Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്‌ഹാമിലെ ക്വിന്റണിൽ നിന്നുള്ള ഡോ. നാഥനിയൽ സ്പെൻസർ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം ചുമത്തി . 2017 മുതൽ 2021 വരെ സ്റ്റോക്ക്-ഓൺ-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയിൽ ഉണ്ടായിരുന്ന 38 പേരെ ഇയാൾ പീഡിപ്പിച്ചെന്നാണ് സ്റ്റാഫർഡ്ഷയർ പൊലീസ് കണ്ടെത്തിയത് . ഇതിൽ 13 വയസ്സിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉൾപ്പെടുന്നുണ്ട് .


റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസൽസ് ഹാൾ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികൾക്കെതിരായ ശാരീരിക അതിക്രമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോർത്ത് സ്റ്റാഫർഡ്ഷയർ ജസ്റ്റിസ് സെന്ററിൽ ഹാജരാകണം. അന്വേഷണം തുടരുന്നതിനാൽ സ്പെൻസറെ മെഡിക്കൽ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസൽസ് ഹാൾ ആശുപത്രിയിലെ രോഗികൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ഈ വാർത്ത രോഗികൾക്കും ജീവനക്കാർക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. പോൾ ഹഡ്‌സൺ പറഞ്ഞു. അന്വേഷണത്തിൽ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം വിശദീകരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഈ വർഷത്തെ ഫ്‌ളൂ സീസൺ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗുരുതരമാണെന്ന് എൻ‌എച്ച്‌എസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ശരാശരി 1,700 പേർ ഫ്‌ളൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന കണക്കുകൾ ആണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത് . സാധാരണ സീസണിനെക്കാൾ ഒരു മാസം മുമ്പേ പ്രഭവം ആരംഭിച്ചതും കൂടുതൽ രൂക്ഷമായ വൈറസ് വകഭേദമാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കുപോലും എ & ഇ വകുപ്പുകളിൽ രോഗികൾ കൂടിയായതോടെ ആശുപത്രികളുടെ സമ്മർദ്ദം ഇരട്ടി. കഴിഞ്ഞ ശീതകാലത്ത് രണ്ടു ലക്ഷംത്തിലധികം കേസുകൾ എ & ഇ യൂണിറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു . സാധാരണ പ്രശ്നങ്ങൾക്ക് ഫാർമസികളെയും ജിപിമാരെയും എൻ‌എച്ച്‌എസ് 111 സേവനത്തെയും ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഫ്‌ളൂ കേസുകൾ അതിവേഗം ഉയരുന്നതോടൊപ്പം ഡോക്ടർമാരുടെ ഡിസംബർ നടുവിലെ അഞ്ചുദിവസത്തെ സമരവും ആരോഗ്യസംവിധാനത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഉടൻ തന്നെ ഫ്‌ളൂ ബാധിതർക്ക് വേണ്ട കിടക്കകൾ 5,000 മുതൽ 8,000 വരെ ഉയരുമെന്ന കണക്കാണ് എൻ‌എച്ച്‌എസിന് ഉള്ളത് . ഇതിനകം തന്നെ 12 മണിക്കൂറിൽപ്പരം നീളുന്ന എ & ഇ കാത്തിരിപ്പുകളും ജീവനക്കാരുടെ ക്ഷാമവും ഗൗരവമായ പ്രതിസന്ധിയായി മാറിയതായി മുന്നണി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉത്തര ലണ്ടനിലെ ഒരു നേഴ്‌സറിയിൽ പരിചരണത്തിൽ ഉണ്ടായിരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി നേഴ്‌സറി ജോലിക്കാരൻ വിൻസെന്റ് ചാൻ (45) വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തി. ലൈംഗിക അതിക്രമം, സ്പർശനത്തിലൂടെ പീഡനം, ഗുരുതരമായ ബാലപീഡന ദൃശ്യങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടെ 26 കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്. സഹപ്രവർത്തകനിലൂടെ ലഭിച്ച സൂചനയെ തുടർന്ന് ആരംഭിച്ച അന്വേഷണം, മെട്രോപ്പൊളിറ്റൻ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും സങ്കീർണ്ണവും ആയ കേസുകളിലൊന്നായി മാറിയെന്ന് അധികൃതർ പറഞ്ഞു.

ഫിഞ്ച്ലെയിലെ സ്റ്റാൻഹോപ്പ് അവന്യൂവിൽ താമസിക്കുന്ന ഇയാളുടെ ഐപാഡുകളിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ആർട്ട് സ്പെഷലിസ്റ്റും റൂം ലീഡറും നേഴ്‌സറി നേഴ്സുമായിരുന്നു ഇയാൾ. രണ്ട് മുതൽ നാല് വയസ് വരെയുള്ള കുട്ടികളുടെ പരിചരണ ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത് . വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ നേഴ്‌സറി ശാഖ അടച്ചിട്ടു. ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുറ്റങ്ങൾ വായിച്ചത്.

ചാന്റെ കുറ്റസമ്മതത്തിനുശേഷം മാതാപിതാക്കൾ സംയുക്ത പ്രസ്താവനയിൽ നേഴ്‌സറിയുടെ സുരക്ഷാ വീഴ്ചകളാണ് ഇത്തരമൊരു ഭീകര കുറ്റകൃത്യം ദീർഘകാലം പുറത്തുവരാതിരുന്നത് എന്ന് ആരോപിച്ചു. ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറി സംഭവത്തിൽ ‘അമ്പരപ്പും ദുഖവും’ രേഖപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങളുടെ പൂർണ്ണ പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘത്തെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ ഏർപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലേക്ക് വരുന്ന വിദേശ നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും എണ്ണം കുത്തനെ ഇടിഞ്ഞതായി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ (NMC) പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 2024-ലെ സമയത്തേക്കാൾ ഇത്തവണ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 6,321 മാത്രമാണ് രജിസ്റ്ററിൽ ചേർന്നത്. വർധിച്ചുവരുന്ന കുടിയേറ്റ നയങ്ങളിലെ കടുത്ത മാറ്റങ്ങളും വംശീയതയും ആണ് ഇതിന് പ്രധാന കാരണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

അതേസമയം, കൂടുതൽ വിദേശ ആരോഗ്യപ്രവർത്തകർ ബ്രിട്ടൻ വിടുകയും ചെയ്യുന്നു. ഇതോടെ സ്റ്റാഫ് ക്ഷാമത്തെ നേരിടുന്ന എൻഎച്ച്എസിന്റെ സേവനങ്ങൾ കൂടുതൽ സമ്മർദത്തിലാകുമെന്നും രോഗികൾക്ക് ചികിത്സയ്ക്കായി കൂടുതൽ ദൈർഘ്യമേറിയ കാത്തിരിപ്പുകൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യാന്തര റിക്രൂട്ട്മെന്റിന്റെ ഈ ഇടിവ് ഡോക്ടർമാരിലും പ്രതിഫലിക്കുകയാണെന്ന് ജനറൽ മെഡിക്കൽ കൗൺസിലിന്റെ അടുത്തകാല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

കുടിയേറ്റക്കാർക്കെതിരായ പ്രതികൂല അന്തരീക്ഷവും സർക്കാരിന്റെ കടുത്ത കുടിയേറ്റനയവും യുകെ ആകർഷകമല്ലാതാക്കി എന്ന വിമർശനമുണ്ട്. ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരുടെ വരവ് 58% കുറഞ്ഞതും ഫിലിപ്പൈൻസ്, നൈജീരിയ, ഘാന എന്നിവിടങ്ങളിലെ വരവ് ഗണ്യമായി ഇടിഞ്ഞതുമാണ് പുതിയ പ്രവണതയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ലങ്കാഷെയറിലെ സിൽവർഡെയിൽ തീരത്ത് നിന്ന് ഏകദേശം 3 കിലോമീറ്റർ (1.86 മൈൽ) ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രാത്രി 11.23ഓടെയാണ് കുലുക്കം ഉണ്ടായത്. പ്രകമ്പനം 19 കിലോമീറ്ററോളം വ്യാപ്തിയിൽ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ.

ലങ്കാഷെയറിനോടൊപ്പം അയൽപ്രദേശമായ കുംബ്രിയയിലും, പ്രത്യേകിച്ച് ലേക് ഡിസ്ട്രിക്റ്റിന്റെ തെക്കൻ ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. കെൻഡൽ, അൾവർസ്റ്റൺ, കാൺഫോർത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ കുലുങ്ങുകയും വലിയൊരു സ്ഫോടനം നടന്നതു പോലുള്ള ശബ്ദം കേൾക്കുകയും ചെയ്തതായി നാട്ടുകാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഷോപ്പുകളുടെ അലാറങ്ങൾ പ്രവർത്തിക്കുകയും, ആദ്യം ഒരു വാഹനാപകടമോ ക്വാറി സ്ഫോടനമോ സംഭവിച്ചതെന്ന തെറ്റിദ്ധാരണയും ഉണ്ടായി. എങ്കിലും, എവിടെയും നാശനഷ്ടമോ പരുക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബ്രിട്ടനിൽ വർഷം 200–300 ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും , അവയിൽ 20–30 എണ്ണം മാത്രമാണ് സാധാരണയായി ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. 2025 ഒക്ടോബർ 20-ന് പെർത്ത്–കിൻറോസ് മേഖലയിൽ രേഖപ്പെടുത്തിയ 3.3 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം പൊതുജനങ്ങൾക്ക് വ്യക്തമായി അനുഭവപ്പെട്ട ഏറ്റവും പ്രബലമായ ഭൂചലനമാണ് ഇന്ന് ഉണ്ടായത് . ബ്ലാക്ക്പൂൾ വരെയും ചിലർക്ക് പ്രകമ്പനം അനുഭവവേദ്യമായതായി അന്താരാഷ്ട്ര സീസ്മിക് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ മൊബൈൽ നെറ്റ്‌വർക്ക് കമ്പനികളായ O2, വോഡാഫോൺ, EE, ത്രീ എന്നീ സേവനദാതാക്കൾ £1.1 ബില്യൺ തുകയ്ക്കുള്ള കേസ് നേരിടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയൽറ്റി പെനൽറ്റി ക്ലെയിം എന്നറിയപ്പെടുന്ന ഈ കേസിൽ, ലക്ഷക്കണക്കിന് പഴയ ഉപഭോക്താക്കളിൽ നിന്ന് കരാർ കാലാവധി കഴിഞ്ഞിട്ടും ഹാൻഡ്‌സെറ്റ് തുക ഈടാക്കിയതായാണ് ആരോപിക്കപ്പെടുന്നത് . 2015 ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ എടുത്ത 10.9 ദശലക്ഷം ഫോൺ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസിൽ വിജയിച്ചാൽ ഓരോ കരാറിനും £104 വരെ നഷ്ടപരിഹാരം ലഭിക്കാമെന്നാണ് അറിയാൻ സാധിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകനായ ജസ്റ്റിൻ ഗട്ട്മാൻ സമർപ്പിച്ച ഈ നിയമനടപടിക്ക് കോംപറ്റിഷൻ അപ്പീൽ ട്രൈബ്യൂണൽ വിചാരണാനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സേവനദാതാക്കൾ നിരക്ക് കുറയ്ക്കാതെ അന്യായമായി അധിക പണം ഈടാക്കിയെന്ന ആരോപണം ഗുരുതരമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് .

അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് നെറ്റ്‌വർക്ക് കമ്പനികൾ. O2യും EEയും കേസ് അടിസ്ഥനമില്ലാത്തതാണ്‌ എന്ന് അഭിപ്രായപ്പെട്ടു. വോഡാഫോൺ–ത്രീ കമ്പനി കേസിനെ തുടർന്ന് മുന്നോട്ടുള്ള നടപടികൾ പരിഗണിക്കുമെന്ന് അറിയിച്ചു. എല്ലാ യോഗ്യരായ ഉപഭോക്താക്കളും പ്രത്യേകമായി പുറത്തു പോകാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്വമേധയാ ഈ കേസിന്റെ പരിധിയിൽ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ 13–15 വയസുകാരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി മെറ്റ ആരംഭിച്ചു. . ഡിസംബർ 4 മുതൽ അക്കൗണ്ട് നിർത്തിവെക്കും എന്ന മുന്നറിയിപ്പിന്റെ പിന്നാലെയാണ് നടപടി. പുതിയ നടപടി ഏകദേശം 3.5 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയും 1.5 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളെയും ബാധിക്കാനിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 മില്ല്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാകും. നിയമം പാലിക്കുമെന്നും, എന്നാൽ കൂടുതൽ കാര്യക്ഷമവും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന പ്രായപരിശോധന സംവിധാനം സർക്കാരിന്റെ തലത്തിൽ തന്നെ നടപ്പാക്കണമെന്നുമാണ് മെറ്റയുടെ നിലപാട്. തെറ്റായി പ്രായം വിലയിരുത്തപ്പെട്ടതായി കരുതുന്നവർ വീഡിയോ സെൽഫിയോ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പുതുക്കി പരിശോധനയ്ക്കായി അപേക്ഷിക്കാം.

യൂട്യൂബ്, ടിക്‌ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകളും നിരോധനത്തിന്റെ പരിധിയിലാകും. 10–15 വയസ്സുകാരിൽ 96 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം ഹാനികരമായ ഉള്ളടക്കവും സൈബർ ബുള്ളിയിങ്ങും ഗ്രൂമിംഗ് ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവി തലമുറയെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ പൂർണ്ണ നിരോധനത്തിന്റെ വഴിയിലേക്ക് കടക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ ലണ്ടനിൽ പരിശോധിച്ചപ്പോൾ മോർച്ചറി ജീവനക്കാർക്ക് ഉപയോഗിച്ചിരുന്ന രാസവസ്തുവിൽ നിന്ന് വിഷബാധ സംഭവിച്ചു. സംഭവം വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്‌സ് നൽകിയ റിപ്പോർട്ടിൽ മൃതദേഹങ്ങളിൽ അമിതമായി ഫോർമലിൻ ചേർത്തതായി പറയുന്നു.

ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്തമാകുകയും ജീവനക്കാർക്ക് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർബൺ മോണോക്സൈഡ്, സയനൈഡ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്ധരുടെ സഹായം തേടി സുരക്ഷാ നിരീക്ഷണവും ശ്വസനോപകരണങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മുൻകരുതലുകൾ ഏർപ്പെടുത്തി.

വിദേശത്ത് നിന്ന് മൃതദേഹങ്ങൾ കൊണ്ടുവരുമ്പോൾ കേടുപാടുകൾ ഒഴിവാക്കാൻ ഫോർമലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ആവശ്യമായ മുൻകരുതലുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ജൂൺ 12-ന് ലണ്ടനിലേക്കു പറന്ന ബോയിങ് 787 വിമാനം തകർന്നുവീണ് 53 ബ്രിട്ടീഷുകാരുൾപ്പെടെ 242 പേരാണ് മരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2027-ലെ റഗ്ബി വേൾഡ് കപ്പിന്റെ ഡ്രോയിൽ ഇംഗ്ലണ്ടും വെയിൽസും ഒരേ ഗ്രൂപ്പിലായി. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലെ പൂൾ F -ൽ ഇവരോടൊപ്പം ടോംഗയും 1991-ന് ശേഷം ആദ്യമായി യോഗ്യത നേടിയ സിംബാബ്‌വേയും ഉൾപ്പെടുന്നു. 2015ലും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഏറ്റുമുട്ടിയിരുന്നു; ആ മത്സരത്തിലെ വെയിൽസിന്റെ വിജയം ഇംഗ്ലണ്ടിന്റെ പുറത്താകാലിന് കാരണമായിരുന്നു.

അയർലൻഡും സ്‌കോ ട്ട്ലൻഡും ഫ്രാൻസിൽ നടന്ന 2023 ലോകകപ്പിലെ പോലെ തന്നെ വീണ്ടും ഒരേ ഗ്രൂപ്പിലാണ്, ഇവരോടൊപ്പം ഉറുഗ്വേയും പോർച്ചുഗലും പൂൾ D യിലുണ്ട്. റാങ്കിംഗുകൾ അനുസരിച്ച് ഗ്രൂപ്പുകൾ മുന്നോട്ടുപോയാൽ, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവരെ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവരിൽ നിന്ന് ഫൈനൽ വരെ ഒഴിവാക്കാനാകും. ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും പൂൾ A-യിൽ ആണ് കളിക്കുന്നത് . കളികളുടെ പൂർണ്ണ രൂപം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.

വെയിൽസിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ മോശമാണെങ്കിലും, ടോംഗയും സിംബാബ്‌വേയുമുള്ള ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് രണ്ടാമതായി മുന്നേറാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത് . പൂൾ F-ലെ രണ്ടാമതുകാരൻ, അർജന്റീന, ഫിജി, കാനഡ, സ്പെയിൻ എന്നിവരുള്ള പൂൾ C -യിലെ രണ്ടാമതുകാരനെ പ്രീ–ക്വാർട്ടറിൽ നേരിടേണ്ടിവരും. 24 ടീമുകളോടെ ആദ്യമായി നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ നോക്‌ഔട്ട് ഘട്ടത്തിലെത്തും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

13 മുതല്‍ 17 വയസ് വരെയുള്ള 11,000 കൗമാരക്കാരെ ഉൾപ്പെടുത്തി ഇംഗ്ലണ്ടിലും വെയിൽസിലും നടത്തിയ സർവേയിൽ പ്രണയബന്ധത്തിലായിരുന്നവരിൽ നാല് പേരിൽ രണ്ടുപേർ മാനസികമോ ശാരീരികമോ ആയ പീഡനം അനുഭവിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബന്ധത്തിലായിരുന്ന കൗമാരക്കാരിൽ 39 ശതമാനം പേരും നിയന്ത്രണം, സമ്മർദ്ദം, ഭീഷണി എന്നിവ നേരിട്ടതായാണ് പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. യൂത്ത് എൻഡോവ്‌മെന്റ് ഫണ്ടാണ് പഠനത്തിന് നേതൃത്വം നൽകിയത്. മൊബൈൽ, സോഷ്യൽ മീഡിയ പരിശോധിക്കൽ, ലൊക്കേഷൻ നിരീക്ഷിക്കൽ, ശരീരത്തെ പറ്റിയുള്ള വിമർശനം, ലൈംഗിക സമ്മർദ്ദം, എതിർപ്പ് പ്രകടിപ്പിക്കാന്‍ ഭയം എന്നിവ ആണ് പ്രധാനമായ പീഡനത്തിന്റെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

പീഡനം നേരിട്ടവരിൽ മൂന്നിൽ രണ്ടുപേർക്കും ഈ അനുഭവങ്ങൾ അവരുടെ ദൈനംദിനജീവിതത്തെ ബാധിച്ചെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ആശങ്ക, ആത്മവിശ്വാസക്കുറവ്, ഉറക്കമില്ലായ്മ, ഭക്ഷണ രുചിയില്ലായ്മ, പഠനത്തിൽ ശ്രദ്ധയില്ലായ്മ എന്നിവ പ്രധാനമായിരുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം ദുർബലമായതായും, 22 ശതമാനം പേർ സ്കൂളിലേക്കോ കോളേജിലേക്കോ പോകുന്നത് ഒഴിവാക്കിയതായും കണ്ടെത്തി. പെൺകുട്ടികൾക്ക് സമ്മർദ്ദം, ഭയം, ബന്ധം വിടാനാകാത്ത അവസ്ഥ തുടങ്ങിയവ കൂടുതലായി നേരിടേണ്ടി വന്നപ്പോൾ കുട്ടികളിൽ പലർക്കും അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ച സംഭവങ്ങൾ കൂടുതലായിരുന്നു.

സർവേ ഫലങ്ങൾ പൊതുവെ ഈ രംഗത്തെ ബോധവത്കരണത്തിന്റെ ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൗമാരക്കാർക്ക് ആരോഗ്യകരമായ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന് സ്കൂളുകൾ ആവശ്യമായ പരിശീലനവും പിന്തുണയും നൽകണം എന്നാണ് പഠനം നടത്തിയവർ അഭിപ്രായപെട്ടത് . വീട്ടിൽ മാതാപിതാക്കൾ പോലും കുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിടുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സംഭാഷണം സജീവമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Copyright © . All rights reserved