Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മലയാളികൾ ഉൾപ്പടെയുള്ള 70,000 ത്തിലധികം ഡ്രൈവർമാർക്ക് ഇന്ന് മുതൽ മിനിമം വേതനം അടക്കമുള്ള ജീവനക്കാരുടെ അവകാശങ്ങൾ യൂബർ നൽകും. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇത്. 2016 ൽ രണ്ട് മുൻ യൂബർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള കേസിൽ, ജീവനക്കാർക്ക് ശമ്പളമുള്ള അവധിദിനങ്ങൾക്ക് അർഹതയുണ്ടെന്ന് എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരായി യൂബർ ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഫലം കണ്ടില്ല. കൂടുതൽ എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണൽ ഹിയറിംഗിൽ വിധി നടപ്പാക്കാൻ മാസങ്ങൾ എടുക്കുമെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ ഡ്രൈവർമാരുമായി കൂടിയാലോചിക്കുമെന്ന് യൂബർ പറഞ്ഞു. ഡ്രൈവർമാർക്ക് അവധിക്കാലം അനുവദിക്കുമെന്നും പെൻഷൻ പദ്ധതിയിൽ ചേരാമെന്നും മിനിമം വേതനത്തിൽ കുറയാതെ ലഭിക്കുമെന്നും ചൊവ്വാഴ്ച യൂബർ പറഞ്ഞു.

ഒരു ട്രിപ്പ്‌ റിക്വസ്റ്റ് സ്വീകരിച്ചുകഴിഞ്ഞാൽ 25 വയസ്സോ അതിൽ കൂടുതലോ ഉള്ള ഡ്രൈവർമാർക്ക് മണിക്കൂറിൽ 8.72 പൗണ്ട് ലഭിക്കുമെന്നും യൂബർ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ പ്രഖ്യാപനം ഗിഗ് എക്കണോമിയിൽ ഉള്ളവർക്ക് കൂടുതൽ ആശ്വാസം പകരുന്ന ഒന്നാണ്. ഇവിടെ ദശലക്ഷക്കണക്കിന് ആളുകൾ ഒന്നോ അതിലധികമോ കമ്പനികൾക്കായി ജോലി ചെയ്യുന്നവരാണ്.

യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ ഗിഗ് എക്കണോമി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പുതിയ നിയമങ്ങൾ പരിഗണിക്കുന്നതിനിടയിൽ 2020 ൽ ഫ്രാൻസിലെ പരമോന്നത കോടതി യൂബർ ഡ്രൈവറെ ഒരു ജീവനക്കാരനായി കണക്കാക്കാനുള്ള അവകാശം അംഗീകരിക്കുകയുണ്ടായി. ബ്രിട്ടനിൽ, തൊഴിലാളികളായി (workers) കണക്കാക്കുന്ന ആളുകൾക്ക് ജീവനക്കാരെക്കാൾ (employees) കുറഞ്ഞ അവകാശങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ജീവനക്കാർക്ക് സിക്ക് പേയും മറ്റു അവധികളും ഉറപ്പാക്കുന്നുണ്ട്.

ചങ്ങനാശ്ശേരി:  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കേരള രാഷ്ട്രീയ രംഗം മൊത്തത്തിൽ ചൂട് പിടിച്ചിരിക്കുകയാണ്. ഒരു സീറ്റ് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരുപിടി മത്സരാർത്ഥികളെ ആണ് ഇപ്പോൾ കേരളത്തിൽ കാണാൻ സാധിക്കുക. കുത്തിത്തിരിപ്പും കുതികാൽ വെട്ടും ഒക്കെ ഭംഗിയായി നടക്കുബോൾ യുകെയിൽ നിന്നും പുറപ്പെട്ട ഒരു മലയാളി നേഴ്സ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ വാർത്തയാണ് മലയാളം യുകെ നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ടിജോ മാത്യു ആണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നിയോചകമണ്ഡലത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

2010 ആണ് ടിജോ തനിക്ക്  24 വയസുള്ളപ്പോൾ  യുകെയിൽ എത്തുന്നത്. യുകെയിൽ എത്തിയ എല്ലാവരെയുംപോലെയുള്ള ആദ്യകാല ബുദ്ധിമുട്ടുകൾ. എങ്കിലും ഒരുകാര്യത്തിലും തളർന്നില്ല. പരാതികൾ ഇല്ലാതെ പണിയെടുക്കാനുള്ള ഒരു മനസ്സ്.. അതായിരുന്നു ടിജോ മാത്യു എന്ന നഴ്‌സ്‌. ബോൺമൗത്തിൽ തന്റെ അഡാപ്റ്റേഷൻ പൂർത്തിയാക്കി. അതോടെ യുകെയിലെ നേഴ്സ് എന്ന കടമ്പ കടക്കുകയായിരുന്നു. തുടർന്ന് ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ഹോമിന്റെ മാനേജർ തസ്തികയിലേക്ക്. തന്റെ കഠിന ശ്രമങ്ങൾ ഫലം തന്നു കൊണ്ടേയിരുന്നു എന്ന് ടിജോ മലയാളം യുകെയോട് പറഞ്ഞു.

2012 നഴ്സിംഗ് ഹോം വിട്ട് ലണ്ടനിലെ  റോയൽ ബ്രോംപ്ടൺ NHS ആശുപത്രിയിലെ ബാൻഡ് 5 നഴ്‌സായി പുതിയ ജോലി ആരംഭിച്ചു. പുതിയ അറിവുകൾ നേടാനുള്ള തന്റെ ആഗ്രഹം സഫലമാകുകയായിരുന്നു റോയൽ ബ്രോംപ്ടൺ ആശുപത്രിയിൽ. 2013 ൽ വിവാഹം. വധു കോതമംഗലം സ്വദേശനിയായ അനു തോമസ്. നഴ്‌സായിരുന്ന അനുവും അഡാപ്റ്റേഷൻ ചെയ്തു യുകെയിൽ നഴ്‌സായി. മൂന്ന് കുട്ടികൾ രണ്ടാണും ഒരു പെൺകുട്ടിയും.

2015 പരിശ്രമശാലിയായ ടിജോ മാത്യു ബാൻഡ് 6 നഴ്‌സായി. ക്ലിനിക്കൽ വിഭാഗത്തിൽ എത്തുന്ന പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നത് മലയാളിയായ റ്റിജോയിൽ എത്തിനിന്നു.

ഒരു വർഷം എടുത്തില്ല ബാൻഡ് 7 ലേക്ക് എത്താൻ. 2016 റിൽ ലണ്ടനിൽ തന്നെയുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ ബാൻഡ് 7 നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. കാർഡിയോളജി സ്പെഷ്യലിസ്റ് നഴ്‌സായിരുന്ന ടിജോ പടവുകൾ ഒന്നൊന്നനായി കയറുകയായിരുന്നു.

2018 ൽ BHRUT ( Barking, Havering and Redbridge University Hospitals NHS Trust) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായി ചുമതലയേറ്റു. 50,000 പൗണ്ടാണ് (Rs.50,00,000) പ്രാരംഭ വാർഷിക ശമ്പളം. നഴ്‌സായ ഭാര്യക്ക് ലഭിക്കുന്ന 30000..  അങ്ങനെ ലഭിക്കുന്നത് £8,00,000.. അതായത് ഇപ്പോഴത്തെ വിലയനുസരിച്ചു 80 ലക്ഷം രൂപ. ( യുകെയിൽ വരുമാനത്തിന് അനുസൃതമായ നികുതി കൊടുക്കണം. നികുതിക്ക് മുൻപുള്ള ശമ്പളമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്)    പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ് യുകെയിലെ നാളുകൾ. അങ്ങനെ ഇരിക്കെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ഒരു മുദ്രാവാക്യം നാട്ടിൽ ഉയരുന്നത്. തന്റെ ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിരുന്ന സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കണം എന്നുള്ളത്. അങ്ങനെയാണ് ആതുര സേവനം മതിയാക്കി 2020 ഏപ്രിൽ നാട്ടിലേക്ക് തിരിച്ചുപോകുവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് കൊറോണയുടെ രംഗപ്രവേശം. യുകെ ലോക്ക് ഡൗണിലേക്കു പോകുന്നു എന്ന് മനസ്സിലാക്കിയ ടിജോയും കുടുംബവും ബുക്ക്തി ചെയ്‌തിരുന്ന തിയതി മാറ്റി 2020 മാർച്ച് പതിനഞ്ചാം തിയതി നാട്ടിലേക്ക് പുറപ്പെട്ടു.  നാട്ടിൽ എത്തി ഇന്നലെ ഒരു വർഷം പൂർത്തിയാവുമ്പോൾ ടിജോ ഒരു MLA സ്ഥാനാർത്ഥിയാണ്. വി ജെ ലാലി (UDF), ജോബ് മൈക്കിൾ (LDF), രാമൻ നായർ (BJP) എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.

ഇതിനോടകം തന്നെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്തത് 20000 പരം പേരാണ്. യുകെയിലെ ടിജോയുടെ ജീവിതാനുഭവം  നാട്ടിലുള്ളവർക്കായി  ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാനുള്ള അനുഭവജ്ഞാനം നൽകുന്നു എന്നത് വളരെ വലുതാണ്. രോഗി പരിപാലനത്തിലൂടെ മറ്റുള്ളവരോടുള്ള അനുകമ്പ, സഹാനുഭൂതി… അതിനെല്ലാം ഉപരിയായി ലണ്ടനിലെ മലയാളി സമൂഹത്തിൽ എല്ലാത്തിനും സന്നദ്ധനായിരുന്ന ഒരാളായിരുന്നു ടിജോ. മറ്റുള്ളവരെ സഹായിക്കണം എന്ന ഉറച്ച തീരുമാനത്തിന് ശേഷമാണ് യുകെയിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

നല്ല ജോലിയും പണവും ലഭിച്ച സാഹചര്യത്തിലും വിനയം ഒരിക്കിലും ടിജോയിക്ക് കൈമോശം വന്നിട്ടില്ല എന്നാണ് ലണ്ടനിലെ നഴ്‌സും സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചറുമായ മലയാളി നേഴ്സ് മലയാളം യുകെയോട് പറഞ്ഞത്. പ്രവാസികളായ മലയാളികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ലഭിക്കുന്നത് നിയമസഭയിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം പണിയെടുത്ത, നിങ്ങളുടെ വിഷമങ്ങൾ എന്താണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ  ഒരു നഴ്സിനെയാണ്… സഹപ്രവർത്തകനെയാണ്… എല്ലാവരും കക്ഷി രാഷട്രീയത്തിനതീതമായി ചിന്തിച്ചാൽ ലഭിക്കുന്നത്  നാടിനെ സേവിക്കാൻ സുമനസ്സുള്ള ഒരു യുവാവിനെയാണ്. എല്ലാവരുടെയും ജീവിത ചുറ്റുപാടുകളുടെ പുരോഗമനത്തോടൊപ്പം അഴിമതി രഹിതമായ ഒരു പൊതുപ്രവർത്തനനവും … അതാണ് എന്റെ ആശയും അഭിലാഷവും … ടിജോ മലയാളം യുകെയോട് പറഞ്ഞു നിർത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏപ്രിൽ 12 മുതൽ വലിയ ഒത്തുചേരലുകൾക്ക് വാതിൽപ്പുറ ഇടങ്ങളിൽ മാത്രമേ അനുവാദം ഉള്ളൂ. അതുകൊണ്ട് തന്നെ ഏകദേശം 7000ത്തോളം ദമ്പതികളാണ് വിവാഹം റദ്ദാക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ വാതിൽപ്പുറ ഇടങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളടക്കം 15 പേർക്ക് വിവാഹങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ആരാധനാലയങ്ങൾ, പൊതു കെട്ടിടങ്ങൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങൾ എന്നിവയിൽ മാത്രമേ ചടങ്ങുകളും സ്വീകരണങ്ങളും അനുവദിക്കുകയുള്ളൂവെന്ന് യുകെ വെഡ്ഡിംഗ്സ് ഇൻഡസ്ട്രി ബോഡി അറിയിച്ചു. ഈ ആശങ്ക നിലനിൽക്കുന്നതിനാൽ തന്നെ 7,000 വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് യുകെ വെഡ്ഡിംഗ്സ് പറയുന്നു.

“റോഡ് മാപ്പിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നു. രണ്ടാം ഘട്ടത്തിൽ, വിവാഹങ്ങൾ, സ്വീകരണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 15 പേർ വരെ പങ്കെടുക്കാൻ കഴിയും.” പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔട്ട്‌ഡോർ ഇടങ്ങളാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ അവിടെ വച്ചു മാത്രമേ വിവാഹം നടത്താവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാർച്ച് 29 മുതൽ ആറ് പേർക്ക് വരെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മെയ്‌ മുതൽ ഇത് 30 ആയി ഉയരും. “വിവാഹങ്ങളും സ്വീകരണങ്ങളും ഏപ്രിൽ 12 ന് പുനരാരംഭിക്കുമെന്ന് റോഡ് മാപ്പ് സൂചിപ്പിച്ചു. എന്നാൽ ഇതിൽ വ്യക്തതക്കുറവുണ്ട്. ” യുകെ വെഡ്ഡിംഗ്സ് വക്താവ് സാറാ ഹേവുഡ് പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ബോറിസ് ജോൺസൺ പ്രതിശ്രുത വധു കാരി സൈമണ്ടിനെ വിവാഹം ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ അവർ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞുവരുന്നുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും കനത്ത പ്രതിസന്ധി നേരിടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വന്തം നാട്ടിലേക്കോ അല്ലെങ്കിൽ വിനോദസഞ്ചാരത്തിനോ പോകാൻ പദ്ധതിയിട്ട നല്ലൊരു ശതമാനം യുകെ മലയാളികൾക്കും തങ്ങളുടെ യാത്രകൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റി വയ്ക്കേണ്ടതായി വന്നു. ഇതിനിടെ മാറ്റം വന്ന വൈറസിൻെറ വ്യാപനം തടയുന്നതിനായി ഹോട്ടൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള വളരെ കർശനമായ നിയന്ത്രണങ്ങളാണ് യുകെയിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർ വൻതുക പിഴയായും നൽകേണ്ടതായി വരും.

അന്തർദേശീയ യാത്രകൾക്ക് ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് പിസിആർ ടെസ്റ്റുകൾ കർശനമാക്കിയിരുന്നു. എന്നാൽ 33% ബ്രിട്ടീഷ് യാത്രക്കാരും പിസിആർ ടെസ്റ്റുകൾക്കായി പണം നൽകാൻ വിസമ്മതിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രാവൽ ഇൻഷുറൻസ് സ്ഥാപനമായ ബാറ്റിൽഫേസ് നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2000 യാത്രക്കാർക്ക് ഇടയിൽ നടത്തിയ പഠനത്തിൽ വെറും 4 % ആൾക്കാർ മാത്രമാണ് തങ്ങളുടെ യാത്ര ബഡ്ജറ്റിൽ 75 പൗണ്ടോ അതിൽ കൂടുതലോ കോവിഡ് ടെസ്റ്റുകൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നുള്ളൂ. കോവിഡ് ടെസ്റ്റുകൾക്കായി 120 മുതൽ 200 പൗണ്ട് വരെ പല സ്വകാര്യ ക്ലിനിക്കുകളും ഈടാക്കുന്നു എന്ന് പരാതിയും പല യാത്രക്കാർക്കും ഉണ്ട്. അന്തർദേശീയ യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് പിസിആർ പരിശോധനാഫലം നൽകാൻ ഒട്ടുമിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്ന സാഹചര്യത്തെ അമിത നിരക്ക് ഈടാക്കി ക്ലിനിക്കുകൾ തങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു എന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.

