ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡോക്ടർമാരോട് അധികസമയം ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്നതിനും ഡോക്ടർമാർക്ക് അനുവാദം നൽകിയിരുന്നു. പല ഡോക്ടർമാരും അധികസമയവും പാർട്ട് ടൈം ജോലിചെയ്തതും എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം പണം സമ്പാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.
ഒരു മണിക്കൂറിന് 200 പൗണ്ട് നിരക്കിൽ ആണ് പലരും പാർട്ട് ടൈം ജോലി ചെയ്യുന്നത്. പാർട്ട് ടൈം ജോലിക്കായി ഡോക്ടർമാർക്ക് സ്വകാര്യ മേഖലയോട് മത്സരിക്കുന്ന നിരക്കുകൾ നൽകേണ്ടതായി വരുന്നതായി എൻ എച്ച് എസ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ജീവനക്കാരുടെ കുറവില്ലായിരുന്നുവെങ്കിൽ എൻഎച്ച്എസിന് അധിക സമയത്തെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ചൂണ്ടിക്കാട്ടി.
പണിമുടക്ക് തുടങ്ങിയ കാര്യങ്ങളും കാത്തിരിപ്പ് സമയം വർധിക്കുന്നതിന് കാരണമാണെന്നാണ് സർക്കാർ ചൂണ്ടി കാണിക്കുന്നത്. ഒക്ടോബർ 30-ാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിൽ ഈ വർഷവും അടുത്ത വർഷവും 25 ബില്യൺ പൗണ്ട് അധികമായി നൽകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് ലേബർ ഗവൺമെന്റിന്റെ നയം ഒരു വിഭാഗം ജീവനക്കാർ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുക എന്നതാണ്. എന്നാൽ ഇത്തരം ഓവർടൈം ജോലികൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത എൻ എച്ച് എസിന് സൃഷ്ടിക്കുന്നതായ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ യൂണിവേഴ്സിറ്റി പഠനത്തിന്റെ ചിലവ് കുതിച്ചുയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫീസ് 9535 പൗണ്ട് ആയി വർദ്ധിപ്പിക്കാൻ തീരുമാനമായി. അണ്ടർ ഗ്രാജുവേറ്റ് ട്യൂഷൻ ഫീ ആണ് പ്രതിവർഷം 9535 പൗണ്ട് ആയി വർധിപ്പിക്കുന്നത്. നിലവിലെ ഫീസ് ആയ 9250 പൗണ്ട് നിലവിൽ വന്നത് 2017 -ൽ ആണ്. നിലവിലെ ഫീസിൽ നിന്ന് 285 പൗണ്ടിന്റെ വർദ്ധനവ് യൂണിവേഴ്സിറ്റി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഫീസ് വർദ്ധനവിന് ചുവടുപിടിച്ച് ജീവിതച്ചെലവ് നിയന്ത്രിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് മെയിൻ്റനൻസ് ലോണുകളും വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ തിങ്കളാഴ്ച പാർലമെൻ്റിൽ എംപിമാരോട് പറഞ്ഞു. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് ട്യൂഷൻ ഫീ വർദ്ധനവ് വിദ്യാർത്ഥികൾക്ക് കടുത്ത ഭാരം സൃഷ്ടിക്കുമെന്ന വിമർശനമാണ് ഉന്നയിച്ചത് . എന്നാൽ മെയിൻറനൻസ് ലോണുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം ദരിദ്രരായ വിദ്യാർഥികൾക്ക് ആശ്വാസകരമായിരിക്കുമെന്ന അഭിപ്രായം പൊതുവെ ഉയർന്നുവന്നിട്ടുണ്ട് . നിലവിൽ ഫീസ് വർദ്ധനവ് 2025 – 26 അധ്യയന വർഷത്തിലേയ്ക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർ വർഷങ്ങളിൽ സർക്കാരിൻറെ പദ്ധതികൾ എന്താണെന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ സർവകലാശാലകളുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി ഗവൺമെൻറ് കൂടുതൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.
2020ലെ പൊതു തിരഞ്ഞെടുപ്പിൽ ട്യൂഷൻ ഫീ പൂർണ്ണമായും നിർത്തലാക്കണമെന്ന അഭിപ്രായമായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമാർ അന്ന് പ്രകടിപ്പിച്ചിരുന്നത് . നിലവിലെ ഫീസ് വർദ്ധനവ് അന്നത്തെ പ്രഖ്യാപനത്തിൽ നിന്നുള്ള വൻ തിരിച്ചു പോക്കാണെന്ന വിമർശനം ട്യൂഷൻ ഫീസ് വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ നേരിടേണ്ടി വരും. ഉയർന്ന ട്യൂഷൻ ഫീ വിദ്യാർത്ഥികളെ സർവകലാശാല പഠനത്തിൽ നിന്ന് പിന്നോക്കം വലിക്കും എന്ന് അഭിപ്രായവും ശക്തമായി ഉയർന്നു വരുന്നുണ്ട്. യുകെയിൽ ദിനംപ്രതി ഉയർന്നു വരുന്ന ജീവിത ചിലവ് വർദ്ധനവിന്റെ കൂട്ടത്തിൽ ട്യൂഷൻ ഫീ വർദ്ധനവ് കടുത്ത പ്രതിസന്ധിയാക്കുമെന്ന് പല വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു . ഒട്ടേറെ മലയാളി വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി എത്തുന്നത്. ട്യൂഷൻ ഫീ വർദ്ധനവ് യുകെയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മനുഷ്യ കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടുതൽ തുക നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിലുള്ളതിലും 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ കുറെ കാലമായുള്ള അനധികൃത കുടിയേറ്റത്തിന്റെ കണക്കുകളിൽ കാര്യമായ കുറവ് വരാത്തതിനെ ചൊല്ലി ലേബർ പാർട്ടി സർക്കാർ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.
പുതിയതായി അനുവദിച്ച പണം ബോർഡർ സെക്യൂരിറ്റി കമാൻഡ്, എൻഫോഴ്സ്മെൻ്റ് ഇൻറലിജൻസ്, പ്രോസിക്യൂഷൻ സ്റ്റാഫ് എന്നിവർക്കായാണ് നൽകുന്നത്. ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രഭാഷണത്തിൽ അതിർത്തി സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അനധികൃത മനുഷ്യ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കെയർ സ്റ്റാർമർ വിവിധ രാജ്യങ്ങളുടെ നേതാക്കളോട് ആഹ്വാനം ചെയ്തു.
എന്നാൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ നടപടികൾ അനധികൃത കുടിയേറ്റം തടയാൻ ഉചിതമല്ലെന്ന അഭിപ്രായമാണ് മുൻ ഇമിഗ്രേഷൻ മേധാവി കെവിൻ സോണ്ടേഴ്‌സ് പ്രകടിപ്പിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിന് ഏറ്റവും ഫലപ്രദമായ നടപടി ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരെ തടയുക എന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അനധികൃത കുടിയേറ്റത്തിൽ കൂടി തീവ്രവാദ സ്വഭാവക്കാർ യുകെയിലേയ്ക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റായ രീതിയിൽ വാഹനം ഓടിച്ച് അപകടം വരുത്തുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പലർക്കും 30 പെനാൽറ്റി പോയിൻറ് ഉണ്ടെങ്കിലും ഇപ്പോഴും സാധുവായ ലൈസൻസ് ഉള്ളതാണ് ഇത്തരം അപകടങ്ങൾ വർധിച്ചു വരുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലൈസൻസ് ഇല്ലാതെ കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിന് കാരണമാകുന്ന സംഭവങ്ങളും നിരവധിയാണ് . കഴിഞ്ഞദിവസം 18 വയസ്സുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെടുകയും മറ്റ് 6 പേർക്ക് പരുക്കു പറ്റുകയും ചെയ്തിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴി ഉണ്ടാകുന്ന അപകടങ്ങളും ദിനംപ്രതി വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾ ആയിട്ടുള്ളവർക്ക് നിർബന്ധിത പരിശീലനം നൽകണമെന്ന ആവശ്യവും ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ശ്രദ്ധ കൂടാതെ വാഹനം ഓടിക്കുന്നതിന് മൂന്ന് മുതൽ ഒൻപത് വരെ പോയിന്റുകൾ ആണ് പെനാൽറ്റി ആയി നൽകുന്നത് . മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പെനാൽറ്റി ആയി 3 മുതൽ 11 വരെ പോയിന്റുകൾ ലഭിക്കാം. അമിത വേഗതയ്ക്ക് 3 മുതൽ 6 വരെ പോയിന്റുകൾ ആണ് നൽകുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ ലഭിച്ചാൽ ഡ്രൈവർമാർക്ക് സാധാരണയായി ആറ് മാസത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തും.
എന്നാൽ യുകെയിൽ 10056 ഡ്രൈവർമാർക്ക് കുറഞ്ഞത് 12 പോയന്റുകൾ ഉണ്ടായിരുന്നിട്ടും സാധുവായ ലൈസൻസ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെനാൽറ്റി പോയൻ്റുകൾ ലഭിച്ചിട്ടും കോടതിയിൽ നിന്ന് അസാധാരണമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന കാരണങ്ങളിൽ ഇളവുകൾ നേടിയാണ് പലരും ഡ്രൈവിംഗ് വിലക്കുകളിൽ നിന്ന് ഒഴിവാകുന്നത്. എന്നാൽ സ്ഥിരമായി പെനാൽറ്റി പോയൻ്റുകൾ ലഭിക്കുന്ന ഡ്രൈവർമാർക്ക് ഇളവ് നൽകുന്നത് പുനഃ പരിശോധിക്കണമെന്നാണ് റോഡ് സുരക്ഷാ ചാരിറ്റിയായ ഐഎഎം റോഡ്‌സ്മാർട്ടിലെ പോളിസി ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടർ നിക്കോളാസ് ലൈസ് പറയുന്നത്. പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്ന ഭൂരിപക്ഷവും പിന്നീട് അപകടങ്ങൾ വരുത്തിവെച്ച് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. എന്നിരുന്നാലും ചിലർ ഒരു പരിഗണനയും കൂടാതെ നിയമലംഘനം നടത്തുന്നതാണ് മറ്റുള്ളവരുടെ ജീവന് ഭീഷണിയായി തീരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബർഗിലെ കൗഗേറ്റിൽ ബസിടിച്ച് വയോധികൻ മരിച്ച സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി പോലീസ് രംഗത്തു വന്നു. ശനിയാഴ്ച രാത്രി 7:00 മണിക്കാണ് തിരക്കേറിയ കൗഗേറ്റിൽ 74 വയസ്സുകാരൻ ബസിടിച്ച് മരണമടഞ്ഞത്. തുടർന്ന് സംഭവത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
ബസിടിച്ചതിനെ തുടർന്ന് വയോധികന് ഗുരുതരമായ പരുക്കുകൾ പറ്റിയിരുന്നു. മരിച്ചയാളിൻ്റെ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച് ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങളുടെ വ്യാപകമായ പ്രചാരം തടയുന്നതിന് ഇവയ്ക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ പെട്ടെന്ന് സ്വാധീനം ചെലുത്തുന്നതിൻ്റെ പ്രത്യാഘാതങ്ങൾ അടുത്തിടെ യുകെ കണ്ടതാണ്. സൗത്ത് പോർട്ടിൽ 17 വയസ്സുകാരന്റെ കത്തിക്കിരയായി മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ കുറിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയായി പ്രചരിച്ചതിനെ തുടർന്ന് യുകെയിൽ ഉടനീളം വ്യാപകമായ കലാപം പൊട്ടി പുറപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റെടുത്ത നിരവധി സമരങ്ങൾ ആണ് ഇതിനെ തുടർന്ന് യുകെയിൽ ഉടനീളം അരങ്ങേറിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം കടുത്ത വേദനയോടെയാണ് രാജ്യം ഏറ്റെടുത്തത് . മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . സംഭവത്തെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
XL ബുള്ളി ഇനത്തിൽപ്പെട്ട നായയാണ് പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന വാർത്തയാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബം ഒരു സ്റ്റാറ്റിക് കാരവാനിൽ ആണ് ജീവിച്ചിരുന്നത്. യുകെയിൽ ഇത്തരം താത്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്നവർ നിരവധിയാണ്. XL ബുള്ളി ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയതിനെ തുടർന്ന് സർട്ടിഫിക്കേഷൻ ഇല്ലാതെ ഇത്തരം നായ്ക്കളെ സ്വന്തമാക്കുന്നതും വളർത്തുന്നതും യുകെയിൽ ക്രിമിനൽ കൂറ്റമാക്കിയിരുന്നു.
പത്തു വയസ്സുകാരിയായ പെൺകുട്ടി നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം സമീപവാസികൾ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. പെൺകുട്ടി തങ്ങൾക്ക് ഒരു പുതിയ വളർത്തു നായയെ ലഭിച്ചതായി സന്തോഷത്തോടെ വെളിപ്പെടുത്തിയതായി അവളുടെ കൂടെ കളിച്ചിരുന്ന കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. 2023 – ൽ മാത്രം ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ 30 മരണങ്ങൾ ആണ് യുകെയിൽ ഉണ്ടായത്. 2022 നെ അപേക്ഷിച്ച് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയായതാണ് ഈ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കാരണമായത്. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോൺവാളിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ കൊല്ലപ്പെട്ടു. ആറ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കാറുകളിലൊന്നിലെ മുൻസീറ്റ് യാത്രക്കാരനായിരുന്ന 19 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് ആറ് പേർക്ക് നിസാര പരുക്കുകളെ ഉള്ളുവെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു.
അപകടകരമായി വാഹനം ഓടിച്ചതിന് 18 വയസ്സുകാരനെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാളുടെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. ബോഡ്മിൻ സ്വദേശിയായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപകടം നടന്ന റോഡ് സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം അടച്ചിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡോക്ടർ മനോ ജോസഫ്
പെട്ടെന്നൊരുദിവസം നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറയുകയാണ് സഹോദരാ/ സഹോദരീ നിങ്ങൾക്ക് മാരകമായ ഒരു രോഗമാണ്. ഈ രോഗം നിമിത്തം നിങ്ങൾ ആറുമാസത്തിനുള്ളിൽ മരിക്കാനാണ് സാധ്യത. ഈ വെളിപ്പെടുത്തലിനോട് നിങ്ങൾ എങ്ങിനെ പ്രതികരിക്കും? ബഹുഭൂരിപക്ഷം പേർക്കും അത് കഠിനമായ മനോവേദനയുളവാക്കുന്ന ഭയാനകമായ ഒരു ഷോക്ക് ആയിരിക്കും. സഫലമാകാതെ പൊലിഞ്ഞുപോകുമെന്നുറപ്പുള്ള സ്വപ്നങ്ങൾ. മറ്റുള്ളവർക്ക് ഭാരമായി മരുന്നും ആശുപത്രിയുമായി എന്തിന് ജീവിക്കണം എന്ന വിഷാദചിന്ത. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മരുന്നുകളുടെ ദൂഷ്യഫലങ്ങളും ഇവയോടു കൂട്ടുചേരുമ്പോൾ അഗാധമായ നിരാശാബോധത്തിലേക്ക് അവർ നയിക്കപ്പെടാം. അങ്ങനെവരുമ്പോൾ ചിലരെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചേക്കാം. എന്നാൽ ഉറ്റവരും ഉടയവരുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണമായ വാക്കുകളും സാമീപ്യവും അത് നൽകുന്ന സമാധാനവും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാറാണ് പതിവ്. ചിലർ വേദപുസ്തകങ്ങളിൽ, ആത്മീയതയിൽ, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തുന്നു. മറ്റുചിലർ സംഗീതത്തിലോ, വായനയിലോ, എഴുത്തിലോ, മറ്റെന്തെങ്കിലും ഹോബിയിലോ, ജോലിയിലോ മുഴുകി ബാക്കിയുള്ള ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നു. കരുണാപൂർവ്വം പെരുമാറുന്ന ചുറ്റുമുള്ള സമൂഹം നൽകുന്ന പ്രത്യാശയിൽ, ഉറച്ചപിന്തുണയിൽ അവർ മരണചിന്തകളോട് വിടപറഞ്ഞുകൊണ്ട് ജീവനിലേക്ക് തിരിച്ചുവരുന്നു. കൂടാതെ ശാരീരികാസ്വാസ്ഥ്യങ്ങളിൽനിന്ന് ആശ്വാസം നൽകാൻ പാലിയേറ്റീവ് ചികിത്സകളും മാനസികമായ ബുദ്ധിമുട്ടുകളിൽ സഹായമായി സൈക്കോളജിസ്റ്റും നിലകൊള്ളുന്നു. ഇതിനെല്ലാം അടിസ്ഥാനം രോഗികളുടെ, ദുർബലരുടെ, അവശരുടെ, അംഗവൈകല്യമുള്ളവരുടെ ജീവന് മറ്റുമനുഷ്യരുടെ ജീവൻ പോലെതന്നെ വിലയുണ്ടെന്നും ആ ജീവനും പരിരക്ഷിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന അവരോട് അനുകമ്പയുള്ള ഒരു സാമൂഹിക മനഃസാക്ഷിയാണ്.
എന്നാൽ യോർക്ഷയറിലെ സ്‌പെൻവാലി നിയോജകമണ്ഡലത്തിൽനിന്നുള്ള ലേബർ എം പി കിം ലെഡ്‌ബീറ്റർ, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും മറ്റു പല ഭരണകക്ഷി നേതാക്കളുടെയും പരോക്ഷപിന്തുണയോടെ ഒക്ടോബർ 16 ന് അവതരിപ്പിച്ച പുതിയനിയമം (Assisted Dying Bill) പ്രാബല്യത്തിൽ വന്നാൽ ഇതിനെല്ലാം മാറ്റം സംഭവിക്കും. ഇതിന്മേൽ ചർച്ചകൾ നടക്കുന്നതുകൊണ്ട് നിയമം പൂർണരൂപത്തിൽ രൂപപ്പെട്ടിട്ടില്ലെങ്കിലും ചിലകാര്യങ്ങൾ അനുമാനിക്കാൻ സാധിക്കുന്നതാണ്. ഒരു രോഗി ആറുമാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ വിധിയെഴുതിയാൽ ഈ നിയമം അനുസരിച്ച് ആ രോഗിക്ക് വൈദ്യസഹായത്തോടെ ആത്മഹത്യചെയ്യാൻ അപേക്ഷസമർപ്പിച്ച് അനുവാദം നേടിയെടുക്കാവുന്നതാണ്. അനുവാദം ലഭിച്ചാലുടൻ ആത്മഹത്യചെയ്യാനുള്ള മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ലഭിക്കുന്നതാണ്. തുടർന്ന് ഡോക്ടറുടെയോ നഴ്‌സിന്‍റ്യോ സഹായത്തോടെ രോഗി മരുന്ന് കഴിച്ച് അല്ലെങ്കിൽ ഇൻജെക്ട് ചെയ്ത് മരിക്കുന്നു. ഇങ്ങനെ നിയമാനുസൃതം ആത്മഹത്യചെയ്യാൻ അനുവാദം ലഭിച്ച രോഗിയെ അതിൽനിന്നു തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറസ്റ്റുചെയ്യപ്പെടാനും ജയിൽ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ഇങ്ങിനെ മരിക്കാൻ അനുവാദം ലഭിച്ച വ്യക്തി നമ്മുടെ എത്ര അടുത്ത ബന്ധുവോ സുഹൃത്തോ ആയിക്കൊള്ളട്ടെ, നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ സാധിക്കൂ. തടയാനോ സാവധാനം പ്രത്യാശനല്കി ജീവനിലേക്കു കൊണ്ടുവരാനോ പറ്റുകയില്ല.
നിയമത്തെ അനുകൂലിക്കുന്നവരും സർക്കാരിനുള്ള നേട്ടവും
മരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നിയമത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്ന പ്രധാന വാദം നിയമം നടപ്പിലായാൽ ഇത് വേദനിക്കുന്നവർക്കും കഷ്ടതയനുഭവിക്കുന്നവർക്കും മരണത്തിലൂടെ ആശ്വാസം നല്കുന്നുവെന്നതാണ്. എന്നാൽ ഏതുതരം വേദനയും പരിഹരിക്കാൻ കഴിവുള്ള ശക്തമായ മരുന്നുകളും അതുപയോഗിക്കാനുള്ള വൈദഗ്ദ്ധ്യം കൈമുതലായുള്ള പാലിയേറ്റീവ് സ്പെഷ്യലിസ്റ് ഡോക്ടർമാരും നഴ്സുമാരുമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നതുകൊണ്ടുതന്നെ ഈ വാദം ബാലിശമാണ്.
സർക്കാരിന് ഈ നിയമം പാസ്സാക്കാൻ ആഗ്രഹമുണ്ടെന്നത് പച്ചയായ ഒരു യാഥാർഥ്യമാണ്. അതിൻ്റെ കാരണം വ്യക്തമാണ്. സർക്കാർ മൊത്തത്തിലും ആരോഗ്യരംഗം പ്രത്യേകിച്ചും കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുകയാണ്. ഈ രോഗികൾ ആറുമാസം മുൻപേ മരിച്ചാൽ അത്രയും നാളത്തെ ആശുപത്രിച്ചിലവ്, മരുന്നുചിലവ്, പാലിയേറ്റിവ് കെയർ ചിലവ്, ആംബുലൻസ് ചിലവ്, ഡിസ്ട്രിക്ട് നഴ്സിങ് ചിലവ്, കെയറർമാരുടെ ചിലവ് തുടങ്ങി കോടിക്കണക്കിന് പൗണ്ട് ലാഭം. ആറുമാസത്തിലധികം ജീവിക്കില്ലായെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ട പലരോഗികളും വർഷങ്ങളോളം ജീവിച്ചിരുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട്. അപ്പോൾ ലാഭം ഇതിലും കൂടും. അതുകൊണ്ടുതന്നെ ഈ നിയമം പ്രാബല്യത്തിലായാൽ സർക്കാരിന് സാമ്പത്തികലാഭം വളരെയേറെയാണ്. എന്നാൽ ഈ നിയമം നടപ്പിലായാൽ രോഗികളുടെയും ബലഹീനരുടെയും ജീവന് വിലയില്ലെന്ന് ഈ രാജ്യത്തിലെ ജനങ്ങളും സർക്കാരും വിധിയെഴുതുകയായിരിക്കും. അനേക തലമുറകളെ ബാധിക്കുന്ന വലിയൊരു മാറ്റമായിരിക്കുമത്. ജീവന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിൽനിന്ന് മരണത്തിന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിലേക്കുള്ള ചുവടുമാറ്റം.
കത്തോലിക്കാസഭയുടെ പ്രതികരണം
ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാസഭയ്ക്ക് നേതൃത്വ൦ നൽകുന്ന അഭിവന്ദ്യ കർദ്ദിനാൾ വിൻസെൻറ് നിക്കോൾസ് പിതാവ് ഒക്ടോബർ 10 ന് പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ഈ നിയമത്തിനെതിരെ പ്രതികരിക്കാനും ജീവന്റ്റെ സംസ്കാരം നിലനിർത്താനായി ഉണർന്ന് പ്രവർത്തിക്കാനും എല്ലാ കത്തോലിക്കാവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു. ആത്മഹത്യക്കുള്ള അവകാശമായിട്ടാണ് (Right to Die) ഈ നിയമം പ്രമോട്ട് ചെയ്യപ്പെടുന്നതെങ്കിലും ആത്മഹത്യചെയ്യാനുള്ള കടമയായി (Duty to Die) ഇതുമാറുമെന്നാണ് കർദ്ദിനാൾ പിതാവ് കരുതുന്നത്. ഈ നിയമം നടപ്പിലായ ഒരു സമൂഹത്തിൽ രോഗിയായ വ്യക്തി താൻ മറ്റുള്ളവർക്ക് ഭാരമായി ജീവിക്കുന്നത് ശരിയല്ലെന്നു ചിന്തിക്കുകയും അതുകൊണ്ട് ആത്മഹത്യ ചെയ്യുക തൻ്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലുള്ളപ്പോൾപോലും അത് ഒളിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക, അവർക്ക് ഭാരമാകാതിരിക്കുക എന്നുള്ള തൻ്റെ കടമനിർവഹിക്കാനായി മരണംവരിക്കേണ്ടിവരുന്ന സാഹചര്യം. ഈ അവസരത്തിൽ നിയമത്തിലെ നൂലാമാലകളിൽ കുടുങ്ങി അവരെ തടയാനാവാതെ നിസ്സഹായാവസ്ഥയിൽ ഉഴലുന്ന ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ കത്തോലിക്കാവിശ്വാസിയും തങ്ങളുടെ എം പി ക്ക് ഈ നിയമത്തിനെതിരേ വോട്ടുചെയ്യാൻ അഭ്യർത്ഥിച്ച് കത്തുകളയക്കാൻ പിതാവ് അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഈ നിയമത്തെപ്പറ്റി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ചർച്ചചെയ്ത് അവരിൽ ശരിയായ അവബോധം സൃഷ്ടിക്കാനും എല്ലാറ്റിനുമുപരിയായി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാനും പിതാവ് തൻ്റെ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന ലിങ്കുകൾ ശ്രദ്ധിക്കുക.
https://rcdow.org.uk/cardinal/homilies/pastoral-letter-on-assisted-suicide/
https://rcdow.org.uk/cardinal/news/prayer-to-uphold-the-dignity-of-human-life/
ആംഗ്ലിക്കൻ സഭയുടെ നിലപാട്
ബ്രിട്ടണിലെ ഔദ്യോഗിക സഭയായ ആംഗ്ലിക്കൻ സഭയുടെ നിലപാട് പ്രസക്തമാണ്. അവരുടെ 26 ബിഷോപ്പുമാർ പ്രഭുഃ സഭയിൽ (House of Lords) വോട്ടവകാശമുള്ള അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിനെതിരെ വോട്ടുചെയ്യാൻ അവർക്ക് അവസരം ലഭിക്കും. ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഈ നിയമത്തെ അപകടകരമായ നിയമം എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. മാത്രമല്ല ഈ നിയമം നടപ്പാക്കിയാൽ കൂടുതൽ ജനങ്ങൾ മരുന്നുപയോഗിച്ച് ആത്മഹത്യചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിലുള്ളവരുടെ കർത്തവ്യം
രോഗികളെ ശുശ്രൂഷിക്കുമെന്നും സുഖപ്പെടുത്താൻ പ്രവർത്തിക്കുമെന്നും അവർക്ക് ഹാനികരമായതൊന്നും ചെയ്യുകയില്ലെന്നും പ്രതിജയെടുത്ത് കർമ്മമേഖലകളിൽ പ്രവേശിച്ച ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും രോഗികളുടെ ജീവനെടുക്കാൻ എങ്ങനെ സാധിക്കും, അതിന് അവരുടെ മനഃസാക്ഷി അവരെ അനുവദിക്കുമോയെന്നത് ഒരു സുപ്രധാന ചോദ്യമാണ്. വളരെ സാമൂഹികപ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തിൽ സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംവാദത്തിൽ പങ്കുചേരാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും സാധിക്കുമെന്ന് യു കെ യിലെ ചീഫ് മെഡിക്കൽ ഓഫീസർമാരുടെയും ചീഫ് നേഴ്സ്മാരുടെയും സംയുക്തപ്രസ്താവനകൾ ഉറപ്പുനൽകുന്നു. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
https://www.gov.uk/government/publications/assisted-dying-bill-debate-advice-to-doctors/assisted-dying-bill-debate-advice-to-doctors-from-the-uk-chief-medical-officers-and-nhs-england-national-medical-director
https://www.gov.uk/government/publications/assisted-dying-bill-debate-advice-to-nurses-and-midwives/assisted-dying-bill-debate-advice-to-nurses-and-midwives-from-the-uk-chief-nursing-officers
മലയാളി സമൂഹം
ബ്രിട്ടണിലെ മലയാളി കുടുംബങ്ങളിൽ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ടായിരിക്കും. ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പാക്കപ്പെടുമ്പോൾ പലപ്പോഴും ഏറ്റവുമധികം ബാധിക്കുക കുടിയേറ്റസമൂഹമായ ന്യൂനപക്ഷമായ നമ്മെയാണെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇതിനെതിരേ നാം ശക്തമായി പ്രതികരിക്കേണ്ടതാണ്. രോഗികൾക്കാവശ്യം ആത്മഹത്യ ചെയ്യാനുള്ള സഹായമല്ല മറിച്ച് ഏറ്റവും മികച്ച പാലിയേറ്റീവ് മെഡിസിൻ ചികിത്സാസംവിധാനങ്ങളാണെന്ന് ഉറക്കെപ്പറയാനുള്ള ആർജ്ജവം നമുക്കുണ്ടാകണം. എങ്കിൽ ഭാവിയിൽ ഈ നിയമം അനുശാസിക്കുന്നതുപോലെ ആത്മഹത്യ തിരഞ്ഞെടുക്കേണ്ട സാഹചര്യം നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളിൽനിന്ന് ഒഴിവാക്കാം.
ഡോക്ടർ മനോ ജോസഫ് : ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ താമസിക്കുന്ന ഡോക്ടർ മനോ ജോസഫ് ചങ്ങനാശ്ശേരിക്കാരനാണ്. കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസും എം ഡിയും പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായി യു കെയിൽ എത്തി. കഴിഞ്ഞ ഇരുപതു വർഷമായി ഇംഗ്ലണ്ടിലെ കാൻസർ മേഖലയിൽ പ്രവർത്തിക്കുകയാണ്. എൻ എച്ച് എസിൽ കോൺസൾറ്റൻറ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം അടുത്തകാലംവരെ റോയൽ വോൾവർഹാംപ്ടൺ ആശുപത്രിയിലെ കാൻസർ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് വ്യത്യസ്തമായ എക്സിറ്റ് പോളുമായി യുഎസ്. രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിംഗ് പ്രക്രിയകളെയും പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പ് വാർത്തകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ യുകെയും യുഎസും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. യുകെയിൽ, തിരഞ്ഞെടുപ്പുകൾ മണ്ഡലാടിസ്ഥാനത്തിലാണ് നടക്കുന്നത്, അതുകൊണ്ട് തന്നെ സീറ്റുകളുടെ വിഭജനവും ഭൂരിപക്ഷ വോട്ടുകൾ ലഭിച്ച സ്‌ഥാനാർഥിയേയും പ്രവചിക്കാൻ ഒരൊറ്റ എക്സിറ്റ് പോൾ മതിയാവും. യുകെയിൽ എല്ലാ വോട്ടുകളും എണ്ണി കഴിഞ്ഞാൽ മാത്രമേ മണ്ഡല ഫലങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനായി സമയം എടുക്കുമെങ്കിലും കൂടുതൽ കൃത്യമായ ഫലം ലഭിക്കാൻ ഇത് സഹായിക്കും.
എന്നാൽ യുഎസിലെ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ ഒരേ സമയം പ്രഖ്യാപിക്കുന്നതിനുപകരം, സംസ്ഥാനം തോറുമുള്ള വോട്ടെണ്ണൽ ഫലങ്ങളാണ് പ്രഖ്യാപിക്കുക. പല സംസ്ഥാങ്ങളുടെ വ്യത്യസ്‌ത സമയ മേഖലകൾ മൂലമാണിത്. ഓരോ സംസ്ഥാനവും വോട്ടെണ്ണൽ ഫലങ്ങൾ പുറത്ത് വിടുന്നത് വഴി റണ്ണിംഗ് ടാലികൾ ട്രാക്ക് ചെയ്യാനും മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യാനും സാധിക്കും. ഓരോ സംസ്ഥാനത്തിൻ്റെയും ഫലങ്ങൾ ദേശീയ ഫലത്തെ സ്വാധീനിക്കുന്നതിനാൽ ഉടനടി പ്രവചിക്കുന്നതിനുപകരം നിലവിലുള്ള ഇലക്ഷൻ പ്രവണതകളിലാണ് എക്സിറ്റ് പോളുകൾ കേന്ദ്രീകരിക്കുന്നത്.
യുകെയിൽ, എക്സിറ്റ് പോളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പാർട്ടി സീറ്റ് വിതരണങ്ങൾ പ്രവചിക്കുന്നതിനാണ്, ഇത് പലപ്പോഴും തിരഞ്ഞെടുപ്പിലെ വിജയിയെ നേരിട്ട് സൂചിപ്പിക്കുന്നു. യുഎസ് എക്‌സിറ്റ് പോൾ കേവലം വിജയിയെ കാണിക്കാൻ എന്നതിലും ഉപരി ജനങ്ങളുടെ ഇടയിലെ പ്രധാന പ്രശ്‌നങ്ങൾക്കും ജനസംഖ്യാശാസ്‌ത്രത്തെ കുറിച്ചും ഉൾകാഴ്ച നൽകുന്നു. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ വോട്ടർമാരുടെ അഭിപ്രായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാൻ യുഎസ് ബ്രോഡ്‌കാസ്റ്റർമാർ ഈ ഡാറ്റയാണ് ഉപയോഗിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് നോർത്ത് യോർക്ക് ഷെയറിലെ പോലീസിനെ വിവരം അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് വീട്ടിലുള്ളവർ തന്നെ നായയെ ബന്ധിച്ചിരുന്നു. ആക്രമണകാരിയായ നായയുടെ ഇനം ഏതാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.