ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തിൽ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവൻ കേരളത്തിൽ നിന്നുള്ള രണ്ട് യുവ നേഴ്സുമാർ രക്ഷപ്പെടുത്തി. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെൽസണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തിൽ സിപിആർ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള 3 വിമാനത്തിലായിരുന്നു സംഭവം.

രാവിലെ ഏകദേശം 5.50ഓടെ അറേബ്യൻ കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരൻ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടൻ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേർന്നതോടെ ഇരുവരും ചേർന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ അടിയന്തര ചികിത്സ നൽകി യാത്രക്കാരന്റെ നില മെച്ചപ്പെടുത്തി . അബുദാബിയിൽ വിമാനം ഇറങ്ങിയ ഉടനെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം രോഗിയെ ഏറ്റെടുത്തു.

പുതിയ ജോലി ആരംഭിക്കാനായി യുഎഇയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്രയായിരുന്നു ഇത്. റസ്‌പോൺസ് പ്ലസ് മെഡിക്കൽ (RPM) സ്ഥാപനത്തിലാണ് ഇരുവരും നിയമിതരായത്. സംഭവം പുറത്തറിഞ്ഞതിനു ശേഷം റസ്‌പോൺസ് പ്ലസ് മെഡിക്കൽ അധികൃതർ ഇരുവരെയും ആദരിച്ചു. ജീവിതത്തിന്റെ ആദ്യ വിദേശയാത്രയിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നാണ് സംഭവത്തെ കുറിച്ച് അഭിജിത്തും അജീഷും പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അംഗമായ പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിലും നിന്നു പുറത്താക്കാനും, വിൻഡ്സറിലെ ആഡംബര ഭവനമായ ‘റോയൽ ലോഡ്ജ്’ ഒഴിയാനുമുള്ള ഉത്തരവ് രാജാവ് ചാൾസ് പുറപ്പെടുവിച്ചു. ഇതോടെ ഇനി അദ്ദേഹത്തെ “ആൻഡ്രൂ മൗണ്ട്‌ബാറ്റൻ വിൻഡ്സർ” എന്ന പേരിലാണ് അറിയുക എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ജെഫ്രി എപ്പ്സ്റ്റൈൻ എന്ന ബാലപീഡകനുമായുള്ള ആൻഡ്രൂവിന്റെ ബന്ധവും, എപ്പ്സ്റ്റൈന്റെ ഇരയായ വെർജീനിയ ഗിയുഫ്രെയുടെ ലൈംഗിക പീഡനാരോപണവും രാജകുടുംബത്തിന് വലിയ അപകീർത്തി സൃഷ്ടിച്ചതാണ് ഈ കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം. അവളുടെ സത്യസന്ധതയും ധൈര്യവുമാണ് ഈ നടപടിക്ക് കാരണമായത് എന്ന് ഗിയുഫ്രെയുടെ കുടുംബം പ്രതികരിച്ചു.

ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും, 12 മില്യൺ പൗണ്ട് നൽകി കേസിൽ ഒത്തുതീർപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഡ്യൂക്ക് ഓഫ് യോർക്ക് ഉൾപ്പെടെ എല്ലാ പദവികളും പിൻവലിക്കപ്പെടും. വിൻഡ്സറിലെ ഭവനം ഒഴിഞ്ഞ് അദ്ദേഹം നോർഫോക്കിലെ സാൻഡ്രിംഗ്ഹാമിലെ സ്വകാര്യ വസതിയിലേക്ക് മാറും. ജനവിശ്വാസം സംരക്ഷിക്കാനായുള്ള നിർബന്ധിത നടപടി” ആണിതെന്ന് പ്രസ്താവനയിൽ ചാൾസ് “ രാജാവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടന്‍: ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുകെയില്‍ താമസിക്കുന്ന മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് 27 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഐല്‍ ഓഫ് വൈറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇയാൾ വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി ഉപദ്രവിച്ചിരുന്ന ഇയാള്‍ നാട്ടുകാരുടെ മുന്നിലും പലപ്പോഴും അക്രമം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രിന്‍സ് ഫ്രാന്‍സിസ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും, ഭാര്യയെ അടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നാല് കുട്ടികളുള്ള കുടുംബത്തില്‍ ഇളയ കുഞ്ഞിന്റെ പ്രസവ ശുശ്രൂഷകാലത്ത് പോലും ഭാര്യയെ മര്‍ദ്ദിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇയാളുടെ പ്രവൃത്തികള്‍ ഗാർഹിക പീഡനത്തിന്റെ പാരമത്യത്തിലെത്തിയതായി കോടതി പരാമര്‍ശിച്ചു.
ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രതി കോടതിയോട് അനുമതി തേടിയിരുന്നെങ്കിലും, ശിക്ഷ പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ തുടരണം എന്നതാണ് കോടതി നിലപാട്. ഇതോടൊപ്പം യുകെയില്‍ ഗാര്‍ഹിക പീഡനം, ബലാത്സംഗശ്രമം തുടങ്ങിയ കേസുകളില്‍ പത്തിലധികം മലയാളികള്‍ക്കെതിരെ വിചാരണ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫ് ∙ കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ കഴിഞ്ഞ രണ്ട് വർഷമായി താമസിച്ചു വരികയായിരുന്ന റെജി ജോർജ് (48) ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലം മരിച്ചു . മൂവാറ്റുപുഴ കയനാട് തച്ചുകുന്നേൽ കുടുംബാഗമാണ് . അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എല്ലാവരോടും സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടിരുന്ന റെജി കാർഡിഫിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്നു.
റെജിയോടൊപ്പം താമസിച്ചിരുന്ന മകൻ ആൽബി (16) ഇപ്പോൾ കാർഡിഫിലെ ഒരു സ്കൂളിൽ പഠിക്കുന്നു. സഹോദരൻ സകുടുംബം യുകെയിൽ ഉണ്ട്. . പ്രാദേശിക മലയാളി സമൂഹം കുടുംബത്തിന് എല്ലാ സഹായമായി കൂടെയുണ്ട്.
റെജിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴയിലെ ജന്മനാട്ടിലേക്കാണ് കൊണ്ടുപോയി മൃതസംസ്‍കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പൊതുദർശനത്തിന്റെയും സംസ്കാരത്തിയതിയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റെജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി വർധനയും സാമ്പത്തിക വളർച്ചാ മന്ദഗതിയും സംബന്ധിച്ച ആശങ്കകൾ മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു . ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.13 യൂറോയിലേക്കും ആണ് താഴ്ന്നത് . ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ് . പിന്നീട് ചെറിയ തോതിൽ ഉയർന്നെങ്കിലും 1.14 യൂറോയിൽ സ്ഥിരത കൈവരിക്കുകയും ചെയ്‌തെങ്കിലും വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . സർക്കാരിന്റെ ധനകാര്യ നയം കൂടുതൽ കടുപ്പിക്കുകയും നികുതി വർധനയും ചെലവു ചുരുക്കലും ഒരുമിച്ച് നടപ്പിലാകുകയുമെങ്കിൽ പൗണ്ട് വീണ്ടും ദുർബലമാകാനുള്ള സാധ്യത ആണ് കാണുന്നത്.

നവംബർ 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് കർശന ധനനിയമങ്ങൾ പാലിക്കാനായി നികുതി കൂട്ടാനും ചില പൊതു ചെലവുകൾ കുറയ്ക്കാനും നിർബന്ധിതയാകുമെന്നാണ് വിലയിരുത്തൽ. യുകെയുടെ ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ, സർക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി വേഗത്തിൽ കുറയ്ക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് . ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ചില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ തന്നെ നിരക്ക് കുറയ്ക്കാമെന്ന പ്രവചനവുമായി രംഗത്തെത്തി.

പലിശനിരക്കിൽ ഇളവ് വരുമ്പോൾ വിദേശ നിക്ഷേപകർ കൂടുതൽ ലാഭം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണത കാണിക്കും. ഇതോടെ പൗണ്ട് മൂല്യം കൂടുതൽ താഴ്ന്നേക്കാം. എന്നാൽ വിലക്കയറ്റം നിയന്ത്രണത്തിലായതും ഭക്ഷ്യവിലയിൽ വൻതോതിലുള്ള ഇടിവ് വന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറും. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ ഭക്ഷ്യവില ഇടിവ് ഒക്ടോബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയായതിനാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക വിദഗ്ധർ വായ്പാ പലിശ കുറയ്ക്കുന്നതിനായി കൂടുതൽ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗണ്ടിന്റെ ഈ ഇടിവ് യുകെയിലെ മലയാളികളെയും നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ യുകെ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജമൈക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റായ മെലിസയെ തുടർന്ന് യുകെ സർക്കാർ 2.5 ദശലക്ഷം പൗണ്ട് അടിയന്തിര സഹായമായി നൽകുമെന്ന് വിദേശകാര്യ വകുപ്പ് (FCDO) പ്രഖ്യാപിച്ചു. ദുരന്താനന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ സാങ്കേതിക വിദഗ്ധരെയും അടിയന്തിര സഹായ സാമഗ്രികളായ ഷെൽട്ടർ കിറ്റുകൾ, വാട്ടർ ഫിൽറ്ററുകൾ, വസ്ത്രങ്ങൾ എന്നിവയും അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. “ജമൈക്കയിൽ നിന്നുള്ള നാശനഷ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്,” എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റിൽ പ്രസ്താവിച്ചു. എച്ച് എം എസ് ട്രെൻ്റ് എന്ന ബ്രിട്ടീഷ് നാവിക കപ്പൽ ഇതിനകം തന്നെ ആ പ്രദേശത്ത് സഹായത്തിനായി നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

295 കിലോമീറ്റർ വേഗതയിലുള്ള കാറ്റോടെയാണ് കാറ്റഗറി 3 നിലവാരത്തിലുള്ള ചുഴലിക്കാറ്റായ മെലിസ ജമൈക്കയുടെ തെക്കൻ തീരത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ചത് . ഇതോടെ വീടുകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർന്ന് വൻ നാശ നഷ്ടമാണ് സംഭവിച്ചത് . രാജ്യത്തിന്റെ മൂന്നിൽ നാല് ഭാഗത്തും വൈദ്യുതി വിതരണം നിലച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് രാജ്യം “ദുരന്ത മേഖലയായി” പ്രഖ്യാപിച്ചു. കടുത്ത കാറ്റും മഴയും കാരണം ദ്വീപിന്റെ പല മേഖലകളിലും വ്യാപകമായ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജമൈക്കയിലെ നാശനഷ്ടത്തെ കുറിച്ച് ചാൾസ് രാജാവും കമില്ല രഞ്ജിയും ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. ജമൈക്കയിൽ താമസിക്കുന്ന ഏകദേശം 8,000 ബ്രിട്ടൻകാരോട് എഫ്‌സിഡിഒ അവരുടെ സ്ഥിതിവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെലിസ കൊടുങ്കാറ്റിന്റെ ഭാഗമായി അടുത്ത ആഴ്ച യുകെയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സ് റീജിണൽ ബൈബിൾ കലോത്സവം വിജയകരമായി സമാപിച്ചു . ലീഡ്സ് റീജണിന്റെ നാനാഭാഗത്തുനിന്നും മികച്ച പങ്കാളിത്തമാണ് കലോത്സവത്തിൽ ഉണ്ടായിരുന്നത്. സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . രണ്ടും മൂന്നും സ്‌ഥാനങ്ങൾ യഥാക്രമം ഔവർ ലേഡി ചർച്ച് ന്യൂ കാസ്റ്റിലൈനും മറിയം ത്രേസ്യ മിഷൻ ഷെഫീൽഡും നേടി . ലീഡ്സ് റീജണൽ കോർഡിനേറ്റർ ഫാ. ജോജോ പ്ലാപ്പള്ളിൽ ആണ് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് പിണക്കാടിനെ സമാപന സമ്മേളനത്തിൽ ആദരിച്ചു.

വിശ്വാസത്തെയും ബൈബിൾ പഠനത്തെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. പ്രസംഗം, ഗ്രൂപ്പ് ഡാൻസ് , നാടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങൾ ആവേശപൂർവ്വം നടന്നു. വിശ്വാസത്തോടുള്ള ആത്മീയ പ്രതിബന്ധത എടുത്തുകാട്ടിയ ഈ പരിപാടി യുകെയിലെ സീറോ മലബാർ സമൂഹത്തിന് അഭിമാന നിമിഷമായി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ലീഡ്സ് റീജിയൻ ബൈബിൾ കലോത്സവ ഡയറക്ടർ ഫാ. തോമസ് വാലുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു. മികവുറ്റ സംഘാടനത്തിന് മുക്തകണ്ഠ പ്രശംസയാണ് ബൈബിൾ കലോത്സവത്തിൽ പങ്കെടുത്തവരും കാണികളും അറിയിച്ചത് . കോർഡിനേറ്റർ ജോൺ കുര്യൻ, സെക്രട്ടറി ജിമ്മിച്ചൻ, ടാബുലേഷൻ ചുമതലയുള്ള വിമൽയും സംഘവും, ഷെഫീൽഡ് ഉൾപ്പെടെ വിവിധ പള്ളികളിലെ പ്രാദേശിക കോർഡിനേറ്റർമാരും പരിപാടിയുടെ വിജയത്തിന് അതുല്യമായ പങ്കുവഹിച്ചു. പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമാവുന്ന രീതിയിൽ ക്രമീകരിച്ച ചടങ്ങ് ആത്മീയതയും ആഘോഷവും ചേർന്ന മനോഹര അനുഭവം ആണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. മികച്ച സംഘാടനത്തിനും ശുചിത്വം പാലിച്ചതിനും പരിപാടി നടന്ന സ്കൂളിന്റെ അധികൃതർക്ക് അഭിനന്ദനം അറിയിച്ചത് ശ്രദ്ധേയമായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചവറയിൽ വീടിന് സമീപമുള്ള കൈത്തോട്ടിൽ വീണു നാലര വയസ്സുകാരൻ അറ്റ്ലാൻ അനീഷ് ദാരുണമായി മരിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന അനീഷ് ബ്രഹ്മവാലിയുടെയും ഫിൻല ദിലീപിന്റെയും ഏകമകനാണ് അറ്റ്ലാൻ.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണിൽ ഫാർമസി പഠനം പൂർത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുകയാണ്. അറ്റ്ലാൻ അടുത്തിടെ അമ്മ ഫിൻലയുടെ കുടുംബവീട്ടിൽ, കൊല്ലം ചവറയിലാണ് താമസിച്ചിരുന്നത്. നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വീട്ടിലെത്തി അപ്പൂപ്പൻ ദിലീപിനൊപ്പം അകത്തു കയറുന്നതിനിടയിൽ അറ്റ്ലാൻ പെട്ടെന്ന് കൈവിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിലാണ് അറ്റ്ലാനെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറ്റ്ലാന്റെ അകാലമരണം യുകെയിലെയും നാട്ടിലെയും മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനീഷ് ഫിൻല ദമ്പതികളുടെ മകൻ അറ്റ്ലാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ജയിലിൽ നിന്ന് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോചിതനായ ലൈംഗികാതിക്രമക്കേസിലെ എത്യോപ്യൻ കുടിയേറ്റക്കാരൻ ഹദുഷ് കെബാതുവിനെ യുകെയിൽ നിന്ന് നാടുകടത്തിയതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച കേസിൽ കുറ്റക്കാരനായി കോടതി വിധിച്ചിരുന്ന കെബാതുവിനെ കഴിഞ്ഞ ആഴ്ച എസ്സെക്സിലെ ജയിലിൽ നിന്നാണ് വിട്ടയച്ചത്. സംഭവം വെളിവായതോടെ രാജ്യമെമ്പാടും ജയിലിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പിഴവിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയവും ജയിൽ വകുപ്പും അടിയന്തര അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച കെബാതുവിനെ കസ്റ്റഡിയിലെടുത്തുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി തന്നെ അദ്ദേഹത്തെ വിമാനത്തിൽ കയറ്റി എത്യോപ്യയിലേക്ക് അയച്ചു. ബുധനാഴ്ച രാവിലെ കെബാതു തന്റെ ജന്മദേശമായ എത്യോപ്യയിൽ എത്തിച്ചേർന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഉണ്ടായ ഈ വീഴ്ച ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജാഗ്രതയ്ക്കും പോലീസിന്റെ അതിവേഗ ഇടപെടലിനും നന്ദിയുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. ജയിലുകളിലെ ജീവനക്കാരുടെ ക്ഷാമം, അധികഭാരം, ഭരണ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. ബ്രിട്ടീഷ് ജയിലുകളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ കർശന മാർഗ്ഗനിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ നഗരത്തിലെ ഈസ്റ്റ് ഭാഗത്തുള്ള ന്യൂഹാമിലെ അപ്പാർട്ട്മെന്റിൽ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാർക്കിംഗ് റോഡിലെ ഫ്ലാറ്റിൽ രാസവസ്തുവിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

സംഭവത്തെ തുടർന്ന് സമീപ വീടുകളിൽ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാർ, മില്ല്‌വാൾ, യൂസ്റ്റൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വിഷവാതകം നിർവീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് 4.23ഓടെ ആണ് പൂർത്തിയായത്.

സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വീടൊഴിഞ്ഞവർക്കായി ന്യൂഹാം കൗൺസിൽ താൽക്കാലിക താമസ സ്ഥലം ഒരുക്കിയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടമായ കുട്ടിയുടെ കുടുംബത്തോട് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.