 റ്റിജി തോമസ്

കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.

ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ വിൻഡ്‌സർ കാസിൽ തിരിച്ചെത്തി. ആദ്യം അണുബാധയെ തുടർന്ന് ചികിത്സ തേടിയ അദ്ദേഹം പിന്നീട് ഹൃദയശസ്ത്രക്രിയയ്ക്ക് കൂടി വിധേയനാവുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഫിലിപ്പ് രാജകുമാരൻ (99)ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിലും സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിലുമാണ് 28 ദിവസം ചികിത്സയ്ക്കായി കഴിഞ്ഞത്. അണുബാധയ്ക്കെതിരെ മുൻകരുതൽ എടുക്കാനാണ് ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു.

ഈ ജൂണിൽ 100 വയസ്സ് തികയുന്ന ഫിലിപ്പ് രാജകുമാരൻ തന്നെ പരിചരിച്ച എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തിൻെറ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രിൻസ് രാജകുമാരൻ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ചാൾസ് രാജകുമാരൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ബ്രിട്ടനിലെ ജനങ്ങൾക്ക് നാല് ദിവസത്തെ തുടർച്ചയായ അവധി ദിനങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ജൂൺ 3 വെള്ളിയാഴ്ച ഒരു അധിക അവധി ദിനം കൂടി ബ്രിട്ടനിലെ ജനങ്ങൾക്ക് ലഭിക്കും. ഇത് ആദ്യമായാണ് ബ്രിട്ടണിലെ ഒരു ഭരണാധികാരി തുടർച്ചയായ 70 വർഷം അധികാരത്തിൽ ഇരിക്കുന്നത്. 1952 മുതൽ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടന്റെ ഉയർന്ന ഭരണാധികാരിയായി അധികാരത്തിൽ ഇരിക്കുന്നത്. നിരവധി ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ബ്രിട്ടണിൽ തീരുമാനിച്ചിരിക്കുന്നത്.

ഇത് ചരിത്രപരമായ ഒരു നിമിഷമാണെന്നും, ആഘോഷിക്കപ്പെടേണ്ട അവസരമാണെന്നും കൾച്ചർ സെക്രട്ടറി ഒലിവർ ഡൗഡൻ അറിയിച്ചു. 2022 ൽ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത് ബ്രിട്ടണിൽ ആണ്. രാജകുടുംബവും, ഡിപ്പാർട്ട്മെന്റ് ഫോർ ഡിജിറ്റൽ, കൾച്ചർ, മീഡിയ & സ്‌പോർട്സ് എന്നിവ ചേർന്ന് ആഘോഷപരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.


ബ്രിട്ടന്റെ ചരിത്രത്തിലെ ഒരു സുവർണ നിമിഷം ആയാണ് ജനങ്ങൾ ഈ അവസരത്തെ കാണുന്നത്. ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാൻ എന്ന വണ്ണം ജനങ്ങൾക്ക് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാക്ഷാ ബാരൻ കോഹൻ, കാരി മുല്ലിഗൻ, ഒലിവിയ കോൾമാൻ, ഡാനിയൽ കലൂയാ, സർ ആന്റണി ഹോപ് കിൻസ് എന്നിവരാണ് ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് താരങ്ങൾ. വനീസ കിർബി, ഗാരി ഓൾഡ്മാൻ, റിസ് അഹമ്മദ് എന്നിവരാണ് യുകെയിൽ നിന്ന് നോമിനേഷൻ ലഭിച്ച മറ്റുള്ളവർ.
ഇത്തവണത്തെ നോമിനേഷൻ ലഭിച്ചിരിക്കുന്ന 20 അഭിനേതാക്കളിൽ 9 പേരും എത്നിക് മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ടു വനിതകളുടെ പേരുകളും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മികച്ച സംവിധായക സ്ഥാനത്തേക്ക് രണ്ട് വനിതകളെ നോമിനേറ്റ് ചെയ്യുന്നത്.

ഇത്തവണ 25 ഏപ്രിലിൽ നടത്തുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. സാധാരണ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിലും, ലോസ് ആഞ്ചലസിലെ മെയിൻ റെയിൽവേ ഹബ്ബ്, യൂണിയൻ സ്റ്റേഷനിലുമായാണ് ചടങ്ങുകൾ നടക്കുക.

10 നോമിനേഷനുകളുമായി മാങ്ക് മുന്നിലുണ്ട്. ദ് ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മിശിഹാ, മിനാറി, നൊമാഡ് ലാൻഡ്,സൗണ്ട് ഓഫ് മെറ്റൽ, ദ ട്രയൽ ഓഫ് ചിക്കാഗോ സെവൻ എന്നിവയ്ക്ക് 6 നോമിനേഷനുകൾ വീതം ഉണ്ട്. 83 വയസ്സുള്ള സർ ആന്റണി നോമിനിസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അഹമ്മദ് പാകിസ്ഥാൻ വേരുകളുള്ള നടനാണ് എന്നതും, മികച്ച നടനുള്ള അവാർഡ് നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ മുസ്ലിം നടനാണ് എന്നതും ശ്രദ്ധേയമാണ്. നാല്പത്തി മൂന്നാം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ച ബോസ് മാൻ അവസാനമായി അഭിനയിച്ച റോളിനും നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അവാർഡിനർഹനായാൽ മരണശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉടൻതന്നെ 8 ബില്യൻ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ എൻഎച്ച്എസ് നൽകുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെൽത്ത് സർവീസ് ലീഡഴ് സ് മുന്നറിയിപ്പുനൽകി. അടുത്ത സാമ്പത്തിക വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2021 – 22 സാമ്പത്തിക വർഷത്തേയ്ക്കുള്ള എൻഎച്ച്എസിൻെറ ബഡ് ജറ്റിനെ സംബന്ധിച്ച് ട്രഷറിയും എൻഎച്ച്എസും തമ്മിൽ സമവായത്തിൽ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസ് സംഘടനകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷൻെറ ചീഫ് എക്സിക്യൂട്ടീവ് ഡാനി മോർട്ടിമെറിൻ ചാൻസലർ റിഷി സുനക്കിന് അയച്ച കത്തിൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പോൾ കാൻസർ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നൽകാൻ സാധിച്ചില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചത്ര സേവനം നൽകാൻ എൻഎച്ച്എസിന് സാധിച്ചില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഏകദേശം 3 ലക്ഷത്തിലധികം പേരാണ് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെന്നും എൻഎച്ച്എസ് ഈ വെയിറ്റിംഗ് ലിസ്റ്റ് തരണം ചെയ്യാൻ വളരെ സമയം എടുക്കും എന്നും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെ ടിം മിച്ചൽ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന വാദത്തെ മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി പൂർണമായി തള്ളിക്കളഞ്ഞു. ബ്രിട്ടനിൽ ഓസ്‌ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ തുടരുമെന്ന് എംഎച്ച്ആർഎ അറിയിച്ചു. പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രക്തം കട്ടപിടിക്കും എന്ന ആശങ്ക കാരണം ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ നിർത്തി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി നെതർലാൻഡ് ആണ് ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ച രാജ്യം.

പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയ 17 ദശലക്ഷത്തിലധികം ആളുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട സാധ്യതയെകുറിച്ച് യാതൊരു തെളിവുകളും ഇല്ലെന്ന് അസ്ട്രസെനക്കയും അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിക്കുന്നതിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 24 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചു കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved