ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ കാസിലിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. മാത്യു വർഗീസ് ഇല്ലിക്കലിന്റെയും ജോമോൾ മാത്യുവിന്റെയും മകളായ ജോന എൽസ മാത്യുവാണ് 14 -ാം വയസ്സിൽ മരണമടഞ്ഞത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശികളാണ് ജോനയുടെ മാതാപിതാക്കൾ.
കഴിഞ്ഞ കുറെ നാളുകളായി ലുക്കീമിയ ബാധിതയായി ചികിത്സയിൽ ആയിരുന്നു ജോന . ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എറിക് എൽദോ മാത്യു ആണ് സഹോദരൻ.
ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോന. 2022ലാണ് ജോനയുടെ അമ്മയും നേഴ്സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വരുകയായിരുന്നു .
ജോനയുടെ മൃതസംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബം താൽപര്യപ്പെടുന്നത്. പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയാണ് ജോനയുടെ മാതാപിതാക്കളുടെ മാതൃ ഇടവക. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോന എല്‍സ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച കെയർ സ്റ്റാർമാർ സർക്കാരിൻറെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ധവളപത്രം പുറത്തുവന്നു. കഴിഞ്ഞ രണ്ടുദിവസമായി മലയാളികൾ ഒത്തുചേരുന്നിടത്തെല്ലാം പ്രധാന ചർച്ചാവിഷയം ലേബർ സർക്കാർ പുറത്തുവിട്ട കുടിയേറ്റ നയമായിരുന്നു. ഒട്ടേറെ തെറ്റിദ്ധാരണപരമായ കാര്യങ്ങളാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളി സമൂഹത്തെ പൊതുവായി ബാധിക്കുന്ന വിഷയം എന്ന നിലയിൽ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ഉണ്ടായി കൊണ്ടിരിക്കുകയാണ്.
സർക്കാർ പുറത്തിറക്കിയത് കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാണെന്നും ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് നിയമമായി മാറ്റപ്പെടണമെന്നുള്ള കാര്യം ആണ് പ്രധാനമായും ഏവരും വിസ്മരിക്കുന്നത് . പുതിയ നയം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നുകൂടി ധവള പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ആണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിലും സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവരെ പുതിയ നയങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത കൂടുതൽ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
തദേശീയരായ ഉദ്യോഗാർത്ഥികൾക്ക് പരമാവധി ജോലി ലഭിക്കുന്നതിന് വഴിയൊരുക്കുന്നതിലൂടെ കുടിയേറ്റം കുറയ്ക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽ മിക്ക ജോലികളിലും വിദഗ്ധരായ തദ്ദേശീയരുടെ അഭാവം മൂലം ഈ നയം നടപ്പിലാക്കുന്നത് സർക്കാരിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന അവിദഗ്ധ തൊഴിലാളികൾക്കും കെയർ വർക്കർമാർക്കും വിദ്യാർത്ഥികൾക്കും ധവള പത്രത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ തിരിച്ചടിയാകും. പക്ഷേ ധവള പത്രത്തിലെ നിർദ്ദേശങ്ങൾ വരുന്നതിനു മുൻപ് തന്നെ മേൽപറഞ്ഞ മേഖലയിൽ നിന്നുള്ള മലയാളികളുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞു വരുകയാണ്.
പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷം ആക്കാനുള്ള നിർദ്ദേശം എൻഎച്ച്എസ് ജീവനക്കാർക്ക് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എൻ എച്ച് എസിലെ ജോലിയുടെ ആകർഷണീയത കുറയ്ക്കുന്നതിലൂടെ കൂടുതൽ പേർ മറ്റ് രാജ്യങ്ങളിൽ കുടിയേറുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ധവള പത്രത്തിലെ പൊതുവായ നിർദ്ദേശങ്ങളിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൊതുജനങ്ങളുടെ ചികിത്സാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രതികരണങ്ങളുടെ അവലോകനം കാര്യക്ഷമമാക്കുന്നതിനുമായി പുതിയ എഐ ടൂളുമായി യുകെ സർക്കാർ. “കൺസൾട്ട്” എന്ന പേരിലുള്ള AI ടൂൾ സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു. ലിപ് ഫില്ലറുകൾ പോലുള്ള ശസ്ത്രക്രിയേതര സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള 2,000-ത്തിലധികം പ്രതികരണങ്ങൾ വിശകലനം ചെയ്യാൻ സ്കോട്ടിഷ് സർക്കാരിനെ ഈ എഐ ടൂൾ സഹായിച്ചു. ഉദ്യോഗസ്ഥർ സാധാരണയായി നൽകുന്ന ഫലങ്ങൾക്ക് സമാനമായ ഫലങ്ങൾ നൽകുന്നതിനാൽ “കൺസൾട്ട്” ഇപ്പോൾ മറ്റ് കൺസൾട്ടേഷനുകളിലും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്.
യുകെ ഗവൺമെന്റിന്റെ 500 വാർഷിക കൺസൾട്ടേഷനുകളിൽ “കൺസൾട്ട്”, AI ടൂൾ ഉപയോഗിക്കുന്നത് വഴി സർക്കാരിന് 20 മില്യൺ പൗണ്ട് ലാഭിക്കാനാകും. ഇതിന് പുറമെ മറ്റ് ജോലികൾക്കായി ഏകദേശം 75,000 സ്റ്റാഫ് മണിക്കൂർ ലാഭിക്കാനും ഈ എഐ ടൂൾ കൊണ്ട് സാധിക്കും. ഇതൊക്കെയാണെങ്കിലും, സാധ്യതയുള്ള അപകടസാധ്യതകളെ കുറിച്ച് വിദഗ്ധർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മനുഷ്യർ AI-യുടെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ടെങ്കിലും, അവർക്ക് എല്ലായ്പ്പോഴും വേണ്ടത്ര സമയം ലഭിച്ചേക്കില്ലെന്ന് എഡിൻബർഗ് സർവകലാശാലയിലെ AI പ്രൊഫസറായ മൈക്കൽ റോവാറ്റ്‌സോസ് പറയുന്നു. ഇത് തെറ്റായ വിശകലനത്തിന് കാരണമായേക്കാം.
എഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഉപകരണം സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിന് ധാരാളം സമയവും പണ ചിലവും വേണ്ടിവരുമെന്ന് റോവാറ്റ്സോസ് പറയുന്നു. പണം ലാഭിക്കാനുള്ള വേഗത്തിലും എളുപ്പത്തിലുമുള്ള മാർഗമായി AI-യെ കണക്കാക്കരുതെന്നും, അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജന കൺസൾട്ടേഷൻ പ്രതികരണങ്ങൾ ഒരു മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ വിശകലനം ചെയ്യാൻ ഈ എഐ ടൂളിനെകൊണ്ട് സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിക്കൽ അശ്രദ്ധ മൂലം എൻഎച്ച്എസിന് ഉള്ളത് 58.2 ബില്യൺ പൗണ്ടിൻെറ ബാധ്യത. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോമൺസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) റിപ്പോർട്ട് വിമർശിക്കുന്നു. ക്ലിനിക്കൽ പിശകുകളുടെ ഇരകൾക്കുള്ള പേയ്‌മെന്റുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ഏപ്രിൽ 1-ന് മുമ്പ് ഇംഗ്ലണ്ടിൽ നടന്ന ക്ലിനിക്കൽ അവഗണനയിൽ നിന്ന് ഉയർന്നുവരുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (DHSC) 58.2 ബില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് PAC വെളിപ്പെടുത്തി.
ആണവ ഡീകമ്മീഷനിംഗിന് ശേഷം സർക്കാരിന്റെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ ബാധ്യതയാണ് ക്ലിനിക്കൽ നെഗ്ലസ് എന്നത് ആശങ്കാജനകമാണെന്ന് പിഎസി ചെയർ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ പറഞ്ഞു. പരാജയപ്പെടുന്ന ഒരു സംവിധാനത്തിന്റെ അടയാളമാണിതെന്നാണ് ഇപ്പോഴത്തെ അവസ്ഥയെ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ വിശേഷിപ്പിച്ചത്. ക്ലിനിക്കൽ അശ്രദ്ധ ഇപ്പോഴും നിരവധി രോഗികളെ ദോഷകരമായി ബാധിക്കുകയും നിർണായകമായ എൻഎച്ച്എസ് ഫണ്ടുകൾ ഇതിനായി ഉപയോഗിക്കേണ്ടതായി വരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎസിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അംഗീകരിച്ചു. ക്ലിനിക്കൽ അവഗണന ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നിലവിലെ വാർഷിക പേഔട്ടുകൾ £2.8 ബില്യണിലെത്തിയെന്നും അവർ പറയുന്നു. ഇത് 17 വർഷങ്ങൾക്ക് മുമ്പുള്ളതിന്റെഎ നാലിരട്ടിയാണ്. ക്ലിനിക്കൽ അവഗണന മൂലമുള്ള ഉയർന്ന ചെലവ് എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങളെ, പ്രത്യേകിച്ച് രോഗി സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം എന്നിവയെ എടുത്തുകാണിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിന് വ്യക്തമായ ഒരു പദ്ധതി കൊണ്ടുവരുന്നതിൽ ഡി.എച്ച്.എസ്.സി.പരാജയപ്പെട്ടെന്നും പിഎസി കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ താമസിക്കുന്ന അഖിൽ സൂര്യകിരൺ (32) നിര്യാതനായി. കേരളത്തിൽ കോഴിക്കോട് സ്വദേശിയായ അഖിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോയൽ മെയിലിലാണ് അഖിൽ ജോലി ചെയ്തിരുന്നത്.
പഠനത്തിനായി എത്തിയ അഖിൽ പിന്നീട് സ്റ്റേബാക്ക് വിസയിൽ യുകെയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അഖിലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ അറിയിച്ചതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം ലെറ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഖിൽ സൂര്യകിരണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ജനതയായി ബ്രിട്ടീഷ് സമൂഹം മാറുകയാണോ? കഴിഞ്ഞദിവസം കെയർ സ്റ്റാർമർ സർക്കാർ പുറത്തിറക്കിയ ധവള പത്രത്തിലെ പല നിർദേശങ്ങളും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കി കഴിയുമ്പോൾ കെയർ മേഖല ഉൾപ്പെടെയുള്ള പലയിടങ്ങളിലും കടുത്ത പ്രതിസന്ധി ഉടലെടുക്കാം എന്ന അഭിപ്രായം ഉയർന്നു വന്നു കഴിഞ്ഞു.
ബ്രിട്ടനിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങൾ ആണ് കടുത്ത കുടിയേറ്റ നയവുമായി മുന്നോട്ട് വരാൻ പ്രധാനമായും ലേബർ സർക്കാരിനെ പ്രേരിപ്പിച്ചത്. അതിൽതന്നെ പ്രധാനപ്പെട്ട കാര്യം കടുത്ത കുടിയേറ്റ വിരുദ്ധ നയം ഉയർത്തി നാൾക്ക് നാൾ ജനപിന്തുണ ഉയർത്തി മുന്നോട്ട് വരുന്ന റീഫോം യുകെയുടെ അടുത്തയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ്.
പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷമാക്കിയത് നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തൽ. കെയർ മേഖലയിലെ ജോലിക്കുള്ള വിസ നിയമങ്ങൾ കർശനമാക്കിയത് പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. വിദ്യാർത്ഥി വിസയിൽ എത്തിയവർക്കും കാര്യങ്ങൾ ശുഭകരമല്ല. ലക്ഷങ്ങൾ ലോണെടുത്ത് വിദ്യാർത്ഥി വിസയിൽ എത്തി ബ്രിട്ടനിൽ തുടരാമെന്നത് ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. വിദ്യാർത്ഥി വിസയിൽ എത്തി പി ആർ സമ്പാദിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഈ വിഭാഗത്തിൽ പെട്ടവർക്കെതിരെ കടുത്ത നിർദേശങ്ങൾ ധവള പത്രത്തിൽ ഉൾപ്പെടുത്താൻ കാരണമായത്. പഠനശേഷം രണ്ട് വർഷം യുകെയിൽ തുടരാൻ അനുവദിച്ചത് ഒന്നര വർഷമാക്കി കുറയ്ക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്.
ഏത് തൊഴിൽ മേഖലയിലേയ്ക്കും ആശ്രിത വിസയിൽ വരുന്നവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കർശനമാക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. ഭാര്യയ്ക്കോ ഭർത്താവിനോ യുകെയിൽ ജോലി ലഭിച്ചാൽ ആശ്രിത വിസയിൽ വരുന്നവർക്കും ഇനി ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള നടപടി നിരവധി പേരെ പ്രതികൂലമായി ബാധിക്കും. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട ഫീസിലും 32 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ട്. വർക്ക് വിസയ്ക്കുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കിയത് ഹോട്ടൽ പോലുള്ള വ്യവസായ സംരഭങ്ങൾ നടത്തുന്നവരെ പ്രതികൂലമായി ബാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളിൽ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം പോലീസ് ആരംഭിച്ചു. തീപിടുത്തം സംശയാസ്പദമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീവ്രവാദ വിരുദ്ധ പോലീസ് ആണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിൻറെ പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണിൽ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുൻവാതിലിൽ ഉണ്ടായ ചെറിയ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.
ഒരു കാറിന് തീ പിടിച്ച സംഭവവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തീപിടുത്തങ്ങളും സംശയാസ്പദമായി കണക്കാക്കുകയും അന്വേഷണം തുടരുകയും ചെയ്യുന്നു എന്നാണ് പോലീസ് അറിയിച്ചത്. പ്രധാനമന്ത്രി നിലവിൽ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. എന്നാൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് കെന്റിഷ് ടൗണിലെ വസതിയിൽ ആയിരുന്നു പ്രധാനമന്ത്രി താമസിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ആറ് ബൾഗേറിയൻ പൗരന്മാരെ യുകെയിൽ ദീർഘകാല തടവിന് വിധിച്ചു. വിമതരായ അലക്സി നവാൽനി, സെർജി സ്ക്രിപാൽ എന്നിവർക്കെതിരായ റഷ്യൻ നാഡി ഏജന്റ് ആക്രമണങ്ങൾ തുറന്നുകാട്ടിയ രണ്ട് പത്രപ്രവർത്തകരെ ലക്ഷ്യമിട്ടതുൾപ്പെടെ യുകെയിലും യൂറോപ്പിലും ഉടനീളം ചാരവൃത്തി പ്രവർത്തനങ്ങളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് ലണ്ടൻ കോടതി കണ്ടെത്തി. പ്രതികളുടെ പ്രവർത്തികൾ യുകെയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ജഡ്ജി കോടതിയിൽ പറഞ്ഞു.
ചാര സംഘത്തിലെ തലവൻ ഓർലിൻ റൂസെവിന് 10 വർഷവും 8 മാസവും തടവും, ഡെപ്യൂട്ടി ബിസർ ഷാംബസോവിന് 10 വർഷവും 2 മാസവും തടവും വിധിച്ചു. ചാരപ്രവർത്തനങ്ങൾക്ക് സംഘത്തിന് നല്ല പ്രതിഫലം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സാംബസോവിന്റെ മുൻ പങ്കാളിയായ കാട്രിൻ ഇവാനോവയ്ക്ക് ഒമ്പത് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചു. തിഹോമിർ ഇവാൻചേവ്, ഇവാൻ സ്റ്റോയനോവ്, വന്യ ഗബെറോവ എന്നീ മൂന്ന് പേർക്ക് ആറ് മുതൽ എട്ട് വർഷം വരെ തടവ് ശിക്ഷ വിധിച്ചു. റൂസെവ്, ഷാംബാസോവ്, സ്റ്റോയനോവ് എന്നിവർ കുറ്റം സമ്മതിച്ചിരുന്നു. മാർച്ചിൽ നടന്ന ഒരു വിചാരണയിലാണ് ബാക്കിയുള്ള മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
യുകെ, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഈ സംഘം പ്രവർത്തിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസ്, യുകെയിലെ ഏറ്റവും വലിയ വിദേശ ഇന്റലിജൻസ് പ്രവർത്തനങ്ങളിലൊന്നാണ്. യുകെയിലെ ഒരു ക്രിമിനൽ കോടതിയിൽ ആദ്യമായാണ് ഒരു റഷ്യൻ ഓപ്പറേഷണൽ സ്പൈ സെല്ലിന്റെ ആന്തരിക പ്രവർത്തനങ്ങൾ വിശകലനം ചെയ്‌തത്. ലക്ഷ്യങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, തട്ടിക്കൊണ്ടുപോകൽ, കൊല്ലാനുള്ള പദ്ധതികൾ എന്നിവ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. “minions” എന്ന് സ്വയം വിശേഷിപ്പിച്ച ചാര സംഘം റഷ്യയുടെ GRU സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് കീഴിലാണ് പ്രവർത്തിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പേടിച്ചത് തന്നെ സംഭവിച്ചു. മലയാളികൾ ഇനി യുകെയെ സ്വപ്നം കാണേണ്ടതില്ല. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന മാർഗനിർദ്ദേശവുമായി പുതിയ കുടിയേറ്റ നയം പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുറത്തിറക്കി. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കർശന നിർദേശങ്ങൾ സർക്കാർ പുറത്തിറക്കുന്ന ധവള പത്രത്തിൽ ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്ര കഠിനമായ നിർദ്ദേശവുമായി സർക്കാർ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല.
ഇനിമുതൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിനായുള്ള ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനുള്ള നിർദ്ദേശവും ധവള പത്രത്തിലുണ്ടാകും. ഏറ്റവും പ്രധാനമായും മലയാളികളെ ബാധിക്കുന്ന കാര്യം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കെയർ വർക്കർമാരുടെ എണ്ണം കുറയ്ക്കാനുള്ള നിർദ്ദേശമാണ്. യുകെയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി കെയർ മേഖലയിലേക്ക് പുറത്തുനിന്നുള്ള റിക്രൂട്ട്മെൻറ് നിരോധിക്കുന്ന സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്.
നേരത്തെ കെയർ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഡിപെൻഡൻറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുപോകാമായിരുന്നു. എന്നാൽ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയർ വിസകളിൽ എത്തുന്നവർക്ക് ഡിപെൻഡൻ്റൻ്റ് വിസ അനുവദിക്കുന്ന നയം സർക്കാർ നേരത്തെ നിർത്തലാക്കിയിരുന്നു. ഇതിൻറെ തുടർച്ചയായി നിലവിൽ കെയർ വിസ തന്നെ നിർത്തലാക്കുന്ന നയമാണ് കെയർ സ്റ്റാർമർ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പി ആർ ലഭിക്കുന്നതിന് 10 വർഷം യുകെയിൽ സ്ഥിരതാമസക്കുന്നവർക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന നിർദ്ദേശം എൻഎച്ച്എസിൽ പുതിയതായി ജോലി ലഭിച്ച മലയാളികളെ പ്രതികൂലമായി ബാധിക്കും. ഫലത്തിൽ എൻഎച്ച്എസിലെ ജോലിയുടെ ആകർഷണതയെ ഇത് പ്രതികൂലമായി ബാധിക്കും. വിദേശ കെയർ വർക്കർ വിസ റൂട്ട് നിർത്തലാക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത് വൃദ്ധജന പരിചരണ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട് .
ശാലിനി ലെജു
തീരേ മനസ്സില്ലാ മനസ്സോടെ പതിനേഴാം വയസ്സിൽ ഇത്തിരി വെല്യ പിച്ച വെച്ചു ഞാൻ നഴ്‌സിംഗ് എന്ന മഹാ ലോകത്തേയ്ക്ക് കടന്നു. അന്നത്തെ ഒരു പതിനേഴു വയസ്സുകാരിയുടെ മനസ്സിൽ ചിറകടിച്ചിരുന്ന സ്വപ്നങ്ങൾ വർണാഭമായ കോളേജ് ദിനങ്ങൾ ആയിരുന്നു; എന്നിരിക്കെ ഞാൻ എത്തി ചേർന്നത് തികച്ചും അച്ചടക്ക പൂർണമായ സിസ്റ്റേഴ്സ് നടത്തുന്ന ഏറ്റവും മികച്ചതെന്നു അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ.
സ്വയമേ ഒരു സംഭവം എന്ന് വിചാരിച്ചു നടന്നിരുന്ന ഞാൻ എങ്ങനെ ഒരു നേഴ്സ് ആകും.. ഈ ചിന്ത എന്നെ വീണ്ടും വീണ്ടും അലട്ടി കൊണ്ടേ ഇരുന്നു.
ഞാൻ അവിടെ ചിട്ട വട്ടങ്ങളിൽ താരതമ്യേന ഒരു നല്ല കുട്ടിയായി ഒതുങ്ങി ചെറിയ കുരുത്തക്കേടുകളുമായി ജീവിച്ചു തുടങ്ങി. എങ്കിലും ദിവസങ്ങൾ കഴിയും തോറും ഉള്ളിൽ എന്തൊക്കെയോ ചേരായ്ക ചിന്തകൾ എന്നെ വളരെ അലട്ടി..
അങ്ങനെ പല തവണ പെട്ടി ഒക്കെ പായ്ക്ക് ചെയ്തു.. തിരികെ പോയാലോ എന്ന ചിന്തകൾ.. ഒരു ദിവസം കുറച്ചു ധൈര്യം ഒക്കെ സംഭരിച്ചു ഒരു ഒറ്റ പോക്ക്.. ഗബ്രിയേലമ്മയുടെ ഓഫീസിലേയ്ക്ക്..( പ്രിൻസിപ്പൽ സിസ്റ്റർ ആണ് )
“സാരമില്ല.. കുട്ടി പഠിത്തം മതിയാക്കിക്കോളു, പറ്റില്ലെങ്കിൽ ഇപ്പോ എന്താ ചെയ്ക”എന്ന ഉത്തരം പ്രതീക്ഷിച്ചു നിന്ന എനിക്കിട്ടു ഒരു ഒറ്റ ആട്ടായിരുന്നു
“കേറിപ്പോ കൊച്ചേ, റൂമിലേക്ക്…”
ഒരു കണ്ണുരുട്ട് മാത്രം.
ഗബ്രിയേലമ്മയുടെ കണ്ണിലൂടെ
തീ പാറി എന്റെ ഹൃദയത്തിൽ വാളായി ആഞ്ഞിറങ്ങി.
ഒന്നും ഓർത്തില്ല,പെട്ടി എടുത്തു, ഒറ്റ ഒരു ഓട്ടം.
പറക്കുന്നതുപോലെ നേരെ റൂമിലേയ്ക്ക്.
പിന്നെ…കൊറേ നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ സിസ്റ്റർ ഇടപാട് ചെയ്ത സിനി മിസ്സിന്റെ രണ്ടര മണിക്കൂറിനുള്ള
നീളുന്ന ഉപദേശ പ്രസംഗം, എന്റെ മനസ്സിന്റെ ഇടിവുകളിൽ മിന്നാമിന്നികളായി പറന്നു
പഠിച്ചു തീർന്നാൽ ഉടൻ അമേരിക്കയിൽ പോകാം,
അല്ലെങ്കിൽ യുകെ.
ഈ ചക്കര വർത്തമാനങ്ങൾക്കിടയിൽ ആ
പതിനേഴുകാരിയുടെ ഹൃദയത്തിൽ
ഒരിക്കൽ പൂവിട്ട സ്വപ്നങ്ങൾ
അടിയറവിട്ട് വീണു.
ഒരായിരം കണ്ണീരും, ഒറ്റ ചിരിയും
മൂടിക്കെട്ടിയ ആ ദിവസം.
പിന്നീടങ്ങോട്ട് ഞാൻ എന്റെ വിധിയെ അങ്ങ് വാരി പുണർന്നു. ഒന്നിന് പിന്നാലെ ഒന്നായി theory class/ clinical posting കളുമൊക്കെ കാലാവസ്ഥ മാറും പോലെ മാറി മറിഞ്ഞു വന്നു.
Medical Surgical minor OT il Leg wound excision kandu തലകറങ്ങി വീണതു, വീണ്ടും എന്നെ നേഴ്സിംഗ് പടി ഇറങ്ങാൻ നിർബന്ധിച്ചു.
എങ്കിലും ഞാൻ പിന്മാറാതെ സധൈര്യം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
തീർത്താൽ തീരാത്ത അസൈൻ്റ്മെന്റുകൾ, health educations, care plans, care study, study leave, class tests, exams, practicals, presentations, viva,community posting, mental health posting, എന്ന് വേണ്ട..
ഉറ്റക്കൂട്ടുകാരിയുമായി ചേർന്ന് റോസമ്മയെ (Sr Rose) ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ വയ്യ.. ഞങ്ങളുടെ warden ആയിരുന്നു)പറ്റിച്ചും വെട്ടിച്ചും ഒക്കെ ചെയ്തു കൂട്ടിയ കുസൃതികൾ…. ഞാൻ എന്റെ നേഴ്സിംഗ് ലോകത്തെ പയ്യേ പയ്യേ സ്നേഹിച്ചു കൊണ്ടേ ഇരുന്നു..
എങ്കിലും…കാലങ്ങളായിട്ടെല്ലാം കിനാവുപോലെ തോന്നിയ ആ നീല യൂണിഫോം
ഒരു ദിവസം ഞാനേല്‍ക്കുമ്പോള്‍, മുഴുവൻ മനസ്സും പടർന്നുപോയി,
പുതിയൊരു തെളിച്ചമുണ്ടായി.
ആ തുടക്കം വെറുമൊരു വേദനയായി തോന്നിയിരുന്നെങ്കിലും,
കാലം കടന്നപ്പോൾ
ഒരു കണ്ണീരിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിച്ചു..
ഒരു ഹൃദയത്തിന്റെ ഇടിവ് കേട്ടപ്പോൾ..
ഞാനൊരു നേഴ്സാകുന്നു എന്ന സത്യത്തിൽ
എന്റെ അഭിമാനം അലയടിച്ചു.
നേഴ്സിംഗ് ദിനങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ,
വേദനയുടെ ഇഴയിൽ കൂടിച്ചേർന്ന
ദിവസങ്ങൾക്കൊപ്പമാണ് ഞാൻ ജീവിച്ചത്.
മിഴികളിൽ ഉറക്കം തുള്ളിയിട്ടും,
മനസ്സിൽ തീരാത്ത ഓർമ്മകളോടെ,
ഒരു കണ്ണീരുണ്ടെങ്കിൽ അതിനെ ആർദ്രമാകാൻ
നമ്മുടെ കൈകളുണ്ട് – സ്പർശം കൊണ്ട് ആശ്വാസം നൽകാൻ നമ്മൾ കൂടെ ഉണ്ട്- എന്നുള്ള തിരിച്ചറിവിൽ വലുതല്ല മറ്റൊന്നും.
നേഴ്സിംഗ് ഒരു ജോലി മാത്രം അല്ല എന്ന തിരിച്ചറിവ്.. ഒരു Injection കിട്ടുമ്പോൾ വേദനയാൽ ഒച്ച വെയ്ക്കുന്നവരുടെ മുന്നിൽ… പുഞ്ചിരിയോടെ ഒരു പകർച്ച പനിയെ നോക്കുന്നവരുടെ നേരിടുന്നവരുടെ രൂപം നേഴ്സ് എന്ന് തന്നെ ആണ്. അവൻ ആശ്വസിക്കുമ്പോ, ഞങ്ങൾക്കുള്ളിൽ ഒരു വിജയം –
അറിവിന്റെതല്ല, കരുണയുടെതായ ഒരു വിജയം.
“നന്ദി ” എന്ന് പറഞ്ഞു ഒരു രോഗി അകലുമ്പോൾ ഒരു വലിയ സമ്മാനം പോലെ അത് നടന്നു അടുക്കുന്നതു നമ്മുടെ ഹൃദയത്തിലേക്കു തന്നെ അല്ലെ.
Shift കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോഴും,
പുറത്ത് വെളിച്ചം കറുത്താലും – ഉള്ളിലേത് തീർന്നിട്ടില്ല… പൂർണപ്രകാശത്തോടെ ചിരിക്കാൻ ഇങ്ങനെ ആർക്കു കഴിയും?
പേശി വേദനകളുടെ നടുവിൽ,
ചെറിയൊരു മന്ദഹാസം കാണുമ്പോള്‍
എന്തേ ഈ ജോലി എന്നെ പകൽ പോലെ കീഴടക്കുന്നു?എന്ന് പലതവണ ചിന്തിച്ചു പോയിട്ടുണ്ട്.
പറഞ്ഞു വന്നത്..ഒടുവിൽ ഞാൻ നേഴ്സിംഗ് ഇഷ്ടപ്പെട്ടു.
അതൊരു ജോലിയല്ല,
ഒരു തിരിച്ചറിയലാണ്.
ഞാനെന്റെ സ്വന്തമായ വേദനകളെ മറികടന്ന്
മറ്റുള്ളവരുടെ വേദനയിൽ സുഗന്ധം തീർക്കാൻ പഠിച്ച സ്നേഹത്തിന്റെ കരുണയുടെ സ്വാന്തനത്തിന്റെ തിരിച്ചറിവ്…
പാതി ഉറക്കത്തിൽ കണ്ണ് തുറന്ന്,
ഒരു ശബ്ദം കേട്ട് ഓടിയ രാവുകൾ,
തണുത്ത കൈകൾ പിടിച്ച് ജീവൻ വിളിച്ചു
കാത്തിരിക്കുന്ന നിമിഷങ്ങൾ…
കൈ വിട്ടു അവസാനിച്ചു പോയ ജീവനെ ഏറെ ബഹുമാനത്തോടെ അവസാന യാത്രയ്ക്ക് ഒരുക്കിയ മുഹൂർത്തങ്ങൾ.
ഒരു അമ്മയുടെ കരച്ചിലിലും,
ഒരു മുത്തശ്ശിയുടെ വിങ്ങലിലും
ഒരു കുഞ്ഞിന്റെ നിസ്സഹായതയിലും,
ഞാൻ എന്നെ മറന്നു മുന്നേറി.
ഉള്ളിലടക്കിയ നൊമ്പരങ്ങൾ ആയി നിൽക്കുന്ന അച്ഛൻ..
ചേർത്തോന്നണച്ചു ആശ്വാസമാകാൻ കഴിഞ്ഞെങ്കിൽ..
ആ വേദനകൾ എന്നിൽ ഒരു കനിവിന്റെ ഭാഷയായി വളർന്നെങ്കിൽ..
നിനക്ക് നിന്നെ സധൈര്യം വിളിക്കാം.
Yes.. You are a true nurse..
ഒരുനാൾ പോലും ആരും കാണാത്ത
ഉളളിലെ പൊരുത്തക്കേടുകൾ,
അവരെ നോക്കുമ്പോൾ ഞാൻ മറന്നുപോയി.
ഇത്രയൊക്കെ മതി ഒരു nurse ലൈഫിന്റെ അർഥം പൂർണമാകാൻ.
ഇന്ന്…
ആ നിമിഷങ്ങൾ തന്നെ എന്നെ നിർമിച്ചു.
അവ തന്നെയാണ് എന്നെ ഇന്ന് തല ഉയർത്തി
“ഞാൻ ഒരു നല്ല നേഴ്സാണ്”
എന്ന് അഭിമാനത്തോടെ പറയാൻ ഇടയാക്കിയത്. അത് ഒരു വെറും വാക്കിന്റെ അഹങ്കാരമല്ല. ജീവിതം പഠിപ്പിച്ച ഹൃദയാനുഭവം ആണ്.
“It’s not written with medicine or ink,
But with care that listens and compassion that thinks.
Not in words shouted or loud commands,
But in quiet touches and steady hands”
ഓരോ നേഴ്സുമാർക്കും പറയാൻ ഒരായിരം കഥകൾ കാണും. ഒരു അവസരം ലഭിച്ചപ്പോൾ എന്റെ മാലാഖ ജീവിതത്തിന്റെ ഒരു ഏടു നിങ്ങൾക്കായി കുറിച്ച് എന്നു മാത്രം. എന്നെ give up ചെയ്യാൻ സഹായിക്കാതിരുന്ന എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.