ്തും 2026-ൻ്റെ മധ്യത്തോടെ സർക്കാരിന് കമ്മീഷന്റെ ഭാഗത്ത് നിന്നും ആദ്യഘട്ട റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല നടപടികൾ ശുപാർശ ചെയ്യുന്ന അന്തിമ റിപ്പോർട്ട് 2028 നു മുൻപ് ഉണ്ടാവുകയില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്മീഷൻ ആരംഭിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അന്തിമ റിപ്പോർട്ട് മൂന്ന് വർഷമെങ്കിലും നൽകാത്തതിൽ തനിക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കോ-ചെയർ നദ്ര അഹമ്മദ് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അവഗണനയ്ക്കും ഫണ്ടിംഗ് കുറവിനും ശേഷം ഇംഗ്ലണ്ടിലെ മുതിർന്നവരുടെ സാമൂഹിക പരിപാലന സമ്പ്രദായത്തിന് നവീകരണം ആവശ്യമാണെന്ന മുറവിളികൾ ഉയരുന്നതിനിടെയുള്ള സർക്കാരിന്റെ ഈ നടപടി പ്രതീക്ഷ നൽകുന്നതാണ്.