Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ എസെക്സ് ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന എത്യോപ്യൻ ലൈംഗിക കുറ്റവാളിയെ തെറ്റായി മോചിപ്പിച്ചതിനു പിന്നാലെ, ഇംഗ്ലണ്ടിലെ വിവിധ ജയിലുകളിൽ നിന്നായി അഞ്ച് തടവുകാരെ കൂടി സമാനമായ രീതിയിൽ വിട്ടയച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിൽ ജോലിക്കാരുടെ യൂണിയനായ ‘പ്രിസൺ ഓഫിസേഴ്‌സ് അസോസിയേഷൻ (POA)’ ആണ് കടുത്ത രാഷ്ട്രീയ പ്രത്യഘാതങ്ങൾ ഉളവാക്കുന്ന വിവരങ്ങൾ അറിയിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച എച്ച് എം പി ചെൽംസ്ഫോർഡിൽ നിന്നാണ് 12 മാസം ശിക്ഷ ലഭിച്ച ഹദുഷ് കെബാത്തു മോചിതനായത്. ഇയാളെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ നോർത്ത് ലണ്ടനിൽ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ എച്ച് എം പി പെൻടൺവിൽ, എച്ച് എം പി ഡർഹാം, ഹെർട്‌ഫോർഡ്‌ഷെയറിലെ എച്ച് എം പി ദി മൗണ്ട്, റീഡിംഗ് ക്രൗൺ കോടതി എന്നിവിടങ്ങളിൽ നിന്നാണ് ഈ തെറ്റായ മോചനങ്ങൾ നടന്നത്. ഇതിൽ ഒരാൾ ഇപ്പോഴും ഒളിവിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രേഖകളിലെ പിഴവാണ് കെബാത്തുവിന്റെ മോചനത്തിന് കാരണമായതെന്നും, ജയിലിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും ഫെയർഹസ്റ്റ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ജസ്റ്റിസ് മിനിസ്റ്റർ ഡേവിഡ് ലാമി പാർലമെന്റിൽ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇത് മാനുഷിക പിഴവിന്റെ ഫലമാണ്” എന്നാണ് മന്ത്രി പറഞ്ഞത് . രാജ്യമെമ്പാടുമുള്ള ജയിലുകളിൽ കൂടുതൽ കർശന പരിശോധനാ സംവിധാനങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം, 2025 മാർച്ചുവരെ കഴിഞ്ഞ ഒരു വർഷത്തിൽ 262 തടവുകാർ പിഴവായി മോചിതരായി, ഇത് മുൻവർഷത്തേക്കാൾ 128 ശതമാനം വർദ്ധനയാണ്. ജയിലുകളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണിതെന്ന് ജസ്റ്റിസ് മിനിസ്ട്രി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ മലയാളി സംഘടനയ്ക്ക് 5000 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഷെഫീൽഡിലെ കമ്മ്യൂണിറ്റി ഹാളിൽ യുക്മ സംഘടിപ്പിച്ച റീജണൽ കലാമേളയ്ക്ക് ശേഷമായിരുന്നു ഹാൾ അധികൃതർ പിഴ ചുമത്തിയത്. ഷെഫീൽഡിലെ ഒരു പ്രശസ്തമായ സ്കൂളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധികൃതരുടെ തീരുമാനത്തിനെതിരെ യുക്‌മ നേതൃത്വം അപ്പീൽ നൽകിയിട്ടുണ്ട്.

ഷെഫീൽഡിൽ യുക്മയുടെ റീജണൽ കലാമേള നടന്ന കമ്മ്യൂണിറ്റി ഹാൾ ഒരാഴ്ചയ്ക്കുശേഷം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിനും വേദി ആകേണ്ടതായിരുന്നു. എന്നാൽ വൃത്തിഹീനമായതിനെ തുടർന്ന് പിഴ ചുമത്തിയ സംഭവത്തിന് ശേക്ഷം ഹാൾ നൽകുന്നതിൽ നിന്ന് സ്കൂൾ അധികൃതർ പിൻവാങ്ങുകയായിരുന്നു . യുക്മയ്യുടെ സമ്മേളനത്തിൽ വേദികളും ടോയ്ലറ്റുകളും വൃത്തിഹീനമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹാൾ മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്.

കുട്ടികളുടെയും മുതിർന്നവരുടെയും ടോയ്ലറ്റ് ഉപയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത് . ഇത്തരം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഭാരവാഹികൾ വൻ പരിശ്രമമാണ് നടത്തുന്നത് . എങ്കിലും പങ്കെടുക്കുന്നവരുടെ അശ്രദ്ധ മൂലം മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽക്കുന്നതായിയാണ് ബന്ധപെട്ടവർ ചൂട്ടിക്കാണിക്കുന്നത് . വേദി വാടകയ്‌ക്കെടുക്കുമ്പോൾ വൃത്തിയാക്കലും പരിപാലനവും ഉറപ്പാക്കേണ്ടത് എല്ലാ സംഘടനകളുടെയും അംഗങ്ങൾ കർശനമായി പാലിക്കണമെന്ന് ഈ വിഷയത്തിൽ ഉയർന്നു വരുന്ന അഭിപ്രായം.

ഭാവിയിൽ ഇത്തരം അനാസ്ഥ ആവർത്തിക്കുകയാണെങ്കിൽ മലയാളി സംഘടനകൾക്ക് പരിപാടികൾക്കായി വേദി ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പിഴ ചുമത്തുന്ന സാഹചര്യം മൂലം ചെറുസംഘടനകൾക്ക് ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രയാസമാകും. അംഗങ്ങളുടെ നിരുത്തരവാദിത്തപരമായ പ്രവർത്തികൾ മൂലം പല മലയാളി സംഘടനകളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയരുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട് . യുകെയിലെ നിയമപ്രകാരം പൊതുവേദികൾ വാടകയ്‌ക്കെടുക്കുന്നവർ അവ വൃത്തിയായി തിരിച്ചു നൽകണമെന്നത് നിർബന്ധമാണ്. ലംഘനം “പബ്ലിക് പ്രോപ്പർട്ടി ഡാമേജ് ” വിഭാഗത്തിൽ പെടുന്നതിനാൽ പിഴയ്‌ക്കൊപ്പം ബുക്കിംഗ് നിരോധനവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ യുകെയിലെ മറ്റു പ്രദേശങ്ങളിലും ഉയർന്നിട്ടുണ്ട്. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലുള്‍പ്പെടെ മലയാളി സംഘടനകൾക്ക് സമാനമായ മുന്നറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ചില കൗൺസിലുകൾ പുറത്തിറക്കിയ ഹയറിങ് പോളിസി ” പ്രകാരം വൃത്തിഹീനതയോ ടോയ്ലറ്റുകളുടെ ദുരുപയോഗമോ നടന്നാൽ £50 മുതൽ £5000 വരെ പിഴ ചുമത്താം. ചില ഹാളുകളിൽ മുൻകൂറായി ഈടാക്കുന്ന “റീഫണ്ടബിൾ ഡിപ്പോസിറ്റ് ” വൃത്തിയാക്കൽ ഉറപ്പായാൽ മാത്രമേ തിരികെ നൽകുകയുള്ളൂ.

മലയാളി സമൂഹം യുകെയിൽ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് മികച്ച സ്വീകാര്യത ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നതാണ് മിക്കവരുടെയും അഭിപ്രായം. പരിപാടികൾക്ക് നേതൃത്വം നൽകുന്നവർ നിയമാനുസൃതമായ “ഡ്യൂട്ടി ഓഫ് കെയർ” പാലിച്ച് ശുചിത്വം ഉറപ്പാക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ചില സംഘടനകൾ ഇതിനകം തന്നെ പ്രത്യേക “ക്ലീൻ അപ്പ് കമ്മറ്റി” രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം നടപടികൾ സമൂഹത്തിന്റെ വിശ്വാസ്യത നിലനിർത്താൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ പ്രാദേശിക എയർലൈൻ ആയ ഈസ്റ്റേൺ എയർവേയ്‌സ് (Eastern Airways) പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ആറു വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്ന ഈ കമ്പനി എല്ലാ സർവീസുകളും റദ്ദാക്കിയതായും യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമ ഗതാഗത മേഖലയിലെ ഉയർന്ന ഇന്ധനവില, വിമാന പരിപാലന ചെലവുകൾ, യാത്രക്കാരുടെ കുറവ്, കൂടാതെ കോവിഡാനന്തര കാലത്തെ സാമ്പത്തിക മാന്ദ്യം എന്നിവ മൂലമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളായത്. തുടർച്ചയായ നഷ്ടം നിയന്ത്രിക്കാനാവാതെ വന്നതോടെ കമ്പനി അഡ്മിനിസ്ട്രേറ്റീവ് നടപടികൾക്ക് നീങ്ങുകയായിരുന്നു.

1997-ൽ ആരംഭിച്ച ഈസ്റ്റേൺ എയർവേയ്‌സ്, ഹംബേഴ്‌സൈഡ്, ടീസൈഡ് ഇന്റർനാഷണൽ, അബർദീൻ, വിക്ക്, ന്യൂക്വേ, ലണ്ടൻ ഗാറ്റ്വിക്ക് എന്നിവിടങ്ങളിൽ നിന്ന് സേവനങ്ങൾ നടത്തിയിരുന്നു. ഹൈക്കോടതിയിലെ ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതിയിൽ തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നോട്ടീസ് സമർപ്പിച്ചതിനു ശേഷമാണ് പ്രവർത്തനം നിർത്താനുള്ള തീരുമാനം വന്നത്.

വിമാന സർവീസ് റദ്ദായതോടെ യാത്രക്കാർക്ക് സൗജന്യ യാത്രാ സൗകര്യമായി ലണ്ടൻ ആൻഡ് നോർത്ത് ഈസ്റ്റേൺ റെയിൽവേ, സ്‌കോട്ട്‌റെയിൽ, ട്രാൻസ്‌പെൻ ഇൻ എക്സ്പ്രസ്, നോർത്തേൺ റെയിൽവേ എന്നീ ട്രെയിൻ കമ്പനികൾ ഒക്ടോബർ 28, 29 തീയതികളിൽ സൗജന്യ സ്റ്റാൻഡേർഡ് ക്ലാസ് ടിക്കറ്റ് നൽകും. യാത്രക്കാർ ഈസ്റ്റേൺ എയർവേയ്‌സ് ബോർഡിംഗ് പാസ്, ബുക്കിംഗ് കൺഫർമേഷൻ അല്ലെങ്കിൽ ജീവനക്കാരുടെ ഐഡി കാണിച്ചാൽ ഈ സൗകര്യം ലഭ്യമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് (RAAC) നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2029 ഓടെ പൂർണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്സൺ അറിയിച്ചു. തകർന്ന അടിസ്ഥാന സംവിധാനമാണ് ഈ സർക്കാർ ഏറ്റുവാങ്ങിയത് എന്നും എന്നാൽ അതിനെ പാരമ്പര്യമായി വിടാൻ അനുവദിക്കില്ല എന്നുമായിരിന്നു നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് . കുട്ടികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ക്ലാസ് മുറികളിൽ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് സർക്കാർ പുതിയ സമയരേഖ പ്രഖ്യാപിച്ചത്.

റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങൾ ഇതിനകം 62 സ്കൂളുകളിലും കോളേജുകളിലും നീക്കം ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ, 50 ഓളം സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റ് ഉപയോഗിച്ച 123 സ്കൂളുകൾ പുതുക്കിയ പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പാർലമെന്റ് കാലാവധിക്കുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് ഫിലിപ്സൺ അറിയിച്ചു.

2023-ൽ റീൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോൺക്രീറ്റിന്റെ അപകടസാധ്യതയെ തുടർന്നാണ് 100-ലധികം സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു . 22,000 സ്കൂളുകളിൽ ഏകദേശം 237-ൽ (1%) മാത്രമാണ് ഈ അപകടകാരി കോൺക്രീറ്റ് കണ്ടെത്തിയത്. 2010-ൽ 55 ബില്യൺ പൗണ്ട് ചെലവിൽ ആരംഭിച്ച ‘ബിൽഡിംഗ് സ്കൂള്സ് ഫോർ ദ ഫ്യൂച്ചർ’ പദ്ധതി റദ്ദാക്കിയതോടെയാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലമായത്. പുതിയ ലേബർ സർക്കാർ അടുത്ത അഞ്ച് വർഷത്തിനായി 38 ബില്യൺ പൗണ്ട് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രിൻസ് ആൻഡ്രൂവിനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചാൾസ് രാജാവിനെതിരെ പ്രതിഷേധമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലിച്ച്ഫീൽഡ് കത്തീഡ്രലിൽ നടന്ന സന്ദർശനത്തിനിടെ രാജാവിനോട് “ആൻഡ്രൂവിനെയും എപ്സ്റ്റെനിനെയും കുറിച്ച് എത്രകാലമായി നിങ്ങൾക്കറിയാം?” എന്ന ചോദ്യങ്ങളുയർത്തിയായിരുന്നു ഒരാൾ പ്രതിഷേധിച്ചത്. ചാൾസ് രാജാവ് ആശംസകൾ സ്വീകരിക്കുമ്പോൾ തന്നെ ചോദ്യങ്ങൾ വിളിച്ചു പറഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാതെ മുന്നോട്ട് നീങ്ങി.

പ്രതിഷേധം നടത്തിയയാൾ റിപ്പബ്ലിക് എന്ന ആന്റി–മോണാർക്കി സംഘടനയിലെ അംഗമാണെന്നാണ് റിപ്പോർട്ട്. “രാജകുടുംബത്തോട് ഉത്തരവാദിത്തം ചോദിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രീയ നേതാക്കൾ ചോദിക്കാത്ത ചോദ്യങ്ങൾ ഇപ്പോൾ ജനങ്ങളാണ് ചോദിക്കുന്നത് എന്നുമായിരുന്നു ഇതേ കുറിച്ച് സംഘടനാ മേധാവി ഗ്രഹാം സ്മിത്തിന്റെ പ്രതികരണം.

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റെനുമായി ബന്ധമുള്ളതിനെ തുടർന്ന് പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിൽനിന്നും ബഹുമതികളിൽ നിന്നും പിന്മാറ്റിയിരുന്നു. അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച വിർജീനിയ ജിഫ്രെയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ വിവാദം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. രാജകുടുംബത്തിന്റെ പ്രതിഛായക്ക് തിരിച്ചടിയായ ഈ സംഭവത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (NHS) വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിനെ തുടർന്ന് സേവനങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും വെട്ടിക്കുറവ് വരാതിരിക്കാൻ അധികമായി മൂന്ന് ബില്യൺ പൗണ്ട് (ഏകദേശം 32,000 കോടി രൂപ) കൂടി അനുവദിക്കണമെന്ന് ഹെൽത്ത് ലീഡേഴ്സ് മുന്നറിയിപ്പ് നൽകി. വർഷാന്ത്യ ബജറ്റിൽ പിരിച്ചു വിടലുകൾക്കും സമരങ്ങൾക്കും മരുന്ന് വിലവർധനയ്ക്കുമുള്ള ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എൻ എച്ച് എസ് കൺഫെഡറേഷനും എൻ എച്ച് എസ് പ്രൊവൈഡേഴ്സും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ്, ട്രഷറി എന്നിവ തമ്മിൽ അധിക ഫണ്ടിനെ കുറിച്ച് ചർച്ചകൾ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിങ് അറിയിച്ചു. ഇതിനിടെ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ള ജീവനക്കാരുടെ വൻ തോതിലുള്ള കുറവിനായി ആവശ്യമായ ഒരു ബില്യൺ പൗണ്ട് പോലും വകയിരുത്തിയിട്ടില്ലെന്നാണ് മാനേജർ ഉന്നയിച്ചിരിക്കുന്ന ആരോപണം. എൻ എച്ച് എസും ആരോഗ്യ വകുപ്പും തമ്മിലുള്ള ലയനം മൂലം ജീവനക്കാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.

മരുന്നുകളുടെ വിലവർധനയും പിരിച്ചുവിടലിനുള്ള നഷ്ടപരിഹാരവും ഡോക്ടർമാരുടെ സമരച്ചെലവുകളും ചേർന്ന് എൻഎച്ച്എസിന് വൻ ബാധ്യതയായി മാറിയിരിക്കുകയാണ്. ജൂലൈയിലെ ഡോക്ടർമാരുടെ സമരത്തിൽ മാത്രം 300 മില്യൺ പൗണ്ട് ആണ് നഷ്ടം . നവംബറിൽ വീണ്ടും സമരം നടക്കുകയാണെങ്കിൽ ഇതേ തോതിൽ ചെലവ് ഉയരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . യുഎസുമായുള്ള പുതിയ കരാർ എൻ എച്ച് എസിന് 1.5 ബില്യൺ പൗണ്ട് അധികബാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്. ധനകാര്യ സഹായം ലഭിക്കാതിരുന്നതിനാൽ രോഗികളുടെ കാത്തിരിപ്പ് പട്ടിക കുറയ്ക്കാനുള്ള ശ്രമങ്ങൾ താളം തെറ്റുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വാൾസാളിൽ ഒരു യുവതിയെ വംശീയ വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി പാർക്ക് ഹാൾ പ്രദേശത്താണ് സംഭവം. പരിചയമില്ലാത്ത ഒരാൾ യുവതിയെ സമീപത്തെ വീട്ടിൽ ആക്രമിച്ചതായാണ് റിപ്പോർട്ട്.

മുപ്പത് വയസ്‌ പ്രായം തോന്നിക്കുന്ന വെളുത്ത നിറക്കാരനായ കറുത്ത വസ്ത്രം ധരിച്ച പുരുഷനെയാണ് പ്രതിയായി പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുള്ളതായും അന്വേഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളും മറ്റ് എന്തെങ്കിലും വിവരമുള്ളവരോ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥന നടത്തി. “വൈവിധ്യമാർന്ന സമൂഹമുള്ള പ്രദേശമാണിതെന്നും പ്രതിയെ വേഗത്തിൽ പിടികൂടാനാണ് എല്ലാ ശ്രമവും നടക്കുന്നതെന്നും വാൾസാൾ പോലീസ് ചീഫ് സൂപ്രണ്ട് ഫിൽ ഡോൾബി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു മലയാളി നേഴ്സ് തന്റെ അർപ്പണബോധത്താലും അതുല്യമായ പരിശ്രമത്താലും യുകെയിലെ നേഴ്സിംഗ് മേഖലയിലെ ഉയരങ്ങളിൽ എത്തിച്ചേർന്ന യാത്ര ലോകമെങ്ങുമുള്ള മലയാളി നേഴ്‌സുമാർക്ക് അഭിമാനമായി മാറുകയാണ് . റാണി ജോസ് ഒടാട്ടിൽ 2004-ൽ ആറുമാസത്തെ സ്റ്റുഡന്റ് വിസയുമായി യുകെയിലെത്തിയപ്പോൾ ഭാവി അനിശ്ചിതമായിരുന്നു. എന്നാൽ, വിസ കാലാവധിക്കുള്ളിൽ തന്നെ എൻഎംസി പിൻ നമ്പർ നേടുകയും വെസ്റ്റ് ഹെർട്ട്ഫോർഡ്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലെ വാറ്റ്ഫോർഡ് ജനറൽ ആശുപത്രിയിൽ ബാൻഡ് 5 സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അന്ന് വാർഷിക ശമ്പളം വെറും £17,060 ആയിരുന്നു.

പ്രവാസ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും റാണി തന്റെ ജോലിയിൽ മികവു തെളിയിച്ചു. വർഷങ്ങൾക്കൊടുവിൽ, കരിയറിൽ തുടർച്ചയായ വളർച്ചയിലൂടെ 2011-ൽ ബാൻഡ് 6 ലേയ്ക്കും 2013-ൽ ബാൻഡ് 7 സ്ഥാനത്തേയ്ക്കും ഉയർന്നു. ഏഷ്യൻ വംശജരിൽ ആ നിലയിലെത്തിയവരിൽ വളരെ കുറച്ച് പേരാണ് ഉണ്ടായിരുന്നത്. മാനേജ്മെന്റ് ചുമതലകളും വാർഡ് നേതൃത്വവും ഏറ്റെടുത്ത്, സഹപ്രവർത്തകരുടെ വിശ്വാസം നേടി മുന്നേറിയതാണ് അവളുടെ വിജയത്തിന്റെ അടിസ്ഥാനം.

2015-ൽ ട്രസ്റ്റിൽ ആരംഭിച്ച ഹോസ്പിറ്റൽ അറ്റ് നൈറ്റ് വിഭാഗത്തിൽ ട്രെയിനി അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായി ചേർന്ന റാണി, ഫുൾ ടൈം ജോലിയോടൊപ്പം മാസ്റ്റേഴ്സ് പഠനവും പൂർത്തിയാക്കി. രണ്ട് കുട്ടികളെയും കുടുംബത്തിൻറെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി കൊണ്ട് 2019-ൽ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസിൽ മാസ്റ്റേഴ്സ് നേടി. ഇന്ന്, ബാൻഡ് 8A സ്ഥാനത്തും £62,682 വാർഷിക ശമ്പളത്തോടും കൂടിയാണ് റാണി സീനിയർ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്നത്.

റാണിയുടെ വിജയ യാത്രയിൽ കുടുംബത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. യുകെയിൽ ജോലി ആരംഭിച്ചപ്പോൾ ഭർത്താവിന്റെ അചഞ്ചലമായ പിന്തുണയാണ് അവളുടെ കരിയറിന്റെ ശക്തി ആയി മാറിയത്. ഫുൾ ടൈം ജോലിയോടൊപ്പം അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസിൽ മാസ്റ്റേഴ്സ് പഠനം നടത്തുമ്പോൾ, അവരുടെ അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളെ വളർത്തിയും വീട്ടുചുമതലകൾ കൈകാര്യം ചെയ്തും മുന്നോട്ട് പോവേണ്ടി വന്നു. പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റ് പഠനം തുടർന്ന ആ കാലത്ത് ഭർത്താവിന്റെ സഹകരണവും പ്രോത്സാഹനവുമാണ് തന്റെ വിജയത്തെ പിന്തുണച്ചതെന്ന് റാണി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ നഴ്‌സുമാർക്കെതിരെ വംശീയ അതിക്രമങ്ങൾ കുത്തനെ ഉയരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേഴ്‌സുമാർ നേരിട്ടിട്ടുള്ള വംശീയ പീഡന പരാതികൾ 55 ശതമാനം വർധിച്ചതായി റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർ.സി.എൻ) നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വർഷം മാത്രം ആയിരത്തിലധികം നേഴ്‌സുമാർ വംശീയതയെ തുടർന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുന്നാണ് കണക്ക്. 2022-ൽ ഇതേ കാലയളവിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ആരോഗ്യരംഗത്തെ ഗുരുതരമായ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു. ചില നേഴ്‌സുമാർക്ക് അവധി നിഷേധിച്ച് മാനേജർമാരും, മോശം പരാമർശങ്ങളുമായി സഹപ്രവർത്തകരും ഇടപെട്ട ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് റിപ്പോർട്ടിൽ ഉള്ളത് . രോഗികളും കുടുംബാംഗങ്ങളും “ഇങ്ങനെയുള്ളവർ ചികിത്സിക്കരുത്” എന്ന് പറഞ്ഞ് സേവനം നിരസിച്ചതും, “കറുത്തവരുടെ പല്ലുകൾ മാത്രം ഇരുട്ടിൽ കാണാം” എന്ന മോശം പരാമർശം ഉന്നയിച്ചതുമെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

“ആരോഗ്യസംവിധാനത്തിന്റെ ലജ്ജാകരം” എന്നാണ് ആർ.സി.എൻ ജനറൽ സെക്രട്ടറി പ്രൊഫസർ നിക്കോള റേഞ്ചർ ഇതിനെ വിലയിരുത്തിയത് . തൊഴിലിടങ്ങളിൽ വംശീയതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് തൊഴിൽ ദാതാക്കളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു. എല്ലാ ജാതിയിലും മതത്തിലും പെട്ട നേഴ്‌സിംഗ് സ്റ്റാഫാണ് ആരോഗ്യരംഗം നിലനിൽക്കാൻ കാരണമെന്നും കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ വംശീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും റേഞ്ചർ മുന്നറിയിപ്പു നൽകി. ഇതിനിടെ ആരോഗ്യ വകുപ്പിന്റെ വക്താവ് എല്ലാ രൂപത്തിലുള്ള വംശീയതക്കെതിരായ അടിയന്തര അവലോകനം ആരംഭിച്ചതായി അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ജയിലിൽ നിന്ന് തെറ്റായി മോചിപ്പിക്കപ്പെട്ട എപ്പിങ് സ്വദേശിയായ ലൈംഗികാതിക്രമ കേസിലെ പ്രതി ഹദുഷ് ഗെർബെർസ്ലാസി കെബാറ്റുയെ പൊലീസ് വീണ്ടും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച ചെംസ്ഫോർഡ് ജയിലിൽ നിന്ന് തെറ്റായി വിട്ടയച്ച കെബാറ്റുവിനെ ഞായറാഴ്ച രാവിലെ ഫിൻസ്ബറി പാർക്ക് പ്രദേശത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലെ പിഴവാണ് ഇയാളുടെ മോചനത്തിന് കാരണമായതെന്ന് അധികാരികൾ സ്ഥിരീകരിച്ചു.

എത്യോപ്യൻ വംശജനായ കെബാറ്റുവിനെ കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സ്ത്രീയെയും 14 വയസ്സുകാരിയെയും ലൈംഗികമായി ആക്രമിച്ചതിന് 12 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ചാരനിറത്തിലുള്ള ജയിലുടുപ്പും കൈയിൽ സാധനങ്ങളുള്ള പ്ലാസ്റ്റിക് ബാഗുമായാണ് ഇയാളെ പല ട്രെയിനുകളിലായി ലണ്ടൻ മുഴുവൻ സഞ്ചരിക്കുന്നതായി സിസിടിവിയിൽ കണ്ടത്. പിന്നീട് പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ പൊലീസ് ഇയാളെ കണ്ടെത്തിയത്.

മനുഷ്യപിശകാണ് മോചനത്തിന് പിന്നിലെന്ന് ജയിൽ തലവന്മാർ വ്യക്തമാക്കി. മോചന ഉത്തരവിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥനെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ജയിൽ ജോലിക്കാരുടെ അമിതഭാരമാണ് ഇത്തരം തെറ്റുകൾക്ക് കാരണമാകുന്നതെന്ന് ക്രിമിനൽ ജസ്റ്റിസ് വർക്കേഴ്സ് യൂണിയൻ വിമർശിച്ചു. നീതിവ്യവസ്ഥ തന്നെ ഞങ്ങളെ വഞ്ചിച്ചു” എന്നാണ് അക്രമത്തിനെതിരായി പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചത്.

RECENT POSTS
Copyright © . All rights reserved