Main News

ഡോ. ഐഷ വി

ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ ‘മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും.

ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി.

ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്.

കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉടനീളം കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് ഇതിനിടെ ഫൈസർ വാക്‌സിൻെറ പ്രതിരോധകുത്തിവെയ്പ്പുകൾക്കിടയിലുള്ള കാലദൈർഘ്യം അശാസ്ത്രീയമാണെന്ന അഭിപ്രായവുമായി മുതിർന്ന ഡോക്ടർമാർ രംഗത്തുവന്നു. ഫൈസർ കൊറോണാവൈറസ് വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അന്തരം പകുതിയാക്കണമെന്നാണ് മുതിർന്ന ഡോക്ടർമാർ ചീഫ് മെഡിക്കൽ ഓഫീസറിനോട് ആവശ്യപ്പെട്ടത്. സമാനമായ ആവശ്യവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) രംഗത്ത് വന്നു.

ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം 2 പ്രതിരോധ കുത്തിവെയ്പ്പുകൾ തമ്മിലുള്ള കാലയളവ് 6 ആഴ്ചയാണ്. എന്നാൽ യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) രണ്ടാമത്തെ ഫൈസർ ഡോസ് കുത്തിവെയ്ക്കുന്നത് 12 ആഴ്ച വരെ കാലതാമസം വരുത്താൻ തീരുമാനിച്ചിരുന്നു, ഫൈസർ പരീക്ഷണഘട്ടത്തിൽ വാക്‌സിൻെറ ഫലപ്രാപ്തി പരീക്ഷിച്ചത് 21 ദിവസത്തെ ഇടവേളയിൽ ആയിരുന്നു. ഈ വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസറുമായി ഒരു ചർച്ച നടത്താൻ സംഘടന ആഗ്രഹിക്കുന്നുവെന്ന് ബി‌എം‌എ കൗൺസിൽ ചെയർ ചന്ദ് നാഗ്പോൾ പറഞ്ഞു.


ഇതുവരെ 5.3 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിലുടനീളം ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ രണ്ടു കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടാനുള്ള തീരുമാനം സമഗ്രമായ അവലോകനത്തെ തുടർന്നും യുകെയിലെ നാലു ചീഫ് മെഡിക്കൽ ഓഫീസർമാരുടെ ശുപാർശയ്ക്ക് അനുസൃതവുമായിരുന്നു എന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻെറ വക്താവ് പറഞ്ഞു. വാക്സിനുകൾ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഉയർന്ന പ്രതിരോധശേഷി നൽകുന്നുണ്ടെന്നുള്ളതാണ് രണ്ട് പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലുള്ള ഓദ്യോഗിക വിശദീകരണം. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലൂടെ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാൻ കഴിഞ്ഞു എന്ന് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിച്ച ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 85കാരനായ രോഗി 25 വർഷമായി തന്റെ ഒപ്പം ഉണ്ടായിരുന്നവളെ വിവാഹം കഴിച്ചു. ബെന്നി ഖാ (85), ജൂലിയ കോക്സ് എന്നിവർ രണ്ടു പതിറ്റാണ്ടിലേറെയായി ഒന്നിച്ചായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഈ നിമിഷത്തിൽ കിംഗ്സ്റ്റൺ ആശുപത്രിയിലെ ഉദ്യോഗസ്ഥർ അക്യൂട്ട് അസസ്മെന്റ് യൂണിറ്റിനെ വിവാഹ വേദിയാക്കി മാറ്റി. പൂർണ ആരോഗ്യവാനായ ബെന്നി, ഈ വർഷം തുടക്കത്തിലാണ് രോഗബാധിതനായത്. ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി എട്ടിന് രാത്രി 11.30 ന് അദ്ദേഹം ജൂലിയയെ, അവളുടെ രണ്ട് പെൺമക്കളായ എലനോർ കോക്സിനെയും എമ്മ പെർഹാമിനെയും സാക്ഷി നിർത്തി വിവാഹം കഴിച്ചു. ഒരാഴ്ച കഴിഞ്ഞ് ജനുവരി 17 ന് ബെന്നി മരിച്ചു.

ബെന്നിയും ജൂലിയയും 25 വർഷം മുമ്പ് ബാഡ്മിന്റൺ കളിച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. അന്നുമുതൽ ഒരു കല്യാണത്തെപ്പറ്റി ആലോചിച്ചിരുന്നുവെങ്കിലും ഒരിക്കലും അതിലേക്ക് എത്തിയില്ല. ” “ബെന്നി വർഷങ്ങളായി ഞങ്ങളുടെ ഒപ്പം ഉണ്ട്. ഞാൻ അദ്ദേഹത്തെ എന്റെ അച്ഛനായി കരുതുന്നു. മമ്മിയും ബെന്നിയും വിവാഹിതരാകുന്നത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ” മകളായ എലനോർ കോക്സ് പറഞ്ഞു. “വിവാഹ കേക്ക്, അലങ്കാരങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകിയ കിംഗ്സ്റ്റൺ ഹോസ്പിറ്റൽ ചാരിറ്റിക്ക് നന്ദി അറിയിക്കുന്നു. ബെന്നിയുടെ ബെഡ്സൈഡ് മനോഹരമായ ലൈറ്റുകളും അലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കാൻ സമയം ചെലവഴിച്ച എല്ലാ ഉദ്യോഗസ്ഥരോടും നന്ദി.” അവൾ കൂട്ടിച്ചേർത്തു. ബെന്നിക്കും ജൂലിയക്കും മൂന്ന് പെൺമക്കളും നാല് പേരക്കുട്ടികളും ഉണ്ട്. തന്റെ ആഗ്രഹം സഫലമാക്കിയാണ് ബെന്നി വിടപറഞ്ഞത്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനായി.

സ്വന്തം ലേഖകൻ

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞദിവസം ഡൗണിങ് സ്ട്രീറ്റ് നടത്തിയ പത്രസമ്മേളനത്തിൽ പുതിയ വൈറസിൻെറ വ്യാപനം മരണനിരക്ക് ഉയരാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നിലവിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ പഴയ കൊറോണാ വൈറസിനൊപ്പം തന്നെ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം കണ്ടെത്തിയ കൊറോണാ വൈറസ് മൂലം 60 വയസ്സിന് മുകളിൽ രോഗ ബാധിതരാകുന്ന 1000 പേരിൽ 10 പേർ മരണമടയുന്നതായി സർക്കാരിൻെറ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ജനിതക മാറ്റം വന്ന വൈറസിൻെറ പുതിയ വകഭേദം പിടിപെടുന്നവരിൽ മരണനിരക്ക് 1000 -ത്തിൽ 13 അല്ലെങ്കിൽ 14 പേരാണ്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന് തീർച്ചയില്ലന്നതാണ് സർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം യുകെയിൽ 44 പേർക്ക് കൊറോണാ വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ചിട്ടുണ്ട്. വൈറസിൻെറ ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വായിലുണ്ടായ വൃണത്തിന് ഡെന്റിസ്റ്റിനെ ഹോസ്പിറ്റലിൽ ചെന്ന് കണ്ടു ചികിത്സ നേടാൻ വിസമ്മതിച്ച ടീച്ചർ ആണ് കൂടുതൽ മരുന്ന് ഉള്ളിൽ ചെന്ന നിലയിൽ സ്വവസതിയിൽ കാണപ്പെട്ടത്. കോവിഡ് 19 ഭയന്ന് ഡോക്ടറെ സന്ദർശിക്കാൻ വിസമ്മതിച്ച അലക്സാൻഡ്രിയ പിയേഴ്‌സ് ബാഡെല്ലിയെന്ന 29 കാരിയാണ് ദാരുണ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്നും ബീറ്റ ബ്ലോകേഴ്സ്, മഞ്ഞൾ പേസ്റ്റ്, വൈറ്റ് വൈൻ എന്നിവ കണ്ടെത്തി.

പ്രോപ്പനോൾ പില്ലുകൾ വലിയ അളവിൽ കഴിച്ച് ബോധരഹിതയായ ശേഷം മരണത്തിന് കീഴടങ്ങിയ അലക്സാൻഡ്രിയയെ ചെഷെയറിലെ വിൻസ്‌ഫോഡിലെ വീട്ടിൽ അമ്മയാണ് കണ്ടെത്തിയത്. 9 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവാണ് അലക്സാൻഡ്രിയ.

 

ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയും ഇല്ലെന്നും, മരുന്ന് ഡോസ് കൂടി കഴിച്ചതാവാം അപകടകാരണം എന്നും ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. വലിയ ഒരു സൗഹൃദ വലയത്തിന് ഉടമയായ അലക്സാൻഡ്രിയ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു.

മരിക്കുന്നതിന് ആറു ദിവസം മുൻപാണ് വായ്ക്കുള്ളിൽ വലിയ വ്രണം രൂപപ്പെട്ടത്. പുറത്തുനിന്നു നോക്കുന്ന ഒരു വ്യക്തിക്ക് കാണാൻ സാധിക്കുന്ന വിധം വലിയ മുറിവാണ് അലക്സാൻഡ്രിയയുടെ വായ്ക്കുള്ളിൽ ഉണ്ടായിരുന്നത്. മരിക്കുന്നതിന് 20 മിനിറ്റ് മുമ്പ് താൻ കഴിച്ച മരുന്നിന്റെ ചിത്രം എക്സ് ബോയ്ഫ്രണ്ടിന് അയച്ചുകൊടുത്തിരുന്നു. 20 മിനിറ്റിനു ശേഷം എനിക്ക് അനങ്ങാൻ ആവില്ല എന്ന ശബ്ദ സന്ദേശവും അയച്ചിരുന്നു. സംഭവസമയത്ത് ഒൻപത് വയസ്സുകാരിയായ മകൾ വീട്ടിലുണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ്, സെപ്സിസ്, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെ കോവിഡ് ആണെന്ന് സംശയിച്ചു അഡ്മിറ്റ് ചെയ്യുമെന്ന് ഭയന്നിട്ടാണ് അലക്സാൻഡ്രിയ സ്വയം ചികിത്സിക്കാൻ തീരുമാനിച്ചത്.

ജീവിതത്തോടും, മകളോടും സുഹൃത്തുക്കളോടുമെല്ലാം അങ്ങേയറ്റം സ്നേഹം പുലർത്തിയിരുന്ന വ്യക്തിക്ക് ഇത്തരത്തിൽ ഒരു അപകടമുണ്ടായത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ നിരവധിയാണ്. പൂർണ്ണഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് പിടിപെട്ടാലുള്ള അവസ്ഥ വളരെ മോശമാണ്. ഗർഭിണിയായ ഭാര്യയും ജനിക്കാനിരിക്കുന്ന കുഞ്ഞും അതിജീവിക്കാൻ സാധ്യതയില്ലെന്ന് ആശുപത്രി അധികൃതർ ഭർത്താവ് ടോമിയോട് പറഞ്ഞു. കോവിഡ് പിടിപെട്ട് ക്രിസ്മസിന് ശേഷമാണ് ഭാര്യ എൽസയെ ടോമി കിംഗ്സ്റ്റൺ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിലും പൂർണ്ണ ഗർഭിണിയായതിനാൽ തന്നെ അപകടസാധ്യതയും കൂടുതൽ ആയിരുന്നു. “ഇത് അവളുടെയും ഞങ്ങളുടെ പിഞ്ചു കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ഇത് ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ നേരിട്ട ഏറ്റവും ഭയാനകമായ കാര്യം.” ടോമി വെളിപ്പെടുത്തി. എൽസയുടെ ആരോഗ്യം പെട്ടെന്ന് മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ അവളെ കോമയിലാക്കി ഇൻ‌ബ്യൂബേറ്റ് ചെയ്തു. അതിജീവനത്തിനുള്ള സാധ്യത തീരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ജനുവരി 5 ന്, എൽസയുടെയും ടോമിയുടെയും കുഞ്ഞിനെ എമർജൻസി സി സെക്ഷനിലൂടെ പുറത്തെടുക്കാൻ തീരുമാനിച്ചു. ഒരു ഓപ്പറേഷന് എൽസയുടെ ജീവൻ രക്ഷിക്കാനാകുമെങ്കിലും അത് വലിയ അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്. വിജയകരമായി കുഞ്ഞിനെ പുറത്തെടുത്തു. 1.4 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. ഈ ബുധനാഴ്ചയാണ് ടോമി ആദ്യമായി തന്റെ കുഞ്ഞിനെ കാണുന്നത്. എന്നാൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി തുടരുന്ന എൽസ കുഞ്ഞിനടുത്തെത്തി സ്നേഹം പകരാൻ ദിവസങ്ങൾ എടുക്കും. കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിസന്ധിയിലും പ്രതീക്ഷയുടെ ചെറിയ വെളിച്ചം ബാക്കിയുണ്ടെന്നും ഇനിയും മുന്നോട്ട് പോകാൻ തങ്ങൾക്ക് വഴികളുണ്ടെന്നും തന്റെ ഭാര്യ കോവിഡിനെതിരായ യുദ്ധം ജയിച്ചു തിരികെയെത്തുമെന്നും
ടോമി പ്രത്യാശയോടെ പറഞ്ഞു. എൽസയെയും കുഞ്ഞിനെയും ചികിത്സിച്ച എല്ലാ നഴ്സുമാർക്കും ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച കുഞ്ഞിന് ടോമി ഒരു പേരിട്ടു ; ഫ്ലോറൻസ്

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണവൈറസ് രോഗവ്യാപന തീവ്രത ഉയർന്നതോടെ ബ്രിട്ടൻ കടന്നു പോകുന്നത് മൂന്നാം ലോക്ക്ഡൗണിൽ കൂടിയാണ്. ലോക്ക്ഡൗണിനോടും കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളോടും യുകെയിൽ ഉടനീളം സമ്മിശ്ര പ്രതികരണമാണുള്ളത്. 70 ടോറി എംപിമാർ ലോക്ക്ഡൗൺ എന്ന് അവസാനിപ്പിക്കും എന്നുള്ള ടൈംടേബിൾ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ആദ്യവാരം ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയർന്നുവരുന്നത്. ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് എന്നാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് മാഞ്ചസ്റ്ററിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സമയത്ത് ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. സമ്മറിലേയ്ക്ക് ലോക്ക്ഡൗൺ നീളുന്നതിൻെറ സാധ്യതകളെ തള്ളിക്കളയാൻ ഡൗണിങ് സ്ട്രീറ്റ് വിസമ്മതിച്ചു.

നിലവിൽ മൂന്നാം ലോക്ക്ഡൗൺ ഫലപ്രാപ്തി കാണുന്നതിൻെറ ശുഭ സൂചനകൾ യുകെയിൽ ദർശിക്കാനാവുന്നുണ്ട്. കുറെ ദിവസങ്ങളായി  കോവിഡ്-19 മൂലമുളള മരണ നിരക്ക് ഉയർന്നതായിരുന്നെങ്കിലും രോഗവ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം തടയാനായി കർശനമായ യാത്ര നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആൾക്കാരുടെ വേനൽക്കാല അവധി പ്ലാനുകളെ തകിടം മറിച്ച യാത്ര നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ ഇന്ന് യോഗം ചേരുന്നുണ്ട്.

ഈ വേനൽക്കാലത്ത് വിദേശത്ത് അവധി ദിനങ്ങൾ സാധ്യമാകുമോ എന്ന് ഇപ്പോഴേ പറയാനാകില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടു. വളരെനാൾ അടച്ചിടേണ്ടി വന്നാൽ പല പബ്ബുകളും റസ്റ്റോറന്റുകളും അതിജീവിക്കാൻ പാടുപെടുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. ലോക്ക്ഡൗൺ കൂടുതൽ കാലം നീണ്ടുനിൽക്കുകയാണെങ്കിൽ തകരുന്ന വ്യവസായരംഗത്തെ പിടിച്ചുനിർത്താനുള്ള ശക്തമായ സാമ്പത്തിക പാക്കേജുകളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സ്വന്തം ലേഖകൻ

യു കെ :- ആദ്യത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം, യു കെയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 320 ഓളം പേരുടെ അറസ്റ്റ് നടന്നതായി നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 4760 ഓളം അറസ്റ്റുകൾ ആണ് നടന്നത്. 6500 ഓളം കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ ആയി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ അന്വേഷണങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അറസ്റ്റുകളെല്ലാം.

ഇത്തരത്തിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുവാനായി ആഭ്യന്തരവകുപ്പ് ‘ടാക്കലിംഗ് ചൈൽഡ് സെക്സ് അബ്യുസ് സ്ട്രാടെജി ‘ എന്ന പേരിൽ പുതിയ ഒരു പദ്ധതിയും തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളുടെ ചിത്രങ്ങളുൾപ്പെടെ വിശദമായ വിവരങ്ങൾ ഈ ഡേറ്റാബേസിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ തീരുമാനത്തെ നാഷണൽ ക്രൈം ഏജൻസി ഡയറക്ടർ റോബ് ജോൺസ് സ്വാഗതം ചെയ്തു.

അധികൃതരുടെ ശ്രദ്ധ തിരിച്ച്, ഡാർക്ക്‌ വെബ്ബിലൂടെ എന്തും ചെയ്യാമെന്ന ചിന്ത കുറ്റവാളികൾക്ക് ഉണ്ടെന്നും, എന്നാൽ ഇവരെയും ട്രാക്ക് ചെയ്യാനുള്ള സ്രോതസ്സുകൾ എൻസിഎയുടെ ഭാഗത്ത് ഉണ്ടെന്നും ഡയറക്ടർ പറഞ്ഞു. 2019-ൽ നടന്നതിനേക്കാൾ ഇരട്ടി കുറ്റകൃത്യങ്ങളാണ് കഴിഞ്ഞവർഷം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന നാഷണൽ സ്ട്രാറ്റജി ഇത്തരം കുറ്റവാളികൾക്കെതിരെയും, കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഉള്ളതാണെന്ന് അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ വരുതിയിൽ ആക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന യുകെ ഗവൺമെൻറ്… ശമ്പളം ഉൾപ്പെടെ ചെയ്യാവുന്നതിനും അപ്പുറം സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നു… ഏറ്റകുറച്ചിലുകൾ ഉണ്ട് എങ്കിലും കൊറോണയെന്ന പൊതു ശത്രുവിനെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ദുഃഖകരമായ കാഴ്ച്ച… ലോക് ഡൗൺ നീണ്ടു എന്നതു യാഥാർത്യമായി നിലനിൽക്കുമ്പോഴും ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയിൽ ഉള്ള ഒരു ചെറിയ വിഭാഗം ആളുകളുടെ നിലപാടിനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചുറപ്പിച്ചാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ ബ്രീഫിംഗിനായി ഇന്ന് എത്തിയത്.. ഉറച്ച തീരുമാനങ്ങൾ ഇനി പറയുന്നവയാണ്

ഭൂരിപക്ഷം അനുസരിക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന പ്രവർത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നതെന്നും,  നിയമം അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയാണ് പ്രീതി പട്ടേൽ ഇന്നത്തെ വാർത്താസമ്മേനം തുടങ്ങിയത്.

പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് അടുത്ത ആഴ്ച മുതൽ.. ഇതുവരെ ആരെങ്കിലും ഹൗസ് പാർട്ടി നടത്തിയാൽ നൽകിയിരുന്ന പിഴ 200 പൗണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ പിടിക്കപ്പെട്ടാൽ നല്കേണ്ടത് 800 പൗണ്ടാണ് എന്ന് ഓർക്കുന്നത് കീശ കാലിയാകാതെ ഇരിക്കുന്നതിന് ഉതകും. നേരെത്തെ 30 പേരുള്ള  ഒരു കൂട്ടത്തെ   മാത്രമാണ് ഹൗസ് പാർട്ടി എന്ന് കണക്കാക്കിയിരുന്ന നിയമം  ഇപ്പോൾ അത് 15 പേരായി കുറിച്ചിരിക്കുന്നു.

ഇങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ട ആൾ വീണ്ടും മറ്റൊരു പാർട്ടിയിൽ പങ്കെടുത്തു പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുന്നു എന്നും ഓർമ്മവെയ്ക്കുക. ആവർത്തിച്ചു പിടിക്കപ്പെടുമ്പോൾ പിഴ 6400 പൗണ്ട് വരെ എത്താം.

ഹൗസ് പാർട്ടി സംഘടപ്പിക്കുന്നവർക്ക്  ലഭിക്കുന്ന പിഴ 10000 പൗണ്ടാണ്.

കഴിഞ്ഞ ആഗസ്ററ് മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ പോലീസ് കൊടുത്ത് 250 ഫൈനുകൾ. ഇത് ഹൗസ് പാർട്ടികളുടെ മാത്രം കണക്കാണ്.

കൃത്യമായ ഡാറ്റായുടെ പിൻബലത്തിൽ ആണ് ഇന്ന് ഹോം സെക്രട്ടറി സംസാരിച്ചത് എന്ന് ബിബിസി യും റിപ്പോർട്ട് ചെയ്യുന്നു.

നിയമം പാലിക്കാത്തവർ ‘എന്നെ എങ്ങനെ പിടിക്കാൻ ആണ്’ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗൂഗിൾ, ആപ്പിൾ എന്നിവക്കൊപ്പം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് കൊടുത്ത ഡാറ്റയും പരിശോധന നടത്തിയാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

എത്തിനിക് മൈനോറിറ്റി വിഭാഗങ്ങളെ കോവിഡ് വാക്‌സിൻ എടുക്കുന്നത്  പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന പുതിയ പദ്ധതികളും സർക്കാർ പുറത്തുവിട്ടു.

ഇന്ന് യുകെയിൽ  കോവിഡ് ബാധിച്ചു മരിച്ചത് 1290 പേരാണ്. യുകെയിൽ ഒരു മിനുട്ടിൽ നൽകുന്നത് 200 വാക്‌സിനുകൾ ആണ് എന്നും അറിയിച്ചു. പള്ളികളും മോസ്‌കുകളും വാക്‌സിൻ സെന്ററുകൾ ആയി മാറിയെന്നതും ഇന്നത്തെ സന്തോഷവാർത്തകൾ ആണ്.

 

RECENT POSTS
Copyright © . All rights reserved