ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ റസ്റ്റോറൻറ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1926 ഏപ്രിൽ മാസത്തിൽ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തിൻ്റെ അന്ന് തുടങ്ങിയ മിഷേലിൻ സ്റ്റാർ വീരസ്വാമി റസ്റ്റോറൻ്റ് ആണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. തുറന്നു പ്രവർത്തിച്ചപ്പോൾ മുതൽ ഇന്ത്യൻ വിഭവങ്ങളുടെ തനിമ ഇഷ്ടപ്പെടുന്നവരുടെ സങ്കേതമായിരുന്നു ഈ റസ്റ്റോറൻറ്. മാർലോൺ ബ്രാൻഡോ മുതൽ പരേതയായ രാജ്ഞി വരെ പതിറ്റാണ്ടുകളായി നിരവധി തവണ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
ഒരു വർഷം കൂടി കഴിഞ്ഞാൽ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് വീരസ്വാമി റസ്റ്റോറൻറ്. ആ സമയത്താണ് ഭക്ഷണ പ്രേമികളെ നിരാശരാക്കി കൊണ്ട് വാർത്ത പുറത്തു വന്നിരിക്കുന്നത്. നിലവിലെ പ്രോപ്പർട്ടി ഡെവലപ്പറുമായുള്ള തർക്കമാണ് അടച്ചു പൂട്ടലിലേയ്ക്ക് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിക്കാഡിലി സർക്കസിനടുത്തുള്ള മിഷേലിൻ സ്റ്റാർ വീരസ്വാമി റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്ന ലിസ്റ്റുചെയ്ത കെട്ടിടമായ വിക്ടറി ഹൗസിന്റെ ഉടമസ്ഥതയിലുള്ള ക്രൗൺ എസ്റ്റേറ്റ് ഓഫീസുകൾ നവീകരിക്കാനുള്ള പദ്ധതികളുടെ പശ്ചാത്തലത്തിൽ പാട്ട കാലാവധി നീട്ടുന്നത് തുടരാൻ കഴിയില്ലെന്ന് അറിയിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം .
വീരസ്വാമിയുടെ സഹ ഉടമയായ രഞ്ജിത് മത്രാണി ഇപ്പോൾ പാട്ട കാലാവധി നീട്ടാൻ ശ്രമിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയാണ്. ഈ റസ്റ്റോറന്റിനെ സ്നേഹിക്കുന്നവർക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. റെസ്റ്റോറൻറ് അടച്ചു പൂട്ടുന്ന സാഹചര്യം ഉടലെടുത്തതിൽ ഭക്ഷണപ്രേമികൾ കടുത്ത നിരാശയിലാണ്. തിങ്കളാഴ്ച ഉച്ച ഭക്ഷണ സമയത്ത് റസ്റ്റോറൻ്റിനെ കുറിച്ചും ഇവിടെ നിന്ന് നൽകുന്ന വിഭവങ്ങളെ കുറിച്ചും ഭക്ഷണം കഴിക്കാനെത്തിയവർ കവിത കുറിച്ചിരുന്നു. അത്രമാത്രം ഗൃഹാതുരത്വത്തോടെയാണ് ഭക്ഷണപ്രേമികൾ ഈ ഇന്ത്യൻ റസ്റ്റോറന്റിനെ സമീപിക്കുന്നത്. ആധുനിക ബ്രിട്ടീഷ്- ഇന്ത്യൻ പാചകരീതിയുമായി പൊരുത്തപ്പെടാൻ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഒട്ടേറെ സെലിബ്രിറ്റികളാണ് സ്ഥിരമായി ഇവിടെ എത്തി കൊണ്ടിരിക്കുന്നത്.
1926-ൽ ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ചെറുമകനും ഉത്തരേന്ത്യൻ മുഗൾ രാജകുമാരിയുമായ എഡ്വേർഡ് പാമർ സ്ഥാപിച്ച ഈ റെസ്റ്റോറന്റ് കാലഘട്ടത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ലണ്ടനിലെ ജനങ്ങളെ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത് . 1934-ൽ ഇത് ഒരു എംപിയായ സർ വില്യം സ്റ്റ്യൂവാർഡിന് വിൽക്കുകയായിരുന്നു. അങ്ങനെ പലതവണ കൈമറിഞ്ഞാണ് നിലവിലെ ഉടമസ്ഥരുടെ പക്കൽ റെസ്റ്റോറന്റ് എത്തിയത്. 2008-ൽ, ബക്കിംഗ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി നടത്തിയ ഒരു ചടങ്ങിനായി റെസ്റ്റോറന്റ് ഭക്ഷണം നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിറ്റി കൗൺസിലിന്റെ ഏറ്റവും പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിന് പിന്നാലെ സമരം തുടരാനൊരുങ്ങി ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ. ഒരു മാസമായി സിറ്റിയിൽ തുടരുന്ന പണിമുടക്കിന് പിന്നാലെ തെരുവുകളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു. സിറ്റി കൗൺസിലിൻെറ പുതിയ വാഗ്‌ദാനം പര്യാപ്തമല്ലെന്നും 200 ഡ്രൈവർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും യുണൈറ്റ് യൂണിയൻ പറഞ്ഞു. അതേസമയം, പുതിയ വാഗ്‌ദാനം ന്യായമാണെന്ന് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ അവകാശപ്പെട്ടു.
യുണൈറ്റ് യൂണിയനിലെ 97% അംഗങ്ങളും കരാറിനെ എതിർത്താണ് വോട്ട് ചെയ്‌തത്. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) തസ്തികകൾ നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഈ തസ്തിക ഒഴിവാക്കാൻ ആവില്ലെന്ന് യൂണിയൻ പ്രതികരിക്കുകയായിരുന്നു. ഇത് നടപ്പിലാക്കിയാൽ 170 തൊഴിലാളികൾക്ക് പ്രതിവർഷം £8,000 വരെ നഷ്ടമാകാം, മറ്റു പലർക്കും ഭാവിയിലെ ശമ്പള വർദ്ധനവ് നഷ്ടപ്പെടാം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂണിയൻ ഇത് നിരസിച്ചത്.
സമാനമായ തസ്തികകൾ, ഡ്രൈവർ പരിശീലനം തുടങ്ങിയ ന്യായമായ ബദലുകൾ വാഗ്ദാനം ചെയ്തതായി കൗൺസിൽ പറഞ്ഞു. അതേസമയം മോശം കൗൺസിൽ തീരുമാനങ്ങളുടെ വില തൊഴിലാളികൾ വഹിക്കേണ്ടതില്ലെന്ന് യുണൈറ്റ് വാദിച്ചു. പണിമുടക്ക് തുടരുമെന്നും യൂണിയൻ അറിയിച്ചു. ബർമിംഗ്ഹാമിൽ നിലവിലുള്ള മാലിന്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈനിക പ്ലാനർമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ സൈനികർ മാലിന്യം ശേഖരിക്കുമെന്നല്ല ഇതർത്ഥമാക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ വ്യക്തമാക്കി. സംഭവത്തിൽ സമീപത്തുള്ള മറ്റ് കൗൺസിലുകളും ഇടപെട്ടിട്ടുണ്ട്. നിലവിൽ മാലിന്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ടെന്നും പൂർണ്ണമായ ശുചീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും റെയ്‌നർ പറഞ്ഞു. സിറ്റിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത് പൊതുജനാരോഗ്യത്തിന് മേലുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയിൽ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുൻ സിറ്റി മിനിസ്റ്റർ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉൾപ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേർക്ക് വാറണ്ട് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മിൽ ഔപചാരികമായി കുറ്റാരോപിതർ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല. എന്നാൽ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ധാക്കയിൽ അവർക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളിൽ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്.
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുകെയിലെ ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും എംപിയായ തുലിപ് സിദ്ദിഖിന്റെ അമ്മായിയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അവരുടെ ബന്ധുക്കളിലേയ്ക്കും നീങ്ങുന്നതിന്റെ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളെ ലേബർ പാർട്ടി തള്ളി കളഞ്ഞു. തുലിപ് സിദ്ദിഖ് ഏതെങ്കിലും രീതിയിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് സർക്കാർ നിലപാട്.
ഹസീനയുടെ നേരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ തനിക്കെതിരെ തിരിയുന്നത് സർക്കാരിനെ ബാധിക്കാതിരിക്കാനായി തുലിപ് സിദ്ദിഖ് ജനുവരിയിൽ ട്രഷറിയുടെ സാമ്പത്തിക സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. എന്നാൽ തുലിപ് സിദ്ദിഖിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് കളങ്കം നൽകുന്നതാണെന്നും അവർ ഉടനെ തന്നെ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കൺസർവേറ്റീവ് പാർട്ടി വക്താവ് പറഞ്ഞു. അമ്മ ഷെയ്ഖ് രഹന, സഹോദരൻ റദ്‌വാൻ, ഇളയ സഹോദരി അസ്മിന എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കായി പ്രത്യേക എൻക്ലേവിൽ മൂന്ന് പ്ലോട്ട് ഭൂമി അനുവദിക്കാൻ സിദ്ദിഖ് അമ്മായിയെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുലിപ് സിദ്ദിഖിന്റെ കുടുംബാംഗങ്ങൾ എല്ലാം തന്നെ നിലവിൽ ബ്രിട്ടനിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വാരാന്ത്യം യുകെയിൽ യാത്ര ചെയ്യുന്നവർക്ക് അത്ര സുഖകരമായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴം, ദുഃഖവെള്ളി, ശനി ദിവസങ്ങളിൽ ഒട്ടേറെ പേർ യാത്രയ്ക്കായി റോഡിൽ ഇറങ്ങുന്നത് മൂലം കടുത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പെസഹാ വ്യാഴാഴ്ചയ്ക്കും ഈസ്റ്ററിനു പിറ്റേന്നുള്ള തിങ്കളാഴ്ചയ്ക്കും ഇടയിൽ 19 മില്യണിലധികം വിനോദയാത്രകൾ ആണ് ഇംഗ്ലണ്ടിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
ദുഃഖ വെള്ളിയാഴ്ച രാവിലെ 11നും ഉച്ചയ്ക്ക് 1 നും ഇടയിൽ കടുത്ത തിരക്കായിരിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ ദിവസങ്ങളിൽ കടുത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണമെന്ന് ആർഎസിയുടെ വക്താവ് ആലീസ് സിംപ്‌സൺ പറഞ്ഞു. ബാങ്ക് അവധി കാലത്തിനു പുറമേ സ്കൂളുകളിൽ ക്ലാസ്സുകൾ ഇല്ലാത്തതും ആണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിച്ചത്. അവധിക്കാലത്തിന് പുറമേ ആളുകൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ ഈ അവധി കാലം വിനിയോഗിക്കുന്നത് റോഡുകളിൽ ബ്ലോക്കുകൾക്ക് കാരണമാകുമെന്ന് ആലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ മെലനോമ രോഗികൾക്ക് പുതിയ ക്യാൻസർ വാക്സിൻ വികസിപ്പിച്ച് എൻഎച്ച്എസ്. അഡ്വാന്സ്ഡ് സ്കിൻ കാൻസറായ മെലനോമ രോഗികൾക്കാണ് എൻഎച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ ക്യാൻസർ വാക്സിൻ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിൻ, രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വാക്സിൻ ലോഞ്ച് പാഡിന്റെ (സിവിഎൽപി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടൽ ക്യാൻസർ വാക്സിനിനായുള്ള പരീക്ഷണങ്ങളിൽ ചേരാൻ നിരവധി രോഗികളെ സിവിഎൽപി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികൾക്ക് വ്യക്തിഗത ക്യാൻസർ ചികിത്സകൾ നൽകുക എന്നതാണ് പരീക്ഷണത്തിൻെറ ലക്ഷ്യം.
ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികൾ ക്യാൻസർ വാക്സിൻ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി ലൈഫ് സയൻസസ് കമ്പനിയായ സ്കാൻസെലിൻെറ പങ്കാളിത്തത്തോടെയാണ് എൻഎച്ച്എസ് പരീക്ഷണം നടത്തുന്നത്. ഇതിനോടകം തന്നെ ഏഴ് ആശുപത്രികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ അടുത്ത മാസം ആദ്യ രോഗികളെ റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറാണ് മെലനോമ. അതായത്, പുതിയതായി രേഖപ്പെടുത്തുന്ന എല്ലാ പുതിയ ക്യാൻസർ കേസുകളിലും ഏകദേശം 4% ഇതാണ്. ത്വക്ക് കാൻസറിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ക്യാൻസർ വാക്സിനുകൾക്ക് ക്യാൻസർ പരിചരണത്തിൽ വലിയ രീതിയിലുള്ള മാറ്റം വരുത്താൻ കഴിയുമെന്നും എൻഎച്ച്എസ് ദേശീയ ക്യാൻസർ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു. പുതിയ പരീക്ഷണം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രീക്ഷണങ്ങളിലേക്ക് കഴിയുന്നത്ര യോഗ്യരായ രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് എൻഎച്ച്എസ് വിവിധ വ്യവസായ പങ്കാളികളുമായി പ്രവർത്തിച്ച് വരികയാണ്.
പുതിയ ക്യാൻസർ വാക്സിൻ പോലുള്ള നൂതനാശയങ്ങൾ ജീവൻ രക്ഷിക്കുന്നവയാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നേട്ടങ്ങൾ യുകെയെ വൈദ്യശാസ്ത്ര ഗവേഷണത്തിന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗി പരിചരണം മെച്ചപ്പെടുത്താനും, രാജ്യത്തുടനീളം വളർച്ച ത്വരിതപ്പെടുത്താനും പുതിയ പരീക്ഷണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏറ്റവും കൂടിയ നിലയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നിലവിൽ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ശനിയാഴ്ച മാത്രം 11 ചെറു ബോട്ടുകളിലായി 656 പേരാണ് എത്തിയത്. ഇതോടെ 2025 ൽ അനധികൃതമായി യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8064 ആയി. ഹോം ഓഫീസ് പുറത്തു വിട്ട കണക്കാണിത്. ഒരു പക്ഷേ അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഇതിലും കൂടുതലാകുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവർഷം ഇതേസമയം അതായത് ഏപ്രിൽ പകുതിയോടെ ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 7567 ആയിരുന്നു. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യുകെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
2023 ലെ ഇതേ കാലയളവിൽ 5946 പേരും 2022 ൽ ഇത് 6691 ആയിരുന്നു. അതായത് 2025 ലെ കണക്കുകൾ പ്രകാരം ഇതുവരെ ഈ കാലയളവിൽ അനധികൃത കുടിയേറ്റം നടത്തിയവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതു മാത്രമല്ല ശനിയാഴ്ച യുകെയിൽ അനധികൃതമായി 656 പേർ എത്തിയെന്നത് സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തിയ കുടിയേറ്റത്തിൽ ഏറ്റവും കൂടുതലാണ്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ചില കുടിയേറ്റക്കാർ സഹായം തേടിയതിനാൽ ശനിയാഴ്ച വിവിധ ബോട്ടുകളിൽ നിന്ന് 50 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് യാർഡ് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ പോർട്ടിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്ന ജൂലി ജോൺ നിര്യാതയായി. 48 വയസു മാത്രം പ്രായമുള്ള ജൂലി കുറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടിൽ കുടുംബാംഗമാണ്.
സന്തോഷ് കുമാർ ആണ് ജൂലിയുടെ ഭർത്താവ്. യുകെയിൽ ഫൈനൽ ഇയർ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആർവിൻ എം സന്തോഷും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിൻ എം സന്തോഷുമാണ് മക്കൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ജൂലി ന്യൂ പോർട്ടിൽ നിന്ന് സ്വദേശമായ കോട്ടയം കൊണ്ടൂറിൽ മാതാപിതാക്കൾക്ക് അടുത്ത് എത്തിയത്. ജൂലി ഒരു വർഷമായി രോഗത്തിന് ചികിത്സയിലായിരുന്നു.വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.
ഏതാനും നാളുകൾ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ന്യൂപോർട്ടിലെ പ്രാദേശിക മലയാളി സമൂഹത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജൂലിയുടെ അകാലത്തിൽ ഉള്ള വിടവാങ്ങൽ കടുത്ത വേദനയാണ് ന്യൂ പോർട്ടിലെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചാരിറ്റി ടൂറിനിടെ വിന്റേജ് റൂട്ട്മാസ്റ്റർ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടതിനെ തുടർന്ന് റെയിൽ മന്ത്രി ലോർഡ് പീറ്റർ ഹെൻഡി പരസ്യ ക്ഷമാപണം നടത്തി. മന്ത്രി വാഹനമോടിക്കുന്ന സമയം ടെക്സ്റ്റ് ചെയ്തത് ഒരു യാത്രക്കാരൻ മാർച്ച് 31 ന് മെട്രോപൊളിറ്റൻ പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് റെയിൽവേ ഫാമിലി ചാരിറ്റിയെ പിന്തുണച്ച പരിപാടിക്കിടെ ലോർഡ് പീറ്റർ ഹെൻഡി ഒരു സുഹൃത്തിന് പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധനയെ കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മന്ത്രി പോലീസിൽ റിപ്പോർട്ട് ചെയ്യുകയും തന്റെ വക്താവ് വഴി പൂർണ്ണ ക്ഷമാപണം നടത്തുകയും ചെയ്തു.
മതിയായ തെളിവുകളുടെ അഭാവം മൂലം മെട്രോപൊളിറ്റൻ പോലീസ് ആദ്യം ലോർഡ് ഹെൻഡിക്കെതിരായ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, വാഹനമോടിക്കുമ്പോൾ താൻ ഫോൺ ഉപയോഗിച്ചുവെന്ന് ഹെൻഡി സമ്മതിച്ചതിനെത്തുടർന്ന് കേസ് വീണ്ടും തുറക്കുകയായിരുന്നു. നിലവിലെ നിയമം അനുസരിച്ച് ലോർഡ് പീറ്ററിന് ഡ്രൈവിംഗ് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകളും പിഴയും ലഭിക്കാനാണ് സാധ്യത.
അതേസമയം റെയിൽവേ ഫാമിലി ഫണ്ട്‌റൈസറിന്റെ സംഘാടകർ തങ്ങൾക്ക് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞു. ഏപ്രിൽ 2 ന് യാത്രക്കാരിൽ ഒരാളിൽ നിന്ന് പോലീസ് റിപ്പോർട്ടിനെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടിയന്തിരമായി ചേർന്ന പാർലമെൻറ് യോഗത്തിൽ നിയമം പാസാക്കി ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി. 2,700 പേർ ജോലി ചെയ്യുന്ന സ്കന്തോർപ്പ് പ്ലാന്റ് ദേശസാൽക്കരിക്കുക എന്നതാണ് സർക്കാരിന്റെ അടുത്ത നടപടിയെന്ന് ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് എംപിമാരോട് പറഞ്ഞു. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് .
കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.
ബ്രിട്ടീഷ് സ്റ്റീൽ കമ്പനി നേരിട്ട അടിയന്തിര പ്രതിസന്ധി പരിഹരിക്കുന്നതിന് ഈസ്റ്റർ അവധി ദിവസങ്ങൾ ആയിട്ടും മന്ത്രിമാരെയും എംപിമാരെയും അടിയന്തിരമായി വിളിച്ചു വരുത്തുകയായിരുന്നു. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് നേരെത്തെ പറഞ്ഞിരുന്നു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിനായി അടിയന്തിരമായി ഇടപെട്ടതെന്നാണ് നടപടി വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞത് . കമ്പനി ഏറ്റെടുക്കാനുള്ള നിയമനിർമ്മാണത്തെ പ്രതിപക്ഷ പാർട്ടികൾ എതിർത്തില്ല. എന്നിരുന്നാലും ഈ നടപടി കുറെ കൂടി നേരത്തെ ആവണമായിരുന്നു എന്ന് കൺസർവേറ്റീവ് പാർട്ടി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ് ഹാമിലെ വർക്ക് സോപ്പിൽ ഒരു വീട് സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് നിരവധി ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വർക്ക്‌സോപ്പിലെ ജോൺ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്തേയ്ക്ക് അടിയന്തിര സേവനങ്ങളെ വിളിച്ചു വരുത്തിയിരുന്നു.
സംഭവത്തെ തുടർന്ന് തെരുവിലെ നിരവധി കെട്ടിടങ്ങളിൽ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ സർവീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തുണ്ട്. ആർക്കും പരിക്കുകൾ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. രാത്രി മുഴുവൻ അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് തുടരുകയായിരുന്നു. സ്ഫോടനത്തിന് കാരണമായ സംഭവത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് ചീഫ് ഇൻസ്പെക്ടർ നീൽ ഹംഫ്രിസ് പറഞ്ഞു. ഇവിടെ നിന്ന് ഒഴിപ്പിച്ച താമസക്കാർക്കായി ക്രൗൺ പ്ലേസ് കമ്മ്യൂണിറ്റി സെന്റർ തുറന്നു കൊടുത്തിട്ടുണ്ട്.