Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനന്തരാവകാശ നികുതിക്കെതിരെ വൻ കർഷക പ്രതിഷേധം ലണ്ടനിലും അരങ്ങേറി. അനന്തരാവകാശ നികുതിയിൽ ഒക്ടോബർ 30 – ന് അവതരിപ്പിച്ച ബഡ്ജറ്റിൽ വരുത്തിയ മാറ്റങ്ങൾ കടുത്ത വഞ്ചനയാണെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ (എൻഎഫ്‌യു) ആരോപിച്ചു. ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് ആളുകൾ നേരെത്തെ രജിസ്റ്റർ ചെയ്തിരുന്നുവെന്ന് സംഘാടകരിൽ ഒരാളായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. പ്രതിഷേധ റാലി വൈറ്റ്ഹാളിലെ റിച്ച്മണ്ട് ടെറസിലാണ് നടന്നത് . കർഷകനും ബ്രോഡ്കാസ്റ്ററുമായ ജെറമി ക്ലാർക്സൺ ഉൾപ്പെടെയുള്ളവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു . തങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ആ റാലിയുടെ സഹസംഘാടകനായ സ്റ്റാഫോർഡ്‌ഷെയർ കർഷകനായ ക്ലൈവ് ബെയ്‌ലി പറഞ്ഞു.


ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.

തന്റെ സർക്കാരിൻറെ സമീപകാല ബഡ്ജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധവുമായി കർഷകർ കഴിഞ്ഞ ആഴ്ച്ച വെയിൽസിൽ രംഗത്ത് എത്തിയിരുന്നു . വെൽഷ് ലേബർ കോൺഫറൻസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ ഫാമുകളുടെ അനന്തരാവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തുകൊണ്ട് ആണ് പ്രതിഷേധം സംഘടിപ്പിച്ചത് . ബഡ്ജറ്റിലെ അനന്തരാവകാശ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസൻ കണക്കിന് ട്രാക്ടറുകളും കാർഷിക വാഹനങ്ങളും പാർക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത് . ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് അനന്തരാവകാശ നികുതി നിയമങ്ങളിലെ മാറ്റങ്ങളെ കോൺവി കൗണ്ടി കർഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിൻ ജോൺസ് വിശേഷിപ്പിച്ചത് . അനന്തരാവകാശ നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാൻ പോകുന്നതെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ലേബർപാർട്ടി ഗവൺമെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി വെൽഷ് ഫസ്റ്റ് മിനിസ്റ്ററും റൂറൽ അഫയേഴ്സ് സെക്രട്ടറിയുമായ ഹ്യൂ ഇറാങ്ക-ഡേവിസ് കർഷകരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും കർഷക യൂണിയനുകളുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ സർ കെയർ പ്രതിഷേധക്കാരെ കാണുകയോ തൻ്റെ പ്രസംഗത്തിൽ അവരെ പരാമർശിക്കുകയോ ചെയ്തില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ചാൻസലർ റേച്ചൽ റീവ്സിന്റെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രധാനമായ നാഷണൽ ഇൻഷുറൻസ് തുകയിലുള്ള വർദ്ധന മൂലം തൊഴിലവസരങ്ങൾ കുറയുമെന്നും, വില വർദ്ധിക്കുമെന്നും ബ്രിട്ടനിലെ പ്രമുഖ റിട്ടെയിൽ സൂപ്പർമാർക്കറ്റ് ശൃംഖലകളായ ടെസ്‌കോ, അസ്‌ഡ, ആൽഡി, മോറിസൺസ്, സെയിൻസ്‌ബറി തുടങ്ങിയവർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിൽ വരാനിരിക്കുന്ന 25 ബില്യൺ പൗണ്ടിൻ്റെ വർദ്ധനവാണ് ഇതിന് കാരണമെന്ന് ചാൻസലർക്ക് എഴുതിയ തുറന്ന കത്തിൽ ഇവർ വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ വിലവർദ്ധനവിന്റെ ആവശ്യകത വർദ്ധിപ്പിച്ചതായും, തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനങ്ങൾ ശക്തമാക്കുവാൻ ഇത്തരത്തിലുള്ള തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്രഷറി വക്താവ് പ്രതികരിച്ചു. എന്നാൽ താൻ കത്ത് കണ്ടതായും, കത്തിൽ രേഖപ്പെടുത്തുന്നത് പോലെ ജോലികളെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻട്രു ബെയ്ലി പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ് പ്രവർത്തനങ്ങൾ അഭിനന്ദിക്കുന്നതായും, ഇതിനെ പിന്തുണയ്ക്കുന്നതിൽ ബിസിനസുകൾക്കുള്ള പങ്ക് തങ്ങൾ തിരിച്ചറിയുന്നതായും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചെലവുകളുടെ വ്യാപ്തിയും അവ സംഭവിക്കുന്ന വേഗതയും ബിസിനസ്സുകൾക്ക് മേൽ വൻ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.

ചാൻസിലറെ കാണാനുള്ള അവസരം തങ്ങൾ സ്വാഗതം ചെയ്യുന്നതായും ചർച്ചയിലൂടെ കൂടുതൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം നിരവധി റീട്ടെയിൽ ഉടമകൾ തങ്ങളുടെ ആശങ്കകൾ ഉയർത്തിയിരുന്നെങ്കിലും, ആദ്യമായാണ് ഇത്തരത്തിൽ ഔദ്യോഗികമായി ഒരു കത്ത് ചാൻസലർക്ക് നൽകുന്നത്. പൊതു സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കുന്നതിനാണ് ആവശ്യമായ നികുതി വർധനയെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. ബഡ്ജറ്റ് പ്രകാരം, അടുത്ത ഏപ്രിൽ മുതൽ, എല്ലാ വൻകിട ബിസിനസ്സുകളും അവർ ജോലി ചെയ്യുന്ന ഓരോ അംഗത്തിനും ഉയർന്ന ദേശീയ ഇൻഷുറൻസ് സംഭാവനകൾ (എൻഐസി) നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ഏപ്രിൽ മുതലുള്ള മിനിമം വേതന വർദ്ധനവും ഈ മേഖലയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. കൂടാതെ, 2025 ഒക്ടോബർ മുതൽ ഒരു പുതിയ പാക്കേജിംഗ് ടാക്സും പ്രാബല്യത്തിൽ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തതയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നിന്നുള്ള ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് .

കൊലപാതകം നടത്തിയതായി സംശയിക്കുന്ന യുവതിയുടെ ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷയർ പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി ഏറ്റവും പുതിയ സിസിടിവി ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു . ഹർഷിത ബ്രെല്ല നേരത്തെ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. സെപ്റ്റംബറിൽ നോർത്താംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡന സംരക്ഷണ ഉത്തരവിന് വിധേയയായിട്ടുണ്ടെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

തന്റെ മകളുടെ ദാരുണ ദുരന്തത്തിൽ അവൾക്ക് നീതി കിട്ടണമെന്ന് ഹർഷിത ബ്രെല്ലൻ്റെ ഡൽഹിയിലുള്ള മാതാപിതാക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഹർഷിത ബ്രെല്ലൻ്റെ അമ്മ സുദേഷ് കുമാരി കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. വിവാഹത്തിനു ശേഷം യുകെയിലേക്ക് പോകുന്നതിൽ ഹർഷിത ബ്രെല്ല വളരെ സന്തോഷവതിയായിരുന്നു എന്നാണ് സഹോദരി സോണിയ ദബാസ് പറഞ്ഞു. പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. കൊലപാതകം നടത്തിയ പങ്കജ് ലാംബനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കണമെന്നും ഹർഷിത ബ്രെല്ലൻ്റെ പിതാവ് സത്ബീർ ബ്രെല്ല പറഞ്ഞു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ പ്രവർത്തകർക്ക് പെർമനന്റ് റസിഡൻറ് വിസ കിട്ടാനുള്ള കാലാവധി കുറയ്ക്കാനുള്ള നീക്കം തള്ളി സർക്കാർ. ഇതോടെ യുകെയിൽ എത്തുന്ന മലയാളി നേഴ്സുമാർക്ക് പി ആർ ലഭിക്കാൻ 5 വർഷം തന്നെ കാത്തിരിക്കേണ്ടി വരും. ന്യൂസിലൻഡ്, കാനഡയുമൊക്കെ പെർമനന്റ് വിസ ലഭിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ കാലാവധി രണ്ടു വർഷമായി കുറച്ചിരുന്നു. ഈ മാതൃക യുകെയിലും നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.


പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ച് സംസാരിച്ചത് ടോണി വോഗന്‍ എംപി ആണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നിലവിലുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ എത്തുന്ന നേഴ്സുമാർ പോകുന്ന അവസ്ഥയും വിഷയാവതരണ ഘട്ടത്തിൽ എംപി എടുത്തു പറഞ്ഞു. എന്നാൽ എംപിയുടെ വാദങ്ങളെ നിരാകരിക്കുന്ന നിലപാടാണ് കുടിയേറ്റ, പൗരത്വ മന്ത്രി സീമ മല്‍ഹോത്ര സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർക്ക് മാത്രമായി ഒരു നയം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് മേഖലകളിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ താത്പര്യം കൂടി സംരക്ഷിച്ചു കൊണ്ടുള്ള നടപടിയെ സർക്കാരിൻറെ ഭാഗത്തു നിന്നും സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.


എന്നാൽ ആരോഗ്യപ്രവർത്തകർക്ക് പിആർ ലഭിക്കുന്നതിനുള്ള കാലാവധി കുറയ്ക്കണമെന്ന വിഷയത്തിൽ മറിച്ചൊരു നീക്കം സർക്കാരിൻറെ ഭാഗത്തു നിന്ന് ലഭിക്കാനിടയില്ലെന്നാണ് ഈ വിഷയത്തെ കുറിച്ച് പല രാഷ്ട്രീയ നിരീക്ഷകരും മലയാളം യുകെയോട് പ്രതികരിച്ചത്. കഴിഞ്ഞ ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി പ്രധാനമായും ഉയർത്തി കാട്ടിയത് കുടിയേറ്റം കുറയ്ക്കുക എന്നതായിരുന്നു. അധികാരത്തിൽ എത്തി ഏതാനും മാസങ്ങൾക്ക് അകം തന്നെ തങ്ങളുടെ പ്രഖ്യാപിത നയത്തിൽ വെള്ളം ചേർക്കാൻ സർക്കാരിനാവില്ല എന്നത് പല കോണുകളിൽ നിന്നും ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. നിലവിൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കില്ല. ഇത് ഉൾപ്പെടെ പല കാര്യങ്ങളിലും കുടിയേറ്റ വിരുദ്ധ മനോഭാവവുമാണ് യുകെ സർക്കാർ പിന്തുടരുന്നത് എന്ന ആക്ഷേപം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സിന്റെ പല വിമാനങ്ങളും താമസിച്ചതായുള്ള വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് യാത്രക്കാർ യുകെയിലെയും മറ്റു രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലും കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് സംജാതമായത്.


കമ്പ്യൂട്ടർ സിസ്റ്റത്തിലെ ചില പ്രവർത്തന തകരാറുകൾ ആണ് കാലതാമസത്തിന് കാരണമായത് എന്ന് ബ്രിട്ടീഷ് എയർവെയ്സ് സ്ഥിരീകരിച്ചു. നിലവിൽ വിമാനങ്ങൾ ഒന്നും റദ്ദാക്കിയിട്ടില്ലെന്നാണ് ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചിരിക്കുന്നത്. പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ . ഇൻറർനാഷണൽ വിമാനങ്ങളെയും ആഭ്യന്തര സർവീസുകളെയും പ്രശ്നം ബാധിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാരെ പ്രശ്നം ബാധിക്കുമെന്നാണ് ട്രാവൽ എക്സ്പേർട്ടും പത്രപ്രവർത്തകനുമായ സൈമൺ കാൾഡർ അഭിപ്രായപ്പെട്ടത്. യാത്രക്കാർ പലരും തങ്ങളുടെ അതൃപ്തി സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ബ്രിട്ടീഷ് എയർവെയ്സ് പറയുമ്പോഴും ഇന്നലെ ഫ്ലൈറ്റുകൾ താമസിച്ചതിന്റെ പ്രശ്നങ്ങൾ ഇന്നത്തെ സർവീസുകളെ കൂടി ബാധിച്ചേക്കാമെന്ന ആശങ്കകളുമുണ്ട്.

പൈലറ്റുമാർക്ക് തങ്ങളുടെ വിമാനത്തിനായുള്ള ലോഡിംഗ് ഡാറ്റ ഉണ്ടാക്കാൻ കഴിയുന്നില്ലെന്നും ഫോണിലൂടെ സഹപ്രവർത്തകരുമായി ബന്ധപ്പെടാൻ പാടുപെടുന്നുണ്ടെന്നും തങ്ങളോട് പറഞ്ഞതായി ചില യാത്രക്കാർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് എയർവെയ്സിലെ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ സ്വന്തം സംവിധാനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹീത്രൂ എയർപോർട്ട് വക്താവ് പറഞ്ഞു. ഐടി പരാജയം കാരണം ബ്രിട്ടീഷ് എയർവെയ്സിന് കടുത്ത തടസ്സം നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മേയിൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. 2017 ലെ വസന്തകാലത്തും ബാങ്ക് ഹോളിഡേ പ്ലാനുകളെ തടസ്സപ്പെടുത്തി 2020 ഫെബ്രുവരിയിലും സമാനമായ ഒരു കാര്യം സംഭവിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശീതകാലത്തിന്റെ തുടക്കം കുറിച്ചതോടെ വരും ദിവസങ്ങളിൽ യുകെയുടെ പല ഭാഗങ്ങളിലും കടുത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുലർച്ചെ – 7.8 C സ്കോട്ടിഷ് ഹൈലാൻഡ്സിലെ ടുള്ളോച്ചിൽ രേഖപ്പെടുത്തിയത് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ താപനില. വടക്കൻ സ്കോട്ട്‌ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ്, മിഡ്‌ലാൻഡ്‌സിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.


പല സ്ഥലങ്ങളിലും 10 സെൻറീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച ലണ്ടനിൽ -2C, ബർമിംഗ്ഹാമിൽ -4C, വടക്ക് -7C എന്നിങ്ങനെ താപനില താഴുമെന്ന് അറിയിപ്പിൽ പറയുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്. ട്രെയിൻ ബസ് ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെട്ടേക്കാം. വിമാന യാത്രയ്ക്കായി എയർപോർട്ടിലേക്ക് പോകുന്നവർ യാത്രാ തടസ്സം മുന്നിൽകണ്ട് മുൻ കരുതൽ സ്വീകരിക്കുന്നതും ഉചിതമായിരിക്കും.


അടുത്ത വ്യാഴാഴ്ച വരെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ടിൽ കോൾഡ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായി ദുർബലരായ ആൾക്കാർക്ക് കൂടുതൽ അപകട സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ മുന്നറിയിപ്പു നൽകി. കാലാവസ്ഥ മാറ്റത്തെ തുടർന്ന് കൂടുതൽ ആളുകൾക്ക് ആശുപത്രിയിൽ പ്രവേശനം വേണ്ടി വന്നാൽ അത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്‌ഷയർ, ഹംബർ എന്നിവിടങ്ങളിൽ ആണ് ആംബർ കോൾഡ് വെതർ ഹെൽത്ത് അലർട്ട് നൽകിയിട്ടുള്ളത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ല ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 24 വയസ്സ് പ്രായമുണ്ടായിരുന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ചതാണെന്ന സംശയം പോലീസ് പുറത്തു വിട്ടിരുന്നു.


തന്റെ മകളുടെ ദാരുണ ദുരന്തത്തിൽ അവൾക്ക് നീതി കിട്ടണമെന്ന് ഹർഷിത ബ്രെല്ലൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഹർഷിത ബ്രെല്ലൻ്റെ സ്വദേശം ഡൽഹി ആണ് . ഹർഷിത ബ്രെല്ലൻ്റെ അമ്മ സുദേഷ് കുമാരി കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. വിവാഹത്തിനു ശേഷം യുകെയിലേക്ക് പോകുന്നതിൽ ഹർഷിത ബ്രെല്ല വളരെ സന്തോഷവതിയായിരുന്നു എന്നാണ് സഹോദരി സോണിയ ദബാസ് പറഞ്ഞു. യുവതിയുടെ ദാരുണ കൊലപാതകം യുകെയിലാകെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹർഷിത ബ്രെല്ല മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഗാർഹിക പീഡന സംരക്ഷണ ഉത്തരവിന് വിധേയയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.


പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്. കൊലപാതകം നടത്തിയ പങ്കജ് ലാംബനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കണമെന്നും ഹർഷിത ബ്രെല്ലൻ്റെ പിതാവ് സത്ബീർ ബ്രെല്ല പറഞ്ഞു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനീളമുള്ള ഗൈനക്കോളജി അപ്പോയിൻ്റ്മെന്റുകൾക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ഇരട്ടിയായി വർദ്ധിച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . 2020 മുതലുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് ഇത്രയും വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് ഏകദേശം മുക്കാൽ ദശലക്ഷം (755, 046) സ്ത്രീകൾ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടർമാരെ കാണാൻ കാത്തിരിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.


കോവിഡ് മഹാമാരിക്ക് മുമ്പ് ഈ വെയിറ്റിംഗ് ലിസ്റ്റ് 630, 000 മാത്രമായിരുന്നു. യുകെയിൽ ഉടനീളം ആരോഗ്യ മേഖലയിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും സ്ത്രീകളുടെ കാര്യത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ അതീവ ഗുരുതരമായി നിലനിൽക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിച്ചു. നിലവിലെ സാഹചര്യത്തിൽ സ്ത്രീകളിൽ പലരും കടുത്ത നിരാശയിലാണെന്നും ഒരു മാറ്റം അനിവാര്യമാണെന്നും റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ആർസിഒജി) പ്രസിഡൻ്റ് ഡോ. റാണി താക്കർ പറയുന്നു. സ്ത്രീകളെ മാത്രം ബാധിക്കുന്ന യുകെയിൽ ഉടനീളമുള്ള ഏറ്റവും മോശമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി ഗൈനക്കോളജി ആണെന്ന് അവർ അഭിപ്രായപ്പെട്ടു.

എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ 4700 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കാത്തിരിപ്പ് സമയം കൂടിയതിനോട് അനുബന്ധിച്ച് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ അനുഭവ കഥകൾ മാധ്യമങ്ങളിൽ നിരന്തരം വാർത്തയായി കൊണ്ടിരിക്കുകയാണ്. സമാന വിഷയത്തിൽ ദുരിതം പേറുന്ന നോർത്ത് വെയിൽസിലെ റെക്‌സാമിന് സമീപമുള്ള അന്ന കൂപ്പറിൻ്റെ ദയനീയ അനുഭവം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. വിവിധതരം അസുഖങ്ങളെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യുന്നത് ഉൾപ്പെടെ 17 ഓപ്പറേഷനുകൾ നേരിടേണ്ടി വന്ന അന്നയുടെ ജീവിതം എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം മൂലം ദുരിത പൂർണമാണ്. ഓപ്പറേഷനുകൾക്ക് ശേഷം വീണ്ടും പ്രശ്നങ്ങൾ നേരിട്ടതിനാൽ അവൾ വീണ്ടും എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റിലാണ്. തുടക്കത്തിലെ തൻ്റെ രോഗം തിരിച്ചറിയുന്നതിനും പരിചരണത്തിലുമുണ്ടായ കാലതാമസം ആണ് തന്നെ ഒരു തീരാ രോഗി ആക്കിയതെന്ന് 31 വയസ്സുകാരിയായ അന്ന കൂപ്പർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മലയാളി സമൂഹത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ വിധിയായിരുന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി പുറപ്പെടുവിച്ചത്. സ്വന്തം കാമുകിയുമായി പ്രണയത്തിലായ യുവാവിനെ സ്നാപ്പ് ചാറ്റിലൂടെ മെസ്സേജ് അയച്ചു വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവിന് ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞദിവസം കോടതി വിധിച്ചത്. പതിനാറുകാരനായ കെവിൻ ബിജിയാണ് കാമുകിയുടെ പേരിൽ അവളുടെ സുഹൃത്തിന് മെസ്സേജ് അയച്ചു ക്ഷണിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് ആൺകുട്ടികളും ഒരേ സിക്സ്ത് ഫോം കോളേജിലാണ് പഠിച്ചതെന്ന് കോടതി വാദം കേട്ടു. ഇരുവരും ഒരേ പെൺകുട്ടിയുമായി ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും ലൈംഗികബന്ധത്തിന് ക്ഷണിച്ചു കൊണ്ടുള്ള സ്‌നാപ്ചാറ്റ് സന്ദേശം ഇരയായ ആൺകുട്ടിക്ക് ലഭിക്കുമ്പോൾ അവൻ വീട്ടിലായിരുന്നു. ലിവർപൂളിലെ എയ്ഗ്ബർത്തിലെ ഹെയിൽഷാം റോഡിൽ നിന്ന് മാറിയുള്ള ഒരു സൈഡ് സ്ട്രീറ്റിലാണ് ഇരുവരും കണ്ടുമുട്ടാൻ തീരുമാനിച്ചത്. എന്നാൽ തന്റെ പദ്ധതി നടപ്പിലാക്കുവാൻ മുഖംമൂടി ധരിച്ചെത്തിയ ബിജി ഉടൻതന്നെ വെട്ടുകത്തിയെടുത്ത് ആൺകുട്ടിക്ക് മേൽ കുത്തുകയായിരുന്നു. അതെന്റെ പെണ്ണാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.

ഇരയായ ആൺകുട്ടി തന്റെ സൈക്കിൾ ഉപയോഗിച്ച് ചെറുത്തുനിൽക്കുവാൻ ശ്രമിച്ചെങ്കിലും കുത്തേറ്റു. നെഞ്ചിൽ രണ്ടു തവണ കുത്ത് കിട്ടി വീണെങ്കിലും എഴുന്നേറ്റത്തിന് ശേഷം തന്റെ സൈക്കിളിൽ ഇവിടെ നിന്ന് രക്ഷപ്പെടുവാൻ ഇരയായ ആൺകുട്ടിക്ക് സാധിച്ചു. ഐൻട്രീ ഹോസ്പിറ്റലിൽ എത്തിച്ചു ഇരയെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ നിലനിർത്തുവാൻ സാധിച്ചത്. ആയുധം ഹൃദയത്തിൻ്റെ മെംബറേനിൽ തുളച്ചുകയറിയതായി ഡോക്ടർമാർ കണ്ടെത്തി.


സാധാരണയായി ഇത്തരം പ്രായത്തിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ പേരുകൾ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാറില്ല. എന്നാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ജഡ്ജി തന്നെയാണ് പ്രതിയുടെ പേര് മാധ്യമങ്ങൾക്ക് മുൻപിൽ നൽകുവാൻ ഉത്തരവിട്ടത്. ആസൂത്രണം ചെയ്ത് ഇരയെ ബോധപൂർവ്വം കെണിയിൽ വീഴ്ത്തിയുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. ഭാഗ്യം കൊണ്ടും ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതു കൊണ്ടും മാത്രമാണ് ഇരയ്ക്ക് ജീവൻ തിരികെ ലഭിച്ചതെന്നും കോടതി കണ്ടെത്തി. 2022 ൽ പതിനാല് വയസ്സ് പ്രായമുള്ളപ്പോൾ മാത്രവും പ്രതി ഇത്തരത്തിൽ മറ്റൊരു ആക്രമണ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. അതിനാലാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. മലയാളി സമൂഹത്തെ ആകെ നാണക്കേടിലും ആശങ്കയിലും ആഴ്ത്തിയ ഒരു സംഭവമാണ് കടന്നുപോയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ മാതൃകയിലുള്ള ബസുകൾ ഇംഗ്ലണ്ടിൽ ഉടനീളം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഏകദേശം 1 ബില്യൺ പൗണ്ട് നൽകാനാണ് നിലവിൽ സർക്കാർ തലത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷം പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.


ലണ്ടൻ മാതൃകയിലുള്ള ബസ് സർവീസുകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടപ്പിലാക്കുന്നത് വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) വിലയിരുത്തുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ഓരോ പ്രദേശത്തിന്റെയും ജനസംഖ്യയുടെയും ദാരിദ്ര്യത്തിന്റെയും നിലവാരത്തെ അടിസ്ഥാനമാക്കി ഫണ്ട് അനുവദിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ലെസ്റ്റർ, ഐൽ ഓഫ് വൈറ്റ്, ടോർബേ, സൗത്ത്ഹെൻഡ്, കേംബ്രിഡ്ജ്ഷയർ, പീറ്റർബറോ എന്നിവയ്ക്ക് കൂടുതൽ തുക ലഭിക്കുമെന്ന് ഡിഎഫ്‌ടി അറിയിച്ചു . നഗരപ്രദേശങ്ങളിൽ, സൗത്ത് യോർക്ക്ഷെയറിനെയും ലിവർപൂൾ സിറ്റി റീജിയണിനെയും പ്രതിനിധീകരിക്കുന്ന കൗൺസിലുകൾക്കും കൂടിയ തോതിൽ തുക ലഭിക്കും.പ്രാദേശിക കൗൺസിലുകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ 712 മില്യൺ പൗണ്ടും ബസ് ഓപ്പറേറ്റർമാർക്ക് 243 മില്യൺ പൗണ്ടും ലഭിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഇംഗ്ലണ്ടിൽ ഏകദേശം 3.4 ദശലക്ഷം ആളുകളാണ് ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നത് . നിലവിലെ പദ്ധതി പൂർത്തിയാകുന്നതോടെ ബസ് സർവീസ് ഇംഗ്ലണ്ടിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പൊതു ഗതാഗത മാർഗമായി മാറും. പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിൽ ഉടനീളമുള്ള പ്രാദേശിക കൗൺസിലുകൾക്ക് ബസ് സർവീസുകളുടെ നിയന്ത്രണം കാര്യക്ഷമമായി നടത്തുന്നതിന് അധികാരം നൽകാൻ ലക്ഷ്യമിടുന്ന ബസ് ബിൽ നടപ്പിലാക്കുമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ് പറഞ്ഞു. പദ്ധതിക്കായി യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് ചാർജിൻ്റെ ഒരു വിഹിതം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം നിരക്കുകൾ വർദ്ധിപ്പിക്കാൻ ലേബർ പാർട്ടി എടുത്ത തീരുമാനത്തിനോട് കടുത്ത വിയോജിപ്പാണ് കൺസർവേറ്റീവ് ഷാഡോ ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗാരെത് ബേക്കൺ രേഖപ്പെടുത്തിയത്. ഗ്രാമീണ സമൂഹങ്ങളും തൊഴിലാളികളും പെൻഷൻകാരുമാണ് ഇത്തരം നടപടികളുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved