ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് അംഗീകാരം നൽകി എംപിമാർ. ബിൽ പാസ്സാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വോട്ടെടുപ്പായിരുന്നു ഇത്. 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ അവതരിപ്പിച്ച ടെർമിനലി ഇൽ അഡൽറ്റ്സ് ബിൽ, കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും. നവംബറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ 55 വോട്ടുകൾ കിട്ടിയ സ്ഥാനത്ത് നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.
സുഹൃത്തുക്കളും ബന്ധുക്കളും മരിക്കുന്നത് കണ്ടതിന്റെ വ്യക്തിപരമായ കഥകൾ വിവരിച്ച വൈകാരികമായ ചർച്ചയ്ക്ക് ശേഷമാണ് എംപിമാർ വോട്ടെടുപ്പ് നടത്തിയത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ബില്ല് പാസായത്തിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും.
പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരകരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അതിനുവേണ്ട സൗകര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമാതിർത്തി വീണ്ടും തുറന്നാലുടൻ ടെൽ അവീവിൽ നിന്ന് ചാർട്ടർ വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇസ്രായേൽ – ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് അവിടെ കുടുങ്ങി കിടക്കുന്നത്. ഇതിൽ ഇരട്ട പൗരത്വമുള്ളവരും ഉൾപ്പെടുന്നുണ്ട്.
അവധിക്കാലം ആഘോഷിക്കുന്നവർ, ബിസിനസ്സ് യാത്രകൾ നടത്തുന്നവർ, ബന്ധുക്കളെ സന്ദർശിക്കുന്നവർ അല്ലെങ്കിൽ താൽക്കാലിക താമസക്കാർ എന്നിവർക്കാണ് തുടക്കത്തിൽ മുൻഗണന നൽകുന്നത് . ആവശ്യാനുസരണം വിമാന സർവീസുകൾ നൽകുമെന്നും എല്ലാ ബ്രിട്ടീഷ് പൗരന്മാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിദേശകാര്യ ഓഫീസ് പറഞ്ഞു. വ്യോമമേഖല വീണ്ടും തുറക്കുമ്പോൾ ടെൽ അവീവിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ ചാർട്ടർ വിമാനങ്ങൾ നൽകുമെന്നും കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ബ്രിട്ടൻ എംബസി ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്.
ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അഷ്ഗാബത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മഹാൻ എയറിന്റെ ചാർട്ടേഡ് വിമാനങ്ങൾ വഴിയാണ് ഇറാനിയൻ നഗരമായ മഷ്ഹദിൽ നിന്നുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുറഞ്ഞ ശമ്പളം, ഉയർന്ന ജീവിത ചിലവ് , മോശം ജീവിത നിലവാരം എന്നീ കാരണങ്ങളാൽ നിരവധി ഡോക്ടർമാർ യുകെയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മിക്കവരും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നാണ് ജനറൽ മെഡിക്കൽ കൗൺസിൽ (ജിഎംസി) നടത്തിയ ഗവേഷണം കാണിക്കുന്നത്. വിദേശ പരിശീലനം ലഭിച്ച വിദഗ്ധരായ ഡോക്ടർമാരാണ് കൂടുതലും മറ്റു രാജ്യങ്ങളിലേയ്ക്ക് മേൽപ്പറഞ്ഞ കാരണങ്ങളാൽ പോകുന്നത്. ജിഎംസി നടത്തിയ സർവേയിൽ വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാരിൽ 84% പേരും നല്ല ശമ്പളം നൽകുന്നതിൽ മറ്റ് രാജ്യങ്ങൾ ബ്രിട്ടനേക്കാൾ മികച്ചതാണന്നാണ് ചിന്തിക്കുന്നത്.
ജീവിതച്ചെലവിന്റെയും ജീവിത നിലവാരത്തിന്റെയും കാര്യത്തിൽ യുകെ വളരെ മോശമാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. തങ്ങളുടെ കരിയർ എവിടെ മുന്നോട്ടു പോകണം എന്ന വിഷയത്തിൽ ജിഎംസി ചോദിച്ച 15 വിഷയങ്ങളിൽ 14 എണ്ണത്തിനും യുകെ മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നിലവാരത്തിലാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. 29 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ സമരത്തിനൊരുങ്ങുന്ന സമയത്താണ് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെയും വേതന സേവന ആനുകൂല്യങ്ങളെയും കുറിച്ച് വളരെ നിരാശജനകമായ കണ്ടെത്തലുകൾ പുറത്തു വന്നിരിക്കുന്നത്.
പുറത്തു വന്നിരിക്കുന്ന കണ്ടെത്തലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ജിഎംസിയുടെ ചീഫ് എക്സിക്യൂട്ടീവ് ചാർളി മാസി പറഞ്ഞു. പ്രത്യേകിച്ച് വിദേശ പരിശീലനം ലഭിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനം എൻ എച്ച് എസിൽ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ തലത്തിൽ കൈ കൊള്ളണമെന്ന് ചാർളി മാസി അഭിപ്രായപ്പെട്ടു. യുകെയിൽ നിന്ന് വിദഗ്ധരായ ഡോക്ടർമാരുടെ കൊഴിഞ്ഞു പോക്കിനൊപ്പം ഇവിടേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ താല്പര്യ കുറവും ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തിന് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. എൻഎച്ച്എസിൻ്റെ ഡോക്ടർമാരിൽ നല്ലൊരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷം ഇവിടെ ഉണ്ടായിരുന്ന ഡോക്ടർമാരിൽ 36% പേരും യുകെ പൗരന്മാരല്ലാത്തവരായിരുന്നു. എന്നാൽ 2016 ൽ ഇത് 26.6% മാത്രം ആയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾ തങ്ങളുടെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വൻകട ബാധ്യതയുമായാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബിരുദ പഠനം കഴിയുമ്പോൾ ഒരു ശരാശരി വിദ്യാർത്ഥിയുടെ കടബാധ്യത 53,000 പൗണ്ട് ആണ് . ഓരോ വർഷവും ഈ കടബാധ്യതയിൽ 10 ശതമാനം വർദ്ധനവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ വായ്പകൾ ഉൾപ്പെടെയുള്ള ഈ കടം വിദ്യാർത്ഥികൾക്ക് വൻ ബാധ്യതയായി മാറുകയാണ്.
ഈ സാഹചര്യത്തിൽ വർദ്ധിച്ച് വരുന്ന ജീവിത ചിലവ് കൂടി നിറവേറ്റുന്നതിന് വിദ്യാർത്ഥികൾ കടം വാങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC) 2024-25 ൽ വ്യക്തിഗത വായ്പ ബാലൻസ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ £5,000 കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. അതായത് ഒരു വർഷം മുമ്പ് കടബാധ്യത 4827 പൗണ്ട് ആയിരുന്നു. വിദ്യാഭ്യാസ ചിലവിന്റെ കുതിച്ചു കയറ്റം മൂലം സെമസ്റ്റർ ബ്രേക്കിന്റെ സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ ശമ്പളമുള്ള ജോലികളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു എന്നതാണ് ഇതിന്റെ മറുവശം . ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു സർവേയിൽ മുഴുവൻ സമയ വിദ്യാർത്ഥികളിൽ 68% പേരും ആഴ്ചയിൽ ശരാശരി 13 മണിക്കൂർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത് പലപ്പോഴും വിദ്യാർഥികളെ പലവിധ ശാരീരിക മാനസിക പ്രയാസങ്ങളിലേയ്ക്ക് തള്ളിവിടുന്നതിന് കാരണമാകുന്നുണ്ട്.
ഇതിനിടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കുള്ള സർക്കാരിൻറെ മൊത്തം വായ്പ 266 ബില്യണിലെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ ആണ് സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിദ്യാർത്ഥികൾക്കായുള്ള സർവകലാശാലകളുടെ മത്സരം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സർക്കാർ കുടിയേറ്റ നയം കൂടുതൽ കർശനമാകുമ്പോൾ സ്വാഭാവികമായും അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയും. ഇതിന് അനുബന്ധമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധനസഹായം പരിഷ്കരിക്കണമെന്നാണ് ഈ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തി. ഈ രണ്ട് ആശുപത്രികളിലെ പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്.
ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (LTH) എൻഎച്ച്എസ് ട്രസ്റ്റിൽ നടന്ന പരിശോധനകളിൽ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) പരിചരണത്തിന്റെ ഗുണനിലവാരത്തെയും സ്റ്റാഫിംഗ് നിലവാരത്തെയും കുറിച്ചുള്ള ജീവനക്കാരിൽ നിന്നും രോഗികളിൽ നിന്നുമുള്ള ആശങ്കകൾ സ്ഥിരീകരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ ഒരു മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ട്രസ്റ്റിൽ മതിയായ പരിചരണം ലഭിച്ചില്ലെന്ന് 67 കുടുംബങ്ങളാണ് പരാതിപ്പെട്ടത് . ഇതിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒഴിവാക്കാവുന്ന പരിക്കുകളോ മരണമോ സംഭവിച്ചുവെന്ന് പറയുന്ന മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട് . ലീഡ്സ് ജനറൽ ഇൻഫർമറിയിലും (എൽജിഐ) സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും മെറ്റേണിറ്റി നവജാത ശിശുക്കളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് തരംതാഴ്ത്തലിന് മറുപടിയായി എൽടിഎച്ച് പറഞ്ഞു. 2024 ഡിസംബറിലും 2025 ജനുവരിയിലും നടത്തിയ പരിശോധനകളിൽ, റിസ്ക് മാനേജ്മെന്റ്, സുരക്ഷിതമായ അന്തരീക്ഷം, അണുബാധ തടയലും നിയന്ത്രണവും, മെഡിസിൻ മാനേജ്മെന്റ്, സ്റ്റാഫിംഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും എല്ലായ്പ്പോഴും മാന്യമായും ബഹുമാനത്തോടെയും പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്നില്ല എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നുവന്നിരുന്നു. സങ്കീർണ്ണമായ ആവശ്യങ്ങളുള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ യോഗ്യതയുള്ള ജീവനക്കാരുടെ കുറവും തരംതാഴ്ത്തലിനു കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കാട്ടുതീയുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവുണ്ടായതിന് പിന്നാലെ യുകെയിലെ അഗ്നിശമന സേനാ മേധാവികൾ വീടിൻെറ പുറത്ത് തീ ഇടുന്നതും ബാർബിക്യൂകളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഉടനീളം ആംബർ ഹീറ്റ് അലേർട്ട് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വർഷം ഇതിനോടകം തന്നെ യുകെയിൽ 500-ലധികം കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 717% വർദ്ധനവാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
യുകെ ഫയർ ആൻഡ് റെസ്ക്യൂ സർവീസുകളെ പ്രതിനിധീകരിക്കുന്ന നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) പ്രകാരം, ജനുവരി 1 മുതൽ 564 തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ കണക്കുകൾ ഇനിയും കൂടുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യുകെയിലെ മിക്ക കാട്ടുതീകളും മനുഷ്യൻെറ പ്രാവർത്തികൾ മൂലമാണ് ഉണ്ടാകുന്നത്. തുറസ്സായ ഗ്രാമപ്രദേശങ്ങളിലും, പാർക്കുകളിലും, ചതുപ്പുനില പ്രദേശങ്ങളിലും ഡിസ്പോസിബിൾ ബാർബിക്യൂകൾ ഉപയോഗിക്കരുതെന്നും, സിഗരറ്റുകൾ, തീപ്പെട്ടികൾ, ഗ്ലാസ് കുപ്പികൾ എന്നിവ മൂലം ഉണങ്ങി കിടക്കുന്ന ചെടികളിൽ തീപിടിക്കാൻ സാധ്യത ഉണ്ടെന്നും അധികൃതർ പറയുന്നു.
കാട്ടുതീയുടെ വർദ്ധനവ് കാരണം യുകെയിലെ അഗ്നിശമന സേനയും രക്ഷാ സേവനങ്ങളും ഇതിനകം തന്നെ കടുത്ത സമ്മർദ്ദത്തിലാണെന്ന് നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) ചെയർമാനായ ഫിൽ ഗാരിഗൻ പറയുന്നു. ഗ്രാമപ്രദേശങ്ങൾക്ക് സമീപം ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു ചെറിയ പിഴവ് പോലും വിനാശകരമായ തീപിടുത്തങ്ങൾക്ക് കാരണമാകാം. ആംബർ ഹീറ്റ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) മുന്നറിയിപ്പ് നൽകി. ഭാവിയിൽ താപനില 40°C കൂടുതൽ പോകുമെന്നും 45°C വരെ എത്താൻ സാധ്യത ഉണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളി എന്ന് വിശേഷിപ്പിക്കുന്ന ചൈനീസ് സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് 24 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇയാൾ ഗവേഷണ വിദ്യാർത്ഥിയായാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിൽ പഠിച്ചിരുന്ന ഷെൻഹാവോ സൂവിനാണ് ലണ്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. പത്ത് സ്ത്രീകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കുറ്റത്തിനാണ് ഇയാൾ വിചാരണ നേരിട്ടത്. ഇയാൾ രണ്ട് സ്ത്രീകളെയും ഇതുവരെ കണ്ടെത്താനാകാത്ത എട്ട് പേരെയും ആക്രമിച്ചതായാണ് ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണ കണ്ടെത്തിയത് . എന്നാൽ 50 ഓളം ഇരകൾ കൂടി ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സോവിൻ്റെ ഇരകളെ കണ്ടെത്താൻ മെറ്റ് പോലീസ് ഒരു അപ്പീൽ ആരംഭിച്ചിട്ടുണ്ട് . മയക്കുമരുന്ന് നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചതു കൊണ്ട് പലർക്കും അവരെ ബലാത്സംഗം ചെയ്തെന്നു പോലും അറിയാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് മെറ്റ് പോലീസിൻ്റെ സിഡിആർ കെവിൻ സൗത്ത്വർത്ത് പറഞ്ഞു.
ഇയാൾ രണ്ട് സ്ത്രീകളെയും ഇതുവരെ കണ്ടെത്താനാകാത്ത എട്ട് പേരെയും ആക്രമിച്ചതായി ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണ കണ്ടെത്തി . എന്നാൽ 50 ഓളം ഇരകൾ കൂടി ഉണ്ടായേക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സോവിൻ്റെ ഇരകളെ കണ്ടെത്താൻ മെറ്റ് പോലീസ് ഒരു അപ്പീൽ ആരംഭിച്ചിട്ടുണ്ട് . മയക്കുമരുന്ന് നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചതു കൊണ്ട് പലർക്കും അവരെ ബലാത്സംഗം ചെയ്തെന്നു പോലും അറിയാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് മെറ്റ് പോലീസിൻ്റെ സിഡിആർ കെവിൻ സൗത്ത്വർത്ത് പറഞ്ഞു.
വിവിധ ബലാത്സംഗ കേസുകൾ കൂടാതെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വോയൂറിസം, അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. 2019 നും 2024 നും ഇടയിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ച വസ്തുക്കൾ മെറ്റ് പോലീസ് ഇയാളുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് ബലാൽസംഗങ്ങൾ നടന്നത് കോവിഡിന്റെ സമയത്ത് ചൈനയിൽ വച്ചാണ്. ഇയാൾ സൂക്ഷിച്ചിരുന്ന വീഡിയോകളാണ് ഈ കുറ്റകൃത്യങ്ങൾക്ക് തെളിവായി പോലീസിന് ലഭിച്ചത് . എന്നാൽ ഈ ഇരകളെ ഇതുവരെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലണ്ടനിലാണ് നാല് ബലാത്സംഗങ്ങൾ നടന്നത്. രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞ് തെളിവെടുത്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വാർത്ത മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഭാവിയിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചനകൾ നൽകിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിർത്തിയിരിക്കുന്നത്.
സാമ്പത്തിക വളർച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വർദ്ധിച്ചതുമാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിർത്താനുള്ള തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റിൽ നടക്കുന്ന അടുത്ത യോഗത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നും വർഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ധനകാര്യ വിപണികൾ പ്രതീക്ഷിക്കുന്നത്. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 0.7% വർദ്ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലിൽ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉൽപാദനത്തിലോ മൊത്ത ആഭ്യന്തര ഉൽപാദനത്തിലോ (ജിഡിപി) വളർച്ചയെ കുറിച്ചുള്ള പ്രതീക്ഷയിൽ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നു.
രാജ്യത്തെ ഒഴിവുകളുടെ നിരക്കുകൾ പകർച്ചവ്യാധിക്ക് മുൻപുള്ള നിലയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഇതുകൂടാതെ തൊഴിലില്ലായ്മ വർദ്ധിച്ചു. വേതന വളർച്ചയും മന്ദഗതിയിലായി. മെയ് മാസത്തെ സാമ്പത്തിക വളർച്ച അൽപം കൂടുതലാണെങ്കിലും തുടർന്നുള്ള പാദങ്ങളിൽ 0.25 മാത്രമായിരുന്നു വളർച്ചാ നിരക്ക് എന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ധനത്തിന്റെയും വിമാന ടിക്കറ്റുകളുടെയും നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് യുകെയിലെ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും ഫർണിച്ചറുകളുടെയും വിലവർധനവിനെ പിടിച്ചുനിർത്താൻ വിമാനനിരക്കുകളിലും പെട്രോൾ വിലയിലും ഉണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയാൻ കാരണമായത് . ഏപ്രിൽ മാസത്തിലെ 3.5 ശതമാനം എന്ന നിരക്കിൽ നിന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് കുറഞ്ഞത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലയാണ് സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റി.
1413-ൽ സ്ഥാപിതമായ യൂണിവേഴ്സിറ്റി ഫൈഫിലെ സെന്റ് ആൻഡ്രൂസ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും സമ്പന്നമായ ചരിത്രത്തിനും പ്രശസ്തമായ സെന്റ് ആൻഡ്രൂസ് കല, ശാസ്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയോട് ബന്ധപ്പെട്ട കോഴ്സുകൾക്ക് പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികൾ ആണ് ഇവിടെ പഠിക്കാൻ വരുന്നത് . വില്യം രാജകുമാരൻ ഇവിടെ ആണ് പഠിച്ചത് .
വേറിട്ട ഒരു കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇപ്പോൾ സെൻറ് ആൻഡ്രൂസ് സർവകലാശാല വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മനുഷ്യർക്ക് ശരീരത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയ പുസ്തകങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനുള്ള പുതിയ ഒരു ഉപകരണം സർവകലാശാല വികസിപ്പിച്ചെടുത്തു. പുസ്തക കവറുകൾക്ക് വ്യക്തമായ മരതക പച്ച നിറം ലഭിക്കാൻ പ്രസാധകർ ചെമ്പിൽ ആർസെനിക് കലർത്തി ഉപയോഗിച്ചിരുന്നു. പൊതുജനങ്ങൾക്കുള്ള അപകടസാധ്യത കുറവാണ് എങ്കിലും ആർസെനിക് അടങ്ങിയ പുസ്തകങ്ങൾ പതിവായി കൈകാര്യം ചെയ്യുന്നത് കണ്ണുകൾ, മൂക്ക്, തൊണ്ട ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും.
സമീപകാലങ്ങളിൽ മിക്ക ലൈബ്രറികളിലും ഇത്തരം പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി വെച്ചിരുന്നു. ഇത്തരത്തിൽ ഉള്ള എല്ലാ പുസ്തകങ്ങളും മാറ്റിവയ്ക്കുകയാണ് മിക്ക ലൈബ്രറികളും ചെയ്യുന്നത്. യഥാർത്ഥത്തിൽ പ്രശ്നമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധന വളരെ ചിലവേറിയതാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബീലെഫെൽഡ് സർവകലാശാലയും മറ്റ് നിരവധി ജർമ്മൻ സർവകലാശാലകളും കഴിഞ്ഞ വർഷം ഒരു മുൻകരുതൽ നടപടിയായി 60,000 പുസ്തകങ്ങൾ മാറ്റിവെച്ചു. എന്നാൽ സെൻറ് ആൻഡ്രൂസ് സർവകലാശാല വികസിപ്പിച്ച പുതിയ ഉപകരണം വിഷത്തിന്റെ അംശം വേഗത്തിലും ചിലവു കുറഞ്ഞ രീതിയിലും കണ്ടെത്താൻ കഴിയും. സർവകലാശാലയുടെ ജ്യോതിശാസ്ത്ര, ഭൗതികശാസ്ത്ര സ്കൂളിലെ രണ്ട് ശാസ്ത്രജ്ഞരായ ഗ്രഹാം ബ്രൂസും മോർഗൻ ഫാച്ചിനും ആണ് ഉപകരണം വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് മെന്റൽ ഹെൽത്ത് ട്രസ്റ്റിലെ രോഗി ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നാലെ രോഗിയെ പരിചരിക്കുന്നതിൽ ട്രസ്റ്റ് ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 20 രോഗികളുടെ മരണത്തിൽ ഗുരുതരമായ ആശങ്കകൾ മുന്നോട്ട് വച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ ബിബിസി. നേരത്തെ തന്നെ, നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ (എൻഇഎൽഎഫ്ടി) നടത്തിപ്പിനെ സംബന്ധിച്ച പ്രശ്നങ്ങൾ കൊറോണർമാർ ഉയർത്തി കാട്ടിയിരുന്നു.
പലപ്പോഴും രോഗികളുടെ റിപ്പോർട്ടിൽ ട്രസ്റ്റ് കൃത്രിമത്വം കാട്ടിയതായും കണ്ടെത്തി. രോഗി മരിച്ച് മൂന്ന് ദിവസത്തിന് ശേഷം പ്രഭാതഭക്ഷണം കഴിച്ചതായി രേഖപ്പെടുത്തിയ സംഭവം വരെ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ NELFT യിലെ ഗുഡ്‌മെയ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 22 കാരിയായ ആലീസ് ഫിഗ്യുറിഡോയുടെ പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ഓൾഡ് ബെയ്‌ലി ജൂറി കണ്ടെത്തി. 2015-ൽ മരിച്ച ആലീസ്, പ്ലാസ്റ്റിക് ബാഗുകളും ബിൻ ലൈനറുകളും ഉപയോഗിച്ച് 18 തവണ സ്വയം ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആലീസിൻെറ ചുറ്റുപാടുകളിൽ നിന്ന് ബാഗുകൾ നീക്കം ചെയ്‌തിരുന്നില്ല. ഇതിന് പിന്നാലെ ഇവ ഉപയോഗിച്ച് ആലീസ് ജീവൻ ഒടുക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കൊറോണർമാരിൽ നിന്നുള്ള ഏകദേശം 30 പ്രിവൻഷൻ ഓഫ് ഫ്യൂച്ചർ ഡെത്ത്സ് (PFD) റിപ്പോർട്ടുകളിൽ നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെ (NELFT) പരാമർശിക്കുന്നുണ്ട്. ആത്മഹത്യാസാധ്യത ഉണ്ടെങ്കിലും വേണ്ട നീക്കങ്ങൾ ചെയ്യാതെ ഇരിക്കുക, റെക്കോർഡുകൾ ശരിയായി സൂക്ഷിക്കാതെ ഇരിക്കുക, ടീമുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം, ജീവനക്കാരുടെ കുറവ് തുടങ്ങി ട്രസ്റ്റിൻെറ ഭാഗത്തു നിന്നുള്ള വീഴ്ചകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രോഗികളുടെ മരണശേഷം രേഖകൾ മാറ്റിയ സംഭവം വരെ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.