ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ മൂടിവെച്ചു എന്ന സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി തന്റെ രാജി അറിയിച്ചിരിക്കുകയാണ്. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അവധിക്കാല ക്യാമ്പുകളിൽ പങ്കെടുത്ത സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളെ ശാരീരിക പരമായും ലൈംഗികപരമായും ദുരുപയോഗം ചെയ്ത ജോൺ സ്മിത്തിനെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ 2013ൽ അറിഞ്ഞിട്ടും സഭയുടെ തലവനായ കാന്റർബറി ആർച്ച് ബിഷപ്പ് പോലീസിൽ പരാതിപ്പെട്ടില്ലെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. ക്രൂരമായ ദുരുപയോഗ കുറ്റകൃത്യങ്ങളിൽ നടപടി എടുക്കാത്തതിൽ തനിക്ക് വ്യക്തിപരവും സ്ഥാനപരവുമായ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ രാജിവെക്കുകയാണെന്നുമാണ് വെൽബി തന്റെ രാജി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന സഭയോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ രാജി. സ്ഥാനത്തു നിന്നും ഒഴിവാകുന്നത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗത്തിന് ഇര ആയവരോടും അതിനെ അതിജീവിച്ചവരോടുമുള്ള ദുഃഖത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടി പൂർത്തീകരിക്കുവാൻ കുറഞ്ഞത് ആറുമാസം ആവശ്യമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ജോൺ സ്മിത്ത് 2018ൽ മരണപ്പെട്ടു. മരണത്തിനു മുൻപ് സ്മിത്തിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അവസരമാണ് സഭയുടെ നിഷ്ക്രിയത്വം മൂലം നഷ്ടമായതെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു സ്വതന്ത്ര അന്വേഷണം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കാലയളവിലുള്ള കഴിഞ്ഞ 12 വർഷമായി സഭയിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ താൻ പരിശ്രമിക്കുകയാണ്. എന്നാൽ തന്റെ കാലഘട്ടത്തെ വിലയിരുത്തേണ്ടത് മറ്റുള്ളവർ ആണെന്നും കാന്റർബറി ബിഷപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ തലവനാണ് കാന്റ്ർബറി ആർച്ച് ബിഷപ്പ്. കൂടാതെ ലോകത്ത് 165 രാജ്യങ്ങളിലായി 85 ദശലക്ഷം ആംഗ്ലിക്കൻ സഭാ വിശ്വാസികളുടെയും തലവൻ കൂടിയാണ് അദ്ദേഹം. വെൽബിയുടെ നേതൃത്വത്തിൽ സഭ യഥാർത്ഥ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ടെന്നും യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ പറഞ്ഞു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആർച്ച് ബിഷപ്പിന് മേൽ രാജിവയ്ക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു. ഇത്തരം ശരിയായ നടപടികൾ എടുക്കുവാൻ ഇത്രയും താമസിച്ചത് സങ്കടകരമാണെന്ന് വെൽബിയുടെ രാജി ആവശ്യപ്പെട്ട് സഭാ സിനഡിൽ നിവേദനം ആരംഭിച്ച റവ. ഡോ. ഇയാൻ പോൾ പറഞ്ഞു. വെൽബിയുടെ തീരുമാനം സഭയുടെ മുതിർന്ന നേതൃത്വത്തിലെ സാംസ്കാരിക മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2035 ഓടെ 81ശതമാനം കാർബൺ എമിഷൻ കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ കാലാവസ്ഥ അനുകൂല നിയമങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ ഡൊണാൾഡ് ട്രംപിന്റെ വീക്ഷണങ്ങളോട് യുകെയ്ക്ക് ആഭിമുഖ്യമില്ലെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 മാർച്ച് വരെ 11 .6 ബില്യൺ പൗണ്ട് ക്ലൈമറ്റ് ഫിനാൻസ് നൽകുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ സർക്കാരിൻറെ തീരുമാനം ലേബർ പാർട്ടിയുടെ സർക്കാർ പിന്തുടരുമോ എന്ന കാര്യത്തിൽ പല സംശയങ്ങളും ഉയർന്നു വന്നിരുന്നു. പുതിയതായി 1300 പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കാറ്റാടി വൈദ്യുത പദ്ധതിയിൽ 1 ബില്യൺ പൗണ്ട് നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കാർബൺ എമിഷനെ കുറയ്ക്കാൻ സഹായിക്കുന്നതിനാണ്.
കാർബൺ എമിഷൻ കുറയ്ക്കുന്നതിൽ ലോക രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ കർശന നിർദേശം നൽകിയിരുന്നു. ആഗോളതാപനം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എൻ ഈ നിർദ്ദേശം നൽകിയത്. 2015 – ലെ പാരീസ് ഉടമ്പടിയിൽ 2050 ഓടെ നെറ്റ് സീറോ എമിഷൻ എന്നത് ജി 20 രാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുകെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു .എന്നാൽ ഈ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ കർശനമായ നയങ്ങൾ ബ്രിട്ടീഷ് ജനതകളെ കഷ്ടതയിലാക്കുമെന്ന് ഷാഡോ എനർജി സെക്രട്ടറി ക്ലെയർ കുട്ടീഞ്ഞോ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയതിന്റെ പിന്നാലെ പെൺകുട്ടി മറ്റൊരു വാഹനമിടിച്ച് കൊല്ലപ്പെട്ടു. M5 -ൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ 17 വയസ്സുള്ള പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏവൺ, സോമർസെറ്റ് പോലീസ് പെൺകുട്ടിയെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്തിനാണ് പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തതെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. പോലീസ് വാഹനത്തിൽ നിന്ന് പെൺകുട്ടിയെ പുറത്തേക്ക് വിട്ടതിനു ശേഷം എതിർവശത്ത് നിന്നു വന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
നടക്കാൻ പാടില്ലാത്ത ദാരുണ സംഭവം ആണ് ഉണ്ടായതെന്നും പെൺകുട്ടിയുടെ മരണത്തിൽ കുടുംബത്തോട് സഹതപിക്കുന്നതായും സോമർസെറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു . സംഭവം നടന്ന ഉടനെ ആംബുലൻസ് സർവീസ് സ്ഥലത്ത് എത്തിയെങ്കിലും പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. അപകടത്തെ തുടർന്ന് M5 ൽ വൻ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . സംഭവത്തിൽ ദൃക്സാക്ഷികളോ ദൃശ്യങ്ങൾ കൈവശമുള്ളവരോ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് എൻഎച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വരേനിക്ലൈൻ എന്ന ഗുളികയാണ് എൻഎച്ച്എസ് നൽകുന്നത് . നേരത്തെ നൽകിയിരുന്ന ഗുളികയെക്കാൾ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിച്ചു.
ദിവസേന കഴിക്കുന്ന ടാബ്ലറ്റ് ഫലപ്രദവും നിക്കോട്ടിൻ റീപ്ലേസ്‌മെൻ്റ് ഗംമിനേക്കാൾ നല്ലതുമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുകവലിയോടുള്ള ആസക്തിയെ ചെറുക്കുന്ന ഈ മരുന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് Champix എന്ന ബ്രാൻഡിൽ എൻ എച്ച്എസിൽ ലഭ്യമായിരുന്നെങ്കിലും ചില പരാതികളെ തുടർന്ന് പിൻവലിക്കുകയായിരുന്നു . എന്നാൽ പുതിയ പതിപ്പായ വരേനിക്ലൈൻ കൂടുതൽ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് . വരേനിക്ലൈൻ ആളുകൾക്ക് ഫാർമസിയിൽ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ജി പിയുടെയോ എൻഎച്ച്എസ് സ്റ്റോപ്പ് സ്മോക്കിംഗ് സർവീസിംഗിൻ്റെയോ ശുപാർശയോടെ ഈ മരുന്ന് ലഭിക്കുകയുള്ളൂ. നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കുകയാണ് പ്രധാനമായും ഈ മരുന്ന് ചെയ്യുന്നത്.
പുകവലി ശീലമായിട്ടുള്ളവരുടെ ഉറക്ക കുറവ് മുതലായ ശാരീരിക വിഷമതകൾ കുറയ്ക്കാനും ഈ മരുന്ന് സഹായിക്കും. കടുത്ത പുകവലി ശീലമുള്ളവർക്ക് ഈ മരുന്ന് ഉപകാര പ്രദമാണെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത് . ഈ മരുന്നിന്റെ ഉപയോഗം മൂലം ഓരോ വർഷവും 85,000 ആളുകളെ പുകവലി ഉപേക്ഷിക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് . അഞ്ച് വർഷത്തിനുള്ളിൽ പുകവലിയുമായി ബന്ധപ്പെട്ട് 9500 മരണങ്ങൾ തടയാനും വരേനിക്ലൈന് കഴിയുമെന്ന് ഇതേ കുറിച്ച് ഗവേഷണം നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പഠനത്തിൽ പറയുന്നു. യുകെയിൽ 8 മുതിർന്നവരിൽ ഒരാൾ പുകവലിക്കുന്ന ആളാണ് . രാജ്യത്തെ 6 ദശലക്ഷം ആളുകൾ പുകവലി ശീലമാക്കിയവരാണ്. കഴിഞ്ഞവർഷം മാത്രം ഇംഗ്ലണ്ടിൽ പുകവലിയുമായി ബന്ധപ്പെട്ട് 400,000 ത്തിലധികം പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത ജോലി ഭാരവും ശമ്പള കുറവും കാരണം ഇംഗ്ലണ്ടിൽ ഒട്ടേറെ പേർ നേരത്തെ തന്നെ നേഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നത്. ആദ്യത്തെ 10 വർഷം മാത്രം ജോലി ചെയ്തതിനുശേഷം ഏകദേശം 11,000 പേരാണ് നേഴ്സിംഗ് ജോലി ഉപേക്ഷിച്ചത്.
യുകെയിലെ നേഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും റെഗുലേറ്ററായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), ഇംഗ്ലണ്ടിലെ നേഴ്‌സിംഗ് അസോസിയേറ്റ്‌സ് എന്നിവരുടെ കണക്കുകൾ പരിശോധിച്ചതിനു ശേഷമാണ് ആർസിഎൻ കണക്കുകൾ പുറത്തു വിട്ടത്. മോശം ജോലി സാഹചര്യങ്ങളും കുറഞ്ഞ ശമ്പളവും മൂലം നേഴ്സുമാർ ജോലിയോട് വിട പറയുന്നത് മൂലം എൻഎച്ച്എസ് വൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. ജീവനക്കാരുടെ കുറവ് ഉണ്ടാകുന്നത് കൂടാതെ രോഗികൾക്ക് വേണ്ട രീതിയിൽ ചികിത്സ നൽകാൻ സാധിക്കാതിരിക്കുന്നതും കടുത്ത ജോലിഭാരം മൂലം മോശം മനോനിലയിലേയ്ക്ക് എത്തിച്ചേരുക തുടങ്ങിയവയാണ് ഇതിൻറെ പരിണിതഫലങ്ങൾ എന്ന് ആർസിഎന്നിൻ്റെ ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ നിക്കോള റേഞ്ചർ പറഞ്ഞു.
മികച്ച ശമ്പളം എൻഎച്ച്സിലും പൊതുമേഖലയിലും കൂടുതൽ കാലം ജോലി ചെയ്യുന്നവരുടെ വായ്പകൾ എഴുതിത്തള്ളുക എന്നീ നടപടികളിലൂടെ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരെ പിടിച്ചു നിർത്താനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആർസിഎൻ ആവശ്യപ്പെടുന്നത്. 2021 നും 2024 നും ഇടയിൽ 10 വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുന്ന നേഴ്സുമാരുടെ എണ്ണം 43% വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ പുറത്തു പോകുന്നവരുടെ എണ്ണം 67% ആണ് വർദ്ധിച്ചത് . നേഴ്സുമാരുടെ കൊഴിഞ്ഞു പോക്ക് എൻഎച്ച്എസിലെ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുള്ള സർക്കാർ പദ്ധതികളെ തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും രോഗം മൂർച്ഛിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പ്രായമായവർക്ക് ജീവിതം അവസാനിപ്പിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള അസിസ്റ്റഡ് ഡൈയിങ്ങ് നിയമാനുസൃതമാക്കാൻ പുതിയ ബിൽ മുന്നോട്ടു വെച്ചിരിക്കുകയാണ്. ലേബർ പാർട്ടി എം പി കിം ലീഡ്‌ബീറ്ററാണ് ബിൽ മുന്നോട്ട് വച്ചിരിക്കുന്നത്. ലോകത്തെവിടെയും ഇല്ലാത്ത കർശനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ ബില്ലിൽ, മരണം തെരഞ്ഞെടുക്കുന്നയാൾ യോഗ്യനാണെന്നും സ്വമേധയാ തീരുമാനമെടുത്തതാണെന്നും രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ബിൽ പ്രകാരം, രോഗിയുടെ അഭ്യർത്ഥന ഒരു ഹൈക്കോടതി ജഡ്ജിയും അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ അസിസ്റ്റഡ് ഡൈയിങ്ങിനെ എതിർക്കുന്നവർ, ഇത്തരം നിയമനിർമ്മാണം തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാൻ ആളുകൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. ഈ മാസം 29ന് ആണ് ബില്ലിനെ സംബന്ധിച്ച് പ്രാരംഭ ചർച്ചകളും, വോട്ടെടുപ്പും ഉണ്ടാവുക.
2015ന് ശേഷം ആദ്യമായാണ് അസിസ്റ്റഡ് ഡൈയിംഗ് വിഷയത്തിൽ ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്യുന്നത്. ബിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ പാസാകുകയാണെങ്കിൽ, പിന്നീട് എംപിമാർ ബില്ലിനെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരം സൂക്ഷ്മ പരിശോധനയ്ക്കിടയിൽ ബില്ലിൽ ഭേദഗതികളും ഉണ്ടാവും. പിന്നീട് പ്രസിദ്ധീകരിക്കുന്ന അന്തിമ പതിപ്പ് നിയമമായി മാറുവാൻ ഹൗസ് ഓഫ് കോമൺസിന്റെയും ലോർഡ്സിന്റെയും അംഗീകാരം ആവശ്യമാണ്. സർക്കാർ ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എംപിമാർക്ക് ഈ വിഷയത്തിൽ സ്വതന്ത്രമായി അവരുടെ താത്പര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യാം എന്നാണ് ലേബർ പാർട്ടിയുടെ നിലപാട്.
ഇംഗ്ലണ്ടിലും വെയിൽസിലും നിർദ്ദേശിച്ചിരിക്കുന്ന ബില്ലിൽ അസിസ്റ്റഡ് ഡൈയിംഗിന് അപേക്ഷിക്കുന്നവർ 18 വയസ്സിന് മുകളിലുള്ളവരും ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരും കുറഞ്ഞത് 12 മാസത്തേക്ക് ഒരു ജിപിയിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസിക ശേഷി ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. അപേക്ഷിച്ചതിനുശേഷം പിന്നീട് തീരുമാനം മാറ്റാനുള്ള അനുവാദവും രോഗിക്ക് ഉണ്ടായിരിക്കും. രോഗികളെ നിർബന്ധിച്ച് ഇത്തരത്തിലുള്ള പ്രക്രിയകൾക്ക് വിധേയമാക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ബില്ലിൽ പരാമർശിക്കുന്നു. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കുക. മുന്നോട്ടുവച്ചിരിക്കുന്ന ഈ ബില്ല് നിയമമായി മാറുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞു . ഇന്നലെ ഒരു ഡോളറിന് 84.3875 എന്ന നിലയിലേയ്ക്ക് രൂപയുടെ മൂല്യം കുറഞ്ഞു . പ്രധാനമായും യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപിന്റെ വിജയം ആണ് ഡോളർ ശക്തി പ്രാപിക്കാൻ കാരണമായത്. ഇതുകൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻ തോതിൽ വിദേശനിക്ഷേപം പിൻവലിച്ചതും രൂപയുടെ മൂല്യ ശോഷണത്തിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ രൂപയുടെ മൂല്യശോഷണത്തെ തുടർന്ന് ലാഭം കൊയ്യുന്ന തിരക്കിലായിരുന്നു. എന്നാൽ യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം പൗണ്ടിന്റെ വില അത്ര ആകർഷകമായിരുന്നില്ല. ഇന്നലെ പൗണ്ടിന്റെ വില 108.44 രൂപയായിരുന്നു. എന്നാൽ സെപ്റ്റംബർ 27-ാം തീയതി പൗണ്ടിന്റെ നിരക്ക് 111.97 രൂപ വരെയെത്തിയിരുന്നു .കഴിഞ്ഞവർഷം നവംബർ 12-ാം തീയതി 101.84 രൂപയായിരുന്ന പൗണ്ട് ഇടയ്ക്ക് ശക്തി പ്രാപിച്ച് ഉയർന്നെങ്കിലും കഴിഞ്ഞമാസം ദുർബലമായാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതാണ് പൗണ്ടിന്റെ വില ഇടിയാൻ കാരണമായത്തിന്റെ പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ ഗൾഫിലുള്ള പ്രവാസി മലയാളികളും വൻതോതിൽ ലാഭം കൊയ്തു. രൂപയ്ക്ക് മൂല്യം ഇടിഞ്ഞത് വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. വിദേശ യാത്രയ്ക്ക് പദ്ധതി ഇടുന്നവർക്ക് ഇനി കൂടുതൽ പണം കണ്ടെത്തേണ്ടതായി വരും. രൂപയ്ക്ക് മൂല്യം ഇടിഞ്ഞതു മൂലം ഇറക്കുമതി ചെലവ് ഉയരുന്നത് അത്തരം ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമാകും. എന്നാൽ കയറ്റുമതി മേഖലയിലുള്ള കമ്പനികൾക്ക് രൂപയുടെ മൂല്യ ശോഷണം ലാഭം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളെ തേടിയെത്തി മരണ വാർത്തകളുടെ അടുത്ത പരമ്പര. സ്‌റ്റോക്ക് പോര്‍ട്ടിലെ നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോ എന്ന 50 കാരന്റെയും മരണ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌റ്റോക്ക് പോര്‍ട്ടിൽ ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ 37 മരണമടഞ്ഞു. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കേ രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ക്യാൻസർ തലച്ചോറിലേക്ക് ബാധിച്ചിരുന്നു. പിന്നാലെ കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്. 2017ലാണ് നിര്‍മ്മല യുകെയിലെത്തിയത്. സ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. 2020ല്‍ നിര്‍മ്മലയുടെ പിതാവ് ലിയോ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. ക്യാൻസർ സ്ഥിരീകരിച്ച് കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്യുന്നതിനിടെയും 2022 വരെ നിര്‍മ്മല ജോലി ചെയ്തിരുന്നു
നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോ എന്ന 50കാരന്റെയും മരണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും തലച്ചോറിലേക്കും ക്യാന്‍സര്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്.
നിര്‍മ്മലയുടെ മൃതദേഹം ഇപ്പോള്‍ സ്‌റ്റോക്ക്‌പോര്‍ട്ട് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും യുകെയില്‍ ഇല്ലാത്തതിനാല്‍ പ്രദേശത്തെ മലയാളി അസോസിയേഷൻെറ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. അമ്മ മേരിക്കുട്ടി നെറ്റോ, സഹോദരി ഒലിവിയ നെറ്റോ. ഇരുവരും നാട്ടിലാണ്.
കെന്റ് മെയ്ഡ്സ്റ്റോണിലെ പോള്‍ ചാക്കോയുടെ (50) മരണം ഹൃദയാഘാതം മൂലമാണ് ഉണ്ടായത്. അദ്ദേഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
നിര്‍മ്മലയുടേയും പോള്‍ ചാക്കോയുടേയും വേര്‍പാടില്‍ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ രണ്ട് ലോകമഹായുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി നടത്തുന്ന റിമംബറൻസ് ദിന ചടങ്ങുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. രാജ്യമാകമാനം രണ്ടു മിനിറ്റ് നേരത്തേക്ക് നിശബ്ദത ആചരിച്ചു. സെൻട്രൽ ലണ്ടനിലെ ശവകുടീരത്തിൽ നടന്ന വാർഷിക ദേശീയ അനുസ്മരണ ചടങ്ങിൽ പതിനായിരക്കണക്കിന് വിമുക്തഭടന്മാരും സാധാരണക്കാരും വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജാവിനൊപ്പം ചേർന്നു.
വെയിൽസ് രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ള രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും രാജാവിനൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രത്തിനുവേണ്ടി രാജാവ് ആദ്യത്തെ പുഷ്പചക്രം അർപ്പിച്ചു. അഡ്‌മിറൽ ഓഫ് ദി ഫ്ലീറ്റിൻ്റെ റോയൽ നേവി യൂണിഫോം ധരിച്ചെത്തിയ അദ്ദേഹം പുഷ്പക്ഷം അർപ്പിച്ച ശേഷം ആദരസൂചകമായി സല്യൂട്ട് ചെയ്തു. ശ്വാസകോശ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന കാമില രാജ്ഞിയെ പ്രതിനിധീകരിച്ച് മേജർ ഒല്ലി പ്ലങ്കറ്റ് പുഷ്പചക്രം സമർപ്പിച്ചു. വില്യം രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ആൻ രാജകുമാരി എന്നിവർക്ക് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാമർ, രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം പുഷ്പചക്രങ്ങൾ അർപ്പിച്ചു. കൺസർവേറ്റീവ് നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച പൂർത്തിയായ കെമി ബേഡ്നോക്കും ചടങ്ങിൽ പുഷ്പചക്രം അർപ്പിച്ചു.
ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഉൾപ്പെടെ പുതിയ ലേബർ സർക്കാരിൽ നിന്നുള്ള നിരവധി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരി പതിവുപോലെ വിദേശകാര്യ ഓഫീസിൻ്റെ ബാൽക്കണിയിൽ നിന്ന് എഡിൻബർഗ് ഡച്ചസിനൊപ്പം ചടങ്ങുകളിൽ പങ്കാളിയായി. ക്യാൻസർ ചികിത്സകൾക്ക് ശേഷം വെയിൽസ് രാജകുമാരി ആദ്യമായാണ് തുടർച്ചയായി രണ്ടു ദിവസങ്ങളിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന റോയൽ ബ്രിട്ടീഷ് ലെജിയൻ ഫെസ്റ്റിവൽ ഓഫ് റിമെംബറൻസിലും അവർ പങ്കെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ലണ്ടനിൽ നടന്ന ആക്രമ സംഭവത്തിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. കിഴക്കൻ ലണ്ടനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നടന്ന വെടിവെയ്പ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. സമാന സംഭവത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. വേറൊരു സംഭവത്തിൽ കത്തിയാക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
സിഡെൻഹാമിലെ വെൽസ് പാർക്ക് റോഡിൽ നടന്ന വെടിവെപ്പ് വിവേചന രഹിതം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10.10 – ന് വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയ എമർജൻസി സർവീസുകൾ വെടിയേറ്റ് പരുക്കേറ്റ ഒരാളെ സംഭവസ്ഥലത്ത് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അയാൾ മരിച്ചിരുന്നു. കാലിന് വെടിയേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവളുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച് മറ്റൊരാൾ കൂടി വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരയായവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അവരുടെ കുടുംബവുമായി ബന്ധപ്പെടാനും പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ സൗത്ത് ലണ്ടനിൽ തന്നെ മറ്റൊരു സംഭവത്തിൽ ആണ് ഒരാൾ കുത്തേറ്റ് മരിച്ചത്. ഇവിടെ നടന്ന കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരുക്കു പറ്റിയതായാണ് റിപ്പോർട്ടുകൾ, ഒരു പുരുഷനെയും സ്ത്രീയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആക്രമണം നടത്തിയ 60 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സംഭവങ്ങൾക്കും തീവ്രവാദവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് ആക്രമണ സംഭവങ്ങളെയും ലണ്ടൻ മേയർ സാദിഖ് ഖാൻ അപലപിച്ചു. മേയർ എന്ന നിലയിൽ ഇത്തരം ആക്രമണങ്ങളെ നേരിടാൻ പോലീസിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.