Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതത്തിൽ പ്രയാസങ്ങളോടും പ്രതിസന്ധികളോടും പട പൊരുതി ജീവിത വിജയം നേടിയതിന്റെ നേർചിത്രങ്ങൾ നമുക്കുചുറ്റും ഒട്ടേറെയുണ്ട്. എന്നാൽ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട സയാമീസ് ഇരട്ടകളായ സോഹ്‌നയും മോഹനയും നേരിട്ടത് സമാനതകളില്ലാത്ത ദുരിത ജീവിതമായിരുന്നു. രണ്ട് ജോഡി കൈകളും രണ്ടു ഹൃദയങ്ങളും ആയി ആണ് ഇവർ പിറന്നുവീണത്. 2003 ജൂണിൽ ന്യൂഡൽഹിയിലെ സുചേത കൃപ്ലാനി ഹോസ്പിറ്റലിൽ ജനിച്ച ഇവരെ വേർപ്പെടുത്തുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത് .

രണ്ട് തലകളും രണ്ട് ഹൃദയങ്ങളുമുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് അവർ ഒരു മനസ്സോടെ പടപൊരുതിയാണ് ജീവിത വിജയം കൈവരിച്ചിരിക്കുന്നത് . പത്തൊമ്പതാം വയസ്സിൽ ഇവർക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചിരിക്കുകയാണ് . പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സപ്ലൈ കൺട്രോൾ റൂമിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള ജോലിയാണ് സോഹ്‌നയ്ക്കും മോഹന സിങ്ങിനും ലഭിച്ചിരിക്കുന്നത്. ഈ ജോലിക്ക് ഇവർക്ക് രണ്ട് ശമ്പളമാണ് . ഓരോരുത്തർക്കും പ്രതിമാസം 10,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്ന ഇവർ ഇലക്ട്രിക്കൽ പഠനത്തിൽ ഡിപ്ലോമ നേടിയിരുന്നു. മാതാപിതാക്കൾ ഉപേക്ഷിച്ച സഹോദരങ്ങൾക്ക് പിംഗൽവാര ചാരിറ്റബിൾ സൊസൈറ്റിയാണ് ആശ്രയമായത് . ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കാമെന്ന് ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്.

വളരെ കഷ്ടപ്പെട്ട് യുകെയിലെത്തി ജീവിതം പച്ച പിടിക്കാൻ തുടങ്ങി ഉടൻതന്നെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ജയിലിലാകുക. യുകെ മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങളാണ് കഴിഞ്ഞദിവസം ചെഷയറിലെ ക്രൂ എന്ന സ്ഥലത്ത് അരങ്ങേറിയത്. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തപ്പെട്ട ഇയാളെ ജനുവരി 18 വരെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവായിരിക്കുകയാണ്.

വഴക്കിനെത്തുടർന്ന് സഹായത്തിനായി ഭാര്യ വിളിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാര്യ അവശനിലയിൽ ആശുപത്രിയിലാണ്. രണ്ടു വയസ്സുള്ള കുഞ്ഞ് ആശുപത്രയിലെ നേഴ്‌സുമാരുടെ പരിചരണത്തിലാണെന്നാണ് ലഭ്യമായ വിവരം.

ഭർത്താവിന് മറ്റൊരു മലയാളി യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യയ്ക്കുള്ള സംശയമാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് അടിസ്ഥാനം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്റ്റുഡൻറ് വിസയിൽ എത്തി പാർട്ട് ടൈമായി ജോലിചെയ്യുന്ന ഒരു യുവതിയുമായി ഭർത്താവു നടത്തിയ സ്വകാര്യ ചാറ്റിൻെറ വിവരങ്ങൾ ഭാര്യ പോലീസിന് കൈമാറിയതായും സൂചനകളുണ്ട്. യുകെയിലെത്തി രണ്ടുമാസത്തിനുള്ളിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വഴക്കാണ് ഒടുക്കം കൊലപാതകശ്രമമുൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളായി വളർന്നത്.

ചങ്ങനാശേരി സ്വദേശിയായ ഭർത്താവും പത്തനംതിട്ട സ്വദേശിയായ ഭാര്യയും മിശ്രവിവാഹിതരാണ്. 7 വർഷത്തോളം സൗദിയിൽ ജോലി ചെയ്‌ത ഇവർ ഭാര്യക്ക് എൻഎച്ച്എസിൽ ജോലി കിട്ടിയതോടെയാണ് യുകെയിൽ എത്തിച്ചേർന്നത്. ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ ഭർത്താവിന് ജയിൽ മോചനം കിട്ടിയതിനുശേഷം യുകെയിൽ തുടരാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഗാർഹിക പീഡനം വളരെ ഗുരുതരമായ കുറ്റമായി കാണുന്ന രാജ്യമാണ് ബ്രിട്ടൻ. വർഷങ്ങളായി യുകെയിൽ താമസിക്കുന്ന മലയാളികൾക്ക് തികച്ചും അപമാനകരമായ സംഭവപരമ്പരകളാണ് കുറെ നാളായി വർക്ക്, സ്റ്റുഡന്റ് വിസയിൽ എത്തുന്ന   മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പലരും ലഭ്യമായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌ത്‌ കുഴപ്പത്തിൽച്ചെന്ന് ചാടുകയാണെന്ന പരാതി പരക്കെയുണ്ട്.  മലയാളികളുടെ ഇങ്ങനെയുള്ള പ്രശ്നങ്ങൾകൊണ്ട് മലയാളികൾ തന്നെ മലയാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് കൊടുക്കാൻ മടിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലേയ്ക്ക് ചരിത്രാതീത കാലത്തെ വലിയ തോതിലുള്ള കുടിയേറ്റത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. യൂറോപ്യൻ ഭൂഖണ്ഡത്തിൽ നിന്നാണ് ബ്രിട്ടനിലേയ്ക്ക് ആളുകളുടെ കൂട്ട പലായനം ഉണ്ടായത്. കെൽറ്റിക് ഭാഷകളുടെ വ്യാപനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. ബിസി 1,400 നും ബിസി 870 നും ഇടയിൽ ഇത് സംഭവിച്ചു. ഇന്ന് രാജ്യത്ത് കഴിയുന്ന പലരുടെയും ജനിതക ഘടന വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയോളം രൂപപ്പെട്ടത് ഈ കുടിയേറ്റക്കാരിൽ നിന്നാണ്.

793 പുരാതന അസ്ഥികൂടങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. കെന്റിലെ ക്ലിഫ് സ് എൻഡ് ഫാമിൽ നിന്നും മാർഗറ്റ്സ് പിറ്റിൽ നിന്നും നാല് അസ്ഥികൂടങ്ങൾ ഗവേഷകർ കണ്ടെടുത്തു. യൂറോപ്പിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് വിശ്വസിക്കുന്നു. മധ്യശിലായുഗം മുതൽ വെങ്കലയുഗം വരെയുള്ള കാലഘട്ടത്തിൽ നടന്ന കുടിയേറ്റത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ബ്രിട്ടനിലേയ്ക്ക് പുതിയ ആചാര രീതികൾ അവതരിപ്പിച്ചത് ഈ കുടിയേറ്റ ജനതയാണ്.

പുതിയ സാംസ്കാരിക സമ്പ്രദായങ്ങൾ രാജ്യത്തിലേയ്ക്ക് എത്തിച്ചു. ദേവന്മാർക്കുള്ള വഴിപാടുകളായി ഒന്നിലധികം വെങ്കല നിർമ്മിത വസ്തുക്കൾ അവർ കുഴിച്ചിട്ടു. ബ്രിട്ടനിലെ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും കെൽറ്റിക് ഭാഷകളുടെ വ്യാപനം സാധ്യമാക്കിയെന്നും ഗവേഷകർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ ചരിത്രത്തിൽ ആദ്യമായി യുകെയിലെ കോവിഡ് കേസുകളുടെ എണ്ണം 100000 കവിഞ്ഞു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 106,122 ആണ് . ചൊവ്വാഴ്ച വരെ 8008 ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് നവംബർ 22 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇതിനിടെ വൈറസിന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ വേഗത്തിൽ വ്യാപിക്കുമെങ്കിലും ആരോഗ്യ പ്രത്യാഘാതങ്ങൾ കുറവാണെന്ന പഠനങ്ങൾ പുറത്തുവന്നു . അതുകൊണ്ടുതന്നെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ പിടിപെടുന്നവരിൽ ആശുപത്രിവാസം വേണ്ടി വരില്ലന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒമിക്രോൺ മൂലമുള്ള ആശുപത്രിവാസം 30% മുതൽ 70 % വരെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഒറ്റപ്പെടലിന്റെ കാലാവധി 10 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറച്ചു . ക്വാറന്റീൻ കാലാവധി കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ സുഗമമായ നടത്തിപ്പിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാറന്റീൻ കാലാവധിയുടെ ഓരോ ഏഴാം ദിവസം നടത്തുന്ന ലാറ്ററൽ ഫ്ലോ പരിശോധനാഫലം നെഗറ്റീവ് ആയാൽ കോവിഡ് ബാധിതർക്ക് നേരത്തെ ഐസോലേഷൻ വിടാമെന്നാണ് സാജിദ് ജാവിദ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ആളുകളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കുന്നതിന് ഇത് ഉപയോഗിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിതർക്ക് പുതിയ നിർദ്ദേശങ്ങൾ ബാധകമല്ല. ഈ വിഭാഗത്തിൽപ്പെട്ടവർ 10 ദിവസം തന്നെ സ്വയം ഒറ്റപ്പെടലിന് വിധേയമാകേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഹനവിപണിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്കാണ് അടുത്ത ഏതാനും വർഷങ്ങൾ സാക്ഷ്യം വഹിക്കുക. പരമ്പരാഗത ഊർജ്ജങ്ങളായ പെട്രോളും, ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പകരം ഇലക്ട്രിക് കാറുകളാവും ഇനി നിരത്തുകൾ കീഴടക്കുക എന്ന് വിലയിരുത്തപ്പെടുന്നു. പെട്രോൾ ഡീസൽ കാറുകൾ ഉപയോഗിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മുൻനിർത്തി ഇലക്ട്രിക് കാറുകൾക്ക് വലിയ പ്രോത്സാഹനമാണ് ലോകരാഷ്ട്രങ്ങൾ നൽകുന്നത് . എന്നാൽ പുതിയതായി ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് നൽകുന്ന സബ് സിഡി തുകയിൽ വലിയ കുറവ് വരുത്തിയ യുകെ ഗവൺമെന്റിനെതിരെ വലിയ വിമർശനമാണ് പല ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

32000 പൗണ്ട് വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നൽകിയിരുന്ന 2500 പൗണ്ടിന്റെ സബ്സിഡി 1500 പൗണ്ടാക്കിയിരിക്കുകയാണ് ഗവൺമെന്റ്. 2021-ൽ യുകെയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു . 2030 മുതൽ പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചിരിക്കുകയാണ് യുകെയിൽ . ജനങ്ങൾ പെട്രോൾ ഡീസൽ കാറുകളിൽ നിന്നും മാറാൻ ഉള്ള പ്രവണത കാണിക്കുന്നതിന്റെ തുടക്കത്തിൽ തന്നെയുള്ള ഗവൺമെൻറ് നടപടി പരക്കെ വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : കെയർ ഏജൻസിയുടെ മറവിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം പുത്തന്‍കുരിശു സ്വദേശിയായ 31കാരനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ മോഡേണ്‍ സ്ലേവറി ആക്ട് 2015 പ്രകാരമുള്ള നിയമ നടപടികള്‍ ഇവർ നേരിടേണ്ടി വരും. ഗ്യാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യൂസ്‌ അതോറിറ്റിയും നോർത്ത് വെയിൽസ് പോലീസും ചേർന്ന് ഡിസംബർ 16ന് അബാർഗെയിലിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. കെയര്‍ ഹോമുകളിലേക്കു കെയര്‍ അസിസ്റ്റന്റുമാരായി വിദ്യാര്‍ത്ഥികളെ നല്‍കിയ ദമ്പതികള്‍ അവർക്ക് മോശം താമസ സൗകര്യമാണ് ഒരുക്കിയത്.

ഒമ്പത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ പേരിൽ ഇവർ ചൂഷണം ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കി. മലയാളി ദമ്പതികളുടെ ഹീനമായ പ്രവൃത്തിയെ ‘ആധുനിക അടിമകച്ചവടം’ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ, ഇടുങ്ങിയ മുറിയിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞിരുന്നത്. വൃത്തിഹീനമായ മുറിയിലെ തറയിൽ കിടന്നാണ് വിദ്യാർത്ഥികൾ ഉറങ്ങിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭക്ഷണത്തിനായി ജീവകാരുണ്യ സംഘടനകളെയാണ് അവർ ആശ്രയിച്ചത്. തങ്ങളുടെ ജീവനക്കാർ ഏതു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന കെയര്‍ ഹോം മാനേജ്മെന്റിന്റെ അന്വേഷണമാണ് ഈ കേസിലേക്കുള്ള വഴി തുറന്നത്.

ആറു കെയര്‍ ഹോമുകള്‍ക്കു വേണ്ടിയാണു താത്കാലിക ജീവനക്കാരായി വിദ്യാര്‍ത്ഥികളെ നൽകിയിരുന്നത്. യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഇരുപത് മണിക്കൂർ ജോലിയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ കൂടുതൽ സമയം തങ്ങൾ ജോലി ചെയ്തുവെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ചൂഷണത്തിനിരയായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അതോറിറ്റി അറിയിച്ചു. സംഭവം ദേശീയ പ്രാധാന്യം നേടിയതോടെ വരും ദിവസങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടായേക്കും.

ലൂട്ടൻ: ക്രിസ്തുമസ്സിന് ഇനി മൂന്ന് നാൾ. യുകെയിലെ എല്ലാ മലയാളികളും ക്രിസ്മസ്സിനുള്ള തയ്യാറെടുപ്പിലാണ്. ഒമിക്രോൺ രാജ്യത്തെ പിടിമുറുകുമ്പോൾ ചിലർ ആഘോഷങ്ങളിൽ നിന്ന് പിൻവാങ്ങുന്നു..  മറ്റ്ചിലർ ആത്മീയമായ ഒരുക്കങ്ങൾ നടത്തുന്നു. എല്ലാവരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ശ്രദ്ധയോടെ, മുൻകരുതലോടെ ആഘോഷിക്കട്ടെ.

ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ ആകാശത്തു പ്രസവിച്ച ഒരു കുരുന്നിൻ്റെ ജീവൻ പിടിച്ചു നിർത്താൻ കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച ഒരു യുകെ മലയാളി നഴ്‌സ്‌ കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ  ഞങ്ങൾ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതു വഴിയായി ചില നല്ല മനസ്സുകളുടെ സഹായം അവർക്ക് ലഭിക്കുകയും ചെയ്തു. ഇതുവരെ അവർക്ക്  ലഭിച്ചത് 1700 പൗണ്ടോളം മാത്രമാണ്.
(ബാങ്ക് സ്റ്റേറ്റ് മെന്റ് വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്നു.) മാസം തികയാതെ പിറവിയെടുത്ത കുഞ്ഞ് അപകട നില തരണം ചെയ്തെങ്കിലും ആ കുടുംബം ഇപ്പോഴും അപകടനിലയിൽ തന്നെയാണ്.

ആകാശ പ്രസവം ആഗോള മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യ വിമാനത്തിലുണ്ടായ പ്രസവത്തിന് ശേഷം നടന്നത് എന്ത്..?? അത് ഇനി ആവർത്തിക്കുന്നതിൽ കാര്യമില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട് മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത കാണുവാൻ
താഴെയുള്ള ലിങ്ക് തുറക്കുക.

Related News എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്… 

നഴ്‌സായ സിമിയും ഭർത്താവായ ചെറിയാനും ഇപ്പോഴും ഫ്രാങ്ക്ഫർട്ടിൽ ഹോട്ടലിൽ തന്നെയാണ് ഉള്ളത്. ഇനിയും ഒരുപിടി കാര്യങ്ങൾ പൂർത്തിയാക്കിയാലേ യുകെയിലേക്ക് ഇവർക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ…

ഇതിൽ സന്തോഷകരമായ കാര്യം എന്നത് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി എന്നതാണ്. ഇപ്പോൾ താമസം ഹോട്ടലിൽ തന്നെ. ഇതിനകം കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിൽ  രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ട് ലഭിക്കുകയും ചെയ്‌തു. ജർമ്മൻ ഭാഷ വശമില്ലാതെ ഇവർ പെടുന്ന ബുദ്ധിമുട്ട് എന്താണ് എന്ന് പ്രവാസികളായ നമ്മൾക്ക് മറ്റാരും പറഞ്ഞു തരേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല.

ഡിസ്‌ചാർജ് ആയതോടെ യുകെയിലെ NHS ഇൻഷുറൻസ് പരിരക്ഷ അവസാനിച്ചു. പീഡിയാട്രീഷ്യന്റെ സേവനം വേണമെന്ന് ഡോക്ടർമാർ നിദ്ദേശിച്ചതോടെ പ്രൈവറ്റ് മേഖലയിൽ നിന്നും ആണ് ഇപ്പോൾ ഡോക്ടർ സേവനം ലഭിക്കുന്നത്. ഇപ്പോൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ആയതുകൊണ്ട്‌ പണം കൊടുക്കണം.

ജർമ്മൻ സർക്കാർ ഇവർക്ക് കൊടുത്തിരിക്കുന്നത് ജർമ്മൻ വിസിറ്റിംഗ് വിസയാണ്. അതുമായി വിമാനത്തിൽ പോരാൻ സാധിക്കും. എന്നാൽ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ട്രെയിൻ യാത്രയാണ് അഭികാമ്യമെന്ന്. കാരണം കുട്ടിയുടെ ആരോഗ്യപരമായ കാരണങ്ങൾ തന്നെ. അതുകൊണ്ടു തന്നെ യാത്രയിൽ ഇറങ്ങി കയറേണ്ടതുണ്ട്. അതിനുവേണ്ടി യൂറോപ്പിലെ ‘Schengen Visa‘ എല്ലാവർക്കും അടിക്കേണ്ടതായി വന്നു. കിലോമീറ്ററുകൾ താണ്ടി അപ്പോയ്ന്റ്മെന്റുകൾ…

ഇന്നലെയായിരുന്നു യുകെ എംബസിയിലെ അപ്പോയിന്മെന്റ്. എല്ലാ സാക്ഷ്യപത്രങ്ങളും നൽകി കുഞ്ഞിനുള്ള യുകെ വിസക്ക് കൊടുത്തിരിക്കുന്നു. അഞ്ച് പ്രവർത്തിദിനമാണ് യുകെ എംബസി പറഞ്ഞിരിക്കുന്നത്. നാളെ മുതൽ ക്രിസ്മസ് അവധിയായതിനാൽ ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിൽ കുട്ടിയുടെ യുകെ വിസ പ്രതീക്ഷിക്കുന്നു.

ഇവരുടെ അവസ്ഥ മനസ്സിലാക്കി യുകെ മലയാളികൾക്ക് സുപരിചിതനായ ഫ്രാൻസിസ് മാത്യു (അസ്സിചേട്ടൻ), ലോ ആൻഡ് ലോയേഴ്സ് ( Law & Lawyers, LONDON ) തങ്ങളുടെ ഫീ ഒഴുവാക്കി കൊടുത്തു എന്നതിനേക്കാലുപരിയായി വിസയ്ക്കായി ചെറിയാൻ ഓൺലൈനിൽ കൊടുത്ത വിസയുടെ പണം തിരിച്ചുനൽകാം എന്ന് അറിയിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന നൽകാൻ നമ്മുടെ പ്രശ്നങ്ങൾ തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ മുൻ യുക്മ പ്രസിഡന്റ്. നിങ്ങൾക്ക്‌ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ വിളിക്കാനുള്ള ഫോൺ കൂടി നമ്പർ മലയാളം യുകെ നൽകുന്നു. (Solicitor Francis Mathew07793452184)

ആശുപത്രി ബില്ല് മാത്രമാണ് NHS കൊടുത്തിരിക്കുന്നത്. ചെറിയാനെയും സിമിയെയും എയർപോർട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ബില്ല് Rs. 6,90,00.00 നാട്ടിലെ അഡ്രസ്സിൽ ആണ് എത്തിയിരിക്കുന്നത്. ഒരു സമാശ്വാസമായി പണം കെട്ടിയില്ലെങ്കിലും സാരമില്ല എന്ന് ജർമ്മൻ അതികൃതർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ദിവസം ഹോട്ടൽ വാടകയായി കൊടുക്കേണ്ടി വരുന്ന തുക 47 യൂറോ ആണ്. മൂന്ന് മാസം പൂർത്തിയാകുന്ന ഹോട്ടൽ ബില്ല് മാത്രം ഏകദേശം 4500 യൂറോ വരും. രണ്ട് പേർക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണ ചിലവ് എത്ര എന്ന് യുകെ മലയാളികളെ നിങ്ങൾ തന്നെ ആലോചിക്കുക. എയർ ഇന്ത്യ എല്ലാം കൊടുത്തു. ഇറങ്ങിയപ്പോൾ തന്നെ യൂറോ ഹെൽത്  കാർഡ് എടുക്കുകയും അതുവഴി എല്ലാം പണവും കൊടുത്തു,  NHS മുഴുവനായും ചിലവുകൾ വഹിച്ചു അതുകൊണ്ട് ഇനി അവർക്കു പണം ആവശ്യമില്ല എന്ന് ചില കെട്ടുകഥ പ്രചരിക്കുമ്പോൾ സംഭവത്തിൻ്റെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാനാണ് മാധ്യമമെന്ന നിലയിൽ മലയാളം യുകെ ശ്രമിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്. സാധിക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ 

Mr. CHERIAN IYPE 

SORT CODE 20-25-38

A/C NO. 80948675

BARCLAYS BANK,

LUTON TOWN CENTRE.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകളിലെ വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാൻ ചാൻസലർ റിഷി സുനക് 1 ബില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് 6,000 പൗണ്ട് വരെ ഗ്രാന്റ് ലഭിക്കും. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാൻ 30 മില്യൺ പൗണ്ട് അധിക ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഒമിക്രോൺ വ്യാപനം തീവ്രമായതോടെ ഉത്സവകാലത്തും ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി നേരിടുകയാണ്. ഒമിക്രോൺ ആശങ്ക കാരണം ബുക്കിംഗിൽ വൻ തകർച്ചയുണ്ടായി. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകൾ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ പിന്തുണ ഉറപ്പാക്കുകയാണെന്നും സുനക് പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി സിക്ക് പേ റിബേറ്റ് സ്കീം വീണ്ടും അവതരിപ്പിക്കുന്നതിലൂടെ 250 ൽ താഴെ ജീവനക്കാരുള്ള ബിസിനസുകൾക്ക് കോവിഡ് ബാധിച്ച ജീവനക്കാർക്ക് അസുഖ വേതനം നൽകുന്നതിന് പണം ക്ലെയിം ചെയ്യാൻ കഴിയും. സുനക്കിന്റെ ഫണ്ട്‌ പ്രഖ്യാപനത്തെ ചില വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ ഈ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് മറ്റു ചിലർ. ക്രിസ്തുമസ് വരെ കടുത്ത നിയന്ത്രണങ്ങളൊന്നും വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലും ഒമിക്രോൺ വ്യാപനം തടയാൻ ചില നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

പബ്ബുകളും റെസ്റ്റോറന്റുകളും പുറത്ത് തുറന്നയിടങ്ങളില്‍ മാത്രമേ ഭക്ഷണ-പാനീയങ്ങള്‍ വിളമ്പാകൂ എന്ന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ സ്കോട്ട്ലൻഡ് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ഔട്ട്‌ഡോർ പരിപാടികളും 500 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. എഡിൻബറോയിലെ ഹോഗ്മാനേ സ്ട്രീറ്റ് പാർട്ടിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 90,629 പുതിയ കോവിഡ് കേസുകൾ യു കെയിൽ റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെങ്ങും ഒമിക്രോൺ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഏത് വാക്സിൻ ആണ് മികച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. യുകെയിൽ പ്രധാനമായും പ്രതിരോധകുത്തിവയ്പ്പുകൾക്കായി ഉപയോഗിച്ചത് ഓക്സ്ഫോർഡ് ആസ്ട്ര സെനക്കയും ഫൈസറും മഡോണയും ആയിരുന്നു. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡിന്റെ ഏറ്റവും പുതിയ വേരിയന്റായ ഒമി ക്രോണിനെതിരെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ യുകെയിൽ എത്രയും പെട്ടെന്ന് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ആഹ്വാനം ചെയ്തിരുന്നു.

ഏതു ബൂസ്റ്റർ ഡോസ് ആണ് ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി ഒമിക്രോണിനെതിരെ നൽകുന്നതെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒമിക്രോണിനെതിരെ ഫൈസർ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി തങ്ങളുടെ വാക്സിനാണെന്ന് മഡോണ അവകാശപ്പെട്ടു. തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 50 മൈക്രോഗ്രാം തേർഡ് ഡോസ് മഡോണ വാക്സിന് ആദ്യ രണ്ട് ഡോസ് വാക്സിനെ അപേക്ഷിച്ച് 37 മടങ്ങ് ആന്റിബോഡികളെ ശരീരത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് അവകാശപ്പെടുന്നത്. 100 മൈക്രോഗ്രാം പൂർണ്ണ ഡോസ് ആൻറി ബോഡികളെ 83 മടങ്ങ് വർദ്ധിപ്പിക്കും.

ഇതേസമയം ഫൈസറിന്റെ ബൂസ്റ്റർ ഡോസ് ഉപയോഗിക്കുന്നവരിൽ ആൻറിബോഡി വർദ്ധനവ് 25 മടങ്ങാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേറ്റീവ് മഡോണയുടെ പകുതി ഡോസ് (50 മൈക്രോഗ്രാം) ബൂസ്റ്റർ ഡോസ് നൽകണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചത്തീസ് ഗഡ്‌ :- പൊക്കിൾ കൊടി പോലും മുറിക്കാതെ നവജാതശിശുവിനെ ഛത്തീസ് ഗഡിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി മുഴുവനും കുഞ്ഞിനെ തണുപ്പകറ്റാൻ സംരക്ഷണമായത് നായ കുട്ടിയും കുഞ്ഞുങ്ങളും. കുഞ്ഞിനെ യാതൊരു വസ്ത്രങ്ങളുമില്ലാതെ, പൊക്കിൾ കൊടി പോലും മുറിക്കാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ചൂടുപകരാനായി കുഞ്ഞിനു ചുറ്റും കൂടിയിരിക്കുന്ന നായ കുഞ്ഞുങ്ങളുടെ കാഴ്ച കണ്ട് നിന്നവർക്ക് ഹൃദയഭേദകമായിരുന്നു. നായ കുഞ്ഞുങ്ങളിൽ നിന്നും ലഭിച്ച ചൂടുകൊണ്ട് മാത്രമാകാം കുഞ്ഞ് രാത്രി മുഴുവനും ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിൻെറ കരച്ചിൽ ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചതായി സമീപവാസികൾ വ്യക്തമാക്കി. ഇത്തരത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തോന്നിയ മാതാപിതാക്കളുടെ മാനസികാവസ്ഥ തികച്ചും ക്രൂരമാണെന്ന് കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരിൽ ഒരാൾ പറഞ്ഞു.


കുഞ്ഞിന് അകാൻഷാ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയാൽ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ചത്തീസ് ഗഡ് ഡി ജി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved