Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മന്ത്രിമാർക്ക് ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളെ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി നിയമങ്ങൾ കർശനമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും ഇനി മുതൽ മന്ത്രിമാർ എം പി രജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. പ്രധാന ലേബർ ഡോണറായ ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് ശനിയാഴ്ച ലേബർ പാർട്ടി എംപി റോസി ഡഫീൽഡ് നാടകീയ നീക്കത്തിലൂടെ രാജി അറിയിച്ചിരുന്നു. പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് അവർ ആരോപിച്ചു. എംപിമാർ നിലവിൽ അവരുടെ പാർലമെൻ്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി പരിഗണിക്കുവാൻ 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും ആതിഥ്യമര്യാദയും പ്രഖ്യാപിക്കേണ്ടതുണ്ട്. 28 ദിവസത്തിനുള്ളിൽ പാർലമെൻ്ററി സുതാര്യത രേഖകളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും, സമ്മാനത്തിന്റെ മൂല്യം മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പട്ടികപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. പാർലമെൻ്റ് ചേരുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ ഈ രേഖകൾ പൊതുവിൽ പ്രസിദ്ധീകരിക്കപ്പെടും. എന്നാൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻ്റെ കീഴിൽ കൊണ്ടുവന്ന ചട്ട പ്രകാരം മന്ത്രിമാർക്ക് അവരുടെ സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങൾ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന അവരുടെ ഡിപ്പാർട്ട്മെന്റ് ഡിക്ലറേഷനുകളിൽ പ്രഖ്യാപിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ മൂല്യം വ്യക്തമാക്കേണ്ട ആവശ്യകതയുമില്ല.

ഇനിമുതൽ മന്ത്രിമാർക്ക് തങ്ങളുടെ എംപി രജിസ്റ്ററിലും ഇത്തരം സമ്മാനങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് എം പി മക്ഫാഡൻ അറിയിച്ചു. ടോറികൾ സൃഷ്ടിച്ച പഴുതിനെ തങ്ങൾ നീക്കുകയാണ് എന്ന തരത്തിൽ ലേബർ പാർട്ടി ഈ തീരുമാനത്തെ അവതരിപ്പിക്കുമ്പോൾ, സമ്മാനങ്ങൾ സ്വീകരിച്ചതു സംബന്ധിച്ച് ഉണ്ടായ വിവാദം നീക്കാനാണ് ഇത്തരമൊരു തീരുമാനം ഇപ്പോൾ ലേബർ പാർട്ടി എടുക്കുന്നതെന്ന് ടോറി ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം യു കെയെ ശക്തമായി ബാധിക്കുമെന്നും, 2075 ഓടെ രാജ്യം കൂടുതൽ ചൂടുള്ളതും വരണ്ടതുമായി മാറുമെന്നും വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് മാഞ്ചസ്റ്റർ നഗരം മാത്രമാണ്. മാഞ്ചസ്റ്റർ നഗരത്തിൽ മഴ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ മാഞ്ചസ്റ്ററിലെ സാൽഫോർഡിലുള്ള ബ്രിഡ്ജ് വാട്ടർ ഗാർഡൻ തണുപ്പ് കാലാവസ്ഥ ആവശ്യമായ മൃഗങ്ങൾക്കും സസ്യജാലങ്ങൾക്കും വേണ്ടി ഇനി മുതൽ മാറ്റിവയ്ക്കും. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ലാൻഡ്‌സ്‌കേപ്പിൻ്റെ ഭാഗമായ ഓക്ക്, ബിർച്ച്, ബീച്ചുകൾ എന്നിവയുൾപ്പെടെയുള്ള മരങ്ങളുടെ വളർച്ച തെക്കൻ ഇംഗ്ലണ്ടിൽ ചൂടുകൂടുന്നത് മൂലം ബുദ്ധിമുട്ടിൽ ആകുന്നുണ്ട്. അതിനാൽ തന്നെ വൈവിധ്യമാർന്ന ജീവജാലങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടറിൻ്റെ പുതിയ അർബോറേറ്റത്തിൽ ഈ വൃക്ഷങ്ങളെയും പരിഗണിക്കുന്നുണ്ട്. യുകെയിലെ മറ്റ് പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ നഗരം ഒരു മരുപ്പച്ചക്ക് തുല്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഗാർഹിക തോട്ടക്കാർ ഇതിനോടകം തന്നെ കാലാവസ്ഥ മാറ്റം മൂലമുള്ള വർദ്ധിച്ച ചൂടിനെ അതിജീവിക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മങ്ങിയ വേനലിൽ പോലും വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വാട്ടർ ബട്ടുകളുടെയും ഗ്രീൻ ഹൗസ് ഷേഡുകളുടെയും വില്പന ക്രമാതീതമായി കുതിച്ചുയരുന്നത് ഇത് സൂചിപ്പിക്കുന്നു. ഗ്രീൻ ഹൗസ് ബ്ലൈൻഡുകളുടെ വില്പന ഈ വർഷം 30 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്ന് ഹരിതഗൃഹ നിർമ്മാതാക്കളായ ഹാർട്ട്‌ലി ബൊട്ടാണിക് പറഞ്ഞു.


റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് നിലവിൽ ഇംഗ്ലണ്ടിൽ അഞ്ച് ഗാർഡുകളാണ് ഉള്ളത്. വിവിധ കാലാവസ്ഥകളിൽ ജീവജാലങ്ങളെ നിലനിർത്തുവാനാണ് ഇവ ഉപയോഗിക്കുന്നത്. 2075 വരെ താപനിലയിലും മഴയിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ തങ്ങൾ മാപ്പ് ചെയ്തിട്ടുണ്ടെന്ന് ഡെവോണിലെ ആർ എച്ച് എസ് റോസ്‌മൂർ ക്യൂറേറ്റർ ജോൺ വെബ്‌സ്റ്റർ പറഞ്ഞു. ഇതിൽ ആർ എച്ച് എസ് ബ്രിഡ്ജ് വാട്ടർ മാത്രമാണ് സ്ഥിരത പുലർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ പുതിയ ആർബോറേറ്റങ്ങൾ ഇവിടെ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ശക്തമായ രീതിയിൽ തന്നെ ബാധിക്കും എന്നാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. അതിൽനിന്ന് സസ്യ ജീവജാലങ്ങളെ രക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ആർ എച്ച് എസ് ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സോഷ്യൽ വർക്കർമാർ അവരുടെ ജോലിയെ സഹായിക്കുവാൻ ഉതകുന്ന Al ടൂളുകൾ ഉപയോഗിക്കാൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജോലിയുടെ ഭാഗമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഈ ടൂളിന് സാധിക്കും. ഇതുകൂടാതെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്ക് കത്തുകൾ തയ്യാറാക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും പുതിയ Al ടൂൾ സോഷ്യൽ വർക്കർമാരെ സഹായിക്കും.

നിലവിൽ സ്വിന്ഡൻ, ബാർനെറ്റ്, കിംഗ്സ്റ്റൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ 7 ഇടങ്ങളിലെ സോഷ്യൽ വർക്കർമാരാണ് Al ടൂൾ ഉപയോഗിച്ച് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയ Al ടൂൾ ഫലപ്രദമെന്ന് കണ്ടെത്തിയാൽ മറ്റ് സ്ഥലങ്ങളിലെ സോഷ്യൽ വർക്കർമാർക്കും ലഭ്യമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുറിപ്പുകൾ തയ്യാറാക്കുന്നതിനും റിപ്പോർട്ടുകൾ പൂരിപ്പിക്കുന്നതിനും സോഷ്യൽ വർക്കർമാർ എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ സോഫ്റ്റ്‌വെയർ മൂലം പ്രതിവർഷം 2 ബില്യൺ പൗണ്ട് വരെ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ബീം എന്ന കമ്പനിയാണ് ടൂൾ മാജിക് നോട്ട്സ് എന്ന് പേരിട്ടിരിക്കുന്ന Al ടൂൾ വികസിപ്പിച്ചിരിക്കുന്നത്. മെറ്റയിൽ നിന്നും മൈക്രോസോഫ്റ്റിലും നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് പുതിയ കമ്പനിയായ ബീമിന് തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് പുതിയ സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്തു. എന്നാൽ മാനുഷിക പരിഗണനയും ബന്ധവും വെച്ചുള്ള സോഷ്യൽ വർക്കർമാരെ പുതിയ ടൂളിന് പൂർണമായും മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടത്. എന്നാൽ AI ടൂൾ പറയുന്നതു പോലെ അതേപടി സോഷ്യൽ വർക്കർമാർ ചെയ്യണമെന്ന് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നാണ് ബീമിൻറെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സെബ് ബാർക്കർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെൽജിയം : – ഫ്രാൻസിസ് മാർപാപ്പ തന്റെ ബെൽജിയം സന്ദർശനത്തിനിടെ അറുന്നൂറാം വാർഷികം ആഘോഷിക്കുന്ന യുസി ലൂവെയ്‌ൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ചെറുത്ത് നിൽക്കുന്നതിന് ആഗോള നടപടികളുടെ ആവശ്യകതയെ കുറിച്ചായിരുന്നു അദ്ദേഹം മുഖ്യമായും തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടിനെ കുറിച്ച് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച കത്തിന് മറുപടി നൽകിയപ്പോൾ അദ്ദേഹം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

പുരുഷൻ മകനും സഹോദരനും ഒരു പിതാവും ആയിരിക്കുന്നത് പോലെ സ്ത്രീയും അമ്മയും മകളും സഹോരിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മറിയത്തിന്റെ ഒരു സമ്മതത്തോടെ മാത്രമാണ് ദൈവപുത്രൻ ഭൂലോകത്തിൽ ജാതനായതെന്നും, സ്ത്രീകൾക്ക് എപ്പോഴും പുരുഷന്മാരെക്കാൾ സ്ഥാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്ത്രീ പുരുഷനാവാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളെ കുറച്ചു കാണുന്ന ഇത്തരം ഒരു പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി മാർപാപ്പയുടെ പ്രസംഗത്തിന് ശേഷം ഉടൻതന്നെ കോളേജ് വിദ്യാർത്ഥികൾ പ്രസ്താവന ഇറക്കി.


38000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന യുസി ലൂവെയ്‌ൻ യൂണിവേഴ്സിറ്റി അതിന്റെ 600 വാർഷികം ആഘോഷിക്കാൻ ഇരിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ലോകമെമ്പാടും പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, മാർപാപ്പയുടെ ഇത്തരം ഒരു പരാമർശം അംഗീകരിക്കാൻ ആവില്ലെന്ന് യൂണിവേഴ്സിറ്റി റെക്ടറും വ്യക്തമാക്കി. യൂണിവേഴ്സിറ്റി എല്ലാതരത്തിലുള്ള ആളുകളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണെന്നും, എന്നാൽ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയിൽ ഇതുവരെയും സ്ത്രീകളെ പുരോഹിതരാകുവാൻ അനുവദിച്ചിട്ടില്ല. ഈ തീരുമാനത്തെ സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് കമ്മീഷനെ മാർപാപ്പ നിയമിച്ചെങ്കിലും ഇതുവരെയും തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒൻപത് വയസു മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം എന്ന വാഗ്ദാനം നടപ്പിലാക്കാൻ ലേബർ സർക്കാരിന് സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു വന്നതായുള്ള വാർത്തകൾ പുറത്തുവന്നു. നിരവധി നേഴ്സറി സ്കൂളിനുള്ള സ്ഥലങ്ങൾ ആണ് ഈ വാഗ്ദാനം നടപ്പിലാക്കാൻ ഗവൺമെൻറ് കണ്ടെത്തേണ്ടത്. സ്ഥല സൗകര്യം ലഭ്യമാണെങ്കിലും ഇത്രയും നേഴ്സറി സ്കൂളുകളിലേയ്ക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടക്കത്തിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറവുള്ള പ്രൈമറി സ്കൂൾ കെട്ടിടങ്ങളിൽ പുതിയ പദ്ധതിക്കായി ഉപയോഗിക്കാം എന്നാണ് കരുതിയിരുന്നത്. ഇത്തരം പ്രൈമറി സ്കൂളുകളിൽ അടുത്ത സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ 300 പുതിയ സംസ്ഥാന നേഴ്സറികൾ തുറക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാരംഭഘട്ടത്തിനായി അനുവദിച്ചിരിക്കുന്ന 15 മില്യൺ പൗണ്ട് മൂലധന സഹായം പദ്ധതിയുടെ ചിലവുകൾ വഹിക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ തന്നെ നിലവിലുള്ള നേഴ്സറികളിൽ മോശം വേതനം ലഭിക്കുന്ന ജീവനക്കാരെ പിടിച്ചുനിർത്താൻ ബുദ്ധിമുട്ടുകയാണ്. പ്രൈമറി സ്കൂളിലെ കുട്ടികളെ അപേക്ഷിച്ച് തീരെ കുഞ്ഞു കുട്ടികൾക്ക് മതിയായ സ്ഥലവും സൗകര്യവും വേണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പങ്കു വയ്ക്കുന്നത്.

9 മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ സൗജന്യ ശിശു പരിപാലനം നടപ്പിലാക്കാനുള്ള ഗവൺമെൻറ് പദ്ധതി നടപ്പിലാക്കുമ്പോൾ മലയാളി കുടുംബങ്ങൾക്കും അനുഗ്രഹപ്രദമാകും. നിലവിൽ കുഞ്ഞു കുട്ടികളുള്ള മലയാളി കുടുംബങ്ങളിൽ ഒരേസമയം ഭാര്യയ്ക്കോ ഭർത്താവിനോ മാത്രമേ ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ കുട്ടികളുടെ പരിപാലനത്തിനായി മാതാപിതാക്കളെ കേരളത്തിൽനിന്ന് കൊണ്ടുവരണം. ശിശുപരിപാലനം നേഴ്സറി സ്കൂളുകൾ ഏറ്റെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക സമയം ജോലിക്കായി വിനിയോഗിക്കാമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി യു കെ മലയാളികൾ കാണുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്തിടെ ലേബർ പാർട്ടിയിൽ നിന്ന് രാജിവച്ച കാൻ്റർബറി എംപിയായ റോസി ഡഫീൽഡ് സ്വതന്ത്ര എംപിയായി തൻെറ സേവനം തുടരും. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം അത്യാഗ്രഹത്തിനും അധികാരത്തിനും” ആണ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ മുൻഗണന നൽകുന്നതെന്ന് തൻെറ രാജിക്കത്തിൽ റോസി ഡഫീൽഡ് പറയുന്നു. പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ ഒഴിവാക്കുക തുടങ്ങിയ സ്റ്റാർമറിൻ്റെ നേതൃത്വത്തോടുള്ള തൻ്റെ നിരാശ അവർ പ്രകടിപ്പിച്ചു. വിലകൂടിയ സമ്മാനങ്ങൾ സ്വീകരിച്ചതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ റോസി ഡഫീൽഡ് കെയർ സ്റ്റാർമർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ കുറ്റപ്പെടുത്തി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറയുന്നു.

ലേബർ പാർട്ടിയിൽ നിന്നുള്ള രാജിയെ തുടർന്ന് നൽകിയ അഭിമുഖത്തിൽ റോസി ഡഫീൽഡ് കടുത്ത നിരാശ പ്രകടിപ്പിച്ചു. പാർട്ടിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് ഒന്നിലധികം വെളിപ്പെടുത്തലുകൾ ഉണ്ടായതിന് പിന്നാലെയാണ് ഡഫീൽഡ് രാജി വയ്ക്കാൻ തീരുമാനിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ പോലുള്ള വിഷയങ്ങളിൽ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിലപാടുകൾ സ്വീകരിക്കുമെന്ന് താൻ കരുതിയതായും അവർ കൂട്ടിച്ചേർത്തു.

 

2017ലാണ് റോസി ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത്. രണ്ട് കുട്ടികൾക്കുള്ള ആനുകൂല്യ പരിധിയെ എതിർത്ത ഏഴ് ലേബർ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് റോസിയുടെ രാജി. നിലവിലെ സർക്കാരിൽ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇപ്പോൾ 14 ആയിരിക്കുകയാണ്. തൻെറ മകന് ജിസിഎസ്‌സി പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനായുള്ള താമസ സ്ഥലം ഉൾപ്പെടെ ലോർഡ് അല്ലിയിൽ നിന്നുള്ള സംഭാവനകൾ സ്വീകരിച്ചതിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടാണ് ഇരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ ലൈംഗികരോഗങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ ഭാഗങ്ങളിലെ യുവാക്കളോടും വിദ്യാർത്ഥികളോടും കോണ്ടം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പു നൽകി. അവധി കഴിഞ്ഞ് സർവകലാശാലകളിലേയ്ക്ക് മടങ്ങുന്ന യുവാക്കളോട് പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഡെവോൺ, കോൺവാൾ, സോമർസെറ്റ്, ഗ്ലൗസെസ്റ്റർഷയർ, വിൽറ്റ്ഷയർ, ഡോർസെറ്റ് എന്നി ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിൽ ഗൊണോറിയ, സിഫിലിസ് കേസുകൾ വർദ്ധിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2023 -ൽ 51 സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2023 -ൽ 2403 ഗൊണോറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . 2022 മായി താരതമ്യം ചെയ്യുമ്പോൾ ഈ രോഗത്തിൻറെ കാര്യത്തിൽ 24.4 ശതമാനം വർദ്ധനവ് ആണ് ഉള്ളത്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളാണ് ഗൊണോറിയും സിഫിലിസും. മൂത്രമൊഴിക്കുമ്പോൾ വേദന, പ്രത്യുത്പാദന അവയവങ്ങളിൽ വീക്കം എന്നിവയാണ് ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ. വേദനയില്ലാത്ത വ്രണങ്ങളാണ് സിഫിലിസിന്റെ ലക്ഷണങ്ങൾ . സിവിലിസ് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറിനും ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ആപത്കരമായി തീരും. ഗൊണോറിയ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഹൗസ് ഓഫ് ലോർഡ്‌സിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ 16,000 പൗണ്ട് വിലമതിക്കുന്ന വസ്ത്രങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെയർ സ്റ്റാർമറിൻെറ ഓഫീസിലേക്കുള്ള സംഭവനയായാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്‌. 2023 ഒക്‌ടോബറിൽ 10,000 പൗണ്ടും 2024 ഫെബ്രുവരിയിൽ 6,000 പൗണ്ടും വിലമതിക്കുന്ന സമ്മാനങ്ങൾ പ്രധാനമന്ത്രിക്ക് ലഭിച്ചതായി കണ്ടെത്തിയെങ്കിലും ഇപ്പോൾ ഇത് വസ്ത്രങ്ങളുടെ തരത്തിൽ സംഭാവനയായി ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ യുകെ മാധ്യമങ്ങൾ ഇത് വർത്തയാക്കിയതിന് പിന്നാലെ സംഭവത്തിൽ ഡൗണിംഗ് സ്ട്രീറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസ്ത്രങ്ങൾ സംഭാവനയായി രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ലോർഡ് അല്ലിയിൽ നിന്ന് വസ്ത്രങ്ങൾക്കായി 16,000 പൗണ്ടും ഒന്നിലധികം ജോഡി ഗ്ലാസുകൾക്ക് 2,485 പൗണ്ടും ഉൾപ്പെടെയുള്ള സംഭാവനകൾ പ്രധാനമന്ത്രി സ്വീകരിച്ച വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇതിനെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നു. താൻ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇനി വസ്ത്രങ്ങൾ സംഭാവനകൾ സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ജൂലൈയിൽ ലേബർ പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ സംഭാവനകളെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ട്. സർക്കാർ ചുമതലകൾ ഇല്ലാതിരുന്നിട്ടും ലോർഡ് അല്ലിക്ക് ഡൗണിംഗ് സ്ട്രീറ്റ് സെക്യൂരിറ്റി പാസ് അനുവദിച്ചതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മാധ്യമ ശ്രദ്ധയിൽ നിന്ന് മാറി ജിസിഎസിക്ക് പഠിക്കാൻ തൻ്റെ മകനെ സഹായിക്കുന്നതിനായും സർ കെയർ സ്റ്റാർമർ ലോർഡ് അല്ലിയിൽ നിന്ന് 20,000 പൗണ്ട് വിലമതിക്കുന്ന താമസസ്ഥലം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനും മറ്റ് ലേബർ എംപിമാർക്കും ഇദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സ്കോട്ടിഷ് നാഷണൽ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സർക്കാരിൽ ഉള്ള വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാൻ സംഭവത്തിൽ അന്വേഷണം വേണമെന്ന് എസ്എൻപി എംപി ബ്രണ്ടൻ ഒഹാര ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എല്ലാ ഡ്രൈവർമാർക്കും ബാധകമാകുന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. അന്ന് മുതൽ സ്വകാര്യ പാർക്കിംഗ് സെക്‌ടർ ഏകീകൃത പ്രാക്ടീസ് കോഡ് ആരംഭിക്കും.. ഇതിൻറെ ഫലമായി പാർക്കിങ്ങിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന നിരക്കുകളിലും വ്യത്യാസം വരും.

യുകെയിൽ ഉടനീളം പാർക്കിംഗ് നിയമങ്ങൾ നിരക്കുകളും ഏകീകരിക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വാഹനം ഓടിക്കുന്നവർക്ക് മികച്ചതും കൂടുതൽ സ്ഥിരതയുള്ളതുമായ പാർക്കിംഗ് മാനദണ്ഡങ്ങൾ നൽകുന്നതിന് ഇത് ഒരു പ്രധാന നാഴിക കല്ലാണെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ (ബിപിഎ ) ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ പെസ്റ്റർ പറഞ്ഞു .


പുതിയ നിയമം അനുസരിച്ച് ഡ്രൈവർമാർക്ക് അവർ അടച്ച പാർക്കിംഗ് കാലയളവ് അവസാനിച്ചതിന് ശേഷം കാർ പാർക്ക് ചെയ്യാനുള്ള 10 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും . പുതിയ മാറ്റങ്ങളിൽ അടുത്തതായി ഉള്ളത് പാർക്കിംഗ് സ്ഥലത്ത് അടയാളം നൽകുന്നത് സംബന്ധിച്ചാണ്. സ്വകാര്യ പാർക്കിംഗ് കമ്പനികൾ കൃത്യമായ സേവനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകാനുള്ള നിയമങ്ങൾ മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പാർക്കിംഗ് പിഴവുകൾ ഈടാക്കുന്നതിന്മേൽ ഡ്രൈവർമാർക്ക് അപ്പീലുകൾ നൽകാനുള്ള അവകാശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ്റെയും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളായ എല്ലാ പാർക്കിംഗ് ഓപ്പറേറ്റർമാർക്കും പുതിയ മാറ്റങ്ങൾ ബാധകമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെനിയയിലെ സൈനിക താവളത്തിലേയ്ക്ക് നിയോഗിച്ച ബ്രിട്ടീഷ് സൈനികരുടെ പെരുമാറ്റങ്ങളെ കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടീഷ് ആർമി ട്രെയിനിംഗ് യൂണിറ്റ് കെനിയയിലേക്ക് (BATUK) നിയമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് അന്വേഷണം. 2012-ൽ കെനിയൻ വനിതയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈനികൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്.


ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെ സൈനികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാർ പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് സ്ഥിരമായി പണം നൽകിയിരുന്നതായും സ്ത്രീകളെയും പ്രായപൂർത്തിയതാകാത്ത പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു. കെനിയയിലേയ്ക്ക് വിന്യസിച്ചിരിക്കുന്ന സൈനികരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പ്രതിരോധ സെക്രട്ടറി സൈനിക മേധാവിയുമായി ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


യുകെ പ്രതിരോധ മന്ത്രാലയത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരയുടെ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത് . യുകെ പ്രതിരോധ മന്ത്രാലയം തങ്ങൾക്ക് ആവർത്തിച്ച് അന്വേഷണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും എന്നാൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. 2012 -ൽ കെനിയൻ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ കുറ്റാരോപിതനെ ശിക്ഷിച്ചില്ലെന്നതാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ഒന്നിലധികം തവണ കുത്തേറ്റ വാൻജിരു ബ്രിട്ടീഷ് പട്ടാളക്കാർക്കൊപ്പം മദ്യപിക്കുന്നതാണ് അവസാനമായി കണ്ടത്. കെനിയൻ അന്വേഷണത്തിൽ ഒന്നോ അതിലധികമോ ബ്രിട്ടീഷ് സൈനികർ അവളുടെ കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തി. നിരവധി പേർ പ്രതിയുടെ പേര് വ്യക്തമായി സൂചിപ്പിക്കുകയും പല തെളിവുകൾ പുറത്തു വരുകയും ചെയ്‌തെങ്കിലും ഇതുവരെ അവളുടെ മരണത്തിന് ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയിടെ തന്നെ 7 പേരടങ്ങിയ ബ്രിട്ടീഷ് സൈനികർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി 14 വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved