ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’ എന്ന നിർവചനത്തിന്റെ കീഴിൽ വരികയുള്ളൂവെന്ന യുകെ സുപ്രീം കോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. പ്രസ്തുത വിധി അനുസരിച്ച് എൻഎച്ച് എസ് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു .
നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ് , ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. എങ്കിലും മേൽപറഞ്ഞ സ്ഥലങ്ങളിൽ എങ്ങനെ പരിഷ്കരിച്ച പെരുമാറ്റ ചട്ടം നിലവിൽ വരും എന്നതിനെ കുറിച്ചുള്ള മാർഗനിർദേശം ഉടൻ നൽകുമെന്ന് ഹ്യൂമൻ റൈറ്റ് കമ്മീഷൻ പറഞ്ഞു.ആശുപത്രി വാർഡുകൾ, വസ്ത്രം മാറുന്ന മുറികൾ, ഗാർഹിക അഭയാർഥികൾ തുടങ്ങിയ ഇടങ്ങളിൽ വിധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തി “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് യുകെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രഖാപിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്‌പോർട്‌സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്‌ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി കൂടുതൽ രോഗികൾക്ക് പ്രാദേശിക തലത്തിൽ പരിചരണവും ഉപദേശവും നൽകാനുള്ള നടപടികൾ ആണ് കൈക്കൊള്ളുന്നത്. രോഗികൾക്ക് വിദഗ്ദോപദേശം വേഗത്തിൽ ലഭ്യമാകുന്നതിന് ജിപികൾക്ക് കൂടുതൽ സ്പെഷലിസ്റ്റ് പിന്തുണ നൽകിയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം, ആർത്തവവിരാമ ലക്ഷണങ്ങൾ, ചെവിയിലെ അണുബാധകൾ തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വിദഗ്ദ്ധോപദേശം വേഗത്തിൽ ലഭ്യമാക്കുന്നതിന് ജിപികൾ സ്പെഷ്യലിസ്റ്റുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. 80 മില്യൺ പൗണ്ട് ആണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. 2025 അവസാനത്തോടെ രണ്ട് ദശലക്ഷം ആളുകളെ അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയിൽ വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം ലഭിക്കാൻ സഹായിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതി സമയം ലാഭിക്കുമെന്നും അനാവശ്യ അപ്പോയിൻ്റ്‌മെൻ്റുകൾക്കായി നിരവധി ആളുകൾ ആശുപത്രിയിലേക്ക് പോകുന്നത് തടയുമെന്നും ആരോഗ്യമന്ത്രി കാരെൻ സ്മിത്ത് പറഞ്ഞു.
നിലവിൽ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജൂലൈ 4- ന് നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വെയിറ്റിംഗ് ടൈം കുറയ്ക്കുമെന്നത്. പുതിയ പദ്ധതി പ്രകാരം കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോൾ ആൻഡ് അഡ്വൈസ് എന്ന് വിളിക്കപ്പെടുന്ന ഈ സ്കീം, രോഗികളെ വെയിറ്റിംഗ് ലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിനുമുമ്പ് ജിപിമാരെയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. അതിനാൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് പരിശോധനകളും ചികിത്സകളും വാഗ്ദാനം ചെയ്യാൻ കഴിയും. എൻഎച്ച്എസ്സിനെ പുനർജീവിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നടപടിയാണ് ഇതെന്ന് ആരോഗ്യമന്ത്രി കരിൻ സ്മിത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ പുതിയ നിയന്ത്രണം നിലവിൽ വന്നു. ഇതിൻ പ്രകാരം ചീസ് ഉൾപ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാൻ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതിൽ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാൽ, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. മാംസം അല്ലെങ്കിൽ പാലുത്പന്നങ്ങൾ ഉൾപ്പെടുത്തിയ സാൻഡ് വിച്ചുകൾ പോലുള്ള ഭക്ഷ്യ വസ്തുക്കൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങൾ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവിൽ ഇറക്കമതി ചെയ്യുന്ന മേൽപറഞ്ഞ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2007 ലാണ് കുളമ്പുരോഗം യുകെയിൽ അവസാനമായി പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയിൽ എവിടെയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വർഷം ജനുവരിയിൽ ജർമ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സർക്കാർ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വളർത്തുമൃഗങ്ങളുടെ ആരോഗ്യവും, കർഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് സൗരയൂഥത്തിന് പുറത്ത് ജീവൻ നിലനിൽക്കാമെന്നതിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. 124 പ്രകാശവർഷം അകലെയുള്ള K2-18 b എന്ന ഗ്രഹത്തെ കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ ആണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. നിരീക്ഷണത്തിൽ K2-18 bയിൽ ഡൈമെഥൈൽ സൾഫൈഡ് (DMS), ഡൈമെഥൈൽ ഡൈസൾഫൈഡ് (DMDS) എന്നീ രണ്ട് പദാർത്ഥങ്ങളുടെ രാസ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. ഭൂമിയിൽ, ഈ രാസവസ്തുക്കൾ ജീവജാലങ്ങൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് ഇത് തെളിയിക്കുന്നില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ ഈ കണ്ടുപിടിത്തം പ്രധാന പങ്ക് വഹിക്കും.
ഭൂമിക്കപ്പുറത്തുള്ള ജീവൻ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലെ ഒരു വഴിത്തിരിവായി ഭാവിയിൽ ഈ കണ്ടെത്തലിനെ നമുക്ക് കാണാൻ കഴിയുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. നിക്കു മധുസൂദനൻ പറഞ്ഞു. എന്നാൽ കണ്ടെത്തലിൽ ഇപ്പോഴും കുറച്ച് അവ്യക്തകൾ നിലനിൽക്കുന്നുണ്ട്. K2-18 b യിൽ ജീവൻ നിലനിർത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. നിലവിൽ കണ്ടെത്തിയ രണ്ട് രാസവസ്തുക്കളും (DMS, DMDS), ഭൂമിയിലെ സമുദ്രജീവികളാണ് കൂടുതലും നിർമ്മിക്കുന്നത്. എന്നാൽ ഇവയെ മറ്റെവിടെയെങ്കിലും ജീവന്റെ കൃത്യമായ അടയാളങ്ങളായി കണക്കാക്കാമോ എന്ന് ഉറപ്പില്ല. ഭൂമിയുടെ ഒമ്പത് മടങ്ങ് ഭാരമുള്ള ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗ്രഹമാണ് K2-18 b. നേരത്തെ, 2019 ൽ, ഹബിൾ ദൂരദർശിനി ഗ്രഹത്തിൻെറ അന്തരീക്ഷത്തിൽ ജലബാഷ്പം കണ്ടെത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്‌തെങ്കിലും ഇത് പിന്നീട് മീഥേൻ ആണെന്ന് കണ്ടെത്തി.
കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സമൂഹം ഇപ്പോൾ വിശ്വാസിക്കുന്നത് K2-18 bൽ ആഴമേറിയ ഒരു സമുദ്രം ഉണ്ടായിരിക്കാമെന്നാണ്. K2-18 b പോലുള്ള ഗ്രഹങ്ങൾ നേരിട്ട് സന്ദർശിക്കാനോ ഫോട്ടോ എടുക്കാനോ കഴിയാത്തത്ര അകലെയാണ്. ഇത്തരം ഗ്രഹങ്ങളുടെ നക്ഷത്രപ്രകാശം വിശകലനം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഇവയെ പഠിക്കുന്നത്. ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, K2-18 b ഗ്രഹത്തിലെ DMS, DMDS എന്നിവയുടെ അളവ് (ഓവർലാപ്പിംഗ് സിഗ്നലുകൾ ഉള്ളവ) ഭൂമിയിൽ നമ്മൾ കണ്ടെത്തുന്നതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണെന്ന് വെളിപ്പെടുത്തി. അജ്ഞാത പ്രക്രിയകളാകാം ഇതിന് കാരണമെന്നു കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ജീവശാസ്ത്രം ഉൾപ്പെടുത്താതെ ഈ തന്മാത്രകളുടെ സാന്നിധ്യം വിശദീകരിക്കാൻ നിലവിൽ ഒരു മാർഗവുമില്ല. കേംബ്രിഡ്ജ് ടീം വിശ്വസിക്കുന്നതുപോലെ K2-18 b ജലസമുദ്ര ഗ്രഹമാകാം അല്ലെങ്കിൽ ഒരു വാതക ഗ്രഹമോ അല്ലെങ്കിൽ മാഗ്മ സമുദ്രങ്ങളുള്ള ഗ്രഹം ആകാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
“സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് വിധിച്ച് യുകെ സുപ്രീം കോടതി. 2010ലെ സമത്വ നിയമത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.
സ്ത്രീ” എന്നതിന്റെ നിർവചനത്തിൽ ജിആർസിയുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് സ്കോട്ടിഷ് സർക്കാർ ലൈംഗികാധിഷ്ഠിത അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്നും ഫോർ വുമൺ സ്കോട്ട്ലൻഡ് വാദിച്ചു. “ലൈംഗികത” എന്നത് മാറാൻ കഴിയാത്ത സ്വഭാവമായി മനസ്സിലാക്കണമെന്നും അവർ വാദിച്ചു. എന്നിരുന്നാലും, 2004 ലെ ലിംഗഭേദ തിരിച്ചറിയൽ നിയമം, തുല്യതാ നിയമം ഉൾപ്പെടെ, “എല്ലാ ആവശ്യങ്ങൾക്കും” ജിആർസി ഉള്ള വ്യക്തികളെ അവർ തിരിച്ചറിയപ്പെടുന്ന ലിംഗഭേദത്തിൽ നിയമപരമായി അംഗീകരിക്കാൻ അനുവദിക്കുന്നുവെന്ന് സ്കോട്ടിഷ് സർക്കാർ വാദിച്ചു.
സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്‌പോർട്‌സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്‌ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനി ഏറ്റെടുത്തതിനു പുറമേ ചൈനയുമായുള്ള വ്യാപാര നയതന്ത്ര ബന്ധത്തിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. അടച്ചു പൂട്ടലിന്റെ വക്കത്തെത്തിയ ബ്രിട്ടീഷ് സ്റ്റീൽ കമ്പനി പാർലമെന്റിന്റെ അടിയന്തിര യോഗം ചേർന്ന് നിയമം പാസാക്കിയാണ് സർക്കാർ ഏറ്റെടുത്തത്. യുകെയുടെ അടിസ്ഥാന വികസനത്തിൽ ചൈനയിൽ നിന്നുള്ള കമ്പനികളെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഒട്ടേറെ വിമർശനവും ഉയർന്നുവന്നിരുന്നു.
എന്നാൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ പൂർണ്ണമായും തള്ളിക്കളയാൻ യുകെ തയ്യാറല്ലെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ബന്ധം പുനരുജ്ജീവിപ്പിക്കാൻ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ബീജിംഗിലേക്ക് ചർച്ചകൾക്കായി പോകുമെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി ഇതിനോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി ഉയർന്ന തലത്തിലുള്ള ചർച്ചകൾക്കായി റെയ്നോൾഡ്സ് ഈ വർഷം അവസാനം ചൈനയിലേക്ക് പോകും. 2018 മുതലാണ് യുകെയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. ഹോങ്കോങ്ങില്‍ ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്മേൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടർന്നുള്ള പ്രക്ഷോഭണങ്ങളുമായിരുന്നു ഇതിന് പ്രധാനകാരണം. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചാൻസിലർ റേച്ചൽ റീവ്സ് ഈ വർഷം ജനുവരിയിൽ ചൈന സന്ദർശിച്ചിരുന്നു.
സ്റ്റീൽ വ്യവസായം പോലുള്ള അടിസ്ഥാന മേഖലകളിൽ ചൈനയുടെ നിക്ഷേപം അനുവദിക്കുന്നതിൽ കൺസർവേറ്റീവ് സർക്കാർ ശ്രദ്ധയോടെ പെരുമാറിയില്ലെന്ന അഭിപ്രായം കഴിഞ്ഞദിവസം ട്രേഡ് സെക്രട്ടറി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ബന്ധം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ചൈന സന്ദർശിക്കുന്നതായു ഉള്ള വാർത്ത രാഷ്ട്രീയ നിരീക്ഷകരിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം യുകെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ബീജിംഗുമായുള്ള സൗഹൃദം ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ ആണ് പറഞ്ഞത് . സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ ചൈനയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നേടാനുള്ള സർക്കാരിൻറെ സമീപനത്തിന് ശക്തമായ എതിർപ്പ് സമീപഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയാകുന്ന എല്ലാ ചൈനീസ് കമ്പനികളുടെയും സുരക്ഷാ അവലോകനം അടിയന്തിരമായി നടത്തണമെന്ന് ലേബർ പാർട്ടിയിലെ സഹപ്രവർത്തകയും ഇന്റർ-പാർലമെന്ററി അലയൻസ് ഓൺ ചൈനയുടെ (ഐപാക്) സഹ-അധ്യക്ഷയുമായ ഹെലീന കെന്നഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും താക്കോലുകൾ ആർക്കാണ് നൽകുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഇപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു . ചൈനയിൽ നിന്ന് വരുന്ന ഏതൊരു നിക്ഷേപത്തിലും നമ്മൾ കൂടുതൽ ശ്രദ്ധയോടെ നിയമം നടപ്പിലാക്കണം എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചൈന സെന്ററിലെ അസോസിയേറ്റായ ജോർജ്ജ് മാഗ്നസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള കണക്കുകൾ പുറത്തുവന്നു. യുകെയിൽ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 78,000 പേരുടെ കുറവ് രേഖപ്പെടുത്തിയതാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനശ്ചിതത്വവും ചാൻസിലർ റേച്ചൽ റീവ്സ് ബഡ്ജറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം യുകെയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും കൂടിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങളാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ വെറും 8000 പേർക്കായിരുന്നു തൊഴിൽ നഷ്ടം സംഭവിച്ചത്. എന്നാൽ മാർച്ചിൽ അത് 78,000 ആയി ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നു. കമ്പനി ശമ്പള പട്ടികയിൽ കുറവുണ്ടായിട്ടും ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിലെയും ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയി തുടരുന്നതായാണ് ഒ എൻ എസ് കണക്കുകൾ കാണിക്കുന്നത് .
പുറത്തുവരുന്ന കണക്കുകൾ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് ശുഭസൂചകമല്ല. എൻഎച്ച്എസ്സിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്ന മലയാളികൾക്ക് ഒഴിച്ചുള്ളവർക്കാണ് നിലവിലെ സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഒക്ടോബർ ബജറ്റിൽ ചാൻസലർ പ്രഖ്യാപിച്ച നികുതി വർദ്ധനവ് ജോലികൾ വെട്ടിക്കുറയ്ക്കാനും ശമ്പള വർദ്ധനവ് തടഞ്ഞുവയ്ക്കാനും തങ്ങളെ നിർബന്ധിതരാക്കുമെന്ന് കമ്പനികളുടെ ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ രീതിയിൽ കമ്പനികൾ തൊഴിൽ വെട്ടി കുറയ്ക്കുമെന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ സർവേകളിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയാണ് കൂനിന്മേൽ കുരു പോലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫ് നയം വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ തട്ടിപ്പുകൾക്കായി ലാബ്ഹോസ്റ്റ് എന്ന വെബ്‌സൈറ്റ് നടത്തിയതിന് ഹഡേഴ്‌സ്‌ഫീൽഡിൽ നിന്നുള്ള 24 വയസ്സുകാരനായ സാക്ക് കോയ്‌നെ എട്ടര വർഷം തടവിന് വിധിച്ചു. ഫിഷിംഗിനുള്ള ഒരു “വൺ-സ്റ്റോപ്പ് ഷോപ്പ്” എന്ന നിലയിലായിരുന്നു വെബ്സൈറ്റ് പ്രവർത്തിച്ച് വന്നത്. ഇത് വഴി സാക്ക് കോയ്‌നെ, യഥാർത്ഥ പേയ്‌മെന്റ് സൈറ്റുകൾ അല്ലെങ്കിൽ ഷോപ്പിംഗ് സൈറ്റുകളെ പോലെ തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കാൻ സ്കാമർമാരെ സഹായിച്ചു. 2,000-ത്തിലധികം ആളുകൾ ഈ പ്ലാറ്റ്‌ഫോമിൽ സബ്‌സ്‌ക്രൈബു ചെയ്യുകയും തങ്ങളുടെ ഇരകൾക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തു.
ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തിൽ വ്യാജ സന്ദേശത്തിൻെറ ചതി കുഴിയിൽ വീണത്. യുകെയിലെ 70,000 പേർ ഇതിന് ഇരകളായി. ഇത്തരം തട്ടിപ്പിൽ 100 മില്യൺ പൗണ്ടിലധികം നഷ്ടമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യങ്ങൾ സാക്ക് കോയ്‌ൻ സമ്മതിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കുകയായിരുന്നു. മെട്രോപൊളിറ്റൻ പോലീസും അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളും നടത്തിയ അന്വേഷണത്തിനൊടുവിൽ സാക്ക് കോയ്‌നെയുടെ വെബ്സൈറ്റ് 2024 ഏപ്രിലിൽ അടച്ചുപൂട്ടി. 2021 ഓഗസ്റ്റ് മുതൽ 2023 ഒക്ടോബർ വരെ പ്രവർത്തിച്ചിരുന്ന ഈ സൈറ്റ് തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്‌തിരുന്നു.
ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഓരോ മാസവും അടയ്ക്കുന്നത് വഴി, സ്‌കാമർമാർക്ക് വിശ്വസനീയമായ ബാങ്കിംഗ്, സർക്കാർ, വാണിജ്യ വെബ്‌സൈറ്റുകളുടെ വ്യാജ പതിപ്പുകളിലേയ്ക്ക് ആക്‌സസ് ലഭിക്കും. ഇതുവഴി ഇവർക്ക് ആളുകളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ലഭിക്കും. സാങ്കേതിക വൈദഗ്ധ്യം കുറവുള്ള തട്ടിപ്പുകാർക്ക് പോലും ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്താം. ബാങ്ക് കാർഡ് നമ്പറുകൾ, പിൻ കോഡുകൾ തുടങ്ങിയ വിശദാംശങ്ങൾ മോഷ്ടിക്കാനും ഈ സൈറ്റ് തട്ടിപ്പുകാരെ സഹായിച്ചു. ഓതറൈസ്‌ഡ് പുഷ് പേയ്‌മെന്റ് (APP) തട്ടിപ്പ് വഴി 91 രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്. യുകെയിൽ മാത്രം ഇരകൾക്ക് 32 മില്യൺ പൗണ്ട് നഷ്ടപ്പെട്ടു. അതേസമയം ആഗോളതലത്തിൽ ഏകദേശം 100 മില്യൺ പൗണ്ട് നഷ്ടമായി. തട്ടിപ്പുകാരുടെ കൈയിൽ നിന്നും ലാബ് ഹോസ്റ്റിന് 1 മില്യൺ പൗണ്ട് ലാഭം ആണ് ഉണ്ടായത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ യുകെയിലെ 25,000 ഇരകളെ പോലീസ് തിരിച്ചറിയുകയും വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളിൽ ഹാജരായതിന് അമ്മയെ കോടതിയിൽ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഒരു സ്ത്രീക്കാണ് കോടതിയിൽ ഹാജരായി പിഴ അടയ്ക്കേണ്ടി വന്നത്. തൻറെ മകളുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് സ്കൂളിൽ ഹാജരാകാതിരുന്നത് എന്ന് കോടതിയിൽ വാദിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.
നിയമപരമായ കാരണങ്ങളാൽ പിഴ ചുമത്തപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ട്രാവൽ ഏജൻസിയിലെ പ്രശ്നങ്ങൾ മൂലമാണ് കുടുംബത്തിൻറെ അവധിക്കാല യാത്ര വൈകിയതെന്ന് കുട്ടിയുടെ അമ്മ നോർത്ത് സ്റ്റാഫോർഡ്ഷയർ ജസ്റ്റിസ് സെന്ററിനോട് പറഞ്ഞു. ഇതിൻറെ ഫലമായി 2024 ജൂണിൽ ഇവരുടെ മകൾക്ക് രണ്ട് ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.
കുട്ടിയുടെ അമ്മയ്ക്ക് 60 പൗണ്ട് പിഴയാണ് ചുമത്തിയത് . തന്റെ കുട്ടി സ്ഥിരമായി സ്കൂളിൽ പോകുന്ന ആളാണെന്നും തികച്ചും അവിചാരിതമായി ആണ് സ്കൂളിൽ ഹാജരാകാതിരുന്നതെന്നും കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ജൂൺ 5 ന് കുടുംബവുമായി ബന്ധപ്പെടാൻ സ്കൂൾ അധികൃതർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും വിളിച്ചപ്പോൾ ഒരു അന്താരാഷ്ട്ര ഡയൽ ടോൺ കേൾക്കാൻ തുടങ്ങിയെന്നും കോടതി കേട്ടു.
കുടുംബം വിദേശത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അമ്മ ഒടുവിൽ സ്കൂളിനെ അറിയിച്ചു. പിഴയ്ക്ക് പുറമേ, അമ്മ 264 പൗണ്ട് സർചാർജും 93 പൗണ്ട് തദ്ദേശ സ്വയംഭരണ ചെലവുകളും നൽകണം.
ഓരോ വർഷവും അനധികൃതമായി സ്കൂളുകളിൽ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളിൽ നിന്നു മുങ്ങുന്ന വിദ്യാർത്ഥികൾ പല ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയിൽ പെടുന്ന ദുരിത സംഭവവും കുറവല്ല. സ്കൂളുകൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികൾ ഉണ്ടെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി എൻ്റെ ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജൻസികളുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയിൽ നിലവിലുണ്ട്. സെപ്റ്റംബറിൽ, ഇംഗ്ലണ്ടിലെ സ്കൂൾ ഹാജർ പിഴകൾ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി ഉയർന്നു. മൂന്ന് വർഷത്തിനുള്ളിൽ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോൾ 160 പൗണ്ടാണ് പിഴ. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഹാജർ മെച്ചപ്പെടുത്തുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആഹ്വാനം ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുകെയിലെ അടിസ്ഥാന സൗകര്യങ്ങളിലെ ചൈനീസ് നിക്ഷേപം പുനഃപരിശോധിക്കണമെന്ന് മുതിർന്ന ലേബർ പാർട്ടി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ബീജിംഗുമായുള്ള സൗഹൃദം ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പിൽ മുതിർന്ന നേതാക്കൾ പറഞ്ഞു.
ചൈനീസ് ഉടമകളായ ജിൻഗ്യേയിൽ നിന്ന് ബ്രിട്ടീഷ് സ്റ്റീലിന്റെ നിയന്ത്രണം പാർലമെന്റിന്റെ അടിയന്തിര യോഗത്തിൽ നിയമം പാസാക്കി സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് കമ്പനിക്കെതിരെ അഭിപ്രായപ്രകടനവുമായി മുതിർന്ന നേതാക്കൾ രംഗത്ത് വന്നത്. ചൈനയും യുകെയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് ബ്രിട്ടീഷ് സ്റ്റീൽ ഏറ്റെടുക്കുന്ന നടപടി ഒരു കല്ലുകടിയായി വളരെ നാൾ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ തകർച്ച ഒറ്റപ്പെട്ട സംഭവമാണെന്ന് ഡൗണിംഗ് സ്ട്രീറ്റും ട്രഷറിയും പറഞ്ഞെങ്കിലും വിരുദ്ധമായ അഭിപ്രായങ്ങൾ സർക്കാർ തലത്തിൽ തന്നെ ഉയർന്നുവന്നു എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിലെ പ്രശ്നങ്ങൾ മന:പൂർവ്വമായ ചൈനീസ് അട്ടിമറിയാണെന്നത് തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് അഭിപ്രായപ്പെട്ടത്.
സ്വന്തം പാർട്ടിയിൽ നിന്ന് ഉൾപ്പെടെ ചൈനയിൽ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നേടാനുള്ള സർക്കാരിൻറെ സമീപനത്തിന് ശക്തമായ എതിർപ്പ് സമീപഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയാകേണ്ട എല്ലാ ചൈനീസ് കമ്പനികളുടെയും സുരക്ഷാ അവലോകനം അടിയന്തിരമായി നടത്തണമെന്ന് ലേബർ പാർട്ടിയിലെ സഹപ്രവർത്തകയും ഇന്റർ-പാർലമെന്ററി അലയൻസ് ഓൺ ചൈനയുടെ (ഐപാക്) സഹ-അധ്യക്ഷയുമായ ഹെലീന കെന്നഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും താക്കോലുകൾ ആർക്കാണ് നൽകുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഇപ്പോൾ അതീവ ജാഗ്രത പാലിക്കണം എന്ന് അവർ അഭിപ്രായപ്പെട്ടു . ചൈനയിൽ നിന്ന് വരുന്ന ഏതൊരു നിക്ഷേപത്തിലും നമ്മൾ കൂടുതൽ ശ്രദ്ധയോടെ നിയമം നടപ്പിലാക്കണം എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചൈന സെന്ററിലെ അസോസിയേറ്റായ ജോർജ്ജ് മാഗ്നസ് പറഞ്ഞു.