ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭവന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് അപേക്ഷകർക്ക് തങ്ങളുടെ വാർഷിക വരുമാനത്തിന്റെ ആറിരട്ടി വരെ ലോൺ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു . ആദ്യമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഇത് കൈത്താങ്ങാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. ഭവന വിപണിയിൽ കൈപൊള്ളുന്ന രീതിയിൽ വില കുതിച്ചുയർന്നത് പലരുടെയും ഒരു സ്വന്തം ഭവനം എന്ന സ്വപ്നത്തിന് മങ്ങൽ ഏൽപ്പിച്ചിരുന്നു.
രാജ്യവ്യാപകമായി നേഷൻവൈഡ് ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി വാർഷിക വരുമാനമായി 50000 പൗണ്ട് സമ്പാദിക്കുന്ന ദമ്പതികൾക്ക് 300,000 പൗണ്ട് വരെ വായ്പയായി ലഭിക്കും. നിലവിൽ രാജ്യത്ത് ഒരു വീടിൻറെ ശരാശരി വില 282 ,000 പൗണ്ട് ആണെന്ന വസ്തുത കൂടി പരിശോധിക്കുമ്പോൾ ഈ പുതിയ നീക്കം ഒട്ടേറെ പേർക്ക് സഹായകരമായി തീരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണയായി മോർട്ട്ഗേജ് കമ്പനികൾ വാർഷിക വരുമാനത്തിന്റെ 4 മുതൽ 5 ഇരട്ടി വരെയായിരുന്നു പണം കടം കൊടുത്തിരുന്നത്.
മൂന്ന് വർഷം മുമ്പ് 2021- ൽ ആരംഭിച്ച ഹെൽപ്പിംഗ് ഹാൻഡ് മോർട്ട്ഗേജ് സ്കീമിലൂടെ ഇതിനകം 40,000 ആളുകൾക്ക് പുതിയതായി വീട് വാങ്ങാൻ സാധിച്ചതായി നാഷണൽ വൈഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡെബി ക്രോസ്ബി പറഞ്ഞു. വാർഷിക വരുമാനത്തിന്റെ ആറിരട്ടി വായ്പ നൽകുന്ന പദ്ധതി കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടൻ, സൗത്ത് വെസ്റ്റ് തുടങ്ങിയ പോലുള്ള ഉയർന്ന ഭവന വില നിലനിൽക്കുന്ന സ്ഥലങ്ങളിൽ വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി അനുഗ്രഹപ്രദമാകും. യുകെയിലെ ശരാശരി വീട് വില 282, 000 പൗണ്ട് ആണെന്നിരിക്കെ ലണ്ടനിൽ അത് 687,000 പൗണ്ടില്‍ കൂടുതലാണ്. പുതിയ മോർട്ട്ഗേജ് പദ്ധതിയിലൂടെ ആദ്യമായി ഭവന വിപണിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനും ഉയർന്ന വീട് വില നില നിൽക്കുമ്പോഴും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഒരു സാധാരണ കുടുംബത്തിൻറെ ഊർജ്ജ ബില്ലുകൾ ജനുവരിയിൽ വീണ്ടും കൂടുമെന്ന വാർത്തകൾ പുറത്തു വന്നു. പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഇത് വീണ്ടും ദുരിതത്തിലാക്കും. 2025 -ൽ ഊർജ്ജ ബില്ലിലെ വർദ്ധനവ് അതേപടി തുടരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു സാധാരണ കുടുംബത്തിന് 1738 പൗണ്ട് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ഉള്ള തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21 പൗണ്ട് കൂടുതലാണ്. നിലവിലെ എനർജി ബില്ലുകൾ ഇപ്പോൾ തന്നെ കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം കൂടുതലാണ്. ഈ വർദ്ധനവ് നിലവിൽ വരുമ്പോൾ ഊർജ്ജ ബില്ലുകൾ മൂന്ന് വർഷത്തെ ഏറ്റവും കൂടിയ നിലയിൽ എത്തും. ഈ വർദ്ധനവ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി .
ഉയർന്ന ചാർജ് വർദ്ധനവ് മൂലം താഴ്ന്ന വരുമാനക്കാരായ നിരവധി കുടുംബങ്ങളിൽ കൊടും തണുപ്പു കാലത്ത് ഹീറ്റർ ഉപയോഗിക്കാതിരിക്കാനുള്ള അവസ്ഥ സംജാതമാകുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. ഊർജ്ജ ചിലവ് നിരവധി കുടുംബങ്ങൾക്ക് ഒരു വെല്ലുവിളിയാണ് എന്ന് റെഗുലേറ്ററിൽ നിന്നുള്ള ടിം ജാർവിസ് പറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിലകളിൽ 10 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ശൈത്യകാലത്ത് തണുപ്പ് അധികരിച്ചാൽ ഉയർന്ന ഊർജ്ജ ഉപയോഗം മൂലം ബിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീണ്ടും കഠിനമായ തണുത്ത കാലാവസ്ഥ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നു. ഈ വാരാന്ത്യത്തിൽ ബെർട്ട് കൊടുങ്കാറ്റ് വീശി അടിക്കുന്നതാണ് തണുപ്പ് കൂടുന്നതിന് പിന്നിൽ. കൊടുങ്കാറ്റ് വീശിയടിക്കുന്നതു മൂലം വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
സ്കോട്ട് ലൻഡിൽ ഇന്ന് താപനില -10 C യിലേയ്ക്ക് താഴാൻ സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നു. സ്‌കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 40-60mph (65-96km/h) വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത് . ശനി, ഞായർ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും നിരവധി യെല്ലോ അലർട്ട് നൽകപ്പെട്ടിരുന്നു. തണുപ്പ് കൂടുന്നതു കൊണ്ട് പകൽ സമയത്തെ കാലാവസ്ഥ ദിവസം മുഴുവൻ 6 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്ന് പ്രതീക്ഷിക്കുന്നില്ല.
തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശനിയാഴ്ച മുഴുവനും 50-75 മില്ലിമീറ്റർ (2-3 ഇഞ്ച്) മഴ വ്യാപകമായി പെയ്തേക്കാമെന്നുള്ള മുന്നറിയിപ്പും നല്കപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ മൂലം റോഡ് , റെയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. എയർപോർട്ടിൽ പോകുന്നവർ ഈ സാധ്യത മുൻകൂട്ടി കണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് തരംഗത്തിൻ്റെ പാരമ്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടതെന്നും പല ആശുപത്രികളിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിപിഇ കിറ്റുകൾ തീർന്നു പോകുന്ന ഗുരുതര സാഹചര്യം നിലനിന്നിരുന്നു എന്നും മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് അന്വേഷണ കമ്മിറ്റി മുൻപാകെയാണ് മാറ്റ് ഹാൻകോക്ക് ഈ തുറന്നു പറച്ചിൽ നടത്തിയത്.
2020 ലെ മാർച്ച് മാസത്തോടെയാണ് യുകെയിൽ കോവിഡ് പടർന്നു പിടിക്കാൻ ആരംഭിച്ചത്. ആ വർഷം വസന്തകാലത്തു തന്നെ പല ആശുപത്രികളിലും മിക്ക സുരക്ഷാ ഉപകരണങ്ങളും തീരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ഞെട്ടലാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കോവിഡിൻ്റെ സമയത്ത് യുകെയിലെ ആരോഗ്യ മേഖലയിലെ മുൻനിര പോരാളികൾ ആയി പ്രവർത്തിച്ചത് മലയാളി നേഴ്സുമാർ ആയിരുന്നു. ഫലപ്രദമായ വാക്സിനും മറ്റ് ചികിത്സാരീതികളും ഇല്ലാതിരുന്ന സമയത്ത് സ്വന്തം ജീവന് തന്നെ ഭീഷണി നേരിട്ടാണ് മിക്ക നേഴ്സുമാരും ജോലി ചെയ്തിരുന്നതെന്ന നഗ്ന സത്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .
2018 മുതൽ 2021 വരെ ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാൻകോക്ക് കോവിഡ് അന്വേഷണ കമ്മിറ്റി നടത്തിയ ഏറ്റവും പുതിയ തെളിവെടുപ്പിലാണ് ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മതിയായ പി പി ഇ കിറ്റുകളുടെ അഭാവത്തിൽ ചില ആശുപത്രികളിൽ നഴ്സുമാർ ബിൻ ബാഗുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി എന്ന റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് മാറ്റ് ഹാൻകോക്ക് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കോവിഡിന്റെ സമയത്ത് ഭരണംകൂടം കൈകൊണ്ട വിവിധ നടപടികളെ കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തി കൊണ്ടിരിക്കുന്നത് . ഇതിൻറെ ഭാഗമായാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെ വിസ്തരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
80 വയസ്സിന് മുകളിലുള്ള കർഷകർക്ക് അവരുടെ കൃഷിയിടം കൈമാറുന്നതിന് അനന്തരവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബർ 30 – ന് ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ അനന്തരാവകാശ നികുതി നിയമങ്ങൾക്കെതിരെ വൻ കർഷക പ്രതിഷേധം അരങ്ങേറിയിരുന്നു. കർഷക പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിലാണ് സർക്കാർ പുതിയ നികുതി നിർദേശങ്ങളിൽ നിന്ന് ഭാഗികമായി പിൻ തിരിയാൻ തീരുമാനിച്ചത്.
ഒരു മില്യണിലധികം മൂല്യമുള്ള കർഷകർക്ക് 20 ശതമാനം അനന്തരവകാശ നികുതി ഏർപെടുത്തുമെന്ന ചാൻസിലർ റേച്ചൽ റീവ്സിൻ്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങൾക്ക് ആധാരമായത്. കർഷകർക്ക് അനന്തരാവകാശ നികുതിയിൽ നിന്ന് ഇളവ് അനുവദിച്ച കാർഷിക പ്രോപ്പർട്ടി റിലീഫിൽ (എപിആർ) ഒരു മാറ്റവും വരുത്തില്ലെന്ന് ലേബർ സർക്കാർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നിർദ്ദേശങ്ങൾ ആണ് ബഡ്ജറ്റിൽ വന്നത്. ബഡ്ജറ്റ് അവതരണത്തിന് ശേഷം യുകെയിൽ ഉടനീളം വൻ കർഷക പ്രതിഷേധമാണ് സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്. പല കർഷകരും തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ നൽകുന്ന മിനിമം വേതനത്തേക്കാൾ കുറവാണെന്ന് തുറന്നടിച്ചിരുന്നു.
കൃഷിയിൽ നിന്നുള്ള വരുമാനമുള്ളതിനാൽ പല കർഷകർക്കും സ്വകാര്യ പെൻഷൻ ഇല്ലെന്നതും കർഷക സംഘടനകൾ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ 80 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കുന്നതിനും കർഷക സംഘടനകൾ കടുത്ത വിയോജിപ്പുണ്ട്. 80 എന്ന പ്രായ പരുധി 73 ആയി കുറയ്ക്കണമെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ പ്രസിഡൻ്റ് ടോം ബ്രാഡ്‌ഷോ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു. 86 വയസ്സായിരുന്ന അദ്ദേഹം അൽഷിമേഴ്‌സ് ബാധിതനായിരുന്നു. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം 40 വർഷക്കാലം കിംഗ്സ്റ്റൺ ഓൺ ഹൾ ഈസ്റ്റിൻ്റെ എംപിയായിരുന്നു . സർ ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിലെ ശക്തമായ സാന്നിധ്യമായിരുന്നു ജോൺ പ്രെസ്‌കോട്ട് .
മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക നീതിക്ക് വേണ്ടി പോരാടുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി തൻ്റെ ജീവിതം ചെലവഴിച്ചു എന്ന് ജോൺ പ്രെസ്‌കോട്ട് മരിച്ച വിവരം പങ്കുവെച്ചുകൊണ്ട് കുടുംബം പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ഭർത്താവും പിതാവും മുത്തച്ഛനുമായ ജോൺ പ്രെസ്‌കോട്ട് ഇന്നലെ 86-ാം വയസ്സിൽ സമാധാനപരമായി അന്തരിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട് എന്ന് അദ്ദേഹത്തിൻ്റെ മരണശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, അദ്ദേഹത്തിൻ്റെ ഭാര്യ പോളിനും മക്കളായ ജോനാഥനും ഡേവിഡും പറഞ്ഞു. 2019 -ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ പരിചരിച്ച എൻഎച്ച്എസ് ഡോക്ടർമാരും നേഴ്സുമാരും അൽഷിമേഴ്‌സ് ബാധിച്ച ശേഷം കെയർ ഹോമിൽ പരിചരിച്ചവർക്കും കുടുംബം നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ പുഷ്പങ്ങൾ സമർപ്പിക്കുന്നതിന് പകരം അൽഷിമേഴ്‌സ് റിസർച്ച് യുകെയിലേക്ക് സംഭാവന നൽകാൻ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഉപപ്രധാനമന്ത്രിയായിരുന്നു ജോൺ പ്രെസ്‌കോട്ട് . ടോണി ബ്ലെയർ മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയാകുന്നതിനു മുൻപ് നീൽ കിന്നക്കിൻ്റെ ഷാഡോ കാബിനറ്റിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അതികായകനും അവിശ്വസനീയമാവിധം സ്വാധീനമുള്ള തൊഴിലാളി നേതാവുമായിരുന്ന ജോൺ പ്രെസ്‌കോട്ട് എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനം . ഒരു സാധാരണ റെയിൽവെ ജീവനക്കാരന്റെ മകനും ഖനി തൊഴിലാളിയുടെ ചെറു മകനുമായ ജോൺ പ്രെസ്‌കോട്ടിൻ്റെ പശ്ചാത്തലം മറ്റു പല ബ്രിട്ടീഷ് രാഷ്ട്രീയക്കാരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും ശബ്ദമാകാൻ ജോൺ പ്രെസ്‌കോട്ടിന് കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വധാതുക്കൾ ജപ്പാനിൽ കണ്ടെത്തി. ഏകദേശം 26 , 290, 780, 000 ഡോളർ വിലമതിക്കുന്ന ധാതുക്കൾ ആണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദശാബ്ദ കാലത്തേയ്ക്ക് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും സംയുക്തമായി നടത്തിയ പരിവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജപ്പാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 1,200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിൻ്റെ കടൽത്തീരത്ത് ആണ് കൊബാൾട്ടും നിക്കലും മാംഗനീസിൻ്റെയും അതിവിപുലമായ നിക്ഷേപം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ താഴെയായാണ് ഇത്.
സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളും മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും അസ്ഥികളുമായി ചേർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഈ ധാതുക്കൾ എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ രണ്ട് നിർണായക ഘടകങ്ങളാണ് കോബാൾട്ടും നിക്കലും, കൂടാതെ ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു. സർവേയിൽ ഏകദേശം 610,000 മെട്രിക് ടൺ കോബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ആണ് കണ്ടെത്തിയത് . നിലവിലെ കണ്ടെത്തൽ വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആത്യന്തികമായി ഈ കണ്ടെത്തൽ ജപ്പാന്റെ വളർച്ച കൂടുതൽ ത്വരിതഗതിയിൽ ആക്കാൻ സഹായിക്കുമെന്ന് ടോക്കിയോ സർവകലാശാലയിലെ റിസോഴ്‌സ് ജിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ യാസുഹിരോ കാറ്റോ പറഞ്ഞു.
പുതിയ നിക്ഷേപ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ധാതുമണൽ ഖനനത്തോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളാണ്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ധാതുമണൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. ഖനനം പുനരാരംഭിക്കുവാൻ നടന്ന നീക്കത്തിനെതിരെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗം മണൽ ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേരളത്തിലെ നദികളിലെയും ഡാമുകളിലെയും അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ മണലിന്റെ ഖനന സാധ്യതയും വിവിധ നൂലാമാലകളിൽ തട്ടി വഴിമുട്ടി നിൽക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ മുതിർന്ന എംപിമാർ ദയാവധം നിയമവിധേയമാക്കാനുള്ള നടപടികൾക്ക് എതിരെ രംഗത്ത് വന്നു. ഏറ്റവും കൂടുതൽ കാലം എംപിമാരായി സേവനം അനുഷ്ഠിച്ച ലേബർ പാർട്ടിയുടെ ഡയാൻ ആബട്ടും കൺസർവേറ്റീവ് പാർട്ടിയുടെ സർ എഡ്വേർഡ് ലീയും സംയുക്തമായി നടത്തിയ പ്രസ്താവനയായിലാണ് അസിസ്റ്റഡ് ഡൈയിംഗ് ബിൽ നടപ്പിലാക്കരുതെന്ന് പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ഇത് തിടുക്കത്തിൽ നടപ്പിലാക്കുന്നത് ദുർബലരായ ആളുകളെ അപകടത്തിൽ ആക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പ് നവംബർ 29 വെള്ളിയാഴ്ച നടക്കും. ഇത് ഒരു സ്വതന്ത്ര വോട്ടെടുപ്പായാണ് പാർലമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സമാനമായ ബിൽ 2015 -ൽ അവതരിപ്പിച്ചപ്പോൾ 118 നെതിരെ 330 വോട്ടുകൾക്ക് നിരസിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കിയത് ബില്ലിന്റെ ചർച്ചയിൽ പ്രതിഫലിക്കും എന്നാണ് പൊതുവെ കരുതുന്നത്.
പ്രസ്തുത വിഷയത്തിൽ പല എംപിമാരും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല എന്നാണ് കരുതുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ എതിർക്കുന്നുണ്ടെങ്കിലും കെയർ സ്റ്റാർമറും മന്ത്രിസഭയിലെ ഭൂരിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ലേബർ എംപി കിം ലീഡ്‌ബീറ്ററിൽ അവതരിപ്പിക്കുന്നത് ഒരു സ്വകാര്യ ബില്ലാണ്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ കരടിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ദയാവധത്തെ കുറിച്ച് നടക്കുന്ന ചർച്ചകളിൽ എൻഎച്ച്എസും കടന്നു വന്നു. എൻഎച്ച്എസ്സിന്റെ പരിചരണം തൃപ്തികരമായി ലഭിക്കാതിരിക്കുന്ന മാരകരോഗമുള്ളവർ ദയാവധം തിരഞ്ഞെടുത്തേക്കാമെന്നാണ് ഒരു എംപിയായ അൻ്റോണിയ ബാൻസ് പറഞ്ഞു. പാലിയേറ്റീവ് പരിചരണത്തിലും അപകടകരമായ പ്രവണതകൾ ഉടലെടുക്കാം എന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനാർഹമായ ഷോർട്ട് ഫിലിം ഫെയ്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ ( Faith of a little Angel ) ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ചായാഗ്രഹണവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന ഷിജു ജോസഫാണ് ഷോർട്ട് ഫിലിമിന്റെ വിജയത്തിൻറെ നിർണായക ഘടകമായത് . ജാസ്മിൻ ഷിജു, ആൻമേരി ഷിജു, ബിനോയ് ജോർജ്, റിയ ജോസി , മെലിസ ബേബി, ടിസ്റ്റോ ജോസഫ് എന്നിവരുടെ അഭിനയമികവും പ്രസ്തുത ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം നേടാൻ സഹായിച്ചു. ആൻസ് പ്രൊഡക്ഷന് വേണ്ടി ജെ ജെ കെയർ സർവീസ് ലിമിറ്റഡ് (സൗത്ത് പോർട്ട്) ഉം K 7 ഓട്ടോമൊബൈൽസ് (ലിവർപൂളും) ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന് സംഗീതം നൽകിയത് അനിറ്റ് പി ജോയിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോബി എഡിറ്റ് ലൈനും ആണ്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം സാക്ഷാത്കരിക്കാൻ തന്നെ സഹായിച്ചതിൻ്റെ പിന്നിലെ ചാലകശക്തിയെന്ന് ഷിജു കിടങ്ങയിൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഷിജുവിന്റെ ഭാര്യ ജാസ്മിൻ ഷിജുവും മകൾ ആൻമേരി ഷിജുവും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതോടൊപ്പം ജാസ്മിൻ ഇതിൻറെ അസോസിയേറ്റ് ഡയറക്ടറും ആണ്.
സ്കന്തോർപ്പിലെ ബൈബിൾ കലോത്സവ വേദിയിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം അവസാനിപ്പിച്ചപ്പോൾ ആബാലവൃന്ദം കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് ഷിജുവിനും മറ്റ് അണിയറ പ്രവർത്തകർക്കും സമ്മാനിച്ച സന്തോഷം അതിരറ്റതായിരുന്നു. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആയ ഷിജു ജോസഫ് ഇൻഷുറൻസ് മേഖലയിൽ പ്രൊട്ടക്ഷൻ അഡ്വൈസർ ആയാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയായ ഷിജു 2013 ലാണ് യുകെയിൽ എത്തിയത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും ലിവർപൂൾ ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയിലിൻ്റെയും മഹനീയ സാന്നിധ്യത്തിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം ഡിസംബർ 1- ന് അവർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിതർലാൻഡിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷിജു കിടങ്ങയിൽപറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഊർജ്ജബല്ലുകളിലെ വർദ്ധനവിനെ തുടർന്ന് യുകെയിലെ പണപെരുപ്പ നിരക്ക് ഉയർന്നു. ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത് കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കൂടിയ പണപ്പെരുപ്പ നിരക്കാണ്. സെപ്റ്റംബർ മാസത്തിലെ പണപെരുപ്പ നിരക്കായ 1.7 ശതമാനത്തിൽ നിന്നാണ് ഈ കുതിച്ചു കയറ്റം സംഭവിച്ചത്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കിന്റെ കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കും എന്ന കാര്യത്തിൽ ആകാംക്ഷയിലാണ് സാമ്പത്തിക വിദഗ്ദ്ധർ .
ഒരു സാധാരണ കുടുംബത്തിൻ്റെ വാർഷിക ഗ്യാസ്, വൈദ്യുതി ബില്ലുകൾ കഴിഞ്ഞ മാസം ഏകദേശം 149 പൗണ്ട് വർദ്ധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വിലകൾ സമീപ വർഷങ്ങളെ അപേക്ഷിച്ച് വളരെ സാവധാനത്തിലാണ് ഉയരുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനെ അടിസ്ഥാനമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. കഴിഞ്ഞവട്ടം 5 ശതമാനത്തിൽ നിന്നാണ് ബാങ്ക് പലിശ നിരക്കുകൾ 4.75 ശതമാനമായി കുറച്ചത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനത്തിനും മുകളിലാണ് നിലവിലെ പണപ്പെരുപ്പം എന്നതാണ് കടുത്ത നടപടികളിലേയ്ക്ക് നീങ്ങാൻ ബാങ്കിനെ പ്രേരിപ്പിക്കുമോ എന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ ആശങ്കയുണ്ട്.
ഉയർന്ന പണപ്പെരുപ്പം കുടുംബങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കും. പലിശനിരക്ക് ഉയർന്ന തലത്തിൽ തുടരുകയും ചെയ്യും. തൽഫലമായി ഇത് വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും മോർട്ട്ഗേജുകളുടെയും വില കൂടുതൽ ചെലവേറിയതാക്കും. ഏപ്രിലിൽ 2.3 ശതമാനമായിരുന്നു വാർഷിക പണപ്പെരുപ്പം. എന്നിരുന്നാലും, ഈ ആഴ്‌ച യുകെയുടെ ചില ഭാഗങ്ങളിൽ താപനില മരവിപ്പിക്കുന്ന നിലയിലേക്ക് താഴുകയും മഞ്ഞ് വീഴുകയും ചെയ്യുന്നതിനാൽ, വർദ്ധിച്ചുവരുന്ന എനർജി ബില്ലുകൾ വീണ്ടും പല കുടുംബങ്ങളുടെയും ദുരിതത്തിലാക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 10 ദശലക്ഷം പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ നിർത്തലാക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കാൻ തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ബ്രിട്ടനിലുടനീളം കുടുംബങ്ങൾ ഇപ്പോഴും ജീവിത ചെലവുമായി മല്ലിടുകയാണെന്ന് സർക്കാരിന് അറിയാമെന്ന് ട്രഷറിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു.