Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യ സംവിധാനത്തിന്റെ തലപ്പത്ത് നിന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ മേധാവി അമാൻഡ പ്രിറ്റ്‌ചാർഡ് രാജി പ്രഖ്യാപിച്ചത് ഒട്ടേറെ ചർച്ചകൾക്കാണ് വഴിവെച്ചത്. 2021 മുതൽ ഈ സ്ഥാനത്ത് തുടർന്നിരുന്ന പ്രിറ്റ്‌ചാർഡ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി വെച്ചത്. ലേബർ സർക്കാർ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ കേന്ദ്രീകൃത സമീപനത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകൾ വർദ്ധിച്ചുവരുന്നതിനെ തുടർന്നാണ് അവരുടെ രാജി. എൻ എച്ച് എസ് കൂടുതലായും സർക്കാർ നിയന്ത്രണത്തിലേയ്ക്ക് വഴിമാറുന്നതായാണ് പുറത്തുവരുന്ന സംഭവ വികാസങ്ങൾ നൽകുന്ന സൂചന.

നിലവിലെ എൻഎച്ച്എസ് മേധാവിയുടെ പടിയിറക്കം പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരുടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിനെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമാണ്. സർക്കാർ തല നിയന്ത്രണം റിക്രൂട്ട്മെന്റ് നയങ്ങളിൽ മാറ്റം വരുത്തുന്നതിന് ഇടയാക്കിയാൽ അത് മലയാളികൾ ഉൾപ്പെടയുള്ളവരെ ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സുമാരെയും നേഴ്‌സിംഗ് ജോലികൾക്കായി യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കാം. എൻഎച്ച്എസിനുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ പ്രധാന ഉറവിടമാണ് കേരളം, മെച്ചപ്പെട്ട ശമ്പളം, കരിയർ വളർച്ച, തൊഴിൽ സുരക്ഷ എന്നിവ കാരണം നിരവധി മലയാളി നേഴ്‌സുമാർ ആണ് യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നത്. പുതിയ സർക്കാർ നയങ്ങളിൽ കർശനമായ നിയമന നിയന്ത്രണങ്ങൾ അവതരിപ്പിക്കുകയോ, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിനുള്ള ധനസഹായം കുറയ്ക്കുകയോ, വിസ നയങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്‌താൽ എൻഎച്ച്എസിൽ ജോലി നേടുന്നതിൽ മലയാളി നേഴ്‌സുമാർക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരും.

എൻ എച്ച് എസ് മേധാവിയുടെ രാജി സമ്മിശ്ര പ്രതികരണങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം എൻഎച്ച്എസ്സിന്റെ സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും സർക്കാരിന്റെ ഇടപെടൽ കൂട്ടുകയും ചെയ്യുമെന്ന അഭിപ്രായം ശക്തമാണ്.അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജനജീവിതത്തെ ദുഃസഹമാക്കുന്ന തരത്തിൽ ഏപ്രിൽ മാസം മുതൽ ബ്രിട്ടനിൽ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇതിൽ ഊർജ്ജ നിരക്കുകളിൽ ഉള്ള വർദ്ധനയാണ് ഏറ്റവും പ്രധാനം. ഭയാനകമായ ഏപ്രിൽ എന്നാണ് ചില നിരീക്ഷകർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഏപ്രിൽ മുതൽ മിനിമം വേതനം വർദ്ധിക്കുമെങ്കിലും, നിരവധി കുടുംബങ്ങൾ സമ്മർദ്ദത്തിൽ ആകും എന്ന് തന്നെയാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഏപ്രിൽ മാസം മുതൽ വർദ്ധിക്കുന്ന ബില്ലുകൾ ഇവയാണ് :

1. വാട്ടർ ബിൽ

ഇംഗ്ലണ്ടിലും വെയിൽസിലും വീടുകളുടെ വാട്ടർ ബില്ലുകൾ പ്രതിമാസം ശരാശരി 10 പൗണ്ട് കൂടി വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കമ്പനികളെ ആശ്രയിച്ച് ഇതിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, സതേൺ വാട്ടറിന്റെ വാർഷിക ബിൽ 47% ഉയർന്ന്, 703 പൗണ്ടായി ഉയരുമെങ്കിൽ, അതേസമയം ആംഗ്ലിയൻ വാട്ടർ ഉപഭോക്താക്കൾക്ക് 19% കൂടുതൽ, അതായത് 626 പൗണ്ട് മാത്രം നൽകിയാൽ മതി. വീടുകളിൽ മീറ്റർ ഉണ്ടോ, എത്രമാത്രം വെള്ളം ഉപയോഗിക്കുന്നു തുടങ്ങിയ ഘടകങ്ങൾ ബില്ലുകളെ ബാധിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ജലസംഭരണികൾ നിർമ്മിക്കുന്നതിനും നിക്ഷേപം നടത്തുന്നതിന് ഈ വർദ്ധനവ് ആവശ്യമാണെന്നാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജല കമ്പനികൾ വ്യക്തമാക്കുന്നത്.

2. ഊർജ്ജ ബില്ലുകൾ

സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാർഷിക ഊർജ്ജ ബിൽ ഏപ്രിൽ മുതൽ പ്രതിവർഷം £111 വർദ്ധിച്ച് 1,849 പൗണ്ടായി ഉയരും. ഉയർന്ന മൊത്തവിലയും പണപ്പെരുപ്പവും കാരണമാണ് റെഗുലേറ്ററി ബോഡിയായ ഓഫ്ജെം ഊർജ്ജ വില പരിധി വർദ്ധിപ്പിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ 22 ദശലക്ഷം വീടുകളെ ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

3. കൗൺസിൽ ടാക്സ്

പലയിടങ്ങളിലും ഏപ്രിൽ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന നികുതിയായ കൗൺസിൽ ടാക്സ് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ടിൽ, സാമൂഹിക പരിപാലനം നൽകുന്നതിന് ഉത്തരവാദിത്തമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റഫറണ്ടമോ പ്രാദേശിക വോട്ടെടുപ്പോ നടത്താതെ തന്നെ കൗൺസിൽ നികുതി എല്ലാ വർഷവും 4.99% വരെ വർദ്ധിപ്പിക്കാൻ കഴിയും. സാമൂഹിക പരിപാലന ചുമതലകളില്ലാത്ത ചെറിയ കൗൺസിലുകൾക്ക് ബില്ലുകൾ 2.99% വരെയും വർദ്ധിപ്പിക്കാൻ കഴിയും. 2025-26 വർഷത്തേക്ക്, ബ്രാഡ്‌ഫോർഡ്, ന്യൂഹാം, ബർമിംഗ്ഹാം, സോമർസെറ്റ്, വിൻഡ്‌സർ, മെയ്ഡൻഹെഡ് എന്നിവയെ 4.99% പരിധി മറികടക്കാൻ സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ അവർക്ക് കൗൺസിൽ നികുതി കൂടുതൽ വർദ്ധിപ്പിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 2007 മുതൽ സ്കോട്ട് ലൻഡിലെ കൗൺസിൽ നികുതി നിരക്കുകൾ മരവിപ്പിക്കുകയോ പരിമിതമായ വർദ്ധനവ് വരുത്തുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഏപ്രിലിൽ അവയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സന്ദർഭങ്ങളിൽ 10% വരെ വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4. കാർ നികുതി

അടുത്തമാസം മുതൽ, 2017 ഏപ്രിലിനു ശേഷം രജിസ്റ്റർ ചെയ്ത കാറുകളുടെ സ്റ്റാൻഡേർഡ് നികുതി നിരക്ക് പ്രതിവർഷം £5 മുതൽ £195 വരെ ഉയരും. ഒരാളുടെ റോഡ് നികുതിയുടെ കൃത്യമായ തുക കാർ രജിസ്റ്റർ ചെയ്ത വർഷത്തെയും അത് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ തരത്തെയും ആശ്രയിച്ചിരിക്കും. ഒരു വലിയ മാറ്റമെന്നത്, ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ഇനി നികുതി ഇളവ് ലഭിക്കില്ല എന്നതാണ്. 2025 ഏപ്രിൽ മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ വർഷം ഏറ്റവും കുറഞ്ഞ നിരക്ക് £10 ആയിരിക്കും, തുടർന്ന് സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. 2017 ഏപ്രിലിനു ശേഷം ആദ്യം രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റാൻഡേർഡ് നിരക്ക് ബാധകമാകും.

5. ബ്രോഡ്‌ബാൻഡ്, ഫോൺ, ടിവി ലൈസൻസ്

ഈ വർഷം ടെലികോം റെഗുലേറ്റർ കൊണ്ടുവന്ന നിയമ മാറ്റങ്ങൾ പ്രകാരം മൊബൈൽ, ബ്രോഡ്‌ബാൻഡ് ദാതാക്കൾ ഇനി മുതൽ വിലക്കയറ്റത്തെ കുറിച്ചും അവ എപ്പോൾ സംഭവിക്കുമെന്നതിനെ കുറിച്ചും ഉപഭോക്താക്കളോട് പൗണ്ടിലും പെൻസിലും അറിയിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ സാധാരണയായി പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ബാധകമാകൂ, അതിനാൽ വില വർദ്ധനവ് നിങ്ങൾ കരാർ എപ്പോൾ എടുത്തു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, പുതിയ നിയമങ്ങൾ പ്രകാരം, ഇ ഇയുമായി മൊബൈൽ സിം മാത്രം കരാറുള്ള ഒരാളുടെ ബിൽ പ്രതിമാസം £1.50 അല്ലെങ്കിൽ ഒരു വർഷം 18 പൗണ്ട് വർദ്ധിക്കും. എന്നാൽ 2024 ഏപ്രിൽ 10 ന് മുമ്പ് കരാർ എടുത്ത ഭൂരിഭാഗം ഇഇ ഉപഭോക്താക്കൾക്കും, കഴിഞ്ഞ ഡിസംബറിലെ പണപ്പെരുപ്പ നിരക്കും അധിക ചാർജും അടിസ്ഥാനമാക്കിയുള്ള 6.4% വർദ്ധനവ് നേരിടേണ്ടിവരും.

6. സ്റ്റാമ്പ്‌ ഡ്യൂട്ടി

ഇംഗ്ലണ്ടിലും വടക്കൻ അയർലണ്ടിലും വീട് വാങ്ങുന്നവർ ഏപ്രിൽ മുതൽ 125,000 പൗണ്ടിൽ കൂടുതലുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു തുടങ്ങേണ്ടതായി വരും. നിലവിൽ 250,000 പൗണ്ടിൽ കൂടുതലുള്ളതിന് മാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കപ്പെടുന്നത്. ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർ നിലവിൽ £425,000 വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്നില്ല. എന്നാൽ ഏപ്രിൽ മാസം ഇത് £300,000 ആയി കുറയുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

7. മറഞ്ഞിരിക്കുന്ന മറ്റ് നികുതി വർദ്ധനവുകൾ

മുൻ സർക്കാർ കൊണ്ടുവന്ന ആദായനികുതി, നാഷണൽ ഇൻഷുറൻസ് എന്നിവയുടെ നികുതി പരിധികൾ 2028 വരെ ലേബർ സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മാറ്റം വരാമെന്ന പ്രതീക്ഷയും നിരീക്ഷകർ പങ്കുവെക്കുന്നു. മൊത്തത്തിൽ ജനങ്ങൾക്ക് ആശങ്ക ഉളവാക്കുന്ന ഭയാനകമായ തരത്തിലാണ് ഏപ്രിൽ മുതലുള്ള കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ ജനങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ ആകുമെന്നാണ് ഇവയെല്ലാം തന്നെ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മകൻറെ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ഒരാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു . കാർമാർത്തൻഷെയറിലെ ബറി പോർട്ടിൽ നിന്നുള്ള 50 കാരനായ റിച്ചാർഡ് ജോൺസിനെ സ്വാൻസി ക്രൗൺ കോടതിയാണ് കൊലപാതകക്കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . ജോൺസിന് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത് . ഇയാൾ കുറഞ്ഞത് 20 വർഷം തടവ് അനുഭവിക്കണം.


2024 ജൂലൈ 5 ന് കാർമാർത്തൻഷെയറിലെ ലാനെല്ലിയിലെ ഒരു വീടിന്റെ അടുക്കളയിലെ തറയിൽ നഗ്നയായി കിടക്കുന്ന നിലയിൽ ആണ് സോഫി ഇവാൻസിന്റെ മൃതദേഹം കണ്ടെത്തിയത് . തുടർ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇവാൻസ് തൻറെ കുട്ടികളെ സ്കൂളിൽ കൊണ്ടുപോയി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ പ്രതി അവളുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.

വിചാരണവേളയിൽ ജോൺസ് അവളെ ആക്രമിച്ചതായി സമ്മതിച്ചെങ്കിലും കൊലപാതക കുറ്റം നിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട ഇവാൻസും മകനും തന്നെ സാമ്പത്തികമായി മുതലെടുക്കുകയായിരുന്നു എന്നും അയാൾ ആരോപിച്ചു. ജോൺസിന്റെ മാനസികാരോഗ്യത്തെ കുറിച്ച് പ്രതിഭാഗം ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ട് മനോരോഗ വിദഗ്ധരിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ കേട്ട ശേഷം ജൂറി ആ അവകാശവാദം നിരസിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. ജൂറിയിൽ ഹാജരാക്കിയ തെളിവുകൾ റിച്ചാർഡ് ജോൺസ് തന്റെ ക്രൂരമായ പ്രവൃത്തികൾക്ക് പൂർണ്ണ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് തെളിയിച്ചതായി ശിക്ഷ വിധിച്ചതിന് ശേഷം സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ അബുൽ ഹുസൈൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.


ഉക്രെയിന് യുകെയുടെ പിൻതുണ അചഞ്ചലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയുടെ നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കാനും ഉക്രെയ്‌നിന് പരമാധികാരത്തിലും സുരക്ഷയിലും അധിഷ്ഠിതമായ ഒരു ശാശ്വത സമാധാനം ഉറപ്പാക്കാനും വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയിന് പിൻതുണ ഉറപ്പാക്കാനായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1.6 ബില്യൺ പൗണ്ടിന്റെ ധനസഹായം ഉപയോഗിച്ച് 5000 ത്തിലധികം വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാൻ ഉക്രെയിനു സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടുതൽ ശക്തമായ സൈനിക അടിത്തറയിൽ നിന്നുകൊണ്ട് സമാധാന ചർച്ചകൾ ആ രാജ്യത്തിന് കഴിയണമെന്നും യുകെയുടെ വ്യോമ പ്രതിരോധ മിസൈലുകൾ അതിന് വഴിവെക്കുമെന്നും സാർ കെയർ സ്റ്റാർമർ പറഞ്ഞു.

ഉക്രെയിനു നൽകുന്ന സൈനിക സഹായ കരാറിലൂടെ യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വിവരങ്ങളും പുറത്തുവന്നു. ഈ കരാർ വടക്കൻ അയർലണ്ടിൽ 900 തൊഴിലവസരങ്ങൾ സൃഷ്ടിമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബെൽഫാസ്റ്റിലെ തേൽസ് ഫാക്ടറിയിൽ 5,000-ത്തിലധികം ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നിർമ്മിക്കുന്നതിലൂടെ ഉത്പാദനം മൂന്നിരട്ടിയാകും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ നൽകുന്നത്. കഴിഞ്ഞ വർഷം അവസാനം നൽകിയ പ്രാരംഭ ഓർഡറോടെ ഉക്രേനിയൻ സേന ഇതിനകം ലൈറ്റ്‌വെയ്റ്റ്-മൾട്ടിറോൾ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർ പാർക്കിംഗ് കേന്ദ്രങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ കാരണം തങ്ങൾക്ക് അനാവശ്യ പിഴവുകൾ ചുമത്തപ്പെടുന്നതായുള്ള പരാതികളുമായി യുകെയുടെ പല ഭാഗത്തുനിന്നും ഡ്രൈവർമാർ രംഗത്ത് വരുന്ന സംഭവങ്ങൾ കൂടി വരുകയാണ് . പലപ്പോഴും കാർ രജിസ്ട്രേഷൻ നമ്പർ ശരിയായി നൽകുന്നത് ബുദ്ധിമുട്ടുള്ളവാക്കുന്ന രീതിയിലാണെന്നാണ് മിക്ക ഡ്രൈവർമാരും പരാതിപ്പെടുന്നത്. ചിലപ്പോഴൊക്കെ രജിസ്ട്രേഷൻ നമ്പറുകൾ ടൈപ്പ് ചെയ്യാൻ പറ്റാറില്ല . പെയ്മെൻറ് മെഷീനുകളിലെ ഇത്തരം പിഴവുകൾ കാരണം ഡ്രൈവർമാർക്ക് അനാവശ്യമായ പിഴ ചുമത്തപ്പെടുന്നതായാണ് പലരും പരാതികളിൽ പറയുന്നത്.


തങ്ങളുടെതല്ലാത്ത കുറ്റത്തിന്റെ പേരിൽ ചുമത്തപ്പെടുന്ന പിഴ ഒടുക്കാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർ കോടതി കയറിയിറങ്ങേണ്ടി വരുന്ന സംഭവങ്ങളും സാധാരണയായി കൊണ്ടിരിക്കുകയാണ്. നോട്ടിംഗ്ഹാംഷെയറിൽ നിന്നുള്ള ഡോണ നാഷ് കാർ പാർക്ക് ഓപ്പറേറ്റർക്കെതിരായി നൽകിയ കേസിൽ എക്സൽ പാർക്കിംഗ് 282 പൗണ്ട് പരാതിക്കാരിക്ക് നൽകാൻ ഉത്തരവിട്ടു. അവർ പണമടച്ചെങ്കിലും മുമ്പ് അവരുടെ രജിസ്ട്രേഷന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ മാത്രമേ നൽകാനായുള്ളു എന്നാണ് പരാതിക്കാരി പറഞ്ഞത് . തൻറെ രജിസ്ട്രേഷൻ നമ്പർ മുഴുവൻ നൽകുന്നതിന് മുൻപ് പണം അടയ്ക്കാനുള്ള നിർദ്ദേശം നൽകപ്പെട്ടതായാണ് അവർ പറഞ്ഞത്. എന്നാൽ കാർ പാർക്കിംഗ് ഉപയോഗിക്കുമ്പോൾ നാഷ് അവർ ഏർപ്പെട്ട കരാർ ലംഘിച്ചുവെന്ന് ആണ് എക്സൽ പാർക്കിംഗ് വാദിച്ചത് . നിബന്ധനകളിലും വ്യവസ്ഥകളിലും അവർ പൂർണ്ണ വാഹന രജിസ്ട്രേഷൻ നൽകണമെന്ന് പറഞ്ഞിരുന്നതായി കമ്പനി വാദിച്ചു.


താൻ പണമടച്ചതിന്റെയും സമാനമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോയ മറ്റുള്ള ഡ്രൈവർമാരുടെ വിവരങ്ങളും തെളിവുകളായി അവർ കോടതിക്ക് മുമ്പാകെ ഹാജരാക്കി. അതേ തുടർന്നാണ്‌ എക്സൽ പാർക്കിംഗ് അവർക്ക് 282 പൗണ്ട് നൽകാൻ കോടതി ഉത്തരവിട്ടത്. എന്നിരുന്നാലും ഈ പ്രശ്നങ്ങളുടെ പേരിൽ തൻറെ ഒട്ടേറെ സമയം കളയേണ്ടി വന്നതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പെയ്മെൻറ് മെഷീനുകളിൽ പ്രശ്നമുണ്ടെന്ന ആരോപണം എക്സൽ പാർക്കിംഗ് നിഷേധിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആപ്പിൾ ചാർജിംഗ് ഉപകരണങ്ങളിൽ പലതും ക്യാൻസർ, ജനന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തൽ. $150 വരെ വരെ വില വരുന്ന ഈ ചാർജറുകൾ ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാനോ യാത്രയ്ക്കിടെ പവർ അപ്പ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്നവയാണ്. ഉപയോഗിക്കുന്ന അപകടകരമായ വസ്തുക്കൾ കാരണം കാലിഫോർണിയൻ റെഗുലേറ്റർമാർ ആവശ്യപെടുന്നത് പ്രകാരം ആപ്പിളിന്റെ വെബ്‌സൈറ്റിൽ, ഓരോന്നിനും പേജിന്റെ അടിയിൽ ഒരു മുന്നറിയിപ്പ് ലേബൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പല ലേബലുകളും ഈ ചാർജറുകൾ ‘ബിസ്ഫെനോൾ എ’ (ബിപിഎ) ഉൾപ്പെടെയുള്ള രാസവസ്തുക്കളുമായി സമ്പർക്കം പുലർത്താൻ’ കാരണമാകുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നവയാണ്. പ്ലാസ്റ്റിക്കുകൾ കട്ടിയാക്കാൻ സാധാരണ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിപിഎ. ബിപിഎ ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പ്രത്യുൽപാദന പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ലൈംഗിക വികാസത്തെ തടസ്സപ്പെടുത്തുകയും ക്യാൻസറിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുകയും ചെയ്യും.

1986-ൽ പാസാക്കിയ പ്രൊപ്പോസിഷൻ 65 പ്രകാരം കാലിഫോർണിയയിൽ നിരോധിച്ചിരിക്കുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. കൂടാതെ ഈ ആക്റ്റ് പ്രകാരം കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം പരസ്യപ്പെടുത്തേണ്ടതായി വരുന്നു. ഈ ചാർജറുകളുടെ മുന്നറിയിപ്പ് ലേബലുകളിൽ ഭൂരിഭാഗവും ബിപിഎ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ടെങ്കിലും ഇവ ക്യാൻസർ തുടങ്ങിയ രോഗത്തിന് കാരണമാകുമെന്ന് പലർക്കും അറിയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനഞ്ച് വർഷത്തിലേറെയായി ലണ്ടനിൽ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന ഡെൻസിൽ ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് 53 വയസ്സ് പ്രായമുണ്ടായിരുന്ന ഡെൻസിലിൻ്റെ കേരളത്തിലെ സ്വദേശം

പക്ഷാഘാതത്തെ തുടർന്ന് കുറെ നാളുകളായി ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിലാണ് ഭാര്യ, അലീഷ്യ ഡെൻസിൽ, ഡിഫെസിയ ഡെൻസിൽ എന്നിവർ മക്കളാണ്. ഡെൻസിലിൻ്റെ ഭാര്യയും മക്കളും കേരളത്തിൽ ആണ് താമസിച്ചിരുന്നത്.

ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ച് നാട്ടിൽ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഡെൻസിലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും റെയിൽ യാത്രാ നിരക്കുകൾ കുതിച്ചുയർന്നു. 4.6 ശതമാനം വർദ്ധനവാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ മിക്ക ട്രെയിൻ ടിക്കറ്റുകളുടെയും വില 5 പൗണ്ട് വർദ്ധിക്കും. നിരക്ക് വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം റെയിൽവെ ഗതാഗതം കാര്യക്ഷമമാക്കാനും നവീകരിക്കാനും ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്.


എന്നാൽ ട്രെയിൻ ഗതാഗത സംവിധാനത്തിലെ പ്രശ്നങ്ങളിൽ യാത്രക്കാർ നിരാശരാണ് എന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ സമ്മതിച്ചു. ട്രെയിൻ താമസിച്ചു വരുന്നതിനെയും റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് യാത്രക്കാരുടെ ഭാഗത്തു നിന്നും ഉയർന്നുവരുന്നത്. ഈ വർഷം മൂന്ന് റെയിൽവെ ഓപ്പറേറ്റർമാരെ ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത് ടിക്കറ്റ് വില കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും മൂലം ദുരിതത്തിലായ കുടുംബങ്ങളെ ട്രെയിൻ ടിക്കറ്റ് നിരക്കുകളുടെ വർദ്ധനവ് വീണ്ടും പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന് കാമ്പെയ്ൻ ഫോർ ബെറ്റർ ട്രാൻസ്പോർട്ട് പറഞ്ഞു. ട്രെയിൻ നിരക്കുകളിൽ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായി വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.


ട്രെയിൻ ടിക്കറ്റുകളിൽ വന്നിരിക്കുന്ന നിരക്ക് വർദ്ധനവ് എല്ലാ വിഭാഗങ്ങളിലെ യാത്രക്കാരെയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെയും വെൽസിലെയും നിരക്ക് വർദ്ധനവിന് ചുവടുപിടിച്ച് സ്കോട്ട്‌ ലൻഡിൽ റെയിൽ നിരക്കുകൾ 3.5 ശതമാനം വർദ്ധിച്ചു. വടക്കൻ അയർലണ്ടിൽ 2025 ൽ റെയിൽ നിരക്കുകൾ വർദ്ധിക്കുമോ എന്നതിനെ കുറിച്ച് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. ന്യൂകാസിലിലെ ബന്ധുക്കളെ കാണാൻ കെന്റിൽ നിന്ന് കാറിൽ പോകുന്നതിന് ഒരു കുടുംബത്തിന് 100 പൗണ്ട് ചിലവാകുമ്പോൾ അതേസമയം ബുക്ക് ചെയ്ത് ട്രെയിനിൽ പോകുന്ന ഒരു കുടുംബത്തിന് 400 പൗണ്ട് കൂടുതൽ ചിലവാകും. ചിലവ് കൂടുതലാണെങ്കിലും ട്രെയിൻ യാത്രയ്ക്ക് മുൻതൂക്കം കൊടുക്കുന്ന ഒട്ടനവധി ആളുകൾ ആണ് രാജ്യത്തുള്ളത്. യാത്രയുടെ സമയത്ത് ജോലി ചെയ്യാമെന്നതും ട്രെയിൻ യാത്ര പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന ചിന്തയുമാണ് പലർക്കും ഉള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എത്തിയ ഉക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിന് യുകെ രാജകീയമായ സ്വീകരണം നൽകി. ഉക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് യൂറോപ്യൻ നേതാക്കളുമായി ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രസ്തുത ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഉക്രെയിൻ നേതാവ് ഇന്നലെ യുകെയിൽ എത്തിയത്.


യുഎസ് കൈവിട്ടെങ്കിലും അചഞ്ചലമായ പിൻതുണയാണ് യുകെയും യൂറോപ്യൻ യൂണിയനും ഉക്രെയിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ന് ചാൾസ് രാജാവും ഉക്രെയിൻ രാഷ്ട്ര നേതാക്കൾക്ക് വിരുന്ന് നൽകും . മരവിപ്പിച്ച റഷ്യൻ ആസ്തികൾ നികത്താനുള്ള പണം യുകെ ഉക്രെയിനു സൈനിക സഹായം നൽകുന്നതിനായി വിനിയോഗിക്കുമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. റഷ്യയുടെ ഉക്രെയിനിനോടുള്ള ക്രൂരമായ അധിനിവേശത്തിന് ശേഷം ആ രാജ്യത്തിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. സെലൻസ്‌കിയോട് അനുഭാവം പ്രകടിപ്പിക്കാൻ സ്റ്റാർമർ ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയായി പ്രധാനമന്ത്രി അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ നടപ്പാതയിലൂടെ നടന്ന് പ്രോട്ടോകോൾ പാലിക്കാതെയുള്ള നടപടി സ്വീകരിക്കുകയും ചെയ്തു . പ്രധാനമന്ത്രി ജനക്കൂട്ടത്തിന് നേരെ ആംഗ്യം കാണിക്കുന്നതിന് മുമ്പ് ഇരുവരും ആലിംഗനം ചെയ്തു.


വൈറ്റ് ഹൗസിൽ യുഎസ് ഉക്രെയിൻ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിൽ നാടകീയ സംഭവങ്ങൾ ആണ് അരങ്ങേറിയത്. നാറ്റോ അംഗത്തിനായുള്ള ശ്രമങ്ങൾക്ക് യുഎസ് അനുകൂലമല്ലെന്ന് ട്രംപ് പറഞ്ഞത് ഉക്രെയിനിന് കടുത്ത തിരിച്ചടിയാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഇനി ഒരു ധാരണയിലെത്തുന്നതു വരെ ഉക്രെയിന് അമേരിക്കൻ സഹായം ലഭിക്കുമോ എന്ന കാര്യത്തിലും കടുത്ത അനശ്‌ചിതത്വമാണ് നിലനിൽക്കുന്നത്. യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉക്രെയിന് പിൻതുണ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിരുന്നാലും അമേരിക്കയുടെ സഹായമില്ലാതെ മേൽ പറഞ്ഞ രാജ്യങ്ങൾക്ക് ഉക്രെയിനെ പിൻതുണയ്ക്കാൻ പരിമിതികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കാരണം നാറ്റോയുടെ 4.1 ബില്യൺ ഡോളറിൽ സൈനിക ബഡ്ജറ്റിന്റെ 22 ശതമാനം നൽകുന്നത് യുഎസ് ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിമുതൽ കുട്ടികൾക്ക് ഓഡിയോ ബുക്കുകൾ ലഭ്യമാകും. കുട്ടികളുടെ ഇടയിൽ പുസ്തക വായന കുറയുന്നതായുള്ള പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടുതൽ കുട്ടികൾ വായനയ്ക്ക് പകരം പുസ്തകങ്ങളുടെ ഓഡിയോ രൂപം കേൾക്കുന്നതിനാണ് താത്പര്യപ്പെടുന്നത് എന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി.


നാഷണൽ ലിറ്ററസി ട്രസ്റ്റ് (NLT) നടത്തിയ ഒരു വോട്ടെടുപ്പിൽ ഓഡിയോയും പോഡ്‌കാസ്റ്റുകളും കേൾക്കുന്നതിലുള്ള കുട്ടികളുടെ ആസ്വാദനം മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. 2020 മുതലാണ് കുട്ടികളുടെ ഇടയിൽ ഇത്തരം ചോദ്യാവലികൾ നൽകി തുടങ്ങിയത്. ഈ വർഷം ആണ് ആദ്യമായി വായനയെക്കാളും ഓഡിയോ ബുക്കുകൾ കേൾക്കുന്നതിനാണ് താത്പര്യമെന്ന് അഭിപ്രായപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ ഭൂരിപക്ഷം ഉണ്ടായത് . യുകെയിലെ എട്ട് മുതൽ 18 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികളിലും യുവാക്കളിലും നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത അഞ്ചിൽ രണ്ട് പേർ (42.3%) അവരുടെ ഒഴിവുസമയങ്ങളിൽ ഓഡിയോ കേൾക്കുന്നത് ആസ്വദിച്ചുവെന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം 2023 ൽ ഇത് 39.4 ശതമാനം മാത്രമായിരുന്നു.


ഓഡിയോ ബുക്കുകളുടെ ജനപ്രീതി ഉയരുന്നതിനാൽ വായന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് വിദ്യാഭ്യാസ രംഗത്ത് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളിൽ മൂന്നിലൊന്ന് പേർ (34.6%) മാത്രമാണ് ഒഴിവുസമയങ്ങളിൽ വായനയ്ക്കായി സമയം നീക്കി വയ്ക്കുന്നത്. ആൺകുട്ടികൾ പ്രത്യേകിച്ച് വായനയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കുട്ടികൾ വായിക്കുകയോ കേൾക്കുകയോ ചെയ്താലും പുതിയ പുസ്തകങ്ങളുടെ പരിചയപ്പെടൽ അവർക്ക് വിജ്ഞാനത്തിന്റെയും മാനസിക വളർച്ചയ്ക്കും സഹായകരമായിരിക്കും എന്ന് നാഷണൽ ലിറ്ററസി ട്രസ്റ്റ് പറഞ്ഞു. അതുകൊണ്ടുതന്നെ ഓഡിയോ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ലഭ്യമായ വായനാ ഫോർമാറ്റുകളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി വാദിക്കുന്നതായി ചാരിറ്റി അറിയിച്ചു . എന്നിരുന്നാലും ഓഡിയോ ബുക്കുകൾ വായനയ്ക്ക് പകരമാവില്ലെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോൺ മുള്ളൻ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായ ജോനാഥൻ ബേറ്റ് സ്‌കൂളുകളിൽ ഓഡിയോ ബുക്കുകളുടെ ഉപയോഗത്തെ സ്വാഗതം ചെയ്തു.

RECENT POSTS
Copyright © . All rights reserved