Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിൻഡർ ഫ്യൂവൽ പെയ്മെൻറ് ധനസഹായം വെട്ടി കുറയ്ക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 80 വയസ്സിന് താഴെയുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 200 പൗണ്ട് അല്ലെങ്കിൽ 80 വയസ്സിനു മുകളിലുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 300 പൗണ്ട് എന്ന തോതിലാണ് ശൈത്യകാല ഇന്ധന പേയ്‌മെന്റ് പ്രതിവർഷം നൽകുന്നത്. സ്വന്തം പാർട്ടിയിൽ നിന്നു തന്നെയുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ മുൻ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഇത് മുമ്പ് എല്ലാ പെൻഷൻകാർക്കും നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ പെൻഷൻ ക്രെഡിറ്റിനും മറ്റ് വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും യോഗ്യത പരിമിതപ്പെടുത്തിയതിനെ തുടർന്ന് 10.3 ദശലക്ഷം പേർക്ക് ഈ അനൂകൂല്യം നഷ്ടപ്പെട്ടു. ഇത് വഴി 1.4 ബില്യൺ പൗണ്ട് സർക്കാരിന് ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഈ നീക്കം യൂണിയനുകളിൽ നിന്നും പെൻഷൻകാരുടെ ചാരിറ്റികളിൽ നിന്നും കടുത്ത വിമർശനത്തിന് കാരണമായി.

കഴിഞ്ഞമാസം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി നയം മാറ്റാൻ ഒരു കാരണമാണ്. ജനവിധി എതിരായതിൻറെ പേരിൽ ലേബർ എംപിമാരും കൗൺസിലർമാരും സർക്കാരിൻറെ വിൻ്റർ ഫ്യുവൽ പെയ്മെൻറ് കട്ടിനെ കുറ്റപ്പെടുത്തിയിരുന്നു. ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിച്ച ഒരാളെയും ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടരുതെന്നാണ് ഇതേ കുറിച്ച് നേരത്തെ ധനസഹായം നടപ്പിലാക്കാൻ മുൻകൈയെടുത്ത മുൻ ലേബർ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ സങ്കടകരമായ ഒരു വേർപാടിന്റെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. ഒട്ടേറെ പ്രതീക്ഷയും സ്വപ്നങ്ങളുമായി യുകെയിലെത്തിയ മലയാളി യുവതി അകാലത്തിൽ നിര്യാതയായി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയയാണ് ക്യാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞത്.

വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ചികിത്സയിലൂടെ ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.

പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടീന മോൾ സക്കറിയയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം മലയാളി ബിജു ജോസഫ് (54) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്.

പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബിജു ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇപ്പോൾ പകൽ കൂടുതൽ ദൈർഘ്യമുള്ളതും കാലാവസ്ഥ കൂടുതൽ ചൂടുള്ളതുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വീടിന് പുറത്ത് പൂന്തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കാനും അറ്റകുറ്റപ്പണികൾക്കായും നിലവിൽ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ ഇത്തരം പൊതുസ്ഥലങ്ങളിൽ കർശനമായ ശബ്ദ നിയന്ത്രണ നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് യുകെ. ഇത്തരം നിയമങ്ങളെ കുറിച്ച് പലർക്കും അറിവില്ലെന്ന പോരായ്മയും ഉണ്ട്.


ശബ്ദ മലിനീകരണത്തോട് അനുബന്ധിച്ചുള്ള ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കേസ് കോടതിയിൽ എത്തിയാൽ 5000 പൗണ്ട് വരെ പിഴ അടയ്ക്കേണ്ടി വരും. ശനിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടുത്ത ശബ്ദമലിനീകരണം നിയന്ത്രണം നിലവിലുള്ള സമയമാണ് . എന്നാൽ ഈ നിയമത്തെ കുറിച്ച് യുകെ പൗരന്മാരിൽ പകുതിയോളം (45%) പേർക്കും ഇപ്പോഴും അറിയില്ല. അതു മാത്രമല്ല രാത്രി 11 മുതൽ രാവിലെ 7 മണി വരെ മിതമായ രീതിയിൽ മാത്രമേ ശബ്ദം പാടുള്ളൂ. ഉച്ചത്തിലുള്ള പാട്ട്, പട്ടികളുടെ കുര തുടങ്ങിയവ ഉൾപ്പെടെ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം പിഴ വിളിച്ചു വരുത്തുന്നു.


വാഷിംഗ് മിഷൻ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഈ നിയമത്തിന്റെ പരുധിയിൽ വരും. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഞായറാഴ്ച പൂർണ്ണ നിയന്ത്രണമുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൗൺസിലുകൾ നിന്ന് മുന്നറിയിപ്പ് നോട്ടീസ് ആദ്യം നൽകും. തിരുത്തൽ വരുത്താതിരിക്കുകയോ ന്യായമായ വിശദീകരിക്കണം നൽകാൻ കഴിയാതിരിക്കുകയോ ചെയ്താൽ കനത്ത പിഴ ഒടുക്കേണ്ടി വരും. പിഴ ഒടുക്കാൻ 14 ദിവസത്തെ സാവകാശമാണ് ലഭിക്കുന്നത്. വീടുകൾക്ക് 110 പൗണ്ട് വരെയും വാണിജ്യ സ്ഥാപനങ്ങൾക്ക് 500 പൗണ്ട് വരെയും പിഴ ചുമത്തപ്പെടാം. സമയപരിധി കഴിഞ്ഞാൽ പ്രശ്നം കോടതിയിൽ എത്തുകയും പിഴ കനത്തതാകാനും സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കൂടുതൽ ശല്യപ്പെടുത്തലുകൾ തടയുന്നതിന് ലൗഡ് സ്പീക്കറുകൾ അല്ലെങ്കിൽ സൗണ്ട് സിസ്റ്റങ്ങൾ പോലുള്ള ശബ്ദമുള്ള ഉപകരണങ്ങൾ കണ്ടുകെട്ടാൻ അധികാരികൾക്ക് അധികാരമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടും 740,000 ആളുകൾക്ക് ഓരോ വർഷവും ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയും ക്യാൻസർ അല്ലാത്തവയാണ്. ബ്രെയിൻ ട്യൂമർ കണ്ടെത്തിയാൽ ശാസ്ത്രക്രിയയിലൂടെ സാമ്പിൾ എടുക്കുകയും തുടർന്ന് വിദഗ്ധ പരിശോധന നടത്തിയുമാണ് അർബുദ സാധ്യത തിരിച്ചറിയുന്നത്. നിലവിൽ യുകെയിൽ ഇത്തരം പരിശോധനകളുടെ പൂർണ്ണമായ ഫലം പുറത്തു വരുന്നതിന് എട്ട് ആഴ്ചയോ അതിൽ കൂടുതലോ കാലതാമസം എടുക്കുന്നുണ്ട്.


എന്നാൽ വെറും 24 മണിക്കൂറിനുള്ളിൽ ബ്രെയിൻ ട്യൂമർ സെല്ലുകളിൽ നിന്ന് ക്യാൻസർ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോട്ടിംഗ്ഹാം സർവകലാശാല . നിലവിലുള്ള ജനിതക പരിശോധനയ്ക്ക് തുല്യമായി ഈ പരിശോധനകൾക്കും ഏകദേശം 400 പൗണ്ട് ആണ് ചിലവാകുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ 24 മണിക്കൂറുകൾക്കകം പൂർണ്ണമായും കൃത്യമായും തരംതിരിച്ചതായും പരമ്പരാഗത ജനിതക പരിശോധനകൾക്ക് തുല്യമായ വിജയനിരക്ക് ഉണ്ടെന്നും ഗവേഷകർ പറഞ്ഞു.


നോട്ടിംഗ്ഹാം സർവകലാശാലയിലെ പ്രൊഫ. മാത്യു ലൂസ് ആണ് ബ്രെയിൻ ട്യൂമർ ചികിത്സയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് വഴിവെക്കുന്ന ഗവേഷണത്തിന് നേതൃത്വം വഹിച്ചത് . ഈ കണ്ടെത്തലുകൾ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികൾക്ക് പ്രയോജനപ്പെടും. ന്യൂറോ-ഓങ്കോളജി ജേണലിൽ ആണ് ഇവരുടെ ഗവേഷണങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ പരിശോധനകൾക്ക് 24 മണിക്കൂറെടുക്കുമെങ്കിലും 76 ശതമാനം സാമ്പിളുകളിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിജയകരമായി രോഗനിർണ്ണയം നടത്താനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗനിർണ്ണയം വേഗത്തിലാക്കുന്നത് രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകൾ വേഗത്തിലാക്കാൻ സഹായിക്കും. വേഗത്തിലുള്ള രോഗനിർണയങ്ങൾ സ്വാഗതാർഹമാണെന്നും രോഗികൾക്ക് അനിശ്ചിതത്വത്തിന്റെ കാലഘട്ടം കുറയ്ക്കുമെന്നും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. മാറ്റ് വില്യംസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ യുകെ താൽകാലികമായി നിർത്തിവെച്ചു. ഗാസയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് ചർച്ചകൾ നിർത്തി വച്ചിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യത്വപരമായി ന്യായീകരിക്കാൻ പറ്റില്ലെന്നും ഭീകരമാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പാർലമെൻറിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.

ഇസ്രയേലിന്റെ അംബാസിഡറെ വിളിച്ചു വരുത്തിയാണ് യുകെ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഖ്യകക്ഷികളായ ഫ്രാൻസും കാനഡയും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അടിയന്തിര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക സഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി.

ഗാസയിലെ സൈനിക നടപടി ന്യായീകരിക്കാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിപറഞ്ഞു. എന്നാൽ ഇസ്രയേലിനെ അതിൻറെ നിലനിൽപ്പിനെ പ്രതിരോധിക്കുന്നതിൽ നിന്ന് വ്യതിചലിപ്പി ക്കാനാവില്ലെന്നാണ് യുകെയുടെ സഖ്യകക്ഷികളുടെ നടപടികളോട് ഇസ്രയേലിന്റെ വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഇസ്രയേൽ സർക്കാർ ഗാസയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം എത്തിക്കാൻ സഹകരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിച്ചവരാണ്. യുകെയിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പൗരന്മാരുടെ എണ്ണം കുറയുന്നത് മലയാളികൾക്ക് സാധ്യതകൾ കൂടുന്നതിന് കാരണമാകും എന്നതിന്റെ വെളിച്ചത്തിലാണ് ഭൂരിപക്ഷവും ബ്രെക്സിറ്റിനെ അനുകൂലിച്ചത്. എന്നാൽ ജൂലൈ 4-ാം തീയതി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ബ്രെക്സിറ്റ് പഴങ്കഥയാകുന്നതിൻ്റെ സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

യൂറോപ്യൻ യൂണിയനും യുകെയുമായി ഏർപ്പെട്ട പുതിയ വ്യാപാര കരാറിലെ വ്യവസ്ഥകൾ ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങളെ കാറ്റിൽ പറത്തുന്നതാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി 18 നും 35 നും ഇടയിൽ പ്രായമുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇനി യുകെയിൽ വന്ന് ജോലി ചെയ്യാം . ഇത് ബ്രിട്ടനിലെ യുവജനങ്ങളുടെ തൊഴിൽ സാധ്യതകളെ നല്ല രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. പ്രതിരോധ വ്യാപാര രംഗത്തിലെ ബന്ധം ശക്തമാകുന്നതിന് പകരമായി യൂത്ത് മൊബിലിറ്റി സ്കീം വേണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യത്തിന് മുൻപിൽ യുകെ പൂർണമായും കീഴടങ്ങുകയായിരുന്നു എന്നാണ് വിമർശകർ വാദിക്കുന്നത്.

യുകെ – ഇ യു വ്യാപാര കരാറിനെ ഒരു ദുരന്തമെന്നാണ് മത്സ്യ തൊഴിലാളികൾ വിശേഷിപ്പിച്ചത്. യൂറോപ്യൻ മത്സ്യബന്ധന കപ്പലുകൾക്ക് ബ്രിട്ടൻ്റെ സമുദ്രാതിർത്തിയിൽ 12 വർഷം കൂടി പ്രവേശനം അനുവദിച്ചതാണ് യുകെയിലെ മത്സ്യ തൊഴിലാളികളെ രോഷാകുലരാക്കിയിരിക്കുന്നത്. എന്നാൽ കരാറിന്റെ ഭാഗമായി ബ്രിട്ടീഷ് ജലാശയങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങളെ വെറ്റിനറി പരിശോധനകളില്ലാതെ സംസ്കരിച്ച് യൂറോപ്യൻ യൂണിയനിലേയ്ക്ക് വിൽക്കാൻ സാധിക്കുമെന്നതാണ് നേട്ടമായി യുകെ സർക്കാർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ മിക്ക വലതുപക്ഷ ബ്രെക്സിറ്റ് അനുകൂല പത്രങ്ങളും കരാറിനെതിരെ നിശിതമായ വിമർശനങ്ങളാണ് ഉയർത്തിയത്. ‘ഫെയർ വെൽ റ്റു ബ്രെക്സിറ്റ്’ തുടങ്ങിയ തല കെട്ടുകളുമായാണ് മിക്ക പത്രങ്ങളും യുകെ ഇ യു കരാറിനെ വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഗുരുതരമായ നിരീക്ഷണങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും രാജ്യത്തെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് സമീപവർഷത്തിൽ വളരെ മോശമായതായാണ് പഠനത്തിൽ വെളിപ്പെട്ടിരിക്കുന്നത്.


മയക്കുമരുന്ന്, അക്രമം എന്നിവയിൽ നിന്നുള്ള മരണനിരക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുകെ സമ്പന്ന ലോകത്തിലെ രോഗി എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) അക്കാദമിക് വിദഗ്ധർ 22 രാജ്യങ്ങളിലെ ആരോഗ്യ-മരണ രീതികളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി, ഹെൽത്ത് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ അടങ്ങിയിരിക്കുന്നത്. ക്യാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്നുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പരിക്കുകൾ, അപകടങ്ങൾ, വിഷബാധ എന്നിവയിൽ നിന്നുള്ള മരണനിരക്ക് വർദ്ധിച്ചു. നിയമവിരുദ്ധ മയക്കുമരുന്നിന്റെ ഉപയോഗം വളരെ വർദ്ധിച്ചതായും റിപ്പോർട്ടിൽ ഉണ്ട്. ബ്രിട്ടൻ മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും പിന്നിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. മിക്ക സമ്പന്ന രാജ്യങ്ങളും മയക്കു മരുന്ന്, ആത്മഹത്യ, അക്രമം തുടങ്ങിയവയെ തുടർന്നുള്ള മരണനിരക്കിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.


മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണത്തിലെ വർദ്ധനവാണ് ഞെട്ടിപ്പിക്കുന്നത്. പഠന വിധേയമാക്കിയ മറ്റ് 21 രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇത്തരം മരണങ്ങൾ യുകെയിൽ മൂന്നിരട്ടി കൂടുതലാണ്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് നമ്മൾക്ക് അവഗണിക്കാൻ കഴിയാത്ത വിവരങ്ങൾ അടങ്ങിയതാണെന്ന് ഹെൽത്ത് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെന്നിഫർ ഡിക്സൺ പറഞ്ഞു. സമ്പന്ന ലോകത്തിലെ പ്രത്യേകിച്ച് ജോലിചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ കാര്യത്തിൽ യുകെ രോഗിയായി മാറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങൾ പല കാര്യങ്ങളിലും മുന്നോട്ടു പോയപ്പോൾ നാം വളരെ പിന്നിലായതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ കണ്ടെത്തലുകളിൽ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം ഇതുവരെ 50 വയസ്സ് തികയാത്തവർ മരിക്കാനുള്ള സാധ്യത ഒരു ദശാബ്ദത്തിലേറെ യുകെയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് LSHTM-ലെ ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡേവിഡ് ലിയോൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ബന്ധപ്പെട്ട വസതിയിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നാമതൊരാൾ കൂടി അറസ്റ്റിലായതായി മെറ്റ് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ലണ്ടനിലെ ചെൽസിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു.


കെന്റിഷ് ടൗണിൽ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ തീപിടുത്തം, വടക്കുപടിഞ്ഞാറൻ ലണ്ടനിൽ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തിൽ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരിൽ 26 വയസ്സുള്ള ഒരാൾ ലൂട്ടൺ വിമാനത്താവളത്തിൽ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമൻ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാൾ ഉക്രേനിയൻ വംശജനാണെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.


ലുട്ടൺ വിമാനത്താവളത്തിൽ അറസ്റ്റിലായ ആളെ ചോദ്യം ചെയ്യാൻ പോലീസിന് കൂടുതൽ സമയം നൽകിയിട്ടുണ്ട്. അയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഗോള പരാഗണകാരികളുടെ സംരക്ഷണത്തിൽ ഉയർന്ന് വരുന്ന ഭീഷണികളും അവസരങ്ങളും എന്ന റെഡിങ് സർവകലാശാലയുടെ സമീപകാല റിപ്പോർട്ടിലാണ് അടുത്ത ദശകത്തിൽ തേനീച്ചകൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന 12 ഭീഷണികളെ എടുത്തുകാണിച്ചിരിക്കുന്നത്. യുദ്ധമേഖലകൾ, മൈക്രോപ്ലാസ്റ്റിക്, കൃത്രിമ തെരുവുവിളക്കുകൾ എന്നിവയാണ് ഉയർന്നുവരുന്ന അപകടങ്ങളിൽ ഉൾപ്പെടുന്നത്. ഉക്രെയ്നിലെ യുദ്ധം പോലുള്ള സംഘർഷങ്ങൾ കാർഷിക രീതികളെ തടസ്സപ്പെടുത്തി. ഇത് വിള വൈവിധ്യം കുറയുന്നതിലേയ്ക്ക് നയിച്ചു. തേനീച്ചകൾക്ക് വൈവിധ്യമാർന്ന ഭക്ഷ്യ സ്രോതസ്സുകൾ നഷ്ടപ്പെടാൻ ഇത് കാരണമായി.

ആഗോള പരാഗണകാരികളുടെ എണ്ണം നേരിടുന്ന വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ ഈ റിപ്പോർട്ടിൽ എടുത്ത് കാണിക്കുന്നു. യൂറോപ്പിലുടനീളമുള്ള തേനീച്ചക്കൂടുകളെ മൈക്രോപ്ലാസ്റ്റിക് കണികകൾ മലിനമാക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പഠനത്തിന് വിധേയമായ 315 തേനീച്ച കോളനികളിൽ മിക്കതിലും PET പ്ലാസ്റ്റിക് പോലുള്ള കൃത്രിമ വസ്തുക്കൾ കണ്ടെത്തി. തെരുവുവിളക്കുകളിൽ നിന്നുള്ള കൃത്രിമ വെളിച്ചം, രാത്രിയിൽ പരാഗണം നടത്തുന്ന ജീവികൾ പൂക്കൾ സന്ദർശിക്കുന്നത് 62% കുറയ്ക്കുന്നതായി കണ്ടെത്തി. ഇതിന് പുറമെ വായു മലിനീകരണം ഇത്തരം ജീവികളുടെ നിലനിൽപ്പിനെയും പുനരുത്പാദനത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.

കൃഷിയിൽ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ തേനീച്ചക്കൂടുകളിലും തേനിലും പ്രവേശിച്ചിട്ടുണ്ട്. ഇത് പരാഗണ സ്വഭാവത്തെ മാറ്റിമറിക്കുകയും അവയുടെ തീറ്റ തേടലും പൂക്കളിലേയ്ക്കുള്ള സന്ദർശനവും കുറയ്ക്കുകയും ചെയ്യുന്നു. കീടനാശിനികൾ ഉയർന്നുവരുന്ന മറ്റൊരു ഭീഷണിയാണ്. മറ്റ് രാസവസ്തുക്കളുമായുള്ള കീടനാശിനിയുടെ ഇടപെടൽ തേനീച്ചകളിലും മറ്റ് വന്യജീവികളിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. യൂണിവേഴ്സിറ്റി ഓഫ് റെഡിങ് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ പ്രൊഫസർ സൈമൺ പോട്ട്സ്, പരാഗണകാരികൾക്ക് ഉയർന്നുവരുന്ന ഭീഷണികളെ നേരത്തേ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇത് ഇത്തരം ജീവികളുടെ സംരക്ഷണത്തിന് മാത്രമല്ല, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധശേഷി, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കും നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക് മലിനീകരണം പരിമിതപ്പെടുത്തുന്നതിനുള്ള കർശനമായ നിയമങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള മാറ്റം, സോളാർ പാർക്കുകളിൽ പുഷ്പസമൃദ്ധമായ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട പൂമ്പൊടിയും അമൃതും ഉപയോഗിച്ച് വിളകൾ വികസിപ്പിക്കൽ തുടങ്ങിയ നടപടികൾ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

തേനീച്ചകളുടെ എണ്ണത്തിലെ കുറവ് മനുഷ്യജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയുൾപ്പെടെ ലോകത്തിലെ ഭക്ഷ്യവിളകളുടെ 75% പരാഗണം നടത്തുന്നതിൽ തേനീച്ചകൾക്ക് നിർണ്ണായക പങ്കുണ്ട്. തേനീച്ചകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് വിളവ് കുറയുന്നതിനും, ഭക്ഷ്യവില ഉയരുന്നതിനും, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ദൗർലഭ്യത്തിനും കാരണമാകും. കൂടാതെ തേനീച്ചകളുടെ കുറവ് സാമ്പത്തികമായി കൃഷിയെ ആശ്രയിക്കുന്ന കർഷകരെയും വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിനും തൊഴിൽ അരക്ഷിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും. സസ്യങ്ങളുടെ പുനരുത്പാദനം സാധ്യമാക്കുന്നതിലും തേനീച്ചകൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തേനീച്ചകളുടെ എണ്ണത്തിലുള്ള കുറവ് മനുഷ്യരാശിക്ക് തന്നെ ആപത്തെന്ന് പറയാം.

RECENT POSTS
Copyright © . All rights reserved