Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ മാഞ്ചസ്റ്റര്‍, ഹീത്രൂ, ബിര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളില്‍ വൻ തിരക്ക്. തിരക്ക് വർദ്ധിച്ചതോടെ ഗുരുതര പ്രതിസന്ധിയും ഉടലെടുത്തു. സെക്യൂരിറ്റി ചെക്കിംഗിനുള്ള നീണ്ട നിര വിമാനത്താവളങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുക്കുമെന്ന് ഒരു വ്യോമയാന റിക്രൂട്ട്‌മെന്റ് വിദഗ്ധൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ അവധിക്കാലമാണ് വരുന്നതെന്ന് ബോർഡർ സ്റ്റാഫ് യൂണിയനും വ്യക്തമാക്കി.

ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്‌റ്റെഡ്, മാഞ്ചസ്റ്റർ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഏവിയേഷൻ റിക്രൂട്ട്‌മെന്റ് നെറ്റ്‌വർക്ക്, നിലവിൽ തങ്ങൾക്ക് 300 ലധികം ഒഴിവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി. ജീവനക്കാരുടെ ക്ഷാമം മൂലം ഈസി ജെറ്റും ബ്രിട്ടീഷ് എയർവേസും വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പുതിയ എയർലൈൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കാലതാമസമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്ന് ഈസിജെറ്റ് പറഞ്ഞു.

കഴിഞ്ഞ ആറാഴ്ചയായി സമ്മർ ബുക്കിംഗുകളിൽ വലിയ വർധനയാണ് ഉണ്ടായത്. നിരവധി സർവീസുകൾ റദ്ദാക്കപ്പെടുന്നതിനാൽ യാത്രയ്ക്ക് മുൻപ് തന്നെ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ബുക്ക് ചെയ്ത വിമാനത്തിന്റെ സ്റ്റാറ്റസ് അറിഞ്ഞതിനു ശേഷം വീട്ടിൽ നിന്ന് പുറപ്പെടുന്നതാണ് ഉചിതം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ശരാശരി എനർജി ബില്ലുകൾ പ്രതിവർഷം £5,000 വരെ ഉയർന്നേക്കാമെന്ന് പ്രവചനം. യുദ്ധം ഗ്യാസ് വിതരണത്തെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ബില്ലുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബറിൽ പ്രൈസ് ക്യാപ് £2,400 ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ഓഫ്ജെം മന്ത്രിമാരോട് അറിയിച്ചു. ഇപ്പോൾ തന്നെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കുന്ന വില വർദ്ധനയാണ് വരാൻ പോകുന്നതെന്നാണ് പ്രവചനം.

ഊർജ വില വീണ്ടും ഗണ്യമായി ഉയരുകയാണെങ്കിൽ ഋഷി സുനക്ക് അനിവാര്യമായും കൂടുതൽ സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ് 1,277 പൗണ്ട് ആയി ഉയർന്നു. യുദ്ധവും കോവിഡിൽ നിന്നുള്ള തിരിച്ചുവരവും കാരണം ഈ മാസം അത് 1,971 പൗണ്ടിലെത്തി.

പ്രൈസ് ക്യാപിൽ ഈ മാസം ഉണ്ടാകുന്ന 700 പൗണ്ട് വർദ്ധനയെ പ്രതിരോധിക്കുന്നതിനായി ചാൻസലർ 200 പൗണ്ട് എനർജി ‘റിബേറ്റ്’ അംഗീകരിച്ചിട്ടുണ്ട്. എന്നാലും ഇത് പര്യാപ്തമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. അടുത്ത വില പരിധി ഓഗസ്റ്റിൽ ഓഫ്ജെം നിശ്ചയിക്കുകയും ഒക്ടോബറിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത്‌ഹെൻഡ് വെസ്റ്റ് എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അലി ഹർബി അലി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണ 18 മിനിറ്റുകൾ കൊണ്ട് പൂർത്തിയായി. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ നിന്നുള്ള അലി (26), തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. സിറിയയിൽ വ്യോമാക്രമണത്തിന് വോട്ട് ചെയ്തതിനാലാണ് എംപിയെ കൊലപ്പെടുത്തിയതെന്ന് അലി വ്യക്തമാക്കി. “എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും പൊതുപ്രവർത്തകനും ആയിരുന്നു ഡേവിഡ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്.” – വിധിയെത്തുടർന്ന്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

2021 ഒക്ടോബർ 15നായിരുന്നു ഡേവിഡിന്റെ കൊലപാതകം. സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കടൽത്തീര പട്ടണമായ ലീ-ഓൺ-സീയിലെ ഒബെൽഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടർമാരുമായി പതിവ് കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അദ്ദേഹം ആക്രമണത്തിന് ഇരയായത്. നിരവധി കുത്തേറ്റ എംപിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇത് തീവ്രവാദ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

എംപിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമോ ലജ്ജയോ ഇല്ലെന്ന് അലി കോടതിയിൽ പറഞ്ഞു. കുത്തിയതിന് ശേഷം അലി കത്തി വീശി ഡേവിഡിന്റെ സ്റ്റാഫിനെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയതെങ്ങനെയെന്ന് സാക്ഷികൾ വിവരിച്ചു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അലിയെ പിടികൂടിയ രണ്ട് പോലീസ് ഓഫീസർമാർക്കും എസെക്‌സ് പോലീസിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ മെറിറ്റ് സ്റ്റാർ ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലൈംഗികാരോപണ കുറ്റത്തിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന സഹപ്രവർത്തകനെ അനുകൂലിച്ച് സംസാരിച്ച ടോറി എം പി ക്രിസ്പിൻ ബ്ലന്റിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നു വന്നിരിക്കുകയാണ്. 15 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് കൺസർവേറ്റീവ് പാർട്ടി എം പി ഇമ്രാൻ അഹ്‌മദ്‌ ഖാൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും എംപി സ്ഥാനം ഒഴിയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇമ്രാന് വ്യക്തമായ നീതി ലഭിച്ചില്ല എന്നാണ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ ക്രിസ്പിൻ ബ്ലന്റ് വ്യക്തമാക്കിയത്. അദ്ദേഹത്തിന് ഈ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്. മുൻ നിയമ മന്ത്രി ആയ ക്രിസ്പിൻ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ സുഹൃത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വെയ്ക്ഫീൽഡിൽ നിന്നുള്ള എം പി യായ ഇമ്രാൻ ഖാൻ 2008 ലാണ് 15 വയസ്സുകാരനായ കുട്ടിയെ തന്റെ വീട്ടിൽ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചത്.സ്വവർഗാനുരാഗിയായ ഇമ്രാൻ കുട്ടിയെ മദ്യം കുടിക്കാൻ നിർബന്ധിച്ചുവെന്നും, അതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കാണുവാൻ പ്രേരിപ്പിച്ചെന്നും ആണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ക്രിസ്പിന്റെ പ്രതികരണം തികച്ചും അംഗീകരിക്കാൻ ആവുന്നതല്ലെന്നും, അദ്ദേഹത്തിനെതിരെ കൺസർവേറ്റീവ് പാർട്ടി ശക്തമായ നടപടി എടുക്കണമെന്നും ലേബർ പാർട്ടി നേതാവ് അന്നലീസ്‌ ഡോഡ്സ് വ്യക്തമാക്കി. ഇമ്രാൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് ലേബലിലാണ് അദ്ദേഹത്തെ വിലയിരുത്തപ്പെട്ടതെന്നും, ഇത് ഇത്തരത്തിലുള്ള ആളുകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഓൾ പാർട്ടി പാർലമെന്റ് ഈ ഗ്രൂപ്പിന്റെ നേതാവായിരിക്കുന്ന ക്രിസ്പിൻ വ്യക്തമാക്കി. എന്നാൽ ലൈംഗികാരോപണ കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുന്ന ഒരാളെ അനുകൂലിച്ച് സംസാരിച്ച ക്രിസ്പിന്റെ നേതൃത്വം തികച്ചും അനാരോഗ്യം ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.

സ്‌പോട്‌സ് ഡെസ്‌ക്. മലയാളം യുകെ.

ചിത്രങ്ങള്‍. ജോമേഷ് അഗസ്റ്റ്യന്‍
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററ്റല്‍ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാര്‍ സഖ്യം കിരീടം ചൂടി. പ്രസ്റ്റണില്‍ നിന്നുള്ള സിബിന്‍ അമീന്‍ അമല്‍ പ്രസാദ് സഖ്യം റണ്ണേഴ്‌സ് അപ്പായി. ഫെബിന്‍ വിന്‍സന്റ്, എബി കുര്യന്‍ ടീമും റോബിന്‍ രാജ്, പ്രിന്‍സ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോള്‍ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീ രാജുവും ഫിയോണ ഫെലിക്‌സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയര്‍ ഗേള്‍സ് വിഭാഗം
സിഗിള്‍സില്‍ എയ്ഞ്ചല്‍ ബെന്നി വിജയിച്ചപ്പോള്‍ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെല്‍ കോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയര്‍ ബോയ്‌സ് വിഭാഗത്തില്‍
റിച്ചാര്‍ഡ് റെയ്മണ്‍ഡ്, ഗബ്രിയേല്‍ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ ബെഞ്ചമിന്‍ സിബി, ഡാനിയേല്‍ ബിജു ഒന്നാമതെത്തി. ദേവികയും ദീപകും, റൂബന്‍ റെജിയും ആര്യന്‍ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഫ്‌ലമിന്‍ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിന്‍ ബിജോ, സിറില്‍ സോജോ റണ്ണേഴ്‌സ് അപ്പായി. നോയല്‍, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് കരസ്ഥമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ സിറ്റി സ്‌പേസ് സ്‌പ്പോട്‌സ് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് റെജി തോമസ്സ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി ജോസ്, ട്രഷറര്‍ അരുണ്‍ ജോളി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോത്സന ജോയി, മാസ്സിന്റെ ഫൗണ്ടര്‍ മെമ്പറെന്‍മാരായ സോജന്‍ സെബാസ്റ്റ്യന്‍, ബെന്നി സെബാസ്റ്റ്യന്‍, പ്രതീപ് തങ്കച്ചന്‍, മാസ്സ് സ്‌പോട്‌സ് ഓര്‍ഗ്ഗനൈസര്‍ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷ കോസ്, ജിമ്മി അഗസ്റ്റ്യന്‍, ബിജു വര്‍ഗ്ഗീസ്, മാസ്സിന്റെ ബാറ്റ്മിന്റന്‍ ക്യാപ്റ്റന്‍ ബിജു ചന്ദ്ര ബോസ് തുടങ്ങി മാസ്സിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്‌സ് ബോയ്‌സ് വിഭാഗത്തില്‍ ആറ് ടീമും ഗേള്‍സ് വിഭാഗത്തില്‍ നാല് ടീമും സീനിയേഴ്‌സില്‍ അഞ്ച് ടീമും, അഡല്‍സ് വിഭാഗത്തില്‍ ഇരുപത്തിയേഴ് ടീമുമുള്‍പ്പെടെ നാല്‍പ്പത്തിരണ്ട് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റാണ് സണ്ടര്‍ലാന്റില്‍ ഇന്നലെ നടന്നത്.
നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തില്‍ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്. അദ്യ റൗണ്ടില്‍ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിക്കുന്നത്. അതില്‍ വിജയിക്കുന്ന ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടുന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിന്റെയും ഫൈനല്‍ റൗണ്ടില്‍ ടൂര്‍ണ്ണമെന്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിച്ചു.

തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡന്‍് റെജി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ യുകെയില്‍ വായനക്കാരുടെ എണ്ണത്തില്‍ മുന്‍ നിരയിലുള്ള മലയാളം യു കെ (www.malayalamuk.com) ന്യൂസിന്റെ ഡയറക്ടര്‍ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ് ഡയറക്ടര്‍ ഡിഗ്‌ന കെയര്‍, എല്‍ദോ പോള്‍ ഔവല്‍ ഫൈനാന്‍സ്, കമ്മറ്റിയംഗങ്ങളായ ഷാജി ജോസ്, അരുണ്‍ ജോളി, ജോസ്‌ന ജോയി, മുന്‍ പ്രസിഡന്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോര്‍ജ്ജ് (ICA), ടെറി ലോംഗ്സ്റ്റാഫ്, എന്നിവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
കോവിഡ് തകര്‍ത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തന്‍ ഊര്‍ജ്ജമായി പുതിയ തലമുറയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ടൂര്‍ണ്ണമെന്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിന്റെ പ്രസിഡന്റ് റെജി തോമസ്സ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാസ്സിന്റെ സ്‌പോട്‌സ് ടീമിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നു ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോര്‍ട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്ര തുടരുന്നത്.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിന്‍ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിനി റെജി എന്നിവരെ മൊമന്റൊ നല്‍കി ആദരിച്ചു.

കേരള തനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂര്‍ണ്ണമെന്റിന്റെ വിജയം ഉറപ്പാക്കി.
വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റിഷി സുനക്കിനെതിരെ അന്വേഷണം നടത്താൻ ലോർഡ് ഗെയ്റ്റിനോട് പ്രധാനമന്ത്രി ഉത്തരവിട്ടതായി ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. സുനക്കിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അന്വേഷണം. തന്റെ കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സുനക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുനക്കിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ഉള്ളതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച മിനി ബജറ്റില്‍ നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ അക്ഷതയെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതായി ആരോപണം ഉയര്‍ന്നത്.

ഇന്‍ഫോസിസിലെ 0.93 ശതമാനം ഓഹരികളില്‍ നിന്നായി പ്രതിവര്‍ഷം 11.6 മില്യണ്‍ പൗണ്ട് ആണ് അക്ഷതയ്ക്ക് ഡിവിഡന്റായി ലഭിക്കുന്നത്. അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതോടെ സുനക് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. നോൺ-ഡോം പദവിയിലൂടെ അക്ഷത നികുതിയിൽ എത്ര ലാഭം നേടി എന്ന ചോദ്യം ഉയരുന്നുണ്ട്. വിവാദം ഉയർന്നതിന് പിന്നാലെ, തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് അക്ഷത മൂർത്തി അറിയിച്ചു.

2018ൽ ആദ്യമായി മന്ത്രിയായപ്പോൾ സുനക് തന്റെ ഭാര്യയുടെ നികുതി പദവി കാബിനറ്റ് ഓഫീസിൽ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, എന്തുകൊണ്ടാണ് സുനക് കഴിഞ്ഞ വർഷം വരെ യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സുനക് യുഎസ് ഗ്രീൻ കാർഡ് കൈവശം വച്ചിരുന്നതായി തനിക്ക് അറിയില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സുനക് മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചുവോ എന്ന അന്വേഷണവും നടക്കും. മിനിസ്റ്റീരിയൽ കോഡ് ലംഘനം നടന്നതായി തെളിഞ്ഞാൽ അദ്ദേഹം രാജി വെക്കേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുടുംബത്തിന്റെ നികുതി കാര്യങ്ങളുടെ പേരിൽ വിവാദത്തിലായ ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് തുറന്ന പോരിനൊരുങ്ങുന്നു. ചാൻസലർ പദവി രാജിവെക്കില്ലെന്ന് അറിയിച്ച സുനക്, തനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. ലോര്‍ഡ് ജെയ്ഡ്റ്റാണ് അന്വേഷണം നടത്തുക. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടണമെന്നും സുനക് ആവശ്യപ്പെട്ടിട്ടുണ്ട്.

സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ‌.ആർ. നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയുടെ നോൺ-ഡോം പദവിയെ ചൊല്ലിയാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് അക്ഷത നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായിരുന്നു. തുടർന്ന് തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് ഇവർ വ്യക്തമാക്കി. സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം.

പ്രധാനമായും, സുനക്കിന്റെ രാഷ്ട്രീയ ഭാവിയെ ലക്ഷ്യം വെച്ചാണ് എതിരാളികൾ വിവാദം സൃഷ്ടിക്കുന്നത്. ഇൻഫോസിസിലെ അഷതയുടെ ഓഹരി പങ്കാളിത്തം ഉൾപ്പെടെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. അതിനാൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിക്കാൻ സുനക് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ജീവിതചെലവുകളുടെ വൻ വർദ്ധനവ് ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിരിക്കുകയാണ്. മാഞ്ചസ്റ്ററിൽ രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പിഎച്ച്ഡി ഉള്ള സ്ത്രീക്ക് പോലും തന്റെ സ്ഥലത്തുള്ള പെറിസ്‌ പാൻട്രി ഫുഡ് ബാങ്കിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അടിസ്ഥാന ആവശ്യങ്ങൾപോലും നിർവഹിക്കാൻ സാധിക്കാത്ത അമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷണം ഈ ഫുഡ് ബാങ്കിൽ നിന്നാണ് ലഭിക്കുന്നത്. വരുമാനത്തിൽ ഉള്ള കുറവും, ചെലവുകളുടെ വർദ്ധനവും, അതോടൊപ്പം തന്നെ കടമെടുത്തത് തിരിച്ചെടുക്കാനാവാത്ത അവസ്ഥയുമെല്ലാം തന്നെ മാനസിക സമ്മർദ്ദത്തിൽ എത്തിച്ചിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. പി എച്ച് ഡി ഡിഗ്രി ഉണ്ടായിട്ടും രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടും തനിക്ക് ജീവിതച്ചെലവുകൾ കണ്ടെത്താനാവുന്നില്ലെന്ന് അവർ വ്യക്തമാക്കി.


മാനസികമായി വളരെയധികം സമ്മർദ്ദത്തിലാണ് താൻ ഉള്ളത്. ലഭിച്ചിരിക്കുന്ന ജോലിപോലും സ്ഥിരമായി ഉള്ളതല്ല. അതോടൊപ്പം തന്നെ കൃത്യസമയത്ത് ശമ്പളം പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. മാസം 725 പൗണ്ട് ആണ് വാടകയായി നൽകേണ്ടത്. എന്നാൽ ഇത് തന്നെ നൽകുവാൻ സാധിക്കാത്തതിനാൽ മുൻ പങ്കാളിയുമൊത്ത് താൻ താമസിക്കുവാൻ നിർബന്ധിതയാകുന്നുവെന്ന് അവർ പറഞ്ഞു. അടുത്തിടെ ഈ തുക 825 പൗണ്ടായി വർദ്ധിക്കുമെന്ന് അവർ അറിയിച്ചതായും, ഇത് തനിക്ക് ഒരുതരത്തിലും അംഗീകരിക്കാൻ ആവുന്നതല്ലെന്നും അവർ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ കഴിഞ്ഞ നാല് മാസത്തേക്കുള്ള വാട്ടർ ബില്ലായി 600 പൗണ്ടാണ് തനിക്ക് ലഭിച്ചതെന്നും, തന്റെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഇവയെല്ലാംകൂടി അടയ്ക്കാൻ തനിക്ക് ഒരു നിർവാഹവുമില്ലെന്ന് അവർ വ്യക്തമാക്കി.

ഈ സാഹചര്യം തന്റെ മാത്രമല്ല മറിച്ച് നിരവധിപേരുടെ അവസ്ഥയാണ് വെളിവാക്കുന്നത് എന്നും അവർ വ്യക്തമാക്കി. അടുത്തിടെ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളുടെ വർദ്ധനവ് ബ്രിട്ടണിലെ ഭൂരിഭാഗം ജനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നേരിടുവാൻ ആവശ്യമായ നടപടികൾ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്ലോറിഡ : ഡേവിഡ് ബെക്കാമിന്റെ മൂത്ത മകൻ ബ്രൂക്ലിൻ ബെക്കാം വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നടി നിക്കോള പെൽട്സ് ആണ് ബ്രൂക്ലിന്റെ ഭാര്യ. ‘ട്രാൻസ്ഫോമേർസ്: ഏജ് ഓഫ് എക്സിങ്ഷൻ’ ചിത്രത്തിലൂടെ ശ്രദ്ധേയയാണ് നിക്കോള പെൽട്സ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. 2020 ജുലൈ 11 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

മിയാമിയിൽ കടലിനോട് ചേർന്ന് നിക്കോളയുടെ പിതാവ് നെൽസൺ പെൽട്സിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വെച്ചായിരുന്നു വിവാഹം. പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റിനോയുടെ വസ്ത്രമാണ് നിക്കോള വിവാഹ ദിവസം ധരിച്ചത്. ആഡംബരപൂർണമായി നടന്ന ചടങ്ങിന് ഏകദേശം 3 മില്യൺ പൗണ്ട് ചിലവ് വരുമെന്ന് ദി സൺ റിപ്പോർട്ട്‌ ചെയ്തു. ബ്രൂക്ലിന് 23 നും വധു നിക്കോളയ്ക്ക് 27 വയസ്സുമാണ് പ്രായം. ബ്രൂക്ലിന്റെ ഇളയ സഹോദരി പത്തു വയസ്സുകാരി ഹാർപർ ബെക്കാമായിരുന്നു ബ്രയ്ഡ്സ് മെയ്ഡായി എത്തിയത്. സഹോദരൻ പതിനേഴു വയസ്സുള്ള ക്രൂസ് ബ്രൂക്ലിനൊപ്പമുണ്ടായിരുന്നു.

ജൂത വംശജയാണ് നിക്കോള പെൽട്സ്. വിവാഹത്തോടെ, പെൽട്സ് എന്ന പേര് ബ്രൂക്ലിൻ തന്റെ പേരിനൊപ്പം ചേർക്കും. ഡേവിഡ് ബെക്കാമിന്റെ മുത്തച്ഛനും ജൂത വംശജനാണ്. പരമ്പരാഗത ജൂത ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കൾക്ക് പുറമേ, ഏതാനും സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. നടി ഇവാ ലോംഗോറിയ, വിക്ടോറിയ ബെക്കാമിന്റെ സംഗീത ബാൻഡായിരുന്ന സ്പൈസ് ഗേൾസ് അംഗം മെൽ സി, ടെന്നീസ് താരം സെറീന വില്യംസ്, ലോകപ്രശസ്ത ഷെഫ് ഗോർഡൻ റാംസെ എന്നിവരും അതിഥികളായെത്തി. നിക്കോളയെ തങ്ങൾ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും ബെക്കാം പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം നടക്കുന്ന ദുഃഖാചരണ പദ്ധതികളെ സംബന്ധിക്കുന്ന കൂടുതൽ രഹസ്യവിവരങ്ങൾ പുറത്തായിരിക്കുകയാണ്. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ഈ ദുഃഖാചരണ പരിപാടികളിൽ രാജ്യം മുഴുവൻ ഒരുദിവസം പൂർണമായി വിലാപ ദിവസമായി കൊണ്ടാടും. അതോടൊപ്പം തന്നെ ബ്രിട്ടണിലെങ്ങും ഉള്ള പള്ളികളെല്ലാം എപ്രകാരം രാജ്ഞിയുടെ മരണത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കും എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ദേവാലയങ്ങളിൽ ഹാഫ് – മഫിൾസ് മുഴക്കാനുള്ള തീരുമാനവും ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഹാഫ് – മഫ്ലിങ്ങിൽ മണിയുടെ ക്ലാപ്പറിന്റെ ഒരുവശത്ത് മാത്രം ഒരു ലെതർ മഫിൾ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് ഉള്ളത്. അതിനാൽ ഉച്ചത്തിലുള്ള തുറന്ന് സ്ട്രൈക്കിനുശേഷം മഫിൾഡ് സ്ട്രൈക്ക് ഉണ്ടാകും. എന്നാൽ ചില പള്ളികളിലെങ്കിലും 70 വർഷങ്ങൾക്കു മുൻപ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തിനാണ് അവസാനമായി ഇത്തരത്തിൽ മണി മുഴക്കിയത്. അതിനാൽ തന്നെ ഇവയെല്ലാം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷമാണ് ആദ്യമായി ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിന് സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തായത്. മരണ ദിവസം ഡി ഡേ എന്നാകും അറിയപ്പെടുക. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായ ചാൾസ് രാജകുമാരൻ രാജ്ഞിയുടെ മരണശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതോടൊപ്പംതന്നെ ഗവൺമെന്റ് ഓഫീസുകളിൽ എല്ലാം തന്നെ പതാക താഴ്ത്തി കെട്ടാനുമുള്ള തീരുമാനങ്ങളെല്ലാം തന്നെ ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിൽ ഉൾപ്പെടുന്നവയാണ്. മരണശേഷം പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്കാര ശുശ്രൂഷകൾ എല്ലാം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved