ന്യൂസ് ഡെസ്ക്, മലയാളം യുകെ
താൻ ജോലി ചെയ്തിരുന്ന സ്ഥലത്തിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് കുട്ടികളുടെ അമ്മയായ ഇന്ത്യൻ വംശജയായ യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചു. 44 വയസ്സുകാരിയായ ഹേമലത ജയപ്രകാശ് സിറ്റി സെന്റർ ആസ്ഥാനമായുള്ള നോർത്ത്വുഡ് എസ്റ്റേറ്റ് എന്ന കമ്പനിയിലാണ് 12 വർഷമായി ജോലി ചെയ്തിരുന്നത് . 2012 ൽ അക്കൗണ്ട്സ് മാനേജരായും പിന്നീട് ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും നിയമതിയായ ഹേമലത ആരെയും ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് നടത്തിയത്. കമ്പനിയിൽ ജോലി ചെയ്യുന്ന വിവിധ കാലഘട്ടത്തിൽ ഏകദേശം 166, 000 പൗണ്ട് തട്ടിയെടുത്തതായാണ് കേസ്.
2023 ഡിസംബറിൽ ആണ് കമ്പനി ഡയറക്ടർ നിൽ റഹാൻ 26000 പൗണ്ടിന്റെ വ്യത്യാസം കമ്പനി അക്കൗണ്ടുകളിൽ കണ്ടെത്തിയത്. കമ്പനിയുടെ ബിസിനസ് ക്ലൈൻഡ് അക്കൗണ്ടുകളിൽ നിന്ന് ഡസൻ കണക്കിന് നിയമവിരുദ്ധമായ ട്രാൻസ്ഫറുകൾ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് ഹേമലത തട്ടിപ്പ് നടത്തിയത്. 2018 -ൽ താൻ വാങ്ങിയ ഒരു മില്യൺ പൗണ്ടിന്റെ വിലയുള്ള വസതിയിൽ താമസിക്കുകയും എട്ട് വീടുകൾ വാടകയ്ക്ക് നൽകുകയും ചെയ്യുന്ന ആളാണെന്ന് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു . കടുത്ത അത്യാഗ്രഹം മൂലമുള്ള വഞ്ചനയാണ് ഹേമലത നടത്തിയത് എന്നാണ് കോടതി പറഞ്ഞത്.
തൻറെ സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഹേമലതയ്ക്ക് രണ്ട് വർഷവും മൂന്നുമാസവും തടവാണ് ബർമിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. തൻറെ കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനും ഇന്ത്യയിലെ ബന്ധുക്കൾക്ക് അയയ്ക്കാനുമായാണ് പണം ഉപയോഗിച്ചതെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. താൻ മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നൽകിയെന്ന് ഹേമലത വിചാരണ വേളയിൽ പറഞ്ഞിരുന്നു . കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ പ്രതി ഭർത്താവും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുകെയിൽ താമസിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ എഫ്‌സി ട്രോഫി പരേഡിൽ ജനക്കൂട്ടത്തിലേയ്ക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരം നഗരമധ്യത്തിലെ വാട്ടർ സ്ട്രീറ്റിൽ നടന്ന സംഭവത്തെ തുടർന്ന് ആകെ 27 പേരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറിയ വാഹനത്തിടയിൽ 4 പേർ കുടുങ്ങിയിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ലിവർപൂൾ പ്രീമിയർ ലീഗ് നേടിയത് ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ തെരുവുകളിൽ നിരന്നിരുന്നു. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങൾ ദിവസവും കുളിക്കുന്നതിനു മുൻപ് വെള്ളം വെറുതെ പാഴാക്കി കളയാറുണ്ടോ? ഷവറിലൂടെ വെള്ളം മിനിറ്റുകളോളം ഒഴുക്കി കളയുന്ന സ്വഭാവം ബ്രിട്ടീഷുകാർക്ക് കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവന്നു . ബ്രിട്ടീഷുകാർ ഒരു വർഷം ഇങ്ങനെ 915 മില്യൺ പൗണ്ട് വരെ പാഴാക്കി കളയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
