Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ എൻഎച്ച്എസിനെതിരെ കടുത്ത വിമർശനവുമായി ബന്ധുക്കൾ രംഗത്തു വന്നു. 28 കാരിയായ സോ ബെൽ മരണമടഞ്ഞതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് . സെപ്സിസ് ബാധിച്ച് മരിച്ച സോ ബെൽ ഏകദേശം 12 മണിക്കൂറോളമാണ് ആക്സിഡൻറ് ആൻ്റ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നത്.


സോ ബെൽ തന്റെ പഠനത്തിൻറെ അവസാന ഘട്ടത്തിലായിരുന്നു. അവൾ തൻറെ പഠനാവശ്യത്തിന് പണം കണ്ടെത്തുവാൻ ആശുപത്രികളിൽ അധിക ഷിഫ്റ്റ് എടുത്തിരുന്നു. അധിക ജോലിഭാരം രോഗാവസ്ഥ കൂടുന്നതിന് കാരണമായതായും സൂചനകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് യുവതി രക്തം ഛർദിച്ചിരുന്നു.

അവളുടെ നില ഗുരുതരമായതിനെ തുടർന്ന് അവൾ ജോലി ചെയ്തിരുന്ന ആശുപത്രികളിലൊന്നായ സ്റ്റോക്ക് മാൻഡെവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ കോവിഡും പനി ബാധിതരുടെ എണ്ണം കൂടുതലുള്ള കാര്യവും എ & ഇ യിൽ തിരക്കുകൾ ആയിരുന്നു എന്നാണ് എൻഎച്ച്എസ് നൽകുന്ന വിശദീകരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പടിഞ്ഞാറൻ ലണ്ടനിൽ സ്കൂളിന് പുറത്ത് നടന്ന ആസിഡ് ആക്രമണത്തിൽ, 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ജീവനക്കാരിക്കും ചെറിയ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. വെസ്റ്റ്ബോൺ പാർക്കിലെ വെസ്റ്റ്മിൻസ്റ്റർ അക്കാദമിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ സമയത്തിന് ശേഷമാണ് സംഭവം നടന്നത്. പെൺകുട്ടിക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൽഫ്രഡ് റോഡിലൂടെ എത്തിയ ഒരു പുരുഷൻ കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാൾ ഇ -സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. മുഖം മറച്ചെത്തിയാണ് ഇയാൾ കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന 16 വയസ്സുകാരനും ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയിൽ തന്നെ തുടരുകയാണ്. പരിക്കേറ്റ ആൺകുട്ടി സ്കൂളിലെ വിദ്യാർത്ഥി അല്ലെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമി അധികൃതർ വ്യക്തമാക്കി.


സംഭവം നടന്ന ഉടൻ തന്നെ പോലീസ് അധികൃതരും മറ്റു രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ലണ്ടൻ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും, ഹസാർഡ് വിദഗ്ധരും സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച പദാർത്ഥത്തിന്റെ പരിശോധനകൾ തുടരുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികളും ജീവനക്കാരും സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പുറത്തു പോകുമ്പോൾ നടന്ന വേദനാജനകമായ ഈ സംഭവം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമിയുടെ പ്രിൻസിപ്പൽ നുമേര അൻവർ പറഞ്ഞു. ഇത് തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും, സമഗ്രമായ അന്വേഷണം അനുവദിക്കുന്നതിനും, സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളിന് അവധി നൽകിയതായും അവർ പറഞ്ഞു. പ്രാദേശിക കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിച്ച്, അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മിഡിൽ ഈസ്റ്റിൽ ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടെ, ഇറാൻ ഇന്നലെ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെ ചെറുത്തുനിൽക്കുന്നതിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടീഷ് സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗികമായി ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്തമാക്കി . സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാതെ തടയിടുവാൻ, ബ്രിട്ടൻ ശക്തമായി പരിശ്രമിക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ഇന്നലെ ഇറാൻ നടത്തിയ ശക്തമായ ആക്രമണത്തിൽ ഏകദേശം 180 ഓളം മിസൈലുകളാണ് ഇസ്രായേലിനെതിരെ അവർ ഉപയോഗിച്ചത്. ആക്രമണത്തോട് പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യുകെ ഇസ്രായേലിനൊപ്പം നിൽക്കുന്നതായും, അവരുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗീകരിക്കുന്നതായും വ്യക്തമാക്കി. ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും നേതാക്കളെയും ഇറാൻ്റെ മുതിർന്ന കമാൻഡറെയും കൊലപ്പെടുത്തിയ സമീപകാല ആക്രമണങ്ങൾക്ക് പ്രതികാരമായാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പറഞ്ഞു. ഇറാൻ ആക്രമണത്തെ അപലപിക്കുന്നതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും പരാജയപ്പെടുത്താൻ ഇസ്രായേൽ -യുഎസ് -യുകെ സംയുക്ത പരിശ്രമത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെ, ലെബനനിലെ സാഹചര്യങ്ങൾ രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടീഷ് പൗരന്മാരോട് അവിടെനിന്നും മാറുവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക ചാർട്ട് വിമാനം ക്രമീകരിച്ചതായും കഴിഞ്ഞദിവസം വിദേശകാര്യ ഓഫീസ് അറിയിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തെറ്റാണ് ഈ മിസൈൽ ആക്രമണമെന്നും, ഇതിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യഹു പ്രതികരിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതാണ് യുകെയുടെ മുഖ്യലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രതിരോധ ഓഫീസ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബാംഗങ്ങളിൽ നിന്നും വേർപെട്ട്, സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളിൽ താമസിച്ചു വരികയായിരുന്ന ലോറ വിൻഹാം എന്ന പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. മരിച്ച ശേഷം ഏകദേശം മൂന്ന് വർഷത്തിനു ശേഷമാണ് അവളുടെ മൃതദേഹം ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. വിൻഹാമിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ അവളുടെ സഹോദരൻ 2021 മെയ് മാസത്തിലാണ് സറേയിലെ വോക്കിംഗിലുള്ള അവളുടെ ഫ്ലാറ്റിൽ കണ്ടെത്തിയത്. ലോറയുടെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് ചൊവ്വാഴ്ച സറേ കൊറോണർ കോടതിയിലാണ് ആരംഭിച്ചത്.

വിൻഹാമിൻ്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളെ തുടർന്ന് അവളുടെ കുടുംബാംഗങ്ങൾ വീട്ടിൽ അതിക്രമിച്ച് കയറാൻ പോലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുവർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സോഷ്യൽ സർവീസുകൾ കൃത്യമായ പരിഗണന വിൻഹാമിനു നൽകിയില്ലെന്ന് ഇൻക്വസ്റ്റിൽ വാദം കേട്ടു. അവളുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പ് വിൻഹാമിൻ്റെ കുടുംബം വോക്കിംഗ് ബറോ കൗൺസിലുമായി (ഡബ്ല്യുബിസി) ബന്ധപ്പെട്ടിരുന്നുവെന്നും തുടർന്ന് അവളുടെ വീട്ടിന്റെ വാതിലിൽ അധികൃതർ മുട്ടിയെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരികെ പോരുകയായിരുന്നു. അക്കാലത്ത് കൗൺസിലിനായി സോഷ്യൽ ഹോമുകൾ നടത്തിക്കൊണ്ടിരുന്ന ന്യൂ വിഷൻ ഹോംസ്, വിൻഹാമിൻ്റെ ദുർബലതയെ കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് വിൻഹാമുമായി ബന്ധപ്പെടാൻ അധികാരികൾ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. 2022 നു ശേഷം തങ്ങളുടെ നയങ്ങളിൽ ശക്തമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളും, കോളുകളും, ആവശ്യമെങ്കിൽ ബന്ധുക്കളെ ബന്ധപ്പെടാനുള്ള നടപടികളും ശക്തമാക്കിയതായി കൗൺസിൽ അറിയിച്ചു. സ്കീസോഫ്രീനിയ ബാധിച്ചതിനെ തുടർന്ന് കുടുംബത്തിന് വിൻഹാമുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെന്ന് വിൻഹാമിൻ്റെ സഹോദരി നിക്കി പറഞ്ഞു. കുടുംബങ്ങൾ തന്നെ ഉപദ്രവിക്കുമെന്ന ചിന്തയായിരുന്നു വിൻഹാമിന് ഉണ്ടായിരുന്നത്. 2009 ലാണ് അവസാനമായി വിൻഹാമിനെ കുടുംബാംഗങ്ങൾ നേരിൽ കണ്ടത്. 2014 നു ശേഷം വിൻഹാമുമായുള്ള സോഷ്യൽ മീഡിയ ബന്ധങ്ങളും അവസാനിച്ചതായി സഹോദരി പറഞ്ഞു. പിതാവിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന്, 2021 ജനുവരിയിൽ കുടുംബം ലോറയെ കാണാൻ ശ്രമിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വിൻഹാമിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, ന്യൂ വിഷൻ ഹോംസുമായി ബന്ധപ്പെട്ടപ്പോൾ, ലോറയുടെ സ്വകാര്യതയും രഹസ്യാത്മകതയും കാരണം അവർക്ക് സഹായിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. പിന്നീട് സഹോദരനും അമ്മയും പോലീസിന്റെ സഹായത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയപ്പോഴാണ് മൂന്നര വർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ലോറയുടെ മരണം സംബന്ധിച്ച ഇൻക്വസ്റ്റ് നടപടികൾ തുടർന്നു വരികയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന ലെബനനിൽ നിന്നും പാലായനം ചെയ്യുവാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കുവാനായി, യുകെ സർക്കാർ ഒരു ചാർട്ടേർഡ് വാണിജ്യ വിമാനം ക്രമീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചിരിക്കുകയാണ്. ലെബനനിലെ സ്ഥിതിഗതികൾ വളരെ മോശം അവസ്ഥയിലാണെന്നും, സാഹചര്യങ്ങൾ വേഗത്തിൽ വഷളാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ ലെബനനിൽ പ്രാദേശിക പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഗ്രൗണ്ട് ഓപ്പറേഷനുകൾ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വിദേശകാര്യ സെക്രട്ടറി ഈ തീരുമാനം അറിയിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും, അവരുടെ ജീവിത പങ്കാളികൾക്കും, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുമാണ് ഫ്ലൈറ്റ് ഉപയോഗപ്പെടുത്തുവാൻ അർഹതയുണ്ടാവുക. ഗർഭിണികൾ, വൃദ്ധർ തുടങ്ങി ദുർബലരായ ആളുകൾക്ക് മുൻഗണനയുണ്ടാകും.

ബെയ്‌റൂട്ടിൽ നിന്ന് വിമാനം ബുധനാഴ്ച ബ്രിട്ടനിലേക്ക് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം, ആശ്രിതർ ഉൾപ്പെടെ 4,000 മുതൽ 6,000 വരെ യുകെ പൗരന്മാർ ലെബനനിൽ ഉണ്ടെന്നാണ് കരുതുന്നത്. ബെയ്റൂട്ട്-റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ചാർട്ടർ ചെയ്യുന്നതിന് യുകെ സർക്കാർ പണം നൽകുമെങ്കിലും, ബ്രിട്ടീഷ് പൗരന്മാർ ഓരോ സീറ്റിനും 350 പൗണ്ട് വീതം ഫീസ് നൽകേണ്ടതുണ്ട്. ബ്രിട്ടീഷ് പൗരന്മാർക്കും ആശ്രിതർക്കും ഫ്ലൈറ്റിൽ ഇടം നേടാൻ അർഹതയുണ്ട്. ബ്രിട്ടീഷുകാരല്ലാതെ വിമാനത്തിൽ കയറുന്നവർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് കുറഞ്ഞത് ആറ് മാസത്തേക്ക് അനുവദിച്ച വിസ ആവശ്യമാണ്. കൂടുതൽ ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കുവാൻ ആവശ്യമായ ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

വരും ദിവസങ്ങളിലുള്ള ഫ്ലൈറ്റുകൾ ആളുകളുടെ എണ്ണത്തെയും, അതോടൊപ്പം തന്നെ സുരക്ഷാ സാഹചര്യങ്ങളെയും കണക്കിലെടുത്താണ് ഉണ്ടാവുകയെന്ന് വിദേശകാര്യ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. സാഹചര്യങ്ങൾ വളരെ വേഗത്തിൽ രൂക്ഷമാകുന്നതിനാൽ എത്രയും പെട്ടെന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. ലെബനനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിശക്തമായ രീതിയിൽ തന്നെ തുടർന്നുവരികയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും, സൈനികമായ വഴിയല്ല ആവശ്യമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇതിനായി ഇറാനുമായി ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പെഡസ്ട്രിയൻ ക്രോസ്സിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചു തെറുപ്പിച്ചു . സെപ്റ്റംബർ 29 രാത്രി ഏകദേശം 8 മണിയോടെ ബാംബർ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാംബർ ബ്രിഡ്ജിൽ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയർ പോലീസ് അറിയിച്ചു. യുവതി സീബ്രാ ലൈനിൽ ആയിരിക്കുമ്പോഴാണ് കാർ ഇടിച്ച് തെറുപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. എന്നാൽ വാഹനം ഇതുവരെയും കണ്ടെത്തുവാൻ പോലീസിന് ആയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കാറിടിച്ച യുവതി അഞ്ചു മാസം ഗർഭിണി കൂടി ആയതിനാൽ ശക്തമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. തലയ്ക്കും വയറിനും അതിഗുരുതരമായ പരിക്കുകൾ ഏറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മലയാളികളെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. കൂടെ ജോലി ചെയ്യുന്ന രണ്ടുപേരോടൊപ്പം റോഡ് മുറിച്ചു കടക്കവയാണ് അമിത വേഗത്തിൽ എത്തിയ വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. കടുത്ത ഞെട്ടലോടെയാണ് ദൃക്സാക്ഷികൾ സംഭവത്തെ കുറിച്ച് വിവരിച്ചത്. യുവതി സ്റ്റുഡൻറ് വിസയിലാണ് യുകെയിൽ എത്തിയത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം തിരിച്ചു കൊണ്ടുവരുന്നത് ഉൾപ്പെടെ, ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികളുടെ ഒഴുക്ക് പുനരാരംഭിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ബ്രിട്ടീഷ് സർവകലാശാലകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ഡെർ ലെയനുമായുള്ള തൻ്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സർവകലാശാലകളുടെ ഈ ആവശ്യം. ബ്രിട്ടനിലുടനീളമുള്ള 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ), യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടീഷ് ബന്ധം പുനസ്ഥാപിക്കുന്നതിൽ വിദ്യാർത്ഥികൾ കേന്ദ്രബിന്ദുവാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. യു കെയിലേക്കുള്ള യൂറോപ്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് നിലച്ചതിൽ തങ്ങൾക്ക് ഖേദമുണ്ടെന്ന് യുയുകെ ചീഫ് എക്സിക്യൂട്ടീവ് വിവിയെൻ സ്റ്റെർൻ പറഞ്ഞു. ബുധനാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പ്രതിരോധവും സുരക്ഷയും ഉൾപ്പെടെ വിവിധ വിഷയങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും, യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ വിപുലമായ പുനഃസജ്ജീകരണത്തിൻ്റെ ഭാഗമായി സാധ്യമായ ഒരു കരാറും അനുവദിക്കുന്ന തരത്തിലാണ് മീറ്റിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇ യു വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ആറുമാസകാലത്തേയ്ക്ക് ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനും, ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അടുത്ത വസന്തകാലത്ത് നടക്കുന്ന ഇ യു -യു കെ ഉച്ചകോടിയിലൂടെ കണ്ടെത്തുന്നതിനുമാണ് നിലവിലെ ഇരു പക്ഷത്തിന്റെയും പ്രയത്നങ്ങൾ . 30 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് പരിമിതമായ വർഷത്തേക്ക് വിദേശത്ത് പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിക്കുന്ന യൂത്ത് മൊബിലിറ്റി സ്കീം പുനസ്ഥാപിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ബ്രിട്ടീഷ് തീരുമാനം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം തന്നെ ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനെ കുറിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഇറാസ്മസ് സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ പ്രതിവർഷം 15,000 ത്തോളം ബ്രിട്ടീഷ് വിദ്യാർത്ഥികളാണ് ബ്രെക്‌സിറ്റിന് മുമ്പ് ഇയു സർവകലാശാലകളിൽ പഠനം പൂർത്തീകരിച്ചിരുന്നത്. ബുധനാഴ്ച നടക്കുന്ന ചർച്ചയിലൂടെ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഇരു പക്ഷവും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കൺസർവേറ്റീവ് നേതാവായി താൻ തുടർന്നിരുന്നുവെങ്കിൽ, റിഷി സുനക്കിനേക്കാൾ മികച്ച പ്രകടനം തനിക്കും, പാർട്ടിക്കും ജനറൽ ഇലക്ഷനിൽ കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിസ് ട്രസ്. 2022 ൽ പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം 45 ദിവസങ്ങൾക്ക് ശേഷം പദവി ഒഴിയുവാൻ ലിസ് ട്രസ് നിർബന്ധിതയായിരുന്നു. ട്രസിന്റെ കാലഘട്ടത്തിൽ അവതരിപ്പിച്ച മിനി – ബഡ്ജറ്റ് വിപണി തകർച്ചയ്ക്ക് കാരണമായതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. ജൂലൈയിൽ പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനക്കിനേക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുമായിരുന്നോ എന്ന് ചോദ്യത്തിന്, തികച്ചും സാധിക്കുമായിരുന്നു എന്ന ഉത്തരമാണ് ട്രസ് നൽകിയത്. ടോറി കോൺഫറൻസ് പരിപാടിയ്ക്കിടെ ആയിരുന്നു ട്രെസ്സിന്റെ ഈ പ്രതികരണം. എന്നാൽ വിജയിക്കുക എന്നത് ഒരു കഠിനമായ പ്രക്രിയായിരിക്കുമെന്നും, പാർട്ടി ബോറിസ് ജോൺസൻ നിലനിർത്തണമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. മിനി – ബഡ്ജറ്റ് വിജയിക്കുവാൻ അനുവദിച്ചിരുന്നെങ്കിൽ, വോട്ടർമാർ കൺസർവേറ്റീവ് പാർട്ടിയെ കൂടുതൽ പരിഗണിക്കുമായിരുന്നുവെന്നും, എന്നാൽ ടോറി എംപിമാരുടെ പിന്തുണയില്ലാതെ താൻ ആഗ്രഹിച്ച മാറ്റങ്ങൾ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.

ടോറി നേതൃത്വത്തിനായി മത്സരിക്കുന്ന നാല് മത്സരാർത്ഥികളിൽ ആരെയും താൻ അംഗീകരിക്കില്ലെന്നും മുൻ പ്രധാനമന്ത്രി ട്രസ് പറഞ്ഞു. രാജ്യത്ത് മൊത്തത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ അവസ്ഥ തീർത്തും മോശമാണെന്ന സത്യം ഇവരാരും തന്നെ അംഗീകരിച്ചിട്ടില്ലെന്നും ട്രസ് കൂട്ടിച്ചേർത്തു. കൂടുതൽ വിപ്ലവാത്മകരമായ തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടതെന്നും ട്രസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 2022 ലെ ബോണ്ട് മാർക്കറ്റ് പ്രതിസന്ധിക്ക് തന്റെ മിനി ബഡ്ജറ്റല്ല, മറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ് ഉത്തരവാദിയെന്ന അവകാശവാദം അവർ വീണ്ടും ഉന്നയിച്ചു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി ഒഴിവാക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനാവുകയില്ലെന്നും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ വീഴ്ചകൾ തന്റെ മേൽ ആരോപിക്കാനാണ് ശ്രമിച്ചതെന്നും ട്രസ് ശക്തമായി വിമർശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തന്റെ ഷിഫ്റ്റിനുശേഷം തിരികെ മടങ്ങുകയായിരുന്ന എൻഎച്ച്എസ് ജീവനക്കാരനെ മനപ്പൂർവ്വം കാറിടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയാണ് ബ്രിസ്റ്റോൾ കോടതി. ഇരുപത്താറുകാരനായ ഫിലിപ്പ് ആഡംസ്, ഇരുപത്തിരണ്ടുകാരനായ പാട്രിക് ജെയിംസ് എന്നിവരെയാണ് സെപ്റ്റംബർ 27 ന് ബ്രിസ്റ്റോൾ ക്രൗൺ കോടതിയിലെ ജൂറി കുറ്റക്കാരായി കണ്ടെത്തിയത്. 2020 ജൂലൈ 22നാണ് കേസിനാധാരമായ സംഭവം നടന്നത്. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം തിരികെ നടക്കുകയായിരുന്ന ഇരുപത്തിയഞ്ചുകാരനായ കാറ്റിൻഗുവ ടിജിറ്റെൻഡറോയെയാണ് ഒരു നീല ഹോണ്ട അകോർഡ് കാർ ഇടിച്ചു വീഴ്ത്തിയത്. ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതായും, ഇതിനിടയിൽ ഇരുവരും ടിജിറ്റെൻഡറോയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉച്ചത്തിൽ വിളിച്ചതായും അദ്ദേഹം കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ നിന്നുള്ള ആഡംസിന് അദ്ദേഹത്തിൻ്റെ അഭാവത്തിൽ ആറ് വർഷത്തെ തടവ് ശിക്ഷയും, ബ്രിസ്റ്റോളിലെ ലോറൻസ് വെസ്റ്റണിൽ നിന്നുള്ള ജെയിംസിന് എട്ടര വർഷത്തേക്കുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണയിൽ ഉടനീളം കോടതിയിൽ ആഡംസ് ഹാജരായിരുന്നില്ല. ആഡംസ് ദുബായിൽ ഉണ്ടെന്നും എത്രയും വേഗം യുകെയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

മറ്റൊരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ക്രൂരമായ ഒരു കൃത്യമാണ് ഇരുവരും ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇരുവരും തങ്ങൾ ചെയ്ത പ്രവർത്തി ആസ്വദിച്ചതായും കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെയാണ് കഠിന ശിക്ഷയിലേക്ക് കോടതി നീങ്ങിയത്. അപകടത്തിൽ ടിജിറ്റെൻഡറോയ്ക്ക് കനത്ത പരിക്കുകൾ സംഭവിച്ചിരുന്നു. അപകടത്തിനുശേഷം പ്ലാസ്റ്റിക് സർജറി നടത്താൻ തക്ക പരിക്കുകൾ ഉണ്ടായിരുന്നതായും കോടതി വാദം കേട്ടു. തന്റെ മകന് അവസാനം നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടിജിറ്റെൻഡറോയുടെ മാതാവ് കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെത്തുടർന്ന്, ലെബനനിൽ നിന്നും നിരവധി പേർ പാലായനം തുടരുകയാണ്. ഇത്തരത്തിൽ തിരികെയെത്തിയ ബ്രിട്ടീഷ് യുവതി,അല ഗലായ്‌നി, തന്റെ ഭർത്താവിനെയും കുടുംബ അംഗങ്ങളെയും ഉപേക്ഷിച്ചു പോന്നതിനുള്ള തന്റെ അതിയായ ദുഃഖം ബിബിസിയോട് തുറന്നു പറഞ്ഞു. തനിക്ക് ഇപ്പോഴും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും, ചെവിയിൽ ഇപ്പോഴും ബോംബുകളുടെ ശബ്ദമാണ് കേൾക്കുന്നതെന്നും അവർ പറഞ്ഞു. യുവതിയുടെ വാക്കുകൾ ലെബനനിലെ അതി രൂക്ഷമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. 28 കാരിയായ യുവതി ഏകദേശം രണ്ട് മാസത്തോളം ഗർഭിണിയാണ്. ഞായറാഴ്ച രാവിലെ രണ്ട് വലിയ സ്യൂട്ട്കേസുകളുമായി മിഡിൽ ഈസ്റ്റ് എയർലൈൻസ് വിമാനത്തിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ എത്തിയപ്പോൾ അവൾ തികച്ചും ക്ഷീണിതയായിരുന്നു. തന്റെ ഭർത്താവിനെയും താൻ സ്നേഹിച്ച ജീവിതത്തെയും ഉപേക്ഷിച്ചാണ് തിരികെ എത്തിയതെന്ന് അവൾ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, ലെബനീസ് അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നിരന്തര യുദ്ധം തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത്തരത്തിൽ യുദ്ധം തുടരുമെന്ന്, ഇറാൻ പിന്തുണയുള്ള മിലിറ്ററി സംഘടനയായ ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെ ലെബനന്റെ വിവിധ പ്രദേശങ്ങളിലുള്ള ഹിസ്ബുള്ളയുടെ ശക്തി കേന്ദ്ര പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച, തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗ്രൂപ്പിലെ മുതിർന്ന 20 അംഗങ്ങൾ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ യുദ്ധം മൂലം പീഡനവും ദുരിതവും അനുഭവിക്കുന്നത് തികച്ചും സാധാരണക്കാരാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിവാഹിതയായപ്പോഴാണ് ഗലായ്‌നി വടക്കൻ ലണ്ടനിൽ നിന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് താമസം മാറിയത്. തൻ്റെ ഭർത്താവിനെ എപ്പോൾ കാണാനാകുമെന്നോ, കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ലെബനനിലേക്ക് മടങ്ങാൻ കഴിയുമോ എന്നോ തനിക്ക് ഒരു ധാരണയുമില്ലെന്ന് അവർ പറഞ്ഞു. ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന ഒരേയൊരു വാണിജ്യ എയർലൈൻ മിഡിൽ ഈസ്റ്റ് എയർലൈൻസ് മാത്രമാണെന്നും, തൻ്റെ ഭർത്താവ് കമ്പനിയുടെ പൈലറ്റായതിനാൽ മാത്രമാണ് സീറ്റ് അതിലൊന്നിൽ നേടാനായതെന്നും ഗലായ്നി പറഞ്ഞു. തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു പോരുവാൻ തനിക്കൊട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്നും, എന്നാൽ ജീവനെതിരെയുള്ള ഭീഷണി മൂലം മാത്രമാണ് തിരികെ എത്തിയതെന്നും അവർ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. വിമാനത്താവളം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, എങ്ങനെയെങ്കിലും വിമാനത്തിൽ കയറിപ്പറ്റി രക്ഷപ്പെടാനാണ് ആളുകൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ലെബനനിൽ ഇപ്പോഴും ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാരും അവരുടെ ആശ്രിതരും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് എത്രയും വേഗം തിരികെ എത്തണമെന്ന് ബ്രിട്ടീഷ് പൗരന്മാരോട് വിദേശകാര്യ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved