Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോർവിച്ചിൽ താമസിക്കുന്ന യുകെ മലയാളി മേരിക്കുട്ടി ജെയിംസ്‌ (68) നിര്യാതയായി. രോഗ ബാധിതയായി ചികിത്സയിലായിരിക്കവെയാണ് മരണം. സംസ്കാരം പിന്നീട് നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ കുടുംബ കല്ലറയിൽ നടത്തും.

ഞീഴൂർ പാറയ്ക്കൽ കുടുംബാംഗമാണ് മേരിക്കുട്ടി. 2004 ലാണ് മേരിക്കുട്ടിയുടെ കുടുംബം യുകെയിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് ജെയിംസ്‌ നോർവിച്ച് അസോസിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു. സെന്റ്. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി, NAM അസോസിയേഷൻ അംഗം കൂടിയാണ്.

ഭർത്താവ്: പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌. മക്കൾ: സഞ്ചു, സനു, സുബി. മരുമക്കൾ: അനൂജ, സിമി, ഹൃദ്യ.

മേരിക്കുട്ടി ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ നിലവിലുള്ള വാടക കരാറിൽ കാതലായ പൊളിച്ചെഴുത്തിന് ഗവൺമെൻറ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി റെൻ്റെഴ്സ് റൈറ്റ് ബിൽ ഹൗസ് ഓഫ് ലോർഡ്‌സിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പുതിയതായ ചില കാര്യങ്ങൾ കൂടി ചേർക്കുന്നതുൾപ്പെടെ 100 ലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പുതിയ നിയമങ്ങൾ ഇംഗ്ലണ്ടിലെ വാടകക്കാർക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്.

വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും പ്രകടനപത്രികയിൽ ലേബർ പാർട്ടി നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടവയാണ്. അതായത് സ്വകാര്യ വാടകയെ പരിവർത്തനം ചെയ്യുമെന്ന ലേബർ ഗവൺമെന്റിന്റെ പ്രകടന പത്രികയിലെ പ്രതിജ്ഞയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വാടകക്കാരുടെ അവകാശ ബിൽ. 2024ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കാനിരുന്ന കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപകൽപന ചെയ്തിരുന്ന ബില്ലിലെ നിർദ്ദേശങ്ങളിൽ പലതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതും നിലവിലുള്ളതുമായ വാടകക്കാർക്ക് ഒരേ സമയം പുതിയ വാടക സമ്പ്രദായം ബാധകമാകും. ഇത് നിലവിലുള്ള പല ആശയ കുഴപ്പങ്ങളും ഇല്ലാതാക്കുമെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും ആണ് സർക്കാർ പറയുന്നത്.


പുതിയ ബില്ലിലെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഇനി സാധിക്കില്ല. അതുപോലെ തന്നെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രമേ വാടക വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുവാൻ വാടകക്കാർക്ക് അവകാശം നൽകുന്ന നിബന്ധനകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭൂ ഉടമയ്ക്ക് നിയമത്തിൽ നിർവചിച്ചിരിക്കുന്ന സാധുവായ കാരണം ഉണ്ടെങ്കിൽ മാത്രമേ കുടിയിറക്കൽ നടത്തുവാനാകുകയുള്ളൂ. പുതിയ സംവിധാനത്തിന് കീഴിൽ, ഒരു വാടകക്കാരൻ ഒരു വസ്തുവിലേക്ക് മാറുമ്പോൾ 12 മാസത്തേക്ക് (അവർ അവരുടെ വാടക കരാർ ലംഘിക്കുന്നില്ലെങ്കിൽ) അവരെ കുടിയിറക്കലിൽ നിന്ന് സംരക്ഷിക്കും. അതിനുശേഷം, വീട്ടുടമസ്ഥൻ പ്രോപ്പർട്ടി വിൽക്കാനോ താമസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ നാല് മാസത്തെ അറിയിപ്പ് നൽകേണ്ടതുണ്ട്. നിലവിൽ കോടതിയിൽ കേസുകൾ കെട്ടി കിടക്കുന്ന സാഹചര്യത്തിൽ വാടകക്കാരുടെ അവകാശം മൂലമുണ്ടാകുന്ന കേസുകൾ എങ്ങനെ നിയമ വ്യവസ്ഥയെ ബാധിക്കുമെന്ന ചോദ്യവും ഒരു ഭാഗത്തുനിന്ന് ഉയർന്നു വരുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെഴ്‌സിസൈഡിൽ രണ്ട് കൗമാരക്കാരെ കുത്തി മാരകമായി പരിക്കേൽപ്പിച്ചതിന് 14 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവരം അറിഞ്ഞതിനെ തുടർന്ന് അത്യാഹിത വിഭാഗം ഉടൻ സ്ഥലത്തെത്തിയിരുന്നു.

15 വയസ്സുള്ള ഒരു ആൺകുട്ടിയും 14 വയസ്സുള്ള പെൺകുട്ടിയും ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ആൺകുട്ടിയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു . പെൺകുട്ടിയുടെ നെഞ്ചിലാണ് ആഴത്തിൽ കുത്തേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും ആശുപത്രിയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ആയുധങ്ങൾ കൊണ്ടുപോകുന്നതായോ ഏതെങ്കിലും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതായോ സംശയിക്കുന്ന ആരെയും തടയാനും പരിശോധിക്കാനുമുള്ള അധികാരം നിയമപാലകർക്ക് ഉണ്ടായിരിക്കുമെന്ന് പോലീസിംഗ് ഇൻസ്‌പെക്ടർ ആൻഡി റോബിൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി യുകെ വംശജ. സറേയിലെ ലൈറ്റ്‌വാട്ടറിലെ ഒരു കെയർ ഹോമിൽ താമസിക്കുന്ന 115 വയസ്സും 252 ദിവസവും പ്രായമായുള്ള എഥേൽ കാറ്റർഹാം എന്ന സ്ത്രീയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്നലെ 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസിന്റെ മരണത്തിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എഥേൽ മാറിയത്. 1909 ഓഗസ്റ്റ് 21 ന് ജനിച്ച എഥേൽ, എഡ്വേർഡ് ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ജീവിച്ച അവസാന ആളാണ്.

ആരുമായും താൻ തർക്കിക്കാറില്ലെന്നും, അവർ പറയുന്നത് കേൾക്കുകയും തനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയും ചെയ്യുന്നതാകാം തന്റെ ദീർഘായുസ്സിന്റെ രഹസ്യം എന്ന് എഥേൽ പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുകളുടെ ഡാറ്റാബേസായ ലോംഗെവിക്വസ്റ്റും പുതിയ റെക്കോർഡ് സ്ഥിരീകരിച്ചു.

എഥേൽ കാറ്റർഹാമിൻെറ 115-ാം ജന്മദിനത്തിൽ ചാൾസ് രാജാവിൽ നിന്ന് ഉൾപ്പെടെയുള്ള ആശംസകൾ ലഭിച്ചിരുന്നു. ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച എഥേൽ, വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്. എട്ട് കുട്ടികളുള്ള കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു എഥേൽ. 18 വയസ്സുള്ളപ്പോൾ, ഇന്ത്യയിലെ ഒരു സൈനിക കുടുംബത്തിൽ ഓപെയറായി അവർ ജോലി ചെയ്തു. 1931 ൽ അവർ യുകെയിലേക്ക് മടങ്ങി എഥേൽ ഭർത്താവായ നോർമൻ കാറ്റർഹാമിനെ കണ്ടുമുട്ടി. 1933 ൽ സാലിസ്ബറി കത്തീഡ്രലിൽ വെച്ച് ഇരുവരും വിവാഹിതരായി. നോർമൻ കാറ്റർഹാം സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായി സേവനം അനുഷ്ടിച്ചു. ടൈറ്റാനിക് കപ്പലിന്റെ തകർച്ച, ഒന്നാം ലോകമഹായുദ്ധം, റഷ്യൻ വിപ്ലവം, മഹാമാന്ദ്യം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം അതിജീവിച്ച വ്യക്തിയാണ് എഥേൽ കാറ്റർഹാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസി മലയാളി സമൂഹം. മലയാളികളായ ദമ്പതികളെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാട്ടുതീ പോലെയാണ് മലയാളി സമൂഹത്തിൽ പരന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്ലാറ്റിലെ കാവൽക്കാരൻ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇരുവരുടെയും കൈയ്യിൽ കത്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓസ്‌ട്രേലിയയിലേയ്ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ഇതിൻറെ ഭാഗമായി ഇവർ മക്കളെ നാട്ടിലയച്ചിരുന്നു. സൂരജിന്റെയും ബിൻസിയുടെയും പരിചയക്കാരായ ഒട്ടേറെ പേർ യുകെയിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാരുണാന്ത്യം കാട്ടുതീ പോലെയാണ് യുകെയിലെ മലയാളി സമൂഹത്തിൻറെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോക്കൽ കൗൺസിലുകളിലേയ്ക്കും മേയർ സ്ഥാനങ്ങളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് ഇംഗ്ലണ്ടിൽ ഇന്ന് നടക്കും. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിക്കുന്നത്. 24 കൗൺസിലുകളിലെയും 6 മേയർ സ്ഥാനങ്ങളിലേയ്ക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആക്രമണ കുറ്റത്തിന് മുൻ ലേബർ എംപി മൈക്ക് അമേസ്ബറി രാജിവച്ചതിനെത്തുടർന്ന് റൺകോൺ, ഹെൽസ്ബി എന്നിവിടങ്ങളിൽ പാർലമെന്ററി ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.


പോളിംഗ് 22:00 ന് അവസാനിക്കും, അതിനുശേഷം വോട്ടെണ്ണൽ ആരംഭിക്കുകയും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയോടെയും ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . പോളിംഗ് സ്റ്റേഷനുകളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് വോട്ടർമാരെ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആംഡ് ഫോഴ്‌സ് വെറ്ററൻ കാർഡ് പോലുള്ള പുതിയ തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പുകളില്ല.


കഴിഞ്ഞവർഷം ജൂലൈ 4 – ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം യുകെയിൽ നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന് പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ സീറ്റുകൾ പ്രതിപക്ഷ പാർട്ടികൾ നേടിയാൽ അത് സർക്കാരിൻറെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളോടുള്ള ജനങ്ങളുടെ എതിർപ്പ് പ്രതിഫലിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടും. മിക്ക ഫലങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.

രോഗികളുടെ മെഡിക്കൽ രേഖകളിലെ പിശകുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. രോഗിയുടെ ആരോഗ്യ ചരിത്രം, ചികിത്സകൾ, പരിശോധനാ ഫലങ്ങൾ, ഡോക്ടറുടെ കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന വളരെ പ്രധാനപ്പെട്ട രേഖകളാണ് മെഡിക്കൽ രേഖകൾ. പരിചരണത്തെയും ചികിത്സയെയും കുറിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവ ഡോക്ടർമാരെയും നേഴ്സുമാരെയും സഹായിക്കുന്നു. എന്നാൽ ഈ രേഖകളിൽ തെറ്റുകൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? ഇത് തെറ്റായ രോഗനിർണ്ണയത്തിനും ചികിത്സ വൈകിപ്പിക്കുന്നതിനും കാരണം ആകും. ഇത് കൂടാതെ ആവർത്തിച്ചുള്ള പരിശോധനകൾ മൂലം ചികിത്സാചിലവുകൾ ഉയരുന്നതിനും കാരണമാകും. മെഡിക്കൽ റിക്കോർഡുകൾ തെറ്റാണെങ്കിൽ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിനോ വൈകുന്നതിനോ കാരണമാകും.

ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ നാലിൽ ഒരാൾക്ക് അവരുടെ മെഡിക്കൽ രേഖകളിൽ അവരുടെ അസുഖം, അവർ കഴിച്ച മരുന്നുകൾ അല്ലെങ്കിൽ അവർക്ക് ലഭിച്ച ചികിത്സ എന്നിവയെ കുറിച്ചുള്ള പിശകുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പിഴവുകൾ കാരണം രോഗികൾക്ക് രോഗനിർണ്ണയ പരിശോധനകളോ ചികിത്സയോ നഷ്ടപ്പെടുകയോ പരിചരണം നിഷേധിക്കപ്പെടുകയോ ആവശ്യമില്ലാത്ത മരുന്നുകൾ നൽകുകയോ ചെയ്യുന്നതായി ഒരു എൻ എച്ച് എസ് വാച്ച്ഡോഗ് നടത്തിയ ഗവേഷണം കണ്ടെത്തി. ചില രോഗികളുടെ മെഡിക്കൽ റിക്കോർഡുകൾ അവർക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇംഗ്ലണ്ടിൽ താമസിക്കുന്ന 1800 മുതിർന്നവരിൽ നടത്തിയ ഒരു സർവേയിൽ ആണ് 23 ശതമാനം രോഗികളുടെ രേഖകളിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. പല പിശകുകളും വളരെ ഗുരുതരമാണ്. ഇത് രോഗികളെ കടുത്ത അപകടത്തിലേയ്ക്ക് തള്ളി വിടുമെന്ന് ഹെൽത്ത് വാച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് അൻസാരി പറഞ്ഞു. പുറത്തുവരുന്ന വിവരങ്ങൾ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് ജിപികളുടെ ചെയർമാനായ പ്രൊഫ. കാമില ഹത്തോൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ രോഗികൾക്ക് ഹൃദയഭേദകമായ സന്ദേശം നൽകി ചാൾസ് രാജാവ്. ക്യാൻസർ ചാരിറ്റികൾക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ, യുകെയിൽ പ്രതിദിനം 1,000-ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ, താൻ രോഗബാധിതരായ നിരവധി പേരിൽ ഒരാളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ക്യാൻസർ രോഗം എന്നും രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഭയാനകമായ ഒരനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദേശത്തിൽ തൻെറ ആരോഗ്യ നിലയെ കുറിച്ച് രാജാവ് ഒന്നും പറഞ്ഞില്ലെങ്കിലും ആരോഗ്യസ്ഥിതിയിൽ അദ്ദേഹം നല്ല പുരോഗതി കൈവരിക്കുന്നുണ്ടെന്ന് രാജകീയ വൃത്തങ്ങൾ പറയുന്നു.

2024 ഫെബ്രുവരിയിലാണ് ചാൾസ് രാജാവ് ക്യാൻസർ രോഗബാധിതനായത്. ഇതിന് പിന്നാലെ നടത്തിയ ചികിത്സയിൽ രാജാവിൻെറ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി കൊട്ടാര അധികൃതർ പറയുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ക്യാൻസർ ചാരിറ്റികൾക്കായുള്ള സ്വീകരണത്തിൽ പങ്കിട്ട സന്ദേശത്തിലാണ് രാജാവ് തൻെറ രോഗാവസ്ഥയിൽ ഉള്ള അനുഭവം പങ്കിട്ടത്. രോഗബാധിതരെ പരിചരിക്കുന്നവരോടുള്ള ആദരവും അദ്ദേഹം ഈ വേളയിൽ പ്രകടമാക്കി. മെഡിക്കൽ പ്രൊഫഷണലുകൾ മുതൽ സന്നദ്ധപ്രവർത്തകരും പിന്തുണാ ഗ്രൂപ്പുകളും വരെയുള്ള മനുഷ്യബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന പരിപാടിയിൽ മാക്മില്ലൻ ക്യാൻസർ സപ്പോർട്ട്, ബ്രെസ്റ്റ് ക്യാൻസർ നൗ, മാഗീസ്, ചിൽഡ്രൻസ് ഹോസ്പിസ് സൗത്ത് വെസ്റ്റ് തുടങ്ങിയ പ്രധാന ക്യാൻസർ ചാരിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ക്യാൻസർ ബാധിതരായ വ്യക്തികൾ, ചാരിറ്റി ചാമ്പ്യന്മാർ, റേഡിയോ അവതാരക അഡെൽ റോബർട്ട്സ്, മുൻ ഫുട്ബോൾ താരം ആഷ്ലി കെയ്ൻ, നടൻ റിച്ചാർഡ് ഇ ഗ്രാന്റ് തുടങ്ങിയ പൊതു വ്യക്തികൾ എന്നിവരും അതിഥികളായി ഉണ്ടായിരുന്നു. വിഗ്സ് ഫോർ ഹീറോസ്, ക്യാൻസർ ബാധിതരായ സ്ത്രീകളെ പിന്തുണയ്ക്കാൻ നൃത്തം ഉപയോഗിക്കുന്ന മൂവ് ഡാൻസ് ഫീൽ തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രദർശനങ്ങളും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെയ് 1 വ്യാഴാഴ്ച യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ ഒന്നായിരിക്കുമെന്ന് ഗവേഷകർ. ഈ ദിവസം തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ താപനില 29°C ൽ എത്താൻ സാധ്യതയുണ്ട്. 1990 ൽ ലോസിമൗത്തിൽ രേഖപ്പെടുത്തിയ 27.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാൾ 7°C മുതൽ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകർ പറയുന്നു.

ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയിൽസിൽ ഏകദേശം 26C താപനില ഉണ്ടാകുമെന്നാണ് പ്രവചനം. യുകെയിലെ മിക്ക ഭാഗങ്ങളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയർന്നതായിരിക്കും. എന്നാൽ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ ഇത് കുറവാണ്. UV (അൾട്രാവയലറ്റ്) അളവ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഉയർന്ന അൾട്രാവയലറ്റ് അളവ് സൂര്യതാപം, ചർമ്മത്തിന് കേടുപാടുകൾ, ചർമ്മ കാൻസർ പോലുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഈ ചൂടേറിയ കാലാവസ്ഥയിൽ ഉയർന്ന SPF ഉള്ള സൺസ്ക്രീൻ ധരിക്കുക, പരമാവധി സൂര്യപ്രകാശമുള്ള സമയങ്ങളിൽ (സാധാരണയായി രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ) തണലിൽ തുടരുക, സൺഗ്ലാസുകൾ ധരിക്കുക, തൊപ്പിയും ഇളം വസ്ത്രവും ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനും വെയിൽസിനും വിപരീതമായി സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും താരതമ്യേനെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി ഓരോ വർഷവും യുകെ ഇന്ത്യക്കാർക്കായി 100 പുതിയ വിസകൾ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നു. ഇന്ത്യക്കാർക്കുള്ള വിസ നിയന്ത്രണങ്ങളിൽ നിന്ന് നിലവിലുള്ള നടപടിക്രമങ്ങളിലേക്കുള്ള മാറ്റങ്ങൾ സ്വതന്ത്ര വ്യാപാര ചർച്ചകളിലെ പ്രധാന വിഷയമാണ്.


യുകെയുടെ ഹോം ഓഫീസ് വിസ നടപടിക്രമങ്ങളിൽ ഇളവു നൽകാൻ വിമുഖത കാണിക്കുന്നതാണ് സ്വതന്ത്ര വ്യാപാരങ്ങൾ അന്തിമഘട്ടത്തിലെത്തുന്നതിന് തടസമായി നിന്നത്. യുകെയുടെ നെറ്റ് മൈഗ്രേഷൻ ഉയരുമെന്നതാണ് ഹോം ഓഫീസ് ഇതിനെ എതിർക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. എന്നാൽ ഈ മാറ്റങ്ങൾക്ക് വിവിധ കോണുകളിൽ നിന്ന് പച്ച കൊടി കിട്ടിയതായാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് എത്ര ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനപ്രദമാകുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നിലവിൽ ഒരു കണക്ക് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കിയത്. വിസ നടപടിക്രമങ്ങളിൽ യുകെയുടെ ഭാഗത്തുനിന്ന് കൂടുതൽ ഇളവുകൾ ലഭിക്കും. ഇന്ത്യൻ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാനായി ഇന്ത്യയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്റർ പിയൂഷ് ഗോയൽ ഈ ആഴ്ച ലണ്ടനിൽ എത്തിയിട്ടുണ്ട് . ഇന്ത്യയുമായി കരാറിൽ ഏർപ്പെടാൻ കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇത് യുകെ ബിസിനസുകൾക്കുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുകയും താരിഫ് കുറയ്ക്കുകയും വ്യാപാരം വിലകുറയ്ക്കുകയും ചെയ്യുമെന്നും യുകെയുടെ ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് പറഞ്ഞു. നിലവിലെ ആഗോള വ്യാപാര അന്തരീക്ഷം ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യയ്ക്കും യുകെയ്ക്കും കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഞങ്ങളുടെ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നിർണ്ണായകമാണെന്ന് എക്‌സിലെ സോഷ്യൽ മീഡിയ പോസ്റ്റിൽ പിയൂഷ് ഗോയൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved