Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

30 വർഷങ്ങൾക്കു മുമ്പ് സ്വകാര്യവൽക്കരണത്തിനു ശേഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജലവിതരണ വ്യവസായം സമൂലമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. വാട്ടർ കമ്പനികളെ കുറിച്ചുള്ള അവലോകനം ഈ മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. സർ ജോൺ കൻലിഫിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനം പ്രധാനമായും 88 ശുപാർശകളാണ് നൽകിയിരിക്കുന്നത്.


നിലവിലെ റെഗുലേറ്റർ ഓഫ്‌വാട്ട് നിർത്തലാക്കുന്നത് മുതൽ ശക്തമായ പരിസ്ഥിതി നിയന്ത്രണം അവതരിപ്പിക്കുന്നത് വരെ ഉൾപ്പെടുന്നതാണ് നിർദ്ദേശങ്ങൾ . പൈപ്പുകൾ ചോർന്നൊലിക്കുന്നതിനും മലിനജല ചോർച്ചയ്ക്കും വ്യവസായത്തിനെതിരെ വ്യാപകമായ വിമർശനം നിലനിൽക്കുന്ന സമയത്താണ് ഇത് വരുന്നത്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ സ്വാഭാവികമായും ജല കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടി വരും. അഞ്ചു വർഷത്തിനുള്ളിൽ ജല കമ്പനികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ബില്യണിലധികം പൗണ്ട് ചിലവഴിക്കേണ്ടി വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഉപഭോക്താക്കളുടെ ബില്ലുകൾ കുതിച്ചുയരാൻ ഇത് വഴി വെക്കും. ഓഫ് വാട്ട് ഉപഭോക്താക്കളുടെ ബില്ലുകൾ ഒരു പരിധിയിൽ കൂടുതൽ ഉയരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മികച്ച ജല സംവിധാനം വേണമെങ്കിൽ ആരെങ്കിലും അതിന് പണം നൽകണമെന്നാണ് അവലോകന റിപ്പോർട്ടിൽ എടുത്തു പറയുന്ന പ്രധാനപ്പെട്ട കാര്യം.


ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ. 2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 23-ാം തീയതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ സന്ദർശിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശന വേളയിൽ ഇന്ത്യ- യുകെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെ കുറിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി അദ്ദേഹം ചർച്ചകൾ നടത്തും . പ്രാദേശികവും ആഗോള തലത്തിലുമുള്ള നിരവധി വിഷയങ്ങൾ ചർച്ചകൾക്ക് വിഷയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .


ചാൾസ് മൂന്നാമൻ രാജാവിനെയും മോദി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, സമ്പദ്‌ വ്യവസ്ഥ, സാങ്കേതികവിദ്യ നവീകരണം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ (സി‌എസ്‌പി) പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്യും. പ്രധാനമന്ത്രി മോദിയുടെ യുകെയിലേയ്ക്കുള്ള നാലാമത്തെ സന്ദർശനമാണിത്. രണ്ടാം പാദത്തിൽ, മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഈ മാസം 25 മുതൽ രണ്ട് ദിവസത്തെ മാലിദ്വീപ് സന്ദർശനവും നടത്തും.

മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ അദ്ദേഹം വിശിഷ്ടാതിഥിയായിരിക്കും. സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം’ എന്നതിനായുള്ള ഇന്ത്യ-മാലിദ്വീപ് സംയുക്ത പദ്ധതി നടപ്പിലാക്കുന്നതിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഈ സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകും. മാലിദ്വീപിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സന്ദർശനമാണിത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി ഫ്രാൻസുമായി ഉണ്ടാക്കിയ പദ്ധതികൾ കടുത്ത പരാജയമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും ഈ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടുകളിൽ എത്തുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
2025 – ൽ ഇതുവരെ 21,000 പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാർ. ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അനധികൃത കുടിയേറ്റക്കാരെ ഫലപ്രദമായി തടയുന്നതിന്റെ പരാജയമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിരുന്നു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വീടുകളുടെ ശരാശരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിലനിന്നിരുന്ന കിഴിവുകളും രണ്ടാമത്തെ വീടുകൾക്ക് ഏർപ്പെടുത്തിയ കൗൺസിൽ ടാക്സും ആണ് വീടുകളുടെ ഡിമാൻഡ് ഇടിയുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

വീടുകളുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി വില 4531 പൗണ്ട് കുറഞ്ഞ് 373 ,709 പൗണ്ട് ആയി. സാധാരണ ഗതിയിൽ വേനൽക്കാല അവധി സീസണിന്റെ തുടക്കത്തിൽ വീടുകളുടെ വിലയിൽ കുറവുണ്ടാകാറുണ്ട്. എന്നാൽ 2002 നു ശേഷം ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്.

വിൽപനയ്ക്കായി വന്നിരിക്കുന്ന വീടുകളുടെ എണ്ണവും പ്രോപ്പർട്ടികളുടെ വിലകുറവിന് കാരണമായിട്ടുണ്ട്. വീടുകളുടെ വിലയിൽ ഏറ്റവും കൂടുതൽ ഇടിവ് ഉണ്ടായത് ലണ്ടനിലാണ്. മുൻ മാസത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ലണ്ടനിൽ ഉണ്ടായത്. ലണ്ടൻ്റെ ഉൾപ്രദേശങ്ങളിൽ വില 2.1 ശതമാനമായി ആണ് കുറഞ്ഞത്. ഈ വർഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ കൂടി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഭവന വിപണി തിരിച്ചു കയറുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് പുറത്ത് പാർക്ക് ചെയ്തതിന് 25 പൗണ്ട് ഈടാക്കിയതിനെതിരെ അപ്പീൽ കൊടുത്ത നോട്ടിംഗ്ഹാമിലെ 55 വയസ്സുകാരന് പിഴ ഒഴിവാക്കി കൊടുത്തു. തലച്ചോറിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാർക്ക് ടോപ്ലാസിനാണ് പാർക്കിംഗ് പെർമിറ്റ് ഫെബ്രുവരിയിൽ കാലഹരണപ്പെട്ടതിനെ തുടർന്ന് പിഴ ലഭിച്ചത്. എന്നാൽ നോട്ടിംഗ്ഹാമിലെ സിറ്റി കൗൺസിലിനെതിരെ മാർക്ക് ടോപ്ലാസ് ശക്തമായ നിയമ പോരാട്ടമാണ് നടത്തിയത്.


പെർമിറ്റ് കാലഹരണപ്പെടുന്ന അവസരത്തിൽ ഒരു ഓർമ്മപ്പെടുത്തൽ നോട്ടീസ് അയക്കുന്നത് അതോറിറ്റിയുടെ നയത്തിൽ പറയുന്നുണ്ടെന്ന് മാർക്ക് ടോപ്ലാസ് കണ്ടെത്തിയതാണ് അദ്ദേഹത്തിന് അനുകൂല വിധി വരാൻ കാരണമായത്. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ മാർക്ക് ടോപ്ലാസിന് ഓർമ്മക്കുറവ് ഉണ്ടെന്ന സാഹചര്യവും പിഴ ഒഴിവാക്കുന്നതിലേക്ക് നയിച്ചു . എന്നാൽ തൻറെ ആദ്യ അപ്പീലിൽ തന്നെ അനുകൂല വിധി നൽകണമായിരുന്നെന്ന് മാർക്ക് ടോപ്ലാസ് അഭിപ്രായപ്പെട്ടു. അതിനുപകരം നോട്ടിംഗ്ഹാമിലെ സിറ്റി കൗൺസിലിൽ പണം അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയാക്കുമെന്നാണ് പറഞ്ഞത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൂർണ്ണവളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ശൈത്യകാല വൈറസ് ആർഎസ് വിക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചു. ആയിരക്കണക്കിന് ഇത്തരം ശിശുക്കൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നതാണ് ആർഎസ് വി വൈറസ് . അപകടകരമായ മരണം വരെ സംഭവിച്ചേക്കാവുന്ന വൈറസിൽ നിന്ന് പ്രതിരോധ കുത്തിവെയ്പ്പിന് കുട്ടികളെ സംരക്ഷിക്കാൻ സാധിക്കും.


തണുപ്പ് കൂടുതലുള്ള മാസങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് കുഞ്ഞുങ്ങൾക്ക് ഒരു സംരക്ഷണ കവചം നൽകുമെന്ന് എൻഎച്ച്എസ് മെഡിക്സ് പറഞ്ഞു. ഗർഭാവസ്ഥയുടെ അവസാനത്തിൽ വാക്സിനേഷൻ വഴി മിക്ക കുഞ്ഞുങ്ങൾക്കും ഈ വൈറസിനെതിരെ സംരക്ഷണം ലഭിക്കുന്നുണ്ട്, എന്നാൽ 32 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈറസ് മൂലമുള്ള ജീവൻ അപകടപ്പെടുത്തുന്ന അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സെപ്റ്റംബർ അവസാനം മുതൽ, യുകെയിലുടനീളമുള്ള 9,000 കുഞ്ഞുങ്ങൾക്കും അപകടസാധ്യതയുള്ള കൊച്ചുകുട്ടികൾക്കും എൻഎച്ച്എസ് വഴി നിർസെവിമാബ് എന്ന മരുന്നിന്റെ ഒരു ഡോസ് നൽകും.

പൂർണ്ണവളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ആർഎസ് വി ബാധിച്ച് ആശുപത്രിയിൽ പോകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇവർക്ക് പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീവ്രപരിചരണം ആവശ്യമായി വരുന്ന സാഹചര്യം 10 മടങ്ങ് കൂടുതലാണ്. യുകെയിൽ എല്ലാ വർഷവും അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 30,000 കുട്ടികൾക്ക് വൈറസ് കാരണം ആശുപത്രി പരിചരണം ആവശ്യമാണ്. ഏകദേശം 30 കുട്ടികളാണ് പ്രതിവർഷം ഈ വൈറസ് മൂലം മരിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച 100 -ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു. വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.


ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപവും പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. പ്ലക്കാർഡുകൾ പിടിച്ച് സമരത്തിൽ പങ്കെടുക്കുന്ന മിക്കവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് . ബ്രിസ്റ്റലിലെ കോളേജ് ഗ്രീനിൽ നടന്ന പ്രകടനത്തിന് ശേഷം തീവ്രവാദ നിയമപ്രകാരം 17 പേരെ അറസ്റ്റ് ചെയ്തതായി ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.


ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. എംപിമാരുടെ ഒരു ക്രോസ് പാർട്ടി ഗ്രൂപ്പായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പുറത്തുവിട്ട വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും കടുത്ത നടപടിയെടുക്കണം എന്നും അഭിപ്രായപ്പെട്ടു. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ.


2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്. രാജ്യത്തെ വാട്ടർ വ്യവസായത്തിന്റെ ദുരവസ്ഥ വെളിവാക്കുന്ന കണക്കുകൾ തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന വാട്ടർ ഇൻഡസ്ട്രിയുടെ അവലോകനത്തിന് മുന്നോടിയായാണ് പുറത്തു വന്നത്.


വാട്ടർ കമ്പനികളുടെ മേൽ കടുത്ത നിയന്ത്രണം വേണമെന്നാണ് പൊതുവെ ഉയർന്നു വരുന്ന വികാരം. തിങ്കളാഴ്ചത്തെ അവലോകന യോഗത്തിൽ ഈ മേഖലയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള തൻറെ ശുപാർശകൾ വാട്ടർ കമ്മീഷൻ ചെയർമാൻ സർ ജോൺ കുൻലിഫ് അവതരിപ്പിക്കും. പുറത്തുവന്ന കണക്കുകൾ അപമാനകരമാണെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കർശനമായ നിയമങ്ങൾ ഇല്ലാത്തതും ദുർബലമായ നിയന്ത്രണങ്ങളും നമ്മുടെ നദികളെ എങ്ങനെയാണ് മലിനമാക്കുന്നു എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് പുറത്തുവരുന്ന കണക്കുകളിൽ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യങ്ങളിലെയും അറ്റകുറ്റ പണികളിലെയും നിക്ഷേപ കുറവാണ് ഈ മേഖലയിലെ പ്രതിസന്ധികൾക്ക് പ്രധാനകാരണമെന്ന് വാട്ടർ യുകെയുടെ വക്താവ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ പല ഭാഗങ്ങളിലും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചു. കനത്തമഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും യാത്രാ കാലതാമസത്തിനും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 9 മണി വരെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. കനത്ത മഴയെ തുടർന്ന് നദികളിലെ വെള്ളത്തിൻെറ ഒഴുക്ക് വർദ്ധിക്കുമെന്നും പൊതുഗതാഗതം തടസ്സപ്പെടുന്നതിന് സാധ്യത ഉണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

കിഴക്കൻ സ്കോട്ട് ലൻഡിൽ അതിർത്തികൾ മുതൽ അബർഡീൻ വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 4 നു പ്രാബല്യത്തിൽ വരുന്ന ഈ അലേർട്ടുകൾ ഞായറാഴ്ച ഉച്ചവരെ നിലനിൽക്കും. ഇന്ന് ലണ്ടനിലും തെക്ക്-കിഴക്കൻ മേഖലയിലും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിലെ ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഉഷ്‌ണ തരംഗത്തെ തുടർന്ന് യോർക്ക്ഷയർ, കെന്റ്, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ ഹോസ്പൈപ്പ് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.

ഉഷ്‌ണ തരംഗത്തിന് പിന്നാലെ നിലം വരണ്ടിരിക്കുന്നതിനാൽ പെട്ടെന്നുള്ള മഴ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കൂട്ടുന്നു. ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ കോൺവാളിലും ഡെവോണിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ പ്രാബല്യത്തിൽ ഇല്ല.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെക്സിക്കോയിൽ നിന്ന് യുകെയിലേക്ക് മയക്കുമരുന്ന് കടത്താൻ സ്വന്തം മക്കളെ ഉപയോഗിച്ച കുറ്റത്തിന് അമ്മയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. 14.4 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ കടത്തിയ കുറ്റത്തിന് ഫർസാന കൗസറിനെതിരെ വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ 13 വർഷത്തിലേറെ തടവിന് ശിക്ഷിച്ചു. ഇവർ ബ്രാഡ്ഫോർഡ് സ്വദേശിനിയാണ്.


2024 നവംബർ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് ബെർമിംഗ്ഹാം വിമാനത്താവളത്തിൽ നിന്ന് തന്റെ നാല് ആൺമക്കളുടെയും മകളുടെയും മരുമകൾക്കും ഒപ്പമാണ് ഇവർ അറസ്റ്റിലായത് . മയക്കുമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായി കാൻകൂണിൽ നിന്ന് മടങ്ങിയെത്തിയ കൗസറിന് ഈ രീതിയിൽ പ്രവർത്തിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു (എൻ‌സി‌എ) സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ റിക്ക് മക്കെൻസി പറഞ്ഞു. എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത രീതിയിൽ തെളിവുകളുടെ ഒരു സൂചന പോലും ഇല്ലാതെയാണ് അവർ കുറ്റകൃത്യം നടത്തിയത്. അമ്മയ്ക്കൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയാകുമ്പോൾ ഇവരുടെ ഇളയ മകൾക്ക് 17 വയസ്സ് മാത്രം ആയിരുന്നു പ്രായം.

കാൻകൂണിൽ നിന്ന് യുകെയിലേക്ക് കൊക്കെയ്ൻ കടത്താൻ സഹായിക്കുന്നതിനായി, “അങ്കിൾ” എന്നറിയപ്പെടുന്ന പാകിസ്ഥാനിലെ ഒരു അജ്ഞാത കൂട്ടാളിയുമായി കൗസർ പ്രവർത്തിച്ചുവരികയായിരുന്നു. ഏകദേശം 14.4 മില്യൺ പൗണ്ട് വിലയുള്ള 180 കിലോഗ്രാം കൊക്കെയ്‌നുമായി കുട്ടികൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരെ കൊണ്ടു പോകാൻ മാത്രമാണ് താൻ അവിടെ ഉണ്ടായിരുന്നതെന്ന് അവർ അവകാശപ്പെട്ടു. 2024 ആഗസ്റ്റിനും നവംബറിനും ഇടയിൽ അഞ്ചാം തവണയാണ് സംഘം കൊക്കെയ്ൻ ബർമിംഗ്ഹാം വിമാനത്താവളത്തിലേക്ക് കൊറിയർ ചെയ്തതെന്ന് എൻസിഎ കണ്ടെത്തി. ഇവരുടെ എല്ലാ മക്കൾക്കും കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved