Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിമിനൽ റെക്കോർഡുകൾ ഉള്ള വിദേശികൾ യുകെയിൽ പ്രവേശിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് കിഴക്കൻ യൂറോപ്പിൽ നിന്ന് ശിക്ഷിക്കപ്പെട്ട നൂറുകണക്കിന് കുറ്റവാളികളാണ് രാജ്യത്ത് പ്രവേശിച്ചിരിക്കുന്നത്. ACRO ക്രിമിനൽ റെക്കോർഡ്സ് ഓഫീസിൻ്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷമായി, റൊമാനിയൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ മാത്രം ഇത്തരത്തിലുള്ള 700 ലധികം കേസുകളാണ് കണ്ടെത്തിയത്. യുകെയിൽ കുറ്റകൃത്യം ചെയ്‌തതിന്‌ അറസ്റ്റിലായ പ്രതികൾക്ക് വിദേശത്ത് മുൻകൂർ ശിക്ഷയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവയിൽ കൊലപാതകം, നരഹത്യ, ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.

വിവരാവകാശ അപേക്ഷകൾക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. യുകെയിലെ വിസ സംവിധാനത്തിലെ പോരായ്‌മകൾ ഈ റിപ്പോർട്ട് എടുത്ത് കാണിക്കുന്നു. നിലവിൽ ഗുരുതരമായ ക്രിമിനൽ ചരിത്രമൊന്നുമില്ലെന്ന് സെൽഫ് – ഡിക്ലറേഷൻ നടത്തിയാൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും. ബ്രെക്‌സിറ്റിനു ശേഷമുള്ള മാറ്റങ്ങൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം നിഷേധിക്കാൻ സർക്കാരിന് സാധിക്കും.

യുകെയിലെ തൻെറ പങ്കാളിയെ കൊലപ്പെടുത്തിയതിന് ലിത്വാനിയൻ പൗരനായ വിറ്റൗട്ടാസ് ജോകുബൗസ്കസിനെ അറസ്റ്റ് ചെയ്‌തപ്പോഴാണ് ലിത്വാനിയയിൽ മുൻപ് നരഹത്യക്ക് ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പ്രതികളെ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അറിയുന്നത്. വിസ അപേക്ഷകർ ഏതെങ്കിലും ക്രിമിനൽ ചരിത്രം ഉള്ളവരാണെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് ഹോം ഓഫീസ് വക്താവ് പറയുന്നു. യുകെയിൽ അറസ്റ്റിലായ വിദേശ പൗരന്മാരെ വിദേശ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയാണ് പതിവ്. പിന്നീട് കുറ്റകൃത്യങ്ങൾക്കനുസരിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിലേക്ക് റഫർ ചെയ്യും. നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ക്രിമിനൽ റെക്കോർഡുകൾ കൈമാറുന്നതിനുള്ള സംവിധാനങ്ങൾ യുകെ നടപ്പിലാക്കുന്നുണ്ടെന്നും ACRO പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർ ബറോയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെയാണ് ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകളായ അഥീന മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 11 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത് .

കുട്ടിയെ പനിയും ശ്വാസതടസ്സവും മൂലം ചികിത്സ തേടി പീറ്റർബറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല . ഇന്നലെ വൈകിട്ട് പെട്ടെന്ന് കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.

അഥീന ജിനോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൽ രോഗികളുടെ വിവരങ്ങൾ പങ്കിടുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൊറോണർമാർ. പല രോഗികൾക്കും ജീവൻ നഷ്ടമായത് ഡോക്ടർമാർക്ക് പ്രധാനപ്പെട്ട വിശദാംശങ്ങൾ ലഭിക്കാത്തതിന് പിന്നാലെയാണെന്നും അവർ പറയുന്നു. ഐടി സംവിധാനങ്ങളിലെ പിഴവുകൾ, നിയന്ത്രിത റെക്കോർഡ് ആക്‌സസ്, എൻഎച്ച്എസിന് പുറത്തുള്ള വിവര കൈമാറ്റത്തിനുള്ള തടസ്സങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഡോക്ടർമാർക്ക് പലപ്പോഴും രോഗികളുടെ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് തടസം ആകുകയും, മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു.

ഇത്തരത്തിൽ രോഗിയുടെ വിവരം ലഭിക്കാത്തതിനെ തുടർന്ന്, ഡൗൺസ് സിൻഡ്രോം ബാധിച്ച മൂന്ന് വയസ്സുള്ള ആൺകുട്ടി ചിക്കൻപോക്സ് ബാധിച്ച് സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലം മരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നെങ്കിലും ഇത് അറിയാതിരുന്ന എൻഎച്ച്എസ് 111 ഉപദേശകന് അടിയന്തിരമായി കുട്ടിക്ക് നൽകേണ്ട പരിചരണ നിർദ്ദേശങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. സമാന രീതിയിൽ ആംബുലൻസിൽ നിന്ന് A&E-യ്ക്ക് കൈമാറുന്നതിനിടയിൽ നിർണായകമായ വിവരങ്ങൾ നൽകുന്നതിൽ നടന്ന പിഴവ് മൂലം 11 വയസ്സുള്ള കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു.

നിർണായക വിവരങ്ങൾ ഇല്ലാതെ മാനസികാരോഗ്യ ജീവനക്കാർ ഡിസ്ചാർജ് ചെയ്‌ത രോഗി അടുത്ത ദിവസം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ രംഗത്ത് വിവരങ്ങൾ പങ്കിടുന്നതിനായി ഏകീകൃത എൻഎച്ച്എസ് രോഗികളുടെ ഡാറ്റാ സംവിധാനം നടപ്പിലാക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടിരുന്നു. രോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾക്കായി സർക്കാർ 2 ബില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഓരോ രോഗിയെയും കുറിച്ച് ഡോക്ടർമാർക്ക് സമഗ്രമായ വീക്ഷണം നൽകുന്നതിന് ആരോഗ്യ ഡാറ്റ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറയുന്നു. അതേസമയം രോഗികളുടെ വിവരങ്ങൾ അനധികൃതമായി ദുരുപയോഗം ചെയ്യാൻ ഇതുമൂലം സാധിക്കുമോ എന്ന ആശങ്കയും ഉയർന്ന് വരുന്നുണ്ട്. എന്നിരുന്നാലും, എൻഎച്ച്എസിന് മെച്ചപ്പെട്ട ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് ഏർപ്പെടുത്തിയ മൊബൈൽ ക്ലിനിക്കുകളിൽ പരിശോധന നടത്തി ആയിരക്കണക്കിന് ശ്വാസകോശ ക്യാൻസർ രോഗബാധിതരെ തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എൻഎച്ച്എസിൻ്റെ ചരിത്രത്തിൽ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ സംരംഭമായി ആണ് ഇത് വിലയിരുത്തുന്നത്. പ്രത്യേകം തയാറാക്കിയ വാഹനങ്ങളിൽ സൂപ്പർ മാർക്കറ്റുകൾ, ഫുട്ബോൾ ഗ്രൗണ്ടുകൾ, രോഗബാധിതർ വരാൻ സാധ്യതയുള്ള തിരക്കേറിയ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.


ഈ പദ്ധതി ആരംഭിച്ചതിനു ശേഷം 2019 -ൽ 5037 ശ്വാസകോശ ക്യാൻസർ രോഗബാധിതരെ ആണ് കണ്ടെത്തിയത്. ഇതിൽ 76 ശതമാനവും രോഗത്തിന്റെ ആദ്യ ഘട്ടത്തിലാണ്. അർബുദം നേരത്തെ കണ്ടെത്തിയാൽ ആളുകൾക്ക് അഞ്ച് വർഷത്തേയ്ക്ക് അതിജീവിക്കാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ 55 മുതൽ 74 വയസ്സുവരെ പ്രായമുള്ള പുകവലിക്കാരിൽ പരിശോധന നടത്താനാണ് മൊബൈൽ ക്ലിനിക്കുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ശ്വാസകോശത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുന്നതുവരെ ശ്വാസകോശാർബുദം സാധാരണയായി പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. യുകെയിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് ശ്വാസകോശാർബുദം. ഓരോ വർഷവും 35000 പേരാണ് ഈ രോഗം മൂലം മരണത്തിന് കീഴടങ്ങുന്നത്. 2030 ഓടെ മൊബൈൽ ശ്വാസകോശ ക്യാൻസർ സ്ക്രീനിങ് പ്രോഗ്രാം രാജ്യത്തുടനീളം പൂർണമായും വ്യാപിക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബേബി മിൽക്കിന് ഡിസ്കൗണ്ട് നൽകാനുള്ള നിരോധനം നീക്കണമെന്ന ആവശ്യം ശക്തമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബേബി മിൽക്കിന് ഡിസ്കൗണ്ട് നൽകുന്നതിനുള്ള നിരോധനം നിലനിൽക്കുന്നതു മൂലം പല രക്ഷിതാക്കളും ബുദ്ധിമുട്ടിലാണെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയുടെ (സിഎംഎ) റിപ്പോർട്ട് പറയുന്നു. രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ബേബി മിൽക്ക് വിപണിയിൽ ലഭ്യമാകണമെന്നാണ് ശുപാർശയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻഎച്ച്എസ് ബ്രാൻഡഡ് ബേബി മിൽക്ക് സർക്കാർ വിതരണം ചെയ്യുന്നതും ആശുപത്രികളിലെ ബേബി മിൽക്കിൽ നിന്ന് ബ്രാൻഡിംഗ് നീക്കം ചെയ്യുന്നതും ശുപാർശകളിൽ ഉൾപ്പെടുന്നു. പ്രധാനമായും മൂന്ന് കമ്പനികളാണ് ഈ മേഖലയിലെ കമ്പോളം കൈയടക്കിയിരിക്കുന്നത്. ഡാനോൺ, നെസ്‌ലെ , കെൻഡാമിൽ – യുകെ എന്നീ കമ്പനികളാണ് യുകെയിലെ ബേബി മിൽക്ക് വിപണിയിലെ 90 ശതമാനവും നിയന്ത്രിക്കുന്നത്. 2021 ഡിസംബറിനും 2023 ഡിസംബറിനും ഇടയിലുള്ള രണ്ട് വർഷങ്ങളിൽ ബ്രാൻഡിനെ ആശ്രയിച്ച് യുകെയിൽ ബേബി മിൽക്കിന്റെ വില 18% മുതൽ 36% വരെ ഉയർന്നതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. .


കുറഞ്ഞ വിലയുള്ള ബ്രാൻഡിലേക്ക് മാറുന്നതിലൂടെ ഒരു കുഞ്ഞിൻ്റെ ജീവിതത്തിൻ്റെ ആദ്യ വർഷത്തിൽ 500 പൗണ്ട് വരെ രക്ഷിതാക്കൾക്ക് ലാഭിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത് . കുഞ്ഞുങ്ങളെ പോറ്റാൻ ഫോർമുല പാലിനെ ആശ്രയിക്കുന്ന പുതിയ മാതാപിതാക്കളെ കമ്പനികൾ ചൂഷണം ചെയ്യുകയാണ് എന്ന് പാരൻ്റിംഗ് ചാരിറ്റി എൻസിടിയിൽ നിന്നുള്ള മാക്സിൻ പാമർ പറഞ്ഞു. ബേബി മിൽക്കിനെ ഡിസ്കൗണ്ട് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നതാണ്. നവജാത ശിശുക്കൾക്ക് മുലയൂട്ടൽ ആണ് ഏറ്റവും ആരോഗ്യകരമെന്നാണ് എൻ എച്ച് എസ് ശുപാർശ ചെയ്യുന്നത്. ഉപഭോക്താക്കൾ ഉയർന്ന വില നൽകുന്ന സാഹചര്യത്തിൽ കടുത്ത ആശങ്ക ഉണ്ടെന്ന് സി എം എ യുടെ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങളുടെ പാലിൻ്റെ വില കുതിച്ചുയരുന്നതിനെ കുറിച്ച് ആശങ്കാകുലരായതിനെ തുടർന്നാണ് സിഎംഎ അന്വേഷണം ആരംഭിച്ചത്, അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടെയും അമ്മമാർ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകൾ പുറത്തുവന്നു. മാതാപിതാക്കൾ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യം. ജോലിക്കും പഠനത്തിനും എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.


ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2023 -ൽ ജനിച്ചവരിൽ 31.8 ശതമാനത്തിൻ്റെ അമ്മമാർ യുകെയിൽ ജനിച്ചവരല്ലായിരുന്നു. 2022- ൽ ഇത് 30.3 ശതമാനമായിരുന്നു. ഇതിൽ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയിൽ നിന്നായിരുന്നു എന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇത് ആദ്യമായി ആദ്യത്തെ പത്ത് രാജ്യങ്ങളിൽ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിൽ ഇടം പിടിച്ചു . ഈ രീതിയിലുള്ള കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അവലോകനം ചെയ്യാൻ ആരംഭിച്ചത് 2003 -ലാണ്. അന്ന് തുടങ്ങിയ കണക്കുകൾ പരിശോധിച്ചാൽ ജർമ്മനി ആദ്യമായി ഈ പട്ടികയിൽ നിന്ന് പുറത്തായി .


യുകെയിലേക്ക് ഉള്ള കുടിയേറ്റത്തിന്റെ രേഖാചിത്രം വെളിവാക്കുന്ന കണക്കുകൾ ആണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടത്. ഗവൺമെൻറ് പദ്ധതികളിലൂടെ നിരവധി അഫ്ഗാനികളെ രാജ്യത്ത് പുനരാധിവസിപ്പിച്ചതിനെ തുടർന്ന് ആ രാജ്യവും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . 2020 – ൽ അഫ്ഗാനിസ്ഥാൻ 8-ാം സ്ഥാനത്തായിരുന്നു. അൽബേനിയയും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . അൽബേനിയയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി ഉദര സംബന്ധ രോഗങ്ങൾ മൂലം ചികിത്സയില്‍ ആയിരുന്നു ബിനോയ് അഗസ്റ്റിന്‍ (49). മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിനെ ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്നു ബിനോയ്.

ബിനോയിയുടെ ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആണ്. ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ബിനോയിയുടെ മൃതദേഹം ബെല്‍ഫാസ്റ്റില്‍ തന്നെ സംസ്‌കരിക്കും. പൊതു രംഗത്ത് നിറ സാന്നിധ്യമായിരുന്ന ബിനോയിയുടെ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ബിനോയ് അഗസ്റ്റിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ലാനാർക്‌ഷെയറിൽ നിന്നുള്ള നേഴ്സ് ചികിത്സയെ തുടർന്ന് മരണമടഞ്ഞത് അമിത ശരീരഭാരം കുറയ്ക്കുന്നതിന് നൽകുന്ന മരുന്നിന്റെ പാർശ്വഫലം മൂലമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 58 കാരിയായ സൂസൻ മക്‌ഗോവൻ സെപ്തംബർ 4-ന് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മൗഞ്ചാരോ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ടിർസെപാറ്റൈഡിൻ്റെ രണ്ട് കുറഞ്ഞ ഡോസ് കുത്തിവയ്പ്പുകൾ എടുത്തു. ഈ മരുന്നുമായി ബന്ധപ്പെട്ട് യുകെയിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ മരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എയർഡ്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോങ്ക്‌ലാൻഡ്‌സിൽ 30 വർഷത്തിലേറെയായി മക്‌ഗോവൻ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു . അവരുടെ മരണം എൻഎച്ച്എസ് പുതിയതായി അവതരിപ്പിക്കുന്ന പല മരുന്നുകളുടെയും ക്ലിനിക്കൽ ടെസ്റ്റുകളെ കുറിച്ച് വേണ്ട രീതിയിലുള്ള അവലോകനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ആണ് ഉയർത്തിയിരിക്കുന്നത്. നാലാഴ്ച ഉപയോഗിക്കുന്നതിന് ഈ മരുന്നിന്റെ വില 200 പൗണ്ട് ആണ്. യുകെയിൽ ഇത് അംഗീകൃത ഫാർമസികളിൽ നിന്ന് വാങ്ങുവാൻ സാധിക്കും. രണ്ടാമത്തെ കുത്തിവയ്പ്പിന് ശേഷം അവൾക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അമിതഭാരം ഉള്ളതിന്റെ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ മക്‌ഗോവന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അനന്തരവൾ ജേഡ് കാംബെൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. പിന്നീട് അവൾ അബോധാവസ്ഥയിൽ ആകുകയും ചെയ്തു. അവൾ കഴിച്ചത് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഒന്നാണ്. 2023-ൽ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) യുകെയിൽ ശരീരഭാരം കുറയുന്നതിനുള്ള മരുന്നായി ഇതിനെ അംഗീകരിച്ചിരുന്നു. അമിതഭാരം കൊണ്ട് കഷ്ടപ്പെടുന്ന പല രോഗികൾക്കും എൻഎച്ച് എസ് ഈ മരുന്ന് നൽകിയിരുന്നു. എന്നിരുന്നാലും മരുന്നിന്റെ ലഭ്യത കുറവും വില കൂടുതലായതിനാലും വളരെ കുറച്ചു പേർക്ക് മാത്രമെ എൻഎച്ച് എസ് ഈ മരുന്ന് നൽകിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപ്പും പഞ്ചസാരയും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തി അമിത വണ്ണത്തെ നേരിടാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യത്തെ മുൻനിർത്തി ഒട്ടേറെ സംഘടനകൾ മന്ത്രിമാർക്ക് നിവേദനം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം ഭക്ഷണങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ നിർമ്മാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ പരിഷ്കരിക്കാൻ നിർബന്ധിതരാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിശ്വസിക്കുന്നത്.

കുട്ടികളെ അനാരോഗ്യകരമായി ബാധിക്കുന്ന ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി 35 ഗ്രൂപ്പുകളാണ് ചാൻസലർ റേച്ചൽ റീവ്സിനും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനും കത്തുകൾ അയച്ചിരിക്കുന്നത്. യുകെയിലെ ഡോക്ടർമാർ, ദന്തഡോക്ടർമാർ, പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ, ഡയബറ്റിസ് യുകെ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ചാരിറ്റികൾ എന്നിവരടങ്ങിയ സംഘടനകളാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

കേക്ക്, മധുരപലഹാരങ്ങൾ, ബിസ്‌ക്കറ്റുകൾ, ക്രിസ്‌പ്‌സ്, രുചികരമായ ലഘുഭക്ഷണങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്നത് ട്രഷറിയിലേക്ക് കോടിക്കണക്കിന് പൗണ്ട് ഉണ്ടാക്കുമെന്നും മോശം ഭക്ഷണക്രമം മൂലം രോഗികളാകുന്നവരുടെ എണ്ണം കുറയ്ക്കുമെന്നുമാണ് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ വാദിക്കുന്നത്. 2018-ൽ പ്രാബല്യത്തിൽ വന്ന ഷുഗർ നികുതി, മിൽക്ക് ഷേക്കുകൾ, ഉയർന്ന പഞ്ചസാര അടങ്ങിയ കോഫികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മധുരമുള്ള ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമോ എന്ന് ട്രഷറി പരിശോധിക്കുന്നതായി കഴിഞ്ഞ ആഴ്ച ബജറ്റിൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു . ഭക്ഷ്യ വ്യവസായം കുട്ടികളുടെ ആരോഗ്യത്തിന് വരുത്തുന്ന നാശനഷ്ടങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ ക്ഷേമത്തിനും ഭാവി ഉത്പാദനക്ഷമതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണന്നും ഇത് അടിയന്തിരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും കത്തിൽ ഒപ്പിട്ട ഫുഡ് ഫൗണ്ടേഷൻ്റെ എക്സിക്യൂട്ടീവ് അന്ന ടെയ്‌ലർ പറഞ്ഞു. സർക്കാർ തലത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഗ്രൂപ്പുകൾ ആവശ്യപെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നൂറിലധികം കുട്ടികളെയും യുവാക്കളെയും ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്ത ബ്രിട്ടീഷ് അഭിഭാഷകന്റെ കുറ്റകൃത്യങ്ങൾ വർഷങ്ങളോളം ചർച്ച് ഓഫ് ഇംഗ്ലണ്ട് മൂടിവെച്ചതായി ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അവധിക്കാല ക്യാമ്പുകളിൽ പങ്കെടുത്ത സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളെ ഇയാൾ ദുരുപയോഗം ചെയ്തു. ഡോർസെറ്റിലെ വെച്ച് നടന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ വച്ച് കണ്ടുമുട്ടിയ വിദ്യാർത്ഥികളെ തൻ്റെ വിൻചെസ്റ്റർ വസതിയിൽ വെച്ച് ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കുറ്റകൃത്യം കണ്ടെത്തിയപ്പോൾ, പള്ളി അധികാരികളുടെ പൂർണ്ണ അറിവോടെ സ്മിത്തിനെ വിദേശത്തേക്ക് പോകാൻ അനുവദിക്കുകയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018 ൽ തന്റെ എഴുപത്തി ഏഴാമത്തെ വയസ്സിൽ സ്മിത്ത് കേപ്പ് ടൗണിൽ വെച്ച് അന്തരിച്ചു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ഒരിക്കൽ കൂടി ക്ഷമാപണം നടത്തി. ദുഷ് പ്രവർത്തികളെ ന്യായീകരിക്കുവാൻ ഒരിക്കലും ക്രൈസ്തവ സത്യത്തെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 ഫെബ്രുവരിയിൽ ചാനൽ 4 ന്യൂസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിൻ്റെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. 1982-ൽ ഐവർൺ ട്രസ്റ്റ് നൽകിയ റിപ്പോർട്ടിന് ശേഷമാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടന്നത്. എന്നാൽ 2016 വരെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല.


2013 വരെ ഇദ്ദേഹത്തിനെതിരായ പരാതികൾ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല. 1980-കളിൽ അദ്ദേഹത്തിൻ്റെ ഭയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിട്ടില്ലെന്നും അതിനാൽ ദുരുപയോഗം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ചർച്ച ഓഫ് ഇംഗ്ലണ്ടിന് അറിവുണ്ടായിരുന്നിട്ടും, യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കുറ്റകൃത്യങ്ങൾക്ക് ശേഷം ഇയാളെ സിംബാവെയിലേക്ക് രക്ഷപ്പെടാൻ അനുവദിക്കുകയായിരുന്നു. സിംബാവെയിൽ ഇയാളുടെ സമ്മർ ക്യാമ്പുകളിൽ ഒന്നിൽ പങ്കെടുക്കാൻ എത്തിയ 16 വയസ്സുകാരനെ കൊലപ്പെടുത്തിയ കുറ്റം സ്മിത്തിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ഈ കേസിൽ ശിക്ഷ വിധിക്കപ്പെട്ടിട്ടില്ല. സ്മിത്ത് തൻ്റെ ഇരകളെ ശാരീരികവും ലൈംഗികവും മാനസികവുമായ ആക്രമണങ്ങൾക്ക് വിധേയമാക്കിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved