Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പോലീസ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. 48 മണിക്കൂറിനുള്ളിൽ നായ്ക്കൾ ആക്രമിച്ച 13 സംഭവങ്ങൾ ആണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരെങ്കിലും നായ്ക്കളുടെ ആക്രമണത്തിൽ മരിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ ക്രമീകരണം ചെയ്യണമെന്ന് നായ്ക്കളുടെ ഉടമകൾക്ക് പോലീസ് കർശനമായ നിർദ്ദേശം നൽകി.

കഴിഞ്ഞദിവസം ഷെഫീൽഡിൽ നായയുടെ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് ഗുരുതരമായി മുഖത്തും കഴുത്തിലും തലയിലും മുറിവേറ്റിരുന്നു. ഇതുകൂടാതെ 12 ഓളം വ്യത്യസ്ത സംഭവങ്ങളാണ് സൗത്ത് യോർക്ക് ഷെയർ ഭാഗത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൻറെ കുഞ്ഞുമായി പോകുകയായിരുന്ന യുവതിക്ക് നേരെ XL ബുള്ളി നായ ആക്രമിക്കുവാൻ പാഞ്ഞടുത്ത സംഭവവും ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉടമകൾക്ക് എതിരെ ശക്തമായ നിയമ നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നായയുടെ പ്രവർത്തികൾക്ക് ഉടമകൾ ഉത്തരവാദികൾ ആണെന്നും അവർ കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പല നായകളുടെയും ഉടമകൾ തങ്ങളുടെ വളർത്തുനായ അപകടകാരിയല്ലെന്നാണ് ചിന്തിക്കുന്നത്. പക്ഷേ അത് ആർക്കും സംഭവിക്കാം എന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്. സ്വന്തം വളർത്തു നായയുടെ ആക്രമണത്തിന് ഇരയായ ഉടമകൾ തന്നെ നിരവധിയാണ്. വളർത്തു നായയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നു വരുന്നത് പോലീസിന് കടുത്ത തലവേദനയായിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതു മൂലം മറ്റ് ക്രമസമാധാന പ്രശ്നങ്ങളിൽ കാര്യമായി ഇടപെടുന്നതിന് പോലീസിന് സാധിക്കുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിടപറഞ്ഞ യുകെ മലയാളി ദമ്പതികളായ ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകൾ അഥീനയുടെ പൊതുദർശനം 21-ാം തീയതി വ്യാഴാഴ്ച സ്പാൾഡിങിൽ നടത്തും. അന്നേദിവസം സ്പാൾഡിങിലെ സെന്‍റ് നോര്‍ബെറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനം നടക്കുക. ഉച്ചയ്ക്ക് 12 മണിക്കാണ് പൊതുദർശനം ആരംഭിക്കുന്നത്. സ്പാൾഡിങിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.

മൃതദേഹം കേരളത്തിലെത്തിച്ച് സംസ്കാരം നടത്താനാണ് കുടുംബത്തിൻറെ ആഗ്രഹം. അതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്കാരം പിന്നീട് കുറുപ്പുംപടി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

അഥീനയുടെ മാതാപിതാക്കളായ ജിനോ ജോർജിന്റെയും അനിതയുടെയും കേരളത്തിലെ സ്വദേശം പെരുമ്പാവൂരാണ് . പത്ത് മാസം മാത്രം പ്രായമുള്ള അഥീന പനിയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ആകസ്മികമായി മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 10 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത്.

പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ജിനോയും കുടുംബവും രണ്ട് വർഷം മുമ്പാണ് യുകെയിൽ എത്തിയത്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങും പേടിച്ചു വിറച്ചപ്പോഴും ഉറക്കമൊഴിച്ച് ആതുര ശുശ്രൂഷ ചെയ്തവരാണ് നേഴ്സുമാർ. യുകെയിലെ ഭൂരിപക്ഷം മലയാളികളും ആതുര ശുശ്രൂഷ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ കോവിഡ് സമയം ഓരോ യുകെ മലയാളി കുടുംബങ്ങൾക്കും പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. അവരുടെ അർപ്പണബോധവും സഹിഷ്ണുതയും എണ്ണമറ്റ ജീവനുകൾ രക്ഷിച്ചപ്പോൾ അസാധാരണമായ വെല്ലുവിളികളെയാണ് നേഴ്സുമാർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പലർക്കും അധിക ഷിഫ്റ്റുകളും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മറ്റ് മേഖലകളിൽ ജോലി ചെയ്തിരുന്നവർ വർക്ക് ഫ്രം ഹോമിന്റെ സംരക്ഷണത്തിൽ നിന്നപ്പോൾ യുദ്ധമുഖത്തെ മുൻനിര പോരാളികളായിരുന്നു യുകെ മലയാളി നേഴ്സുമാർ. ജോലിക്കിടെ അണുബാധയേറ്റ് മിക്കവർക്കും കോവിഡ് ബാധിച്ചു. കഠിനമായ ജോലി ഭാരവും ലോങ്ങ് കോവിഡ് ബാധിച്ചതും മൂലം പലരും ദീർഘകാല ശാരീരിക വൈഷമ്യങ്ങളുടെ പിടിയിലാണ് .


എന്നാൽ ജോലിയുടെ ഭാഗമായി ലോങ്ങ് കോവിഡ് ബാധിച്ചവർക്ക് യുകെ സർക്കാർ ധനസഹായം ഒന്നും ലഭിക്കുന്നില്ലെന്ന കടുത്ത ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. പാൻഡമിക്കിന്റെ സമയത്ത് ലോങ്ങ് കോവിഡ് ബാധിച്ച ആയിരക്കണക്കിന് നേഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള സാമ്പത്തിക സഹായം യഥാസമയം നൽകണമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആവശ്യപ്പെട്ടു. ഇൻഡസ്ട്രിയൽ ഇൻജറീസ് ആൻഡ് അഡ്വൈസറി കൗൺസിൽ (ഐഐഎസി) ലോങ്ങ് കോവിഡിനെ ഒരു തൊഴിലിനോട് അനുബന്ധിച്ചുള്ള രോഗമായി പരിഗണിക്കണമെന്ന് രണ്ടുവർഷം മുമ്പ് ശുപാർശ ചെയ്തിരുന്നു.
എന്നാൽ ഇൻഡസ്ട്രിയൽ ഇൻജുറീസ് ആൻഡ് ഡിസേബിൾമെൻ്റ് ബെനിഫിറ്റുകൾ (ഐഐഡിബി) ആക്സസ് ആനുകൂല്യത്തിനായി അപേക്ഷിക്കാൻ ഇപ്പോഴും നേഴ്സുമാർക്ക് സാധിക്കുന്നില്ല. ഐഐഡിബിൽ 70 ലധികം രോഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും കോവിഡ് ഇപ്പോഴും ലിസ്റ്റ് ചെയ്യുന്നില്ല. ഇതാണ് ജീവനക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നത്.


ലോങ്ങ് കോവിഡ് കാരണം നേഴ്സുമാർ ഉൾപ്പെടെയുള്ള പല ആരോഗ്യ പ്രവർത്തകരും ജോലിയിൽ നിന്ന് നേരത്തെ വിരമിക്കുന്ന സാഹചര്യവും ഉണ്ടായി കൊണ്ടിരിക്കയാണ് . ഇത്തരക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് ഇപ്പോഴും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ സർക്കാർ നേഴ്സുമാരോടും മറ്റു ആരോഗ്യ പ്രവർത്തകരോടും വഞ്ചന ആണ് കാണിച്ചിരിക്കുന്നത് എന്ന് 25 വർഷമായി കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിലെ നേഴ്സ് ആയ ലിസ പറഞ്ഞു. ലോങ്ങ് കോവിഡ് കാരണമുള്ള ശാരീരിക പ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജോലിയിൽ നിന്ന് വിരമിക്കാൻ അവർ നിർബന്ധിതയായിരുന്നു. ലോങ്ങ് കോവിഡ് ബാധിച്ച നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സർക്കാർ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ സി എൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി ലിസ് കെൻഡലിന് അടുത്തിടെ കത്തയച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ താമസിച്ചിരുന്ന യുവതിയെ കാണാതായതിനെ കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർഷിത ബ്രെല്ലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഹർഷിത ബ്രെല്ലനെ അവൾക്ക് അറിയാവുന്ന ആരോ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ തുറന്ന മനസ്സോടെയാണ് കേസന്വേഷിക്കുന്നതെന്നും ഹർഷിത ബ്രെല്ലനെ കുറിച്ചും സംഭവത്തെ കുറിച്ചും എന്തെങ്കിലും പ്രസക്തമായ വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു. ഹർഷിത ബ്രെല്ലൻ്റെ മരണത്തിലേക്ക് നയിച്ച കൂടുതൽ വിവരങ്ങൾ അനാവരണം ചെയ്യുന്നതിന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്ടീവുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്ഫോർഡിൽ മലയാളി നേഴ്സ് ആത്മഹത്യ ചെയ്ത വേദനാജനകമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 35 വയസ്സ് പ്രായമുള്ള വൈശാഖ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി (BRI) ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു.

2023 -ലാണ് വൈശാഖ് യുകെയിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. ഭാര്യ ശരണ്യ മൂന്നാഴ്ച മുമ്പ് മാത്രമാണ് യുകെയിൽ എത്തിയത്. ബ്രാഡ്ഫോർഡിലെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചത്. നന്നായി പാടുന്ന വൈശാഖ് കലാസാംസ്കാരിക രംഗത്ത് ഒരു വർഷം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

വൈശാഖ് രമേശിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തന്റെ സർക്കാരിൻറെ സമീപകാല ബഡ്ജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തി. വെൽഷ് ലേബർ കോൺഫറൻസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ ഫാമുകളുടെ അനന്തരാവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നു . ബഡ്ജറ്റിലെ അനന്തരാവകാശ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസൻ കണക്കിന് ട്രാക്ടറുകളും കാർഷിക വാഹനങ്ങളും പാർക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത് . ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് അനന്തരാവകാശ നികുതി നിയമങ്ങളിലെ മാറ്റങ്ങളെ കോൺവി കൗണ്ടി കർഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിൻ ജോൺസ് വിശേഷിപ്പിച്ചത് . അനന്തരാവകാശ നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാൻ പോകുന്നതെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ലേബർപാർട്ടി ഗവൺമെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി വെൽഷ് ഫസ്റ്റ് മിനിസ്റ്ററും റൂറൽ അഫയേഴ്സ് സെക്രട്ടറിയുമായ ഹ്യൂ ഇറാങ്ക-ഡേവിസ് കർഷകരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും കർഷക യൂണിയനുകളുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ സർ കെയർ പ്രതിഷേധക്കാരെ കാണുകയോ തൻ്റെ പ്രസംഗത്തിൽ അവരെ പരാമർശിക്കുകയോ ചെയ്തില്ല,


ഒക്ടോബർ 30 -ന് അവതരിപ്പിച്ച പുതിയ ലേബർ പാർട്ടിയുടെ ബഡ്ജറ്റ് സമ്മിശ്ര പ്രതികരണമാണ് വിവിധ ജന വിഭാഗങ്ങളിൽ ഉളവാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങൾ നേരെത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജനുവരി 27 ന് ബ്രിസ്റ്റോളിലെ ഹാർട്ട്ക്ലിഫിൽ മാക്‌സ് ഡിക്‌സൺ (16), മേസൺ റിസ്റ്റ് (15) എന്നീ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നാല് കൗമാരക്കാരും 45 വയസുള്ള ഒരാളും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം മാക്‌സും മേസണും ഹാർട്ട്ക്ലിഫിലെ ഒരു വീടിന് നേരെ ആക്രമിച്ചെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ആറാഴ്ചത്തെ വിചാരണയ്ക്കിടെ റിലേ ടോളിവർ (18), 16 വയസ്സുകാരൻ, 17 വയസ്സുകാരൻ, ഡ്രൈവർ ആൻ്റണി സ്നൂക്ക് (45) എന്നിവരെ രണ്ടു കൊലപാതകങ്ങൾക്കും ശിക്ഷിച്ചു. ഇത് കൂടാതെ മേസൻെറ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച പതിനഞ്ചു വയസ്സുകാരൻ മാക്‌സിൻ്റെ കൊലപാതകത്തിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ബ്രിസ്റ്റോളിലെ നോൾ വെസ്റ്റിൽ വെച്ചാണ് മാക്‌സിനും മേസണും നേരെ കത്തിക്കുത്ത് അക്രമം ഉണ്ടായത്. ജനുവരി 28 പുലർച്ചെ ഇരുവരുടെയും മരണത്തിന് കാരണമായ ആക്രമണം നീണ്ടു നിന്നത് 33 സെക്കൻഡ് മാത്രമാണ്. അക്രമികളുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പിസ്സ വാങ്ങാനായി പുറപ്പെട്ട ഇവരെ ആക്രമിക്കുകയായിരുന്നു. മേസൻ്റെ വീട്ടിലെ ക്യാമറ ഉൾപ്പെടെയുള്ള സിസിടിവിയും ഡോർബെൽ ദൃശ്യങ്ങളും കേസിൽ നിർണായക പങ്ക് വഹിച്ചു. ആക്രമണവും ഓഡി കാറിൽ എത്തുന്ന അക്രമണധാരികളുടെ ദൃശ്യങ്ങളും ഇതിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ കുട്ടികളെ മാരക പരുക്കുകളോടെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ മാസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയതിൽ നമ്പർ 10 മാപ്പ് പറഞ്ഞു. സംഭവം വിവിധ കോണുകളിൽ നിന്ന് വൻ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയത് ഹിന്ദു ആചാരങ്ങൾക്ക് യോജിച്ചതല്ലെന്നും നിരവധി ബ്രിട്ടീഷ് പൗരന്മാർക്ക് പ്രിയപ്പെട്ട ആചരണങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് നിരാശജനകമായ അറിവില്ലായ്മയും ആണ് ഇത് എന്നും കൺസർവേറ്റീവ് എംപി ശിവാനി രാജ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് കത്ത് എഴുതിയിരുന്നു.


ഈ വിഷയത്തിൽ സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നുവെന്നും ഇതുമൂലമുണ്ടായ വൈകാരികമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്നും സമൂഹത്തോട് ക്ഷമ ചോദിക്കുന്നുതായും ടൗണിങ് സ്ട്രീറ്റ് വക്‌താവ് പറഞ്ഞു. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവതരണം അടക്കമുള്ളയായിരുന്നു പരിപാടികൾ. ഇതിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ പ്രസംഗവും ഉൾപ്പെടുത്തിയിരുന്നു.


അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ വെളിപ്പെടുത്തിയെന്ന വാർത്ത നേരെത്തെ വാർത്തയായിരുന്നു . ലാംബ് കെബാബ്, ബീയർ, വൈൻ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്. 2009-ൽ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിൻ്റെ കീഴിലാണ് ഡൗണിംഗ് സ്ട്രീറ്റ് ആദ്യമായി ദീപാവലി ആഘോഷിക്കാൻ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. 2022-ൽ യുകെയുടെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനക് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കീഴിലും ഈ പാരമ്പര്യം തുടർന്നു. ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചിട്ടും മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറച്ചത്. എന്നാൽ മോർട്ട്ഗേജ് ചെലവുകളെ ഇത് കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


രണ്ട് വർഷത്തെ ഫിക്സഡ് ഡീലിൻ്റെ നിരക്കുകൾ ഇപ്പോൾ 5.5 ശതമാനമാണ്. ബാർക്ലേസ്, എച്ച്എസ്ബിസി, നാറ്റ്വെസ്റ്റ്, നേഷൻവൈഡ് എന്നിവ ഉൾപ്പെടെയുള്ള ലെൻഡേഴ്സ് അടുത്ത ദിവസങ്ങളിൽ പുതിയ ഫിക്സഡ് ഡീലുകളിൽ ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ മോർട്ട്ഗേജ് ചിലവുകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന നല്ലൊരു ശതമാനം ആളുകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.


നിരക്ക് വർദ്ധനവ് വായ്പ എടുക്കുന്നവർക്ക് ഒട്ടും സ്വാഗതാർഹമല്ലെന്ന് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഹോളിംഗ്വർത്ത് പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ വിപണിയിൽ മോർട്ട്ഗേജ് നിരക്കുകൾ നേരത്തെ പുന:ക്രമീകരിച്ചതാണ് നിലവിലെ വർദ്ധനവിന് കാരണമെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഒട്ടേറെ യു കെ മലയാളികളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വീടും വാഹനവും മേടിക്കുന്നതിനായി ലോൺ എടുക്കാൻ പദ്ധതി ഇട്ടിരുന്നത്. നിലവിലെ വാർത്തകൾ ഇത്തരക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ വർദ്ധിപ്പിച്ചാലും യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധി മുക്കാൽ ഭാഗത്തോളം സർവകലാശാലകളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക സർവകലാശാലകളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ മുമ്പ് വിചാരിച്ചതിലും മോശമാണെന്ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് ഓഫീസ് ഫോർ സ്റ്റുഡൻറ് (ഓഫ് എസ് ) പ്രവചിക്കുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്കായി പല കോഴ്സുകളും നിർത്തലാക്കേണ്ടി വന്നേക്കാം. നില നിൽപിനായി പല സർവകലാശാലകളും പരസ്പരം ലയനം നടത്തേണ്ടി വരുന്ന സാഹചര്യങ്ങളും ഉടലെടുക്കാമെന്ന് റെഗുലേറ്ററിൻ്റെ ചെയർമാൻ സർ ഡേവിഡ് ബെഹാൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ സർവകലാശാലകൾക്ക് ദീർഘകാല ധനസഹായവും പരിഷ്കരണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട് . ഇംഗ്ലണ്ടിന്റെ ട്യൂഷൻ ഫീ നിലവിലെ വിദ്യാർത്ഥികൾക്കും പുതിയതായി വരുന്നവർക്കും പ്രതിവർഷം 285 പൗണ്ട് മുതൽ 9535 വരെ ഉയർത്താനായി സർക്കാർ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 2023-24ൽ 40% സർവ്വകലാശാലകളും സാമ്പത്തിക കമ്മിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെഗുലേറ്റർ പറഞ്ഞു . സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല സർവകലാശാലകളും ശമ്പളം കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ സർവകലാശാലകൾ ചെലവ് ചുരുക്കണമെന്ന് ഓഫ് എസ് ചെയർമാൻ സർ ഡേവിഡ് ബെഹൻ അഭിപ്രായപ്പെട്ടു.

ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണത്തിലെ കുറവാണ് സർവകലാശാലകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത്. ഈ വർഷം യുകെയിലേയ്ക്കുള്ള മൊത്തം സ്റ്റുഡൻസിന്റെ വിസകളിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ കുടുംബാംഗങ്ങളെ യുകെയിൽ താമസിക്കാൻ കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി ഋഷി സുനക് സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. കുടുംബാംഗങ്ങളെ കൊണ്ടു വരുവാനുള്ള നിയന്ത്രണമാണ് ഇന്റർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണം ക്രമാതീതമായി കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved