Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ് ഹാമിലെ വർക്ക് സോപ്പിൽ ഒരു വീട് സ്ഫോടനത്തിൽ തകർന്നതിനെ തുടർന്ന് നിരവധി ആളുകളെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വർക്ക്‌സോപ്പിലെ ജോൺ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്തേയ്ക്ക് അടിയന്തിര സേവനങ്ങളെ വിളിച്ചു വരുത്തിയിരുന്നു.


സംഭവത്തെ തുടർന്ന് തെരുവിലെ നിരവധി കെട്ടിടങ്ങളിൽ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ സർവീസ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസുകളും സ്ഥലത്തുണ്ട്. ആർക്കും പരിക്കുകൾ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. രാത്രി മുഴുവൻ അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് തുടരുകയായിരുന്നു. സ്ഫോടനത്തിന് കാരണമായ സംഭവത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് ചീഫ് ഇൻസ്പെക്ടർ നീൽ ഹംഫ്രിസ് പറഞ്ഞു. ഇവിടെ നിന്ന് ഒഴിപ്പിച്ച താമസക്കാർക്കായി ക്രൗൺ പ്ലേസ് കമ്മ്യൂണിറ്റി സെന്റർ തുറന്നു കൊടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കണമെന്ന് യുകെയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ കടുത്ത ദുരുപയോഗത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും വളം വെച്ചു കൊടുക്കുന്നതായുള്ള ആരോപണങ്ങൾ ശക്തമാണ്. പൊതു സുരക്ഷയ്ക്കും യുവാക്കളുടെ മാനസികാരോഗ്യത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് രാജ്യത്തെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ കടുത്ത ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്നതിന് കാരണമാകുന്നതായി അവോൺ ആൻഡ് സോമർസെറ്റിലെ ചീഫ് കോൺസ്റ്റബിൾ സാറാ ക്രൂ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഓഫീസർ ആണ് സാറാ ക്രൂ . സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ പല നിയമങ്ങളും ഉപയുക്തമല്ലെന്ന വാദം വ്യാപകമായുണ്ട്. നിലവിൽ ചെറുപ്രായത്തിൽ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് നിയന്ത്രണമുണ്ട്. എന്നിരുന്നാലും മുതിർന്നവരുടെ ഫോണുകളിലൂടെയും മറ്റും പ്രായപരിധിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിന് തടയിടാൻ സമൂഹമാധ്യമ കമ്പനികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.


ഗ്ലൗസെസ്റ്റർഷെയറിലെ ആക്ടിംഗ് ചീഫ് കോൺസ്റ്റബിളും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരായി പോലീസിൽ നേതൃത്വം നൽകുകയും ചെയ്യുന്ന മാഗി ബ്ലിത്തും സമാനമായ അഭിപ്രായമാണ് പങ്ക് വെച്ചത്. ഓൺലൈനിൽ കൂടി ആക്രമ സംഭവങ്ങളെ കുറിച്ചും വിവാദ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും മറ്റും കുട്ടികളിലേയ്ക്ക് എത്തുന്നത് അപകടകരമായ സ്ഥിതി വിശേഷത്തിലേയ്ക്ക് കാര്യങ്ങൾ പോകുന്നതിന് ഇടയാക്കുന്നതായി അവർ പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം ഓസ്ട്രേലിയ നടപ്പിലാക്കിയിരുന്നു. പൂർണമായുള്ള നിരോധനം എത്രമാത്രം പ്രാവർത്തികമാക്കാൻ പറ്റും എന്നതിനെ കുറിച്ച് പല തലങ്ങളിലും അഭിപ്രായ ഭിന്നതയുണ്ട്. നിരോധനത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ അപകടത്തെ കുറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണമെന്ന അഭിപ്രായവും ശക്തമാണ്. കഴിഞ്ഞ വർഷം തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവരിൽ 20% പേർ കുട്ടികളാണെന്ന് തീവ്രവാദ വിരുദ്ധ പൊലീസ് മേധാവി മാറ്റ് ജൂക്സ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാറ്റ് ജാക്സ് ചൂണ്ടി കാണിച്ചു. എന്നാൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കുമോ എന്നതിനെ കുറിച്ച് നിലവിൽ ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ഈ വിഷയത്തിൽ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫെബ്രുവരി മാസത്തിൽ യുകെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ വളർന്നതായുള്ള ആശ്വാസ വാർത്ത പുറത്തുവന്നു. യുഎസിലേയ്ക്കുള്ള കയറ്റുമതി 500 മില്യൺ പൗണ്ട് ആയി ആണ് വർദ്ധിച്ചത്. സമ്പദ് വ്യവസ്ഥയ്ക്ക് 0.5 % വളർച്ച ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ( ONS ) ൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു .


യുഎസിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് മേൽ ചുമത്തിയ താരിഫുകളുടെ ആഘാതത്തിൽ യുകെ സമ്പദ്‌വ്യവസ്ഥ സ്വയം പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതിലും മികച്ച കണക്കുകൾ വരുന്നത്.യുകെയിൽ നിന്ന് യുഎസിലേയ്ക്ക് ഉള്ള ചരക്ക് കയറ്റുമതി തുടർച്ചയായ മൂന്നാം മാസവും വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഫെബ്രുവരി മാസത്തിൽ നടന്ന കയറ്റുമതി.

എന്നാൽ യുഎസിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചതിന് പിന്നിൽ യുഎസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ മാസം രണ്ടാം തീയതി മുതലാണ് താരിഫുകൾ കുതിച്ചുയർന്നത്. ഇതിനെ നേരിടാൻ വൻതോതിൽ ഏപ്രിൽ മാസത്തിന് മുൻപ് യുഎസിലേയ്ക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. താരിഫ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി യുകെ സ്ഥാപനങ്ങൾ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി വർദ്ധിപ്പിച്ചതിൻ്റെ വ്യക്തമായ സൂചനകളുണ്ട് എന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിൻ്റെ (ബിസിസി) ട്രേഡ് പോളിസി മേധാവി വില്യം ബെയിൻ പറഞ്ഞു. മാർച്ച് മാസത്തിലും സമ്പദ് വ്യവസ്ഥയിൽ കുതിച്ചു കയറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാർ നിർദ്ദേശിച്ച 2.8% ശമ്പള വർദ്ധനവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെ അധ്യാപകർ രംഗത്ത് വന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) നടത്തിയ അനൗപചാരിക വോട്ടെടുപ്പിൽ, വോട്ട് ചെയ്ത അംഗങ്ങളിൽ 93.7% പേരും പുതിയ മാറ്റത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പുറമെ, 83.4% പേർ പണിമുടക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌തു. പുതിയ വർധനവിൽ അധ്യാപകരുടെ അഭിപ്രായം മനസ്സിലാക്കുന്നതിനായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

അധ്യാപകർ പണിമുടക്കാൻ ഒരുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം വോട്ടെടുപ്പ് എടുത്തത് അധ്യാപകർ ഉടനടി പണിമുടക്കാൻ പോകുന്നു എന്നല്ല അർത്ഥമാക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. ഒരു പണിമുടക്ക് നടക്കണമെങ്കിൽ, ആദ്യം ഒരു ഔപചാരിക ബാലറ്റ് ഉണ്ടായിരിക്കണം. ഇതിൽ അധ്യാപകർ ഔദ്യോഗികമായി വ്യാവസായിക നടപടിക്ക് വോട്ട് ചെയ്യണം. ഈ വോട്ടെടുപ്പിൽ മതിയായ അധ്യാപകർ പങ്കെടുക്കുകയും വേണം.

 

അടുത്ത ആഴ്ച ഹാരോഗേറ്റിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അടുത്തതായി എന്തുചെയ്യണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ചർച്ച ചെയ്യും. നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ വേനൽക്കാലത്ത് ഒരു ഔപചാരിക ബാലറ്റ് നടക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അവസാനം, അധ്യാപകർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾക്ക് 2.8% ശമ്പള വർദ്ധനവ് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഈ ശമ്പള വർദ്ധനവിന് സർക്കാർ ധനസഹായം നൽകണമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എല്ലാവർക്കും പ്രിയപ്പെട്ടവൻ. ഒറ്റവാക്കിൽ എല്ലാവരും ആശിഷ് തങ്കച്ചനെ കുറിച്ച് ഏക സ്വരത്തിൽ പറയുന്നത് ഇതാണ് . യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ തങ്കച്ചൻ തച്ചിലിൻ്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്റെ നിര്യാണം യുകെ മലയാളികളുടെ ആകെ ദുഃഖമായി മാറിയിരിക്കുകയാണ്. 35 വയസ്സ് മാത്രം പ്രായമുള്ള ആശിഷ് തങ്കച്ചൻ റെഡിങ്ങിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത് .

റെഡിങ്ങിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. ജൈഡൻ (5 ) ആണ് ഏക മകൻ. അയർലൻഡിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ആഷ്‌ലി ആണ് സഹോദരി.

താൻ താമസിക്കുന്ന കാർഡിഫിലെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ എല്ലാം തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ആശിഷിൻ്റേത്. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്ന നല്ലൊരു കൊറിയോഗ്രാഫറും ഡാൻസറും ആയിരുന്നു. ക്രിക്കറ്റിലും ബാഡ്മിൻറണിലും ദേശീയതലത്തിൽ തന്നെ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളിലെല്ലാം നല്ലൊരു സൗഹൃദ വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് രോഗാവസ്ഥയിലായിരുന്നു ആശിഷ് . കടുത്ത ഞെട്ടലാണ് ആശിഷിൻ്റെ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ആശിഷ് തങ്കച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് സ്റ്റീലിനെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കുന്നതിനായുള്ള അടിയന്തിര ഇടപെടലിനെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ പാർലമെൻറ് ചേരും. സ്‌കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീലിൻ്റെ പ്ലാൻ്റ് ആസന്നമായ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് എംപിമാരെ നാളെ വിളിച്ചു വരുത്തിയിരിക്കുന്നത്. 2700 പേർ ജോലി ചെയ്യുന്ന ലിങ്കൺ ഷെയറിലെ സ്റ്റീൽ നിർമ്മാണശാലയെ രക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ പുതിയ നിയമം മന്ത്രിമാർക്ക് അധികം നൽകുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.


കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ബ്രിട്ടീഷ് സ്റ്റീൽ ദേശസാത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രിട്ടനിലെ സ്റ്റീൽ ഉത്പാദനത്തിന്റെ ഭാവിയെ കുറിച്ച് വിശദീകരിക്കാൻ ചാൻസിലർ വാരാന്ത്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി സംസാരിച്ചിരുന്നു. കുറെ നാളുകളായി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന ബ്രിട്ടീഷ് സ്റ്റീൽ കമ്പനി കൂടുതൽ പ്രതിസന്ധികളിൽ അകപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് പ്രതിസന്ധിയുടെ ആഴം കൂട്ടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ സ്‌കൻതോർപ്പിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ തീർന്നു പോകുമെന്ന വാർത്തകൾ പുറത്തുവന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം സ്‌കൻതോർപ്പിലെ രണ്ട് ചൂളകൾ അടച്ചുപൂട്ടാൻ കമ്പനിയെടുക്കുന്ന തീരുമാനം മൂലം 2700 പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻറെ സാമ്പത്തിക പിൻതുണ വേണമെന്നാണ് കമ്പനിയുടെ നിലപാട്. 2020 മുതൽ ചൈനീസ് കമ്പനിയായ ജിൻഗേയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം 700,000 പൗണ്ടിൻ്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് കമ്പനി പറയുന്നത് . നിലവിൽ സ്ഫോടന ചൂളകളിൽ നിന്ന് ഇലക്ട്രിക് ആർക്ക് ചൂളകളിലേയ്ക്ക് മാറുന്നതിന് ഭാഗികമായി ധനസഹായം നൽകാൻ 500 മില്യൺ പൗണ്ട് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റ്റിൻസി ജോസ്

ഇംഗ്ലണ്ടിൽ മരുന്നുകൾ മേടിക്കുന്നതിന് 9 പൗണ്ടിലധികം ആണ് പ്രിസ്ക്രിപ്ഷൻ ചാർജ്ജ് . എന്നാൽ സ്കോട്ട്‌ലൻഡിലും വെയിൽസിലും നോർത്ത് അയർലണ്ടിലും ഒരു മരുന്നിനും പ്രിസ്ക്രിപ്ഷൻ ചാർജ്ജ് ഈടാക്കുന്നില്ല. എന്നിരുന്നാലും ചില മരുന്നുകൾക്ക് പ്രിസ്ക്രിപ്ഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്.. ഇംഗ്ലണ്ടിൽ തന്നെയും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 16 മുതൽ 18 വയസ്സ് വരെ തുടർ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്കും, പ്രസവശേഷം 12 മാസം വരെ താഴ്ന്ന വരുമാനമുള്ളവർ എന്നിങ്ങനെ പ്രിസ്ക്രിപ്ഷൻ ചാർജിൽ ഇളവുണ്ട്. ക്യാൻസർ അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ഇളവ് ലഭിക്കുന്നുണ്ട്.

എന്നാൽ ഗുരുതരമായ രോഗമായ , കാലക്രമേണ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ കാര്യമായി ബാധിക്കുന്ന പാർക്കിൻസൺ രോഗം പ്രിസ്ക്രിപ്ഷൻ ചാർജ് ഇളവ് നൽകുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർക്കിൻസൺ രോഗികൾ പ്രിസ്ക്രിപ്ഷൻ ചാർജ് ഇളവ് ലഭിക്കുന്നതിന് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അതിന് ഒരു പരിഹാരം സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല. പാർക്കിൻസൺ യുകെയും മറ്റു പല ചാരിറ്റികളും വർഷങ്ങളായി ഇതിനുവേണ്ടി പരിശ്രമിച്ചെങ്കിലും ഫലം കണ്ടെത്താനായില്ല.

പാർക്കിൻസൺ രോഗികൾക്ക് രോഗത്തിൻറെ ശൈശവദശയിൽ ചുരുക്കം മരുന്നുകൾ മാത്രമേ കഴിക്കേണ്ടി വരാറുള്ളൂ. എന്നാൽ രോഗം കൂടുന്നതനുസരിച്ച് കാലക്രമേണ കൂടുതൽ മരുന്നുകൾ കഴിക്കേണ്ടി വരും. പാർക്കിൻസൺ രോഗത്തിനൊപ്പം വേറെ എന്തെങ്കിലും അസുഖങ്ങൾ കൂടി ബാധിക്കുകയാണെങ്കിൽ കഴിക്കുന്ന മരുന്നുകളുടെ എണ്ണവും അളവും കൂടാൻ ഇത് കാരണമാവും.

28 ദിവസം കഴിക്കേണ്ട ഓരോ മെഡിസിനും 9 പൗണ്ടിലധികം ചിലവഴിക്കേണ്ടി വരുമ്പോൾ പല മരുന്നുകൾ കഴിക്കേണ്ടി വരുന്ന പാർക്കിൻസൺ രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ ചാർജ് ആയി നല്ല ഒരു തുക മുടക്കേണ്ടതായി വരുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. നിലവിൽ 60 വയസ്സിന് താഴെയുള്ള പാർക്കിൻസൺ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. നിലവിൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ രോഗം ബാധിക്കുന്നതു മൂലം പലർക്കും അവർ ഉദ്ദേശിക്കുന്ന സമയത്തിന് മുൻപ് തന്നെ റിട്ടയർമെൻറ് എടുക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

പാർക്കിൻസൺ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. നിലവിൽ രോഗികൾക്ക് കൊടുക്കുന്ന മരുന്നുകളിൽ പലതും രോഗ ലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനായിട്ടുള്ളതാണ്. മരുന്ന് കഴിക്കാൻ അരമണിക്കൂർ താമസിച്ചാൽ തന്നെ അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഗുരുതരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മരുന്ന് കഴിക്കാതെ വരുന്ന രോഗികളുടെ ശാരീരിക അവസ്ഥയെ ഇത് കാര്യമായി ബാധിക്കും.

എല്ലാവർഷവും എൻ എച്ച് എസ് പ്രൊഫഷണൽ ഗ്രൂപ്പ് ഏപ്രിൽ ആദ്യം പാർക്കിൻസൺ രോഗത്തെ കുറിച്ച് അവബോധം വർദ്ധിപ്പിക്കാനായി ഒരു വീഡിയോ ചെയ്യാറുണ്ട്. ഈ വർഷത്തെ വീഡിയോ ചെയ്തിരിക്കുന്നത് എൻഎച്ച്എസ് പ്രസ്ക്രിപ്ഷൻ ചാർജിനെ കുറിച്ചാണ്. 2023 ലെ കണക്കനുസരിച്ച് ഏകദേശം പാർക്കിൻസൺ 10000 രോഗികൾ ആണ് 60 വയസ്സിൽ താഴെയുള്ളത്. അതായത് നല്ല ഒരു ശതമാനം പാർക്കിൻസൺ രോഗികൾക്കും പണം നൽകി മരുന്ന് മേടിക്കേണ്ടി വരുന്നുണ്ട്. എനിക്ക് പാർക്കിൻസൺ രോഗം ബാധിച്ച്‌ രണ്ട് വർഷത്തിനുശേഷം തൈറോയിഡ് ബാധിച്ചതു കൊണ്ട് മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ പാർക്കിൻസൺ രോഗികളുടെ അവസ്ഥ വളരെ ദുഷ്കരമാണ്. അതായത് സൗജന്യമായി മരുന്ന് ലഭിക്കാൻ ഏതെങ്കിലും സൗജന്യമായി മരുന്ന് ലഭിക്കുന്ന രോഗം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് പ്രിസ്ക്രിപ്ഷൻ ക്ലെയിം ഒഴിവാക്കി കിട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഏതെങ്കിലും രോഗങ്ങൾ തങ്ങൾക്ക് വരണമെന്ന് പ്രാർത്ഥിക്കുന്ന അവസ്ഥയിലാണ്’ ഇംഗ്ലണ്ടിലെ പാർക്കിൻസൺ രോഗികൾ.

റ്റിൻസി ജോസ് : മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവാണ് റ്റിൻസി ജോസ് . റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചിരുന്നു . മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .

സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു എയർപോർട്ടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. 17 കാരനായ സ്റ്റാർ ടോംകിൻസ്, 18 കാരനായ ഹാർലി വുഡ്‌സ്, 17 കാരനായ ജിമ്മി സവോറി എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


ബസ്സിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരുക്കുകൾ പറ്റിയ ബസ് യാത്രക്കാരെ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണ്.

യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത കൗമാരക്കാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണ് . 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്താനാർബുദ ചികിത്സയിൽ വിപ്ലവകരമായ പുരോഗതിക്ക് വഴി ഒരുക്കുന്ന മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് പച്ച കൊടി കാട്ടി. ഈ രോഗത്തിന് ലോകത്തിലെ ഏറ്റവും നൂതനമായ മരുന്നായ കാപ്പിവാസർറ്റിബിൻ്റെ പ്രയോജനം യുകെയിലും ഇനി ലഭിക്കും . ഇംഗ്ലണ്ടിലെ ഡ്രഗ് അസസ്‌മെൻ്റ് ബോഡിയാണ് എൻഎച്ച്എസിൽ മരുന്ന് വിതരണത്തിന് അനുവാദം നൽകിയിരിക്കുന്നത്.


ഈ മരുന്ന് രോഗം വ്യാപിപ്പിക്കുന്നത് മന്ദഗതിയിലാക്കുമെന്നും നാലിലൊന്ന് ആളുകളിൽ മുഴകൾ ചുരുങ്ങുമെന്നും തെളിയിക്കപ്പെട്ടിരുന്നു. പ്രതിവർഷം 3,000 സ്ത്രീകൾക്ക് കാപ്പി വാസർറ്റിബിൻ്റെ പ്രയോജനം ലഭിക്കും. ക്യാൻസർ പടർന്ന് ഭേദമാക്കാൻ കഴിയാത്ത ആളുകൾക്ക് ലഭ്യമായ നിരവധി ചികിത്സാ രീതികളിൽ ഒന്നാണിത്. എന്നാൽ സ്തനാർബുദ മരുന്നുകൾ കൂടുതൽ വേഗത്തിൽ അംഗീകരിക്കണമെന്ന് ഒരു ക്യാൻസർ ചാരിറ്റി പറഞ്ഞു. യുകെയിൽ ഏറ്റവും സാധാരണമായ ക്യാൻസർ ആണ് സ്തനാർബുദം. ഏഴ് സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ഈ രോഗം ബാധിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 75 ശതമാനം പേരും രോഗനിർണ്ണയത്തിന് ശേഷം 10 വർഷമോ അതിൽ കൂടുതലോ കാലം അതിജീവിക്കുന്നുമുണ്ട്.

പുതിയ മരുന്നായ കാപ്പിവാസർറ്റിബിൻ ക്യാൻസറിന് കാരണമാകുന്ന പ്രോട്ടീൻ തന്മാത്രയുടെ പ്രവർത്തനത്തെ തടയുകയാണ് ചെയ്യുന്നത്. 20 വർഷത്തോളമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് കാപ്പിവാസർറ്റിബ് വികസിപ്പിച്ചത്. ബ്രസ്റ്റ് ക്യാൻസറിന് ഇന്ന് ലോകത്തിൽ ലഭ്യമായ ഏറ്റവും ഫലപ്രദമായ മരുന്നാണ് ഇതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെയും റോയൽ മാർസ്‌ഡനിലെയും പ്രധാന ഗവേഷകനും മെഡിക്കൽ ഓങ്കോളജി പ്രൊഫസറുമായ പ്രൊഫ നിക്ക് ടർണർ പറഞ്ഞു. 708 സ്ത്രീകളിൽ ഹോർമോൺ തെറാപ്പിയുടെ ഒപ്പം ഈ മരുന്ന് നൽകിയപ്പോൾ ക്യാൻസർ വികസിക്കാൻ എടുക്കുന്ന സമയം 3.6 മാസത്തിൽ നിന്ന് 7.3 മാസമായി ഇരട്ടിയായതായി ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് 23 ശതമാനം രോഗികളിലും മുഴകൾ കുറയ്ക്കുകയും ചെയ്തു. കടുത്ത പാർശ്വഫലം മൂലം പല സ്ത്രീകളും ഭയപ്പെടുന്ന കീമോതെറാപ്പി ചെയ്യേണ്ടതായി വരുന്നത് ഗണ്യമായി കുറയ്ക്കാൻ ഈ മരുന്നിന്റെ ഉപയോഗം മൂലം സാധിക്കുമെന്ന് പ്രൊഫ നിക്ക് ടർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾക്കായി പുതിയ കരാറുമായി സിറ്റി കൗൺസിൽ. കഴിഞ്ഞ മാസം മുതൽ പണിമുടക്കുന്ന ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ, തർക്കം അവസാനിപ്പിക്കുന്നതിൻെറ ഭാഗമായാണ് പുതിയ കരാറിനായുള്ള വോട്ടെടുപ്പ് ആരംഭിക്കുക. തൊഴിലാളികളോട് അന്യായമായി പെരുമാറിയതിന് തൊഴിലാളി യൂണിയനായ യുണൈറ്റ് സർക്കാരിനെയും കൗൺസിലിനെയും വിമർശിച്ച് രംഗത്ത് വന്നിരുന്നു. കുറഞ്ഞ വേതനമുള്ളവർക്ക് നേരെയുള്ള സർക്കാരിൻെറ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തീർത്തും അപമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ കരാർ അംഗീകരിക്കാൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു.

ജനുവരി മുതൽ തുടങ്ങിയ ബിൻ തൊഴിലാളികളുടെ പണിമുടക്ക്, മാർച്ച് മാസം മുതൽ പൂർണ്ണ രീതിയിൽ ആയിരുന്നു. ഇതിന് പിന്നാലെ സിറ്റിയിൽ കുമിഞ്ഞ് കൂടിയത് 17,000 ടൺ മാലിന്യമാണ്. ഭാവിയിലെ തുല്യ ശമ്പള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിൻെറ ഭാഗമായി വേസ്റ്റ് റീസൈക്ലിങ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) എന്ന തസ്‌തിക നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു തർക്കം. WRCO എന്ന തസ്തിക ഒഴിവാക്കുന്നത് വലിയ ശമ്പള വെട്ടിക്കുറവിന് കാരണമാകുമെന്നും തൊഴിലാളികളുടെ ശമ്പളത്തിനും വ്യവസ്ഥകൾക്കും നേരെയുള്ള വലിയ ആക്രമണത്തിന്റെ ഭാഗമാണെന്നും യൂണിയൻ ആരോപിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൗൺസിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ, പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ച് പുതിയ കരാർ അംഗീകരിക്കണമെന്ന് യൂണിയനോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം വേഗത്തിൽ പരിഹരിക്കണമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. നേരത്തെ മാലിന്യ തൊഴിലാളികളുടെ പണിമുടക്കിന് പിന്നാലെ ഉയർന്ന് വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു. പുതിയ കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന് തൊഴിലാളികൾ തീരുമാനിക്കുമെന്നും തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്നും യുണൈറ്റിന്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. പുതിയ കരാർ പ്രകാരം ഡ്രൈവർമാരുടെ ശമ്പളം £8,000 കുറയും.

RECENT POSTS
Copyright © . All rights reserved