ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വാക്‌സിനെടുക്കാൻ വിസമ്മതിച്ച ഗർഭിണിയായ നേഴ്സ് പ്രസവിച്ചു രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ പോലും കാണാതെ മരണപ്പെട്ടു. മുപ്പത്തിയെഴുകാരിയായ ഡേവി മാസിയസ് ആണ് തന്റെ അഞ്ചാമത്തെ കുട്ടിയെ കാണുന്നതിനു മുൻപ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ഡാനിയേലിനും മറ്റു നാല് കുട്ടികൾക്കും വൈറസ് ബാധിച്ചിരുന്നു. കുട്ടികൾക്ക് രോഗം സുഖപ്പെട്ടെങ്കിലും, ഭർത്താവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. പ്രസവസമയത്ത് വാക്സിൻ എടുക്കുന്നതിൽ ഡേവി ഭയപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ ഭാര്യ മരിച്ച വിവരം ഇതുവരെ ഗുരുതരാവസ്ഥയിൽ തുടരുന്ന ഡാനിയേൽ അറിഞ്ഞിട്ടില്ല.
മറ്റുള്ളവരെ കൂടി വാക്സിൻ എടുക്കുവാൻ പ്രേരിപ്പിക്കുന്നതിനാണ് കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കിട്ടതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ദുരന്തം തങ്ങൾക്ക് അംഗീകരിക്കാനാവുന്നതിലും അപ്പുറമാണെന്ന് ഡേവിയുടെ സഹോദരൻ വോങ് സെരെ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ എല്ലാവരും വാക്സിൻ എടുക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്.
സ്കൂൾ അധ്യാപകനായ ഡാനിയേലിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 34 ആഴ്ച ഗർഭിണിയായിരുക്കുമ്പോഴാണ് ഡേവി രോഗബാധിതയായത്. ഗർഭകാലം പൂർത്തിയാക്കാൻ ആറാഴ്ച ബാക്കിനിൽക്കെ, ഇരുവരെയും രക്ഷിക്കുന്നതിനായി ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്ട്രാബെയ്ൻ : “ഞാൻ ഒരു ദൈവവിശ്വാസി അല്ലെങ്കിലും നരകം എന്നൊന്ന് ഉണ്ടെങ്കിൽ ഞാൻ ജീവിച്ചത് അവിടെയാണ്…” എട്ട് വർഷം മുമ്പ് യൂറോമില്യൺ ജാക്ക്പോട്ട് നേടിയ മാർഗരറ്റ് ലോഫ്രിയുടെ വാക്കുകളാണിത്. 2021 സെപ്റ്റംബർ ഒന്ന് രാവിലെ നോർത്തേൺ അയർലൻഡിലെ സ്ട്രാബെയ്‌നിലെ വീട്ടിൽ ലോഫ്രിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോർട്ടം കൃത്യസമയത്ത് നടത്തുമെന്നും പോലീസ് പറഞ്ഞു. 2013 ൽ 26,863,588 പൗണ്ട് നേടിയ വ്യക്തിയാണ് മാർഗരറ്റ്. അക്കാലത്ത് വടക്കൻ അയർലണ്ടിൽ നേടിയ ഏറ്റവും വലിയ ജാക്ക്‌പോട്ട് ആയിരുന്നു അത്.
വൻ വിജയമുണ്ടായിട്ടും, മാർഗരറ്റ് സ്വന്തം നാട്ടിൽ തന്നെ താമസം തുടർന്നു. “27 മില്യൺ പൗണ്ട് ഉണ്ടായിരുന്നിട്ടും ഏകയായാണ് ജീവിക്കുന്നതെങ്കിൽ അതുകൊണ്ട് അർത്ഥമില്ല. അത് എന്നെ സന്തോഷിപ്പിക്കില്ല. മറ്റുള്ളവരുടെ സന്തോഷം കൊണ്ട് മാത്രമേ എനിക്ക് സന്തോഷിക്കാൻ കഴിയൂ. ഇതുവരെ എല്ലാവരും സന്തുഷ്ടരാണ്.” അവൾ മുമ്പ് പറഞ്ഞിരുന്നു. പബ്, വീടുകൾ, മിൽ എന്നിവയുൾപ്പെടെ ധാരാളം വസ്തുവകകൾ ലോഫ്രി സ്വന്തമാക്കി.
എന്നാൽ പിന്നീട് ജാക്ക്പോട്ട് അവളുടെ ജീവിതത്തെ തകർത്തുകളയുകയായിരുന്നു. 2015 ൽ ടാക്സി ഡ്രൈവറെ ആക്രമിച്ച കുറ്റത്തിന് 150 മണിക്കൂർ സാമൂഹിക സേവനം നടത്തുക എന്ന ശിക്ഷയാണ് അവളെ തേടിയെത്തിയത്. മൂന്നു വർഷത്തിനുശേഷം, മുൻ ജീവനക്കാരനെ പ്രതികാര മനോഭാവത്തിൽ ഭീഷണിപ്പെടുത്തി പുറത്താക്കിയതിന് അവൾക്ക് 30,000 പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ഈ ജാക്ക്പോട്ട് തനിക്ക് നരകതുല്യമായ ജീവിതമാണ് നൽകിയതെന്ന് പിന്നീട് മാർഗരറ്റ് പറഞ്ഞത് ഈ സംഭവങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ പക്കൽ ഇനി 5 മില്യൺ പൗണ്ട് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും തന്നെ മോഷ്ടാക്കൾ ലക്ഷ്യമിട്ടതായും 2019ൽ മാർഗരറ്റ് പറഞ്ഞു. മാർഗരറ്റ് കൂട്ടിച്ചേർത്തു: “പണം എനിക്ക് ദുഃഖമല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല. അത് എന്റെ ജീവിതത്തെ നശിപ്പിച്ചു.”
കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുതരമായ രോഗത്തിന് വൈദ്യസഹായം തേടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മാർഗരറ്റ് മരിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തി. മാനസികരോഗം അവളുടെ ജീവിതത്തെ തകർത്തുകളഞ്ഞതായി അദ്ദേഹം അറിയിച്ചു. തന്റെ നാല് സഹോദരങ്ങൾക്കും സഹോദരിമാർക്കും ഒരു മില്യൺ പൗണ്ട് വീതം നൽകിയ ശേഷം കഴിഞ്ഞ ആറ് വർഷമായി അവൾ കുടുംബത്തിൽ നിന്ന് സ്വയം അകന്നു ജീവിക്കുകയായിരുന്നുവെന്നും പോൾ വെളിപ്പെടുത്തി. തന്റെ സ്വപ്ന ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ് അവളുടെ മരണം. എല്ലാം നേടിയിട്ടും ബംഗ്ലാവിൽ അവസാന നാളുകൾ ഒറ്റയ്ക്കു കഴിയേണ്ടി വന്ന അവസ്ഥ ഖേദകരമാണ്. ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. ‘ജാക്ക്പോട്ട് നേടാൻ മാത്രം അല്ല, അത് നിലനിർത്തി സന്തോഷകരമായി മുന്നോട്ട് ജീവിക്കാൻ കൂടിയൊരു ഭാഗ്യം വേണം’.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മുതിർന്നവരുടെ സാമൂഹ്യ പരിരക്ഷയ്ക്കും നാഷണൽ ഹെൽത്ത് സർവീസിനും ധനസഹായം നൽകുന്നതിനായി രണ്ടര കോടി ആളുകൾക്ക് നികുതി വർദ്ധനവ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. സാമൂഹിക പരിപാലനത്തിന് വേണ്ടത്ര ധനസഹായം നൽകണമെന്നും മന്ത്രിമാർ ദേശീയ ഇൻഷുറൻസ് ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് പറഞ്ഞു. ദേശീയ ഇൻഷുറൻസ് നിരക്കിൽ 1% വർദ്ധനവിനെ ഡൗണിങ് സ്ട്രീറ്റ് അനുകൂലിക്കുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. സാമൂഹ്യ പരിപാലനത്തിന്റെ പ്രശ്നത്തിലേക്ക് വരുമ്പോൾ അതിന് വേണ്ടത്ര ധനസഹായം നൽകുന്ന ചില മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നു ബക്ക് ലാൻഡ് ബിബിസിയോട് പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി, സാമൂഹ്യ പരിപാലനത്തിനുള്ള ഫണ്ടിനായി സുസ്ഥിരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി സാജിദ് ജാവിദ് 2% വർദ്ധനവ് ആഗ്രഹിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം ശരാശരി 29,536 പൗണ്ട് വരുമാനമുള്ള ഒരാൾക്ക്, ദേശീയ ഇൻഷുറൻസിലെ 1% വർദ്ധനവ് കാരണം 199.68 പൗണ്ട് ചിലവാകും. സാമൂഹിക പരിപാലന സംവിധാനം പരിഷ്കരിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ പറഞ്ഞു. എൻഎച്ച്‌എസിനും സാമൂഹിക പരിപാലനത്തിനും ശരിയായ നിക്ഷേപം ആവശ്യമാണെന്നും എന്നാൽ ദേശീയ ഇൻഷുറൻസ് നിരക്ക് ഉയർത്തുന്നത് തെറ്റാണെന്നും ഇത് താഴ്ന്ന വരുമാനക്കാരെയും യുവാക്കളെയും ബിസിനസുകളെയും ബാധിക്കുമെന്നും ലേബർ പാർട്ടി അറിയിച്ചു.
സാമൂഹ്യ പരിപാലന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ജോൺസൺ പറഞ്ഞിരുന്നു. “രണ്ട് വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത സാമൂഹ്യ പരിപാലന പദ്ധതിയുമായി പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടില്ല. പകരം അവർ ഒരു പ്രകടനപത്രിക ലംഘന നികുതി ഉയർച്ചയാണ് നിർദ്ദേശിക്കുന്നത്. അത് തൊഴിലാളികളെയും ബിസിനസുകളെയും സാരമായി ബാധിക്കും.” ഷാഡോ ചീഫ് സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ പറഞ്ഞു. ദേശീയ ഇൻഷുറൻസിലേക്കുള്ള ഏത് ഉയർച്ചയും ഉയർന്ന വരുമാനക്കാരെക്കാൾ താഴ്ന്ന വരുമാനക്കാരെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. പകർച്ചവ്യാധി കാരണം ദീർഘകാല ധനസഹായ വെല്ലുവിളികളോടൊപ്പം സാമൂഹിക പരിപാലന മേഖലയും അധിക ചിലവുകൾ അഭിമുഖീകരിച്ചു.
Photo courtesy- The Telegragh
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : സിറിയയിൽ നാല് അമേരിക്കക്കാർ ഉൾപ്പെടെ ബന്ദികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് ‘ബീറ്റിൽസ്’ എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടീഷ് ഐഎസ് ഗ്രൂപ്പിലെ അംഗമായ അലക്സാണ്ട കോട്ടെ (36) വ്യാഴാഴ്ച തീവ്രവാദ കുറ്റം സമ്മതിച്ചു. ജിഹാദി റിംഗോ’ എന്നറിയപ്പെടുന്ന കൊട്ടേ, തീവ്രവാദ സംഘടനയെ സഹായിച്ചതിന് വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ കോടതിയിലെ എട്ട് കേസുകളിലും കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹം ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. അദ്ദേഹവും മറ്റൊരു ബ്രിട്ടീഷ് ഐഎസ് അംഗം, ‘ജിഹാദി ജോർജ്’ എന്നറിയപ്പെടുന്ന എൽ ഷഫീ എൽഷെയ്ക്കും (32), യുഎസ് പൗരന്മാരായ കൈല മുള്ളർ, പീറ്റർ കാസിഗ്, യുഎസ് പത്രപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്ട്ലോഫ് എന്നിവരുൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതിൽ കുറ്റക്കാരാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഫ്രീലാൻസ് യുദ്ധ ലേഖകനായി ജോലി ചെയ്യുന്നതിനിടെയാണ് അമേരിക്കൻ പത്രപ്രവർത്തകൻ ജെയിംസ് ഫോളിയെ ഐസിസ് തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കൽ, കൊലപാതകത്തിനുള്ള ഗൂഡാലോചന, ഭീകരർക്ക് പിന്തുണ നൽകൽ എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്.
എൽഷെയ്ക്കിനെ ജനുവരിയിൽ വിചാരണയ്ക്ക് വിധേയമാക്കും. ‘ബീറ്റിൽസ്’ എന്ന് വിളിപ്പേരുള്ള, സൗത്ത് ലണ്ടനിൽ നിന്നുള്ള നാല് പേരടങ്ങുന്ന ഒരു ഭീകരസംഘടനയുടെ ഭാഗമായിരുന്നു കോട്ടെയും എൽഷെയ്ക്കും. 2015 ലെ സിഐഎ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ‘ജിഹാദി ജോൺ’ എന്ന മുഹമ്മദ് എംവാസി ആണ് അവരെ നയിച്ചിരുന്നത്. നാലാമത്തെ അംഗം, ‘ജിഹാദി പോൾ’ എന്നറിയപ്പെടുന്ന ഐൻ ലെസ്ലി ഡേവിസിന് 2017ൽ ഏഴര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തന്റെ കുറ്റകൃത്യങ്ങൾക്ക് താൻ നേരിടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ പരോളില്ലാത്ത ജീവിതമാണെന്ന് തനിക്കറിയാമെന്ന് കോട്ടെ ജഡ്ജിയോട് പറഞ്ഞു.
കൊല്ലപ്പെട്ട നാല് അമേരിക്കക്കാരുടെയും കുടുംബാംഗങ്ങൾ കോട്ടെയുടെ അപേക്ഷ കേൾക്കാൻ കോടതിയിൽ ഹാജരായെങ്കിലും യാതൊന്നും സംസാരിച്ചില്ല. വിചാരണ നേരിടാൻ കഴിഞ്ഞ വർഷം യുഎസിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് യുഎസ് സൈന്യം കൊട്ടെയെയും എൽഷെയ്ക്കിനെയും ഇറാഖിൽ തടവിലാക്കിയിരുന്നു. രണ്ടുപേരും യുകെ പൗരന്മാരായിരുന്നുവെങ്കിലും 2018 ൽ സിറിയൻ കുർദുകൾ പിടികൂടിയപ്പോൾ അവരുടെ പൗരത്വം റദ്ദാക്കപ്പെട്ടു. എന്നാൽ 2014 ൽ സിറിയയിൽ ഐഎസിൽ ചേർന്നപ്പോൾ അവർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 1.7 മില്യൺ പൗണ്ട് തുക വിലവരുന്ന ആന്റിക് സാധനങ്ങൾ പ്രായമായ സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച കുറ്റത്തിന് പിതാവിനും മകനും ജയിൽശിക്ഷ. എൺപത്തിമൂന്നുകാരനായ ഡെസ് പിക്കർസ് ഗില്ലും, മകൻ നാല്പത്തിരണ്ടുകാരനായ ഗാരി പിക്കർസ്ഗില്ലുമാണ് ചൈനീസ് അമൂല്യരത്നങ്ങളും, ഐവറി ആഭരണങ്ങളും ബെഡ്ഫോർഡിലുള്ള 96 വയസ്സുള്ള സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച ശേഷം വിൽപ്പന നടത്തിയത്. ഇരുവരും തെറ്റുകാരാണെന്ന് വ്യക്തമായതിനാൽ പിതാവിന് ആറു വർഷവും, മകന് എട്ടു വർഷവും കോടതി ജയിൽശിക്ഷ വിധിച്ചു. മോഷണം നടത്തിയ സ്ത്രീയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു ഡെസ് പിക്കർസ്ഗിൽ. അവരുടെ പൂന്തോട്ട പരിപാലനം നടത്തിയും, സാധനങ്ങൾ എത്തിച്ചു കൊടുത്തുമെല്ലാം നിരവധി വർഷങ്ങൾ സ്ത്രീയുടെ വീട്ടിൽ ജോലി ചെയ്തു. നിരവധി വിലയേറിയ പെയിന്റിങ്ങുകളുടെയും , ആന്റിക് സാധനങ്ങളുടെയും ശേഖരം ഈ സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്നു. ജോലി ചെയ്ത 7 വർഷങ്ങളിലായി അമ്പതോളം വിലയേറിയ സാധനങ്ങളാണ് ഡെസ് മോഷ്ടിച്ചതെന്ന് കണ്ടെത്തി.
തങ്ങളുടെ സാധനങ്ങൾ എന്ന രീതിയിൽ ഇരുവരും മോഷ്ടിച്ച വസ്തുക്കൾ ലണ്ടനിലെ ബോൻഹാമ്സ് ഓക്ഷൻ ഹൗസിലേക്ക് വിൽപ്പന നടത്തുകയായിരുന്നു. 2017 ൽ ഈ സ്ത്രീയുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പിതാവിന്റെയും മകന്റെയും കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെ പക്കൽനിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, ബോൻഹാമിലെ ഓക്ഷൻ ഹൗസിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് ഇവ വിൽപ്പന നടത്തിയതാണെന്ന് തെളിഞ്ഞത്.
പിതാവിനെ മോഷ്ടിക്കാനായി പ്രേരണ നൽകിയിരുന്നത് മകനാണെന്ന് ജഡ്ജി സ്റ്റീവൻ ഇവാൻസ് വിലയിരുത്തി. പിതാവിനെയും മകനേയും സഹായിച്ച കുറ്റത്തിന് അമ്മ സാറാ പിക്കർസ്ഗില്ലിന് കമ്മ്യൂണിറ്റി സർവീസ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ മാലിന്യസംസ്കരണം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഡ്രൈവർമാരുടെ ക്ഷാമം മൂലം യഥാസമയം മാലിന്യ ബിന്നുകൾ നീക്കം ചെയ്യുന്നത് തടസപ്പെട്ടു തുടങ്ങി. ബിൻ നീക്കത്തിൽ ഏർപ്പെട്ടിരുന്ന ഒട്ടേറെ ഡ്രൈവർമാർ ഒറ്റപ്പെടൽ നിർദ്ദേശത്തിന് വിധേയമായതാണ് ഡ്രൈവർ ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം ഹെവി ഗുഡ്സ് വെഹിക്കിൾ ഓടിക്കുന്ന ഡ്രൈവർമാരുടെ അഭാവവും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.
പ്രശ്നം രൂക്ഷമായാൽ ബ്രിട്ടനിലെ തെരുവുകളിൽ മാലിന്യ കൂമ്പാരം നിറയുമെന്നുള്ള ആശങ്ക ശക്തമാണ്. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്സ് വെഹിക്കിൾ ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് യുകെയിൽ വരുന്നതിന് താത്കാലിക വിസ അനുവദിക്കണമെന്ന് വിവിധ കൗൺസിലുകൾ ആഭ്യന്തരമന്ത്രി പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടു. കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങി പോയതിന് ശേഷം രാജ്യത്ത് ഏകദേശം 100,000 എച്ച്ജിവി ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ.
കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍, ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ പ്രധാന മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായി അരങ്ങേറിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം യുകെ ന്യൂസ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ പകര്‍ത്തിയ വീഡിയോ അഞ്ച് ദിവസിത്തിനുള്ളില്‍ കണ്ടത് 2.2K ആള്‍ക്കാരാണ്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ നല്‍കിയ ഇളവുകള്‍ യുകെ മലയാളികള്‍ക്കാശ്വാസമായി. കോവിഡിനെ തുടര്‍ന്ന് 2019 ഡിസംബറിലെ കിസ്തുമസ്സ് പുതുവത്സരാഘോഷത്തോടെ യുകെ മലയാളികളുടെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും യുകെയിലെ ചുരുക്കം ചില അസ്സോസിയേഷനുകള്‍ മാത്രമേ ആഘോഷങ്ങളുമായി മുന്നോട്ട് വന്നുള്ളൂ. സമയ പരിമിതിയായിരുന്നു പ്രധാന കാരണം. എക്കാലത്തും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ ഗവണ്‍മെന്റ് അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍, സെക്രട്ടി ആന്റോ പത്രോസ് എന്നിവര്‍ നേതൃത്വം കൊടുത്ത് ഓഗസ്റ്റ് 28 ശനിയാഴ്ച്ച കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ഓണാഘോഷം നടന്നു. പരിമിതമായ സൗകര്യങ്ങളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ അസ്സോസിയേഷനിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. സ്‌കൂള്‍ അവധികാലമായതുകൊണ്ട് ചുരുക്കം ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയവരുടെ സ്‌നേഹപ്രകടനങ്ങള്‍ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്കൊടുവില്‍ നടന്ന ഗാനമേളയില്‍ നൃത്തച്ചൊവുടുകള്‍ വെച്ച് കാഴ്ചക്കാരായിരുന്ന സ്ത്രീകള്‍ എണീറ്റ് ഗാനത്തിനൊത്ത് നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നയതങ്ങൊട്ടരാവേശമായി മാറി. 20 മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശം. പ്രാക്ടീസ് ചെയ്‌തെത്തിയതിലും ഗംഭീരമായി അസ്സോസിയേഷനിലെ ഗായകരായ ആന്റോ പത്രോസും ഡോ. അഞ്ചു വര്‍ഗ്ഗീസും ആലപിച്ച ഗാനത്തോടൊപ്പം അവര്‍ നൃത്തം ചെയ്തു. ആ നൃത്തത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 2.2k ആള്‍ക്കാരാണ്.
വീഡിയോയുടെ പൂര്‍ണ്ണരുപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ല്ക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/308669741031229/
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ പ്രധാന മതവിഭാഗങ്ങൾ ബാല ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഞെട്ടിക്കുന്ന വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില മതസംഘടനകൾ ബാല പീഡനങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ വീഴ്ച വരുത്തിയെന്ന് ഇൻഡിപെൻഡന്റ് ഇൻക്വയറി ഇന്റു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐഐസിഎസ്എ) നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞു. ക്രിസ്തുമതം, ഓർത്തഡോക്സ് ജൂതമതം, ഇസ്ലാം എന്നിവ ഉൾപ്പെടെ 38 വിഭാഗങ്ങളിൽ നിന്നുള്ള തെളിവുകൾ പരിശോധിച്ചിരുന്നു. പ്രശസ്തി സംരക്ഷിക്കാനായി ലൈംഗിക ചൂഷണം റിപ്പോർട്ട് ചെയ്യാൻ മതനേതാക്കൾ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മതനേതാക്കൾ ഇരകളെ കുറ്റപ്പെടുത്തിയെന്നും ആരോപണങ്ങളോട് പ്രതികരിക്കുമ്പോൾ മതപരമായ സിദ്ധാന്തത്തെ ആശ്രയിച്ചിരുന്നുവെന്നും അതിൽ പറയുന്നു.
പല മതവിഭാഗങ്ങളും കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. മതനേതാക്കളുടെ അധികാര ദുർവിനിയോഗം, പുരുഷാധിപത്യം, ലൈംഗികതയുടെ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നില്ല, ഇരയെ കുറ്റപ്പെടുത്തൽ തുടങ്ങിയവ സംഭവിക്കുന്നുണ്ട്. മറ്റേതൊരു വിഭാഗത്തേക്കാളും ഇംഗ്ലണ്ടിലും വെയിൽസിലും 131,700 അംഗങ്ങളുള്ള ‘യഹോവ സാക്ഷികളെ’ക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. സംഘടന ബാലപീഡനം മറച്ചുവച്ചതായി ആരോപിക്കപ്പെട്ടു. 10 വർഷത്തിനുള്ളിൽ ബ്രാഞ്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്തത് 67 കേസുകൾ മാത്രമാണ്.
എല്ലാ ആരോപണങ്ങളും പോലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന നയങ്ങൾ ഈ മതവിഭാഗത്തിനുണ്ടെങ്കിലും യാഥാർഥ്യം അറിയിക്കുന്നതിൽ അവർ പരാജയപ്പെട്ടതായി ഐഐസിഎസ്എ പറഞ്ഞു. മതസംഘടനകൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അഭിഭാഷകൻ റിച്ചാർഡ് സ്കോറർ പറഞ്ഞു. മതവിഭാഗങ്ങൾ ഇപ്പോഴും നീതിക്കുവേണ്ടി നിലകൊള്ളുന്നില്ലെന്നും റിപ്പോർട്ടിൽ നിന്നുള്ള ആദ്യ സൂചനകളിൽ ഇത് വ്യക്തമാണെന്നും മെത്തഡിസ്റ്റ് ചർച്ച് കോൺഫറൻസ് സെക്രട്ടറി റവ.ഡോ.ജോനാഥൻ ഹസ്റ്റ്ലർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലേക്ക് വരാൻ അർഹരായ എത്ര പേർ അഫ് ഗാനിസ്ഥാനിൽ ഉണ്ടെന്ന് സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 15,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്ന് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. കാബൂളിന്റെ പെട്ടെന്നുള്ള പതനം യുകെയെ ബാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതൽ, ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിദേശകാര്യ സെക്രട്ടറി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ജോലി ചെയ്യുന്ന അഫ് ഗാൻകാരെയും യുകെയിലേക്ക് വരാൻ അർഹതയുള്ളവരിൽ ഭൂരിഭാഗം ആളുകളെയും ഒഴിപ്പിച്ചതായി ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ ഇപ്പോഴും കൃത്യമായ കണക്കുകൾ നൽകാൻ കഴിയില്ലെന്ന് റാബ് പറഞ്ഞു.
287 മാധ്യമപ്രവർത്തകരും 65 വനിതാവകാശ പ്രവർത്തകരും ഒൻപത് ജഡ്ജിമാരും ഉൾപ്പെടെ അപകടസാധ്യതയുള്ള നിരവധി ആളുകളെ യുകെ ഒഴിപ്പിച്ചതായി റാബ് വെളിപ്പെടുത്തി. അഫ് ഗാൻ തൊഴിലാളികളെയും തൊഴിൽ അപേക്ഷകരെയും തിരിച്ചറിയുന്ന രേഖകൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കണ്ടെത്തിയതായി ടൈംസിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ എംബസിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം അഭിമുഖീകരിച്ചു. എംബസി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പൂർണ്ണ അവലോകനം നടത്താൻ ഉത്തരവിട്ടതായി റാബ് പറഞ്ഞു. കാബൂൾ ഈ വർഷം വീഴാൻ സാധ്യതയില്ലെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചതായി ഡൊമിനിക് റാബ് എംപിമാരോട് പറഞ്ഞു.
അതേസമയം യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാന് വൻ തിരിച്ചടി. പഞ്ച്ശീറിലെ വടക്കൻ സഖ്യവുമായുള്ള പോരാട്ടത്തിനൊടുവിൽ 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഞ്ച്ശീർ മലനിരകൾ പിടിക്കാനുള്ള താലിബാൻ നീക്കത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനെത്തുടർന്ന് പഞ്ച്ശീറിലെ വടക്കൻ സഖ്യവും താലിബാനും തമ്മിൽ നടത്തിയ ചർച്ചയും പരാജയത്തിൽ അവസാനിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീർ. ഉസ്ബെക്കുകളുടേയും താജിക്കുകളുടേയും സഹായത്തോടെയാണ് പഞ്ച്ശീറിൽ വടക്കൻ സഖ്യം ശക്തമായ പോരാട്ടം നടത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ തൊഴിലാളിക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കർഷകർ പച്ചക്കറികളും മറ്റും വിളവെടുക്കാൻ തൊഴിലാളികളില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതേതുടർന്ന് തങ്ങളുടെ പച്ചക്കറികളും പഴങ്ങളും നശിച്ചു പോകാതിരിക്കാനായി പലയിടങ്ങളിലും കർഷകർ സൗജന്യമായി ഇവ നൽകുകയാണ്. യോർക്കിലുള്ള ഒരു റാസ്പ്ബെറി കർഷകനായ റിച്ചർഡ് മോറിറ്റ് വിളവെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതിനെ തുടർന്ന്, തന്റെ ഫാം ഗേറ്റ് ജനങ്ങൾക്കായി തുറന്നു നൽകിയതായി വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. മറ്റു കർഷകരും ഇതു തന്നെയാണ് ചെയ്യുന്നതെന്നും, ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും നാഷണൽ ഫാർമേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. രാജ്യത്തിനകത്തു നിന്നു തന്നെ കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് ഗവൺമെന്റ് വക്താവ് അറിയിച്ചു.
മുൻപ് തന്റെ ഫാമിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിയതെന്ന് റിച്ചാർഡ് മോറിറ്റ് പറഞ്ഞു. തന്റെ കൃഷി ഫലങ്ങൾ നശിച്ചുപോകാതിരിക്കാനാണ് അത് സൗജന്യമായി ജനങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ക്യാബേജ് കർഷകനായ സൈമൺ നെയ് ലർ ഇതേ അവസ്ഥയിൽ കൂടിയാണ് താനും കടന്നു പോകുന്നതെന്ന് വ്യക്തമാക്കി. രാജ്യത്തിനകത്തുള്ള തൊഴിലാളികളെ റൂറൽ ഏരിയകളിലേക്ക് എത്തിക്കുവാൻ വളരെ ബുദ്ധിമുട്ടാണെന്നും, ഇരട്ടി തുക വേതനമായി നൽകുവാൻ ശ്രമിച്ചാലും തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2020ൽ 11 ശതമാനം പേർ മാത്രമാണ് രാജ്യത്തിനകത്ത് നിന്നുള്ള തൊഴിലാളികളായി ഉണ്ടായിരുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ ബ്രിട്ടനിലേയ്ക്ക് എത്തിക്കുന്നതിനായി, ഗവൺമെന്റ് ഇരുപതിനായിരം അധിക വിസകൾ കൂടി സീസൺ വർക്കർ പൈലറ്റ് വിഭാഗത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രെക്സിറ്റ് മൂലമാണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതെന്ന് മറ്റൊരു നാഷണൽ ഫാർമേഴ്സ് യൂണിയൻ വക്താവ് റോബർട്ട് ന്യൂബെറി ആരോപിച്ചു. മുൻപ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഉടനീളം യാത്രകൾ സുഗമമായിരുന്നെങ്കിൽ, ഇന്ന് ബ്രെക്സിറ്റ് മൂലം യാത്രകൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റിൻെറ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു.