ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസ്വാരസ്യങ്ങളിൽ വലഞ്ഞ് ലേബർ പാർട്ടി. ലേബർ പാർട്ടി അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ഇനി സർ കീർ സ്റ്റാർമാർ ഒരു നല്ല പ്രധാന മന്ത്രിയാണെന്ന് കരുതുന്നില്ലെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടിയെ നയിക്കരുതെന്നുമുള്ള അഭിപ്രായങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സർവേ അനുസരിച്ച് സ്റ്റാർമർ മോശം പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് 33% പേർ അഭിപ്രായപ്പെടുമ്പോൾ, 63% പേർ അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. 37% പേർ സ്റ്റാർമർ വീണ്ടും തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കരുതെന്ന് അഭിപ്രായപ്പെടുമ്പോൾ, 53% പേർ അദ്ദേഹം വീണ്ടും ഭരണം തുടരണം എന്ന അഭിപ്രായക്കാരാണ്.
സ്റ്റാർമറിന് പകരം മാഞ്ചസ്റ്റർ മേയർ ആൻഡി ബർണമാനിനാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിന്തുണ ലഭിച്ചിരിക്കുന്നത്. 54% അംഗങ്ങളും അദ്ദേഹത്തിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പുറത്താക്കിയ ഡെപ്യൂട്ടി നേതാവ് ആഞ്ചല റെയ്‌നർക്ക് 10% മാത്രമാണ് ലഭിച്ചത്. ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിങ്ങിന് 7%, മുൻ നേതാവും ഇപ്പോഴത്തെ ഊർജ്ജ സെക്രട്ടറിയുമായ എഡ് മിലിബാൻഡിനും വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറിനും 6% വീതവും, പുതിയ ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദിന് 2 ശതമാനവും പിന്തുണ ലഭിച്ചു.
ഡെപ്യൂട്ടി നേതൃസ്ഥാനത്തിനായുള്ള മത്സരവും സർവേ പരിശോധിച്ചു. 35% പേർ ലൂസി പോവലിനെയും 28% പേർ ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണിനെയും പിന്തുണച്ചു. ലൂസി പോവലിനെ പിന്തുണയ്ക്കുന്നവർ സ്റ്റാർമറിനെതിരെ വിമർശനാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും സർവ്വേ കണ്ടെത്തി. അതേസമയം 60% പേരാണ് ആഞ്ചല റെയ്‌നർ രാജിവയ്ക്കണമെന്ന് വോട്ട് ചെയ്തത്. എന്നിരുന്നാലും ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതകളും നേതൃ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകളും പുതിയ സർവേ വെളിപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2028 മുതൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാർക്ക് വൻതോതിലുള്ള ശമ്പളവർധന ലഭിക്കുമെന്ന് ലേബർ സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് £500 മില്യൺ വകയിരുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി, ട്രേഡ് യൂണിയനുകളും തൊഴിലുടമകളും ഉൾപ്പെടുന്ന പുതിയ കരാർ സ്ഥാപനം (negotiating body) രൂപീകരിക്കും. ഇതിന്റെ ലക്ഷ്യം കുറഞ്ഞ ശമ്പളവും അനിശ്ചിത തൊഴിൽ സാഹചര്യവും മൂലം തൊഴിലാളികൾ മേഖല വിട്ടുപോകുന്ന പ്രവണത തടയലാണ്.
ഇതിന്റെ ഭാഗമായി 2027-ൽ ചർച്ചകൾ നടത്തി അന്തിമ ശമ്പള-നിബന്ധന കരാർ 2028 മുതൽ പ്രാബല്യത്തിൽ വരുത്തും. സ്വകാര്യ, പൊതുമേഖലകളിലുടനീളം എല്ലാ കെയർ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും, £500 മില്യൺ മാത്രമല്ല, കൂടുതൽ ധനസഹായം ഇല്ലാതെ പ്രതിസന്ധി മാറില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇംഗ്ലണ്ടിലെ കെയർ മേഖലയിലെ പ്രധാന തൊഴിലാളി വിഭാഗമാണ് മലയാളികൾ. കുറച്ച് ശമ്പളത്തിലും അധികസമയം ജോലി ചെയ്യേണ്ട സാഹചര്യം നിരവധി മലയാളി കെയർ വർക്കർമാരെ ബാധിച്ചിരുന്നു. പുതിയ ശമ്പള വർധനയും തൊഴിൽ നിബന്ധനകളിലെ മെച്ചപ്പെടുത്തലും ഇവർക്കും വലിയ ആശ്വാസമായിരിക്കും. വിസ നിയന്ത്രണങ്ങൾ മൂലം വിദേശ തൊഴിലാളികൾക്ക് തൊഴിൽ നേടുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും പുതിയ കരാർ സംവിധാനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂളിൽ നിന്നുള്ള 23 കാരനായ എഡി ബർട്ടണെ 20 മില്യൺ പൗണ്ടിന്റെ (ഏകദേശം ₹170 കോടി) വിലവരുന്ന മയക്കുമരുന്ന് യുകെയിലേയ്ക്ക് കടത്താൻ ശ്രമിച്ച കേസിൽ 19 വർഷം തടവിന് വിധിച്ചു. മുൻ പ്രണയിനിയായ സിയാൻ ബാങ്ക്സിന് അഞ്ചു വർഷം തടവാണ് നേരത്തെ വിധിച്ചതെന്ന് കാന്റർബറി ക്രൗൺ കോടതി അറിയിച്ചു.
2022-ൽ ഡോവർ തുറമുഖത്ത് പിടിച്ചെടുത്ത രണ്ട് ലോറിയിലായിരുന്നു കൊക്കെയിൻ, ഹെറോയിൻ, കെറ്റാമിൻ അടക്കമുള്ള 307 കിലോ മയക്കുമരുന്നുകൾ ഒളിപ്പിച്ചിരുന്നത്. അന്വേഷണത്തിൽ ബർട്ടണിന്റെ വിരലടയാളങ്ങളും ഡി.എൻ.എയും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെടുത്തു. ഇയാളെ 2023-ൽ ഐബിസയിലെ ഒരു നൈറ്റ് ക്ലബ്ബിൽ പിടികൂടുകയായിരുന്നു. സിയാൻ ബാങ്ക്സ് മാസന്ത്യം നെതർലൻഡ്സിലും സ്പെയിനിലും ബർട്ടണുമായി കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തി. ആദ്യ ലോറി പിടിക്കപ്പെട്ടതിന് രണ്ടുദിവസത്തിന് ശേഷം ഇരുവരും തമ്മിൽ നടത്തിയ സന്ദേശങ്ങളിലൂടെ അവർ നേരിട്ട് ചരക്കുകൾ ഒരുക്കിയതാണെന്ന് വ്യക്തമായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട്ലൻഡിലെ സ്കൂളുകളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് ശൗചാലയ സൗകര്യം ഒരുക്കേണ്ടതെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. സുപ്രീംകോടതി നൽകിയ രണ്ട് സുപ്രധാന വിധികളെയാണ് ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.
അതേസമയം, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി ലിംഗനിരപേക്ഷ ടോയ്‌ലറ്റുകൾ ഒരുക്കുന്നതും സ്കൂളുകൾ പരിഗണിക്കണമെന്ന് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കുട്ടികൾ അവരുടെ ജെൻഡർ ഐഡന്റിറ്റിക്കനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഇല്ലാത്തപക്ഷം അവരുടെ മാനസികാവസ്ഥ, ബന്ധങ്ങൾ, പെരുമാറ്റം എന്നിവയ്ക്ക് പ്രതികൂലമായ സ്വാധീനം ഉണ്ടാകാമെന്ന് രേഖയിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധി വ്യക്തമായതിനാലാണ് മാർഗ്ഗനിർദ്ദേശം പുതുക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജെന്നി ഗിൽറൂത് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി സ്ത്രീയെ ബയോളജിക്കൽ സെക്സിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നിർവചിക്കേണ്ടതെന്ന് വിധിച്ചിരുന്നു എന്നാൽ പ്രതിപക്ഷമായ സ്കോട്ടി ഷ് കോൺസർവേറ്റീവ് പാർട്ടി മാർഗ്ഗനിർദ്ദേശം അപകടകരമാണെന്ന് വിമർശിച്ചു. സ്കൂളുകളിൽ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതമായ ടോയ്‍ലെറ്റുകളിൽ സ്ഥലങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുന്ന പുതിയ ജിപി ഓൺലൈൻ ബുക്കിംഗ് സംവിധാനം രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾ ശക്തമായി . അടിയന്തിര ആരോഗ്യ പ്രശ്നങ്ങളും സാധാരണ അഭ്യർത്ഥനകളും തമ്മിൽ വ്യക്തമായ വ്യത്യാസം തിരിച്ചറിയാൻ സംവിധാനത്തിന് സാധിക്കില്ല എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) മുന്നറിയിപ്പ് നൽകി . ഇതോടെ ഗുരുതരമായ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും രോഗികൾക്ക് ആവശ്യമായ ചികിത്സ വൈകുകയും ചെയ്യാനുള്ള അപകടസാധ്യത ഉണ്ടെന്നതാണ് ഡോക്ടർമാരുടെ ആശങ്ക.
പുതിയ സംവിധാനത്തിലൂടെ രോഗികൾക്ക് ഡോക്ടറുടെ അതേ ദിവസത്തെ ബുക്കിങ്ങിനായി അല്ലെങ്കിൽ ക്ലിനീഷ്യന്റെ ഫോൺ കോളുകൾക്കായി ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഓൺലൈനായി അപേക്ഷിക്കാനാകും. ആവശ്യമായ ആരോഗ്യപ്രവർത്തകരെ കൂടി നിയോഗിക്കാതെ രോഗികളിൽ നിന്ന് ഉയർന്നു വരുന്ന അധിക ഓൺലൈൻ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നതാണ് ബി എം എ ചൂണ്ടി കാണിക്കുന്നത്. എന്നാൽ 2025-ൽ പോലും എൻ എച്ച് എസ് രോഗികൾക്ക് ഓൺലൈനായി ബുക്കിംഗ് അഭ്യർത്ഥിക്കാൻ കഴിയാത്തത് അസംബന്ധമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. മറ്റ് മേഖലകളിലെ അപോയിന്റ്മെന്റ് പോലും ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ആരോഗ്യ സേവനങ്ങൾ പിന്നാക്കത്തിലാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനായി ഇതിനകം 2,000 ജിപിമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും നിരവധി സർജറികൾക്ക് രോഗികൾക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബി എം എ ജി പി കമ്മിറ്റി ചെയർ ഡോ. കെയ്റ്റി ബ്രാമൽ-സ്റ്റൈനർ സർക്കാരിനെതിരെ കടുത്ത വിമർശനം ആണ് ഉന്നയിച്ചത് . ഫെബ്രുവരി മാസത്തിൽ നിലവിൽ വന്ന കരാറിലൂടെ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അത് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു . ഈ രീതിയിൽ നടപ്പാക്കിയാൽ ആശുപത്രിയിൽ ഉണ്ടാകുന്ന രീതിയിൽ ഉള്ള വെയ്റ്റിംഗ് ലിസ്റ്റുകൾ ജിപി സേവനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും നേരിട്ടുള്ള കൺസൾട്ടേഷനുകൾ കുറയാനും ഇടയാകും എന്നും അവർ മുന്നറിയിപ്പ് നൽകി. സർക്കാർ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ തങ്ങൾക്ക് ഔദ്യോഗികമായി സമര മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും യൂണിയൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാൻബറി ∙ പട്ടണത്തിലെ സെന്റ് മേരീസ് ചർച്ചിന്റെ പരിസരത്ത് യുവതിയെ കൂട്ടമായി പീഡിപ്പിച്ചു. 30-വയസ് പ്രായമുള്ള സ്ത്രീയെ ഞായറാഴ്ച പുലർച്ചെ ആണ് ഒരുകൂട്ടം പുരുഷന്മാർ ആക്രമിച്ചതെന്ന് തെംസ് വാലി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കുറ്റവാളികളെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നു കരുതുന്ന മറ്റൊരു സ്ത്രീയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഭീകരമായ ഈ കുറ്റകൃത്യം നടത്തിയ പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിറ്റക്ടീവ് സർജന്റ് മാർക്ക് പെർസോണിയസ് പറഞ്ഞു. അന്നത്തെ രാത്രി 12 മുതൽ പുലർച്ചെ 2.30 വരെ പ്രദേശത്ത് ആരെങ്കിലും എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം എന്ന് പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട് .
ബ്രിട്ടനിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർഷം തോറും ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. യു.കെ. ക്രൈം സർവേ പ്രകാരം 2023-ൽ മാത്രം ഏകദേശം 7.5 ലക്ഷം സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരകളായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പരാതികൾ മുഴുവൻ പൊലീസിൽ എത്താത്തതിനാൽ യഥാർത്ഥ സംഖ്യ ഇനിയും കൂടുതലായിരിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അടുത്ത ബന്ധുക്കളുമായി വിവാഹം നടത്തുന്നതിനെ പിന്തുണച്ചെന്നാരോപിച്ച് എൻ.എച്ച്.എസിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നുവന്നു. എൻ.എച്ച്.എസ്. ഇംഗ്ലണ്ടിന്റെ ‘ജീനോമിക്സ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ഇത്തരം വിവാഹങ്ങൾ ജനിതക രോഗങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നിരോധിക്കുന്നത് ‘സമൂഹങ്ങളെ അപമാനിക്കുമെന്നും സാംസ്കാരിക പാരമ്പര്യത്തെ അവഗണിക്കുമെന്നും’ പറഞ്ഞാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത് . ഇത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നതിന് പകരം കൗൺസിലിംഗ്, പൊതുജന ബോധവൽക്കരണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന അഭിപ്രായമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് പാകിസ്ഥാനി മുസ്ലിം സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന ഇത്തരം ബന്ധുവിവാഹങ്ങൾ സിസ്റ്റിക് ഫൈബ്രോസിസ്, സിക്കൽ സെൽ രോഗം തുടങ്ങിയ ജനിതക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഷെഫീൽഡ്, ഗ്ലാസ്ഗോ, ബർമിംഗ്ഹാം പോലുള്ള നഗരങ്ങളിൽ ചികിത്സയ്ക്കായി വരുന്ന ജനിതക രോഗികളിൽ 20 ശതമാനം വരെ പാകിസ്ഥാനി വംശജരാണ് . ഇതിന് എൻ.എച്ച്.എസ്. പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ടോറി എം.പി. റിച്ചാർഡ് ഹോൾഡൻ ഉൾപ്പെടെ കൺസർവേറ്റീവ് നേതാക്കൾ ഇത്തരം വിവാഹങ്ങൾക്ക് വിലക്ക് വേണമെന്ന് ആവശ്യപ്പെട്ടു, ഇത് ‘സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക ഏകീകരണത്തിനും ദോഷകരമാണെന്നാണ് അവർ പറഞ്ഞത് ’ . അതേസമയം മതനിയമവിദഗ്ധനും ഓക്സ്ഫോർഡിലെ ഫാരോസ് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. പാട്രിക് നാഷും ഇത്തരം ബന്ധുവിവാഹങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡിൽ 35കാരിയും ഒരു കുട്ടിയുടെ അമ്മയുമായ നതാഷ ഹ്യൂവിറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ എൻ.എച്ച്.എസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു . തലവേദന, തലചുറ്റൽ തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായിട്ടും, 111 ഹെൽപ്‌ലൈൻ വഴി ബന്ധപ്പെട്ടപ്പോൾ അത് ചെവി അണുബാധയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലേയ്ക്ക് അടിയന്തിരമായി റഫർ ചെയ്യാതിരുന്നതാണ് ദാരുണാന്ത്യത്തിന് കാരണമായത്.
2022 ഡിസംബർ 18-ന്, ക്രിസ്മസിന് ഒരാഴ്ച മുൻപ്, ചികിത്സ ലഭിക്കാൻ വൈകിയതാണ് നതാഷ മരിക്കാൻ കാരണമായത് . ഭർത്താവ് നിക്ക് (44)യും 16 മാസം പ്രായമായ മകൻ ഹാരിയും അടങ്ങുന്ന കുടുംബത്തിന്റെ തോരാ കണ്ണീരിനാണ് ഈ സംഭവം കാരണമായത് . യോർക്‌ഷയർ ആംബുലൻസ് സർവീസ്, 111 ഹെൽപ്‌ലൈൻ തെറ്റായ നിർദ്ദേശം നൽകിയതായി സമ്മതിക്കുകയും, നേരത്തെ ആശുപത്രിയിൽ എത്തിക്കാനായിരുന്നുവെങ്കിൽ നതാഷയുടെ ജീവൻ രക്ഷിക്കാനായേനെയെന്നും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലക്ഷക്കണക്കിന് ആളുകളെ വംശീയ- വിരുദ്ധ ആശയങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിൽ ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിർണ്ണായക പങ്ക് വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെ വിവിധ സ്ഥലങ്ങളിൽ കടുത്ത കുടിയേറ്റ വിരുദ്ധ വംശീയ പ്രക്ഷോപങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. വയോധികരും സാധാരണ ജീവിതം നയിക്കുന്നവരുമാണ് അധികവും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായിരിക്കുന്നതെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദി ഗാർഡിയൻ നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരെ ബാധിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത് .
“നൈജൽ ഫാരജ് ഫോർ പി.എം” പോലുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെ 6.11 ലക്ഷം അംഗങ്ങളുള്ള നെറ്റ്‌വർക്കിൽ വ്യാപകമായ വിദ്വേഷ പ്രസ്താവനകൾ, മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ, കുടിയേറ്റക്കാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരെ “പരസൈറ്റുകൾ”, “ലൈസ്”, “ക്രിമിനൽ” തുടങ്ങിയ വിളികളിലൂടെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുന്ന സന്ദേശങ്ങളാണ് കൂടുതലായും പ്രചരിക്കുന്നത്.
ഇത്തരം ഗ്രൂപ്പുകൾ വ്യക്തികളെ അക്രമാത്മക ചിന്തകളിലേയ്ക്കും കടുത്ത നിലപാടുകളിലേയ്ക്കും നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഓൺലൈൻ രാഡിക്കലിസേഷൻ ഗവേഷകയായ ഡോ. ജൂലിയ എബ്നർ പറഞ്ഞു . സോഷ്യൽ മീഡിയയിലെ പ്രോത്സാഹനവും തെറ്റായ വിവരങ്ങളുടെ വേഗത്തിലുള്ള വ്യാപനവുമാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡീപ്പ്‌ഫേക്ക്, ബോട്ട് ഓട്ടോമേഷൻ, വ്യാജ വീഡിയോകൾ പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഇത്തരം സാഹചര്യങ്ങളെ കൂടുതൽ വേഗത്തിൽ വ്യാപിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നടത്തിയ അവലോകനത്തിൽ ഈ ഗ്രൂപ്പുകളിലെ ഉള്ളടക്കം അവരുടെ ‘ഹേറ്റ്ഫുൾ കണ്ടക്ട് പോളിസി’ ലംഘിക്കുന്നില്ലെന്ന് കണ്ടെത്തിയതും ആശങ്ക ഉയർത്തുന്നതാണ് എന്ന അഭിപ്രായവും ശക്തമാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ ചാരവൃത്തിയാരോപണത്തിൽ തടവിലായ ബ്രിട്ടീഷ് ദമ്പതികളായ ലിൻസിയുടെയും ക്രെയ്ഗ് ഫോർമാൻ്റെയും ആരോഗ്യനില വഷളാകുന്നതായി കുടുംബം അറിയിച്ചു. 52 വയസ്സ് പ്രായമുള്ള ദമ്പതികൾ സ്പെയിനിലും ഇംഗ്ലണ്ടിലുമായി താമസിച്ചിരുന്നവരാണ്. ഈ വർഷം ജനുവരിയിൽ ഇറാനിലെ കെർമാനിൽ ലോകമൊട്ടാകെ നടത്തുന്ന മോട്ടോർസൈക്കിൾ യാത്രയ്ക്കിടെ ഇവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു . ഈസ്റ്റ് സസെക്സ് സ്വദേശികളായ ഇരുവരും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരുന്നു.
തന്റെ അമ്മ കഴിഞ്ഞ ആഴ്ച ജയിലിൽ ഡ്രിപ്പ് ഇട്ടിരിക്കുകയായിരുന്നു എന്ന് ലിൻസിയുടെ മകൻ ജോ ബെനെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ പിതാവ്, ക്രെയ്ഗ് നിരന്തരം വയറുവേദന, ഫ്ലൂ, പല്ലുവേദന എന്നീ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ആശങ്കയുണ്ടെന്നും കുടുംബം വ്യക്തമാക്കി. “ശരിയായ മെഡിക്കൽ പരിചരണം ലഭ്യമല്ലാത്തതിനാൽ ക്രെയ്ഗിന്റെ ആരോഗ്യനില ഗുരുതരമാണ്” എന്ന് ജോ പറഞ്ഞു . ഇതേസമയം, ഇന്ന് ഇറാനിൽ നടക്കുന്ന കോടതി വാദത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വ്യക്തമായ വിവരവും ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിൻസിയെ അടുത്തിടെ തലസ്ഥാനത്തിന് സമീപമുള്ള ക്വാർചാക് വനിതാ ജയിലിലേയ്ക്ക് മാറ്റിയതായി വിദേശകാര്യ ഓഫീസ് കുടുംബത്തെ അറിയിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും അവിടുത്തെ ദുരിതാവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രെയ്ഗിനെ തലസ്ഥാനത്തിന് 30 കിലോമീറ്റർ തെക്കുള്ള ഫഷാഫോയേ ജയിലിലേയ്ക്കാണ് മാറ്റിയതെന്ന് കരുതുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷ്-ഇറാനിയൻ പൗരന്മാരും ഇറാനിലേയ്ക്ക് പോകുന്നത് വലിയ അപകടമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ സമയം, “ഈ കേസ് നേരിട്ട് ഇറാൻ അധികാരികളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുടുംബത്തോടൊപ്പം തുടരുന്ന ബന്ധം നിലനിർത്തുന്നതായും” വിദേശകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.