മുതിർന്നവരിൽ നടത്തിയ ഒരു സർവേയിലാണ് നിസാരമെന്ന് തോന്നുമെങ്കിലും സ്ഥിരമാകുമ്പോൾ പോക്കറ്റ് കാലിയാകുന്ന കുളി ശീലങ്ങളുടെ പിന്നാമ്പുറ കഥകൾ പുറത്തു വന്നത്. 2000 മുതിർന്നവരിൽ നടത്തിയ വിവര ശേഖരണത്തിൽ 11 മിനിറ്റ് കൂടുതലാണ് പലരും ഷവറിനടിയിൽ സമയം ചിലവഴിക്കുന്നത്. 11 മിനിറ്റ് ദൈർഘ്യമുള്ള മിക്സർ ഷവർ പ്രവർത്തിപ്പിക്കുന്നത് ഏകദേശം 132 ലിറ്റർ വെള്ളം ഉപയോഗിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സാധാരണയായി ചൂടാക്കാൻ 5.8 kWh ഊർജ്ജം ആവശ്യമാണ്. ഇതേ സമയം ഒരു ഇലക്ട്രിക് ഷവർ പ്രവർത്തിപ്പിക്കുമ്പോൾ ഏകദേശം 54 ലിറ്റർ വെള്ളം ഉപയോഗിക്കാൻ 1.9 kWh ഊർജ്ജം ആവശ്യമാണ്.
ശരീരം വൃത്തിയാക്കാൻ കുറച്ച് സമയം മാത്രമെ എടുക്കുന്നുള്ളൂവെങ്കിലും 43 ശതമാനം പേർ പതിവായി ഷവറിൽ കൂടുതൽ സമയം ചിലവഴിക്കുന്നതായി വെളിപ്പെടുത്തി. ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത് അത്യാവശ്യമാണെന്ന് പഠനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നു. കുളിക്കുമ്പോഴും മറ്റ് കാര്യങ്ങൾ ചെയ്യുമ്പോഴും പലരും ഷവറുകളും പൈപ്പുകളും തുറന്ന് ജലം പാഴാക്കുന്ന ശീലമുള്ളവരാണെന്നാണ് സർവേയിൽ വെളിപ്പെട്ടത്. ഉദാഹരണത്തിന് കുളിക്കുന്നതിനു മുൻപ് ഒന്നര മിനിറ്റ് താഴെ സമയത്ത് വെറുതെ ഷവർ തുറന്നു വയ്ക്കുന്നത് പലരുടെയും ശീലമാണ്. പല വീടുകളിലും ഇത് ശരാശരി ഏഴ് മിനിറ്റാണ് വെള്ളം പാഴാക്കുന്നതിന് കാരണമാകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക്ഫീൽഡിലെ പിൻഡർ ഫീൽഡ് ആശുപത്രി ഒരു അപൂർവ്വ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ തന്നെ അപൂർവ്വതകൾ നിറഞ്ഞ ഒരു വിവാഹം. ഒരുപക്ഷേ ഈ കമിതാക്കളുടെ പ്രണയബന്ധത്തിന്റെ സൗന്ദര്യം വരുംകാലങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ചേക്കാം.
ഫോണ്ടാനയും ജോവാൻ സ്ട്രിംഗ്ഫെല്ലോയുമാണ് ഈ അപൂർവ പ്രണയ കഥയിലെ നായികാ നായകന്മാർ . ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അപൂർവ്വ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയിലായിരുന്നു ഫോണ്ടാന ആശുപത്രിയിൽ കഴിഞ്ഞത്. ഓക്സിജൻ മെഷീൻ സഹായത്തോടെ ജീവിക്കുന്ന ഫോണ്ടാനയുടെ അവസ്ഥ ഗുരുതരമായപ്പോൾ ഇതിൽ കൂടുതൽ ഒന്നും വൈദ്യശാസ്ത്രത്തിൽ ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. തങ്ങൾക്ക് ഈ വിവരം ഒരു ഞെട്ടലായിരുന്നു എന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് തങ്ങൾ പെട്ടെന്ന് ചിന്തിച്ചതായും 54 വയസ്സുള്ള ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു. പിന്നെ നടന്നത് എല്ലാം സ്വപ്നതുല്യമായിരുന്നു. ആശുപത്രി ജീവനക്കാർ എല്ലാ സഹായവും ചെയ്തു.
ഏപ്രിൽ 29 -നായിരുന്നു ദമ്പതികളുടെ വിവാഹം. ഫോണ്ടാനയ്ക്ക് ശ്വാസോച്ഛ്വാസത്തിൽ സഹായിക്കാൻ ഒരു CPAP ഹുഡ് ഉപയോഗിച്ചിരുന്നു. എന്നാൽ വിവാഹത്തിൻെറ സമയത്ത് ദമ്പതികൾക്ക് ചുംബിക്കാനായി താത്കാലികമായി ഇത് ഒഴിവാക്കി കൊടുത്തു . ദമ്പതികളുടെ ആറ് സുഹൃത്തുക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹച്ചടങ്ങിൽ രജിസ്ട്രി ഓഫീസ് നൽകിയ ഒരു കവിത സുഹൃത്തുക്കൾ ചൊല്ലി. ഇത് കൂടാതെ ആശുപത്രി കാന്റീൻ ഒരു കേക്കും നൽകി.
ദമ്പതികളുടെ അറിവില്ലാതെ മിസ്റ്റർ ഫോണ്ടാനയുടെ വാർഡ് മുറി ആശുപത്രി ജീവനക്കാർ അലങ്കരിച്ചിരുന്നു. ഏറ്റവും അത്ഭുതകരമായ കാര്യം വിവാഹത്തിനുശേഷം ഫോണ്ടാനയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടു എന്നതാണ് . മരുന്നുകൾ പ്രയോജനം ചെയ്തിരുന്നു എന്നിരുന്നാലും തങ്ങളുടെ സ്നേഹമാണ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചതെന്ന് ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണം?’ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് ഇത്. പലപ്പോഴും ഇത്തരക്കാരുടെ ആക്രമണത്തിൽ പെട്ട് ആരോഗ്യ പ്രവർത്തകർക്ക് പരുക്കുകൾ പറ്റുന്നതും ജീവൻ തന്നെ അപകടത്തിൽ ആകുന്നതും സ്ഥിരമായി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവരെ പോലീസ് നിയന്ത്രിക്കുന്നതിനു പകരം എൻഎച്ച്എസ് ആശുപത്രി ജീവനക്കാർ നേരിട്ട് തടങ്കലിൽ വയ്ക്കാനുള്ള പദ്ധതികൾ അപകടകരമാണെന്ന് ഡോക്ടർമാരും നേഴ്‌സുമാരും സൈക്യാട്രിസ്റ്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാനസികാരോഗ്യം വഷളായി തങ്ങൾക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കുന്ന ആളുകളുമായി ഇടപെടുന്നതിനുള്ള ദീർഘകാലമായി നിലനിൽക്കുന്ന രീതി മാറ്റുന്ന നിയമനിർമ്മാണം മുൻ പ്രധാനമന്ത്രി തെരേസ മേ നേരത്തെ ഇംഗ്ലണ്ടിലും വെയിൽസിലും നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് പലപ്പോഴും മാനസികാരോഗ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഗുരുതരമായ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് മെഡിക്കൽ ഗ്രൂപ്പുകളുടെയും ആംബുലൻസ് മേധാവികളുടെയും സാമൂഹിക പ്രവർത്തന നേതാക്കളുടെയും കൂട്ടായ്മ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പോലീസ് സെല്ലിൽ നിന്ന് മാറ്റി എൻ എച്ച് എസ് ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിൽ ആക്കാനുള്ള മാറ്റങ്ങളാണ് തെരേസാ മേ വരുത്തിയ മാറ്റങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരക്കാർ ഉയർത്തുന്ന അപകട സാധ്യതകളെ കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ എപ്പോഴും ഹാജരാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ എന്നിവ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ എട്ട് സംഘടനകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ 40 വർഷത്തിനിടെ യുകെയിലെ വംശീയ അസമത്വത്തെ കുറിച്ചുള്ള സർക്കാർ നിയോഗിച്ച 12 പ്രധാന റിപ്പോർട്ടുകളിൽ നിന്നുള്ള ശുപാർശകളിൽ മൂന്നിലൊന്ന് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്ന് പ്രമുഖ യുകെ ന്യൂസ്‌പേപ്പർ നടത്തിയ അന്വേഷത്തിൽ വ്യക്തമായി. സ്റ്റീഫൻ ലോറൻസിന്റെ കൊലപാതകം, വിൻഡ്‌റഷ് അഴിമതി തുടങ്ങിയ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വംശീയതയെ അഭിസംബോധന ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളുടെ അഞ്ചാം വാർഷികത്തിന് മുന്നോടിയായാണ് ഈ കണ്ടെത്തൽ പുറത്ത് വിട്ടത്.
സമത്വ സംരംഭങ്ങൾക്കെതിരായ വലതുപക്ഷ പ്രതിരോധം വളർന്നുവരുന്നതിനിടയിൽ, പരിഗണിക്കപ്പെടാത്ത ഇത്തരം ശുപാർശകളിൽ നടപടിയെടുക്കാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ വംശീയ അസമത്വത്തെ കുറിച്ചുള്ള 12 പ്രധാന റിപ്പോർട്ടുകളിൽ നിന്നുള്ള ഏകദേശം 600 ശുപാർശകളെ കുറിച്ചുള്ള വിശകലനത്തിൽ, മൂന്നിലൊന്നിൽ താഴെ മാത്രമേ പൂർണ്ണമായി നടപ്പിലാക്കിയിട്ടുള്ളൂ. ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങളുടെ ഫലമായി മറ്റുള്ളവയിലെ പുരോഗതി ഗണ്യമായി കുറയുകയായിരുന്നു.
വിദ്യാഭ്യാസം, ബിസിനസ്സ്, ആരോഗ്യം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ, സമൂഹ ഐക്യം എന്നിവയിലുടനീളമുള്ള പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത ശുപാർശകൾ പലപ്പോഴും ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നത്. സർക്കാരിന്റെ സമീപനത്തെ ലേബർ എംപിമാർ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. വടക്കൻ പട്ടണങ്ങളിൽ 2001-ൽ നടന്ന കലാപങ്ങൾക്ക് ശേഷം കമ്മ്യൂണിറ്റി ഏകീകരണ അവലോകനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ടെഡ് കാന്റിൽ, തന്റെ ശുപാർശകളിൽ ഏകദേശം 5% മാത്രമേ പൂർണ്ണമായി നടപ്പിലാക്കിയിട്ടുള്ളൂ എന്ന് പറയുന്നു. എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചെയർമാനായ ലോർഡ് വിക്ടർ അഡെബോവാലെ, 2021-ൽ മുന്നോട്ട് വച്ച ശുപാർശകളിൽ 14% മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നിന്ന് ഏകദേശം 100 മൈൽ മാത്രം ദൂരമുള്ള ഒരു ദ്വീപ്. ഒട്ടേറെ പ്രത്യേകത ഉള്ളതാണ് ഈ സ്ഥലം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ ആർക്കും ഇൻകം ടാക്സും അനന്തരാവകാശ നികുതിയും അടയ്ക്കേണ്ടതില്ല. സാർക്ക് എന്ന ഈ കൊച്ചു ദ്വീപിൻറെ വിശേഷണം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സാർക്കിലെ താമസക്കാർ ആദായനികുതി, അനന്തരാവകാശ നികുതി, മൂലധന നേട്ട നികുതി അല്ലെങ്കിൽ വാറ്റ് എന്നിവ നൽകേണ്ടതില്ല. സാർക്കിൽ താമസിക്കുന്നവർ തങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കിടാൻ സാധാരണയായി ടിക്ടോക്ക് വീഡിയോകളാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ നികുതി ഫോം ഒരു പേജ് മാത്രമേയുള്ളൂ. അത് പൂർത്തിയാക്കാൻ 5 മിനിറ്റ് താഴെ മാത്രമേ സമയമെടുക്കുള്ളൂ. ഇവിടെ താമസക്കാർക്ക് അവരുടെ വീടിൻറെ വലുപ്പത്തിന്റെ അനുപാതികമായി ഒരു പ്രോപ്പർട്ടി ടാക്സും ഒരു ചെറിയ വ്യക്തിഗത മൂലധന നികുതിയും മാത്രമാണ് അടയ്ക്കേണ്ടതുള്ളൂ. ഇത്തരം ആനുകൂല്യങ്ങൾ നിരവധി പേരെയാണ് സാർക്കിലേയ്ക്ക് ആകർഷിക്കുന്നത്.
സാർക്കിലെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ ടൂറിസ്റ്റ് സീസൺ. ഈ സമയത്ത് ഇവിടെ ഒട്ടേറെ ജോലി സാധ്യതകളുണ്ട്. മിക്കവയും ഹോസ്പിറ്റാലിറ്റി , വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ആണുള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെസ്റ്റ് ലണ്ടനിൽ സ്റ്റോൺബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസിൽ വീടിനുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളും മരിച്ചു. 43 വയസ്സുള്ള ഒരു അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കുമാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തിൽ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോൺ ബട്‌ലർ തന്റെ ദുഃഖം രേഖപ്പെടുത്തി.
തീപിടിത്തത്തിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും ജീവൻ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലൻ തൻെറ പ്രസ്‌താവനയിൽ അറിയിച്ചു. എട്ട് ഫയർ എഞ്ചിനുകളും വെംബ്ലി, പാർക്ക് റോയൽ, വില്ലെസ്ഡൻ സ്റ്റേഷനുകളിൽ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. ബ്രെന്റ് കൗൺസിലും ലണ്ടൻ മേയറും ഉൾപ്പെടെയുള്ള അധികാരികൾ ദുരിതബാധിതർക്ക് തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് പിൻവാങ്ങി. ഈ വർഷം മിസ് വേൾഡ് മത്സരങ്ങൾ തെലുങ്കാനയിൽ ആണ് നടക്കുന്നത്. ഗുരുതര ആരോപണങ്ങൾ ആണ് മത്സരം ഉപേക്ഷിക്കാൻ കാരണമായി അവർ പറഞ്ഞത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്.
മത്സരാർത്ഥികളെ വില്പന ചരക്കുകൾ പോലെ പരിഗണിച്ചുവെന്നും മധ്യവയസ്കരായ സ്പോൺസർമാരോടൊപ്പം ഇരിക്കാൻ നിർബന്ധിച്ചു എന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ് മില്ല മാഗി ഉന്നയിച്ചത്. സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതിയാണ് സംഘാടകരുടെ കാലത്തിനൊത്ത് തുള്ളിയത് എന്ന് മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. ‘ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി’ എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങൾ ആണ് ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മില്ല ഉന്നയിച്ചത്.
മില്ല മാഗിയുടെ ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകർ അറിയിച്ചു. സംസ്ഥാനത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേൾഡ് മത്സരമാണ് തുടർച്ചയായ വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥികളുടെ കാൽ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാർത്ഥി പിന്മാറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദിൽ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-നാണ് യു.കെയിലേക്ക് മടങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭാര്യ കാരി ജോൺസനും ഒരു പെൺകുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികൾ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തന്റെ മകൾ പോപ്പി എലിസ ജോസഫിൻ ജോൺസന്റെ ചിത്രം പങ്കുവെച്ചു.
മെയ് 21 – നാണ് തങ്ങൾക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികൾ സമൂഹമാധ്യമത്തിൽ കുറിച്ചു. 2021 മെയ് മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് വിൽഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്. കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ 2020 ഏപ്രിലിൽ ആണ് ദമ്പതികൾക്ക് ആദ്യത്തെ കുട്ടി വിൽഫ്രഡ് ജനിച്ചത്. 60 കാരനായ ജോൺസണിന് മുൻ ഭാര്യയും അഭിഭാഷകയുമായ മറീന വീലറിൽ നാല് കുട്ടികളും, ആർട്ട് കൺസൾട്ടന്റായ ഹെലൻ മക്കിന്റൈറുമായുള്ള ബന്ധത്തിന്റെ ഫലമായി 2009 ൽ ജനിച്ച ഒരു കുട്ടിയുമുണ്ട്. തെരേസ മേയ്ക്ക് ശേഷം, ജോൺസൺ 2019 ജൂലൈ മുതൽ 2022 സെപ്റ്റംബറിൽ രാജിവയ്ക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.