Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്ഞിയെ യാത്രയാക്കാൻ ഇംഗ്ലണ്ടിൽ വളരെ വലിയ തിരക്കാണ് ദിനംതോറും അനുഭവപ്പെടുന്നത്. ക്യൂ പാലിച്ചുകൊണ്ടാണ് പ്രശസ്തരായ ആളുകൾ ഉൾപ്പടെ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കുന്നത്. ഇന്നലെ ആൾക്കൂട്ടത്തിനിടയിൽ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് രാജ്ഞിയെ ഒരു നോക്ക് കാണാൻ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം എത്തി. ഇംഗ്ലണ്ട് ടീമിന്റെ മുൻ ക്യാപ്റ്റനും, രാജ്യത്തെ പ്രധാന പൗരന്മാരിൽ ഒരാളുമായ ബെക്കാം ഇന്നലെ 13 മണിക്കൂറിലധികം തിരക്കിൽ കാത്തുനിന്നാണ് രാജ്ഞിയെ കണ്ട് മടങ്ങിയത്.

ബ്രിട്ടീഷ് എം പി അദ്ദേഹത്തെ മുൻപോട്ട് എത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും നിരസിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയ്ക്കാണ് ഡേവിഡ് ബേക്കാം എത്തിച്ചേർന്നത്. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന താൻ അതിജീവിച്ചത് വളരെ ബുദ്ധിമുട്ടിയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ രാജ്ഞിയുടെ അത്ഭുതകരമായ ജീവിതം ആഘോഷിക്കുവാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഇതുപോലൊരു നിമിഷം ഒരുമിച്ച് പങ്കിടാനാണ് എത്തിയത് – അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ശവപ്പെട്ടിക്ക് അരികിലൂടെ നീങ്ങുമ്പോൾ ബെക്കാം വികാരാധീനനായി. ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ, അദ്ദേഹം രാജ്ഞിയെ പലതവണ കാണുകയും 2003-ൽ രാജ്ഞിയിൽ നിന്ന് ഒബിഇ സ്വീകരിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന്റെ അന്ന് സെപ്റ്റംബർ 19-ാം തീയതി ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നേദിവസം നിരവധി ആരോഗ്യ യൂണിറ്റുകൾ പ്രവർത്തിക്കില്ലന്ന റിപ്പോർട്ടുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് . രാജ്ഞി മരിച്ചു എന്നതിൽ അതീവ ദുഃഖം ഉണ്ടെങ്കിലും രോഗികളായ തങ്ങൾ ശാരീരികമായ വേദനയിൽ തുടരേണ്ടതായി വരുന്നത് ഒട്ടും ജനാധിപത്യപരമല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

രാജ്ഞിയുടെ ശവസംസ്കാരത്തിൻറെ അന്ന് അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായി പല രോഗികൾക്കും അറിയിപ്പു കിട്ടിയിട്ടുണ്ട്. അപ്പോയിൻമെന്റുകൾ മാറ്റിവെച്ചാലും ഇല്ലെങ്കിലും രോഗികളുമായി ബന്ധപ്പെടണമെന്ന് ഹോസ്പിറ്റലുകൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചില ആശുപത്രികൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും പല ഹോസ്പിറ്റലുകളും അടിയന്തര അപ്പോയിൻമെന്റുകൾ ഉൾപ്പെടെ മാറ്റിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ തുറന്നാലും ഗതാഗത നിയന്ത്രണങ്ങളും സ്റ്റാഫിന്റെ ലഭ്യത മുതലായ കാര്യങ്ങളും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഏത് ബാങ്ക് അവധിക്കാലത്തേയും പോലെ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങളുടെ ജീവനക്കാർ പ്രവർത്തിക്കുമെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷകൾക്ക് മുൻപായി ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളെ കാണാൻ ഒരുങ്ങി ലിസ് ട്രസ്. പ്രധാനമന്ത്രി ഈ ഞായറാഴ്ച അനൗദ്യോഗികമായി യുഎസ്, കാനഡ, പോളണ്ട് അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ ആയിരിക്കും കാണുക. തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങ് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരിക്കും. ചടങ്ങിൽ പങ്കെടുക്കുവാനായി രാജ്യത്തിൻറെ അകത്തും പുറത്തുമായി അഞ്ഞൂറിലധികം നേതാക്കളായിരിക്കും വരിക. വിദേശകാര്യ സെക്രട്ടറിയായി സേവനം ചെയ്ത കാലയളവിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഈയാഴ്ച പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഞായറാഴ്ച ട്രസ് ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ട്രസ് പങ്കെടുക്കും. ഇവിടെവച്ച് മറ്റ് ലോക നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഔദ്യോഗികമായി പത്ത് ദിവസത്തെ ദുഖാചരണം മൂലം സാധാരണയായി പ്രധാനമന്ത്രി ലോക നേതാക്കളുമായി നടത്തുന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കില്ല.

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ തിങ്കളാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും രാജകുടുംബത്തിൽ ഉള്ളവരും ആയ പ്രമുഖർ പങ്കെടുക്കും. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടില്ല. ഇറാൻ, ഉത്തര കൊറിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രി ഇതുവരെയും തീരുമാനങ്ങൾ ഒന്നുതന്നെ എടുത്തിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിയുടെ മൃതദേഹം കാണുന്നതിൽ നിന്ന് ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ വിലക്കിയതിന് പിന്നാലെയാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി വിമാനങ്ങളുടെ ക്രമീകരണത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയുപ്പുമായി ഹീത്രു എയർപോർട്ട്. ഇതിന്റെ ഭാഗമായി 15% സർവീസുകൾക്കാണ് മാറ്റമുണ്ടാകുന്നത്. രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ക്രമീകരണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശവസംസ്കാരം നടക്കുമ്പോൾ ആകാശം ശാന്തമാണെന്ന് ഉറപ്പു വരുത്താനാണ് ശ്രമം. 100 ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റുകളും നാല് വിർജിൻ അറ്റ്‌ലാന്റിക് ഫ്‌ളൈറ്റുകളും ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.

ഇത് പതിനായിരകണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സർവീസുകൾക്ക് പുറമെ ഫ്രാൻസിലും ഇത് ബാധകമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ചത്തെ എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും 15 മിനിറ്റ് സമയത്തേക്ക് വൈകുമെന്നും ഹീത്രു അധികൃതർ വ്യക്തമാക്കി.

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ആരോഗ്യ, സാമൂഹിക പരിപാലന മേഖലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എസ്. ആശുപത്രിയിൽ ഉൾപ്പടെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളുടെ ചുമതലക്കാർക്ക് വിവരം എൻഎച്ച്എസ് കൈമാറിയിട്ടുണ്ട്. ബ്രിട്ടനിലെ സായുധസേനയുടെ മേധാവി രാജ്ഞിയായിരുന്നു. അതുകൊണ്ടുതന്നെ രാജ്ഞിയുടെ മരണം മുൻ സൈനികർ ഉൾപ്പെടെയുള്ളവർക്ക് കടുത്ത മാനസികാഘാതത്തിന് കാരണമായതായുള്ള വിലയിരുത്തലും ഉണ്ട്. അതുകൊണ്ടുതന്നെ മുൻ സൈനികർക്കും നിലവിൽ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങളിൽ വർദ്ധനവിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഓർഗനൈസേഷന് ശക്തമായ സംവിധാനമുണ്ടെന്നും രോഗികളെ ഉചിതമായ രീതിയിൽ വിലയിരുത്തുകയും റഫർ ചെയ്യുകയും ചെയ്യുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സർ ഡേവിഡ് സ്ലോമാൻ പറഞ്ഞു. കൂടാതെ, ബാങ്ക് അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ദിവസം, വ്യക്തിഗത പരിശോധനകളിൽ മാറ്റം വരുത്തുമെന്നും വിശദമാക്കുന്നുണ്ട്.

അപ്പോയിന്റ്മെന്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുകയാണെങ്കിൽ, ശവസംസ്കാര ദിവസം അപ്പോയിന്റ്മെന്റ് ഉള്ള രോഗികളെ നേരിട്ട് വിവരം അറിയിക്കണമെന്നും കത്തിൽ പറയുന്നു. കെയർ ഹോം കോവിഡ് -19 വാക്‌സിനേഷൻ സെപ്റ്റംബർ 19-ന് നേരത്തെ ക്രമീകരണം ചെയ്തതുപോലെ നൽകണമെന്നും ഡോ മോണ്ട്‌ഗോമറി ആവശ്യപ്പെട്ടു. സേവനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവർ ബോധവാന്മാരാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന്റെ ദുഃഖത്തിലാണ് യുകെയിലെ മലയാളി സമൂഹം . മുതിർന്നവരെക്കാൾ രാജ്ഞിയുടെ വിയോഗം കൂടുതൽ ദുഃഖിതരാക്കിയിരിക്കുന്നത് യുകെ മലയാളികളുടെ രണ്ടാം തലമുറയെയാണ്. പ്രെസ്റ്റണിൽ നിന്നുള്ള കൃപാ തങ്കച്ചന്റെ കാര്യവും വ്യത്യസ്തമല്ല. രാജ സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയ എലിസബത്ത് രാജ്‌ഞിയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് കൃപാ തങ്കച്ചൻ എഴുതിയ കത്തിന് നന്ദി അറിയിച്ചുകൊണ്ട് രാജ്ഞി മറുപടി അയച്ചത് മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ രാജ്ഞിയുമായി വളരെ മാനസികാടുപ്പും സൂക്ഷിക്കുന്ന കൃപയെ സംബന്ധിച്ച് രാജ്ഞിയുടെ വിയോഗം കടുത്ത ദുഃഖം ഉളവാക്കുന്നതായിരുന്നു . ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണിലെ ഓണാഘോഷ പരിപാടികളിൽ തന്റെ ഡാൻസ് ഉണ്ടായിരുന്നിട്ടും രാജ്ഞിയുടെ വിയോഗം മൂലം പരിപാടികൾ മാറ്റിവെച്ചതിൽ താൻ സന്തുഷ്ടയാണെന്ന് കൃപാ തങ്കച്ചൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കൃപാ മോളുടെ ബർത്ത് ഡേ സെപ്റ്റംബർ 11-ാം തീയതി ആയിരുന്നു. രാജ്ഞിയുടെ വിയോഗം മൂലം തൻറെ പിറന്നാൾ ആഘോഷങ്ങൾ മുഴുവൻ മാറ്റിവെച്ചിരിക്കുകയാണ് കൃപ. ഇതുകൂടാതെ പ്രെസ്റ്റൺ ടൗൺഹാളിലെ ബുക്ക് ഓഫ് കൺടോളൻസിൽ ഒപ്പുവെച്ച് എല്ലാ ദിവസവും രാജ്‌ഞിയ്ക്കായി പ്രാർത്ഥിച്ചും കൃപാ രാജ്ഞിയോടുള്ള ആദരം പ്രകടിപ്പിക്കുന്നതിൽ എല്ലാവർക്കും മാതൃകയായി .റഷ്യൻ ഉക്രൈയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻറ് പുടിന് കത്തെഴുതി കൃപാ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. റഷ്യ ഉക്രയ്ൻ പ്രശ്നത്തിൽ സമാധാന ദൂതനായി ഇടപെടണമെന്ന് മാർപാപ്പയോട് അഭ്യർത്ഥിക്കുന്ന കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കൃപാ തങ്കച്ചൻ.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായ കൃപ പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. കൃപയുടെ അമ്മ ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- തന്നെ ശാരീരികമായി ദുരുപയോഗം ചെയ്യുകയും റേപ്പ് ചെയ്യുകയും ചെയ്തയാളെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് അയാളുടെ കുടുംബത്തിന് 150, 000 ഡോളർ തുക നഷ്ടപരിഹാരം നൽകുവാൻ കോടതി വിധിച്ചിരിക്കുകയാണ്. പതിനേഴുകാരിയായ പൈപ്പർ ലൂയിസിനാണ് ചൊവ്വാഴ്ച ഐയോവ കോടതി ശിക്ഷ വിധിച്ചത്. 2020 ജൂണിൽ ഡെസ് മോയ്‌നിലെ 37 കാരനായ സക്കറി ബ്രൂക്‌സിനെയാണ് പൈപ്പർ കൊലപ്പെടുത്തിയത്. നരഹത്യയ്ക്കും മനഃപൂർവ്വം പരിക്കേൽപ്പിക്കുന്നതിനും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം അവൾ സമ്മതിക്കുകയും ചെയ്തിരുന്നു. തന്നെ ദത്തെടുത്ത സ്ത്രീയുടെ ക്രൂരമായ പീഡനങ്ങൾ സഹിക്കാൻ വയ്യാതെയാണ് പൈപ്പർ വീടുവിട്ടിറങ്ങിയത്. ഡെസ്മോയ്ന്സിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ഹാൾവെയിൽ കിടന്നുറങ്ങുകയായിരുന്ന പൈപ്പറിനെ 28 കാരനായ ഒരാൾ ആണ് ബ്രൂക്സ് ഉൾപ്പെടെയുള്ള പുരുഷന്മാരുടെ അടുക്കലേക്ക് എത്തിച്ചത്. അവിടെ വെച്ച് ബ്രൂക്സ് നിരവധി തവണ പൈപ്പറിനെ റേപ്പ് ചെയ്യുകയും ചെയ്തു. അതിനെ തുടർന്നാണ് 15 വയസ്സുകാരി ആയ പൈപ്പർ അടുത്തിരുന്ന കത്തി ഉപയോഗിച്ച് ബ്രൂക്സിനെ നിരവധി തവണ കുത്തിയത്.

തുടക്കത്തിൽ പൈപ്പറിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമായിരുന്നു ആരോപിക്കപ്പെട്ടിരുന്നത്. പൈപ്പർ ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉറങ്ങുന്ന സമയത്താണ് ബ്രൂക്സിനെ കൊലപ്പെടുത്തിയത് എന്ന കാരണം മൂലമാണ് ശിക്ഷ ഉണ്ടാകുന്നത് എന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയ് ക്കെതിരെ നിരവധി പേർ ശക്തമായി എതിർത്തിട്ടുണ്ട്. തന്നെ റേപ്പ് ചെയ്ത ഒരാളുടെ കുടുംബത്തിന് ധനസഹായം നൽകാനുള്ള യാതൊരുവിധ ബാധ്യതയും പെൺകുട്ടിക്ക് ഇല്ലെന്ന് നിരവധിപേർ വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ചാൾസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്തെ ആദ്യത്തെ കുഞ്ഞു പിറന്നത് രാജ്ഞിയുടെ മരണത്തിന് പതിനഞ്ചു മിനിറ്റുകൾക്കു ശേഷമെന്ന് റിപ്പോർട്ട്. ഇരുപത്തൊമ്പതുകാരിയായ റെബക്ക അലനും, മുപ്പത്തൊന്നുകാരനായ ആഡം വോക്കറുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ജിയോർജിയോ നിക്കൊളാസ് വോക്കർ എന്ന് പേരിട്ടിരിക്കുന്ന കുരുന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കവൻട്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.44 നാണ് ജനിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ആയിരിക്കുന്ന മാതാപിതാക്കളോട് രാജ്ഞിയുടെ മരണവാർത്തയും നേഴ്സുമാർക്ക് അറിയിക്കേണ്ടതായി വന്നു. രാജ്ഞി മരിച്ചുവെന്ന് ഔദ്യോഗികമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ചതിന് 14 മിനിറ്റുകൾക്ക് ശേഷമാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക രേഖകളിൽ ചാൾസ് മൂന്നാമൻെറ കാലത്ത് ജനിച്ച ആദ്യ കുഞ്ഞാണ് ജിയോർജിയോ. രാജ്ഞിയുടെ മരണം ആശുപത്രി സ്റ്റാഫുകളെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കുഞ്ഞിന്റെ മാതാവ് റെബേക്ക പറഞ്ഞു.


ചാൾസ് രാജാവിന്റെ മധ്യ പേരുകളിൽ ഒന്നായ ജോർജ് എന്ന പദത്തിന്റെ ഗ്രീക്ക് പദമാണ് കുഞ്ഞിന്റെ നാമമായ ജിയോർജിയോ. വളരെയധികം പ്രതിസന്ധി നിറഞ്ഞ ഒരു പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞ 70 വർഷങ്ങളിലായി രാജ്ഞി ചെലുത്തിയ സ്വാധീനം വലുതാണ്. അതിനാൽ തന്നെ രാജ്ഞിയുടെ മരണം ബ്രിട്ടനെ ആകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാഞ്ജിയുടെ വേർപാടിൽ വികാര നിർഭരമായ മുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്. രാജ്ഞിയുടെ ശവപ്പെട്ടി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുമ്പോൾ അതിനരികിൽ വില്യം രാജകുമാരനും ഹാരി രാജകുമാരനും ഒരുമിച്ചു നിന്നു. ഇത് ഐക്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ഏറെ പേരും അഭിപ്രായപ്പെട്ടു.

ചാൾസ് രാജാവിനും മറ്റ് രാജകുടുംബാംഗങ്ങൾക്കും ഒപ്പം, അവർ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് പോയി. 25 വർഷം മുമ്പ് അമ്മ ഡയാനയുടെ ശവസംസ്‌കാരച്ചടങ്ങിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഉണർത്തുന്നതാണ് ശവപ്പെട്ടിക്ക് പിന്നിൽ സഹോദരങ്ങൾ ഒരുമിച്ച് നടന്ന ഈ ദൃശ്യങ്ങൾ. മൂന്ന് മാസം മുമ്പ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടെ എല്ലാവരും ഒരുമിച്ചു നിന്ന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിക്ക് താഴെകൂടിയാണ് രാജ്ഞിയുടെ ശവപ്പെട്ടി കടന്നുപോയത്..

നിരവധിപേർ അകമ്പടി സേവിച്ചു. കടന്നുപോകുമ്പോൾ വഴിയിൽ തടിച്ചുകൂടിയ ആളുകളിൽ നിന്ന് കരഘോഷങ്ങളും കണ്ണീരും ഉണ്ടായിരുന്നു. രാജ്ഞിയുടെ മക്കളായ ചാൾസ് രാജാവ്, ആനി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവർ സൈനിക യൂണിഫോമിൽ ശവപ്പെട്ടിക്ക് പിന്നിൽ കാൽനടയായി വന്നു. ആൻഡ്രൂ രാജകുമാരനും ഒപ്പമുണ്ടായിരുന്നു.

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാരച്ചടങ്ങിൽ നിന്ന് വ്യത്യസ്തമായി ഈ സമയം സഹോദരങ്ങളെല്ലാം അരികിലുണ്ടായിരുന്നതും യാത്രയയപ്പിന്റെ മാറ്റ് കൂട്ടി. ഇവർക്കിടയിൽ പലതരത്തിലുള്ള ഭിന്നതകൾ നിലനിൽക്കുന്നുണ്ട് എന്ന ഊഹാപോഹങ്ങൾ പൊതുമധ്യത്തിൽ നിൽക്കുമ്പോൾ തന്നെ ഈ ഒത്തുകൂടൽ ഐക്യത്തിന്റെ സന്ദേശമാണ് നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിപണിയിൽ ആധിപത്യം ഉറപ്പിക്കാനായി നടത്തിയ ഇടപെടലുകളുടെ പേരിൽ ആമസോൺ കടുത്ത ശിക്ഷാ നടപടികൾ നേരിടുന്നു. ആമസോണിൽ വിൽപ്പന നടത്തുന്ന ഇടപാടുകാരെ മറ്റ് എവിടെ എങ്കിലും കുറഞ്ഞ വിലയിൽ വില്പന നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ നടത്തിയ ഇടപെടലുകളാണ് കമ്പനിക്ക് തിരിച്ചടിയായത്. ആമസോണിന്റെ നടപടി കോമ്പറ്റീഷൻ ലോയുടെ ലംഘനമാണെന്നാണ് കണ്ടെത്തൽ . യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോണിയയിലാണ് കേസ് ഉടലെടുത്തത്.

ആമസോണിന്റെ നീക്കങ്ങൾ ജനങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ചെലവേറിയതാക്കിയതായാണ് ആരോപണം. യുഎസിൽ ആമസോൺ നേരിടുന്ന ഏറ്റവും വലിയ നിയമ നടപടി ആണിത്. തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യാപാരികളെ ആമസോൺ പല രീതിയിലും നിരീക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവ് ഉത്പന്നങ്ങൾ തിരയുമ്പോൾ ഇങ്ങനെയുള്ള വ്യാപാരികളുടെ പേര് ഏറ്റവും അവസാനമായി കാണിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായും ആരോപണമുണ്ട്.

ഇതിനിടെ ചില വില്പനക്കാർക്ക് അന്യായമായി നേട്ടമുണ്ടാക്കുന്നതായുള്ള നടപടികൾ ആമസോണിന്റെ ഭാഗത്തുനിന്നും ഉണ്ടായതായുള്ള ആരോപണത്തിന്റെ പേരിൽ കമ്പനിക്കെതിരെ യുകെയിലും അന്വേഷണം നടക്കുന്നുണ്ട്. തങ്ങളുടെ സേർച്ച് എഞ്ചിന്റെ ആധിപത്യം ഉറപ്പിക്കാൻ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഉപയോഗിച്ചതിന് ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയൻ ഈ ആഴ്ച 31,000 കോടി രൂപ പിഴ ചുമത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved