ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ക്ഡൗണും പ്രാദേശിക നിയന്ത്രണങ്ങളുമായി കോവിഡിനെ പ്രതിരോധിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുകയാണ്. വീടുകളിൽ തന്നെ തുടരാനും സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം വഴിയായി ജോലിചെയ്യാനും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പല സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലിചെയ്യാൻ തങ്ങളുടെ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വളരെ ദുർഘടകമായ പരിസ്ഥിതിയിൽ ജോലി ചെയ്യേണ്ടതായി വന്ന് കോവിഡ് പിടിപ്പെട്ട അനുഭവം വളരെ ഏറെ പേർക്ക് യുകെയിൽ ഉണ്ടായിട്ടുണ്ട്.
ഓക്സ്ഫോർഡ് ഷെയറിൽ ഒരു സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്യുന്ന ജെയിനിന് ലോക്ക്ഡൗണിൻെറ സമയത്തുപോലും ഓഫീസിൽ ജോലി ചെയ്യേണ്ടതായി വന്ന ദുരനുഭവം ആണ് ഉള്ളത്. ഓഫീസ് വളരെ ചെറുതായതിനാൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്നാണ് അവർ ഒരു പ്രമുഖ മാധ്യമത്തോട് വിവരിച്ചത്. ജെയിനിന് അസുഖം വന്ന് പോയതിനു ശേഷവും തൻറെ ബോസും സ്ഥാപനവും കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ഒന്നും പാലിച്ചില്ല എന്ന ഗുരുതരമായ ആരോപണവും ജെയിൻ പങ്കുവെച്ചു. ഓഫീസിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരോട് ഒറ്റപ്പെടലിന് വിധേയമാകാനുള്ള ഒരു നിർദ്ദേശം നൽകപ്പെട്ടില്ലെന്ന് അവൾ പറഞ്ഞു. കമ്പ്യൂട്ടറും ഫോണും ഉപയോഗിച്ച് തൻെറ ജോലി വർക്ക് ഫ്രം ഹോമിൻെറ ഭാഗമായി വീട്ടിലിരുന്ന് ചെയ്യുകയായിരുന്നെങ്കിൽ ഒരു പക്ഷേ തനിക്കും തൻറെ സഹപ്രവർത്തകർക്കും കോവിഡിന് കീഴടങ്ങേണ്ടി വരില്ലായിരുന്നു എന്നതാണ് ജെയിനിൻറെ അഭിപ്രായം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്തിടെ ഉണ്ടായ ബിറ്റ് കോയിന്റെ കുതിച്ചുചാട്ടത്തിൽ നിന്ന് ലാഭം നേടിയവർ അനേകരാണ്. യോർക്ക് ക്ഷയർ സ്വദേശിയായ ക്രിസ് സെഡ് ജ്‌വിക് 2015 മുതൽ 2,000 പൗണ്ട് മുതൽമുടക്കിൽ ബിറ്റ് കോയിൻ വാങ്ങാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം 3,650% വരുമാനം അതിൽ നിന്ന് നേടി. സൈബർ സെക്യൂരിറ്റി പ്രൊഫഷണലായ ഇദ്ദേഹം 2015 ൽ ആദ്യമായി ബിറ്റ് കോയിൻ വാങ്ങി. അന്ന് ഒരു കോയിന്റെ വില 150 പൗണ്ട് ആയിരുന്നു. അതിനുശേഷം ക്രിപ്റ്റോകറൻസിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹം തുടക്കത്തിൽ നിക്ഷേപിച്ച 2,000 പൗണ്ടിൽ ഫലം കണ്ടു. “നേരത്തെ ബിറ്റ് കോയിൻ കൈവശം വച്ച എല്ലാവരും ഇപ്പോൾ ലംബോർഗിനി സ്വന്തമാക്കി സ്വകാര്യ ദ്വീപുകളിൽ താമസിക്കുന്നില്ല. എന്നെപോലെ മിതമായ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടിയവരുമുണ്ട്.” അദ്ദേഹം പറഞ്ഞു.
2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുതന്നെ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയതുമുതൽ ബിറ്റ് കോയിനിലും വികേന്ദ്രീകൃത ധനകാര്യത്തിലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിറ്റ് കോയിൻ ഒരു പേയ്‌മെന്റ് കാർഡിലേക്ക് മാറ്റിയ അദ്ദേഹം ആദ്യം ഒരു ടെസ്‌കോ എക്സ്പ്രസിൽ ഇത് പരീക്ഷിച്ചു. 3.54 പൗണ്ടിന് ( 0.0073 ബിറ്റ് കോയിൻ ) ഭക്ഷണ ഡീൽ വാങ്ങി. ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്തതായി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ക്രിസ് പറഞ്ഞു ; നിലവിലെ വില ഇപ്പോൾ എന്റെ പണയം അടയ്ക്കാൻ സഹായിക്കുന്നു. അത് തുടരാനാണ് ആഗ്രഹം.”
ക്രിപ്‌റ്റോകറൻസികൾ കൈവശമുള്ളവർ പലപ്പോഴും പാസ്‌വേഡ് പരിരക്ഷിത ബിറ്റ് കോയിൻ വാലറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അവരുടെ പാസ്‌വേഡ് നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്താൽ അവരുടെ ക്രിപ്‌റ്റോകറൻസി എന്നെന്നേക്കുമായി നഷ്‌ടപ്പെടും. 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ് കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ് ദാനം ചെയ്തത് വലിയ വാർത്തയായിരുന്നു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ലാണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
സ്വന്തം ലേഖകൻ
യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുവാൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം തള്ളി ട്രഷറി മിനിസ്റ്റർ. വാക്സിനും മറ്റും ലഭ്യമായതോടെ സാമ്പത്തിക മേഖല വളർന്നു കൊണ്ടിരിക്കുകയാണെന്നും ടാക്സുകൾ വർദ്ധിപ്പിക്കേണ്ട ആവശ്യം വരില്ലെന്നും ട്രഷറിയുടെ ഫിനാൻഷ്യൽ സെക്രട്ടറി ആയിരിക്കുന്ന ജെസ്സേ നോർമൻ അറിയിച്ചു. മാർച്ചിലെ ബഡ് ജറ്റിൽ കോർപ്പറേഷൻ ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള ചാൻസലർ റിഷി സുനക്കിന്റെ തീരുമാനത്തിന് വൻ പ്രതിഷേധങ്ങൾ നേരിട്ടതിനെ തുടർന്നാണ് ട്രഷറി സെക്രട്ടറി ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ പൊതു സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള അക്ഷീണ യജ്ഞത്തിലാണ് ചാൻസലർ. 400 ബില്ലിനോളം പൗണ്ട് ഈ വർഷം കടമായി ആവശ്യം വരും എന്നാണ് നിഗമനം.
ക്യാബിനറ്റ് മിനിസ്റ്റർമാർ മിക്കവരും ടാക്സ് വർദ്ധിപ്പിക്കുന്നതിനെ ശക്തമായി എതിർത്തിരിക്കുകയാണ്. പ്രോപ്പർട്ടി ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയും, കൗൺസിൽ ടാക്സും നിർത്തലാക്കണമെന്ന ആവശ്യമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രോപ്പർട്ടി ടാക്സ് മാർച്ചിലെ ബഡ്ജറ്റിൽ ഉണ്ടാവാൻ സാധ്യതയില്ല എന്ന നിഗമനമാണ് പുറത്തുവരുന്നത്. കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഗവൺമെന്റ് സഹായം നീട്ടാനുള്ള തീരുമാനവും ബഡ്ജറ്റിൽ ഉണ്ടാകും. എന്നാൽ കോർപ്പറേഷൻ ടാക്‌സും മറ്റും വർധിപ്പിക്കാനുള്ള തീരുമാനം ചിലപ്പോൾ ഉണ്ടാവും എന്നാണ് നിഗമനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണാ മഹാമാരി ലോകം കീഴടക്കാൻ ആരംഭിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ലോകമെങ്ങും കോവിഡ്-19 സംബന്ധമായ വളരെയേറെ പഠനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കമലേഷ് കമലേഷിൻെറ നേതൃത്വത്തിൽ നടത്തിയ പഠനം രോഗമുക്തി നേടിയ കോവിഡ് രോഗികളുടെ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. ഇതനുസരിച്ച് 47780 കോവിഡ് -19 വിമുക്തി നേടിയ രോഗികളിൽ നടത്തിയ പഠനത്തിൽ 29.4 ശതമാനം ആൾക്കാരും 140 ദിവസത്തിനുള്ളിൽ തിരിച്ച് ഹോസ്പിറ്റലുകളിൽ അഡ്മിറ്റാക്കപ്പെടുകയും 12.3 ശതമാനം പേരും മരണത്തിന് കീഴടങ്ങിയതായും കണ്ടെത്തി . അതായത് കോവിഡ മുക്തരായവരിൽ എട്ടിൽ ഒരാൾ മരണത്തിന് കീഴടങ്ങി എന്ന ഞെട്ടിപ്പിക്കുന്ന കണക്ക് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത് .
കോവിഡ്-19 അതിജീവിച്ചവരിൽ പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത കരൾ വൃക്ക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതകളിലേയ്ക്കാണ് പഠനം വിരൽചൂണ്ടുന്നത്. കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടത്തപ്പെട്ട ഏറ്റവും വലിയ പഠനം ആണിതെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൈമറി കെയർ ഡയബറ്റിസ് ആൻഡ് വാസ്കുലർ മെഡിസിൻ പ്രൊഫസറുമായ കമലേഷ് കമലേഷ് പറഞ്ഞു. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ടെസ്റ്റ് നടത്തി 28 ദിവസത്തിനുള്ളിൽ മരിക്കുന്ന രോഗികളെ മാത്രമേ നിലവിൽ കോവിഡ്-19 മരണങ്ങളായി സർക്കാർ കരുതുന്നുള്ളൂ. എന്നാൽ കോവിഡ് മൂലമുള്ള മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ ഇവയ്‌ക്കെല്ലാം അപ്പുറമാണ് എന്ന സത്യത്തിലേയ്ക്കാണ് ഈ പഠനങ്ങൾ വിരൽചൂണ്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ആദ്യകാല കുടിയേറ്റ സമയങ്ങളിൽ ജോലി കണ്ടുപിടിച്ചു ജീവിച്ചുപോന്ന മലയാളികൾ പലരും ഇന്നിപ്പോൾ ബിസിനസ് വളരെ ഭംഗിയായി കൊണ്ടുപോകുന്നു. കുടുംബ സാഹചര്യങ്ങൾ മാറുമ്പോൾ, കുഞ്ഞു കുട്ടികൾ ആകുമ്പോൾ രണ്ടു പേർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യങ്ങൾ, പിന്നീട് ഇവിടുത്തെ സാഹചര്യങ്ങളും നിയമങ്ങളും മനസ്സിലാക്കി ബിസിനസിൽ ഇറങ്ങിയവരാണ് യുകെയിലെ മിക്ക മലയാളി കച്ചവടക്കാരും. രണ്ടാമതൊരു കട ഏറ്റെടുത്ത മലയാളിയുടെ അനുഭവം ആണ് മലയാളം യുകെ പറയുന്നത്.
അയല്‍വാസികളില്‍ നിന്നുള്ള പരാതികള്‍ കൗൺസിലിൽ എത്തിയതിയോടെ സ്റ്റോറില്‍ നിന്നും വിൽക്കുന്ന മദ്യത്തിന്റെ വിൽപന സമയങ്ങളിൽ വെട്ടിക്കുറവ് വരുത്തുയിരിക്കുകയാണ്. മോര്‍ണിംഗ് ടണ്‍ റോഡിലെ സ്‌നിഡ് ഗ്രീന്‍ ഷോപ്പ്, മുന്‍ ഉടമസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും പിന്നീട് സമീപവാസികൾക്ക് ഒരു സ്ഥിരം തലവേദനയായി മാറുകയായിരുന്നു.
കടയിൽ എത്തി വാങ്ങുന്ന മദ്യം വഴിയിൽ വച്ചുതന്നെ അകത്താക്കുകയും ചെയ്യുന്നതോടെ ചെറുപ്പക്കാരുടെ കൂത്താട്ടം ആരംഭിക്കുകയായി. ഒഴിഞ്ഞ മദ്യക്കുപ്പി സമീപ വീടുകളിലേക്ക് വലിച്ചെറിയുകയും ഒച്ചപ്പാട് ഉണ്ടാക്കുകയും, അസഭ്യം പറയുകയും, കൂടുകളും ഒപ്പം ഭക്ഷണ അവശിഷ്ടങ്ങൾ റോഡിൽ വലിച്ചെറിയുകയും ചെയ്‌തതോടെ കുടുംബമായി താമസിക്കുന്ന കുടുംബങ്ങളുടെയും വൃദ്ധരുടെയും തലവേദനയായി മാറുകയായിരുന്നു. അങ്ങനെയാണ് അയൽവാസികൾ പരാതി കൗൺസിലിന് നൽകുന്നത്.
ഇതിനിടയിൽ ആണ് മലയാളിയായ ബിജു തമ്പി കട ഏറ്റെടുക്കുന്നത്. ഇതിന് മുൻപായി തന്നെ നിരവധി തവണ പോലീസ് ഇടപെടേണ്ടിവന്നിരുന്നു ഇവിടുത്തെ കുടിയൻമ്മാരായ ടീനേജുകാരെ നിലയ്ക്ക് നിർത്തുവാൻ. എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ സ്റ്റോറില്‍ മദ്യം വില്‍ക്കാനുള്ള അനുവാദത്തിനായി ശ്രമിച്ചെങ്കിലും സ്റ്റോക്ക്ഓണ്‍ട്രെന്റ് സിറ്റി കൗണ്‍സില്‍ പരാതികളുടെ അടിസ്ഥാനത്തിൽ ഇത് തടഞ്ഞു. ഉച്ചയ്ക്ക് 12 നും രാത്രി 9 നും ഇടയില്‍ മദ്യവില്‍പ്പന നടത്താനുള്ള അനുവാദം മാത്രമാണ് നൽകിയത്. കൂടാതെ സമീപ പ്രദേശങ്ങളിൽ വലിച്ചെറിയുന്ന ചപ്പ് ചവറുകൾ വൃത്തിയാക്കേണ്ട ചുമതലയും ഇവരുടെ തലയിൽ ആയി.
സാമൂഹിക വിരുദ്ധ പെരുമാറ്റവും കൗമാരക്കാര്‍ മദ്യം വാങ്ങുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരനായ ലിന്‍ ഹത്തോണ്‍ പറഞ്ഞതായി പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്‌തു.
വാര്‍ഡ് കൗണ്‍സിലര്‍ ജോവാന്‍ പവല്‍ബെക്കറ്റ് സമീപവാസികളുടെ ആശങ്കകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘മദ്യവില്‍പ്പന പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ദോഷകരമായ ഫലത്തെക്കുറിച്ച് എനിക്കറിയാം. ഇതുപോലുള്ള ഒരു സ്ഥലത്തെ സമാധാനാന്തരീക്ഷം നഷ്ടപെടുന്നതിന് ഇത് കാരണമാകും.’ ജോവാന്‍ അറിയിച്ചു. മദ്യത്തിന്റെ വിൽപ്പന സമയം കൂട്ടുന്നത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിക്കാൻ കാരണമാകും എന്നാണ് സമീപ വാസികളുടെ നിലപാട്.
ഉടമയായ ബിജു തമ്പി ഇതിനകം ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തുന്നുണ്ട്. ഏകദേശം മൂന്ന് വര്‍ഷമായി ബ്ലൈത്ത് ബ്രിഡ് ജില്‍ ഒരു ഷോപ്പ് നടത്തിവരുന്ന അദ്ദേഹം, മാനേജുമെന്റുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതിനകം നല്ല പരിചയം കട നടത്തിപ്പുമായി ഉണ്ടെന്നും പ്രതികരിച്ചു.
പ്രായമുള്ള കൂട്ടുകാരെ ഉപയോഗിച്ച് മദ്യം കരസ്ഥമാക്കുന്ന ടീനേജുകാർ ഇവിടെ നിന്ന് തന്നെ മദ്യം വാങ്ങിക്കുകയും അത് അവിടെ വച്ച് കഴിച്ച് ആരോഗ്യം കളയുന്ന പ്രവണത കൂടി വരുകയാണ് . ഇത്തരത്തിൽ വിവേക രഹിതമായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂത്താട്ടത്തിന് വില നൽകേണ്ടിവരുന്നത് മലയാളി ഏറ്റെടുത്ത് നടത്തുന്ന കട എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത് . ആഹാര സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇത്തരം ക്ലീനിങ് പുതുമ ഉള്ളതല്ലെങ്കിലും ചെറിയ ഷോപ്പുകളായ ഓഫ് ലൈസൻസ് പോലെയുള്ള സ്ഥാപനങ്ങൾക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെയ്യേണ്ടതായി വന്നിരുന്നില്ല . ഇങ്ങനെയുള്ള സാഹചര്യം വരുമ്പോൾ സ്‌ഥാപന ഉടമ കൂടുതൽ ജോലിക്കാരെ നിർത്തേണ്ടി വരികയും അത് കൂടുതൽ സാമ്പത്തിക ബാധ്യത ചെറിയ കടകൾക്ക് നൽകുകയും ചെയ്യും എന്നുള്ളതാണ് ഇതിന്റെ വിപരീതഫലം.
സ്വന്തം ലേഖകൻ
കോവിഡ് വാക്സിൻ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി ന്യൂ സൗത്ത് വെയിൽസ് പ്രതിനിധി ഗ്ലാഡിസ് ബെർജിക്ലിയൻ പൊതുജനങ്ങൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തുടങ്ങി. ചില പ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിഡ് വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ചില റസിഡൻഷ്യൽ ഏരിയകളിലേയ്ക്കുള്ള പ്രവേശനം വിലക്കും. കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സാമ്പത്തികമായ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാനും, ബിസിനസ് മേഖലയ്ക്ക് ഉണർവുണ്ടാക്കാനും സഹായകരമാണെന്ന് ഗ്ലാഡിസ് പറഞ്ഞു.
‘ വിദേശരാജ്യങ്ങളിലേക്ക് സഞ്ചരിക്കാനോ, ഗവൺമെന്റ് സ്ഥാപനങ്ങൾ തൊഴിലിടങ്ങൾ എന്നിവ സന്ദർശിക്കാനോ കോവിഡ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കും. ചില സ്ഥലങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ മറ്റിടങ്ങളിൽ അതത് സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.
ആസ്ട്രാസെനെക്ക, ഫൈസർ, നോവാവാക്സ് എന്നിവയുമായി ഗവൺമെന്റ് സപ്ലൈ എഗ്രിമെന്റിൽ എത്തിച്ചേർന്നിട്ടുണ്ട്. വാക്സിനുകൾ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് ഗവൺമെന്റ് ഉടൻതന്നെ ചർച്ചകൾ നടത്തും. ഹൈ റിസ് ക് ഹോസ്പിറ്റാലിറ്റി ബിസിനസുകൾ, ഡിപ്പാർട്ട്മെന്റൽ ബിൽഡിങ്ങുകൾ, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സർവീസ് എൻഎസ്‌ഡബ്ല്യു ഷോപ്പ്ഫ്രോണ്ടുകൾ എന്നിവ സന്ദർശിക്കാൻ വാക്സിൻ സ്വീകരിച്ചതിനു തെളിവ് കയ്യിൽ കരുതണം. വാക്സിൻ സ്വീകരിച്ചവരുടെ എൻ എച്ച് എസ് ആപ്പിൽ ഗ്രീൻ ടിക് ഉണ്ടാവുമെന്നും ഗ്ലാഡിസ് പറഞ്ഞു. മിക്ക തൊഴിലിടങ്ങളും, തൊഴിൽദാതാക്കളും വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും.
അതേസമയം ഓസ്ട്രേലിയയിൽ വാക്സിനേഷൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സ്വമേധയാ തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഫൈസർ കോവിഡ് 19 വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വയോധികർ മരിച്ച സാഹചര്യം പരിശോധിച്ചുവരികയാണ്. 29 ഓളം പേർക്ക് സൈഡ് ഇഫക്റ്റുകൾ ഉണ്ടായതായി കണ്ടെത്തി. ഇതിൽ 13 പേരുടെ അവസ്ഥ ഗുരുതരമാണ്. ഇതിനെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും വിവരങ്ങൾ ലഭിച്ചാലുടൻ പൊതുജനത്തിനെ അറിയിക്കുമെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും ഹണ്ട് പറയുന്നു. കഴിഞ്ഞദിവസം വാക്സിൻ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് നടത്തിയ സർവ്വേയിൽ മുക്കാൽ ശതമാനത്തോളം പേരും സന്നദ്ധതയാണ് അറിയിച്ചത് എന്നത് തന്നെ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 70 വയസ്സിന് മുകളിലുള്ളവർക്കും ദുർബല വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെയ്പ്പിനായുള്ള കത്തുകൾ ഇന്നുമുതൽ നൽകി തുടങ്ങും. രാജ്യത്തിൻറെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് എടുക്കുന്നതിൻെറ ഭാഗമായി 4.6 ദശലക്ഷം ആളുകൾക്കാണ് വാക്‌സിനേഷൻ നൽകപ്പെടുക എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ 80 വയസിന് മുകളിലുള്ള 50 ശതമാനം ആളുകൾക്കും ഇതിനകം പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞു എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
യുകെയിൽ ഒരു മിനിറ്റിൽ 140 പ്രതിരോധകുത്തിവെയ്പ്പ് എന്ന നിരക്കിൽ വാക്സിനേഷൻ പുരോഗമിക്കുകയാണ് . ഇന്നുമുതൽ യുകെയിലേക്ക് വരുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ മാത്രമേ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന തീരുമാനം ഗവൺമെൻറ് നേരത്തെ കൈക്കൊണ്ടിരുന്നു. പലരാജ്യങ്ങളിലും ജനിതകമാറ്റം വന്ന കൊറോണവൈറസ് ഉടലെടുക്കുന്നു എന്ന വാർത്തകളെ തുടർന്നാണ് യാത്രാ നിരോധനത്തിലേയ്ക്ക് നീങ്ങാൻ യുകെയെ പ്രേരിപ്പിച്ചത്.
ഫെബ്രുവരി 15നകം മുൻഗണനാക്രമത്തിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ഈ ലഷ്യത്തിലേയ്ക്ക് എത്തിച്ചേരാൻ പുതിയ 10 മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി രാജ്യത്ത് ഇന്ന് തുടക്കം കുറിക്കുകയാണ്.
വെക്‌സ്‌ഫോര്‍ഡ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു.
മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 )യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വൈകിട്ട് നിര്യാതനായത്.
കൊറോണ വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകീട്ട് സോള്‍സണ്‍ പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിക്കുകയും ആരോഗ്യ നില വഷളാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.
ആറ് വർഷം മുൻപാണ് ഇവർ അയർലണ്ടിൽ എത്തുന്നത്. ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെക്ക് താമസം മാറിയത്.
ഭാര്യ ബിന്‍സി സോള്‍സണ്‍, മേനാച്ചേരി കുടുംബാംഗമാണ്. ദമ്പതികൾക്ക് ഒരാൺകുട്ടിയാണ് ഉള്ളത്.
ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.
ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.
സോൾസണിന്റെ അകാല മരണത്തിൽ ദുഃഖത്തിൽ ആയ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനുറച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ചില ഭൂരിപക്ഷ മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റിന്റെ വൈറ്റ് ഹൗസിന്റെ ചീഫ് ഓഫീസ് സ്റ്റാഫ് റോൺ ക്ലെയിൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതായിരുന്നു. കോവിഡ് മഹാമാരി ഏല്പിച്ച സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താൻ ബൈഡൻ പുതിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിയുക്ത പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര യുകെയിലേക്കായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇത് യുഎസ് – യുകെ ബന്ധത്തിന്റെ വളർച്ചയ്ക്ക് കാരണമാകും.
വിദ്യാഭ്യാസ വായ്പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് സംരക്ഷിക്കുമെന്നും ബൈഡനെ ഉദ്ധരിച്ചു റോൺ ക്ലെയിൻ പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യമേഖല വളരെ പരിതാപകരമാണെന്നും അതിനൊരു പരിഹാരം കാണാൻ ഒരുങ്ങുമെന്നും ക്ലെയിൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡസനോളം എക്സിക്യൂട്ടീവ് ഓർഡറുകൾ വരെ സൈൻ അപ്പ് ചെയ്യാൻ ബൈഡന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമഗ്രമായ ഇമിഗ്രേഷൻ പോളിസിയും 1.9 ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലും ബൈഡൻ തന്റെ മുൻഗണനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം 2021 അവസാനത്തോടെ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കും. അതിനാൽ തന്നെ ബൈഡൻ ഈ വർഷത്തിൽ ഒന്നിലധികം തവണ യുകെ സന്ദർശിക്കാൻ സാധ്യതയുണ്ട്. ബ്രെക്സിറ്റ് കാരണം, ഇരു രാജ്യങ്ങളും ഒരു പുതിയ വ്യാപാര കാരാറിനായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അത് 2022ന് മുമ്പ് ഉണ്ടായേക്കില്ല.
ലണ്ടൻ: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷമായി കടന്നുപോകുന്നത് കടുത്ത വിഷമങ്ങളിൽകൂടിയാണ്. പ്രവാസികളായി യുകെയിൽ എത്തിയത് കൂടുതലും നേഴ്സുമാരായിട്ടാണ്.. കൊറോണയുടെ വരവോടെ രാപകലില്ലാതെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്… മുന്നിൽ മരിച്ചുവീശുന്ന രോഗികൾ ഒരു വശത്തും അകാലത്തിൽ വിടപറഞ്ഞ ഒരുപിടി സഹപ്രവർത്തകരോ കൂട്ടുകാരോ… വാക്സീൻ നൽകി പ്രത്യാശയുടെ കിരണങ്ങൾ തെളിയുമ്പോഴും കൊറോണയെന്ന വൈറസ് എത്രമാത്രം വേദനയാണ് തരുന്നത് എന്ന് ലണ്ടനിൽ താമസിക്കുന്ന ജോസ്‌ന സെബാസ്റ്റ്യൻ എന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ് വെളിവാക്കുന്നു..
കുറിപ്പ് വായിക്കാം..
കോവിടിന്റെ ചിലദിവസങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭയാനകരമാണെന്നു മനസിലാക്കുന്നത് പലതും നേരിട്ടുകാണിമ്പോള്‍ മാത്രമാണ് .
മരണങ്ങള്‍ കണ്ടു കണ്ടു മനവും തലയുമിന്നു മരവിച്ചിരിക്കുന്നു..
പണ്ടൊരു മരണമെന്ന് കേട്ടാല്‍ നെഞ്ചത്തടിച്ചു കരയുന്ന തലമുറയിന്നു നമുക്കന്യമായിരിക്കുന്നു.
രോഗശയ്യയിലാകുന്ന കൗമാരക്കാര്‍..
മരണത്തോട് മല്ലുപിടിക്കുന്ന പലവീടിന്റെയും നേടും തൂണായി പൊരുതുന്ന 40 നും അമ്പതിനും താഴെ പ്രായമുള്ളവര്‍ ..
അവരുടെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എണ്ണി തീര്‍ത്തു മരണമുറപ്പിക്കാന്‍ മാത്രം വിധിക്കപെട്ട ആരോഗ്യപ്രവര്‍ത്തകര്‍…
തന്റെ എല്ലാമെല്ലാം ആയിരുന്നവരെ മരണംമാടിവിളിക്കുന്നതു വീഡിയോ കോളിലൂടെ കണ്ടു സ്വതം നെഞ്ചുപൊട്ടി സ്വയം ഇല്ലാതാകാന്‍ വിധിക്കപെട്ട വീട്ടുകാര്‍.. മക്കള്‍ .. ബന്ധുക്കള്‍ .. കൂട്ടുകാര്‍..
അന്യനാടുകളില്‍ മക്കള്‍ മക്കളുടെ കൂടുംതേടി പോകുമ്പോള്‍ ഏകാന്തതയിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന വൃദ്ധരായ മാതാപിതാക്കള്‍ …
മക്കളുടെ അഭാവത്തിലും പരസ്പരം താങ്ങും തണലുമായി പിണങ്ങിയും പരിതപിച്ചും സ്‌നേഹിച്ചും താങ്കള്‍ക്ക് താങ്കള്‍ മാത്രമേ ഉള്ളു എന്ന് മനസിലുറച്ചും ദിനങ്ങള്‍ തള്ളി നീക്കുന്നിടത്തു പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരുദിനം ഒരുവില്ലനായ് കടന്നുവരുന്ന കോവിഡ്…
തന്റെ പ്രിയതമനു പോസിറ്റീവ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന നെഞ്ചില്‍ പുകച്ചില്‍ ആറും മുമ്പേ അവളും പോസിറ്റീവായ് വേറൊരു വാര്‍ഡിലേക്ക് പരസ്പരം കാണാന്‍ പോലും പറ്റാത്ത ഐസൊലേഷനിലേക്കു മാറ്റപ്പെടുന്നതും രണ്ടുപേരും ഒരേസമയം മരണം കാത്തുകിടക്കുന്നതും നേരിട്ട് കാണുക ദുഷ്‌കരം …
അതിനുപുറമെ തന്റെ അന്ത്യകിടക്കയില്‍ തന്നെ തന്റെ പ്രിയതമന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുക… താന്‍ ഊട്ടി ഉറക്കിയ മക്കളെയോ തന്റെ സ്വന്തം പാതിയെയോ ഒരുനോക്കു പോലും കാണാന്‍ പറ്റാതെ രണ്ടുപേരും ഒരുപോലെ മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മാറ്റപെടുക….
മോര്‍ചെറിയില്‍ പോലും സ്ഥലപരിമിതി കാരണം വെളിയില്‍ മഞ്ഞും തണുപ്പും മഴയും കൊണ്ട് അരൊരുമില്ലാത്ത മാംസപിണ്ഡങ്ങളായ് മൂടികിടക്കുക ഒക്കെ മനസിനെ താളം തെറ്റിക്കുന്ന സ്ഥിര കാഴ്ചകളായ് മാറികൊണ്ടിരിക്കുകയാണിന്നെന്നും..
ഇത്രയും നാള്‍ സ്വന്തമാകുമെന്നു പറഞ്ഞു പലരും ഉറപ്പുനല്‍കിയ ആറടി മണ്ണുപോലും നമുക്കിന്നു സ്വന്തമല്ല . എല്ലാം ഒരു ഇലക്ട്രിക് സ്വിച്ചിന്റെ കേളിയിലൂടെ നമ്മളീ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായ് ഒരു പിടി മണ്ണുപോലുമവശേഷിക്കാതെ മായയായ് പോകുന്ന മനുഷ്യ ജന്മങ്ങള്‍ ….
നമ്മള്‍ ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളു എന്ന് പറയാതെ പറഞ്ഞു പോകുന്ന ഒരുപറ്റം മനുഷ്യര്‍ ….
ജോസ്‌ന സാബു സെബാസ്റ്റ്യന്‍